അറിയാതെ ഫുൾ പാർട്ട്

"ആ പെൺക്കുട്ടി അടിച്ച് ഓവറാണെന്നു തോന്നുന്നു 

ബിവറേജ് ക്യൂവിൽ നിൽക്കുമ്പോൾ, പിന്നിൽ നിന്നുയർന്ന ശബ്ദം കേട്ട് രമേശ് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്, നിറഞ്ഞു പെയ്യുന്ന മഴയും കൊണ്ട് വിഗോ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്ന ഒരു പെൺക്കുട്ടിയെയാണ്.

"നല്ല ടാങ്ക് ആണെന്നു തോന്നുന്നു. അടിച്ചത് പോരാഞ്ഞിട്ട് വീണ്ടും ഒരു കുപ്പി വാങ്ങാൻ വന്നതാണെന്ന് തോന്നുന്നു "

പിന്നിൽ നിന്നുള്ള സംസാരം കേട്ടപ്പോൾ, ഇത്രയും കപ്പാസിറ്റിയുള്ള പെൺക്കുട്ടി ആരാണെന്നറിയാൻ രമേശ് പതിയെ ക്യൂവിൻ്റെ പിന്നിലേക്ക് നടന്നു.

കുറച്ചു നേരം അവൾ വണ്ടി സ്റ്റാർട്ട് ചെയ്യുന്നതും നോക്കി അവൻ നിന്നു.

അവളുടെ  കൈയിലുണ്ടായിരുന്ന, കുപ്പിയെ പൊതിഞ്ഞിരുന്ന,ന്യൂസ്  പേപ്പർ മഴവെള്ളത്തിൽ അലിഞ്ഞപ്പോൾ അവൻ ബ്രാൻഡ് നെയിം കണ്ടതും, ഒരു പുഞ്ചിരിയോടെ മന്ത്രിച്ചു.

"സെയിം ബ്രാൻഡ് "

സഹയാത്രികയാണല്ലോ എന്ന് ആവേശത്തോടെ മനസ്സിൽ പറഞ്ഞു കൊണ്ട് അവൻ വാത്സല്യപൂർവം അവളെ നോക്കി.

മഴയിൽ കുതിർന്ന അവളുടെ കറുത്ത ടീഷർട്ടിലും, ജീൻസ് പാൻ്റിലും നിറഞ്ഞു തുളുമ്പുന്ന മാംസളത കണ്ടപ്പോൾ, അവൻ ഒരു നിമിഷം കണ്ണുവെട്ടിച്ചു.

മഴയ്ക്ക് ശക്തി' കൂടിയതും, അവളുടെ കറുത്ത ടീഷർട്ട് ശരീരത്തോട് അലിഞ്ഞു ചേർന്നത് കണ്ടപ്പോൾ ഒരു നിമിഷം തിരിഞ്ഞു നോക്കിയ അവൻ അമ്പരപ്പിൽ കുതിർന്നു .

ഇതുവരെ ക്യൂവിൽ ആകാംക്ഷയോടെ ഓരോ അടിയും നടന്ന് നീങ്ങിയവർ ഷോക്കടിച്ചതു പോലെ, ആ പെൺക്കുട്ടിയെയും നോക്കി നിൽക്കുന്നു.

കിക്കർ അടിക്കുമ്പോൾ, ടീ ഷർട്ട് ഉയർന്ന് അനാവൃതമാകുന്ന അവളുടെ  പിൻഭാഗത്തെ ചലനങ്ങൾ ഒപ്പിയെടുത്ത് നിർവൃതിയടയുന്ന അവരെ കണ്ടപ്പോൾ, അവൻ ആ പെൺക്കുട്ടിക്കു നേരെ ധൃതിയിൽ നടന്നു.

"എക്സ്ക്യൂസ് മീ"

പിന്നിൽ നിന്നുയർന്ന ശബ്ദം കേട്ട് അവൾ പൊടുന്നനെ പിൻതിരിഞ്ഞതും, അവളുടെ മുടിയിഴകളിൽ നിന്നും വെള്ളതുള്ളികൾ അവൻ്റെ മുഖത്തേക്ക് തെറിച്ചു വീണു.

ആ മഴത്തുള്ളികൾ പതിഞ്ഞ കണ്ണുകളടച്ച് അവൻ ഒരു നിമിഷം നിന്നു.

" ആരെടാ നീ? "

കുഴഞ്ഞ ചോദ്യം കേട്ടതും ഞെട്ടി കണ്ണു തുറന്ന രമേശ് മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ മുഖം കണ്ട് അമ്പരന്നു ഒരടി പിന്നോട്ടു മാറി പതിയെ മന്ത്രിച്ചു..

" നിത്യാ "

"വെറും നിത്യയല്ലടോ നിത്യാവിശ്വനാഥ് "

അവൾ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞുക്കൊണ്ട് വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്യാൻ തുടങ്ങി.

"എന്നെ മനസ്സിലായോ?"

അവൻ്റെ ചോദ്യം കേട്ടതും അവൾ  തിരിഞ്ഞു നോക്കി ആലോചനയോടെ നിന്നു.

"എവിടെയോ വെച്ച് കണ്ടതുപോലെ തോന്നുന്നുണ്ട് "

അവളുടെ മറുപടി കേട്ടപ്പോൾ അവൻ്റെ ഉള്ളിൽ കോപം ജ്വലിച്ചു.

"എവിടെയോ വെച്ച് കണ്ട പരിചയമുള്ളൂ? "

ദേഷ്യം നിറഞ്ഞ അവൻ്റെ വാക്ക് കേട്ടപ്പോൾ അവൾ പരിഹാസത്തോടെ നോക്കി.

" പെട്ടെന്ന് ഓർമ്മ വരാൻ താങ്കൾ കോലിയോ, ആസിഫ് അലിയോ  അല്ലല്ലോ?"

അവളുടെ ചോദ്യം കേട്ടതും വിളറി വെളുത്തത് പോലെ അവൻ നിന്നു.

അവൻ്റെ കണ്ണുകൾ ഒരു നിമിഷം ബിവറേജിൻ്റെ ക്യൂവിലേക്ക് നീണ്ടു.

ആകാംക്ഷയോടെ തങ്ങളെയും നോക്കി നിൽക്കുന്ന കുടിയൻമാരെ കണ്ടതും, അവൻ അവൾക്കരികിലക്ക് ഒന്നുകൂടി ചേർന്നു നിന്നു.

"നിത്യേ ഞാൻ രമേശനാണ്. "

അവൾ കവിളിൽ കൈയുംവെച്ച് ആലോചനയോടെ,
നസ്രിയയുടെ ഭാവത്തിൽ നിൽക്കുന്നത് കണ്ടപ്പോൾ അവന് കലികയറി.

" പുലിരമേശനെ നിനക്ക് ഓർമ്മയില്ലേ?"

രമേശൻ്റെ ശബ്ദം ഉയർന്നതും, ക്യൂവിലുള്ളവർ പതിയെ അവരുടെ അടുത്തേക്ക് നടന്നു.

" പുലിയോ, നീയോ ?" 

പരിഹാസത്തോടെ ചോദിച്ചു കൊണ്ട് അവനെ തന്നെ നോക്കി നിന്ന അവൾ ഓർമ്മയിൽ നിന്ന് എന്തോ ചികഞ്ഞെടുക്കുന്നതു പോലെ നിന്നു '

"എപ്പോഴോ ഞാൻ ഹൈസ്ക്കൂളിൽ വെച്ച് കേട്ടിട്ടുണ്ട് ആ പേര്. അത് നീ ആയിരുന്നോ?"

അവൾ ഒരു നിമിഷം നിർത്തി രമേശനെ പുച്ഛത്തോടെ നോക്കി.

" അത് പണ്ടത്തെ കാര്യം. അതൊക്കെ ഞാൻ മറന്നു തുടങ്ങി.  ഞാനിപ്പോൾ കടുവക്കുട്ടികളുമായാണ് സഹവാസം - അങ്ങ് ബാംഗ്ലൂരിൽ 

മുഖത്തടിയേറ്റത് പോലെ നിൽക്കുന്ന രമേശൻ്റെ അടുത്തേക്ക് വന്ന കുടിയൻമാരിലൊരാൾ മീശ പിരിച്ച് അവൻ്റെ തോളിൽ പിടിച്ചു  ഉറക്കെ ചോദിച്ചു.

"എന്താ ഇവിടെ പ്രശ്നം?"

