കനിഹ ഫുൾ പാർട്ട്

കനിഹ ഫുൾ പാർട്ട് 

" വെറുതെ പൊട്ടൻ കളിക്കരുത് കനിഹ..  മറ്റു കുട്ടികളുടെ മുന്നിൽ ഷോ കാണിക്കാനായി  താനിനി മണ്ടൻ സംശയങ്ങളുമായി എന്റെ അടുത്ത് വരരുത്.. തന്റെ സംശയങ്ങൾ തീർത്തു തരാൻ നിന്നാൽ എനിക്ക് സിലബസ് കവർ ചെയ്യാൻ പറ്റില്ല.  താൻ ഒരാൾ മാത്രമല്ല ക്ലാസ്സിൽ ഉള്ളത്.  മറ്റു കുട്ടികൾക്കും പഠിക്കണം. Do you understand? "

  മേശമേൽ കൈ ശക്തമായി ഇടിച്ചു കൊണ്ട് പ്രസാദ്  പറഞ്ഞതും ക്ലാസ്സ്‌ ഒന്നടങ്കം നിശബ്ദമായി. പെട്ടന്നുള്ള അയാളുടെ  ഭാവമാറ്റത്തിൽ കുട്ടികളെല്ലാം പകച്ചെങ്കിലും അവളുടെ മുഖത്തു യാതൊരു ഭാവഭേദങ്ങളും ഇല്ലായിരുന്നു.   

" മനസിലാക്കാഞ്ഞിട്ടല്ലേ സർ ചോദിക്കുന്നത്.. "  കണ്ണുകൾ വിടർത്തിയുള്ള കനിഹയുടെ ചോദ്യം കേട്ടതും പ്രസാദിന്റെ സകല നിയന്ത്രണവും വിട്ടിരുന്നു. 

" ഇത്രയും തവണ പറഞ്ഞിട്ടും മനസിലാക്കാത്ത തനിക്ക് ഇനി പറഞ്ഞാലും മനസിലാകാൻ പോകുന്നില്ല.  ഏതൊരു കൊച്ചു കുട്ടിയ്ക്കും അറിയാലോടോ ഇതൊക്കെ, എത്ര തവണ ക്ലാസ്സിൽ പറഞ്ഞ കാര്യങ്ങളാ ഇതെല്ലാം.  പുച്ഛത്തോടെ അവളെ നോക്കിയതും  യാതൊരു കൂസലുമില്ലാതെ ചെറുചിരിയോടെ നിൽക്കുന്ന അവളെ കാൺകെ വീണ്ടും അവനിൽ ദേഷ്യം മുളപൊട്ടി.  

" get out.. താനിനി എന്റെ പീരിയഡ് കഴിഞ്ഞു ക്ലാസ്സിൽ കയറിയാൽ മതി."  മറുത്തൊന്നും പറയാതെ ക്ലാസിനു പുറത്തേക്ക് ഇറങ്ങുന്ന അവളെ ശ്രദ്ധിക്കാതെ പ്രസാദ് വീണ്ടും ബാക്കിയുള്ള കുട്ടികളെ  പഠിപ്പിക്കുന്നതിലേക്ക് തിരിഞ്ഞു 
    
പാലക്കാട്‌ govt.സ്കൂളിൽ നിന്നും ട്രാൻസ്ഫർ ആയി ഈ സ്കൂളിലേക്ക് അധ്യാപകനായി  വന്നപ്പോഴാണ് കനിഹയെന്ന പത്താം ക്ലാസുകാരിയെ പ്രസാദ് എന്ന ഗണിതം  അധ്യാപകൻ   ശ്രദ്ധിക്കുന്നത്. അയാളുടെ ക്ലാസ്സിലെ ഏറ്റവും ഊർജ്ജസ്വലയായ പെൺകുട്ടി. 

"നിങ്ങളുടെ ജീവിതത്തിലെ turning പോയിന്റ് ആണെന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ. ഓരോ നിമിഷവും വിലപ്പെട്ടതാണ്.  നഷ്ടപെടുത്താതെ പഠിച്ചു നല്ല മാർക്ക്‌ നേടിയാൽ ഭാവിയിൽ നല്ല പൊസിഷനിൽ എത്തും. 90% നു മുകളിൽ എങ്കിലും മാർക്ക്‌ വാങ്ങി പാസ്സ് ആയാലേ എന്തേലും പ്രയോജനം ഉള്ളു.   അല്ലാതെ ജസ്റ്റ്‌ പാസ്സ് മാർക്ക്‌ കൊണ്ടൊന്നും  നീയൊക്കെ എവിടെയും എത്താൻ പോണില്ല. പെൺപിള്ളേർക്ക് പിന്നെ തോറ്റുകിടന്നാലും കുഴപ്പമില്ലല്ലോ, വീട്ടുകാർ ആരുടെയെങ്കിലും കൂടെ കെട്ടിച്ചു വിട്ടോളും.  നിങ്ങൾ ആൺപിള്ളേർ വല്ല ഓട്ടോ ഓടിക്കാനോ, കെട്ടിടം പണിയാനോ ഒക്കെ പോവേണ്ടി വരും. അതോർത്താൽ നല്ലത്.  ഇപ്പോ തീരുമാനിക്കണം, കൂലിപ്പണിക്ക് പോണോ, അതോ പഠിച്ചു വല്ല ജോലിയും വാങ്ങി ജീവിക്കണോയെന്ന്.  ജീവിതത്തിൽ വിജയിക്കണം എന്നുള്ളവർ ഇന്ന് മുതൽ പഠിച്ചു നല്ല മാർക്ക്‌ വാങ്ങാൻ ശ്രമിക്കുക . ആദ്യക്ലാസ്സിൽ ഓരോ കുട്ടികളെയും പരിചയപ്പെട്ടതിനു ശേഷം പ്രസാദ് സാർ പറഞ്ഞ വാചകങ്ങൾ ആണിത്.  

" കൂലിപ്പണി അത്രയ്ക്ക് മോശപ്പെട്ട കാര്യമാണോ സാറേ..  സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവനും, ഓട്ടോ ഓടിക്കുന്നവനും കെട്ടിടം പണിയാൻ പോകുന്നവനും അധ്വാനിച്ചു തന്നെയല്ലേ ജീവിക്കുന്നത്.. അതും ഒരു തൊഴിലല്ലേ " 

സാറിന്റെ ഉപദേശം കേട്ടു നിശബ്ദമായ ക്ലാസ്സിലേക്ക് ഒരു പെൺകുട്ടിയുടെ ശബ്ദം ഉയർന്നു കേട്ടു. 

ക്ലാസ്സിലെ ഓരോരുത്തരുടെയും കണ്ണുകൾ കനിഹ എന്ന പെൺകുട്ടിയിലേക്ക് തറഞ്ഞു നിന്നു.  എന്തോ ഒരു പ്രത്യേകത നിറഞ്ഞ മുഖം ആയിരുന്നു അവളുടേത്.  തോളൊപ്പമുള്ള മുടി ബുഷിട്ടു കെട്ടിയുയർത്തി  ചുണ്ടിൽ ചെറുതായി ചായം പൂശി കറുത്ത ഫ്രെയിം ഉള്ള  ഒരു വട്ടകണ്ണടയും ധരിച്ചു  ആത്മവിശ്വാസം നിറഞ്ഞ മുഖത്തോടെ  മുൻബെഞ്ചിൽ സ്ഥാനം പിടിച്ചവൾ. 

" above 90% മാർക്ക് വാങ്ങുന്നവർ മാത്രമേ ജീവിതത്തിൽ വിജയിക്കു എന്ന് എങ്ങനെ പറയാൻ പറ്റും? ഉയർന്ന മാർക്ക്‌ വാങ്ങിയ സർട്ടിഫിക്കറ്റ് ആണോ ജീവിതവിജയത്തിന്റെ അടിസ്ഥാനം?
ആരെയും അണ്ടർഎസ്റ്റിമേറ്റ് ചെയ്യാൻ പറ്റില്ലല്ലോ. ജസ്റ്റ്‌ പാസ്സ് മാർക്ക്‌ വാങ്ങി ജയിക്കുന്നവരും അല്ലെങ്കിൽ ഫെയിൽ ആയിപോയവരുമൊക്കെ ആകും ഒരുപക്ഷെ സാറേ ജീവിതത്തിൽ വിജയിക്കുക..
പ്രസാദ് സാർ നെറ്റി ചുളിച്ചു അവളെ നോക്കി.  ചില കുട്ടികളുടെ അടക്കിപിടിച്ച ചിരിയും കൂടിയായപ്പോൾ അയാൾ ആകെ ചൂളിപോയിരുന്നു 

"കൂടുതൽ തർക്കുത്തരമൊന്നും ഇങ്ങോട്ട് വേണ്ട,  പറയുന്നത് കേട്ടനുസരിച്ചു പഠിച്ചാൽ മതി."  പ്രസാദ് മുഖത്തു ആവതും ഗൗരവം നിറച്ചു പറഞ്ഞു.  ആദ്യദിവസം തന്നെ ഒരു കല്ലുകടി ഉണ്ടായതിൽ പിന്നെ അയാൾക്ക്  അവളോട് പേരറിയാത്തൊരു ഇഷ്ടക്കേട് ഉടലെടുത്തിരുന്നു.കനിഹയുടെ ഓവർ സ്മാർട്നെസ്സും,  ആരെയും കൂസാതെയുള്ള സംസാരവും പെരുമാറ്റവും പ്രസാദ് സാറിനു ദഹിക്കുന്നുണ്ടായിരുന്നില്ല.

 എപ്പോഴും ചിരിച്ച മുഖത്തോടെയല്ലാതെ കനിഹയെ കണ്ടിട്ടേയില്ല.  പ്രായഭേദമെന്യേ  ആൺ പെൺ  വ്യത്യാസം ഇല്ലാതെ എല്ലാവരോടും ഇടിച്ചു കയറി സംസാരിക്കുന്ന പ്രകൃതം ആയിരുന്നു അവളുടേത്.  മിക്കപ്പോഴും രാവിലെ വളരെ നേരത്തെ തന്നെ  സ്കൂളിൽ വരികയും എല്ലാവരും പോയതിനു ശേഷം ഏറ്റവും വൈകി മാത്രം വീട്ടിലേക്ക് പോവുകയും ചെയുന്ന കുട്ടി. മിക്കപ്പോഴും എന്തേലും സ്‌പോർട്സ് ഐറ്റത്തിന്റെ  പ്രാക്ടിസുമായി ഗ്രൗണ്ടിൽ ആയിരിക്കും അവൾ. ക്ലാസ്സിൽ ഇരിക്കുന്നതിനേക്കാൾ കൂടുതൽ സമയവും ഗ്രൗണ്ടിൽ തന്നെ.

  ക്ലാസ്സിലിരുന്നുള്ള കമന്റടിയും പൊട്ടിച്ചിരികളും എന്ത് ചോദിച്ചാലും എടുത്തടിച്ചപോലുള്ള മറുപടികളുമൊക്കെ  അവളെ ക്ലാസ്സിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ ആക്കിയെങ്കിലും  അധ്യാപകൻ ആയ അയാൾക്കത്   അസഹിഷ്ണുത തന്നെയായിരുന്നു .  പോരാത്തതിന് 
എത്രയൊക്കെ സമയം എടുത്തു  വിശദീകരിച്ചു കൊടുത്താലും 
"സർ.. ഈ പോഷൻ ഒന്നുടെ പറഞ്ഞു തരുമോ " എന്നുള്ള അവളുടെ ചോദ്യം ചില നേരത്ത് സാറിൽ ദേഷ്യത്തിന് തിരി കൊളുത്തുകയും ചെയ്തു. 

" ക്ലാസ്സിലെ എല്ലാർക്കും മനസിലായി.. എന്നിട്ട് തനിക്ക് മാത്രമെന്താ ഇനിയും തീരാത്ത സംശയം,." ഉള്ളിലെ ഈർഷ്യ മറയ്ക്കാതെ ഇടയ്ക്ക് അവളോട് ചോദിക്കുമെങ്കിലും 
    " അറിയാൻ പാടില്ലാത്തത് കൊണ്ടല്ലേ സാറെ ചോദിക്കുന്നതെന്ന അവളുടെ പതിവ് മറുപടിയിൽ അയാളുടെ ഉള്ളിലെ  ദേഷ്യം അലതല്ലുമായിരുന്നു." ഗ്രൗണ്ടിൽ കിടന്ന് ഉരുണ്ടു മറിഞ്ഞിട്ട് കാര്യമില്ല,  ഇടയ്ക്ക് ക്ലാസ്സിൽ കയറിയാലേ പഠിക്കാൻ പറ്റൂവെന്ന് പറയുമ്പോഴും അവൾ പുഞ്ചിരിച്ചുകൊണ്ടിരുന്നു. മനഃപൂർവം മറ്റുള്ളവർക്ക് മുന്നിൽ  ഷോ കാണിക്കാനുള്ള അവളുടെ പ്രകടനങ്ങളായി അയാൾ അതിനെ വ്യാഖ്യാനിച്ചു.  എത്ര  വഴക്ക് പറഞ്ഞാലും,  തല ഉയർത്തി നിന്ന് ചെറു ചിരിയോടെ എല്ലാം കേൾക്കുന്ന അവളെ കാൺകെ ചില സമയങ്ങളിൽ വീണ്ടും പ്രസാദിൽ ദേഷ്യം നിറഞ്ഞു.  

എന്നാൽ കനിഹയെക്കുറിച്ചുള്ള പ്രസാദിന്റെ  ധാരണകൾ എല്ലാം മാറിയത് ഫസ്റ്റ് ടെം എക്സാമിന്റെ മാർക്ക്‌ വന്നപ്പോഴാണ്.   10ൽ താഴെ മാർക്കാണ് അവൾക്ക് ലഭിച്ചത്. ഇത്രയും നാൾ പഠിപ്പിച്ചതിൽ പലതും മനസിലാകാഞ്ഞിട്ടാണ്  അവൾ വീണ്ടും വീണ്ടും സംശയം ചോദിച്ചുകൊണ്ടിരുന്നതെന്ന് മനസിലായിട്ടും കനിഹയ്ക്കിട്ടൊന്നു കൊട്ടാൻ കിട്ടിയ അവസരമായി അതിനെ കണ്ടു മറ്റു കുട്ടികൾക്ക് മുന്നിൽ വെച്ച് ഉറക്കെ മാർക്ക്‌ പറഞ്ഞു പേപ്പർ നൽകുമ്പോഴും, യാതൊരു ജാള്യതയും കൂടാതെ അവളാ പേപ്പർ വാങ്ങി അയാളെ  നോക്കി പുഞ്ചിരിച്ചു.  
  
ആർട്സ്,  സ്പോർട്സ് തുടങ്ങിയ കാര്യങ്ങളിലെല്ലാം സ്കൂളിലെ സജീവസാനിധ്യമായി നിറഞ്ഞു നിന്ന്  പ്രശംസകൾ സ്വീകരിക്കുമ്പോഴും 
പഠനമുറിയിൽ  സാറിന്റെ  ശകാരങ്ങൾ ഏറ്റു വാങ്ങാനും അവൾ വിധിക്കപ്പെട്ടു.   സ്റ്റേജിൽ കയറി സമ്മാനം വാങ്ങുമ്പോളുള്ള അതെ നിറഞ്ഞ ചിരി തന്നെയാണ് താൻ  പണിഷ്മെന്റ് കൊടുക്കുമ്പോഴും അവളുടെ മുഖത്തു കാണാൻ സാധിക്കുക എന്ന യാഥാർഥ്യം അയാളെ  ചൊടിപ്പിക്കുന്നതിനോടൊപ്പം അതിശയിപ്പിക്കുകയും ചെയ്തു. എല്ലാവർക്കും പ്രിയങ്കരിയായി മാറുമ്പോഴും പ്രസാദ് സാർ മാത്രം അവളെ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. 

