മധുരനൊമ്പരം ഫുൾ പാർട്ട്
മധുരനൊമ്പരം ഫുൾ പാർട്ട്
******************
'ന്‍റെ കള്ള കൃഷ്ണാ... ഇന്നു ക്ളാസ്സ് തുടങ്ങുവാണ്... ന്‍റെ കാര്യമൊക്കെ അറിയാല്ലോ... എല്ലാം അങ്ങോട്ടു ഏല്‍പ്പിക്കുവാട്ടോ... കോളേജ് എന്നൊക്കെ ഓര്‍ക്കുമ്പോള്‍ വല്ല്യ സന്തോഷാ... പക്ഷേ... റാഗിങ്ങ്... അതിച്ഛിരി കടുപ്പാട്ടോ... ഉണ്ണിമായയ്ക്കു പേടിയാ അതൊക്കെ... ന്നെ കാത്തോളണേ എന്‍റെ അമ്പാടി കണ്ണാ... ദേ... ഞാന്‍ നല്ല പാല്‍പായസമാ നേദിച്ചു തന്നേക്കണേ... കൈക്കൂലിയായിട്ടു അങ്ങു കരുതി... ന്‍റെ കൂടെ തന്നെ ഉണ്ടാവണേട്ടോ...'
'എന്താ മായക്കുട്ടി കാര്യമായി കണ്ണനോടു പറയണേ...??? ഇന്നു ക്ളാസ്സ് തുടങ്ങുവാല്ലേ കുട്ടിക്ക്...???'
'അതേ തിരുമേനി... അതൊക്കെ ന്‍റെ കണ്ണനോടു പറയുവാര്‍ന്നേ ഞാന്‍...'
തിരുമേനി നീട്ടിയ ഇലക്കീറില്‍ നിന്ന് ഒരു നുള്ളു ചന്ദനം എടുത്തു നെറ്റിയില്‍ ചാര്‍ത്തി കൊണ്ട് ഉണ്ണിമായ പുഞ്ചിരിച്ചു.
'ഹായ്... ഉണ്ണിക്കണ്ണന്‍റെ സ്വന്തം ആളല്ലേ... പിന്നെ എന്തിനാ ഇത്ര പേടി മുഖത്ത്...??'
'ഹേയ് പേടിയൊന്നൂല്ല്യാ... ന്നാലും ഒരു... ആദ്യായിട്ടല്ലേ കോളേജിലേക്കൊക്കെ... അതിന്‍റെ ഒരു... ഇത്...'
'നന്നായി പഠിക്കണ കുട്ടിയല്ലേ മായ മോള് പിന്നെ എന്തിനാ ആവലാതി... ധൈര്യായിട്ടു അങ്ങട് പോവ്വാ... ഭഗവാന്‍ കൂടെ തന്നെ ണ്ട്...'
'ശരി തിരുമേനി... മാളൂ... അവളോടു ഒരുങ്ങി നില്‍ക്കാന്‍ പറഞ്ഞോളൂട്ടോ... ഞാന്‍ സ്കൂട്ടിയുമായി വരാം... ഒരുമിച്ചു പോകാംന്ന് പറഞ്ഞോളൂ...'
'ഓ ആയിക്കോട്ടെ... ഞാന്‍ പറഞ്ഞോളാം...'
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ഇതാണ് ഉണ്ണിമായ മാളികപ്പുരയ്ക്കലെ ഗംഗാധരന്‍റെയും മാധവിയുടെയും മൂത്തപുത്രി. ഒരു സഹോദരന്‍ കൂടി ഉണ്ട്. പത്താം ക്ളാസ്സുകാരന്‍ മാധവനുണ്ണി. പഴയ തറവാട്ടുകാര്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ ഓരോരുത്തരും ഭാഗം പറ്റി പോയതോടെ കുടുംബവീട് മാത്രമാണ് അവര്‍ക്ക് സ്വന്തമായിട്ടുള്ളത്. ഗംഗാധരന്‍ സ്കൂള്‍ മാഷ് ആണ്. മാധവി ഒരു പാവം വീട്ടമ്മയും.
ഉണ്ണിമായ പ്ളസ്സ് ടൂവിന് ഫുള്‍ എ+ നേടിയ ശേഷം മഹാരാജാ കോളേജില്‍ BSc കമ്പ്യൂട്ടര്‍ സയന്‍സിനു ചേര്‍ത്തിരിക്കുന്നു. ഉറ്റ സുഹൃത്തായ മാളവിക എന്ന മാളുവും ഉണ്ട് ഒപ്പം.
