കലാലയത്തിലെ_രാജകുമാരി
കലാലയത്തിലെ_രാജകുമാരി
💘ഫുൾ പർട്ട്💘
M. com. കഴിഞ്ഞു ഒരു ജോലിക്കു വേണ്ടി നാട് മുഴുവൻ ഇന്റർവ്യൂന്നും പറഞ്ഞു തെണ്ടി തിരിഞ്ഞു ഒരു പരുവമായി നിൽക്കുന്ന സമയത്താണ് ദുബായിൽ നിന്നുള്ള അമ്മാവന്റെ വിളി.
അവിടെ അമ്മാവൻ ജോലി ചെയ്യുന്ന കമ്പനിയിൽ അക്കൌണ്ട് സെക്ഷനിലേക്ക് ഒരു വേക്കൻസി ഉണ്ടെന്നും, അത്യാവശ്യം ഉയർന്ന സാലറി ഉണ്ടെന്നും ഉടൻ പുറപ്പെടണമെന്നും പറഞ്ഞു കൊണ്ട്.
തേങ്ങയേക്കാൾ കൂടുതൽ തൊഴിൽരഹിതരുള്ള ഇവിടെ, ഇനിയും ജോലിക്കു തെണ്ടുന്നതിനെക്കാളും നല്ലത് ഇപ്പൊ കിട്ടിയ ജോലിക്ക് പോകുന്നതാണ് നല്ലതെന്ന് എനിക്കും തോന്നി.
എവിടെയാണെങ്കിലും ജീവിതം മുന്നോട്ട് പോകണമെങ്കിൽ ജോലി ചെയ്തേ പറ്റൂ. അപ്പൊ പിന്നെ അത് എവിടെയായാലും ന്താ.. ദുബായ്ങ്കിൽ ദുബായ്. പോകാമെന്ന് ഞാനും തീരുമാനിച്ചു.
അങ്ങനെ ഞാനും പറന്നു, ഏതൊരു പ്രവാസിയേയും പോലെ ഒരുപാട് സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച് കടല് കടന്ന് ദുബായിലോട്ട്.....
തീക്കാറ്റ് വീശുന്ന മണൽക്കാടുകൾക്ക് നടുവിൽ വൈദ്യുതി കൊണ്ട് അലങ്കാര വർണ്ണങ്ങൾ തീർത്ത് അണിഞ്ഞൊരുങ്ങി മാനം മുട്ടി നിൽക്കുന്ന അംബരചുംബികളായ കെട്ടിടങ്ങളും, അവയ്ക്കിടയിൽ പ്രൗഡിയോടെ തല ഉയർത്തി ലോകത്തിലെ നമ്പർ വണ്ണായി നിൽക്കുന്ന ബുർജ് ഖലീഫയും, പാംദ്വീപുകളും , ഷോപ്പിങ്ങ് മാളുകളുമെല്ലാമൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്ന സ്വപ്നഭൂമിയായ ദുബായിലോട്ട്.
എഗ്രിമെന്റിൽ പറഞ്ഞ ജോലിയും, നല്ല ഉയർന്ന ശമ്പളവും, താമസ സ്വകാര്യവും, ഒരുപാട് നല്ല സൗഹൃദവും എനിക്കവിടെ കിട്ടി.
വർഷങ്ങൾ കടന്നു പോയി..
നീണ്ട 4 വർഷത്തിന് പ്രവാസത്തിന് താൽക്കാലിക തിരശീലയിട്ടു 4 മാസത്തെ ലീവിന് നാട്ടിലോട്ട് പോരാൻ എയർപ്പോർട്ടിലോട്ടു പോകുന്ന വഴിക്കാണ് അമ്മാവൻ പറഞ്ഞത്.
“ഞാൻ നിന്റെ അച്ഛനോട് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്”.
എന്ത് കാര്യം എന്ന ചോദ്യവുമായി നെറ്റി ചുളിച്ചു ഞാൻ അമ്മാവനെ നോക്കി.
“വേറെ ഒന്നുംല്ല, നിന്റെ വിവാഹക്കാര്യമാണ്. എന്റെ ബന്ധത്തിൽപ്പെട്ട ഒരു കുട്ടിയുണ്ട്. വകയിൽ ഒരു പെങ്ങളുടെ മോള്. കാണാൻ തരക്കേടില്ലാത്ത ഒരു കുട്ടിയാണ്. അവിടത്തെ LP സ്‌കൂളിലെ ടീച്ചറാണ്.. നിനക്ക് നന്നായി ചേരും. അച്ഛനില്ല. മരിച്ചു. ഇവിടെ നിന്റെ കാര്യം പറയുന്ന പോലെ... ആണായിട്ടും പെണ്ണായിട്ടും ഈ ഒരു കുട്ടിയേ ഒള്ളൂ അവിടെയും... അതൊക്കെ നിന്റെ അമ്മക്കറിയാം. അവൾ കണ്ടിട്ടുണ്ട് കുട്ടിയെ...
....നമ്മുടെ അത്ര വലിയ വീടും കുടുംബമൊന്നുമല്ലെങ്കിലും ജീവിക്കാൻ അത്യാവശ്യം വകയെല്ലാം ഉണ്ട്. നീയൊന്ന് പോയി കണ്ട് നോക്ക് "
സത്യത്തിൽ അമ്മാവൻ അത് പറഞ്ഞപ്പോഴാണ് , എനിക്ക് വിവാഹം പ്രായമായെന്ന് ഞാനും ചിന്തിച്ചത്.
വീട്ടിലെത്തി രാത്രി പെട്ടിയെല്ലാം പൊട്ടിച്ചു, കൊണ്ട് വന്ന സാധനങ്ങളെല്ലാം എല്ലാവർക്കും ഓഹരി വച്ചു. അച്ഛന്റേം അമ്മേടേം കൂടെ കഴിക്കാൻ തീൻ മേശയിലിരിക്കുമ്പോഴാണ് അച്ഛൻ ചോദിച്ചത്.
“അമ്മാവൻ നിന്നോട് വല്ലതും പറഞ്ഞിരുന്നോ…?”
ഞാൻ അച്ഛനെ നോക്കി, ഊം.. ന്ന് മൂളി..
പണ്ടും ഇങ്ങനെ തന്നെയാണ്. അച്ഛൻ എന്ത് ചോദിച്ചാലും എല്ലാത്തിനും ഒന്നു മൂളുക മാത്രമാണ് ഞാൻ ചെയ്യാറ്. സംസാരം അതികം ഉണ്ടാവാറില്ല. അച്ഛന്റടുത്തൂന്ന് എനിക്കെന്തങ്കിലും സാധിച്ചെടുക്കാൻ ഉണ്ടായിരുന്നെങ്കിൽ, അതൊക്കെ അമ്മ വഴിയായിരുന്നു. അമ്മയായിരുന്നു ഞങ്ങൾക്കിടയിലേ മീഡിയേറ്റർ. പേടി കലർന്ന ഒരു ബഹുമാനമായിരുന്നു എനിക്കെന്നും അച്ഛനോട്.
“ ഞാനും നിന്റെ അമ്മയും കൂടി ഇന്നലെ ആ കുട്ടിയെ പോയി കണ്ടിരുന്നു. നീ വന്നിട്ട് പറയാമെന്ന് കരുതിയാ ഫോണിലൂടെ ഒന്നും പറയാതിരുന്നത്. കുട്ടി അവിടത്തെ സ്കൂളിൽ ടീച്ചറാണ്. കാണാനും നല്ല ഭംഗിയുള്ള കുട്ടിയാണ്. ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു. അവിടെ ഉള്ളോർക്കും ഈ ബന്ധത്തിന് എതിർപ്പൊന്നും ഇല്ല.....
ഇനി നിങ്ങൾ തമ്മിൽ കണ്ട് ഇഷ്ടപ്പെട്ടാൽ. നമുക്ക് ഇതങ്ങുറപ്പിക്കാം. ന്താ നാളെ പോയി കണ്ടൂടെ നിനക്ക്. ?”
” കാണാം... നാളെ പോയി കണ്ടോളാം”
ഭക്ഷണം കഴിച്ചു അച്ഛൻ ഉമ്മറത്തോട്ടു പോയതും., ഞാൻ അമ്മയോട് ചോദിച്ചു ;
“അമ്മാ സത്യം പറ. പെൺകുട്ടി എങ്ങനെയുണ്ട് കാണാൻ ?”
“അത് അച്ഛൻ പറഞ്ഞില്ലേ.. കാണാൻ നല്ല ചേലുണ്ടെന്നു…”
“അതു അച്ഛൻ ഏതൊരു കുട്ടിയെ കണ്ടാലും അങ്ങനെ തന്നെയാ പറയാറ്. അമ്മ പറ കാണാൻ നല്ല രസള്ള കുട്ടിയാണോ…?”
ഞാൻ സാരിയിൽ പിടിച്ചു വലിച്ചു കൊഞ്ചിക്കൊണ്ടു ചോദിച്ചു..
