മുഹബ്ബത്ത് ഫുൾ പാർട്ട്
മുഹബ്ബത്ത് ഫുൾ പാർട്ട്
നീയെന്താ മോളേ ആര് കാണാൻ വന്നാലും സമ്മതം മൂളാത്തത്....... ഇനി നിനക്കാരോടേലും അടുപ്പം വല്ലതുമുണ്ടോ...??
ഉണ്ടെങ്കിൽ ഇക്കാക്കാട് തുറന്നു പറയ്......
മുനീർ, ഷാഹിനയെ തന്നോട് ചേർത്തു നിറുത്തിക്കൊണ്ട് ചോദിച്ചപ്പോൾ അവൾ മുഖം കുനിച്ചു നിന്നതേയുള്ളൂ.......
എന്താണേലും ഇയ്യ് ഓനോട് പറയ് മോളേ.... അന്റെ ഇക്കാക്കയല്ലേ ചോയ്ക്കണത്......
ഉമ്മയും കൂടി ചോദ്യത്തിന്റെ ആക്കം കൂട്ടിയപ്പോൾ അവളുടെ ചുണ്ടുകൾ പതിയെ ആ പേര് മന്ത്രിച്ചു.....
സിയാദ്....!
ഏത്... മ്മടെ സുൽത്താൻ വീട്ടിലെ സിയാദോ ??
ഒരു ഞെട്ടലോടെ മുനീറ് ചോദിച്ചതിന് അതെ എന്നവൾ തലയാട്ടിയതും ,, അയാളൊരു തളർച്ചയോടെ കസേരയിലേക്കിരുന്നു.......
ഇയ്യെന്ത് പിരാന്താ പെണ്ണേ ഈ പറേണത് ?? ഓരൊക്കെ ആരാന്നാ അന്റെ വിചാരം..... കഞ്ഞിക്കു വകയില്ലാത്ത ഞമ്മക്കൊക്കെ കിനാവ് കാണാൻ പറ്റ്വോ അങ്ങനൊരു ബന്ധം.....?? കൊക്കിലൊത്ങ്ങണതേ കൊത്താവൂ..... അത് ഇയ്യ് മറക്കണ്ട......!
മകൾക്കു നേരെ ശകാരവാക്കുകളുമായി പിറുപിറുപ്പോടെ ആമിന അകത്തേക്കു പോയി......
മുനീർ അപ്പോഴും നിശ്ശബ്ദനായിരുന്നു......
ഉമ്മ പറഞ്ഞത് സത്യമാണ്.....!
അന്നാട്ടിലെ തന്നെ പേരുകേട്ട തറവാട്ടുകാരാണ് സുൽത്താൻ വീട്ടുകാർ.....
പണം കൊണ്ടും പെരുമകൊണ്ടും അവരോട് കിട പിടിക്കാൻ മറു നാട്ടുകാർക്കു പോലും കഴിയുമായിരുന്നില്ല......
എന്നിട്ടാണ് അഷ്ടിക്കു വകയില്ലാത്ത, ദാരിദ്ര്യം കൂടപ്പിറപ്പായൊരു പെണ്ണ് സുൽത്താൻ വീട്ടിലെ അഹമ്മദ് ഹാജിയുടെ ഒരേയൊരു മകൻ സിയാദിനെ സ്വപ്നം കണ്ടത്......
ഇക്കാക്കാ......
ഷാഹിന, പതിഞ്ഞ സ്വരത്തിൽ വിളിച്ചു..... നിലത്തേക്കിരുന്ന് തന്റെ കൈകൾ അയാളുടെ കൈകളോടു ചേർത്തു പിടിച്ചു.......
ഒന്നും അറിയാഞ്ഞിട്ടല്ല...... ഇഷ്ടം പറഞ്ഞ് പിന്നാലെ കൂടിയപ്പോഴെല്ലാം ഒഴിഞ്ഞു മാറീതാ ഞാൻ..... ന്നാലും പിന്നേം പിന്നേം വന്നപ്പോ ഞാനും..... അറിയാതെ......
ഇഞ്ഞി ഇക്ക് ഓനെ മറക്കാൻ കഴിയൂല്ല ഇക്കാക്കാ....... അതിന് മാത്രം ഇന്നോട് ഇക്കാക്ക പറയര്ത്......
അവളുടെ കണ്ണുനീർ അയാളുടെ കരങ്ങളെ നനയിച്ചു....... അവളുടെ മുടിയിഴകളെ തലോടിക്കൊണ്ട് അയാൾ പറഞ്ഞു;
ബാപ്പ പോയിട്ടും ഇക്കാലംവരെ ന്റെ കുട്ട്യോളെ ഞാൻ കരയിച്ചിട്ട്ണ്ടോ ???
ഇങ്ങടെ ആഗ്രഹങ്ങള് ഇക്കാക്ക നടത്തിത്തരാതിരുന്നിട്ടുണ്ടോ ??
എന്നാല് ഇത്.........
മറക്കണംന്ന് ഇക്കാക്ക പറയാതിരിക്കാം..... പക്ഷേ ,,, അന്റെ ഈ ഇഷ്ടം നേടിത്തരാൻ ഇക്കാക്ക വിചാരിച്ചാ നടക്കൂല്ല മോളേ...... ഇക്കാനേക്കൊണ്ട് അതിന് കൂട്ടിയാ കൂടൂല്ല !!
മനസ്സിലെ നൊമ്പരം അവൾ തന്റെ കണ്ണിലൂടെ ദർശിക്കാതിരിക്കാൻ ,,, മുനീർ അതിവേഗത്തിൽ എഴുനേറ്റ് ഉമ്മറത്തേക്കു നടന്നു.......
മുനീർ പ്രീഡിഗ്രിക്കു പഠിക്കുന്ന സമയത്താണ് ബാപ്പ മരിക്കുന്നത്......
ചോർന്നൊലിക്കുന്ന ഒറ്റമുറിയുള്ള, ഓലപ്പുരയ്ക്കു കീഴിൽ കരഞ്ഞു തളർന്ന ഉമ്മയും.....,,, ചോരവാർന്ന മുഖത്തോടെ രണ്ടു പെങ്ങന്മാരും.....,,, പിന്നെ ബാപ്പ ബാക്കി വച്ചുപോയ കുറച്ചു ബാധ്യതകളും അയാൾക്കു മിച്ചം കിട്ടി.......
പിന്നീടുള്ള നാളുകൾ കഠിനാധ്വാനത്തിന്റേതായിരുന്നു...... പഠനത്തെ മോഹിച്ചവൻ, അതിനെ പാതി വഴിയിൽ ഉപേക്ഷിച്ചു......
അങ്ങാടിയിൽ ചുമടെടുത്തും ,, അന്തിക്ക് കവലയിലെ കടകൾക്ക് കാവലാളായും അയാൾ ജീവിതത്തെ തുന്നിച്ചേർത്തു തുടങ്ങി.......
വീടിന്റെ മേൽക്കൂരയിൽ ഓലയ്ക്കു പകരം, നിരയായി ഓടുകൾ സ്ഥാനം പിടിച്ചു.....
നിറമുള്ള തട്ടങ്ങൾ കാറ്റത്ത് അഴയിൽ കിടന്നാടിത്തുടങ്ങി......
ഉമ്മ ,, ചിരിയെ ഓർക്കാൻ തുടങ്ങി......
തുച്ഛമെങ്കിലും, കിട്ടുന്നതിൽ നിന്നും ഒരു നുള്ള് അയാൾ സ്വരുക്കൂട്ടി വച്ചത് ഷാഹിനാന്റെ നിക്കാഹ് സ്വപ്നം കണ്ടാണ്.....
അവളെ ഒരുത്തന്റെ കയ്യിലേൽപ്പിച്ചിട്ടേ തനിക്കായി കാത്തിരിക്കുന്ന ആ പാവം അനാഥപ്പെണ്ണിനെ, ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റൂ എന്നായിരുന്നു അയാളുടെ തീരുമാനം......
¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤
നിരത്തിലൂടെ ഒറ്റയ്ക്കു നടക്കുമ്പോഴും മനസ്സു നിറയെ ഷാഹിനാടെ നിറഞ്ഞ മിഴികളായിരുന്നു.......
വലിയ വലിയ മോഹങ്ങളൊന്നും അവളിതുവരെ തന്നോട് പറഞ്ഞിട്ടില്ല..... ഒന്നും ആവശ്യപ്പെട്ടിട്ടുമില്ല.......
അവളാദ്യമായി കണ്ടൊരു സ്വപ്നം.....
മോഹിച്ചൊരു ജീവിതം......
അത്.... അത് നേടിക്കൊടുക്കാൻ തന്നെക്കൊണ്ട് കഴിയാതെ വന്നിരിക്കുന്നു.....
