"ചുവന്ന പേരയ്ക്ക"
"ചുവന്ന പേരയ്ക്ക"
°°°°°°°°°°°°°°°°°°°°°°°
""അതേയ് മാഷേ, ഇവിടെ നിന്ന് പുക വലിക്കല്ലേട്ടോ, അമ്മായി കണ്ടാൽ വഴക്ക് പറയും... ""
ഇടതുകയ്യിലിരുന്ന ഭാരമുള്ള സഞ്ചി വലത്തേ കയ്യിലേക്ക് മാറ്റി പിടിച്ചു കിതപ്പോടെ ഞാൻ പറഞ്ഞതും, എരിഞ്ഞു തീരാറായ സിഗററ്റിന്റെ കുറ്റി ആഞ്ഞു വലിച്ചയാൾ മുകളിലേക്ക് വീണ്ടും പുകയൂതി...
നീയാരാടീ ചോദിക്കാൻ എന്ന ഭാവത്തോടെ പരുക്കനായൊരു നോട്ടമെറിഞ്ഞയാൾ എന്നെനോക്കി താടിയുഴിയുന്നതും...
തീവണ്ടിയിലെ ടോവിനോയെ അനുസ്മരിപ്പിച്ചുകൊണ്ടു വാശിയോടെ വീണ്ടുമാ ചുണ്ടുകളിലേക്ക് പുതിയൊരെണ്ണം ചേർത്തുവച്ചു തീ കൊളുത്തുന്നതും കാൺകെ ഞാനമ്പരന്നുപോയി...
പിരിച്ചു വച്ച കട്ടിമീശയും കണ്ണുകളിൽ അലസഭാവവും നിറഞ്ഞ സുമുഖനായൊരാൾ...
""കഴിഞ്ഞാഴ്ച തൊടിയില് പണിക്ക് വന്ന മാമനെ ഇവിടെ നിന്ന് ബീഡി വലിച്ചതിന് അമ്മായി ഒത്തിരി വഴക്ക് പറഞ്ഞു...
അതോണ്ടാ... ""
ആരോടാ ഞാൻ ഈ പറയുന്നേ, ആൾക്ക് കേട്ട ഭാവമില്ലെന്ന് ഞാനറിഞ്ഞെങ്കിലും വീണ്ടും ചോദിച്ചു...
""ആരാ, അമ്മൂവേച്ചീനെ കാണാൻ വന്ന ചെക്കന്റെ കൂടെ വന്ന ഡ്രൈവറാ..? ... ""
പുരികമുയർത്തി രൂക്ഷമായൊരു നോട്ടമായിരുന്നു മറുപടി...
നെറ്റിയിൽ ചാലുതീർത്ത വിയർപ്പു തുള്ളികൾ പുറം കയ്യാൽ തൂത്തെറിഞ്ഞു ഞാൻ അയാളെ മറികടന്നു പിന്നാമ്പുറത്തേക്ക് നടക്കാനൊരുങ്ങി...
""മുരടൻ...""
പിറുപിറുപ്പോടെ ഞാൻ മുന്നോട്ട് നടന്നെങ്കിലും ഒരുവേള തിരിഞ്ഞു നോക്കിയപ്പോൾ ആ കണ്ണുകൾ എന്നിലേക്ക് തന്നെയാണെന്ന് ഞാനറിഞ്ഞു...
ഉച്ചത്തിലായിപ്പോയ ആത്മഗതത്തെ പഴിച്ച് വളിച്ച ചിരിയോടെ ഞാൻ വേഗത്തിൽ നടന്നു...
""അതേയ് അടുക്കളപ്പുറത്തോട്ട് വായോ ഞാൻ ചായ എടുക്കാം...""
വീണ്ടും തിരിഞ്ഞു നിന്ന് ഞാനത് പറഞ്ഞതും ആ മുഖത്തെ ഭാവം എനിക്ക് തിരിച്ചറിയാൻ കഴിയുമായിരുന്നില്ല...
എല്ലാവരും ഉമ്മറത്തു തന്നെയാണെന്ന് തോന്നുന്നു അടുക്കളയിലേക്ക് കയറി സഞ്ചി നിലത്തേക്ക് വച്ചപ്പോൾ ജനലഴികളിലൂടെ പിന്നാമ്പുറത്തുള്ള അലക്കുകല്ലിൽ ഇരിക്കുന്ന അയാളെ കാൺകെ ഞാൻ അതിശയിച്ചു പോയി..