“ആണെന്ന്. ഞാൻ കണ്ടതല്ലേ, നല്ല ശ്രീത്വമുള്ള കുട്ടി. .."
"സത്യം.."
"ആണെന്ന് പറഞ്ഞില്ലേ.. എന്തായാലും നിന്നെക്കാളും കാണാൻ കൊള്ളാം... ഇനി ആ കുട്ടിക്ക് നിന്നെപ്പറ്റിയാൽ മതിയായിരുന്നു…”
“അതെന്താ അമ്മാ, അമ്മ അങ്ങനെ പറഞ്ഞത്. എന്നെ കാണാനെന്താ... ഭംഗിയില്ലേ… ഞാൻ സുന്ദരനല്ലേ… ?”
മുന്നിൽ പപ്പടം ഇട്ട് വെച്ചിരുന്ന സ്റ്റീൽ പ്ലെറ്റ് മുഖത്തിന് നേരെ പിടിച്ചു കണ്ണാടിയാക്കി, അതിൽ നോക്കി പരിഭവത്തോടെ ഞാൻ ചോദിച്ചു…
“നീ സുന്ദരനല്ലാന്ന് ഞാൻ പറഞ്ഞോ.. ? നീ മമ്മൂട്ടിയല്ലേ.. പൊന്തൻ മാടയിലെ മമ്മൂട്ടി….”
എനിക്ക് ദേഷ്യം വന്നു…
“അമ്മാ.. വേണ്ട. സ്വന്തം മോനെ സൗന്ദര്യത്തിന്റെ പേരും പറഞ്ഞു ഇങ്ങനെ താഴ്ത്തി കെട്ടുന്നത് ശരിയല്ലാ..."
"അതിന് ഞാൻ താഴ്ത്തി കെട്ടിയില്ലല്ലോ.. ഉള്ളതല്ലേ പറഞ്ഞേ..."
"ഓഹോ.. അങ്ങനെയാണോ.. സാധാരണ എല്ലാ അമ്മമാരും സ്വന്തം മക്കൾ എത്ര കാണാൻ രസല്ലങ്കിലും എന്റെ മകൻ സുന്ദരനാണ് എന്നാണ് പറയാറ്. ഇത് നേരെ തിരിച്ചാണ്… "
“എല്ലാ അമ്മമാരും പറയുന്ന പോലെ ഞാൻ നിന്നെ പുകഴ്‌ത്തി പറഞ്ഞാൽ നീ അഹങ്കാരിയാകില്ലേ.. ഞാൻ ഉള്ള സത്യമാണ് പറഞ്ഞത്. നീ ആദ്യം നാളെ ആ കുട്ടിയെ പോയി കാണ്. എന്നിട്ട് മതി ബാക്കി സംസാരം…ആ പിന്നെ മിസ്റ്റർ മമ്മൂട്ടീ... നാളെ പോകുമ്പോ കുറച്ചു കൂടുതൽ മേക്കപ്പിട്ടോ.. ഒന്നുംല്ലെങ്കിൽ ആ കുട്ടിയുടെ മുന്നിൽ പിടിച്ചു നിൽക്കേണ്ടതല്ലേ …?”
അമ്മയെന്റെ കവിളിൽ പിച്ചി കളിയാക്കി എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
"അതേ.. അമ്മ ഒരു കാര്യം അറിഞ്ഞിരിക്കുന്നത് നല്ലതാട്ടാ...... പൊന്തൻ മാടയിലെ മമ്മൂട്ടിയായാലും മൃഗയയിലെ മമ്മൂട്ടിയായാലും, അമരത്തിലെ മമ്മൂട്ടിയായാലും, മമ്മൂട്ടി എന്നും മമ്മൂട്ടി തന്നെയാ... സൗന്ദര്യത്തിലായാലും നടനത്തിലായാലും ഇന്നും അയാളെ മറികടക്കാൻ മലയാള സിനിമയിൽ വേറെ ഒരു നടനില്ല. ഇനിയൊട്ട് ഉണ്ടാവാനും പോണില്ല.. അത് അമ്മ മനസ്സിലാക്കിയാൽ നന്ന്.."
"ഓ.. ആയിക്കോട്ടെ.."
"'അമ്മ നോക്കിക്കോ.. അവൾ അത്ര വലിയ സുന്ദരിയാണെങ്കിൽ ഞാൻ അവളെ കെട്ടും.. ഇനി ഇത് എന്റെ വാശിയാണ്. ആഹാ.. എന്നോടാ കളി... ”
ഞാൻ വീറോടും വാശിയോടും പറഞ്ഞു എഴുന്നേറ്റു
കിടക്കുമ്പോൾ മുഴുവൻ അതു വരെ കാണാത്ത അവളുടെ മുഖമായിരുന്നു മനസ്സ് നിറയെ. വേറെ ഒന്നിനും അവിടെ സ്ഥാനമുണ്ടായിരുന്നില്ല. അത് പിന്നെ അങ്ങനെയാണല്ലോ.. ഒരു പെണ്ണ് മനസ്സിൽ കയറിപറ്റിയാൽ ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റില്ലല്ലോ.. അപ്പൊ പിന്നെ ഒരിക്കലും കാണാത്ത ഒന്ന് മനസ്സിൽ കയറിയാലുള്ള അവസ്ഥയേ.....
രാവിലെ അമ്മയുടെ അടി ചന്തിക്ക് കിട്ടിയപ്പോഴാണ് ഉറക്കമുണർന്നത്.
“ഡാ… വേഗം കുളിച്ചൊരുങ്ങി പോകാൻ നോക്ക്... പിന്നെ സ്കൂളിൽ പോയാൽ മതി. അവളവിടെ കാണും. അച്ഛൻ വിളിച്ചു പറഞ്ഞിട്ടുണ്ട്. നീ അവിടെ വരുമെന്ന്… ”
"സ്കൂളിലോ... അയ്യേ.. അവിടെ വച്ചാ കാണുന്നേ.. ?"
"മ്... അവിടെ വച്ചു കണ്ടാലെന്താ കുഴപ്പം..?"
"അല്ല.. കുഴപ്പൊന്നുംണ്ടായിട്ടല്ല. എന്നാലും.."
"ഒരു എന്നാലുംല്ല. വേഗം കുളിച്ചു പോകാൻ നോക്ക്.."
ആ എന്തെങ്കിലും ആവട്ടെ, സ്കൂളെങ്കിൽ സ്‌കൂൾ. എവിടെങ്കിലും വച്ചു കണ്ടാൽ മതിയല്ലോ....
ബെഡിൽ നിന്നും ചാടിയെണീറ്റ്, അഴിഞ്ഞു പോയ മുണ്ടും വാരി ചുറ്റി, ബ്രെഷും പേസ്റ്റുമെടുത്ത് ബാത്റൂമിലോട്ടു ഓടി കയറി.
ബ്രെഷ് ചെയ്യുന്നതിന് ഇടയിൽ തന്നെ ഒന്നും നടത്തി. ഫ്രെഷായി. മുടിയെല്ലാം ജെല്ലിട്ട് ചീകി ഒതുക്കി. ബ്ലാക് ഷർട്ടും നീല ജീൻസും ധരിച്ചു എക്സിക്യൂട്ടീവ് ലുക്കായി ഒരു റൊമാന്റിക് ടച്ചുള്ള സ്‌പ്രേയും അടിച്ചു കണ്ണാടി മുന്നിൽ നിന്നു സ്വയം ഒന്ന് നോക്കി.
ആ.. ഇപ്പൊ.. കുഴപ്പല്ല്യ ഒരു ആസിഫലി ലുക്കൊക്കെ ഉണ്ട്.
റൂമിന് പുറത്ത് ഇറങ്ങിയതും അമ്മ എന്നെ അടിമുടി ഒന്നു നോക്കി മൂക്കിൽ വിരൽ വെച്ചു കൊണ്ട് പറഞ്ഞു;
“എടാ ഭയങ്കരാ… ഞാൻ ഒന്ന് മേക്കപ്പൊക്കെ ഇട്ടോ..ന്ന് പറഞ്ഞപ്പോൾ നീ അങ്ങു ഒരുങ്ങി കളഞ്ഞല്ലോടാ..."
"എങ്ങനെയുണ്ട് കിടുവായില്ലേ... ? "
"ഊം.... ഇപ്പൊ ഇച്ചിരി ചന്തൊക്കെ ഉണ്ട്. ആ.. പിന്നെ മറക്കണ്ട കുട്ടിയുടെ പേര് വൈഗ. ഇത് ആ കുട്ടിയുടെ മൊബൈൽ നമ്പറാണ്. അവിടെ എത്തിയിട്ട് ഈ നമ്പറിൽ വിളിച്ചാൽ മതി “.
"ആഹ്...നൈസ് നെയിം. വൈഗ … വൈഗ വിഷ്ണു. നല്ല ചേർച്ച. ഈ ഹ ഹാ ഹ്...."
“മോം.. കാറിന്റെ കീ എവിടെ …?”
അമ്മ കീ തന്നു. ഒരു നിറഞ്ഞ പുഞ്ചിരിയോടെ എന്റെ നെറുകയിൽ തലോടി.
