അച്ഛൻ

" ദേ നിങ്ങടെ ഈ തന്തയെ എവിടെയെങ്കിലും കൊണ്ട്‌ കളയ്‌ അല്ലെങ്കിൽ  അമ്മായി അപ്പനു  വിഷം കൊടുത്ത മരുമകൾ എന്ന ചീത്തപ്പേര് എനിക്ക്‌ കേൾക്കേണ്ടി വരും"
കലി തുള്ളി കൊണ്ട്‌ മായ വിഷ്ണുവിനരികിൽ എത്തി
" എന്താ എന്താ ഇപ്പോ പുതിയ പ്രശ്നം .."
കയ്യിലിരുന്ന പത്രം സെറ്റിയിലേക്ക്‌ വീശിയെറിഞ്ഞു വിഷ്ണു ചാടി എഴുന്നേറ്റു .
" ദേ ഇന്നും കപ്പിൽ മൂത്രമൊഴിച്ചിട്ട്‌ വാഷ്‌ബെയിസണിൽ കൊണ്ട്‌ ഒഴിക്കുന്നു... ഓ .. എത്ര പറഞ്ഞാലും കേൾക്കില്ല. ഈ രീതിയാണേൽ എനിക്കും എന്റെ കുഞ്ഞിനും എന്തേലും മാറാ രോഗം പിടിപെടും "

"എന്താ മായെ നീ ഇങ്ങനെ... പ്രായമേറിയ ആളല്ലേ മാത്രമല്ല ഓർമ്മക്കുറവു കൂടി ഉണ്ട്‌. എല്ലാം അറിയുന്ന നീ തന്നെ ഇങ്ങിനെ പറയുവാണോ "
വിഷ്ണുവിന്റെ സ്വരം ദയനീയമായിരുന്നു
" എന്നുവച്ച്‌ ?????  ഒരു പരിധിയില്ലേ ക്ഷെമിക്കുന്നതിനു.. അങ്ങേരുടെ മലവും മൂത്രവും കോരാൻ ആണോ നിങ്ങൾ എന്നെ കെട്ടിക്കൊണ്ട്‌ വന്നത്‌??"
"മായാ ..."
അതൊരു താക്കീതായിരുന്നു

" അത്‌ എന്റെ അച്ഛൻ ആണ്  പലപ്പോഴും നീ അതു മറക്കുന്നു"

"ഓഹോ  അച്ഛനെ പറഞ്ഞപ്പോൾ  മകനു നൊന്തു അല്ലേ ... അപ്പോൾ ഞാൻ ഈ കിടന്ന് കഷ്ടപ്പെടുന്നത്‌ ആരും കാണുന്നില്ല. കണ്ണു തെറ്റിയാൽ കിളവൻ വാഷ്‌ ബേസണിൽ മുള്ളും പലപ്പോഴും കിടക്കയിലും. ചുമച്ചു തുപ്പി തുപ്പി മുറ്റമാകെ  വൃത്തികേട്  ആക്കി
ഒരു കുഞ്ഞ്‌ വളരുന്നുണ്ട്‌ ഇവിടെ അതിനു മാറാ രോഗം എന്തേലും പിടിപെടുന്നെനു മുന്നേ ...."
ഒന്ന് നിർത്തി മായ വിഷ്ണുവിന് മുഖാമുഖം നിന്നു
" ഈ  കാര്യത്തിൽ ഇന്ന് ഒരു തീരുമാനം വേണം മടുത്തു ഇങ്ങിനെ അടിമപ്പണി ചെയ്ത്‌ അച്ഛനെയും അമ്മയേയും കൂടി ഇവിടേക്ക്‌ വിളിച്ചിട്ടുണ്ട് ഞാൻ. നിങ്ങടെ അച്ഛനെ  വല്ല വൃദ്ധസദനത്തിലും കൊണ്ട്‌ ആക്കണം  ഇല്ലെങ്കിൽ ഞാൻ കുഞ്ഞിനേയും കൊണ്ട് ഇറങ്ങും "
വിഷ്‌ണുവിന്റെ മുഖത്ത്‌ രോക്ഷം ഇരച്ച്‌ കയറുമ്പോൾ അതു വക വയ്ക്കാതെ അകത്തേയ്ക്ക് നടന്നു പോയി മായ
പിന്തിരിയുമ്പോൾ അവൻ കണ്ടു അകത്തെ വാതിലിനു പിന്നിൽ നിറകണ്ണുകളോടെ പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആ മുഖം... അച്ഛൻ ...
ആ ദയനീയത അവനെ വല്ലാതെ തളർത്തി

