അവളും ഞാനും ഫുൾ പാർട്ട്

അവളും_ഞാനും 

ഇത്രേം കാലത്തിനിടയിൽ ആദ്യമായാണ് ഞാനാ പുഴയോരത്തേക്ക് ചെല്ലുന്നത്. തുലാം മാസത്തിലെ വൈകീട്ടുള്ള മഴയിൽ ഉള്ളുകലങ്ങി കുത്തി ഒഴുകുന്ന പുഴവെള്ളത്തിന്‌ മുകളിലേക്ക് ചാരനിറമുള്ള വലുതും ചെറുതുമായ മീനുകൾ ഉയർന്നു പൊങ്ങുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നു. 

"ചേട്ടോയ് പുഴമീൻ വേണോ? "

ആ ചോദ്യം കേട്ട് ഞാനൊന്ന് തിരിഞ്ഞു നോക്കി. കുറച്ചകലെ പതിനഞ്ചുവയസോളം പ്രായം തോന്നിക്കുന്ന ഒരു പയ്യൻ നിൽക്കുന്നു. എന്നോടാ ചോദ്യം ചോദിച്ചെങ്കിലും അവന്റെ ശ്രദ്ധ പുഴയിലേക്ക് നീട്ടിയിട്ടിരിക്കുന്ന ചൂണ്ടയിലാണ്. 

"എന്തൂട്ട് മീനാണ്ടാ..? " ഞാനവനെ നോക്കി അത് ചോദിച്ചു. 

"അതുപിന്നെ, എന്ത് മീനാണ് കിട്ടുന്നതെന്ന് ഇപ്പൊ പറയാൻ പറ്റൂല " അത് പറയുമ്പോഴും അവന്റെ നോട്ടം ചൂണ്ടയിൽ തന്നെ. 

'ആഹാ, ഈ പുഴയിൽ കിടക്കുന്ന മീനിനെ പിടിച്ചതിന് ശേഷം എനിക്ക് വിൽക്കാനുള്ള പരിപാടിയിലാണ് ചെക്കൻ, ഇവനാള് കൊള്ളാലോ ' ഞാനത് മനസ്സിൽ പറഞ്ഞു.

പെട്ടന്ന് വടക്കുനിന്നും പാറിവന്ന കാറ്റ് വസ്ത്രങ്ങളെ ഉലച്ചുകൊണ്ട് ഒന്നാഞ്ഞു വീശി എന്നെ കടന്നുപോയി. ആ കാറ്റിനൊപ്പം പേരറിയാത്ത, എന്നാൽ നാവിലെ രസമുകുളങ്ങളെ തൊട്ടുണർത്തുന്ന ഒരു ഗന്ധം ചുറ്റിനും പരന്നപ്പോൾ ഞാൻ ചുറ്റുപാടും ഒന്ന് നോക്കി. 

"ന്റെ പള്ളീ, ന്താ ഒരു മണം.. " ആ ചോദ്യം അറിയാതെ എന്റെ നാവിൽ നിന്ന് പുറത്തുചാടി.

 "അതാ തള്ളയുടെ പറമ്പിലെ മാങ്ങ പഴുത്തേന്റെയാ.. " ചൂണ്ടക്കാരൻ പയ്യന്റെ മറുപടി കേട്ട് ഞാൻ അത്ഭുതപെട്ടു. 

'' അതെന്ത് മാമ്പഴത്തിനാ ഇത്രേം കൊതിപ്പിക്കുന്ന മണം.? " എന്റെ ചോദ്യം കേട്ട് ചൂണ്ട നിലത്ത് വെച്ചുകൊണ്ട് അവൻ ഒന്ന് എണീറ്റു. 

"മാങ്ങയുടെ പേരറിയില്ല, പക്ഷെ ഒടുക്കത്തെ ടേസ്റ്റ് ആണെന്ന് തോന്നുന്നു. ദാ ആ കാണുന്ന കാടുപിടിച്ചു കിടക്കുന്ന പറമ്പ് കണ്ടില്ലേ? അവിടെയാ ആ മാവ് നിൽക്കുന്നത്. " വടക്കുഭാഗത്തുള്ള ഒരു കാട്ടുപറമ്പിലേക്ക് കൈചൂണ്ടിയാണ് അവനത് പറയുമ്പോഴാണ് ഞാൻ അങ്ങോട്ട്‌ ശ്രദ്ധിക്കുന്നത്. 

വലിയൊരു പറമ്പ് ആകെ കാട് പിടിച്ചു കിടക്കുന്നു. അതിന് ചുറ്റും മുള്ളുവേലി കെട്ടിയിട്ടുണ്ട്. പറമ്പിൽ തഴച്ചുവളർന്നു നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ ഒരു വലിയ വീട് ചെറുതായി കാണുന്നുണ്ടായിരുന്നു. 

" നമുക്ക് അവിടംവരെ ഒന്ന് പോയി നോക്കിയാലോ.? " അത്രേം മണമുള്ള മാങ്ങ തിന്നാനുള്ള കൊതിമൂത്ത് ഞാനത് അവനോട് പറഞ്ഞു. 

"പൊന്ന് ചേട്ടാ, ആ പറമ്പിലൊരു വീട് കണ്ടൊ? അത് പ്രേതബാധയുള്ള വീടാണെന്ന് പറഞ്ഞ് ഈ നാട്ടിലുള്ളവരാരും അങ്ങോട്ട്‌ പോകാറില്ല. ആ വീട്ടിലൊരു തള്ളേം മോളുമുണ്ട്. മാങ്ങ പറിക്കാൻ വേണ്ടി അങ്ങോട്ട്‌ ചെന്നാൽ തള്ളച്ചിടെ വായിലിരിക്കുന്നത് മുഴേനും കേൾക്കേണ്ടിവരും, മാങ്ങ പോയിട്ട് അണ്ടി വരെ ആ പറമ്പീന്ന് കിട്ടൂല "

"പ്രേതം ഒള്ള വീടോ? ന്നാപ്പിന്നെ അതൊന്ന് കാണണമല്ലോ , ഞാൻ അവിടംവരെ ഒന്ന് പോയി നോക്കീട്ട് വരാം "ഞാൻ രണ്ടും കല്പിച്ചു കൈലി മടക്കികുത്തിയപ്പോൾ അവനെന്നെ അത്ഭുതത്തോടെ നോക്കി. 

