ശിവനും റോസിയും🔷

ശിവനും റോസിയും

''' ചേച്ചി ... ഒരു ചായേം കൂടി കുടിച്ചാലോ ? ആറേകാലിനാ ഇങ്ങോട്ട് ലാസ്റ്റ് ബസ് '''

ഗ്ലാസ്സുകൾ  കഴുകി തുടച്ചു അലമാരയിൽ അടുക്കിക്കൊണ്ട് ചായക്കടയുടെ ഉള്ളിലെ  ബെഞ്ചിലിരുന്ന് പുറത്തെ ചാറ്റൽ മഴയിലേക്ക് കണ്ണും നട്ടിരിക്കുന്ന  സ്ത്രീയോട് ശിവൻ പറഞ്ഞു .

അവരുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു  .ബെഞ്ചിന് താഴെ വെച്ചിരിക്കുന്ന കറുത്ത തുകൽ ബാഗിൽ നിന്ന് ഗുളികയുടെ ഒരു  സ്ട്രിപ്പ് എടുത്തിട്ട് അതിൽ നിന്നൊരെണ്ണം കയ്യിൽ എടുത്ത് ആ സ്ത്രീ അവനെ  നോക്കി .

'' പ്രഷറും പ്രമേഹവുമൊന്നുമില്ല . ഉറക്കം കുറവാ . അതിനുള്ളതാ .'''

'''  ഇപ്പോഴേ കഴിക്കണോ . അര മണിക്കൂറും കഴിഞ്ഞാൽ ലാസ്റ്റ് ബസ് വരും . മോൻ  വന്നിട്ട് വീട്ടിൽ പോയി കഴിച്ചാൽ പോരെ മരുന്ന് . ഇപ്പോഴേ കഴിച്ചാൽ ഉറക്കം  വരില്ലേ ? ആട്ടെ .. ഇവിടെയാരാ ബന്ധുക്കാരെന്ന് പറഞ്ഞത് ? ഇവിടെ കുറച്ചു  വീട്ടുകാരേ കൊണ്ട് മിക്കവാറും എല്ലാരേം ഞാൻ അറിയും കേട്ടോ ''

ശിവൻ ഒരു ഗ്ലാസിൽ വെള്ളം എടുത്തവർക്ക് മുന്നിൽ വെച്ചിട്ട് പറഞ്ഞു .

''ഇവിടെ  അടുത്ത് ലോഡ്‌ജോന്നുമില്ല അല്ലെ ? ഞാനിന്നിവിടെ കിടന്നോട്ടെ . നാളെ രാവിലെ  എങ്ങോട്ടെങ്കിലും പൊക്കോളാം ''' ഗുളിക കഴിച്ചിട്ട് അൽപ
സമയം വെറുതെ കണ്ണടച്ചെന്തോ ആലോചിക്കുന്നപോലെ ഇരുന്നിട്ടവർ ചോദിച്ചപ്പോൾ ശിവന്റെ മുഖം വിളറി വെളുത്തു.

'' ഏഹ് .. മറന്നുവെച്ച ബാഗ് എടുക്കാൻ പോയതല്ലേ മകൻ . . ആറേകാലിന് ആണ് ലാസ്റ്റ് ബസ് ''

'' വന്നാൽ വരട്ടെ ... വരുമെന്നെനിക്ക് തോന്നുന്നില്ല ''

''ഏഹ് ?''' ശിവന്റെ കണ്ണ് മിഴിഞ്ഞു .

''  എനിക്കിവിടെ ബന്ധുക്കാരൊന്നുമില്ല . ആകെയുള്ളത് ഈ മകനാ . അവന്റെ  ചെറുപ്പത്തിലിച്ചായൻ അങ്ങ് പോയി . പിന്നെ ഓരോ പണികൾ ചെയ്തും മറ്റുമാ  കുടുംബം നോക്കിയതും മകനെ പഠിപ്പിച്ചതും . എന്റെ നിറവും സൗന്ദര്യവുമാ മോന്  കിട്ടിയെന്നെല്ലാരും പറയും . അത് അന്നെനിക്ക് അഭിമാനമായിരുന്നു .. പക്ഷെ  ഇന്ന് .... ''    അവരൊന്ന് നിർത്തി .

ഓറഞ്ച് ബ്ലൗസും സെറ്റ് സാരിയും  ധരിച്ച അവർക്ക് നാൽപതോ നാൽപ്പത്തിയഞ്ചോ വയസുണ്ടാകും  . സ്വർണ ഫ്രയിമുള്ള  വട്ടക്കണ്ണട , കഴുത്തിൽ കനമുള്ള സ്വർണമാല . കയ്യിലുമുണ്ട് നല്ല തൂക്കം  വരുന്നൊരു ബ്രെസ്‌ലെറ്റ് .മെന്ന് ശിവന് തോന്നി . കണ്ണിലെ തിളക്കം അൽപം  മങ്ങിയതൊഴിച്ചാൽ അവരുടെ മുഖം പ്രസന്നമായിരുന്നു .

'' അവന്റെ  പഠിപ്പും സൗന്ദര്യവും കണ്ടിട്ടാവും നല്ല കുടുംബത്തിലെ ഒരു പെണ്ണുമായി  സ്നേഹത്തിലായി . എനിക്കെന്താണ് ആലോചിക്കാൻ ...ആകെയുള്ളതൊരു മകൻ  ..അവനുവേണ്ടിയല്ലേ ഞാൻ ജീവിക്കുന്നത് തന്നെ. അവനും അവളും വിദേശത്ത് .  മക്കള് മൂന്നായി അവന് . ഞാനൊന്ന് കണ്ടിട്ട് പോലുമില്ല കൊച്ചുമക്കളെ  .  കല്യാണം കഴിഞ്ഞവളേം ''

'' ഇപ്പൊ വന്നല്ലോ മോൻ ... ഇനി ചേച്ചിക്ക് പേടിക്കാനില്ലല്ലോ ..സന്തോഷമായില്ലേ ?'''

'''ഹ്മ്മ് ...സന്തോഷം ... '' അവരുടെ മുഖത്ത് നിർവികാരഭാവമായിരുന്നു

''  കൊട്ടാരം പോലോരുവീടുണ്ടാക്കിയിട്ടുണ്ട് .എനിക്ക് കൂട്ടിനൊരു വേലക്കാരിയും  ഒരു പണിയുമെന്നെക്കൊണ്ട് ചെയ്യാൻ സമ്മതിക്കില്ല . രാവിലെ എണീറ്റ് കുളിച്ചു  കാപ്പി കുടിച്ചു ടിവിയും കണ്ടിരിക്കാം . സമയാസമയത്തിന് ആഹാരം .  അയൽവക്കത്തൊന്നും പോകാൻ പാടില്ല . വേലക്കാരിയോട് പോലും മിണ്ടാൻ പാടില്ല .  പഴയ കഷ്ടപ്പാടിന്റെ കഥകൾ ഞാൻ പറഞ്ഞറിഞ്ഞാൽ അവർക്ക് കുറച്ചിലാകുമെന്ന്  കരുതിയാകും . മുറ്റത്തിറങ്ങിയാൽ പോലും ഒരുങ്ങിയിറങ്ങിക്കോണം . സമ്പത്തിന്റെ  പെരുമ കാണിക്കാൻ ''' തന്റെ കയ്യിൽ കിടക്കുന്ന ആഭരണങ്ങളിലേക്ക് നോക്കി  അവരൊന്ന് ചിരിച്ചു ...മങ്ങിയ ചിരി .

'' പിന്നെയെന്താ ഇവിടെ ? മോൻ ലീവിന് വന്നപ്പോൾ കറങ്ങാൻ ഇറങ്ങിയതാണോ ?''

''  പണ്ടൊരിക്കൽ ഞാൻ ഇവിടെ വന്നിട്ടുണ്ട് ...'' മഴ മാറിയപ്പോൾ ചായക്കടയിൽ  നിന്ന് കാണാവുന്ന താഴ്വാരത്തിലെ പച്ചപ്പിലേക്ക് കണ്ണുംനട്ട് അവർ ശിവനോട്  പറഞ്ഞു .

''' സ്‌കൂളിൽ നിന്നുള്ള ടൂറിനും മറ്റും മോനെ വിടാൻ എന്നെ  കൊണ്ട് ആവതില്ലായിരുന്നു . ഓരോ വർഷവും കൂട്ടുകാർ ടൂർ പോയ വിശേഷങ്ങൾ  പറയുമ്പോൾ മോന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടില്ലെന്ന് നടിച്ചു . ടൂറിന്  വിടാമോയെന്ന് അവനും എന്നോട് ചോദിക്കില്ലായിരുന്നു കേട്ടോ  ആയിടക്ക്  താഴെയുള്ള ഒരു ഏലത്തോട്ടത്തിൽ പണിക്ക് വന്നപ്പോഴാണ് ഇവിടുത്തെ  വെള്ളച്ചാട്ടത്തെ പറ്റി അറിഞ്ഞത്. പിറ്റേ അവധിക്ക് മോനെയും കൊണ്ട് ഞാനിവിടെ  വന്നു . അന്ന് ഈ ചായക്കട നിങ്ങളല്ല കേട്ടോ .. ഒരു ചേച്ചിയും രണ്ട്  പെമ്പിള്ളേരും ആയിരുന്നു . അടുത്തെവിടെയോ ആണ് വീടെന്നവർ പറഞ്ഞതെനിക്ക്  ഓർമയുണ്ട് ''

''എന്റെ അമ്മയും സഹോദരങ്ങളുമാ ''

'' ഹ്മ്മ് ...  അന്നെന്നോട് അവർ വിശേഷങ്ങളൊക്കെ ചോദിച്ചിരുന്നു . ബസ് അന്നുമിന്നും  ഇങ്ങോട്ടേക്ക് കുറവാണല്ലോ . ചായേടെ പൈസയുമെന്നോട് വാങ്ങിയില്ല . ''

''  അന്ന് മോൻ എന്നോട് പറഞ്ഞു ... പഠിച്ചു ജോലിയൊക്കെ കിട്ടി നമുക്കിവിടെ  സ്ഥലം വാങ്ങി ഒരു വീട് വെക്കണോന്ന് ...അത്രക്കിഷ്ടപ്പെട്ട് പോയിരുന്നു  മോനിവിടം. വീടും സ്‌കൂളും വിട്ടെങ്ങോട്ടും പോയിട്ടില്ലാത്തത് കൊണ്ടുമാകും  ''

'' ആഹാ ...അതാണ് ഞങ്ങളുടെയീ നാട് . മോനിപ്പോ പണക്കാരനായില്ലേ ?  അമ്മയോട് പണ്ട് പറഞ്ഞ വാക്ക് പാലിക്കാനാവും മോൻ ചേച്ചിയേം കൂട്ടിയിങ്ങോട്ട്  വന്നത് ''

ശിവൻ അവരെ ആശ്വസിപ്പിക്കാനെന്നപോലെ പറഞ്ഞു .

'''ആഹ് ... ബസ് വരുന്നുണ്ടല്ലോ '''

കയറ്റം കേറി ആൽമരത്തിന്റെ സമീപം ആളെയിറക്കുന്ന ബസിലേക്ക് ശിവൻ ആകാംഷയോടെ നോക്കി .

പക്ഷെ ആ സ്ത്രീ ബസിലേക്ക് നോക്കിയതേയില്ല .

''  ഡാ ...ശിവാ . ചോറിങ്ങെടുത്തേക്ക് '' കണ്ടക്റ്റർ ചാറ്റൽമഴയിലൂടെ ഓടി വന്നു  പറഞ്ഞതും കെട്ടി വെച്ചിരുന്ന പൊതിച്ചോറ് ശിവൻ എടുത്തു കൊടുത്തു .

'' ഗംഗേട്ടാ ... ടൗണീന്ന് പാന്റും ഷർട്ടുമിട്ട ആരേലും കേറിയാരുന്നോ ? ''

''  പാന്റും ഷർട്ടുമിട്ടെന്ന് പറഞ്ഞാൽ ഇക്കാലത്തു ആരാടാ പാന്റിടാത്തത് ? നീ  കാര്യം പറയ് ?''' കണ്ടക്റ്റർ ഗംഗാധരൻ ശിവനെ കളിയാക്കി ചിരിച്ചു

ശിവൻ ആ റോസിയെ ഒന്ന് നോക്കി,  ഗംഗാധരനെ കണ്ണ് കാണിച്ചിട്ട് ചായക്കടയുടെ തിണ്ണയിലേക്കിറങ്ങി

''  ഒരു ബന്ധുവീട്ടിൽ വന്നതാണ്, താഴ്വാരത്തെ ഏതോ ഹോട്ടലിൽ വെച്ച് ബാഗു മറന്ന്  പോയി, എടുത്തിട്ട് വരാമെന്ന് പറഞ്ഞു പോയതാണ് ആ ചേച്ചീടെ മകൻ . ഇവിടെ  ബന്ധുക്കാരൊന്നുമില്ലന്ന് ഇപ്പോളാ ചേച്ചി പറയുന്നു ''

''അപ്പൊ ഉപേക്ഷിച്ചു പോയതാവാനാ ചാൻസ് '' ഗംഗാധരൻ ആ സ്ത്രീയെ നോക്കിക്കൊണ്ട് ശിവനോട് പറഞ്ഞു .

''' ഈശ്വരാ ...കുരിശാകുമോ ? '' ശിവന്റെ മുഖം വല്ലാതായി .

''  ഡ്രൈവറും കിളിയും ബസിലാടാ കിടക്കുന്നെ ... അവളെ എന്റെ കൂടെ വിട്ടേക്ക് .  നാളെ കാലത്തേ ടൗണിൽ ഇറക്കിവിട്ടെക്കാം .  '' ഗംഗാധരൻ അവരുടെ  ശരീരത്തുനിന്നും കണ്ണ് പറിക്കാതെ ശിവനോട് പറഞ്ഞു

'' ഗംഗേട്ടാ ... '' ശിവൻ അവിശ്വസനീയതയോടെ അയാളെ നോക്കി .

'' നിനക്ക് പൊല്ലാപ്പാകണ്ടല്ലോയെന്നോർത്താ ''

'' ഗംഗേട്ടാ ...ഒരു ബഹുമാനം ഞാൻ തന്നിട്ടുണ്ട് ...അത് കളയാതെ ഇവിടുന്നിറങ്ങിക്കോണം ഇപ്പൊ ?'' ശിവന്റെ മുഖം വലിഞ്ഞുമുറുകി

'' ഓഹ് ... നീയൊരു പുണ്യാളൻ . തന്നെ അനുഭവിക്കാൻ ആരിക്കും '''

'' ച്ചി ... ഇറങ്ങടോ ഇവിടുന്ന് ''' ശിവൻ അയാളുടെ കഴുത്തിന് പിടിച്ചു തള്ളി .

