വസന്തകാലത്തിലെ ഉടമ്പടികൾ (ഫുൾ പാർട്ട് )

വസന്തകാലത്തിലെ ഉടമ്പടികൾ 
(ഫുൾ പാർട്ട് )

"വിശാഖ....തന്നെയെനിക്ക് വേണം പൂർണമായും... നാളെത്തെ ദിവസത്തിനായി മാസമൊന്നായി എന്റെ കാത്തിരിപ്പ്...
ഒന്ന് കാണാതെ... ഒന്നുമ്മ വെക്കാതെ ഇങ്ങനെ മാറി നിൽക്കാൻ വയ്യ മോളെ...എനിക്കെന്നെ നിയന്ത്രിക്കാൻ കഴിയില്ല നാളെ... വേനൽമഴക്കായി കാത്തിരിക്കുന്ന വേഴാമ്പലിന്റെ അവസ്ഥയിലാണ് ഞാനിപ്പോൾ..."

അവളുടെ മറുപടിക്കായി കാതോർത്തിരുന്ന എന്റെയോരോ വാക്കുകൾക്കും മറുപുറത്തു നിന്നും കുഞ്ഞിക്കുറുകലുകൾ പോലെ മൂളലായിരുന്നു മറുപടി..

ഫോണിലൂടെ ഋഷിയുടെ പ്രണയാതുരമായ സ്വരം കേൾക്കുന്തോറും വിശാഖയുടെ കണ്ണുകൾ നാണത്താൽ കൂമ്പി...

കാതിനരികിൽ അവന്റെ ചൂടുള്ള ശ്വാസോച്ഛാസം തട്ടിയ പോലെ അവൾ തലയൊന്നു ചെരിച്ചു....

ഇഷ്ടത്താൽ ചുണ്ടൊന്നു വിടർന്നു....

കണ്ണടച്ചിരുന്ന് കാതിലവന്റെ സ്വരം വീഴുമ്പോൾ തൊട്ടുപിന്നിൽ നിന്നവൻ ഇക്കിളിയിടും പോലെ ഉടലൊന്നാകെ വെട്ടി വിറക്കുന്നു..

"എനിക്കും നീയില്ലാതെ പറ്റുന്നില്ല ഋഷി... ഞാൻ വരും നാളെ നിന്റടുത്തു... ഇതുവരെ ആർക്കും കൊടുക്കാതെ തടഞ്ഞു വച്ച സ്നേഹപെരുമഴയായി മുഴുവൻ പെയ്തു തീരണം എനിക്ക് നിന്നിലേക്ക്... ഞാനെത്തും നാളെ..."

മതിവരുവോളം കൊടുത്തിട്ടും ഇനിയും മതിയാകാത്ത പോലെ ചുംബനങ്ങൾ കൈമാറി ഒടുവിൽ ഫോൺ ഓഫാക്കി ഞാൻ സോഫയിലേക്ക് വലിച്ചെറിഞ്ഞു...

കണ്ണുകളടച്ചു പിന്നിലേക്ക് ചാരിയിരിക്കുമ്പോൾ അറിഞ്ഞു... പ്രണയം സിരകളെ ചൂട് പിടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു...

ആറു മാസം കഴിഞ്ഞു അവളുമായുള്ള ഇഷ്ടം തുടങ്ങിയിട്ട്... മനസ്സിനെ നിയന്ത്രിക്കാൻ കഴിയാതെ ചരട് പൊട്ടിയ പട്ടം പോലെ ആ ഇഷ്ടമങ്ങനെ പറന്നു നടക്കുകയാണ്...

അർഹതയില്ലാത്തതാണ് ..

അരുതാത്തതുമാണ്.....

പക്ഷേ വയ്യ അവളില്ലാതെ വയ്യാതായിരിക്കുന്നു മുന്നോട്ട്...

സ്വന്തമാക്കാൻ കുരുക്കുകൾ ഏറെയാണ്, എങ്കിലും ഞാനതിനു തയ്യാറാണ്. പക്ഷേ അവൾ !!

ഈ ഇഷ്ടം ഇങ്ങനെയേ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുകയുള്ളു, എന്നവൾ തന്നെ തീർത്തു പറഞ്ഞു...

അവളെ നെഞ്ചിൽ ചേർത്തുപിടിക്കാൻ കാത്തിരുന്ന് ഒടുവിലെന്നെ വിഡ്ഢിയാക്കി ഒരിക്കലവൾ കൈവിട്ടുപോകരുത്.. അതിന് വേണ്ടി മാത്രമാണ് ഈ കടുംകൈക്ക് മുതിരുന്നത്..

കോഫിഷോപ്പിലോ റെസ്റ്റോറന്റിലോ കണ്ടു മടങ്ങുന്നതാണ് പതിവ്.... ഇത്തവണ രണ്ടു ദിവസത്തേക്കായി ഹോട്ടലിൽ മുറിയെടുത്തു... അവൾ വരും. എനിക്കറിയാം, അത്രമേൽ അവളെന്നെ സ്നേഹിക്കുന്നുണ്ട് ...

അടഞ്ഞ കണ്ണുകൾക്ക് മുൻപിൽ നീണ്ടുകൊലുന്ന വിശാഖയുടെ രൂപം തെളിഞ്ഞതും ഇടനെഞ്ചിലെ താളം വേഗതയിലാകുന്നത് ഞാനറിഞ്ഞു...

എന്റെ പെണ്ണ് ഇങ്ങനെയിരിക്കണം എന്നാഗ്രഹിച്ചതാണ് പക്ഷേ... ജീവിതം ഇന്നെവിടെയോ.... ഇതായിരിക്കാം യോഗം..

ഇഷ്ടമില്ലാത്തതെന്തോ മാനസപ്രണയത്തിനു തടസ്സമായി ചിന്തയിൽ വന്നതും ഞാനാകെ അസ്വസ്ഥനായി.... ഒപ്പം ആരോ നെറ്റിയിൽ കൈ വച്ചതറിഞ്ഞതും കണ്ണുകൾ തുറന്നു... നോക്കുമ്പോൾ ശ്രീബാല.... ഇവൾ വന്നത് അറിഞ്ഞേയില്ലല്ലോ...

"ഏട്ടാ... എന്തു പറ്റി തലവേദനിക്കുന്നോ... ഞാൻ ബാം ഇട്ടു തരട്ടേ... കണ്ണിനിത്തിരി റെസ്റ്റ് കൊടുക്കാൻ പറഞ്ഞാൽ കേൾക്കണ്ടേ... കയ്യിലൊന്നുകിൽ കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ ഇതൊന്ന് ഒഴിവാക്കാൻ പോലും പറ്റാത്ത ജോലിതിരക്കും... ഇനിയീ തലവേദനയും കൊണ്ട് വേണ്ടേ നാളത്തെ യാത്ര..."

അവളെനിക്കരികിലായി സോഫയിൽ വന്നിരുന്നു പതിവ് പോലെ സ്നേഹിക്കാൻ തുടങ്ങി...

മനസ്സിലെ കള്ളങ്ങൾ മറച്ചു പിടിക്കാൻ ഭാര്യയെ കൂടുതൽ സ്നേഹിക്കുന്ന ഭർത്താവായി ആ നിമിഷം ഞാനും അവളുടെ കയ്യെടുത്തു നെറ്റിയിലേക്ക് അമർത്തി പിടിച്ചു...

"വേണ്ട ശ്രീ... നീ അടുത്തിരുന്ന് ഇങ്ങനെ നെറ്റിയിൽ ഉഴിഞ്ഞാൽ മതി... ഒട്ടും ഒഴിവാക്കാൻ കഴിയാത്തതു കൊണ്ടാണ് അല്ലെങ്കിൽ ഞാൻ പോവില്ലായിരുന്നു..."

ഈയിടെയായി കള്ളം പറയാൻ ഒരു ബുദ്ധിമുട്ടുമില്ലെന്ന് ഞാനോർത്തു... ഒരേസമയം രണ്ട് പെണ്ണുങ്ങളെ സ്നേഹിക്കാൻ കഴിയുമോ... ഇല്ല..

അതാണുത്തരം...

എന്റെ കുട്ടികളുടെ അമ്മയാണ് ശ്രീ. ആ ഒരിഷ്ടമേ കുറച്ചു കാലങ്ങളായി അവളോടുളളു..

ഇന്ന് ആത്മാവിലേക്ക് പ്രണയാഗ്നി പകർന്ന് നിറഞ്ഞു നിൽക്കുന്നത് വിശാഖയോടുള്ള സ്നേഹമാണ്...

എല്ലാമറിഞ്ഞാണ് അവളെന്നെ സ്നേഹിക്കുന്നത് അല്ലെങ്കിലും ശ്രീബാലയുടെ കോളേജ് കൂട്ടുകാരിയിൽ നിന്നും എന്ത്‌ മറക്കാൻ.

"നീയെന്റെ ബാഗിൽ എല്ലാമൊന്ന് ഒതുക്കി വക്കണേ രാവിലെ പോകണം..."

