അച്ഛന്റെ മകൾ ഫുൾ പാർട്ട്
അച്ഛന്റെ മകള്‍ ഫുൾ പാർട്ട്
***************
'' അച്ഛാ എനിക്ക് അമ്മയെ ഒന്നു കാണണം...'' മടിച്ചു ,മടിച്ചു ഞാനത് പറഞ്ഞപ്പോള്‍ വിശ്വസിക്കാനാവാത്തത് പോലെ അച്ഛന്‍ എന്നെയൊന്നു നോക്കി.... നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കാത്ത ഞാന്‍ അതുപറഞ്ഞതിന്റെ അങ്കലാപ്പിലാണെന്നു തോന്നുന്നു ... കുറച്ചു സമയം അച്ഛന്‍ മൗനം പാലിച്ചു...
ക്ലാസിലെ മറ്റു കുട്ടികളുടെ അമ്മമാരെ പറ്റി വാതോരാതെ പറയുമ്പോഴൊക്കെ ഇതേ മൗനം കൊണ്ട് അച്ഛന്‍ പ്രതിരോധം തീര്‍ത്തത് കൊണ്ട് ഒരിക്കലും അച്ഛനോട് എനിക്ക് എന്തേ അമ്മയില്ലാത്തത് എന്നു ചോദിക്കാന്‍ കഴിഞ്ഞിട്ടില്ല... അല്ലെങ്കിലും അമ്മയില്ലലോ എന്നോര്‍ത്ത് സങ്കടപെടാനുള്ള ഒരു അവസരവും അച്ഛന്‍ ഉണ്ടാക്കി തന്നിട്ടില്ലെന്നതാണ് സത്യം...
അമ്മയുമായി ബന്ധപെട്ട എല്ലാ ചുറ്റുപാടില്‍ നിന്നും തന്നെ അകറ്റി നിര്‍ത്താന്‍ അച്ഛന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു.... ഏഴില്‍ പഠിക്കുമ്പോള്‍ ഒരു കല്യാണത്തിന് പോയപ്പോഴാണ് ആദ്യമായി അമ്മയെ പറ്റി അറിയാന്‍ അവസരം ഉണ്ടായത്.....
'' ഈ തങ്കകുടം പോലെയുള്ള കൊച്ചിനെയും പൊന്നു പോലത്തെ ഭര്‍ത്താവിനെയും വേണ്ടെന്നു വെച്ചിട്ടു പോയ ദേവിക എത്ര മണ്ടിയാണെന്നാ ഞാന്‍ ഓര്‍ക്കുന്നത്...''
തന്നെ ഉറ്റു നോക്കി കൊണ്ട് അവര്‍ പറയുമ്പോള്‍ ഉന്നം താന്‍ തന്നെയാണെന്നു ഉറപ്പിച്ചു കൊണ്ട് നോട്ടം അകലേയ്ക്ക് മാറ്റി കാതുകള്‍ കൂര്‍പ്പിച്ചു...
'' കല്യാണത്തിന് മുന്നെ ഉണ്ടായിരുന്ന ബന്ധമായിരുന്നൂത്രേ... അല്ലെങ്കില്‍ തന്നെ കല്യാണത്തിന് മുന്നെ മിക്ക പെണ്‍കുട്ടികളും ആരോടെങ്കിലും ചിരിച്ചൂന്നും മിണ്ടീന്നുമൊക്കെ ഇരിക്കും..... എന്നു കരുതി കല്യാണം കഴിഞ്ഞു ഒരു കൊച്ചും ഉണ്ടായ ശേഷം അവന്റെ കൂടെ പോകണോ... ''
'' അതന്നെയാ ഞാനും പറയുന്നത്... ആ മോഹന്‍ എത്ര കഷ്ടപെട്ടാ കൊച്ചിനെ നോക്കുന്നത്... കഴിഞ്ഞ തവണ കണ്ടപ്പോഴും ഞാന്‍ അവനോട് മറ്റൊരു വിവാഹം കഴിക്കാന്‍ പറഞ്ഞതാണ്..... രണ്ടാനമ്മ വന്നാല്‍ എന്റെ കൊച്ചിനെ കഷ്ടപെടുത്തിയാലോ ഏട്ടത്തി... ഇത് ഇങ്ങനെയങ്ങ് പോകട്ടെന്നാ അവന്‍ പറയുന്നത്... ഉള്ളത് ഒരു പെണ്‍കൊച്ചല്ലിയോ.... നാളെ അതിനെ ഒരുത്തന്റെ കൈ പിടിച്ചു കൊടുത്തു കഴിഞ്ഞാല്‍ അവന്റെ ഭാവി എന്താവും.... മുന്‍പ് അവനെ കാത്തിരുന്ന ഒരു പെണ്ണ് ഉണ്ടായിരുന്നൂ ... അന്ന് പ്രാരാബ്ധങ്ങളുടെ പേര് പറഞ്ഞാ ഇവളെ കെട്ടിയത്... ഇത് ഇങ്ങനെയുമായി...''
അവരുടെ പരദൂഷണസദസ്സില്‍ ഞാന്‍ ഒരു ചൂടുളള ചര്‍ച്ചാ വിഷയമായെങ്കിലും അവരില്‍ നിന്നും ഞാനെന്റെ ജീവിതം മനസ്സിലാക്കുകയായിരുന്നു....
മറ്റുള്ള കുട്ടികളുടെ അമ്മയെ കാണുമ്പോള്‍ അമ്മയെന്ന രൂപം എനിക്ക് ശൂന്യമാണെല്ലോന്നു ഓര്‍ത്തിട്ടുണ്ട്..... അച്ഛന്റെ മൗനം അമ്മയുടെ മരണമാണ് എന്നായിരുന്നു അതുവരെ വിശ്വസിച്ചിരുന്നത്...തന്നെയും അച്ഛനെയും കളഞ്ഞിട്ടു പോയ സ്ത്രീയാണ് അവര് എന്നത് എന്നില്‍ വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി. വേണ്ടാത്തതല്ലെ നമ്മള്‍ വലിച്ചെറിയുന്നത്.. അപ്പോള്‍ അമ്മയ്ക്ക് ഞാന്‍ വേണ്ടാത്ത വസ്തു ആയിരുന്നോ. ? അമ്മയെന്നാല്‍ സ്നേഹം എന്നു മാത്രം കരുതിയിരുന്ന എനിക്ക് ആദ്യമായി ആ വാക്കിനോട് അറപ്പ് തോന്നി. സമൂഹത്തിന് മുന്നില്‍ സഹതാപബിന്ദുവായി തന്നെ വലിച്ചെറിഞ്ഞ ക്രൂരയായ സ്ത്രീ.
