kissakal

രമേശേ  നിന്റെ  ഭാര്യേടെ ശവം മാണിക്കോത്ത്‌ തറവാടിന്റെ പിന്നിലുള്ള  കുറ്റികാട്ടിൽ കിടക്കുന്ന കണ്ടെന്നു നാട്ടുകാർ പറയുന്നു.... 

ചായക്കടയിലെ വർഗീസേട്ടനാണ് ഓടി കിതച്ചു  വന്ന് അക്കാര്യം പറഞ്ഞത്. 

മുണ്ട് മടക്കി കുത്തി രമേശൻ കവലയിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് വർഗീസേട്ടൻ ഓടി പാഞ്ഞു വന്നു കാര്യം പറയുന്നത്. 

കേട്ടത് വിശ്വസിക്കാൻ കഴിയാതെ  ഞെട്ടലോടെ നെഞ്ചിൽ കൈവച്ചു രമേശൻ നിലത്തിരുന്നുപോയി. 

"വർഗീസേട്ടാ  നിങ്ങൾ എന്താ ഈ പറയണേ.... എന്റെ ഭാര്യ കവിതയെ പറ്റിയാണോ നിങ്ങൾ പറയുന്നത്... " പതർച്ചയോടെ രമേശൻ ചോദിച്ചു. 

"നീ വേഗം വാ നമുക്ക് അവിടെ വരെ പോയി നോക്കാം.... പതിവില്ലാതെ ആളുകൾ  കൂട്ടമായി ഓടുന്ന കണ്ട് ഒരാളോട് തിരക്കിയപ്പോഴാ ഞാൻ അറിഞ്ഞത്.... കേട്ടതും നിന്നെയും വിളിച്ചോണ്ട് അങ്ങോട്ടേക്ക് പോകാനാ ഞാൻ വന്നത്... "

"അത് അവൾ ആവില്ല.... " എന്ന് പിറു പിറുത്തു കൊണ്ട് രമേശൻ ഇടറിയ കാലടികളോടെ മാണിക്കോത്ത്‌ തറവാടിന്റെ പിന്നിലുള്ള കുറ്റിക്കാട് ലക്ഷ്യം വച്ചു നടന്നു.... "

മിനിട്ടുകൾക്ക് നിമിഷങ്ങളുടെ വേഗതയെ ഉണ്ടായിരുന്നുള്ളു.... രമേശന്റെ നെഞ്ച് പട പടാന്ന് മിടിച്ചു കൊണ്ടിരുന്നു.... 

കുറ്റിക്കാട് അടുക്കും തോറും കാലുകളിൽ ഒരു വിറയൽ ബാധിക്കുന്നത് അവനറിഞ്ഞു. 

മാണിക്കോത്ത്‌ തറവാട് പരിസരം ആളുകളെ കൊണ്ട് തിങ്ങിനിറഞ്ഞു. വിവരം അറിഞ്ഞു ആളുകൾ നാലുപാടും നിന്നും ഓടിക്കൂടി. 

ആളുകളെ വകഞ്ഞു മാറ്റി വർഗീസേട്ടൻ രമേശനെയും കൊണ്ട് ബോഡിക്കരികിലേക്ക് നടന്നു. 

രമേശനെ കണ്ടതും ആളുകൾ വഴിയൊതുങ്ങി കൊടുത്തു. 

ചുറ്റിലും നിൽക്കുന്ന എല്ലാവരുടെയും മുഖത്തു രമേശൻ മാറി മാറി നോക്കി... എല്ലാവരുടെയും മുഖത്തു അവന് കാണാൻ കഴിഞ്ഞത് സഹതാപം മാത്രമാണ്. 

മറ്റുചിലർ അവനെ കണ്ടതും അടുത്ത് നിന്നവരോട് അടക്കം പറയുന്നുണ്ടായിരുന്നു. 

അതോടെ അവന് കേട്ടത് സത്യമാണെന്നു തോന്നി തുടങ്ങി. 

വർഗീസേട്ടൻ രമേശനെയും കൊണ്ട്  ബോഡിക്ക് സമീപം എത്തി. 

ഒന്നേ നോക്കാനായുള്ളു അവന്...  നൂലിഴ ബന്ധം പോലുമില്ലാതെ പൂർണ നഗ്നയായി ചോരയിൽ കുളിച്ചു പൊട്ടിപ്പിളർന്ന തലയോടിനുള്ളിൽ നിന്നും തലച്ചോർ പുറത്തേക്കു വന്ന് കണ്ണുകൾ തുറിച്ചുന്തി ഭീമത്സമായിരുന്നു കവിതയുടെ മൃതദേഹം.   

രമേശൻ ബോധ ശൂന്യനായി നിലത്തേക്ക് കുഴഞ്ഞു വീണു. വർഗീസേട്ടൻ അവനെ താങ്ങിപിടിച്ചു. അപ്പോഴേക്കും ഒന്ന് രണ്ടാളുകൾ കൂടെ വന്നു രമേശനെ താങ്ങി പിടിച്ചു ഒരു വശത്തേക്ക് മാറ്റി കിടത്തി. 

ആരോ ഓടിപോയി ഒരു കുപ്പി വെള്ളം വാങ്ങിവന്നു. വർഗീസേട്ടൻ കുറച്ചു വെള്ളം കയ്യിലെടുത്തു അവന്റെ മുഖത്തേക്ക് തളിച്ചു. 

