അനുഗ്രഹ ഫുൾ പാർട്ട്

❤അനുഗ്രഹ❤
ഫുൾ പാർട്ട് 


ഞാൻ അനുഗ്രഹ, ജീവിതത്തിൽ അനുഗ്രഹങ്ങളില്ലാതെ പോയവൾ.

നിറമുള്ള ജീവിതങ്ങൾ ചുറ്റിലും നിറയുമ്പോൾ നിറം മങ്ങിയ പഴയ ഓർമകളും പേറി ജീവിക്കുന്ന രണ്ടു പാഴ്ജന്മങ്ങൾ. 

ഞാനും എന്റെ അമ്മയും. 

അമ്മമ്മ മരിക്കുന്നത് വരെ വല്യ കുഴപ്പമില്ലാതെ പോയി. 
ഡിഗ്രി ഫൈനൽ ഇയർ സമയത്താണ് അമ്മമ്മയുടെ മരണം. 

അതിനു ശേഷം 
അച്ഛനുണ്ടാക്കി വച്ചത് ഞങ്ങളെ നോക്കാനെന്ന വ്യാജേന അമ്മാവൻ കൈപിടിയിലാക്കി. 

അടുക്കളപ്പുറത്തുള്ള കുഞ്ഞു മുറിയിലേക്ക് താമസം മാറ്റേണ്ടി വന്നു. 

വേലക്കാരിയുടെ സ്ഥാനമേ ഞങ്ങൾക്ക് അവരെല്ലാം തന്നിരുന്നുള്ളൂ. 

അച്ഛൻ മരിക്കുന്നത് വരെ രാജകുമാരിയെപോലെ ജീവിച്ചവളാണ് ഞാൻ. 

എന്റെ കഷ്ടപ്പാടുകൾ കാണുമ്പോളാണ് അമ്മയ്ക്ക് സഹിക്കാൻ പറ്റാത്തത്. 

ചേട്ടൻ പറയുന്നതിനപ്പുറം ഒന്നും  പറയാൻ കഴിയാതെ തന്നെ നെഞ്ചോടു ചേർത്ത് രാത്രിയിൽ അമ്മ കരഞ്ഞു തീർത്തു. 

ഡിഗ്രി പരീക്ഷ എഴുതി കഴിഞ്ഞു പി ജി ചെയ്യണമെന്ന് പറഞ്ഞെങ്കിലും അതിനുള്ള അനുവാദം കിട്ടിയില്ല. 

രണ്ടു മൂന്നു വർഷങ്ങൾ കഴിഞ്ഞു ബന്ധുക്കളും നാട്ടുകാരും എന്റെ കല്യാണക്കാര്യം അമ്മാവനോട് ചോദിക്കാൻ തുടങ്ങി. 

കാശ് ചിലവിട്ട് എന്നെ കെട്ടിക്കാൻ അയാളൊരുക്കമല്ലായിരുന്നു. 

മറ്റുള്ളവരുടെ വായടപ്പിക്കാൻ ഒന്ന് രണ്ടു ആലോചന കൊണ്ടുവന്നു. 

പക്ഷെ സ്ത്രീധനത്തിൽ എത്തുമ്പോൾ അതവിടെ അവസാനിക്കാറാണ് പതിവ്. 

ഒരു ദിവസം എന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ടെന്ന് പറഞ്ഞു. 

"ഇത് ഏതായാലും ഞാനുറപ്പിക്കും ശ്യാമളെ. 
അവർക്ക് പൊന്നും പണവുമൊന്നും വേണ്ടത്രേ. 
ഇങ്ങോട്ട് തന്ന് കെട്ടാമെന്നാ ചെക്കന്റെ അമ്മ പറഞ്ഞത്. "

അമ്മാവൻ വലിയ സന്തോഷത്തിലായിരുന്നു. 
ചിലവില്ലാതെ കാര്യം നടക്കുമല്ലോ. 

പയ്യനെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഈ കല്യാണം നടക്കുമെന്ന് ഞങ്ങൾക്ക് തോന്നി. 

പെണ്ണ് കാണാൻ വന്നത് ചെക്കന്റെ അമ്മയായിരുന്നു. 
കൂടെ ചെറിയച്ഛനും ചെറിയമ്മയും. 

ചെറുക്കന് എന്തോ അത്യാവശ്യമുണ്ട് അമ്മയുടെ ഇഷ്ടമാണ് അവന്റേതെന്ന് അമ്മാവൻ ഞങ്ങളോട് പറഞ്ഞു. 

അമ്മയെ എനിക്കൊത്തിരി ഇഷ്ടമായി ഐശ്വര്യം തുളുമ്പുന്ന മുഖം. 
നിറഞ്ഞ ചിരിയോടെയാണ് അവർ സംസാരിച്ചത് മുഴുവൻ. 

പോകാൻ നേരം മകന്റെ ഫോട്ടോ എന്റെ കൈയിലേൽപ്പിച്ചു. 

"അന്തകൃഷ്ണൻ അതാണവന്റെ പേര്. 
ഞങ്ങൾക്ക് അവൻ അനന്തുവാണ്, മോള് അനന്തുവേട്ടാന്ന് വിളിച്ചോട്ട. 

അമ്പാടി ജ്വല്ലറി, അമ്പാടി സിൽക്‌സ് ഒക്കെ ഞങ്ങളുടേതാ. 

എനിക്ക് മകനായിട്ട് അവനെ ഉള്ളൂ. അവന്റച്ഛൻ മൂന്നു  വർഷങ്ങൾക്ക് മുൻപ് മരിച്ചു. 

എനിക്ക് ഒരാഗ്രഹമേ ഉള്ളൂ വരുന്ന പെൺകുട്ടി നല്ല സ്വഭാവം ഉള്ളവളായിരിക്കണം. 

മോളെ പറ്റി ഞങ്ങൾ അന്വേഷിച്ചിരുന്നു. 
ആരും മോശമായിട്ട് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. 

അമ്മയ്ക്ക് മോളെ ഇഷ്ടായിട്ടോ.  "

അപ്പോഴേക്കും അമ്മാവൻ വന്നു അമ്മയെ വിളിച്ചു കൊണ്ട്പോയി. 

മുറ്റത്തു നിന്ന് അമ്മയും അമ്മാവനും മറ്റുള്ളവരും സംസാരിക്കുന്നത് കണ്ടു. 

തിരിച്ചു വന്നപ്പോൾ അയാൾക്ക്‌ 
അതിരില്ലാത്ത സന്തോഷമായിരുന്നു. 

"ശ്യാമളെ കല്യാണം ഉറപ്പിച്ചുട്ടോ. ഇനി പത്തുദിവസം തികച്ചില്ല. 

അടുത്ത പതിനാറാം തീയതി. 

ചിലവ് മുഴുവൻ അവർ വഹിച്ചോളും. 

ടൗണിലെ ഓഡിറ്റോറിയത്തിൽ വെച്ചാണ്  കല്യാണം. 
പിന്നെ മറ്റന്നാൾ ചെന്നു ഡ്രെസ്സും സ്വർണ്ണവും എടുക്കണം. 

അവർക്ക് ജ്വല്ലറിയും ജൗളി കടയുമൊക്കെയുണ്ട് . അവിടുന്ന് തന്നെയാ എല്ലാം വാങ്ങുന്നത്. "

അമ്മ എല്ലാം കേട്ടു തലയാട്ടി നിന്നു. 

അന്ന് രാത്രി കിടക്കാൻ നേരത്ത് അമ്മ പറഞ്ഞു 

"കണ്ടിട്ട് നല്ല കൂട്ടരാണെന്ന് തോന്നുന്നു മോളെ. 
ഈ കഷ്ടപ്പാടിൽ നിന്നും എന്റെ കുട്ടിക്കൊരു മോചനം ഉണ്ടാകുമല്ലോ. 
ദൈവമേ എന്റെ കുഞ്ഞിന് നല്ലൊരു ജീവിതം കൊടുക്കണേ. "

അമ്മ മനസ്സുരുകി എനിക്ക് വേണ്ടി പ്രാർത്ഥിച്ചു. 

അമ്മ ഫോട്ടോ കൈയിൽ തന്നപ്പോൾ ടെൻഷൻ കാരണം നോക്കിയില്ലായിരുന്നു. 
മുറിയിൽ കൊണ്ടന്നു വെച്ചതാ. 

ഞാൻ അയാളുടെ ഫോട്ടോ എടുത്തു നോക്കി. 

സുന്ദരൻ ചെറുക്കാനാണ്. 
താടിയൊക്കെ വെച്ചിട്ട് കാണാൻ നല്ല അടിപൊളി ലുക്ക്‌ ആണ്. 

എന്നാലും പെണ്ണിനെ കാണാതെ കല്യാണത്തിന് സമ്മതിക്കുക എന്നൊക്കെ പറഞ്ഞാൽ എന്തോ ഒരു പന്തികേട് തോന്നി. 

പക്ഷെ ആരോട് പറയാനാ. 
എല്ലാം നല്ലപടിയാവട്ടേന്നു പ്രാർത്ഥിച്ചു കിടന്നുറങ്ങി. 

കല്യാണം അടുത്തതോണ്ട് അമ്മായി എന്നെ അടുക്കളയിൽ അധികം കയറ്റാറില്ല. 
അതെന്താണെന്ന് മനസിലായില്ല. 

എന്നാലും അമ്മ ഒറ്റയ്ക്ക് വീട്ടിലെ പണി മുഴുവൻ  ചെയ്യുന്നത് കാണുമ്പോൾ സഹായിച്ചു കൊടുക്കും. 

സ്വന്തം പെങ്ങളോട് ഇങ്ങനെയൊക്കെ ചെയ്യാൻ അയാൾക്കെങ്ങനെ കഴിയുന്നു. 
എന്റെ കണ്ണ് നിറഞ്ഞു പോയി. 

എനിക്കിപ്പോ ഒരാഗ്രഹമേയുള്ളൂ കല്യാണം കഴിഞ്ഞാൽ അവരോടു പറഞ്ഞിട്ട് അമ്മയെയും കൂടെ കൂട്ടണം. 

ഇവിടൊറ്റയ്ക്ക് നിർത്തി പോയാൽ ശരിയാവില്ല. 

ഗോൾഡ് എടുക്കേണ്ട ദിവസം രാവിലെതന്നെ എല്ലാവരും റെഡിയായി. 
സാധാരണ എവിടെങ്കിലും പോകുമ്പോൾ ഞങ്ങൾ രണ്ടുപേരും തഴയപ്പെടുമായിരുന്നു. 

ഇതിപ്പോ ഞാനും അമ്മയുമില്ലാതെ പോകാനൊക്കില്ലല്ലോ. 

അമ്പാടിയിൽ നിന്നും ഞങ്ങളെ കൂട്ടാൻ വണ്ടി അയച്ചിരുന്നു. 

അവിടെ എത്തിയപ്പോഴേക്കും അമ്മയും ചെറിയമ്മയുമുണ്ടായിരുന്നു. 

ഡ്രസ്സ്‌ എല്ലാം അവർ തന്നെയാണ് സെലക്ട്‌ ചെയ്തത്. 
എന്നോട് അഭിപ്രായം ചോദിച്ചെങ്കിലും കൂടുതലൊന്നും പറഞ്ഞില്ല. 

അമ്മയ്ക്കും മൂന്നാല് ജോഡി ഡ്രസ്സ്‌ എടുത്തു കൊടുത്തു. 
അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു. 

അച്ഛൻ മരിച്ചെപ്പിന്നെ പുതിയ സാരീ ഒന്നും അമ്മയ്ക്ക് വാങ്ങിയിട്ടില്ല. 

അമ്മായി ഉടുത്തു മടുത്തതാണ് കൊടുക്കാറ്. 
അമ്മ എവിടെയും പോകാത്തത് കൊണ്ട് പുതിയതിന്റെ ആവശ്യമൊന്നുമില്ല എന്നാണ് അമ്മായി പറയാറ്. 

അമ്മായിയും അമ്മാവനും മക്കളുമൊക്കെ കിട്ടിയ ചാൻസിന് കുറേ ഡ്രെസ്സുകൾ വാരിക്കൂട്ടി. 

ജ്വല്ലറിയിൽ എത്തിയപ്പോളും മറിച്ചല്ല സ്ഥിതി. 
ഓസിനു കിട്ടിയാ ആസിഡും കുടിക്കുന്ന ഇനമാണ്. 

എനിക്കവരോട് പുച്ഛമാണ് തോന്നിയത്. 
അമ്മയും ചെറിയമ്മയും എന്ത് കരുത്തുമെന്ന നാണക്കേടും. 

എല്ലാം വാങ്ങി കഴിഞ്ഞപ്പോളാണ് കടയിലേക്ക് കയറി വരുന്ന അനന്തുവിനെ കണ്ടത്. 

ഫോട്ടോയിൽ കണ്ടതിനേക്കാളും സുന്ദരനാണ്. 
എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി. 

കുറച്ചു നാൾ കഴിഞ്ഞാൽ എന്റെ സ്വന്തമാകുന്നയാൾ. 

"ഹായ് അനു.. "
അവൻ അടുത്തുവന്ന് എന്റെ കൈകളിൽ പിടിച്ചു മുഖത്തേക്ക് നോക്കി. 

പെട്ടെന്നായത് കൊണ്ട് ഞാനാകെ സ്തംഭിച്ചു നിന്നു. 
കൈയും കാലും വിറക്കാൻ തുടങ്ങി. 

അപ്പോഴേക്കും അമ്മാവൻ അനന്തുവേട്ടനെ വിളിച്ചോണ്ട് പോയി. 

അവരോടു സംസാരിക്കുമ്പോഴും ഇടയ്ക്ക് എന്നെ നോക്കി ചിരിച്ചു. 

ഇന്ന് ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിവസമാണ്. 
ഏതൊരാളെ പോലെ ഞാനും ആഗ്രഹിച്ച ദിവസം എന്റെ കല്യാണദിവസം. 

അച്ഛനുണ്ടായിരുന്നെങ്കിലെന്ന് ഒരു മാത്ര ആഗ്രഹിച്ചുപോയി. 
ഓഡിറ്റോറിയം ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. 