അതോടു കൂടി അമ്മയുമായി ബന്ധപെട്ട എല്ലാത്തില്‍ നിന്നും ഞാന്‍ സ്വയം മാറി നിന്നു... കാലങ്ങള്‍ എന്നിലും സ്നേഹത്തിന്റെ പല മുഖങ്ങള്‍ കാട്ടി തന്നപ്പോള്‍ പ്രായം പക്വതയിലൂടെ കൈ പിടിച്ചു നടത്തിയപ്പോള്‍ അമ്മയുടെ തെറ്റിനെ സ്വയം നിസാരവല്‍ക്കരിക്കാന്‍ ശ്രമിച്ചു... അവരുടെ അവസ്ഥ അതായിരിക്കാം എന്നു ചിന്തിച്ചു...
അച്ഛന്റെ തണലില്‍ അമ്മയെന്ന കനല്‍ ചൂട് മാഞ്ഞു പോയിരുന്നു....
അച്ഛന്റെ ആഗ്രഹം പോലെ പഠിച്ചു വക്കീലായി... അത്യാവശ്യം പേരും പണവുമായപ്പോള്‍ അമ്മയെ തേടി പോകുകയാണെന്നു അച്ഛന്‍ കരുതുന്നുണ്ടാകും...
'' നിനക്ക് കാണണമെങ്കില്‍ പോയി കാണാം. നീ പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയാണ്. ഇഷ്ടമുള്ള തീരുമാനമെടുക്കാം. ഇഷ്ടമുള്ളതുപോലെ ജീവിക്കാം. അവര്‍ എവിടെയാണെന്നൊന്നും എനിക്ക് അറിയില്ല. ഞാന്‍ അന്വേഷിച്ചിട്ടില്ല. ''
അച്ഛന്റെ ശബ്ദത്തില്‍ വേദന നിറഞ്ഞിരുന്നു... തന്റെ ചിറകിന്‍ കീഴില്‍ നിന്നും കുഞ്ഞിക്കിളി പറന്നു പോകുമ്പോള്‍ അമ്മകിളിക്കുണ്ടാകുന്ന വേദന.
'' അതൊക്കെ ഞാന്‍ കണ്ടെത്തിക്കോളാം. അച്ഛന്‍ അതിനെ പറ്റി വേവലാതിപെടേണ്ട.. '' അച്ഛന്റെ സങ്കടം ശ്രദ്ധിക്കാതെ ഞാന്‍ അത് പറയുമ്പോള്‍ അച്ഛന്റെ തല കുനിഞ്ഞു തന്നെയിരുന്നു.
അമ്മ അച്ഛനെ പറ്റി വല്ലതും മോശമായി പറയുമെന്ന ആശങ്കയാണോ അച്ഛന്. അതോ അച്ഛനെ താന്‍ വെറുക്കുമോ എന്ന ഭയമോ.
വെറുതെ അച്ഛന്റെ മനസ് വായിക്കാന്‍ ശ്രമിച്ചു. കൂടുതല്‍ ഒന്നും പറയാതെ കുനിഞ്ഞ ,ശിരസ്സോടെ അച്ഛന്‍ അകത്തേക്ക് പോയി.
തുടര്‍ന്നുള്ള ദിവസങ്ങള്‍ തിരക്കിന്റേതായിരുന്നു. എന്റെ കല്യാണകാര്യത്തെ പറ്റി നാഴികയ്ക്ക് നാല്‍പത് വട്ടം പറഞ്ഞിരുന്ന അച്ഛന്‍ അതൊക്കെ മറന്ന മട്ടാണ്... എന്നോടുള്ള സംസാരം കുറച്ചു.. രാവിലെ ജോലിക്ക് പോകും.. വൈകുന്നേരം വന്നാല്‍ അടുക്കളയില്‍ അത്യാവശ്യം പണികള്‍ കഴിഞ്ഞാല്‍ നടക്കാന്‍ പോകും.. തിരികെ വരുന്നത് രാത്രിയാണ്. ഒരുമിച്ചാണ് ഭക്ഷണം. അപ്പോഴും അധികം സംസാരമില്ല. അച്ഛന്‍ മനപൂര്‍വ്വം എന്നില്‍ നിന്നും അകലുന്നതു പോലെ.
'' തനിക്ക് എന്തു പറ്റിയെടോ.. വല്ലാത്ത മാറ്റം.''
അച്ഛന്റെ അടുത്ത സുഹൃത്താണ്. സുരേഷങ്കിള്‍ . ഞാന്‍ വന്നത് അറിഞ്ഞിട്ടില്ല. ഇരുവരും തെക്കുവശത്തെ മുറ്റത്ത് കസേരയിട്ട് ഇരിക്കുകയാണ്.. അവധിദിവസം ഇതു പതിവ് കാഴ്ചയാണ്.
''മക്കള്‍ തന്നോളം വളര്‍ന്നാല്‍ താനെന്നു വിളിക്കണം എന്നല്ലേടോ..
ജാനി കഴിഞ്ഞ ദിവസം ദേവികയെ കാണണം എന്ന് എന്നോട് ആവശ്യപെട്ടു.. ''
'' എന്നിട്ട് താനെന്തു പറഞ്ഞു..''