അല്പ  സമയം കഴിഞ്ഞപ്പോൾ രമേശൻ കണ്ണുകൾ തുറന്നു. അവന്റെ സ്മൃതി പഥത്തിലേക്ക് കുറച്ചു നിമിഷങ്ങൾക്ക് മുൻപ് കണ്ട കാഴ്ച തെളിഞ്ഞു വന്നു. 

ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു കൊണ്ട് രമേശൻ കവിതയ്ക്കരികിലേക്ക് ഓടി.... അവളുടെ ശരീരത്തിൽ കെട്ടിപ്പിടിച്ചു അവൻ ആർത്തു കരഞ്ഞു. 

രമേശനെ കവിതയുടെ ശരീരത്തിൽ നിന്നും എത്ര ശ്രമിച്ചിട്ടും അടർത്തി മാറ്റാൻ ആർക്കും സാധിച്ചില്ല. 

അരികിൽ കിടന്ന കീറിപറിഞ്ഞുപോയ അവളുടെ സാരി കയ്യെത്തി വലിച്ചെടുത്തു അവൻ അവളുടെ ശരീരം പുതപ്പിച്ചു.... 

അതേസമയം ആരോ പോലീസ് സ്റ്റേഷനിൽ വിളിച്ചു വിവരം അറിയിച്ചതിനെ തുടർന്ന് സി  ഐ വിനോദിന്റെ നേതൃത്വത്തിൽ ഒരു പറ്റം പോലീസുകാർ സംഭവ സ്ഥലത്തു എത്തിച്ചേർന്നു. 

ആളുകളെ മാറ്റി നിർത്തി പോലീസ് സംഘം കവിതയുടെ മൃതദേഹത്തിന് അരികിലെത്തി. അത്രയും ക്രൂരവും മനസ്സിനെ പിടിച്ചുലയ്ക്കുന്ന ദാരുണമായ കാഴ്ച ഏവരിലും നടുക്കമുണർത്തി. 

സി  ഐ വിനോദ് തലയിൽ നിന്നും ക്യാപ് ഊരി. 

കവിതയുടെ ശരീരത്തിൽ ചുറ്റിപിടിച്ചു ഉന്മാദനെ പോലെ പൊട്ടിക്കരയുന്ന രമേശനെ പിടിച്ചു മാറ്റാൻ സി  ഐ വിനോദ് പോലീസിന് നിർദേശം നൽകി.  

രണ്ടു പോലീസ്കാർ ചേർന്ന് ബലമായി രമേശനെ പിടിച്ചു മാറ്റി. 

എല്ലാം തകർന്നവനെ പോലെ കുറച്ചു മാറി കവിതയുടെ ചേതനയറ്റ ശരീരം നോക്കി രമേശൻ നിലത്തിരുന്ന് പൊട്ടിക്കരഞ്ഞു. അവനെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ വർഗീസേട്ടൻ കുഴഞ്ഞു. 

അയാൾ അവനെ പിടിച്ചെഴുന്നേല്പിച്ചു.... 
"നീ ഇങ്ങനെ തളർന്നു പോവല്ലേ രമേശാ... ഇത് ചെയ്തത് ആരായാലും വെറുതെ വിടരുത്.... പോലീസ് കണ്ടുപിടിക്കും... നീ ഒന്ന് സമാധാനപ്പെടൂ.... "

"എന്റെ ഭാര്യ ആണ് ചേട്ടാ ആ കിടക്കണേ.... ഏതെങ്കിലും ഭർത്താവിന് സഹിക്കോ സ്വന്തം ഭാര്യയെ ഈ അവസ്ഥയിൽ കാണുന്നത്... ഞാൻ എങ്ങനെ സഹിക്കും ഇത്... എന്റെ നെഞ്ച് പൊട്ടിപോകുവാ...."

രമേശൻ വർഗീസേട്ടന്റെ തോളിൽ മുഖമമർത്തി വിങ്ങിപ്പൊട്ടി.... 

ഇൻക്വസ്റ്റ് പൂർത്തിയാക്കി ബോഡി പോസ്റ്റുമോർട്ടത്തിന് അയക്കാനുള്ള നടപടികൾ ആരംഭിച്ചു. 

തുടർന്ന് സി ഐ വിനോദ്  തെളിവെടുപ്പിനായുള്ള നടപടികളിലേക്ക് കടന്നു. 

"ആരാണ് ബോഡി ആദ്യം കണ്ടത്...?? " സി  ഐ വിനോദ് ആൾക്കൂട്ടത്തെ നോക്കി ചോദിച്ചു. 

"രാവിലെ പുല്ലരിയാൻ വന്ന അന്നമ്മചേടത്തിയാ  സാറെ ആദ്യം കണ്ടത്... " ആൾകൂട്ടത്തിൽ നിന്നും ചെറുപ്പക്കാരനായ ഒരു പയ്യൻ മുന്നോട്ട് വന്നു പറഞ്ഞു. 

"നീ ആരാ... " സി  ഐ അവനെ തറപ്പിച്ചു നോക്കികൊണ്ട് ചോദിച്ചു. 

"എന്റെ പേര് അനൂപ്, ഞാൻ ആ കാണുന്ന അമ്പലത്തിന്റെ അപ്പുറത്താ താമസിക്കുന്നെ... "

"ഇങ്ങോട്ട് മാറി നിൽക്ക്... " സി  ഐ വിനോദ് അവനോടു പറഞ്ഞു. 