"പാവം.... വല്ലാണ്ട് പിടക്ക്ണ്ടാവും ആ ഖൽബ്.....!"
ഓർക്കുന്തോറും അയാൾ അസ്വസ്ഥനായി.....
ഒന്നുപോയി കണ്ടാലോ ഹാജിയാരെ...
സമ്പന്നനാണെങ്കിലും, അതിന്റെ യാതൊരു അഹങ്കാരവുമില്ലാത്ത മനുഷ്യ സ്നേഹിയാണ് അഹമ്മദ് ഹാജി......
അനിഷ്ടം തോന്നിയാലും , തന്നെ നാണം കെടുത്തി വിടില്ലെന്ന് ഉറപ്പാണ്......
ഒന്നു ചോദിക്കാത്തതു കൊണ്ട്, കിട്ടാതെ പോയി എന്ന് നാളെ തോന്നാതിരിക്കാൻ ,,, ഒന്നവിടം വരെ പോവുക തന്നെ.....!
മനസ്സിൽ ചില കൂട്ടിക്കിഴിച്ചലുകൾ നടത്തി, മുനീർ സുൽത്താൻ വീട് ലക്ഷ്യമാക്കി നടന്നു....
¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤
ഇതാര് മുനീറോ...... കേറി വാ......ഇന്നെന്താ പണിക്കൊന്നും പോയില്ലേ......??
മുറ്റത്തെ ചെടികൾക്ക് വെള്ളമൊഴിച്ചു കൊണ്ടിരുന്ന ഹാജി, മുനീറിനെ കണ്ടതും തികഞ്ഞ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു.....
ഒരല്പം മടിയോടെ തന്നെയാണ് മുനീർ, ഗേറ്റു കടന്നുചെന്നത്......
എങ്ങനെ പറഞ്ഞു തുടങ്ങും എന്നൊരാശങ്ക ആ മുഖത്ത് പ്രകടമായിരുന്നു......
ഹാജി അകത്തേക്കു ക്ഷണിച്ചെങ്കിലും, വേണ്ടെന്ന് അയാൾ നിർബന്ധം പിടിച്ചു.....
ഹാജ്യാരേ ഞാൻ വന്നത് ഇങ്ങളോടൊരു കാര്യം പറയാനാണ്.......
അയിനെന്താ... ഇയ്യ് പറഞ്ഞോളീ... ഞമ്മള് കേൾക്ക്ണ്ട്.....
അത്.... അതിന്റെ ഷാഹിനാടെ കാര്യാ..... ഓള്ക്ക്.....
പറഞ്ഞു മുഴുമിക്കാൻ കഴിയാതെ മുനീറ് വിഷമിക്കുന്നത് കണ്ട്, ഹാജിയാരൊന്ന് ചിരിച്ചു....
ഇയ്യിങ്ങനെ നിന്ന് വെയർക്കണ്ട.....
കാര്യങ്ങളൊക്കെ ഓനിന്നോട് പറഞ്ഞിക്കണ്.
ഓര്ക്ക് അതാണ് ഇഷ്ടംന്ന് വച്ചാ ഞമ്മള് അതങ്ങട് നടത്തി കൊടുക്കെന്നെ.....
അല്ലാതെന്താ.....
കേട്ടത് സത്യമാണോ തോന്നലാണോ എന്നറിയാതെ മുനീർ കണ്ണുമിഴിച്ചു നിന്നപ്പോൾ ,,, ഹാജിയുടെ കൈ അയാളുടെ ചുമലിൽ പതിഞ്ഞു......
കാര്യായിട്ടെന്നെ പറഞ്ഞതാടോ.....
പണോം സ്വത്തൊക്കെ ഇന്നല്ലെങ്കി നാളെ ണ്ടാവും..... ഞമ്മക്ക് അതല്ലല്ലോ വല്ത്.....
പരസ്പര സ്നേഹല്ലേ......
ഹാജി പറഞ്ഞു നിറുത്തിയതും, മുനീർ അയാളുടെ കയ്യിൽ അമർത്തിപ്പിടിച്ചു......
അവന്റെ ഖൽബിൽ അലയടിച്ച സന്തോഷത്തിന്റെ തിരമാല , ആ കണ്ണുകളിലൂടെ ഹാജിയാര് കണ്ടു......
ഇങ്ങളെ പടച്ചോൻ കാക്കും..... ഞാൻ വേഗം ചെന്ന് ഇതിന്റെ ഷാഹിനാട് പറയട്ടെ....
ഓൾടെ സന്തോഷം കാണണതാ ഇക്ക് സന്തോഷം......
നിറഞ്ഞ കണ്ണുകൾ പുറംകയ്യാൽ തുടച്ചുകൊണ്ട് അയാൾ വേഗത്തിൽ തിരിഞ്ഞു നടന്നു.....
മുനീറേ......
പിറകിൽ വീണ്ടും ഹാജിയുടെ ശബ്ദം കേട്ടപ്പോൾ , അയാൾ സംശയത്തോടെ വീണ്ടും തിരിഞ്ഞു നിന്നു......
ഈ നിക്കാഹ് നടക്കണെങ്കി ഇക്കൊരു ഡിമാന്റ്ണ്ട്..... അത് ഇയ്യ് അംഗീകരിക്കണം...
ന്റെ മോള് സാനിയാനെ ഇയ്യ് നിക്കാഹ് കഴിക്കണം......
അനക്ക് സമ്മതാണെങ്കി..... ഇയ്യ് പറയണ ദിവസം , പറയണ സമയത്ത് , ഒരേ പന്തലിൽ വച്ച് രണ്ട് കല്യാണം.... അതും ഇന്റെ ചെലവില്..... എന്ത്യേ ??
അപ്രതീക്ഷിതമായുള്ള ഹാജിയുടെ ചോദ്യത്തിന് എന്തുത്തരം നൽകണം എന്നറിയാതെ മുനീറ് സ്തംഭിച്ചു നിന്നു......
എല്ലാരും രണ്ട് കാലില് എണീറ്റു നടക്കുമ്പോ ,, ന്റെ മോള് നാല് ചക്രത്ത്മ്മെ ഉര്ളാണെന്ന് അറിയാല്ലോ അനക്ക്..... അതോണ്ട് ധിറ്തി പിടിക്കണ്ട..... മറുപടി എന്തായാലും ആലോയ്ച്ചിട്ട് പറഞ്ഞാ മതി..... ഞാൻ ഇവടെന്നെ ഇണ്ടാവും......
മുനീറിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഹാജി, തന്റെ ജോലി മതിയാക്കി അകത്തേക്കു കയറിപ്പോയി......
കാർമേഘം ഉരുണ്ടുകൂടിയ മനസ്സുമായി ആ വലിയ വീടിന്റെ ഗേറ്റിനെ മറികടന്ന് റോഡിലേക്കിറങ്ങുമ്പോൾ ,,, അയാൾക്കിരുവശവും രണ്ടു മുഖങ്ങളുണ്ടായിരുന്നു...... ഒരു വശത്ത് തന്നോട് നിറമിഴികളോടെ യാചിച്ചു നിൽക്കുന്ന ഷാഹിനയും , മറുവശത്ത് താൻ ആശ കൊടുത്തു വളർത്തിയ അനാഥയായ ഒരു പാവം പെണ്ണും !!
മുഹബ്ബത്ത് ...
എന്താ പറ്റീത് ഇങ്ങക്ക് ?? മുഖൊക്കെ വല്ലാണ്ട് ണ്ടല്ലോ......
ഉമ്മറത്തിണ്ണയിൽ ചാരിയിരിക്കുന്ന മുനീറിനെ നോക്കി ,സുനൈന ഗദ്ഗദത്തോടെ ചോദിച്ചു.....
ഒന്നൂല്യ... അനക്ക് വെറുതെ തോന്നണതാ പെണ്ണേ.....
അയാൾ പറഞ്ഞു.
മ്മ്... ആരോട് കള്ളം പറഞ്ഞാലും ഇന്നോടത് വേണ്ടാട്ടാ മുനീറ്ക്കാ..... ഇങ്ങടെ ഖൽബറിയാൻ ഇക്ക് ഇങ്ങടെ കണ്ണില് നോക്ക്യാ മതി.....
അവളുടെ പരിഭവത്തോടൊപ്പം വിരിഞ്ഞ , കവിളിലെ നുണക്കുഴികളിലേക്ക് വേദനയോടെ അയാളൊന്നു നോക്കി......
കണ്ണുകളിൽ പൊടിഞ്ഞ നീർകണങ്ങളെ മറച്ചു പിടിയ്ക്കാൻ പാടുപെടുന്ന അയാളെ നോക്കി സുനൈനയുടെ ഹൃദയം നൊന്തു......
എന്തേ ഇങ്ങക്ക് പറ്റീത്......
ഷാഹിനാടെ കാര്യം ഓർത്തിട്ടാണോ....???