ഞാൻ കല്യാണപ്പെണ്ണായി ഒരുങ്ങി.

പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞു രാജകുമാരിയെ പോലെയുണ്ടെന്ന് അമ്മ അടുത്ത് വന്നു പറഞ്ഞു. 

അമ്മയെ ഇത്രയും സന്തോഷത്തോടെ അച്ഛൻ മരിച്ചെപ്പിന്നെ കണ്ടിട്ടില്ല. 
സന്തോഷത്തിലും അമ്മ ഇടയ്ക്ക് കണ്ണ് തുടക്കുന്നത് ഞാൻ കണ്ടു. 

മണ്ഡപത്തിൽ കയറിയിരുന്നപ്പോൾ എന്തോ ഒരു ടെൻഷൻ ആയിരുന്നു. 

എല്ലാവരും തന്നെത്തന്നെ നോക്കിയിരിക്കുന്നു. 

തൊട്ടടുത്ത് അനന്തുവേട്ടൻ വന്നിരുന്നു. 

വരണമാല്യം ചാർത്തി ഞാൻ പുള്ളിയെ നോക്കി. 
പൂമാലയിൽ പിടിച്ചു നോക്കി നിൽക്കയാണ് കക്ഷി. 

എന്റെ കഴുത്തിൽ താലി കെട്ടാൻ ചെറിയച്ഛൻ അവനോടു പറഞ്ഞപ്പോൾ വേഗം താലിയെടുത്തു കെട്ടി. 
സിന്ദൂരവും ചാർത്തി. 

പക്ഷെ അനന്തുവേട്ടന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ ഉള്ളപോലെ ഒരു തോന്നലുണ്ടായി എനിക്ക്. 

അനന്തുവേട്ടന്റെ വീടിന് മുന്നിലെത്തിയപ്പോൾ ഞാൻ വായും പൊളിച്ചു നിന്നു. 

പഴയ എട്ടു കെട്ടിന്റെ മാതൃകയിലുള്ള വലിയൊരു  വീട്. 
ഗേറ്റിൽ കാവൽക്കാർ വരെയുണ്ട്. 
ഇത്ര വലിയ പണക്കാരന്റെ വീട്ടിലേക്കാണോ ഞാൻ വന്നത്. 

വീടിനകത്തും നിറയെ ആളുകളായിരുന്നു. 
എന്നെ കാണാൻ ഇടിച്ചു കയറി ചിലർ വന്നു. 
എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് പരിശോധിക്കുകയാണ് ചിലർ. 

ചിലർ മുറുമുറുക്കുന്നുണ്ട്. 

"എടിയേ ആ പൊട്ടന് മാലാഖ പോലൊരു കൊച്ചിനെ കിട്ടിയല്ലോ. ഈ പെണ്ണൊക്കെ എങ്ങനെ സമ്മതിച്ചാവോ ഈ കല്യാണത്തിന്?"

"പണത്തിനു മീതെ പറക്കുന്ന ഒരു പരുന്തുമില്ലെടിയെ. 

കാശ് കണ്ടപ്പോൾ അവളുടെം വീട്ടുകാരുടേം കണ്ണ് മഞ്ഞളിച്ചു കാണും. 

ഈ സ്വത്ത്‌ മുഴുവൻ കെട്ടിവന്ന പെണ്ണിന് തന്നെയല്ലേ കിട്ടാൻ പോകുന്നെ. 
പിന്നെ ചെക്കൻ കാണാനാള് സുന്ദരനല്ലേ. "

"അതിനെ ഉപദ്രവിക്കാതിരുന്നാൽ മതിയായിരുന്നു. 
രാഗിണിയമ്മയെ ഇന്നാൾ കല്ലെറിഞ്ഞു തല പൊട്ടിച്ചതല്ലേ കുരുത്തംകെട്ട ചെക്കൻ. "

മുറിക്കു പുറത്തു പെണ്ണുങ്ങൾ കൂടി സംസാരിക്കുന്നത് കേട്ടപ്പോൾ ശ്വാസം വിലങ്ങിപ്പോയി. 

ഇതിനായിരുന്നോ അമ്മാവൻ എടുപിടിന്ന് കല്യാണം നടത്തിയത്. 

ഒന്നുറക്കെ കരയാൻ പറ്റിയിരുന്നെങ്കിലെന്ന് ആശിച്ചു. 

വൈകുന്നേരം ആയപ്പോഴേക്കും ആളുകളൊക്കെ പോയി കഴിഞ്ഞു. 
അടുത്ത ബന്ധുക്കളിൽ ചിലർ മാത്രം അവശേഷിച്ചു. 

അവരൊക്കെ സ്നേഹത്തോടെയാ പെരുമാറിയത്. 

ഭക്ഷണം ഒക്കെ കഴിച്ചു കൈയിൽ പാൽ ഗ്ലാസ്‌ വെച്ച് തന്ന് അമ്മ മുറിയിലേക്കു പറഞ്ഞു വിട്ടു. 

ദേഹം പൂക്കുല പോലെ വിറക്കാൻ തുടങ്ങി. 
എന്ത് വന്നാലും നേരിട്ടല്ലെ പറ്റു. ധൈര്യം സംഭരിച്ചു മുറിയിലേക്ക് ചെന്നു. 

     (തുടരും... )

2

അനുഗ്രഹ.. 2

കൈയിൽ പാലുമായി ബെഡ് റൂമിലേക്ക് കയറി. 
അവിടെ അനന്തു ഇല്ലായിരുന്നു ചുറ്റും നോക്കിയിട്ട് ഗ്ലാസ്‌ മേശ പുറത്തു വെച്ചു. 

"ബൗ.. "

പിറകിൽ നിന്നൊരു ശബ്ദം കേട്ട് ഞെട്ടി നോക്കി. 

അനന്തു

"പേടിച്ചു പോയോ അനുകുട്ടി.. "

നിഷ്കളങ്കമായ ചിരിയോടെ ചോദിച്ചു. 

പേടിച്ചുന്നു തലയാട്ടി. 

"സോറി.. 
ഞാൻ തമാശയ്ക്ക് ചെയ്തതാ. "

അവൾ പാൽ ഗ്ലാസ്‌ അവന് നേരെ നീട്ടി. 

"ചെറിയച്ഛൻ പറഞ്ഞിരുന്നു ഇന്ന് നമ്മുടെ ആദ്യരാത്രിയാണ്. 
പാൽ പകുതി കുടിച്ചിട്ട് അനുന് ബാക്കി കുടിക്കാൻ കൊടുക്കണം എന്നൊക്കെ."

അതും പറഞ്ഞു പാല് കുടിച്ചു പകുതിയായോ എന്ന് നോക്കി. 
അത് അവൾക്ക് നീട്ടി. 

"മുഴുവൻ കുടിക്കണേ.. "

ശരിയെന്നു തലയാട്ടി അവളത് കുടിച്ചു. 

"അനുന് എന്നെ ഇഷ്ടായോ? "

"മ്മ് "

"അപ്പൊ നാളെമുതൽ എന്റെ കൂടെ കളിക്കാൻ കൂടുവോ? 

പുറത്തേക്കൊന്നും അമ്മ വിടില്ല. നീയുള്ളപ്പോ എനിക്ക് കമ്പനിയായല്ലോ. "

അതിനും മൂളുക മാത്രെ അവൾ ചെയ്തുള്ളൂ. 

"മുൻപിവിടെ ചെറിയ കട്ടിലായിരുന്നു.
കല്യാണം വന്നപ്പോൾ വലുതാക്കി. 

നമ്മൾക്കു നാലഞ്ചു കുട്ടികൾ വേണം അപ്പൊ എല്ലാർക്കും കൂടി കിടക്കണ്ടേ അതാ ഇത്രേം വലിപ്പം.  "

അത് കേട്ടപ്പോൾ അവൾക്കു ചിരി വന്നു. നിഷ്കളങ്കമായ ആ മുഖത്ത് നോക്കുമ്പോൾ പേടിയൊന്നും തോന്നിയില്ല 

എങ്കിലും അവൻ  ഉപദ്രവിക്കുമെന്ന് ഓർത്തപ്പോൾ വീണ്ടും ചെറിയ പേടി തുടങ്ങി. 

"അനന്തുവേട്ടാ ഞാൻ ഉറങ്ങിക്കോട്ടെ നല്ല തലവേദന. "
അവൾ നെറ്റിയിൽ കൈ അമർത്തി. 

"കിടന്നോ... കിടന്നോ... 

അനു ഉറങ്ങിക്കോ ഞാൻ മരുന്ന് തടവി തരാട്ടോ. "

അവൾ കട്ടിലിന്റെ ഓരത്തായ് കണ്ണടച്ച്  കിടന്നു. 

കുറച്ചു കഴിഞ്ഞപ്പോൾ വിക്സ് എടുത്തു അനന്തു അവളുടെ നെറ്റിയിൽ പുരട്ടി കൊടുത്തു. 

ലൈറ്റ് ഓഫ്‌ ചെയ്തു അവൻ അവളുടെ അരികിൽ കിടന്നു. 

അവളെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തു. 

"അനു കുട്ടി.. രാവിലത്തേക്ക് എല്ലാം മാറുമേ. "

അവളൊന്നും മിണ്ടാതെ കിടന്നു. 

പിറ്റേന്ന് ഉറക്കമുണർന്നപ്പോളും അവന്റെ കൈകൾ അവളെ മുറുകെ പിടിച്ചിരുന്നു. 

കൈ മാറ്റിയിട്ടു അവൾ എഴുന്നേറ്റു. 
കുളിച്ചു സിന്ദൂരവും ചാർത്തി താഴത്തേക്കിറങ്ങി ചെന്നു . 

ഇന്നലെ ആകെ കണ്ട മുറികൾ അടുക്കളയും താഴത്തെ രണ്ടു മുറിയും മേലെയുള്ള തങ്ങളുടെ മുറിയും മാത്രമാണ്. 

അവൾ ചുറ്റും നോക്കി കാണുവാണ്. ഒരുപാട് വാതിലുകൾ ഉണ്ട്. 
ദൈവമേ ചുറ്റിപോകുവോ? 

ആത്മഗതം പറഞ്ഞവൾ അടുക്കളയിലേക്ക് നടന്നു. 

"മോളെഴുന്നേറ്റോ? "

"ആ അമ്മേ. 
വീട്ടിലും നേരത്തെ എഴുന്നേൽക്കും. ശീലമായി. 

ഞനെന്താ ചെയ്യേണ്ടത്. ഇവിടുത്തെ രീതികളൊന്നും അറിയില്ല അതാ. "

"എന്റെ കുട്ടി അടുക്കള പണിക്ക് ദാ ഇവര് രണ്ടുപേരുണ്ട്. 

ഞാൻ ഇവിടെ വന്നു എല്ലാത്തിലും കൈ വെക്കുമെന്നേയുള്ളൂ. 

മുറിയിൽ ചടച്ചിരുന്നാൽ ഇല്ലാത്ത അസുഖം വരും. 
അതോണ്ടാ ഇവിടെ ഇങ്ങനെ നിക്കുന്നെ. 

മോള് അടുക്കളയിൽ ഒന്നും കയറേണ്ട. അനന്ദുട്ടന്റെ കൂടെ എപ്പഴുമുണ്ടായാൽ മതി. "

അത് കേട്ടതും അവളുടെ മുഖം മങ്ങി. 
അമ്മയ്ക്ക് എന്തൊക്കെയോ സംശയം തോന്നി. 

"അനു മോളിങ്‌ വാ "

അവളെയും കൂട്ടി അമ്മ മുറിയിലേക്ക് നടന്നു. 

"മോള് ഈ വീട് മുഴുവൻ കണ്ടില്ലല്ലോ. ഭക്ഷണം കഴിഞ്ഞിട്ട് നമുക്ക് കാണാം. 

ഇത് അനന്തുന്റെ പ്ലാൻ ആയിരുന്നു. അവന്റെ ഐഡിയ ഒക്കെ വ്യത്യസ്തമായിരുന്നു. "

അമ്പരപ്പോടെ അമ്മയെ അവൾ നോക്കി. 

അമ്മയുടെ മുറിയിലേക്കു കയറി അധികം വലിപ്പമില്ലാത്ത മുറിയാണത്. 

അവരവളെ കട്ടിലിൽ ഇരുത്തിച്ചു. 

"അമ്മ ഒരു കാര്യം പറഞ്ഞാൽ എന്റെ മോള് സത്യം പറയുവോ? "

"പറയാം.. "

"അനന്തുന്റെ കാര്യം മോൾക്കറിയില്ലായിരുന്നോ? "

ഇല്ലെന്ന് അവൾ തലയാട്ടി. 

"നിന്റെ അമ്മാവനോട് പെണ്ണ് കാണാൻ വരുന്നതിനു മുൻപേ ഞാനെല്ലാം പറഞ്ഞിരുന്നു. 

ആലോചിച്ചു മറുപടി പറയാമെന്നു പറഞ്ഞിട്ട് രണ്ടു ദിവസം കഴിഞ്ഞു എന്നെ വിളിച്ചു. 

"മോള് സമ്മതിച്ചു, പെണ്ണിനെ കാണുന്ന ചടങ്ങില്ലെ നിങ്ങൾക്ക് താല്പര്യം ആണെങ്കിൽ വീട്ടിൽ വന്നവളെ കണ്ടോളു. "

എനിക്ക് സന്തോഷമായി. 
പക്ഷെ സ്വത്ത്‌ കണ്ടിട്ട് വരുന്ന കുട്ടിയാവരുതെന്ന് നിര്ബന്ധമുണ്ടായിരുന്നു. 

അങ്ങനെയാ നിന്നെ പറ്റി അന്വേഷിച്ചത്. ആർക്കും മോശമായ അഭിപ്രായം ഇല്ലായിരുന്നു. 

നിന്നെ കാണാൻ വന്ന ദിവസം ശരിക്ക് നിന്നോട് സംസാരിക്കാൻ കഴിഞ്ഞില്ല. 
അമ്മാവൻ ആ സമയത്തൊക്കെ വന്നു എന്നോട് സംസാരിച്ചു. 