"ഒരു പ്രശ്നവുമില്ല ചേട്ടാ! ചേട്ടൻ ആ കടയിൽ പോയി ഒരു ഗ്ലാസ് മോരും വെള്ളം വാങ്ങി വാ "

തനിക്കു നേരെ നീട്ടിയ പൈസ കണ്ട്, പെൺക്കുട്ടിയുടെ രക്ഷകനായി വന്ന അയാൾ ചമ്മലോടെ ചുറ്റും നോക്കി.

"കൊണ്ടു വാടോ "

രമേശൻ്റെ ശബ്ദം ഉയർന്നതും, അയാൾ മോരും വെള്ളം വാങ്ങിക്കാനായി കടയിലേക്ക് ഓടി.

ആൾക്കാർ ചുറ്റും കുടി നിൽക്കുന്നത് കണ്ടപ്പോൾ രമേശന് എന്തു ചെയ്യണമെന്ന് അറിയാതെയായി. 

അവൻ കിക്കറടിച്ചു തളർന്നു നിൽക്കുന്ന നിത്യയെ നോക്കി വിഷമത്തോടെ നിന്നു.

താനറിയുന്ന നിത്യ ഇങ്ങിനെയായിരുന്നില്ല...

ക്ലാസ്സിലെ പരമസാധു.

മണ്ണിനെ നോവിക്കാതെയുള്ള നടത്തം!

തന്നെ കാണുമ്പോൾ എപ്പോഴും ആ മുഖത്തൊരു പുഞ്ചിരി വിടരാറുണ്ടായിരുന്നു.

അവളുടെ പുഞ്ചിരിയ്ക്ക് തന്നെ മഴയിൽ കുതിർന്ന പനിനീർ പൂവിൻ്റെ ചേലായിരുന്നു.

ഒരിക്കൽ ഉള്ളിലെ സ്നേഹം തുറന്നു പറഞ്ഞപ്പോൾ, അവൾ പതിഞ്ഞ സ്വരത്തിൽ തന്ന മറുപടി ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്.

" ഇപ്പോൾ പ്രണയിക്കാനുള്ള സമയമല്ല രമേശ്.
പഠിക്കാനുള്ള സമയമാണ്

ആ ഒരൊറ്റ മറുപടിയിലൂടെ തൻ്റെ കന്നിപ്രണയത്തെ ചിറകരിഞ്ഞവൾ.....

 ഒടുവിൽ പത്താം ക്ലാസ്സ് പരീക്ഷയുടെ അവസാനം, എഴുതാൻ കൊടുത്ത ഓട്ടോഗ്രാഫിൽ " സംഭവാമീ യുഗേ യുഗേ " എന്ന വ്യത്യസ്ത  വരി എഴുതി ചേർത്ത ചന്ദനക്കുറി ചാർത്തിയ പെൺക്കുട്ടി.

അങ്ങിനെയുണ്ടായിരുന്നവളാണ്  കോഹ്ലിയുടെയും, ആസിഫ് അലിയുടെയും പേര് പറഞ്ഞ് തന്നെ ചീപ്പാക്കിയത്.

അല്ലെങ്കിലും പുറം ലോകത്ത് പോയി പഠിച്ചാൽ അവർ നാടിൻ്റെ നന്മ മറക്കും!

മനസ്സിലാഴ്ന്ന സൗഹൃദത്തിൻ്റെ വേരറക്കും"

പിന്നെ അവരായി...

അവരുടെ പാടായി ...

സ്വാതന്ത്യത്തിൻ്റെ വർണ്ണാകാശത്തിൽ അവരങ്ങിനെ പാറി പറക്കും.

മദ്യവും, മയക്കുമരുന്നും ആയിരിക്കും അവരുടെ ആത്മാർത്ഥ സുഹൃത്തുക്കൾ!

കടിഞ്ഞാൺ പൊട്ടിയ ചിന്തകളിൽ അലയവെ
കണ്ണുകളിൽ സങ്കടമഴ പെയ്യുമോ എന്ന സന്ദേഹത്തിൽ, അവൻ നോട്ടം തിരിച്ചത് അവളുടെ കൈയ്യിൽ പിടിച്ചിരുന്ന മദ്യക്കുപ്പിയിലേക്കായിരുന്നു.!

പൊടുന്നനെ അവൻ്റെ ചുണ്ടിൽ അമ്പരപ്പ് കലർന്ന ചിരി വിടർന്നത് കണ്ട്, നിത്യ അവൻ്റെ അടുത്തേക്ക് ചേർന്നു നിന്നു.

"തൻ്റെ വണ്ടിയിൽ എന്നെ ഒന്നു ലിഫ്റ്റ് ചെയ്യാമോ?"

അവളുടെ ചോദ്യം കേട്ടതും, സംശയത്തോടെ അവൻ വണ്ടിയിലേക്ക് നോക്കി.

"ഈ വണ്ടി ഇവിടെ വെക്കാം. ഏതെങ്കിലും മെക്കാനിക്കിനെ വിട്ട് എടുപ്പിക്കാം"

അവളുടെ സംസാരം കേട്ടപ്പോൾ അവൻ തലയാട്ടി കൊണ്ട് മോരും വെള്ളം വാങ്ങിക്കാൻ പോയവനെ നോക്കി.

" ഏയ് അതൊന്നും വേണ്ട. പൈസ കൊടുത്ത് അടിച്ച സാധനം മോരും വെള്ളം കുടിച്ച് വെറുതെയങ്ങ് നിർവീര്യമാക്കി കളയാൻ ഞാനില്ല"

അവൾ വീണ്ടും വണ്ടി സ്റ്റാർട്ട് ആക്കാൻ തുടങ്ങിയതും, അവൻ ചുറ്റും നോക്കിയപ്പോൾ കണ്ടത് അവളെ തന്നെ തുറിച്ചു നോക്കുന്ന ജന്തുക്കളെയാണ്!

അതു കണ്ട രമേശ് പൊടുന്നനെ അവളുടെ കൈയും പിടിച്ച് തൻ്റെ ബുള്ളറ്റിനരികിലേക്ക് നടന്നു.

ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് അവളെ പിന്നിലിരുത്തി കുതിക്കുമ്പോൾ, മഴയ്ക്ക് ശക്തിയേറിയിരുന്നു.

തൻ്റെ ശരീരത്തിലേക്ക് ചാരിയിരിക്കുന്ന നിത്യയുടെ ശ്വാസം, കഴുത്തിൽ വന്നലക്കുന്നത് അവനറിഞ്ഞു.

ച്യൂയിംഗത്തിൻ്റെ സുഗന്ധത്തോടൊപ്പം, അവൾ മൂളുന്ന ഏതോ ഹിന്ദിപാട്ട്.....

"തനിക്ക് വല്ല പ്രണയനൈരാശ്യം ഉണ്ടോടാ?'"

കാതിൽ മുഴങ്ങിയ അവളുടെ ചോദ്യം കേട്ടതും അവൻ ഒന്നു ഞെട്ടി...

ആ നിമിഷം അത്രയും വരെ കുടിച്ചതൊക്കെ ആവിയായി പോയി.

ആരെ മറക്കാൻ വേണ്ടിയാണോ, ബോധം മറയുവോളം താൻ കുടിക്കുന്നത് ആ ആളുടെ മുഖം തെളിഞ്ഞതും അവൻ്റെ കണ്ണിൽ നനവൂറി തുടങ്ങി.

രശ്മിയുടെ ഓർമ്മകൾ മനസ്സിലേക്ക് ഓടിക്കയറിയപ്പോൾ, അവൻ ആക്സിലേറ്ററിൽ പിടിമുറുക്കി.

രമേശിൻ്റെ അച്ഛനും, അയാളുടെ ബിസിനസ് പാർട്ട്ണറായ വാസുദേവനും കൂടി ചേർന്ന് തീരുമാനിച്ചതായിരുന്നു ആ മാറ്റ കല്യാണം!

വാസുദേവൻ്റെ മകൻ വിശാലിന്, രമേശിൻ്റെ അനിയത്തി ഭാമയെയും.രമേശിന് വിശാലിൻ്റെ അനിയത്തി രശ്മിയെയും!

രശ്മിയെ ഉറപ്പിച്ചു കഴിഞ്ഞപ്പോൾ രമേശൻ മറ്റൊരു ലോകത്തായിരുന്നു.... 

 പ്രണയാകാശത്തിൽ വട്ടമിട്ടു പറന്ന ദിനങ്ങൾ....

രാവേറെ വരെയുള്ള ഫോൺ വിളി.....

എല്ലാം രശ്മിയുടെ അഭിനയമായിരുന്നുവെന്ന്  ഉറപ്പിച്ചതിൻ്റെ മൂന്നാംനാൾ, അവൾ ഇഷ്ടപ്പെട്ടവനോടൊപ്പം ഒളിച്ചോടിയപ്പോഴാണ് രമേശിന് മനസ്സിലായത്!