അവളുടെ ചോദ്യം കേട്ട് മുനീർ സംശയത്തോടെ അവളെ നോക്കി.....
ഇന്നോട് അവളെല്ലാം പറഞ്ഞു..... പണക്കാരാണേലും ഓരൊക്കെ നല്ലോരാ മുനീറ്ക്കാ..... ഇങ്ങക്കൊന്ന് പോയി കാണാര്ന്നില്ലേ സിയാദിന്റെ ബാപ്പാനെ ??
കണ്ടു.... സംസാരിക്കേം ചെയ്തു.... നിക്കാഹിന് സമ്മതവും തന്നു..... പക്ഷേ ,,,
അത്.... അത് ശരിയാവില്ല സുനൈനാ.....
തല വെട്ടിച്ച്, പുറത്തേക്കു നോക്കിയിരിക്കുന്ന മുനീറിന്റെ അരികിലായി ഇരുന്നുകൊണ്ട് അവളവന്റെ മുഖത്തേക്ക് ചരിഞ്ഞു നോക്കി......
എന്ത് ശരിയാവൂല്ലാന്ന് ??
ഓര് സമ്മതം പറഞ്ഞതെന്നെ വല്യേ കാര്യല്ലേ മുനീറ്ക്കാ..... അതിന് നമ്മള് റബ്ബിനോട് സ്തുതി പറയല്ലേ വേണ്ടത്..... സന്തോഷിക്കല്ലേ വേണ്ടത്......
അവളുടെ ചോദ്യത്തിന് മറുപടി നൽകാതെ അയാൾ വിദൂരതയിലേക്കു തന്നെ നോക്കിയിരുന്നു......
ആ മനസ്സിൽ മറ്റെന്തോ ഉണ്ടെന്ന് അവളൂഹിച്ചു......
പതിയെ എഴുനേറ്റ് അയാളുടെ ചുമലിൽ മൃദുവായി തൊട്ടതും ,, അയാളൊരു പിടച്ചിലോടെ അവളുടെ കൈകൾ കവർന്നെടുത്തു......
എന്തേ ഇങ്ങടെ ഖൽബില് ??
അയാളുടെ കരങ്ങളിൽ പിടി മുറുക്കിക്കൊണ്ടവൾ ചോദിച്ചു......
സുനൈനാ..... ഒരു ജീവിതം നേടിക്കൊടുക്കാൻ , മറ്റൊരു ജീവിതം ബലി കൊടുക്കേണ്ടി വരും സുനൈനാ......
ന്റെ ഖൽബ് പറിച്ചു കൊടുക്കേണ്ടി വരും സുനൈനാ......
ഇങ്ങള് പറയണത് ഇക്ക് മനസ്സിലാവ്ണില്യ മുനീറ്ക്കാ..... ഒന്നു തെളിച്ച് പറയീ......
മുനീർ കുറച്ചു നേരം അവളുടെ മിഴികളിലേക്കു തന്നെ നോക്കി നിന്നു..... പിന്നെ പറഞ്ഞു;
ഷാഹിനാടെ നിക്കാഹ് നടക്കണെങ്കി, ഞാൻ നിന്നെ മറക്കണം സുനൈനാ...... ന്നിട്ട് സിയാദിന്റെ പെങ്ങളെ കെട്ടണംന്ന്.......
ഈ ജന്മം ഇന്നെക്കൊണ്ടതിന് കഴിയോ......?
സുനൈന നിശ്ചലയായി...... ശരീരം തളരുന്നതു പോലെ........ വീണു പോകാതിരിക്കാൻ അവൾ ,തിണ്ണയിൽ കുത്തി നിറുത്തിയ മുളവടിയിൽ മുറുകെ പിടിച്ചു......
ഇഞ്ഞി പറയ്.... ഞാനെന്താ വേണ്ടത് ??
ഹാജ്യാര് പറഞ്ഞപോലെ ഷാഹിനാക്ക് വേണ്ടി ഞാൻ അങ്ങേര്ടെ മോളെ കെട്ടണോ ??
അന്നെ മറക്കണോ ??
ഇക്കാലംകൊണ്ട് ഞമ്മള് ഒന്നിച്ചു കണ്ട സ്വപ്നങ്ങള് മറക്കണോ ??
അവൾക്കുത്തരമുണ്ടായിരുന്നില്ല......!
അല്ലേലും , ഇന്നലെ കണ്ട അവള്ടെ കിനാവിനേക്കാളും തൂക്കം കുഞ്ഞുനാള് തൊട്ടേ കാണുന്ന നമ്മടെ കിനാവിനല്ലേ സുനൈനാ..... എത്ര തൂക്കിയാലും നമ്മടെ തട്ട് താഴ്ന്നേ ഇരിക്കൂ.... എന്നും......
സ്നേഹത്തെ കാലപ്പഴക്കം നോക്കി അളന്നെടുക്കാൻ പറ്റ്വോ മുനീറ്ക്കാ..... അതൊക്കെ ഓരോര്ത്തര്ടെ മനസ്സല്ലേ......
ഇനി അങ്ങനാണെന്നു തന്നെ വെച്ചാലും ,, ഇക്കാക്ക് ന്നോടുള്ള മുഹബ്ബത്തിനേക്കാൾ വലുതല്ലേ പെങ്ങളായ ഷാഹിനാടുള്ള വാത്സല്യം......
സ്വന്തം കുടുംബത്തോടുള്ള കർത്തവ്യം....
അതിന് ??
ഞാൻ.... ഞാൻ അന്നെ മറക്കണംന്നാണോ ഇയ്യ് പറേണത്.......??
അതു ചോദിക്കുമ്പോൾ അയാളുടെ കണ്ഠം ഇടറിയിരുന്നു.....
മറക്കണം..... !
മറന്നാൽ മാത്രം പോരാ..... ഓര് പറയണതു പോലെ ഇങ്ങള് സാനിയാനെ നിക്കാഹ് ചെയ്യണം..... കൂടെ പൊറുക്കണം.....!
അവളുടെ വാക്കുകൾ ദൃഢമായിരുന്നെങ്കിലും
ദൃഷ്ടി മറ്റെവിടെയോ ആയിരുന്നു.......
സുനൈനാ.......
ദയനീയമായ ആ വിളിയിൽ, അവളോട് അയാൾക്കുള്ള അടങ്ങാത്ത മുഹബ്ബത്തുണ്ടായിരുന്നു.......
അനക്കെങ്ങനെ ഇത്ര പെട്ടന്ന്......
വേണ്ട..... അര്താത്തതൊന്നും പറയണ്ട.....ആരൊക്കെ, ആർക്കൊക്കെ വേണ്ടി വാശി പിടിച്ചാലും ഇയ്യ് ഈ മുനീറിന്റെ പെണ്ണാ......
ഇന്റെ മഹറ് ഒരു പെണ്ണിന് വിധിച്ചിട്ടുണ്ടെങ്കിൽ ,,, അതിന്റെ അവകാശി ഇയ്യ് മാത്രമായിരിക്കും......!
മുനീറിന്റെ ശബ്ദം പതിവിനു വിപരീതമായി ഉയര്‍ന്നു നിന്നു......
ന്നാലും ഷാഹിന...... ഓളും ഒത്തിരി ആശിച്ചു കാണില്ലേ.....
സുനൈന ശബ്ദം താഴ്ത്തി ചോദിച്ചപ്പോൾ, അയാളൊന്നു പുച്ഛിച്ചു ചിരിച്ചു......
ന്റെ ഷാഹിനാനെ ഇക്കറിയാം..... ഓള് ഇതറിഞ്ഞാല് ഒരിക്കലും സമ്മതിക്കൂല.....
ന്റെ കുട്ടിക്കറിയാം ഇക്കാക്കാടെ ഖൽബ്.....
അവൻ നട്ടെല്ലുള്ളവനാണെങ്കിൽ,, സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കട്ടെ......!
അല്ലാതെ പകരത്തിനു പകരം കൊടുക്കാൻ ഇത് പണ്ടത്തെ കച്ചവടച്ചന്തയല്ല.....
കല്യാണമാണ്......
അയാളുടെ മറുപടി അവളെ മൗനത്തിലാഴ്ത്തി......
ഞാൻ കണ്ടിട്ട്ണ്ട് ആ കുട്ടീനെ.....
സൂക്കേടുകാരിയാണേലും കാണാൻ നല്ല മൊഞ്ചൊക്കെയുണ്ട്...... ഇങ്ങളെ പോലെ....!ഓള് ഇങ്ങക്ക് ചേരും......
പിന്നെ, വല്ലായ്കയല്ലേ....അത് ഇങ്ങള് കാര്യാക്കണ്ട.... അതിനെ സ്വീകരിച്ചാ ,, നിങ്ങക്ക് പടച്ചോൻ ഭാഗത്തൂന്ന് കൂലി കിട്ടും !