"കുറച്ചുനാളായിട്ട് അവിടുത്തെ തള്ളയെ പുറത്തൊന്നും കാണാനില്ല. ചേട്ടന് പ്രേതത്തെ പേടിയില്ലെങ്കിൽ പോയി നോക്ക്. മാങ്ങ ചെലപ്പോ കിട്ടും, കിട്ട്യാൽ എനിക്കും ഒരെണ്ണം തരണം ട്ടാ "

 മാമ്പഴം തിന്നാൻ കൊതിയുണ്ടെങ്കിലും ചെക്കന്റെയുള്ളിൽ പ്രേതത്തിനെ നല്ല പേടിയുണ്ടെന്ന് ആ വാക്കുകളിലൂടെ പ്രകടമായതിനാൽ ഞാനവനെ കൂട്ടിന് വിളിക്കാതെ നേരെകാണുന്ന പറമ്പിലേക്ക് നടന്നു.

 പലതരത്തിലുള്ള ഫലവൃക്ഷങ്ങൾ നിറഞ്ഞു നിന്നിരുന്ന ആ പറമ്പിന്റെ വേലിചാടികടന്നപ്പോൾ ഞാനൊരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. മുകളിൽ സൂര്യൻ കത്തിജ്വലിച്ചു നിൽപ്പുണ്ടെങ്കിലും ആ പ്രദേശം ഇരുട്ടിലാണ്ടാണ് കിടന്നിരുന്നത്. മുകളിൽ നിന്നുമുള്ള സൂര്യപ്രകാശത്തെ ആ പരിസരത്ത് വളർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങൾ തടഞ്ഞുനിർത്തിയതിനാൽ ഉള്ളം കിളുർപ്പിക്കുന്ന ഒരുതരം തണുപ്പ്. ഒപ്പം പഴുത്ത മാമ്പഴത്തിന്റെ മാസ്മരിക ഗന്ധം അവിടുത്തെ വായുവിൽ അങ്ങിനെ കൊഴുത്തുനിന്നു.

ഒറ്റനിലയിൽ പരന്നുകിടക്കുന്ന ആളനക്കമില്ലാത്ത ആ വീട്ടിലേക്ക് ഞാനൊന്ന് സൂക്ഷിച്ചു നോക്കി, സത്യത്തിൽ ഇത് ഭാർഗവീ നിലയം തന്നെയാണോ ? ആ പയ്യൻ പറഞ്ഞ തള്ള എവിടെ പോയി ? ഒടുവിൽ വീടിന് പുറത്തെങ്ങും ആരുമില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് കണ്ണുകൾ മുകളിലേക്കുയർത്തി ഞാനാ മാവ് തിരഞ്ഞത്. 

ഓഹ്, ഒടുവിൽ ഞാനത് കണ്ടുപിടിച്ചു.!
 ഉടൽ നിറയെ പേരക്കാ വലുപ്പത്തിലുള്ള മാമ്പഴങ്ങളും തൂക്കി ഒരു വലിയ മാവ് ആ വീടിനോട് ചേർന്ന് നിൽക്കുന്നു. 

'വാടാമോനേ, ഓടിവന്ന് ഈ മാമ്പഴം മുഴേനും മോൻ പറിച്ചു ചപ്പി ചപ്പി തിന്നോ' എന്ന് പറഞ്ഞ് ആ മാവ് എന്നെ വശീകരിച്ചു വിളിക്കുന്നത് പോലെ തോന്നിയപ്പോൾ ഞാൻ കീഴ്ചുണ്ട് ഒന്ന് കടിച്ചു മാമ്പഴത്തോടുള്ള വികാരം പ്രകടിപ്പിച്ചു. കിളികളും അണ്ണാറകണ്ണൻമാരും  മാമ്പഴങ്ങൾ കൊത്തിവലിച്ചു തിന്ന് രസിക്കുന്ന കാഴ്ച്ച കണ്ട് കൊതിമൂത്ത് ഞാൻ ഓടി ചെന്ന് മാവിന്റെ മുകളിലേക്ക് അള്ളിപിടിച്ചു കയറാൻ തുടങ്ങി.

ഒടുവിൽ മാവിന്റെ ഒരു ചില്ലയിൽ ബാലൻസ് ചെയ്ത് നിന്ന് തൊട്ടരികിൽ കടും മഞ്ഞനിറത്തിൽ പഴുത്തു പാകമായി എന്നെനോക്കി പുഞ്ചിരിതൂകി നിൽക്കുന്ന ഒരു മാമ്പഴത്തെ ഞെട്ടിയിൽ നിന്ന് പറിച്ചെടുക്കാൻ ശ്രമിക്കാതെ തന്നെ ഞാനൊന്ന് കടിച്ചു വലിച്ചു. മഞ്ഞനിറമാർന്ന കൊഴുത്ത മാമ്പഴചാറ് ചിറിയിലൂടെ താടിയിലേക്ക് ഒഴുകിയിറങ്ങി. 

'ഹൂയ്, എന്താ സ്വാദ്..!ഇതിന് കൽക്കണ്ടതിന്റെ മധുരം തന്നെ " ഞാൻ പിറുപിറുത്തു.

ആ മാങ്ങ മൊത്തം കാരിക്കാരി തിന്ന് മാങ്ങണ്ടിയും കയ്യിൽ പിടിച്ചു കൃതാർത്ഥനായി ഞാൻ മാവിൻ മുകളിലങ്ങിനെ ഇരിക്കുമ്പോൾ പെട്ടന്ന് അപ്പുറത്തെ വീടിന്റെ പിറകിലെ വാതിൽ കരകര ശബ്ദത്തിൽ തുറക്കുന്നത് കണ്ട് പേടിച്ചു എന്റെ കയ്യിലിരുന്ന മാങ്ങണ്ടി താഴേക്ക് വഴുതിവീണു. വാതിൽ തുറന്ന് കയ്യിലൊരു കൂടയുമായി ഒരു പെൺകുട്ടി പുറത്തിറങ്ങി ഞാനിരിക്കുന്ന മാവിൻ ചുവട്ടിലേക്ക് വരുന്നതുകണ്ട് എന്റെ ഹൃദയത്തിനുള്ളിൽ കിടന്ന് ആരോ തെക്കുവടക്ക് ഓട്ടം തുടങ്ങി.