മാളവിക കൃഷ്ണന്‍റെ അമ്പലത്തിലെ മേല്‍ശാന്തിയുടെ സഹോദരപുത്രി ആണ്. അച്ഛന്‍ നാരായണന്‍ ഉണ്ണിമായയുടെ അച്ഛന്‍റെ കൂടെ സ്കൂളില്‍ തന്നെ ജോലി ചെയ്യുന്നു. അവിടെ ക്ളാര്‍ക്ക് ആണ്. അമ്മ മാളു കുഞ്ഞായിരുന്നപ്പോള്‍ മരിച്ചു പോയതാണ്.
ഗംഗാദരനും നാരായണനും വളരെ അടുത്ത കൂട്ടുകാര്‍ ആയിരുന്നതു കൊണ്ട് കുടുംബങ്ങള്‍ തമ്മിലും ആ ഇഴയടുപ്പം ഉണ്ടായിരുന്നു. മാളുവിനെ മാധവിക്കു സ്വന്തം മകളെ പോലെ ഇഷ്ടമായിരുന്നു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'അച്ഛാ... ഞാന്‍ ഇറങ്ങുവാണ്... അനുഗ്രഹിക്കണം...'
ഉണ്ണിമായ അച്ഛന്‍റെ കാല് തൊട്ടു തൊഴുതു.
'നന്നായി വരും മോളെ...'
'അമ്മേ...'
'പോയി വാ മോളെ...'
'ഡാ... കുരുപ്പേ...'
'നീ പോടി ചേച്ചി...'
'നിന്നെ ഞാന്‍ വന്നിട്ടു എടുത്തോളാടാ...'
'ഓ... ശരി...'
'ഹോ.... തുടങ്ങി രണ്ടാളും... നിനക്കൊന്നും വേറെ ഒരു പണിയും ഇല്ലേ...??? നേരെ നോക്കിയാല്‍ കീരിയും പാമ്പും ആണ്... ക്ളാസ്സില്‍ പോകാന്‍ നോക്കെടി... ഡാ... നിന്നോടും കൂടിയാ പറഞ്ഞേ...'
മായയും ഉണ്ണിയും മുഖം വീര്‍പ്പിച്ചു കൊണ്ട് രണ്ടു ദിക്കിലേക്ക് പോയി.
ഉണ്ണിമായ സ്കൂട്ടിയില്‍ കയറി അച്ഛനമ്മമാരെ നോക്കി കൈ വീശി. അവള്‍ പടി കടന്നു പോകുന്നതു വരെ നോക്കി നിന്നിട്ടു ഗംഗാദരനും സ്കൂളിലേക്ക് ഇറങ്ങി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'കീീീീീീീീ.... കീീീീീീീീ.....'
ഉണ്ണിമായ മാളവികയുടെ വീടിനു മുന്നില്‍ നിന്ന് ഹോണ്‍ ഉച്ചത്തില്‍ മുഴക്കികൊണ്ടിരുന്നു.
'എടി മാളൂ... നീ ഒന്നു വേഗം ഇറങ്ങുമോ...??? ആദ്യദിവസം തന്നെ വൈകിക്കുമോ നീ...??'
'ദാ വരുന്നെടി... ഒന്നു നില്‍ക്ക്...'
വാതിലിനടുത്തു തന്നെയുള്ള കണ്ണാടിയില്‍ നോക്കി വാലിട്ടു കണ്ണെഴുതി കൊണ്ട് മാളു പറഞ്ഞു.
'കീീീീീീ കീീീീീീീ...'
'ഒന്നു നിര്‍ത്തെടി മായേ... ദേ ഞാന്‍ വന്നു... എങ്ങനെ ഉണ്ടെടി മോളെ... കൊള്ളാമോ...??? ഇന്നലെ അച്ഛന്‍ വാങ്ങി തന്നതാണ്...'
ഇളം മഞ്ഞ നിറത്തിലെ അനാര്‍ക്കലി കൈ കൊണ്ട് ആട്ടി കൊണ്ട് മാളു ചോദിച്ചു.
'ഉംംംം... കൊള്ളാം... നീ വേഗം കയറാന്‍ നോക്കൂ...'