“എന്റെ കുട്ടി സുന്ദരനാണ് ട്ടോ, അമ്മ നിന്നെ ശുണ്ഠി പിടിപ്പിക്കാൻ പറഞ്ഞതല്ലേ ? എനിക്ക് ശുണ്ഠി പിടിപ്പിക്കാനും തല്ല് കൂടാനും നീ മാത്രമല്ലേ ഉള്ളൂ.. നിന്നെ അവൾക്ക് ഇഷ്ടപ്പെടും. നിന്നെ ഇഷ്ട്ടപ്പെടാത്ത ആരാടാ ഉണ്ടാവുക.. ?"
ഇതാണ് എന്റെ അമ്മ. ഞാൻ ആ നെറുകയിൽ ഒരു ഉമ്മയും കൊടുത്ത്, കാറുമെടുത്തു നേരെ സ്കൂളിലോട്ട് പുറപ്പെട്ടു...
പോകുന്ന വഴിക്കെല്ലാം അവളായിരുന്നു മനസ്സിൽ. കാണാൻ എങ്ങനെയായിരിക്കും ?. എന്നെ അവൾക്ക് ഇഷ്ടപ്പെടുമോ ?. എന്താണ് ചോദിക്കേണ്ടത് ? എങ്ങനെയാണ് തുടങ്ങേണ്ടത്. ?.
പണ്ട് പലരുടെ ഒപ്പവും പെണ്ണ് കാണാൻ കൂട്ട് പോയപ്പോൾ ഒരു ടെൻഷനും ഇല്ലായിരുന്നു. ഇപ്പൊ സ്വന്തം ജീവിത സഖിയെ തിരഞ്ഞെടുക്കാൻ പോകുമ്പോൾ കയ്യും കാലുമെല്ലാം വിറക്കുന്ന പോലെ.
ഇതാണ് പഠിക്കുന്ന കാലത്ത് പ്രേമിച്ചിട്ടില്ലങ്കിലുള്ള കുഴപ്പം. അന്ന് ഏതെങ്കിലും ഒന്നിനെ വളക്കുകയായിരുന്നങ്കിൽ ഇപ്പൊ ഈ അനുഭവിക്കുന്ന പിരിമുറുക്കം ഉണ്ടാവില്ലായിരുന്നു.
ഇനി അമ്മ പറഞ്ഞ പോലെ എന്നെ കാണാൻ പൊന്തൻ മാടയിലെ മമ്മൂട്ടിയെ പോലെയാണോ. ?
ഞാൻ മിററിൽ എന്റെ മുഖം ഒന്നു നോക്കി.
ഏയ്.. കുഴപ്പം ഒന്നും ഇല്ല..
എന്നെക്കാളും കറുത്തു് കരിവണ്ടു പോലെയിരിക്കുന്ന എത്ര എണ്ണത്തിന് നല്ല പാലപ്പൂ പോലത്തെ പെണ്ണുങ്ങളെ കിട്ടിയിട്ടുണ്ട്. പിന്നെയാണോ എനിക്ക്.
കിട്ടുവായിരിക്കും ല്ലേ.....
ഈശ്വരാ നീ വേറെ എവിടെയും എന്നെ അനുഗ്രഹിച്ചിട്ടില്ലെങ്കിലും കുഴപ്പല്യാ.. ഇവിടെ എന്നെ അനുഗ്രഹിക്കണേ.....
സ്കൂളിന്റെ മുന്നിൽ എത്തിയതും, സകല ദൈവങ്ങളെയും മനസ്സിൽ വണങ്ങി. മൊബൈൽ എടുത്ത് അമ്മ തന്ന അവളുടെ നമ്പറിലോട്ട് കാൾ ചെയ്തു.
ഓരോ ബെല്ല് അടിക്കുമ്പോഴും എന്റെ നെഞ്ചിൽ പഞ്ചാരിമേളം കൊട്ടുകയായിരുന്നു. പക്ഷെ ബെല്ല് അടിച്ചു അവസാനിക്കുകയല്ലാതെ ഫോൺ അറ്റന്റ് ചെയ്തില്ല.
ഇനി എടുക്കാത്തതാണോ. ഏയ് അങ്ങനെ ആയിരിക്കില്ല. ചിലപ്പോൾ സൈലന്റ് മൂഡിലായിരിക്കും. അല്ലെങ്കിൽ. പഠിപ്പിക്കുന്ന സമയത്തു ഫോണ് എടുക്കാത്തതായിരിക്കും. ആ… അങ്ങനെ സമാധാനിക്കാം… എന്തായാലും വന്നതല്ലേ അകത്തോട്ട് പോയി നോക്കാം..
കാർ ലോക്ക് ചെയ്തു പുറത്തിറങ്ങിയതും. ക്ലാസ് മുറികളിൽ നിന്നുള്ള ആരവങ്ങൾ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.
ഞാൻ വരാന്തയിലോട്ട് കയറി ഓഫീസ് റൂം ലക്ഷ്യമാക്കി നടന്നു.
ഇനി ഓഫീസ് റൂം എവിടെയാണാവോ.. ആരേയും കാണാന്നൂംല്ലല്ലോ ഒന്നു ചോദിക്കാൻ..
അപ്പോഴാണ് എന്നെയും കടന്ന് രണ്ട് കുട്ടികൾ മുന്നോട്ട് ഓടിയത്., ക്ലാസ് തുടങ്ങി വൈകി വന്നത് കൊണ്ടാണെന്നു തോന്നുന്നു..
കുട്ടികൾക്കൊന്നും ഒരു മാറ്റവുംല്ല്യാ.. എല്ലാം നമ്മളെ പോലെ തന്നെ, ബെല്ലടിച്ചേ ക്ലാസിൽ കയറൂ. ഹി ഹി ഹീ..........
ഓഫീസിൽ റൂമിൽ എത്തിയതും ഞാൻ കണ്ടു, അകത്ത് മൂന്ന് ടീച്ചർമാർ ഇരിക്കുന്നത്. അതിൽ ഒന്ന് വിവാഹം കഴിഞ്ഞതാണന്ന് മനസ്സിലായി. നെറ്റിയിൽ സിന്ദൂരം നീട്ടി വരച്ചിട്ടുണ്ട്. മറ്റേ രണ്ടെണ്ണം വിവാഹം കഴിയാത്തതാണെന്ന് തോന്നുന്നു. രണ്ടും കാണാനും തരക്കേടില്ല. നല്ല ഭംഗി. നല്ല സ്‌ട്രചർ..
അല്ലെങ്കിലും ഈ ടീച്ചര്മാർക്ക് ഒരു പ്രത്യേക ഭംഗിയാണല്ലോ. ഹോ.. പണ്ട് പഠിക്കുന്ന കാലത്ത്, കാണാൻ ഭംഗിയുള്ള ടീച്ചര്മാരുടെ ക്ലാസിലിരിക്കാൻ തന്നെ ഒരു പ്രത്യേക സുഖായിരുന്നു. അതാലോജിക്കുമ്പോൾ ഇപ്പോഴും എന്തൊരു കുളിര്.
ഈശ്വരാ.. ഇനി ഇവർ രണ്ടാളിൽ ആരെങ്കിലും ആണോ വൈഗ ?
ഞാൻ രണ്ടാളെയും സംശയത്തോടെ മാറി മാറി നോക്കി. എന്റെ ആർത്തി പൂണ്ട നോട്ടം കണ്ടിട്ടാവണം അതിലെ സിന്ദൂരം നീട്ടി വരച്ചത് എന്നെ കണ്ടതും.
“ആരാ.. എന്താ വേണ്ടേ… ?”
“ഈ വൈഗ ടീച്ചർ ?”.
#കലാലയത്തിലെ_രാജകുമാരി.
( #പാർട്ട്_രണ്ട് ) (#അവസാനഭാഗം)
“ആരാ.. എന്താ വേണ്ടേ… ?”
“ഈ വൈഗ ടീച്ചർ ?”.
“അതേ ഇവിടെയാണ് പഠിപ്പിക്കുന്നത്”.
“ഒന്ന് കാണണമായിരുന്നു..”
“ടീച്ചർ 2 B യിൽ ഉണ്ട്. അങ്ങോട്ട് പൊയ്ക്കോള്ളൂ. ഇവിടന്നങ്ങോട്ടുള്ള മൂന്നാമത്തെ ക്ലാസ്. ടീച്ചർ അവിടെ കാണും..”
അപ്പോ.. ഇവർ രണ്ടാളും അല്ല വൈഗ..
ഞാൻ 2B ലക്ഷ്യമാക്കി വരാന്തയിലൂടെ തിടുക്കപ്പെട്ട് നടന്നു. മനസ്സ് നിറയെ അവളെ കാണാനുള്ള എക്സൈറ്റ്മെന്റ് ആയിരുന്നു.