'' ഞാനെന്തു പറയാന്‍. പോയി കാണാന്‍ പറഞ്ഞു. അവള്‍ക്ക. സ്വയം ചിന്തിക്കാനും പ്രവൃത്തിക്കാനുമുള്ള പ്രായമായില്ലേടോ. എനിക്ക് പഴയതുപോലെ അടക്കിപിടിച്ചു വളര്‍ത്താന്‍ പറ്റുമോ. ?
അവള്‍ ഒരു പെണ്‍കുട്ടിയല്ലേ...എപ്പോഴായാലും അമ്മയെന്ന ചിന്ത വരാതെയിരിക്കുമോ .? ''
അച്ഛനില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസമുതിര്‍ന്നു..
'' ഇതൊക്കെ മുന്‍കൂട്ടി കണ്ടിട്ടാണ് പലരും പലപ്പോഴും തന്നോട് മറ്റൊരു വിവാഹം കഴിക്കാന്‍ ആവശ്യപെട്ടത്. മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കാറായാല്‍ അവരുടേ ലോകം തേടി പോകും. ഇത് ലോകത്തില്‍ ആദ്യ സംഭവമല്ല. മനുഷ്യന്‍ കുറെയൊക്കെ സ്വാര്‍ത്ഥരാവണമെടോ. ഇല്ലെങ്കില്‍ ഇതുപോലെ നിരാശപെടും. ''
സുരേങ്കിളിന്റെ വാക്കുകളില്‍ കുറ്റപെടുത്തല്‍..
'' തന്നോട് ആരു പറഞ്ഞു എനിക്ക് നിരാശയുണ്ടെന്ന്. ഞാനെന്റെ കടമ വൃത്തിയായി ചെയ്തു. നമ്മള്‍ കേട്ടു തഴമ്പിച്ച കഥകളില്‍ രണ്ടാനമ്മ ഒരു ക്രൂര കഥാപാത്രമാണ്. ഒരു പരിക്ഷണത്തിന് മുതിരാതെ ഞാനെന്റെ മോളെ നന്നായി വളര്‍ത്തി.. ഇനി അവള്‍ അവളുടെ ലോകത്ത് പറന്നു നടക്കട്ടെടോ.
എനിക്ക് എന്താ കുഴപ്പം. പെന്‍ഷനായാല്‍ ഞാന്‍ ദേശാടനത്തിന് പോകും. നാടു ചുറ്റി നടക്കുന്നതിനും ഉണ്ടെടോ സുഖം. ഒടുവില്‍ എവിടെയെങ്കിലും വീണുപോയാല്‍ ആരെങ്കിലും താങ്ങുമെടോ. ''
ഒടുവിലെ വാക്കുകള്‍ ഇടറിയിരുന്നു.
ഞാന്‍ എന്റെ ,ശ്രമങ്ങള്‍ അവസാനിപ്പിച്ചില്ല. ഒടുവില്‍ ഞാന്‍ അമ്മയെ കണ്ടെത്തി. ഞങ്ങള്‍ താമസിക്കുന്ന നഗരത്തില്‍ നിന്നും കുറേയകലെ ഒരു നാട്ടില്‍ അമ്മയുണ്ട്.
തുണികളും സാധനങ്ങളും പായ്ക്ക് ചെയ്ത് ഇറങ്ങുമ്പോള്‍ അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
'' ഞാന്‍ ഇറങ്ങുകയാണ് അച്ഛാ ..'' എന്നു പറഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ട് തലയാട്ടി.. കൈകള്‍ ചേര്‍ത്തു പിടിച്ചു കുറച്ചു നേരം മുഖത്തേക്ക് നോക്കി നിന്നു.
കണ്ണില്‍ നിന്നും മറയുന്നതു വരെ നോക്കി നില്‍ക്കുന്ന അച്ഛനെ സൈഡിലെ കണ്ണാടിയിലൂടെ കണ്ടു..
പുതിയ നാട് കാണുന്ന ത്രില്ലിലായിരുന്നു. അമ്മയുടെ ഒരു ബന്ധുവാണ് അഡ്രസ് തന്നത്. താന്‍ ചെല്ലുന്നുണ്ടെന്ന് അറിയിക്കരുതെന്ന് അവരോട് ശട്ടം കെട്ടി. അപ്രതീക്ഷിതമായി തന്നെ കാണുമ്പോള്‍ ഉള്ള അമ്മയുടെ ഭാവം തനിക്ക് നേരിട്ട് കാണണമായിരുന്നു.
തനി നാട്ടിന്‍പുറം അല്ലാത്ത എന്നാല്‍ നഗരത്തിന്റെ ആഡംബരം ആത്രയേറേ ബാധിച്ചിട്ടില്ലാത്ത കുറച്ചൊക്കെ മോഡേണ്‍ ഗ്രാമം എന്നു പറയാവുന്ന ഒരു സ്ഥമായിരുന്നു അത്..
അടുത്ത കാലത്തായി പണിതുയര്‍ത്തിയ ചെറിയ ചെറിയ ഷോപ്പിംഗ് മാളുകളും വലിയ വലിയ കട്ടൗട്ടുകളും വാഹനങ്ങളുടെ തിരക്കുകളും നഗരത്തിലേക്കുള്ള ആ നാടിന്റെ പ്രയാണത്തിന്റെ അടയാളപെടുത്തലുകളായിരുന്നു.