മുനീറിനെ പിന്തിരിപ്പിക്കാനുള്ള അവസാന ശ്രമമെന്നോണമുള്ള അവളുടെ വിശകലനം കേട്ട് , പോകാനിറങ്ങിയ മുനീറ് ഒന്നു തിരിഞ്ഞു നിന്ന് അവളെ നോക്കി......
യതീമിന്റെ കണ്ണ് നിറച്ചിട്ട് , ഏത് ഖൽബ് നിറച്ചിട്ടും കാര്യല്ല്യ സുനൈനാ..... അതിനുള്ള കൂലി പടച്ചോൻ അവന്റെ കിതാബില് കുറിച്ചു വെച്ചിട്ടില്യ..... അതോണ്ട് ,,
ആ കൂലി ഞാൻ ആഗ്രഹിക്കണൂല്യ......
മനസ്സിൽ തട്ടിയല്ല സുനൈന, തന്നെ നിർബന്ധിച്ചതെന്നറിഞ്ഞിട്ടും മുനീറിന്റെ ഹൃദയം വിങ്ങിപ്പൊട്ടി.....
ആരും കാണാതെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ടയാൾ ആ വീടിന്റെ പടികളിറങ്ങി......
●●●●●●●●●●●●●●●●●●●●●●●
ബാപ്പാ.... ഇങ്ങക്ക് ഞാനൊരു ഭാരായി ല്ലേ ??
വീൽ ചെയറും ഉരുട്ടിക്കൊണ്ട് സാനിയ ഹാജിയുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു......
എന്ത് ചോദ്യാ മോളേ ഇയ്യ് ബാപ്പാനോട് ചോദിക്കണത് ?? ന്റെ പൊന്നുമോള് എന്നെങ്കിലും ബാപ്പാക്ക് ഭാരാവോ ??
ഹാജി , അവളുടെ തലയിൽ തഴുകിക്കൊണ്ട് പറഞ്ഞു.
പിന്നെന്തിനാ ഇങ്ങള് മുനീറ്ക്കാട് ന്നെ കെട്ടണംന്ന് പറഞ്ഞേ.....?
സിയാദ്ക്കാടെ നിക്കാഹിന് ഞാനൊരു തടസ്സാണോ ബാപ്പാക്ക് ??
അയാൾ ഒന്നും മിണ്ടിയില്ല..... മകൾ, എല്ലാം കേട്ടതിലുള്ള ജാള്യത ആ മുഖത്ത് നിഴലിച്ചിരുന്നു......
ഷാഹിന നല്ല കുട്ട്യാ..... സിയാദ്ക്കാക്ക് ചേർന്ന കുട്ടി.....
ഓര്ക്ക് ഇത്തിരി പണത്തിന്റെ കുറവല്ലേ ള്ളൂ..... നമ്മക്കത് പടച്ചോൻ വേണ്ടുവോളം തന്നിട്ടും ഉണ്ട്... പിന്നെന്താ....
ബാപ്പ അവരടെ നിക്കാഹ് എത്രേം വേഗം നടത്തിക്കൊടുക്കണം....
വെറുതെ അതിന്റെ ഇടയിൽക്ക് ന്നെ വലിച്ചിടര്ത്.....
ഇക്ക് വല്യേ മോങ്ങളൊന്നൂല്യ ബാപ്പാ......
ഞാനിവിടെ..... ഇങ്ങനൊക്കെ തന്നെ കഴിഞ്ഞോളാം......
അവളുടെ കവിളിലൂടെ ഉരുണ്ടുവീണ കണ്ണുനീർ അയാൾ തന്റെ കൈകൾ കൊണ്ട് തുടച്ചു നീക്കി..... പിന്നെ അവളെ ചേര്‍ത്തു പിടിച്ചു......
ന്റെ മോള് കര്ത്ണ്ടോ ബാപ്പ അത്ര ക്രൂരനാന്ന് ??
മുനീറിനോട് ബാപ്പ അങ്ങനൊക്കെ പറഞ്ഞു എന്നുള്ളത് നേരാ......
അത് ചെലപ്പോ ബാപ്പാടെ സ്വാർത്ഥത ആയിരിക്കും..... ന്നാലും , ബാപ്പാക്കതില് കുറ്റബോധം തോന്നുല്യ.... കാരണം ,
മുനീറിനെ പോലൊരു ചെറുപ്പക്കാരനെ ന്റെ മോൾക്ക് ഭർത്താവായി കിട്ടണം എന്ന പൂതികൊണ്ട് തന്നേണ് ബാപ്പ അങ്ങനെ പറഞ്ഞത്.....
ബാപ്പാടേല് ആവശ്യത്തിലധികം സ്വത്തുണ്ട്.... അതോണ്ടെന്നെ അനക്കൊരു പുത്യാപ്ലേനെ കണ്ടുപിടിക്കാൻ ഇക്കൊരു പ്രയാസൂല്യ.....
പക്ഷേ ,,, അവരൊക്കെ ന്റെ മോളേനെ മനസ്സറിഞ്ഞ് സ്നേഹിക്കോ എന്ന പേടിയാ ബാപ്പാക്ക്......
മൊതല് മോഹിച്ച് വരണോര്ക്ക് നാളെ ഇയ്യൊരു ബാധ്യതയായി തോന്നിയാല്......
ഇന്നത്തെ കാലം അങ്ങനല്ലേ.... ആരാ എന്താ ചെയ്യാന്ന് പറയാൻ പറ്റൂല്ല....
ആധിയാണ് ബാപ്പാടെ മനസ്സില്.....
മുനീറ്..., അവനങ്ങനല്ല.....
അവൻ സ്നേഹള്ളോനാ.....
പണത്തിന് ആർത്തില്യാത്തോനാ.....
വിയർപ്പിന്റെ വിലയറിയുന്നോനാ......
അവനൊറ്റക്കാ ആ കുടുംബം ഒരു കരക്കടുപ്പിച്ചത്...... അതും അന്യന്റെ മുതല് കട്ടിട്ടല്ല ,,, സ്വന്തം അധ്വാനം കൊണ്ട്.....!
ഉമ്മാനേം പെങ്ങന്മാരേം ജീവനായി കരുതണ ഓന് മാത്രേ ന്റെ മോളെ സ്നേഹിക്കാൻ കഴിയൂ..... പൊന്നു പോലെ നോക്കാൻ കഴിയൂ.....
ചങ്കു പിടഞ്ഞുള്ള ഹാജിയുടെ വാക്കുകൾ കേട്ട്, അയാളുടെ ബീവി ആയിഷയും കണ്ണീരൊപ്പിക്കൊണ്ട് ചാരത്തു വന്നിരുന്നു.....
ബാപ്പ ചെയ്തത് തെറ്റായിരിക്കും.... പക്ഷേ,, അത് വലിയൊരു ശരിക്കു വേണ്ടിയുള്ളതായി മാത്രം മോള് കണ്ടാമതി......
വേറൊന്നും ഇപ്പോ ചിന്തിക്കണ്ട.....
അയാൾ പറഞ്ഞു.
മുനീറ്ക്ക സമ്മതിച്ചില്ലെങ്കിലോ ??
ബാപ്പ ഈ നിക്കാഹിന് സമ്മതിക്കൂലേ.....
ഓൻ സമ്മതിക്കും.....!
കുടുംബം കഴിഞ്ഞേ അവന് വേറെന്തും ഉള്ളൂ..... അവര്ടെ ഇഷ്ടാണ് , സന്തോഷാണ് ഓന്ക്ക് വല്ത്...... ഇക്ക് ഉറപ്പുണ്ട്....
ബാപ്പ പോയിക്കഴിഞ്ഞിട്ടും സാനിയ ചിന്തയിലായിരുന്നു.....
ബാപ്പ പറഞ്ഞതു പോലെ മുനീറ്ക്ക തന്നെ സ്വീകരിക്ക്വോ......
തന്നെ ജീവനു തുല്യം സ്നേഹിക്ക്വോ......
തനിക്കും ഒരു മണിയറ സ്വപ്നം കാണാനുള്ള ഭാഗ്യം ണ്ടാവോ......
അവളുടെ വരണ്ട ചുണ്ടിൽ പതിയെ ഒരു പുഞ്ചിരി മൊട്ടിട്ടു.....
വിധി തളർത്തിക്കിടത്തിയൊരു പെണ്ണ് , ജീവിതത്തിലാദ്യമായി ഒരാണിന്റെ റൂഹ് കൊതിച്ചു തുടങ്ങുകയായിരുന്നു ആ പുഞ്ചിരിയിലൂടെ.......!
●●●●●●●●●●●●●●●●●●●●●●
മുനീർ വീട്ടിലേക്കു കയറിച്ചെല്ലുമ്പോൾ , ഷാഹിന മുറിക്കകത്തിരുന്ന് കരച്ചിലായിരുന്നു......