   എന്നാൽ സെക്കന്റ്‌ ടെം പ്രോഗ്രസ്സ് കാർഡ് തയ്യാറാകുന്നതിനിടയിലാണ് കനിഹ വീണ്ടും പ്രസാദിനെ ഞെട്ടിച്ചത്. മറ്റു വിഷയങ്ങൾക്കെല്ലാം അത്യാവശ്യം നല്ല സ്കോർ ആണ് അവൾക്ക്.  ചില വിഷയങ്ങൾക്ക് ഫുൾ മാർക്കും ഉണ്ട്.. മാത്ത്സിനു  മാത്രമാണ് മാർക്ക്‌ ഇല്ലാത്തത്.. തന്റെ വിഷയത്തിന് മാത്രം...! താൻ സ്ഥിരം വഴക്ക് പറയുന്നതിലുള്ള വാശിയിൽ മനഃപൂർവം മാർക്ക്‌ കുറച്ചു വാങ്ങിയതാണെന്ന് ഉള്ളിൽ തോന്നിയതിനാലാണ് ആളേയയച്ചു കനിഹയെ സ്റ്റാഫ്റൂമിലേക്ക് വിളിപ്പിച്ചത്.  

ഗ്രൗണ്ടിൽ ഏതോ കളിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നെന്ന് തോനുന്നു, വിയർത്തു കുളിച്ചാണ് അവൾ സ്റ്റാഫ്‌റൂമിലേക്ക് കയറി വന്നത്.  

" എന്താ സാർ വിളിച്ചത് " നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് കൈയാൽ തുടച്ചു കൊണ്ട് അവൾ  അയാളുടെ  മുന്നിൽ നിന്നു.

" താനൊക്കെ എന്തിനാടോ സ്കൂളിലേക്ക് കെട്ടിഒരുങ്ങി വരുന്നത്.. വെറുതെ മനുഷ്യനെ മിനക്കെടുത്താൻ.."

പ്രോഗ്രസ്സ് കാർഡ് അവൾക്ക് മുന്നിലേക്ക് നീകിവെച്ചുകൊണ്ട് അയാൾ  പറഞ്ഞു.  "പഠിക്കാൻ അല്ല വരുന്നതെന്നു അറിയാം, ഇങ്ങനെ ഗ്രൗണ്ടിൽ കളിച്ചു മറിയാനും കൂട്ടുകൂടി നടക്കാനും ആണെങ്കിൽ താനിനി ഇങ്ങോട്ട് വരണം എന്നില്ല.   മനസിലായോ " 
 കണ്ണാടി  ഊരി മേശമേൽ വെച്ചുകൊണ്ട് പ്രസാദ് സാർ ഗൗരവത്തിൽ പറഞ്ഞു.   

" കഴിഞ്ഞ തവണത്തെക്കാൾ ഇമ്പ്രൂവ്മെന്റ് ഉണ്ട് സർ.." പ്രോഗ്രസ്സ് കാർഡിലെ മാർക്കിലൂടെ കണ്ണോടിച്ചു കൊണ്ട് പുഞ്ചിരിച്ച മുഖവുമായി പറയവേ അയാളിൽ  കണ്ണിൽ കോപം കത്തിയെരിഞ്ഞു. 

" ഈ നാലും മൂന്നും 7 മാർക്ക്‌ വാങ്ങിയതാണോ തന്റെ ഇമ്പ്രൂവ്മെന്റ്..ഇങ്ങനെ പോയാൽ താൻ sslc കടക്കില്ല. ഈ സ്കൂളിന്റെ  100% വിജയത്തിനു തടസം താൻ മാത്രമാ. 
 തനിക്കു പഠിക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ട് ആണോ,  അതോ പഠിക്കേണ്ട എന്ന് തീരുമാനിച്ചിട്ടാണോ ഇങ്ങനെ പോകുന്നത് "  
     
"എല്ലാവർക്കും പഠിക്കാനുള്ള കഴിവ് ഒരു പോലെ അല്ലല്ലോ സാർ. ഞാൻഎന്നെകൊണ്ട് പറ്റാവുന്നതിന്റെ മാക്സിമം ശ്രമിക്കുന്നുണ്ട്. അതിൽ ഇമ്പ്രൂവ്മെന്റ് ഉണ്ടല്ലോ " കണ്ണുകൾ വിടർത്തി അവൾ പറഞ്ഞു. 

" തന്റെ ന്യായീകരണം ഒന്നും എനിക്ക് കേൾക്കേണ്ട.   ഇനി ഇങ്ങനെ മുന്നോട്ട് പോകാനും പറ്റില്ല.. നാളെ വരുമ്പോൾ അച്ഛനെയും അമ്മയെയും കൂട്ടികൊണ്ട് വന്നു എന്നെ കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതി "  അയാൾ കൈകൾ രണ്ടും മാറോടു കെട്ടി പറഞ്ഞു. 

 " my parents are divorced " ഒട്ടും കൂസലില്ലാതെയുള്ള കനിയുടെ മറുപടി കേട്ടതും പ്രസാദിന്റെ നെറ്റി ചുളിഞ്ഞു. 

" what.... " ചെറിയൊരു പതർച്ചയോടെ അയാൾ ചോദിച്ചു 

" എന്റെ ഡാഡിയും മമ്മിയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. "  കുറച്ചു നേരം സ്റ്റാഫ്‌ റൂമിലാകെ നിശബ്ദത നിറഞ്ഞു നിന്നു.   

" അപ്പോൾ.... കനിഹ ഇപ്പോൾ ആരുടെ കൂടെയാണ് താമസം.. അമ്മയോടൊപ്പമോ അതോ അച്ഛനോടൊപ്പമോ... " അയാൾ മടിച്ചു ചോദിച്ചു. 

" രണ്ടു പേരോടുംഒപ്പമല്ല.. " 

അവളുടെ മറുപടി പ്രസാദിനെ  തെല്ലു അമ്പരപ്പിച്ചു.  " കുട്ടിയുടെ അച്ഛനും അമ്മയും എന്ത് ചെയുന്നു ഇപ്പോ "പിന്നിലെ കസേരയിലേക്ക് അമർന്നിരുന്നു കൊണ്ട് ചോദിച്ചു 

" രണ്ടു പേരും അവർക്ക് ചേരുന്ന ആളെ കണ്ടെത്തി ജീവിതത്തിൽ കൂടെ കൂട്ടി. ഇപ്പോ സ്വസ്ഥം,  സമാധാനം.. ഇരുവരും പുതിയ ജീവിതം ആഘോഷിക്കുന്നു.   " കയ്യിലിരുന്ന പേന കറക്കികൊണ്ട് അവൾ നിസ്സാരമായി  മറുപടി പറഞ്ഞു.   

" ഞാൻ പൊയ്ക്കോട്ടേ സാറേ,  ഉച്ച കഴിഞ്ഞു  ബാഡ്മിന്റൺ പ്രാക്ടീസ് ഉള്ളതാ.  "   കയ്യിലെ വാച്ചിലേക്കും അയാളുടെ  മുഖത്തേക്കും മാറി മാറി നോക്കികൊണ്ട് അവൾ ചോദിച്ചതും പ്രസാദ് യാന്ത്രികമായി തലയാട്ടി.   കനിഹ പോയി കഴിഞ്ഞിട്ടും അയാൾക്ക്  ഉള്ളിലാകെ ഒരു വല്ലായ്മ തോന്നി. 

" എന്താ പ്രസാദ് സാറേ,  മുഖത്തൊരു വാട്ടം ,  "  സ്റ്റാഫ്‌ റൂമിലേക്ക് കയറി വന്ന ജ്യോതി ടീച്ചർ ചോദിച്ചു. 

"ഏയ്‌ ഒന്നുമില്ല "  കണ്ണട എടുത്ത് മുഖത്തേക്ക് വെച്ചുകൊണ്ട് പ്രസാദ് നിവർന്നിരുന്നു.

" ടീച്ചറെ,  എന്റെ ക്ലാസ്സിലെ കനിഹ എന്ന കുട്ടിയില്ലേ.... ആ കുട്ടിയുടെ വീട് എവിടെയാ. പേരെന്റ്സ്   ഒക്കെ എന്ത് ചെയുന്നു " 

കനിയെക്കുറിച്ച് എന്തൊക്കെയോ അറിയാനുള്ള ജിജ്ഞാസ ഉള്ളിൽ  ഉളവെടുത്തത് കൊണ്ടാകും ജ്യോതി ടീച്ചറോട് അവളെക്കുറിച്ച് അന്വേഷിക്കാൻ തോന്നിയത്.  

" അപ്പൊ സാറിനു ഒന്നും അറിയില്ലേ.. അവൾ മുംബയിൽ ആയിരുന്നു. രണ്ട് വർഷം മുൻപാ ഇവിടുത്തെ സ്കൂളിൽ വന്നു അഡ്മിഷൻ എടുത്തത്.  അതിന്റെ അപ്പനും അമ്മയും ഡിവോഴ്സ് ആയതാ ഇതിന്റെ ഇളംപ്രായത്തിൽ തന്നെ.  അപ്പൻ വലിയ ബിസിനസ്‌മാൻ ആണ്.  അമ്മ അറിയപ്പെടുന്ന നർത്തകിയും. പണത്തിനും സമ്പത്തിനും ഒരു കുറവും ഇല്ലാത്തവരാ.  പറഞ്ഞിട്ടെന്താ കാര്യം, നാലഞ്ചു വർഷം മുൻപ് അവര് ബന്ധം വേർപെടുത്തി. ഈ കൊച്ചു ഇപ്പോ ഹോസ്റ്റലിൽ നിന്നാ പഠിക്കുന്നത്. അല്ലെങ്കിലും അവർക്കൊക്കെ എന്തിന്റെ കുഴപ്പമാ സാറേ, പണവും സൗകര്യവും എല്ലാം ഉള്ളവരാ,  എന്തിന്റെ കുറവാ ഉള്ളത്. .. എന്നിട്ടും ഉള്ള ജീവിതം തൊലച്ചിട്ട്,  ഉണ്ടായ കൊച്ചിനെയും കളഞ്ഞു നാട് മൊത്തം കറങ്ങി നടക്കുവല്ലേ.. പണം കൂടിയാലും ഇത് തന്നെയാ കുഴപ്പം.." ജ്യോതി ടീച്ചർ അയാൾക്കെതിർവശത്തായി ഇരുന്നുകൊണ്ട് പറഞ്ഞു. 

"അതിന്റെ അമ്മയ്ക്ക് വലിയ നർത്തകി ആകാൻ വേണ്ടി കെട്ടിയോനേം കൊച്ചിനേം കളഞ്ഞിട്ട് പോയെന്നാ പലരും പറഞ്ഞുകേൾക്കുന്നത്.   അപ്പന് ബിസിനസ്‌ വളർത്താനുള്ള തിരക്കിനിടയിൽ ഇവരെ ബാധ്യതആയി തോന്നി ഉപേക്ഷിച്ചത് ആണെന്നും ഒരു സംസാരം ഉണ്ട്.  എന്തായാലും  ഇതിന്റെ കാര്യമാ കഷ്ടം,   രണ്ടുപേരും വേറെ കെട്ടി ജീവിക്കുവാ.  അവരുടെ ലൈഫിൽ ഇവളൊരു ബാധ്യത ആകുമെന്ന് തോന്നിയത് കൊണ്ടാണ് ഇത്രയും ദൂരെ ഹോസ്റ്റലിൽ കൊണ്ട് വന്നു നിർത്തി പഠിപ്പിക്കുന്നത് എന്നാ  നാട്ടുകാർ പറയുന്നതു "ജ്യോതി ടീച്ചർ താടിയ്ക്ക് കൈ കൊടുത്തുകൊണ്ട് പറഞ്ഞു. 

" അപ്പൊ ഈ കുട്ടിയെ കാണാൻ അവരാരും വരാറില്ലേ?  

" ഇല്ല.  എല്ലാ വെക്കേഷനും ബാഗും പാക്ക് ചെയ്തു ഇവിടുന്ന് പോകാറുണ്ട് മുംബൈക്ക് . അച്ഛന്റെ കൂടെ ആണോ അതോ അമ്മയുടെ കൂടെ ആണോന്ന് ആർക്കറിയാം."   

" നാട്ടിൽ വേറെ ബന്ധുക്കൾ ആരുമില്ലേ "

" ഇവര് തൃശ്ശൂരുകാർ ആണ്. നാട്ടിൽ ബന്ധുക്കൾ ആരൊക്കെയോ ഉണ്ട്.  ഇടയ്ക്ക് ഒരു പ്രായമായ മനുഷ്യൻ കാണാനൊക്കെ വരാറുണ്ട്.അമ്മയുടെ അച്ഛൻ ആണെന്നാ തോന്നുന്നത്. കൂടുതൽ ഒന്നും അറിയില്ല..സാറെന്താ ഇപ്പോ ഇതൊക്കെ അന്വേഷിച്ചത് "

" ആ കുട്ടിയുടെ  പേപ്പർ വാല്യൂ ചെയ്തപ്പോ വലിയ മാർക്കൊന്നും ഇല്ല.. ക്ലാസ്സിൽ പഠിക്കാനും അല്പം പിറകിലാണ്.  എപ്പോഴും കളിച്ചു നടക്കുന്നത് കാണാം.  അങ്ങനെ ചോദിച്ചെന്നെ ഉള്ളു "

" അല്ലാത്ത സബ്ജെക്ടിനു ഒക്കെ അത്യാവശ്യം മാർക്ക്‌ ഉള്ള കുട്ടിയാണല്ലോ. " ഫിസിക്സ്‌ പഠിപ്പിക്കുന്ന ദേവിക ടീച്ചറും സംസാരത്തിൽ ഇടപെട്ടു.   

" അത്യാവശ്യം മാർക്ക്‌ വാങ്ങി പാസ്സ് ആകും എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ ടീച്ചറെ.. നല്ല മാർക്കോടെ പാസ്സ് ആയി പോകുമ്പോഴല്ലേ അവരെ പഠിപ്പിച്ച നമുക്കും ഒരു സന്തോഷം തോന്നുക " പ്രസാദ് സാർ ചോദിച്ചു. 

അവരുടെ സംസാരം ശ്രദ്ധിച്ചുകൊണ്ടാണ് മലയാളം അധ്യാപികയായ മോളമ്മ ടീച്ചർ സ്റ്റാഫ്‌ റൂമിലേക്ക് കടന്ന് വന്നത്. സ്കൂളിലെ ഏറ്റവും സീനിയർ ആയ അധ്യാപിക കൂടിയാണവർ.  

 "ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളും ഒരേപോലെ പഠിക്കണം, ഒരേ പോലെ സ്കോർ ചെയ്യണം എന്നൊക്കെ പറഞ്ഞാൽ നടക്കുന്ന കാര്യമാണോ പ്രസാദ് സാറെ.  പഠിത്തത്തിൽ മികച്ചു നിൽക്കുന്ന കുറച്ചു കുട്ടികൾ കാണും., മറ്റുചിലർ ചിലർ പഠിത്തത്തിൽ അല്പം പിറകിൽ ആയിരിക്കും. എന്ന് കരുതി അവർ മോശമാണെന്നു നമുക്ക് പറയാൻ സാധിക്കില്ലല്ലോ,  ആ കുട്ടികൾക്ക് കഴിവും മികവും തെളിയിക്കാൻ പറ്റുക മറ്റുപല മേഖലകളിൽ ആയിരിക്കും. നമ്മളത് കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയല്ലേ ചെയ്യേണ്ടത്." 