പ്രണയത്തെക്കാളേറെ, അഭിമാനത്തിന് ഏറ്റ തിരിച്ചടിയായിരുന്നു രശ്മിയുടെ ആ,ഒളിച്ചോട്ടം.

അതിൽ പിന്നെ പകയായിരുന്നു അവന് പെണ്ണുങ്ങളോട് !

ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന യക്ഷികൾ !

അവൾ അപമാനിച്ച തന്നിലെ പുരുഷനെ തൃപ്തിപ്പെടുത്താനെന്നോണം  പിന്നെ കൂട്ടുപിടിച്ചത് മദ്യത്തെ ആയിരുന്നു...

രണ്ടു വർഷത്തോളമായി രാവും, പകലും അറിയാതെ മദ്യത്തിൻ്റെ ലഹരിയിലിങ്ങനെ....

" ഞാൻ ചോദിച്ചത് കേട്ടില്ലേ രമേശ് ?"

നിത്യയുടെ ചോദ്യം കേട്ടതും ഓർമ്മകളിൽ നിന്നുണർന്ന രമേശ്, എല്ലാ വേദനയും ഉള്ളിലൊതുക്കി പുഞ്ചിരിയോടെ തിരിഞ്ഞു നിത്യയെ നോക്കി.

" കുടിക്കുന്നതൊക്കെ പ്രണയം പൊളിഞ്ഞിട്ടാണന്നുള്ള കണ്ടുപിടുത്തം നന്നായിട്ടുണ്ട്. ആട്ടെ താൻ ഈ കുടിക്കുന്നതും പ്രണയം തകർന്നിട്ടാണോ?"

രമേശിൻ്റെ ചോദ്യം കേട്ടതും അവൾ കൈയ്യിട്ട് അവൻ്റെ വയറിലൂടെ വരിഞ്ഞുമുറുക്കി ആ ദേഹത്തേക്ക് ചാരിയിരുന്നു.

" പ്രണയം തകർന്നിട്ടൊന്നുമല്ല.മറിച്ച് പണ്ടെങ്ങോ ഇഷ്ടമാണെന്നു പറഞ്ഞ ആളോട്, ഉള്ളിലെ ഇഷ്ടം തുറന്നു കാണിക്കാൻ കഴിയാത്തതിലുള്ള വിഷമം"

അവളുടെ ശബ്ദമിടറുന്നത് അവൻ തിരിച്ചറിഞ്ഞു.

" പലവട്ടം മറക്കാൻ ശ്രമിച്ചതാണ് !പക്ഷെ പറ്റുന്നില്ല. ആത്മാവിൻ്റെ ആഴങ്ങളിലേക്ക് ആ പ്രണയം എപ്പോഴോ കടന്നു ചെന്നിരിക്കണം"

അവൾ പറഞ്ഞു നിർത്തി, കാർമേഘകൂട്ടം നിറഞ്ഞ ആകാശത്തേക്ക് കണ്ണീരോടെ നോക്കി.

പൊടുന്നനെ,ആർത്തലച്ചു വന്ന മഴ അവർക്കു മുകളിൽ വീണപ്പോൾ, അവൻ ബുള്ളറ്റ് റോഡരികിലെ
ഒരു കടയുടെ അരികിലേക്ക് ഓടിച്ചു കയറ്റി.

മഴ നനഞ്ഞ ടീ ഷർട്ട്
അവളുടെ  ദേഹത്തോട് ഒട്ടികിടക്കുന്നത് കണ്ടപ്പോൾ, അവൻ തൻ്റെ ജാക്കറ്റ് ഊരി അവൾക്ക് കൊടുത്തു.

അവൾ പ്രണയപൂർവം അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു.

" ആ ആൾ ആരാണെന്ന് നീ ചോദിക്കാത്തതെന്ത്?"

നിത്യയുടെ ചോദ്യത്തിന്, ഉത്തരം പറയാതെ അവൻ നിറഞ്ഞു പെയ്യുന്ന മഴയിലേക്ക് നോക്കി നിന്നു.
 
" പണ്ടെങ്ങോ ഓട്ടോ ഗ്രാഫിൽ കുറിച്ചിട്ട
വരികൾ...

അത് നിൻ്റെ ഒരിക്കലും മായാത്ത പ്രണയമായിരുന്നുവോ?

എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല നിത്യാ.... "

നിത്യ അവൻ്റെ അരികിലേക്ക് ചേർന്ന് നിന്ന് ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

"നിനക്കെന്നല്ല.... ആർക്കും വിശ്വസിക്കാൻ കഴിയില്ല...

ഞാനൊഴിച്ച് ആരും വിശ്വസിക്കണമെന്ന് എനിക്ക് ആഗ്രഹവുമില്ല"

അവൾ ചിരിച്ചുക്കൊണ്ട് പറഞ്ഞു,അവൻ്റെ മുഖത്തേക്ക് ഊതി.

" നീ വിശ്വസിച്ചിരുന്നതും, സത്യവും ഒരുപാട് ദൂരമില്ലേന്ന് നോക്കിയേ?"

നിത്യ ചോദിച്ചതും അവൻ ഒരു നിമിഷം അത്ഭുത സ്തബ്ധനായി അവളെ നോക്കി.

അവൻ്റെ സംശയത്തോടെയുള്ള നോട്ടം കണ്ടതും, നിത്യ ചിരി മായ്ക്കാതെ , അവളുടെ മുഖം അവൻ്റെ മൂക്കിനു നേർക്ക് അടുപ്പിച്ചു...

പതിയെ നിത്യ ശ്വാസം പുറത്തുവിട്ടതും, അവൻ സംശയത്തോടെ അവളെ നോക്കി.

" ഇനിയും സംശയമുണ്ടെങ്കിൽ ദാ ഒന്നുകൂടി നോക്ക് "

പറഞ്ഞു തീർന്നതും അവളുടെ വായ് അവൻ്റെ വായ്ക്കുള്ളിൽ അമർന്നു.

ഒരു നിമിഷം, തൻ്റെ ശരീരത്തിലൂടെ മിന്നൽ പിണരുകൾ പാഞ്ഞു പോയത് അവനറിഞ്ഞു.

നിത്യയുടെ അപ്രതീക്ഷിത നീക്കത്തിൽ പകച്ചുപോയ അവൻ  അവളെ വിടുവിക്കാൻ ശ്രമിച്ചുക്കൊണ്ട് ചുറ്റും പരിഭ്രാന്തിയോടെ നോക്കി.

ആളൊഴിഞ്ഞ ആ സ്ഥലം അവനിൽ തെല്ല് ആശ്വാസമുണർത്തി.

നിറഞ്ഞു പെയ്ത മഴയിൽ അങ്ങിനെ രണ്ട് നിമിഷം നിന്നതിനു ശേഷം അവൾ ചുണ്ടുകൾ പതിയെ,പിൻവലിച്ചു അവനെ ലജ്ജയോടെ നോക്കി.

"താനെന്താടോ കാണിച്ചത്?
തനിക്ക് വട്ടുണ്ടോ?"

വിറച്ചുകൊണ്ട് ചോദിച്ച അവൻ്റെ ചോദ്യത്തിന് ചിരിച്ചു കൊണ്ടാണ് അവൾ മറുപടി പറഞ്ഞത്.

"പ്രണയം വട്ടാണെങ്കിൽ ഞാനിപ്പോൾ മുഴുവട്ടത്തിയാണ് രമേശ് "

അവളുടെ സംസാരം കേട്ട് അമ്പരപ്പോടെ നോക്കി നിന്നു രമേശ്.

"നമ്മുടെ നാട് എന്തേ നന്നാവാത്തത് രമേശാ ?മദ്യക്കുപ്പി പിടിച്ചു നിന്നാൽ അവൾ കള്ളുകുടിക്കാരി. വണ്ടി സ്റ്റാർട്ട് ആയില്ലെങ്കിൽ അവൾ ഫിറ്റ്.
പോരാത്തതിന് മോരും വെളളം വാങ്ങാനുള്ള ഓട്ടം"

നിത്യയുടെ ചോദ്യം കേട്ടതും രമേശൻ ജാള്യതയോടെ മുഖം കുനിച്ചു.

" ഒരാൾ പോലും പെട്രോൾ കഴിഞ്ഞോയെന്നോ, ചാവി ഓണിലാണോ എന്നൊന്നു ചോദിക്കാതെ എഴുതുന്ന വിചിത്രമായ വിധി"

എന്തൊക്കെ അവന് ചോദിക്കണമെന്നുണ്ടെങ്കിലും, ഒന്നും പുറത്തേക്ക് വരാതെ അവൻ വിഷമിച്ചു.