കുറേയേറേ അന്വേഷിച്ചപ്പോഴാണ് തടിമില്ലില്‍ പണി ചെയ്യുന്ന രാധാകൃഷ്ണന്റെ വീട് തേടി പിടിക്കാനായത്
നല്ല വാര്‍ത്തയൊരു വീടും ചുറ്റുപാടുകളും അമ്മ ഭേദപെട്ട ഒരു നിലയിലാണ് ജീവിക്കുന്നത് വിളിച്ചു പറയുന്നുണ്ടായിരുന്നു. വിശാലമായ പറമ്പിനു ഒത്ത നടുവിലുളള വീടിന് അധികം കാലപ്പഴക്കമില്ലായിരുന്നു. പറമ്പിന്റെ വടക്കേ അതിരിന് ഒരു മൂവാണ്ടന്‍മാവും ആലിഞ്ഞിയും കൂടിചേര്‍ന്നു നിന്നിരുന്നു. വണ്ടി മുറ്റത്തെ കണിക്കൊന്നയുടെ കീഴില്‍ നിര്‍ത്തിയിട്ട് പുറത്തേക്കിറങ്ങുമ്പോള്‍ കൊതിയൂറുന്ന മാങ്ങയുടെ മണം മൂക്കിലേക്ക് ഇരച്ചുകയറി. വണ്ടിയുടെ ശബ്ദം കേട്ടാണെന്നു തോന്നുന്നു പതിനഞ്ചു വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു കുട്ടി വാതില് തുറന്നു എത്തി നോക്കിയിട്ട് അകത്തേക്ക് ഓടി. പതിയെ നടന്നു ചെന്നു വരാന്തയിലേക്ക് കയറി.. ചുമരില്‍ കട്ടിമീശയുള്ള പട്ടാളവേഷത്തിലിരിക്കുന്ന ഒരാളൂടെ ഫോട്ടോയും രണ്ടു പെണ്‍കുട്ടികളുടെ പല പ്രായത്തിലുള്ള ഫോട്ടോകളും തൂക്കിയിരുന്നു.
ആ പുരുഷന്‍ ആയിരിക്കുമോ അമ്മയുടെ ഭര്‍ത്താവ് . അച്ഛനേക്കാള്‍ സുന്ദരനൊന്നും അല്ല. നിമിഷനേരം കൊണ്ട് അയാളെയും അച്ഛനെയും മനസ്സില്‍ താരതമ്യം ചെയ്തു . ഒടുവില്‍ അച്ഛന്‍ തന്നെയാ കൂടുതല്‍ നല്ലതെന്ന് ഉറപ്പിച്ചു കണ്ണുകള്‍ പെണ്‍കുട്ടികളുടെ ഫോട്ടോയിലേക്ക് നീങ്ങീ. അതിലൊരു കുട്ടിക്ക് വീട്ടിലിരിക്കുന്ന തന്റെ ചെറുപ്പത്തിലെ ഫോട്ടോയുമായി നല്ല സാമ്യം തോന്നി. അത് അമ്മയെ പോലെയാകുമോ. അമ്മയുടെ ഒരു ഫോട്ടോ പോലും അവിടെ ഉണ്ടായിരുന്നില്ല.
'' ആരാ.. എന്തുവേണം. ''
ചോദ്യം കേട്ടാണ് നോട്ടം താഴേയ്ക്ക് വീണത്.
സുന്ദരിയായ ഒരു സ്ത്രീ .. സംശയത്തോടെ എന്നെ നോക്കി നില്‍ക്കുന്നു. പത്തു,വയസ് പ്രായം വരുന്ന ഒരു പെണ്‍കുട്ടിയെ ശരീരത്തോട് ചേര്‍ത്തു നിര്‍ത്തിയിട്ടുണ്ട്. മറ്റേ പെണ്‍കുട്ടി പിന്നില്‍ നിന്നും എത്തി നോക്കുന്നുണ്ട്.
'' ദേവിക.. '
സംശയത്തോടെ അവരെ നോക്കി.
'' അതേ. ഞാന്‍ തന്നെയാണ് എന്തുവേണം.?''
'' ഞാന്‍ ജാനി . ''
ആ മുഖത്തു മിന്നി മാറുന്ന ഭാവങ്ങളിലേക്ക് ഞാന്‍ തുറിച്ചു നോക്കി.
സ്വന്തം അമ്മയോട് മകളെ സ്വയം പരിചയപെടുത്തേണ്ടി വരുന്ന ഗതികേടിനെ പറ്റിയോര്‍ത്തപ്പോള്‍ ചിരി വന്നു.
ഒരു ഞെട്ടല്‍ പോലെ..
'' ഞാന്‍ മോഹന്റെ മകളാണ് ജാനി . ദേവികയെ ഒന്നു കാണാന്‍ വന്നതാണ്. ''
ഇത്തവണ എന്റെ ശബ്ദം വല്ലാതെ കനത്തിരുന്നു .
അവരുടെ മുഖത്ത് ഒരു നിസംഗത നിഴലിച്ചു. കുട്ടികളെ രണ്ടുപേരേയും അകത്തേക്ക് പറഞ്ഞു വിട്ടു. ഇളയകുട്ടി പോകാന്‍ മടിച്ചു അവരുടെ തുണിയില്‍ തൂങ്ങി നിന്നു.. അവളേ ചേര്‍ത്തു പിടിച്ചു കവിളില്‍ ഉമ്മ കൊടുത്തു ''അമ്മ ഇപ്പോ വരാട്ടോ '' എന്നു സമാധാനിപ്പിച്ചു അകത്തേക്ക് പറഞ്ഞു വിട്ടു..
2
*************************
അവര്‍ക്ക് ആ കുട്ടിയോടുള്ള കരുതലും വാല്‍സല്യവും എന്നെ അസ്വസ്ഥമാക്കി. എനിക്ക് കിട്ടേണ്ടിയിരുന്ന വാല്‍സല്യവൂം കരുതലും നല്‍കാതെ വലിച്ചെറിഞ്ഞ ,സ്ത്രീയാണ് മറ്റൊരു മകള്‍ക്ക് ഇതൊക്കെ നല്‍കുന്നത്. എന്റെ സങ്കടം കണ്ണുകളില്‍ ഉറഞ്ഞു തുടങ്ങിയപ്പോള്‍ നോട്ടം മറ്റെവിടേയ്ക്കോ മാറ്റി... ആ സങ്കടം ബദ്ധപെട്ട് കണ്ണുകളില്‍ തന്നെ കുഴിച്ചു മൂടി.
'' എന്താണിപ്പോള്‍ ഒരു തിരക്കിവരവ്. ഈ വരവിന് പിന്നിലെ ഉദ്ദേശം എന്താണ്. ? അയാള്‍ പറഞ്ഞു വിട്ടതാണോ.? അതോ ഇറക്കി വിട്ടോ.''
പരിഹാസം നിറഞ്ഞ ശബ്ദം..