'അല്ല നീ എന്താടി മോളെ ഇത്ര സിംപിള്‍ ആയി...??? ഒരു ഓഞ്ഞ പച്ച ചുരിദാര്‍...'
'അതൊന്നും സാരമില്ലെടി... നീ ഒന്നു വേഗം വാ... നമ്മള്‍ വൈകുമേ...'
'ഹാ... പിന്നെ നീ നാച്ചുറല്‍ ബ്യൂട്ടി അല്ലേ... എന്തിട്ടാലും ലുക്ക് തന്നെയാണ്... എന്‍റെ സുന്ദരി മായമ്മയല്ലേ...'
അവള്‍ സ്കൂട്ടിയിലേക്ക് കയറി ഇരുന്നു കൊണ്ട് പറഞ്ഞു.
'ഒഒഒാാാാ ഓഓഓഓ... സുഖിച്ചൂട്ടോ...'
അവള്‍ സ്കൂട്ടി വേഗം സ്റ്റാര്‍ട്ട് ആക്കി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
കോളേജിലെ പാര്‍ക്കിങ്ങ് ഏരിയയില്‍ സ്കൂട്ടി പാര്‍ക്ക് ചെയ്തു അവരുടെ ക്ളാസ്സ് അന്വേഷിച്ചു നടക്കുമ്പോഴാണ് അവര്‍ ആ ശബ്ദം കേട്ടത്.
'ഹലോ... രണ്ടു പേരും അവിടൊന്നു നിന്നേ...'
അവര്‍ പരസ്പരവും ചുറ്റിലും ഒന്നു നോക്കി.
'വേറെ ആരെയും അല്ല... നിങ്ങളെ തന്നെയാണ് വിളിച്ചത്... ഇങ്ങോട്ട് ഒന്നു വന്നേ...'
ചുറ്റിനും തറകെട്ടിയ ഒരു മരച്ചുവട്ടില്‍ ഇരിക്കുന്ന കുറച്ചു പേരുടെ ഇടയില്‍ നിന്നാണ് ശബ്ദം എന്നു മനസ്സിലായി. കണ്ടാലേ അറിയാം സീനിയേഴ്സ് ആണെന്ന്.
'എന്താ നിനക്കൊന്നും ചെവി കേട്ടൂടെ...??? ഇങ്ങോട്ട് വാടി...'
അവര്‍ രണ്ടുപേരും വിറയാര്‍ന്ന കാലുകളോടെ അങ്ങോട്ടു നടന്നു. മായ മാളുവിന്‍റെ കൈയ്യില്‍ ഇറുക്കി പിടിച്ചു.
'ന്നാലും... ന്‍റെ കണ്ണാ... ന്നോട് ത് വേണ്ടാര്‍ന്നു... ഞാന്‍ പറഞ്ഞിരുന്നതല്ലേ...'
അവള്‍ മേലോട്ടു നോക്കി പറഞ്ഞു.
'എന്താടി... നീ എന്താ പിറുപിറുക്കുന്നെ... ??'
മുടിയും താടിയും നീട്ടി വളര്‍ത്തിയ ഒരുത്തന്‍ അവരുടെ മുന്‍പിലേക്ക് ചാടി.
ഉണ്ണിമായ ഞെട്ടി രണ്ടടി പുറകിലേക്ക് വച്ചു.
'എന്താടി നിന്‍റെയൊക്കെ പേര്...???'
'ഉഉഉണ്ണിമായ...'
'മാാമാാളവിക'
'എന്നാലേ... ഉണ്ണിമായയും മാളവികയും ഇങ്ങോട്ട് ഒന്നു നീങ്ങി നിന്നേ... ചേട്ടന്‍മാര്‍ ഒന്നു നന്നായിട്ട് കാണട്ടേ...'
'ന്‍റെ കണ്ണാ... ഞങ്ങളെ ഒന്നു രക്ഷിക്കൂ...'
'ഹേയ് വാട്ട്സ് ഹാപ്പണിങ്ങ് ദേര്‍...???'
ശബ്ദം കേട്ട ഭാഗത്തേക്ക് അവര്‍ തിരിഞ്ഞു നോക്കി
'ഓടിക്കോടാ... ദേ ഹിറ്റ്ലര്‍ വരുന്നു...'
അവര്‍ എല്ലാവരും പ്രാണനും കൊണ്ട് ഓടുന്നത് കണ്ടു മായയും മാളുവും ആശ്ചര്യത്തോടെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.