"ന്റെ പള്ളീ, പെട്ടല്ലോ " 

ഞാനത് പിറുപിറുക്കുമ്പോൾ ആ പെൺകുട്ടി നിലത്ത് വീണുകിടക്കുന്ന കരിയിലകൾക്ക് മുകളിലൂടെ തന്റെ നീണ്ട് കിടക്കുന്ന ഉടുപ്പ് വലിച്ചിഴച്ചു മാവിന്റെ ചുവട്ടിലെത്തിയിരുന്നു.അവൾ താഴെ വീണു കിടക്കുന്ന മാമ്പഴങ്ങൾ പെറുക്കിയെടുത്തു കയ്യിലിരിക്കുന്ന കൂടയിലേക്ക് നിക്ഷേപിക്കുന്നത് മുകളിലിരുന്ന് ഞാൻ കാണുന്നുണ്ടായിരുന്നു. 

'അത് ശരി, ഇതൊക്കെ താഴേം കിടപ്പുണ്ടാർന്നോ? വെറുതെ ഇതിന്റെ മുകളിലേക്ക് വലിഞ്ഞു കേറി. '

 മനസ്സ് അത് ചിന്തിക്കുമ്പോഴേക്കും എന്റെ ശരീരത്തിന് വലിയൊരു അത്യാഹിതം സംഭവിച്ചു കഴിഞ്ഞിരുന്നു, ഇരിക്കുന്ന മാങ്കൊമ്പിൽ നിന്ന് കാലിടറി ഈ പാവപ്പെട്ടവൻ 'പൊതക്കോം' എന്ന സുന്ദര ശബ്ദത്തോടെ ഭൂമീദേവിയെ പ്രണമിച്ചു നിലത്തെത്തിയിരുന്നു.ആ കിടപ്പ് കിടന്നുകൊണ്ട് തന്നെ തല അല്പമൊന്ന് ഉയർത്തി മുൻപിൽ നിൽക്കുന്ന പെൺകൊടിയേ ഞാനൊന്ന് നോക്കി. 

'ഇതേത് അന്യഗ്രഹജീവി'എന്ന് ചിന്തിച്ചോണം പകച്ചു കണ്ണുകൾ തുറിച്ചായിരുന്നു ആ പെങ്കൊച്ചിന്റെ നിൽപ്.

"സോറി, ഞാനീവഴി പോയപ്പോ അറിയാതെയൊന്ന്.. " അത്രേം പറഞ്ഞുകൊണ്ട് കിടന്നിടത്തു നിന്ന് ഒന്ന് എണീക്കാൻ ഞാൻ ശ്രമിച്ചെങ്കിലും നട്ടെല്ലിൽ കരിങ്കല്ല് കയറ്റിവെച്ചോണം ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ ഒന്ന് ഞെരങ്ങി മൂളികൊണ്ട് ഞാനാ ശ്രമം ഉപേക്ഷിച്ചു. 

"ഏത് വഴി പോയപ്പോൾ? " അവൾ ആകാശത്തേക്ക് നോക്കിയത് ചോദിച്ചപ്പോൾ അതെന്നെയൊന്ന് ആക്കിയതല്ലേ എന്നൊരു തോന്നൽ തോന്നാതെ തോന്നിയെനിക്ക്. 

"അല്ല, ഈ മാമ്പഴത്തിന്റെ മണം കേട്ട് ഇത് വഴി വന്നപ്പോൾ.., പെട്ടെന്ന് വീണപ്പോൾ.. " വിക്കി വിക്കികൊണ്ട് ഞാൻ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു.

"ഓഹ്, കള്ളനാണല്ലേ? " അൽപ്പം ഉറക്കെയാണ് അവളത് ചോദിച്ചത്. 

"കുട്ടീ അനാവശ്യം പറയരുത്.. "

"പിന്നെ അനുവാദമില്ലാതെ പറമ്പിൽ കയറി മാമ്പഴം മോഷ്ടിച്ചവനെ പുണ്യാളൻ എന്ന് വിളിക്കണോ? " അവളുടെ ആ ചോദ്യത്തിന് മറുപടി നൽകാൻ കഴിയാതെ ദയനീയഭാവത്തിൽ കിടക്കുന്ന എന്നെകണ്ട് അലിവ് തോന്നിയിട്ടാവണം അവൾ അല്പനേരത്തേക്ക് ഒന്നും മിണ്ടാതിരുന്നത്. 

"ശരി, മേലാൽ ഇതാവർത്തിക്കരുത്, താൻ എണീറ്റ് സ്ഥലം വിടാൻ നോക്ക്.. " അവളുടെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞിരുന്നു.. 

"വളരെ നന്ദി, ഞാൻ ഇപ്പൊതന്നെ പോയേക്കാം, അതിന് മുൻപ് എന്നെ ഇവിടെന്നൊന്ന് എണീപ്പിക്കാമോ..? "

എന്റെ അവസ്ഥ മനസിലായിട്ടാവണം ആ പെൺകൊടി കയ്യിലെ കൂട താഴെ വെച്ച് നിലത്തുകിടക്കുന്ന എന്നെ അവിടെ നിന്ന് എഴുന്നേൽപ്പിക്കാൻ ആവും വിധം പരിശ്രമിച്ചു.ഒടുവിൽ പരസഹായത്തോടെ ഒന്ന് നിവർന്നു നിന്ന് ബ്രേക്ക്‌ഡാൻസ് കളിക്കുന്നത് പോലെ വായുവിൽ കൈ തുഴഞ്ഞു  രണ്ട് ചുവട് മുൻപോട്ട് വെച്ചപ്പോൾ പെട്ടന്ന് തന്നെ ഞാനാ സത്യം മനസിലാക്കി. 

'എന്റെ നടുവിന് ഉളുക്ക് പറ്റിയിരിക്കുന്നു... !"

വീണ്ടും ദനീയമായി ഞാനവളെ നോക്കി.. 

"എന്ത്യേ..? "അവളുടെ ചോദ്യം 

"എന്നെകൊണ്ട് ആവൂന്നു തോന്നണില്ല കുട്ട്യേ.. "

"അതെന്ത്യേ..? "

" നടുവിന് ഉള്‌ക്ക് പറ്റിയിട്ടുണ്ട്, ഭയങ്കര വേദന.. "

ഇത് വല്ലാത്ത എടങ്ങേറായല്ലോ എന്നമട്ടിൽ അവളെന്നെ കുറച്ച് നേരം നോക്കി നിന്നപ്പോൾ ആദ്യരാത്രിയിൽ മണിയറയിലെത്തിയ നവവധുവിനെ പോലെ നിലത്തെ പൂഴിമണ്ണിൽ കാൽവിരൽകൊണ്ട് കാശ്മീരിന്റെ പടം വരച്ചു ഞാൻ നമ്രശിരസ്ക്കനായി നാണം കുണുങ്ങി അങ്ങനെ നിന്നു.