" അച്ഛൻ എന്തേ അവിടെ നിന്നുകളഞ്ഞത്‌ .. ദേ പത്രം വന്നു നിങ്ങടെ സഖാവിന്റെ തീപ്പൊരി പ്രസംഗത്തിന്റെ വാർത്തയുണ്ട്‌... വായിച്ച്‌ പഠിച്ച്‌ നിൽക്ക്‌ ഞാൻ ഒന്ന് കുളിച്ച്‌ വരട്ടെ ഇന്ന് നിങ്ങളുടെ മുതലാളിത്ത നയത്തിനെതിരെ തകർപ്പൻ വാദങ്ങളുണ്ട് എന്റെ കയ്യിൽ. ഇന്നത്തെ തർക്കത്തിൽ സഖാവിനെ ഞാൻ തോൽപ്പിക്കും നോക്കിക്കൊ"

വാക്കുകൾ ഇടറുമ്പോഴും മുഖത്തെ പുഞ്ചിരി മായാതിരിക്കാൻ അവൻ ഏറെ പാടുപെട്ടു...

" അച്ഛൻ ഇന്ന് തോൽക്കുമെടാ അത്  ഉറപ്പായി ഇനി ഈ തൊണ്ണൂറാം വയസ്സിൽ എന്ത്‌ ജയമാണ് എനിക്കുള്ളത്‌ കാലനു പോലും വേണ്ടാത്ത ജന്മം "

വിറയാർന്ന ആ വാക്കുകൾ വിഷ്ണുവിന്റെ ഹൃദയത്തിൽ തറച്ചു കയറി .മിഴികളിലേക്ക്‌ കണ്ണുനീർ ഇരച്ചു കയറുമ്പോൾ ...അച്ഛനെ മറികടന്ന് അകത്തേക്ക്‌ പോയി അവൻ

ഷവറിനു കീഴിൽ തണുത്ത വെള്ളം ദേഹത്തേക്കു വീഴുമ്പോഴും വിഷ്ണുവിന്റെ മനസ്സ്‌ തിളച്ചു മറിഞ്ഞു കൊണ്ടിരുന്നു. ഒരു വശത്തു അച്ഛൻ  മറുവശത്ത്‌ സ്വന്തം കുടുംബം . മായയേയും കുഞ്ഞിനെയും വേർപിരിഞ്ഞൊരു ജീവിതം അതു തനിക്ക്‌ കഴിയില്ല.. അതുപോലെ തന്നെ അച്ഛനെയും ..ഈ ഒരു സമസ്യക്ക്‌ എന്താണ് പരിഹാരം. കണ്ണുകൾ ഇറുകെയടക്കുമ്പോൾ
കുറച്ചകലെയുള്ള വൃദ്ധസദനം അവന്റെ കൺമുന്നിൽ തെളിഞ്ഞു .. ഞെട്ടലോടെ മിഴികൾ തുറക്കവെ നിറകണ്ണുകളോടെ നിൽക്കുന്ന അച്ഛന്റെ മുഖം മനസ്സിലേക്ക് ഓടിയെത്തി
മായ ഫോൺ ചെയ്‌ത പ്രകാരം ഉച്ചയോടെ തന്നെ അച്ഛൻ  പ്രഭാകരനും 'അമ്മ  ശാരദയും വന്നെത്തി. ഉച്ചയൂണിനു ശേഷം വലിയൊരു ചർച്ച തന്നെ അവിടെ നടക്കുകയാണ് ഒന്നിലും പങ്കെടുക്കാതെ വിഷ്ണു അകത്തെ മുറിയിൽ  തന്നെയിരുന്നു

" എന്തായാലും അടുത്തെങ്ങുമുള്ള  വൃദ്ധസദനം വേണ്ട അച്ഛാ അടുത്താണേൽ വിഷ്ണുവേട്ടൻ മുഴുവൻ സമയവും അവിടെ പോയിരിക്കും. ദൂരെ തന്നെ നോക്കു അതാ നല്ലത് .ഞാൻ ഒരു ക്രൂരയാവുകയല്ല പക്ഷെ  എത്രയെന്നുവച്ചാ ഇങ്ങിനെ ....മടുത്തു എനിക്ക് അച്ഛനും മകനുമിട‌യിൽ ...."

