ജാനകി

ജാനകി 

അതിഥിയുടെ രണ്ടു വർഷത്തെ താലി ബന്ധത്തിന് ഇന്ന് നിയമപരമായി അവസാനമാണ്..മനസ്സുകൊണ്ട് എന്നേ ഉൾവലിഞ്ഞിരുന്നു...!

നാലു വർഷത്തെ പ്രണയത്തിനൊടുവിൽ ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനമായിരുന്നു വിവാഹം...പക്ഷേ വെറും രണ്ടു വർഷം മാത്രമുള്ള ഉടമ്പടി പോലെയായിരുന്നു ജീവിതം..

ഡിവോഴ്‌സിന് ശേഷം കുറച്ച് ദിവസം ഇവിടുന്ന് മാറി നിൽക്കുന്നത് നല്ലതാണെന്ന അതിഥിയുടെ അച്ഛന്റെ തീരുമാനമാണ് അവളെ മുത്തശന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് പറഞ്ഞു വിട്ടത്...

 ഒരൊളിച്ചോട്ടം അത്യാവശ്യമാണെന്ന് അവൾക്കും തോന്നി...പാലക്കാടൻ നാട്ടിൻപുറത്ത് പഴമ നഷ്ടപ്പെടാത്ത ഒരു മനയാണ് അതിഥിയുടെ തറവാട്... മുത്തശ്ശനും മുത്തശ്ശിയും കൂടാതെ ചെറിയച്ഛനും ചെറിയമ്മയും അടങ്ങുന്നൊരു കുടുംബ വീട്..

വന്നു കേറിയ പരിചയം പുതുക്കൽ ഒഴിച്ചു നിർത്തിയാൽ പിന്നീടവൾ ആരോടും അധികം സംസാരിക്കാതെ ആ വലിയ വീടിനുള്ളിൽ ഒതുങ്ങി കൂടി...

വായനയുടെ ലോകവും പഴമയുടെ പ്രൗഡിയും ഇഷ്ടപ്പെട്ടിരുന്ന അതിഥി ആ വീട് മുഴുവൻ തന്റെ തിരച്ചിലിൽ ഒതുക്കി... പഴയ തൂക്കുവിളക്കിന്റെ ഇടയിൽ നിന്ന് കിട്ടിയ തുണി സഞ്ചിയിൽ അവളെ ആകർഷിച്ച ഒന്നേ ഉണ്ടായിരുന്നുള്ളൂ...

"കട്ടിയുള്ള പുറം ചട്ടയോടു കൂടിയ ഡയറി രൂപത്തിലുള്ളൊരു പുസ്തകം..."

പിറ്റേന്ന് രാവിലെ കുളി കഴിഞ്ഞ് വന്ന് മുത്തശ്ശിയുടെ ഓട്ടു പാത്രത്തിൽ തിളപ്പിച്ച ചൂടു ചായ ഊതി കുടിച്ചുകൊണ്ട് അതിഥി തനിക്ക് കിട്ടിയ ഡയറി തുറന്നു വായിച്ചു...

ആദ്യ പേജിലെ "ബനാറസിലെ അധ്യാപനം" എന്ന തലക്കെട്ടിലൂടെ വിരലുകളോടിച്ചു.. ആ അക്ഷരങ്ങൾ വിരലുകളിൽ തടയുന്നതായി അനുഭവപ്പെട്ടു...

ആകാംക്ഷയോടെ അവൾ അടുത്ത പേജ് മറച്ചുകൊണ്ട് ഡയറിയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നു...

==========                      ========                ==========

ബനാറസിലെ എന്റെ ആദ്യ ദിവസമാണ് ഇന്ന്..നാട്ടിൽ അധ്യാപനത്തിന് കിട്ടുന്നതിനേക്കാൾ കൂടുതൽ ശമ്പളം കിട്ടുമെന്ന് സഹദേവൻ സർ പറഞ്ഞപ്പോ വീട്ടിലെ അവസ്ഥ ഓർത്ത് നേരെ ഇവിടേക്ക് വണ്ടി കയറി..

അനാഥാലയത്തിലെ കുട്ടികളെ പഠിപ്പിക്കുക എന്ന ജോലി മനസ്സുകൊണ്ട് ഞാനും ശരിവെച്ചു...ഒരു സിനിമാ സംവിധായകനും ബിസിനസ്സുകാരനുമായ ഒരു വ്യക്തിയാണ് കുട്ടികളുടെ പഠനം ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും നോക്കുന്നത്..അതുകൊണ്ട് തന്നെ നാട്ടിലേക്കാളും ശമ്പളവും കിട്ടിയിരുന്നു... 
സഹദേവൻ സാറിന്റെ മിടുക്കുകൊണ്ട് തന്നെയാണ് ദൂരെയാണെങ്കിലും ഈ ജോലി കിട്ടിയത്...

അനാഥാലയത്തിലെ രജിസ്റ്ററിൽ ഹരിയെന്ന എന്റെ പേര് കുറിക്കാൻ നേരം എന്റെ നേർക്ക് രജിസ്റ്റർ നീട്ടിയ ഉടലിൽ ആ കണ്ണുകൾ മാത്രം എന്നെ വീക്ഷിക്കുന്നുണ്ട്...

ഞാൻ മുഖമുയർത്തി നോക്കി, ഒറ്റ നോട്ടത്തിൽ നെറ്റിയിലെ വലിയ വട്ടപൊട്ട്‌ എടുത്തു കാണിക്കും, കീഴ്ചുണ്ടിന് താഴെ ചെറിയൊരു മറുകുണ്ട് അവൾക്ക്... കാതിൽ തൂങ്ങിയാടുന്ന വളയങ്ങൾ പോലെയുള്ള കമ്മലുകൾ...

വെറും നാലു സെക്കന്റിലെ നോട്ടത്തിൽ മനസ്സിൽ പതിഞ്ഞ ആ മുഖത്ത് നോക്കി ഒന്ന് ചിരിച്ചിട്ട് ഞാൻ നടന്നു...

ഹിന്ദിയും ഉറുദുവും മാത്രം അറിയാവുന്ന അവിടുത്തെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുക എന്നത് ശ്രമകരമല്ലായിരുന്നു...

ആദ്യ ദിനത്തിലെ ക്ലാസ്സ് കഴിഞ്ഞ് വൈകുന്നേരം ക്ലാസ് മുറിയിലിരുന്ന് ഇവിടെ വന്നതിന്റെ വിശേഷം വീട്ടിലേക്ക് എഴുതി അറിയിക്കാൻ കടലാസ് എടുത്തു...

"എന്താ മാഷേ ഒരു ദിവസം കൊണ്ട് ഇത്രയും വലിയ വിശേഷം...? മണിക്കൂറുകൾ ആയല്ലെ ഉള്ളൂ, വീട്ടുകാരെ കാണാൻ തിടുക്കമായോ...!"

ഇന്നാട്ടിലെ പെട്ടന്നുള്ള മലയാളം കേട്ട് ഞാൻ മുഖമുയർത്തി നോക്കി.. അവളാണ്, ഇന്നലെ കണ്ട പെൺകുട്ടി... ബനാറസുകാരി എങ്ങനെ മലയാളം സംസാരിക്കുന്നു...!!!

"അയ്യോ ഞെട്ടേണ്ട കേട്ടോ, എന്റെ നാട് കേരളം തന്നെയാണ്..അച്ഛന്റെ ജോലി ഇവിടെയായത് കൊണ്ട് ജീവിതത്തിൽ പകുതിയും പോക്കും വരവും ആയിട്ട് ഇവിടെയായിരുന്നു... പിന്നെ അമ്മ മരിച്ചപ്പോ അച്ചനെന്നെ ഇവിടേക്ക് കൊണ്ടുവന്നു... പിന്നീട് പഠനം പൂർത്തിയാക്കിയത് ഇവിടെയായിരുന്നു...ഇപ്പൊ താമസം ഇവിടെ തന്നെയാണ്, അച്ഛൻ ജോലി സംബന്ധമായി കൂടുതലും യാത്രയിലാണ്.. എന്നെ വിശ്വസിച്ച് താമസിപ്പിക്കാൻ പറ്റിയ ഒരിടം ഇതു തന്നെയാണെന്ന് അച്ഛന് തോന്നിയിരിക്കണം..."

ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു,

"എന്താ തന്റെ പേര്..?"

' ജാനകി, അമ്മയുടെ സൃഷ്ടിയാണ് ഈ പേര്..'

ഇന്നത്തെ രാത്രി എനിക്ക് ഡയറിയിൽ കുറിക്കാൻ അധികമൊന്നും ഉണ്ടാവില്ല... ജാനകിയെ പരിചയപ്പെട്ടത് ഒരു തഴമ്പ് പോലെ മനസ്സിലുണ്ട്...

പിന്നീടുള്ള ദിവസങ്ങളിൽ  അവളുടെ ജോലി സമയത്തിന് ശേഷം ആ കൊച്ചു ക്ലാസ്സ് മുറിയിൽ എന്നെ സഹായിക്കാനായി വരും...എന്നെക്കാൾ പരിചയം കുട്ടികൾക്ക് ജാനകിയോടാണ്.. 