എനിക്ക് വേറൊന്നും അപ്പൊ തോന്നിയില്ല. 
പക്ഷെ ഇന്നലെ ഇവിടെ വന്നപ്പൊത്തൊട്ടു മോള് സങ്കടത്തിലാണെന്ന് മനസിലായി.

അമ്മയെ പിരിഞ്ഞത് കൊണ്ടാണോ എന്ന സംശയമായിരുന്നു പിന്നെ തോന്നി അതല്ല കാരണമെന്ന്.

മോളെ അവന്റെ ജീവിതത്തിൽ നടന്നൊരു ദുരിതത്തിന്റെ ബാക്കിയാണ് അവനീ അനുഭവിക്കുന്നത്.  "

"അമ്മേ ഒന്നും സാരമില്ല. 
അമ്മാവൻ ചതിച്ചതാണെങ്കിലും എനിക്ക് നല്ലൊരമ്മയെ കൂടി കിട്ടിയില്ലേ. 

എനിക്ക് സങ്കടമൊന്നുമില്ല. 
അനന്തുവേട്ടനെ ഞാൻ പൊന്നു പോലെ നോക്കിക്കോളാം. "

അപ്പൊ അങ്ങനെ പറയാനാണവൾക്ക് തോന്നിയത്. 
ആ അമ്മയെ വിഷമിപ്പിക്കാൻ അവൾക്കു തോന്നിയില്ല. 

"വേറൊന്ന് കൂടിയുണ്ട് എന്റെ അമ്മയെ കൂടി ഇങ്ങോട്ട് കൊണ്ടുവരാമോ? 

അവിടെ തനിച്ചു പാവം.. "

അവളുടെ കണ്ണുകൾ നിറഞ്ഞുതൂവി. 

"എന്താ മോളെ ഇത്. ഇത് നിന്റെ വീട് കൂടിയാണ് അപ്പൊ നിന്റമ്മയ്ക്കും ഇവിടെ നിൽക്കാം. 

എനിക്കും ഒരു കൂട്ടാകുമല്ലോ. 

അവിടെ നിങ്ങൾക്ക് കഷ്ടപ്പാടായിരുന്നോ കുട്ടി? 

നിന്റെ അമ്മയോട് ശരിക്കൊന്ന് മിണ്ടാൻ നിന്റെ അമ്മാവനും അമ്മായിയും സമ്മതിച്ചില്ല. 

അതോണ്ട് ചോദിച്ചതാ. "

അനു അവരുടെ ജീവിതത്തിൽ സംഭവിച്ചതൊക്കെ പറഞ്ഞു. 
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവർക്കും സങ്കടമായി. 

"അനന്തു ഇങ്ങനെ അല്ലായിരുന്നു മോളെ ഒന്നര വർഷം മുൻപൊരു ആക്സിഡന്റ്ൽ ആണെന്റെ കുട്ടിയെ എനിക്ക് നഷ്ടമായത്. 

ആ കഥ നീ അറിയണം. എന്നിട്ട് മോൾക്ക്‌ താല്പര്യമെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതി. 

അമ്മ നിര്ബന്ധിക്കില്ല. മോളുടെ നല്ലൊരു ഭാവി ഞങ്ങളായിട്ട് കളയില്ല. "

അവർ ഓർമകളിലേക്ക് പിന്തിരിഞ്ഞു നടന്നു. 
##########################

അനന്തകൃഷ്ണൻ എന്ന അനന്തു കോളേജിലും സ്മാർട്ട്‌ സ്റ്റുഡന്റ് ആയിരുന്നു. 

പണക്കാരൻ എന്നൊരു ഭാവം അവനിലുണ്ടായിരുന്നില്ല. 

മറ്റുള്ളവരെ സഹായിക്കാൻ ഒരു മടിയുമില്ലാത്തത് കാരണം ഒരുപാട് കൂട്ടുകാർ അവന്റെ ചുറ്റിലുമുണ്ട്. 

അതിനെല്ലാം പുറമെ അവളും അവന്റെ നിമ്മി. 
നിമിഷ ഡിഗ്രി തൊട്ട് ഓരുമിച്ചു ഒരേ ക്ലാസ്സിൽ പഠിക്കാൻ തുടങ്ങിയവരാണ്. 

എപ്പഴോ അവർ തമ്മിൽ അടുപ്പത്തിലായി. 
ഒരിക്കലും പിരിയാനാവാത്ത വിധം അവരടുത്തു. 

രണ്ടാളുടെയും വീട്ടിൽ കാര്യം അവതരിപ്പിച്ചപ്പോൾ പഠിത്തം കഴിഞ്ഞാൽ കല്യാണം നടത്താമെന്ന് അവർ സമ്മതിച്ചു. 

രണ്ടു വീട്ടുകാർ തമ്മിലും നല്ലൊരാത്മബന്ധം ഉടലെടുത്തു. 

എം ബി എ കഴിഞ്ഞതും കല്യാണ നിശ്ചയം നടത്തി. 
നിമ്മിയുടെ ചേച്ചിക്ക് കല്യാണം ശരിയാവാത്തത് കൊണ്ട് ഒരു വർഷത്തേക്ക് നീട്ടി വെച്ചു. 

അതിനിടയിൽ നിമ്മിയുടെ ചേച്ചി നിരുപമയ്ക്ക് നല്ലൊരു പ്രൊപോസൽ വന്നു. 
രണ്ടു മൂന്നു മാസം കൊണ്ട് ആ കല്യാണം ഗംഭീരമായി നടന്നു. 

അനന്തുവും കുടുംബവും സജീവമായി കല്യാണത്തിൽ പങ്കെടുത്തു. 

അവന്റെ സ്വഭാവം കാരണം നിമ്മിയുടെ ബന്ധുക്കൾക്കൊക്കെ അവനെ ഒരുപാടിഷ്ടപ്പെട്ടു. 
എല്ലാം അവളുടെ ഭാഗ്യം എന്ന് പറഞ്ഞു. 

നിമ്മിയും ആകെ സന്തോഷത്തിലായിരുന്നു. 

ആയിടയ്ക്ക് നെഞ്ച് വേദനയെ തുടർന്ന് അനന്തുവിന്റെ അച്ഛൻ രാഘവപ്രസാദിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 

മേജർ അറ്റാക്ക് ആയിരുന്നു. രണ്ടു ദിവസം കിടന്നെങ്കിലും അയാൾ അവരെ വിട്ടുപോയി. 

ആ ഷോക്കിൽ നിന്നു കരകയറാൻ ആ കുടുംബത്തിന് സമയം ഒരുപാടെടുത്തു. 
തളർന്നു പോയ അനന്തുവിനും അമ്മയ്ക്കും ശക്തി പകർന്നത് നിമ്മിയാണ്. 

പിന്നെയും വർഷം ഒന്ന് കഴിഞ്ഞിട്ടാണ് കല്യാണത്തിന്റെ തീയതി കുറിച്ചത്. 

അനന്തുവും നിമ്മിയും തമ്മിലുള്ള കല്യാണത്തിന് ഒരാഴ്ച ബാക്കി നിൽക്കെ കൂട്ടുകാരെല്ലാമെത്തി. 

എല്ലാരും കൂടി ബൈക്കിൽ ഹിൽടോപ്പിലേക്ക് പോയി. 

അവിടെ ചുറ്റി കറങ്ങി തിരിച്ചിറങ്ങിയപ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു. 

അനന്തുവിനെ ബൈക്കിന്റെ പിറകിൽ നിമ്മി ആയിരുന്നു. 

മറ്റുള്ളവരെക്കാളും മുന്നിൽ എത്തണമെന്ന് പറഞ്ഞു നിമ്മി അവനെ നിർബന്ധിച്ചു. 

സ്പീഡിൽ പറന്നവർ മുന്നേറി. പക്ഷെ നിയന്ത്രണം വിട്ടു വണ്ടി എതിരെ വന്ന ലോറിയിൽ ഇടിച്ചു നിന്നു. 

നിമ്മി യാത്രയുടെ ഇടയിൽ ഹെൽമെറ്റ്‌ ഊരിമാറ്റിയിരുന്നു. 

അതുകൊണ്ട് തന്നെ തലയ്ക്കു പരിക്കേറ്റ് സ്പോട്ടിൽ തന്നെ അവൾ മരിച്ചു. 

ഗുരുതരമായ പരിക്കോടെ അവൻ ആശുപത്രിയിൽ കിടന്നു. 

രണ്ടു മാസം കഴിഞ്ഞിട്ടാണവൻ കണ്ണ് തുറന്നത്. 

അവനെ കാണാൻ നിമ്മിയുടെ കുടുംബവും എത്തിയിരുന്നു. 

പക്ഷെ അപരിചിതനെ പോലെ അവനൊരോരുത്തരെയും നോക്കി. 

അമ്മയെ മാത്രമേ അവന് തിരിച്ചറിയാൻ കഴിഞ്ഞുള്ളു. 

അച്ഛനെ കുറിച്ചു മാത്രമേ അവൻ ചോദിച്ചുള്ളൂ. 
അച്ഛൻ നമ്മളെ വിട്ടു പോയെന്നു പറഞ്ഞപ്പോൾ അവനൊരുപാട് കരഞ്ഞു. 

ചില അപകടങ്ങളിൽ ഇങ്ങനെ സംഭവിക്കാമെന്ന് ഡോക്ടർ പറഞ്ഞു. 

കാലക്രമേണ അവൻ പഴയ ജീവിതത്തിലേക്ക് വരുമെന്ന് ഡോക്ടർ ഉറപ്പ് പറഞ്ഞിരുന്നു. 

ഒരുപാട് സങ്കടത്തോടെയാണ് നിമ്മിയുടെ കുടുംബം അവിടെ നിന്നും പിരിഞ്ഞത്. 

അങ്ങനെ പ്രാർത്ഥനകളും വഴിപാടുമായി ഒന്നര വർഷം കഴിഞ്ഞു.

മുൻപ് അധികം സംസാരിക്കില്ലായിരുന്നവന്റെ  കളിചിരികൾ കേൾക്കാൻ തുടങ്ങി.  ഒരു പത്തുവയസ്സുകാരനായി അവൻ മാറുകയായിരുന്നു. 
            

        (തുടരും.... )

അനുഗ്രഹ.... 3

ഒരു സിനിമ കാണുന്ന പോലെയാണ് അനു ആ കഥ കേട്ടുനിന്നത്. 
എത്ര ദുരിതം അനുഭവിച്ചു ഈ അമ്മ. അതിനിടയിൽ തന്റെ സങ്കടം ഒന്നുമല്ലെന്ന് അവൾക്കു തോന്നി. 

അവൾ അമ്മയെ ചേർത്ത് പിടിച്ചു. 

"അനന്തുവേട്ടനെ അമ്മേടെ പഴയ മോനാക്കാൻ എന്നെകൊണ്ട് പറ്റുന്ന പോലെ ഞാൻ ചെയ്യും 

അമ്മ വിഷമിക്കണ്ട. എനിക്ക് നിങ്ങടെ സ്നേഹം മാത്രം മതി. 
എന്നോട് ഇവിടുന്നു ഇറങ്ങാൻ പറയുന്ന ദിവസം വരെ ഞാനിവിടെ ഉണ്ടാകും. "

അത് കേട്ടപ്പോൾ അമ്മയ്ക്കും സന്തോഷമായി. 

"അനു.... അനുകുട്ടി... "

അനന്തു അവളെ വിളിച്ചു നടന്നു. 

അമ്മയെയും അനുവിനെയും ഒരുമിച്ചു കണ്ടപ്പോൾ അവൻ ചിരിച്ചു. 

"ഉണർന്നു നോക്കിയപ്പോൾ അനു കുട്ടിയെ കണ്ടില്ല. ഞാൻ പേടിച്ചു പോയി. "

"അനുകുട്ടി എവിടെ പോകാനാ മോനെ. ഇനിയെന്നും നിന്റെ കൂടെയുണ്ടാകും. പേടിക്കണ്ടാട്ടൊ. "

അവൻ അവളെ നോക്കി. 
അതെയെന്ന് അവളും തല ചലിപ്പിച്ചു. 

"തലവേദന കുറഞ്ഞോ അനുകുട്ടി? "

അവനവളുടെ അരികിൽ വന്നു നെറ്റിയിൽ തൊട്ടുനോക്കി. 

"എനിക്ക് അനന്തുവേട്ടൻ മരുന്ന് തടവിത്തന്നില്ലേ അതോണ്ട് വേഗം മാറി. "

അവളുടെ മുഖത്തെ ചിരി കണ്ടപ്പോൾ അവനും പുഞ്ചിരിച്ചു. 

"അനന്തു നീ പല്ല് തേച്ചില്ലേ?? "

"ഇല്ലമ്മേ. ഞാൻ എഴുനേറ്റപടി ഇങ്ങു വന്നതാ. "

"പോയി പല്ല് തേച്ചു കുളിച്ചു വാ. അപ്പോഴേക്കും ബ്രേക്ക്‌ഫാസ്റ്റ് റെഡി ആകും. "

"വാ അനന്തുവേട്ടാ... 
അമ്മേ ഞങ്ങളൊരുമിച്ചാട്ടോ കഴിക്കുന്നത്. "

അവന്റെ കൈയിൽ പിടിച്ചു മുറിയിലേക്ക് നടന്നു. 

"അനന്തുവേട്ടാ ഞാൻ പറയുന്നതൊക്കെ അനുസരിക്കുമോ?"

"ആ "
അവൻ തലയാട്ടികൊണ്ട് പറഞ്ഞു. 

"എഴുന്നേറ്റാൽ ആദ്യം പല്ല് തേച്ചു കുളിച്ചു റെഡിയാവണം. "

"ശരി.."

"എന്നാ പോയി കുളിച്ചിട്ടു വന്നേ. "

കുളിയൊക്കെ കഴിഞ്ഞു അവൻ അവളുടെ അരികിലെത്തി. 