ഇല്ലാത്ത തലവേദന കാണിച്ചു വീണ്ടും കണ്ണടക്കുമ്പോൾ അടഞ്ഞ കണ്ണുകൾക്ക് മുൻപിൽ വിശാഖയുടെ നുണക്കുഴികൾ തെളിഞ്ഞു...

കുട്ടികളുടെ ബഹളം കേട്ട് മയക്കം തെളിയുമ്പോൾ ശ്രീ മക്കൾക്ക് ചപ്പാത്തിയുണ്ടാക്കി കൊടുക്കുന്നു... ചൂടോടെ വാങ്ങിത്തിന്നാനായി മോൻ സ്ലാബിനു മുകളിൽ ഇരിപ്പുണ്ട്, മോൾ ഊണുമേശയിലും...

"ഞാനൊന്നു കുളിച്ചു വരാം, എനിക്ക് കൂടി എടുത്തു വച്ചേക്കൂ ശ്രീ ..."

മുന്നോട്ട് നടക്കുമ്പോഴാണോർത്തത് മക്കളോടൊന്ന് മിണ്ടിയില്ല... കുറച്ചു നാളുകളായി ശീലമായത് കൊണ്ടാകും അവരുടെ മുൻപിൽ നിന്നിട്ടും അവരെന്നെയോ ഞാനവരെയോ ശ്രദ്ധിക്കാതിരുന്നത് ...

അങ്ങനെയെല്ലാം ചിന്തിച്ചിട്ടും പക്ഷേ അവരോട് പോയി മിണ്ടാൻ തോന്നിയില്ല വേഗം പോയി കുളിച്ചിറങ്ങി .

രാത്രിഭക്ഷണം കഴിക്കുന്നതിനിടയിലെപ്പോഴോ മോന്റെ വക അച്ഛയെന്നാ മടങ്ങി വരുകയെന്ന ചോദ്യം ..

നാളെ കഴിഞ്ഞേ മടക്കമുള്ളൂ എന്ന് പറഞ്ഞിട്ടും പ്രേത്യകിച്ചു ഒരു ഭാവഭേദവുമില്ലാതെ അവൻ "ഓക്കേ"

എന്നും പറഞ്ഞു അകത്തേക്ക് കയറിപ്പോയി...

ഉറങ്ങും മുൻപേ ശ്രീയെ കെട്ടിപിടിക്കുമ്പോൾ നാളെ ഈ സമയം എന്റെ നെഞ്ചോട് ചേർന്നു വിശാഖയാകുമല്ലോ എന്ന ചിന്ത പോലും കുളിരു കോരുന്നു...

അകൽച്ച അറിയിക്കാതിരിക്കാൻ പഴയതിനേക്കാൾ കൂടുതൽ ഞാൻ ശ്രീയെ സ്നേഹിക്കുന്നു എന്ന നാടകം തന്നെ വേണം...

രണ്ടു മക്കളെയും വയറു കീറിയെടുത്തതു കൊണ്ട് ചുളിവുകളും തുന്നൽപാടുകളും നിറഞ്ഞ അവളുടെ വയറിൽ ഞാനുമ്മ വച്ചു...

ദിനചര്യ പോലെയുള്ള രതി തീർന്നതും അവളിൽ നിന്നുമൂർന്നു കിടക്കയിലേക്കമരുമ്പോഴും എന്റെ മനസ്സ്‌ നിറയെ വിശാഖ തന്നെ..

ഞാനെന്ന ഭർത്താവു മാത്രമാണോ, ഇഷ്ടപെടുന്ന പെണ്ണിനെയോർത്തു ഭാര്യയുമായി ബന്ധപെടുന്നത് ...

അല്ലെന്ന് കൂട്ടുകാരും ഒരിക്കൽ പറഞ്ഞ സ്ഥിതിക്ക് അതിൽ കുറ്റബോധം തോന്നേണ്ട കാര്യമില്ല..

"രണ്ടു ദിവസം ഏട്ടനെ കാണാതിരിക്കണ്ടേ ഓർക്കുമ്പോൾ തന്നെ സങ്കടമാണ്‌ട്ടോ... ഇപ്പൊ കുറെ ആയില്ലേ എങ്ങും മാറാതെ കൂടെ നിൽക്കുന്നു .."

എന്നെയും ചേർന്നു കെട്ടിപിടിച്ചു കിടക്കുന്ന അവളോട് മറുപടിയൊന്നും പറയാതെ ഞാനവളെ ഉമ്മകൾ കൊണ്ട് മൂടി... നാളെയെന്റെ സ്വപ്നസാക്ഷാത്കാരത്തിന്റെ നിമിഷങ്ങളുമോർത്തു കൊണ്ട്....

"ഏട്ടാ...ഇറങ്ങാനായില്ലേ, ദേ എത്ര തവണയായി മൊബൈൽ അടിക്കണു...

വൈശാകേട്ടൻ ന്നാണ് കാണിക്കണത്..."

ഫോണും കയ്യിൽ പിടിച്ചു അല്പം വെപ്രാളത്തോടെ അവളോടി വന്നു..

കഴിച്ചു കൊണ്ടിരുന്ന ഞാൻ ധിറുതിയിൽ അവളുണ്ടാക്കിയ ദോശയെടുത്തു വായിലേക്ക് തള്ളി...

"ഇറങ്ങിയോന്നറിയാൻ വിളിക്കുന്നതാവും വൈശാഖന്റെ വീട് ബസ്സ്റ്റാൻഡിന് അടുത്താ... മതി ഞാനിറങ്ങാ അവരൊക്കെ അല്ലെങ്കി മുഷിയും..."

മുൻപിലിരുന്ന പകുതി കഴിച്ച പാത്രം മാറ്റിവച്ചു വാഷ് ബേസിനിൽ മുഖം കഴുകുമ്പോൾ വിശാഖ വൈശാഖേട്ടനായി ഫോണിൽ സേവാക്കിയ എന്റെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു...

യാത്ര പറഞ്ഞിറങ്ങുമ്പോൾ ശ്രീയുടെ കണ്ണുകൾ വല്ലാതെ ചുവന്നിരുന്നു... രണ്ടേ രണ്ടു ദിവസത്തേക്കല്ലേ എന്ന് പറഞ്ഞു ആശ്വസിപ്പിച്ചിട്ടും മുഖത്തൊരു തെളിച്ചവുമില്ല...

രാത്രി വന്നു കയറുന്നത് ബുദ്ധിയല്ലെന്നു പറഞ്ഞ വിശാഖക്കു മുൻപിൽ ഉച്ചയ്ക്കെ തന്നെ വന്നു നിൽക്കുമ്പോൾ മനസ്സിലെങ്ങും ശ്രീയോ കുട്ടികളോ ഇല്ലായിരുന്നു....

കണ്ണിലൊരായിരം നക്ഷത്രദീപങ്ങൾ ഒളിപ്പിച്ചു മുന്നിൽ നിൽക്കുന്ന വിശാഖയുടെ പുഞ്ചിരിക്ക് നിറദീപത്തിന്റെ തിളക്കം...

ശ്രീബാലയെന്ന ഭാര്യയുമായുള്ള ഉടമ്പടിക്കൊപ്പം വിശാഖയെന്ന കാമുകിയെ കൂടി ഹൃദയത്തിലേക്ക് ചേർക്കുന്ന ഉടമ്പടിക്കായി ഞാനവൾക്ക് മുന്നിൽ നിന്നു....

അതുവരെയൊതുക്കിവച്ച പ്രണയവും വിരഹവും കൂടുതുറന്നു വിട്ടതും ഞാനവളെ ഗാഢമായി പുണർന്നു..

ശ്വാസമെടുക്കാൻ പോലും കഴിയാത്ത വിധം ചുണ്ടുകൾ തമ്മിൽ ചുംബനങ്ങൾ കൈമാറുമ്പോൾ എന്നെ പുണർന്ന ആ കൈകളെന്റെ പിന്നിൽ ചിത്രങ്ങൾ രചിക്കുന്നുണ്ടായിരുന്നു...

ഒടുവിൽ ശ്വാസമെടുക്കാനായി ഒന്ന് വിട്ടതും അതുവരെയും തള്ളവിരലിൽ ഊന്നി ഉയർന്നു നിന്നിരുന്ന അവൾ തളർന്നു കസേരയിലേക്കിരുന്നു...

" ഋഷി... എനിക്ക് നല്ല പേടിയുണ്ട്...എങ്കിലും നിന്നെയെനിക്ക് നഷ്ടപ്പെടുത്താൻ വയ്യ.. ശ്രീ... അവളുടെ മുഖമോർക്കുമ്പോൾ ശരീരം വിറക്കുന്നു... പക്ഷേ അതിന്റെ നൂറുമടങ്ങു നിന്നോടുള്ള പ്രണയം എന്നെ പിടിച്ചുലക്കുന്നു... എന്നാലും നമുക്കിത് വേണ്ടടാ..ഇവിടെ നിർ...."