'ആരാ... ഈ ഹിറ്റ്ലര്‍...???'
മധുരനൊമ്പരം - 2
******************
അവരെ റാഗ് ചെയ്യാന്‍ കച്ചകെട്ടി ഇറങ്ങിയ ആ ചേട്ടന്‍ ഓടുന്നതിനിടയില്‍ കാലു തെന്നി വീഴാന്‍ പോയെങ്കിലും വീണ്ടും നേരെ നിന്ന് ഇടം വലം നോക്കാതെ ഓടുന്നുണ്ട്.
മായയും മാളുവും തിരിഞ്ഞു നോക്കിയതും ഇളം നീല ഫോര്‍മല്‍ ഷര്‍ട്ടും ബ്ളാക്ക് ഫോര്‍മല്‍ പാന്‍ഡ്സും ഇട്ട് താടിയും മീശയും ഭംഗിയായി ട്രിം ചെയ്തു ഒതുക്കി നീളന്‍ മുടി ജെല്‍ ചെയ്തു ഒതുക്കി നിര്‍ത്തിയിരിക്കുന്ന ഒരു ചുള്ളന്‍ അവര്‍ക്കരികിലേയ്ക്ക് നടന്നടുക്കുന്നു.
മുഖത്ത് ഒരല്‍പ്പം കലിപ്പ് ലുക്ക് ഉണ്ട്.
'കണ്ടിട്ടു സൂപ്പര്‍ സീനിയര്‍ ആണെന്നു തോന്നുന്നെടി...'
മായയുടെ ചെവിയില്‍ മാളു മന്ത്രിച്ചു.
'എന്താണ് അവിടെ...??? എനി പ്രോബ്ളം...???'
'ഹേയ് ഒന്നുമില്ല ചേട്ടാ... കുറച്ചു ചേട്ടന്മാര്‍ റാഗ് ചെയ്യാന്‍ നോക്കിയതാണ് ചേട്ടാ...'
മാളു അതിവിനയത്തോടെ പറഞ്ഞു.
'ഉംംം... ഫസ്റ്റ് ഇയര്‍സ് ആണോ...???'
'അതേ ചേട്ടാ... CS ആണ്...'
'ഹലോ... കുറച്ചു നേരം ആയല്ലോ ചേട്ടാ ചേട്ടാ എന്നു വിളിക്കുന്നത്... ഐ ആം യുവര്‍ ട്യൂട്ടര്‍... ഇവിടെ നിന്ന് കറങ്ങാതെ ക്ളാസ്സില്‍ കയറാന്‍ നോക്കൂ... ഉംംംം.... ഗോ ടു യുവര്‍ ക്ളാസ്സ്...'
അയാളുടെ അലര്‍ച്ച കേട്ട് അവര്‍ അറിയാതെ മുന്നിലേയ്ക്ക് നടന്നു.
'ട്യൂട്ടറോ... എന്ത് അടാര്‍ ലുക്ക് ആണെടി മോളെ... സത്യായിട്ടും ഞാന്‍ കരുതിയത് സ്റ്റുഡന്‍ഡ് ആകുമെന്നാ...'
'ഒന്നു മിണ്ടാതെ വാ എന്‍റെ മാളൂ... ക്ളാസ്സ് കണ്ടു പിടിച്ചിട്ടു ഞാന്‍ പറയാം... ഒരു കാര്യം...'
'എന്തു കാര്യം...??'
'നീ ഒന്നു വാടി പെണ്ണേ...'
അവര്‍ അവിടെ നിന്ന സീനിയേഴ്സ് ചേച്ചിമാരോടു ചോദിച്ചു ഒരു വിധം ക്ളാസ്സ് കണ്ടു പിടിച്ചു ഇരുന്നു.
'എടീ... അതു ജിത്തേട്ടന്‍ ആണ്... നിനക്ക് ഓര്‍മ്മ ഇല്ലേ...???'
'ജിത്തേട്ടനോ...?? ഏതു ജിത്തേട്ടന്‍...??'
'ടീ... അച്ഛന്‍റെ സ്കൂളില്‍ നിന്നു റാങ്ക് ഒക്കെ കിട്ടിയ ജിതേന്ദ്രന്‍... ജിതേന്ദ്ര വര്‍മ്മ...നീ മറന്നു പോയോ...??? എനിക്ക് കണ്ടപ്പോള്‍ തന്നെ മനസ്സിലായി...'