"ഈ ഡ്രസ്സ്‌ ഇട്ടോളൂ "

അവന് നേരെ അവൾ ഡ്രസ്സ്‌ നീട്ടി 

"എനിക്കിന്ന് റെഡ് ഡ്രസ്സ്‌ വേണം അനു. "

"അപ്പൊ നമ്മളെങ്ങനെ മാച്ച് ആക്കും. വേണ്ടെങ്കി വേണ്ട റെഡ് ഇട്ടോ. "

"വേണ്ട വേണ്ട നമ്മുക്ക് മാച്ച് ആക്കാം. ഞാനിതിട്ടോളാം. "

അവൻ വേഗം തന്നെ ഡ്രസ്സ്‌ മാറി. 

"ഇനിയെന്താ? "

അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് അവൻ ചോദിച്ചു. 

"ഇനി....
ഇനി ഭാര്യയെ കെട്ടിപിടിച്ചു ഉമ്മ കൊടുക്കണം. "

"ആണോ? ശരിക്കും? "

"ആന്നെ.. "

അവൻ വേഗം അവളെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു. 

"ഇനിയൊ? "

"ഇനി ബ്രേക്ക്‌ ഫാസ്റ്റ്  അത് കഴിഞ്ഞിട്ട് ഈ വീട് മുഴുവനും കാണിക്കണേ.. "

"കാണിക്കാലോ.. അനു കുട്ടിക്ക് എല്ലാം കാണിച്ചു തരാട്ടോ. "

രണ്ടു പേരും ഭക്ഷണം കഴിക്കാനായി വന്നു. 
അമ്മയും കൂടെയിരുന്നു. 

അനന്തു ആദ്യത്തെ കഷ്ണമെടുത്തു അമ്മേടെ വായിൽ വച്ചു കൊടുക്കുന്നത് കൗതുകത്തോടെ അവൾ നോക്കി. 

ആ നോട്ടം കണ്ടപ്പോൾ അടുത്ത കഷ്ണം അവളുടെ നേരെ നീട്ടി. 

അവളത് കഴിച്ചിട്ട് തിരിച്ചും വായിൽ വെച്ചു കൊടുത്തു. 

അമ്മയ്ക്ക് സന്തോഷമായി. 

കഴിച്ചു കഴിഞ്ഞതും അവളുടെ കൈയിൽ പിടിച്ചു അവൻ നടന്നു. 

"അമ്മേ വീട് മുഴുവൻ കാട്ടി കൊടുക്കട്ടെ അനുന്. 
അമ്മ വരുന്നോ? "

"ഞാനും കൂടി വരാം. "

അവരും കൂടെ നടന്നു. 
ഓരോ മുറികളും കാണിച്ചു കൊടുത്തു. 

വീടിനകത്തുള്ള തുറസായ സ്ഥലവും അവിടെയുള്ള കുളവും ഔഷധ ചെടികളും ഒക്കെ കണ്ടു അമ്പരന്ന് നിന്നവൾ. 

മേലെ അവരുടെ ബെഡ് റൂമിന് അപ്പുറം മറ്റൊരു മുറി ഉണ്ടായിരുന്നു. 

"ഇത് ലൈബ്രറിയാട്ടോ. അനന്തുന്റെ ശേഖരണം. 
ഏകദേശം അഞ്ഞൂറോളം പുസ്തകങ്ങളുണ്ട്‌. 
മലയാളവും ഇംഗ്ലീഷും ഒക്കെയായിട്ട്. 
മോൾക്ക് വായിക്കാനൊക്കെ ഇഷ്ടാണോ? "

ആദ്യായിട്ടാണ് ഇത്രേം വലിയൊരു ലൈബ്രറി കാണുന്നത് അതും വീട്ടിൽ. അവൾ വായും പൊളിച്ചു നോക്കി നിൽക്കുമ്പഴാണ് അമ്മ ചോദിച്ചത്. 

"ഒരുപാടിഷ്ടമാ വായിക്കാൻ. പക്ഷെ സമയം കിട്ടാറില്ല അതോണ്ട് വായനയൊക്കെ കുറവാണ്. "

"ഇനി എപ്പോ വേണേലും ഇവിടിരുന്നു വായിക്കാലോ. 
ഏത് ബുക്ക് വേണമെന്ന് നോക്കിയെടുത്താൽ മതി. "

അവള് തലയാട്ടി. 

"നിമ്മിക്ക് വായനയോട് താല്പര്യം ഇല്ലായിരുന്നു. അത് മാത്രമാണ് അവർക്കിടയിലുള്ള ഒരേയൊരു വൈരുധ്യം. "

നിമ്മിടെ പേര് പറഞ്ഞപ്പോൾ അവൾ അനന്തുവിനെ നോക്കി. 
പ്രത്യേകിച്ച് ഭാവ മാറ്റങ്ങളൊന്നും അവനിലില്ലായിരുന്നു. 

"അവന്റെ ഓർമയിൽ അവളില്ല കുട്ടി. "
നെടുവീർപ്പോടെ അവർ പറഞ്ഞു. 

അപ്പോഴും അനന്തുവിന്റെ കൈ അവളുടെ കൈയിൽ തന്നെയായിരുന്നു. 

എല്ലാം കണ്ടു കഴിഞ്ഞപ്പോഴേക്കും അവള് തളർന്നു. 

"അനുകുട്ടി ഒരു സൂത്രം കാണിച്ചു തരാട്ടോ. 
എന്റെ കൂടെ വായോ. "

അവളെ പിടിച്ചു വലിച്ചു അടുക്കള പുറത്തൂടെ തൊടിയിലേക്കിറങ്ങി. 

കുറച്ചു മുന്നോട്ടു നടന്നപ്പോൾ ചെറിയൊരു കുളവും ചുറ്റിലും മനോഹരമായൊരു പൂന്തോട്ടവും കണ്ടു. 
അതിനപ്പുറം മുള കൊണ്ടുണ്ടാക്കിയ ചെറിയൊരു കുടിൽ. 

കാണാൻ വളരെ മനോഹരമായിരുന്നു അവിടം. 

അവളോട്‌ ആ കുടിലിനകത്തേക്ക് ചെല്ലാൻ പറഞ്ഞവൻ മുന്നിൽ നടന്നു. 
അവളും അതിനകത്തേക്ക് കയറി. 

വളരെ വൃത്തിയും വെടിപ്പുമായി സൂക്ഷിച്ചിരിക്കുന്ന ഒരു കുഞ്ഞു വീട്.

ചൂരൽ കസേരയും കുഞ്ഞു മേശയും അവിടെയുണ്ടായിരുന്നു. 
അകത്തേക്ക് രണ്ടു വാതിലുകളും 

ഒന്ന് തുറന്നപ്പോൾ ചെറിയൊരു അടുക്കള സജ്ജീകരിച്ചിരിക്കുന്നു. 
മറ്റേതു ബെഡ് റൂം ആണ്. 

"എനിക്കിവിടെ ഒത്തിരി ഇഷ്ട്ടാട്ടോ അനുകുട്ടി. 
നമ്മുക്ക് ഇന്ന് രാത്രി ഇവിടെ ഉറങ്ങാം? "

"അമ്മ സമ്മതിക്കുവോ അനന്തുവേട്ടാ?"

"അതൊക്കെ സമ്മതിക്കും. "

"ശരി എന്നാപ്പിന്നെ നമ്മുക്ക് ഇന്നിവിടെ അടിച്ചു പൊളിക്കാലോ. "

അവളവനെ ചേർത്ത് പിടിച്ചു. 

വീട്ടിലേക്കു തിരിച്ചെത്തിയപ്പോൾ അവളാ വീടിനെ കുറിച്ചു ചോദിച്ചു. 

"അനന്തു ഉണ്ടാക്കിയതാ. 

ഫ്രണ്ട്സ് ഒക്കെ വരുമ്പോ അവിടെ കമ്പനി കൂടാനും ഇടയ്ക്ക് അവിടെ പോയിരിക്കാനുമൊക്കെ. 

എല്ലാം അവന്റെ തലയാ മോളെ പക്ഷെ പറഞ്ഞിട്ട് എന്താ കാര്യം."

"അമ്മ ഇനി ഇക്കാര്യം പറഞ്ഞു വിഷമിക്കരുത് കേട്ടോ. 
നമ്മുക്ക് പഴയ അനന്തകൃഷ്ണനെ തിരിച്ചു കിട്ടും ഉറപ്പ്. "

അവരുടെ മുഖത്തും പ്രതീക്ഷ തെളിഞ്ഞു നിന്നു. 

രണ്ടു ദിവസം കഴിഞ്ഞപ്പോൾ അനുവിന്റെ വീട്ടിലേക്ക് അവർ മൂവരും വിരുന്ന് പോയി. 

അമ്മയെ വിളിച്ചു തിരികെ വരുമ്പോൾ ഞങ്ങളുടെ കൂടെ വരണമെന്ന് ചട്ടം കെട്ടിയിരുന്നു. 
വേറാരും അറിയരുതെന്നും പറഞ്ഞു. 

വിഭവ സമൃദ്ധമായ സദ്യയും എട്ട് കൂട്ടം പലഹാരങ്ങളുമൊക്കെയായി അവർ വിരുന്നുകാരെ സ്വീകരിച്ചു. 

തന്റെ അമ്മയുടെ വിയർപ്പാണിതെന്ന് അവൾക്കു മനസിലായി. 

ഭക്ഷണം ഒക്കെ കഴിഞ്ഞു തിരിച്ചു പോകാൻ നേരത്താണ് അനന്തുവിന്റെ അമ്മ ശ്രീവിദ്യാമ്മ ശ്യാമളയെ കൂടെ കൊണ്ടുപോകുവാണെന്ന് പറഞ്ഞത്. 

അത് കേട്ടതും അമ്മാവന്റെയും അമ്മായിയുടെയും മുഖം കറുത്തു. 

ഞങ്ങളതൊന്നും കാര്യമാക്കിയില്ല. അമ്മയുടെ സാധനങ്ങളൊക്കെ എടുത്തു വണ്ടിയിൽ വെച്ചു. 

"അമ്മാവാ ഇത്രയും കാലം ഇവിടെ കഴിയാൻ സമ്മതിച്ചതിന് നന്ദി. 

ഇനി ഞങ്ങൾ ഒരിക്കലും ഇങ്ങോട്ട് വരില്ല. എന്റെ അമ്മയെ ഇനിയും കഷ്ടപെടുത്താൻ കഴിയില്ല അതോണ്ടാ. "

"നിനക്കൊരു നല്ല ബന്ധം കിട്ടിയപ്പോൾ ഞങ്ങൾ പുകഞ്ഞ കൊള്ളികളല്ലേ? "

"അങ്ങനെ ഞാൻ പറഞ്ഞോ? കണക്കു പറയാനാണെങ്കിൽ ഒരുപാടുണ്ട് അമ്മാവാ. 
അതൊക്കെ പറഞ്ഞാൽ നിങ്ങൾക്ക് പിന്നെ ഉത്തരമില്ലതാവും. 
മുഷിഞ്ഞിറങ്ങാൻ താല്പര്യമില്ല. 

എന്നാ ഞങ്ങളിറങ്ങുവാ. "

അയാൾ മറുത്തൊന്നും പറഞ്ഞില്ല. 

അമ്മയുടെ കൈ പിടിച്ചു വീട്ടിൽ നിന്നും ഞങ്ങളിറങ്ങി. 

##########################

ദിവസങ്ങൾ കൊഴിഞ്ഞുതുടങ്ങി. അനുവും അനന്തുവും തമ്മിൽ ഒരുപാടടുത്തു. 

ഒരു നിമിഷം പോലും തമ്മിൽ പിരിഞ്ഞിരിക്കാൻ കഴിയാതെയായി. 

അനു എങ്ങോട്ട് തിരിഞ്ഞാലും കൂടെ അനന്തുവുമുണ്ടാകും. 

എന്നും വീട്ടിലിരുന്നു ബോർ അടിക്കുമ്പോൾ എല്ലവരും കൂടി പുറത്തേക്കു പോകും. 

സിനിമ കാണണോ ബീച്ചിലോ പാർക്കിലോ ഒക്കെ. 

അനന്തുവിനും അതൊക്കെ ഭയങ്കര ഇഷ്ടമാണ്. 

നിമ്മിയുടെ പേരെന്റ്സ് ഇടയ്ക്ക് അവരെ കാണാൻ വന്നു. 
അനുവിനെ അവർക്കും ഒത്തിരി ഇഷ്ടായി. 
തലയിൽ കൈ വച്ചു അവർ അവളെ അനുഗ്രഹിച്ചിട്ടാണ് അവിടന്ന് പോയത്. 

ഇടയ്ക്ക് അവന്റെ സുഹൃത്തുക്കളും വരും. 
ആരൊക്കെ വന്നാലും അനുവിന്റെ കൈ പിടിച്ചേ അവൻ നടക്കുകയുള്ളൂ. 

ചെറിയച്ഛൻ അനുവിനെ ഇടയ്ക്ക് കടയിലേക്ക് വിളിപ്പിച്ചു . 
അനന്തുവിന്റെ കൂടെ അവൾ പോയി . 

"എനിക്കെല്ലാം കൂടി വയ്യ കുട്ടി. അനന്തുട്ടൻ ചെയ്യേണ്ട ജോലിയാ. ഇനി മോൾക്കിത് നോക്കിക്കൂടെ? 

ചെറിയച്ഛൻ എല്ലാം മോളുടെ തലയിൽ വെക്കുവാണെന്ന് വിചാരിക്കണ്ട. 
നീ പഠിച്ചുവരുന്നത് വരെ ഞാൻ കൂടെയുണ്ടാകും. 

എന്നായാലും ഇതൊക്കെ മോള് ഏറ്റടുത്തെ പറ്റു. 
ഏട്ടത്തിക്കും പൂർണ്ണ സമ്മതമാണ്. "

"അയ്യോ ചെറിയാച്ചാ ഇതൊക്കെ എനിക്ക്.. "

"മോളെകൊണ്ട് പറ്റും. അനന്തുവിനു വേണ്ടിയല്ലേ. "

എല്ലാവരും നിർബന്ധിച്ചപ്പോൾ അവൾ സമ്മതിച്ചു. പയ്യെ പയ്യെ അവളോരോന്നായി പഠിച്ചു. 