മുഴുമിക്കാനവളെ സമ്മതിക്കാതെ കൈകളിലേക്കവളെ ഞാൻ കോരിയെടുത്തു നെഞ്ചോടു ചേർത്തതും ഫോൺ അടിച്ചു....

"ആ, ശ്രീ എത്തി... മീറ്റിങ്ങിലാ... ഫ്രീയാവുമ്പോ ഞാൻ വിളിക്കാം.. നീ ഭക്ഷണം കഴിച്ചോ? ...കുട്ടികളെത്തിയോ സ്കൂളിന്ന് ?..ഓക്കേ ശരി ശരി ഞാൻ വിളിക്കാം കേട്ടോ... എപ്പോഴുമിങ്ങോട്ട് വിളിക്കണ്ട..."

"എന്തൊരു നുണയനാ നീ അല്ലേ..... ഋഷി.... മീറ്റിങ്ങും ജോലിയും അവളൊരിക്കലും അറിയാതിരിക്കട്ടെ... അങ്ങനൊരു ദിവസം വന്നാൽ ഞാനെവിടെക്കെങ്കിലും പോകും..."

കുസൃതിചിരിയോടെ അപ്പോഴുമെന്റെ നെഞ്ചിൽ ചേർന്ന് നിന്ന് അവളെന്റെ മൂക്കിൻ തുമ്പിൽ പിടിച്ചു...

പരസ്പരമുള്ള ഇഷ്ടങ്ങളും പഴയ കാര്യങ്ങളും ഇനി മുന്നോട്ടുള്ള യാത്രയെ പറ്റിയൊക്കെ സംസാരിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല... കാത്തിരുന്ന രാത്രി...

നിബന്ധനകളും ബാധ്യതകളുമില്ലാത്ത ഒരു പുതു പ്രണയത്തിന്റെ വഴിത്താരയിൽ വസന്തകാലം തീർക്കാനായി അതുവരെയും ഒതുക്കിവച്ച ഇഷ്ടങ്ങളത്രയും ഞാനവൾക്ക് പകുത്തു നൽകി...

ആർത്തലച്ചു വന്ന വേനൽമഴ പെയ്തു തീരാനായ നേരം കണ്ണിലൊളിപ്പിച്ച നൂറിഷ്ടങ്ങളുടെ തിളക്കം മറക്കാനായവൾ കണ്ണുകൾ പാതി അടച്ചെന്നെ വരിഞ്ഞു മുറുക്കിയതും ഞാനവളിലേക്ക് പെയ്തിറങ്ങി തളർന്നു വീണു....

അല്പം കഴിഞ്ഞു നീയെന്ന വാക്കിൽ എനിക്കിനിയും അലിഞ്ഞില്ലാതാകണമെന്ന പ്രതീക്ഷ നൽകാനായി ഞാനവളുടെ കഴുത്തിൽ ഉമ്മ വച്ചിട്ടും അവളിലൊരു അനക്കവുമില്ല...

അതുവരെയും പ്രണയജ്വരത്താൽ ചുട്ടുപൊള്ളിയ ആ മേനിയാകെ തണുപ്പ് പടരാൻ തുടങ്ങിയിരിക്കുന്നു...അപ്പോഴും കണ്ണുകൾ പാതിയടഞ്ഞ നിലയിൽ അവളെന്നേയും നോക്കി....പൂർണനഗ്നയായി...

വിളിച്ചു വരുത്തിയ പ്രണയമവൾ ആഘോഷിച്ചപ്പോൾ വിളിക്കാതെ വന്ന മരണമവളെ ഒരു യാത്രാമൊഴി പോലും പറയാനിട നൽകാതെ ചേർത്ത് പിടിച്ചെന്ന നടുക്കത്തിന്റെ മരവിപ്പിൽ മുന്നോട്ടുള്ള ശൂന്യതയിലേക്ക് നോക്കി ഞാൻ തരിച്ചിരുന്നു.....



വസന്തകാലത്തിലെ ഉടമ്പടികൾ (2)



വിളിച്ചു വരുത്തിയ പ്രണയമവൾ ആഘോഷിച്ചപ്പോൾ വിളിക്കാതെ വന്ന മരണമവളെ ഒരു യാത്രാമൊഴി പോലും പറയാനിട നൽകാതെ ചേർത്തുപിടിച്ചെന്ന നടുക്കത്തിന്റെ മരവിപ്പിൽ മുന്നോട്ടുള്ള ശൂന്യതയിലേക്ക് നോക്കി ഞാൻ തരിച്ചിരുന്നു.

നടുക്കത്തോടെ എത്ര നേരമാണ് ഞാനാ ഇരുപ്പ് ഇരുന്നതെന്ന് എനിക്ക് പോലും ഓർമയില്ല...

നടന്നതെന്ന് കണ്ടത് സ്വപ്നമാണോ??

ഇനിയിവിടുന്നു മുന്നോട്ട് അകപ്പെട്ടേക്കാവുന്ന ചക്രവ്യൂഹത്തെ കുറിച്ച് ഓർക്കുമ്പോഴേ ആകെ ഒരു മരവിപ്പ് ..

ഈ നേരം വരെയും കളിച്ചുചിരിച്ചു ശരീരം പങ്കു വച്ചവളിതാ... നൂലിഴബന്ധമില്ലാതെ മുൻപിൽ ജീവനറ്റു കിടക്കുന്നു...

തലയിപ്പോൾ പൊട്ടിത്തെറിക്കും വിധം ശരീരമെല്ലാം പെരുത്തു കയറുന്ന പോലെ ...

ഏത് ശപിക്കപ്പെട്ട നിമിഷത്തിലാണ് ഹോട്ടലിൽ റൂമെടുക്കാൻ തോന്നിയത്...

എന്നാലും ഇവൾക്കിതെന്ത് സംഭവിച്ചു!! ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ ഈശ്വരാ...

ഇതുവരെയുള്ള പ്രണയവും കാമവുമെല്ലാം എങ്ങോ പോയൊളിച്ചു... ഭയത്തിന്റെ സൂചിമുനകൾ ശരീരമൊട്ടാകെ തറച്ചു കയറുന്നു...

എങ്ങനെയൊക്കെയോ ബെഡിൽ നിന്നിറങ്ങി ധൃതിയിൽ വസ്ത്രം ധരിക്കുമ്പോഴും തലക്കകത്ത് മുന്നോട്ട് രക്ഷപെടാനുള്ള വഴികളെ പറ്റി മാത്രമായിരുന്നു ചിന്ത...

ഡ്രർർർർർ......ഡ്രർർർർർ.....

ഞെട്ടിക്കുന്ന ശബ്ദത്തോടെ മേശപ്പുറത്തിരുന്നയെന്റെ  ഫോൺ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി...

ശ്രീ കാളിങ്.....

ഇല്ല ഫോൺ എടുക്കാൻ നിവൃത്തിയില്ല... ഏതോ അന്യഗ്രഹത്തിൽ ചെന്നുപെട്ട അവസ്ഥയിലാണ് ഞാനിപ്പോൾ... ഭയചകിതനായി സ്വരം പോലും മടിച്ചു നിൽക്കുന്നു പുറത്തേക്ക് വരാൻ...

രണ്ടു തവണ ആ ഫോൺ അടിച്ചു പിന്നെയത് നിശബ്ദമായി...

എങ്ങനെ ഇവിടുന്നു ഈ രാത്രി വെളുക്കും മുൻപേ രക്ഷപെടും... അത് മാത്രമാണ് തലയിൽ...  
ഇവിടെ വന്നതും നിന്നതുമെല്ലാം സിസി ടീവി ക്യാമെറകണ്ണുകൾ ഒപ്പിയെടുത്തിട്ടുണ്ടാകില്ലേ...

നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് ഇത്തവണ വിശാഖയുടെ ഫോൺ ഉറക്കെ ശബ്‌ദിച്ചു... എത്തിനോക്കിയപ്പോൾ ഏതോ ഒരു ലാൻഡ്‌ലൈൻ നമ്പറിൽ നിന്നാണ് വിളി വരുന്നത്..

ഫോൺ എങ്ങനെ സൈലെന്റ്റ് ആക്കാമെന്ന ശ്രമത്തിനിടയിലാണ് ആ നമ്പറിലേക്കെന്റെ കണ്ണുകൾ തിരിഞ്ഞത് .... 
മുറിയാകെ തണുപ്പുണ്ടായിട്ട് പോലും ഞാൻ വെട്ടി വിയർക്കാൻ തുടങ്ങി... ആ നമ്പർ!!

അതേ എന്റെ വീട്ടിലെ ഫോണിൽ നിന്നാണ് ആ വിളി വരുന്നത്!!

എന്ത് ചെയ്യണമെന്നോർത്തു നിൽക്കുന്നതിനിടെ കാൾ കട്ടായി...  
ഒരു ബെഡ്ഷീറ്റ് കൊണ്ട് പോലും മറക്കാതെ മലർന്നു കിടക്കുന്ന അവളുടെ മൃതശരീരത്തിലേക്ക് ഞാൻ കണ്ണുകൾ പായിച്ചു...