'''  ഓഹോ ...എന്റെ വണ്ടീലെ ആളേം കൊണ്ടാ നീ ജീവിക്കുന്നേന്ന് ഓർത്തോ ?  എല്ലറ്റിനേം ഞാൻ താഴ്വാരത്തെ ഹോട്ടലിൽ കേറ്റിയിട്ടേ വരൂ ... ഈ  ഓണംകേറാമൂലയിൽ ഞങ്ങടെ സഹായമില്ലാതെ നീ കച്ചവടം ചെയ്യുന്നതൊന്ന് കാണണം ''  ഗംഗാധരൻ ഭീഷണിയെന്നോണം പറഞ്ഞപ്പോൾ ശിവന്റെ നെഞ്ചം തകർന്നു .

'' അല്ല  ചേച്ചീ ... മോന്റെ ഫോൺ നമ്പറെന്തെലും ? പേര് പോലും ചോദിച്ചില്ല ഞാൻ ഇത്രേം  നേരമായിട്ടും ''' വിളറിയ മുഖം പരമാവധി സാധാരണ നിലയിലാക്കി ശിവൻ  ചായക്കടയുടെ ഉള്ളിൽ കയറി അവരുടെ അടുത്ത ബെഞ്ചിലിരുന്നു

'' റോസി ....  മോന്റെ പേര് ജോൺസൺ . ഫോൺ നമ്പറൊന്നും കാണാതറിയില്ല ശിവാ മൊബൈൽ മറന്നുവെച്ച  ബാഗിലാണ് . ബാഗ് മറന്നതൊന്നുമല്ല . ശെരിയാണ് ....ബാഗ് അല്ല ....അവൻ  എന്നെയാണ് .മറന്നുവെച്ചത് . ഹമ് ... അതിന് മറന്നു വെക്കുകയെന്നല്ലല്ലോ  പറയുന്നതല്ലേ ? ഉപേക്ഷിക്കുകയെന്നല്ലേ ''

റോസിയുടെ കണ്ഠം തെല്ലൊന്ന് ഇടറി. ശിവൻ അവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ കുഴങ്ങി .

ഇരുട്ടിന്റെ കാഠിന്യമേറിക്കൊണ്ടിരുന്നു .

''  കഴിക്കാം ചേച്ചി .. വല്യ കറിയൊന്നുമില്ല . ബസുകാർക്ക് സ്ഥിരമായി മൂന്നൂണ്  വേണം . ഉണക്കമീനോ മറ്റോ കാണും . ഒരു ചാറും തോരനും . അളവൊന്നുമറിയത്തില്ല.  അമ്മയായിരുന്നു പലഹാരമുണ്ടാക്കലും ഒക്കെ . ഞാൻ അന്ന് കൂപ്പില് പണിയാ . ഒരു  ചേച്ചിയുടെ കല്യാണം കഴിഞ്ഞതേയുള്ളൂ . അമ്മക്ക് പെട്ടന്നൊരു നെഞ്ചു വേദന .  ടൗണിൽ കൊണ്ട് പോകാൻ അൽപം താമസിച്ചു . താഴ്വാരത്തു അച്ചനെ ജീപ്പുള്ളൂ .  അനിയത്തി പാതിരാത്രി ഓടിച്ചെന്ന് അച്ചനെയും കൊണ്ട് വന്നപ്പോഴേക്കും അമ്മ  പോയി '''

ശിവൻ ചൂട് കഞ്ഞിയും പയറും പപ്പടവും ഒരു പരിപ്പുവടയും മുന്നിലേക്ക് വെച്ച് കൊണ്ട് പറഞ്ഞു .

'''പിന്നെ  അനിയത്തീടെ കൂടെനിന്ന് പലഹാരമുണ്ടാക്കാനും മറ്റും പഠിച്ചു .  വെള്ളച്ചാട്ടത്തിന്റെ സീസണിലെ കച്ചവടമുള്ളൂ . അതും ബസുകാർക്ക് ഫ്രീയായിട്ട്  ഊണ് കൊടുക്കുന്നതിനാൽ കൊണ്ട് അവർ താഴ്വാരത്തെ ഹോട്ടലിൽ  നിർത്തുന്നില്ലാത്തത് കൊണ്ട് .'''

'' ബസുകാരുടെ കച്ചവടവും പോയി അല്ലെ ?''

ഗംഗാധരനുമായുള്ള സംസാരം റോസി കേട്ടന്നറിഞ്ഞപ്പോൾ ശിവന് ജാള്യത തോന്നി . പക്ഷെ അവരുടെ മുഖത്ത് നിർവികാരതയായിരുന്നു .

''  ഇവിടെ ഒത്തിരി ഇഷ്ടമായെന്ന് പറഞ്ഞില്ലേ അന്ന് മകൻ . ഒരു പക്ഷെ ഇവിടെ സ്ഥലം  നോക്കാൻ വന്നതാണെങ്കിലോ ?''' ശിവൻ അവരുടെ ചിന്ത മാറ്റിവിടാനെന്ന പോലെ  ചോദിച്ചു

'' ഇവിടെയൊക്കെ സ്ഥലത്തിനെന്തു വിലയുണ്ട് ? ''

''  ഇവിടുന്നെല്ലാരും കിട്ടുന്ന വിലക്ക് വിറ്റ് ഒഴിയുവാ . പട്ടയമില്ലല്ലോ .  കാലങ്ങളോളം കിടക്കാം . പരിസ്ഥിതി ലോല പ്രദേശമെന്ന് പറഞ്ഞു നല്ലൊരു വീട്  പോലും വെക്കാനാവില്ല . അല്ലെങ്കിൽ 'എന്നേ നല്ല ഹോട്ടലുകളും  റിസോർട്ടുകളുമൊക്കെ വന്നേനെ . ''' ശിവൻ കഞ്ഞിവെള്ളം മൊത്തിക്കുടിച്ചിട്ട്  തുടർന്നു

''ഞാനും പോകണമെന്ന് കരുതിയതാ . അനിയത്തി ഇവിടെ ഒരു  ചെറുക്കനുമായി ഇഷ്ടത്തിലായി . അവനിപ്പോൾ ഒരു രോഗിയാ .അതുകൊണ്ടവൾ  അവന്റെയടുക്കൽ നിന്ന് മാറത്തുമില്ല . ഉള്ളറിഞ്ഞു സ്നേഹിക്കുന്നോർ  അങ്ങനെയാണല്ലോ . അന്ന് അമ്മ മരിച്ചതോർത്ത് വിളിപ്പാടകലെ നിന്ന് എന്നെ  വിടാനും സമ്മതിക്കത്തില്ല അവൾ . പിന്നെ ജനിച്ചുവളർന്ന നാട് അല്ലെ ?  അമ്മയുടെ ഓർമകളും . അതുകൊണ്ടെനിക്കും എങ്ങോട്ടും പോകാൻ തോന്നിയില്ല ''

''ശിവന്റെ ഭാര്യയും കുട്ടികളും ?''

''  കല്യാണം കഴിച്ചിട്ടില്ല . പ്രാരാബ്ധതകൾ ഒക്കെയൊഴിഞ്ഞ് ആലോചന തുടങ്ങിയപ്പോൾ  മുപ്പത് കഴിഞ്ഞു .ഈ പട്ടിക്കാട്ടിലേക്ക് കെട്ടിക്കയറി വരാനാർക്കും  ഇഷ്ടമല്ല . ഇതിനു പുറകിൽ മൂന്നേക്കറോളം സ്ഥലമുണ്ട് ഞങ്ങൾക്ക് . പട്ടയമില്ല ,  പക്ഷെ കൃഷി ചെയ്യാം . അത് മൂന്നായി ഭാഗിച്ചിട്ട് രണ്ട് പെങ്ങന്മാർക്കും  അതിൽ നിന്നുള്ള ആദായം കൊടുക്കും . കൃഷി ഞാൻ തന്നെ . '''

'' പെങ്ങന്മാരൊക്കെ ?''

'' പഴയ വീട്ടിൽ അനിയത്തിയും ഭർത്താവുമുണ്ട് . ചേച്ചി താഴ്വാരത്താ കെട്ടിച്ചുവിട്ടെ . ഒരു കടയിൽ ജോലിക്ക് പോകുന്നുണ്ട് രണ്ടാളും '''

''ഹ്മ്മ് .... ഇവിടെ സ്ഥലത്തിനെന്ത് വിലയുണ്ടെന്നാ പറഞ്ഞെ ? ഇതുകൊണ്ട് വാങ്ങാൻ പറ്റുമോ ?'''

റോസി കഴുത്തിലെയും കയ്യിലേയും ആഭരണങ്ങൾ കാണിച്ചു ചോദിച്ചു ''

''ചേച്ചീ .... ''' ശിവൻ അമ്പരപ്പോടെ അവരെ നോക്കി .

''' അടച്ചുറപ്പുള്ള ഒരു വീടിന് ഇതുമതിയാകുമോ ?''' റോസി ഉറച്ച ശബ്ദത്തിൽ ആവർത്തിച്ചു .

'''  മതിയാകും ചേച്ചി .. പട്ടയമില്ലാത്ത സ്ഥലത്തിന് വിലയില്ലല്ലോ . പുതിയത്  പണിയാനും പറ്റില്ല . അതുകൊണ്ട് ഇവിടെയുള്ള ആരേലും വിൽക്കുന്നതുവരെ  കാത്തിരിക്കണം ''

'' മറ്റൊരുവഴിയും എനിക്കറിയില്ല . വല്ല ഓർഫനേജിലോ മറ്റോ പോകണമെങ്കിൽ അറുപത് കഴിയണമെന്ന് തോന്നുന്നു . അല്ലെങ്കിൽ അവശരായിരിക്കണം ''

''' ഒരു വഴി തെളിയുന്നത് വരെ ചേച്ചിക്കിവിടെ താമസിക്കാം ..ആരുമിറക്കി വിടില്ല . ചേച്ചീടെ അനുവാദമില്ലാതെ'''

ശിവൻ  പറഞ്ഞതും റോസിയുടെ മുഖത്ത് പ്രകാശം പരന്നു . ..ആറി തുടങ്ങിയ കഞ്ഞിയിലേക്ക്  പരിപ്പുവട പൊട്ടിച്ചിട്ട് അവൾ കഞ്ഞി ആസ്വദിച്ച് കുടിക്കാൻ തുടങ്ങി .

'' നല്ല പരിപ്പുവട .. നിനക്ക് അമ്മയുടെ കൈപ്പുണ്യം കിട്ടിയിട്ടുണ്ട് . പണ്ടത്തെ രുചി ഇന്നും നാവിലുണ്ട് ''

'' പലഹാരങ്ങൾ ഉണ്ടാക്കും . ചോറും വെക്കും കറികൾ ആണ് വെക്കാനറിയില്ലാത്തത് ''

''' ഞാൻ ഉണ്ടാക്കാം ..നല്ല ഫുഡ് ആണെങ്കിൽ ആളുകളെത്തും . ബസുകാർ സഹകരിച്ചില്ലങ്കിലും ''

'' ചേച്ചി ഇവിടെ തന്നെ കൂടാനുള്ള പരിപാടിയാണോ ?''  ശിവൻ ചിരിയോടെ ചോദിച്ചു .

''നീയല്ലേ പറഞ്ഞത് ഞാൻ പറയാതെ ആര് വന്നാലും ഇറക്കി വിടില്ല എന്ന് ''

''അത് ഒക്കെ പറഞ്ഞത് തന്നെയാ . ദേ .. ചായ്പ്പിൽ ഒരു കട്ടിലുണ്ട് . ചേച്ചിയവിടെ കിടന്നോ. ഞാൻ ഈ ബെഞ്ചിലെങ്ങാനും കിടന്നോളാം ''

അടുക്കളയോട് ചേർന്നുള്ള ചെറിയ ചായ്പ്പ് കാണിച്ചു ശിവൻ പറഞ്ഞു .

'' കുടിക്കാൻ വെള്ളം വേണോ ? എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിക്കണെ '''

ചായ്പ്പിൽ നിന്ന് അടുക്കളയിലേക്കുള്ള ജനാലയിലൂടെ ശിവൻ റോസിയോട് പറഞ്ഞു .

''  മാറാൻ ഉള്ള ഡ്രെസ്സൊന്നുമില്ല അല്ലെ .. കട്ടിലിനടിയിൽ ഒരു ട്രങ്ക്  പെട്ടിയുണ്ട്. അതിലെന്തെങ്കിലും കാണും . ഇവിടെ തുണിക്കടകളൊന്നുമില്ല .  ആകെയുള്ളത് ഒരു പലചരക്ക് കടയാ . താഴ്വാരത്താരേലും പോകുമ്പോൾ പറഞ്ഞുവിടാം  '''

ശിവൻ പിറ്റന്നത്തേക്കുള്ള മാവ് അരച്ചുവെക്കുവായിരുന്നു .

'' മാറ് ... ഞാൻ ചെയ്യാം ''

പഴയ ഒരു കൈലിയും ബ്ലൗസും ധരിച്ചുവന്ന റോസിയെ ശിവൻ ഒരു നിമിഷം നോക്കി നിന്നു പോയി .

''' ശിവാ ... നിനക്കെന്നെ വിവാഹം കഴിക്കാമോ ?'''

ഓർക്കാപുറത്തുള്ള ചോദ്യം കേട്ടപ്പോൾ ശിവൻ ഞെട്ടിപ്പോയി .
അവൻ പെട്ടന്ന് അവളിൽ നിന്നും നോട്ടം മാറ്റി കഴുകിത്തുടച്ച പ്ളേറ്റ് വീണ്ടും തുണിയെടുത്തു തുടക്കാൻ തുടങ്ങി .

''  ചേ ..ചേച്ചി ...ഞാൻ ..ഞാൻ പെട്ടന്ന് വേറെ എന്തോ ആലോചിച്ചു പോയപ്പോൾ . ഞാൻ  ..ഞാനിനി ആവർത്തിക്കില്ല . ചേച്ചിക്ക് ധൈര്യമായി ഇവിടെ കഴിയാം . പേടിക്കണ്ട  .അകത്തു നിന്നും കുറ്റിയിട്ടോ''

ശിവൻ ആകപ്പാടെ വിഷമത്തിൽ പുറത്തേക്ക് നടന്നു .

''  പേടിയോ ? എനിക്ക് നിന്നെ ഒരിക്കലും പേടിയില്ല . പേടി ഈ സമൂഹത്തെയാണ് .  ഒരാണും പെണ്ണും പ്രത്യേകിച്ച് വ്യത്യസ്ത മതക്കാർ ..അതും നിന്നെക്കാൾ പത്തു  പന്ത്രണ്ട് വയസിന് മൂത്തവൾ ..ഒരുമിച്ചു താമസിച്ചാൽ ഈ സമൂഹം വെറുതെവിടുമോ ?  അവരുടെ സാഹചര്യം പോലും നോക്കാതെ കഥകൾ മെനഞ്ഞു ചെളി വാരി പൂശുകയെ ഉള്ളൂ ....  '''

'' ഇവിടെയാരു വരാനാ ചേച്ചി . ?''' ശിവൻ അവരെ ആശ്വസിപ്പിക്കാനെന്ന പോലെ വെറുതെ പറഞ്ഞു .