പോകുന്ന വഴികളിലെ ചുമരിലും തൂണിലുമെല്ലാം പല വർണ്ണത്തിലും ചിത്രങ്ങൾ വരച്ചിരുന്നു. ഇന്ത്യയുടെ ഭൂപടം, എ പി ജെ അബ്‌ദുൽ കലാം.. മദർ തെരേസ... കുഞ്ഞുണ്ണിമാഷ്... വൈക്കം മുഹമ്മദ് ബഷീർ... അങ്ങനെ നീളുന്നു ആ പട്ടിക. എല്ലാം കണ്ണിന് കുളിർമയേകുന്ന കാർട്ടൂണുകൾ..
പെട്ടന്നാണ് എന്നെ തട്ടിത്തെറുപ്പിച്ചു കൊണ്ട് ഒരു കൊച്ചു തെമ്മാടി മുന്നോട്ട് ഓടി, ആ പറഞ്ഞ മൂന്നാമത്തെ ക്ലാസ്സിനു മുന്നിൽ പോയി നിന്നത്. ഞാനും അവന്റെ പിന്നാലെ വച്ചു പിടിച്ചു.
ക്ലാസിന് മുന്നിൽ എത്തിയതും ജനലിലൂടെ ഞാൻ കണ്ടു, സെറ്റ് സാരി ഉടുത്തു പുറം തിരിഞ്ഞു നിന്ന് കുട്ടികൾക്കു ക്ലാസെടുക്കുന്ന വൈഗയെ. പിന്നി കെട്ടിയിരിക്കുന്ന മുടിയിൽ തുളസി കതിരും ചൂടി തിരിഞ്ഞു നിൽക്കുന്ന അവളെ ഞാൻ അടി മുടി ഒന്നു നോക്കി.
ഹോ.. എന്തൊരു അംഗലാവണ്യം.. ഇവളാര് അപ്സരസ്സോ...
എനിക്ക് അവളുടെ മുഖം കാണാൻ തിടുക്കമായി. ഞാൻ എന്നെ തട്ടി തെറുപ്പിച്ചു വാതിലിന് മുന്നിൽ നിൽക്കുന്ന ആ കൊച്ചു തെമ്മാടിയുടെ പിന്നിൽ പോയി നിന്നു. അവൻ തല പൊക്കി എന്നെയൊന്നു നോക്കി.
നേരം വൈകി ഓടി കിതച്ചു വന്നത് കൊണ്ടാണെന്ന് തോന്നുന്നു. അവന്റെ മുഖത്ത് ഭയം നിറഞ്ഞു നിന്നിരുന്നു.
ഞാൻ അവന്റെ തലയിൽ തലോടി കണ്ണിറുക്കി പുഞ്ചിരിച്ചു. ക്ലാസിനകത്തേക്ക് നോക്കി ഉമിനീരിറക്കി തൊണ്ട ശരിയാക്കി, ഒന്നു മൊരടനക്കി..
"എസ്‌ക്യൂസ് മീ..."
എന്റെ വിളി കേട്ടതും അവൾ തിരിഞ്ഞു
ഞങ്ങളെ രണ്ടാളേയും മാറി മാറി നോക്കി.
അവളുടെ മുഖം കണ്ടതും എന്റെ മനസ്സിൽ ലഡ്ഡുവിന്റെ കൂട്ടമണി പൊട്ടി
നക്ഷത്ര തിളക്കമുള്ള കല്ലുള്ള മൂക്കുത്തിയും, വാലിട്ടെഴുതിയ കണ്ണുകളും, നെറ്റിയിൽ ചന്ദനക്കുറിയും ശ്രീത്വം തുളുമ്പുന്ന മുഖവുമായി ഞങ്ങളെ നോക്കുന്ന അവളെ കണ്ടപ്പോൾ. ഉണ്ണായി വാര്യരുടെ നളചരിതം ആട്ടകഥയിലെ ഹംസത്തെ ചെറു പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന ദമയന്തിയെയാണ് എനിക്കോർമവന്നത്..
അമ്മ പറഞ്ഞത് എത്ര ശരിയാണ്. ഇവളാളൊരു സീത തന്നെയാ..
“ആ എത്തിയോ.. എവിടായിരുന്നു ഇത്രനേരം. നിന്നോട് പറഞ്ഞിട്ടില്ലേ അപ്പൂ ക്ലാസ്സിൽ വരാൻ ഇത്ര വൈകരുതെന്ന്”.
അവൾ ഞങ്ങളെ രണ്ടാളേയും മാറി മാറി നോക്കി പറഞ്ഞു കൊണ്ട് അടുത്തേക്ക് വന്നു.
"അത് ടീച്ചറേ ഞാൻ.. ?"
"നീ ഒന്നും പറയണ്ട.."
എന്നിട്ട് എന്നെ തീഷ്ണമായി നോക്കി പറഞ്ഞു ..
“നിങ്ങൾ മാതാപിതാക്കളാണ് ഇതെല്ലാം കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ടത്.
മോന്റെ മോഡൽ പരീക്ഷയിലെ മാർക്ക് കണ്ടതല്ലേ നിങ്ങൾ, എല്ലാ വിഷയത്തിലും എല്ലാ കുട്ടികളെക്കാളും പിന്നിലാണിവൻ ".
ങ്ങേ.. ഈശ്വരാ.. എന്താ ഇവള് പറഞ്ഞോണ്ട് വരുന്നേ ഞാൻ ഈ ചെക്കന്റെ തന്തയാണന്നോ. ?. എന്റെ കിളിപോയി. ഞാൻ അവന്റെ ദേഹത്ത് നിന്നും കയ്യെടുത്തു കുറച്ചു വിട്ട് നിന്നു.
"ഒരാഴ്ച മുന്നേ പിടിഎ മീറ്റിങ്ങിന് നിങ്ങളുടെ ഭാര്യ വന്നപ്പോൾ എല്ലാം ഞാൻ പറഞ്ഞതാ., അപ്പൊ അവർ പറഞ്ഞു , നിങ്ങൾ ഈ ആഴ്ച ഗൾഫിൽ നിന്നും വരുന്നുണ്ടന്നും വന്നാൽ നിങ്ങളെ ഇവന്റെ കൂടെ ഇങ്ങോട്ട് പറഞ്ഞയക്കാമെന്നും.
ഞങ്ങൾ ഇവിടന്നിങ്ങനെ പഠിപ്പിച്ചു വിട്ടാൽ മാത്രം പോരാ, നിങ്ങളും ശ്രദ്ധിക്കണം നിങ്ങളെ മോനേ... ഈ പ്രായത്തിൽ കുട്ടികളുടെ ടീച്ചർമാർ അമ്മയും അച്ഛനും ആണ്. നിങ്ങളുടെ സ്നേഹത്തോടെ ഉള്ള ഇടപെടലിലൂടെ മാത്രമേ ഒരു നല്ല വിദ്യാർത്ഥിയെ വാർത്തെടുക്കാൻ എടുക്കാൻ പറ്റൂ..”
ഞാനും അവനും അന്തം വിട്ട് വായും പൊളിച്ചു പരസ്പരം നോക്കി. എന്താ ഇവിടെ നടക്കുന്നേ.... ഞാൻ അവനെ തീഷ്ണമായി ഒന്നു നോക്കി കണ്ണ് കൊണ്ട് പറഞ്ഞു.
പറയാടാ ഞാൻ നിന്റെ തന്തയല്ലെന്ന്
എന്റെ നോട്ടം കണ്ട അവൻ..
“ടീച്ചർ ഇത് എന്റെ….”
അത് പറഞ്ഞു മുഴുമിപ്പിക്കാൻ അവൾ സമ്മതിച്ചില്ല…
“നീ ഒന്നും പറയണ്ട. എനിക്ക് മനസ്സിലായി. ഇത് നിന്റെ അച്ഛനാണെന്നല്ലേ. നീ ക്ലാസ്സിൽ പോയി ഇരിക്കൂ”
അവളവനെ സ്നേഹത്തോടെ ശാസിച്ചു.. അവൻ എന്നെയൊന്നു നോക്കി ക്ലാസിലോട്ടു കയറിപ്പോയി.
“ഹലോ മേഡം.. ഞാൻ പറയുന്നതൊന്ന് കേൾക്കൂ..ഞാൻ ആ കുട്ടിയുടെ…”
അവൾ കൈ ഉയർത്തി എന്നെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ......
“മനസ്സിലായി. അച്ഛനാണന്നല്ലേ… മോനേ ഇനിയെങ്കിലും ശ്രദ്ധിക്കുക.. പൊയ്ക്കോള്ളൂ…”
“അതല്ല… ഞാൻ… ”
“മനസ്സിലായി. പൊയ്ക്കോള്ളൂ.. ഇനിയും സംസാരിച്ചു നിന്നാൽ എന്റെ പീരിയഡ് തീരും ok.. ”
അതും പറഞ്ഞവൾ ക്ലാസിന് അകത്തോട്ട് പോയി..
എന്റെ അമ്പരപ്പ് അപ്പോഴും മാറിയിട്ടില്ലായിരുന്നു. കുടം കൊണ്ട് തലക്കൊന്നു കിട്ടി കിളിപോയപോലെ ഞാൻ അവിടെ തന്നെ നിന്നു .
എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത്… അവൾ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു.. ഞാൻ ആ കുട്ടിയുടെ അച്ഛനാണെന്നു കരുതിയിരിക്കുന്നു…
ആകെപ്പാടെ കല്ല് കടിയാണല്ലോ ദൈവമേ… ആ ചെക്കന്റെ കൂടെ പോയി നിന്നതാണ് അബദ്ധമായത്.. ഇനി എന്നെ കണ്ടാൽ ആറേഴു വയസ്സുള്ള ആ ചെക്കന്റെ തന്തയാണെന്നു തോന്നുമോ.. അതിനുമാത്രം പ്രായം തോന്നിക്കുന്നുണ്ടോ എനിക്ക്.
ഈശ്വരാ.. ഇനി ഇപ്പൊ എങ്ങനെയാണ് അവളോടൊന്നു സംസാരിക്കുക, നീ തന്നെ ഒരു വഴി പറഞ്ഞു താ.... ഇവളെ കാണാതെ വീട്ടിലോട്ട് ചെന്നാൽ അച്ഛന്റെ വായിലുള്ളത് മുഴുവൻ കേൾക്കേണ്ടിയും വരും. ചിലപ്പോ പെടയും കിട്ടും.
ആകപ്പാടെ കുഴഞ്ഞല്ലോ ദൈവമേ..
ഓരോന്ന് ചിന്തിച്ചു അവിടെ തന്നെ കുറ്റിയടിച്ചു നിക്കുന്ന എന്നെ അവൾ. ക്ലാസിൽ നിന്നും തറപ്പിച്ചു നോക്കി..
ഇനി ഇവിടെ നിന്നാൽ ശരിയാവില്ല. പതുക്കെ വലിയുന്നതാണ് ബുദ്ധി.
എന്റെ പെണ്ണ് കാണൽ കൊളമാക്കിയ അവനെ ഒന്ന് കണ്ണ് ഉരുട്ടി നോക്കി, വരാന്തയിൽ ആഞ്ഞു ചവിട്ടി ഞാൻ കാറിന്റെ അടുത്തേക്ക് നടന്നു.
കാറും എടുത്ത് സ്‌കൂളിന് പുറത്തിറങ്ങി ഓരം ചേർത്തു നിർത്തി. എ സി യുടെ തണുപ്പ് കൂട്ടി.
Ac ആർത്തുലച്ചു തണുപ്പ് തുപ്പിയിട്ടും വിയർപ്പും വിറക്കലും നിൽക്കുന്നില്ലായിരുന്നു.
എന്നാലും എന്തൊരു അഹങ്കാരമാണ് അവൾക്ക്. ഞാൻ ആരാണന്നും എന്തിനാണ് വന്നെതെന്നും ഒന്നും ചോദിക്കാതെ, ഏതോ ഒരു ചെക്കന്റെ തന്തയാക്കിയിരിക്കുന്നു എന്നെ അവൾ. അവളുടെ വർത്തമാനവും മട്ടും ഭാവവും കണ്ടാലും കേട്ടാലും തോന്നും ഞാനാണ് ആ ചെക്കനെ കേട് വരുത്തിയതെന്ന്. ഹോ.. BA ക്ക് പഠിപ്പിക്കുന്ന പ്രഫസറാണെന്നാ അവളുടെ വിചാരം. അഹങ്കാരി...
ദേഷ്യം കൊണ്ട് ഞാൻ പല്ല് കടിച്ചു.
റിലാക്സ് വിഷ്ണൂ റിലാക്സ്. ഒരു ബ്രീത്തെടുത്തു ശാന്തമാകൂ.. എല്ലാത്തിനും നമുക്ക് വഴിയുണ്ടാക്കാം..
ഞാൻ എന്നോട് തന്നെ പറഞ്ഞു.
അല്പനേരം കഴിഞ്ഞ്........
ചിലപ്പോൾ പാവമായിരിക്കും എനിക്ക് തോന്നുന്നതായിരിക്കും അഹങ്കാരിയാണെന്ന്
അഹങ്കാരിയാണേലും അല്ലേലും, അവളുടെ ഭംഗി അത് സമ്മതിച്ചു കൊടുക്കുക തന്നെ വേണം. ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല.
എന്തായാലും ഇത്രത്തോളം ആയ സ്ഥിതിക്ക് അവൾക്ക് ഒരു പണി കൊടുത്തേ പറ്റൂ. ഇല്ലങ്കിൽ ഞാൻ വെറും ഒരു അതാകും. ഏത്.....
ഇന്ന് ഞാൻ അവളെ കണ്ടിട്ടേ വീട്ടിലോട്ട് മടങ്ങൂ.. ആ..
എങ്ങനെ അവളെ ഒന്ന് കാണാ.. എന്താ ഒരു വഴി.🤔
ഞാൻ തല പുകച്ചാലോജിച്ചു..
അപ്പോഴാണ് ഒരു ഐഡിയ മനസ്സിൽ തെളിഞ്ഞത്..
ഐഡിയ..... 😀... കിട്ടീ...ഐഡിയ കിട്ടീ....😀
ഞാൻ ഫോണെടുത്ത് അവൾക്ക് വിളിച്ചു. മറുതലക്കൽ ബെല്ല് അടിച്ചു തീരാറായതും അവൾ ഫോണെടുത്തു.
“ഹലോ ആരാ….?”
“വൈഗയല്ലേ… ?”
“അതേ ആരാണ് വിളിക്കുന്നത് ?”
“ഞാനാണ് വിഷ്ണു. മനസ്സിലായില്ലേ. ബാലൻ മാമയുടെ പെങ്ങളുടെ മകൻ… അച്ഛൻ വിളിച്ചു പറഞ്ഞില്ലായിരുന്നോ.. ?”
“അയ്യോ സോറി.. എനിക്ക് പെട്ടന്ന് മനസ്സിലായില്ലട്ടോ അതാ ആരാന്ന് ചോദിച്ചത്. ആ പറഞ്ഞിരുന്നു..ഇങ്ങോട്ട് സ്കൂളിലോട്ടല്ലേ വരുന്നത്.. ?”
“അതേ അങ്ങനെയാണ് പറഞ്ഞിരുന്നത്. നമുക്ക് ഈ സ്കൂളിൽ വെച്ചു കാണുന്നത് ഒന്ന് മാറ്റി പിടിച്ചാലോ. സ്ക്കൂളിലൊക്കെ ആകുമ്പോ ഒരു പ്രൈവസി കിട്ടില്ല. നമുക്ക് പുറത്ത് എവിടെയെങ്കിലും വെച്ചു കണ്ടാലോ…?”
“അയ്യോ… ഇത് ഞാൻ അങ്ങോട്ട് പറയാൻ ഇരിക്കുവായിരുന്നു. എനിക്കും എന്തോ ഈ സ്കൂളിൽ വെച്ചു കാണുക എന്നൊക്കെ പറഞ്ഞപ്പോ... ഒരു ചമ്മൽ പോലെ… ആട്ടെ മാഷ് ഇപ്പൊ എവിടെയാ നിൽക്കുന്നത്.. ?”
“ഞാൻ ടൗണിലുണ്ട്.. വൈഗ ഇങ്ങോട്ട് വരോ.. ? ഇവിടെ സിറ്റി മാളിനടുത്തുള്ള അൽഫനാർ കോഫി ഷോപ്പിലോട്ട്. അവിടെയാകുമ്പോൾ നമുക്ക് ഒരു ഫ്രീഡം കിട്ടും. നമുക്കോരോ കാപ്പിയൊക്കെ കുടിച്ചു റിലാക്സ് ചെയ്തു സാവധാനം സംസാരിക്കാം..”
“ശരി. ഞാനങ്ങോട്ട് വരാം…”
“thank you.. വൈഗ.. ഇപ്പൊ തന്നെ വരില്ലേ…?”
“ആ വരാം”.
”ഇവിടെ എത്തിയിട്ട് എന്നെ വിളിച്ചാൽ മതി. ok ”
“ഊം. ശരി..''
ഹാവൂ സമാധാനമായി. അവളോടൊന്നു സംസാരിച്ചപ്പോൾ മനസ്സിനൊരു റിലാക്സേഷനുണ്ട്. ഉള്ളിലുള്ള ആ പുകച്ചിലങ്ങ് മാറി..
വൈഗ മോളേ. വാടീ ഇങ്ങട്. ഈ ദിവസം നീ നിന്റെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. അമ്മാതിരി ഒരു പണി ഞാൻ തരാം ട്ടാ..
പഠിക്കുന്ന കാലത്ത് അലംബിന് ഗോൾഡ് മെഡല് വാങ്ങിച്ച എന്നോടാ നിന്റെ കളി.. എന്നെ നീ ഏഴു വയസ്സുള്ള ചെക്കന്റെ തന്തയാക്കും ല്ലേ.. കാണിച്ചു തരാടി നിനക്ക് ഞാൻ.. നീയങ്ങോട്ട് വാ..
ഞാൻ കാർ കോഫി ഷോപ്പ് ലക്ഷ്യമാക്കി വിട്ടു.