ഒരു ഗ്ലാസ്സിൽ ചായ പകർന്നു ചിരിയോടെ ആൾക്ക് നേരെ നീട്ടിയപ്പോൾ കൈകളിലേക്ക് വാങ്ങിയിരുന്നു...
ആറ്റിയെടുത്ത ചായയുടെ മുകളിൽ തങ്ങി നിന്ന പതയിലേക്ക് ഊതിയൂതി കുടിക്കുന്നതും, മീശമേൽ തെറിച്ചു വീണ ചെറു കുമിളകൾ ഇടം കയ്യാൽ ഒപ്പി തുടയ്ക്കുന്നതുമൊക്കെ കൗതുകത്തോടെ അറിയാതെ ഞാൻ നോക്കി നിന്നുപോയി...
""എന്താടീ മിഴിച്ചു നോക്കുന്നെ.....""
ആ ചുണ്ടിന്റെ കോണിൽ എവിടെയോ ഒരു ചിരി മുളപൊട്ടിയ പോലെ...
അയ്യേ നാണം കെട്ടു...ശേ എനിക്കിത് എന്ത് പറ്റി...അബദ്ധചിരിയോടെ ചുമൽക്കൂപ്പി ഞാൻ മുഖം തിരിച്ചപ്പോൾ ആ കണ്ണുകൾ എന്റെ ചിരിയെ ഒപ്പിയെടുക്കുന്നത് ഞാനറിഞ്ഞു....
വീണ്ടും അടുക്കളയിലേക്ക് പോയി ഞാൻ ഉണ്ടാക്കിയ അരിമുറുക്കും ഒരു പാത്രത്തിലാക്കി ആൾക്കരികിൽ വച്ചപ്പോൾ അതിൽ നിന്നൊരെണ്ണമെടുത്ത് കഴിച്ചുകൊണ്ട് എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു...
""നീയാരാ ഇവിടുത്തെ...""
ചോദ്യം പരുക്കനാണെങ്കിലും ആളുടെ ശൈലി അതാണെന്ന് ഞാനൂഹിച്ചു....
""അതൊക്കെ വലിയ കഥയാ മാഷേ.... ഇപ്പോളുള്ള പൊസിഷൻ വേലക്കാരിയുടേതാ..."
മങ്ങിയ ചിരിയോടെ ഞാനത് പറഞ്ഞതും ഒഴിഞ്ഞ ചായഗ്ലാസ്സ് എനിക്ക് നേരെ നീട്ടി...
എന്നെപ്പോലെ രണ്ടാൾക്കും കൂടി കയറിപ്പോകാൻ പാകത്തിലുള്ള എന്റെ ചുരിദാറിലേക്കും മുഖത്തേക്കും ആളുടെ കണ്ണുകൾ പാഞ്ഞപ്പോൾ ജാള്യതയോടെ ഞാൻ മറ്റെങ്ങോട്ടോ നോട്ടമെറിഞ്ഞു...
""അമ്മുവേച്ചി തന്നതാ..
ഒരുവട്ടമെ ഇട്ടിട്ടുള്ളെന്ന്...
ഇവിടെ വലിയ വലിയ ആളുകളൊക്കെ വരുമ്പോൾ പഴയതുമിട്ട് ഞാൻ നിന്നാൽ സ്റ്റാറ്റസിന് മോശം ആണെന്ന്... ""
കണ്ണുകളിൽ ഒരിറ്റ് നീർ മൂടിയെന്ന് ഞാനറിഞ്ഞപ്പോൾ സമർഥമായൊരു ചിരിയുടെ മേലങ്കിയണിഞ്ഞു ഞാൻ അയാളുടെ നോട്ടത്തിനുള്ള മറുപടി കൊടുത്തു...
ആ കണ്ണുകളിൽ അലിവ് നിറഞ്ഞിരുന്നുവോ...ഇല്ല...
തിരിച്ചറിയാനാകുന്നില്ലെനിക്ക്...
മുൻപരിചയം തീരെയില്ലാത്തൊരാളോട് അറിയാതെ മനസ്സ് തുറന്നു പോകുന്നു....
