കറുമ്പൻ
കറുമ്പൻ..
ടാ കറുപ്പിനു ഏഴ്‌അഴകാ, അതും എണ്ണ കറുപ്പ് എന്ന ഉമ്മയുടെ ഡയലോഗുകൾ എന്നെ ആശ്വസിപ്പിക്കാൻ വേണ്ടി മാത്രം ആയിരുന്നെന്ന് മനസ്സിലാക്കാൻ എനിക്ക് എട്ടാം തരത്തിൽ ആകേണ്ടി വന്നു..
ഡാ കറുമ്പാ എന്നുള്ള വിളി കേൾക്കുമ്പോൾ ആദ്യമാദ്യം ദേഷ്യം തോന്നിയിരുന്നു...പിന്നീടത് കാര്യമാക്കാതെയായെങ്കിലും, പ്ലസ് ടുവിലെ ചങ്ങാതി വലയത്തിൽ എന്റെ കറുപ്പ് അവർക്കൊരു കുറച്ചിലാണെന്ന് മനസ്സിലായത് കൊണ്ടാണു തനിയെ നടക്കാൻ തീരുമാനിച്ചത്
വീട്ടിലെ മൂന്നാമനായിരുന്ന എന്റെ നിറവും ബാക്കി രണ്ടും പേരും തമ്മിൽ രാപ്പകൽ വ്യത്യാസം ഉള്ളത് കൊണ്ടാണു , ഉമ്മി ഒരുപാട് ഹോസ്പിറ്റലുകളിൽ കയറിയിറങ്ങിയത്, ഇത് ഒരു അസുഖമല്ല ഉമ്മ, പിന്നെങ്ങനെയാ ചികിൽസ്സിക്കുക എന്ന് ഡോക്ടറിന്റെ മറുപടിയിൽ മനസ്സ് മടിച്ചെങ്കിലും നേർച്ചക്കും മറ്റുമായി പിന്നെയും പൈസ മുടക്കുന്നത് കാണാമായിരുന്നു എന്റെ ഉമ്മിച്ച..
മനസ്സിൽ ആദ്യമായി തോന്നിയ ഒരിഷ്ട്ം കൊളേജ് ലൈഫിൽ ആയിരുന്നു,പറയാൻ മടിച്ച് മനസ്സിൽ കൊണ്ട് നടന്നതായിരുന്നെങ്കിലും കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി അവളോട് ഇഷ്ടം പറഞ്ഞപ്പോൾ, ഇത് ആരാ എന്നോട് കാര്യം പറയുന്നെ, എനിക്ക് ആരെയും കണാൻ കഴിയുന്നില്ലല്ലോ എന്നവളുടെ കളിയാക്കലിൽ ഒലിച്ചിറങ്ങിയ കണ്ണുനീർ ആരും കാണാതിരിക്കാൻ ഞാൻ നന്നായി പാട് പെട്ടിരുന്നു..
വീണ്ടും മനസ്സിൽ ആ അപകർഷതാ ബോധം വന്ന് തുടങ്ങിയത് വിവാഹ പ്രായം എത്തിയപ്പോഴായിരുന്നു, ഒന്ന് വെളുപ്പിച്ച് എടുത്തുടെ ഫോട്ടോ എന്ന ബ്രോക്കറിന്റെ കമ്മന്റിനു എന്റെ കുഞ്ഞിന്റെ നിറം കണ്ട് ഇഷ്ടപ്പെടുന്നവർ വന്നാൽ മതി എന്ന് പറഞ്ഞത് ഉമ്മിച്ചയായിരുന്നു...
വീട്ടു പേരും സമ്പത്തും കൊണ്ടൊന്നും ഈ കാലത്ത് പെണ്ണു കിട്ടില്ല ഉമ്മ എന്ന് ബ്രോക്കർ പറഞ്ഞപ്പോൾ , കളറിന്റെ പേരിൽ മുടങ്ങിയ പതിനാലമത്തെ ആലോചനയും കണ്ടിട്ടാകണം ഉമ്മയുടെ മുഖത്തും ആ പഴയ പ്രതീക്ഷകൾ നഷ്ടമായി തുടങ്ങിയിരുന്നു..
, ആഴ്ചയിൽ ഒരിക്കൽ ബ്യൂട്ടി പാർലറിൽ പോയി തുടങ്ങിയത് ഉമ്മിയുടെ നിർബന്ധം കൂടിയത് കൊണ്ടായിരുന്നുവെങ്കിലും കാര്യമായുള്ള ഒരു പുരോഗതിയും ഉണ്ടായില്ല,
പോകുന്നില്ലെന്ന് തറപ്പിച്ച് പറഞ്ഞെങ്കിലും , ഉമ്മയുടെ കണ്ണു നീരിനു മുന്നിൽ മനസ്സ് പതറിയത് കൊണ്ടാണു, ഡോക്ടറായ ജസ്നയെ പെണ്ണു കാണൻ ചെല്ലാമെന്ന് ഏറ്റത്, ആദ്യ നോട്ടത്തിൽ തന്നെ മൊഞ്ചത്തിയായ അവളെ ഇഷ്ടമായെങ്കിലും മുൻ അനുഭവങ്ങൾ വെച്ച് മനസ്സിൽ കയറ്റിയില്ല..
തനിച്ച് സംസാരിക്കാൻ കിട്ടിയ അവസരത്തിൽ മുഖം താഴ്‌ത്തി നിൽക്കുന്ന അവളോട്
താൻ വിഷമിക്കണ്ട, എനിക്ക് മനസ്സിലാകും തന്റെ മാനസികാവസ്ഥ , ഞാൻ പറഞ്ഞോളാം തന്റെ വീട്ടുകാരോട് എന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കാൻ തുനിഞ്ഞപ്പോഴേക്കും അതേയ് എന്നവളുടെ വാക്ക് കേട്ടാണു തിരിഞ്ഞ് നിന്നത്..
എനിക്ക് ഫോട്ടോ കണ്ട് ഇഷ്ടായിട്ടാ ഇക്കാനോട് വരാൻ ബ്രോക്കറിനോട് പറഞ്ഞതെന്ന് കേട്ട് വിശ്വസിക്കാൻ കഴിയാതെ അവളുടെ മുഖത്തെക്ക് അന്തം വിട്ട് നോക്കിനിൽക്കുന്നതിനിടക്ക് ഒന്ന് ചെറുതായി ചിരിച്ചിട്ട് അവൾ റൂമിൽ നിന്നും ഓടി മറഞ്ഞിരുന്നു...
ആർഭാടമായ വിവാഹത്തിനു ശേഷം , കൂട്ടുകാരുടെ നിലവിളക്കിന്റെയടുത്ത് കരിവിളക്ക് എന്ന കമ്മന്റിനു , ഈ മനസ്സിനു നിലവിളക്കിനെക്കാൾ വെളിച്ചമാണെന്ന് അവൾ അവരോട് പറഞ്ഞിട്ട് എന്റെ കയ്യിൽ മുറുക്കെ പിടിച്ചപ്പോൾ മങ്ങിയ അവന്മാരുടെ മുഖത്തെക്കാൾ തെളിച്ചം എന്റെ മുഖത്തായിരുന്നു...,
ഷാനവാസ് ജലാൽ
Comments
Post a Comment