'''  കുറ്റം കണ്ടു പിടിക്കാൻ എവിടെയെന്നൊന്നുമില്ല ശിവാ . നമ്മുടെ  പ്രശ്നങ്ങളെക്കാൾ അയലത്തെ പ്രശ്ങ്ങളിൽ ഹരം കൊള്ളുന്നവരാണ് നമ്മൾ, അവരുടെ  സ്വകാര്യതകളിൽ എത്തിനോക്കി പരിഹസിക്കുന്നവരാണ് കൂടുതലും. 'ഞാൻ എങ്ങനെയാണ്  ഇവിടെയെത്തിയതെന്ന് നിനക്കറിയാമോ ?. മോന്റെ ഒരു ഫ്രണ്ടും വൈഫും അവിടെ  കോളേജിൽ മാറ്റം കിട്ടി വന്നപ്പോൾ എനിക്കൊരു കൂട്ടാകുമെന്ന് പറഞ്ഞു മുകളിലെ  നിലയിൽ താമസിക്കാൻ തുടങ്ങി . . അവർ വന്നതിന് ശേഷമാണ് ഞാൻ പുറത്തൊക്കെ പോകാൻ  തുടങ്ങിയത് തന്നെ . ടീച്ചർ രണ്ടാമത്തെ പ്രസവത്തിനായി വീട്ടിൽ പോയ സമയം  എപ്പോഴത്തെയും പോലെ ഞാൻ സാറിന്റെ കൂടെ സൂപ്പർമാർക്കറ്റിൽ പോയതാണ്.അത് ആരോ  മോന്റെ ചെവിയിൽ ... '''

ശിവനൊന്നും പറയുവാനുണ്ടായിരുന്നില്ല .

''  ഈ പ്രായത്തിൽ എനിക്ക് മോഹങ്ങളൊന്നുമില്ല ശിവാ , വികാരവിചാരങ്ങളും .  ദാമ്പത്യമോഹമാണെങ്കിൽ എന്നേയാകാമായിരുന്നു . നിന്റെ ജീവിതത്തെ തുലച്ചുകളയാൻ  ഞാൻ നിൽക്കത്തുമില്ല . എനിക്കൊരു അഭയം കിട്ടുന്നവരെയോ നിന്റെ വിവാഹം വരെയോ  '''

'' അനുവാദം ചോദിയ്ക്കാൻ അടുത്തൊരു അനിയത്തി മാത്രമേയുള്ളൂ .  ദാമ്പത്യം തുടരുന്നതിന് മുൻപേ രോഗിയായ ഭർത്താവിനെ ഉപേക്ഷിക്കാത്ത അവൾ ഈ  ബന്ധവും അംഗീകരിക്കും ... നേരത്തെ പറയുന്നത് ഒരിക്കൽ കൂടി ഉറപ്പിച്ചു  പറയുന്നു .... ചേച്ചി പറയാതെ .....സോറി റോസി പറയാതെ ഇവിടുന്നാരും കൊണ്ട്  പോകില്ല ''

ശിവൻ ആശ്ലേഷിച്ചപ്പോൾ റോസി നനഞ്ഞ കണ്ണുകളോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു .

- സെബിൻ ബോസ്

രണ്ട് മാസങ്ങൾക്കപ്പുറം

'''വയസാം കാലത്തേ അമ്മയുടെ ഓരോ ഇളക്കം. നാട്ടുകാർ ഓരോന്ന് പറഞ്ഞു കേട്ട് തൊലിയുരിഞ്ഞിട്ട് പുറത്തിറങ്ങാൻ വയ്യ ''

ഭാര്യയുടെ പിറുപിറുക്കലും ശാപവചനങ്ങളും സഹികെട്ടപ്പോൾ റോസിയുടെ മകൻ ജോൺസൺ നാട്ടിലേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റിന്റെ കുറഞ്ഞ നിരക്ക്
നെറ്റിൽ പരതുകയായിരുന്നു

ശിവനും റോസിയും 2

'' ചേച്ചീ ... വാഴച്ചുണ്ട് മൂന്നാലെണ്ണം  കിട്ടീട്ടുണ്ട് ''

തൊടിയിൽ നിന്ന്  കയറിവന്ന  ശിവന്റെ കയ്യിൽ മൂന്നാല്  വാഴച്ചുണ്ടും ഒരു ഏത്തക്കുലയും ഉണ്ടായിരുന്നു . 

'' പയറും കൂടി ഇട്ട് തോരൻ വെക്കാം '' റോസി ചിരിയോടെ പറഞ്ഞു . 

'' എന്നാ ചിരിക്കൂന്നേ ?''' ശിവൻ  അവളുടെ മുഖത്തെ ചിരി കണ്ട്  സംശയത്തോടെ  നോക്കി .

''എനിക്കെന്നാ  ചിരിക്കാൻ വയ്യേ ? ഇത് നല്ല  കൂത്ത് '''  

  റോസി വായ പൊത്തിച്ചിരിച്ചുകൊണ്ട് അരകല്ലിൽ അരച്ചുകൊണ്ടിരുന്ന  മസാലയും വടിച്ചെടുത്തു അടുക്കളക്കുള്ളിലേക്ക് കയറി . 

''' ആൾക്കാരെല്ലാം നോക്കിയിട്ടാ പോകുന്നെ . കുറച്ചൂടെ മാവുണ്ടായിരുന്നേൽ കുഴപ്പമില്ലായിരുന്നു അല്ലെ ?'''

കാലും മുഖവും കഴുകി അടുക്കളയിലേക്ക് കയറിവന്ന ശിവൻ വണ്ടികളുടെ ഹോണടി ശബ്ദം കേട്ട് പറഞ്ഞു .

സമയം രാവിലെ  പത്തര ആകുന്നതേയുണ്ടായിരുന്നുള്ളൂ . 

ചായക്കടയുടെ മുന്നിൽ സ്ലോ ചെയ്ത് കാറുകളും മറ്റും വെള്ളച്ചാട്ടം ലക്ഷ്യമാക്കി പോകുന്നുണ്ട് . 

'''  കാലത്തു  മൂന്നരക്ക് എണീക്കുന്നതാ . ഇനി ഉച്ചയൂണിന്റെ പണി . അത് കഴിഞ്ഞാൽ  നാലുമണി പലഹാരങ്ങൾ . വൈകിട്ടാകുമ്പോൾ എങ്ങനേലും ഒന്ന്  കിടന്നാൽ മതി '' 

റോസി  വന്നിട്ട് മൂന്ന്   മാസം കഴിയുന്നതേയുള്ളൂ. അതിനകം അവരുടെ ഹോട്ടലിലെ  ആഹാരത്തിന്റെ രുചി താഴ്‌വാരത്തും മറ്റും പാട്ടായിരുന്നു . വന്നതിന്റെ   പിറ്റേന്ന് തന്നെ റോസി അടുക്കള  കയ്യേറിയിരുന്നു .  റോസി വന്നതിൽ പിന്നെ  ശിവന്റെ ജീവിതത്തിന് ഒരു അടുക്കും ചിട്ടയുമുണ്ടായി . 

  മൂന്നരക്ക്  രണ്ടാളും എണീറ്റ് പണി തുടങ്ങും . അപ്പവും പുട്ടും ഇടിയപ്പവും കപ്പ  പുഴുക്കും ആയിരുന്നു നിത്യേന വിഭവങ്ങൾ .ലഭ്യതക്കനുസരിച്ചു  ചേമ്പും ചേനയും  കാച്ചിലും തുടങ്ങി 
തനി നാടൻ വിഭവങ്ങളും ഉണ്ടാകും .  ടൗണിൽ നിന്ന്  അകലെയായായതിനാൽ പച്ചമീനും മറ്റും കിട്ടുന്നില്ലാത്തതിനാൽ മുളകിട്ട ഉണക്കമീൻ  കറി ആയിരുന്നു അവിടുത്തെ സ്‌പെഷ്യൽ .വല്ലപ്പോഴും മുയലിറച്ചിയോ കോഴിയോ  ഉണ്ടാകും .  

 റോസിയുടെ നെല്ലിക്ക , നാരങ്ങാ , മാങ്ങാ , ഉണക്കമീൻ  അച്ചാറുകളും വാങ്ങുവാൻ ആളുകൾ തിരക്ക് കൂട്ടി . ഒൻപതരയോടെ രാറ്വിലത്തെ  തിരക്ക് അൽപം  ഒതുങ്ങും . അല്ലെങ്കിൽ ആ സമയം ക്ളോസ്ഡ് ബോർഡ്  തൂങ്ങും .  അതിനുള്ള വിഭവങ്ങളെ അവർ ഉണ്ടാക്കാറുണ്ടായിരുന്നുള്ളൂ . പിന്നെ അരമണിക്കൂർ  വിശ്രമമാണ് . പത്തുമണിയോടെ ഉച്ചക്കത്തെക്കുള്ള ഊണിനുള്ള പണി റോസി  തുടങ്ങുമ്പോൾ ശിവൻ പറമ്പിലേക്ക് ഇറങ്ങും . കായ് കിഴങ്ങു ഫലവർഗ്ഗങ്ങൾ  എന്തെങ്കിലും ഉണ്ടെങ്കിൽ കൊണ്ട് വരും . പിന്നീട് ശിവനും റോസിയെ സഹായിക്കും .  പന്ത്രണ്ടരയോടെ   ഊണ് റെഡി ബോർഡ് തൂങ്ങുന്നതും കാത്തു നിരവധി വണ്ടികൾ  ചായക്കടയുടെ മുന്നിലുണ്ടാകും . മറ്റ്  ഹോട്ടലുകളെക്കാൾ രുചി കൂടുതലും  വിലക്കുറവും മാത്രമല്ല സ്നേഹപൂർണമായ പെരുമാറ്റവും  ഒഴിച്ചുകറികളും  തോരനും  മറ്റും എണ്ണത്തിൽ  കൂടുതലുള്ളതും താഴ്വാരത്തെ ഹോട്ടലുകളിൽ നിന്ന് യാത്രികരെ  ഇങ്ങോട്ടേക്കാകർഷിച്ചു.    

മൂന്ന് മണി  വരെ പിന്നെ വിശ്രമമില്ല . ആ  സമയം ശിവന്റെ സഹോദരി സീമയും ഭർത്താവിനുള്ള ആഹാരവും മരുന്നുമൊക്കെ  കൊടുത്തിട്ട് അയാൾ ഉറങ്ങുന്ന സമയത്ത് ചായക്കടയിൽ സഹായത്തിനെത്തും .  മൂന്നരയോടെ പണികളൊതുക്കി നാലുമണി പലഹാരവുമായാണ് സീമ മടങ്ങുക .  

റോസി വന്നതിൽ ഏറ്റവും സന്തോഷിച്ചത് ശിവന്റെ അനിയത്തി സീമ ആയിരുന്നു . 
രണ്ടാഴ്ചക്കുള്ളിൽ   കടയിൽ വരുമാനം കൂടിയപ്പോൾ റോസിയുടെ നിർദ്ദേശപ്രകാരം  ശിവൻ  താഴ്വാരത്തു  പോയി അൻപതോളം   കോഴികളെ വളർത്താവുന്ന കൂട് ആശാരിയെ വിളിപ്പിച്ചുകൊണ്ട്  വന്നു പണിയിപ്പിച്ചു സീമക്ക് കൊടുത്തു . കൂട്ടത്തിൽ മുയലിനെയും ആടിനെയും  വളർത്താനുള്ള സൗകര്യവുമുണ്ടാക്കി . സീമക്ക് എല്ലാറ്റിനും കൂടെയുള്ള  സമയമില്ലാത്തതിനാൽ ചായക്കടയിലേക്കുള്ള പാൽ പുറത്തുനിന്നും വാങ്ങും .  മുട്ടയും നാടൻ  വിഭവങ്ങളും ഒക്കെ സ്വന്തം പറമ്പിൽ നിന്നുതന്നെ . അതുകൊണ്ട്  തന്നെ മായം ചേരാത്തതായ നാടൻ വിഭവങ്ങളാണ്  കൂടുതൽ എന്ന വായ്‌മൊഴിയും അവരുടെ  ആഹാരത്തിന് താഴ്വാരത്തും മറ്റും പരസ്യത്തിന് പകരം ചെയ്തു . 

ബസ്  കണ്ടക്ടർ ഗംഗാധരൻ  ആദ്യ ആഴ്ചകളിൽ താഴ്വാരത്തെ  ഹോട്ടലുമായി കരാർ  ഉറപ്പിച്ചെങ്കിലും ശിവന്റെ ചായക്കട പെട്ടന്ന് ഫേമസ് ആയതോടെ വീണ്ടും  ഇവിടേക്ക് തന്നെയായി .ചേച്ചിയെന്ന്  ബഹുമാനപൂർവ്വമേ  റോസിയെ ഗംഗാധരൻ  വിളിക്കൂ 

ചായക്കടയുടെ പുറകിൽ നിന്ന്  താഴ്വാരത്തിന്റെ ഭംഗി നല്ല  
കാഴ്ചയായതിനാൽ  റോസിയുടെ നിർദ്ദേശപ്രകാരം ചായക്കടയുടെ വലതു ഭാഗത്തായി മുളകളും  ഈറ്റക്കമ്പും കൊണ്ട് പത്തിരുപത് പേർക്ക് ഇരിക്കാവുന്ന ഒരു ചാർത്തുണ്ടാക്കി .  

 ''' എന്നാൽ നീയൊരു പെണ്ണ്  കെട്ടടാ  ചെറുക്കാ  .അതാകുമ്പോ  കുറച്ചൂടെ സാധനങ്ങളും മറ്റും ഉണ്ടാക്കാം '' റോസി പച്ചക്കറിയരിയുന്നതിനിടെ  ഉണക്കമീൻ കറിയിലേക്ക്  പുളി  പിഴിഞ്ഞിടുകയായിരുന്ന ശിവനോട് പറഞ്ഞു . 

അതുകേട്ടതും ശിവന്റെ മുഖം ക്രോധം കൊണ്ട് ചുവന്നു .  

'' നീ ..നീ മിണ്ടരുത് ഇനി ... അതിനെ പറ്റി '' 

 ശിവൻ കയ്യോങ്ങിക്കൊണ്ട് അവളുടെ നേരെ പാഞ്ഞടുത്തു  അവളുടെ അടുത്തു  വന്ന     നിമിഷം തന്നെ അവന്റെ ശിരസ്സും കയ്യും താണു  . പുളി കലക്കിയ വെള്ളം ഉള്ള  കപ്പ്  കയ്യിൽ നിന്ന് നിലത്തേക്ക് വലിച്ചെറിഞ്ഞ ശിവൻ ഒറ്റച്ചാട്ടത്തിന്  അടുക്കള വാതിലൂടെ പുറത്തേക്കിറങ്ങി 

''''ഡാ ...ശിവാ ...ഞാൻ ചുമ്മാ പറഞ്ഞതാടാ ''. 

 റോസി പച്ചക്കറിയും കത്തിയും അവിടെ വെച്ചിട്ട് അവന്റെ പുറകെ ഓടിച്ചെന്നു  പറഞ്ഞു .ശിവൻ അത് കേട്ടഭാവം പോലുമില്ലാതെ  പറമ്പിലേക്ക് ഓടിമറഞ്ഞു . 