ആ കണ്ണുകളിലെ കാന്തിക ശക്തിയിൽ ഇടറി വീഴുകയാണോ ഞാൻ...
""അച്ഛനും അമ്മയും ദൈവത്തിന് ഒരുപാട് ഇഷ്ടമുള്ളവരായിരുന്നു മാഷേ....
എന്റെ മൂന്ന് വയസ്സിൽ എന്നെ തനിച്ചാക്കി അവരങ്ങ് പോയി...
ഏറ്റെടുക്കാൻ ആളില്ലാതെ വന്നപ്പോൾ അമ്മായിയുടെ മുറുമുറുപ്പുകൾ വകവയ്ക്കാതെയാ അമ്മുവേച്ചിക്ക് ഒരു അനുജത്തിയായി അമ്മാവൻ എന്നെ ഇവിടേക്ക് കൂട്ടിത്...
അവഗണിക്കപ്പെട്ട ബാല്യവും വേദനിക്കുന്ന കൗമാരവും ഒക്കെയായി ഇങ്ങനെ ജീവിക്കുന്നു...""
കരളിനുള്ളിൽ ആളുന്ന താപത്തെ മറച്ചുകൊണ്ട് ചിരിയോടെയാണ് ഞാൻ സംസാരിച്ചത്....
എന്നെ കേൾക്കുന്നുണ്ടെങ്കിലും ആ കണ്ണുകളും മുഖവും മറ്റെവിടേക്കോ ആണെന്ന് ഞാനറിഞ്ഞു...
മറുപടിയൊന്നുമയാൾ പറഞ്ഞില്ല....
ആശ്വാസവാക്കുകളോ സഹതാപമോ കേൾക്കാൻ ഞാൻ ആഗ്രഹിക്കാറുമില്ലായിരുന്നു...
""പിന്നെ എന്തൊക്കെയായാലും ഞാൻ സന്തോഷവതിയാ മാഷേ... ദേ അവിടെയാ എന്റെ അച്ഛനും അമ്മയും ഉറങ്ങുന്നത്... അവർ എപ്പോഴും എന്റെ ഒപ്പം ഉണ്ടെന്ന് തോന്നും...""
അല്പം ദൂരേക്ക് ഞാൻ വിരൽ ചൂണ്ടിയപ്പോൾ ആളുടെ കണ്ണുകളും ആ ദിശയിലേക്ക് പോകുന്നത് ഞാനറിഞ്ഞു...
""പക്ഷേ അമ്മുവെച്ചിക്ക് സ്ത്രീധനം കൊടുക്കാൻ പൈസ തികയില്ലെന്ന്.... അതോണ്ട് ആ വസ്തു പണയപ്പെടുത്തണമെന്ന് അമ്മായി പറഞ്ഞേക്കുവാ...
നിർബന്ധിക്കും മുന്നേ ഞാൻ ഒപ്പിട്ടു കൊടുത്തു മാഷേ... അല്ലേൽ ഇറക്കിവിട്ടാൽ പോകാൻ ഇടമില്ലേ...പിന്നെ അമ്മുവേച്ചിക്ക് ഒരു നല്ലതിന് വേണ്ടിയല്ലേ....
അറിയോ അന്ന് അമ്മുവേച്ചി എന്നോട് ഒത്തിരി സ്നേഹത്തോടെ സംസാരിച്ചു... ""
ഉത്സാഹത്തോടെയുള്ള എന്റെ വാക്കുകൾ ഓരോന്നും അയാൾ ഒരു നല്ല കേൾവിക്കാരനെ പോലെ കേട്ടുനിൽക്കുകയാണെന്ന് ഞാനറിഞ്ഞു...
മറുപടികളോ ആശ്വാസവാക്കുകളോ ഒന്നും പറഞ്ഞില്ല പക്ഷേ ആ കണ്ണുകളുടെ ആഴങ്ങളിൽ എവിടെയോ ഒളിഞ്ഞിരിക്കുന്ന ആശ്വാസവാക്കുകൾ എനിക്ക് കണ്ടെത്താൻ കഴിയുമായിരുന്നു...
അയാൾ എഴുനേറ്റ് മുണ്ട് മടക്കിയുടുത്തു തൊട്ടരികിലായുള്ള പേരമരത്തിന്റെ താഴ്ന്ന ചില്ലയിൽ ചവിട്ടി കയറുന്നതും രണ്ട് പേരയ്ക്ക പൊട്ടിച്ചെടുത്തു താഴേക്ക് ചാടി ഇറങ്ങുന്നതും ഞാൻ ചിരിയോടെ നോക്കി നിന്നു...