" വണ്ടിയുടെ പെട്രോൾ കഴിഞ്ഞതാണ് സംഭവം. അതിൻ്റെ ജാള്യത മറക്കാൻ വേണ്ടിയാണ് ഞാൻ കിക്കർ അടിച്ചിരുന്നത് - കുറച്ച് നേരം അടിച്ച് വണ്ടി അവിടെ വെച്ച് ഓട്ടോയിൽ പോകാനായിരുന്നു പ്ലാൻ. പക്ഷേ അതിനിടയിലാണ് ഞാൻ രമേശിനെ കണ്ടത്
 
നിത്യയുടെ സംസാരം കേട്ട് അവൻ കണ്ണിമ ചിമ്മാതെ അവളെ നോക്കി നിന്നു.

കുസൃതിക്കാരിയായ മഴ അവരെ നനച്ചു കൊണ്ടിരിക്കുന്നതറിയാതെ....

" ഈ കളിച്ച നാടകം അപ്പോൾ തോന്നിയ ഒരു കുസൃതിയല്ലട്ടാ... ഏതെങ്കിലും സ്ഥലത്ത് വെച്ച് എന്നെങ്കിലും ഞാൻ ചെയ്യാൻ പ്ലാനിട്ടിരുന്ന  ഒരു കുസൃതി "

അവൾ പറഞ്ഞതിൻ്റെ അർത്ഥമറിയാതെ നിൽക്കുന്ന അവനെ ഒന്നു നോക്കി, അവൾ പൊടുന്നനെ ബുള്ളറ്റിൽ  കയറി ഇരുന്ന് സ്റ്റാർട്ട് ചെയ്തു.

യാന്ത്രികമായി രമേശ് അവൾക്കു പിന്നിലായ് കയറി ഇരുന്നു.

മഴയിലൂടെ അവരെയും വഹിച്ചുക്കൊണ്ട് ആ ബൈക്ക് "ത്രീ റോസസ്" എന്ന് പേരുള്ള ഒരു വലിയ വീടിൻ്റെ പോർച്ചിൽ ചെന്നു നിന്നു..

രമേശിൻ്റെ കൈയ്യും പിടിച്ചു കൊണ്ട് അവൾ അകത്തേക്ക് കയറി...

"ചേട്ടാ "

നിത്യ ഉറക്കെ വിളിച്ചതും, ഏതോ മുറിയിൽ നിന്ന് ഒരു വീൽ ചെയർ അവൾക്കരികിലേക്ക് ഒഴുകിയെത്തി.

തൻ്റെ കൈയിലുള്ള മദ്യക്കുപ്പി, ചേട്ടൻ്റെ കൈയിൽ കൊടുത്തിട്ട് ഒരു പുഞ്ചിരിയോടെ അവൾ അയാളുടെ കഴുത്തിലൂടെ കൈയ്യിട്ടു നിന്നു.

"പട്ടാളത്തിലായിരുന്നു... ഒരു ബോംബ് അറ്റാക്കിങ്ങിൽ രണ്ടു കാലും നഷ്ടമായിട്ട് അഞ്ചു വർഷമായി "

പിന്നിൽ നിന്നു കണ്ണീരണിഞ്ഞ ശബ്ദം കേട്ടപ്പോൾ തിരിഞ്ഞു നോക്കിയ അവൻ്റെ കണ്ണുകൾ അത്ഭുതത്തോടെ വിടർന്നതോടൊപ്പം  പതിയെ മന്ത്രിച്ചു.

രശ്മി!

അറിയാതെ (അവസാന ഭാഗം)

"പട്ടാളത്തിലായിരുന്നു... ഒരു ബോംബ് അറ്റാക്കിങ്ങിൽ രണ്ടു കാലും നഷ്ടപ്പെട്ടിട്ട് അഞ്ചു വർഷമായി "

പിന്നിൽ നിന്നു കണ്ണീരണിഞ്ഞ ശബ്ദം കേട്ടപ്പോൾ തിരിഞ്ഞു നോക്കിയ രമേശ്, മുന്നിൽ കണ്ട സ്ത്രീ,രൂപത്തെ കണ്ടതും അവൻ്റെ കണ്ണുകൾ  അത്ഭുതത്തോടെ വിടർന്നതോടൊപ്പം
പതിയെ മന്ത്രിച്ചു.

രശ്മി.....

തോളിൽ ഒരു കൈ കുഞ്ഞുമായി നിൽക്കുന്ന രശ്മിയെ അവൻ കണ്ണിമ ചിമ്മാതെ നോക്കി നിന്നു.

ഒരുപാട് ചിന്തകൾ മനസ്സിലേക്ക് ഇരച്ചു കയറിയിട്ടും, എന്തു പറയണമെന്നറിയാതെ വിഷമം കൊണ്ടു വിയർത്തു അവൻ.

മൗനം മരണമാകുന്ന നിമിഷങ്ങൾ....

പുറത്തു കോരിച്ചൊരിയുന്ന മഴയിലേക്കൊന്നു ഓടിയിറങ്ങണമെന്നു കൊതിച്ച നിമിഷം.....

ഉള്ളിൽ ഉറഞ്ഞുകൂടിയിരുന്ന പകയെ  മഴയിലലിയിച്ച് ശരീരവും, മനസ്സും ഒന്നു തണുപ്പിക്കണം....

" ഇതല്ലേ മിസ്റ്റർ രമേശ് ?"

വീൽചെയറിലിരുന്ന ആൾ ഒരു പുഞ്ചിരിയോടെ രശ്മിയെ നോക്കി ചോദിച്ചതും അതിനുത്തരമായി അവൾ പതിയെ തലയാട്ടുമ്പോൾ, വീഴാതെ നിൽക്കുന്ന രണ്ടിറ്റ് കണ്ണുനീർ, അവളുടെ കൺപീലികളെ കുതിർത്തിരുന്നു.

"ഓ മൈ ഗോഡ്...
ഒരിക്കൽ കണ്ട് സോറി പറയണമെന്നു വെച്ചിരുന്നതാ.... പക്ഷേ ഇത്ര പെട്ടെന്ന് പറ്റുമെന്ന് കരുതിയില്ല. അതും ഈ വീട്ടിൽ, രശ്മിയുടെ മുൻപിൽ വെച്ച്..... "

വിനീത് പുഞ്ചിരിയോടെ രമേശിനു നേരെ കൈ നീട്ടിയപ്പോൾ, അവൻ ഒരു പതർച്ചയോടെ ആ കൈ പിടിച്ചു.

" ഞാൻ വിനീത്... ആർമിയിലായിരുന്നു... ''

രമേശിൻ്റെ കണ്ണുകൾ പൊടുന്നനെ വിനീതിൻ്റെ കസേരയ്ക്ക് താഴെ നീണ്ടതും, വിനീത് ഒരു പുഞ്ചിരിയോടെ രശ്മിയെ നോക്കി.

" കാലുകൾ തീവ്രവാദികൾ ചതിയിലൂടെ എടുത്തപ്പോൾ, മനസ്സ് ഇവൾ പ്രണയത്തോടെ കട്ടെടുത്തു "

പൊടുന്നനെ അമർത്തി പിടിച്ചൊരു തേങ്ങൽ പുറത്തേക്ക് വരുമെന്ന് തോന്നിയ നിമിഷം, രശ്മി വാഷ് ബെയ്സിനരികിലേക്ക് ഓടി.

"പട്ടാളക്കാരൻ്റെ പെണ്ണല്ലേ? പുറത്ത് കരയാൻ പറ്റോ?"

ഓടി പോകുന്ന രശ്മിയെ നോക്കി വിനീത് അങ്ങിനെ പറഞ്ഞപ്പോൾ, ഇന്നോളം കൂട്ടി വെച്ച പകയുടെ കനലുകൾ അണയുന്നത് അവനറിയുകയായിരുന്നു.

യക്ഷിയെന്ന് താൻ പലവട്ടം മനസ്സുകൊണ്ട് പറഞ്ഞവൾ യഥാർത്ഥ്യത്തിൽ മാലാഖയായിരുന്നു....

അവളെ ശപിച്ച മനസ്സിനെയോർത്ത് അവൻ വേദന തിന്നു തുടങ്ങിയിരുന്നു.....

പരസ്പരം ഒന്നും മിണ്ടാതെ അന്തരീക്ഷം ശോകത്തിലേക്ക് പോകുന്നതെന്ന് കണ്ട നിത്യ, വിനീതിൻ്റെ മുന്നിലേക്കു വന്നു നിന്നു.