കയ്യിലിരുന്ന ബുക്സ് മേശമേൽ വെച്ചുകൊണ്ട് മോളമ്മ ടീച്ചർ ചിരിയോടെ ചോദിച്ചു. .

" അധ്യാപനം എന്നാൽ ഒരു കുട്ടിയെ മുഴുവൻ മാർക്കും വാങ്ങി ജയിപ്പിക്കുക എന്നത് മാത്രമല്ലല്ലോ.  മനസറിഞ്ഞു വിളമ്പിയാലേ  മനസറിഞ്ഞു കഴിക്കാൻ പറ്റു എന്ന് പറയാറില്ലേ.. അതെ തിയറി ആണ് അധ്യാപനത്തിലും വേണ്ടത്. നമ്മുടെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയുടെയും  ഉള്ളറിയണം. അവർക്ക് എന്തൊക്കെയാണോ ആവിശ്യം ഉള്ളത് അതറിഞ്ഞു നമ്മൾ വിളമ്പി നൽകണം. "
  
"എന്നാൽ ചില കുട്ടികളെ കണ്ടിട്ടില്ലേ.. നമ്മൾ എത്രയൊക്കെ ശ്രമിച്ചാലും അവർക്ക് പഠിത്തത്തിൽ താല്പര്യം ഉണ്ടാവില്ല. എന്നാൽ അവരുടെ ഉള്ളിൽ ഒരുപാട് കഴിവുകൾ ചാരം മൂടിയ  കനലുകൾ പോലെ കിടപ്പുണ്ടാവും.. ആ ചാരത്തെ ഊതികത്തിച്ചു എടുക്കുമ്പോഴാകും അവർക്ക് മുന്നോട്ട് പോകാൻ കഴിയുക.   എന്നാൽ ചില അധ്യാപകർ അത് ഊതികെടുത്തുകയും ചെയ്യും. "

 " അത് ശെരി ആയിരിക്കാം ടീച്ചറെ.. എന്നാലും ഇത് 10 ആം ക്ലാസ്സ് അല്ലെ.. അവരുടെ ജീവിതത്തിന്റെ നിർണായക വഴിതിരിവ് ഇവിടെ അല്ലെ. ഇവിടെ തളർന്നു പോയാൽ ആ കുട്ടികൾ എങ്ങനെ മുന്നോട്ട് പോയി വിജയിക്കും.? നാളെ ഒരിക്കൽ അവർ  നല്ല നിലയിൽ എത്തണമെങ്കിൽ അടിസ്ഥാനപരമായി ഉയർന്ന വിദ്യാഭ്യാസം വേണമല്ലോ.  " പ്രസാദ് തന്റെ ഭാഗം  ന്യായീകരിച്ചുകൊണ്ട് പറഞ്ഞു. 
 
മോളമ്മ ടീച്ചർ മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് തുടർന്നു. 
" പ്രസാദ് സാറിപ്പോ ചെറുപ്പമാ. അധ്യാപകജീവിതം തുടങ്ങിയിട്ടേ ഉള്ളു.  ഞാൻ 30 കൊല്ലത്തിലെറേയായി കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയിട്ട്.  സാറിന്റെ പ്രായത്തിൽ ഞാനും ഇതേപോലെ ചിന്തിച്ചിട്ടുണ്ട്.  നല്ല മാർക്ക്‌ വാങ്ങി പോയവർ മാത്രമേ ഈ ലോകത്ത് ജയിച്ചിട്ടുള്ളു എന്നാ ഞാൻ കരുതിയത്.  പക്ഷെ എന്റെ ആ ധാരണ മാറ്റിയത് എന്റെ ക്ലാസ്സിൽ ഏറ്റവും മോശമായി പഠിച്ചിരുന്ന കുട്ടികളാണ്.  വർഷങ്ങൾക്ക് ശേഷം അവരെ കാണുമ്പോ ഞാൻ മനസിലാക്കി, അന്ന് പഠിത്തത്തിൽ അല്പം മോശം ആയിരുന്നവരൊന്നും ജീവിതത്തിൽ തോറ്റു പോയവരല്ലെന്നു..  കേവലം പുസ്തകത്തിലെ അറിവ് മാത്രം നേടിയവരേക്കാൾ ജീവിതത്തിൽ വിജയിച്ചവർ ഇവർ തന്നെയാണെന്നുള്ള യാഥാർഥ്യം. "

   തന്റെ 30 വർഷത്തെ സെർവിസിൽ നിന്നും മോളമ്മ ടീച്ചർ അനുഭവവിച്ചറിഞ്ഞ  അതെ കാര്യമാണ്  അന്ന് ക്ലാസ്സിൽ വെച്ച് കനിഹ വീട്ടിത്തുറന്നു പറഞ്ഞതെന്ന് ഒരു... പ്രസാദ് ഓർത്തു. 

" അവൾ മിടുക്കിയാ പ്രസാദ് സാറേ,  നല്ല മിടു മിടുക്കി കുട്ടി.  പഠിത്തത്തിൽ അവൾ അത്രയ്ക്ക് മികച്ചത് അല്ലായിരിക്കാം.. എങ്കിലും അവൾ നല്ലൊരു വ്യക്തിതത്തിന് ഉടമയാണ്.  പ്രായത്തിൽ കവിഞ്ഞ പക്വതയും ആത്മവിശ്വാസവും ആവോളം ഉള്ള പെൺകുട്ടി.  അവൾ വിജയിക്കും ഈ പരീക്ഷയിലും,  ജീവിതത്തിലും. "  മോളമ്മ ടീച്ചർ  പറയവേ അവർക്ക് മുന്നിൽ നിശബ്ദനായി ഇരിക്കാനെ പ്രസാദിന് കഴിഞ്ഞുള്ളു.  

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവസങ്ങൾ കടന്നു പോകവേ കനിഹയോടുള്ള പ്രസാദിന്റെ സമീപനത്തിനും മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു.   എന്തിനും ഏതിനും ദേഷ്യം കാണിച്ചു കൊണ്ടിരുന്ന സാർ അല്പം  മയത്തിൽ പെരുമാറാൻ തുടങ്ങിയതിനെയും അവൾ പുഞ്ചിരിയോടെ തന്നെ സ്വാഗതം ചെയ്തു. 
       
     അധ്യയനവർഷത്തിന്റെ പകുതി ആയപ്പോഴാണ്  sslc ക്കു സ്കൂളിന്റെ  സമ്പൂർണ വിജയം ലക്ഷ്യമിട്ടു ഓരോവിഷയങ്ങൾക്കും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി സ്പെഷ്യൽ ക്ലാസ്സ്‌ വെക്കാൻ തീരുമാനം ആകുന്നത്.    മാത്ത്സിനുള്ള സ്പെഷ്യൽ ക്ലാസ്സിൽ  കനിഹ ഉൾപ്പെടെ 7 കുട്ടികൾ ആണുണ്ടായിരുന്നത്.   സ്പെഷ്യൽ ക്ലാസ്സ്‌ തുടങ്ങിയതിനു ശേഷമാണ് പ്രസാദ് സാർ കനിഹയെ കൂടുതലായി ശ്രദ്ധിച്ചു തുടങ്ങിയത്. ഗണിതത്തിൽ അവൾക്ക് താല്പര്യം ഉണ്ട്, പഠിക്കുന്നുമുണ്ട്.   എങ്കിലും  ഉത്തരത്തിലേക്കുള്ള യാത്രയിൽ  എവിടെയൊക്കെയോ തടഞ്ഞു നില്കുന്നത് പോലെ.. അതെന്താണെന്നു മനസിലാക്കിയെടുക്കാൻ അവൾക്ക് കഴിയുന്നുമില്ല.  
 
മറ്റുള്ളവരുടെ അവസ്ഥയും ഏതാണ്ട് ഇതുപോലെ തന്നെ.  ആ തടസ്സം എന്താണെന്നു മനസിലാക്കിയെടുക്കാൻ അവരെ സഹായിക്കുകയാണ് പ്രസാദ് ആദ്യമായി ചെയ്തത്. വളരെ കുറച്ചുപേർ മാത്രേ ഉള്ളതിനാൽ ഓരോരുത്തർക്കും പ്രത്യേകം ശ്രദ്ധ നൽകിയും തെറ്റുകൾ തിരുത്തിയും അവരെ നന്നായി പഠിപ്പിക്കാൻ അയാൾക്ക് കഴിയുന്നുണ്ടായിരുന്നു.  കണിശക്കാരനായ അധ്യാപകനിൽ നിന്നും സൗമ്യനായ അധ്യാപകനിലേക്കുള്ള പ്രസാദിന്റെ മാറ്റത്തെ  അതിശയത്തോടെയാണ് അവർ 7 പേരും നോക്കിക്കണ്ടത്.  ക്ലാസ്സിൽ ഒന്ന് സംശയം ചോദിക്കാൻ പോലും മടിച്ചിരുന്ന പലരും അവർക്ക് വേണ്ടുന്ന കാര്യങ്ങൾ ചോദിച്ചറിഞ്ഞു മനസിലാകുന്നത് പ്രസാദിലും അതിശയം ഉളവാക്കി.  ഇത്രയും നാൾ അതിനു അവർക്ക് സാധിക്കാഞ്ഞത് താനെന്ന  അധ്യാപകന്റെ പരാജയമാണെന്ന്  മനസിലാക്കവേ അയാളിൽ ചെറുതായി കുറ്റബോധം തോന്നിയിരുന്നു.  പഠനത്തിൽ ഓരോ കുട്ടികളുടെയും  വീക്ക്‌ പോയ്ന്റ്സ് ഏതാണെന്നു മനസിലാക്കി  അവരെ അവിടെ നിന്ന് കൈപിടിച്ച് മുന്നോട്ട് നടത്തവേ പ്രസാദ് മനസിലാക്കുകയായിരുന്നു മോളമ്മ ടീച്ചർ പറഞ്ഞ ഓരോരുത്തരുടെയും ഉള്ളറിഞ്ഞു വിളമ്പുന്നതിന്റെ പൊരുൾ. !

ദിവസങ്ങൾ കഴിയവേ വളരെ വേഗം തന്നെ  പ്രസാദ് സാറുമായി കനിഹ അടുത്തു. ആദ്യമൊക്കെ വെറുത്തിരുന്ന അവളുടെ ഓവർ സംസാരവും എടുത്തടിച്ച പോലുള്ള സംസാരങ്ങളുമൊക്കെ മെല്ലെ മെല്ലെ പ്രസാദിനും ഇഷ്ടം ആകുകയായിരുന്നു. എന്തോ ഒരു കാന്തികശക്തി അവളിലേക്ക് അടുപ്പിക്കുന്നത് പോലെ. അവളെക്കുറിച്ച് കൂടുതൽ അറിയണമെന്നും അവളുടെ ജീവിതത്തിൽ എന്താണ് നടന്നതെന്നും അറിയാനുള്ള ആകാംഷ പ്രസാദിൽ ഉടലെടുത്തു.   

         "കനിഹയ്ക്ക് ദേഷ്യം തോന്നിയിട്ടില്ലേ.. അച്ഛനും അമ്മയും മറ്റൊരു ജീവിതത്തിലേക്ക് പോയതിൽ.".. സ്പെഷ്യൽ ക്ലാസ്സ്‌ കഴിഞ്ഞു പോകാൻ തുടങ്ങവേ കനിഹയെ ഒറ്റയ്ക്ക് കണ്ടപ്പോൾ അല്പം മടിച്ചാണ് പ്രസാദ്  അക്കാര്യം ചോദിച്ചത്.  

" എന്തിനു...വേറെ കല്യാണം കഴിച്ചു എന്നത് കൊണ്ട് എന്നത്  അവരെന്റെ  അച്ഛനും അമ്മയും അല്ലാതെ ആകുന്നില്ലല്ലോ സർ.. " സ്വതവയുള്ള പുഞ്ചിരി മായാതെ അവൾ തിരികെ പറഞ്ഞു. 
അയാൾ  കണ്ണ് മിഴിച്ചു അവളെ നോക്കി. 

 " ഡാഡിയും മമ്മിയും ഡിവോഴ്സ് ചെയ്തതും മറ്റൊരു ജീവിതത്തിലേക്ക് കടന്നതും ഇരുവരും ഒരുമിച്ചെടുത്ത ഡിസിഷൻ ആണ്.  ഒരിക്കലും ഒന്നിച്ചു മുന്നോട്ട് പോകാൻ കഴിയില്ല എന്ന് മനസിലാക്കി എടുത്ത well decision.. അതിൽ എനിക്ക് ദേഷ്യം തോന്നിയിട്ടു എന്താ കാര്യം.. ആ തീരുമാനത്തെ ഞാൻ അംഗീകരിക്കുന്നു. I respect them for that. 
         
  തന്റെ മുന്നിൽ നിൽക്കുന്ന പതിനഞ്ചുകാരിയെ പ്രസാദ് കണ്ണിമയ്ക്കാതെ നോക്കി നിന്നു. 

" സാറിനു അറിയോ, ഫാമിലി സ്റ്റാറ്റസ്സും, സ്റ്റാൻഡേർഡും ഒക്കെ നോക്കി ഇരു വീട്ടുകാരും തീരുമാനിച്ച വിവാഹം ആയിരുന്നു ഡാഡിയുടെയും മമ്മിയുടെയും.   പണതിനും സമ്പത്തിനും ഇരു വീട്ടുകാരും മുൻ‌തൂക്കം കൊടുത്തപ്പോൾ ഒരിക്കലും അവർ തമ്മിൽ മാനസിക പൊരുത്തം ഉണ്ടോന്ന് ആരും  നോക്കിയില്ല.  They were entirely  different in their character. "

" അവരുടെ ടേസ്റ്റും ഇഷ്ടവും ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം വ്യത്യസ്തമായിരുന്നു.   അത്കൊണ്ട്തന്നെ ഡാഡിയും മമ്മിയും തമ്മിൽ ഒരുപാട് പൊരുത്തക്കേടുകൾ ഉണ്ടായി.  ആദ്യമൊക്കെ അഡ്ജസ്റ്റ് ചെയ്തു നോക്കി.  പക്ഷെ തീരെ പറ്റാതെ ആയപ്പോഴാണ് രണ്ടുപേരും ഡിവോഴ്സ് എന്ന ഡിസിഷൻ എടുത്തത്.  " 

അവൾ ഗ്രൗണ്ടിനു അടുത്തുള്ള ബദം മരത്തിനു ചുവട്ടിൽ  ചാരി ഇരുന്നുകൊണ്ട് പറഞ്ഞു തുടങ്ങി. 

"ഞാൻ ചെറിയ ക്ലാസ്സിൽ പഠിക്കുന്ന സമയത്തൊക്കെ കണ്ടിട്ടുണ്ട്.. മിക്ക ദിവസങ്ങളിലും രണ്ടു പേരും തമ്മിൽ വഴക്ക് ആയിരിക്കും. അങ്ങനെ വഴക്കിട്ടു വഴക്കിട്ടു രണ്ടുപേരും തമ്മിൽ തീരെ മിണ്ടാതെയായി.       ഒരു വീടിനുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും മിണ്ടാതെ ജീവിക്കുന്ന രണ്ടുപേർ..അവർക്കിടയിൽ ഒന്നും മനസിലാക്കാതെ ഞാനും..  സാറൊന്ന് ആലോചിച്ചു നോക്കിക്കെ അത് എത്ര ഹൊറിബിൾ ആണെന്ന്. "
അവൾ പ്രസാദിനെ  നോക്കി പറഞ്ഞു. 