##############################

ചുമലിലൂടെ കയ്യിട്ട് എന്നെ ചേർത്ത് പിടിച്ചുകൊണ്ട് ആയാസപ്പെട്ട് നടക്കുമ്പോൾ ഞാനവളെ അടിമുടിയൊന്ന് നോക്കി. 

പിങ്കിൽ വെളുത്ത പുള്ളികൾ നിറഞ്ഞു കാല്പാദം പോലും പുറത്തു കാണാൻ പറ്റാത്തവിധം നിലം മുട്ടികിടക്കുന്ന ഒരു കോട്ടൺ ഉടുപ്പായിരുന്നു അവൾ ധരിച്ചിരുന്നത്.ആ കണ്ണിലെ കൃഷ്ണമണികൾക്ക് തവിട്ട് നിറവും, ചുണ്ടുകൾക്ക് പഴുത്തു പാകമാകാൻ തുടങ്ങുന്ന ഞാവൽ പഴത്തിന്റെ നീലനിറവുമായിരുന്നു. ഒട്ടും ചുരുളാതെയങ്ങനെ നീണ്ടുകിടക്കുന്ന ചെമ്പൻ മുടിയിഴകൾ അലസമായി ചുമലിലൂടെ താഴേക്ക് വീണുകിടക്കുന്നു.എന്റെ ശരീരത്തിന്റെ ഭാരം കാരണം വേച്ചു വേച്ചു നടക്കുന്ന അവളുടെ വെളുത്ത കഴുത്തിൽ നീല ഞെരമ്പുകൾ തെളിഞ്ഞു കണ്ടപ്പോൾ ഞാനൊരു നിമിഷം തളർച്ചഭാവിച്ചു ആ ചുമലിലേക്ക് മുഖം ചേർത്തു വെച്ചു. 

"എന്താടോ? " ഇഷ്ട്ടക്കേടോടെ മുഖം വെട്ടിച്ചു അവളെന്നോട് അത് ചോദിച്ചപ്പോൾ ഞാൻ സൂത്രത്തിൽ കണ്ണുകൾ പാതിയടച്ചു പിറുപിറുത്തു. 

"തലകറങ്ങണ പോലെ തോന്നണ്‌, ഇച്ചിരി നേരം എനിക്കെവിടെലും ഒന്ന് കിടക്കണം "

എന്നെയും കൊണ്ട് നിശ്ശബ്ദതയിലാണ്ടു കിടക്കുന്ന ആ വലിയ വീടിന്റെ പിറക് വശത്തെ വാതിലിലൂടെ അവൾ ഉള്ളിലേക്ക് കയറി ഇരുമ്പ് വാതിൽ ചാരുമ്പോൾ പുറത്ത് തുലാവർഷം ഇടിച്ചുകുത്തി പെയ്തു തുടങ്ങിയിരുന്നു.പക്ഷെ അപ്പോഴും ഞാനറിഞ്ഞിരുന്നില്ല ഇനിവരാൻ പോകുന്ന നിമിഷങ്ങൾ എന്റെ ജീവിതത്തെ അപ്പാടെ മാറ്റിമറിക്കാൻ പോന്നവയായിരിക്കുമെന്ന്.

         
അവളും_ഞാനും (അവസാനഭാഗം )

നിശബ്ദതയിലാണ്ട്‌ കിടക്കുന്ന ആ വലിയ വീടിനുള്ളിലേക്ക് എന്നെയും കൊണ്ട് പ്രവേശിക്കുമ്പോൾ അവൾ പരിഭ്രമത്തോടെ ചുറ്റുപാടും നോക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു. 

വൃത്തിയായി അലങ്കരിച്ചിരുന്ന ആ വീടിന്റെ ഉൾഭാഗത്തു മങ്ങിയ വെളിച്ചമേ ഉണ്ടായിരുന്നുള്ളു എന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ജനാലകളും വാതിലുകളും അടഞ്ഞു കിടന്നിരുന്നു. വീടിനുള്ളിൽ എവിടെയോ ഒരു പൂച്ച അമർത്തി മുരളുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. സ്വീകരണമുറിയും കടന്ന് അവൾ എന്നെയും കൊണ്ട് നടന്നെത്തിയത് ആ വീട്ടിലേ ഏറ്റവും ചെറിയ റൂം എന്ന് തോന്നിച്ച ഒരു കുടുസ്സുമുറിയിലേക്കായിരുന്നു.അവിടുത്തെ ഒരു ചാരുകസേരയിൽ എന്നെ ഇരുത്തിയത്തിന് ശേഷം നടുനിവർത്തുന്ന പെങ്കൊച്ചിനെ ഞാൻ സൂക്ഷിച്ചു നോക്കി. 

"ഇവിടാകെ ഇരുട്ടാണല്ലോ, ഈ വീട്ടിൽ വെട്ടവും വെളിച്ചവുമില്ലേ, ആ ലൈറ്റ് ഒന്നിടു കൊച്ചേ? "

ആ സംസാരം ഇഷ്ട്ടപെടാത്തതുപോലെഎന്നെയൊന്ന് തുറിച്ചു നോക്കിയത്തിന് ശേഷം ആ മുറിയുടെ വാതിൽ ചാരിയിട്ട് അവൾ ഭിത്തിയിലെ സ്വിച്ചിൽ വിരലമർത്തിയപ്പോൾ മുറിയിൽ പ്രകാശം പരന്നു. അപ്പോഴാണ് ഞാനാ റൂം വിസ്തരിച്ചു കാണുന്നത്.കാൻവാസിൽ വരച്ച ഒരുപാട് ചിത്രങ്ങൾ ആ മുറിയിലെ ഭിത്തികളിൽ അങ്ങിങ്ങായി ഞാണ്ടുകിടപ്പുണ്ടായിരുന്നു. ചിത്രം വരക്കാൻ ഉപയോഗിക്കുന്ന ബ്രഷുകളും പലനിറത്തിലുള്ള ചായകൂട്ടുകളും നിലത്ത് ചിതറികിടന്നിരുന്നു. 

'ഓഹ്, ഇവളപ്പോൾ ചിത്രകാരിയാണല്ലേ' ഞാനത് മനസ്സിലോർത്തു.