കോഫി ഷോപ്പിന്റെ പുറത്ത് അവൾ വരുന്നതും നോക്കി ഞാൻ കാറിൽ തന്നെ ഇരുന്നു.
20 മിനുട്ടായതും ഒരു ഓട്ടോയിൽ അവൾ ഷോപ്പിന് മുന്നിൽ വന്നിറങ്ങി. ഓട്ടോകാരന് കാശ് കൊടുത്ത് ബാഗിൽ ബാഗിൽ നിന്നും മൊബൈലെടുത്തതും. ഞാൻ എന്റെ ഫോണ് സൈലന്റ് മോഡിലാക്കി.
എനിക്കറിയാം അവൾ എന്നെയാണ് വിളിക്കുന്നതെന്ന്.
“ഹലോ വൈഗ എത്തിയോ ഇത്ര പെട്ടെന്ന്?”
“ആ എത്തി. മാഷ് എവിടെയാ, ഷോപ്പിനകത്തുണ്ടോ..?”
“ഇല്ല വൈഗ. ഞാൻ ഒരു പത്ത് മിനുട്ട് വൈകും. ട്രാഫിക്ക് ജാമിൽ പെട്ടു. വൈഗ ഒരു കാര്യം ചെയ്യൂ.. അകത്തു കയറി ഒരു കാപ്പിയെല്ലാം കുടിച്ചു ഇരിക്കൂ. അപ്പോഴേക്കും ഞാൻ എത്താം. ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ.. “.
“ഇല്ല.. ഞാൻ വെയിറ്റ് ചെയ്യാം. ഇവിടെ എത്തിയാൽ എന്നെ ഒന്ന് വിളിച്ചാൽ മതി. ഞാൻ പുറത്തോട്ട് വരാം”.
“ഓ... ശരി..”
അവൾ ഫോൺ ബാഗിൽ വച്ചു കർച്ചീഫ് കൊണ്ട് മുഖം തുടച്ചു കോഫി ഷോപ്പിനകത്തോട്ടു കയറി.
പത്ത് മിനുട്ടായതും ഞാനും കോഫി ഷോപ്പിന്റെ അകത്തോട്ട് കയറി.. അവൾ വിന്റോയോട് ചേർത്തിട്ടിരിക്കുന്ന ടേബിളിൽ പുറം കാഴ്ചകളിലേക്ക് ദൃഷ്ടി പായിച്ചു ഇരിക്കുന്നുണ്ടായിരുന്നു.
ഹോ.. ഇരിക്കുന്നത് കണ്ടില്ലേ കോലോത്തെ തമ്പുരാട്ടി.. അവളുടെ ഒരു ചന്ദനക്കുറിയും മൂക്കുത്തിയും. പോരാത്തതിന് കൊട്ടകണക്കിന് അഹങ്കാരവും. എല്ലാം ഞാൻ ശരിയാക്കി തരാടീ..... ചമ്മുന്നതിന്റെ സുഖം ഞാൻ നിനക്കറിയിച്ചു തരാം ട്ടാ....
ഞാൻ അവളിരിക്കുന്ന ടേബിളിന്റെ രണ്ട് ടേബിളപ്പുറം അവൾക്ക് മുഖാമുഖം ആയി ഇരുന്നു വെയിറ്ററേ വിളിച്ചു ഒരു കൂൾ കോഫിക്ക് ഓർഡർ കൊടുത്തു…
എന്നിട്ട് പതിയെ എണീറ്റ് മുഖത്തൊരു ചിരി വാരിത്തേച്ച് ആ ചെക്കന്റെ തന്തയായി അവളുടെ അടുത്തേക്ക് ചെന്നു.
“ഹലോ മേഡം..."
"ഹലോ.."
" എന്നെ മനസ്സിലായോ..?”
“പിന്നെ മനസ്സിലാവാതെ. കുറച്ചു മുന്നേല്ലെ നമ്മൾ കണ്ടത് ? അങ്ങനെ പെട്ടന്ന് മറക്കുന്ന ആളല്ല ഞാൻ.. ഇരിക്കൂ..”
അവൾ ഒരു പുഞ്ചിരിയോടെ മുന്നിലെ ചെയ്യാറ് ചൂണ്ടി കാണിച്ചു പറഞ്ഞു.
“Thank you.. ടീച്ചർ എന്താ ഇവിടെ ? ളാസ്സില്ലെ.. അതോ ടീച്ചറിറെ ക്ലാസ്സ് കഴിഞ്ഞോ.. ?”
“ഇല്ല.. ഞാൻ ഒരാളെ കാണാൻ വന്നതാ. ഇവിടെ എത്തിയപ്പോഴാണ് ആള് വരാൻ കുറച്ചു വൈകുംന്ന് അറിഞ്ഞത്.. ”
“ഐ സീ… എന്നാ നമുക്കോരോ കോഫി കഴിച്ചാലോ..?”
“അയ്യോ.. വേണ്ട… നിങ്ങൾ കഴിച്ചോളൂ… ഞാൻ പിന്നെ കഴിച്ചോളാം…”
“അത് പറ്റില്ല. നമ്മൾ പരിചയപെട്ട സ്ഥിതിക്ക് ഒരു കോഫി കുടിച്ചേ പറ്റൂ... "
"വേണ്ട നിങ്ങൾ കഴിച്ചോളൂ.."
"ഈ കാത്തിരിക്കുന്ന ആൾ ടീച്ചർക്ക് അത്രക്കും വേണ്ടപ്പെട്ട ആളാണെന്ന് തോന്നുന്നു. കണ്ടിട്ട് അയാളുടെ കൂടെ കോഫി ഷെയർ ചെയ്യാൻ ഇരിക്കാണെന്നു തോന്നുന്നു..”
“അത് നിങ്ങൾക്കെങ്ങനെ മനസ്സിലായി... ?"
അവൾ ഒരു കള്ള പുഞ്ചിച്ചിരിയോടെ ചോദിച്ചു.
"അതൊക്കെ മനസ്സിലായി. എനിക്കീ മുഖം നോക്കി ലക്ഷണം പറയാനറിയാം. അങ്ങനെ മനസ്സിലാക്കിയതാ.. "
ഞാൻ ഒരു ചിരിയോടെ പറഞ്ഞു.
"നിങ്ങൾ പറഞ്ഞത് ശരിയാ.. ഇനി ഒന്നും മറച്ചു വെക്കുന്നില്ല സത്യത്തിൽ ഇന്ന് എന്റെ പെണ്ണ് കാണലാണ്. അതിനാണ് ഇവിടെ വന്നത്. ആ ആളെയാണ് ഈ വെയ്റ്റ് ചെയ്തിരിക്കുന്നത്”.
“ഓഹോ.. ആണോ.. കൺഗ്രാറ്റ്‌സ്.. എന്തായാലും ഇന്ന് ഈ മുഹൂർത്തിന് സാക്ഷിയാവാൻ പറ്റിയതിൽ ഞാനും സന്തോഷിക്കുന്നു..
"Thank u.."
"അപ്പൊ എന്തായാലും എന്റെ വക ഒരു കോഫി കുടിച്ചേ പറ്റൂ. വുഡ്ബി വന്നതിന് ശേഷം രണ്ടാളും കൂടി റൊമാന്റിക് ടച്ചുള്ള കാപ്പിചീനോ തന്നെ കഴിച്ചോളൂ.. എന്താ ?”
“Ok. ഇനി നിങ്ങളുടെ ക്ഷണം സ്വീകരിച്ചില്ലന്നു വേണ്ട. പറഞ്ഞോളൂ, ”.
ഞാൻ ഒരു കൂൾ കോഫിക്കും കൂടി ഓർഡർ. കൊടുത്തു…
“സോറി.... ഞാൻ രാവിലെ കുറച്ചു റഫായി സംസാരിച്ചു ഒന്നും വിചാരിക്കരുത്. അത് അപ്പുവിനോട് ഉള്ള ഇഷ്ട്ടം കൊണ്ടാ. നല്ലോണം പഠിച്ചിരുന്ന കുട്ടിയായിരുന്നു അവൻ. ആ അവൻ ഓരോ ദിവസം പിന്നോട്ട് പോകുന്നത് കണ്ടപ്പോൾ ദേഷ്യവും സങ്കടവും വന്നു. അത് കൊണ്ടാണ് അങ്ങനെ സംസാരിച്ചത്. റിയലി സോറി…”
വിനയത്തോടെ ഉള്ള അവളുടെ ക്ഷമാപണം, അവൾക്ക് നേരെയുള്ള എന്റെ ദേഷ്യം എന്നിൽ നിന്നും മായിച്ചു കളഞ്ഞു.. എന്തോ എനിക്കവളെ കൂടുതൽ ഇഷ്ടമായി. സൗന്ദര്യത്തിൽ മാത്രമല്ല അവൾ മുന്നിൽ, നല്ല മനസ്സിനും ഉടമയാണെന്നു എനിക്ക് മനസ്സിലായി.
ഓർഡർ ചെയ്ത കോഫി എത്തി.