അരികിലേക്ക് നടന്നു വന്നു ഒരെണ്ണം എനിക്ക് നേരെ നീട്ടി....കടും ചുവപ്പ് നിറമുള്ള ആപ്പിൾ പേരയ്ക്കയാണ്...
""ലക്ഷ്മീ.... ""
അകത്തെവിടെ നിന്നോ അമ്മായി ഉറക്കെ വിളിച്ചപ്പോൾ ആണ് ഇത്രയും നേരം ഇയാൾക്കൊപ്പം ആയിരുന്നെന്നു പോലും ഞാനോർത്തത്...
നീയാണോ ലക്ഷ്മി എന്ന ഭാവത്തോടെ ആളെന്നെ നോക്കുന്നത് ഞാനറിഞ്ഞു...
വീണ്ടും ആ ചുണ്ടിൽ ഒരു സിഗരറ്റ് സ്ഥാനം പിടിക്കുന്നതും തീപടർത്തുന്നതും ഞാൻ നോക്കി നിന്നപ്പോൾ ആൾക്കിതൊരു ശീലമാണെന്ന് ഞാനൂഹിച്ചു...
""എന്റെ മാഷേ ഇങ്ങനെ വലിച്ചു കയറ്റി ഈ ചങ്ക് കേടാക്കല്ലേ.... കെട്ടുന്ന പെണ്ണിനെ കൂടുതൽ നാള് സ്നേഹിക്കാൻ പറ്റീന്ന് വരില്ല കേട്ടോ...""
തമാശരൂപേണ ചിരിയോടെ ഞാനത് പറഞ്ഞതും ആ കണ്ണുകൾ ഒന്ന് കുറുകി....
വീണ്ടും എന്റെ നോട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു മെല്ലെയത് നിലത്തേക്ക് തുപ്പുന്നതും ചവിട്ടി കെടുത്തുന്നതും കാൺകെ എന്നിൽ വിടർന്ന ചിരി മറയ്ക്കാൻ വലതു കൈ ഞാൻ എന്റെ ചുണ്ടിനു കുറുകെ മൂടി...
""നീ പറഞ്ഞോണ്ടല്ല...നിന്റെ അമ്മായിയെ പേടിച്ചിട്ടാ...കേട്ടോടി ലക്ഷ്മിക്കുട്ടി.... ""
കള്ളച്ചിരിയോടെ ആ കണ്ണുകളിൽ ആദ്യമായി വിരിഞ്ഞ കുസൃതിയിലേക്ക് ഞാനറിയാതെ നോക്കി നിന്നുപോയി...
ലക്ഷ്മിക്കുട്ടി....ആദ്യമായിട്ടാണ് ഒരാളെന്നെ ഇങ്ങനെ വിളിക്കുന്നത് എന്ന് ഞാനോർത്തു...
""അപ്പോൾ ഞാൻ ചെല്ലട്ടെ മാഷേ....
അടുക്കള യുദ്ധത്തിനുള്ള കാഹളമാ അമ്മായി അല്പം മുന്നേ മുഴക്കിയത്....""
തിരികെ മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും... യാത്രപറച്ചിൽ അവിടെ അനിവാര്യമാണെന്ന് തോന്നിയെനിക്ക്...
""എന്റെ ലോകം ഈ അടുക്കളയും ചായ്പ്പും പശുത്തൊഴുത്തും ഒക്കെയാ മാഷേ...
പെട്ടന്ന് എന്നെ കേൾക്കാൻ ഒരാളെ കിട്ടിയപ്പോൾ ഒത്തിരിയങ്ങു സംസാരിച്ചു...
മാഷ്ക്ക് ബോറടിച്ചോ...""
മറുപടിയായി ആ രണ്ടുകണ്ണുകളും ചിമ്മിയടച്ചു പൂർണ്ണമായി വിരിയാത്തൊരു ചെറു ചിരി ആ താടി രോമങ്ങൾക്കിടയിലേക്ക് പൊഴിഞ്ഞു വണു...
ആള് തിരികെ ഉമ്മറത്തേക്ക് നടന്നടുക്കുന്നത് ഞാൻ നോക്കിനിന്നു...