 "അന്നൊന്നും എനിക്ക് അവർ തമ്മിലുള്ള വഴക്കിന്റെ റീസൺ കൃത്യമായി അറിയില്ല.  പക്ഷെ ഒന്നറിയാം,  രണ്ടുപേരും ഒരിക്കലും ഹാപ്പി അല്ലെന്ന്... എന്നെ ഒരാളെ ഓർത്തുമാത്രമാണ് തീരെ ഇഷ്ടം അല്ലാഞ്ഞിട്ടുകൂടി അവർ ഒരുമിച്ചു ജീവിക്കുന്നതെന്ന്.. they were sacrificing their life for me "

  സങ്കടമോ, പുച്ഛമോ, ദേഷ്യമോ  എന്ന് വേർതിരിച്ചറിയാനാവാത്ത ഒരു ഭാവം കനിഹയുടെ മുഖത്തു നിറഞ്ഞു. 

 " ഞാനന്ന് മൂന്നാം ക്ലാസ്സിലാ പഠിക്കുന്നെ. ഒരു ദിവസം സ്കൂളിൽ നിന്ന് തിരിച്ചു വന്നപ്പോ ഞങ്ങളുടെ വീട് നിറയെ ആൾക്കാർ. മമ്മിയുടെ വീട്ടുകാരും ഡാഡിയുടെ വീട്ടുകാരുമൊക്കെ നാട്ടിൽ നിന്ന് വന്നു. വലിയ ബഹളവും തർക്കവുമൊക്കെ നടന്നു. അവിടെ നിന്നാണ് ഡിവോഴ്സ് എന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുന്നത്.  കൂടുതൽ ഒന്നുമറിയില്ലെങ്കിലും ഒന്ന് മനസിലായി,  ഇനി ഡാഡിയും മമ്മിയും ഒരുമിച്ചു ഒരു വീട്ടിൽ കാണില്ലെന്ന്.അങ്ങനെ പതിയെ ഡാഡി ഞങ്ങളെ വിട്ടു മറ്റൊരു ഫ്ലാറ്റിലേക്ക് മാറി. ഇടയ്ക്കൊക്കെ എന്നെ കാണാൻ വരുമായിരുന്നു. പിന്നെ പിന്നെ ആ വരവ് കുറഞ്ഞു." 

" അവർ തമ്മിലുള്ള പ്രശ്നം എന്തായിരുനെന്ന് കനിഹയ്ക്ക് അറിയില്ലേ " അവൾക്ക് അരികിലേക്ക് ഇരുന്നുകൊണ്ട് അയാൾ ചോദിച്ചു. 

 "മമ്മി നല്ല കഴിവുള്ള ഡാൻസർ ആണ്. കലാമണ്ഡലത്തിലൊക്കെ പോയി പഠിച്ചതാ.  ഒരുപാട് സമ്മാനങ്ങളും അംഗീകാരങ്ങളുമൊക്കെ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ വാങ്ങിക്കൂട്ടിയിട്ടുണ്ട്. എല്ലാരും അറിയപ്പെടുന്ന ഒരു നർത്തകി ആകണമെന്നും സ്വന്തമായി ഡാൻസ് സ്കൂൾ തുടങ്ങണമെന്നുമൊക്കെ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ  ജാതകദോഷം എന്നൊക്കെ പറഞ്ഞു18 വയസ് കഴിഞ്ഞു നിൽക്കുന്ന സമയത്ത് മമ്മിയുടെ  കല്യാണം ഉറപ്പിച്ചു. 
‌പക്ഷെ മമ്മി നൃത്തം ചെയുന്നതോ സ്വന്തമായി ഒരു കരിയർ ഉണ്ടാകുന്നതോ   ഡാഡിയ്ക്ക് ഇഷ്ടം ആയിരുന്നില്ല .   ബിസിനസ് ഫീൽഡിൽ ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുമ്പോഴും ഡാഡിക്ക് വേണ്ടത് വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കി നിൽക്കുന്ന ഒരാളെ ആയിരുന്നു. ഡാഡി പറയുന്നത് എല്ലാം കേട്ടു അനുസരിച്ചു, മറുതൊന്നും പറയാതെ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും ബലി കഴിച്ചു നിൽക്കുന്ന ഒരാൾ...  നമ്മുടെയൊക്കെ ഭാഷയിൽ പറഞ്ഞാൽ ഉത്തമയായ ഭാര്യ... "  അവൾ പൊട്ടിച്ചിരിച്ചു. പ്രസാദ്  കൗതുകത്തോടെ അവളെ നോക്കിയിരുന്നു. 
‌" പക്ഷെ എന്റെ മമ്മിയ്ക്ക് സ്വന്തമായി ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു .അതൊക്കെ വേണ്ടന്ന് വെച്ച്  ഒരുപരിധി വരെ അഡ്ജസ്റ്റ് ചെയ്തു.   എന്നാൽ  ഡാഡി ഒരിക്കലും അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാർ ആയിരുന്നില്ല. ഡാഡി ഒരിക്കലും അദ്ദേഹത്തിന്റെ ഒരു സ്വപ്നങ്ങളും ഉപേക്ഷിച്ചിട്ടും ഇല്ല.  പിന്നെന്ത് കൊണ്ട് മമ്മി അതെല്ലാം ചെയ്യണം " അവൾ പുഞ്ചിരിയോടെ അയാളെ നോക്കി. 
 "മമ്മി ഒരിക്കൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്ക്  പിന്നാലെ പോകാൻ തുടങ്ങിയതും ഡാഡിയും മമ്മിയും തമ്മിൽ വീണ്ടും വഴക്കും തർക്കവും ഉണ്ടായി.   ഡാഡി ഡിമാൻഡ് ചെയുന്ന ഭാര്യ ആകാൻ മമ്മിയ്ക്കും മമ്മി ആഗ്രഹിക്കുന്ന ഭർത്താവ് ആകാൻ ഡാഡിയ്ക്കും പറ്റാതെ ആയപ്പോ,  they choose divorce.  അതിൽ രണ്ടു പേരെയും കുറ്റം പറയാൻ പറ്റില്ല." 

" അവർ ഡിവോഴ്സ് ആയാലും കനിഹ അവരോടൊപ്പം ആയിരുന്നല്ലോ താമസിച്ചത്..പക്ഷെ വീണ്ടും മറ്റൊരു കല്യാണം കഴിച്ചത് കൊണ്ടല്ലേ അവരുടെ അടുത്തു നിന്നും ഇത്ര ദൂരേക്ക് വരേണ്ടി വന്നത്. " അയാൾ ചോദിച്ചു 

"അവർ separate  ആയെങ്കിലും എന്റെ ഒരു കാര്യങ്ങൾക്കും ഡാഡിയും മമ്മിയും ഒരു കുറവും വരുത്തിയിട്ടില്ല.  എന്റെ എല്ലാ ആവിശ്യങ്ങളും നിറവേറ്റി തന്നു നല്ല അച്ഛനും അമ്മയും ആയി കൂടെയുണ്ട്. പിന്നെ അവരെ വിട്ടു ഇത്ര ദൂരേക്ക് വന്നത് എന്റെ സ്വന്തം ഇഷ്ടപ്രകാരം ആണ്. "
   
 "പക്ഷെ പലരും പറഞ്ഞു കേൾക്കുന്നത്.... " പ്രസാദ് പൂർത്തിയാകാതെ അവളെ നോക്കി. 

" അവർക്ക് ബാധ്യത ആയി തോന്നിയത് കൊണ്ട് എന്നെ  ദൂരെ നിർത്തി പഠിപ്പിക്കുകയാണെന്ന് അല്ലെ " പ്രസാദ് നിർത്തിയിടത്തുനിന്നും അവൾ പൂർത്തിയാക്കി.

"  പറയുന്നവർക്ക് എന്തും പറയാമല്ലോ..എന്റെ ഡാഡിയ്ക്കും മമ്മിയ്ക്കും ഞാനൊരിക്കലും ബാധ്യത അല്ല. മറ്റൊരു കല്യാണം കഴിച്ചത് കൊണ്ട് അവരെന്റെ ഡാഡിയും മമ്മിയും അല്ലാതെ ആകുന്നും ഇല്ല. പക്ഷെ അവരുടെ പുതിയ ജീവിതത്തിനിടയിൽ ഞാൻ ഉണ്ടാകാൻ പാടില്ല എന്ന് തോന്നി.. അത്കൊണ്ടാണ് നാട്ടിൽ നിന്ന് പഠിക്കണമെന്ന് പറഞ്ഞു ഇവിടെക്ക് വന്നത്. "

" അവരെ miss ചെയ്യാറില്ലേ? " അടുത്ത് വേണമെന്ന് തോന്നില്ലേ.. "  പ്രസാദ് സംശയത്തോടെ അവളെ നോക്കി  

"അങ്ങനെ ചോദിച്ചാൽ.. തോന്നാറുണ്ട്.. പക്ഷെ എനിക്ക് എന്റെ ഡാഡിയെയും മമ്മിയെയും കൂടെ  വേണമെന്ന് എങ്ങനെ വാശി പിടിക്കാൻ പറ്റും.?  അത് എന്റെ സ്വാർത്ഥത ആകില്ലേ.? 
    
" എങ്ങനെയാ കനിഹ ഇത്രയും പക്വതയോടെ ചിന്തിക്കാനും സംസാരിക്കാനും  പറ്റുന്നത്.. അതും ഈ പ്രായത്തിൽ " ഉള്ളിലെ അമ്പരപ്പ് മറച്ചു വെക്കാതെ അവൻ ചോദിച്ചു. 
മറുപടിയായി അവളൊന്നു ചിരിച്ചു. 

  " എനിക്കറിയാം ഒരു പത്താംക്ലാസുകാരിയുടെതിൽ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടുകളും ചിന്താഗതിയും സംസാരവുമൊക്കെയാണ് എനിക്കുള്ളതെന്ന്.  

   "ചെറുപ്പം മുതൽ ഡാഡിയും മമ്മിയും ഇല്ലാതെ നാട്ടിൽ ഒറ്റയ്ക്കു ജീവിച്ചതല്ലേ..ചിലപ്പോൾ  അതിന്റെയാകും. എല്ലാ കുട്ടികളും അച്ഛന്റെയും അമ്മയുടെയും തണലിൽ വളർന്നു വരുന്ന പ്രായമാണ് അത്. പക്ഷെ ആ സമയത്തെല്ലാം ഞാൻ നാട്ടിലും എന്റെ പേരെന്റ്സ് മുംബൈയിലും ആയിരുന്നു.  ഡാഡിയുടെ വീട്ടിൽ നിൽകുമ്പോൾ അവിടുള്ളവരെല്ലാം മമ്മിയെ കുറ്റപ്പെടുത്തി സംസാരിക്കുന്നതും, മമ്മിയുടെ വീട്ടിൽ ചെല്ലുമ്പോൾ ഡാഡിയെ കുറ്റപ്പെടുത്തി സംസാരിക്കുന്നതും കേട്ടാണ് ഞാൻ വളർന്നു വന്നത്. ഒരു ഇൻസെക്യൂരിറ്റി ആയിരുന്നു എനിക്ക് അന്നൊക്കെ തോന്നിയിരുന്നത്. 

 പക്ഷെ ആ ഇൻസെക്യൂരിയെ ഞാൻ തന്നെ മറികടന്നു. 
എല്ലാരും അവരെ ബ്ലേയിം ചെയുമ്പോഴും ഞാൻ രണ്ടുപേരുടെയും ഭാഗത്തു നിന്നും ചിന്തിച്ചു നോക്കി. എന്നെ ഓർത്തെങ്കിലും അവരോട് ഒരുമിച്ചു ജീവിക്കാൻ എല്ലാവരും പറയുന്നതിന്റെ അർത്ഥം എനിക്ക് മനസിലായില്ല..വീണ്ടും ഒന്നിച്ചു ജീവിച്ചിരുന്നെങ്കിലും അവർ തമ്മിൽ പഴയ പോലെ ആയേനെ.. ഒരു വീട്ടിൽ പരസ്പരം മിണ്ടാതെ, പരസ്പരം  സ്നേഹിക്കാൻ പറ്റാതെ എനിക്ക് വേണ്ടിയും വീട്ടുകാർക്ക് വേണ്ടിയും അവർ  നല്ല ഭാര്യ ഭർത്താക്കന്മാരായി അഭിനയിക്കേണ്ടി വന്നേനെ..അതിന്റ ആവിശ്യം എന്താ..  ആകെ ഒരു ജീവിതമേ ഉള്ളു..അങ്ങനെ മറ്റുള്ളവർക്ക് വേണ്ടി അഭിനയിച്ചു ജീവിക്കുന്നതിലും എത്രയോ നല്ലതാ അവർക്ക് ചേരുന്ന ആളുടെ കൂടെ ജീവിക്കുന്നത്. "

 "എനിക്ക് ഇതൊന്നും ആരും ഒരിക്കലും പറഞ്ഞു തന്നിട്ടില്ല.. മമ്മിയും ഡാഡിയും എന്നോട് വലിയ തെറ്റ് ചെയ്തു എന്ന പോലെയാ എല്ലാരും സംസാരിക്കുന്നത്. 
പക്ഷെ അവർ ചെയ്തതാണ് ശെരിയെന്നു എനിക്ക് അറിയാം. നമ്മുടെ ചുറ്റുമുള്ളവർ പലതും പറയും,  നീ ചെയ്തത് തെറ്റായിപോയി,  ഇങ്ങനെ ചെയ്യാൻ പാടില്ല,  അങ്ങനെ ചെയ്യാൻ പാടില്ല, നീ ഇങ്ങനൊക്കെ ചെയ്‌താൽ മറ്റുള്ളവർ എന്ത് കരുതും,  നാട്ടുകാരോട് എന്ത് സമാധാനം പറയും തുടങ്ങിയ questions ഒക്കെ ഒരുപാട് വരും., അതൊക്കെ നിസ്സാരമായി തള്ളികളയണമെന്നും,  ആ ചോദ്യങ്ങളെ പേടിച്ചു സ്വന്തം സന്തോഷം നഷ്ടപ്പെടുത്തരുതെന്നും  എനിക്ക് ഡാഡിയുടെയും മമ്മിയുടെയും കാര്യത്തിൽ നിന്ന് മനസിലായി.  അന്ന് മുതലാണ് ഞാൻ ഒറ്റയ്ക്ക് എല്ലാ കാര്യങ്ങളെയും analyse ചെയ്യാൻ തുടങ്ങിയത്.  ഏത് കാര്യത്തെക്കുറിച്ചും സ്വന്തമായി ചിന്തിക്കാൻ തുടങ്ങി. സ്വയമായി എല്ലാം വിലയിരുത്താൻ തുടങ്ങി.  ചിലപ്പോ ഞാൻ ചിന്തിക്കുന്നതും എന്റെ കാഴ്ചപ്പാടുകളും മറ്റുള്ളവർക്ക് തെറ്റായിരിക്കാം.. എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം അതെല്ലാം എന്റെ മാത്രം ശെരികളാണ്. " അവളൊന്നു നിവർന്നിരുന്നു കൊണ്ട് പറഞ്ഞു. 