റോസി  ചെല്ലുമ്പോൾ ആൾപൊക്കത്തിൽ വളർന്നു നിൽക്കുന്ന ചേമ്പുകൾക്കിടയിലെ  പാറക്കല്ലിൽ ഇരിക്കുകയായിരുന്നു ശിവൻ . അവൾ ചിരിച്ചുകൊണ്ട്  അവന്റെ ശിരസിൽ  തലോടിയപ്പോൾ  ശിവൻ അവളുടെ കൈ  കുതറിത്തെറിപ്പിച്ചിട്ട് മുട്ടിലേക്ക്  മുഖമമർത്തി കിടന്നു .

'' ശിവാ ... മോനൂ ..നോക്കിക്കേ '' റോസി അവന്റെ മുഖം ബലമായുയർത്തി . അവന്റെ കണ്ണുകൾ ഈറനടിഞ്ഞിരുന്നു .

റോസി അവന്റെ  ഇരുകണ്ണുകളിലും ചുണ്ടമർത്തി . 

''അയ്യേ ... ആണൊരുത്തൻ കരയുന്നോ '' റോസി അവനെ മാറിലേക്ക് ചേർത്തുപിടിച്ചു ശിരസ്സിൽ ചുംബിച്ചു . 

''എന്നോട് ..എന്നോടങ്ങനെ  പറയരുതെന്ന് പറഞ്ഞിട്ടുള്ളതല്ലേ ?'' അവൻ വിതുമ്പിക്കൊണ്ട് പറഞ്ഞു . 

''എങ്ങനെ ?''' റോസി ചുണ്ടിലൊളിപ്പിച്ച ചിരിയുമായി കുസൃതിയോടെ അവനെ നോക്കി . 

'' പെണ്ണ്  കെട്ടാൻ ... ശിവനൊരു പെണ്ണെയുള്ളൂ ...അത് ഞാൻ താലികെട്ടിയവളാണ് '' 
ശിവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞുകൊണ്ട് റോസിയുടെ കഴുത്തിൽ മഞ്ഞച്ചരടിൽ കോർത്ത താലി പൊക്കിക്കാണിച്ചു . 

 റോസിയുടെ കണ്ണൊന്ന് നിറഞ്ഞു . 
അത് ഭാവിക്കാതെ അവൾ അവനിൽ നിന്ന് മുഖം മാറ്റി പൊട്ടിച്ചിരിച്ചു . 

''എന്നാ ...എന്നാ ചിരിക്കൂന്നേ ?''

താൻ  കാര്യമായി പറഞ്ഞിട്ടും റോസി ചിരിക്കുന്നത് കണ്ടപ്പോൾ ശിവൻ ചമ്മലോടെയും ഒട്ടൊരു അത്ഭുതത്തോടെയും അവളെ നോക്കി . 

''എന്നാ ...എന്നാ പറ ചേച്ചീ ... കാര്യം പറയന്നെ ''
അവൻ റോസിയെ തന്റെ നേരെ തിരിച്ചു നിർത്തി . 

''എടാ പൊട്ടാ ..നീയിപ്പോഴും എന്നെ എന്താ വിളിച്ചേ ?'' 

'' ചേ  ..ചേച്ചീന്ന് ''' ശിവൻ  ചമ്മലോടെ ചിരിച്ചു . 

'' ആരേലും ഭാര്യേനെ ചേച്ചീന്നു വിളിക്കുമോ ... ?'''

''അതുപിന്നെ ..വന്നപ്പോ മുതൽ ഞാൻ ..ചേച്ചീന്ന് .. '' ശിവന്റെ മുഖം കുനിഞ്ഞു . 

റോസി പിന്നെയും പൊട്ടിച്ചിരിച്ചു .

''പക്ഷെ  എന്റെ ജീവനാ നിങ്ങൾ .. ഒരുപാടിഷ്ടമാ നിങ്ങളെ . ബഹുമാനോം സ്നേഹോം കൂടി  ഉള്ളത് കൊണ്ടാ അറിയാതെ ചേച്ചീന്ന് വിളിച്ചു പോകുന്നെ . അതുകൊണ്ട് ഞാൻ താലി  കെട്ടിയ പെണ്ണ് ആകുന്നില്ലന്നുണ്ടോ ? എന്റെ കെട്യോൾ തന്നെയാ നിങ്ങൾ ''''

റോസിയുടെ ചിരി പൊടുന്നനെ നിലച്ചു . 

'''  ഹ്മ്മ്മ് ഹമ് ...എന്നാ എന്റെ പൊന്നു കെട്യോൻ  വന്നേ .ആരേലും  കണ്ടുകൊണ്ടുവന്നാൽ പിന്നെ അതാകും  പറച്ചിൽ . നമ്മള് തമ്മിൽ അടിയാണെന്ന് ''  റോസി കുസൃതിയോടെ അവന്റെമൂക്കിൽ പിടിച്ചു വലിച്ചു . 

'' ഓ ... കെട്യോനും കെട്യോളുമാണെൽ ഇച്ചിരി വഴക്കൊക്കെയുണ്ടാക്കും '' ശിവൻ ചെറുപുഞ്ചിരിയോടെ പറഞ്ഞു . 

''  ഓഹോ ..അതിനാരാ  ഇവിടെ കെട്യോനും കെട്യോളും ? ...താലി കെട്ടിയാൽ മാത്രം ഭാര്യയും ഭർത്താവും ആകുമോ ? ''' 

റോസി അങ്ങനെ പറഞ്ഞപ്പോൾ ശിവനെന്തോ പോലെയായി .

'''  ഞാൻ ...അതല്ല ... സത്യത്തിൽ എനിക്ക് നിങ്ങളെ വലിയ ബഹുമാനമാണ് ...  ഒന്നുമല്ലാതെ  കിടന്ന ശിവന്  ഒരു അർത്ഥവും വിലയുമുണ്ടാക്കി തന്നത്   നിങ്ങളാണ്  പറമ്പിൽ പോകുന്ന  കുറച്ചു സമയം വരെ  എനിക്ക് നിങ്ങളെ  കാണാതിരിയ്ക്കാൻ  പറ്റുന്നില്ല ...അത്രക്കിഷ്ടമാണ് എനിക്ക് നിങ്ങളെ '''

ശിവന്റെ കണ്ണുകൾ നിറഞ്ഞതും റോസിയുടെ  മുഖമിരുണ്ടു .

'''അതേയ് .. കെട്യോനെ വന്നേ .. പിടിപ്പത് പണിയുണ്ട് അടുക്കളേൽ . കെട്യോനും കെട്യോളുമൊക്കെയായാൽ അടിയൊക്കെ ഉണ്ടാക്കാം . പക്ഷങ്കിൽ 
പന്ത്രണ്ടര ആകുമ്പോ ഊണിന്റെ  ബോർഡ് തൂങ്ങിയില്ലങ്കിൽ ആളുകള് ബഹളമുണ്ടാക്കും . ആകെയുള്ളൊരു ഹോട്ടലാണിത് '' 

റോസി അവന്റെ ഇരു കവിളിലും നെറ്റിയിലും  ഉമ്മവെച്ചിട്ട്  കയ്യിൽ പിടിച്ചു വലിച്ചു . 

''  പൂയ്  ....എന്നാ  കെട്യോനും കെട്യോളും കൂടെ ഈ സമയത്ത്  പറമ്പിൽ ?''' 

സീമയുടെ ശബ്ദമാണ് അവരെ അവരുടേതായ ലോകത്തുനിന്നും  ഉണർത്തിയത്.

''മാതാവേ  ,.... സമയമിത്രേമായോ . ഒന്നും കാലായിട്ടില്ല .  ശിവാ...പെട്ടന്ന് വാടാ ''  റോസി സീമയെ കണ്ടതും വേഗത്തിൽ ചായക്കടയിലേക്കോടാൻ  നോക്കി . 

'''  അയ്യോ ചേച്ചി . സമയം ഒന്നുമായില്ല . മുയലിനുള്ള ഇല  പറിച്ചുവരുമ്പോഴാ  കുറെ  കൂൺ കിട്ടിയത് . അത്  തരാൻ വന്നതാ '''   നീളൻ പാവാടയിൽ ഇട്ടിരുന്ന   കൂൺ  റോസിയുടെ മുണ്ടിൻ  തുമ്പിലേക്ക്  കുടഞ്ഞിട്ട് സീമ അവളെ നോക്കി . 

''ചേച്ചി .... കരഞ്ഞോ ?''' 

സീമ ശിവനെയും റോസിയെയും മാറി മാറി നോക്കി . 

''ഹേയ്  ..ഇല്ലടി . ഞങ്ങൾ പഴേ കാര്യങ്ങൾ പറഞ്ഞോണ്ടിരിക്കുവായിരുന്നു . '' 

റോസി കൈത്തണ്ട കൊണ്ട് മുഖം തുടച്ചിട്ട് അവളെ നോക്കി പുഞ്ചിരിച്ചു . 

'' ഉവ്വാ ...പണിയുള്ള സമയം   അഞ്ചുമിനുട്ട്  റെസ്റ്റ് എടുക്കാത്ത ചേച്ചിയല്ലേ പതിവില്ലാത്ത സമയത്ത്  കാര്യങ്ങൾ പറഞ്ഞു കരയുന്നെ ? അതുമെന്നെ നാലുനേരോം നഷ്ടപ്പെട്ടതോർത്തു  വിഷമിച്ചിരിക്കാതെ കിട്ടിയ സൗഭാഗ്യങ്ങളോർത്തു സന്തോഷിക്കാൻ പറയുന്ന ചേച്ചി  ... ഏട്ടാ  ..ദേ ഒരു കാര്യം പറഞ്ഞേക്കാം . വഴക്ക് കൂടി ചേച്ചിയെ  ഇവിടുന്നെങ്ങാനും  ഓടിക്കാനാണ് പ്ലാനെങ്കിൽ  പെങ്ങൾ ഒരാൾ ഇല്ലന്ന്  കൂട്ടിയാൽ മതി '' 

സീമ ക്രുദ്ധ ഭാവത്തിൽ ശിവനെ നോക്കി പറഞ്ഞുകൊണ്ട്  റോസിയെ ചേർത്തു പിടിച്ചു . 

'' ഹേയ്  ..പോടീ ഒന്ന് . അതേയ് ..കെട്യോനും കെട്യോളുമൊക്കെ ആണേൽ വഴക്കൊക്കെ ഉണ്ടാകുന്നത് സ്വാഭാവികം ...അല്ലേടാ ശിവാ  ''

സീമ പറഞ്ഞപ്പോൾ ശിവന്റെ മുഖം കരുവാളിച്ചത് കണ്ട റോസി തമാശയിലൂടെ  രംഗം മാറ്റുവാൻ നോക്കി .

പക്ഷെ ശിവൻ അവരെയൊന്ന് രൂക്ഷമായി നോക്കിക്കൊണ്ട് ചായക്കടയുടെ നേർക്ക് നടക്കുകയാണുണ്ടായത് . 

'' അതിന് ശിവൻ ചാകണം ''' 
അവൻ പിറുപിറുത്തുകൊണ്ട് പറഞ്ഞത് രണ്ടാളും കേട്ടു 

'' ഞാൻ നേരത്തെ  ചേട്ടന്  ഫുഡും മരുന്നും കൊടുത്തിട്ട്   വരാം  ..ചേച്ചി പൊക്കോ . ഏട്ടൻ കലിപ്പിലാ ''' 

സീമ റോസിയുടെ കവിളിൽ നുള്ളിപ്പറിച്ചുകൊണ്ട്  പറഞ്ഞിട്ട് വന്ന വഴിയേ ഓടി . 

ഏഴരയായപ്പോഴേക്കും റോസി തളർന്നിരുന്നു . 

സീസൺ  ആയതിനാൽ ആളുകൾ കൂടുതൽ ഉണ്ടായതിനാലും പിന്നെ ശിവൻ രാവിലെ പറഞ്ഞതോർത്തും  ഇന്ന് ഊണ് അൽപം  കൂടുതൽ ഇട്ടിരുന്നു അവൾ . മൂന്നര കഴിഞ്ഞ് നാലുമണി   പലഹാരങ്ങൾ റെഡിയായിട്ടും ആളുകൾ ഊണുണ്ടോയെന്ന് ചോദിച്ചു ഊണ്  കഴിക്കുകയായിരുന്നു . 

''' സാമ്പാറിന് വെളുപ്പിനരിയാം  . മടുത്തെടാ . കഴിഞ്ഞെങ്കിൽ നീ മേല് കഴുകി വന്നു കിടക്കാൻ നോക്ക് ''   പിറ്റന്നേത്തേക്കുള്ള  മാവ് ആട്ടുകയായിരുന്ന ശിവനോട് റോസി പറഞ്ഞിട്ട് അടുക്കളക്ക്  വെളിയിലുള്ള കുളിമുറിയിലേക്ക്  നടന്നു . 

ശിവൻ പണികൾ തീർത്തു   കുളിച്ചുവരുമ്പോഴേക്കും റോസി ചായക്കടയിലെ ഡെസ്ക് അടുപ്പിച്ചു അതിൽ അവനുള്ള പായയും ബെഡ്ഷീറ്റും വിരിച്ചിരുന്നു . 

''' എന്നാടാ  ശിവാ ''

  കിടക്കുന്നതിന്  മുൻപുള്ള പതിവ്  പ്രാർത്ഥനയും കഴിഞ്ഞ്   കണ്ണുകൾ തുറന്ന റോസി കണ്ടത് ചായ്പ്പിലെ കട്ടിളയിൽ ചാരി അവളേയും നോക്കി നിൽക്കുന്ന ശിവനെയാണ് . 

'''ശ്യേ  .എന്താടാ  മോനൂ  ഇത് ?''' 

എന്തെനെന്നില്ലാതെ ശിവന്റെ കണ്ണുകൾ നിറഞ്ഞത് കണ്ട റോസി കൊന്ത ക്രൂശിതരൂപത്തിന് മുന്നിൽ തൂക്കിയിട്ട് അവന്റെ അടുത്തേക്ക്  
ചെന്നു 

''എന്നാടാ   മോനേ  ..പറയ് . രാവിലെ വഴക്കുണ്ടാക്കിയതോർത്തിട്ടാണോ . അതൊക്കെ അപ്പോഴേ  കഴിഞ്ഞില്ലേ . എന്റെ ശിവനോടല്ലാതെ എനിക്കാരോടാ വഴക്കുണ്ടാക്കാനും  പിണങ്ങാനുമൊക്കെ പറ്റുക ?'''  

റോസി  അവനെ ഒരു കൈകൊണ്ട്  ആശ്ലേഷിച്ചു കൊണ്ട് അവന്റെ കണ്ണ് തുടച്ചു

'''  എന്നെ  ..എന്നെ ഇട്ടിട്ടുപോകുവോ ?'' 

കൊച്ചുകുട്ടികളെപോലെ  വിതുമ്പി കൊണ്ട് ശിവന്റെ ചോദ്യം കേട്ടതും റോസി പൊട്ടിക്കരഞ്ഞുകൊണ്ട്‌  അവന്റെ മുഖം കോരിയെടുത്തു കവിളിലും നെറ്റിയിലുമൊക്കെ മാറി മാറിയുമ്മ   വെച്ചു .