കൊറച്ചു മുമ്പ് സുനൈനാനെ കാണാനാന്നും പറഞ്ഞ് ഇവടന്ന് പോയതാ.....
തിരിച്ച് വന്നപ്പോ മുതല് തൊടങ്ങ്യേ കരച്ചിലാ പെണ്ണ്..... ചോയിച്ചിട്ടാണേല് ഒരക്ഷരം പറേണൂല്യ..... മന്സനെ ബേജാറാക്കാനായിട്ട്.......
ഉമ്മ പറഞ്ഞതും, മുനീറിന് കാര്യം പിടികിട്ടി....
''ഞങ്ങള് സംസാരിച്ചത് ഷാഹിന കേട്ടു കാണണം ! " അയാൾ മനസ്സിലോർത്തു.....
മോളേ ഷാഹിനാ......
മുനീർ, അവളുടെ ചുമലിൽ കൈ വച്ചതും അവളത് ഊക്കോടെ തട്ടിത്തെറിപ്പിച്ചു......
വേണ്ട... ന്നെ ഇക്കാക്ക തൊടണ്ട.....
ഇക്കാക്കാക്ക് ഇന്നേക്കാളും വലുത് ഓളല്ലേ... ആ സുനൈന......
ഈ കാണിക്കണ സ്നേഹൊക്കെ വെറും അഭിനയാ..... ഇക്കറിയാം......
അല്ലെങ്കി, ഇക്കാക്ക ഓളെ വേണ്ടാന്ന്
വെക്കില്ലാർന്നോ......
ഷാഹിന പറഞ്ഞതു കേട്ട് മുനീർ സ്തബ്ദനായി നിന്നു.......
ഇന്നോളം സ്നേഹം വാരിക്കോരി കൊടുത്തിട്ടേ ഉള്ളൂ..... എന്നിട്ടാണ്.....
ഇയ്യ് എന്തൊക്കെയാ മോളേ ഈ പറേണത്....
ഇക്കന്നോട് സ്നേഹല്യാന്നോ......
ഞാനന്നെ സ്നേഹിച്ചിട്ടില്യാന്നോ.....
അയാളുടെ സ്വരമിടറി..... മിഴികൾ നിറഞ്ഞു വന്നു.....
ഇക്ക് സിയാദില്ലാതെ ജീവിക്കാൻ പറ്റൂല.....
ഓനെ ഇക്ക് വേണം..... അതിന് ഇക്കാക്ക വിചാരിക്കണം......
ഇങ്ങള് സുനൈനാനെ മറക്കണം....
ഇല്ലെങ്കി ഞാൻ..... ഞാൻ ജീവനോടെ ഈ ഭൂമീലുണ്ടാവില്ല......
തലയ്ക്ക് ഏറ്റൊരു പ്രഹരമായിരുന്നു മുനീറിന് ആ വാക്കുകൾ......
ഈ നെഞ്ചിലെ ചൂടേറ്റ് വളർന്നവൾ.....
ഈ വിയർപ്പുകൊണ്ട് വയറു നിറച്ചവൾ.....
അവൾ ഈ ഖൽബും കാണുമെന്ന് കരുതി...
പക്ഷേ.....
ഇത് വെറും നിക്കാഹ് മാത്രല്ല.....
കിട്ടാൻ പോകുന്നത് സ്വപ്നം കാണാൻ പോലും കഴിയാത്ത സൗഭാഗ്യങ്ങൾ കൂടിയാണ്......
ഇക്ക് മാത്രല്ല ,, ഈ കുടുംബത്തിനും.....!
നല്ലൊരു വീട്.....
ഇക്കാക്ക് നല്ലൊരു ജോലി....
ഷഹനാടെ ഡോക്ടറാവാനുള്ള പൂതി.....
അങ്ങനെ എന്തെല്ലാം......
അതൊക്കെ ഒന്നിനും കൊള്ളാത്ത ആ സുനൈനാനെ കെട്ടിയാ കിട്ട്വോ ??
ഇനിയെങ്കിലും ഇക്ക് അന്തസ്സായിട്ടൊന്ന് ജീവിക്കണം...... അതിന് ഈ നിക്കാഹ് നടന്നേ പറ്റൂ......
ഇത്രയും കാലത്തിനിടയ്ക്ക് തന്റെ മുഖത്ത് നോക്കി എതിർത്തു പറയാത്തവളാണ് ,, ഇന്നു തന്നോട് കർക്കശമായി സംസാരിക്കുന്നതെന്ന് അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.....
മറുത്തൊന്നും പറയാതെ ദുഃഖ ഭാരത്തോടെ അയാൾ മുറിക്കു പുറത്തേക്കിറങ്ങി.....
വാതിൽക്കൽ ഉമ്മ നിന്നിരുന്നു.....
ഉമ്മാ.....
ഓള് പറഞ്ഞതു കേട്ടില്ലേ ഇങ്ങള്.....
അയാൾ വേദനയോടെ ചോദിച്ചു.
ഓള് പറഞ്ഞതിലെന്താ ഇത്ര തെറ്റ് ??
കുടുംബത്തിനൊരു നല്ലകാലം വരുമ്പോ ഒപ്പം നിക്കല്ലേ വേണ്ടത് ???
കൊല്ലം കൊറേ ആയില്ലേ ഇയ്യിങ്ങനെ കെടന്ന് നയിപ്പ് തൊടങ്ങീട്ട്..... അതിനൊരു അറ്റോം കണക്കൊക്കെ വേണ്ടേ മോനേ ??
ഉമ്മയുടെ വാക്കുകൾ ശരം കണക്കെ നെഞ്ചിലേക്ക് തുളഞ്ഞു കയറിയപ്പോൾ ,, അയാളൊരു കുഴച്ചിലോടെ കസേരയിലേക്ക് ചാഞ്ഞിരുന്നു.....
അപ്പോ ഓള് ഒറ്റക്കല്ല ,, എല്ലാരും കൂടി ഒത്ത്ട്ടാണല്ലേ......
ന്റെ സുനൈന.... , ഓളെ ആര്ക്കും ഇപ്പോ വേണ്ടാതായീല്ലേ ??
ഉമ്മാ.... കഴിഞ്ഞതൊന്നും മറക്കര്ത്ട്ടാ....
കഞ്ഞികുടിക്കാൻ വകയില്ലാണ്ട്, പട്ടിണി കെടന്നൊരു കാലം ണ്ടേര്ന്ന് നമ്മക്ക്.....
അന്നൊക്കെ ആ യതീമിന്റെ കയ്യോണ്ട് കൊറേ കോരിത്തന്ന്ണ്ട് നമ്മക്കൊക്കെ.....
കടമയല്ല ഇക്ക് ഓളോട് , കടപ്പാടാണ്......
ന്റെ റൂഹ് കൊടുത്താലും തീരാത്ത കടപ്പാട്....!
ഓള്ടെ കണ്ണീര് ഈ മണ്ണില് വീണാല് പടച്ചോൻ പൊറുക്കൂല്ലാട്ടോ ഉമ്മാ......
മുനീറ് കണ്ണുതുടച്ചു.....
പിന്നെ ഷാഹിനാക്ക് നേരെ തിരിഞ്ഞു......
ന്നാലും , ന്റെ മോള് ന്നേക്കാളും വളർന്നത് ഇക്കാക്ക അറിഞ്ഞില്ലാട്ടാ......
സന്തോഷായി ഇക്കാക്ക്...... പെര്ത്ത് സന്തോഷായി......
തല കുനിച്ച് തനിക്കു മുന്നിലൂടെ പോകുന്ന മുനീറിനെ നോക്കാതെ ഷാഹിന പുറംതിരിഞ്ഞു നിന്നു.....
അവളുടെ മനസ്സിലപ്പോഴും കൂടപ്പിറപ്പിനേക്കാൾ മുന്നിലായി സിയാദ് സ്ഥാനം പിടിച്ചിരുന്നു......
●●●●●●●●●●●●●●●●●●●●●
രണ്ടു ദിവസങ്ങൾക്കു ശേഷം പണികഴിഞ്ഞ് വന്നുകയറുമ്പോഴാണ് ഇളയ പെങ്ങള് ഷഹാന , കണ്ണില് വെള്ളം നിറച്ചോണ്ട് മുന്നിൽ വന്നുനിന്നത്.....
കയ്യിലിരുന്ന പരിപ്പുവടയുടെ പൊതി അവൾക്കു നേരെ നീട്ടുമ്പോൾ അവൾ വിളിച്ചു;
ഇക്കാക്കാ.....
ന്ത്യേ.......
മ്മടെ സുനൈനാത്താടെ നിക്കാഹ് ഒറപ്പിച്ചൂന്ന്...... പള്ളീലെ മുക്രി ഉസ്താദുമായിട്ട്......!