മായയുടെ അഭിപ്രായം ശാരദയും  ശെരിവച്ചു .
" അങ്ങിനെയെങ്കിൽ കരുണാലയം തന്നെ നോക്കാം അതാകുമ്പോൾ ഇവിടുന്ന് നൂറ് കിലോമീറ്ററിൽ കൂടുതൽ ഉണ്ട്‌ ദൂരം..
" ആ അതു മതി.... അതു തന്നാ നല്ലത് ..."

അച്ഛന്റെ അഭിപ്രായത്തെ പൂർണ്ണമായും മായ പിന്തുണച്ചു

അകത്തെ മുറിയിൽ അച്ഛനരുകിൽ എല്ലാം കേട്ട് അക്ഷമനായി ഇരുന്നു വിഷ്ണു
" മോനെ എല്ലാരും കൂടി എന്നെകൊണ്ട് കളയോ "
അച്ഛന്റെ ആ ചോദ്യം അവനെയാകെ തളർത്തി
വിഷ്ണു പതുക്കെ പുറത്തേക്കിറങ്ങി. അതോടെ നിശബ്ദയായി മായ അവനു പിന്നിൽ നിന്നു ഒപ്പം കാര്യം അവതരിപ്പിക്കുവാൻ അച്ഛനോട് അവൾ കണ്ണുകൊണ്ട്‌ ആംഗ്യം കാട്ടുന്നുണ്ടായിരുന്നു .

"മായ നീ പിന്നിൽ നിന്ന് കണ്ണുകൊണ്ട്‌ ആവശ്യമില്ലാത്ത കോപ്രായം കാട്ടി ബുദ്ധിമുട്ടണ്ട  കേട്ടോ"

പിന്തിരിഞ്ഞു മായയെ നോക്കുമ്പോൾ  അവൻ കണ്ടു അകത്തെ മുറിയിൽ വിധി കാത്തുകിടക്കുന്ന ഒരു  ജയിൽ പുള്ളിയുടെ ദയനീയത ...
ആ കാഴ്ച  അവന്റെ മനസ്സിൽ നോവായി മാറി
"മോനെ  കാര്യങ്ങൾ നിനക്ക്‌ അറിയാലോ. മായക്ക്‌ ഇത്രയൊക്കെ ബുദ്ധിമുട്ട്‌ ഉള്ള സ്ഥിതിക്ക്‌ .......... നീ വിഷമിക്കണ്ട .. ഞാൻ കൊണ്ട്പോയി ആക്കിക്കൊള്ളാം കരുണാലയം നല്ല സ്ഥാപനമാണ്. ഒരു കുറവും ഉണ്ടാകില്ല അവിടെ.."
പ്രഭാകരൻ  പറഞ്ഞു നിർത്തുമ്പോൾ ഒന്ന് പുഞ്ചിരിച്ചു വിഷ്ണു .

"  അപ്പോൾ എല്ലാം തീരുമാനം ആയോ ...ശരി ...അച്ഛനെ കൊണ്ട്‌ ചെന്ന് ആക്കുമ്പോൾ അവിടുത്തെ ചുറ്റുപാടും വഴിയും ഒക്കെ ഒന്ന് നോക്കി വയ്ക്കണം കേട്ടോ അമ്മാവാ  ഇവളുടെ  അനിയൻ ഒരുത്തൻ വീട്ടിൽ ഉണ്ടല്ലോ ... ഈ ചോര തന്നല്ലേ  അതും അപ്പോൾ വൈകാതെ തന്നെ നിങ്ങൾക്കും അങ്ങോട്ടേക്ക്‌ താമസം മാറാം "
വിഷ്‌ണുവിന്റെ പരിഹാസം കലർന്ന മറുപടിയിൽ എല്ലാരും ഒന്ന് പതറി

" വിഷ്ണുവേട്ടാ ........"