'' ഞാൻ  ..ഞാനിന്നിവിടെ കിടന്നോട്ടെ ?'''
ചായ്പ്പിലെ താൻ കിടക്കുന്ന തടിക്കട്ടിലിലേക്ക് ചൂണ്ടി ശിവൻ ചോദിച്ചപ്പോൾ റോസി ഞെട്ടി പോയി 

പൊടുന്നനെ അവൾ സമനില വീണ്ടെടുത്തു  അവന്റെ കൈ പിടിച്ചു കട്ടിലിൽ ഇരുത്തി . 

'' നീയെന്റെ കെട്യോനല്ലേ ... പിന്നെയെന്തിനാ ചോദിക്കുന്നെ ?''
റോസിയുടെ ശബ്ദം പതറിയിരുന്നു . 

''ഞാൻ തലയിണ എടുത്തോണ്ട് വരാം ''

ചായക്കടക്കുള്ളിലെ മേശയിൽ വിരിച്ച ബെഡ്ഷീറ്റും തലയിണയും എടുക്കാൻ പോയപ്പോൾ റോസി അവനെ വിലക്കി . 

''വേണ്ട .... '' 

പിടിച്ചു കിടത്തി   അവന്റെ  ഇടത്തെ കയ്യിലേക്ക് തലവെച്ചു റോസിയും കിടന്നു . 

അൽപസമയം രണ്ടാളുമൊന്നും മിണ്ടിയില്ല . റോസിയുടെ മുഖം കനത്തിരുണ്ടിരുന്നു.

വന്നയന്നു   മുതൽ റോസി ചായ്പ്പിലും ശിവൻ ചായക്കടക്കുള്ളിലുമാണ്  കിടപ്പ് . അവിടെ  കിടന്ന് ഓരോന്ന് സംസാരിച്ചു രണ്ടാളും മെല്ലെ ഉറങ്ങിപ്പോകും . 

റോസിയുടെ  വരവ് സ്വാഭാവികമായും ആളുകൾക്ക് പറഞ്ഞു ചിരിക്കാനുള്ള വിഷയം  തന്നെയായിരുന്നു . ഒരുമിച്ചു  ഒരു കൂരക്കുള്ളിൽ ഉള്ള താമസം ഇക്കിളി കഥകളായി  സീമയുടെ ചെവിയിലെത്തിയപ്പോൾ അവളാണ് അവരെ കൂട്ടി മലമുകളിൽ ഉള്ള  ദേവീക്ഷേത്രത്തിൽ പോയി താലി പൂജിച്ചു കെട്ട്  നടത്തിയത് . ഗ്രാമത്തിലുള്ള  അറുപതോളം വീടുകളിൽ ശിവൻ വിവാഹക്കാര്യം പറയുകയും ചെയ്തിരുന്നു . എന്നാലും  അവൻ ഒരിക്കലും ചായ്പ്പിലേക്ക് തന്റെ കിടപ്പ് മാറ്റിയിരുന്നില്ല . 

''' നീ നല്ലോണം ആലോചിച്ചിട്ടാണോ ശിവാ ''

റോസി പിറുപിറുക്കുന്ന സ്വരത്തിൽ ചോദിച്ചു . 

ശിവൻ തന്റെ കൈ അൽപം  കൂടി മടക്കി അവളെ തന്റെ നെഞ്ചോട് ചേർത്തു  പിടിച്ചു .

''  ശിവൻ നല്ലപോലെ ആലോചിച്ചിട്ട് തന്നെയാണ് അന്ന് ചേച്ചി ചോദിച്ചപ്പോൾ കല്യാണം  കഴിക്കാമെന്ന് പറഞ്ഞതും താലി കെട്ടിയതും '' അവന്റെ ശബ്ദം ഉറച്ചതായിരുന്നു .  

'' നീ നല്ല പോലെ ആലോചിച്ചു തന്നെയാണ് പറഞ്ഞത് . ശെരിയാണ് .  അതുപക്ഷേ നിരാലംബയായ ഒരു സ്ത്രീയോടുള്ള പരിഗണന  ... സ്വന്തം അനുഭവങ്ങളിൽ  നിന്നും മറ്റൊരാൾക്ക് അനാഥത്വം ഉണ്ടാവരുതെന്ന ചിന്ത . പിന്നെ ...ചിലപ്പോൾ  എന്നെ നിനക്കിഷ്ട്ടമായിരിക്കാം. അതുകൊണ്ട്  ആളുകൾ എന്നെ പരിഹസിക്കുന്നത്  ഇഷ്ടമില്ലാതെ താലിയും കെട്ടി ... പക്ഷെ ഇപ്പോൾ ... ''

''അല്ലാതെ എനിക്കിഷ്ടമില്ലന്നാണോ കരുതിയെക്കുന്നെ ...ഞാനിപ്പോ  ഇവിടെ  കൂടെക്കിടക്കുന്നത് വെറും ... മറ്റേ ഇഷ്ടം കൊണ്ടെന്നാണോ കരുതിയേക്കുന്നെ ?'' ''' 
ശിവന്റെ  കണ്ഠം ഇടറി ... അവന്റെ  കണ്ണുനീർ തന്റെ  മുഖം നനച്ചപ്പോൾ റോസി വലത്  കൈയ്യിൽ  മുഖം താങ്ങി അവനെ നോക്കി . ഇടത് കൈകൊണ്ടവന്റെ കണ്ണ് തുടച്ചിട്ട്  കണ്ണുകളിൽ ഉമ്മ വെച്ച ശേഷം  റോസി അവന്റെ നെഞ്ചിൽ തല വെച്ച് മുഖത്തോട്ട്  നോക്കി കിടന്നു . 

''' ആണെന്ന് ഞാൻ പറഞ്ഞോ മോനൂ ''

'''എനിക്കിങ്ങനെ ... ഇങ്ങനെയൊന്ന് ഉമ്മ വെക്കാൻ പോലും പറ്റുന്നില്ലല്ലോ ''

റോസി അത് കേട്ട് ചിരിച്ചു . 
 
'''   ആയിരം പേരുടെ നടുവിലാണെങ്കിലും നമ്മളെ മനസിലാക്കുന്ന , സ്നേഹിക്കുന്ന  സുരക്ഷിതത്വം തരുന്ന ആളില്ലെങ്കിൽ അവിടെ അനാഥത്വം തോന്നും . അപ്പോൾ തനിച്ചു  താമസിക്കുന്ന നിന്റെ അവസ്ഥ മനസിലാക്കാൻ പറ്റുന്നതല്ലേയുള്ളു .
ഞാനും  അങ്ങനെ തന്നെ ആയിരുന്നതിനാൽ എനിക്ക്  നിന്നെ പൂർണമായും മനസിലാക്കാൻ പറ്റും .  നിന്നെക്കാൾ കുറച്ചു തൊലിവെളുപ്പുണ്ട് എനിക്ക് .. പ്രായവും കൂടുതലുണ്ട് .  പിന്നെ  ചായക്കടയിലും നിന്റെയും സീമയുടെയും കാര്യങ്ങൾ  ഞാൻ ചെയ്തതും   നിനക്ക് എന്നോടുള്ള ബഹുമാനവും സ്നേഹവും വർദ്ധിപ്പിച്ചു  ... ഇതൊക്കെ കൊണ്ട്  എന്നെ ഒരു വാക്ക്  കൊണ്ടുപോലും വിഷമിപ്പിക്കാതിരിയ്ക്കാൻ നീ ശ്രമിക്കുന്നു  .'' 

ശിവൻ കണ്ണുകളടച്ചു ... അവൾ പറഞ്ഞതൊക്കെയും സത്യങ്ങളായിരുന്നു . 

''' ചേച്ചിക്ക് ... ചേച്ചിക്ക് എന്നെ ഇഷ്ടമാണോ ?'' 

ശിവൻ തെല്ല് മടിയോടെയാണ് അത് ചോദിച്ചത്

'' ഇഷ്ടമല്ല .....'' 

റോസി അത് പറഞ്ഞതും ശിവന്റെ മുഖം വീണ്ടുമിരുണ്ടു . 

'' ഇഷ്ടം അല്ല ..എന്റെ ജീവനാണ് നീ ''' 
അവന്റെ കൈകൾ നിറുകയിൽ തൊടുവിച്ചു റോസി തുടർന്നു  

'''   ജനിച്ചാൽ  ഒരിക്കൽ മരിക്കണം . അതിനിടയിൽ ഉള്ള ജീവിതം. അത്  തീരുമാനിക്കേണ്ടത് നമ്മളാണ് . ഒരു പെണ്ണ്  പ്രായപൂർത്തിയാകും വരെ  മാതാപിതാക്കളുടെ  തണലിൽ ആണ്  ജീവിക്കുന്നത് , വിവാഹം കഴിഞ്ഞാൽ  ഭർത്താവിന്റെയും  . അതിനിടയിൽ താനിഷ്ടപ്പെടുന്നൊരു  ജീവിതം   കിട്ടുന്ന സ്ത്രീകൾ ചുരുക്കമാണ് .മിക്ക  പെണ്ണുങ്ങളും സമൂഹത്തെ പേടിച്ച് തങ്ങളുടെ ഇഷ്ടങ്ങളെ മാറ്റിവെച്ചു  മറ്റൊരു  വിവാഹം കഴിക്കാതെ പൊരുത്തക്കേടുകൾ സഹിച്ചും ക്ഷമിച്ചും  കിട്ടിയ ദാമ്പത്യ  ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവരാണ്  .

'''ഏതൊരു  പെണ്ണിനുമുണ്ടാകും ശിവാ ഇഷ്ടപ്പെടുന്നൊരു പുരുഷനൊപ്പം കുറച്ചു സമയം  ചിലവഴിക്കാൻ . കളിതമാശകൾ  പറയാൻ ... വെറുതെ വഴക്കുകൂടാൻ ... പിണങ്ങാൻ ...  അധികാരത്തോടെ തനിക്കെന്നോരാൾ എടി എന്ന് വിളിക്കുമ്പോൾ പോലും ഒരു പെണ്ണിന്  ഇഷ്ടമാണ് ,  സുരക്ഷിതത്വമാണ് തോന്നാറ് . ഒരുപാട് ഭാര്യമാരുണ്ട് നമ്മുടെ  ചുറ്റിനും അവഗണിക്കപ്പെടുന്നവർ . അവരും മനസുകൊണ്ടിങ്ങനെ ചിന്തിക്കുമ്പോഴാണ്  അന്യപുരുഷനിൽ  ആകർഷിക്കപ്പെടുന്നതും ചിലപ്പോൾ വഞ്ചിക്കപ്പെടുന്നതും . '''

'''  എനിക്ക് ഇതൊന്നും അനുഭവിക്കാനുള്ള സാഹചര്യമായിരുന്നില്ല . മോൻ ഉണ്ടായി  അധികനാൾ ആകുന്നതിനും മുൻപേ ചേട്ടൻ പോയി . അപ്പച്ചനും അമ്മച്ചിയും  തുടർന്നുള്ള വർഷങ്ങളിലും . മോൻ ഉണ്ടായപ്പോൾ ഞാൻ അവനു വേണ്ടി ജീവിച്ചു .  ചുറ്റുപാടുമുള്ള ചിലരെ കാണുമ്പോൾ വെറുതെ മനസിൽ ഒരു നിമിഷം എങ്കിലും  ആഗ്രഹിച്ചിട്ടുണ്ടെങ്കിലും മോന്റെ ചിന്ത വരുമ്പോൾ അതെല്ലാം ഞാൻ മറക്കും  .അതുകൊണ്ട് തന്നെ ഒറ്റപ്പെടലിന്റെ വേദന ഞാൻ അനുഭവിച്ചിട്ടില്ല  '' 

 ''' നീ ക്രിസ്ത്യാനികളുടെ മരിച്ച വീടുകളിൽ  പോയിട്ടുണ്ടോ ...   ഞാൻ  നല്ലവണ്ണം യുദ്ധം ചെയ്തു ,ഞാൻ എൻറെ ഓട്ടം പൂർത്തിയാക്കി .എന്റെ വിശ്വാസം  ഞാൻ സംരക്ഷിച്ചു ....  ഈ ലോകത്തിലെ തന്റെ ജീവിതലക്ഷ്യങ്ങൾ പൂർത്തിയാക്കി  സ്വർഗ്ഗലോകത്തേക്ക് പോകുവാൻ തയ്യാറാണെന്നുള്ള ഓർമപ്പെടുത്തൽ  കൂടിയാണ് അത് .   മോന്റെ  വിവാഹം കഴിഞ്ഞവൻ അവന്റെ ഭാര്യയും കുടുംബവുമായിട്ട് ജീവിക്കാൻ  തുടങ്ങിയപ്പോൾ മുതൽ ഞാനും എന്റെ ഓട്ടം പൂർത്തിയാക്കി . എന്റെ രക്തം  വിയർത്തും ഞാൻ യുദ്ധം ചെയ്തു . ആരെയും മോഹിക്കാതെ മോഹിപ്പിക്കാതെ ഞാൻ  എന്നോട് തന്നെയുള്ള വിശ്വാസവും പൂർത്തിയാക്കി ... ഇന്ന് ഞാൻ വെറുമൊരു  പെണ്ണാണ് ..ശിവന്റെ പെണ്ണ് ... ഇതെന്റെ പുതുജന്മമാണ് സത്യം പറഞ്ഞാൽ ഒന്ന്  പൊട്ടിചിരിച്ചത് വരെ ഞാൻ ഇവിടെ വന്ന ശേഷമാണ് . ''''

''നീ രാവിലെ ഞാൻ  എന്തിനാണ് ചിരിക്കുന്നതെന്ന് ചോദിച്ചില്ലേ? രാവിലെ കടയിൽ ചേച്ചിയേന്തിയെ   കണ്ടില്ലല്ലോ എന്ന്  പറഞ്ഞപ്പോൾ .... ചേച്ചീ ..ദേ അന്വേഷിക്കുന്നു  എന്നെന്നോട് നീ വിളിച്ചു  പറഞ്ഞതോർക്കുന്നുണ്ടോ ? നാലു നേരോം ഭാര്യ എന്ന്  നീ പറയുമ്പോൾ ഒരിക്കൽപോലും നീയെന്നെ അധികാരത്തോടെ എടി എന്ന്  വിളിച്ചിട്ടില്ല . ഞാൻ പറഞ്ഞില്ലേ താനിഷ്ടപ്പെടുന്ന ഒരു പുരുഷൻ  അധികാരത്തോടെ എടി എന്ന് വിളിക്കാൻ കേൾക്കാൻ എനിക്കിഷ്ടമാണന്ന്  ...  നീ  എന്നെ വഴക്ക് കൂടുമ്പോൾ മാത്രമാണ് അങ്ങനെ  വിളിക്കുന്നത് ...അത്  കേൾക്കാനാണ് ഞാൻ ഇടക്ക്  നിന്നെ ശുണ്ഠി പിടിപ്പിക്കുന്നതും . '''

''എടി ... ചേട്ടനൊരുമ്മ  തന്നേടി ..'''

അത് കേട്ടതും ശിവൻ പറഞ്ഞപ്പോൾ റോസി പൊട്ടിച്ചിരിച്ചു പോയി . 