""അതേയ് മാഷേ പേര് പറഞ്ഞില്ല... ""
ഞാനുറക്കെ വിളിച്ചു ചോദിച്ചതും ആള് നിൽക്കുകയും തലതിരിച്ചു എന്നെ നോക്കുന്നതും ഞാനറിഞ്ഞു...
അടുത്ത നിമിഷം ഒന്നും മിണ്ടാതെ അയാൾ നടന്നകന്നത് കാൺകെ ഹൃദയം ഒന്ന് പിടഞ്ഞു...
എല്ലാവരും ഈ പെണ്ണിനോട് ഒരുപോലെയാണല്ലോ കണ്ണാ...അമ്മായി പറയും പോലെ അധികപ്പറ്റ്.....
ദിവസങ്ങൾ പോയി മറഞ്ഞു...
ജാതകങ്ങൾ പരസ്പരം കൈമാറുകയും മുഹൂർത്തം കുറിക്കുന്നതിനെപ്പറ്റിയുള്ള ആലോചന തുടങ്ങിയെന്നും ഞാനറിഞ്ഞു...
പേര് കേട്ട തറവാട്ടിൽ നിന്നുള്ള ആലോചനയാണ്...അമ്മുവെച്ചീടെ ഭാഗ്യം ആണെന്നും ഒറ്റ മകൻ ആണെന്നുമൊക്കെ അമ്മായി ഞാൻ കേൾക്കാൻ പാകത്തിന് കുത്തി കുത്തി പറയുന്നുണ്ടായിരുന്നു... അമ്മുവേച്ചി ആണെങ്കിൽ സ്വപ്നലോകത്തു നിന്നും ഭൂമിയിൽ എത്തിയിട്ട് ദിവസം മൂന്നായി...
ഇടയ്ക്കെപ്പോഴോ പേരമരത്തിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ ആ മുഖമെനിക്കോർമ്മവരും....
അന്നയാൾ നിലതെറിഞ്ഞ സിഗരറ്റ് കുറ്റികൾ കയ്യിലെടുത്തു ഞാൻ ഇന്നും കൗതുകത്തോടെ സൂക്ഷിക്കുന്നതിലെ വൈകാരികത തിരിച്ചറിയാൻ എനിക്ക് സാധിച്ചതുമില്ല...
ഒരുദിവസം അമ്മായിയുടെ ഉച്ചത്തിലുള്ള വഴക്ക് കേട്ടാണ് ഞാൻ ഉമ്മറത്തേക്ക് ചെന്നത്...
അമ്മുവേച്ചിക്കും അമ്മയ്ക്കും എന്നെ ചുട്ടെരിക്കാനുള്ള ദേഷ്യം ഓരോ വാക്കുകളിലൂടെ പ്രവഹിക്കുന്നത് ഞാനറിഞ്ഞപ്പോൾ കാരണമറിയാതെ നെഞ്ച് പിടഞ്ഞു പോയി....
""എരണം കെട്ടവൾ.... കയ്യും കലാശവും കാണിച്ചു ആണുങ്ങളെ വളയ്ക്കാൻ നീ പണ്ടേ മിടുക്കിയാ...നോക്കിക്കോടീ എന്റെ മോളുടെ ജീവിതം തുലച്ച നീ ഗുണം പിടിക്കില്ല..
പാല് തന്ന കൈക്ക് കൊത്തിയല്ലോ നീയ്...""
വിവാഹം അവർ വേണ്ടെന്ന് വച്ചെന്ന്... പക്ഷേ അത് ഞാൻ കാരണമാണെന്ന്... അറിയില്ലെനിക്കൊന്നും....
നിറഞ്ഞുവന്ന കണ്ണുകൾ അമർത്തിത്തുടച്ചു ഞാൻ അമ്മുവേച്ചിക്കരികിലേക്ക് ചെന്നു ആ കൈകൾ കൂട്ടിപ്പിടിച്ചു...
""എനിക്കറിയില്ല ചേച്ചി ഒന്നും... കാണാൻ വന്നത് ആരാന്ന് പോലും എനിക്കറിയില്ല...പിന്നെ ഞാൻ കാരണം എങ്ങനെയാ മുടങ്ങുന്നേ...""