“ഇറ്റ്സ് ഒക്കെ.. ഞാനതപ്പഴേ വിട്ടൂ.. ഒരു ടീച്ചർ പറയുന്നതെ നിങ്ങളും പറഞ്ഞോള്ളൂ. നിങ്ങൾക്ക് അതിനുള്ള അവകാശം ഉണ്ട്. അധികാരമുണ്ട്. ആട്ടെ.. ഈ കാത്തിരിക്കുന്ന കക്ഷിയെ മുന്നേ കണ്ടിട്ടുണ്ടോ..?”
“ഇല്ല. കണ്ട ഓർമയില്ല..."
"മൊബൈലും വാട്സാപ്പും ലൈവ് ചാറ്റും വീഡിയോ കോളും എല്ലാം ഉണ്ടായിട്ടും കണ്ടില്ലാന്നോ.."
"ഇല്ല കണ്ടില്ല. വീട്ടുകാരെയെല്ലാം കണ്ടിട്ടുണ്ട്. അവര് എന്നെയും. ഞങ്ങൾ അകന്ന ബന്ധുക്കാരും ആണ്. അമ്മ പറഞ്ഞതാ ഫോട്ടോ വേണങ്കിൽ ചോദിക്കാംന്ന്. ഞാൻ പറഞ്ഞതാ വേണ്ടാന്ന്. ആദ്യമായി നേരിട്ട് കാണുമ്പോളുള്ള ആ സുഖം അതിൽ കിട്ടില്ലല്ലോ.."
"ആ... അത് ടീച്ചറ് പറഞ്ഞത് ശരിയാ.. ആദ്യമായി നേരിൽ കാണുമ്പോളുള്ള ആ.... സുഖം. അതൊരിക്കലും അതിൽ കിട്ടില്ല. ആ സുഖം ഒന്നു വേറെ തന്നെയാ.... കക്ഷിക്കെന്താ ജോലി.."
"വിദേശത്താണ്, ദുബായിൽ. ഇന്നലെ ഇവിടെ ലാന്റ് ചെയ്തതേ ഉള്ളൂ. പിന്നേ... സത്യത്തിൽ ഞങ്ങളുടെ വിവാഹം ഏകദേശം ഉറച്ചതാണ്..”
“അതെങ്ങനാടോ തമ്മിൽ കാണാതെ ഒരുറപ്പിക്കല്. സാധാരണ പെണ്ണും ചെക്കനും കണ്ടതിന് ശേഷമല്ലേ ഉറപ്പിക്കലും ഡേറ്റ് നിശ്ചയിക്കലുമെല്ലാം.. അങ്ങനെയല്ലേ നാട്ടുനടപ്പ്..”
ഞാൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
“അതൊക്കെ ശരിതന്നെയാ.... ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ലന്നേ ഉള്ളൂ. കണ്ടിട്ടില്ലെങ്കിലും എനിക്ക് അദ്ദേഹത്തെ ഒരുപാട് ഒരുപാട് ഇഷ്ടാണ്..."
"അത് കൊള്ളാല്ലോ.. അതൊരു പുതിയ ലൈനാണല്ലോ.."
"മാഷ്ക്കറിയാഞ്ഞിട്ടാ.. ഒരാൾ ഹൃദയം പകുത്ത് കൊടുത്തു് ഒരാളെ മനസ്സറിഞ്ഞു സ്നേഹിച്ചാൽ. മറ്റൊന്നും അതിനു മുന്നിൽ ഒരു തടസ്സമാവില്ല. കാരണം ആ ആളായിരിക്കും അയാളുടെ ജീവിതത്തിലെ എല്ലാം. അയാളുടെ മനസ്സിൽ ആ ആൾക്കായിരിക്കും ഏറ്റവും വലിയ സൗന്ദര്യം. ഞാൻ സ്നേഹിച്ചത് അങ്ങനെയാണ്. അദ്ദേഹത്തിന്റെ സൗന്ദര്യത്തെ അല്ല അദ്ദേഹത്തിന്റെ മനസ്സിനെയാണ്… ഇപ്പഴത്തെ എന്റെ പേടി അദ്ദേഹത്തിന് എന്നെ ഇഷ്ടമാകുമോ എന്നാ.. ഞാനിപ്പൊ ആ ടെൻഷനിലാ..”
അവളുടെ വാക്കുകൾ എന്റെ മനസ്സു നിറച്ചു. സന്തോഷം കൊണ്ട് എനിക്കെന്തു ചെയ്യണമെന്നറിയാതെയായി.
ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
നിനക്ക് എന്നോടുള്ള ഇഷ്ട്ടത്തെക്കാളും ഒരു ഒരായിരം മടങ്ങു ഞാൻ നിന്നെ ഇഷ്ടപ്പെടുന്നുണ്ട് വൈഗാ.. അവൾ എന്നെ ഇഷ്ടമാണെന്നു പടഞ്ഞപ്പോൾ തന്നെ, എന്റെ മനസ്സിൽ കതിർ മണ്ഡപവും താലിയും പൂമാലയും കൊട്ടും കുരവയും എല്ലാം ഉണ്ടായിരുന്നു.
ഇനി ഇവിടെ ഇരുന്നാൽ ശരിയാവില്ല പെട്ടന്ന് വിഷ്ണുവാകണം. നാടകം അവസാനിപ്പിക്കാൻ സമയമായി,ഞാൻ മനസ്സിൽ പറഞ്ഞു .
എന്റെ മനസ്സ് അവളോട് കൂടുതൽ അടുക്കാൻ തുടങ്ങിയ്യിരുന്നു.
“അപ്പൊ ചുരുക്കി പറഞ്ഞാൽ. ടീച്ചറ് അദ്ദേഹത്തെ കാണാതെ തന്നെ ഭാവി വരനായി മനസ്സിൽ കുടിയിരുത്തി പൂജിച്ചു തുടങ്ങി എന്നു സാരം..
"അതേ.."
അവൾ കുലുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു.
"എന്തായാലും നിങ്ങളുടെ ഈ കണ്ണ് പൊത്തി പ്രണയം കേൾക്കാൻ നല്ല രസംണ്ട്. ഇൻഡ്രസ്റ്റിങ്.. എനിവേ.. ഗുഡ് ലക്ക്.. അഡ്വാൻസായി എന്റെ വിവാഹം ആശംസകൾ..
"Thank u....."
"താൻ പേടിക്കണ്ടടോ.. അയാൾക്ക് തന്നെ തീർച്ചയായും ഇഷ്ടാവും.."
"ഇതും മുഖം നോക്കി ലക്ഷണം പറയുന്നതാണോ.. ? "
"അതേ... തന്റെ ഈ മുഖത്ത് നോക്കി എനിക്കത് പറയാൻ പറ്റും. അയാൾക്ക് നിന്നെ ഒരു നൂറു വട്ടം ഇഷ്ടമാണെന്ന്. എന്നാ ടീച്ചറ് വെയ്റ്റ് ചെയ്യൂ. ഞാൻ ഇറങ്ങുന്നു.
അവൾക്ക് കൈ കൊടുത്തു കോഫിയുടെ ബില്ലുമെടുത്തു നമ്പറും വാങ്ങി ഞാനെണീറ്റു
എന്തെങ്കിലും ആവശ്യം വരുകയാണെങ്കിൽ വിളിക്കാനാണെന്നും പറഞ്ഞു.
“അല്ലാ പേരു പറഞ്ഞില്ലാ..”
“ഒരു പേരിൽ എന്ത് ഇരിക്കുന്നു ടീച്ചറേ…? പേര് മറ്റുള്ളവർക്ക് നമ്മളെ തിരിച്ചറിയാനുള്ള വെറും ഒരു ഐഡൻറ്റി മാത്രമല്ലേ… അപ്പൊ.. ഗുഡ് ബൈ. സോറി..... ഗുഡ് ലക്ക്”
അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു കോഫിയുടെ ബില്ല് കൊടുത്തു്. ഒരു പേനയും പേപ്പറുമെടുത്ത് ഞങ്ങൾക്ക് കോഫി സെർവ് ചെയ്ത വെയിറ്ററേയും കൂട്ടി പുറത്തിറങ്ങി.
ചിലതെല്ലാം ആ പേപ്പറിൽ എഴുതി. അയാളോട് ഇതവൾക്ക് കൊടുക്കണമെന്നും പറഞ്ഞു ഏൽപ്പിച്ചു, അയാളുടെ മൊബൈലും വാങ്ങി ഞാൻ കാറിൽ കയറി. അവളെ വിളിച്ചു.
“ഹലോ വൈഗാ.. ഞാൻ എത്തി… എവിടെ ഷോപ്പിന് അകത്തുണ്ടോ…?”
“അതേ അകത്തുണ്ട്.. ഞാൻ പുറത്തോട്ട് വരാം..”
അവൾ ആവേശത്തോടെ പറഞ്ഞു. അതെല്ലാം പുറത്ത് കാറിലിരുന്ന് ഞാൻ കാണുന്നുണ്ടായിരുന്നു.