'' മോനൂ  ...വേണോടാ ... എനിക്ക് പ്രായമായിവരികയാണ് . നിന്റെ ജീവിതം . അതീ  വിധവയുടെ കൂടെ ?''' 

ശിവന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് റോസി പറഞ്ഞതും അവന്റെ വിരലുകൾ റോസിയുടെ ചുണ്ടുകളെ നിശബ്ദമാക്കി . 

''  വിധവയല്ല ..നീ ഞാൻ താലി കെട്ടിയ പെണ്ണാണ് . ജരാനരകൾ ബാധിച്ചാലും എന്റെ  ഇഷ്ടം കുറയുകയില്ല . എന്റെ നെഞ്ചിലെന്നും നീയുണ്ടാകും . ഇത് ശിവന്റെ  വാക്കാണ് ''' 

ശിവൻ അവളുടെ കഴുത്തിൽ കിടന്ന താലി താലി ഉയർത്തിക്കാണിച്ചു തുടർന്നു .

'' ഞാൻ നിന്റെ ഇഷ്ടം ഒരിക്കലും ചോദിച്ചില്ല . എല്ലാ അർത്ഥത്തിലും ശിവന്റെ ഭാര്യ ആയിരിക്കാൻ  നിനക്കിഷ്ടമാണോ റോസീ ?'''

താൻ പറഞ്ഞതിൽ പിന്നെ ഒരിക്കൽപോലും അവൻ ചേച്ചിയെന്നു വിളിച്ചില്ലായെന്നറിഞ്ഞപ്പോൾ റോസിയെ  വിയർക്കാൻ തുടങ്ങി . 

'''  എനിക്കൊരഭയം നീ തന്നപ്പോൾ കുറച്ചുനാളെങ്കിലും ഇവിടെ കഴിയേണ്ടി വന്നാൽ  ഈ  സമൂഹത്തെ പേടിച്ചു ഒരു ചീത്ത സ്ത്രീയെന്ന്  വിളിക്കപ്പെടാതിരിക്കാൻ വെറുതെ  എന്നോണമാണ് ഞാൻ  നിന്നോട് വിവാഹം കഴിക്കാമോയെന്ന്  ചോദിച്ചത് . ഉടൻ തന്നെ  നീ സമ്മതവും പറഞ്ഞപ്പോൾ ഏതൊരാണും  ഒരുസ്ത്രീയിൽ ആകൃഷ്ടനാകുന്നത് പോലെയെന്നെ   ഞാനും കരുതിയുള്ളൂ . പക്ഷേ എന്റെ മേലുള്ള നിന്റെ കെയറിംഗ്  സ്നേഹം  ബഹുമാനം ഇതെല്ലാം നിന്നിലേക്ക് എന്നെ അടുപ്പിക്കുകയായിരുന്നു .  പിന്നെ  എന്നോ നഷ്ടപ്പെട്ട എന്റെ യൗവ്വനവും മറന്നു തുടങ്ങിയ ദാമ്പത്യ ജീവിതത്തിലെ കളിചിരി ഓർമകളും നീയുമായുള്ള ജീവിതത്തിനിടയിൽ തിരികെ ലഭിച്ചപ്പോൾ .... ''' റോസി  ഒന്ന് നിർത്തി  അവളെന്തോ ആലോചനയിലായിരുന്നു.

''  മോനൂ  ... നാളെ ഈ സമൂഹം എൻറെ മേൽ കാർക്കിച്ചു തുപ്പിയെക്കാം. അതിനെ  ചെറുക്കാൻ നീ എനിക്ക് തന്ന ഈ താലി മതിയാകും ... ഒരിക്കൽ ..ഒരിക്കലെങ്കിലും  എനിക്ക് ശിവന്റെ പെണ്ണാകണം . ശരീര ദാഹം കൊണ്ടല്ല അത്രമേൽ നീ എന്നിൽ വേരാഴ്ന്നു  പോയതിനാൽ ..നീ എന്റെ ജീവന്റെ ഭാഗമായതിനാൽ ''' 

പിറ്റേന്ന് പുലർച്ചെ റോസി കുളിച്ചുവരുമ്പോഴും ശിവൻ എണീറ്റിട്ടുണ്ടായിരുന്നില്ല .

കട്ടിലിനടിയിലെ   ട്രങ്ക് പെട്ടിയിൽ എന്നോ കണ്ടിരുന്ന  ചെപ്പിൽ നിന്ന് അൽപം  സിന്ദൂരമെടുത്തു നെറ്റിയിൽ ചാർത്തി കണ്ണാടിയിൽ നോക്കിയപ്പോൾ ശിവന്റെ  ചിരിക്കുന്ന മുഖം കണ്ടു റോസി നാണത്തോടെ അടുക്കളയിലേക്കോടി .

തുടരും - സെബിൻ ബോസ് .

''ഏതോ നല്ല വീട്ടിലെ പെണ്ണുമ്പുള്ളയാ ..അവളുടെ  കയ്യിലും കഴുത്തിലുമൊക്കെ കൊറെ സ്വർണമുണ്ടായിരുന്നു ..അതൊക്കെ കണ്ടാകും  അവൻ അവളെ കൂടെപ്പൊറുപ്പിച്ചത് . ഇപ്പോളതൊന്നും കാണാനില്ല . അവൻ എല്ലാം  വിറ്റുതുലച്ചുകാണും എന്നതായാലും ശിവന്റെ സമയം ''

''പണ്ടേയിവർ  പ്രേമത്തിലായിരുന്നെന്നാ  കേട്ടത് . ആ പെണ്ണുമ്പുള്ളക്ക് നാലഞ്ച് മക്കൾ ഉണ്ടെന്നാ അറിവ് ''

'' ഹോ !!! അതിനെയൊക്കെ ഉപേക്ഷിച്ചു ഇറങ്ങിപ്പോരാനുള്ള തൊലിക്കട്ടിയപാരം തന്നെ .     

''  ഓ ..എന്നതാണേൽ നമുക്കെന്നാ ഗംഗേട്ടാ .. നല്ല അടിപൊളി ഫുഡ് കിട്ടുന്നുണ്ട് ..അത് പോരെ ?'

ഹോട്ടലിന്റെ മുന്നിൽ കാത്തുകിടക്കുന്നവരോട്    കണ്ടക്റ്റർ ഗംഗാധരന്റെ കുശലം പറച്ചിൽഅതിരുകടക്കുന്നത് കേട്ട്  കിളി രാജീവൻ തടുത്തപ്പോൾ അവരുടെ അടുത്തുണ്ടായിരുന്ന കാറിൽ പല്ലുകൾ ഞെരിച്ചുകൊണ്ട് റോസിയുടെ മകൻ ജോൺസണും ഭാര്യയും ഇരിപ്പുണ്ടായിരുന്നു . 

ശിവനും റോസിയും 3

രാവിലത്തെ തിരക്കുകൾ ഒതുങ്ങിയപ്പോഴാണ് ശിവനും  റോസിയും രാവിലത്തെ ഭക്ഷണം കഴിക്കുവാനിരുന്നത് . ചേമ്പും കാന്താരിമുളക്  ചമ്മന്തിയും എടുത്തുകൊണ്ട് അടുക്കളയുടെ വെളിയിലെ അരകല്ലിൻ തറയിൽ  വന്നിരുന്ന് കഴിക്കുന്ന റോസിയുടെ അടുത്തേക്ക് ശിവൻ വന്നപ്പോൾ അവൾ  എണീറ്റു   അടുക്കളക്കുള്ളിലേക്ക് കയറി . 

''  റോസീ  ...'''

താൻ  വന്നതും റോസി അകത്തേക്ക് കയറിയത് ശിവനെ സങ്കടത്തിലാഴ്ത്തി . 

പുലർച്ചെ അടുക്കളയിൽ കയറി പതിവ് പോലെ രണ്ടാളും ഓടി നടന്ന്  പണിയെടുത്തെങ്കിലും ഇരുവരും എന്നത്തേയും പോലെ വാചാലർ ആയിരുന്നില്ല . 

'''  റോസീ  ... സോറി ചേച്ചീ ''' ശിവൻ വിളിച്ചപ്പോൾ ഞെട്ടിത്തരിച്ചു റോസി അവനെ നോക്കി . 

''' എനിക്ക് ..എന്നോടെന്താ  മിണ്ടാത്തെ ? ദേഷ്യമുണ്ടോ എന്നോട് ?''' ശിവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങിയിരുന്നു 

 റോസിയുടെ കണ്ണുകളും നിറയാൻ തുടങ്ങിയിരുന്നു. അവളൊന്നും മിണ്ടിയില്ല . അത്  കൂടിയായപ്പോൾ  ശിവന്റെ സകല കണ്ട്രോളും വിട്ടു . അവൻ പൊട്ടിക്കരഞ്ഞുകൊണ്ട്‌  ചേമ്പിൻ കാട്ടിലേക്ക് പോയി . 

റോസി അവനരികിലേക്ക് എത്തുമ്പോൾ  പതിവിലും വൈകിയിരുന്നു . ഇടക്കിടെ  ശുണ്ഠി പിടിപ്പിക്കുമ്പോൾ  ചേമ്പിൻകാട്ടിലെ കല്ലിൽ വന്നിരിക്കുന്ന അവനരികിലേക്ക് ഒട്ടും താമസിയാതെ  തന്നെ റോസി എത്തുമായിരുന്നു . ആദ്യമൊരു കളിയാക്കലും പിന്നെ കുസൃതികളും  ചിരികളുമായി  മടങ്ങുമായിരുന്നത് ഓർത്തപ്പോൾ റോസിയുടെ വരവിലെ താമസം ശിവന്റെ  നെഞ്ചിൽ ചില്ലറ ആഘാതമല്ല  ഏൽപ്പിച്ചത് . 

നിമിഷങ്ങൾക്ക് ദൈർഖ്യം  കൂടുന്നുവെന്നോർത്തപ്പോൾ ചായക്കടയിലേക്ക് മടങ്ങാൻ എഴുന്നേൽക്കുമ്പോഴാണ്  റോസി അവിടേക്ക് വരുന്നതവൻ  കണ്ടത് . അവൻ വീണ്ടും കല്ലിലേക്കിരുന്നവളെ  സാകൂതം നോക്കി . നടക്കുന്നുണ്ടായിരുന്നുവെങ്കിലും അവൾ അടുത്തേക്ക് എത്തുവാൻ  താമസിക്കുന്നതുപോലെയവന് തോന്നി . വൈകും തോറും ശിവന്റെ നെഞ്ചിൽ  എന്തെന്നില്ലാത്ത അങ്കലാപ്പുയർന്നു .റോസിയുടെ കണ്ണും മനസ്സും മറ്റെവിടെയോ  ആണെന്നവന് തോന്നി . ചലിക്കുന്നത് യാന്ത്രികമായാണെന്നും .
''' പെണ്ണേ  ....'' 

റോസി അരികിൽ വന്നതും ശിവൻ വെപ്രാളത്തോടെ അവളുടെ ഇരുകൈകളും കൈക്കുമ്പിളാക്കി  കണ്ണുകളിൽ ചേർത്തുകൊണ്ടവളെ നോക്കി . 

''എന്തെങ്കിലുമൊന്ന് പറയ് ...എനിക്ക് ആകെപ്പാടെ ഭ്രാന്താകുന്നു .'''

റോസി അതിനുമൊന്നും മിണ്ടിയില്ല . 

'' ഈശ്വരാ ...വേണ്ടായിരുന്നു ...ഒന്നും വേണ്ടായിരുന്നു . ഇന്നലത്തെ ആ നശിച്ച ദിവസം കൊണ്ട് എനിക്ക് എന്റെ ജീവൻ നഷ്ടപ്പെട്ടു . എന്നോട് ...എന്നോട് ക്ഷമിക്ക് ...''' ശിവൻ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവളുടെ കാൽക്കലേക്ക്  വീണു . 

''ശിവാ ... മോനൂ ... എന്താ ...എന്തായിത് '' റോസി പൊടുന്നനെ മുഖം കോരിയെടുത്തുമ്മ വെച്ചു .

''ഇഷ്ടമാണോ ..എന്നെ ഇഷ്ടമാണോ ?'' ശിവൻ റോസിയുടെ കണ്ണുകളിലേക്ക്  നോക്കി വേവലാതിയോടെ ചോദിച്ചു . 

''' ജീവനാണ് ...എന്റെ പ്രാണനാണ് നീ ...''

'''പിന്നെ  ... പിന്നെ എന്നോടെന്താ മിണ്ടാതിരുന്നേ ? എന്നോടെന്തിനാ പിണങ്ങിയെ . ഞാൻ  വന്നപ്പോഴെന്താ ഓടിപ്പോയെ ?''' ശിവൻ ഒറ്റ ശ്വാസത്തിൽ ചോദിച്ചു .

''  ഞാൻ ...ഞാൻ നിന്നെയിഷ്ടമില്ലാഞ്ഞിട്ട് ആണെന്ന് കരുതിയോ ? ..എനിക്ക്  ..എനിക്ക് നിന്നെ നോക്കാനെന്തോ മടി പോലെ . ഇന്നലെ വരേയുണ്ടായിരുന്ന ഫ്രീഡം  പോയത് പോലെ . താലി കെട്ടിയിരുന്നെങ്കിലും  ഇന്നലെ വരെ നീ എനിക്ക് എന്റെ  കൂട്ടുകാരനായിരുന്നു ...സഹോദരനായിരുന്നു ... മകനായിരുന്നു ... അതിലുമുപരി  .... '''

റോസി അവന്റെ തോളിലേക്ക് മുഖം ചായ്ച്ചുകിടന്നുകൊണ്ട് പറഞ്ഞു . അവൾക്കെന്തോ അവനെ നോക്കുവാൻ അപ്പോഴും മടിയായിരുന്നു . 

'' ഒന്നും ... ഒന്നും വേണ്ടായിരുന്നല്ലേ ...ഞാനും ..ഞാനുമോർത്തു . ഇന്നെന്നോട്  അകൽച്ച കാണിച്ചപ്പോൾ ഒരിക്കലുമെന്നോട് ഇനി മിണ്ടില്ലന്ന്  . ആരൊക്കെയോ എനിക്കുണ്ടെന്ന് തോന്നി  തുടങ്ങിയിരുന്നു . എനിക്ക് വിളമ്പാൻ  ...സംസാരിക്കാൻ ..വഴക്ക് പറയാൻ ... കാത്തിരിക്കാൻ ഒരാളുണ്ടെന്ന് എനിക്ക്  തോന്നിയിരുന്നു .അതാണ് ഞാൻ ഒരു രാത്രികൊണ്ട് തല്ലി  തകർത്തത് . ചെയ്തത് തെറ്റായിപ്പോയി ... അറിയാം  .. പൊറുക്കാനാവാത്ത തെറ്റ്.  എനിക്ക്  എന്റെ പഴയ  റോസിയെ വേണം . മറ്റൊന്നും വേണ്ട . ശരീരം കൊണ്ടല്ല ഞാൻ  സ്നേഹിച്ചത് ..ശരീരം കണ്ടല്ല ഞാൻ കൂടെ കൂട്ടിയത് .... എന്നോട്  മിണ്ടാതിരിക്കല്ലേ ....ഞാൻ ശ്വാസം മുട്ടിച്ചത്തുപോകും '' ശിവൻ അപസ്മാരം  ബാധിച്ചവനെ പോലെ അവളെ ഇറുക്കിയണച്ചു കുലുക്കിക്കൊണ്ട്  ഓരോന്ന്   പറഞ്ഞുകൊണ്ടിരുന്നു . 