ധൈര്യത്തോടെ തന്നെ അവൻ കുറച്ചു മാറി നിന്നു. 

 വിനോദ് അവനെ സാകൂതം വീക്ഷിച്ചു. പത്തിരുപത്തിരണ്ടു വയസ്സ് തോന്നിക്കും അവനെ കണ്ടാൽ.നീല കരയുള്ള മുണ്ടും അതിനു ചേരുന്ന നീല കളർ ഷർട്ടും ആയിരുന്നു അവന്റെ വേഷം.. നെറ്റിയിൽ ഒരു ചന്ദനകുറിയുമുണ്ട്....   ആരെയും കൂസാത്ത പ്രകൃതമാണെന്ന് കണ്ടാലറിയാം. ഉള്ളത് വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം ആണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാകും പിന്നെ ധൈര്യശാലിയും .... 

അവനെ അടിമുടി നീരീക്ഷിച്ച ശേഷം സി ഐ വിനോദ് ചോദിച്ചു 

"നീ എങ്ങനെ സംഭവം അറിഞ്ഞു...?? "

"ഞാൻ അമ്പലത്തിൽ പോയിട്ട് ബൈക്കിൽ ഇതു വഴി  വരുമ്പോൾ അന്നമ്മ ചേട്ടത്തി നിലവിളിച്ചു കൊണ്ട് എന്റെ ബൈക്കിനു മുന്നിൽ വട്ടം ചാടി. ഞാൻ ബൈക്ക് സഡൻ ബ്രേക്ക്‌ ഇട്ടതും മറിഞ്ഞു റോഡിൽ വീണു... ആളുകൾ ശബ്ദം കേട്ട് ഓടി കൂടാൻ തുടങ്ങി... വണ്ടിയിൽ വന്നവർ വണ്ടി സൈഡ് ഒതുക്കി കാര്യം അന്വേഷിച്ചു.... 

അപ്പോഴാണ് അന്നമ്മ ചേട്ടത്തി കുറ്റികാട്ടിൽ ഒരു ശവം കിടക്കുന്നു എന്ന് പറഞ്ഞത്.... 
അങ്ങനെ അവർ വഴിയാ ഞാൻ കാര്യം അറിയുന്നത്... "

അവൻ പറഞ്ഞത് ശരിയായിരുന്നു.... അനൂപിന്റെ കയ്യിലെ തൊലി പൊട്ടി ചോര പൊടിഞ്ഞിരുന്നു.... കാൽമുട്ടിന്റെ മുണ്ടിന്റെ ഭാഗം പിഞ്ചി പോയിരുന്നു... 

"മരിച്ച സ്ത്രീയെ നിങ്ങൾ അറിയുമോ...??"

"അറിയും.... രമേശേട്ടന്റെ ഭാര്യ കവിത ചേച്ചിയാണ് അത്. ഇവിടെയുള്ള ഒരുവിധപ്പെട്ട എല്ലാരേയും അറിയാം പിന്നെ പലരെയും കണ്ടു പരിചയമുണ്ട്... "

"ഹും ശരി.... ആരാ ഈ അന്നമ്മ...?? " സി  ഐ വിനോദ് ചോദിച്ചു 

ആൾക്കൂട്ടത്തിന്റെ ഇടയിൽ നിന്നും പേടിച്ചു പേടിച്ചു ഒരു അമ്മച്ചി സി  ഐ നിൽക്കുന്ന ഭാഗത്തേക്ക്‌ വന്നു. 

"ഞാനാ സാറെ അന്നമ്മ.... " അവർ വിറയലോടെ പറഞ്ഞു. 

വിനോദ് അവരെ ഒന്ന് നോക്കി വിലയിരുത്തി. മുണ്ടും ബ്ലൗസും ബ്ലൗസിന് മുകളിലൂടെ ഒരു തോർത്തുമാണ് അവരുടെ വേഷം. ഇരുനിറം. കാഴ്ചയ്ക്ക് 55 വയസ്സ് തോന്നിക്കും... 

"നിങ്ങളല്ലേ ആദ്യം ബോഡി കണ്ടത്...?? "

"അതെ സാറെ... "

"എപ്പോഴാ കണ്ടത്....?? "

"രാവിലെ പശൂന് കൊടുക്കാൻ പുല്ലരിയാൻ വന്നപ്പോഴാ കണ്ടത്... "

"സമയം ഓർക്കുന്നുണ്ടോ...??  "

"എട്ടു മണി കഴിഞ്ഞിട്ടുണ്ടാകും.... എന്നും ഈ സമയത്താണ് വരാറ്... "

"നിങ്ങളുടെ വീടെവിടെയാ...?? "

"കുറ്റികാടിനപ്പുറത്തുള്ള ഒരു ഇടവഴിയിലേക്കാ...ഒരു പത്തു മിനിറ്റ് നടക്കാവുന്ന ദൂരമേയുള്ളൂ..."

"ഉം ശരി പൊയ്ക്കോളൂ....എപ്പോ വിളിച്ചാലും സ്റ്റേഷനിൽ ഹാജരാകണം.... "

"ശരി സാറെ... "അന്നമ്മ ചേട്ടത്തി പേടിയോടെ ആൾക്കൂട്ടത്തിനുള്ളിലേക്ക് വലിഞ്ഞു. 