 "നാട്ടിൽ നിന്ന കുറച്ചു വർഷങ്ങൾ ആണ് എന്നെ ഒരുപാട് മാറ്റിയത്. ആരെയും depend ചെയ്യാതെ എന്റെ കാര്യങ്ങൾ സ്വയം ചെയ്യാൻ പഠിച്ചതും, കുറച്ചു കൂടി ബോൾഡ് ആയതുമെല്ലാം അങ്ങനെയാണ്. 
ഓരോ വെക്കേഷനും ഞാൻ അവരുടെ അടുത്തേക്ക് പോകാറുണ്ട്.  കുറച്ചു ഡേയ്‌സ് മമ്മിയുടെ കൂടെയും കുറച്ചു ഡേയ്‌സ് ഡാഡിയുടെ കൂടെയും മാറി മാറി താമസിക്കും. "

 പ്രസാദ് പുഞ്ചിരിയോടെ അവൾ പറയുന്നത് കേട്ടുകൊണ്ടിരുന്നു. 

"ഫ്ലാറ്റിൽ ചെന്നാൽ ഡാഡി ആദ്യം അന്വേഷിക്കുക മമ്മിയെകുറിച്ച് ആകും.  മമ്മി ഹാപ്പി ആണോ,നന്നായി ഇരിക്കുന്നോ, career എങ്ങനെ പോകുന്നു എന്നൊക്കെ.  തിരികെ വീട്ടിൽ വരുമ്പോ മമ്മി അന്വേഷിക്കുന്നത് ഡാഡിയെക്കുറിച്ചും. ഡാഡിയുടെ ഹെൽത്ത്‌ ഓക്കേ ആണോ, സതോഷമായി ഇരിക്കുന്നോ  etc etc.."എങ്കിൽ പിന്നെ നിങ്ങൾക്ക് ഒരുമിച്ചു ഒരേ വീട്ടിൽ ജീവിക്കാൻ പാടില്ലേ എന്ന് ഞാൻ ചോദിക്കും."  അവൾ കുസൃതിയോടെ ചിരിച്ചു. 

"അപ്പൊ അവർ എന്താ പറയുക  "പ്രസാദ്  ആകാംഷയോടെ ചോദിച്ചു 

" ഞാനാ ചോദ്യം ചോദിക്കുമ്പോ രണ്ടു പേരുടെയും മുഖം വാടും. മമ്മിയ്ക്ക് ചേരുന്ന ഒരാളെ കണ്ടെത്തിയല്ലോയെന്ന്  ഡാഡിയും ഡാഡി ആഗ്രഹിച്ച പോലൊരു ഭാര്യയെ കിട്ടിയല്ലോയെന്ന്  മമ്മിയും പറയും. "  

     " അവരുടെ കൂടെ നിൽക്കാൻ രണ്ടുപേരും നിർബന്ധിക്കാറുണ്ട്..പക്ഷെ മനസ് വരുന്നില്ല..ഇപ്പോ അവർക്ക് പുതിയ ലൈഫ് പാർട്ണർ ഉണ്ട്,  എനിക്ക് ഓരോ അനിയനും അനിയത്തിയും ഉണ്ട്. അത് അവരുടെ ലോകമാണ്.. അവർ ജീവിക്കട്ടെ സന്തോഷമായി.. "

"എന്തിനാ അങ്ങനെയൊക്കെ ചിന്തിക്കുന്നത്.. അവരോടൊപ്പം നിൽക്കാനുള്ള അവകാശവും അധികാരവും കനിഹയ്ക്ക് ഉണ്ടല്ലോ "

" തീർച്ചയായും ഉണ്ട്..പക്ഷെ ഇപ്പോൾ വേണ്ട.. എനിക്ക് എന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടായത്തിന് ശേഷം മാത്രമേ അതിനെക്കുറിച്ചു ആലോചിക്കുന്നുള്ളു. 

  " ഒരുതരം ദുർവാശി അല്ലെ അത് " പ്രസാദ് ചോദിച്ചു 

 "അതെനിക്ക് അറിയില്ല സാർ.. ഞാൻ നേരത്തെ പറഞ്ഞില്ലേ.. എനിക്ക് ഇതാണ് ശെരിയായി തോനുന്ന കാര്യം.  ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോ  അണ്ടർ 13 ബാഡ്മിന്റൺ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി പാറ്റ്നയിൽ പോയിരുന്നു.  സാധാരണ ഡാഡിയോ മമ്മിയോ ആരെങ്കിലുമൊരാൾ ആയിരിക്കും എല്ലാത്തിനും എന്നോടൊപ്പം വരിക.  അന്ന് പതിവിന് വിപരീതമായി ഡാഡിയും മമ്മിയും ഒരുമിച്ചു കൂടെ വന്നു.  ടൂർണമെന്റ് നടന്ന 4 ദിവസവും എല്ലാ തിരക്കുകളും മാറ്റിവെച്ചു അവർ എന്റെ കൂടെ ഉണ്ടായിരുന്നു. അതായിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിൽ ഉള്ളത്. "അവൾ കുറച്ചു നേരം നിശബ്ദമായി ഇരുന്നു.  
   അതിനു ശേഷം ഓരോ ടൂർണമെന്റ്നു പോകുമ്പോഴും അവർ ഒരുമിച്ചു എന്റെ കൂടെ വന്നു.  എന്റെ സന്തോഷങ്ങൾക്ക് വേണ്ടി,  എന്റെ ഓരോ നല്ല മോമെന്റസിലും അവർ കൂടെ നിന്നു.. എന്റെ നല്ല ഡാഡിയും മമ്മിയും ആയി..! "
   അവൾ മെല്ലെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.  

 "സാർ നേരത്തെ പറഞ്ഞില്ലേ ഞാൻ നല്ല matured ആയി സംസാരിക്കുന്നുണ്ടെന്ന്. അതിനെല്ലാം കാരണം എന്റെ പേരെന്റ്സ്  ആണ്.  നാട്ടിൽ വന്നു നിന്നപ്പോഴും എന്റെ ഉള്ളിൽ ധൈര്യം തന്നു എന്നെ സ്വയം പര്യാപ്ത ആകിയതും ഉള്ളിൽ ലക്ഷ്യബോധം തന്നതുമെല്ലാം അവരാണ്. ആണ്. ഡാഡിയും മമ്മിയും എപ്പോഴും പറയും നിന്റെ ചുറ്റുമുള്ളർ നിന്നെ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചും അവരുടെ തീരുമാനങ്ങൾ അടിച്ചേല്പിച്ചും നിന്നെ ചേഞ്ച്‌ ആക്കാൻ നോക്കും. പക്ഷെ ഒന്നിലും ഡെസ്പ് ആയി പോകാതെ എല്ലാ കാര്യങ്ങളിലും സന്തോഷം കണ്ടെത്തണമെന്ന്.  നിസ്സാരകാര്യങ്ങൾക്ക് മുന്നിൽ പോലും വാടിതളർന്നു പോകുന്ന കുട്ടികൾക്കിടയിൽ എന്നെ വ്യത്യസ്ത ആക്കിയത് എന്റെ ഡാഡിയും മമ്മിയുമാ,  ഇന്ന് ഞാൻ എന്താണോ അതിനെല്ലാം കാരണക്കാർ അവർ മാത്രമാ. അങ്ങനെയുള്ള അവരോട് എനിക്ക് ദേഷ്യം തോന്നേണ്ട കാര്യമുണ്ടോ സാർ?  കണ്ണുകൾ വിടർത്തി അവൾ പുഞ്ചിരിച്ചു. 
     
പ്രസാദ് കുറെ നേരം അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. 
 "അവരുടെ ഭാഗ്യമാണ് കുട്ടിയെ പോലൊരാളെ മകളായി കിട്ടിയത്.. "മനസ് നിറഞ്ഞായിരുന്നു അയാൾ അത് പറഞ്ഞത്. 

" അതെനിക്ക് അറിയില്ല.. പക്ഷെ എന്റെ ഭാഗ്യമാണ് അവരെ രണ്ടുപേരെയും എന്റെ ഡാഡിയും മമ്മിയും ആയി കിട്ടിയത്. " അവൾ  ചിരിച്ചു. അയാളും ആ ചിരിയിൽ പങ്കുചേർന്നു. 

എത്ര വ്യക്തതയോടെയാണ് അവൾ ഓരോ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നതെന്ന് അയാൾ ഓർത്തു.  ഈ പ്രായത്തിൽ പോലും ഡിവോഴ്സ് എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്ന തന്നെപോലെയുള്ളവരുടെ മുന്നിലാണ് യാതൊരു പ്രശ്നവും ഇല്ലാതെ ഏറ്റവും ബഹുമാനത്തോട്കൂടി സ്വന്തം അച്ഛന്റെയും അമ്മയുടെയും വിവാഹമോചനത്തേക്കുറിച്ച് ഒരു മകൾ സംസാരിക്കുന്നത് കേൾക്കുന്നത്. 

 " സ്പോർട്സ് ഫീൽഡിൽ തന്നെ നിൽക്കാൻ അല്ലെ കനിഹയുടെ പ്ലാൻ.എന്ന് വെച്ച് പഠിത്തം stop ചെയ്യുകയൊന്നും വേണ്ട.പരമാവധി പഠിക്കാൻ ശ്രമിക്കണം."
അവളുടെ ഒപ്പം ഗ്രൗണ്ടിൽ നിന്ന് തിരികെ നടക്കവേ പ്രസാദ് പറഞ്ഞു 

"പഠിച്ചു റാങ്ക് മേടിക്കുക എന്നതൊന്നും എനിക്ക് പറ്റുന്ന കാര്യമല്ല സാർ.. ഞാനൊരു ആവറേജ് സ്റ്റുഡന്റ് ആണ്.. ചില വിഷയങ്ങളിൽ ബിലോ ആവറേജും. പിന്നെ എല്ലാവരും ഒരുപോലെ പഠിച്ചു ജയിച്ചു വൈറ്റ് കോളർ ജോബ് മാത്രേ നോക്കു എന്ന് പറഞ്ഞാൽ ഈ നാടിന്റെ അവസ്ഥ എന്താകും. " അവൾ പൊട്ടിച്ചിരിച്ചു. 
എനിക്കൊരു ബാഡ്മിന്റൺ പ്ലയെർ ആകണം.. അവിടെയായിക്കും എനിക്ക് കുറച്ചു കൂടി നന്നായി പെർഫോം ചെയ്യാൻ പറ്റുക." അയാൾ പുഞ്ചിരിയോടെ അവളുടെ സംസാരം കേട്ടുകൊണ്ട് നടന്നു. 

"പോട്ടെ സാറേ.. സമയം വൈകുന്നു. " തിടുക്കപ്പെട്ടു ബാഗും തോളിലിട്ട് ഒരു കയ്യിൽ റാക്കറ്റും പിടിച്ചു യാത്രപറഞ്ഞു കടന്നു പോകുന്ന അവളെ നോക്കി പ്രസാദ് നിന്നു പോയി.ഉള്ളിൽ ബഹുമാനമാണ് തോന്നുന്നത് ആ പെൺകുട്ടിയോട്.  ഇനിയുമെറെ അടുത്തറിയാൻ തോന്നുന്ന ഒരിഷ്ടം. 

ജീവിതത്തോടുള്ള അവളുടെ കാഴ്ചപ്പാടും സമീപനവും കാണവേ അയാൾ  തിരിച്ചറിയുകയായിരുന്നു പ്രസാദ് എന്ന ഇരുപത്തിയഞ്ചുകാരൻ കനിഹ എന്ന പതിഞ്ചുക്കാരിക്ക് മുന്നിൽ ഒരുപാട് ചെറുതാണെന്ന സത്യം. 
           
ചില നേരത്ത് കനിഹയോട് അസൂയയാണ് തോന്നുന്നതെന്ന് പ്രസാദ് തിരിച്ചറിഞ്ഞു.  ഒരു പൂമ്പാറ്റയെ പോലെ പാറി പറന്നു നടക്കുന്നൊരു പെൺകുട്ടി. പ്രതിസന്ധികളെ പുഞ്ചിരിച്ചു കൊണ്ട് നേരിടുന്നവൾ.ക്ലാസ്സിൽ പഠിപ്പിക്കുമ്പോഴുമെല്ലാം ഒരു പ്രത്യേക ശ്രദ്ധ കനിഹയിൽ  ഉണ്ടായിരുന്നു.   അവളെ  കാണുമ്പോഴെല്ലാം തന്റെ സ്കൂൾ കാലമാണ്  പ്രസാദിന്റെ മുന്നിൽ തെളിയുന്നത്.  പഠിത്തത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മറ്റെല്ലാ ഉല്ലാസങ്ങളും സന്തോഷങ്ങളും ത്യജിച്ചു  തീർത്ത സ്കൂൾ ജീവിതം.   

പ്രൈമറി സ്കൂൾ  മുതൽ  ക്ലാസ്സിൽ ഒന്നാമനായി,  ടീച്ചേഴ്സിന്റെ പ്രിയ വിദ്യാർത്ഥിയായി മുൻബെഞ്ചിൽ സ്ഥാനം പിടിച്ചവൻ. നന്നായി പഠിക്കണമെന്നും ടീച്ചേഴ്സിന്റെ ഗുഡ് ലിസ്റ്റിൽ ഉൾപ്പെടണമെന്നും മാത്രമാണ് ചെറുപ്പം മുതൽ   മനസിലുണ്ടായിരുന്നത്.  ഒരു തവണ മാർക്ക് കുറഞ്ഞു പോയാൽ അടുത്ത തവണ അതിനേക്കാൾ മാർക്ക്‌ വാങ്ങുന്നത് വരെ ടെൻഷൻ ആണ്.     

"നന്നായി ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്നിട്ട് മാർക്ക്‌ കുറഞ്ഞല്ലോ " എന്നുള്ള ടീച്ചേഴ്സിന്റെ വാക്കുകളെയാണ് താൻ പേടിച്ചിരുന്നതെന്ന് പ്രസാദ് ഓർത്തു. മറ്റു കുട്ടികളും അധ്യാപകരും എന്ത് കരുതും എന്നുള്ള ചിന്തയായിരുന്നു അന്നൊക്കെ ഉള്ളിൽ.

ചെറുപ്പം മുതലേ വാശി ആയിരുന്നു പഠിക്കാൻ,  ഉയർന്ന മാർക്ക്‌ വാങ്ങാൻ,  കൂടെ പഠിക്കുന്നവർക്ക് മുന്നിൽ ഒന്നാമനായി നിൽക്കാൻ..സ്കൂളിലും കോളേജിലും എല്ലാം നമ്പർ വൺ സ്റ്റുഡന്റ് ആയി ജയിച്ചതും  കഷ്ടപ്പെട്ട് പഠിച്ചു 24ആം വയസിൽ തന്നെ  govt ജോലി നേടിയതുമെല്ലാം ആ വാശിപ്പുറത്താണ്. 

പഠിത്തത്തിൽ മികച്ചവനായി നിന്ന് അധ്യാപകരുടെ പ്രശംസ ഏറ്റു വാങ്ങുമ്പോൾ  തന്റെ നേർക്ക് അസൂയയോടെ നീളുന്ന കണ്ണുകളെ കാൺകെ  ഒരു തരം ഹരമായിരുന്നു ഉള്ളിൽ. പഠിക്കാൻ പിറകിലായ കുട്ടികളെയും ബാക്ക്ബെഞ്ചിലെ കുട്ടികളെയുമൊക്കെ അധ്യാപകർ  ശകാരിക്കുമ്പോൾ അവരൊക്കെ ജീവിതത്തിൽ എങ്ങും എത്താൻ പോണില്ലന്ന്  നിനച്ചിട്ടുണ്ട്.