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ വലിച്ചെറിഞ്ഞു കളഞ്ഞ ,മകളെ കാണുമ്പോള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ചേര്‍ത്തണയ്ക്കുമെന്നും മാപ്പ് പറയുമെന്നും കരുതിയ എന്റെ നിഗമനങ്ങളെ തച്ചുടച്ചു കൊണ്ട് അവരുടെ വാക്കുകള്‍ ചിതറി വീണു.
പരിഹാസം നിറഞ്ഞ അവരുടെ മുഖത്തു വീണ്ടും എന്തൊക്കെയോ പറയാനുള്ള ഭാവം.. അവര്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേട്ടിട്ടാവാം തന്റെ മറുപടി എന്നു കരുതി മൗനം തൂകി.
എന്റെ മൗനം ആസ്വദിച്ചു കൊണ്ട് മറുപടിയില്ലാത്തവളെ വാക്കുകള്‍ കൊണ്ട് പ്രഹരിക്കാന്‍ അവര്‍ ഒരുങ്ങുന്നത് അവരുടെ മുഖഭാവം വ്യക്തമാക്കി.
'' എന്റെ പണം കണ്ടിട്ടാണ് ചെറുപ്പം മുതല്‍ സ്നേഹിച്ച മുറപെണ്ണിനെ ഒഴിവാക്കി നിന്റെ അച്ഛന്‍ എന്നെ കെട്ടിയത്. കല്യാണത്തിന്റ് അന്നു തന്നെ കൃഷ്ണേട്ടനുമായി ഉള്ള ബന്ധം നിന്റെ അച്ഛനോട് ഞാന്‍ തുറന്നു പറഞ്ഞതാണ്. അതൊന്നും സാരമില്ല പുതിയ ഒരു ജീവിതം തുടങ്ങാമെന്നൊക്കെ പറഞ്ഞു എന്നെ അനുനയിപ്പിക്കാന്‍ നോക്കി.
പട്ടാളക്കാരനായ കൃഷ്ണേട്ടനെ പറ്റി അക്കാലത്ത് ആര്‍ക്കും ഒരു അറിവും ഉണ്ടായിരുന്നില്ല. ഏറെനാള്‍ ഞാന്‍ അദ്ദേഹത്തെ കാത്തിരുന്നു. അപ്പോഴൊക്കെ നിന്റെ അച്ഛന്‍ എന്നോട് പുതിയ ജീവിതം തുടങ്ങാമെന്നു പറഞ്ഞു കൊണ്ടിരുന്നു . കൃഷ്ണേട്ടനെ ചതിച്ചു കൊണ്ട് പുതിയ ജീവിതം തുടങ്ങാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് പട്ടാളത്തിലിരിക്കെ ഏതോ ആക്രമണത്തില്‍ കൃഷ്ണേട്ടന്‍ മരിച്ചു എന്ന വാര്‍ത്ത നാട്ടില്‍ പരക്കുന്നത്. ഞാന്‍ കുറേ കരഞ്ഞു. നിന്റെ അച്ഛന്‍ എന്നെ ആശ്വസിപ്പിച്ചു പഴയതൊക്കെ മറക്കാന്‍ പറഞ്ഞു.അങ്ങനെയാണ് ഞാന്‍ നിന്റെ അച്ഛന്റെ ജീവിതത്തിലേക്ക് വന്നത്.
സന്തോഷം നിറഞ്ഞ ജീവിതം. നീ ഉണ്ടായി രണ്ടു വര്‍ഷം കഴിഞ്ഞ ഒരു ദിവസമാണ് കൃഷ്ണേട്ടന്‍ എന്നെ കാണാന്‍ വന്നത് .ശത്രുക്കളുടെ കൈയ്യിലകപെട്ട് ആരോടും ബന്ധപെടാന്‍ കഴിയാതിരുന്ന സമയത്ത് നീന്റെ അച്ഛനാണ് ആ മനുഷ്യന്‍ മരിച്ചൂന്ന് നാട്ടില്‍ പ്രചരിപ്പിച്ചത്. എന്നെ സ്വന്തമാക്കാനാണ് അയാള്‍ അങ്ങനെ ചെയ്തത് ഞാന്‍ കൃഷ്ണേട്ടനെ ചതിച്ചവളായി . എന്നെ നിന്റേ അച്ഛന്‍ വഞ്ചിച്ചു.
ഒരു കുഞ്ഞായാല്‍ എന്നെ അയാളുടെ കീഴില്‍ തളച്ചിടാമെന്ന് അയാള്‍ കരുതി. നിന്നെ വെച്ചു എനിക്ക് തടയിടാമെന്നു അയാള്‍ കണക്കു കൂട്ടി
പക്ഷേ അവിടെ അയാള്‍ക്ക് തെറ്റി. കൃഷ്ണേട്ടനോടുള്ള ഇഷ്ടത്തേക്കാള്‍ നിന്റെ അച്ഛന്റെ കൗശലത്തോടുള്ള വെറുപ്പായിരുന്നു ആ ഇറങ്ങിപോക്ക്.
അയാള്‍ അന്ന് എന്റേ കാല് പിടിച്ചു മടങ്ങിവരാന്‍ പറഞ്ഞു , കാര്യം കാണാന്‍ ഏത് അടവും പ്രയോഗിക്കുന്ന അയാളെ തുടര്‍ന്ന് സ്നേഹിക്കുവാനോ വിശ്വസിക്കുവാനോ എനിക്ക് പറ്റില്ലായിരുന്നു. പിന്നെ നിന്നെ അയാള്‍ക്ക് കൊടുത്തത് അയാളുടേതായ യാതൊരു ഓര്‍മ്മകളും പിന്‍തുടരാതെ ഇരിക്കാനാണ്. അതിലെനിക്ക് യാതൊരു കുറ്റബോധവും ഇല്ല. ഇങ്ങനെയൊരു മകളെ പറ്റി ഞാന്‍ ചിന്തിക്കാറു പോലുമില്ല. എന്റെ ജീവിതത്തിലെ കറുത്ത അധ്യായമാണത്. അത് ഞാന്‍ അന്നേ മറന്നു.