സി ഐ വിനോദ് ചുറ്റുപാടും നിരീക്ഷിച്ചു... 

ആൾപ്പാർപ്പില്ലാത്ത മാണിക്കോത്ത്‌ തറവാട്.  ചുറ്റിനും പടർന്നു പിടിച്ച കാട്. 
തിങ്ങിനിറഞ്ഞ കാടിനുള്ളിൽ ആരെങ്കിലും മറഞ്ഞിരുന്നാൽ പോലും കാണാൻ കഴിയില്ല.... റോഡിൽ നിന്നും കുറച്ചു ഉള്ളിലോട്ടാണ് തറവാട് സ്ഥിതി ചെയ്യുന്നത്  തറവാടിന് മുൻവശം വല്യ കാടില്ല. പുറകിലോട്ടാണ് കൂടുതൽ.... 

മാണിക്കോത്ത്‌ തറവാടിന് മുൻവശം കാണുന്ന റോഡിലൂടെ കുറച്ചു നടന്നാൽ മുത്തപ്പന്റെ അമ്പലമാണ്.... മെയിൻ റോഡിൽ നിന്നും തിരിയുന്ന കാർ പോകുന്ന റോഡ് ആണ്. ഒൻപതു മണി കഴിഞ്ഞാലേ റോഡിൽ ആൾത്തിരക്ക് ഉണ്ടാവു. അതിനിടയിൽ എന്ത് വേണമെങ്കിലും സംഭവിക്കാം.... മാണിക്കോത്ത്‌ തറവാട് പുറകിലേക്ക് രണ്ടര ഏക്കർ നീണ്ടു കിടക്കുന്ന വല്യ പുരയിടമാണ്.... മഴ പെയ്തു തോർന്ന പ്രഭാതം കൂടിയായിരുന്നു.... 

അവിടമാകെ ആളുകൾ ചവിട്ടി മെതിച്ചതിനാൽ സംശയിക്കത്തക്കതായ കാല്പാടുകൾ ഒന്നും തിരിച്ചറിയാൻ കഴിഞ്ഞില്ല.... 

തൽക്കാലത്തേക്ക് സി ഐ വിനോദ് അന്വേഷണം മതിയാക്കി ബോഡി പോസ്റ്റുമോർട്ടത്തിനായി ആംബുലൻസിൽ കയറ്റി വിട്ട ശേഷം ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങൾ മനസ്സിലിട്ട് തിരികെ ജീപ്പിൽ കയറി യാത്രയായി....

ആകെ തകർന്നു നിൽക്കുന്ന രമേശനെ ആ അവസ്ഥയിൽ ചോദ്യം ചെയ്തിട്ട് യാതൊരു പ്രയോജനവും  ഇല്ലെന്ന് തോന്നിയതിനാൽ വൈകുന്നേരം സ്റ്റേഷനിൽ വരാൻ നിർദേശം നൽകിയിട്ടാണ് സി  ഐ വിനോദ് മടങ്ങിയത്. 

ആൾകൂട്ടം പിരിഞ്ഞു പോകാൻ തുടങ്ങി. 

വൈകുന്നേരം വർഗീസേട്ടനെയും രണ്ടു സുഹൃത്തുക്കളെയും കൂട്ടി രമേശൻ പോലീസ് സ്റ്റേഷനിൽ ചെന്നു. 

സി ഐ വിനോദ് സ്റ്റേഷനിൽ ഉണ്ടായിരുന്നു. 

മുന്നിലുള്ള സീറ്റ്‌ ചൂണ്ടി കാണിച്ചു സി  ഐ അവനോട് ഇരിക്കാൻ നിർദേശിച്ചു. 

നിർവികാരതയോടെ രമേശൻ കസേരയിൽ ഇരുന്നു. 

മുഖവുരയൊന്നുമില്ലാതെ തന്നെ സി  ഐ രമേശനോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. 

"ഈ ഒരു അവസരത്തിൽ താങ്കളെ ബുദ്ധിമുട്ടിക്കുന്നതിൽ ഖേദമുണ്ട്... മിസ്റ്റർ രമേശന് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞാൽ കേസ് വേഗത്തിൽ കണ്ടുപിടിക്കാൻ സഹായകമാകും.... നിങ്ങളുടെ വികാരം എനിക്ക് മനസിലാകും... "

"സർ ചോദിച്ചോളൂ.... എനിക്കറിയാവുന്ന പോലെ ഞാൻ കാര്യങ്ങൾ പറയാം... " പതിഞ്ഞ സ്വരത്തിൽ രമേശൻ മറുപടി പറഞ്ഞു. 