അന്യ നാട്ടിൽ സ്വന്തം ഭാഷ സംസാരിക്കാൻ ഒരാളെ കിട്ടിയ സന്തോഷത്തിലാണ് ഞാനും..

"ബനാറസെന്ന നഗരം മനസ്സിൽ പതിയുന്നതിനു മുമ്പു തന്നെ കണ്ടാസ്വദിക്കണം...ഇല്ലെങ്കിൽ ഒരു തരം വെറുപ്പ് തോന്നുന്ന നഗരമാണിതെന്ന് " ജാനകി പറഞ്ഞത് ശരിയാണ്...

അവളുടെ ക്ഷണമനുസരിച്ച് ഒരിക്കൽ ആ വീട്ടിലേക്ക് പോയിരുന്നു.. ആ കൊച്ചു വീട്ടിൽ വ്യത്യസ്തമായൊരു കാഴ്ചയാണ് ഞാൻ കണ്ടത്... " ജാനകിയുടെ തന്നെ കരയുന്നതും, ചിരിക്കുന്നതുമായ ചിത്രങ്ങൾ ചുവരിൽ നിറഞ്ഞിട്ടുണ്ട്... 

അതും ജാനകി തന്നെ വരച്ചതാണത്രെ...! ഒരിക്കൽ അമ്മയുടെ മരണശേഷം തിരിച്ച് ഇവിടേക്ക് വന്ന ദിവസം വരച്ചതാണ് കരഞ്ഞു കൊണ്ടുള്ള തന്റെ ചിത്രം... സന്തോഷമെന്നത് ഏതു നിമിഷവും നമ്മളെ തേടി വരാവുന്നതാണ്, അതു കൊണ്ട് ചിരിച്ചു കൊണ്ടുള്ള അവളുടെ മുഖം വരയ്ക്കുക എന്നത് ജാനകിക്ക്‌ എളുപ്പമായിരുന്നു...

ഈ ചെറുപ്രായത്തിൽ ഇത്തരം കഴിവുകൾ സമ്മതിക്കുക തന്നെ വേണം...

മറ്റുള്ളവർക്ക് മനസ്സിലാവാത്ത വിധം എന്തോ അവളിൽ ഉണ്ടെന്ന് പലപ്പോഴും തോന്നിപ്പോകുന്നു...

 കണ്ണുകളിൽ നിന്നും പിശുക്കിയുള്ള സംസാരത്തിൽ നിന്നും ജാനകിയുടെ ഭൂതകാലത്തേക്ക്‌ ഇറങ്ങി ചെല്ലാൻ കഴിഞ്ഞിരുന്നു...

 അവളുടെ അച്ഛൻ ഒരിക്കൽ അവളെ കാണാൻ വന്നു, കൂടെ അവളെയും കൊണ്ടു പോകാനാണത്രെ...! പക്ഷേ മൂന്നു മാസം കഴിഞ്ഞ് തിരിച്ചു ഇവിടെ തന്നെ കൊണ്ടാക്കും എന്നത് സന്തോഷമുളവാക്കിയ കാര്യമായിരുന്നു...

പൂനെയിൽ ജോലി ആവശ്യത്തിന് പോകുമ്പോ ജാനകിയെയും കൂടെ കൂട്ടുന്നു എന്നു മാത്രം...! പക്ഷേ ആകെയുള്ള കൂട്ട് പോകുമ്പോ വല്ലാത്തൊരു വീർപ്പുമുട്ടൽ...;

"മൂന്നു മാസം കഴിഞ്ഞ് ഇവിടേക്ക് തന്നെയല്ലേ ഹരി മാഷേ ഞാൻ വരുന്നത്" എന്ന് പറഞ്ഞുകൊണ്ട് ജാനകി യാത്രയായി...

ആ മൂന്നു മാസക്കാലം ആ കൊച്ചു വീട്ടിലെ അവളുടെ സൃഷ്ടികൾ വീക്ഷിച്ചുകൊണ്ടിരുന്നു... അന്ന് വരെയുള്ള തങ്ങളുടെ കൂടിക്കാഴ്ചകളും സംസാരവും വാക്കുകൾക്കതീതമായി അവളുടെ വരയിൽ ഒരു പുസ്തകത്തിൽ ഒതുങ്ങി...

ജാനകി തിരിച്ചു വരുന്നത് വരെയുള്ള കാലയളവ് മൂന്നു വർഷം പോലെ തോന്നിച്ചു... അവൾ വരാമെന്ന് പറഞ്ഞതിന്റെ തലേന്ന് വീട്ടിലേക്ക് ഇവിടുത്തെ വിശേഷം അറിയിച്ചുകൊണ്ട് എഴുത്തെഴുതി..
 വാക്കുകളിൽ കൂടുതലും ജാനകി നിറഞ്ഞു നിന്നു..

കുറച്ചു ദിവസത്തേക്ക് ജാനകി കൺമുന്നിൽ നിന്നു മറഞ്ഞത് വെറുമൊരു കൂട്ടായിരുന്ന അവളെ എന്നിലേക്ക് കൂടുതൽ അടുപ്പിക്കാനായിരുന്നോ...! മനസ്സിൽ പ്രത്യക്ഷമായതെന്തോ അവളോടു തോന്നിപ്പിക്കുന്നത് പോലെ....!!!

പിറ്റേന്ന് ജാനകി വരുന്ന ദിവസം അവളുടെ കണ്മുന്നിൽപെടാതെ ഒഴിഞ്ഞു നടന്നു.. പക്ഷേ അവളെന്നെ തേടി വന്നു, ഗംഗാ നദിയിൽ നിന്നുള്ള ചില സമയത്ത് ഗന്ധം മനുഷ്യനെ മത്തു പിടിപ്പിക്കും.. അതു പോലെയാണ് ജാനകിയുടെ സാമീപ്യം...

പുറകിൽ നിന്ന് "ഹരി മാഷേ " എന്നുള്ള അവളുടെ അത്ഭുതകരമായ വിളി എനിക്ക് ഉള്ളിൽ ഭയം സമ്മാനിച്ചു...

അടുത്തേക്ക് വന്ന ജാനകിയുടെ കവിളുകളിൽ സ്പർശിച്ചു കൊണ്ട് ആ മൂർദ്ധാവിൽ  എന്റെ ചുംബനമർപ്പിച്ചു...

"ജാനകി നിന്റെ അനുവാദമില്ലാതെ ഞാനിത് ചെയ്തത് നിന്നോടുള്ള സ്നേഹം അറിയിക്കാൻ വാക്കുകൾ കിട്ടാത്തത് കൊണ്ടാണ്...നീ പോയ മൂന്നു മാസം സ്വന്തമാകുമായിരുന്ന എന്തോ വിട്ടകന്നു പോയൊരു അനുഭൂതിയായിരുന്നൂ..."

കലങ്ങിയ കണ്ണുകളുമായി ജാനകി അകത്തേക്ക് കയറിപ്പോയി... അല്പസമയത്തിനകം തിരികെ വന്ന അവളുടെ കയ്യിൽ ഒരു ഫ്രെയിം ചെയ്ത ഫോട്ടോ ഉണ്ടായിരുന്നു... അവളത് എനിക്കു നേരെ നീട്ടി..!

 കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ജാനകി ജീവൻ നൽകിയ ചിത്രമായിരുന്നു അത്... എന്റെയും ജാനകിയുടെയും രൂപസാദൃശ്യമുള്ള വര... നെറ്റിയിൽ ചുംബിക്കുന്ന ചിത്രമായിരുന്നു അവളുടെ ആ സൃഷ്ടി...അതവൾ ആഗ്രഹിച്ചിരുന്നുവോ...! ചിലപ്പോ എന്റെ വാക്കുകൾക്ക് വേണ്ടി ജാനകി കാത്തിരുന്നിട്ടുണ്ടാകും...

ഒരിക്കൽ കൂടി അവളുടെ നെറ്റിയിലെ കുങ്കുമപ്പൊട്ട്‌ ചാര നിറത്തിലുള്ള എന്റെ കുർത്തയിൽ കലർന്നു..

വീട്ടിലേക്കുള്ള മണിയോർഡർ അയക്കുന്നതിനു പുറകെ എന്റെ വിശേഷമറിയിച്ചു കൊണ്ടുള്ള എഴുത്തിൽ വാക്കുകളുടെ എണ്ണം കുറഞ്ഞു, ജാനകിയെ ഞാനെന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച സ്ഥാനം അച്ഛനെയും അമ്മയെയും അറിയിക്കാനുള്ള അക്ഷരങ്ങൾക്ക് വേണ്ടി തിരഞ്ഞു...