അവൾ പോകുന്നിടത്തൊക്കെ അനന്തുവും കൂടെപോകാറുണ്ട്. അവൾക്കും അത് നിർബന്ധമായിരുന്നു. 

അങ്ങനെ അവരുടെ ഒന്നാം വിവാഹവാർഷികം വന്നു. 
ചെറിയ രീതിയിൽ ആഘോഷിക്കണമെന്ന് അമ്മയുടെ ആഗ്രഹമായിരുന്നു. 

അടുത്ത ബന്ധുക്കളും അനന്തുവിന്റെ അടുത്ത സുഹൃത്തുക്കളുമായി അവരത് ആഘോഷിച്ചു. 

അതിനിടയിലാണ് അനുവിന് വയ്യായ്ക വന്നത്. 
ചെറിയച്ഛനും ചെറിയമ്മയും അവളെയും കൊണ്ടു ആശുപത്രിയിൽ ചെന്നു. 
കൂടെ പോകണമെന്ന് അനന്തു വാശി പിടിച്ചെങ്കിലും അമ്മ സമ്മതിച്ചില്ല. 

അവൻ മുറിയടച്ചിരുന്നു കരച്ചിലായി. 

ഒരു സന്തോഷവാർത്തയുമായി വൈകാതെ തന്നെ അവർ തിരിച്ചു വന്നു. 

ആ വീട്ടിലേക്ക് പുതിയൊരു അഥിതി കൂടി വരുന്നുണ്ടെന്ന വാർത്ത കേട്ടപ്പോൾ എല്ലാവരും സന്തോഷിച്ചു. 

അനുവിന്റെ കണ്ണുകൾ അനന്തുവിനെ തിരയുകയായിരുന്നു. 
    (തുടരും... )

അനുഗ്രഹ...... 4

എല്ലാരും സന്തോഷിക്കുമ്പോഴും അവളുടെ കണ്ണുകൾ അനന്തുവിനെ തിരഞ്ഞു. 

"അവൻ നീ പോയേപ്പിന്നെ മുറിയടച്ചിരിപ്പാ. 
പോയി സമാധാനിപ്പിക്ക്. "

അവൾ കോവണി കയറി മുകളിലേക്കെത്തി. മുറി പൂട്ടിയിരുന്നില്ല.

ചാരിയ വാതിൽ തുറന്നവൾ അകത്തു കയറി. 
ബെഡിൽ കമഴ്ന്നു കിടക്കുകയായിരുന്നു അനന്തു. 

വാതിൽ കുറ്റിയിട്ടു അവനരികിലേക്ക് വന്നു. 

"അനന്തുവേട്ടാ... "

വിളി കേട്ടിട്ടും അവനനങ്ങിയില്ല. 

"അനുകുട്ടിടെ മുത്തേ... "

അവളവനെ ചേർത്ത് പിടിച്ചു കവിളിൽ ഉമ്മ വെച്ചു. 

കണ്ണുകൾ ഇറുക്കിയടച്ചു അവൻ അനങ്ങാതെ കിടന്നു. 

"പിണങ്ങിയോ? 
ഞാനൊരു സർപ്രൈസ് കൊണ്ടുവരാൻ പോയതല്ലേ. "

അത് കേട്ടതും അവൻ ചാടിയെഴുന്നേറ്റു. 

അവളുടെ കൈയിൽ ഒന്നും കാണാഞ്ഞപ്പോ അവനിൽ നിരാശ പടർന്നു. 

"അതേ സർപ്രൈസ് കാണാൻ പറ്റൂല. പറയാം. "

"വേഗം പറ.. "

"നമ്മുക്ക് എത്ര മക്കൾ വേണമെന്നാ അനന്തുവേട്ടൻ പറഞ്ഞത്? "

"ഫൈവ് .. "

കൈ വിടർത്തി കാണിച്ചുകൊണ്ട് അവൻ പറഞ്ഞു. 

"ആൺകുട്ടി വേണോ പെൺകുട്ടി വേണോ? "

"നിന്നെപ്പോലത്തെ കുട്ടി മതി.. "

"ഡോക്ടർ പറഞ്ഞു എട്ട് മാസം കൂടി കഴിഞ്ഞാൽ നമ്മുടെ കുഞ്ഞാവ വരുമെന്ന്.. ഹാപ്പിയായോ "

അവന്റെ മുഖത്തെ സന്തോഷം നോക്കിയവളിരുന്നു. 

"ശരിക്കും കുഞ്ഞാവ വരുവോ? "

"ആ വരും.. "

"കുഞ്ഞാവ ഇപ്പൊ എവിടെയാ ഉള്ളെ?"

"ദാ ഇവിടെ. "
അവൾ വയറിൽ കൈവച്ചു പറഞ്ഞു. 

"അനന്തുവേട്ടന്  സംസാരിക്കണോ? " 

വേണമെന്നവൻ പറഞ്ഞു. 

"വയറിൽ മുഖം ചേർത്ത് വാവയോട് സംസാരിച്ചോട്ട. പക്ഷെ കുഞ്ഞാവ തിരിച്ചൊന്നും പറയില്ല.
ഇപ്പൊ സംസാരിക്കാനൊന്നും അതിനു പറ്റൂല. 

എല്ലാം കേട്ടിരിക്കയെ ഉള്ളൂ. 
അച്ഛനാണെന്ന് പറഞ്ഞോട്ടോ. "

അവൻ അവള് പറഞ്ഞത് പോലെ ചെയ്തു. 
എന്തൊക്കെയോ വാവയോട് പറഞ്ഞിട്ട് വയറിലൊരുമ്മ കൊടുത്തിട്ട് അവളെ നോക്കി ചിരിച്ചു. 

കണ്ണിമയ്ക്കാതെ അവളെ നോക്കുന്നത് കണ്ടപ്പോൾ അവനൊരസുഖവുമില്ല മനസ് കൊണ്ടും ഒത്തൊരു പുരുഷനാണെന്ന് തോന്നി. 

അവന്റെ നെഞ്ചിൽ ചേർന്നുറങ്ങുമ്പോഴും അങ്ങനൊരു തോന്നൽ അവളിലുണ്ടാവാറുണ്ട്. 

"എന്തെ ഇങ്ങനെ നോക്കുന്നെ. "

ഒന്നുമില്ലെന്ന് അവൻ ചുമൽ കൂച്ചി. 

അപ്പോഴാണ് ടാബ് കണ്ടത്. അതും നോക്കിയിരിപ്പായിരുന്നെന്ന് അവൾക്കു മനസിലായി. 

അവളിടയ്ക്കിടെ അവരൊന്നിച്ചുള്ള വീഡിയോ എടുക്കുമായിരുന്നു. 

ഭക്ഷണം കഴിപ്പിക്കുന്നതും കളിക്കുന്നതും അമ്മമാരുടെ കൂടെയിരുന്ന് വർത്താനം പറയുന്നതുമൊക്കെ അവളതിൽ പകർത്തിയിരുന്നു. 

പഴയ അനന്തുവായി മാറിയാൽ ഇതൊക്കെ കാണിക്കണം എന്ന് കരുതിയാണ് അവളതൊക്കെ ചെയ്യുന്നത്. 

"വിശക്കുന്നില്ലേ അനന്തുവേട്ടാ നമുക്ക് ഭക്ഷണം കഴിക്കാം? "

ശരിയെന്നു പറഞ്ഞു അവനെഴുനേറ്റു അവളുടെ കൈയും പിടിച്ചു താഴേക്ക് വന്നു. 

എല്ലാവരും അവരെ പ്രതീക്ഷിച്ചെന്നപോലെ അവിടെയിരിപ്പുണ്ടായിരുന്നു. 

എല്ലാവരും കൂടി ഭക്ഷണം ഒക്കെ കഴിച്ചു പിരിഞ്ഞുപോയി. 

##########################

എല്ലാ ദിവസവും മുടങ്ങാതെ അനന്തു അമ്പലത്തിൽ പോകാൻ തുടങ്ങി. 

അനു കുട്ടിക്കും  കുഞ്ഞുവാവക്കും നല്ലത് വരുത്തണമെന്ന പ്രാർത്ഥനയായിരുന്നു അവനുള്ളത്‌. 

മാസങ്ങൾ കടന്നുപോകെ അവളുടെ വയറു വീർത്തു വരുന്നത് കാണുമ്പോൾ ആദ്യം അവന് പേടി തോന്നി. 

അമ്മയും അനുവും വാവ വലുതാവുകയാണെന്ന് പറഞ്ഞപ്പഴാ അവനശ്വാസം വന്നത്. 

എല്ലാ ദിവസവും വാവയോട് അവനൊരുപാട് സംസാരിക്കും. 

രണ്ടമ്മമാരുടെ പരിചരണവും സ്നേഹവും അനുവിന് സന്തോഷമായിരുന്നു. ഇവിടെ വന്നതിനു ശേഷം അമ്മയും മാറിത്തുടങ്ങി. 

മുഖത്തൊക്കെ പഴയ പ്രകാശം തിരിച്ചു വന്നു. ആരോഗ്യമൊക്കെ വീണ്ടുകിട്ടിയിരിക്കുന്നു. 

എല്ലാം കൊണ്ടും താനൊരു ഭാഗ്യവതിയാണെന്ന് അനു ചിന്തിച്ചു തുടങ്ങി. 

ആറു മാസം കഴിഞ്ഞപ്പോൾ അവളുടെ വയറിൽ കൈ വെച്ച് അനന്തു കുഞ്ഞവയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോളാണ് വയറിൽ നിന്നൊരനക്കം തോന്നിയത്. 

അവൻ അനുവിനെ നോക്കി. 

"കുഞ്ഞാവ അച്ഛൻ പറയുന്നതിന് മറുപടി പറയുവാ. "

അവൻ വീണ്ടും കൈവെച്ചു സംസാരിച്ചു. 
അവൻ കൈവെച്ച സ്ഥലത്തു ഇടി കിട്ടി. 
കൈ മാറ്റി വെച്ചപ്പോൾ അവിടെയൊക്കെയും ഇടി കിട്ടി. 

അവന്റെ സന്തോഷം കണ്ടപ്പോൾ അവൾക്കു ചിരി വന്നു.  

ഓടിച്ചെന്നു അമ്മമാരേ വിളിച്ചോണ്ട് വന്നവൻ അത് കാണിച്ചു കൊടുത്തു. 

അവന്റെ സന്തോഷത്തിൽ എല്ലാവരും മതിമറന്നിരുന്നു. 

കുഞ്ഞാവയെ കാണാനുള്ള മോഹം ഓരോ ദിവസവും കൂടി കൂടി വന്നു. 

അവളെ ലേബർ റൂമിൽ കയറ്റിയപ്പോൾ പുറത്തിരുന്നു കരച്ചിലായിരുന്നു അനന്തു. 

അവന്റെ സ്നേഹം കാണുമ്പോൾ എല്ലാവരുടെയും കണ്ണ് നിറയും. 

"അനുഗ്രഹയുടെ ആരാ ഉള്ളത്? "

കൈയിൽ വെള്ളതുണിയിൽ പൊതിഞ്ഞൊരു കുഞ്ഞിനേയും കൊണ്ട് വന്നു നേഴ്സ് ചോദിച്ചു. 

മൂന്നാളും എഴുന്നേറ്റു. 

"സുഖപ്രസവം ആണ്. ആൺകുട്ടി. 
അമ്മയും സുഖായിരിക്കുന്നു. രണ്ടു മണിക്കൂർ കഴിഞ്ഞാൽ റൂമിലേക്ക് മാറ്റാം. "

അതും പറഞ്ഞവർ കുഞ്ഞിനെ ശ്യാമളയുടെ കൈയിൽ  ഏൽപ്പിച്ചു. 

അവർ അനന്തുവിന്റെ മുന്നിൽ നിന്നു. 

"മോന്റെ വാവ.. "

അനന്തുവിന്റെ കണ്ണ് നിറഞ്ഞിരുന്നു. 

"ഞാൻഒന്നെടുത്തോട്ടെ അമ്മേ "

അവൻ കൈ നീട്ടി. 
ശ്യാമള അവന്റെ കൈയിലേക്ക് കുഞ്ഞിനെ വച്ചു കൊടുത്തു. 

അവൻ കുറെ നേരം കുഞ്ഞിനെ നോക്കി നിന്നു. 
അപ്പോഴാണ് അവൾ പറഞ്ഞതവന്റെ ഓര്മയിലെത്തിയത്. 

"വാവയെ അച്ഛന്റെ കൈയിൽ കിട്ടിയാൽ ഉമ്മ കൊടുത്തിട്ട് അച്ഛനാണെന്ന് പറയണേ. "

അവനത് പോലെ ചെയ്തു. മുറിയിൽ അവൾക്കു വേണ്ടി എല്ലാവരും കാത്തിരുന്നു. അപ്പോഴും അവന്റെ മടിയിലായിരുന്നു കുഞ്ഞാവ. 

വാടിയ താമരതണ്ടുപോലെയായി അനു. 
മുറിയിലെത്തിയപ്പോഴേക്കും അനന്തു ബഹളം തുടങ്ങി. 

"അനുകുട്ടി... അനന്തുവേട്ടന്റെ മുത്തേ നമ്മടെ വാവേ കണ്ടോ? 

ഞാൻ പറഞ്ഞൂട്ടോ അച്ഛനാണെന്ന്. അപ്പൊ എന്നെ ഇങ്ങനെ നോക്കി. 
നീ എഴുന്നേൽക്ക്. "

"മോനെ അനുവിന് വയ്യാത്തതല്ലേ. അവളുറങ്ങട്ടെ വീട്ടിൽ ചെന്നിട്ടു നിന്റെ കൂടെ കളിച്ചോളും. "

അത് കേട്ടപ്പോ മുഖമൊക്കെ വാടിയെങ്കിലും അനുവിന്റെ തളർച്ച മനസിലാക്കിയെന്ന വണ്ണം അവൻ മൗനം പാലിച്ചു. 