കോപത്തോടെ മായ വിഷ്ണുവിനു മുന്നിലേക്ക് വന്നു . എന്നാൽ അവന്റെ മുഖത്ത്‌ പുച്ഛമായിരുന്നു.

" അച്ഛനെ  പറഞ്ഞപ്പോൾ മകൾക്കു നൊന്തു  അല്ലേ .. അപ്പോൾ കഴിഞ്ഞ കുറേ ദിവസങ്ങളായി നീ എന്റെ അച്ഛനെ അവഗണിക്കുമ്പോൾ  കുറ്റം പറയുമ്പോൾ എന്റെ മനസ്സ്‌ എത്രത്തോളം വേദനിച്ചു എന്ന് നീ അറിഞ്ഞോ ? അകത്തിരിക്കുന്ന ആ മനുഷ്യൻ എത്രത്തോളം വിഷമിച്ചു കാണും എന്ന് നീ ഓർത്തോ ?"

ആ ചോദ്യത്തിനു മുന്നിൽ മായക്ക്‌ ഉത്തരമില്ലായിരുന്നു അവളുടെ മുഖത്തെ കോപം താനേ ശമിക്കുന്നത് കണ്ടപ്പോൾ വിഷ്ണു തുടർന്നു.

" ആ മനുഷ്യൻ എനിക്ക് ജന്മം നൽകിയ ആളാണ് എന്ന് എപ്പോഴെങ്കിലും നീ ഓർത്തിട്ടുണ്ടൊ ?"

ആ ഒരു ചോദ്യം കൂടിയായപ്പോൾ മായ പൂർണ്ണമായും തണുത്തിരുന്നു
ഒരു മറുപടി നൽകാൻ കഴിയാതെ അവൾ പതറി മനസ്സിൽ ആ ചോദ്യം വീണ്ടും വീണ്ടും ഉരുവിട്ടു അവൾ . 'ശെരിയാണ് അച്ഛൻ എന്നസ്ഥാനം  പലപ്പോഴും മറന്നിരുന്നു താൻ.'

" പണ്ട്‌ നിനക്ക് ചിക്കൻപോക്സ് വന്നത്‌ ഒർമ്മയുണ്ടൊ ?"

ചിന്തകൾക്കുമേൽ വീണ്ടുമൊരു ചോദ്യം വന്നു പതിച്ചു

" പകരുമോ എന്ന് പേടിച്ച്‌ എന്നെ പോലും മാറ്റി നിർത്തി ഒറ്റയ്ക്ക്‌ നിന്നെ ശിശ്രൂഷിച്ചു അകത്തിരിക്കുന്ന ആ പാവം മനുഷ്യൻ ഒരു മകളെ പോലെ ... അച്ഛനു പകരില്ലേ എന്ന് ചോദിച്ചപ്പോൾ

"എന്നെ നോക്കാൻ എന്റെ മകളുണ്ടാകുമല്ലൊ "

എന്ന് പുഞ്ചിരിച്ച്‌ മറുപടിതന്നു ആ മനുഷ്യൻ .ഒടുവിൽ നിനക്ക്‌ സുഖമായപ്പോഴേക്കും അച്ഛൻ രോഗബാധിതനായി. അപ്പോൾ ‌ നീ കാട്ടിയതോ ,കുഞ്ഞിനു പകർന്നേക്കും എന്ന കാരണം പറഞ്ഞിട്ട് നിന്റെ വീട്ടിൽ പൊയ്ക്കളഞ്ഞു ...എന്നെ പോലും അടുപ്പിക്കാതെ ഒറ്റയ്ക്ക് കിടന്നു ആ പാവം അന്ന് ആ മനസ്സ് എത്ര ത്തോളം വേദനിച്ചു കാണും എന്ന് നീ എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ ? ആ വിഷമത്തിന്റെ ഒരു തരിയെങ്കിലും നിന്നോട് കാട്ടിയിട്ടുണ്ടോ പാവം ?
ആ മനുഷ്യനെയാണ് നിനക്കിപ്പോൾ പുച്ഛം ഒരു മോളെ പോലെ കൂടെ കൊണ്ട്‌ നടന്നതല്ലേ നിന്നെ എന്നിട്ട്‌ ഇപ്പോൾ പ്രായം ഏറി പോയി അല്ലേ "

വിഷ്ണുവിന്റെ ചോദ്യശരങ്ങൾ മായയ്ക്ക് മേൽ തറച്ചു കയറി.