എല്ലാം തകരാൻ പോകുന്നതിന്റെ സൂചനകൾ തലച്ചോറിൽ മുഴങ്ങുന്നു... 
വിശാഖയുടെ ബാഗ് ഇവിടെവിടെയോ ഉണ്ടല്ലോ... 
ഇനിയവൾ വല്ല മരുന്നും കഴിക്കുന്നതാണോ.. ബാഗിനുളളിലുള്ളതെല്ലാം പുറത്തേക്ക് കുടയുമ്പോഴേക്കും വീണ്ടും ഫോണടിക്കാൻ തുടങ്ങി...

വരുന്നിടത്തു വച്ചു കാണാം എന്തായാലും ഇവിടം വരെയെത്തി കാര്യങ്ങൾ... 
കാൾ ആൻസർ ചെയ്ത് ഒന്നും മിണ്ടാതെ ഫോണെടുത്തു കാതോട് ചേർത്ത് പിടിച്ചു...

"വിശാഖ... നീയിപ്പോൾ തിരക്കിലായിരിക്കുമെന്നും... അത് എന്ത്‌ തിരക്കാണെന്നും മനസിലാക്കി തന്നെയാണ് ഈ രാത്രിയിൽ വിളിച്ചത് .....  
ഒന്നുമിങ്ങോട്ട് പറയേണ്ട.. എനിക്ക് മുൻപിൽ വ്യക്തമായ കാര്യങ്ങൾ ഒരു വാദപ്രതിവാദത്തിന്റെ ആവശ്യം ഒഴിവാക്കാൻ ഞാൻ നിനക്ക് വാട്സ് അപ്പിൽ അയച്ചിട്ടുണ്ട്.....ഒന്നും പറയാ...",  
ശ്രീ പറഞ്ഞു തീരും മുൻപേ ഞാൻ കാൾ കട്ടാക്കി...

പാസ്സ്‌വേർഡ് ഇട്ടു ഭദ്രമാക്കിയ ഫോൺ എങ്ങിനെ തുറക്കുമെന്നോർക്കുന്നതിനിടയിൽ എന്റെ കണ്ണുകൾ വീണ്ടും ആ ശരീരത്തിലേക്ക് തറഞ്ഞു...

ഇടതുകൈകൊണ്ട് ഒരു പുതപ്പ് ആ ശരീരത്തിലേക്ക് വലിച്ചിട്ട് വിശാഖയുടെ വലതുതള്ളവിരൽ ഫോണിന്റെ മുകളിലേക്ക് അമർത്തിപിടിച്ചതും ഫോൺ ലോക്ക് തുറന്ന് വിശാഖയുടെ ചിരിക്കുന്ന സെൽഫി തെളിഞ്ഞു വന്നു...

വാട്സാപ്പിൽ വന്ന മെസേജുകളിൽ ഒരെണ്ണം മാത്രം തുറന്നിട്ടില്ല അതും സേവ് ചെയ്യാത്ത നമ്പർ... .
ശ്രീയുടെ നമ്പറാണെന്നു അധികം ചിന്തിക്കേണ്ടിവന്നില്ല ...
മെസേജ് വന്ന സമയം നോക്കിയപ്പോൾ ഞാനും വിശാഖയും ഒന്നായി....ഓ !!!
അതൊന്നു കൂടി ഓർക്കാനുള്ള ധൈര്യമില്ല.

വോയിസ് മെസേജ് കേൾക്കാൻ തുടങ്ങിയപ്പോഴേക്കും തലയിൽ കൈവച്ചു ഞാൻ താഴെക്കിരുന്നു...  
ഇന്നലെ രാത്രിയിൽ , ഇന്നത്തെ ഒത്തുചേരലിന്റെ ആകാംക്ഷയിൽ വിശാഖക്കയച്ച മെസേജുകൾ ഫോണിൽ നിന്നും മായ്ച്ചു കളയാൻ മറന്നു പോയിരുന്നു..

"മോളു.. നാളെ ഞാൻ പറഞ്ഞുതന്ന ഹോട്ടലിലേക്ക് ചെല്ലണം ശ്രീയുടെ പേരിൽ ഞാൻ അവിടെ റൂം ബുക്ക് ചെയ്തിട്ടുണ്ട്...ഭർത്താവ് കൂടി വരാനുണ്ടെന്ന് പറയുമ്പോൾ അവർക്ക് സംശയമൊന്നും തോന്നില്ല... 
ആണൊരുത്തൻ പോയി ആദ്യം മുറിയെടുത്തു പെണ്ണിനെ കൊണ്ടുവന്നാലേ സദാചാരക്കാർ പ്രശ്നമുണ്ടാക്കു താനാദ്യം പോകുമ്പോ ആ പേടി വേണ്ടല്ലോ... 
പകുതി പൈസ ഞാൻ മുൻകൂറായി ശ്രീയുടെ അകൗണ്ടിൽ നിന്നു തന്നെ അടച്ചിട്ടുണ്ട്..

അധികമാരോടും മിണ്ടാൻ നിൽക്കണ്ട ഞാൻ പെട്ടെന്നു വരാം കേട്ടോ...ലവ് യൂ..."

വാട്സാപ്പിലെ വോയിസ് മെസേജ് ..
ഞാൻ പറഞ്ഞത് കൂടിയാണെങ്കിലും വീണ്ടും ആ ശബ്ദവും വാക്കുകളും ഉരുക്കിയ ഈയമൊഴിക്കും വിധം ചെവിയെ പൊള്ളലേല്പിക്കുന്നു...

ഇതെല്ലാം കേട്ട ശ്രീയുടെ മുൻപിലേക്ക് എങ്ങനെ ഞാൻ ചെന്നു നിൽക്കും... 
ആ മുഖം മനസിലേക്ക് വരുമ്പോഴേക്കും ചെയ്ത തെറ്റിന്റെ വ്യാപ്തി കൂടി വരുന്നു...

"എനിക്കൊന്നും ചോദിക്കാനും പറയാനുമില്ല വിശാഖ .. കുറച്ചു നാളായുള്ള ഏട്ടന്റെ പരുങ്ങലും ഒരുക്കവും തിരക്കും ഞാൻ ശ്രദ്ധിച്ചതേയില്ല എന്ന് പറയാം അല്ലെങ്കിൽ എന്റെ ഭർത്താവ് എന്നെ ചതിക്കില്ല എന്ന ആത്മവിശ്വാസം ഇങ്ങനൊരു ചിന്ത പോലുമെന്റെ മനസിലേക്ക് വന്നില്ല...

മക്കൾ മുതിർന്നു ..അച്ഛന്റെയീ കഥകൾ മക്കളിലെത്താതെ അവരെ എനിക്ക് വളർത്തണം ഒന്നുകിൽ നീയെനിക്ക് എന്റെ ഭർത്താവിനെ... എന്റെ കുട്ടികളുടെ അച്ഛനെ തിരികെ തരണം അല്ലെങ്കിലും എന്റെ ആവശ്യം അതുതന്നെ.....രണ്ടു പെണ്ണുങ്ങൾ എന്തായാലും ഏട്ടന് വേണ്ട..."

അടുത്ത വോയ്‌സ് തുറന്ന് ശ്രീയുടെ മെസേജ് കേട്ടുകൊണ്ടിരിക്കുമ്പോഴേക്കും വീണ്ടുമവൾ വിളിച്ചു... ഫോൺ എടുത്തിട്ടും അപ്പുറത്തെ നിശ്ശബ്ദതയിലെനിക്ക് മനസ്സിലായി നോവിൽ കുതിർന്നാണ് അപ്പുറമുള്ള ഇരുപ്പ്...

"ശ്രീ.... ഞാനാ.. എനിക്ക്... എന്റെ ..."

വാക്കുകളൊന്നും പുറത്തേക്ക് വരാതെ എന്നിൽ നിന്നും വഴുതിക്കൊണ്ടിരുന്നു. നെഞ്ഞു പിഞ്ഞികീറിയുള്ള മറുപുറത്തെ തേങ്ങൽ ശബ്‍ദം മെല്ലെയാവുന്നതു വരെ ഫോണും പിടിച്ചു ഒന്നും മിണ്ടാതെ ഞാൻ നിന്നു...

"ചെയ്ത തെറ്റിനുള്ള ശിക്ഷ എനിക്ക് കിട്ടി... നിന്റെയും മക്കളുടെയും മുൻപിൽ വന്നു നില്ക്കാൻ പോലും ഇനിയെനിക്ക് കഴിയില്ല...  
എന്നും ഞാൻ പതറി പോകുമ്പോൾ നീയാണെനിക്ക് വഴി കാണിച്ചു തരാറുള്ളത്... ഇപ്പോഴും... 
നീയെനിക്ക് കരുത്തു തന്നേ പറ്റൂ. എന്ത് പറ്റിയെന്നറിയില്ല വിശാഖ മരിച്ചു...."

"എന്ത്‌???  
ഏട്ടൻ ഇതെന്താ പറയണത്.. എങ്ങനെ??

നിങ്ങൾ തമ്മിൽ വഴക്കിട്ടോ?? എപ്പോഴാണ് ??