" ചേട്ടന് രണ്ടു വർഷം കൊണ്ടു നടത്താൻ പറ്റാത്ത കാര്യമണ് ഈ അനിയത്തി രണ്ടു നിമിഷം കൊണ്ടു നടത്തി നടന്നത് "

വിനീതിൻ്റെ കഴുത്തിൽ കൈയ്യിട്ടു,, എതിരെ ഇരിക്കുന്ന രമേശിനെ ആരും കാണാതെ കണ്ണടച്ചു കാണിച്ചുകൊണ്ട് നിത്യ പറഞ്ഞപ്പോൾ, അവൻ ജാളത്യയോടെ രശ്മിയെ നോക്കിയെങ്കിലും, അവൾ അറിയാത്ത ഭാവത്തിൽ കുഞ്ഞിനെ താരാട്ടുപാടി കൊണ്ടിരുന്നു.

" അല്ലെങ്കിലും എൻ്റെ മോൾ പൊളിയല്ലേ?"

അനിയത്തിയുടെ ഇരു കൈകളിലും കൂട്ടി പിടിച്ചു കൊണ്ട് വിനീത് പറഞ്ഞപ്പോൾ രശ്മി, അർത്ഥം വെച്ച ചിരിയോടെ തലയാട്ടി കൊണ്ട് നിത്യയെ നോക്കി 

" നിനക്ക് ആദ്യമേ അറിയുമോ രമേശിനെ? എവിടെ വെച്ചാണ് പുള്ളിയെ കിട്ടിയത്?"

വിനീത് ചോദിച്ചപ്പോൾ, നിത്യ, രമേശിൻ്റെ കണ്ണുകളിലേക്ക് തന്നെ  ഉറ്റുനോക്കി നിന്നു.

" അറിയാം. പക്ഷെ എവിടെ വെച്ചാണെന്ന് ചോദിച്ചാൽ എൻ്റെ ഹൈസ്ക്കൂൾ കാലത്തേക്ക് പോകേണ്ടിവരും... "

" കളറാണെങ്കിൽ പൊയ്ക്കോ.... ഡാർക്ക് ആണെങ്കിൽ പോകണ്ട "

ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് അനിയത്തിയെ പിടിച്ച് തൊട്ടടുത്ത കസേരയിലിരുത്തി വിനീത്. 

"കളറാവേണ്ട ഒരു സംഭവം എൻ്റെ നിസ്സംഗത മൂലം ഡാർക്ക് ആയ ഒരു സംഭവമാണ് ഞാനിപ്പോൾ ഏട്ടനും, ഏടത്തിയമ്മയ്ക്കും മുന്നിൽ അവതരിപ്പിക്കാൻ പോകുന്നത് "

അതും പറഞ്ഞ് നിത്യ ജഗ്ഗിൽ നിന്നു വെള്ളമെടുത്ത് കുടിച്ച്, രമേശിനെ ഇടംകണ്ണിട്ടു നോക്കിയപ്പോൾ കണ്ടത്
തന്നെ ദയനീയമായിനോക്കി അരുതേയെന്ന് തല കൊണ്ട് ആംഗ്യം കാട്ടുന്ന രമേശിനെയായിരുന്നു.

അതു കണ്ടപ്പോൾ നിത്യ പുഞ്ചിരിയോടെ തലയാട്ടി.

" കിട്ടിയത് ബിവറേജ് ക്യൂവിൽ നിന്നാവും അല്ലേ?"

രശ്മിയുടെ ചോദ്യം കേട്ടപ്പോൾ അവൻ വിഷമത്തോടെ അവളെ നോക്കി.

" കേട്ടിരുന്നു മുഴു കുടിയനായെന്ന്... "

ചോദിച്ചു തീർന്നതും അവളുടെ കൺപീലികളിൽ തങ്ങി നിന്നിരുന്ന നീർ, നിലത്ത് വീണ് ചിതറി.

" ലുക്ക് ഹിയർ... നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കാനല്ല ഞാനിപ്പോൾ രമേശിനെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത് ...."

നിത്യയുടെ സ്വരം കേട്ടതും വിനീത് തിരിഞ്ഞ് അവളെ നോക്കി ചിരിച്ചു.

"ഓ - സമ്മതിച്ചു... "

"ഇവൾ എൻ്റെ താഴെയുള്ള അനിയത്തി കാന്താരിയാണ്. അധികകാലവും കഴിഞ്ഞത് അമ്മയുടെ തറവാട്ടിലാണ്.
 
ഒരാൾ കൂടി ഉണ്ട്. അവളും ഭർത്താവും ക്ഷേത്രത്തിലേക്ക് പോയിരിക്കാണ്. അവളുടെ വിവാഹ വാർഷികമാണ് ഇന്ന് "

അവൻ ഒന്നു നിർത്തി ചുമരിൽ ചില്ലിട്ട് വെച്ചിരുന്ന ഫോട്ടോയിലേക്ക് നോക്കിയപ്പോൾ, രമേശിൻ്റെ നോട്ടവും അങ്ങോട്ടേക്ക് നീണ്ടു.

" അച്ഛനും, അമ്മയും ആണ്. എന്നോട് രണ്ട് അനിയത്തിമാരെയും നോക്കിക്കോളാൻ പറഞ്ഞിട്ട് അവരങ്ങ് നേരത്തെ പോയി "

 ഗ്ലാസിലേക്ക് മദ്യം പകർത്തുന്നതിനിടയിൽ വിനീതിൻ്റെ കൈകളിൽ പിടിച്ചു നിത്യ!

" ഇവിടെ ഈ പൂമുഖത്ത് വേണ്ട കലാപരിപാടി... അകത്തേക്ക് പോ"

അത്രയും പറഞ്ഞു കൊണ്ട് വിനീതിൻ്റെ വീൽചെയർ തള്ളി ഡൈനിങ്ങ് റൂമിലേക്ക് പോകുന്നതിനിടയിൽ അവളൊന്നു തിരിഞ്ഞു രമേശിനെ നോക്കി.

" ആ കുപ്പിയും, ഗ്ലാസ്സും, Sച്ചിങ്ങ്സും എടുത്തേര് "

നിത്യയുടെ അധികാരത്തോടെയുള്ള സംസാരം കേട്ട് രമേശ് അന്തം വിട്ട് നോക്കിയത് രശ്മിയുടെ മുഖത്തേക്കായിരുന്നു...

തികട്ടി വന്ന ചിരി പാട് പെട്ട് അമർത്തുന്നതിൻ്റെ തിരക്കിലായിരുന്നു രശ്മിയപ്പോൾ!

കുപ്പിയും, ഗ്ലാസുമെടുത്ത് ഡൈനിങ്ങ് ഹാളിലേക്ക് നടക്കുമ്പോൾ, താൻ ആ വീട്ടിലെ ഒരംഗമായി മാറുന്നത് പോലെ അവനു തോന്നി.

സ്വാതന്ത്രത്തിൻ്റെ മൃദുലപ്പാളികൾ തനിക്കു മുന്നിൽ തുറക്കുന്നതു പോലെ.....

മദ്യം രണ്ട് ഗ്ലാസിലേക്ക് പകർത്തുമ്പോൾ, രമേശിനെ  ഒന്നു നോക്കി വിനീത്.

" ബ്രാൻഡിൻ്റെ പ്രശ്നമൊന്നും ഇല്ലല്ലോ?"

"അതിനെ കുറിച്ച് ചേട്ടൻ വറീഡാവേണ്ട. ഏത് ബ്രാൻഡും അവിടെ കയറിക്കോളും "

നിത്യയുടെ വാക്ക് കേട്ടപ്പോൾ 
ചിരിച്ചുക്കൊണ്ട് വിനീത്, രമേശിനെ നോക്കി..

" ഇവളോട് -ഒന്നും തോന്നരുത് ട്ടാ-രമേശ്. ബെല്ലും ബ്രേക്കുമില്ലാത്ത പ്രത്യേക ടൈപ്പാ.....

രമേശ് തലയാട്ടികൊണ്ട് നിത്യയെ പുഞ്ചിരിയോടെ നോക്കി.

" പക്ഷെ എല്ലാവരോടുമില്ല രമേശ് "

നിത്യ രമേശിൻ്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് തുടർന്നു.

" എനിക്ക് ഇഷ്ടപെട്ടവരുടെ അടുത്ത് മാത്രം.... അങ്ങിനെ ആരെയും പെട്ടെന്ന് ഇഷ്ടപ്പെടുന്ന കൂട്ടത്തിൽ അല്ല ഞാൻ... അത് രമേശിന് ഹൈസ്ക്കൂളിൽ പഠിക്കുമ്പോൾ തന്നെ അറിയുന്നതല്ലേ?