"മോനെ നീ ഇങ്ങിനെ പഴയ കാര്യങ്ങൾ ഓർത്തിരുന്നാൽ എന്ത് കാര്യം. ഇപ്പോൾ വേണ്ടത്  ഒരു തീരുമാനം അല്ലേ "

ശാരദ മകളെ പിന്തുണച്ചു കൊണ്ട്‌ ഇടയിൽ കയറി

"നിങ്ങൾ ഒരു അമ്മയല്ലേ ... നാളേ ഈ ഗതി നിങ്ങൽക്കു വന്നാൽ ........ അപ്പോഴും ഇതുപോലെ പറയാൻ കഴിയുമോ ?"

വിഷ്‌ണുവിന്റെ ചോദ്യം ശാരദയെ കൂടി നിശ്ശബ്ദയാക്കി

"നിങ്ങളൊക്കെ   പറയുന്നത്  ശെരിയാണ് ഇന്ന് ഒരു തീരുമാനം വേണം. അതിനു മുന്നെ എനിക്ക്‌ കുറച്ചു പറയാനുണ്ട്‌. എല്ലാരും ഒന്ന് കേൾക്കണം ."

വിഷ്‌ണു സെറ്റിയിൽ പ്രഭാകരനും ശാരദക്കും അഭിമുഖമായി ഇരുന്നു.

" പ്രസവത്തോടെ എന്നെ ആ കൈകളിൽ ഏൽപ്പിച്ച്‌ അമ്മ യാത്രയായപ്പോൾ ഒരു പുനർ വിവാഹത്തെ പറ്റി ആ മനുഷ്യൻ ഓർത്തില്ല  പലരും നിർബന്ധിച്ചു പക്ഷെ ഇനി കൂട്ട്‌ ഞാൻ മതി എന്ന് തീരുമാനിച്ചു അദ്ദേഹം .അറിവുവച്ച കാലം മുതൽ ആ മുഖം കണ്ടാണ് ഞാൻ വളർന്നത്‌. എനിക്ക്‌ അമ്മയും അച്ഛനും കൂട്ടുകാരനുമെല്ലാം ആ മനുഷ്യൻ ആയിരുന്നു  മായയെ എനിക്ക്‌ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ നിങ്ങളൊക്കെ ആ ഇഷ്ടത്തെ എതിർത്ത്‌ നിന്നപ്പോൾ ഒരു കൂട്ടുകാരനെ പോലെ എനിക്കൊപ്പം പൂർണ്ണ പിന്തുണയുമായി നിന്ന് എന്നെയും ഇവളെയും ഒന്നിപ്പിച്ചതും ആ മനുഷ്യൻ തന്നെയാണ് . "

ഒന്നുനിർത്തി മായക്കു നേരെ തിരിഞ്ഞു അവൻ

" അന്നൊക്കെ  ജീവനായിരുന്നു ഇവൾക്ക് ‌ അദ്ദേഹത്തെ. എന്നിട്ടോ  ഒരു ഹാർട്ട് അറ്റാക്ക്‌ വന്നതോടെയാണ് അച്ഛന്റെ പ്രവർത്തികളിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്‌ അച്ഛന്റെ  മാനസിക നിലയിൽ വന്ന മാറ്റം ,പലപ്പോഴും ഓർമ്മ നഷ്ടപ്പെട്ട്‌ ഓരോന്നു ചെയ്യും പതിയെ പതിയെ അച്ഛന്റെ പ്രവർത്തികളെ ഇവൾ വെറുത്തു തുടങ്ങി പിന്നീട് ആ വെറുപ്പ് അച്ഛനോടായി പഴയത് എല്ലാം മറന്നു ഇവൾ"