എനിക്ക് ശരീരം വിറച്ചിട്ട് വയ്യല്ലോ..."

ഒറ്റ നിമിഷത്തിൽ അവളുടെ സംസാരത്തിലെ സങ്കടം മാറി പേടികൊണ്ട് ശ്വാസംമുട്ടുന്ന വലിച്ചിലനുഭവപ്പെട്ടു...

നടന്നതെല്ലാം വള്ളിപുള്ളി വിടാതെ ഞാനവൾക്ക് മുൻപിൽ ഒന്നൊന്നായി പറയുമ്പോൾ കുറ്റബോധവും നാണക്കേടും ഭയവും കൊണ്ട് പലപ്പോഴും ഞാൻ നിശബ്ദനായി ...

"ഞാൻ സന്ധ്യ മുതൽ നിങ്ങളുടെ രണ്ടാൾടേം ഫോണിലേക്ക് വിളിക്കാരുന്നു... ഫോൺ ഓഫായിരുന്നു...

ഇത് അവളുടെ ഫോണല്ലെ ഞാൻ ഏട്ടന്റെ ഫോണിലേക്ക് വിളിക്കാം... .അതാ നല്ലത്..

ധൃതിയിൽ ശ്രീ ഫോൺ കട്ടാക്കി... അതേ ചാർജ് കഴിഞ്ഞു ഓഫായിപ്പോയതാകാമെന്ന് പറയാൻ പദ്ധതിയിട്ടത് ഒരു ശല്യവുമില്ലാതിരിക്കാനായിരുന്നു ... 
ഒരുപക്ഷേ അപ്പോൾ വിളിച്ചു കിട്ടിയിരുന്നെങ്കിൽ ജീവിതം ഇവിടെത്തി നിൽക്കില്ലായിരുന്നു ....

അപ്പുറത്തു നിന്നും ഒരു ശബ്ദവും ഇല്ലാതിരുന്നിട്ട് കൂടി ഫോൺ ചെവിയിൽ വച്ച് ഞാനതേ നിൽപ്പ് തുടർന്നു എന്റെ ഫോണിലേക്ക് വീണ്ടും വിളി വരുന്നത് വരെയും...

"നടന്നതൊക്കെ നടന്നു ഏട്ടാ..എത്ര ന്യായീകരണങ്ങൾ നിരത്തിയാലും നിങ്ങൾ മാത്രമേ മരണസമയത്തു അവളുടെ കൂടെയുള്ളു.. ഒഴിഞ്ഞുമാറാനോ ഒളിച്ചു നിൽക്കാനോ കഴിയാത്തവിധം കുരുക്കിലാണ്...  
ഏട്ടൻ പോലീസിൽ കീഴടങ്ങുന്നത് തന്നെയാണ് എനിക്ക് ശരിയായി തോന്നുന്നത്...  
ആരെയാ വിളിക്ക്യാ ഈശ്വരാ.. എനിക്കൊന്നും മനസിലാകുന്നില്ല"

സംസാരത്തിനിടയിലാണ് എന്റെയൊരു കൂട്ടുകാരിയായ രമ്യയെ ഓർമ്മ വന്നത്.. വക്കീലായ അവൾക്ക് ഒരുപക്ഷെ എന്തെങ്കിലും വഴി പറഞ്ഞു തരാൻ സാധിച്ചേക്കും... വേറൊരു വഴിയും മുൻപിലില്ല എന്ന് ഉറപ്പാണ് .

ശ്രീയോട് കാര്യങ്ങൾ പറഞ്ഞു ഞാൻ ഫോൺ കട്ടാക്കി... രണ്ടുമൂന്നു വട്ടം അവളെ വിളിച്ചിട്ടും ഫോൺ എടുക്കാതായപ്പോൾ ഇനിയെന്ത് എന്നുള്ള ചോദ്യം മനസിലുയർന്നു...

ഇനിയും വൈകിയാലും പ്രത്യകിച്ചു മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല എന്നുറപ്പായി..

റിസെപ്ഷനിലേക്ക് വിളിച്ചു മെഡിക്കൽ എമർജൻസിക്ക് പറഞ്ഞ് ആരെങ്കിലുമൊന്ന് വരാനായി ഞാൻ കാത്തിരുന്നു.

പിന്നെ പലവട്ടം ശ്രീ വിളിച്ചിട്ടും ഫോൺ എടുക്കാൻ പറ്റാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ മാറിയിരുന്നു...  
ആദ്യം വന്ന പയ്യനോട് കാര്യങ്ങൾ വിശദീകരിച്ചതും അവൻ മാനേജറെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു...

കള്ളം പറഞ്ഞു മുറിയെടുത്തതിനും കൊണ്ടുവന്നത് കൊല്ലാനായിരുന്നെങ്കിൽ അവിടെത്തന്നെ മുറിയെടുത്തു ഹോട്ടലിന്റെ സൽപ്പേര് കളയാൻ മനപ്പൂർവം ചെയ്തതതാണോ എന്നു ചോദിച്ചതും വന്നതേ അടി പൊട്ടാൻ തുടങ്ങി ...

പോലീസുകാർ വരുമ്പോഴേക്കും അടികിട്ടി മുഖമാകെ തിണിർത്തു പൊങ്ങിയിരുന്നു...  
ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുമ്പോൾ പൊട്ടിയ ചുണ്ടുകളിൽ നിന്നും ഉമിനീരിനൊപ്പം ചോരയിറ്റുവീഴുന്നത് കണ്ട് SI അവരോട് ചൂടായി...

വിവരങ്ങളെല്ലാം സത്യസന്ധമായി പറഞ്ഞിട്ടും പോലീസുകാരുടെ മുഖഭാവത്തിൽ ഞാനവളെ ക്രൂരമായി പീഡിപ്പിച്ചു കൊന്നുകളഞ്ഞു എന്ന് തന്നെയാണെന്ന് തിരിച്ചറിയാൻ അധികസമയം വേണ്ടിവന്നില്ല...

ഇൻക്യസ്റ്റ് തയ്യാറാക്കുന്നതിനിടയിൽ പലപ്പോഴും എന്നെയൊരു വഷളച്ചിരിയോടെ നോക്കുന്ന അവർക്ക് മുൻപിൽ ഞാനെന്ന ജാരന് നാണക്കേട് മറക്കാൻ ഒന്നുമുണ്ടായിരുന്നില്ല എന്നതാണ് സത്യം...

കയ്യിലുണ്ടായിരുന്ന ഫോണുകൾ സ്വിച് ഓഫാക്കി അവർ വാങ്ങി വെക്കുമ്പോൾ എനിക്കൊന്ന് ഭാര്യയെ വിളിക്കണമെന്ന് പറഞ്ഞതിന് കിട്ടിയ മറുപടി പരിഹാസത്തിലുള്ള മറുചോദ്യമായിരുന്നു.


വസന്തകാലത്തിലെ ഉടമ്പടികൾ (3)അവസാനഭാഗം 


കയ്യിലുണ്ടായിരുന്ന ഫോണുകൾ സ്വിച്ച് ഓഫാക്കി അവർ വാങ്ങി വെക്കുമ്പോൾ എനിക്കൊന്ന് ഭാര്യയെ വിളിക്കണമെന്ന് പറഞ്ഞതിന് കിട്ടിയ മറുപടി പരിഹാസത്തിലുള്ള മറുചോദ്യമായിരുന്നു.

"ആഹാ അപ്പൊൾ ഇതല്ലെ തന്റെ ഭാര്യ??... ഈ മുറി വരെ താൻ ഭാര്യയുടെ പേരിൽ എടുത്ത് ഭാര്യയുടെ കൂട്ടുകാരിയേം കൊണ്ട് അന്താരാഷ്ട്രചർച്ചക്ക് വന്ന മിടുക്കൻ ഭർത്താവ് സമ്മതിക്കണം തന്നെയൊക്കെ.."

പരസ്പരം വഷളച്ചിരിയോടെ നോക്കിയുള്ള ആ ചോദ്യത്തിന് മറുപടി പറയാനാകാതെ ഞാൻ മുഖം താഴ്ത്തി.

ഇതിനിടയിൽ ഹോട്ടൽ മാനേജർ വന്ന് എസ് ഐയോട് സ്വകാര്യം പറയുന്നതും എസ് ഐ എന്നെ തിരിഞ്ഞു നോക്കുന്നതും കണ്ടു....മാനേജർ പോയിക്കഴിഞ്ഞ് അയാളെന്റെ അരികിലെത്തി..

"ഒരു കാര്യത്തിൽ താൻ രക്ഷപെട്ടെടോ..ഈ ഹോട്ടൽ, മന്ത്രിയുടെ ബന്ധുവിന്റെ ആയതു കൊണ്ട് ഇതുവരേം മീഡിയ അറിയാതെ ഞങ്ങൾ സൂക്ഷിച്ചു.പക്ഷേ ഇപ്പോൾ സ്വന്തം പാർട്ടിക്കാരുടെ സ്നേഹക്കൂടുതൽ കൊണ്ട് ന്യൂസ് ചോർന്ന് ,മുഴുവൻ മീഡിയക്കാരും പുറത്തു തമ്പടിച്ചിട്ടുണ്ട്. ഇനി കുറച്ചു ദിവസത്തേക്ക് അവരുടെ അന്നം താനാ.. ചുരുക്കത്തിൽ താൻ ഫേമസ് ആയെന്ന് സാരം....തന്റെ ശുക്രൻ തെളിഞ്ഞു.."