'ഓ.... മനസ്സിലായി മോളേ.... നിന്‍റെ.... അരവിന്ദനയനന്‍....'
ഉണ്ണിമായ ചെറിയ നാണത്തോടെ തല താഴ്ത്തി.
'അയ്യോടീ... അവളുടെ ഒരു നാണം... അങ്ങേര്‍ക്ക് നിന്നെ മനസ്സിലായോ എന്തോ...'
'ഹേയ്... സാധ്യത ഇല്ലെടി അവര്‍ പിന്നെ ബോംബേയിലൊക്കെ ആയിരുന്നില്ലേ... കുറച്ചു നാള്‍ മുന്‍പ് സ്കൂളില്‍ ചെന്നിരുന്നു എന്നു അച്ഛന്‍ അമ്മയോടു പറയുന്നതു കേട്ടാര്‍ന്നു...'
'ഉംംംം... ഉംംംം... നടക്കട്ടേ മോളേ... ഇനി ഇപ്പോള്‍ സൗകര്യം ആയല്ലോ... സ്റ്റുഡന്‍ഡും ട്യൂട്ടറും... നീ പൊളി ആണ് മോളേ...'
'ഒന്നു പോടി അവിടുന്നു...'
ഉണ്ണിമായ മാളുവിന്‍റെ കൈയ്യില്‍ ഒന്നു മൃദുവായി നുള്ളി. അവളുടെ ചിന്തകള്‍ കുറച്ചു വര്‍ഷങ്ങള്‍ പിന്നിലേക്ക് ചലിച്ചു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
അച്ഛന്‍റെ സ്കൂളില്‍ ആദ്യമായി ഒരു റാങ്ക് കിട്ടിയതിന്‍റെ ആഘോഷങ്ങള്‍ നടക്കുകയാണ്. എല്ലാ സ്റ്റാഫിന്‍റെയും കുടുംബാംഗങ്ങളും ഉണ്ടായിരുന്നു ചടങ്ങിന്. ഉണ്ണിമായ അന്ന് നാലാം ക്ളാസ്സില്‍ പഠിക്കുന്നു.
ആരാധനയോടെ ആണ് അന്ന് ജിതേന്ദ്രനെ ഉണ്ണിമായ നോക്കിയത്. മന്ത്രിയുടെ കൈയ്യില്‍ നിന്നും പുരസ്കാരം വാങ്ങുന്നതും ഗാംഭീര്യത്തോടെ മറുപടി പ്രസംഗം നടത്തുന്നതും എല്ലാം.
കലാപരിപാടികള്‍ തുടങ്ങിയപ്പോള്‍ അത്യാവശ്യം നന്നായി പാട്ടു പാടുമായിരുന്ന അവളോടു അച്ഛന്‍ പാട്ടു പാടാന്‍ ആവശ്യപ്പെട്ടു. സ്റ്റേജില്‍ കയറി അവള്‍ അതിമനോഹരമായി ഒരു ലളിതഗാനം പാടി.
''അരവിന്ദനയന അമ്പാടി കണ്ണാ
അവിടുന്നറിയില്ലേ ഞാന്‍
അവിടുത്തെ അടിമയല്ലേ
അറിയാതെ കാട്ടിലെ കാട്ടു ശിലപോലും
അനുരാഗ ചൂടിനാല്‍ ഉരുകിയെന്നോ
അറിയുന്നിടത്തൊക്കെ ഞാന്‍ തിരഞ്ഞു കണ്ണന്‍
അവിടുന്നു ജാലത്തില്‍ മറഞ്ഞു പോയി മറഞ്ഞു പോയി
അരവിന്ദനയനാ അമ്പാടി കണ്ണാ
അവിടുന്നറിയില്ലേ ഞാന്‍
അവിടുത്തെ അടിമയല്ലേ...'
അവള്‍ പാടി നിര്‍ത്തുമ്പോള്‍ സദസ്സിലുള്ളവര്‍ ഇമവെട്ടാതെ അവളെ നോക്കി ഇരിക്കുകയായിരുന്നു. കാരണം ഇത്ര കൊച്ചു കുട്ടിയില്‍ നിന്ന് ഇത്ര ഇരുത്തം വന്ന മനോഹര ശബ്ദം ആരും പ്രതീക്ഷിച്ചിരുന്നില്ല.