ഒരു ഞെട്ടലായിരുന്നു......
മണവാട്ടിയാക്കാൻ കൊതിച്ചവള് മറ്റൊരു മഹറിന് അവകാശിയാകാൻ പോകുന്നെന്ന്.......!
സഹിക്കാൻ കഴിഞ്ഞില്ല........
ഇറങ്ങി ഒരോട്ടമായിരുന്നു.......
ലക്ഷ്യം,, സുനൈനാടെ വീടു മാത്രം.......!!
* യതീം: അനാഥർ
*റൂഹ്: ജീവൻ
മുഹബ്ബത്ത്..
സുനൈനാ.....
മുറ്റത്തു നിന്നുകൊണ്ട് മുനീർ നീട്ടി വിളിച്ചതും, കതകിന്റെ മറപറ്റി അവൾ വന്നു നിന്നു.....
ഇങ്ങളിപ്പൊ എന്തിനാ ഇങ്ങണ്ട് വന്നത് ??
ആരേലും കണ്ടാല്......
സുനൈനാ... ഞാനൊരു കാര്യം കേട്ടു....
അത് നേരാണോന്ന് ഇക്കറിയണം......
ഇങ്ങള് കേട്ടതൊക്കെ നേരെന്നേണ്..... അതോണ്ട് ഇങ്ങളിപ്പൊ പോവീൻ...... ഞാനിപ്പോ ഇങ്ങടെ ആ പഴയ സുനൈനയല്ല,, നിക്കാഹുറപ്പിച്ച പെണ്ണാണ്..... അന്യ ആണ്ങ്ങള് ഇവടെ കേറിവരണത് ഓര്ക്ക് ഇഷ്ടാവില്യ......
അവൾ പറഞ്ഞു.
അന്യൻ.....!
ആ സംബോധന , തറഞ്ഞു കറിയത് അയാളുടെ ഹൃദയത്തിലായിരുന്നു......
ഇത്ര പെട്ടന്ന് അനക്ക് ഞാൻ അന്യനായോ സുനൈനാ....
ആ കണ്ണുകളിൽ പൊടിഞ്ഞത് കണ്ണുനീരായിരുന്നില്ല..... രക്തമായിരുന്നു....
ചുടുരക്തം !
അയാൾ തിരിഞ്ഞു നടന്നു......
കുനിഞ്ഞ ശിരസ്സുമായി നടന്നകലുന്ന മുനീറിനെ , ജനൽ പാളിയിലൂടെ അവളുടെ മിഴികളും അനുഗമിച്ചു.....
ഓടിച്ചെന്ന് ആ നെഞ്ചിലേക്ക് ചായാനും ,ആ ശ്വാസഗതിക്കൊപ്പം ചേരാനും അവളുടെ മനസ്സ് വെമ്പിയെങ്കിലും ,, ഒരു പിൻവിളി പോലെ മുനീറിന്റെ ഉമ്മയുടെ വാക്കുകൾ അവളെ തേടിയെത്തി.......
"" ഇക്കും ന്റെ കുടുംബത്തിനും രക്ഷപ്പെടാൻ പടച്ചോനായിട്ട് കാട്ടിത്തന്ന വഴ്യാണ് ഈ നിക്കാഹ്..... അയിന് ഇയ്യായിട്ട് തടസ്സം നിക്കര്ത്.....
ഓന്റെ നല്ലകാലം ഇയ്യ് ആഗ്രഹിക്ക്ണ്ടെങ്കി എത്രേം പെട്ടന്ന് വേറെ നിക്കാഹിന് ഇയ്യ് സമ്മയ്ക്കണം..... ഓന്റെ ജീവിതത്തീന്ന് ഇയ്യ് പോണം...... ""
ഓർക്കുന്തോറും മനസ്സിന്റെ ഭാരം കൂടി വരുന്നതു പോലെ.....
പ്രാണൻ കൊടുത്തു സ്നേഹിച്ച പുരുഷന്, ജീവിതം നിഷേധിക്കേണ്ടി വന്ന തന്റെ വിധിയോർത്ത് അവളുടെ റൂഹ് പിരിഞ്ഞു....
ശരീരം തളർന്നുകൊണ്ടവൾ ചുമരിലൂടെ താഴേക്ക് ഊർന്നിറങ്ങി.....
൱൱൱൱൱൱൱൱൱൱൱൱൱൱൱൱
തോട്ടുവക്കത്തെ സിമന്റു പടവിൽ തെളിഞ്ഞ ആകാശത്തെ വീക്ഷിച്ചുകൊണ്ടയാൾ ഏകനായി കിടന്നു......
മനസ്സു നിറയെ സുനൈനായുടെ മുഖമായിരുന്നു.......
""ആശ കൊടുത്ത് അവസാനം ഇയ്യിന്റെ കുട്ടീനെ ചതിച്ചീലേ മുനീറേ.....
ഇക്ക് തന്ന വാക്ക് ഇയ്യ് മറന്നീലേ മുനീറേ.....""
അശരീരി പോലെ , കേട്ടു മറന്ന ആ ശബ്ദം അയാളിൽ ഉൾക്കിടിലമുണ്ടാക്കി......
അലിയാര്ക്ക !!
കിടന്നിടത്തു നിന്നും ചാടിയെഴുനേറ്റ് മുനീറ് ചുറ്റും നോക്കി.....
തോന്നലാണെന്ന് തിരിച്ചറിഞ്ഞെങ്കിലും , അവൻ കിതയ്ക്കുന്നുണ്ടായിരുന്നു......
ആരാത്..... ഈ ഇര്ട്ടത്ത് ??
ടോർച്ചിന്റെ വെട്ടം മുഖത്ത് പതിച്ചപ്പോൾ ,, അയാൾ കൈകൊണ്ട് മുഖം മറച്ചു പിടിച്ചു.....
അയ്ശരി.... പുയ്യാപ്ലന്താ ഈ നേരത്ത് ഇവടെ ഒറ്റക്ക്..... കിനാവ് കാണാ ??
ശബ്ദം കൊണ്ട് ആളെ തിരിച്ചറിഞ്ഞു.....
മായിൻ കുട്ടി....!
പള്ളിയിലെ പണിക്കാരനാണ്.....
മുസ്ല്യാർക്ക് ഭക്ഷണമെത്തിച്ച് പോകുന്ന പോക്കാണ്.....
മുനീർ ഒന്നും മിണ്ടിയില്ല......
എന്തായാലും ഇയ്യ് ചെയ്തത് വല്യേ ചെയ്ത്തായിപ്പോയീട്ടാ മുനീറേ..... കായ്ച്ച് നിക്കണ മരം കണ്ടപ്പോ, തണല് തന്ന മരം വെട്ടിമാറ്റണത് പടച്ചോന് നെരക്കൂല്ലാട്ടാ ഓർത്തോളീ......
മുനീറിനെ നോക്കി അർത്ഥം വച്ചൊന്ന് മൂളിയ ശേഷം അയാൾ ടോർച്ചും തെളിച്ച് മുന്നോട്ടു നടന്നു......
മുനീറിന് , തല പെരുക്കുന്നതായി തോന്നി.....
അയാളുടെ മനസ്സും മനസ്സാക്ഷിയും തമ്മിൽ സംഘർഷം തുടങ്ങി......
മനസ്സാക്ഷിയുടെ ഓരോ ചോദ്യത്തിനും ഉത്തരമില്ലാതെ , അവളുടെ നിറഞ്ഞ മിഴികൾ മാത്രം മനസ്സിലവശേഷിച്ചപ്പോൾ .....,, ഒരു ഭ്രാന്തമായ ആവേശത്തോടെ അയാൾ നടന്നു തുടങ്ങി.....
൱൱൱൱൱൱൱൱൱൱൱൱൱൱൱൱൱൱
സിയാദേ....... സിയാദേ.....
സുൽത്താൻ വീടിന്റെ ഗേറ്റിനു മുന്നിൽ നിന്ന് അയാളുറക്കെ വിളിച്ചു.....
വിളി കേട്ട് പുറത്തേക്കു വന്ന സിയാദ് , മുനീറിനെ കണ്ടതും പുഞ്ചിരിയോടെ അടുത്തേക്കു വന്നു.....
മുനീർക്കയെന്താ അവിടെത്തന്നെ നിന്നത് ?? അകത്തേക്കു വരീൻ.....
അവൻ സ്വാഗതം ചെയ്തു.....
വേണ്ട..... ഇക്കന്നോട് രണ്ട് വർത്താനം പറയാന്ണ്ട്.... അയിന് നല്ലത് ഇവടന്നേണ്.....
അല്ലേലും രാത്രി പെണ്ണുങ്ങള് ഉള്ള വീട്ടില് കേറി വർത്താനം പറയണ ശീലം ഇക്കില്യ.....