പിന്നിൽ തല കുമ്പിട്ട്‌ നിന്നിരുന്ന മായയുടെ  മിഴികളിൽ  കുറ്റബോധത്തിന്റെ നീരുറവ തെളിഞ്ഞു  തുടങ്ങിയിരുന്നു.
വിഷ്ണു എഴുന്നേറ്റ് മായയ്ക്ക് മുന്നിൽ ചെന്നു

" ഒന്നു ചോദിച്ചോട്ടെ ഞാൻ .ഈ സ്ഥാനത്ത് നിന്റെ സ്വന്തം അച്ഛനായിരുന്നേൽ ഇങ്ങനൊക്കെ ചെയ്യുമായിരുന്നോ നീ ?"

ആ ചോദ്യം കൂടിയായപ്പോൾ കുറ്റബോധത്താൽ വെന്തുരുകി മായ

" എനിക്ക്‌ എല്ലാമാണ് ആ മനുഷ്യൻ... എന്റെ അച്ഛൻ ... ഇവിടെ രണ്ടിൽ ഒന്നേ എനിക്ക്‌ കിട്ടുള്ളൂ എങ്കിൽ എന്റെ കുടുംബം ഉപേക്ഷിക്കാൻ ഞാൻ തയ്യാറാണ് . കാരണം എനിക്ക് വേണ്ടി സ്വന്തം സുഖങ്ങൾ വേണ്ടന്ന് വച്ച മനുഷ്യനാ അത്‌. ഇന്ന് ഞാൻ ചെയ്യുന്നതെന്തോ .. അതു കണ്ടിട്ടാണ് എന്റെ മകളും വളരുന്നത് നാളെ ഒരു കാലത്ത് ഒരു വൃദ്ധസദനം അവളും ഞങ്ങൾക്കു സമ്മാനിച്ചാൽ മറുത്ത് ഒരു വാക്ക്‌ പറയാൻ കഴിയാതെ പോകും എനിക്ക് . ഇനി തീരുമാനം മായയുടേതാണ്. പോകണമെങ്കിൽ ആകാം. മകളുടെ വാക്കുകേട്ട് ഒരു പാവത്തെ ഒഴിവാക്കാൻ  വന്ന അച്ഛനും അമ്മയും ഒന്നോർക്കുക നാളെ നിങ്ങൾക്കും ഈ ഗതി വന്നുകൂടായ്കയില്ല "

ഒന്ന് തിരിഞ്ഞു പോലും നോക്കാതെ വിഷ്ണു വീടിനു പുറത്തേക്കിറങ്ങി അവന്റെ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു ഇപ്പോൾ താൻ ഒരു  മകനായി എന്ന തോന്നൽ അവനിൽ സംതൃപ്തിയുണർത്തി അകത്തെ മുറിയിലിരുന്ന് അച്ഛൻ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകാം ...

" ഏട്ടാ ...."

പിന്നിൽ നിന്നും മായയുടെ സ്വരം കേട്ട് അവൻ തിരിയുമ്പോൾ പൊട്ടിക്കകരയുകയായിരുന്നു അവൾ

" എന്നോട്  ക്ഷെമിക്കു ഏട്ടാ തെറ്റ് പറ്റിപ്പോയി എനിക്ക് .മനസ്സിലെ  അഹങ്കാരമാകാം എന്നെകൊണ്ട് ഇങ്ങനെയെല്ലാം ചെയ്യിച്ചത് ... ഇനിയൊരിക്കലും അച്ഛനെ ഞാൻ വേർതിരിച്ച്‌ കാണില്ല.."

വിഷ്ണുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവൾ . ആ നിമിഷം സ്വപ്ന തുല്യമായി തോന്നി അവന്  ജീവിതത്തിൽ താനിത്രയും സന്തോഷിച്ച നിമിഷം വേറെ ഉണ്ടാകില്ല എന്ന് ഓർത്തു പോയി വിഷ്ണു .