വീട്ടിൽ നിന്നും വരുന്ന എഴുത്തിൽ മകനെ കാണാനുള്ള ഒരമ്മയുടെ കണ്ണുനീരിന്റെ അംശം ഉണ്ടായിരുന്നു... 
അച്ഛനെയും അമ്മയെയും കണ്ടിട്ടു വരാമെന്ന തീരുമാനത്തിൽ ഒരു മാസത്തേക്ക് നാട്ടിലേക്ക് തിരിക്കാൻ ഒരുങ്ങി...

പ്രണയമെന്ന വാക്കിന് ജീവൻ വെച്ചു തുടങ്ങിയ സമയത്തെ എന്റെ അഭാവം അവളെ നന്നേ തളർത്തി... പോകുന്നതിനു തലേന്ന് അന്നാദ്യമായി ഒരു പെണ്ണിന്റെ വിയർപ്പിന്റെ സുഗന്ധം ഞാനറിഞ്ഞു...

വാടിയ പൂവിനു സമാനമായ ജാനകിയുടെ വേഷപ്പകർച്ച കാലിൽ ചുറ്റിയ വള്ളിപടർപ്പുകൾ പോലെയായിരുന്നു...അവളുടെ കഴുത്തിലെ ഞരമ്പുകൾക്ക് വേഗതയേറി... ഇരു ശരീരത്തിലെയും വിയർപ്പുകണങ്ങൾക്ക്‌ ജീവൻ പ്രാപിച്ചു തുടങ്ങി..

റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയിൽ നിറകുടമായിരുന്ന അവളുടെ കണ്ണുകളായിരുന്നു മനസ്സു നിറയെ...

വീട്ടിലെ അന്തരീക്ഷത്തിൽ എന്റെ ശരീരത്തിന് മാത്രമേ സ്ഥാനമുള്ളൂ, മനസ്സ് ജാനകിയുടെ അരികിലാണ്...

ഒരു മറവിക്കാലം അപ്പുറം അവളുടെ എഴുത്ത് വന്നു, അന്നാദ്യമായി ജാനകിയുടെ വാക്കുകൾക്ക് വേണ്ടി കൊതിച്ചു..."ഞാനിവിടെ സുഖമായിരിക്കുന്നു" എന്ന എഴുത്തിന്റെ തലക്കെട്ടിൽ നിന്നും ഉള്ളടക്കം ഊഹിക്കാവുന്നതേ ഉള്ളൂ... അച്ഛനെയും അമ്മയെയും അന്വേഷിച്ചത് ഉൾപ്പെടെ അവളോടുള്ള ഇഷ്ടവും മറ്റും വീട്ടിൽ തുറന്നു പറയാം എന്ന തീരുമാനം വേണ്ടെന്നു വെച്ചു..

അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് തിരിക്കേണ്ടതിൻെറ രണ്ടു ദിവസം മുൻപാണ് അച്ഛന് പെട്ടന്ന് സുഖമില്ലാതായത്... ആരോഗ്യവാനായിരുന്ന അച്ഛൻ തൊടിയിൽ പാവയ്ക്ക വിത്ത് പാകുന്നതിനിടയിൽ കുഴഞ്ഞു വീണതാണ്...

വൈദ്യശാലയിൽ കാണിച്ചതിന് ശേഷം വിശ്രമം ആവശ്യമായതിനാൽ എനിക്ക് തിരികെ പോകുവാൻ കഴിഞ്ഞില്ല...മൂന്നു മാസമെങ്കിലും കഴിഞ്ഞാലേ അച്ഛൻ പഴയത് പോലെയാവു എന്നത് കൊണ്ട് എനിക്ക് വീട്ടിൽ നിൽക്കേണ്ടി വന്നു...

ജാനകിയെ വിവരം അറിയിക്കാൻ എന്റെ വിരലുകൾ കടലാസിലെ അക്ഷരങ്ങൾക്ക് പുറകെ ചലിച്ചു...ഒരു മാസം പിന്നിട്ടു, ഞാനയച്ച എഴുത്തിന് മറുപടി വന്നു.. "അച്ഛനു വേണ്ടി എന്റെ പ്രാർത്ഥന എന്നുമുണ്ടാകും" എന്നുള്ള ജാനകിയുടെ ആശ്വസാവാക്കുകൾ എനിക്ക് മനോധൈര്യം പകർന്നു..

പിന്നീട് വരുന്ന അവളുടെ എഴുത്തു കവറിനുള്ളിൽ വെറും അക്ഷരങ്ങൾ ആയിരുന്നില്ല, ജാനകിയുടെ ജീവശ്വാസം തന്നെയായിരുന്നു...

അവസാനം വന്ന എഴുത്തിൽ അവളുടെ അച്ഛൻ വന്നിട്ടുണ്ടെന്നും ഹരി മാഷിനെ അന്വേഷിച്ചു എന്നും ഉണ്ടായിരുന്നു...

അതിനു ശേഷം ഞാനയച്ച എഴുത്തിന് അവളുടെ മറുപടി വന്നില്ല.. ഒരു മാസം കഴിഞ്ഞു, എനിക്ക് തിരികെ പോകാനുള്ള സമയമായി...എന്നിട്ടും ജാനകിയുടെ മറുപടി വന്നില്ല, എന്തോ ഒരു ഭയം...!

ചിലപ്പോ എന്റെ കത്ത് അവൾക്ക് കിട്ടിയിട്ടുണ്ടാവില്ലെ..? ചിന്തകൾ പലതും കൺമുന്നിൽ മിന്നിമറഞ്ഞു...

അച്ഛൻ അസുഖമൊക്കെ മാറി ആരോഗ്യവാനായി മാറിയിരുന്നു..അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി... രണ്ടു ദിവസം നീളുന്ന ട്രെയിൻ യാത്രാനുഭവം ദുഷ്കരമാണ്... ജാനകിയുടെ ഒരു വിവരവും ഇല്ല, എത്രയും പെട്ടെന്ന് അവിടെ എത്തിയാൽ മതി..

സ്റ്റേഷൻ അടുക്കാറായപ്പോ ഞാൻ ബാഗിൽ നിന്ന് കടലാസ് എടുത്ത് വീട്ടിലേക്ക് എഴുതി... റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു റിക്ഷ വിളിച്ച് ജാനകി താമസിക്കുന്നിടത്തേക്ക്‌ തിരിച്ചു...

ആ കൊച്ചു മുറി പൂട്ടി കിടക്കുകയാണ്,  ജാനകി വെള്ളാരം കല്ലുകൾ കൂട്ടിവച്ചിരിക്കുന്ന മഞ്ചട്ടിയുടെ അടിയിൽ പതിവു പോലെ മുറിയുടെ താക്കോൽ ഉണ്ടായിരുന്നു... എന്തോ എനിക്കായി കരുതി വെച്ചിരിക്കുന്നത് പോലെ തോന്നിച്ചു...

മുറിയിലെ അവളുടെ അഭാവത്തിലും ജാനകിയുടെ ചുടുവിയർപ്പിന്റെ സുഗന്ധം ഉണ്ടായിരുന്നു...എന്റെ കണ്ണുകൾ ചലിച്ചത് മേശയിലേക്കായിരുന്നു..

എന്നോട് പറയാനുള്ളതെല്ലാം അവളുടെ വിരലുകളാൽ തീർത്ത സൃഷ്ടികൾകൊണ്ട് നിറഞ്ഞിരുന്നു ആ മുറി...

മേശയിലെ അവളുടെ വരപുസ്തകം കയ്യിലെടുത്ത് ഓരോ താളുകളായി മറച്ചു നോക്കാൻ തുടങ്ങി...!

ആദ്യമായി ഞാനവളെ ചുംബിച്ചതുൾപ്പെടെ അതിനു ശേഷം ഉണ്ടായതൊക്കെ അവളുടെ വിരലുകളാൽ ചലനം സൃഷ്ടിച്ചു..

ഞാൻ നാട്ടിലേക്ക് പോകുന്നതിന്റെ തലേന്ന് രാത്രി അവളെ പ്രാപിച്ച പാതി നഗ്ന ശരീരത്തിന്റെ ചിത്രത്തിന് അസാധ്യ ആകർഷണമായിരുന്നു.. ജനൽ പടിയിലെ ചെടികൾക്ക് വെള്ളമൊഴിക്കുന്ന അവളുടെ തന്നെ ചിത്രങ്ങൾ എന്നെ നോക്കി സംസാരിക്കും പോലെ തോന്നിക്കുന്നു..

പക്ഷേ വര പുസ്തകത്തിന്റെ അവസാന പേജിൽ അരുന്ധതിയുടെ രൂപമായിരുന്നു.. ഇവിടെ ജാനകിയുടെ ഏക കൂട്ട് അവളാണ്.. ഞാനും ജാനകിയും തമ്മിലുള്ള ബന്ധം അറിയുന്ന ഒരേ ഒരാൾ..

എന്ത് കൊണ്ട് ജാനകി അരുന്ധതിയുടെ ചിത്രം വരച്ചു...! എന്തോ അരുന്ധതിയെ കാണണം എന്ന് മനസ്സ് പറയുന്നു, ഇനി അതിനാവുമോ ജാനകി ഇങ്ങനെയൊരു ചിത്രം വരച്ചത്... ഞാൻ അവിടുന്ന് ഇറങ്ങി അനാഥാലയത്തിലേക്ക് നടന്നു..