മുനീറിന്റെ ഗൗരവഭാവം സിയാദിൽ സംശയമുണ്ടാക്കി...... അവൻ ഗേറ്റ് തുറന്ന് അയാൾക്കൊപ്പം പുറത്തേക്കു വന്നു.....
വളച്ചു കെട്ടാതെ കാര്യം പറയാ.....
അനക്ക് ഇന്റെ പെങ്ങളെ കെട്ടിച്ച് തരാൻ ഇക്ക് സമ്മതല്ല....!!
സിയാദ് അമ്പരന്നു....
എന്താ മുനീർക്കാ ഇപ്പോ ഇങ്ങനൊക്കെ...... എല്ലാം പറഞ്ഞ് ഉറപ്പിച്ചതല്ലേ.... പിന്നെന്താ ??
ആര് പറഞ്ഞ്....??
ആര് ഒറപ്പിച്ച്.....??
ഞാൻ വാക്ക് തന്നോ അനക്ക് , ന്റെ ഷാഹിനാനെ കെട്ടിച്ച് തരാന്ന്......??
മുനീർ കലിയോടെ ചോദിച്ചു.....
അല്ല ബാപ്പ.....
ബാപ്പ....! അന്റെ ബാപ്പാട് ഞാൻ ഇങ്ങടെ സ്നേഹത്തെ പറ്റി പറഞ്ഞൂന്ന്ള്ളത് നേരാ ,, പക്ഷെ,, പകരം അന്റെ ബാപ്പ ചോയ്ച്ചത് ഇന്റെ ജീവിതാ..... ഞാന് മറ്റൊരു പെണ്ണിന് സ്വപ്നം കാണാൻ കൊടുത്ത ഇന്റെ ജീവിതം.....!
കയ്യൂല.... ഇന്നെക്കൊണ്ടതിന് കയ്യൂല.....
ഒരു പെണ്ണിന്റെ കണ്ണീര് കൊണ്ട് ന്റെ പെങ്ങക്കൊരു ജീവിതം ഇണ്ടാക്കി കൊട്ക്കാൻ മാത്രം അധഃപതിച്ചിട്ടില്ല ഈ മുനീറ്......
ഓള് ചെലപ്പോ അന്നെ കിട്ടീല്യെങ്കി അങ്കട് മരിക്കേരിക്കും..... മരിക്കട്ടെ..... അതാണ് ഓൾടെ യോഗം ന്ന് വച്ചാ അതെന്നെ നടക്കട്ടെ.....
ഇന്നാലും അന്റെ സാനിയാനെ കെട്ടാൻ ഇക്ക് കയ്യൂല്ല.....
അത് ഓളോട്ള്ള ഇഷ്ടക്കേടോണ്ട് അല്ല.....
സുനൈനാട്ള്ള ഇഷടക്കൂടുതലോണ്ടോ അല്ല.....
ആരോടുംള്ള വാശിയോ അല്ല.....
വാക്കാണ്.....!
ഓള്ക്കോ, ഓൾടെ വാപ്പാക്കോ കൊടുത്ത വാക്കിനേക്കാൾ വല്തായി പടച്ച റബ്ബിന് ഞാൻ കൊട്ത്ത വാക്ക്.....!
അത് തെറ്റിച്ചാ പിന്നെ ഇന്റെ ദുനിയാവ് മാത്രല്ല , ആഹിറവും ഇക്ക് കണ്ണീരാവും.....
ഓൾടെ കണ്ണീരില് കെട്ന്ന് ഞാൻ നീന്തേണ്ടി വരും......
വയ്യ..... ഇന്നെക്കൊണ്ടയിന് വയ്യ.....
അയാളുടെ സ്വരമിടറി....
നിശ്ശബ്ദം എല്ലാം കേട്ടുകൊണ്ടു നിന്ന സിയാദിന്റെ ഉള്ളിലും എവിടെയോ ഒരു നോവ് പടർന്നു......
മുനീർക്കാ.....
അവൻ വിളിച്ചു.
ഇങ്ങടെ സമ്മതത്തോടെയാണ് രണ്ടു വിവാഹങ്ങളും തീരുമാനിച്ചതെന്നാണ് ബാപ്പ എന്നോടു പറഞ്ഞത്.....
എല്ലാം നിങ്ങൾ തമ്മിൽ ആയിക്കോട്ടെ എന്നു കരുതിയാണ് ഞാൻ മാറി നിന്നതും.....
അല്ലാതെ....എനിക്കൊന്നും അറിയില്ലായിരുന്നു.....
അറിഞ്ഞിരുന്നെങ്കിൽ , ഷാഹിനാനെ നഷ്ടപ്പെടുത്തേണ്ടി വന്നാലും ഞാനിതിന് സമ്മതിക്കില്ലായിരുന്നു.....
കാരണം , ഞാനവളെ സ്നേഹിച്ചത് നല്ലൊരു ഭാര്യയെ ആഗ്രഹിച്ചു മാത്രമല്ല.....
സ്നേഹിക്കാനും സംരക്ഷിക്കാനും കരുതലോടെ ചേർത്തു പിടിയ്ക്കാനും മാത്രം അറിയുന്ന ഒരു ജ്യേഷ്ടനെ കൂടി ആഗ്രഹിച്ചാണ്......
ന്റെ ബാപ്പാക്ക് ശേഷം ഞങ്ങൾക്ക് തണലായി നിൽക്കാൻ ഇങ്ങള് വേണംന്ന് കൊതിച്ചിട്ടാണ്.....
ആ ഇങ്ങടെ , ഖൽബ് കൊത്തിപ്പറിച്ചിട്ട് എനിക്കോ എന്റെ സാനിയാക്കോ ഒരു ജീവിതം വേണ്ട മുനീറ്ക്കാ..... ഞങ്ങളത് ആഗ്രഹിക്കുന്നുമില്ല....!
സാനിയാനെ ഞാൻ പറഞ്ഞു മനസ്സിലാക്കിച്ചോളാം..... അവളുടെ ശരീരം മാത്രമേ തളർന്നിട്ടുള്ളൂ..... മനസ്സ് തളർന്നിട്ടില്ല.... അവൾക്ക് പറഞ്ഞാൽ മനസ്സിലാകും.....
കുടുംബത്തിനു വേണ്ടി ഇത്രയൊക്കെ ത്യജിച്ചില്ലേ... ഇനി ,സ്നേഹിച്ച പെണ്ണിനെ കൂടി ത്യജിക്കണ്ട.....
കാരണം, അത് ത്യാഗമല്ല പാപമാണ്.....
അങ്ങനൊരു പാപം ഇങ്ങള് ചെയ്യണ്ട.....
തന്റെ കൈകൾ കൂട്ടിപ്പിടിച്ച് , തനിക്ക് ആശ്വാസം പകരുന്ന സിയാദിനെ മുനീർ കെട്ടിപ്പിടിച്ചു കരഞ്ഞു.....
ന്റെ കൂടപ്പിറപ്പിന് മനസ്സിലാക്കാൻ പറ്റാതെ പോയത് , കൂടെപ്പിറക്കാത്ത അനക്ക് മനസ്സിലായല്ലോ......
നമ്മള് സ്നേഹിക്കുന്നോരൊക്കെ നമ്മളെ മനസ്സിലാക്കുംന്നാ ഞാൻ കരുതീത്.... എന്നാല് , നമ്മളെ മനസ്സിലാക്കുന്നോർക്കേ നമ്മളെ മനസ്സറിഞ്ഞ് സ്നേഹിക്കാനും പറ്റൂ എന്ന് ഇപ്പൊ ഇക്ക് മനസ്സിലായി.....
ഇയ്യ് ഇക്ക് മനസ്സിലാക്കിത്തന്നു.....
""ഷാഹിനാക്ക് തെറ്റു പറ്റിയിട്ടില്ല , അവൾ തിരഞ്ഞെടുത്തത് ഹൃദയമുള്ളവനെ തന്നെയാണ് "" തിരിഞ്ഞു നടക്കുമ്പോൾ അയാൾ മനസ്സിലോർത്തു.....
൱൱൱൱൱൱൱൱൱൱൱൱൱൱൱൱൱
ഇക്കാക്കാ....
വിളി കേട്ട് കട്ടിലിൽ നിന്നെഴുനേറ്റു....
ഷഹാനയായിരുന്നു.....
ന്തേ.... കെടന്നില്യേ ഇതുവരെ ??
ഇല്ല്യ.... ഉറക്കം വരണില്ല ഇക്കാക്കാ.....
അയാളവളെ അരികിൽ പിടിച്ചിരുത്തി നെറുകിൽ തലോടി.....
അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു......
മാറോടണച്ചു പിടിച്ചപ്പോൾ ,, അവൾ വിതുമ്പി തുടങ്ങി....
ഇക്കാക്ക വല്ലാതെ സങ്കടപ്പെട്ണ്ടല്ലേ.....