"ഇന്ന് രാവിലെ എന്താണ് ഉണ്ടായത്. നിങ്ങളുടെ ഭാര്യ എങ്ങനെ കുറ്റികാട്ടിൽ എത്തിപ്പെട്ടു....?? "

"അവൾ അവിടെ എങ്ങനെ വന്നുവെന്ന് എനിക്കറിയില്ല സർ... രാവിലെ ഉണ്ടായത് ഞാൻ പറയാം. മിക്കവാറും  രാവിലെ ആറു മണിക്ക്  അവൾ അമ്പലത്തിൽ പോകാറുണ്ട്. ഇന്നും രാവിലെ പതിവുപോലെ അമ്മയോട് പറഞ്ഞിട്ട് അവൾ ആറു മണിക്ക് മുത്തപ്പന്റെ അമ്പലത്തിലേക്ക് പോയതാ... ആ സമയം ഞാൻ നല്ല ഉറക്കമായിരുന്നു... "

"വരാൻ വൈകിയപ്പോൾ നിങ്ങൾ അന്വേഷിച്ചില്ലേ... "

"ഇല്ല... വരാൻ വൈകുമെന്ന് പറഞ്ഞിട്ടാണ് അവൾ പോയത്. മുത്തപ്പന്റെ അമ്പലത്തിന്റെ അടുത്താണ് അവളുടെ വീട്. അവിടെ കയറിയിട്ടേ വരൂ എന്നാ പറഞ്ഞത്... "

"ശരി... എന്നിട്ട് അവിടെ പോയിരുന്നോ എന്ന് അന്വേഷിച്ചോ...?? "

"ഉവ്വ്.... കവിത മരിച്ച കാര്യം അവളുടെ വീട്ടിൽ അറിഞ്ഞിരുന്നു...അപ്പൊ കുഴഞ്ഞു വീണതാ അവളുടെ അച്ഛനും അമ്മയും. കവിതയുടെ അനിയത്തിയോട് ഞാൻ തിരക്കി.... അവൾ അവിടെ പോയിരുന്നോ എന്ന്...അവിടെ ചെന്നിട്ടില്ലായിരുന്നു.... "

"അമ്പലത്തിൽ പോയിരുന്നെങ്കിൽ തീർച്ചയായും വീട്ടിൽ കയറിയിട്ടേ കവിത മടങ്ങുമായിരുന്നുള്ളു. വീട്ടിൽ പോയിട്ടില്ലാത്ത സ്ഥിതിക്ക് ഒരുപക്ഷെ അമ്പലത്തിൽ പോകുന്ന വഴിക്ക് അതായത് മാണിക്കോത്ത്‌ തറവാടിന്റെ ഭാഗത്ത്‌ വെച്ചാണ് കവിത ആക്രമിക്കപ്പെട്ടത്.... " സി  ഐ വിനോദ് തന്റെ അഭിപ്രായം വെളിപ്പെടുത്തി. 

"ശരിയായിരിക്കും സർ..."

"ആട്ടെ കവിതയുടെ ജോലി എന്താണ്... "

"ഒരു വർഷം മുൻപാണ് ഇവിടെ അടുത്തുള്ള ഗവണ്മെന്റ് മോഡൽ ബോയ്സ് സ്കൂളിൽ പിഎസ്സി വഴി നിയമനം ലഭിച്ചത്... "

"നിങ്ങളുടെ ജോലി എന്താണ്...?? " സി  ഐ വിനോദ് രമേശനോട് ചോദിച്ചു. 

"കൃഷി ആണ് സർ... "

"നിങ്ങൾക്ക് എത്ര വയസ്സുണ്ട്....?? "

"മുപ്പത്... "

"ഭാര്യക്ക്... "

"ഇരുപ്പത്തിയഞ്ചു..."

"നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര വർഷമായി... "

"മൂന്നു വർഷമായി... "

"കുട്ടികൾ....?? "

"ഒന്നര  മാസം ഗർഭിണി ആയിരുന്നു സർ. അവൾ ... സംശയം തോന്നിയിട്ട് ഇന്നലെയാണ് ഡോക്ടറിനെ പോയി കണ്ട് ഗർഭിണി ആണെന്ന് ഉറപ്പിച്ചത്... " അത് പറഞ്ഞപ്പോഴേക്കും രമേശന്റെ കണ്ണുകൾ നിറയുകയും  തൊണ്ട ഇടറുകയും ചെയ്തു.... 
മുണ്ടിന്റെ അരിക് കൊണ്ട് രമേശൻ കണ്ണുകൾ തുടച്ചു. 

അത് കണ്ടപ്പോൾ സി ഐ  വിനോദിന്റെ മനസിലും വേദന പടർന്നു. 

"നിങ്ങൾ തമ്മിൽ വഴക്കോ പിണക്കമോ എന്തെങ്കിലും ഉണ്ടാകാറുണ്ടോ... "

"സാധാരണ സൗന്ദര്യ പിണക്കങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകുമല്ലോ... ഒരു രാത്രിയിൽ കൂടുതൽ പിണങ്ങി ഇരുന്നിട്ടുമില്ല... "

"നിങ്ങളുടെ വീട്ടിൽ ആരൊക്കെയുണ്ട്... "

"ഞാനും കവിതയും അമ്മയും.... അച്ഛൻ മരിച്ചു പോയി... അനിയത്തി കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ ആണ്... "

"ഓക്കേ... പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ വന്നതിനു ശേഷമേ കേസിൽ നിർണായകമായ തെളിവുകൾ ലഭിക്കു.... എത്രയും പെട്ടന്ന് തന്നെ പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു 
എപ്പോൾ വിളിച്ചാലും വരേണ്ടി വരും.... "

"ശരി സർ... "

"രമേശന് പോകാം... "

രമേശൻ സി  ഐ വിനോദിനോട് നന്ദി പറഞ്ഞു തിരികെ പോയി.

പേപ്പർ വെയിറ്റ് മേശപ്പുറത്ത്‌ കറക്കികൊണ്ട് വിനോദ് ആലോചനയിൽ മുഴുകി. 
***************************************
പിറ്റേന്ന് സി ഐ വിനോദ് തറവാടും പരിസരവും ഒന്നുകൂടി തിരച്ചിൽ നടത്തി. 