ദൂരേ നിന്നെ എന്റെ വരവ് കണ്ട അവളുടെ മുഖം മാറിയിരുന്നു... അടുത്തേക്ക് ചെന്ന ഞാൻ ഒന്നേ ചോദിച്ചുള്ളു,

" അരുന്ധതി, അവള് എവിടെ..? ജാനകിയുടെ അച്ഛൻ വന്നിരുന്നു എന്നവൾ എനിക്ക് എഴുതിയിരുന്നു.. അച്ഛന്റെ കൂടെ പോയോ അവൾ...? ദാ ഈ വര പുസ്തകത്തിൽ അവസാനമായി നിന്റെ ചിത്രമാണ് ജാനകി വരച്ചത്, എന്ത് കൊണ്ട്..! നിനക്കറിയാം..."

ജാനകിയുമായി ഇത്രയും വർഷത്തെ അടുപ്പം ഉള്ളത് കൊണ്ട് ഞാൻ പറഞ്ഞത് അരുന്ധതിക്ക്‌ മനസ്സിലായിരുന്നു... 

ജാനകി തന്നെ ഏല്പിച്ചതാണെന്നും പറഞ്ഞ് ഒരു എഴുത്ത് അരുന്ധതി എനിക്ക് നേരെ നീട്ടി..! ഉൾഭയത്തോടെ ഞാനത് തുറന്നു വായിച്ചു...

#ജാനകി   (#അവസാന_ഭാഗം )

ജാനകിയുടെ എഴുത്തിന്റെ ഉള്ളടക്കം എന്റെ ഹൃദയമിടിപ്പ് വർധിപ്പിച്ചു.. 

" മാഷേ, നമ്മുടെ അവസാന കൂടിക്കാഴ്ചയിൽ നമുക്ക് പറ്റിയൊരു തെറ്റിലെ ശരിയുടെ മാറ്റങ്ങൾ എന്റെ ശരീരത്തിൽ കാണിച്ചു തുടങ്ങിയിരിക്കുന്നു.. അച്ഛൻ ഇവിടെ ഉള്ളപ്പോഴായിരുന്നു ഞാൻ തല ചുറ്റി വീണത്.. ആശുപത്രിയിൽ വെച്ച് എന്റെ വയറ്റിലൊരു ജീവൻ തുടിക്കുന്ന കാര്യം അവര് അച്ഛനോടാണ് പറഞ്ഞത്..അതിനു ശേഷം മാഷെനിക്ക്‌ അയച്ച എഴുത്തിലെ വാചകങ്ങൾ ഉൾക്കൊള്ളുവാൻ മാത്രമേ സാധിച്ചുള്ളൂ.. മറുപടി എഴുതുവാൻ സാധിച്ചില്ല, എന്നെയും കൂട്ടി പൂണെയ്ക്ക്‌ പോവുകയാണെന്ന് അച്ഛൻ ഇവിടെ പറയുന്നത് കേട്ടു.. ഇതു വരെ അച്ഛൻ എന്നെയൊന്നു വഴക്ക് പറയുക പോലും ചെയ്തില്ല.. ഈ സാഹചര്യത്തിൽ അച്ഛനെ അനുസരിക്കുക മാത്രമേ വഴിയുള്ളൂ... എനിക്കൊരു വിശ്വാസമുണ്ട്, എവിടെയാണെങ്കിലും മാഷെന്നെ തേടി വരുമെന്നുള്ള വിശ്വാസം.. നമ്മുടെ കുഞ്ഞിനെ എന്ത് വില കൊടുത്തും ഞാൻ ജന്മം നൽകും.."

ജാനകിയുടെ വാക്കുകൾ ഒന്നുകൂടി വായിക്കാൻ കഴിയാത്തത് കൊണ്ട് എഴുത്ത് ഉള്ളം കയ്യിൽ ചുരുട്ടി പിടിച്ചിരുന്നു...

ജാനകിയുടെ കൂട്ടുകാരി അരുന്ധതി അല്ലാതെ ഇവിടെ മറ്റാരുമില്ല അവളെ കുറിച്ച് ചോദിക്കാൻ.. മനസ്സിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാകാതെ ജീവിതം പാതി വഴിയിൽ നിന്നത് പോലെ തോന്നിച്ചു..

ഇന്നത്തെ രാത്രി ദൈർഘ്യം കൂടുതലുള്ളത് പോലെ...!!എന്റെ ജാനകി ഇന്ന് ഒറ്റയ്ക്കല്ല അവളിൽ ഒരു ജീവനും കൂടി ഉണ്ട്.. എന്നെ ഓർക്കുന്നുണ്ടാവുമോ..! 

പിറ്റേന്ന് ക്ലാസ്സിൽ കുട്ടികളോട് അനാവശ്യ ദേഷ്യം കാണിച്ചു.. പൊട്ടിക്കരയാൻ തോന്നുന്നു..! അധ്യാപനത്തിൽ ശ്രദ്ധിക്കാൻ കഴിയില്ല എന്ന് ഉറപ്പായിരുന്നു.. അന്ന് വൈകീട്ട് ജാനകിയുടെ മുറിയിലേക്ക് ചെന്നു... അവള് കൂടെയുണ്ടെന്നുള്ള തോന്നലിന് പങ്ക്‌ വഹിച്ചത് അവളുടെ ചിത്രങ്ങളും എഴുത്തുകളുമാണ്..അതെല്ലാം ഒരു ചെറിയ ബാഗിലാക്കി എടുത്തു..പിറ്റേന്ന് പൂണെയ്ക്ക്‌ തിരിക്കാൻ തന്നെ തീരുമാനിച്ചു...

രാവിലെ അരുന്ധതിയുടെ പക്കൽ നിന്നും ജാനകിയുടെ അച്ഛന്റെ പൂനെയിലെ അഡ്രസ്സ് വാങ്ങിച്ചു..ഒരു മാസമായി ജാനകി പോയിട്ട്, ഇനി എന്റെ കുഞ്ഞിനെ അവളുടെ അച്ഛൻ നശിപ്പിക്കുമോ..! ആധിയോടെയുള്ള ചിന്തകൾ മനസ്സിൽ തെളിഞ്ഞു വന്നു..

ട്രെയിനിലും ബസ്സിലും ആയി ഏഴു ദിവസങ്ങൾ കൊണ്ട് പൂണെയിലെത്തി.. അവിടെ തിരക്കുള്ള ചെറു പട്ടണങ്ങളിൽ കാണുന്ന മുഖമെല്ലാം ജാനകി ആണെന്നുള്ള തോന്നലുകൾ ആകാംഷ നിറഞ്ഞതായിരുന്നു.. "അവളെ കണ്ടെത്തിയാൽ എങ്ങനെയെങ്കിലും കൂട്ടികൊണ്ട് വരണം.. ഇനി അവളാണ് എനിക്കെല്ലാം, അച്ഛനും അമ്മയ്ക്കും ഒരു മരുമകളെ സമ്മാനിക്കണം.. " 
തേടലുകൾക്കിടയിൽ ഭാവി ചിന്തകൾ കവിത പോലെ മനസ്സിൽ തുളുമ്പി നിന്നിരുന്നു...

രണ്ടു പകലുകളുടെ ദൈർഘ്യം നിറഞ്ഞ തിരച്ചിലിനൊടുവിൽ കയ്യിലുള്ള അഡ്രസ്സിൽ എത്തിപ്പെട്ടു.. 
പക്ഷെ പ്രതീക്ഷകൾ കെടുത്തുന്ന മറുപടിയാണ് അവിടുന്ന് അറിയാൻ കഴിഞ്ഞത്...ജാനകിയുടെ അച്ഛൻ നടത്തി വന്നിരുന്ന തുണി മില്ലിന്റെ ബിസിനസ്സ് അവസാനിപ്പിച്ചു.. അതിനു ശേഷം ഒരു മാസത്തിനു മുമ്പ് മകളെ കൊണ്ടു വരാൻ പോയിരുന്നു.. തിരിക വന്ന അവര് കഴിഞ്ഞ ആഴ്ച ഇവിടുന്ന് പോയി...  എവിടേക്കാണ് എന്നൊന്നും ആരോടും പറഞ്ഞില്ല..

അവളുടെ അച്ഛന്റെ ഇവിടുത്തെ സഹായി ആയിരുന്ന ഒരു തമിഴ് നാട്ടുകാരൻ പറഞ്ഞതനുസരിച്ച് ജാനകിയേയും കൂട്ടിക്കൊണ്ട് വന്നതിനു ശേഷം ചെറിയ രീതിയിൽ അവര് തമ്മിൽ വഴക്ക് നടന്നിരുന്നു എന്നാണ്.. അതിന്റെ കാരണം എനിക്ക് വ്യക്തമായിരുന്നു...