ഇവിടെ ഞാന്‍ സന്തോഷവതിയാണ് , നിന്നെ ഏറ്റെടുക്കൂവാന്‍ എനിക്ക് കഴിയില്ല. എനിക്ക് അറിയാം അയാള്‍ നിന്നെ ഇറക്കി വിട്ടു കാണണം. അല്ലെങ്കില്‍ നീ ഇങ്ങനെ എന്റെ മുന്നില്‍ വരീല്ല. എനിക്ക് ഇങ്ങനെയൊരു മകളില്ല. ദയവു ചെയ്ത് ശല്യം ചെയ്യരുത്. ഈ കഥകളൊന്നും പുറത്ത് അറിയാതെ ഇരിക്കാനാണ് ഞങ്ങള്‍ ഇത്രയും ദൂരെ വന്നു താമസിക്കുന്നത്.. എനിക്ക് വളര്‍ന്നു വരുന്ന രണ്ടു പെണ്‍കുഞ്ഞുങ്ങളാണ് ഉള്ളത്..അതുകൊണ്ട് മടങ്ങിപോകൂ...''
ഇത്രയും പറഞ്ഞു കൊണ്ട് കിതക്കുന്ന ,അവരെ സഹതാപത്തോടെ ഞാന്‍ നോക്കി.
'' നിങ്ങള്‍ക്ക് എന്റെ അച്ഛനെ പറ്റി ഒന്നും അറിയില്ല. ഒന്നും. ഇരുപത്തിരണ്ടു വര്‍ഷം അച്ഛന്‍ നിങ്ങളുടെ ഒരു കുറ്റം പോലൂം എന്നോട് പറഞ്ഞിട്ടില്ല.. എന്തിന് നിങ്ങള്‍ എന്നെ കളഞ്ഞിട്ടു പോയതാണെന്ന് പോലും പറഞ്ഞിട്ടില്ല.
പക്ഷേ ഞാന്‍ നിങ്ങളെ കണ്ട അടുത്ത നിമിഷം മുതല്‍ അച്ഛന്റെ കുറ്റം മാത്രമേ പറഞ്ഞുള്ളു.. നിങ്ങള്‍ പറഞ്ഞതിനും ചോദിച്ചതിനും എല്ലാം ഉത്തരം എന്റെയടുത്ത് ഉണ്ട്.
നിങ്ങളുടെ പണം കണ്ടല്ല അച്ഛന്റെ നിസ്സഹായാവസ്ഥയാണ് നിങ്ങളെ കെട്ടാന്‍ കാരണം. അത് നിങ്ങള്‍ പറഞ്ഞ മുറപെണ്ണീന് , മാളു ചിറ്റയ്ക്ക് നന്നായി അറിയാം. അതുകൊണ്ട് ആണ് അവര്‍ ഇന്നുവരെ ഒരുവാക്ക് കൊണ്ടു പോലും അച്ഛനെ കുറ്റപെടുത്താത്തത്. പീന്നെ പഴയതൊക്കെ മറന്നു പുതിയ ജീവിതം തുടങ്ങാമെന്നു പറഞ്ഞത് അദ്ദേഹത്തിന്റേ വലിയ മനസ്.. ആ പേരും പറഞ്ഞ് അച്ഛന്‍ നിങ്ങളെ കുത്തി നോവിച്ചിട്ടുണ്ടോ..? ഇല്ലല്ലോ.?
അടുത്തത് നിങ്ങളുടെ ഇപ്പോഴത്തെ ഭര്‍ത്താവിന്റെ മരണവാര്‍ത്ത പ്രചരിപ്പിച്ചത് എന്റെ അച്ഛനല്ല. നിങ്ങളുടെ അച്ഛനാണ്.. അതായത് എന്റെ അപ്പൂപ്പന്‍ .. നിങ്ങള്‍ അച്ഛനെ ഉപേക്ഷിച്ചു തിരികെ ചെല്ലുമെന്നു നിങ്ങളുടെ അമ്മയോട് പറഞ്ഞതിന്റെ അടുത്ത ദിവസമാണ് ഈ വാര്‍ത്ത പ്രചരിച്ചത്.. ഓര്‍ത്തു നോക്കു.
നിങ്ങള്‍ നിങ്ങളുടെ ഇഷ്ടത്തിന് പോയതിന് എന്തിനാ അച്ഛനെ പഴി ചാരുന്നത് ? നിങ്ങളുടെ ഇഷ്ടം അച്ഛന്‍ അംഗീകരിച്ചതു കൊണ്ടാണെല്ലോ നിങ്ങളുടെ പിന്നാലെ പിന്നീട് വരാതെ ഇരുന്നത്.?
സ്വന്തം സുഖത്തിന് വേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ചു പോയ നിങ്ങളേക്കാള്‍ എത്രയോ മുകളിലാണ് സ്വന്തം ജീവിതം മറന്നു ,എനിക്കായി ജീവിച്ച എന്റെ അച്ഛന്‍
പിന്നെ ഞാനിന്ന് ഒരു അഡ്വക്കേറ്റാണ്.. അത്യാവശ്യം വരുമാനവും ഉണ്ട്. അതുകൊണ്ട് എന്നെങ്കിലും ഗതികെട്ട് നിങ്ങളെ തേടി വരുമെന്ന് ,ഭയന്നൂ നിങ്ങളുടെ ഉറക്കം കളയേണ്ട.
നിങ്ങളുടെ പഴങ്കഥയുടെ ദുര്‍ഗന്ധത്തില്‍ നിന്നും നിങ്ങളുടെ ഇപ്പോഴത്തെ മക്കളെ സംരക്ഷിക്കാന്‍ എന്തൊരു ഉത്സാഹം. കഴിഞ്ഞ ഇരുപതു വര്‍ഷമായി ആ ദുര്‍ഗന്ധം നിഴല്‍ പോലെ എന്നെ പിന്‍തുടരുന്നു.