നിത്യയുടെ ചോദ്യം കേട്ടതും, കൈയ്യിൽ പിടിച്ചിരുന്ന മദ്യ ഗ്ലാസ് രമേശ് വായിലേക്ക് കമഴ്ത്തി.

"ഡയലൂട്ട് ചെയ്യ് സാറേ ... അല്ലെങ്കിൽ കെട്ടിക്കൊണ്ടു വരുന്ന പെണ്ണ് കണ്ണീര് കുടിക്കേണ്ടി വരും "

ആ സംസാരത്തിൽ ശാസനയുടെ ഒരു അധികാരമുള്ളതുപോലെ അവന് തോന്നി.

എല്ലാം കേട്ട് കുഞ്ഞിനെയും പിടിച്ച് ചുമരിൽ ചാരി നിൽക്കുന്ന രശ്മിയെ നോക്കി അവനൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു...

വിഫലമായ ആ ചിരിയുടെ ജാള്യത മറക്കാൻ വേണ്ടി അവൻ അടുത്ത ഗ്ലാസ്സും കൈയ്യിൽ എടുത്തു.

" ഇത്ര ആവേശം വേണ്ട മാഷെ .. ഇത് ഗപ്പൊന്നും കിട്ടുന്ന കോംപിറ്റേഷൻ അല്ല "

നിത്യയുടെ വാക്ക് കേട്ടപ്പോൾ അറിയാതെ അവൻ ഗ്ലാസ് ടേബിളിൽ തന്നെ വെച്ചു ചമ്മലോടെ വിനീതിനെ നോക്കി.

"നിനക്ക് ഇന്ന് ബാംഗ്ലൂർക്ക് പോകേണ്ടതല്ല. വേഗം റെഡിയാക് "

നിത്യയെ നോക്കി വിനീത് ചോദിച്ചതും, അവൾ ഒന്നും പറയാതെ അകത്തേക്ക് നടന്നു.

മനസ്സറിയാതെ രമേശിൻ്റെ കണ്ണുകളും അവളെ പതിയെ പിൻതുടർന്നിരുന്നു...

അവളുടെ സംസാരവും, പെരുമാറ്റവും മനസ്സിലെ വിടെയോ ഒരു ചെറുചലനം സൃഷ്ടിക്കുന്നത് അവനറിഞ്ഞു......

ആദ്യമായി പ്രണയം തോന്നിയ പെൺക്കുട്ടി....

വിറയ്ക്കുന്ന കാലുകളോടെ, മിടിക്കുന്ന ഹൃദയത്തോടെ ആദ്യമായി പ്രണയലേഖനം കൊടുത്ത പെൺക്കുട്ടി....

വായിച്ചു തീർന്നതും, കയ്പക്ക കഷായം കുടിച്ച ഭാവത്തോടെ നോക്കിയ നോട്ടം ഇപ്പോഴും മറന്നിട്ടില്ല....

വീണ്ടും അവൾ മുന്നിൽ വരണമെങ്കിൽ അതിനൊരു നിയോഗം ഉണ്ടാകാം ...

ആ ഒന്നിക്കലിനു തന്നെ വേണ്ടിയാകാം, ഉറപ്പിച്ചതിനു ശേഷം രശ്മി വിനീതിൻ്റെ ഒപ്പം പോയത്!

നിരാശയുടെ ചിതൽപ്പുറ്റുകൾ തന്നിൽ നിന്ന് പതിയെ കൊഴിയുന്നതും, അവിടെ ആശയുടെ തിളക്കം പതിയെ തെളിയുന്നതും അവനറിഞ്ഞു...

" കുടുംബവിശേഷങ്ങൾ പറഞ്ഞ് ബോറടിപ്പിക്കുന്നുണ്ടോ ഞാൻ?"

വിനീതിൻ്റെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ, ഓർമ്മയിൽ നിന്ന് ഞെട്ടിയുണർന്ന രമേശ്  നിഷേധാർത്ഥത്തിൽ തലയാട്ടി.

" ഇപ്പോഴും രശ്മി ചെയ്തത് തെറ്റാണെന്ന് തോന്നുന്നുണ്ടോ രമേശിന്?"

ഒരിറക്ക് മദ്യം അകത്താക്കി കൊണ്ട് വിനീത് ചോദിച്ചപ്പോൾ, എന്തു പറയണമെന്നറിയാത്ത നിസ്സഹായവസ്ഥയിലായിരുന്നു രമേശ്.

" ഇനിയും രമേശിനത് തെറ്റായി തോന്നുന്നുണ്ടെകിൽ, രശ്മിക്ക് അത് തീർത്തും ശരിയായിരുന്നു "

രമേശ് നല്ലൊരു കേൾവിക്കാരനെ പോലെ വിനീതിനെ നോക്കി.

" കാരണം ഞങ്ങൾ  തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് രശ്മിയുടെ വീട്ടുക്കാർക്ക് അറിയാമായിരുന്നു... അവർക്കത് സമ്മതവുമായിരുന്നു."

വിനീത് ഒരു നിമിഷം രശ്മിയെ നോക്കി പതിയെ കണ്ണടച്ചപ്പോൾ, അവൻ്റെ കൺപീലികൾ നനഞ്ഞിരുന്നത് രമേശ് വ്യക്തമായും കണ്ടിരുന്നു.

"പക്ഷേ എനിക്ക് ഇങ്ങിനെയൊക്കെ സംഭവിച്ചപ്പോൾ, അവരുടെ മനസ്സും മാറി. മാറാതെ നിന്നത് എൻ്റെ രശ്മിയുടെ മനസ്സ് മാത്രമായിരുന്നു "

ഒരു ഗ്ലാസ് മദ്യം അവൻ വെള്ളം ചേർക്കാതെ വായിലേക്ക് കമഴ്ത്തിയപ്പോൾ, രശ്മി പൊടുന്നനെ മദ്യകുപ്പിയെടുത്ത് അകത്തേക്ക് പോയി.

" പാവാടോ അവൾ... ഒരുപാട് പറഞ്ഞതാ എൻ്റ പ്രണയത്തെ വിട്ടു പൊയ്ക്കോളാൻ... പക്ഷേ അവൾ എന്നെ വിട്ട് ഒരിടത്തേക്കും പോകാൻ തയ്യാറല്ലായിരുന്നു... "

വിനീത് ഒരു നിമിഷം നിർത്തി രമേശിനെ നോക്കി.

" രമേശിനോട് ചെയ്തത് തെറ്റാണെന്ന് തോന്നിയാലും ഒരിക്കലും ശപിക്കരുത് അവളെ.... "

വിനീത് പറഞ്ഞു തീരും മുൻപേ ആ കൈ പിടിച്ചു രമേശ്.

" രശ്മിയോട് കുന്നോളം വെറുപ്പ് തോന്നിയിരുന്നു.... മനസ്സിൽ വല്ലാത്ത പക ഉയർന്നിരുന്നു... പക്ഷേ അതൊക്കെ ഇവിടം വരും മുൻപ് ...പക്ഷേ ഇപ്പോൾ എനിക്ക് ആരാധനയാണ് രശ്മിയോട്..."

പെട്ടെന്ന് കുഞ്ഞാവയുടെ കരച്ചിൽ കേട്ട് തിരിഞ്ഞു നോക്കിയ രമേശ് കണ്ടത് ചുമരിൽ ചാരി നിൽക്കുന്ന രശ്മിയെയാണ്.

ഒരു നിമിഷം അവൻ്റെ നോട്ടം, അവളുടെ തോളിൽ കിടക്കുന്ന കുഞ്ഞാവയിലേക്ക് നീണ്ടു ...

പതിയെ അവൻ എഴുന്നേറ്റ്, രശ്മിക്കരികിൽ ചെന്ന് കൈ നീട്ടിയപ്പോൾ, അവൾ കുഞ്ഞിനെ അവൻ്റെ കൈകളിൽ കിടത്തി.

രശ്മി, കണ്ണീരിൽ കുതിർന്ന ഒരു പുഞ്ചിരിയോടെ വിനീതിനെ നോക്കിയപ്പോൾ, അവൻ പതിയെ തലയാട്ടി.

"ഒരിക്കലെങ്കിലും രശ്മിക്ക് ഇങ്ങിനെ ഒരു പ്രണയമുള്ളത് എന്നോട് തുറന്നു പറയാമായിരുന്നില്ലേ?"

രമേശിൻ്റെ ചോദ്യം കേട്ടതും, രശ്മി വിനീതിനെ നോക്കി.