പിന്നീട് അവിടെ പലരോടും അന്വേഷിച്ചിട്ടും ജാനകിയും അച്ഛനും എവിടേക്കാണ് പോയതെന്ന് അറിയാൻ കഴിഞ്ഞില്ല...ഇവിടെ എനിക്ക് താമസിക്കാൻ ആ തമിഴൻ അവര് താമസിച്ചിരുന്ന ചെറിയ വീട് തുറന്നു തന്നിരുന്നു.. അവളുടെ കണ്ണുനീർ വീണിടമായിരിക്കും ഇത്..! വിങ്ങിപ്പൊട്ടി കരഞ്ഞിട്ടുണ്ടാവും ജാനകി ഇവിടെ ഈ മൂടികെട്ടിയ വീടിന്റെ അന്തരീക്ഷത്തിൽ...!

പിന്നെയും കുറെ അലഞ്ഞു, കയ്യിൽ മിച്ചമുള്ള കുറച്ച് കാശ് വീട്ടിലേക്ക് അയച്ചു.. എന്നെ പ്രതീക്ഷിച്ച് അവിടെ എന്റെ അച്ഛനും അമ്മയും ഉള്ളത് മറക്കാൻ പാടില്ല...അച്ഛനും അമ്മയ്‌ക്കും വിശേഷം അറിയിച്ചു കൊണ്ടുള്ള എഴുത്തിൽ വാക്കുകൾ പിശുക്കിയാണ് എഴുതിയത്.. 

അഞ്ചു മാസങ്ങളോളം ജാനകിയെയും അന്വേഷിച്ച് നടന്നു.." ഇരു ജീവനാണ് അവളിന്ന്, എന്നിലെ പാതി ജീവൻ ജാനകിയുടെ ഉടലിലുണ്ട്.."

അവളെ തേടി അലയുമ്പോഴും മനസ്സിൽ ഉള്ളൊരു ഏക പ്രതീക്ഷ ഒരിക്കലെങ്കിലും അവളെയും കൊണ്ട് ബനാറസിൽ ജാനകിയുടെ അച്ഛൻ വരാതിരിക്കില്ല..ഇതിനിടയിൽ പല സ്ഥലങ്ങളിലും പല ജോലികളും ചെയ്താണ് അന്നന്നേക്കുള്ള അന്നവും വീട്ടിലേക്ക് അയക്കാനുള്ള കാശ് സ്വരുകൂട്ടിയതും.. അഞ്ചു മാസങ്ങൾക്ക് ശേഷം ഞാൻ ബനാറസിലേക്ക്‌ തിരിച്ചു..

അവിടെ കുട്ടികളെ പഠിപ്പിക്കാൻ പുതിയ അധ്യാപകൻ വന്നിരുന്നു..എന്നിരുന്നാലും എന്നോടുള്ള പരിചയം കൊണ്ട് അവിടെ തുടരുവാൻ അവര് സമ്മതിച്ചു.. എന്റെ മുറിയ്ക്ക് പുറത്തുള്ള എഴുത്ത് പെട്ടിയിൽ കുറച്ച് കത്തുകൾ ഉണ്ടായിരുന്നു.. വീട്ടിൽ നിന്നുള്ള എഴുത്താണ്.. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ ഞാൻ ഇവിടെയുണ്ട് എന്ന കരുതലിൽ അച്ഛനും അമ്മയും എനിക്കയച്ച എഴുത്തുകളാണ്.. അതോ ഒരിക്കലും ഇതിനുള്ള മറുപടി ആയിരുന്നില്ല ഞാൻ തിരിച്ച് അവർക്ക് എഴുതിയിരുന്നത്... 

എഴുത്ത് പെട്ടിയിലെ കടലാസ് കെട്ടുകൾക്കിടയിൽ ഞാൻ ജാനകിയുടെ അക്ഷരങ്ങൾക്ക് വേണ്ടി പരതി..ഒരു തരം ഇടിപ്പായിരുന്നു നെഞ്ചിന്.. അവളുടെ എഴുത്തിന് വേണ്ടിയുള്ള തിരച്ചിൽ അനാഥമായിരുന്നു...

പിന്നീട് ഒമ്പത് മാസക്കാലം ഇവിടെ തന്നെയായിരുന്നു.. അവൾ എന്നെങ്കിലും ഇവിടെ വരും എന്നുള്ള പ്രതീക്ഷ സമ്മാനിച്ചത് നിരാശ മാത്രം..അതിനിടയിൽ വീട്ടിൽ പോയത് രണ്ടു പ്രാവശ്യം മാത്രം..വെറും ഒരാഴ്ച മാത്രമുള്ള അവധി ദിവസങ്ങൾ..ചിലപ്പോ ജാനകി ഇവിടെ വന്നിട്ട് എന്നെ കാണാതെ തിരിച്ചു പോയാൽ...! 

എന്റെ കുഞ്ഞിന് ജാനകി ജന്മം നൽകിയിട്ടുണ്ടാകും..! ജാനകി കുഞ്ഞിനോട് അച്ഛനെ കുറിച്ച് സംസാരിക്കുന്നുണ്ടാകും..! ഇത്തരം തോന്നലുകൾ എന്നെയെന്നും കരയിച്ചിട്ടെ ഉള്ളൂ..

ഇന്നലെ അമ്മയുടെ എഴുത്ത് ഉണ്ടായിരുന്നു, "നീ വരാൻ കഴിയുമെങ്കിൽ വരണം, അച്ഛന് പഴയത് പോലെ ആരോഗ്യമൊന്നുമില്ല രണ്ടു പ്രാവശ്യം തല കറങ്ങി വീണു..ഇവിടെ ഞാൻ ഒറ്റയ്ക്കാണ്.."

പോവാതിരിക്കാൻ കഴിയില്ലല്ലോ...! ജാനകിയുടെ ഉറ്റ സുഹൃത്തായിരുന്ന അരുന്ധതിക്ക്‌ എന്റെ നാട്ടിലെ അഡ്രസ്സ് കൊടുത്തിട്ട് പറഞ്ഞു, 
"എന്ത് അത്യാവശ്യം ഉണ്ടെങ്കിലും എനിക്ക് എഴുതണം..പിന്നെ ജാനകി...!"

ഞാൻ പറഞ്ഞു മുഴുവിപ്പിച്ചില്ല.. അരുന്ധതിക്ക്‌ മനസ്സിലായിരുന്നു ഞാൻ പറഞ്ഞതിന്റെ പൊരുൾ.. നാട്ടിലേക്ക് തിരിച്ചു ഞാൻ...

അച്ചനുള്ള ചികിത്സയും മരുന്നും കാര്യങ്ങളുമായി നടക്കുമ്പോഴും വെറുതെയാണെങ്കിലും അവളെന്നെ തേടി വരും എന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു... 

ജീവിതത്തിൽ ഒരിക്കൽ നഷ്ടം എന്താണെന്ന് മനസ്സിലാക്കിയ എനിക്ക് വീണ്ടും അച്ഛനിലൂടെ ആ വേദന പിന്നെയും വിധി സമ്മാനിച്ചു.. അച്ഛൻ മരിച്ചു, അന്നാദ്യമായി അമ്മ പൊട്ടിക്കരയുന്നത് ഞാൻ കണ്ടു..അമ്മയുടെ പാതി ജീവനാണ് പോയത്...

ജീവിതമെന്നത് നഷ്ടങ്ങൾ മാത്രമായി, എല്ലാം അച്ഛനോടും അമ്മയോടും തുറന്നു പറയണം എന്ന തീരുമാനം വൈകി..അച്ഛൻ...!

അമ്മയുടെ മനസ്സൊന്നു തണുക്കാൻ ഞാൻ കാത്തിരുന്നു..അമ്മയോടായി എല്ലാം പറഞ്ഞു.. കുറച്ച് നേരത്തെ മൗനത്തിനു ശേഷം അമ്മയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു.. അഞ്ചു മാസങ്ങൾക്ക് ശേഷം ഒരിക്കൽ അമ്മ പറഞ്ഞു,

"മോനേ ഹരി, നീ തിരിച്ചു പോകണം..എനിക്ക് കൂട്ടിനായി സുഭദ്ര കുഞ്ഞമ്മയെ ഇവിടെ കൊണ്ടു നിർത്താം.. നിങ്ങളുടെ സ്നേഹം അത്രയും ആഴത്തിൽ ഉള്ളത് കൊണ്ടാണല്ലോ നീ ഇത്രയും അനുഭവിച്ചത് അവൾക്ക് വേണ്ടി.. ഇന്നിപ്പോ ജാനകി ഒരു കുഞ്ഞിന് ജന്മം നൽകിയിട്ടുണ്ടെങ്കിൽ നീയൊരു അച്ഛനാണ്.. മനസ്സുകൊണ്ട് നീയൊരു ഭർത്താവാണ് ഹരി..പോയി അവളെയും കൂട്ടി വാടാ.."

തിരികെ ബനാറസിലേക്ക്‌ പോകാനായി തയ്യാറാകുമ്പോഴാണ് ഒരെഴുത്ത് പോസ്റ്റ്മാൻ കൊണ്ടു തരുന്നത്... അരുന്ധതിയുടെ എഴുത്താണ്, വെറും രണ്ടു വരികളിൽ ഒതുങ്ങിയ എഴുത്തു രൂപം..