'' മോനൂ ...'''  റോസിക്കും വാക്കുകളൊന്നും കിട്ടുന്നുണ്ടായിരുന്നില്ല . 

'''തെറ്റാ  ഞാൻ ചെയ്തത് ... എല്ലാ അർത്ഥത്തിലും 
എനിക്ക് റോസിയെ വേണമെന്ന് തോന്നി . എല്ലാ അർത്ഥത്തിലും എന്റെ ഭാര്യ ആയാൽ ഒരിക്കലുമെന്നെ വിട്ടുപിരിയില്ലന്ന് തോന്നി ...അതുകൊണ്ടാ ഞാൻ ...
എന്നോട്  ക്ഷമിക്ക് ..എല്ലാം എന്റെ തെറ്റാ... ഇനിയാവർത്തിക്കില്ല . മുറീടെ  പുറത്തുനിന്നോളാം... ഒന്നും വേണ്ട ..എനിക്കൊന്ന് കണ്ടാൽ മതി ... ഒന്ന്  മിണ്ടിയാൽ മതി ..എന്നോട് ക്ഷമിക്കില്ലേ ... പറയ് ..എന്നോട് മിണ്ടില്ലെ ?''  ശിവൻ വീണ്ടും റോസിയുടെ  കാലിൽ പിടിച്ചു കരഞ്ഞുകൊണ്ടവളെ നോക്കി .

'' എന്റെ ശിവാ ....എന്താടാ ഇത് ? തെറ്റ് ഞാനും കൂടിയല്ലേ ചെയ്തത് ? '''


''  ഇപ്പൊ വേണ്ടായിരുന്നെന്ന് തോന്നണുന്നുണ്ടല്ലേ ...അതല്ലേ എന്നോട്  മിണ്ടാത്തത് ... പറയ് ..എന്നെ ഇട്ടിട്ട് പോകാനാണോ ആലോചിക്കുന്നേ ...അറിയാം  ..എനിക്കറിയാം. പോകാനാ ആലോചിക്കുന്നേ . പോകല്ലേട്ടോ . എപ്പ കൂടുതൽ  സന്തോഷിച്ചാലും എനിക്ക് പിന്നെ സങ്കടമാരിക്കും ദൈവം തരുന്നേ. പണ്ടുമുതലേ  അങ്ങനെയാ . ഒരു സന്തോഷവും പൂർണമായിട്ട് എനിക്ക് ലഭിക്കാറില്ല '''

''എന്റെ മോനൂ  ... നീ ..നീയിങ്ങനെയൊക്കെ പറയല്ലേ . നിന്നെ  വിട്ടെങ്ങോട്ട് പോകാനാ ഞാൻ . ഈ ലോകത്തിപ്പോൾ നീയല്ലേ ഉള്ളൂ എനിക്ക് ''' റോസി തുളുമ്പുന്ന കണ്ണുകളോടെ അവനെ വാരിപ്പുണർന്നു കൊണ്ട് പറഞ്ഞു

അത് കേട്ടപ്പോൾ ശിവന്റെ മുഖം അൽപമൊന്ന്  തെളിഞ്ഞു . 

''  ശിവന്റെ പെണ്ണല്ലേ ഞാൻ ... ശിവന്റെ ഭാര്യയല്ലേ ഞാൻ . തെറ്റ് നീ  മാത്രമല്ലല്ലോ ചെയ്തത് . ഞാനും കൂടെയല്ലേ ? ഞാനുമൊരു പെണ്ണാണ് .  വികാരങ്ങളും വിചാരങ്ങളും ഉള്ള ഒരു സാദാ  പെണ്ണ്. ഓർമകൾക്കപ്പുറം   കുഴിച്ചുമൂടിയ ഒരുപിടി മോഹങ്ങൾക്കാണ് നീ ജീവൻ പകർന്നത് . നീ പറഞ്ഞില്ലേ ?  ശരീരം കൊണ്ടല്ല മനസുകൊണ്ടാണ് സ്നേഹിക്കുന്നതെന്ന് . എന്റെ മനസ് എന്നെ  ശിവന്റേതായി കഴിഞ്ഞിരുന്നു . അതിലെയവസാനത്തെ  മോഹം  മാത്രമാണ് ഇന്നലെ  തീർന്നത് . നിന്നെ വിട്ട് ഞാൻ ഒരിക്കലും പോകില്ല മോനൂ . സ്നേഹം എന്തെന്ന്  മനസിലാക്കി തന്നത്  നീയാണ് ... ജീവിതത്തിനൊരർത്ഥം  തന്നത് നീയാണ് .'''

''' ശെരിയാണോ ...അപ്പൊ എന്നോട് ശെരിക്കുമിഷ്ടമുണ്ടോ ?എന്നിട്ടുമെന്നോട് മിണ്ടാതിരുന്നില്ലേ  '''

'''  ശിവാ  ... ഞാനൊരു പെണ്ണാണ് . സ്ത്രീസഹജമായ ലജ്ജയും വികാരങ്ങളും ഉള്ള ഒരു  പെണ്ണ് .  നീയെന്റെ കഴുത്തിൽ താലി കെട്ടിയിരുന്നെങ്കിലും  അതീ സമൂഹത്തിന്  മുന്നിൽ മാത്രമായിരുന്നു . ഇന്നലെ ... ഇന്നലെ ഞാൻ നിന്റെ ഭാര്യയായപ്പോൾ....  മോനൂ  ..എനിക്ക് നിന്നെ അഭിമുഖീകരിക്കാൻ കഴിയില്ലായിരുന്നു '

'' കല്യാണം കഴിച്ച ആളുകളെല്ലാം ഇങ്ങനെയാണോ ... നമ്മൾ കല്യാണം കഴിച്ചതല്ലേ ? പിന്നെയെന്താ''

''അതെ ... പക്ഷെ ...ഞാൻ ഒരു അമ്മ  കൂടിയല്ലേടാ . പ്രായപൂർത്തിയായ ഒരു മകനുണ്ടെനിക്ക് . അതൊക്കെ ഓർത്തപ്പോൾ . ''

''എന്തിനോർക്കണം  ... കളഞ്ഞിട്ട് പോയതല്ലേ ... ഇനി റോസി ശിവന്റെയാ . എന്നെയിട്ടിട്ട്  പോകില്ലെന്ന് വാക്ക് താ '' ശിവൻ അവളുടെ കയ്യിൽ പിടിച്ചു . 

''' ശിവാ ... ''  റോസിയവനെയൊന്ന്  നോക്കി .അവളുടെ  മുഖം വലിഞ്ഞുമുറുകിയിരുന്നു . 

'''  റോസി  ശിവനൊപ്പമുണ്ടാകും ..എന്നും ... നീ എന്നെയുപേക്ഷിക്കും വരെ  ..അല്ലെങ്കിൽ എന്റെ മരണം വരെ . നിന്റെ കയ്യിൽ നിന്നൊരു തുള്ളി വെള്ളം   കുടിച്ചുവേണമെനിക്ക് മരിക്കാൻ ''' റോസി അവന്റെ മൂർദ്ധാവിൽ ചുംബിച്ചു . 

''മരിക്കാനോ   ... നിനക്ക് മുന്നേ ഞാനാവും  മരിക്കുക . നിന്റെ മടിയിൽ കിടന്ന് നിന്നെ  കൺകുളിർക്കെ കണ്ടു കൊണ്ട് വേണമെനിക്ക് മരിക്കാൻ '' 


''അത്രക്കെന്നെ ഇഷ്ടമാ .... ഈ കിളവിയെ ?'' റോസി പഴയ കുസൃതി വീണ്ടെടുത്തു .

''  കിളവിയോ ... ഞാനും നീയും പിള്ളേരല്ലേ . തല്ലു പിടിച്ചും വഴക്കുണ്ടാക്കിയും  ഓടിക്കളിക്കുന്ന ശരീരത്തിന് മാത്രം പ്രായമായ മനസ് കൊണ്ട് ചെറുപ്പമായ   കൊച്ചുകുട്ടികൾ '''

''ഹഹ ..നമുക്കിനിയും സ്നേഹിക്കണം  ..വഴക്കുണ്ടാക്കിയും പിണങ്ങിയും നിന്നെ ശുണ്ഠിപിടിപ്പിച്ചും  എനിക്ക്  മതിയായില്ല  മോനൂ .. ഈയായുസ്  മാത്രമല്ല ..അടുത്ത ജന്മവും എനിക്ക് ശിവന്റെ  പെണ്ണാകണം '' റോസി അവനെ മാറോടു ചേർത്തിട്ട് പൊടുന്നനെ അവനെ കൈ പിടിച്ചു  എഴുന്നേൽപ്പിച്ചു . 

''ഈശോയെ ..സമയം വൈകി .  ഊണ് കാലാക്കണ്ടേ ...നീ  ഒന്നും ഇതുവരെ കഴിച്ചില്ലല്ലോ ''

''' വാരി തരോ  എനിക്ക് '''

''അയ്യടാ  .... ഇള്ളക്കുട്ടി  ..ഹമ് ..വാ .. വാരിത്തരാം . ചെക്കന്റെ ആഗ്രഹമല്ലേ '''  റോസി അവന്റെ കയ്യും പിടിച്ചു ചായക്കടയിലേക്ക് നടന്നു .

............................................................

''ഏതോ  നല്ല വീട്ടിലെ പെണ്ണുമ്പുള്ളയാ ..അവളുടെ കയ്യിലും കഴുത്തിലുമൊക്കെ കൊറെ  സ്വർണമുണ്ടായിരുന്നു ..അതൊക്കെ കണ്ടാകും അവൻ അവളെ കൂടെപ്പൊറുപ്പിച്ചത് .  ഇപ്പോളതൊന്നും കാണാനില്ല . അവൻ എല്ലാം വിറ്റുതുലച്ചുകാണും എന്നതായാലും  ശിവന്റെ സമയം ''

''പണ്ടേയിവർ  പ്രേമത്തിലായിരുന്നെന്നാ  കേട്ടത് . ആ പെണ്ണുമ്പുള്ളക്ക് നാലഞ്ച് മക്കൾ ഉണ്ടെന്നാ അറിവ് ''

'' ഹോ !!! അതിനെയൊക്കെ ഉപേക്ഷിച്ചു ഇറങ്ങിപ്പോരാനുള്ള തൊലിക്കട്ടിയപാരം തന്നെ .     

''  ഓ ..എന്നതാണേൽ നമുക്കെന്നാ ഗംഗേട്ടാ .. നല്ല അടിപൊളി ഫുഡ് കിട്ടുന്നുണ്ട് ..അത് പോരെ ?'

ഹോട്ടലിന്റെ  മുന്നിൽ കാത്തുകിടക്കുന്നവരോട്    കണ്ടക്റ്റർ ഗംഗാധരന്റെ കുശലം  പറച്ചിൽഅതിരുകടക്കുന്നത് കേട്ട്  കിളി രാജീവൻ തടുത്തപ്പോൾ അവരുടെ  അടുത്തുണ്ടായിരുന്ന കാറിൽ പല്ലുകൾ ഞെരിച്ചുകൊണ്ട് റോസിയുടെ മകൻ ജോൺസണും  ഭാര്യയും ഇരിപ്പുണ്ടായിരുന്നു . 

''' ഇവരിതെവിടെപ്പോയി ?''' സ്റ്റീയറിംഗ്  വീലിൽ മുഷ്ടിചുരുട്ടിയിടിച്ചു കൊണ്ട് ജോൺസന്റെ ഭാര്യാ സഹോദരൻ ചോദിച്ചു .  

''  ഒരു കൂക്കേം ഇല്ലാഞ്ഞിട്ടും എടുത്തുപറയാനൊരു  വീട്ടുപേരുപോലുമില്ലാഞ്ഞിട്ടും നിനക്കെന്റെ പെങ്ങളെ കെട്ടിച്ചുതന്നത്  ഇവൾക്കിഷ്ടമായതുകൊണ്ടാ . പാവം പിടിച്ചൊരു തള്ളയാണെന്ന് തോന്നി കണ്ടപ്പോ ...  എന്നിട്ടിപ്പോ മുതുകിളവിക്ക്  സൂക്കേട് . ''  കാറിന്റെ കോഡ്രൈവർ സീറ്റിൽ   ഇരുന്ന  ജോൺസന്റെ ഇളയ അളിയനാണത് പറഞ്ഞത് . 

''' നിനക്കിപ്പോ  തൃപ്തിയായില്ലേടീ ... അമ്മക്കൊരു കൂട്ടാകുമെന്ന് പറഞ്ഞു നീയല്ലേ ഒരു  ഫാമിലിയെ അവിടെക്കേറ്റി താമസിപ്പിച്ചത് .എന്നിട്ടങ്ങേരുടെ  കെട്യോളില്ലാത്തപ്പോ അയാളെ  മയക്കിയെടുത്തിരിക്കുന്നു കിളവി . തള്ള കാരണം  നാട്ടുകാരുടെ മുഖത്ത് നോക്കാൻ പറ്റാതായപ്പോഴാ ഏതേലും വൃദ്ധ സദനത്തിൽ   കൊണ്ടുത്തള്ളാൻ പറഞ്ഞത് . അപ്പൊ അവനൊരു ബെഷമം . എന്നിട്ടിപ്പോയെന്തായി ?  ചെറുക്കന്റെ പ്രായമുള്ളൊരുത്തന്റെ കൂടെപ്പൊറുതീം തൊടങ്ങി . ഭ്ഭൂ ... നല്ല  പഷ്ട് കുടുംബം '' 

''ചേട്ടാ ...ഞാൻ ...'''  ജോൺസൺ എന്തോ പറയാൻ വന്നപ്പോ ഇളയ അളിയൻ കയ്യെടുത്തുവിലക്കി 

''താനൊന്നും  പറയണ്ട. കെളവീനെ പൊക്കിയെടുത്തുവല്ല  ഭ്രാന്താശുപത്രീലും കൊണ്ട്  തള്ളിക്കോണം . ഇത് മൂത്ത ഭ്രാന്തല്ലാതെ പിന്നെയെന്നാ ... പറഞ്ഞത് കേട്ടല്ലോ  .. അതല്ല തള്ളയോടുള്ള സ്നേഹം അങ്ങ് മൂത്താൽ ഇവളേം  പിള്ളേരേം അങ്ങ്  മറന്നേരെ ''' 

അതോടെ ജോൺസന്റെ വായടഞ്ഞു . 

'' എടോ  ... ഇവരിവിടെയില്ലേ ?'''
സഹികെട്ട മൂത്തയളിയൻ  കാറിന്റെ ബോണറ്റിൽ പിടിച്ചുകൊണ്ട് മറ്റുള്ളവരോട് കത്തിവെച്ചുനിന്ന ഗംഗാധരനോടാണത്‌ ചോദിച്ചത് .