എന്റെ ഭാവിലോകത്തിലേക്കുള്ള പരസ്യമായ വെളിച്ചം ഒന്നുകൂടി തെളിഞ്ഞതും ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു...

പിന്നെയെല്ലാം യാന്ത്രികമായിട്ടായിരുന്നു എല്ലാം കഴിഞ്ഞു പോലീസുകാർക്കൊപ്പം പുറത്തേക്കിറങ്ങുമ്പോഴേക്കും ക്യാമെറാഫ്‌ളാഷുകൾ കണ്ണിലേക്കടിക്കാൻ തുടങ്ങി...

എനിക്കൊപ്പം നടന്ന് ലൈവ് ടെലികാസ്റ്റ് പോകാൻ ശ്രമിക്കുന്നവരുടെ ഉന്തും തള്ളും.

മുഖം താഴ്ത്തി ജീപ്പിൽ ചെന്ന് കയറുമ്പോഴും ചുറ്റുമുള്ളവർ ബലം പ്രയോഗിച്ചു മുഖമുയർത്തിക്കാൻ ശ്രമിക്കുന്നുണ്ട് ...

പിന്നിൽ നിന്നിരുന്ന ആരൊക്കെയോ എന്നെ പിടിച്ചു തള്ളുന്നു.. അവനാ പെണ്ണിനെ കൊന്നുകളഞ്ഞില്ലേയെന്ന് മുറുമുറുക്കുന്നു.

ഒന്നും വേണ്ടായിരുന്നു...

എത്ര മനോഹരമായ ജീവിതമായിരുന്നു...

എപ്പോഴാണ് ശ്രീ പോരായെന്ന് മനസ്സിലേക്ക് കയറിയത് അപ്പോൾ മുതലെന്റെ നാശവും തുടങ്ങിയിരുന്നു...

ജീവിതത്തിലാദ്യമായി ചെയ്ത തെറ്റ്...

തെറ്റിന് ആദ്യത്തേതെന്നോ അവസാനത്തേതെന്നോ കണക്കില്ല എങ്കിലും ഇതുവരെയും ഞാനൊരു മാന്ത്രികലോകത്തു തന്നെയായിരുന്നു...

എല്ലാം മറന്നുള്ള ഒരു ലോകം...ഒരു പക്ഷേ അവൾ മരിച്ചില്ലായിരുന്നെങ്കിൽ മടുക്കുംവരെ തുടരുമായിരുന്ന തെറ്റ്...

ദിവസമെന്താണെന്നോ സമയമെത്രയായെന്നോ ഒരു വെളിവുമില്ലാതെ കണ്ണുകളും പൂട്ടി ഞാനത്രെ നേരമായി ലോക്കപ്പിനുള്ളിൽ ഇരിക്കുന്നു..

അഴികളിൽ ലാത്തി വച്ചടിച്ചുള്ള ശബ്ദത്തിൽ ആരോയെന്റെ പേര് വിളിച്ചതും ഞെട്ടിയുണർന്ന ഞാൻ എവിടെയാണെന്ന് മനസിലാവാതെ കണ്ണു തുറിച്ചു ശബ്ദമുണ്ടാക്കിയ പോലീസുകാരനെ നോക്കി...

"ഋഷികേശ് വാ...നിന്നെ കാണാൻ ആരോ വന്നിട്ടുണ്ട് ..."

തുറന്ന വാതിലിലേക്ക് നടക്കുമ്പോൾ വേച്ചുപോകുന്ന കാലുകൾ നിലത്തു ഉറപ്പിച്ചുവക്കാനൊരു ശ്രമം ഞാൻ നടത്തി.. ഇല്ലാ മനസ്സും ശരീരവും ആകെ തളർന്നിരിക്കുന്നു വിറയ്ക്കുന്ന കൈകൾ കൊണ്ട് ഞാൻ പതിയെ ചുമരിൽ പിടിച്ചു...

ശ്രീയും കൂട്ടുകാരി രമ്യയും എനിക്കുള്ള ജാമ്യവും തയ്യാറാക്കിയായിരുന്നു വന്നത്..

വിശാഖയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം സഡൻ കാർഡിയാക് അറസ്റ്റ് (SCA) എന്നോമനപേരിട്ട ഹൃദയസ്തംഭനം ...

മരണകാരണവുമായി പ്രഥമദൃഷ്ട്യാ എനിക്ക് ബന്ധമില്ലാത്തതിനാൽ തന്നെ ഹൈക്കോടതിയെനിക്ക് ജാമ്യം അനുവദിച്ചു...

സ്ത്രീകളിൽ വളരെ അപൂർവമായി മാത്രം ഉണ്ടാകുന്ന ഒരു മരണം വിശാഖയെ തേടി വന്നത് ഞാനുമൊത്തുള്ള രതിമൂർച്ഛയിലാണെന്നും ഇതിന് മുൻപും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നുമെല്ലാം നിസ്സംഗനായി കേട്ടു നിന്നു ....

രമ്യ വിശദമായി എല്ലാ വിവരങ്ങളും എന്നെ അറിയിക്കുമ്പോഴും എനിക്ക് പറയാനുള്ളത് അവരെ കേൾപ്പിക്കുമ്പോഴും ശ്രീയറിയാതെ എന്റെ മിഴികൾ അവളിലായിരുന്നു..

കടന്നുപോയ ദിവസങ്ങളും നിമിഷങ്ങളും നൽകിയ സമ്മർദ്ദത്തെക്കാളും കളവ് കയ്യോടെ പിടിക്കപ്പെട്ട മോഷ്ടാവിന്റെ മാനസികാവസ്ഥ അനുഭവിച്ചറിയുക ആയിരുന്നു.

ഭാര്യയുടെ മുൻപിൽ വച്ച് കാമുകിയുമായുള്ള രതിയെക്കുറിച്ച് മറ്റൊരാളോട് സംസാരിക്കേണ്ടിവരിക..

അപമാനഭാരത്താൽ മുഖമുയർത്താൻ പോലും എനിക്ക് കഴിയുന്നില്ല. 

കരഞ്ഞു ചീർത്ത മുഖവും കറുപ്പ് രാശി പടർന്ന കൺതടങ്ങളും ഒടിഞ്ഞുതൂങ്ങിയുള്ള നിൽപ്പും വിളിച്ചു പറയുന്നുണ്ട് ഞാൻ ശ്രീക്ക് കൊടുത്ത നോവിന്റെ അടയാളങ്ങൾ..

വീട്ടിൽ തിരിച്ചെത്തിയെങ്കിലും വീടിനു പുറത്തേക്കിറങ്ങാനോ ജോലിക്ക് പോകാനോ കഴിയാത്ത വിധമെന്റെ ലോകം ചുരുങ്ങിപോയിരുന്നു അല്ലെങ്കിൽ മാധ്യമങ്ങളെന്റെ ലോകം ജനത്തിന് മുൻപിൽ വിളിച്ചു പറഞ്ഞിരുന്നു...

രാത്രികളിൽ വിശാഖയുടെ തണുത്തുറഞ്ഞ നഗ്നമേനിയും ജീവനറ്റ കണ്ണുകളും നിരന്തരമെന്റെ ഉറക്കം കെടുത്തുന്നുണ്ടായിരുന്നു 

ദിവസങ്ങളോളം ചാനലുകൾ ആഘോഷിച്ച അവിഹിതകഥയും കൊലപാതകവും എന്റെ മുഖം കണ്ടാൽ സ്വന്തക്കാർ പോലും വഴിമാറി പോകുന്ന അവസ്ഥ...

കഥകൾ വ്യക്തമായി മനസിലായില്ലെങ്കിലും എല്ലാവരും കാണിക്കുന്ന അകൽച്ച മക്കൾക്കും മനസിലായിരിക്കാം. 

മാസങ്ങളോളം കേസ് തീരുന്നത് വരെ വീടോ നാടോ വിട്ടു നില്ക്കാൻ പറ്റാത്തതുകൊണ്ട് മുറിക്ക് പുറത്തേക്കുള്ള യാത്ര കോടതിയിലേക്കോ പോലീസ് സ്റ്റേഷനിലേക്കോ മാത്രം...

ശ്രീയുമായുള്ള സംസാരമില്ലാതെ മക്കളുടെ മുഖത്തേക്കൊന്ന് നോക്കാൻ പോലും കഴിയാതെ അന്യനെപ്പോലെ ഒരേ വീട്ടിൽ മാസങ്ങളോളം..

ഞാൻ ഒഴിഞ്ഞുമാറുന്നതുകൊണ്ടാകും കേസിന്റെ വിശധാംശങ്ങൾ ചോദിച്ചറിയാൻ പോലും അവൾ വന്നില്ല.