പിന്നീടുള്ള ദിവസങ്ങൾ അവൻ കുഞ്ഞിനോടൊത്തു ചിലവഴിച്ചു. 
തനിക്കിപ്പോൾ മക്കൾ രണ്ടാണെന്ന് അനുവിന് തോന്നി. 

കുഞ്ഞിന്റെ ഓരോ വളർച്ചയും അത്ഭുതത്തോടെയാണ് അവൻ നോക്കികണ്ടത്. 

അവന്റെ നൂലുകെട്ടും ചോറൂണും പേര് വിളിയുമൊക്കെ നടത്തിയപ്പോൾ  ഉത്സാഹത്തോടെയാണ് അനന്തു ഓടി നടന്നത്. 

അമ്പാടി വീട്ടിലെ ആദ്യത്തെ പേരക്കുട്ടിയെ അമ്പാടിയെന്നു തന്നെ എല്ലാവരും വിളിക്കാൻ തുടങ്ങി. 

ആദിദേവ് എന്നാണ് പേരിട്ടത്. 

അവനിപ്പോൾ ഒരു വയസ്സാവുന്നു. 

ഒന്നാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ചു. 
സ്റ്റാഫിനോക്കെ ബോണസ് കൊടുത്തു സദ്യയും കൊടുത്തു. 

അനുവും അനന്തുവും അമ്പാടിയും തിളങ്ങി നിന്നു. 

ഓരോ നിമിഷവും വീഡിയോ ഗ്രാഫർ തന്റെ ക്യാമറയിൽ പകർത്തി... 

പിറന്നാളിന്റെ ആലസ്യം കഴിഞ്ഞൊരു നാൾ അച്ഛനും മകനും കൂടി കളിക്കുകയായിരുന്നു. 

"അമ്മേ.... "

അനന്തുവിന്റെ നിലവിളി ശബ്ദം കേട്ട് എല്ലാരും ഓടിയെത്തി. 
    (തുടരും.... )

അനുഗ്രഹ.. 5

നിലവിളി കേട്ടോടിയെത്തിയ അനുവിനെ നോക്കി അമ്പാടി ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു. 

അനന്തുവിനെ അവിടെങ്ങും കണ്ടില്ല. 

"അച്ഛൻ എവിടെ? "

അവൻ താഴേക്കു കൈ ചൂണ്ടി. 

ചെറിയൊരു പടിക്കെട്ടിന് താഴെയുള്ള സിമന്റ് തറയിൽ അനന്തു ബോധമില്ലാതെ കിടക്കുന്നതാണ് അവൾ കണ്ടത്. 

നിലവിളി തൊണ്ടയിൽ കുരുങ്ങി അവൾ നിന്നു. 

അപ്പോഴേക്കും അമ്മമാർ ഓടിയെത്തി. ചെറിയച്ചനെ വിളിച്ചു കാര്യം പറഞ്ഞു. 

ഇടയ്ക്ക് അവൾ ഡ്രൈവിംഗ് പഠിച്ചിരുന്നു. 
അനന്തുവിനെ കൊണ്ട് പുറത്തു പോകാൻ വേണ്ടി. 

അതിപ്പോൾ അവൾക്കുപകരമായി. 
കുഞ്ഞിനെ ശ്യാമള അമ്മയുടെ കൈയിൽ ഏൽപ്പിച്ചു അനന്തുവിനെ കൊണ്ടവർ ആശുപത്രിയിൽ എത്തി. 

അവനപ്പോഴും ബോധം വീണിട്ടില്ലായിരുന്നു. 

ഐ സി യു വിനു മുന്നിൽ പ്രാർത്ഥനയോടെ അമ്മയും അനുവുമിരുന്നു. 
അപ്പോഴേക്കും മറ്റുള്ളവരൊക്കെ എത്തി. 

ശ്യാമളയും കുഞ്ഞിനെ കൊണ്ടുവന്നു. 

"അപകട നില തരണം ചെയ്തു. 
സെഡേറ്റഡ് ആയതോണ്ട് നല്ല ഉറക്കമാണ്. 
ആർക്കെങ്കിലും കാണണമെങ്കിൽ പോയി കാണാം പക്ഷെ വിളിക്കരുത്. 

പിന്നെ ഇവിടെ എല്ലാവരും ഇരിക്കേണ്ട കാര്യമില്ല. 
നാളെ കഴിയാതെ ഇവിടുന്നു മാറ്റില്ല. ആരെങ്കിലും ഒരാൾ നിന്നാൽ മതി."

അതും പറഞ്ഞു ഡോക്ടർ പോയി. 
എല്ലാവരും അനുവിനോട് ചെന്നു കണ്ടോളാൻ പറഞ്ഞു. 

അവളകത്തു കയറി. 

ശരീരത്തിൽ ഒരുപാട് ട്യൂബ് ഒക്കെയുണ്ടായിരുന്നു. 
തലയിലൊരു കെട്ടും വലത്തേ കൈയിൽ പ്ലാസ്റ്ററും ഉണ്ടായിരുന്നു. 

അവൾ ശബ്ദമില്ലാതെ കരഞ്ഞു. എന്നിട്ടവന്റെ നെറ്റിയിൽ പതിയെ തലോടി. 

പുറത്തേക്കിറങ്ങിയപ്പോൾ ഒരാശ്വാസം അവളിലുണ്ടായി. 

ചെറിയച്ഛൻ നിൽക്കാമെന്ന് പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല. 
കുഞ്ഞിനെ അമ്മമാർ നോക്കിക്കോളൂ ഞാനിവിടെ നിൽക്കാം. 

അവളുടെ നിർബന്ധത്തിന് എല്ലാവരും സമ്മതിച്ചു. 
റൂമെടുത്തിട്ടും ഐസിയുവിന്റെ മുന്നിലിരുന്നു ഉറങ്ങാതെ നേരം വെളുപ്പിച്ചു . 

നേഴ്സ്മാർ വന്നു റൂമിൽ ചെന്നു കിടന്നോളാൻ പറഞ്ഞെങ്കിലും അവൾ കേട്ടില്ല. 
അമ്പാടിയെ പോലും മറന്നവൾ. 

പിറ്റേന്ന് രാവിലെ തന്നെ അമ്പാടിയെ കൊണ്ട് അമ്മയെത്തി. 

അമ്മയെ കണ്ടപാടെ അമ്പാടി കരച്ചിൽ തുടങ്ങി. 
ഇന്നലെ കൂടെയില്ലാത്തതിന്റെ പരിഭവം അവൻ കരഞ്ഞു തീർത്തു. 

ആദ്യായിട്ടാണ് അവനെ പിരിഞ്ഞു നിന്നത്. 

അവളവനെ മാറോടുചേർത്തു ഉമ്മകൾ കൊണ്ടു മൂടി. 

അവൾക്ക് മാറാനുള്ള ഡ്രെസ്സുകൾ എടുത്തിരുന്നു. 
അവൾ കുളിച്ചു ഫ്രഷായി വന്നു. 

അപ്പോഴേക്കും വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം മേശപ്പുറത്തു വെച്ചിരുന്നു. 

അവൾക്കു ഒന്നും ഇറങ്ങിയില്ല. കുറച്ചു വെള്ളം മാത്രം കുടിച്ചിട്ട് അവളെഴുന്നേറ്റു. 

"മോളിങ്ങനെയായാൽ അമ്മയെന്താ ചെയ്യാ. 
അവനൊന്നും വരില്ല അനു. 
അമ്മെകൂടി നീ വിഷമിപ്പിക്കല്ലേ.. "

അവരും കഴിഞ്ഞ രാത്രിയിൽ ഉറങ്ങിയിട്ടുണ്ടാകില്ലെന്ന് അവൾക്കറിയാം. 

അവൾ അവരെ ചേർത്തു പിടിച്ചു. 

"അനന്തകൃഷ്ണനെ കുറച്ചു കഴിയുമ്പോ മുറിയിലേക്ക് മാറ്റും. 
മാറാനുള്ള ഡ്രസ്സ്‌ ഒക്കെയുണ്ടോ? "

സിസ്റ്റർ ചോദിച്ചു. 

അമ്മ അവന്റെ ഡ്രസ്സ്‌ എടുത്തവർക്ക് കൊടുത്തു. 

കുറച്ചു കഴിഞ്ഞപ്പോൾ 
ട്രോളിയിൽ അവനെ കൊണ്ടുവന്നു. 
അപ്പോഴേക്കും ചെറിയച്ഛനും അവിടെ എത്തിയിരുന്നു. 

എല്ലാവരും അവനെ പിടിച്ചു കിടത്തി. 

അവനമ്മയെ നോക്കി ചിരിച്ചു.

"എനിക്കൊന്നുലമ്മേ.  വിഷമിക്കണ്ട. "

അവർ തലയാട്ടി. അനു കുഞ്ഞിനേയും കൊണ്ട് അവന്റെയടുത്തു വന്നു. 

"അച്ഛേ.. "
കുഞ്ഞരിപല്ല് കാട്ടി ചിരിച്ചോണ്ടാവൻ അനന്തുവിന്റെ മേലേക്ക് വീഴാൻ നോക്കി. 

"അച്ഛയ്ക്ക് ഉവ്വാവ്വല്ലേ.. വേദനിക്കൂലേ."

അനു അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു. 

മനസിലാവാത്ത ഭാവത്തിൽ അനന്തു അണുവിനെയും കുഞ്ഞിനേയും നോക്കി. 

"അമ്മേ നിമ്മി അവളെവിടെ?? "

അവന്റെ ചോദ്യം കേട്ടപ്പോൾ ഞെട്ടലോടെ എല്ലാരും അവനെ നോക്കി. 

ആരും ശബ്ദിക്കാത്തത് കൊണ്ട് അവൻ ചോദ്യം വീണ്ടും ആവർത്തിച്ചു. 

"അനന്തുവേട്ടാ ഞാൻ പറഞ്ഞു തരാട്ടോ. "

"നീയാരാ? "

"ഞാനോ.. ഞാൻ അനു.. "
അവൾ വിക്കി. 

"അനന്തു കളി മതി കേട്ടോ. അനുനെ വിഷമിപ്പിക്കല്ലേ. 
ഇന്നലെതൊട്ട് ഭക്ഷണം പോലും കഴിക്കാതെ ഇവിടിരിക്കുവായിരുന്നു അവൾ. "

"അമ്മേ സത്യായിട്ടും എനിക്കിതരാണെന്ന് അറിയില്ല. 

എന്റെ നിമ്മിയെവിടെ എനിക്കവളെ കാണണം. 
നിമ്മീ... നിമ്മീ.. "

അവനലറി വിളിച്ചു. 

അനു ആകെ തളർന്നു പോയിരുന്നു. എപ്പോഴൊക്കെയോ താൻ ഭയന്നത് സംഭവിച്ചിരിക്കുന്നു. 

പഴയ അനന്തുവായവൻ മാറി പക്ഷെ അവന്റെയോർമ്മയിൽ ഈ അനുവില്ല. 

അവൾ കുഞ്ഞിനേയും കൊണ്ട് പുറത്തിറങ്ങി. 

മറ്റുള്ളവരും കൂടെയിറങ്ങി. 

അമ്മയും അനന്തുവും മാത്രമായവിടെ. 

"മോനെ.. അമ്മ പറയുന്ന കാര്യങ്ങൾ മുഴുവനും എന്റെ കുട്ടി കേൾക്കണം. അതിനാദ്യം മനസിനിത്തിരി ധൈര്യം കൊടുക്കണം. "

"എന്തമ്മേ പറയ്യ്.. "

"നിമ്മി അവൾ നമ്മളെ വിട്ടു പോയിട്ട് മൂന്നര വർഷം കഴിഞ്ഞു. 
ഒരിക്കലും വരാൻ കഴിയാത്തൊരു ലോകത്തേക്ക് അവൾ പോയി. "

"അമ്മേ..  ഇല്ല അമ്മ നുണ പറയുവാ എന്റെ നിമ്മി അവൾക്കൊന്നുമില്ല. 

എനിക്കവളെ വേണം.. "

ഒരു പൊട്ടി കരച്ചിലോടെ അവൻ പറഞ്ഞു. 

അമ്മ ആക്സിഡന്റ് ആയത് മുതൽ ഇന്നലെ വരെയുള്ള കാര്യങ്ങൾ അവന് പറഞ്ഞു കൊടുത്തു. 

ഒന്നും വിശ്വസിക്കാനാവാതെ തളർന്നു പോയവൻ. 

തനിക്കു ഭാര്യയും കുഞ്ഞുമുണ്ടെന്നത് അവന് അവിശ്വസനീയമായിരുന്നു . 

നിഷേധത്തിൽ അവൻ തലയാട്ടി. 

"അമ്പാടിയെ നോക്കിയിട്ട് നീ പറ അത് നിന്റെ കുഞ്ഞല്ലെന്ന്. 
നിന്റെ തനി പകർപ്പാണവൻ. "

കുറെ നേരത്തേക്ക് അവൻ മൗനിയായി. 

"എനിക്ക് കുറച്ചു സമയം വേണം അമ്മേ. 
ഇതൊന്നും ഉൾക്കൊള്ളാൻ എനിക്ക് പറ്റണില്ല. "

"മോന്റെ അവസ്ഥ അമ്മയ്ക്ക് മനസിലാകും. 
സാവകാശമെടുത്തു ഉൾകൊണ്ടാൽ മതി. 
മ്മ് പക്ഷെ അവളെ വേദനിപ്പിക്കരുത്. അവളൊരു മാലാഖയാ. 

നിന്റെ ഓർമ്മകൾ തിരിച്ചു വന്നെങ്കിൽ അതിൽ അവളുടെ സ്നേഹം കൂടിയുള്ളത് കൊണ്ടാണ്. "

"ശരി.. ഞാൻ വേദനിപ്പിക്കില്ല. പക്ഷെ കുറച്ചു ദിവസം അമ്മ മതി എന്റെ കൂടെ. "

അവർ അനുവിന്റെ അരികിലെത്തി. അകലെക്കെങ്ങോ നോക്കിയിരിപ്പാണവൾ. 