നിർണായകമായ എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല എന്ന് വിനോദിന് തോന്നി. 

ചുറ്റുപാടും തിരച്ചിൽ നടത്തുമ്പോഴാണ് അവിടെ ഒന്നാകെ മണ്ണ് കുഴഞ്ഞു മറിഞ്ഞു കിടക്കുന്നതും പുല്ലുകൾ ചവിട്ടിമെതിക്കപ്പെട്ടു വകഞ്ഞു മാറ്റി എന്തിനോ വേണ്ടി ആരോ തിരച്ചിൽ നടത്തിയതിന്റേതായ ലക്ഷണങ്ങൾ വിനോദിന്റെ ശ്രദ്ധയിൽ പെടുന്നത്. 

വിനോദ് സൂക്ഷ്മതയോടെ അവിടമാകെ വീക്ഷിക്കാൻ തുടങ്ങി. അപ്പോഴാണ് ഒരു പേഴ്സ് ചെളിയിൽ പുതഞ്ഞു കിടന്നത് വിനോദിന്റെ കാലിൽ തടഞ്ഞത്. 

ആഹ്ലാദത്തോടെ വിനോദ് കുനിഞ്ഞു പേഴ്സ് കയ്യിലെടുത്തു. അതിൽ ഒരു പൊട്ടിയ മാല കുരുങ്ങി കിടന്നിരുന്നു... 

വിനോദ് ആ മാല ഒരു ചെറിയ കവറിലാക്കി പോക്കറ്റിൽ ഇട്ടു. 

പേഴ്സിൽ കുറച്ചു രൂപയും ഒരു ഫോട്ടോയും പിന്നെ വേറെയും സാധനങ്ങൾ ഉണ്ടായിരുന്നു. തൂവാല കൊണ്ട് പൊതിഞ്ഞു വിനോദ് പേഴ്‌സ് കയ്യിൽ സൂക്ഷിച്ചു. 

ചുറ്റുപാടുമുള്ള അന്വേഷണം കഴിഞ്ഞു വിനോദ് മടങ്ങി.  അടുത്ത വരവിനു തറവാടും ഒന്ന് പരിശോധിച്ചേക്കാമെന്ന് കരുതിയാണ് വിനോദ് മടങ്ങിയത്. 

ഏത് ക്രൈമിലും ദൈവം എപ്പോഴും ഒരു തെളിവ് നിലനിർത്തും എന്നത് സത്യമായി തോന്നി വിനോദിന്. 

ഒരു തുമ്പും ഇല്ലാതിരുന്നപ്പോഴാണ് ഭാഗ്യം പേഴ്സിന്റെ രൂപത്തിൽ വന്നത്. 

പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ ഏവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. 

"മരണം നടന്നിരിക്കുന്നത് ആറരയ്ക്കും ഏഴിനും ഇടയിലാണ്. രണ്ടു പേർ മൃഗീയമായി ബലാത്സംഗം ചെയ്തിട്ടുണ്ട്. 
തലയോട് പുറത്ത് കാണും വിധം പ്രഹരമുണ്ടായത് മല്പിടുത്തതിന് ഇടയ്ക്കാണ്. കൂറ്റൻ കല്ല് കൊണ്ട് ശക്തിയായി ഇടിക്കുകയോ കഴുത്തിനു പിടിച്ചു കല്ലിൽ അടിക്കുകയോ ചെയ്തതിലൂടെയാണ് തലച്ചോർ പുറത്തേക്കു വന്നത്. ശ്വാസ തടസം നേരിട്ടതിലൂടെ ബോധം മറഞ്ഞ ശേഷമാണ് ബലാത്സംഗം നടന്നിരിക്കുന്നത്. പിന്നീട് മരണപ്പെടുകയും ചെയ്തു. ഒന്നര മാസം ഗർഭിണിയുമായിരുന്നു കവിത... 

മരണ കാരണം അമിതമായ രക്ത സ്രാവവും ബലാത്സംഗവുമാണ്.... " ഇത്രയുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വന്നത്. 

കൂടാതെ സി ഐ വിനോദ് കവിതയുടെ ശരീരത്തിൽ നിന്നും ലഭിച്ച ബീജം ഡി എൻ എ ടെസ്റ്റിന് വേണ്ട ഏർപ്പാട് ചെയ്യാൻ ഡോക്ടറോട് നിർദേശിച്ചു. 

മാത്രമല്ല മരിക്കുമ്പോൾ കവിതയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ആഭരങ്ങൾ നഷ്ടപ്പെട്ടതും സി  ഐ വിനോദ് നോട്ട് ചെയ്തു. 

പോസ്റ്റുമോർട്ടം കഴിഞ്ഞു കവിതയുടെ ശരീരം വീട്ടിൽ കൊണ്ട് വന്നു. 

ആ നാട് മുഴുവനും അവൾക്ക് യാത്രയയപ്പ് നൽകാൻ എത്തിച്ചേർന്നു കൊണ്ടിരുന്നു. കവിത പഠിപ്പിച്ച സ്കൂളിലെ വിദ്യാർത്ഥികളും സഹഅദ്ധ്യാപകരും അവരുടെ പ്രിയപ്പെട്ട മലയാളം അദ്ധ്യാപികയെ അവസാനമായി ഒരു നോക്ക് കാണാൻ ഒരുപിടി റോസാപൂക്കളുമായി വന്നു ചേർന്നു. 

എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.... 

നാടിനെ ഞെട്ടിച്ച കവിത ടീച്ചറുടെ കൊലപാതകം ഏവരിലും നടുക്കവും ഭയവുമുണർത്തി.... 
സി ഐ വിനോദ് എല്ലാത്തിനും മൂക സാക്ഷിയായി നിലകൊണ്ടു. അവിടെ വന്നു പോകുന്ന എല്ലാ മുഖങ്ങളിലും  വിനോദിന്റെ കണ്ണുകൾ ആരെയോ  പരതി നടന്നു.... 

ഒടുവിൽ പേഴ്സിൽ കണ്ട ഫോട്ടോയിലെ  താൻ അന്വേഷിച്ച മുഖം ആൾകൂട്ടത്തിൽ നിന്നും വിനോദ് തിരിച്ചറിഞ്ഞു. 

ആ മുഖം വിനോദ് മനസ്സിൽ പതിപ്പിച്ചു. 

കൊലയാളി എന്ന് സംശയിക്കുന്ന പ്രതിയുടെ പേഴ്സിലെ ഫിംഗർ പ്രിന്റും കവിതയുടെ ശരീരത്തിൽ നിന്നും ഐഡന്റിഫൈ ചെയ്ത ഫിംഗർ പ്രിന്റുകളിൽ ഒന്നിൽ മാച്ച് ആകുന്നതായിരുന്നു. അതോടെ ഒരു പ്രതിയെ കണ്ടെത്തി. അവനിലൂടെ അടുത്ത ആളിനെ കണ്ടുപിടിക്കാനായി  വിനോദ് കൊലയാളിയുടെ ഓരോ നീക്കവും സംശയം കൂടാതെ നിരീക്ഷിച്ചു കൊണ്ടിരുന്നു. 

കൊലയാളിയുടെ പേഴ്സിൽ നിന്നും കണ്ടെടുത്ത മാല കവിതയുടെ ആണോയെന്ന് ഉറപ്പിക്കാനായി സി ഐ വിനോദ് രമേശനെ കണ്ടു. അതോടെ അക്കാര്യത്തിലും തീരുമാനമായി. 

മാണിക്കോത്ത്‌ തറവാടിനുള്ളിലെ അന്വേഷണം വിനോദിനെ കൊണ്ടെത്തിച്ചത് കൊലയാളികൾക്ക് കൊല ചെയ്യാനുണ്ടായ സാഹചര്യത്തിലേക്കായിരുന്നു.... 

കേസ് അവസാന ഘട്ടത്തിലെത്തി നിന്നു. 
ആദ്യം തിരിച്ചറിഞ്ഞ പേഴ്സിന്റെ ഉടമയിലൂടെ വിനോദ് രണ്ടാമത്തെ കൊലയാളിയെയും കണ്ടെത്തി. 

അതീവ രഹസ്യമായി സി  ഐ വിനോദ് രണ്ടുപേരെയും കസ്റ്റഡിയിൽ എടുത്തു. 
ഡിഎൻഎ യും  ഫിംഗർ പ്രിന്റും മാച്ച് ആയതോടെ പ്രതികൾ കുറ്റം സമ്മതിച്ചു കീഴടങ്ങി. 

തെളിവുകൾ എല്ലാം നിരത്തി പ്രതികളെ കുരുക്കിലാക്കിയ ശേഷമാണ് സി  ഐ വിനോദ് കവിത ടീച്ചർ കൊലപാതക കേസിലെ പ്രതികളെ അറസ്സ് ചെയ്ത വിവരം പുറത്തറിയിച്ചത്. 

കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വന്ന പ്രതികളെ കാണാൻ ആകാംക്ഷയോടെ ജനങ്ങൾ വീർപ്പുമുട്ടി. 

ഗവണ്മെന്റ് മോഡൽ ബോയ്സ് സ്കൂളിലെ പ്ലസ്‌ടു ബയോളജി സയൻസിൽ പഠിക്കുന്ന ബിബിനും ജിത്തുവുമായിരുന്നു പ്രതികൾ. 

പ്രതികളെ കണ്ട് ജനങ്ങൾ ഞെട്ടിത്തരിച്ചു. മീഡിയ സി  ഐ വിനോദിനോട് കാര്യങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെട്ടു. 

വിനോദ് പ്രതികളെ കസ്റ്റഡിയിൽ എടുത്തപ്പോൾ അവർ മൊഴി നൽകിയ  കാര്യങ്ങൾ കൈമാറി. 