"ദാഹിക്കുന്നു, കുടിക്കാനെന്തെങ്കിലും? " ഞാനത് പറഞ്ഞപ്പോൾ അൽപ്പം നീരസത്തോടെയാണെങ്കിലും അവൾ ഒന്നും മിണ്ടാതെ വാതിൽ തുറന്ന് പുറത്തേക്ക് പോയി.

 ആ മുറിയിൽ വീണ്ടും തനിച്ചായപ്പോൾ ക്യാൻവാസിൽ വരച്ചിട്ട ചിത്രങ്ങളിലേക്ക് വീണ്ടും ഞാൻ കണ്ണോടിച്ചു. പൂക്കളുടെയും മനുഷ്യരുടെയും മൃഗങ്ങളുടെയും വിവിധതരം ചിത്രങ്ങൾ അതിൽ കോറിയിട്ടിരുന്നു.വളരെ മനോഹരമായിരുന്നു അവയെങ്കിലും എന്തോ ഒരു കുറവ് അതിലെല്ലാത്തിലുമുള്ളതായി എനിക്കനുഭവപ്പെട്ടു. വീണ്ടും ഒരിക്കൽകൂടി ശ്രദ്ധിച്ചപ്പോൾ എനിക്കാ കുറവ് മനസിലായി. ആ ചിത്രങ്ങളിൽ ഒന്നിൽ പോലും മഞ്ഞനിറം ചേർത്തിട്ടില്ല. മഞ്ഞനിറമില്ലാത്ത പൂക്കൾ, മനുഷ്യർ, മൃഗങ്ങൾ, ചിത്രശലഭം...

അപ്പോഴേക്കും ആ മുറിയിലേക്ക് കടന്നു വന്ന അവൾ കയ്യിലിരുന്ന ചില്ല് ഗ്ലാസ് എന്റെ നേർക്ക് നീട്ടി. അതിലുള്ളത് എന്താണെന്ന് മനസിലാക്കാൻ എനിക്കാ പാനീയം രുചിക്കേണ്ട അവശ്യമുണ്ടായിരുന്നില്ല, അതിൽ നിന്നുയർന്ന, ആരെയും മത്തുപിടിപ്പിക്കുന്ന മണത്തിൽ നിന്നുതന്നെ ഞാനതെന്താണെന്ന് മനസിലാക്കി. എന്നെ ആ ഇരിപ്പിരുത്താൻ കാരണക്കാരനായ, കൽക്കണ്ടത്തിന്റെ മധുരമുള്ള ആ മാമ്പഴം കൊണ്ടുള്ള ജ്യൂസ്‌ ആയിരുന്നു ഗ്ലാസ് നിറയെ. ഒറ്റവലിക്ക് പകുതിയോളം കുടിച്ചു ഞാനാ മാമ്പഴ സത്തിന്റെ രുചി കണ്ണടച്ചൊന്ന് ആസ്വദിച്ചു. 

"ആഹാ, അസ്സലായിട്ടുണ്ട് "

അതിന് മറുപടിപറയാതെ അലക്ഷ്യമായെങ്ങോ മിഴികളൂന്നി അവൾ നിന്നപ്പോൾ ഞാൻ വീണ്ടും സംസാരിച്ചു തുടങ്ങി. 

"ന്തൂട്ടാ കൊച്ചിന്റെ പേര്? "

"എസ്തേർ " ഞാവൽപഴത്തിന്റെ നിറമുള്ള ചുണ്ടുകൾ പിളർന്ന് ആ മറുപടി വരാൻ അൽപ്പം താമസമെടുത്തു. 

"എസ്തേർ." ഞാനാ പേര് മനസിലൊരവർത്തി ഉരുവിട്ടു.

"എസ്ത്രേ, താനീ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാറില്ലേ? "

"ഇല്ല " അവളുടെ ശബ്ദം താഴ്ന്നിരുന്നു.

"അതെന്താ? "

"പുറത്തേക്കിറങ്ങാൻ തോന്നാറില്ല, അത്രതന്നെ."

"ഇടക്കൊക്കെ വീടിന് പുറത്തേക്കിറങ്ങി സൂര്യപ്രകാശമൊക്കെ ഒന്ന് കൊണ്ടൂടെ? വെറുതെയല്ല മുഖം വെളുത്തു വെളുത്തു ഇംഗ്ളീഷ് പടത്തിലെ പ്രേതത്തെപോലെയിരിക്കുന്നത്. "

"എന്നെ കാണാൻ പ്രേതത്തെപോലെയാണോ? "അത് ചോദിക്കുമ്പോൾ എസ്തേറിന്റെ മുഖത്തു ഒരു വല്ലായ്ക പ്രകടമായിരുന്നു. 

"ആന്നേ, നാട്ടുകാർ പറയുന്നത് ഈ വീട്ടിൽ പ്രേതമുണ്ടെന്നാ, അത് മിക്കവാറും തന്നെ കണ്ടിട്ടായിരിക്കും. "

"ശ്യോ, പതുക്കെ.. മമ്മി കേൾക്കും. "പരിഭ്രമത്തോടെ വാതിൽ ചാരികൊണ്ടാണ് എസ്തേർ അത് പറഞ്ഞത്. 

"ആഹാ, കുട്ടീടെ മമ്മിച്ചി.. സോറി, അമ്മച്ചി ഇവിടുണ്ടാർന്നോ? എന്നിട്ടെന്താ എന്നെ പരിചയപെടുത്താഞ്ഞത്? " ഞാനത് ശബ്ദം താഴ്ത്തിയാണ് അവളോട് ചോദിച്ചത്.

 "അപരിചിതരാരും വീട്ടിൽ വരുന്നത് മമ്മിക്ക് ഇഷ്ട്ടല്ല" അത് പറയുമ്പോൾ എസ്തറിന്റെ ശബ്ദത്തിൽ അൽപ്പം നിരാശകലർന്നതുപോലെ എനിക്ക് തോന്നി. 

"എന്നിട്ട് കുട്ടീടെ അമ്മച്ചി എന്ത്യേ? "

"മമ്മി കഴിഞ്ഞ മാസം കാല് തെന്നിയൊന്ന് വീണു. നട്ടെല്ലിന് ഫ്രാക്ച്ചർ ഉണ്ട്, ഇപ്പൊ  എണീറ്റ് നടക്കാൻ ബുദ്ധിമുട്ടാ "

"ഓഹ്, ഏകദേശം എന്റെ ഇപ്പോഴത്തെ അവസ്ഥപോലെ അല്ലേ? " ചാരുകസേരയിൽ ഇളകിയിരുന്നുകൊണ്ടായിരുന്നു എന്റെ ചോദ്യം. 