തൊണ്ടക്കുഴിയിൽ ഒരു വിങ്ങൽ വന്നടിഞ്ഞു...എന്റെ കൈകൾ തട്ടിയെറിഞ്ഞു അകത്തേക്ക് നടക്കുന്നത് നിർവികാരതയോടെ ഞാൻ നോക്കി നിന്നപ്പോൾ അമ്മാവൻ എനിക്ക് നേരെ ചിരിയോടെ കണ്ണടച്ച് കാട്ടി...
അമ്മാവൻ മാത്രം പുറമെ കാട്ടാത്ത സന്തോഷത്തോടെ ചാരുകസേരയിൽ നിവർന്നിരിക്കുന്നത് ഞാനറിഞ്ഞു...
ചുമലിൽ ഒരു കൈ പതിഞ്ഞതും ഞാൻ തിരഞ്ഞു നോക്കിയപ്പോൾ അമ്മാവൻ ആണ്.. ആ നെഞ്ചിലേക്ക് ഞാൻ മുഖം ചേർത്ത് കരഞ്ഞു...എനിക്കൊന്നും അറിയില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ ആ മുഖത്ത് ചിരിയുണ്ടായിരുന്നു...
""മോളേ പയ്യന് നിന്നെയാ ഇഷ്ടം ആയതെന്ന്....
പൊന്നും പണവും ഒന്നും വേണ്ട നിന്നെ മാത്രം മതിയെന്ന്...""
ഒരു ഞെട്ടലോടെ ഞാൻ അടർന്നു മാറി...
""അതിന്... അതിന് ആളെന്ന കണ്ടിട്ടില്ലല്ലോ അമ്മാവാ... അന്ന് അവരൊക്കെ വന്ന ദിവസം ആഗ്രഹം ഉണ്ടായിട്ടും അറിയാതെ പോലും അവർക്കിടയിലേക്ക് ഞാൻ ചെന്നിട്ടില്ല...""
ദയനീയമായിരുന്നു എന്റെ ശബ്ദം...
""ആ പയ്യൻ നിന്നെ അന്ന് കണ്ടെന്ന് പറഞ്ഞു... അവന്റെ ഇഷ്ടമാണ് മോളെ അവർക്ക് വലുത് ഭാഗ്യവതിയ എന്റെ കുട്ടി... ഇത്രേം നാള് കഷ്ട്ടപ്പെട്ടില്ലേ... ഇനി സന്തോഷം മാത്രേ കാണു നിന്റെ ജീവിതത്തിൽ, നോക്കിക്കോ... ""
ഭാഗ്യം...ആ രണ്ടക്ഷരത്തിൽ പണ്ടേ വിശ്വാസം ഇല്ലെനിക്ക്...സന്തോഷിക്കാൻ എനിക്ക് ആകുമായിരുന്നില്ല...അമ്മുവേച്ചിയും അമ്മായിയും എന്നെ ശത്രുവായി പ്രഖ്യാപിക്കുകയും, നയാ പൈസ സ്ത്രീധനമില്ലാതെ ഞാനെന്ന ഭാരം ഒഴിയുമല്ലോ എന്ന സന്തോഷത്തിൽ നഷ്ടപ്പെട്ടതിന്റെ നീരസമുണ്ടെങ്കിലും അവർ മൗനം പാലിക്കുന്നത് ഞാനറിഞ്ഞു...
വിവാഹ സ്വപ്നങ്ങളോ എന്റെ പാതിയാകുന്നവൻ ആരാണെന്നോ എന്താണെന്നോ ഒന്നുമറിയാതെ ഞാനിരുന്നു...
ഇടയ്ക്ക് അമ്മായി പറഞ്ഞു നീയൊരു നേർച്ചക്കോഴി ആണെന്ന്... ചെറുക്കന് വല്ല കുഴപ്പവും കാണുമെന്ന്, അല്ലെങ്കിൽ എന്നെപ്പോലൊരുത്തിയെ സ്വീകരിക്കാൻ തയ്യാറാകില്ല എന്ന്...അപ്പോഴൊക്കെ അധികരിച്ച വേദനയോടെ ഹൃദ്യം മുറിഞ്ഞു നോവും...
നാളെ എന്റെ വിവാഹമാണ്....ക്ഷേത്രത്തിൽ വച്ചു ആഡംബരങ്ങൾ ഏതുമില്ലാതെ...