സുനൈനാത്ത..... ഓര് പാവാണ്.....
ഉമ്മ പറഞ്ഞോണ്ടാ ഓര് വേറെ നിക്കാഹിന് സമ്മതിച്ചേ.....
പക്ഷേ ,, ഇക്കാക്ക സുനൈനാത്താനെ നിക്കാഹ് കഴിക്കണതാ ഇക്കിഷ്ടം.....
എന്റിക്കാക്കാനെ വിഷമിപ്പിച്ചിട്ട് ഇക്കൊരു ഡോക്ടറും ആവണ്ട....
ഞമ്മക്കീ ചെറിയ വീടും , ഇവടെ കിട്ടണ സന്തോഷോം മതി ഇക്കാക്കാ.....
ഷഹാനയുടെ കണ്ണുനീർ ഒലിച്ചിറങ്ങിയത് വരണ്ടുണങ്ങിയ അയാളുടെ ഹൃദയത്തിലേക്കാണ്.......
വേനൽക്കെടുതിയിൽ, ആർത്തലച്ചു പെയ്തൊരു മഴ കണക്കെ, അതയാളെ കുളിരണിയിച്ചു......
ആ മഴയിൽ അയാളും ആവോളം നനഞ്ഞു.....
൱൱൱൱൱൱൱൱൱൱൱൱൱൱൱൱
സുൽത്താൻ വീടിനും അന്നാട്ടുകാർക്കും അന്നൊരു പെരുന്നാളിന്റെ പൊലിവായിരുന്നു......
ആ വലിയ വീടിനുമുന്നിൽ ആർഭാടത്തോടെ ഉയർന്നു വന്ന പന്തലു നോക്കി പലരും പറഞ്ഞു
""ഇന്നാട്ടിൽ ഇങ്ങനൊരു പന്തല് ഇതാദ്യാണ്...
കല്യാണം എന്തായാലും ഹാജ്യാര് പൊടിപൊടിക്കും.... സംശയല്യ........""
ഒരു വശത്ത് ചിലർ കഴിച്ച ബിരിയാണിയുടെ മേന്മ പറയുമ്പോൾ ,, മറ്റുചിലർ ദഫ്മുട്ടിന്റേയും കോൽക്കളിയുടേയും താളത്തിനൊത്ത് ചുവടുറപ്പിക്കുകയായിരുന്നു......
അതേയ് മുസ്ല്യാരെത്തി..... ഇനി നിക്കാഹ് കഴിഞ്ഞിട്ടാവാം......
കാർന്നോന്മാരിലൊരാൾ വിളിച്ചു പറഞ്ഞപ്പോൾ പന്തലിലാകെ നിശ്ശബ്ദത പരന്നു....
നിക്കാഹിന് കാർമികത്വം വഹിക്കുന്ന ഖത്വീബും കാരണവൻമാരും അലങ്കരിച്ച സ്റ്റേജിൽ സന്നിഹിതരായി.....
വെള്ളയും വെള്ളയും ധരിച്ച് തലയിൽ തൂവാലയും വച്ച് അവർ മൂന്നുപേരും സ്റ്റേജിലേക്ക് കയറിവന്നു......
മൂന്നു പേരോ....??
ആഹ്.. മൂന്നു പേര്.....
അതാരൊക്കെയാ വാപ്പച്ചീ ആ മൂന്ന് പേര്...??
അതോ...... അത്....
മതി മതി.... വാപ്പച്ചിം മോനും കൂടി കഥ പറഞ്ഞത്.... ഇനി പോയി ഉറങ്ങാൻ നോക്കിൻ രണ്ടാളും.....
അടുക്കള ഭരണം കഴിഞ്ഞ് അവൾ മുറിയിലേക്ക് വന്നുകൊണ്ട് പറഞ്ഞു.....
ഇത് കഥയല്ലല്ലോ ഉമ്മാ.... വാപ്പച്ചീടെ കല്യാണല്ലേ.....
മോനുട്ടൻ ചിണുങ്ങി...
ഓനോടാണോ ഇക്കാ ഇങ്ങള് ഇതൊക്കെ പറഞ്ഞൊട്ക്കണ്..... ഇങ്ങളും നന്ന് ഇങ്ങടെ മോനും നന്ന്......
അവൾ ദേഷ്യം ഭാവിച്ചു.
ഓനറിയട്ടെടീ ഓന്റെ വാപ്പാടെ കഥ.....
മക്കള് സ്നേഹം പഠിക്കേണ്ടത് ഓരടെ രക്ഷിതാക്കളിൽന്നാ.....
അവരടെ ജീവിതത്തീന്നാ.....
ഓര് പറഞ്ഞു കൊടുക്കണ കഥകളിൽന്നാ....
അങ്ങനെ മക്കള് വളരട്ടെ.....
വളർന്ന് മിടുക്കരാവട്ടെ......
അല്ലേ മോനുട്ടാ.....??
ബാപ്പാന്റെ ചോദ്യത്തിന് അവൻ തലകുലുക്കി ചിരിച്ചു...
വാപ്പച്ചീ ബാക്കി ??
അയാൾ മകനെ എടുത്ത് മടിയിലിരുത്തി.....
പിന്നെ പറഞ്ഞു;
ആ മൂന്നു പേര് ആരാന്നല്ലേ...... ഒന്ന് വാപ്പച്ചി , മറ്റൊന്ന് സിയാദ് പിന്നെ.....
പിന്നെ ???
പിന്നെ നമ്മടെ മുക്രി...!
മുക്രിയോ ??
അതേന്നേ.... അന്റെ ഉമ്മച്ചിക്കുവേണ്ടി നിക്കാഹ് പറഞ്ഞു വച്ചില്ലേ... ആ മുക്രി....!
മുക്രിയായാലെന്താ ആള് ചെറുപ്പല്ലേ...
അതെങ്ങനെ....
അതിനൊക്കെ കാരണം സിയാദാണ്.... മോന്റെ മാമൻ....
ഓനാണ് എല്ലാരേം കാര്യങ്ങള് പറഞ്ഞ് മനസ്സിലാക്കിച്ചത്.....
യതീമായ സുനൈനാക്ക് , അതായത് മോന്റെ ഉമ്മാക്ക് ഒരു ജീവിതം കൊടുക്കാൻ സ്വയം മുന്നോട്ട് വന്നതായിരുന്നു മുക്രി....
ആ നല്ല മനസ്സ് കേട്ടറിഞ്ഞപ്പോ ഹാജ്യാര് മുക്രിയോടൊരു ചോദ്യം......
ഇങ്ങക്ക് ഞാനെന്റെ മോളെ തന്നാല് ഇങ്ങള് സ്വീകരിക്കോന്ന്......
അതിന് അദ്ധഹം പറഞ്ഞ മറുപടി എന്താന്നറിയോ......
"" യതീമും മിസ്കീനും രോഗികളും എല്ലാം ഒരാളുടെ സൃഷ്ടി തന്നെയാണ്.....
അവനു മുന്നിൽ സർവ്വലോകരും തുല്യരുമാണ്.....
അതുകൊണ്ടു തന്നെ, ഒരു വ്യവസ്ഥയും
കൂടാതെ നിങ്ങളുടെ മകളെ നിങ്ങളെനിക്ക് പൂർണ്ണ സമ്മതത്തോടെ തരികയാണെങ്കിൽ,, അവളെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കാൻ ഞാൻ തയ്യാറാണ്.....
അവളുടെ കുറവുകൾ എനിക്കൊരിക്കലും ഒരു ബാധ്യതയാവുകയില്ല.....
അള്ളാഹു സാക്ഷി.....!! ""
അങ്ങനെയാണ് ആ മൂന്നു കല്യാണങ്ങളും ഒരേ ദിവസം , ഒരേ പന്തലിൽ വച്ച് നടന്നത്.....
മോനറിയോ....
പണമോ പദവിയോ ഒന്നുമല്ല ഒരാളെ വലിയവനാക്കുന്നത്.... അവന്റെ പ്രവർത്തിയാണ്..... അവന്റെ നന്മയുള്ള മനസ്സാണ്.....
മുനീറ്, തന്റെ മകന്റെ മൂർധാവിൽ ഉമ്മവെച്ചു.....
ശേഷം, അവളേയും ചേർത്തു പിടിച്ച് , ആ നെറ്റിയിലേക്ക് തന്റെ ചുണ്ടുകളമർത്തി.....
അപ്പോൾ.... ,,
ഒരു ചുമരിനപ്പുറം തലയിലെ തട്ടംകൊണ്ട് അവരും കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു.....
മുനീറിന്റെ ഉമ്മ.... ആമിന !!
÷ശുഭം÷
മിസ്കീൻ: ദരിദ്രൻ
ആഹിറം:പരലോകം
Comments
Post a Comment