അവളെ വിളിച്ചപ്പോൾ ഞെട്ടിയുണർന്നവരെ നോക്കി. 

അവൻ പറഞ്ഞ കാര്യം കേട്ടപ്പോൾ ശരിയെന്നു തലയാട്ടി. 

കുഞ്ഞിനേയും കൊണ്ട് മുറിയിലേക്ക് വന്നു. 
അവളെ കണ്ടതും അവൻ കണ്ണടച്ചു കിടന്നു. 

"അനന്തുവേട്ടാ ഞങ്ങൾ വീട്ടിൽ പോവ്വാട്ടോ. 
എന്തേലുണ്ടേൽ വിളിക്കണേ. അമ്മ കൂടെയുണ്ടല്ലോ ഫുഡും മരുന്നുമൊക്കെ കഴിക്കണേ. "

മറുപടി മൗനമായിരുന്നു ആ മൗനത്തിനു ആയിരം ഈർച്ചവാളിന്റെ വേദന അവൾക്ക് നൽകാൻ കഴിഞ്ഞു. 

പിന്നൊന്നും പറയാതെ അവളിറങ്ങി. 

'മഞ്ഞു നിറഞ്ഞ വഴിയിലൂടെ അനന്തു ഓടുകയാണ് പിന്നാലെ അമ്പാടിയെയും എടുത്തു അവളും. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അവനെ കാണാതായി...  '
"അനന്തുവേട്ടാ......"
സ്വപ്നത്തിൽ നിന്നും അവൾ ഞെട്ടിയുണർന്നു. 

ഉറങ്ങാതെ കിടന്നു എപ്പഴാ മയങ്ങിയതെന്ന് അവൾക്കറിയില്ല. എന്നാലും ഇങ്ങനൊരു സ്വപ്നം.

"ദൈവമേ എന്റെ അനന്തുവേട്ടനെ എന്നിൽ നിന്നകത്തല്ലേ... "

പിറ്റേന്ന് രാവിലെതന്നെ അവർക്കുള്ള ഭക്ഷണം എടുത്തവൾ ആശുപത്രിയിലേക്ക് എത്തി. 

അവളെ കണ്ടതും അവന്റെ മുഖം മങ്ങി. 
പക്ഷെ അവനെ കണ്ടപ്പൊഴാ അവൾക്ക് ആശ്വാസം തോന്നിയത്. 

"മോളെന്താ രാവിലെ തന്നെ പോന്നത്?
ഇവിടിപ്പോ ഞാനില്ലേ. ഇതിനിടയിൽ  അമ്പാടിയെ മറക്കല്ലേ മോളെ. "

അവളൊന്നും മിണ്ടിയില്ല. 
മറ്റെന്തിനേക്കാളും തനിക്കു പ്രധാനം അനന്തു തന്നെയാ. 

ഒരു നിമിഷം പോലും അവനെ കാണാതിരിക്കാൻ തനിക്കു പറ്റില്ല.
അവന്റെ അഭാവം  ശ്വാസം കിട്ടാത്തൊരു ഫീലാണ് അവൾക്. 

അവൾക്കു അവനോടു സംസാരിക്കണമെന്ന് തോന്നിയതിനാലാവണം അമ്മ ഇപ്പൊ വരാമെന്നു പറഞ്ഞു മുറിയിൽ നിന്നും പുറത്തിറങ്ങി. 

അവൾ അവന്റെ അടുത്തിരുന്നു. 

"അനന്തുവേട്ടാ എനിക്ക് കാണാതിരിക്കാൻ പറ്റണില്ല. അതാ ഓടി വന്നേ. 
എന്നെയൊന്നു അനുകുട്ടിന്ന് വിളിക്കാവോ? 

എന്നോട് ദേഷ്യാണോ? "

അവനൊന്നും പറയാതെ മുഖം തിരിച്ചു. 

"എന്തേലും ഒന്ന് പറ. അനുകുട്ടിടെ മുത്തല്ലേ. "

അവന്റെ നെറ്റിയിലേക്ക് അവൾ ചുണ്ടമർത്തി. 
അവൻ ഇടം കൈ കൊണ്ട് അവളെ തട്ടി മാറ്റി. 

കരഞ്ഞു കൊണ്ടവൾ വീട്ടിലേക്ക് തിരിച്ചു പോയി. 
     (തുടരും... ) 

അനുഗ്രഹ... 6

കുറച്ചു ദിവസങ്ങൾക്കു ശേഷം അനന്തുവിനെ ഡിസ്ചാർജ് ചെയ്തു. 

ആ സംഭവത്തിന് ശേഷം അവൾ അവനെ കാണാൻ പോയതേയില്ല. മിണ്ടാട്ടം ഒക്കെ കുറഞ്ഞു. 

കുഞ്ഞിനെ മാത്രം നോക്കി അവളൊതുങ്ങി കൂടി. 

ആശുപത്രി വിശേഷങ്ങൾ പോലും അന്വേഷിച്ചില്ല. 

അവളുടെ മാറ്റം കണ്ടപ്പോൾ ശ്യാമളയ്ക്കതു താങ്ങാൻ കഴിഞ്ഞില്ല. 

അവർ ശ്രീവിദ്യമ്മയെ വിളിച്ചു പറഞ്ഞിരുന്നു. 
സാരമില്ല എല്ലാം ശരിയാകും എന്നവർ മറുപടി പറഞ്ഞു. 

വീട്ടിലെത്തിയതും അവൻ മറ്റൊരു മുറിയിലേക്ക് താമസം തുടങ്ങി. 

"മോനെ നീ ഈ ചെയ്യുന്നത് ശരിയല്ല. അവള് നിന്റെ ഭാര്യയാ. 

നിനക്കവളെ സ്നേഹിക്കാനും മനസിലാക്കാനും എത്ര സമയം വേണേലും എടുത്തോ. 

പക്ഷെ അവഗണിക്കരുത്. അവളോട്‌ സംസാരിക്കൂ. "

അമ്മയുടെ വാക്കുകൾ അവൻ ചെവി കൊണ്ടില്ല. 

"ഞാനമ്മയോട് പറഞ്ഞതല്ലേ സമയം വേണമെന്ന്. 
എനിക്കിപ്പോ അവളെ കാണാനോ മിണ്ടാനോ താല്പര്യമില്ല. "

അവളതൊക്കെ അറിഞ്ഞിട്ടും പിടിച്ചു നിന്നു. 
മുറിയിൽ നിന്നും പുറത്തിറങ്ങാതെയായി. 

ഇടയ്ക്ക് ലൈബ്രറിയിൽ കയറി വല്ലതും വായിക്കാൻ ശ്രമിക്കും. 

ചിലപ്പോൾ അപ്പുറത്തെ ചെറിയ വീട്ടിൽ പോയിരിക്കും. 

അവന്റെ മുന്നിൽ പെടാതെ മാറി നടന്നവൾ. 

അതൊക്കെ അവൻ കാണുന്നുണ്ടായിരുന്നെങ്കിലും കാണാത്ത പോലെ നടിച്ചു. 

പക്ഷെ കുഞ്ഞിനെ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. 

ഇടയ്ക്കിടെ അവന്റെ മുറിയിലേക്കു വന്നു അച്ഛാ എന്നും വിളിച്ചു എന്തൊക്കെയോ പറയുമായിരുന്നവൻ. 
അവനെ കെട്ടിപിടിച്ചു കുറെ നേരം കിടക്കും ഉമ്മ കൊടുക്കും. 

ആദ്യമൊക്കെ കേൾക്കാതിരുന്നെങ്കിലും പിന്നീട് അവനെ കാണാതെയും കേൾക്കാതെയുമിരിക്കാൻ അനന്തുവിനു കഴിഞ്ഞില്ല. 

അവന്  പഴയ ഓർമ്മകൾ തിരിച്ചു കിട്ടിയതറിഞ്ഞു എല്ലാവരും കാണാൻ വന്നിരുന്നു. 

നിമ്മിയുടെ വീട്ടുകാരെ കണ്ടപ്പോൾ അവന് വല്ലാത്ത സങ്കടം വന്നു. 

താൻ കാരണമാണ് അവൾ മരിച്ചതെന്നൊരു തോന്നൽ അവനിലുണ്ടായിരുന്നു. 

പക്ഷെ നിമ്മിയുടെ അച്ഛൻ അവനോടു ഒരുപാട് സംസാരിച്ചു അവന്റെ മനസിലെ ചിന്തകളെ കുറച്ചൊക്കെ മാറ്റിച്ചു. 

കുറച്ചു ദിവസങ്ങൾക്കു ശേഷം കൈയിലെ പ്ലാസ്റ്റർ ഊരി. 
കടയിലൊക്കെ പോയി തുടങ്ങണമെന്ന് അവൻ പറഞ്ഞു. 

ചെറിയച്ചനെ വിളിച്ചു  അവൻ കാര്യങ്ങൾ തിരക്കി. 

"മോനെ അത്യാവശ്യ രേഖകളും ഫയലുകളും ഒക്കെ അനു മോളുടെ കൈയിലുണ്ട്. 

അവള് മിടുക്കിയിട്ടോ പെട്ടെന്നാണ് എല്ലാം പഠിച്ചെടുത്തത്. 

നീ കാര്യങ്ങളൊക്കെ അവളോട്‌ ചോദിക്ക്. "

അവളോട്‌ ചോദിക്കാൻ അവനൊന്നു മടിച്ചു.

മുറി അടച്ചിട്ടുണ്ടായിരുന്നു താഴെ അമ്മയും അമ്പാടിയും കൂടി കളിക്കുന്ന ഒച്ച കേൾക്കുന്നുണ്ട്. 

അവൻ മുറി തുറക്കാൻ നോക്കിയപ്പോൾ അകത്തുന്നു ശബ്ദം കേട്ടു. 

അതവന്റെ സ്വരമായിരുന്നു. 
അനന്തു ചെവി കൂർപ്പിച്ചു. 

അനുവും അനന്തുവും തമ്മിലുള്ള വീഡിയോ കാണുകയായിരുന്നവൾ അവന്റെ കുറുമ്പും സ്നേഹവുമൊക്കെ വീണ്ടും വീണ്ടും അവൾ കണ്ടുകൊണ്ടിരുന്നു. 

പെട്ടെന്നാണ് വാതിലിൽ മുട്ട് കേട്ടത്. 
വീഡിയോ ഓഫ് ചെയ്തവൾ വാതിൽ തുറന്നു. 
മുന്നിൽ അനന്തുവിനെ കണ്ടപ്പോൾ പ്രതീക്ഷയോടെ അവനെ നോക്കി. 

അവനും അവളെ ശ്രദ്ധിച്ചു. 
അന്ന് കണ്ടതിലും മെലിഞ്ഞിരിക്കുന്നു. ചീകി വെക്കാത്ത മുടി പാറിപറന്നിരിക്കുന്നു. 

അവനകത്തേക്ക് കയറി. 
ചെറിയച്ഛൻ പറഞ്ഞ കാര്യങ്ങൾ അവളോട്‌ ചോദിച്ചു. 
ഫയൽ അവന് വേണമെന്ന് പറഞ്ഞു. 

അവൻ തന്നെകാണാനല്ല വന്നതെന്ന് അവൾക്കു മനസിലായി. 

പെട്ടെന്ന് കപ്ബോർഡ് തുറന്നു അതിൽ സൂക്ഷിച്ചിരുന്ന എല്ലാ രേഖകളും അവനെ ഏൽപ്പിച്ചു. 

"എനിക്ക് പറ്റാവുന്ന പോലൊക്കെ ചെയ്തിട്ടുണ്ട്. 
എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിച്ചോളൂ. "

"നീയെന്തായാലും കൊള്ളാലോ. എല്ലാം പഠിച്ചു വെച്ചെന്ന് ചെറിയച്ഛൻ പറഞ്ഞു. ഈ സ്വത്തൊക്കെ ഒറ്റയ്ക്ക് അനുഭവിക്കാം എന്ന് കരുതിയാണോ എല്ലാം ചെയ്തത്? "

അവൾ പകപ്പോടെ അവനെ നോക്കി. എന്നിട്ട് പുഞ്ചിരിച്ചു. 

"ഈ കാണുന്നതെല്ലാം സ്വന്തമാക്കണമെങ്കിൽ അതെന്നെ ആകാമായിരുന്നു. 
പക്ഷെ ഞാനൊന്നേ  ആഗ്രഹിച്ചിട്ടുള്ളൂ അത് നിങ്ങളെയാണ്. 
ഇപ്പൊ ഈ കാണുന്ന അനന്തുവിനെ തിരികെ കിട്ടാൻ മാത്രം. 

അത് അമ്മയ്ക്ക് കൊടുത്ത വാക്കായിരുന്നു. 

അത് നടന്നു. ഇനി എന്നെ വേണ്ടെങ്കിൽ പറഞ്ഞോളൂ. ഞാനും മോനും ഇവിടുന്നിറങ്ങിയേക്കാം.

ഒരു അവകാശവും പറഞ്ഞു ഞങ്ങൾ വരില്ല.  
പക്ഷെ എനിക്കീ നാവ് കൊണ്ട് കേൾക്കണം എന്നെ വേണ്ടാന്ന്. "

അവനൊന്നും മിണ്ടാതെ മുറിയിൽ നിന്നും പുറത്തിറങ്ങി. 

ഷോപ്പിൽ പോയപ്പോളും എല്ലാവർക്കും അനുവിനെ കുറിച്ചു പറയാനേയുള്ളൂ. 

രണ്ടു വർഷം കൊണ്ട് അവളെല്ലാവരുടെയും സ്നേഹം പിടിച്ചുവാങ്ങിയെന്ന് അവന് മനസിലായി. 

ഇടയ്ക്കൊരു ദിവസം കുഞ്ഞിനേയും കൊണ്ട് എല്ലാവരും പുറത്തു പോയി. അനന്തു വരുന്നില്ലെന്ന് പറഞ്ഞൊഴിഞ്ഞു. 

അവൻ അവൾ കിടക്കുന്ന മുറി പരിശോധിച്ചു. 
അവിടുന്ന് കിട്ടിയ ടാബ് തുറന്നു നോക്കി. 