"ഹരി മാഷേ തിരിച്ചു വരണം എന്നൊരു ആഗ്രഹം ഉണ്ടെങ്കിൽ നന്ന്..ഇല്ലെങ്കിൽ ഇവിടെ ഈ അനാഥാലയത്തിലെ കുട്ടികളുടെ കൂടെ ഒരു കുഞ്ഞ് അനാഥനായി വളരും.."

ആ വാക്കുകളിലെ അർഥം ഈ ലോകത്ത് എന്നെക്കാൾ നന്നായി മനസ്സിലാക്കുവാൻ ആർക്കും കഴിയില്ല.. മൂന്ന് ദിവസത്തിന് ശേഷം തിരിക്കുവാനുള്ള എന്റെ തീരുമാനം മാറ്റി അന്ന് തന്നെ ബനാറസിലേക്ക്‌ തിരിച്ചു..

അവിടെ എത്തുന്നത് വരെയുള്ള സമയം ഇഴഞ്ഞ് നീങ്ങുന്ന പ്രതീതി ആയിരുന്നു.. അവിടെയെത്തിയ ഞാൻ നേരെ അനാഥാലയത്തിലേക്ക് തന്നെയാണ് പോയത്.. അരുന്ധതിയും അവിടുത്തെ സാറും അവിടെ ഉണ്ടായിരുന്നു.. എനിക്ക് എന്തെങ്കിലും ചോദിക്കാൻ കഴിയുന്നില്ല നാവ് കുഴയുന്നത് പോലെ..!

അപ്പോഴേക്കും അരുന്ധതി അകത്തേക്ക് ചെന്നു ഒരു കുഞ്ഞിനെ എടുത്തു കൊണ്ട് വന്നു.. ആ കുഞ്ഞിനെ എനിക്ക് നേരെ തന്നിട്ട് പറഞ്ഞു,

"ഹരി മാഷേ, ഇത് ജാനകി ജന്മം നൽകിയ കുഞ്ഞാണ്, മാഷിന്റെ ചോരയിൽ ജനിച്ച മോൻ.."

കരഞ്ഞു കൊണ്ട് ഞാനെന്റെ കുഞ്ഞിനെ വാങ്ങി, എന്റെ മാറോട് ചേർത്ത് കരയാനെ എനിക്ക് കഴിഞ്ഞുള്ളൂ...ജാനകിയുടെ ചൂടാണ് എന്റെ മോനും..ഞാൻ പിന്നെ തിരഞ്ഞത് ജാനകിയെ ആയിരുന്നു..

"മാഷേ, കുഞ്ഞിനെ  രണ്ടാഴ്ച മുമ്പാണ് ഇവിടെ കൊണ്ടു വന്നത്, അന്ന് തന്നെ ഞാൻ മാഷിന് വിവരം പറഞ്ഞ് എഴുത്തയച്ചതാണ്.. ജാനകിയുടെ അച്ഛനാണ് കുഞ്ഞിനെ കൊണ്ടു വന്നത്..അദ്ദേഹം പിറ്റേന്ന് പുലർച്ചെ തന്നെ തിരികെ പോവുകയും ചെയ്തു...
ജാനകിയെ പറ്റി ഞാൻ ചോദിച്ചതിനുള്ള മറുപടി മുഖം കനത്തൊരു ചിരി മാത്രമായിരുന്നു.. അന്ന് തന്നെ ഇവിടുത്തെ സാറിനോട് ഞാൻ കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു.. അവളുടെ അച്ഛൻ തിരികെ പോകാൻ നേരം ഒന്നേ പറഞ്ഞുള്ളൂ,
 " ഈ കുഞ്ഞ് അധികകാലം അനാഥനായി കഴിയേണ്ടി വരില്ല, ഒരിക്കൽ ഒരാൾ ഈ കുഞ്ഞിന്റെ അവകാശം പറഞ്ഞ് വരുമെന്ന്.."

അവളുടെ അച്ഛന് വ്യക്തമായി അറിയാം മാഷ് അവളെയും കുഞ്ഞിനെയും തേടി വരുമെന്ന്...പക്ഷേ ഇപ്പോഴും എനിക്ക് അറിയാത്തൊരു കാര്യമുണ്ട്, ജാനകി എവിടെ..! അവളെ എന്തിനാ അദ്ദേഹം മറച്ചു പിടിക്കുന്നത്.. ചിലപ്പോ അച്ഛനെന്ന സ്വാർത്ഥത കാണിക്കുന്നതാകാം...

ആരോടും ഒന്നും പറയാതെ എന്റെ കുഞ്ഞിനെയും കൊണ്ട് ഞാനെന്റെ മുറിയിലേക്ക് നടന്നു...മുറിയിലെത്തി എന്റെ മകന്റെ മുഖത്ത് നോക്കി ഞാൻ പറഞ്ഞു,

" നിന്നെയും വയറ്റിലിട്ട്‌ നിന്റെ അമ്മ ഇവിടുന്ന് പോകാൻ നേരം ഇവിടെ എനിക്കായി ഉപേക്ഷിച്ച അക്ഷരങ്ങളിലൂടെ ഒന്നേ പറഞ്ഞുള്ളൂ, എന്ത് വില കൊടുത്തും ഹരി മാഷിന്റെ കുഞ്ഞിന് ജന്മം നൽകുമെന്ന്.."

ഒരാഴ്ചക്ക് ശേഷം ഞാൻ അവിടുത്തെ സാറിനെ കണ്ട് കാര്യം വിവരിച്ചു... അദ്ദേഹം എനിക്ക് നേരെ നീട്ടിയ കടലാസുകളിൽ ഒപ്പിട്ട് നൽകിയതിന് ശേഷം ഞാൻ എന്റെ മകനെയും കൊണ്ട് അവിടുന്ന് ഇറങ്ങി..ജാനകി എവിടെയാണെന്ന് അറിയില്ല, ഇവിടെ ആരോടും അവളുടെ അച്ഛൻ എവിടേക്കാണ് പോകുന്നതെന്ന് പോലും പറയാൻ കൂട്ടാക്കിയില്ല... എന്തിനാണ് ഇങ്ങനെയൊരു ഒളിച്ചോട്ടം..എന്റെ മകനെ എനിക്ക് തന്നിട്ട് എന്തിനാണ് എന്റെ ജാനകിയെ...!

കുറെ കാലം കുഞ്ഞിനെയും കൊണ്ട് അലഞ്ഞു..അവസാനം ഭ്രാന്ത് പിടിച്ച മനസ്സുമായി നാട്ടിലേക്ക് തിരിച്ചു.. ഒരു കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് കയറി ചെന്ന എന്നെ അയൽക്കാരും മറ്റും വേറിട്ട കണ്ണുകളോടെ നോക്കി നിന്നപ്പോഴും ചിരിച്ച മുഖവുമായി എന്റെ മോനെ അമ്മ എന്നിൽ നിന്ന് എടുത്തൊരു നിമിഷം മതിയായിരുന്നു എനിക്ക്..പക്ഷേ അപ്പോഴും അമ്മയുടെ മുഖത്ത് പാതി സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ..

കുഞ്ഞിനെയും കൊണ്ട് പടിപ്പുര കടന്നു വരുമ്പോ അമ്മ എത്തി നോക്കിയത് എന്റെ വാക്കുകളിലൂടെ മാത്രം വർണ്ണിച്ചു കേട്ടിരുന്ന ജാനകിയെ ആയിരുന്നു...

അമ്മ മനപൂർവ്വമാണ് ജാനകിയെ കുറിച്ച് ചോദിക്കാതിരുന്നതെന്ന് എനിക്ക് അറിയാമായിരുന്നു..പിന്നീട് എന്റെ മകനായിരുന്നു അമ്മയുടെ എല്ലാം..അവന്റെ മുത്തശ്ശി അല്ലേ..!

ഞാനും പതിയെ എന്റെ പഴയ ജോലിയായ അധ്യാപനം തുടർന്നു..നാട്ടിലുള്ള പള്ളിക്കൂടത്തിൽ തന്നെ..അയൽക്കാരും ബന്ധുക്കളും പതുക്കെ പതുക്കെ എല്ലാം മറന്നു തുടങ്ങി.. 

രണ്ടു വർഷങ്ങൾക്കപ്പുറം ഒരിക്കൽ അമ്മ എന്നോട് ചോദിച്ചൊരു കാര്യമുണ്ട്, " ഈ കുഞ്ഞ് അച്ഛന്റെ സാമീപ്യത്തിൽ മാത്രം വളർന്നാൽ പോര, അവനൊരു അമ്മയും വേണം.."

ജാനകി എവിടെയാണെന്നോ, ഈ ലോകത്ത് ഉണ്ടോ എന്ന് പോലും അറിയാതെ ഓരോ ദിവസവും നീറി നീറി കഴിയുന്ന ഞാൻ മറ്റൊരു വിവാഹം...! 