"അതിന് എന്റെ മമ്മി മാമ്പഴം കട്ടെടുക്കാൻ പോയപ്പോഴല്ല വീണത് " എസ്തേറിന്റെ ആ ഡയലോഗ് കേട്ടപ്പോൾ ഞാനൊന്ന് ചമ്മിപോയി. ആ ചമ്മൽ മാറ്റാൻ വേണ്ടി ഞാൻ മറ്റുകാര്യങ്ങൾ അവളോട് ചോദിക്കാൻ തുടങ്ങി. 

"കുട്ടി വരച്ചതാണോ ഈ പെയിന്റിങ്ങുകൾ? "

"ഹമ് "  എസ്തേർ ഒരു മൂളലിൽ മറുപടിയൊതുക്കി. 

"കൊള്ളാം ട്ടാ, നന്നായിട്ടുണ്ട് " ഞാനവളെ ചെറുതായൊന്നു അഭിനന്ദിച്ചുനോക്കി, പതയുമോന്ന് അറിയണല്ലോ.. 

"തനിക്ക് തനിയേ നടക്കാൻ കഴിയുമോ? ഞാൻ വാതിൽ തുറന്നുതരട്ടെ..? "എസ്തേർ എന്നെ വീട്ടീന്ന് പുറത്താക്കുവാൻ ധൃതികൂട്ടുന്നത് ഞാൻ മനസിലാക്കി. 

"അല്ല എസ്ത്രേ, ഈ ചിത്രങ്ങളിൽ ഒന്നിൽപോലും മഞ്ഞനിറം ഉപയോഗിച്ചിട്ടില്ലല്ലോ? അതെന്തുപറ്റി? " ക്യാൻവാസിൽ ചിത്രങ്ങൾ നോക്കിയായിരുന്നു എന്റെയാ ചോദ്യം. 

"ഈ ചിത്രങ്ങളിൽ ഇവിടെയും അത് ചേർക്കേണ്ടതായി എനിക്ക് തോന്നിയില്ല, പിന്നെ എനിക്ക് മഞ്ഞനിറം ഇഷ്ടമല്ല "

'മോള് തീട്ടമഞ്ഞ മാത്രേ കണ്ടിട്ടുണ്ടാവൂ,' ഞാനത് പിറുപിറുത്തപ്പോൾ എസ്തേർ എന്നെ സൂക്ഷിച്ചു നോക്കി. 

"താൻ എന്താ പറഞ്ഞേ? "

"അതുപിന്നെ കുട്ടി യഥാർത്ഥ മഞ്ഞനിറം കാണാത്തതുകൊണ്ടായിരിക്കും എന്ന് പറഞ്ഞതാ " ഞാൻ സൂത്രത്തിൽ ഒരു നുണ പറഞ്ഞൊപ്പിച്ചു. 

"ഓ, കുറ്റം പറഞ്ഞയാൾ എന്നാപിന്നെ ഇതുപോലൊരെണ്ണം വരച്ചു കാണിക്കാമോ? " അവളുടെ സ്വരത്തിലെ പുച്ഛം കലർന്നിരുന്നതായി ഞാനറിഞ്ഞു. 

"അത് പിന്നെ.. " ഞാനത് പറഞ്ഞവസാനിപ്പിക്കുന്നതിന് മുൻപേ എസ്തേർ ചുണ്ടുകൾക്ക് മുകളിൽ വിരൽ കൂട്ടിപ്പിടിച്ചു 'മിണ്ടല്ലേ ' എന്ന ആംഗ്യം കാണിച്ചുകൊണ്ട് ചെവി വട്ടംപിടിച്ചു എന്തോ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 

"മമ്മി ഉണർന്നെന്നു തോന്നുന്നു, ഞാൻ ഇപ്പൊ വരാം " പരിഭ്രമത്തോടെ അത് പറഞ്ഞുകൊണ്ട് എസ്തേർ മുറിവിട്ടിറങ്ങിയപ്പോൾ ചുമരിൽ തൂങ്ങികിടക്കുന്ന ക്യാൻവാസുകളിലൊന്നിലേക്ക് ഞാൻ വീണ്ടും ശ്രദ്ധിച്ചു. 

"മനോഹരമായി പുഞ്ചിരിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയുടെ മുഖമായിരുന്നു എസ്തേർ ആ ക്യാൻവാസിൽ വരച്ചുചേർത്തിരുന്നത്.ആ ചിത്രത്തിന് എസ്തേറിന്റെ മുഖച്ഛായ ഉള്ളതുപോലെ എനിക്കൊരു നിമിഷം തോന്നി. വെളുത്തതും കറുത്തതുമായ നിറങ്ങൾ മാത്രമായിരുന്നു ആ മുഖം വരക്കാൻ അവൾ ഉപയോഗിച്ചിരുന്നത്. പെട്ടെന്ന് മനസ്സിൽ ഉദിച്ച ഒരാശയത്തിന്റെ പുറത്ത് ചാരുകസേരയിൽ നിന്ന് പതിയെ എണീറ്റ് താഴെ കിടക്കുന്ന ബ്രഷുകളിലൊന്ന് ഞാൻ കയ്യിലെടുത്തു. 

##############################

അൽപനേരം കഴിഞ്ഞ് എസ്തേർ ആ മുറിയിലേക്ക് കടന്നുവരുമ്പോൾ ഞാനാ കസേരയിൽ കണ്ണടച്ചിരിക്കുകയായിരുന്നു. 

"അത് ശരി, കുറച്ച് നേരത്തേക്ക് ഇരിക്കാൻ വന്നയാൾ ജ്യൂസും കുടിച്ച് ഉറക്കമായോ? " ആ ചോദ്യം കേട്ടപ്പോൾ കണ്ണുകൾ തുറന്ന് ഞാനവളെ നോക്കിയൊന്ന് മന്ദഹസിച്ചു. 

"എസ്ത്രേ, വലതുവശത്തുള്ള ആ ജനാലയൊന്ന് തുറക്കാമോ? ഇതിനുള്ളിലിരുന്ന് എനിക്കാകെ ശ്വാസം മുട്ടുന്നത് പോലെ. " അതവൾക്കത്ര പിടിച്ചില്ലെങ്കിലും എന്തോ ഭാഗ്യത്തിന് എസ്തേർ ആ ഒരു ജനാലയുടെ മാത്രം കൊളുത്തുമാറ്റി പുറത്തേക്ക് തുറന്നിട്ടു. 