കല്യാണത്തിന്റെ വീഡിയോ തൊട്ടു അമ്പാടിയുടെ പിറന്നാളിന്റെ വീഡിയോ വരെയുണ്ട്. 

അതൊക്കെ അവൻ കോപ്പി ചെയ്തു. 
എന്നിട്ട് തിരിച്ചു മുറിയിൽ ചെന്നു എല്ലാമെടുത്തു നോക്കി.  

അനുവിനെ എത്രയേറെ താൻ സ്നേഹിച്ചെന്ന് അവനപ്പോഴാണ് മനസിലായത്. 
അതിലേറെ അവളും. ആ സ്നേഹത്തിൽ ഒരു തരി കലർപ്പില്ലെന്ന് അവന് മനസിലായി. 

അവരൊരുമിച്ചുള്ള ഒരുപാട് നല്ല മുഹൂർത്തങ്ങൾ അതിലുണ്ടായിരുന്നു. 

എല്ലാം കണ്ടു കഴിഞ്ഞപ്പോൾ അവൻ അവനോടു തന്നെ ദേഷ്യം തോന്നി. 

ഇനിയും അവളെ വേദനിപ്പിക്കരുതെന്ന് അവന് തോന്നി. 

മനസ്സിൽ നിറയെ നിമ്മിയാണ് അവളെ മറക്കാൻ ശ്രമിക്കുന്തോറും തോറ്റുപോവുകയാണ്. 

അതോണ്ട് തന്നെ അനുവിനെ സ്നേഹിക്കാൻ തനിക്കൊരിക്കലും കഴിയില്ലെന്ന് അവൻ സംശയിച്ചു. 

എങ്കിലും ഈ ലോകത്തില്ലാത്തവളെ ഓർത്തു തന്റെ പാതിയെ മറക്കുന്നത് തെറ്റാണെന്ന് അവനോർത്തു. . 

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മയും മിണ്ടാതായി. 
എന്തെങ്കിലും ചോദിച്ചാൽ മാത്രം ഒന്നോ രണ്ടോ വാക്കുകൾ പറയും . 

അതവനെ വിഷമിപ്പിച്ചു. 

"അമ്മേ അവളോട്‌ ഞാൻ മിണ്ടിയാൽ ഈ പ്രശ്നങ്ങൾ തീരുമോ? "

"എനിക്കുവേണ്ടി ഇവിടാരും ആരോടും മിണ്ടണമെന്നില്ല. "

അവർ ചൊടിച്ചു. 

"അമ്മേ എന്നെയെന്തേ നിങ്ങളാരും മനസിലാക്കാതെ. 

കുറെ വർഷം പ്രണയിച്ചു വിവാഹത്തിന് തൊട്ട് മുൻപ് നഷ്ടപ്പെട്ടൊരു പെണ്ണുണ്ടെനിക്ക്. 

അവളിപ്പോ ഈ ലോകത്തില്ലെന്ന് വിശ്വസിക്കാൻ ഇഷ്ടമല്ലാത്തൊരു വ്യക്തിയാണ് ഞാൻ. 

ആ ഞാനെങ്ങനെ അവളെ സ്നേഹിക്കും. 
എനിക്ക് അനുവിനോട് ഒരു ദേഷ്യവുമില്ല. "

അമ്മ പിന്നൊന്നും സംസാരിച്ചില്ല. 

അവൻ അവളെതിരഞ്ഞു മുറിയിൽ ചെന്നു അവളില്ലായിരുന്നു. 

ലൈബ്രറിയിൽ വെറുതെ കയറി നോക്കി. 
തന്റെ ഡയറി മാറോടുചേർത്ത് കണ്ണടച്ചു കിടപ്പുണ്ടായിരുന്നു അവൾ. 

"അനുഗ്രഹ.. ഇവിടെ കിടന്നുറങ്ങുവാണോ? "

അവൾ കണ്ണ് തുറന്നു നോക്കി. 
അനന്തുവിനെ കണ്ടപ്പോൾ അപരിചിതത്വം തോന്നി. 

അവളുടെ കൈയിൽ നിന്ന് ഡയറി എടുത്തു നോക്കി. 

അനുക്കുട്ടി അനന്തു എന്നൊക്കെ കുത്തി വരച്ചിട്ടുണ്ടായിരുന്നു അതിൽ. പിന്നെ അച്ഛന്റെയും അമ്മയുടെയും ഒരു കുഞ്ഞിന്റെയും പടം വരച്ചു വച്ചിട്ടുണ്ട്. 
എന്റെ അനുക്കുട്ടി എന്നെഴുതിട്ടുണ്ട്. 

അവന് മനസിലായി അത് താൻ എഴുതിയതാണെന്ന്. 

അവളൊന്നും മിണ്ടാതെ എഴുന്നേറ്റു പോകാൻ തുടങ്ങി. 
അവനവളുടെ കൈയിൽ കയറി പിടിച്ചു. 
അത് തട്ടി മാറ്റി ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ നടന്നു. 

മുറിയിലെത്തി വാതിൽ കുറ്റിയിട്ടു പൊട്ടി കരഞ്ഞു. 

പിന്നീടുള്ള ദിവസങ്ങൾ അവൻ അവളോട്‌ മിണ്ടാൻ വന്നെങ്കിലും അവൾ ഒഴിഞ്ഞു നടന്നു. 

തന്റെ ഒരു നോട്ടത്തിന് വേണ്ടി കൊതിച്ചവൾ ഇപ്പൊ പിടിച്ചു നിർത്തിയാൽ പോലും വഴുതി പോകാൻ തുടങ്ങി. 

അതവനിൽ ചെറിയൊരു സങ്കടം പടർത്തി. 

ഇനിയും ഒന്നും വയ്യെന്ന് അവൻ തീരുമാനിച്ചു. 

വൈകുന്നേരം കടയിൽ നിന്നും വന്നിട്ട് നേരെ അവളുടെ മുറിയിൽ ചെന്നു. അവളവിടെ ഉണ്ടായിരുന്നില്ല. 

താഴെ വന്നമ്മയോട് ചോദിച്ചെങ്കിക്കും ഒന്നും പറഞ്ഞില്ല. 

അവളുടെ അമ്മ അമ്പാടിയെ കുളിപ്പിക്കുന്നുണ്ടായിരുന്നു. 
അവനങ്ങോട്ട് ചെന്നു. 

"അമ്മേ.. അനു എവിടെ? "

നാളുകൾക്കു ശേഷമാണ് അവൻ അവരോടു സംസാരിച്ചത്. 

അനുവിന്റെ അമ്മയാണെന്ന് അറിയാമെങ്കിലും മിണ്ടാൻ ഒരു മടി ആയിരുന്നു. 

അവളപ്പുറത്തെ കുഞ്ഞു വീട്ടിലുണ്ടെന്ന് അവർ പറഞ്ഞു. 

വാതിൽ ചാരിയിട്ടേയുള്ളൂ. 
അകത്തു ഏതോലോകത്തെന്ന പോലെ അകത്തു അവളിരിപ്പുണ്ടായിരുന്നു. 

"അനുകുട്ടി.. "

അവൾ ഉറക്കത്തിൽ നിന്നുണർന്നത് പോലെ അവനെ നോക്കി. 

അവൻ അവൾക്കരികിൽ ഇരുന്നു. അവളുടെ കൈയിൽ പിടിച്ചു. 

"അനന്തുവേട്ടന്റെ അനുകുട്ടി... പിണക്കമാണോ? "

അവളൊന്നും മിണ്ടിയില്ല. 

"സോറി... ഞാൻ വേണമെന്ന് വെച്ചിട്ട് നിന്നെ അവോയ്ഡ് ചെയ്തതല്ല. 

എനിക്ക് എന്താ ചെയ്യണ്ടെന്ന് അറിയാതെപോയി. 
ഉറങ്ങി എഴുന്നേറ്റോരു ഫീൽ ആണെനിക്ക്. 
മൂന്നു വർഷം കഴിഞ്ഞതൊന്നും അറിയാതെ... "

അവളെ നോക്കിയെങ്കിലും പ്രതികരണമില്ല. 

"എനിക്ക് ഓർമ്മ തിരിച്ചു കിട്ടാണ്ടായിരുന്നല്ലേ പെണ്ണേ.. "

സങ്കടത്തോടെ അവൻ ചോദിച്ചപ്പോൾ അവൾ  അവന്റെ വായ് പൊത്തിപ്പിടിച്ചു. 

"അങ്ങനൊന്നും പറയല്ലേ. ഇങ്ങനെ ആവാൻ ഞാനെത്ര പ്രാര്ഥിച്ചിട്ടുണ്ടെന്നോ. 

സാരല്ല ഞാനാ ക്ഷമ ചോദിക്കേണ്ടത്. എന്റെ അനന്തുവേട്ടനെ ഞാനാ സങ്കടപ്പെടുത്തിയെ. 

നിങ്ങടെ മാനസികാവസ്ഥ മനസിലാകാതെ ഞാൻ....

എനിക്ക് പറ്റാഞ്ഞിട്ടാ എന്റെ നിഴൽ വെട്ടത്തുന്നു മാറാത്തൊരാൾ പെട്ടെന്ന് അകന്നു പോയപ്പോൾ ഉൾകൊള്ളാൻ കഴിഞ്ഞില്ല. "

അവന്റെ നെഞ്ചിൽ വീണവൾ കരഞ്ഞു. 

"നമുക്ക് നല്ല ഫ്രണ്ട്സ് ആയിട്ടിരിക്കാം അനന്തുവേട്ടാ. 
മനസ്സിൽ എന്നെ എപ്പോ ഭാര്യയായി കാണുന്നോ അന്ന് നമ്മുക്ക് ഒരുമിച്ചു ജീവിക്കാം. 

എനിക്കിപ്പോ സങ്കടോന്നുല. എന്നോട് ഇടയ്ക്ക് മിണ്ടിയാൽ മാത്രം മതി. "

അവനവളെ നെഞ്ചോടു ചേർത്തു നിർത്തി. 

"നിന്നെ ഈ ജന്മം വിട്ടുകളയില്ലെടി പെണ്ണേ. എനിക്ക് വേണം ഒരായുസ് മുഴുവൻ സ്നേഹിക്കാൻ. 

പഴയ പോലെ തല്ലു കൂടിയും സ്നേഹിച്ചും നിഴലായി ഓരോ നിമിഷവും നീ കൂടെ വേണം. 
അനന്തുവിന്റെ അനുകുട്ടി ആയിട്ട്. "

അവളവന്റെ മുഖത്തേക്ക് നോക്കി. 
കൈയിലിരുന്ന മൊബൈൽ എടുത്തു വീഡിയോ എല്ലാം കാണിച്ചു. 

എന്നിട്ട് പറഞ്ഞു 
"എല്ലാം ഒറ്റയിരിപ്പിന് കണ്ടു. ഞാൻ നിന്നെ മറന്നുപോയാലോന്ന് നീ എപ്പഴേലും ചിന്തിച്ചിരുന്നോ? "

ഉവ്വെന്ന് അവൾ തലയാട്ടി. 

"അതാണല്ലേ ഇതൊക്കെ സൂക്ഷിച്ചു വെച്ചത്? "

"മ്മ് അതേ. ഇതൊക്കെ കണ്ടാൽ എന്നെ ഒർക്കുമെന്ന് തോന്നി അതാ.

പിന്നെ ഇതൊക്കെ ഓര്മകളല്ലേ. സുന്ദരമായ ഓർമ്മകൾ. "

രണ്ടു പേരും മുഖത്തോട് മുഖം നോക്കി ചിരിച്ചു. 

"അല്ലെടോ ഒരു സംശയം അമ്പാടി? "

"സ്വന്തം മോനല്ലന്നൊരു സംശയം ഉണ്ടോ? "

"ഏയ്‌ അതല്ലെടോ... എന്നാലും എങ്ങനെ? "

"അന്ന് അനന്തുവേട്ടനെ പരിശോധിച്ച ഡോക്ടർ പറഞ്ഞു അനന്തുവായി മാറാനുള്ള സാഹചര്യം ഉണ്ടാക്കാൻ. 

പഠിച്ച സ്കൂളിലും കോളേജിലുമൊക്കെ ഞാൻ ഏട്ടനെ കൊണ്ടു പോയി. കൂട്ടുകാരുടെ കൂടെ വിട്ടെങ്കിലും എന്റെ കൈ വിടാതെ നിന്നു. 

നിമ്മിയുടെ വീട്ടിൽ പോയി. 
പക്ഷെ ഒന്നിലും ഈ മനസ് മാറിയില്ല. 

പിന്നെ അനന്തുവേട്ടന് ഒരു സ്‌പെഷ്യലിറ്റിയുണ്ട്. 
ഞാനെന്തു പറഞ്ഞാലും അനുസരിക്കും. 

അതെന്തായാലും. പിന്നെ ഒരു കാര്യവും മറ്റുള്ളവരോട് പറഞ്ഞു നടക്കില്ല എന്തുണ്ടെങ്കിലും എന്നോട് മാത്രമേ പറയുള്ളൂ. 
ആ ധൈര്യത്തിലാണ് ഞാൻ ഇങ്ങനൊരു സാഹസം കാണിച്ചത്. 

ആദ്യമൊക്കെ തോറ്റുപോയെങ്കിലും ഇടയ്ക്കെപ്പോഴോ ശരിക്കുമൊരാണിന്റെ കരുത്തു ഞാനറിഞ്ഞു. 

അന്നെനിക്കൊരു വിശ്വാസം വന്നു. 
അമ്മേടെ പഴയ അനന്തുവിനെ തിരിച്ചു കിട്ടുമെന്ന്. 

ദാ ഇപ്പൊ മുന്നിൽ നിൽക്കുന്നു "

അവൾ ചിരിച്ചു. 
അവനും..... 

അവളുടെ കണ്ണുകളിൽ പഴയ തിളക്കം തിരിച്ചു വന്നിരുന്നു.

  (അവസാനിച്ചു.. )

  ചേതന രജീഷ് 

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്