നിങ്ങളെ കാണണം എന്ന് ആവശ്യപെട്ടപ്പോള്‍ എതിര് പറയാതെ സമ്മതിച്ചതാണ് എന്റെ അച്ഛന്‍. അച്ഛനെ ഉപേക്ഷിച്ചു പോകുമോ എന്ന ഭയമാണ് ഞാന്‍ ആ കണ്ണുകളില്‍ കണ്ടത്.. എന്നാല്‍ നിങ്ങളോ എന്നെ ഏറ്റെടുക്കേണ്ടി വരുമോന്നു ഭയക്കുന്നു. നിങ്ങള്‍ എന്ന വ്യക്തിയെ എനിക്ക് നന്നായി മനസ്സിലായി.. സ്വന്തം മക്കളെന്നു നിങ്ങള്‍ അവകാശപെടൂന്ന ആ കുട്ടികളോടെങ്കിലും നിങ്ങള്‍ക്ക് യഥാര്‍ത്ഥസ്നേഹമുണ്ടോ.?
അമ്മ എന്ന രൂപത്തിന് എന്റേതായ ചില ന്യായങ്ങള്‍ ഞാന്‍ കല്‍പിച്ചു തന്നിരുന്നു . നിങ്ങള്‍ അതൊന്നും അര്‍ഹിക്കുന്നില്ല.
പിന്നെ ഇതു നമ്മുടെ അവസാന കൂടിക്കാഴ്ചയാണ്. എന്തെങ്കിലും കാരണത്താല്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ വരില്ല. നിങ്ങള്‍ എന്റെ മുന്നിലും വരാന്‍ പാടില്ല.
ഇനി ഞാന്‍ വന്ന കാര്യം പറയാം . അഭയാര്‍ത്ഥിയായി വന്നതല്ല. എന്റെ അച്ഛന്റെ കല്യാണമാണ് . ഈ മാസം ഇരുപത്തിയഞ്ചിന്. വധു നിങ്ങള്‍ നേരത്തെ പറഞ്ഞ അച്ഛന്‍ വഞ്ചിച്ചൂന്ന് അവകാശപെട്ട മാളു ചിറ്റ. ചിറ്റയുടെ ഇത്ര വര്‍ഷത്തെ കാത്തിരിപ്പ് ഞാന്‍ നട ത്തി കൊടുക്കുന്നു. നിങ്ങള്‍ എന്നെ ഉപേക്ഷിച്ചു പോയപ്പോള്‍ തന്നെ അച്ഛന് മറ്റൊരു ജീവിതം തുടങ്ങാമായിരുന്നു. എനിക്ക് ഒരു ബുദ്ധിമുട്ട് വരരുതെന്നു കരുതി അച്ഛന്റെ ജീവിതം ത്യജിച്ചു എനിക്ക് വേണ്ടി മാത്രം ജീവിച്ചു.
ഞാന്‍ ഇന്നു സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയായി , ഇനിയുള്ള കാലം അച്ഛന്‍ അച്ഛന് വേണ്ടി ജീവിക്കട്ടെ.
ചിറ്റയുടെ വീട്ടുകാരോട് സംസാരിച്ചു എല്ലാം ശരിയാക്കിയിട്ട് നേരേ ഇങ്ങോട്ടു ആണ് വന്നത്..അച്ഛനെ പോലും അറിയിക്കാതെ ഇങ്ങോട്ടാണ് വന്നത്.
കാരണം ഇത് ആദ്യം അറിയുന്നത് നിങ്ങളായിരിക്കണം എന്നെനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നൂ . സ്വന്തം സുഖം തേടിയവര്‍ എന്റെ അച്ഛന്‍ നേടാന്‍ പോകുന്ന സന്തോഷം അറിയണം.
ചെന്നിട്ട് വേണം അച്ഛനോട് ഇതിനേപറ്റി പറയാന്‍.
വീടിനോട് അടുക്കുമ്പോള്‍ , നെഞ്ചിടിക്കാന്‍ തുടങ്ങി. അച്ഛനോട് കല്യാണക്കാര്യം എങ്ങനെ അവതരിപ്പിക്കും എന്നതും ഒരു വിഷയമാണ്.
വാതില്‍ അടഞ്ഞു കിടന്നു. സമയം ഏഴുമണിയായി . ഈ സമയമാകുമ്പോള്‍ വീട്ടില്‍ കാണേണ്ടതാണെല്ലോ. ലൈറ്റുകള്‍ ഒന്നും തെളിയിച്ചിട്ടില്ല. മനസ്സില്‍ ഭയം ഇരച്ചിറങ്ങി. ആകെയൊരു പന്തികേട്. ഇരുട്ടില്‍ മറ്റൊരു ഇരുളായി വീടും.
വരാന്തയില്‍ കയറി കതകില്‍ ഒന്നു തള്ളി .ചെറിയ ശബ്ദത്തോടെ വാതില്‍ മലര്‍ക്കെ തുറന്നു.
അച്ഛന് എന്തെങ്കിലും അപകടം പറ്റിയോ. ?
മുന്നോട്ട് നടക്കാന്‍ ഒരേസമയം ഭയവും തിടുക്കവും തോന്നി.
ഹാളിലെ ലൈറ്റിട്ടിട്ട് നേരേ അച്ഛന്റെ മുറി ലക്ഷ്യമാക്കി നടന്നു ,
അവിടെ ,
കട്ടിലില്‍ ഒരു രൂപം...
അച്ഛാ.. അലറി വിളിച്ചു കൊണ്ട് കട്ടിലിന് സമീപത്തേക്ക് ഓടി..
ആ രൂപം മെല്ലെ തലയുയര്‍ത്തി..
അപ്പോഴാണ് ശ്വാസം നേരെ വീണത്..
'" എന്താ അച്ഛാ.. എന്തു പറ്റി. ''
അതു ചോദിക്കുമ്പോഴും ശബ്ദം വിറച്ചിരുന്നു.
" അത് മോള് എന്നെ ഉപേക്ഷിച്ചു പോയീന്ന് കരുതിയപ്പോള്‍ ... ''
ആ ശബ്ദത്തില്‍ വേദന നിറഞ്ഞിരുന്നു.