സംഭവം നടന്നത് ഇങ്ങനെ ആയിരുന്നു 

"രാവിലെ ട്യൂഷൻ ക്ലാസ്സിൽ പോകാൻ ഇറങ്ങിയ ബിബിനും ജിത്തുവും സ്ഥിരം കൂടാറുള്ള മാണിക്കോത്ത്‌ തറവാടിന്റെ മുന്നിൽ എത്തിച്ചേർന്നു. എന്നും രാവിലെ ആറു മണിക്ക്  ട്യൂഷനു ഇറങ്ങുന്ന ഇവർ നേരെ വരുന്നത് ഇവിടേക്കാണ്‌.... യാദൃശ്ചികമായി അവരെ കവിത ടീച്ചർ കാണുകയും ഇത്ര രാവിലെ താൻ പഠിപ്പിക്കുന്ന കുട്ടികൾ അവിടെ എന്ത് ചെയ്യുന്നു എന്നറിയാനുള്ള ആകാംക്ഷയിൽ അവരെ പിന്തുടർന്നു ചെല്ലുകയുമുണ്ടായി.... അവിടെ അവർ കാണുന്നത് മയക്കുമരുന്ന് കുത്തിവെക്കുന്ന ബിബിനെയും കഞ്ചാവ് വലിച്ചു കയറ്റുന്ന ജിത്തുവിനെയുമാണ്. ടീച്ചർ അവരെ ശകാരിക്കുകയും സ്കൂളിലും വീട്ടിലും അറിയിക്കുമെന്ന് താക്കിത് നൽകി പോകുന്നു.... ലഹരി തലയ്ക്കു പിടിച്ചതിനാൽ മുന്നിൽ നിൽക്കുന്ന ടീച്ചർ വെറും ഭോഗ വസ്തുവായി അവർക്ക് മാറി... മാത്രമല്ല അവർ ചെയ്യുന്നത് പുറത്തറിയാതിരിക്കാൻ ഒരേയൊരു മാർഗം കൊല്ലുകയാണെന്ന് അവരുടെ മനസ്സിൽ തോന്നുകയും ലഹരിക്ക് അടിമപ്പെട്ട് ക്രൂരമായ നരഹത്യ അരങ്ങേറുകയും ചെയ്തു.... 

കാര്യം കഴിഞ്ഞു തിരികെ പോകുമ്പോൾ ബിബിന്റെ പേഴ്സ് കാട്ടിൽ വീണുപോകുന്നു. പേഴ്‌സ് നഷ്ടപ്പെട്ടതറിഞ്ഞു അവർ പിറ്റേന്ന് രാവിലെ ആരും കാണാതെ വന്നു തിരച്ചിൽ നടത്തിയെങ്കിലും കിട്ടിയില്ല ആ പേഴ്‌സ് പിന്നീട് അന്വേഷണം നടത്താൻ പോയ എന്റെ കൈകളിൽ എത്തിച്ചേർന്നു....അതിൽ നിന്നും ബിബിന്റെ ഫോട്ടോ കണ്ടെടുക്കയും മരണ വീട്ടിൽ വച്ചു അവനെ ഞാൻ തിരിച്ചറിയുകയും ചെയ്തു.... മയക്കുമരുന്നും കഞ്ചാവും വാങ്ങിക്കാൻ പൈസ തികയാതെ വരുന്നതിനാൽ കവിതയുടെ ശരീരത്തിലെ ആഭരണവും അവർ അപഹരിക്കുന്നു.... ആരും കാണാത്തതിനാൽ പിടിക്കപെടില്ലെന്ന് അവർ ഉറച്ചു വിശ്വസിച്ചു...... പക്ഷെ എല്ലാത്തിനും സാക്ഷിയായി മുകളിൽ ഒരാളുണ്ട്... ഇത്രയുമാണ് അന്ന് സംഭവിച്ചത്.... 

ബിബിന്റെ പേഴ്സിൽ നിന്നും എനിക്ക് ലഭിച്ച സാധനങ്ങൾ ലഹരി വസ്തുക്കളായിരുന്നു. ആരും ഉപയോഗിക്കാതെ ഇട്ടിരുന്ന തറവാടിനുള്ളിൽ നിന്നും ഇവർ ഉപയോഗിച്ച സിറിഞ്ചും മറ്റ് വസ്തുക്കളും ഞാൻ കണ്ടെടുത്തു.... അതോടെ പ്രതികളുടെ മനോനില ലഹരിക്ക് അടിമപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞു... "
 

മാധ്യമങ്ങൾക്ക് വിശദീകരണം നൽകി 
സി  ഐ വിനോദ് പ്രതികളുമായി കോടതിക്കുള്ളിലേക്ക് നടന്നു. പതിനെട്ടു വയസ്സ് തികഞ്ഞിരുന്നതിനാൽ കോടതി പരമാവധി ശിക്ഷ അവർക്ക് നൽകുമെന്ന് ഉറപ്പായി.

രമേശൻ നന്ദി സൂചകമായി  വിനോദിനെ നോക്കി കൈകൂപ്പി. 

ചെറുപുഞ്ചിരിയോടെ വിനോദ് രമേശനെ നോക്കിയിട്ട് പ്രതികളുമായി നടന്നു നീങ്ങി....

NB:നമ്മുടെ മക്കളെ പഠിക്കാൻ വിടുമ്പോൾ അവർ പഠിക്കുന്നുണ്ടോ സ്ഥിരമായി  ക്ലാസിനു പോകുന്നുണ്ടോ അതോ  ലഹരിക്ക് അടിമപ്പെട്ട് വഴി തെറ്റി പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. ലഹരിക്ക് അടിമപ്പെട്ട് കുറ്റകൃത്യങ്ങൾ ചെയ്തു കൂട്ടുന്ന യുവ തലമുറ എന്നും ഭീഷണിയാണ്. അതുകൊണ്ട് നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളിൽ നല്ലതും ചീത്തയും പറഞ്ഞു കൊടുത്തു നല്ല നന്മയുള്ള പുതു തലമുറയെ നമുക്ക് വാർത്തെടുക്കാം.സിവ എസ് നായർ 

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്