''  ഒണ്ട്  അകത്തൊണ്ട്   ..രാവിലത്തെ കാപ്പികഴിഞ്ഞാൽ പിന്നെയടക്കും .  ഇടക്കുംമുട്ടിനും ആളുകളുവന്നാൽ അവർക്കൊരു സ്വൈര്യക്കേടല്ലയോ .. ഇപ്പഴും  നവമിഥുനങ്ങളെ പോലെയാ . ''

''എന്തിനാ ഗംഗേട്ടാ  ആവശ്യമില്ലാത്തത് പറയുന്നേ . അവരെങ്ങനേലും  ജീവിക്കട്ടെ ''
ഗംഗാധരൻ ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞതും രാജീവൻ അയാളെ  രൂക്ഷമായി നോക്കി 

'' പിടിച്ചിറക്കടാ  അവളെ '''   അവരകത്തുണ്ടെന്നറിഞ്ഞതും ഡോർ തുറന്ന് മൂത്തയളിയൻ  ഇളയവനോട് ആക്രോശിച്ചു . 

ഗംഗാധരനും  മറ്റുള്ളവരും പകച്ചുനിൽക്കേ അവർ ചായക്കടയുടെ തിണ്ണയിലേക്ക് കേറിയതും ഊണ്  റെഡി എന്ന ബോർഡുമായി ശിവൻ പലക തട്ടി തുറന്ന് പുറത്തേക്ക്  വന്നതുമൊരുപോലെയായിരുന്നു .

''' ആ ആ ... പോരെ പോരെ ... ഊണ് റെഡി ... ഇന്നിച്ചിരി താമസിച്ചു കേട്ടോ '' ശിവൻ അവരെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു . 

ശിവന്റെ ഷർട്ടിൽ പിടിച്ചുവെളിയിലേക്കിട്ടിട്ടവർ അകത്തേക്കിരച്ചുകേറിയപ്പോൾ  അവൻ അമ്പരന്നു പിടിഞ്ഞെഴുന്നേറ്റു നോക്കിയത് കാറിന്റെ ഡോർ തുറന്നിറങ്ങിയ  ജോണ്സന്റെയും ഭാര്യയുടെയും മുഖത്തേക്കാണ് . ഒന്ന് കൂടി സൂക്ഷിച്ചു  നോക്കിയ  ശിവന് അന്ന്  റോസിയുടെ കൂടെ കടയിൽ വന്ന ജോൺസണെ  മനസ്സിലായി  .

'' ജോൺസൺ .....'' അവൻ പിറുപിറുത്തതും ഞൊടിയിടയിൽ ചായക്കടക്കുളളലേക്ക് ചാടിക്കയറി . 

പുറത്തേക്ക് വന്നു വീണത് ഇളയ അളിയനാണ്  ..ശിവന്റെ വലതു കൈകൾക്കുള്ളിൽ പിടയുന്ന മൂത്തയളിയനും  ഉണ്ടായിരുന്നു . 

''' എന്റെ പെണ്ണാണ് അവൾ ..അവളെ കൊണ്ട് പോകാനായി ഒരുത്തനും  ഈ തിണ്ണയിൽ കേറിപ്പോകരുത് . '' മൂത്തളിയനെ റോഡിൽ കാത്തുനിൽക്കുന്നവരുടെ ഇടയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് ശിവൻ ആക്രോശിച്ചു . 

''  ശിവാ ..എന്താണിത് ..ആരാ ഇവരൊക്കെ ?'' നെറ്റിയിൽ നിന്നുമൊലിക്കുന്ന ചോരയോടെ   റോസി  പുറത്തേക്കിറങ്ങിയപ്പോഴാണ് ജോൺസനെയും മരുമകളെയും കാണുന്നത് . അവൾ  തളർച്ചയോടെ  ചായക്കടയുടെ മുളം തൂണിൽ മുറുകെ പിടിച്ചു . 

'' അടിച്ചു  വീഴ്ത്തിയിട്ട് വാടാ അവളേം കൊണ്ട് ''  മൂത്തയളിയൻ പറഞ്ഞതും ഇളയവൻ  ചായക്കടയുടെ സൈഡിൽ വിറകിനായി കൂട്ടിയിട്ടിരുന്നതിൽ വലുതൊരെണ്ണം എടുത്തു  ശിവന്റെ നേരെ ആഞ്ഞടിച്ചു . തളർന്നിരിക്കുന്ന റോസിയുടെ അടുത്തേക്ക് കുനിഞ്ഞ  ശിവന്റെ തോളിലാണ് അടി കൊണ്ടത് .അവൻ മുഞ്ഞുംകുത്തി റോസിയുടെ  കാൽചുവട്ടിലേക്ക് വീണു . 

'' അയ്യോ ..ശിവാ  ..''' റോസി ആർത്തലച്ചുകരഞ്ഞുകൊണ്ട് ശിവനെ പൊതിഞ്ഞുപിടിച്ചു . 

''ഒന്നും  ചെയ്യല്ലേ ...ശിവനെ ഒന്നും ചെയ്യല്ലേ ..''' 

'' മാറി നിൽക്ക്  തള്ളെ ''' ഇളയ അളിയൻ റോസിയുടെ മുടിയിൽ പിടിച്ചു അവളെ വലിച്ചുമാറ്റിയിട്ട് ശിവന്റെ പുറത്തിനിട്ട് ചവിട്ടി . 

''എന്തക്രമമാ ഈ കാണിക്കുന്നേ ?''' ബസ് ക്ളീനർ രാജീവൻ അങ്ങോട്ട് കുതിക്കാനൊരുങ്ങിയതും ഡ്രൈവർ ഗംഗാധരൻ അവനെ  വട്ടം പിടിച്ചു . 

''' ആ തള്ളേടെ മകനും മരുമക്കളുമാണെന്നാ തോന്നുന്നേ . നീയിതിലിടപെടണ്ട ''

''എന്നുവെച്ചു ഇങ്ങനെ ഉപദ്രവിക്കണോ ?'' രാജീവൻ പിടി  വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു . 

''പിന്നെ   .... ആണൊരുത്തൻ മകനായിട്ടുള്ളപ്പോഴാ തള്ളേടെ തോന്ന്യവാസം ..ആരായാലും  സഹിക്കുമോ ? അവര് കൊണ്ടോകട്ടെ '''' ഗംഗാധരൻ കൂടി നിൽക്കുന്നവരോടായി പറഞ്ഞു .  

''' എന്നാലും  ഇതിച്ചിരി കടന്ന കയ്യായി പോയി ..''

''എന്ത് കടുത്ത കൈ ... മക്കളേം കൊച്ചുമക്കളേം ഇട്ടേച്ചു വല്ലവന്റേം കൂടെയിറങ്ങിപോകുന്ന ഇവൾക്കൊക്കെ ഇതാണ് വേണ്ടത് '''

'''അതെ ... പിടിച്ചു ചൂരലിന്  പൊട്ടിക്കണം ''

ആളുകൾക്കിടയിൽ രണ്ടായി തിരിഞ്ഞു പിറുപിറുക്കലുകൾ ഉയർന്നു.

  '' ഒന്നും ചെയ്യല്ല് . നിങ്ങടെ അടുത്തേക്കൊന്നും വന്നില്ലല്ലോ ശല്യത്തിന്  ... ഇവിടുന്നും പൊക്കോളാം . എങ്ങോട്ടേലും ...ശിവനെയൊന്നും ചെയ്യല്ല് '''  റോസി മകന്റെ ഭാര്യാസഹോദരന്മാരുടെ മുന്നിൽ തൊഴുകൈയ്യോടെ പറഞ്ഞു 

'' പരട്ടക്കിളവി ... വയസാംകാലത്ത്  നിങ്ങടെയൊരു പൂതി . '' 
ഇളയവൻ റോസിയെ കാലുയർത്തി ചവിട്ടിയതും  ശിവൻ ഉരുണ്ടുപിടഞ്ഞെഴുന്നേറ്റു . 

അവൻ ഒറ്റക്കുതിപ്പിന് ചായക്കടക്കുള്ളിലേക്ക് ഓടിക്കയറി . 

'''  വാടാ ...ഞങ്ങടെ ചോര വേണ്ടവർ വാടാ . ശിവന്റെ ശവത്തിൽ ചവിട്ടിയെ ഇവളെ  നിങ്ങക്ക്  കൊണ്ടുപോകാനാവൂ '''  പോയതിലും വേഗത്തിൽ പുറത്തേക്ക്  വന്നാക്രോശിച്ച ശിവന്റെ കയ്യിലിരിക്കുന്ന കോടാലി കണ്ടതും അളിയന്മാരൊന്ന്  പരുങ്ങി . 

'' എന്ത് നോക്കിനിൽക്കുവാടാ  ....വിളിച്ചിറക്കിക്കൊണ്ടുവാടാ നിന്റെ തള്ളയെ  ..കെട്യോളേം മക്കളേം  വേണോങ്കിൽ ''' മൂത്തയളിയൻ പറഞ്ഞതും ജോൺസൺ ചായക്കടയുടെ തിണ്ണയിലേക്ക് കയറി  അമ്മയുടെ കൈ പിടിച്ചു . 

'' തൊട്ടുപോകരുതവളെ  .. അന്നീ ചായക്കടയിൽ  കൊണ്ടിരുത്തീട്ട്  ഉപേക്ഷിച്ചുപോയവനല്ലേ നീ . പിന്നെയെന്ന്  തുടങ്ങിയീ  സ്നേഹം ... ഓ ... അമ്മ  പിന്നേം കല്യാണം കഴിച്ചതിന്റെ കുറച്ചിലാരിക്കും ...  നിനക്കുവേണ്ടിയല്ലേടാ അവള് ജീവിച്ചത് ? നിന്റെ കാര്യങ്ങളൊക്കെ കഴിഞ്ഞില്ലേ  ... ഇനിയെന്തിനാ അവളെ? ... തന്നൂടെ എനിക്ക്  ..പൊന്നുപോലെ നോക്കിക്കോളാം .  ഒരിക്കലും നിങ്ങടെ കണ്മുന്നിൽ പോലും വരില്ല ...ഇവിടുന്നും  ഞങ്ങൾ  പൊക്കോളാം ...തന്നൂടെ എനിക്ക് ... പ്ലീസ് ..''  

പറഞ്ഞുതീരുമ്പോൾ ശിവന്റെ കൈകളിൽ നിന്നും  കോടാലി ഊർന്നുവീണിരുന്നു . 

ജോൺസന്റെ മുഖം ഒരു നിമിഷം വിളറി . അവന്റെ മുഖഭാവം മനസ്സിലാക്കിയ ഇളയ അളിയൻ കോടാലി ചാടിയെടുത്തുകൊണ്ട്  ശിവന്റെ നേരെ ഓങ്ങി . 

''അയ്യോ ...ശിവാ  ..'''  ശിവന്റെ നേരെ താഴുന്ന  കോടാലി കണ്ടതും റോസി ഒരാർത്തനാദത്തോടെ  പുറകിലേക്ക് മറിഞ്ഞുവീണു . അവളുടെ കണ്ണുകൾ ഒന്ന് പിടഞ്ഞു തുറന്നടഞ്ഞു . 

''റോസീ  ..അയ്യോ എന്നാ ..എന്നാ പറ്റി '' ശിവൻ റോസിയുടെ ശിരസ്സ് വാരിയെടുത്തു മടിയിൽ വെച്ചുകൊണ്ട് അലറിക്കൂവി . 

''  തള്ളേടെ അഭിനയമാ ..എടുത്തോണ്ട് വാടാ പരട്ടക്കിളവിയെ '' ഇളയവൻ ജോൺസന്റെ  നേരെ നോക്കിപ്പറഞ്ഞതും ശിവൻ റോസിയെ നിലത്തു കിടത്തിയെണീറ്റു . 

ഒരുചവിട്ടിന് കോടാലിയും ഇളയവനും റോഡിലേക്ക് തെറിച്ചുവീണു . അടുത്തതിന്  മൂത്തവനും . കലി തീരും വരെ ഇരുവരെയും ശിവൻ പൊതിരെ തല്ലി

''  നിനക്ക്  കൊണ്ട് പോകാം ..നിന്റമ്മയെ ... പച്ചക്ക് കൊത്തിയരിഞ്ഞു   തിന്നോണം.  . കൊണ്ടുപോയി  കുഴിയിൽ തള്ളാൻ ആണേൽ റോസീടെ മകൻ ആണെന്നൊന്നും ഞാൻ  ഓർക്കില്ല . വെട്ടിയരിഞ്ഞു കൊക്കയിലെറിയും ... ധൈര്യം ഉണ്ടേൽ വാടാ ''' 

 ശിവൻ ജോൺസന്റെ നേരെ തിരിഞ്ഞു  നെഞ്ചിൽ മുഷ്ടിചുരുട്ടി പിടിച്ചുകൊണ്ട് പറഞ്ഞു. അതുകേട്ടതും ജോൺസന്റെ ഭാര്യ മുന്നോട്ടുവന്നവന്റെ കൈപിടിച്ചു  പുറകോട്ട്  വലിച്ചു .

നിശ്ചലയായി കിടക്കുന്ന റോസിയെ വാരിയെടുത്തുകൊണ്ട്  ശിവൻ ഒരാശ്രയത്തിനായി ചുറ്റും നോക്കി . 

''ശിവേട്ടാ ...വാ ..ആശൂത്രീൽ കൊണ്ടോകാം ..വാ ..ചേച്ചിക്കൊന്നും പറ്റിക്കാണില്ല '' ബസ് ക്ളീനർ രാജീവൻ വിളിച്ചുപറഞ്ഞതും ശിവൻ റോസിയെയും കരങ്ങളിലേന്തി റോഡിലേക്കിറങ്ങി . 

'' എങ്ങോട്ട് കൊണ്ടോകാൻ ... വണ്ടി ട്രിപ്പൊള്ളതാ '' ഡ്രൈവർ ഗംഗാധരൻ പുച്ഛത്തോടെ രാജീവനെ  തടഞ്ഞു . 

''  ചാകണ്ടെങ്കിൽ മുന്നീന്ന് മാറിക്കോ ... നെഞ്ചത്തോടെ കേറ്റിയിറക്കും  ഞാൻ  മനുഷ്യപ്പറ്റില്ലാത്തവനെ '' ഗംഗാധരന്റെ കോളറിൽ പിടിച്ചു മാറ്റിയിട്ട്  രാജീവൻ ഡ്രൈവർ സീറ്റിലേക്ക് കേറിയതും ശിവൻ റോസിയെയും കൊണ്ട് ബസിൽ   കേറിയിരുന്നു . 

ചുരമിറങ്ങി ബസ് താഴ്വാരത്തിലെ ഹോസ്പിറ്റൽ  ലക്ഷ്യമാക്കി കുതിക്കുമ്പോൾ  വെള്ളച്ചാട്ടത്തിന്റെ മാധുര്യവും ശിവന്റെയും  റോസിയുടെയും കൈപ്പുണ്യം നുകരാനും എതിരെ വണ്ടികൾ അപ്പോഴും വരുന്നുണ്ടായിരുന്നു .

(അവസാനിച്ചു)

📝സെബിൻ ബോസ്

Comments

Popular posts from this blog

🍁ഓർമ്മപൂക്കൾ🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്