കുറെ നാളത്തെ അലച്ചിലും കോടതി വരാന്തകളിലെ ഇരുപ്പും പാഴായില്ല കോടതിയെന്നെ കുറ്റവിമുക്തനാക്കി...

പ്രായപൂർത്തിയായവർ ഉഭയസമ്മതത്തോടെ വിവാഹേതര ബന്ധങ്ങളിലേർപ്പെടുന്നത് തെറ്റല്ലാത്തതുകൊണ്ടും ഭാര്യക്ക് പരാതിയില്ലാത്തതിനാലും ഞാൻ വിശാഖയെയും കൊണ്ട് ഹോട്ടലിൽ മുറിയെടുത്തതും അവളുമൊത്തു രമിച്ചതും കുറ്റകരമല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ...

വിശാഖയുടെ പ്രേതവിചാരണഫലവും (പോസ്റ്റുമോർട്ടം) എനിക്കനുകൂലമായത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി...

പക്ഷേ എനിക്കറിയാമായിരുന്നു കോടതിയെന്നെ നിരപരാധിയായി പ്രഖ്യാപിച്ചാലും താലി കെട്ടിയ പെണ്ണിനോടും ജീവനായ മക്കളോടും ഞാൻ ചെയ്ത ക്രൂരത ഒരിക്കലും മാപ്പർഹിക്കുന്നതല്ലെന്ന്...

ചാനലുകാർക്കും പത്രക്കാർക്കും സംഭവം നടന്നപ്പോഴുള്ള ഉദ്വേഗജനകമായ വാർത്തക്കുള്ള പ്രാധാന്യം ഞാൻ നിരപരാധിയാണെന്ന വാർത്തക്കുണ്ടായിരുന്നില്ല നിരപരാധിയാണെന്നത് പ്രാധാന്യമുള്ളതായിരുന്നില്ല.. TRP യും കൂടില്ല....

ഋതുഭേദങ്ങൾ മാറിമറിഞ്ഞ് അഞ്ചു വർഷങ്ങൾക്കിപ്പുറം  നൊടിയിടയിൽ ഓർമകൾ പുതുക്കി മുൻപിലെത്തി നിൽക്കുന്ന ശ്രീയോട് മിണ്ടാനുള്ള ധൈര്യമാർജിക്കാൻ ഞാൻ വ്യഥാ ശ്രമിച്ചുകൊണ്ടിരുന്നു.

ആശ്രമമുറ്റത്തെ അരയാൽത്തറയിൽ നിശ്ശബ്ദയായ അവൾക്കൊപ്പമിരിക്കുമ്പോൾ ഭൂതകാലത്തിലെ കയ്‌പേറിയ ഓർമകളിൽ നിന്നും വിടുതൽ കിട്ടാനുള്ള ശ്രമത്തിലാകും ശ്രീയെന്ന് എനിക്ക് തോന്നി ...

ആരോടും പറയാതെ അന്നാ കോടതിവരാന്തയിൽ നിന്നിറങ്ങി ലക്ഷ്യമില്ലാത്ത യാത്ര അവസാനിച്ചത് ഗുജറാത്തിലെ കച്ചിൽ...സ്വയം ശിക്ഷിക്കുകയായിരുന്നു...

വേണ്ടപ്പെട്ടവർ ആരുമില്ലാതെ ഒരു ജീവിതം...

കൂടെ ജോലി ചെയ്യുന്ന ഒരു കൂട്ടുകാരൻ വഴി അപ്രതീക്ഷിതമായി എത്തിച്ചേർന്നതാണ് ഈ ആശ്രമത്തിൽ..

അനാഥകുട്ടികളും ആലംബഹീനരുമായ കുറച്ചു വൃദ്ധജനങ്ങളുമുള്ള ഒരു ചെറിയ ആശ്രമം...

എല്ലാവരുടെയും കണ്ണിൽ നിന്നും മറഞ്ഞ് ആരുമില്ലാതെ ജീവിച്ച കാലത്ത്‌ ജീവിക്കാനുള്ള പ്രചോദനം ഇവിടുള്ളവരായിരുന്നു.

മുൻപിലെത്തി ഇതുവരെയും ഒരക്ഷരം ഞങ്ങൾ ഉരിയാടിയിട്ടില്ല..എന്നെയന്വേഷിച്ച് ഇവിടം വരെയെത്തിയ അവളെയിനി തനിച്ചാക്കാൻ വയ്യ.. 

എന്റെ തെറ്റുകൾ ക്ഷമിച്ച് തിരഞ്ഞുപിടിച്ച് ഇവിടം വരെയെത്തിയ അവളെ ചേർത്തുപിടിക്കട്ടെ ഞാൻ..മനസ്സ് തുള്ളിച്ചാടുന്നു..

പരസ്പരമൊന്നും മിണ്ടാനാകാതെ എന്റെ കൈകൾക്കുള്ളിലൂടെ നെഞ്ചിലേക്ക് ചാരി ശ്രീ നിന്നു

" ചെയ്ത തെറ്റിനുള്ള ശിക്ഷ ഒരുപാട് അനുഭവിച്ചില്ലേ ഇനി വേണ്ടാ...എല്ലാം മറന്നു പുതിയൊരദ്ധ്യായം നമുക്കിവിടെ തുടങ്ങാം...തെറ്റുകൾ തിരുത്തി മുന്നോട്ട് കൊണ്ടുപോകാനല്ലേ ഭാര്യക്ക് ഭർത്താവിനെയും ഭർത്താവിനു ഭാര്യയെയും നൽകി ദൈവം കൂട്ടിയിണക്കിയിരിക്കുന്നത് അപ്പോഴല്ലേ കുടുംബമുണ്ടാകു...ഇനിയൊരിക്കലുമെന്റെ ഭർത്താവ് എന്നെ ചതിക്കില്ല എന്നൊരു വിശ്വാസത്തോടെ ഞാൻ ജീവിച്ചോട്ടെ.."

ഒന്നും മിണ്ടാതെ ഞാനവളെ എന്നിലേക്ക് ചേർത്ത് പിടിക്കുമ്പോൾ ആശ്രമമുറ്റത്തെ അരയാലും ദൂരെ മരങ്ങൾക്കിടയിൽ മറയാൻ പോകുന്ന അസ്തമയസൂര്യനും  സാക്ഷി നിൽക്കുന്നുണ്ട്..

" എന്താണ് ആലോചിക്കുന്നത് കുറച്ചുനേരമായി നമ്മൾ രണ്ടുപേരും ഒന്നും മിണ്ടാതെ മുഖാമുഖം നിൽക്കുന്നു..."

ശ്രീയുടെ സ്വരം..ദൂരെ നിന്നെന്ന പോലെ അലയടിച്ചതും കണ്ടതൊരു ദിവാസ്വപ്നമായിരുന്നെന്ന് ഞാനറിഞ്ഞു..

" ശ്രീയെന്നോട് ക്ഷമിക്കണം നിന്നെയും മക്കളെയും ദൂരെ തനിച്ചാക്കി ഞാൻ ജീവിതത്തിൽ നിന്നും ഒളിച്ചോടിയെന്നത് സത്യമാണ് പക്ഷേ ഇവിടെ ജീവിച്ച ഓരോ നിമിഷവും നിങ്ങളെ ഓർക്കാത്ത ഒരു ദിവസം പോലും എനിക്കില്ലായിരുന്നു..എങ്കിലും ഇത്രയും വർഷം ജീവിച്ച ഈ ആശ്രമവും ഇവരെയും വിട്ട് എങ്ങും വരാനെനിക്ക് കഴിയുമെന്ന് തോന്നുന്നില്ല.."

കേട്ടത് വിശ്വസിക്കാൻ കഴിയാതെയാകും അമ്പരപ്പോടെ ശ്രീയെന്നെയും നോക്കിനിൽപ്പുണ്ട്...

എന്റെ കൂടെ നിനക്കും മക്കൾക്കും ഇവിടെ നിന്നുകൂടെ എന്ന ചോദ്യത്തിനുള്ള അർഹതയും അവകാശവും ഇല്ലെങ്കിലും ഒന്ന് ചോദിച്ചു നോക്കാനുള്ള അവസരം നഷ്ടപ്പെടുത്തി പെട്ടെന്ന് അവൾ പിൻ തിരിഞ്ഞു രണ്ടടി നടന്നു പിന്നെ വീണ്ടും എനിക്ക് നേരെ തിരിഞ്ഞു വന്നു..