ചിലപ്പോഴൊക്കെ ഞാനും എന്റെ മകനൊരു അമ്മയുടെ സ്ഥാനം ആഗ്രഹിച്ചിട്ടുണ്ട്..പക്ഷേ മനസ്സിൽ ആ സ്ഥാനം ജാനകിക്ക്‌ മാത്രമായിരുന്നു..

എന്നെ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നതിന് അമ്മയ്ക്ക് പരിധി ഉണ്ടായിരുന്നു.. പല ദിവസങ്ങളിലും രാവിലെ ഏണീക്കുമ്പോ ഉള്ളിലൊരു പ്രതീക്ഷ ഉണ്ടായിരുന്നു, ജാനകിയുടെ എഴുത്തോ മറ്റോ എന്നെ തേടി വന്നാലോ..!

മോന് അമ്മേ എന്ന് വിളിക്കാനുള്ള അവസരം ഞാനായിട്ട് ഇല്ലാതാക്കരുത്... പക്ഷേ എല്ലാം അറിഞ്ഞുകൊണ്ട് മറ്റൊരു പെൺകുട്ടി വിവാഹത്തിന് തയ്യാറാകുമോ എന്നത് സംശയമായിരുന്നു... 

പക്ഷേ എന്റെ സമ്മതം അമ്മയെ അറിയിച്ചതോടെ അമ്മയുടെ അകന്നൊരു ബന്ധത്തിൽ നിന്നു തന്നെ എല്ലാം ഉൾക്കൊണ്ട് ഒരു പെൺകുട്ടി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു.. 

എന്റെ കുഞ്ഞിന് വന്നു കയറിയ പെണ്ണ് ഒരു അന്യ സ്ത്രീ ആയിരുന്നില്ല അമ്മ തന്നെയായിരുന്നു.. സ്വന്തം രക്തത്തിൽ ജനിച്ച കുഞ്ഞാണെങ്കിൽ പോലും സ്നേഹിക്കണം എങ്കിൽ നല്ലൊരു മനസ്സ് വേണം..അതവൾക്ക്‌ ഉണ്ടായിരുന്നു..

എന്റെ മോന് അഞ്ച് വയസുള്ളപ്പോഴാണ് അവന് കൂട്ടായി ഒരു കുഞ്ഞനിയൻ ജനിക്കുന്നത്.. എന്റെ മനസ്സിലെ ഭയം ഇരട്ടിച്ചു.. എന്റെ ഭാര്യയായി ഈ വീട്ടിൽ കയറി വന്നവൾ എന്റെ രണ്ടു മക്കളെയും ഒരേ മനസ്സോടെ സ്നേഹിച്ചു...അതിൽപ്പരം സമാധാനവും സന്തോഷവും എനിക്ക് അന്യമായിരുന്നു..

പിന്നീട് പാതി വഴിയിൽ നിലച്ചു പോകുമോ എന്നറിയാതെ എന്റെ ജീവിതം തുടർന്നു.. "ജാനകി" അവൾ എവിടെയാണെങ്കിലും സന്തോഷമായി ജീവിച്ചാൽ മതി... അവള് ജന്മം നൽകിയ കുഞ്ഞിനെ പൊന്നു പോലെയാണ് ഞാൻ നോക്കുന്നത്...ജാനകി അവളുടെ ഉടലിൽ രൂപം നൽകിയ മകനെ കാണാൻ വിതുമ്പുന്നുണ്ടാകും...

ചിലപ്പോഴൊക്കെ നഷ്ടങ്ങൾ സമ്മാനിക്കുന്നത് വിഷമത്തിനേക്കാൾ ഏറെ ജീവിത പാഠങ്ങൾ ആയിരിക്കും...

ഇന്നും മനസ്സിൽ വലിയൊരു ചോദ്യം ഒളിഞ്ഞു കിടക്കുന്നുണ്ട്, " എന്റെ കുഞ്ഞിനെ മാത്രം എനിക്കായി വിട്ടു തന്ന് ജാനകിയെ എന്തിന് എന്നിൽ നിന്നും അകറ്റി..! ചിലപ്പോ പണവും പ്രതാപവും ഉള്ളൊരു അച്ഛന്റെ സ്വാർത്ഥത ആയിരിക്കാം..അതുകൊണ്ട് എനിക്ക് നഷ്ടമായത് പാതി ജീവനാണ്.."

"കഴിഞ്ഞതെല്ലാം അക്ഷരങ്ങളായി ഡയറിയിൽ സ്വരുക്കൂട്ടി വെച്ചത്, ഒരിക്കൽ വാർദ്ധക്യം പിടികൂടുമ്പോൾ ഒന്നും മറവിക്ക്‌ വിട്ടുകൊടുക്കാതിരിക്കാനാണ്..."

********                        **********                         **********

ഡയറി പുസ്തകത്തിലെ അവസാന വാക്കും വായിച്ചതിനു ശേഷം അതിഥി ബാക്കിയുള്ള പേജുകൾ മറച്ചു നോക്കി..ഇല്ല, അവസാന രണ്ടു താളുകളിൽ ഒന്നും തന്നെ എഴുതിയിരുന്നില്ല... 

ഇടയിലെ ദ്രവിച്ച് തുടങ്ങിയ ചില താളുകളിലെ വാക്കുകൾ കൺമുന്നിൽ തെളിയുന്നത് പോലെയായിരുന്നു അതിഥിയുടെ അനുഭവം...

"എന്നാലും ആരായിരിക്കും ഈ ജീവിത പുസ്തകത്തിന്റെ ഉടമ..!" അതിഥി ഒന്നും മനസ്സിലാവാതെ ഓരോന്ന് ചിന്തിച്ചു.. അപ്പോഴാണ് അവൾക്ക് ഡയറിയിലെ അവസാന ചട്ട കവറിന്റെ ഇടയിൽ നിന്നും ഒരു ഫോട്ടോ കിട്ടിയത്...

ഫോട്ടോയ്ക്ക് പുറകിൽ ഹരി കൃഷ്ണൻ എന്ന് ചേർത്തിരുന്നു.. നിറം മങ്ങിയ ആ ഫോട്ടോ സൂക്ഷിച്ചു നോക്കിയ അതിഥി ഞെട്ടി.. 

അവള് തല ചെരിച്ച് ഉമ്മറ കോലായിൽ ചാരു കസേരയിൽ ഇരിക്കുന്ന അവളുടെ മുത്തശ്ശനെ നോക്കി, പിന്നീട് ഒന്നുകൂടി ഫോട്ടോയിലേക്കും..

അതേ, ഇതെന്റെ മുത്തശനാണ്.. അതിഥിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല... പക്ഷേ മുത്തശ്ശന്റെ പേര് കൃഷ്ണൻ എന്നല്ലേ.. ഫോട്ടോയിലെ മറുപുറത്തിൽ എഴുതിയ "ഹരി കൃഷ്ണൻ" എന്ന പേര് ധാരാളമായിരുന്നു അവൾക്ക് വ്യക്തമാകാൻ...

ജാനകി എന്ന പേര് ഇപ്പോഴും അദ്ദേഹത്തിൽ ഒരു ചോദ്യ ചിഹ്നം ആയിരിക്കാം.. മുത്തശ്ശന്റെ അടുത്തേക്ക് നടന്ന അതിഥി " വേണ്ട ചോദിക്കണ്ട" എന്ന തീരുമാനത്തിൽ തന്റെ മുത്തശ്ശിയെ തിരഞ്ഞ് അടുക്കളയിലേക്ക് നടന്നു...കാരണം, എല്ലാം അറിഞ്ഞു കൊണ്ടാണല്ലോ മുത്തശ്ശി മുത്തശ്ശന് താലി കെട്ടാൻ കഴുത്ത് നീട്ടി കൊടുത്തത്...

അടുക്കള കോലായിൽ അരിയിലെ കല്ല് വേർതിരിക്കുന്ന മുത്തശ്ശി അടുത്ത് വന്നിരുന്നു അതിഥിയുടെ കയ്യിലെ ഡയറി കണ്ടതോടെ നിറഞ്ഞ കണ്ണുകളുമായി അവളെ മുഖമുയർത്തി നോക്കി...

"മോളെ, നിനക്കിത് എവിടുന്നു കിട്ടി...?"

' മുത്തശ്ശി, ഇതെനിക്ക് ഒഴിഞ്ഞ ആ മുറിയിലെ തുണി സഞ്ചിയിൽ നിന്ന് കിട്ടിയതാ..ഞാൻ എല്ലാം വായിച്ചു..'

എന്നും പറഞ്ഞ് കൊണ്ട് പഴയ ഫോട്ടോ അവള് മുത്തശ്ശിയെ കാണിച്ചു...