" രമേശ് എങ്ങിനെയുള്ള ആളാണെന്ന് രശ്മിക്കറിയില്ലല്ലോ? രശ്മിയുടെ അച്ഛൻ്റെ സ്വത്തും, പണവും മോഹിച്ചു 
വരുന്നവനാണെങ്കിൽ, അടിക്കാനുള്ള വടി വെട്ടിക്കൊടുക്കുന്നതു പോലെ ആവില്ലേ ആ വെളിപ്പെടുത്തൽ?"

വിനീതിൻ്റെ പറച്ചിൽ കേട്ടതും, രമേശ് ഒന്നു പുഞ്ചിരിച്ചു കൊണ്ട് രശ്മിയെ നോക്കി.

"ശരിയാണ്.... അത്രയ്ക്ക് അങ്ങട് ഞാൻ ചിന്തിച്ചില്ല രശ്മി" 

വിനീതിൻ്റെ അടുത്തേക്ക് നടന്നു ചെന്ന് കുഞ്ഞിനെ അവൻ്റെ മടിയിൽ വെച്ച് രമേശ് ഇരുവരെയും നോക്കി.

" വിനീതിന് വേണ്ടി ജനിച്ച പെണ്ണാണ് രശ്മി... അവൾക്കു വേണ്ടി കലഹിച്ചു നടന്ന ഞാൻ വിഡ്ഡി... റൈറ്റ് വിനീത് ?"

"അതിനെയാണ് പറയുന്നത് "സംഭവാമി യുഗേ യുഗേ "

വിനീത് മറുപടി പറയും മുൻപെ പിന്നിൽ നിന്നുയർന്ന ശബ്ദം കേട്ടതും തിരിഞ്ഞു നോക്കിയ അവർ കണ്ടത് ബാഗും പിടിച്ചു, യാത്രയ്ക്ക് തയ്യാറായ നിത്യയെയാണ്.

" അവർ അമ്പലത്തിൽ നിന്നു വന്നിട്ടു നമ്മൾക്കൊരുമ്മിച്ച് ഭക്ഷണമൊക്കെ കഴിച്ച് പോയാൽ പോരെ മോൾക്ക്?"

വിനീതിൻ്റെ ചോദ്യം കേട്ടതും, അവൻ്റെ തോളിൽ തൂങ്ങി നിത്യ..

" ഞാൻ ഫോൺ വിളിച്ചിരുന്നു... വടക്കുംനാഥനിൽ നിന്ന് അവർ നേരെ റെയിൽവേ സ്റ്റേഷനിലേക്ക് വരാമെന്നു പറഞ്ഞിട്ടുണ്ട് "

"മാഷേ എന്നെ റെയിൽവേ സ്റ്റേഷനിലേക്ക് ഒന്നു കൊണ്ടാക്കാമോ?"

നിത്യ ചോദിക്കാൻ കാത്തു നിന്നതു പോലെ രമേശ് തലയാട്ടി.

അവർ രണ്ടു പേരും പുറത്തേക്ക് നടക്കുമ്പോൾ, വിനീതിൻ്റെ വീൽചെയർ ഉരുട്ടി, രശ്മി അങ്ങോട്ടേക്കു വന്നു.

"രമേശിനോട് ഒരു അപേക്ഷയുണ്ട് "

രശ്മിയുടെ സംസാരം കേട്ടപ്പോൾ, രമേശ് തിരിഞ്ഞു നോക്കി.

"ഈ ഒരു പ്രശ്നത്തിൻ്റെ പേരിൽ ഭാമയുടെയും, എൻ്റെ ചേട്ടൻ്റെയും വിവാഹം നടത്താതിരിക്കരുത്... പ്ലീസ്"

രശ്മിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൻ വിനീതിനോട് പറഞ്ഞു.

"രശ്മിയുടെ ചേട്ടനോട് ഒരു കണ്ടീഷൻ വെയ്ക്കും ഞാൻ "

രമേശിൻ്റെ സംസാരം കേട്ടതും
രശ്മിയും വിനീതും ചോദ്യഭാവത്തിൽ പരസ്പരം നോക്കി. 

"ഈ  കല്യാണം നടക്കണമെങ്കിൽ, രശ്മിയെയും, വിനീതിനെയും പങ്കെടുപ്പിച്ചേ തീരൂ എന്ന ഒരു കണ്ടീഷൻ മാത്രം "

 അവർക്ക് ഒരു പുഞ്ചിരിയും നൽകി, മറുപടിക്ക് കാത്തുനിൽക്കാതെ രമേശ് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തപ്പോൾ, നിത്യ പിന്നിൽ കയറിയിരുന്നു.

ചാറൽ മഴയിലൂടെ ബുള്ളറ്റും ഓടിച്ചു പോകുന്ന രമേശിനെ നോക്കി നിൽക്കെ, അവരുടെ ഉള്ളിൽ ഉണ്ടായിരുന്ന കുറ്റബോധം ഉരുകിയൊലിക്കാൻ തുടങ്ങിയിരുന്നു.

ടാറിട്ടനിരത്തിലൂടെ പോകുന്ന ബുള്ളറ്റിൽ രമേശിൻ്റെ വയറിൽ കൈയുംവെച്ച് അവൾ ഏതോ ഹിന്ദി പാട്ട് മൂളുന്നുണ്ടായിരുന്നു...

ഇരുവശത്തും വിളഞ്ഞു നിൽക്കുന്ന നെൽപാടങ്ങളെ നോക്കി, അവൾ പതിയെ അവൻ്റെ കാതോരം ചുണ്ട് ചേർത്തു.

" അത്രയ്ക്ക് ഇഷ്ടമായിരുന്നോ നിത്യ എന്ന പത്താം ക്ലാസുക്കാരിയെ?"

അവളുടെ ചോദ്യം കേട്ടതും എന്തു പറയണമെന്നറിയാതെ രമേശ് ഒരു നിമിഷം മൗനം പാലിച്ചു.

" എന്തു പറഞ്ഞാലും അത് സത്യമാകണമെന്നു മാത്രം ?"

നിത്യയുടെ ഉറച്ച സംസാരം കേട്ടതും, അവൻ ഒരു ചമ്മലോടെ അവളെ തിരിഞ്ഞു നോക്കി.

" ഒരു ഇഷ്ടം തോന്നി... പക്ഷേ അത് ഹൃദയത്തിൽ നിന്നുയർന്ന സ്നേഹം അല്ലായിരുന്നു. എല്ലാവർക്കും ലൈൻ ഉണ്ടാകുമ്പോൾ നമ്മൾക്കും ഒന്നു വേണമല്ലോ എന്ന ചില പത്താം ക്ലാസുക്കാരുടെ ചിന്താഗതി പോലെ "

രമേശ് പറഞ്ഞു തീർന്നിട്ടും പിന്നിൽ നിന്ന് ഒരു മറുപടിയും കേൾക്കാതെ ആയപ്പോൾ അവൻ തിരിഞ്ഞു നോക്കി.

നെൽപ്പാടത്ത് നിന്ന് വീശിയടിക്കുന്ന കാറ്റിൽ, മുടിയിഴകൾ പാറി കളിക്കുന്ന അവളുടെ മുഖത്തെ ഭാവം എന്താണെന്ന് അവന്, മനസ്സിലായില്ല...

കുറച്ചു ദൂരം ഓടിയിട്ടും, പിന്നിൽ നിന്നു ഒരു അനക്കവും ഇല്ലാതെ ആയപ്പോൾ, അവൻ റോഡരികിൽ ബുള്ളറ്റ് നിർത്തി.

ബുള്ളറ്റിൽ നിന്നിറങ്ങിയ അവർ പരസ്പരം നോക്കി നിന്നു....

" അത് പത്താം ക്ലാസിലെ കാര്യമാണ് ഞാൻ പറഞ്ഞത്... ഇപ്പോൾ ദാ ഈ നെഞ്ചിനകത്താണ് നീ"

പറഞ്ഞു തീർന്നതും, അവളെ മാറോടടുക്കി പിടിച്ചു രമേശ്...

അവളുടെ കൈകളും അവനെ വല്ലാത്തൊരാവേശത്തോടെ വലിഞ്ഞു മുറുക്കുമ്പോൾ, റോഡിലൂടെ പോകുന്ന വാഹനങ്ങൾ ഹോൺ നീട്ടി അടിക്കുന്നുണ്ടായിരുന്നു ..

" മക്കളേ സ്ഥലം മാറി... വിലങ്ങൻ കുന്നിലേക്ക് ഇത്തിരി കൂടി പോണം"

പാടത്ത് ചൂണ്ടയിടാൻ വന്ന ആളുടെ കമൻ്റ് കേട്ടതും, അവർ ഒരു ഞെട്ടലോടെ അകന്നു'മാറി...

ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് റെയിൽവേ സ്റ്റേഷനിൽ എത്തുന്നതു വരെ, ചൂണ്ടക്കാരൻ്റെ കമൻറും ആലോചിച്ച് ചിരിക്കുകയായിരുന്നു രമേശും, നിത്യയും!

കാപ്പികപ്പ് ചുണ്ടോടു ചേർത്ത്
റെയിൽപാളത്തിൽ വീണു ചിതറുന്ന മഴത്തുള്ളികളെ നോക്കിയിരിക്കുകയായിരുന്നു അവർ...

നിശബ്ദമായ നിമിഷങ്ങൾക്ക് ഒടുവിൽ രമേശിൻ്റെ കൈപ്പത്തിക്ക് മുകളിൽ നിത്യ കൈവെച്ചതും, അവൻ പതിയെ അവളുടെ തോളിലൂടെ കൈയിട്ടു.

"രമേശിനെ ആദ്യമേ തന്നെ എനിക്ക് നന്നായി അറിയാമായിരുന്നു "

അതും പറഞ്ഞു കൊണ്ട് അവൾ അവൻ്റെ തോളിലേക്ക് ചേർന്നു കിടന്നപ്പോൾ, ആകാംക്ഷയോടെ അവളുടെ മുഖമുയർത്തി ആ മിഴികളിലേക്ക് അവൻ നോക്കി.

"ഏടത്തിയമ്മയിലൂടെ.. പിന്നെ എൻ്റെ ചേച്ചിയിലൂടെ... "

" ചേച്ചീ? "

രമേശൻ്റെ ശബ്ദം ആകാംക്ഷയാൽ ഉയർന്നു.

" ചേച്ചിയെന്നു പറയാൻ പറ്റില്ല ആ സാധനത്തെ .. ഒരു അഞ്ചോ, പത്തോ മിനിറ്റിൻ്റെ പ്രായക്കൂടുതൽ "

"എന്നെ എങ്ങിനെ അറിയാം ചേച്ചിയ്ക്ക്?"

"നിങ്ങൾ ഒരുമിച്ച് പഠിച്ചിട്ടുണ്ടെന്നാ പറഞ്ഞത്?"

പൊടുന്നനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് അനൗൺസ്മെൻ്റ് ഉയർന്നതും, നിത്യ ചാരു ബെഞ്ചിൽ നിന്നെഴുന്നേറ്റ് ഡ്രസ്സ് ശരിയാക്കി....

" ചേച്ചിയുടെ പേരെന്താന്നാ പറഞ്ഞത്?"

" നിത്യയെന്നാ പേര്... "

പ്ലാറ്റ്ഫോമിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന ട്രെയിൻ്റെ ശബ്ദത്തിൽ, അവളുടെ ശബ്ദം മുങ്ങി പോയിരുന്നു....

" പേര് എന്തെന്നാ പറഞ്ഞത്?"

അവളുടെ മുഖത്തേക്ക് നോക്കി ഉച്ചത്തിൽ രമേശ് ചോദിക്കുമ്പോൾ അവൾ ദൂരെയ്ക്ക് കൈ ചൂണ്ടിക്കൊണ്ട് അവൻ്റെ കാതിൽ ചുണ്ട് ചേർത്തു പതിയെ പറഞ്ഞു.

" അതാണ് നിത്യാവിശ്വനാഥ് "

അവൾ ചൂണ്ടിയിടത്തേക്ക് നോക്കിയ അവൾ അത്ഭുതസ്തബ്ധനായി.

സെറ്റ് സാരിയിൽ പൊതിഞ്ഞ്, ചന്ദനം ചാർത്തിയ ഒരു സ്ത്രീയും ഭർത്താവും അവർക്കരികിലേക്ക് നടന്നടുക്കുന്നതും നോക്കി ആകാംക്ഷയോടെ അവൻ നിന്നു.

ഓരേ അച്ചിൽ വാർത്തെടുത്തതുപോലെ രണ്ട് സ്തീകൾ....

വസ്ത്രധാരണം മാത്രം വ്യത്യാസം.....

"നീതൂ -ഞങ്ങൾ നേരം വൈകിയോ?"

ഓടിപ്പിടഞ്ഞെത്തിയ ആ സ്ത്രീ അവളെ തൊട്ടുഴിഞ്ഞു നിൽക്കുന്നതും കണ്ട് അത്ഭുതപ്പെട്ടു നിന്നു രമേശ്....

" പുലി രമേശനല്ലേ ഇത്? ഇപ്പോൾ ടാക്സി ഓടിക്കുകയാണോ?

ആ _സ്ത്രീയുടെ ചോദ്യം കേട്ടതും രമേശൻ ദേഷ്യത്തോടെ നീതുവിനെ നോക്കി.

" രമേശൻ്റെ എല്ലാ കാര്യവും ഞാൻ നീതുവിനോട് പറഞ്ഞിട്ടുണ്ട്... എനിക്ക് പ്രണയലേഖനം തന്നതടക്കം "

നിത്യ-പൊടുന്നനെ അവളുടെ ഭർത്താവിനെ നോക്കി ചോദിച്ചു.

"ചേട്ടനോടും ഞാൻ പറഞ്ഞിട്ടില്ലേ രമേശനെ പറ്റി? "

നിത്യയുടെ ചോദ്യം കേട്ടതും പുഞ്ചിരിയോടെ തന്നെ നോക്കുന്ന അവളുടെ ഭർത്താവിനെ കണ്ടപ്പോൾ അവൻ ശരിക്കും വിയർത്തു...

" രമേശ് ഡ്രൈവറായിട്ട് വന്നതല്ലട്ടോ.... "

ചിരിച്ചു കൊണ്ട് നീതു രമേശൻ്റെ കൈ പിടിച്ചു, ചോദ്യഭാവത്തിൽ നിൽക്കുന്ന നിത്യയെ നോക്കി.

"നിനക്ക് ഇഷ്ടപ്പെടാത്ത സാധനങ്ങളൊക്കെ നീ എന്നോടു എടുത്തോളാൻ പറയില്ലേ കുട്ടിക്കാലത്ത് ... ഇതും അതുപോലെ തന്നെ "

അവൾ പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലാക്കാൻ കഴിയാതെ നിൽക്കുന്ന നിത്യയുടെ കാതിലേക്ക് പതിയെ ചുണ്ട് ചേർത്തു നീതു.

" ഇഷ്ടം തോന്നുമ്പോൾ തന്നകളിപ്പാട്ടം തിരിച്ചു ചോദിക്കുന്നതു പോലെ ഇത് തിരിച്ചു ചോദിക്കരുത് ട്വിൻസേ.... ഇത് എൻ്റെ ജീവിതമാണ്. "

ചിരിയോടെ,പറഞ്ഞു തീർന്നതും, അവരോട് യാത്ര പറഞ്ഞ് അവൾ ട്രെയിനിലേക്ക് കയറി..

ബാഗും കൊണ്ട് രമേശൻ പിന്നാലെയും....

സീറ്റൊക്കെ കണ്ടു പിടിച്ച്, ബാഗ്‌ വെച്ചതിനു ശേഷം, അവൾ രമേശിൻ്റെ ചുണ്ടിൽ, അവളുടെ ദന്തക്ഷതമേറ്റ  സ്ഥലത്ത് ചൂണ്ടുവിരൽ വെച്ചു.

" സെപ്റ്റിക് ഒന്നും ആവില്ല ട്ടോ! പ്രണയത്തിൻ്റെ മുറിവാണ്,,, ഒരു വർഷം കൂടിയുള്ള കോഴ്സ് കഴിഞ്ഞു വരുന്നതുവരെ ഇങ്ങിനെ വേദനിച്ചിട്ടു' നിൽക്കട്ടെ.. ... ആ വേദനയിലൂടെ എന്നെ ഓർക്കാൻ വേണ്ടി "

നിമിഷങ്ങളോളം അവളുടെ മുഖത്ത് നോക്കി നിന്നിട്ടും, സങ്കടത്തിൽ ഒന്നും പറയാൻ കഴിയാതെ, കണ്ണീരോടെ അവളുടെ ശിരസ്സിൽ ചുണ്ടമർത്തി അവൻ പിൻതിരിഞ്ഞു നടക്കുമ്പോൾ, ട്രെയിൻ പതിയെ ചലിച്ചു തുടങ്ങിയിരുന്നു.
സന്തോഷ് അപ്പുക്കുട്ടൻ
ശുഭം!

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്