പുറത്തുനിന്നും സൂര്യകിരണങ്ങൾ തുറന്നുകിടക്കുന്ന ജനാലക്കിടയിലൂടെ ഇരച്ചുകയറി ആ മുറിയുടെ ഇടതുഭാഗത്ത്‌ തൂങ്ങികിടക്കുന്ന ക്യാൻവാസിൽ പുഞ്ചിരിച്ചുനിൽക്കുന്ന പെൺകുട്ടിയുടെ ചിത്രത്തിലേക്ക് പതിച്ചു.ആ കവിളുകളിൽ പുതുതായി ചേർക്കപ്പെട്ട മഞ്ഞരാശിയിലേക്ക് സൂര്യരശ്മികൾ പതിച്ചപ്പോൾ അവ വെട്ടിതിളങ്ങി. അപ്രതീക്ഷിതമായാണ് എസ്തേർ അത് ശ്രദ്ധിച്ചത്.എന്തോ ഒരു അത്ഭുതം കണ്ടപോലെ അവളുടെ കണ്ണുകൾ വിടരുന്നുണ്ടായിരുന്നു.

"ഇത്, ഇതെങ്ങനെ സംഭവിച്ചു? " അവൾ ആശ്ചര്യത്തോടെ എന്നെനോക്കി. 

"പറയാം, അതിന് മുൻപ് എസ്തേർ ആ കണ്ണടിയിലേക്ക് നോക്കി കണ്ണടച്ചൊന്ന് നിക്കാമോ? "ഞാനത് ചോദിച്ചപ്പോൾ അവൾ എന്നെയൊന്ന് നോക്കിയതിന് ശേഷം ചുമരിലേക്ക് ചേർത്തിട്ടിരുന്ന അലമാരയിലെ കണ്ണാടിയിലേക്ക് തിരിഞ്ഞു.

അതെ നിമിഷത്തിൽ കസേരയിൽ നിന്നെഴുന്നേറ്റ് ഞാവളുടെ പിറകിലെത്തിയിരുന്നു. ഇടത്തെ കയ്യിലിരുന്ന പെയിന്റിംഗ് ബ്രെഷ് എന്റെ വലത്തേ കയ്യിലെ ഗ്ലാസിലെ മാമ്പഴചാറിൽ ഒന്ന് മുക്കിയെടുത്തു. അതിന്ശേഷം എനിക്ക് പുറം തിരിഞ്ഞ് കണ്ണാടിക്ക് മുൻപിൽ കണ്ണടച്ച് നിൽക്കുന്ന എസ്തേറിന്റെ പാൽനിറമാർന്ന ഇടത്തെ കവിളിലൂടെ മാമ്പഴചാറിൽ കുതിർന്ന ബ്രഷിന്റെ തുമ്പ് മൃദുലമായൊന്ന് തലോടി. ആ വെളുത്ത കവിളുകളിൽ മഞ്ഞരാശി പടർന്നു.ഇക്കിളി എടുത്തെന്നോണം ഒന്ന് കുറുകികൊണ്ട് എസ്തേർ കണ്ണുതുറന്നപ്പോൾ തൊട്ടുമുൻപിലെ കണ്ണാടിയിലെ അവളുടെ പ്രതിബിംബത്തെയാണ് ആദ്യം കണ്ടത്. ആകാംക്ഷയോടെ ഞാനാ മുഖത്തുവിരിയുന്ന ഭാവങ്ങൾ ശ്രദ്ധിച്ചു. ആദ്യത്തെ അമ്പരപ്പിന് ശേഷം എസ്തേറിന്റെ കവിളിൽ ഒരു കുഞ്ഞുനുണക്കുഴി വിരിഞ്ഞപ്പോൾ എനിക്ക് മനസിലായി അവൾ ഹൃദയംകൊണ്ട് പുഞ്ചിരിക്കുകയാണെന്ന്. 

"എങ്ങിനെയുണ്ട് കൊള്ളാമോ? "അവളുടെ പിറകിൽ നിന്ന് ഒരിഞ്ചുപോലും മാറാതെയാണ് ഞാനത് ചോദിച്ചത്. 

"മ്മ് " മറുപടി ഒരു മൂളലിൽ ഒതുങ്ങി. 

"ആ ചിത്രത്തിലെ പെൺകുട്ടിക്കും എസ്തേറിന്റെ അതേ മുഖച്ഛായയാണ്, ഇതേ വെളുപ്പായിരുന്നു ആ കവിളിനും, അൽപ്പം മഞ്ഞ നിറം ചേർത്തപ്പോൾ ആ ചിത്രത്തിന് വന്ന മാറ്റം കണ്ടില്ലേ? പക്ഷെ തീർന്നില്ല ഒരു നിറം കൂടി ചേർന്നാലേ ആ ചിത്രം പൂർണ്ണതയിലേക്കെത്തൂ "

"അതേത് നിറം? " എസ്തേർ കണ്ണാടിയിൽ കാണുന്ന എന്റെ മുഖത്തേക്ക് നോക്കികൊണ്ട് ആകാംഷയോടെ ചോദിച്ചു. 

"അത്...അത് പറഞ്ഞുതരാൻ പറ്റിയ സ്ഥലം ഇതല്ല, എന്റെകൂടെ അപ്പുറത്തുള്ള പുഴയോരത്തേക്ക് വരുന്നോ? അവിടെ വെച്ച് ഞാനത് പറഞ്ഞുതരാം, സമ്മതമാണേൽ ഈ കയ്യേൽ പിടി " അത് പറഞ്ഞുകൊണ്ട് ഞാനെന്റെ വലതു കൈപത്തി എസ്തേറിനു നേരെ നീട്ടി. 

"അയ്യോ, അതൊന്നും പറ്റില്ല. മമ്മി അറിഞ്ഞാൽ വല്യ കൊഴപ്പാവും " അവളത് താഴെ നോക്കിയാണ് പറഞ്ഞത്. 

എന്റെ എസ്ത്രേ, താനീ വീട്ടീന്ന് പുറത്തിറങ്ങിയെന്ന് കരുതി ആകാശമൊന്നും ഇടിഞ്ഞുവീഴാൻ പോണില്ല. പിന്നെ മമ്മിച്ചി..സോറി അമ്മച്ചി അറിയുന്നതിന് മുൻപേ തനിക്കിങ്ങു തിരിച്ചു പോരാലോ? "

"എന്നാലും? " എസ്തേർ ഒന്ന് മടിച്ചു. 