''അയ്യേ.. ഞാന്‍ അച്ഛനെ ഉപേക്ഷിച്ചു പോകാനോ. ?
ഞാനൊരു കല്യാണാലോചനയ്ക്ക് പോയതല്ലേ. ആ വഴി അച്ഛന്റെ എക്സ് വൈഫിനെ ഒന്നു കണ്ടൂന്ന് മാത്രം. കണ്ടു സംസാരിച്ചു തിരികെ പോരുന്നു.
ഒരിക്കല്‍ എന്നെ വേണ്ടെന്നു വെച്ചവര്‍ ഇനിയും എന്നെ സ്വീകരിക്കുമെന്നു കരുതിയ അച്ഛനെ പോലെ ഒരു മണ്ടന്‍ വേറേയില്ല.''
തമാശയായി അതു പറയുമ്പോളും അവസാനവാക്കുകള്‍ ചിലമ്പിച്ചിരുന്നു.
'' കല്യാണാലോചനയോ.. ആര്‍ക്കാ മോള്‍ക്കാണോ.''
കല്യാണമെന്നു കേട്ടപ്പോഴേക്കും അച്ഛന്‍ ഉഷാറായി.
'' ആയ്യടാ..
അതേ. ഞാന്‍ അച്ഛന്റെ കല്യാണം അങ്ങ് ഉറപ്പിച്ചു. ഈ മാസം ഇരുപത്തിയഞ്ചിനാണ്. മാളു ചിറ്റയാണ് വധു. ഇനിയൊന്നും അറിഞ്ഞില്ല കേട്ടില്ലാന്ന് പറയരുത്.
ചെക്കന്റെ വീട്ടിലേ കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ഒറ്റയ്ക്ക് അല്ലേയുള്ളു. അതുകൊണ്ട് വല്യ തിരക്കിലാണ്.''
അച്ഛന്‍ ഒരു നിമിഷം സ്തംഭിച്ചിരുന്നു..
'' ജാനീ , നീ എന്ത് അസംബന്ധമാണ് ഈ പറയുന്നത്. ഇതൊന്നും കുട്ടിക്കളിയല്ലാട്ടോ.. അവളും അവളുടെ വീട്ടുകാരും ഇതൊന്നും അറിയേണ്ട. .. ''
അച്ഛന്‍ മുഖം തിരിച്ചു എങ്കിലും ആ മനസ് എനിക്ക് അറിയാമായിരുന്നൂ.
'' അസംബന്ധമല്ല അച്ഛാ. മാളു ചിറ്റയോടും വീട്ടുകാരോടും സംസാരിച്ചു സമ്മതം വാങ്ങിയിട്ടുണ്ട്.
അച്ഛന്‍ ഇതിന് സമ്മതിച്ചാല്‍ മാത്രമേ ഞാന്‍ ഒരു കല്യാണം കഴിക്കു.. അല്ലെങ്കില്‍ എന്നും അച്ഛനോടൊപ്പം ഉ ണ്ടാകും..
ഇനീയും മാളു ചിറ്റയെ നിരാശയാക്കരുതേ അച്ഛാ.''
യാചനയോടേ അച്ഛന്റെ മുന്നില്‍ നിന്നു. തുടര്‍ന്ന് എതിരൊന്നും പറയാതെ അച്ഛന്‍ പുറത്തേക്ക് പോയി.
തുടര്‍ന്നുള്ള ദിവസങ്ങള്‍ തിരക്കിന്റേതായിരുന്നു. എല്ലാത്തിന്റെയും പുറകെ സന്തോഷത്തോടെ ഓടി നടന്നു.
ഒടുവില്‍ ആ ദിവസം എത്തി ചേര്‍ന്നു അടുത്തുള്ള അമ്പലത്തില്‍ വെച്ചായിരുന്നു താലികെട്ട് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം വിളിച്ചു ആര്‍ഭാടമായിട്ടായിരുന്നു കല്യാണം ..
രണ്ടാം കല്യാണമല്ലേ എന്തിനാ ഇത്ര ആര്‍ഭാടമെന്നു ഒളിഞ്ഞു തെളിഞ്ഞും പലരും തിരക്കി. കാശിന്റെ അഹങ്കാരം ആണെന്നു ചിലര്‍ പറഞ്ഞു അച്ഛന്റെ രണ്ടാംകല്യാണം ആഘോഷിക്കുന്ന മകള്‍ എന്നു ചിലര്‍ പരിഹസിച്ചു.
'' ഇപ്പോഴാ എന്റെ അച്ഛന്‍ ശരിക്കും കല്യാണം കഴിച്ചത് അതു ഒളിച്ചു വെയ്ക്കേണ്ടതാണെന്ന് എനിക്ക് തോന്നിയില്ലെന്നു പറഞ്ഞു അവരുടെ വായ അടച്ചു..
മാളു ചിറ്റയെ ഏറ്റവും സുന്ദരിയായി കണ്ടത് അന്നാണെന്നു തോന്നി..അത്രത്തോളം സന്തോഷത്തിലായിരുന്നു അവര്‍..
ജന്മസാഫല്യം നേടിയ പ്രതീതി.
താലികെട്ട് കഴിഞ്ഞു അച്ഛനോട് ചേര്‍ന്നു നില്‍ക്കുമ്പോഴാണ് പരിചയമുള്ള ഒരു മുഖം ആള്‍ക്കൂട്ടത്തില്‍ മിന്നി മാഞ്ഞു പോകുന്നത് കണ്ടത്..
അത് അവരായിരുന്നു.. ദേവിക അച്ഛന്റെ ആദ്യ ഭാര്യ.
അവരുടേ നോട്ടം എന്നിലേക്ക് വീണപ്പോള്‍ ഞാന്‍ എന്റെ അച്ഛനോട് കൂടുതല്‍ ചേര്‍ന്നു നിന്നു .. ആ തണലിലേക്ക് ജീവിതം ചേര്‍ത്തു കൊണ്ട്..
ദീപ്തി പ്രവീണ്
Comments
Post a Comment