മാർക്ക്‌ കുറഞ്ഞവരെ ടീച്ചേഴ്‌സ് ശകാരിക്കുന്നത് കാണുമ്പോൾ ഉയർന്ന മാർക്ക്‌ വാങ്ങി ക്ലാസ്സ്‌ ടെസ്റ്റുകൾ ജയിച്ച താനാണ് ഏറ്റവും മികച്ചവനെന്ന് കരുതി. പഠിത്തത്തിൽ പിറകോട്ടു നിൽക്കുന്നവരെ രണ്ടാം തരക്കാരായി കണ്ടു തുടങ്ങി.
 ഏറ്റവുമൊടുവിൽ തന്നെകണ്ടു പഠിക്കെന്ന് ആ കുട്ടികളോട് പറയുന്നത് കേൾക്കുമ്പോൾ ഉള്ളാലെ പുളകം കൊണ്ടിട്ടുണ്ട്.  

അപ്പോഴൊക്കെയും ജയിച്ചവൻ താനാണെന്ന് കരുതി.സന്തോഷിച്ചു,  എല്ലാം നേടിയവനെന്ന്  ഉള്ളിൽ അഹങ്കരിച്ചു. പക്ഷെ താൻ നേടിയതിനേക്കാൾ കൂടുതൽ നഷ്ടപ്പെടുത്തിയവയാണെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്. 

 ഓർമയിലെന്നും കാത്തുസൂക്ഷിക്കാൻ നല്ലൊരു സൗഹൃദം പോലുമില്ല സ്വന്തമായി.
പേരിനു മിണ്ടിയിരുന്നത് പഠനത്തിൽ അല്പം നിലവാരം പുലർത്തിയിരുന്ന ആൺകുട്ടികളോടും പെൺകുട്ടികളോടും ആയിരുന്നു. ഇങ്ങോട്ട് കൂട്ട് കൂടാൻ വന്നവരെ പോലും അകറ്റി നിർത്തിയിട്ടേ ഉള്ളു. ആരുടേയും കൂടെ കൂടി പഠിത്തത്തിൽ ഉഴപ്പാൻ തയ്യാറായിരുന്നില്ല എന്നതാണ് സത്യം. സ്കൂൾ,  വീട്  ട്യൂഷൻ സെന്റർ, എന്നിങ്ങനെ മൂന്നിടങ്ങളിലായി ഒതുങ്ങിതീർന്നു ചെറുപ്പകാലം.

ഹയർ സെക്കന്ററി ആയപ്പോ തന്നെ ഏത് ജോലിയിലേക്ക് പോകണമെന്ന് വ്യക്തമായ തീരുമാനം ഉണ്ടായിരുന്നു. ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ തന്നെ PSC പരീക്ഷയ്ക്ക് വേണ്ടിയും പഠിച്ചു തുടങ്ങി. എത്രയും വേഗത്തിൽ ഗവണ്മെന്റ് സെർവിസിൽ ജോലിക്ക് കയറുക എന്നതായിരുന്നു സ്വപ്നം. ഗവണ്മെന്റ് ജോലിയുള്ളവരെ മികച്ചവരായും അല്ലാത്തവരെ രണ്ടാം തരക്കാരുമായി കാണുന്ന സമൂഹത്തിനു  മുന്നിൽ അയാൾക്ക്  മറ്റൊരു ഓപ്ഷൻ ഇല്ലായിരുന്നു എന്നതാണ് സത്യം. 
എങ്ങനെയെങ്കിലും പഠിച്ചു സർക്കാർ ജോലി വാങ്ങി രക്ഷപെടാൻ നോക്കെന്നുള്ള
ബന്ധുക്കളുടെയും പരിചയക്കാരുടെയും സ്ഥിരം പല്ലവി കേട്ടതുകൊണ്ട് ഊണും ഉറക്കവും കളഞ്ഞു പഠിച്ചു,  24ആം വയസ്സിൽ തന്നെ അത് നേടിയെടുത്തു. 

പക്ഷെ എല്ലാം നേടിയിട്ടും,  മനസ്സിൽ ഒരു സംതൃപ്തിക്കുറവ് അനുഭവപ്പെടാറുണ്ട് ഇടയ്ക്ക്.  അധ്യാപനത്തിലേക്ക് തിരിഞ്ഞപ്പോഴും താൻ കണ്ടു വളർന്ന അധ്യാപകരെ അനുകരിക്കുകയായിരുന്നു. താൻ പഠിച്ചു വളർന്ന അതെ രീതിയിൽ മുന്നോട്ട് പോകാൻ തന്റെ മുന്നിലിരിക്കുന്ന കുട്ടികളെയും നിർദ്ദേശിക്കുകയായിരുന്നു.  

 " സാർ.. ഇതൊന്നുടെ പറഞ്ഞു തരുമോ "

 ഏതോ കുട്ടി സംശയം ചോദിച്ചപ്പോഴാണ് പ്രസാദ് ഓർമകളിൽ നിന്ന് തിരികെ വന്നത്.  യാതൊരു മടിയുമില്ലാതെ അവർക്ക് മനസിലാകുന്നത് വരെയും ക്ഷമയോടെ നിന്ന്  സംശയം തീർത്തു കൊടുക്കുമ്പോൾ  തന്റെ ഉള്ളിലെ പഴയ പ്രസാദിൽ നിന്നു മാറ്റങ്ങൾ ഉണ്ടാകുന്നത് അയാൾ അറിഞ്ഞു. 

  ഒരു പ്രോബ്ലം ചെയ്യാൻ കുട്ടികളെ ഏല്പിച്ച ശേഷം പ്രസാദ് കുറച്ചു സമയം വാതിലിനു അടുത്ത് പോയി നിന്നു.അവർക്ക്  അനുവദിച്ച സമയം കഴിഞ്ഞിട്ടും വീണ്ടും  പഠിപ്പിക്കാതെ  വെറുതെ ക്ലാസ്സിനെ ഒന്ന് നിരീക്ഷിച്ചു.
 
അൽപനേരം കിട്ടുമ്പോ തന്നെ സംസാരത്തിന്റെ കെട്ടഴിച്ചിടുന്ന ചിലർ, ബുക്കിൽ ഓരോന്ന് കുത്തിക്കുറിച്ചിരിക്കുന്ന മറ്റു ചിലർ.,  പുറത്തേക്ക് നോക്കി പ്രകൃതി ഭംഗി ആസ്വദിക്കുന്ന കുറച്ചു പേർ, വരാന്തയിലൂടെ പോകുന്നവരെ കണ്ണുകൾ കൊണ്ട് പിന്തുടരുന്ന മറ്റു ചിലർ, 
ക്ലാസ്സിലിരുന്ന് ടീച്ചറിന്റെ കണ്ണ് വെട്ടിച്ചു എന്തൊക്കെയോ കഴിക്കുന്ന വിരുതന്മാർ, തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്നവർ,തന്റെ ക്ലാസ്സിലിരുന്ന് മറ്റു സബ്ജെക്ടിന്റെ ഹോംവർക്ക് ചെയ്യുന്നവർ, അല്പനേരം കിട്ടുമ്പോൾ തന്നെ ഡെസ്കിൽ തല ചായിച്ചു ഉറങ്ങുന്നവർ, അവരെ ശല്യം ചെയുന്നവർ,  കണ്ണും കണ്ണും നോക്കിയിരിക്കുന്ന ചിലർ,കൂട്ടുകാരുടെ തോളിൽ ചാരി വിശേഷം പറയുന്നവർ, ബെഞ്ച് മാറി ഇരിക്കുന്നവർ, വഴക്ക് ഇടുന്നവർ,  പരിഭവം പറയുന്നവർ, അടുത്ത കൂട്ടുകാരൻ അവധിഎടുത്തത് കൊണ്ട്  മൂകമായി ഇരിക്കുന്നവർ,അങ്ങനെ എത്രയെത്ര കുട്ടികൾ.  ചിലതൊക്കെ കാണവേ പ്രസാദിൽ ചിരി പൊട്ടി.

 ഇതൊക്കെ ഒരു കാലത്ത് കണ്ടിട്ടും കാണാത്തവനെ പോലെ നടന്നു ആ കൂട്ടത്തിലൊക്കെ ചേരാത്തതിൽ ആദ്യമായി വിഷമം തോന്നി.
free ടൈമിൽ പോലും പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തിയിരുന്ന അയാളെ വേദനയോടെ ഓർത്തു. 

ഒന്നുകൂടി തിരിച്ചു പോകാൻ കൊതി തോന്നുന്നു ആ ബാല്യത്തിലേക്ക്.  ഒരിക്കൽ നഷ്ടപ്പെടുത്തിയ വർണങ്ങളിലേക്ക്. തിരിഞ്ഞു നോക്കുമ്പോൾ നഷ്ടങ്ങൾ ഏറെയാണ്. ആ സ്കൂൾ ജീവിതവും അതിന്റെ മധുരവും  എല്ലാം നഷ്ടപ്പെടുത്തി കളഞ്ഞു താൻ.ഇനിയൊരു തിരിച്ചു പോക്ക് ഇല്ലന്നറിഞ്ഞിട്ടും വെറുതെ അയാൾ മോഹിച്ചു. 

**********************************

   ദിവസങ്ങൾ ഓടിക്കൊണ്ടേ ഇരുന്നു. എത്ര വേഗമാണ് അധ്യയന വർഷത്തിന്റെ മുക്കാൽ ഭാഗത്തിലേറെയും  കഴിഞ്ഞു പോയത്. അതോടൊപ്പം തന്നെ പരീക്ഷാചൂടിലേക്ക് കുട്ടികളും എത്തിയിരുന്നു.മോഡൽ പരീക്ഷയും കഴിഞ്ഞ വർഷങ്ങളിലെ ചോദ്യപ്പേപ്പർ വിശകലനവുമൊക്കെയായി എല്ലാവരും  അവസാനവട്ട ഒരുക്കങ്ങളിലേക്ക് എത്തപ്പെട്ടു.   കനിഹയിൽ നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ടെന്നത് പ്രസാദിന് വളരെ സന്തോഷം നൽകുന്ന കാര്യമായിരുന്നു. 

അങ്ങനെ 10 ആം ക്‌ളാസുകാരുടെ  സെന്റ് ഓഫ്‌ ദിവസം വന്നെത്തി. സ്കൂളിലെ അവരുടെ  അവസാന ദിവസമാണ്.  ഓരോരുത്തരും അവരവരുടെ അധ്യാപകരോടും പ്രിയപ്പെട്ട കൂട്ടുകാരോടുമൊക്കെയായി സംസാരിച്ചും യാത്ര ചോദിച്ചും രാവിലെ മുതൽ തിരക്കുകളിൽ ആയിരുന്നു. 
3 ആഴ്ചകൾ കൂടി കഴിഞ്ഞാണ് എക്സാം തുടങ്ങുന്നത്. അത് വരെ കുട്ടികൾക്ക്  വീട്ടിൽ ഇരുന്ന് പഠിക്കാം എന്നതും അവർക്ക് ആശ്വാസമായിരുന്നു. 

 പരീക്ഷയക്ക് മുൻപായി കുട്ടികളോട് ആശംസകൾ അറിയിക്കാനും അവർക്ക് യാത്ര അയപ്പ് നൽകാനുമായി സെന്റ് ഓഫ്‌ ദിവസം എല്ലാ അധ്യാപകരും ഓരോ ക്ലാസ്സ്‌ മുറിയിലും എത്തിയിരുന്നു. എന്നാൽ അന്നത്തെ  ദിവസം കനിഹ ക്ലാസ്സിൽ വന്നിരുന്നില്ല.

 " കനിഹ എന്താ വന്നില്ലേ "   അവളോടൊപ്പം ഇരിക്കുന്ന കുട്ടിയോട് പ്രസാദ് ചോദിച്ചു 

" കനിഹ തിരികെ പോയല്ലോ സാർ "

"എവിടേയ്ക്ക് "

" മുംബൈലേക്ക് ആണെന്ന് പറഞ്ഞു "

" അതെന്തു പറ്റി പെട്ടന്ന്... എക്സാം എഴുതാൻ വരില്ലേ "  ചെറിയൊരു അമ്പരപ്പോടെ അയാൾ ചോദിച്ചു. 

" ഒന്നും അറിയില്ല.. പെട്ടന്ന് പോകേണ്ടുന്ന ആവിശ്യം ഉണ്ടെന്ന് പറഞ്ഞു.  ചിലപ്പോൾ എക്സാമിനു വരുമായിരിക്കും സാർ.  " അവൾ പറഞ്ഞു. 

പ്രസാദിന് എന്തോ വല്ലായ്മ തോന്നി.  പെട്ടന്ന് മുംബയിലേക്ക് തിരികെ പോകണമെങ്കിൽ എന്തോ കാര്യമുണ്ട്. ഒന്നും പറയാതെ,  ആരെയും ഒന്നും അറിയിക്കാതെ എന്തിനായിരിക്കും അവൾ പോയതെന്ന് അറിയാൻ അയാളുടെ മനസ് തുടിച്ചു. 

 മധുരം പങ്കുവെക്കലും ഫോട്ടോയെടുപ്പുമൊക്കെയായി സന്തോഷത്തോടെ ആ ദിവസം കടന്ന് പോകുമ്പോഴും എന്തോ  ഒരു കുറവ് എല്ലാവർക്കും  അനുഭവപ്പെട്ടു. ക്ലാസ്സിന് ഒരു ഉണർവ് ഇല്ലന്ന് മറ്റു ടീച്ചർമാരും അഭിപ്രായം പറഞ്ഞു.  ആ ഉണർവ് കനിഹ ആണെന്ന് ആരും പറയാതെ തന്നെ പ്രസാദിന് മനസിലായിരുന്നു. 
തന്റെ ഉള്ളിലെ എനെർജിയെ ചുറ്റുമുള്ളവരിലേക്കുകടത്തി വിട്ടു 
പാട്ടും ബഹളവുമൊക്കെയായി
ക്ലാസ്സിനെ ഉണർത്തി നിർത്തുന്നത് അവളാണെന്ന് പോലും ചില നേരത്ത് പ്രസാദിന് തോന്നിപോയിട്ടുണ്ട്. 
    
പക്ഷെ  ഒരു വാക്ക് പോലും പറയാതെ അവൾ പോയത് എന്തിനായിരിക്കുമെന്ന് അയാൾ ചിന്തിച്ചുകൊണ്ടേ ഇരുന്നു.  തനിക്ക് വളരെ പ്രിയപ്പെട്ട ആരോ പോയത് പോലെയൊരു തോന്നൽ. 

ഇത്രയ്ക്കു അടുപ്പം തോന്നാനും മാത്രം അവൾ തന്റെ ആരാണ്.. ക്ലാസ്സിലെ സ്റ്റുഡന്റ്.. വെറുമൊരു സ്റ്റുഡന്റ്.. അത്ര മാത്രം.. അതോ അതിനുമപ്പുറം എന്തോ ഉണ്ടോ? "  ഉത്തരം കിട്ടാത്ത സമസ്യയായി ആ ചോദ്യം അയാളിൽ അവശേഷിച്ചു. 
          