###########################

സമയം സായാഹ്നത്തോട് അടുത്തിരുന്നു. പടിഞ്ഞാറ് അസ്തമിക്കാൻ തുടങ്ങുന്ന സൂര്യന്റെ പൊൻകിരണങ്ങൾ പുഴയോരത്തു നിൽക്കുന്ന എസ്തേറിന്റെ മുഖത്തേക്ക് പതിക്കുന്നുണ്ടായിരുന്നു. സൂര്യപ്രകാശമേറ്റ് അവളുടെ തവിട്ടുനിറമാർന്ന കൃഷ്ണമണികൾക്ക് ഒരു പ്രത്യേക ഭംഗി കൈവരിക്കുന്നതും പുഴയോരത്തെ ഇളം കാറ്റ് ഇക്കിളിപെടുത്തുമ്പോൾ ആ മിഴികൾ കൂമ്പിയടയുന്നതും അവൾക്കരികിൽ നിന്നിരുന്ന ഞാൻ അറിയുന്നുണ്ടായിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടാകും ആ പെൺകുട്ടി ഇതെല്ലാം അനുഭവിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. 

"ഇവിടെ നിന്ന് മടുത്തോ? " കുളിർകാറ്റേറ്റ് മാറിൽ കൈപിണച്ചു നിൽക്കുന്ന എസ്തേറിനെ നോക്കി ഞാൻ ചോദിച്ചു. 

"ഹേയ്, നല്ല രസണ്ട് ഈ സ്ഥലം. എന്ത് സുഖാ
ഇങ്ങനെ നിക്കാൻ "

"വീട്ടീ പോണ്ടെ? കൊറെ നേരായില്ലേ ഇവിടെ വന്നിട്ട്? "

"പോണം, ഏതോ നിറത്തെപറ്റി പറയാമെന്നു പറഞ്ഞല്ലേ എന്നെയിവിടെ കൊണ്ടുവന്നത്.?  അതിനെപ്പറ്റി പറയൂന്നേ. "

"ഓഹ്, ഞാനത് മറന്നു. എസ്തേർ ഒന്ന് കണ്ണടച്ചേ. "

ഇത്തവണ സംശയിക്കാൻനിക്കാതെ അവൾ എന്റെ വാക്കുകൾ കേട്ടമാത്രയിൽ കണ്ണുകൾ ഇറുക്കിയടച്ചു. 

എനിക്ക് നേരെ തിരിഞ്ഞു മിഴിപൂട്ടിയങ്ങനെ നിൽക്കുന്ന എസ്തേറിന്റെ നിഷ്കളങ്കമായ മുഖത്തേക്ക് ഞാനൊരു നിമിഷം ഉറ്റു നോക്കി. അടുത്തനിമിഷം പിറകിലൂടെ അവളിലേക്ക് ചേർന്നുനിന്നുകൊണ്ട് എസ്തേറിന്റെ നീണ്ടുകിടക്കുന്ന ചെമ്പൻ മുടിയിഴകൾ ഇടതു കൈകൊണ്ട് ഒതുക്കിവെച്ച് നീലഞെരമ്പുകൾ പടർന്നുകിടക്കുന്ന അവളുടെ വെളുത്ത കഴുത്തിൽ ഞാൻ പതിയെ ചുണ്ടമർത്തി. 

ഒരുനിമിഷം.. തീക്കൊള്ളിയേറ്റതുപോലെ എസ്തേറിന്റെ ശരീരത്തിൽ ഒരു നടുക്കം പ്രകടമായി.പെട്ടെന്ന് ഇക്കിളിയെടുത്തെന്നോണം തലവെട്ടിച്ചുകൊണ്ട് അവളൊന്ന് കുതറിമാറി എനിക്ക് നേരെ തിരിഞ്ഞു. പാലൊളിയാർന്ന ആ വെളുത്ത മുഖം ചുവന്നുതുടുത്തിരുന്നു.എനിക്ക് നേരെ നോക്കാതെ അവൾ താഴെ മണൽപരപ്പിലേക്ക് മിഴികളൂന്നിനിന്നു. 

"എസ്തേർ " 

"മ്മ് "

"നിന്റെ മുഖമിപ്പോൾ പ്രേതത്തെപോലെ വിളറിവെളുത്തതല്ല, ചുവപ്പുരാശി കലർന്ന് എതൊരാണിനും കണ്ടാൽ കൊതിതോന്നിപ്പിക്കുന്ന മുഖകാന്തിയാണ് നിനക്കിപ്പോൾ. ഈ നിറമാകണം ഇനി എസ്തേർ വരക്കുന്ന സ്ത്രീരൂപങ്ങളുടെ മുഖങ്ങളിൽ വിരിയേണ്ടത് "

ആ പറമ്പിനു ചുറ്റിനുമുള്ള വേലികെട്ട് എത്തുന്നത് വരെ ഒപ്പം നടക്കുന്ന എന്നോട് എസ്തേർ ഒരക്ഷരം പോലും സംസാരിച്ചില്ല. വേലികെട്ട് നൂണ്ട് അകത്തേക്ക് കയറി വീടിനടുത്തേക്ക് സാവധാനത്തിൽ നടന്നുനീങ്ങുന്ന അവളെ ഞാനങ്ങിനെ നോക്കിനിന്നു. ഒടുവിൽ നിറയെ മാമ്പഴങ്ങളുള്ള ആ മാവിൻചുവട്ടിലെത്തിയപ്പോൾ അവളൊന്ന് തിരിഞ്ഞു എന്നെനോക്കി. 

ആ ഒരു നോട്ടത്തിന് വേണ്ടിയായിരുന്നു ഞാൻ കാത്തുനിന്നത്. എസ്തേർ അപ്പോൾ എന്നെനോക്കി ചിരിക്കുകയായിരുന്നു.ചുവപ്പുരാശി കലർന്ന കവിളുകളിൽ നുണക്കുഴി വിരിയിച്ചു,  പഴുത്തുപാകമാകാൻ തുടങ്ങുന്ന ഞാവൽപഴത്തിന്റെ നിറമുള്ള ചുണ്ടുകൾ വിടർത്തി,അതിമനോഹരമായ പുഞ്ചിരി.

Sai Bro.               

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്