അകത്തേക്ക് നോക്കി അവൻ ഉറക്കെ. വിളിച്ചു പറഞ്ഞു

" സഖാവേ ദേ കണ്ടോ .... ഇപ്പോൾ ബോൾ  എന്റെ കോർട്ടിൽ ആണ്. സഖാവ്‌ കമ്മ്യുണിസം വിട്ട്‌ സങ്കിയാകാൻ സമ്മതമാണോ  ഇല്ലെങ്കിൽ ഇപ്പോ പിടിച്ച്‌ വൃദ്ധസദനത്തിൽ കൊണ്ടാക്കും ഞാൻ...."

ആ വാക്കുകൾ കേട്ട് എല്ലാവരും ഉറക്കെ ചിരിച്ചു  ...

" പോ  ഏട്ടാ അച്ഛനെ കളിയാക്കാതെ.... ഞാൻ അച്ഛനോട് ഒന്ന് സോറി പറയട്ടെ ....."

വിഷ്ണുവിനെ ഒന്നു നുള്ളിയിട്ട്‌ മായ അകത്തേക്കു പോയി

" ആ ഇപ്പോ അച്ഛനും മോളും ഒന്നായി നമ്മൾ പുറത്ത്  "

ഒരു കമന്റും പസ്സാക്കി മുറ്റത്തെ ടാപ്പ് തുറന്നു കൈ കുമ്പിളിൽ വെള്ളം കോരി മുഖത്തേക്ക് തളിക്കുമ്പോൾ അകത്ത്‌ നിന്നും മായയുടെ നിലവിളി ഉയർന്നു.

"ഏട്ടാ... ഒന്ന് ഓടിവായോ  ദേ അച്ഛൻ ........"

അവ്യക്തമായ വാക്കുകൾ അവന്റെ കാതുകളിൽ തളച്ചു കയറി. അപ്രതീക്ഷിതമായ നടുക്കത്തിൽ അവന്റെ കൈകൾ  വിറപൂണ്ടു . കൈക്കുമ്പിളിലെ ജലകണങ്ങൾ ചിതറിതെറിച്ചു

" അച്ഛൻ നമ്മെ വിട്ടു പോയി ഏട്ടാ "

നിലവിളിച്ചു കൊണ്ട് മായ വാതിൽക്കൽ  ഓടിയെത്തുമ്പോൾ
നെഞ്ചു പൊട്ടുന്ന വേദനയോടെ നിലത്തേക്കിരുന്നു പോയി വിഷ്ണു.

"സഖാവേ ..... ഇത്രയ്ക്ക് വേണമായിരുന്നോ ..എല്ലാമൊന്നു കലങ്ങി തെളിഞ്ഞു വന്നപ്പോൾ തോൽപ്പിച്ചു കളഞ്ഞല്ലോ എന്നെ "

പൊട്ടികരഞ്ഞുപോയി അവൻ.
ചേതനയറ്റ ‌ആ ശരീരത്തിനു  മുന്നിൽ നിൽക്കുമ്പോൾ ആ മുഖത്ത്  ഒരു വിജയിയുടെ ശോഭ തെളിഞ്ഞപോലെ തോന്നി വിഷ്ണുവിന് .

' അച്ഛൻ ഇന്ന് തോൽക്കുമെടാ  അത്  ഉറപ്പായി'

രാവിലെ അച്ഛൻ പറഞ്ഞ ആ  വാക്കുകൾ അവന്റെ കാതുകളിൽ മുഴങ്ങി...

" ഇല്ലച്ഛാ എന്റെ അച്ഛൻ തോറ്റിട്ടില്ല കുറ്റം പറഞ്ഞവരുടെയെല്ലാം മിഴികൾ ഇന്ന് അച്ഛനു വേണ്ടി നീരണിഞ്ഞിട്ടുണ്ട്‌ എങ്കിൽ അതു എന്റെ അച്ഛന്റെ വിജയം തന്നെയാണ് "

തിരു നെറ്റിയിൽ അന്ത്യ ചുംബനം നൽകുമ്പോൽ അവൻ കണ്ടു അങ്ങകലെ ആകാശത്തിൽ ഒരു നക്ഷത്രം കൂടി തെളിയുന്നത്

പ്രജിത് സുരേന്ദ്രബാബു

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്