കനിഹ എന്തിനാ തിരികെ പോയതെന്ന് ആർക്കും കൃത്യമായി അറിയില്ലായിരുന്നു.  അവൾ പരീക്ഷ എഴുതാൻ വരുമോയെന്നുള്ള സംശയം കൊണ്ട്  സ്കൂൾ രേഖകളിൽ നിന്നും ഗാർഡിയന്റെ നമ്പർ കണ്ടെത്തി ഹെഡ്മാസ്റ്റർ വിളിച്ചു അന്വേഷിച്ചു.  
 " ആ കുട്ടിയുടെ അച്ഛന് പെട്ടന്ന് സുഖം ഇല്ലാതെയായി. അതാ തിരികെ പോയത്. പരീക്ഷ എഴുതാൻ വരുമെന്ന് അവർ അറിയിച്ചിട്ടുണ്ട് " 
    മോളമ്മ ടീച്ചർ സ്റ്റാഫ്‌ റൂമിൽ വന്നു വിവരം അറിയിച്ചപ്പോഴാണ് മറ്റുള്ള അധ്യാപകരും കാര്യം അറിഞ്ഞത്.  

" എന്ത് പറ്റിയതാ ടീച്ചറെ, സീരിയസ് പ്രോബ്ലം വല്ലതും ആണോ " പ്രസാദ്  ചോദിച്ചു. 

" കുഴപ്പമൊന്നുമില്ല, ചെറിയൊരു നെഞ്ച് വേദന വന്നതാ.  ഇപ്പോ ഭേദമുണ്ടെന്നു അറിഞ്ഞു.  എക്സാം എന്തായാലും രണ്ടു മൂന്ന് ആഴ്ച കഴിഞ്ഞല്ലേ ഉള്ളു.  അത് വരെ അച്ഛന്റെ ഒപ്പം നിക്കട്ടെ എന്നാ അവർ അറിയിച്ചത് " മോളമ്മ ടീച്ചർ എല്ലാവരോടുമായി പറഞ്ഞു. കനിഹ തിരികെ വരുമെന്ന് മോളമ്മ ടീച്ചർ ഉറപ്പ് പറഞ്ഞെങ്കിലും അച്ഛന് വയ്യാത്തത് കൊണ്ട്  അവൾ ഇനി വരാതെ ഇരിക്കുമോയെന്ന് പ്രസാദിന് ഉള്ളിൽ സംശയം തോന്നിയിരുന്നു. 

ദിവസങ്ങൾ മെല്ലെ ഇഴഞ്ഞു നീങ്ങി. പരീക്ഷയ്ക്കായി സ്കൂളിൽ തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായി. 
 മൂന്ന് ഡിവിഷനുകളിലായി 123 കുട്ടികളാണ് ആ സ്കൂളിൽ  sslc പരീക്ഷയ്ക്ക് തയ്യാറെടുത്തത്.  

ആദ്യദിവസം മലയാളം ആയിരുന്നു പരീക്ഷ.  ഉച്ചയ്ക്ക് ഒന്നരയോടെ ആരംഭിക്കുന്ന പരീക്ഷയ്ക്കായി പലരും നേരത്തെ തന്നെ എത്തിയിരുന്നു.  ദൂരെ നിന്ന് വരുന്ന കുട്ടികളും മറ്റും രാവിലെ തന്നെ എത്തുകയും ചെയ്തു.
വരാന്തകളിലും ബദാo മരത്തിന്റെ തണലിലുമൊക്കെയായി കുട്ടികളെല്ലാം കൂട്ടം കൂടി നിന്ന് പഠിച്ചുകൊണ്ടിരുന്നു. ചിലരുടെ മുഖത്തു പരിഭ്രമം കാണാം, എന്നാൽ മറ്റു ചിലർ യാതൊരു ടെൻഷനും ഇല്ലാതെ കറങ്ങിനടക്കുന്നുമുണ്ട്. 
ചില കുട്ടികൾ രജിസ്റ്റർ നമ്പർ നോക്കി പരീക്ഷയ്ക്ക് ഇരിക്കേണ്ടുന്ന ഹോൾ കണ്ടെത്തുന്ന തിരക്കിലാണ്.  ആകെ ബഹളമയം തന്നെ. നേരം വൈകുംതോറും കനിഹ ഇനി വരില്ലായിരിക്കുമെന്ന് സ്റ്റാഫ്‌ റൂമിൽ ഒരു സംസാരം ഉണ്ടായി. എന്നാൽ പരീക്ഷയ്ക്ക് അരമണിക്കൂർ മാത്രം ബാക്കി നിൽക്കെ അവൾ  സ്കൂളിലേക്ക് വന്നു. പതിവ് പുഞ്ചിരിയോടെ തന്നെ എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു അവൾ പരീക്ഷഹാളിലേക്ക് കയറി. 

ഉച്ചയ്ക്ക് ഒന്നരയോട് കൂടി പരീക്ഷ ആരംഭിച്ചു. സ്കൂൾ പരിസരം പോലും നിശബ്ദതയിൽ മുങ്ങിയ ഏതാനും മണിക്കൂറുകൾ ഇഴഞ്ഞിഴഞ്ഞു നീങ്ങി. 
പരിഭ്രമത്തോടെ പരീക്ഷഹാളിന് ഉള്ളിലേക്ക് കയറിയ കുട്ടികൾ  ചിരിയോടെ പുറത്തു ഇറങ്ങിവന്നു. വീണ്ടും സ്കൂൾ  ബഹളമയത്തിലേക്ക്!

 പരീക്ഷ കഴിഞ്ഞു കൂട്ടുകാരോടു വിശേഷങ്ങൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്നതിനിടയിലാണ് പ്രസാദ് അവളെ കണ്ടത്. ഓടി നടന്നു എല്ലാരോടും വിശേഷങ്ങൾ പറയുകയാണ് പെണ്ണ്. അയാളെ കണ്ടതും ചിരിയോടെ തന്നെ അവൾ അരികിലേക്ക് നടന്നുചെന്നു. 

" അച്ഛന് എന്താ പറ്റിയത് " പ്രസാദ് ചോദിച്ചു 

"ചെറിയൊരു നെഞ്ച് വേദന വന്നതാ. ഇപ്പോ കുഴപ്പമൊന്നുമില്ല.  Perfectly alright.  ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയപ്പോ ഡാഡിയ്ക്ക് എന്നെ കാണണമെന്ന് പറഞ്ഞു.. അതാ ഞാൻ പെട്ടന്ന് പോയത് "  അവൾ അയാൾക്കൊപ്പം  വരാന്തയിലൂടെ നടന്നു.  

" ഞാനോർത്തു എക്സാമിനു വരാൻ പറ്റില്ലായിരിക്കുമെന്ന്.. " അയാൾ പറയുന്നത് കേട്ടു  
അവളൊന്നു പുഞ്ചിരിച്ചു 

" ഞാൻ ഇവിടുന്ന് തിരിച്ചു പോകുവാ സാർ.. മുംബൈയിലേക്ക് തന്നെ " 

" എന്ത് പറ്റി പെട്ടന്ന് " നടത്തം നിർത്തി പ്രസാദ് ചോദിച്ചു. 

" ഡാഡിയ്ക്ക് വയ്യാതെ ഞാൻ കാണാൻ ചെന്നില്ലേ.,അന്ന് ഡാഡി എന്നെ കെട്ടിപിടിച്ചു കുറെ വിഷമം പറഞ്ഞു., ഞാനിങ്ങനെ ദൂരെ നാട്ടിൽ നില്കുന്നതിൽ ഉള്ള സങ്കടവും മറ്റും. നിനക്ക് ഇവിടെ തന്നെ നിൽക്കാമല്ലോ എന്നൊക്കെ ചോദിച്ചു "

"എന്നിട്ട് കനിഹ എന്ത് പറഞ്ഞു "

" ഞാനൊരിക്കൽ സാറിനോട് പറഞ്ഞില്ലേ,  സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടായത്തിന് ശേഷം മാത്രമേ അവരോടൊപ്പം താമസിക്കൂ എന്ന്..അക്കാര്യം ഡാഡിയോട് പറഞ്ഞു " 

" എന്നിട്ട് ഡാഡി എന്ത് മറുപടി തന്നു  "

" ഡാഡിയ്ക്ക് നിർബന്ധം.. ഞാൻ ഇനി അവിടെ വേണമെന്ന്... പിന്നെ,  മമ്മിയും നിർബന്ധിച്ചു ഡാഡിയ്ക്ക് വയ്യാതെ ഇരിക്കുന്ന സമയമാ, നിന്റെ വാശിയൊക്കെ കളഞ്ഞു ഇങ്ങു പോരാൻ.. " 

" രണ്ടു പേരും കടുംപിടിത്തത്തിലാ അല്ലെ, " പ്രസാദ് ചെറു ചിരിയോടെ അവളെ നോക്കി. 

" പിന്നല്ലാതെ..രണ്ടുപേരും പിടിച്ച പിടിയാലേ നിക്കുവാ ." അവൾ ഉറക്കെ ചിരിച്ചു.  
"എന്നെ ഇനിയും ഇവിടെ  ഒറ്റയ്ക്ക് ആക്കാൻ വയ്യെന്നും,  രണ്ടു പേരുടെയും കൺവെട്ടത്ത്‌ ഉണ്ടാവണം എന്നുമൊക്കെ പറഞ്ഞു. പരീക്ഷ എല്ലാം കഴിഞ്ഞു മുംബൈയിൽ ചെല്ലാൻ പറഞ്ഞു, ഹയർ സ്റ്റഡീസ് അവിടെ ആകാമെന്ന്.." അവൾ ദീർഘമായി നിശ്വസിച്ചു. 
"ഞാൻ പറ്റില്ലന്ന് പറഞ്ഞത് കൊണ്ടാകും  രണ്ടുപേരും ചെറിയൊരു പിണക്കത്തിൽ ആയിരുന്നു..പിന്നെ കുറച്ചൊക്കെ വാശി കാണിച്ചു എന്നെകൊണ്ട് സമ്മതിപ്പിച്ചു "

" അങ്ങനെ അവരുടെ വാശിക്ക് മുന്നിൽ കീഴടങ്ങി അല്ലെ " പ്രസാദ് ചിരിച്ചു. 
 
"നമ്മുടെ മാതാപിതാക്കളുടെ  ചില ചെറിയ വാശികൾക്ക് മുന്നിൽ തോറ്റു കൊടുത്തില്ലെങ്കിൽ പിന്നെ എന്ത് കാര്യമാ സാറേ ഉള്ളത്..  " അവൾ പുഞ്ചിരിച്ചു. 
" അവർക്ക് ഈ ലോകത്ത് സ്നേഹിക്കാനും, വാശി കാണിക്കാനും, പിണങ്ങാനും, ഇടയ്ക്കൊക്കെ ഒന്ന് ദേഷ്യപ്പെടാനുമൊക്കെ നമ്മൾ മക്കൾ അല്ലാതെ ആരാ ഉള്ളത്..  " 
ബാഗിൽ നിന്ന്  കുറച്ചു മിട്ടായി എടുത്ത് പ്രസാദിന്റെ കയ്യിലേക്ക് കൊടുത്തുകൊണ്ട് അവൾ പറഞ്ഞു. 

" പകരം ഞാനും ചെറുതായി ഒന്ന് വാശി കാണിച്ചു കേട്ടോ " അവളുടെ കണ്ണുകളിൽ കുസൃതി നിറഞ്ഞു. 

" ഞങ്ങൾ മുംബയിൽ ജുഹു എന്ന സ്ഥലത്തായിരുന്നു താമസം. ഡാഡി പിന്നീട്  ദാദറിലെ  ഫ്ലാറ്റിലേക്ക് താമസം മാറിയതാണ്. രണ്ടും തമ്മിൽ അര മണിക്കൂർ യാത്ര ചെയ്യാനുള്ള ദൂരം ഉണ്ട് .ഹോസ്പിറ്റലിൽ  വെച്ച് ഞാൻ പറഞ്ഞു, രണ്ടുപേരുടെയും കൺവെട്ടത്ത് ഉണ്ടാകാം,  പക്ഷെ അതിനു വേണ്ടി ഇത്രയും ദൂരം യാത്ര ചെയ്തു  അങ്ങോട്ടും ഇങ്ങോട്ടും വരാൻ  പറ്റില്ലന്ന്.. ഒന്നുകിൽ മമ്മി ദാദറിലേക്ക് വരണം അല്ലെങ്കിൽ  ഡാഡി ജുഹുവിലേക്ക് വരാൻ.  

" എന്നിട്ട് അവർ സമ്മതിച്ചോ " പ്രസാദ് ആകാംഷയോടെ ചോദിച്ചു 

"പിന്നില്ലാതെ.. ഡാഡി ജുഹുവിൽ പുതിയൊരു വീട് നോക്കുന്നുണ്ട്.  അവിടേയ്ക്ക് അധികം വൈകാതെ ഫാമിലി ആയിവന്നു താമസിക്കും.  നേരത്തെയൊക്കെ മുംബൈയിലെ ട്രാഫിക്ക് കുരുക്കിലൂടെ എത്ര മണിക്കൂർ പാടുപെട്ടാ ഞാൻ  ദാദറിലേക്ക് പോയ്കൊണ്ടിരുന്നത്.. ഇതാകുമ്പോ കുഴപ്പമില്ല ഒരേ സ്ഥലത്ത് ആയത്കൊണ്ട് അധികം യാത്ര ചെയ്തു ബുദ്ധിമുട്ടേണ്ടല്ലോ.എപ്പോ വേണമെങ്കിലും രണ്ടു വീട്ടിലേക്കും ചെല്ലുകയും ആവാം .." അവൾ ചിരിച്ചു.
          
" എക്സാം കഴിഞ്ഞ ഉടനെ പോകുമോ മുംബൈക്ക് " അയാൾ ചോദിച്ചു. 

" ഇല്ല.. ഇത്തവണ വെക്കേഷനു തൃശൂർക്ക് പോവാ..ഗ്രാൻഡ്പയുടെയും ഗ്രാൻഡ്മയുടെയും  അടുത്തേക്ക്.  വെക്കേഷൻ കഴിഞ്ഞു ഡാഡിയും മമ്മിയും വന്നു വിളിച്ചാലേ വരുള്ളൂ എന്ന് ഞാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട് "

" അതെന്താ.. വീണ്ടും വാശി ആണോ "

" ഒരുതരത്തിൽ അങ്ങനെയും പറയാം..ഡാഡിയും മമ്മിയും നാട്ടിൽ വന്നിട്ട് എത്ര നാളായെന്ന് അറിയോ..എത്രയൊക്കെ പിണക്കം ഉണ്ടെന്ന് പറഞ്ഞാലും ഗ്രാൻഡ്പയ്ക്കും ഗ്രാൻഡ്മായ്ക്കും അവരുടെ മക്കളെ കാണണം എന്നുണ്ടാവില്ലേ..അതുകൊണ്ട് ഡാഡി വന്നു ഡാഡിയുടെ പേരെന്റ്സിനെയും മമ്മി വന്നു മമ്മിയുടെ പേരെന്റ്സിനെയും കാണട്ടെ.. എന്നിട്ട് ഞാൻ അവരുടെ കൂടെ പോകാം " അവൾ കണ്ണുകൾ വിടർത്തി കുസൃതിയോടെ ചിരിച്ചു. കൂട്ടുകാർ വന്നു വിളിച്ചതും പ്രസാദിനോട് യാത്ര പറഞ്ഞു പോകുന്ന അവളെ നോക്കി നിൽക്കവേ ഓരോ തവണയും കനിഹ തനിക്കൊരു അത്ഭുതമായി മാറുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു !

ബാക്കിയുള്ള പരീക്ഷകളും വേഗത്തിൽ തന്നെ കടന്ന് പോയി. അവസാന പരീക്ഷ കഴിയുന്ന ദിവസം എല്ലാ കൂട്ടുകാരെയും കണ്ടു യാത്ര പറഞ്ഞത്തിനു ശേഷമാണ് കനിഹ തൃശൂരേക്ക് പോയത്.
മാസങ്ങൾക്ക് ശേഷം sslc റിസൾട്ട്‌ വന്ന ദിവസം ഏറെ സന്തോഷം ഉളവാക്കുന്നതായിരുന്നു. 3 A+ നേടി കുഴപ്പമില്ലാത്ത മാർക്കോട് കൂടിയാണ് കനിഹ പാസ്സ് ആയത്.അതോടൊപ്പം അവരുടേത് 100% വിജയം കൈവരിച്ച സ്കൂളായും മാറിയിരുന്നു. 
***********************************
സർട്ടിഫിക്കറ്റ് വാങ്ങാനായി സ്കൂളിലേക്ക്  വന്നപ്പോഴാണ് പ്രസാദ്  വീണ്ടും അവളെ കാണുന്നത്.  ടീച്ചർമാർക്ക് നടുവിൽ സന്തോഷത്തോടെ ഇരിക്കുന്ന കനിഹയെ. മോളമ്മ ടീച്ചർ അവളെ ചേർത്ത് പിടിച്ചു സംസാരിക്കുകയാണ്.  ഇടയ്ക്ക് വാത്സല്യത്തോടെ തലയിൽ തഴുകുന്നുമുണ്ട്. അന്ന് തന്നെ അവൾ മുംബൈയിലേക്ക് തിരികെ പോവാണെന്നു അവരുടെ സംസാരത്തിൽ നിന്നും അയാൾക്ക് മനസിലായി.പ്രസാദിനെ കണ്ടതും അവളൊന്നു പുഞ്ചിരിച്ചു.  അയാളും തിരികെ ഒരു പുഞ്ചിരി സമ്മാനിച്ചു. സ്റ്റാഫ്‌റൂമിലെ ഓരോ അധ്യാപകർക്കും അടുത്തെത്തി യാത്ര ചോദിക്കുന്ന അവളെ കൗതുകപൂർവ്വം അയാൾ നോക്കി നിന്നു. 
   ഏറ്റവുമൊടുവിലായി പ്രസാദിന് അരികിലെത്തി നിറഞ്ഞ പുഞ്ചിരിയോടെ അയാളെ നോക്കി. 
  " ഇന്ന് തന്നെ പോകുവാ അല്ലെ, " കൈകൾ മാറോടു കെട്ടി അയാൾ ചോദിച്ചു. 

" അതെ സാർ.. അന്ന് പറഞ്ഞത് പോലെ ഡാഡിയും മമ്മിയും വന്നു തൃശൂർക്ക്. രണ്ടു പേരുടെയും വീട്ടിൽ പോയി പേരെന്റ്സിനെ കണ്ടു സംസാരിച്ചു. എന്തൊക്കെയോ ചെറിയ ക്ലാഷ് ഉണ്ടായിരുന്നു.. അതൊക്കെ അങ്ങ് മാറിക്കിട്ടി " പതിവ് ചിരിയോടെ അവൾ പറഞ്ഞു. 

"ഇനിയിപ്പോ എന്താ പ്ലാൻ " പ്രസാദ് ചോദിച്ചു.  

" എന്തായാലും മുംബൈയിലേക്ക് പോവാണല്ലോ,  അവിടെ   ക്ഷത്രിയ ബാഡ്മിന്റൺ അക്കാഡമിയിൽ [KBA]ജോയിൻ ചെയ്യാൻ ഞാൻ തീരുമാനിച്ചു. ബെറ്റർ  കോച്ചിങ് കിട്ടുന്ന ഇടമാണ്.മുന്നോട്ടുള്ള യാത്രയ്ക്കും അതാണ് നല്ലതെന്ന് തോന്നി "

"ഇനിയിപ്പോ ഇങ്ങോട്ടേക്കു ഒരു വരവ് ഉണ്ടാകില്ലല്ലോ.. മറക്കുമോ ഞങ്ങളെയൊക്കെ " 

" ആരു പറഞ്ഞു തിരിച്ചു വരില്ലെന്ന്... ഞാൻ വരും ഇവിടേക്ക്, ഈ സ്കൂളിനോടും ഇവിടുത്തെ ഗ്രൗണ്ടിനോടുമൊക്കെ എനിക്ക് വല്ലാത്തൊരു അടുപ്പമാണ്.ഇവിടെ പഠിച്ച കുറച്ചു വർഷങ്ങൾ..കൂട്ടുകാർ, ടീച്ചേഴ്‌സ്, ഇവിടുത്തെ ഗ്രൗണ്ട്, പ്രാക്ടീസ് ടൈം.. ഇതൊക്കെ ഞാൻ ഒത്തിരി miss ചെയ്യും. ഒരിക്കലും മറക്കാൻ പറ്റാത്ത കുറെ കാര്യങ്ങളുണ്ട് എനിക്കിവിടെ..തീർച്ചയായും ഞാൻ വരും.. നിങ്ങളെ എല്ലാരേം കാണാൻ " അവളുടെ ശബ്ദം ചെറുതായി ഇടറി. 

" താൻ എന്നും എന്റെ പ്രിയപ്പെട്ട സ്റ്റുഡന്റ് ആയിരിക്കും കനിഹ.. ഒരുപക്ഷെ സ്റ്റുഡന്റ് എന്നതിനപ്പുറം മറ്റെന്തൊക്കെയോ ആണ്..  ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്ന ഒരാൾ " പ്രസാദ് അവൾക്ക് അഭിമുഖമായി നിന്നു. 

" എനിക്കും ഒരുപാട് പ്രിയപ്പെട്ട അധ്യാപകരിൽ ഒരാളാണ് സാർ..1 വർഷത്തെ പരിചയമേ ഉള്ളെങ്കിലും ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആകാത്തത്." 

"അനുഗ്രഹിക്കണം " ഞൊടിയിടയിൽ പ്രസാദിന്റെ കാലിൽ തൊട്ടു വണങ്ങിക്കഴിഞ്ഞിരുന്നു അവൾ.  അവളുടെ പ്രവൃത്തി അക്ഷരാർത്ഥത്തിൽ അയാളെ ഞെട്ടിച്ചിരുന്നു.  

"നന്നായി വരും " അവളുടെ നെറുകയിൽ കൈവെച്ച് പറയവേ പ്രസാദിന്റെ കണ്ഠമിടറി.  

"ഇനിയും നിന്നാൽ വൈകും.ഇന്ന് വൈകിട്ടാ ഫ്ലൈറ്റ്. ചെന്നിട്ട് കുറച്ചു പാക്കിങ് ഒക്കെയുണ്ട്. പോട്ടെ ഞാൻ " അവൾ പുഞ്ചിരിയോടെ പറഞ്ഞു. 
 മറുപടിയൊരു മൂളലിലൊതുക്കി അവളോടൊപ്പം മെല്ലെ നടന്നു. ഒരിക്കൽ കൂടി സ്റ്റാഫ്‌ റൂമിലേക്കെത്തി എല്ലാവരോടും അവസാനമായി യാത്ര ചോദിച്ചു അവൾ ഗേറ്റ് കടന്ന് പോകുന്നതും നോക്കി നിൽക്കവേ പ്രസാദ് മനസ്സാലെ സകല അനുഗ്രഹങ്ങളും അവൾക്ക്മേൽ ചൊരിഞ്ഞു  
**************************************
ദിവസങ്ങളും മാസങ്ങളും കടന്നു പോയി. 
പ്രസാദിന്റെ  മുന്നിലേക്ക് പുതിയ പത്താം ക്ലാസുകാർ എത്തി. അവർക്ക് മുന്നിൽ മാറ്റങ്ങളെറെയുള്ള  പുതിയൊരു അധ്യാപകനായി പ്രസാദ് സാറും നിന്നു. 
 
" നിങ്ങളുടെ മുന്നോട്ടുള്ള പഠനത്തിന് നിർണായകമായ ഒരു വർഷമാണ് ഇത്. 
 പഠിപ്പിക്കുന്നതിൽ സംശയങ്ങളോ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും യാതൊരു മടിയും കൂടാതെ നിങ്ങൾ ഓരോരുത്തർക്കും എന്നോട് ചോദിക്കാം. ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ചു നന്നായി പഠിക്കുക.എങ്കിലും പരീക്ഷയ്ക്ക് അല്പം മാർക്ക്‌ കുറഞ്ഞത് കൊണ്ടോ പഠിത്തത്തിൽ പിന്നോട്ട് ആണെന്നോ കരുതി ഒരിക്കലും നിങ്ങൾ മോശക്കാരാണെന്ന് കരുതരുത്. അടുത്ത തവണ അതിൽ ഇമ്പ്രൂവ്മെന്റ് വരുത്തുക. അതോടൊപ്പം തന്നെ നിങ്ങളുടെ ഉള്ളിൽ ഉറങ്ങികിടക്കുന്ന ടാലെന്റും , സ്കില്ലും തിരിച്ചറിയുകയും അതിനെ പരിപോഷിപ്പിക്കുകയും ചെയ്യണം. എല്ലാത്തിനും മേലെ നല്ല ഒരു വ്യക്തി ആകുക, നല്ല സൗഹൃദങ്ങളെ വളർത്തിയെടുക്കുക, സഹജീവികളോട് കരുണയോടെ പെരുമാറുക, പുസ്തകത്തിൽ നിന്നും കാണപ്പാടം പഠിക്കുന്ന അറിവിനെക്കാൾ വളരെ വലുതാണ് തിരിച്ചറിവ് എന്ന് എപ്പോഴും മനസിലാക്കുക. പഠനം മാത്രമാണ് പ്രധാനമെന്ന്  കരുതി നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളെ നഷ്ടപ്പെടുത്തരുത്. അവയെ ആസ്വദിക്കുക.. എന്നാൽ ആസ്വാധനത്തിന് വേണ്ടി പഠനത്തെ ഉപേക്ഷിക്കയുമരുത്.. രണ്ടും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകുക. അതിനായി നിങ്ങളോടൊപ്പം ഒരു അധ്യാപകനായും നല്ല സുഹൃത്തായും ഞാൻ ഉണ്ടാകുന്നതാണ് " പുഞ്ചിരിയോടെ പ്രസാദ് പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും ഓരോ കുട്ടികളും കരഘോഷത്തോടെ അയാളുടെ വാക്കുകളെ സ്വീകരിച്ചിരുന്നു. 

 6 വർഷങ്ങൾ  വേഗത്തിൽ ഓടിക്കഴിഞ്ഞു.
ഓരോ അധ്യയന വർഷവും പുതിയ കുട്ടികൾ വന്നുകൊണ്ടേയിരുന്നു. അവർക്കൊക്കെ മുന്നിൽ മികച്ച അധ്യാപകനായി പ്രസാദ് സാറും ഉണ്ടായിരുന്നു. തന്റെ മുന്നിലിരിക്കുന്ന ഓരോ കുട്ടികളിലും പ്രസാദ് കനിഹയെ തിരഞ്ഞു. അവരിൽ പഠിത്തത്തിൽ മികച്ച കുട്ടികൾ ഉണ്ട്, അല്പം പിറകിലായവർ ഉണ്ട്,  ഒരുപാട് പിന്നിൽ വീണു കിടക്കുന്നവർ ഉണ്ട്,ആഗ്രഹം ഉണ്ടായിട്ടുംപല സാഹചര്യങ്ങൾ കൊണ്ട് പഠിക്കാൻ സാധിക്കാത്തവർ ഉണ്ട്,അവരുടെ ആവിശ്യങ്ങളെ അറിയാനും, അവരെ കൈ പിടിച്ചു നടത്താനും ഇരുട്ട് മൂടിയ മുന്നോടുള്ള വഴിയിൽ വെളിച്ചം നല്കാനും അയാൾക്ക് കഴിഞ്ഞു. 

  " സാറിനോട് കുട്ടികൾക്കൊക്കെ ഒരു പ്രത്യേക ഇഷ്ടമാണ് കേട്ടോ " പീരിയഡ് കഴിഞ്ഞു സ്റ്റാഫ്‌റൂമിലേക്ക് വന്നതും സഹപ്രവർത്തകനായ സൂരജ് പറഞ്ഞു. പുതിയ സ്കൂളിലേക്ക് മാറ്റം ആയതിനു ശേഷമുള്ള പ്രസാദിന്റെ രണ്ടാം വർഷമാണത്. ഒരു ചിരിയോടു കൂടി പ്രസാദ് അയാളുടെ ഇരിപ്പിടത്തിലേക്കിരുന്നു ഫോൺ എടുത്തു നേരത്തെ snooze ചെയ്തിട്ടിരുന്ന വാർത്തയിലൂടെ വീണ്ടും കണ്ണോടിച്ചു. കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി മെഡൽ അണിഞ്ഞു  ചിരിയോടെ നിൽക്കുന്ന 21കാരി,  "കനിഹ. R. പ്രതാപ് " അന്ന് കണ്ട  15കാരിയിൽ നിന്ന് അവൾക്ക് യാതൊരു മാറ്റവും ഇല്ല.താൻ ആദ്യമായി അവളെ കണ്ടപ്പോൾ അവളുടെ മുഖത്തുണ്ടായിരുന്ന അതേ ആത്മവിശ്വാസത്തോടെയും ചിരിയോടെയും നില്കുന്നു. മാറ്റം മുഴുവനും തനിക്കാണ്.  താനെന്ന അധ്യാപകന്.. പക്ഷെ മാറ്റമില്ലാത്ത ഒന്നു മാത്രമുണ്ട്..   " കനിഹ "  കുറെയേറെ കുട്ടികളെ പഠിപ്പിച്ചെങ്കിലും എല്ലാത്തിനും മുകളിൽ   ബഹുമാനവും ആദരവും തോന്നിയിട്ടുള്ള അതിലുപരി അയാളിലെ  മാറ്റങ്ങളുടെ കാരണക്കാരി. പ്രസാദിന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥിനി.
ഇനി കാത്തിരിപ്പാണ് പ്രസാദിന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിനിക്കായി..,  അവൾക്ക് പ്രിയപ്പെട്ടതിനെയൊക്കെ കാണാനായി  തീർച്ചയായും തിരികെ വരുമെന്ന് പറഞ്ഞ കനിഹയ്ക്ക് വേണ്ടി..!

     ( അവസാനിച്ചു )
 വായനക്കാർ expect ചെയ്തത് പോലെ ആയിരിക്കില്ല ഒരുപക്ഷെ കഥയുടെ ending.  ജിനി എന്ന കൂട്ടുകാരിയുടെ ജീവിതവും ഞങ്ങളുടെ ചില ഭാവനകളും ചേർത്തെഴുതിയ കഥ ആണിത്.പ്രതിസന്ധിയെ ചിരിച്ചുകൊണ്ട് നേരിട്ട പെൺകുട്ടി, അവളിന്ന് ആഗ്രഹിച്ച പോലെ നല്ലൊരു ജീവിതം നയിക്കുന്നു. ഈ കഥയിലൂടെ കനിഹയെ സ്നേഹിച്ചവർക്കും, അവളിലൂടെ ഞങ്ങൾ രണ്ടുപേരെയും ഇഷ്ട്ടപെട്ടവർക്കും ഒരുപാട് നന്ദി. പ്രസാദ് സാറിനെ പോലെ ഞങ്ങളും കാത്തിരിക്കുകയാണ് കനിഹ വീണ്ടും വരുന്നത് കാത്ത്.. ഇനിയും ആ വരവ് ആഗ്രഹിക്കുന്നവർ കമന്റ്‌ ചെയ്യണേ 
 സ്നേഹപൂർവ്വം 
     Tina Tnz, Bradley Bibin

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്