ക്ഷേത്ര നടയിൽ എനിക്കരികിലായി വന്നു ചേർന്ന് നിന്ന എന്റെ നല്ലപാതിയിലേക്ക് എന്റെ കണ്ണുകൾ സഞ്ചരിച്ചില്ല...
ആരാണെന്നറിയാൻ തോന്നിയില്ലെനിക്ക്...
തലകുനിച്ചു കൈകൾ കൂപ്പി ആ താലി ഞാനെന്റെ നെഞ്ചിലേക്ക് ഏറ്റുവാങ്ങി...
നെറുകയിൽ സിന്ദൂരചുവപ്പിനൊപ്പം ആ വിരലുകളുടെ തണുപ്പെന്നെ പൊതിഞ്ഞപ്പോഴും കണ്ണുകൾ ഞാൻ തുറന്നില്ല....
നെറ്റിയിൽ ആ അധരങ്ങൾ മെല്ലെ ചേർന്നപ്പോൾ ആ ചൂടേറ്റ് ഞാനെന്റെ കണ്ണുകൾ വലിച്ചു തുറന്നു....
പരിചിതമായൊരു ഗന്ധം എന്നെ മൂടുന്നതും ഹൃദയധമനികൾ വേഗത്തിൽ മിടിക്കുന്നതും ഞാനറിഞ്ഞു....
ചുണ്ടിൽ കള്ള ചിരിയോടെ കണ്ണുകളിൽ കുസൃതി നിറച്ചു എന്നെ ചേർത്തു പിടിച്ചു നിൽക്കുന്ന ആളെ കണ്ടതും എന്റെ ഹൃദയം പൊട്ടിയടരുമെന്ന് തോന്നിപ്പോയെനിക്ക്..
""ഡ്രൈവർ അല്ലാട്ടോ ലക്ഷ്മിക്കുട്ടി....
ഞാനിപ്പോ നിന്റെ കെട്ട്യോനാ..""
കാതോരം ചേർന്നുവന്ന ശബ്ദം ഒരു മന്ത്രം പോലെ ഞാൻ ഉരുവിട്ടു...
ആ ചിരിയിൽ ഒരു കടലോളം സ്നേഹം ഒളിപ്പിച്ചു വച്ചു എന്റെ കൈകളിൽ അമർത്തി പിടിച്ചയാൾ മുന്നോട്ട് നടക്കുമ്പോൾ ചുറ്റും ശൂന്യത നിറയുന്നത് ഞാനറിഞ്ഞു...
ഒട്ടും താല്പര്യം ഇല്ലാതെ അച്ഛന്റെ നിർബന്ധത്തിലാണ് ആള് പെണ്ണുകാണാൻ വന്നതെന്ന്...പെണ്ണുകാണലിന്റെ ചടങ്ങുകൾ അലോസരപ്പെടുത്തിയപ്പോൾ ആള് മെല്ലെ മുറ്റത്തേക്ക് ഇറങ്ങി നിന്നതാണെന്ന്.... അപ്പോഴാണ് ഞാൻ ആളെ ഡ്രൈവർ ആണെന്ന് തെറ്റിദ്ധരിച്ചതെന്ന്...
അത് മാറ്റാനും ആൾക്ക് തോന്നിയില്ലെന്ന്...
""ആ ചുവന്ന പേരക്കയിൽ ഞാൻ നിനക്കെന്റെ ഹൃദയവും ചേർത്തിരുന്നു ലക്ഷ്മികുട്ടീന്ന്...""
എന്റെ നെറുകയിൽ തലോടി ആളത് പറഞ്ഞപ്പോൾ ചിരിയോടെ ആ കൈകൾ ഞാൻ കൂട്ടിപ്പിടിച്ചു എന്റെ ചുണ്ടോടു ചേർത്തു...
ആ നെഞ്ചിലേക്കെന്നെ പൊതിഞ്ഞു പിടിച്ചു ചുംബനങ്ങൾ കൊണ്ടെന്റെ കവിളിണയിലെ നാണചുവപ്പിനെ കടിച്ചെടുത്തപ്പോൾ, ഇനിയീ ലോകത്ത് നിനക്കായി ഞാനുണ്ടെന്ന് ആ ഹൃദയം വിളിച്ചു പറയുന്നുണ്ടായിരുന്നു....
Comments
Post a Comment