“വേണ്ട. ഞാൻ അകത്തോട്ട് വന്നോളാം “
കാൾ കട്ട് ചെയ്ത്. പിന്നെ വെയിറ്ററുടെ മൊബൈലിൽ അവളെ വിളിച്ചു.
“ടീച്ചറെ ഇത് ഞാനാണ് മനസ്സിലായില്ലേ. ഇപ്പൊ അവിടന്ന് ഇറങ്ങി പോന്ന....“.
“ആ മനസ്സിലായി.. പറയൂ എന്താ വിളിച്ചത് ?”
“അല്ല ഒന്നുമില്ല നമ്മൾ പരിചയപ്പെട്ട സ്ഥിതിക്ക് നിങ്ങളുടെ വിവാഹത്തിന് എന്തെങ്കിലും ഗിഫ്റ്റ് തരണ്ടേ ഞാൻ. പിന്നെ തരാൻ പറ്റിയില്ലെങ്കിലോ.. അത് കൊണ്ട് ഞാൻ ആ വെയിറ്ററുടെ കയ്യിൽ ഒരു ഗിഫ്റ്റ് കൊടുത്തിട്ടുണ്ട്. അത് അയാളിപ്പൊ ടീച്ചർക്ക് കൊണ്ട് തരും ok...”
"അല്ലാ.. അത്........ ഹലോ.. ഹലോ... ?"
ഞാൻ കാൾ കട്ട് ചെയ്തിരുന്നു. ..
കോൾ കട്ടായതും വെയ്റ്റർ അവളുടെ അടുത്തേക്ക് ചെന്നു, ഒരു ചെറിയ ബോക്‌സ് അവളുടെ കയ്യിൽ കൊടുത്തു.. അവൾ അയാൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു അത് വാങ്ങി.
അവളതു തിരിച്ചും മറിച്ചും നോക്കുന്നുണ്ടായിരുന്നു. പിന്നെ തുറന്നു. അതിൽ അവൾക്ക് ഒരു ലെറ്റർ മാത്രമേ കാണാൻ കഴിഞ്ഞൊള്ളൂ. അവൾ ലെറ്ററെടുത്തു നിവർത്തി…
അതിൽ എഴുതിയത്…
“ഹായ് വൈഗ. ഞാൻ വിഷ്ണുവാണ്. നീ കാത്തിരിക്കുന്ന ആൾ. എന്റെ പെണ്ണ് കാണൽ കഴിഞ്ഞു. നിന്നെ കാണാൻ വന്ന എന്നെ നീ ഏതോ ഒരു കുട്ടിയുടെ അച്ഛനാക്കി ശാസിച്ചു ഉപദേശിച്ചു. ഇപ്പൊ കുറച്ചു മുന്നേ അതിന്റെ പേരിൽ ക്ഷമാപണവും നടത്തി. അതിലൂടെ തന്നെ നിന്റെ സ്നേഹവും ജീവിതത്തോടുള്ള ഉത്തരവാദിത്തവും ജോലിയോടുള്ള അർപ്പ്ണബോധവും മനസ്സിലായി.
അതിലുപരി ഇത് വരെ കാണാത്ത എന്നെ ആ മനസ്സിൽ കൊണ്ട് നടന്നു സ്നേഹിച്ച നിന്നെ എങ്ങനെയാണ് വൈഗ ഇഷ്ടമല്ലാന്നു പറയുന്നത്. എനിക്ക് ഇഷ്ടമാണ് നിന്നെ. നീ എന്നെ ഇഷ്ടപ്പെടുന്നതിനെക്കാളും ഒരായിരം. മടങ്ങ്. I love you വൈഗാ ❣️ ..”
ലെറ്റർ വായിച്ചു തീർന്നതും അതും നെഞ്ചോട് ചേർത്ത് പിടിച്ചു ബാഗും എടുത്ത് അവൾ പുറത്തേക്കോടി.
അവൾ തുടിക്കുന്ന ഹൃദയവുമായി ആകാംക്ഷയോടെ എന്നെ കാണാനുള്ള തിടുക്കവുമായി നാല് പാടും നോക്കി.
അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു.
എനിക്കവളോട് സഹതാപം തോന്നി.
ഞാൻ കാറിന്റെ ഫ്രണ്ടിലെ വലത് സൈഡിലെ ഗ്ലാസ്സ് പതിയെ താഴ്ത്തി ഒരു പുഞ്ചിരിയോടെ അവളെ നോക്കി.
“ഹലോ മേഡം , ടീച്ചർ മേഡം . ആരെയാണ് ഈ തിരയുന്നത്. എന്നെയാണോ…. ?”
അപ്പോഴാണ് അവളെന്നെ കണ്ടത്.
എന്നെ കണ്ടതും അവളുടെ മുഖത്ത് ഒരു ചമ്മലോടെയുഉള്ള ഒരു പുഞ്ചിരി വിരിഞ്ഞു.
ഞാൻ കണ്ണിറുക്കി ചിരിച്ചു കൊണ്ട് അവളെ അടുത്തേക്ക് വിളിച്ചു. വെയ്റ്ററുടെ മൊബൈൽ അയാൾക്ക് എറിഞ്ഞു കൊടുത്തു.
അവൾ എന്റടുത്തു വന്നു നിന്നു.
“അപ്പൊ വിഷ്ണുവേട്ടൻ എന്നെ ഇത്രയും നേരം പറ്റിക്കുകയായിരുന്നു അല്ലേ…?”
കീഴ്ചുണ്ട് കടിച്ചു ഒരു പുഞ്ചിരിയോടെ അവൾ ചോദിച്ചു.
“എസ്. പിന്നെ പറ്റിക്കാണ്ട്… നിന്നെ കാണാൻ വന്ന എന്നെ നീ ഏതോ ഒരു കുട്ടിയുടെ തന്തയാക്കി ശകാരിച്ചു, എനിക്ക് സംസാരിക്കാൻ ഒരു അവസരം പോലും തരാത്ത നിനക്ക് ഇങ്ങനെ ഒരു പണിയെങ്കിലും തരേണ്ടേ മോളേ.... ?”
“എന്തായാലും വിഷ്ണുവേട്ടന്റെ ഈ പ്രയോഗം കൊള്ളാം.. ഇതിൽ ഞാൻ ശരിക്കും വീണു”
"ശരിക്കും വീണു..."
ഞാൻ ഒരു കള്ളാച്ചിരിയോടെ കുനിഞ്ഞു നിൽക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി.
"ഊം ശരിക്കും.."
ഒരു നാണത്തോടെ അവൾ പറഞ്ഞു.
“അപ്പൊ. പിന്നെ ഇതങ്ങു ഉറപ്പിക്കാം ല്ലേ… ?”
ഞാൻ കണ്ണിറുക്കി ഒരു കള്ള ചിരിയോടെ ചോദിച്ചു…
“എനിക്ക് സമ്മതം…വിഷ്ണുവേട്ടനോ…..?”
“നിനക്ക് സമ്മതമാണെങ്കിൽ എനിക്ക് നൂറു വട്ടം സമ്മതം..”.
കുറച്ചു ഉച്ചത്തിൽ ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
അത് കേട്ടതും അവളുടെ കണ്ണെല്ലാം സന്തോഷം കൊണ്ട് നിറഞ്ഞു. നിറഞ്ഞ കണ്ണുകളോടൊപ്പം ആ മുഖത്ത് ഒരു പുഞ്ചിരിയും നിറഞ്ഞു നിന്നിരുന്നു.
“എന്നാ പോയാലോ നമുക്ക്…?”
ഞാൻ ഇടത് സൈഡിലെ ഡോർ തള്ളി തുറന്നു പിടിച്ചു കൊണ്ട് ചോദിച്ചു.
“എങ്ങോട്ട്…?”
അവൾ ആകാംഷയോടെ ചോദിച്ചു
“പേടിക്കണ്ടടോ.. വേറെ എവിടേക്കുമല്ല. നിന്റെ വീട്ടിലോട്ട്. ഞാനാക്കി തരാം…ഇങ്ങു കയറടി ടീച്ചറെ..”
ഞാൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കാറിന്റെ ഉള്ളിലേക്കിട്ടു ഡോർ വലിച്ചടച്ചു.
“അപ്പൊ ആ റൊമാന്റിക്ക് കാപ്പിച്ചീനോ.. ? അല്ലെങ്കിൽ ഇനി എന്തിനാ കാപ്പിച്ചീനോ ല്ലേ ടീച്ചറേ... അതിനെക്കാളും മധുരവും ലഹരിയുമുള്ള കലാലയത്തിലേ രാജകുമാരിയെ അല്ലേ എനിക്ക് കിട്ടിയത്.."
ഞാൻ ഗിയർ ഫസ്റ്റിലോട്ടാക്കി അവളെ നോക്കി കണ്ണിറുക്കി പറഞ്ഞു...
"എനിക്കും.."
"അവൾ കീഴ്ചുണ്ട് കടിച്ചു കണ്ണിറുക്കി മുഖം പൊത്തി പറഞ്ഞു.ഫൈസൽ ബാബു നഷ്‌വ
Comments
Post a Comment