"ഞാനിറങ്ങുകയാണ് ..നിങ്ങളാണോ എന്നൊരു സൂചന മാത്രമേ എനിക്കിവിടെയുള്ള ഒരു കൂട്ടുകാരി തന്നിരുന്നുള്ളു പക്ഷേ നിങ്ങൾ തന്നെയാണെന്ന ഉറപ്പിലാണ് ഞാനെത്തിയത്. ഇനി എനിക്കും മക്കൾക്കും നിങ്ങളെ വേണ്ടെന്ന് മുഖത്തുനോക്കി പറയാനുള്ള ആഗ്രഹവും അവസരവും നിഷേധിച്ചാണ് അന്ന് നിങ്ങൾ ഞങ്ങൾ ആരുമറിയാതെ ഇറങ്ങിപ്പോയത് .മുടങ്ങാതെ മാസാമാസം അക്കൗണ്ടിലേക്ക് വരുന്ന അക്കങ്ങളെനിക്ക് ആശ്വാസം തന്നത് മക്കൾക്ക് അർഹതപെട്ട ജീവനാംശമെന്ന വിചാരത്തേക്കാൾ ഒരിക്കലെങ്കിലും എന്റെ മനസ്സ് തുറന്ന് പറയാൻ നിങ്ങളെവിടെയോ ജീവിച്ചിരിക്കുന്നുണ്ടല്ലോ എന്നത് മാത്രമായിരുന്നു...

എല്ലാം തികഞ്ഞവളല്ല ഞാനെങ്കിലും എന്റെ ഭർത്താവിനെ തൃപ്തിപ്പെടുത്താൻ അന്നെനിക്ക് സാധിച്ചിരുന്നു എന്ന് ഉത്തമബോധ്യമുണ്ടായിരുന്നു എന്നിട്ടും എനിക്ക് പകരം നിങ്ങളവളെയും കൊണ്ട് ആസ്വദിച്ച ഓരോ നിമിഷവും ഇപ്പോഴുമെന്റെയുള്ളിൽ കനൽ പോലെ ജ്വലിക്കുന്ന ഓർമകളാണ്..ഇനിയൊരിക്കലും നിങ്ങൾ എന്റെയും മക്കളുടെയും ജീവിതത്തിലേക്ക് വരരുത് അതിനി പണമായിട്ടായാലും ഓർമകളായിട്ടായാലും..ഈ അദ്ധ്യായം എനിക്കിവിടെ അവസാനിപ്പിക്കണം.."

കനലെരിയുന്ന കണ്ണുകൾ നിറഞ്ഞു തൂവുന്നുണ്ടെങ്കിലും തുടക്കാതെ കാരിരുമ്പിനെ തോല്പിച്ചുള്ള ആ നിൽപ്പ്.. ഒരിക്കലും പ്രതീക്ഷിക്കാത്ത അവളിലുള്ള മാറ്റം എന്നെ ഞെട്ടിച്ചുകളഞ്ഞു..

" ഇത്രയും വർഷം ഞാൻ കാത്തിരുന്നതും പ്രാർത്ഥിച്ചതും ഈ ഒരു കൂടിക്കാഴ്ചക്ക് വേണ്ടിയാണ് ഇനിയെനിക്കൊന്ന് സമാധാനമായി ഉറങ്ങണം..ഭർത്താക്കന്മാരുടെ ഇങ്ങനെയുള്ള തെറ്റുകൾ ക്ഷമിച്ച് വീണ്ടും അവന്റെ നെഞ്ചിൽ ചേർന്ന് സർവം മറന്നു നിൽക്കുന്ന സ്ത്രീകളുണ്ടാകും പക്ഷേ അഭിമാനം പണയം വെക്കാത്തവരും ഉണ്ടെന്ന് നിങ്ങളറിയണം.. ഞാൻ ചെയ്യുന്നതിലെ ശരിതെറ്റുകൾ ചികയാൻ ഒരുപാട് പേരുണ്ടാകും പക്ഷേ എന്റെ ശരി ഇതാണ്..ഇത് മാത്രമാണ്.

നാളെയെന്റെ മകൻ അച്ഛന്റെ വഴിയേ പോകരുത്...അല്ലെങ്കിൽ സഹിച്ച അപമാനം അത്ര പെട്ടെന്ന് അമ്മ മറന്നോയെന്നെന്റെ മകൾ ചോദിക്കരുത് ..എന്നെ കുറ്റം പറയുന്നവർ ഈ കഥ മറിച്ചൊന്ന് ചിന്തിക്കട്ടെ എന്നിട്ടതിനുള്ള ന്യായവും കണ്ടെത്തട്ടെ...

മനുഷ്യനല്ലേ ക്ഷമിക്കാൻ കഴിയൂ എന്ന ന്യായം പിന്നെയും തോന്നിയെങ്കിൽ അവർക്കുള്ള മറുപടി ഏതൊരുപെണ്ണും ഭർത്താവിന്റെ എന്ത് തെറ്റ് ക്ഷമിക്കും പക്ഷേ താലിയുടെ അവകാശിയെ പങ്കു വെക്കാൻ തയ്യാറല്ല എന്ന് തന്നെയാണ്..

വിശ്വാസവഞ്ചന കാണിക്കുന്നത് പ്രാണനെപോലെ കരുതിയവനാണ് ഈ ജന്മം ക്ഷമിക്കാൻ എന്നെപ്പോലൊരുവൾക്ക് കഴിയില്ല..കഴിയുന്നവർ ഉണ്ടാകും പക്ഷേ അവരുടെ ഉള്ളൂകീറി നൂലിഴ പരിശോധിക്കുമ്പോൾ കാണാം ഓരോ നൂലിലും പറ്റിപ്പിടിച്ച ഹൃദയരക്തത്തിന്റെ വർണങ്ങൾ..

അന്ന് ഞാൻ നിങ്ങൾക്ക് കൂടെനിന്നത് അത്രയും കാലം കൂടെ ജീവിച്ച ഒരുവന്, മക്കളുടെ അച്ഛന് ..ഒരാപത്ത് , നെഞ്ച് തകർന്നിരിന്നാലും പൊരുതുന്ന പെണ്ണിന്റെ വിപദിധൈര്യം അത് മാത്രമാണ് കൂടെ നിൽക്കാൻ മനസ്സനുവദിച്ചത്.."

കിതച്ചുകൊണ്ട് ഇത്രയും പറഞ്ഞുനിർത്തുമ്പോൾ എന്തെന്നില്ലാത്ത ശാന്തത ശ്രീയുടെ മുഖത്തു തിളങ്ങി..

വർഷങ്ങളായുള്ള ആത്മസംഘർഷം അപ്പൂപ്പൻ താടി പോലെ പറന്നില്ലാതാകുന്നത് അവളറിയുന്നതിന്റെ ആത്മഹർഷമെനിക്ക് കാണാം 

ഇപ്പോഴുള്ള അവളുടെ പുഞ്ചിരിയുടെ നിറം സ്വാഭിമാനത്തിന്റെയാണ്..

എന്നെങ്കിലുമൊരിക്കൽ അവളെയും മക്കളെയും തിരികെ കിട്ടുമെന്ന സ്വപ്നം തകർന്നടിഞ്ഞിരിക്കുന്നു മനസ്സ് കൊണ്ട് ആയിരം വട്ടം ഞാനവളുടെ കാൽക്കൽ അശ്രുകണങ്ങളൊഴുക്കി മാപ്പ് ചോദിച്ചു...

തെറ്റുകൾ ക്ഷമിക്കാനും പൊറുക്കാനുമുള്ളതെങ്കിലും മരിച്ചു മണ്ണടിഞ്ഞിട്ടും വിശാഖയെന്ന തെറ്റ് ജീവിതത്തിലേക്ക് വന്നതും പ്രണയവും മരണവുമെല്ലാം ഒരു കടംകഥ പോലെ മനസ്സിന്റെ ഉള്ളറകളിൽ താഴിട്ട് പൂട്ടി പുതിയൊരു ജീവിതമെന്ന കനവ് മുളയിലേ ശ്രീ നുള്ളിക്കളഞ്ഞിരിക്കുന്നു..

ഇനിയീ ജന്മത്തിൽ വസന്തവും ഗ്രീഷ്മവും ശിശിരവുമെല്ലാം മാറിമാറി വന്നാലും ഒരിക്കലും മായാത്ത ഉടമ്പടിപ്രണയം നീയെന്ന സത്യവുമായി മാത്രമേയുള്ളൂ അതിനി നീയെന്റെ സ്വന്തമല്ലെങ്കിലും അടുത്തില്ലെങ്കിലുമെന്ന് ഒന്ന് തിരിഞ്ഞുപോലും നോക്കാതെ നടന്നകലുന്ന ശ്രീയെ നോക്കി ഞാൻ മനസിലുരുവിട്ടു..

നിന്റെയോർമകൾക്കെന്നിൽ അസ്തമയമില്ലെന്നോർത്ത് ഭീമൻ അരയാലിന്റെ കൈകളിൽ പിടിച്ച് തളർന്നു വീഴാതെ, മറഞ്ഞകലുന്ന അവളെയും നോക്കി ഋഷികേശ് നിൽക്കുമ്പോൾ ദൂരെ മരങ്ങൾക്കിടയിലൂടെ ഒരു തരി വെളിച്ചം പോലും അവന് ബാക്കി നൽകാതെ അസ്തമയസൂര്യനും അവനെ തനിച്ചാക്കി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

അവസാനിച്ചു.  

ലിസ് ലോന




Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്