" മോളെ, നിന്റെ മുത്തശ്ശൻ ഇത് എഴുതിയതിന് ശേഷം പലപ്പോഴും ഇടക്കിടെ എടുത്തു വായിക്കാറുണ്ട്..പിന്നെ കുറച്ച് ദിവസം ആരോടും ഒന്നും മിണ്ടില്ല, എന്നോട് പോലും... ഒരിക്കൽ ഞാനീ ഡയറി പുസ്തകം അദ്ദേഹം കാണാതെ ഉപയോഗിക്കാതെ കിടക്കുന്ന ആ മുറിയിൽ സൂക്ഷിച്ചു വെച്ചിരുന്നു.. ഒന്ന് രണ്ടു തവണ ഞാനും വായിച്ചിരുന്നു...പിന്നീട് മുത്തശ്ശൻ ഒരിക്കൽ പോലും തന്റെ ഡയറി അന്വേഷിച്ചിട്ടില്ല..."

' അപ്പൊ ഇതില് പറഞ്ഞിരിക്കുന്ന ജാനകി...!'

" അറിയില്ല, പിന്നീട് അദ്ദേഹത്തിന് ജാനകി ഒരു ഓർമ മാത്രം... ഇത്രയൊക്കെ അറിഞ്ഞ നിലയ്ക്ക് മോള് ഒന്നുകൂടി അറിയണം.. 
അതിഥി മോള് മുത്തശ്ശിയെന്ന് വിളിക്കേണ്ടിയിരുന്നത് എന്നെയല്ല, ജാനകിയെ ആയിരുന്നു.. മോളുടെ അച്ഛനാണ് ജാനകി ജന്മം നൽകിയ ആ കുഞ്ഞ്..."

അത് കേട്ടതും അതിഥി "മുത്തശ്ശി" എന്ന് മാത്രമേ വിളിച്ചുള്ളു..

"മോളുടെ ചെറിയച്ഛനാണ് എന്റെ വയറ്റിൽ ജനിച്ചത്..പക്ഷേ ഒരിക്കൽ പോലും ഞാനാ വേർതിരിവ് ഒരു നോട്ടം കൊണ്ട് പോലും മോൾടെ അച്ഛനോട് കാണിച്ചിട്ടില്ല, ഇന്നും അങ്ങനെ തന്നെ..! ഇപ്പൊ എനിക്കും നിന്റെ മുത്തശ്ശനും മോൾക്കും അല്ലാതെ മറ്റാർക്കും ഇക്കാര്യം അറിയില്ല.. ഒരിക്കലും അച്ഛനോട് ഇതൊന്നും പറയരുത്.. ആ പാവം ഇതൊന്നും അറിയാൻ പാടില്ല, എന്റെ കണ്ണടയുന്നത്‌ വരെയെങ്കിലും..! 

പണ്ടൊക്കെ ബന്ധുക്കളിൽ ചിലർ എല്ലാം അറിഞ്ഞിട്ടും മനപ്പൂർവം മറന്നു..
അതിഥി, നീയൊരു പയ്യനെ കണ്ട് ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞപ്പോ, ഞാനും മുത്തശ്ശനും കൂടിയാണ് അവൾക്കത് ഇഷ്ടമാണെങ്കിൽ നടത്തി കൊടുക്കാൻ നിന്റെ അച്ഛനോട് പറഞ്ഞത്.. പക്ഷേ ഇപ്പൊ ചെറിയ എന്തോ കാര്യവും പറഞ്ഞ് ആ ബന്ധം മോള് വേർപെടുത്തിയില്ലെ..! മുത്തശ്ശനാണ് നിന്റെ അച്ഛനെ വിളിച്ച് നിന്നെ കുറച്ച് ദിവസം ഇവിടേക്ക് വിടാൻ പറഞ്ഞത്.."

പലരും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഇഷ്ടങ്ങളെ നഷ്ടപ്പെട്ട് വേദനകൾ മാത്രം സ്വന്തമാക്കിയപ്പോ, അതിഥി തന്റെതാക്കിയ ഇഷ്ടങ്ങളെ ചെറു പിണക്കങ്ങൾ കൊണ്ട് നഷ്ടപ്പെടുത്തിയിരുന്നു..

ഇനി ഇതൊന്നും മുത്തശനോട് ചോദിക്കരുതെന്ന മുത്തശ്ശിയുടെ വാക്കുകൾ അതിഥിയുടെ മനസ്സിൽ ഉണ്ടായിരുന്നു.... അന്നത്തെ രാത്രി ഏറെ ആഗ്രഹിച്ച ഉറക്കം അവളെ തേടിയെത്തിയില്ല.. 

ഒരു മാസം താമസിക്കാനെത്തിയ അതിഥി തന്റെ തീരുമാനം മാറ്റി..പിറ്റേന്ന് രാവിലെ തിരികെ വീട്ടിലേക്ക് പോകാനായി ഒരുങ്ങി... മുത്തശ്ശിയും ചെറിയച്ഛനും പറഞ്ഞിട്ടും കൂട്ടാക്കിയില്ല.. 

എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി, പതിവു പോലെ കാലത്ത് ഉമ്മറ കോലായിൽ തൊടിയിലേക്കും നോക്കി ഇരിക്കുന്ന മുത്തശ്ശന്റെ അടുത്ത് ചെന്ന് അവള് യാത്ര ചോദിച്ചു...

ചാരു കസേരയുടെ പിടിയിൽ താങ്ങി എണീറ്റ് ഇരുന്നു കൊണ്ട് മുത്തശ്ശൻ അവളോട് ഒന്നേ പറഞ്ഞുള്ളൂ,

" മോളെ, രണ്ടു മൂന്നു വർഷം വിവാഹ ജീവിതം നയിച്ച കുട്ടിയാണ് നീ.. കെട്ടുറപ്പുള്ള ഒരു വിവാഹ ബന്ധവും മരണം കൊണ്ടല്ലാതെ പിരിയില്ല.. ഇനി എന്നെങ്കിലും തിരികെ പഴയ ജീവിതം വേണമെന്ന് തോന്നിയാൽ, ആ തോന്നലിനെ സ്വയം തിരുത്തുക..

ഒരിക്കൽ മുറിഞ്ഞ ബന്ധം പിന്നീട് എത്ര കൂട്ടിക്കെട്ടിയാലും പഴയ വീര്യവും ദൃഢതയും ഉണ്ടാവില്ല... രണ്ടു പേരും രണ്ടു വഴിക്കാണ് നല്ലത്.. ഇപ്പൊ മോള് മുന്നോട്ട് ജീവിക്കുക, ഒരിക്കലും മനസ്സിനെ തോൽവിക്ക് വിട്ടു കൊടുക്കരുത്.. എന്നെങ്കിലും ഒരു കൂട്ട് വേണമെന്ന് തോന്നിയാൽ സ്വയം ആലോചിച്ച് ഒരാളെ തിരഞ്ഞെടുക്കുക...
ഇന്നത്തെ കാലത്തോട് യോജിക്കുന്ന അഭിപ്രായമാവണമെന്നില്ല എന്റേത്..
 ഒരിക്കൽ എന്റെ വാക്കുകൾ എന്റെ പേരകുട്ടിക്ക്‌ മനസ്സിലാവും.. അന്ന് ഈ മുത്തശ്ശൻ ഉണ്ടാവണമെന്നില്ല..."

അതിനുള്ള മറുപടി ഒരു കരച്ചിലിലൂടെ അല്ലാതെ അതിഥിക്ക്‌ പറയാൻ കഴിയുമായിരുന്നില്ല..അത് കൊണ്ട് തന്നെ കൂടുതലൊന്നും പറയാൻ നിൽക്കാതെ അവൾ യാത്ര പറഞ്ഞിറങ്ങി...

തിരികെ വീട്ടിലേക്കുള്ള യാത്രയിൽ അതിഥിയുടെ മനസ്സിൽ മുത്തശ്ശൻ വാക്കുകളിലൂടെ വർണ്ണിച്ച തന്റെ മുത്തശ്ശിയുടെ കുട്ടിക്കാലം ആയിരുന്നു..

ജാനകി ഇപ്പോഴും ഒരു നോവായി അദ്ദേഹത്തിന്റെ ജീവിതത്തിൽ  ഓർമകളിലൂടെ ഉണ്ടായിരുന്നിരിക്കണം...

ഡയറി പുസ്തകത്തിൽ കുറിച്ചിരുന്നത് പോലെ നഷ്ടങ്ങൾ ജീവിതത്തിലെ വേദനകളേക്കാൾ അധികം ജീവിത യാത്രയിലെ പാഠങ്ങൾ ആയിരിക്കും..

അപ്പോഴും മുത്തശ്ശന്റെ ആ ഡയറി തുണി സഞ്ചിക്കുള്ളിൽ പഴയ സ്ഥാനത്ത് തന്നെ തിരികെ വെയ്ക്കാൻ അതിഥി മറന്നിരുന്നില്ല..

"ജാനകിയുടെ ഓർമകൾ പൊഴിക്കുന്ന ഹരി മാഷിന്റെ വാക്കുകളാൽ നിറഞ്ഞ ആ ഡയറി ഇന്നും ഒരോർമ്മയാണ്.ജിഷ്ണുരമേശൻ
(അവസാനിച്ചു)

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്