സ്റ്റേജില്‍ നിന്നു ഇറങ്ങിയ ഉണ്ണിമായയെ എല്ലാവരും അഭിനന്ദനങ്ങളാല്‍ മൂടി.
കുറച്ചു മാറി അവളെ നോക്കി നില്‍ക്കുകയായിരുന്നു ജിതേന്ദ്രന്‍. അമ്മയുടെ ഒപ്പം അവളുടെ അടുത്തെത്തിയപ്പോള്‍ അവന്‍ അവള്‍ക്ക് ഷേക്ക് ഹാന്‍ഡ് കൊടുത്തു.
'ഞാനും കണ്ണന്‍റെ ആളാണ് കേട്ടോ... പാടുന്നതു കേട്ടപ്പോള്‍ എനിക്ക് വേണ്ടി പാടുന്നതു പോലെ തോന്നി... വളരെ മനോഹരം ആയിരുന്നൂട്ടോ...'
'എന്നാല്‍ പിന്നെ വലുതാകുമ്പോള്‍ രണ്ടിനേയും പിടിച്ചങ്ങു കെട്ടിക്കാം... അപ്പോള്‍ പിന്നെ ഒരുമിച്ചു ഇരുന്നങ്ങു പാടാല്ലോ... ല്ലേ മാഷേ...'
'അതേ അതേ...'
ജിതേന്ദ്രന്‍റെ അമ്മ പറയുന്നതു കേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് ഗംഗാദരന്‍ മറുപടി പറഞ്ഞു.
ആ നാലാം ക്ളാസ്സുകാരിയുടെ മനസ്സില്‍ എന്നാല്‍ ആ വാക്കുകള്‍ ചെറുതല്ലാത്ത ഒരു ഓളം തീര്‍ത്തു. ആ ചടങ്ങില്‍ മുഴുവന്‍ ഒളിഞ്ഞും തെളിഞ്ഞും അവള്‍ ജിതേന്ദ്രനെ നോക്കികൊണ്ടിരുന്നു.
അവന്‍റെ ഒാരോ നോട്ടവും അവളില്‍ എന്തെല്ലാമോ സന്തോഷങ്ങള്‍ നിറച്ചു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ആ ദിവസത്തിന് ശേഷവും അവളുടെ മനസ്സില്‍ ആ പേര് ആഴത്തില്‍ വേരൂന്നി കൊണ്ടിരുന്നു. അച്ഛന്‍റെ വായില്‍ നിന്ന് വല്ലപ്പോഴും ആ പേര് കേള്‍ക്കുന്നതു പോലും ആത്മസംതൃപ്തി നല്‍കി കൊണ്ടിരുന്നു.
അച്ഛന്‍ പറഞ്ഞാണ് ജിത്തേട്ടന്‍റെ അച്ഛനു ബോംബേയിലേക്ക് ട്രാന്‍സ്ഫര്‍ ആയതും അവര്‍ കുടുംബമായി അങ്ങോട്ടു താമസം മാറ്റിയതും അറിഞ്ഞത്. സങ്കടം തോന്നി ഇനി കാണാന്‍ പറ്റില്ലല്ലോ എന്നു ഓര്‍ത്ത്.
ചെറുപ്പത്തിന്‍റെ അറിവില്ലായ്മയിലെ ഒരു തമാശ അല്ലാതായി അത് മാറുന്നത് അവള്‍ ഓരോ നിമിഷവും അറിഞ്ഞു കൊണ്ടിരുന്നു.
മാളുവിനോടു പറഞ്ഞപ്പോള്‍ അവള്‍ കളിയാക്കി. നിനക്ക് വട്ടാണെന്നു പറഞ്ഞു. ചുമ്മാ ഒരു തമാശയ്ക്ക് ആരേലും എന്തേലും പറഞ്ഞതു കേട്ട് ഇങ്ങനെ വട്ടു പിടിച്ചു നടക്കാന്‍ നാണമില്ലേ എന്നാണവള്‍ ചോദിച്ചത്.
മനസ്സിനെ പറഞ്ഞു തിരുത്താന്‍ ശ്രമിക്കുമ്പോഴും ഹൃദയം അതിനനുവദിച്ചില്ല.
പതിയെ പതിയെ ആ പേര് മനസ്സില്‍ നിന്ന് എടുത്തു കളയാന്‍ ശീലിച്ചു തുടങ്ങിയിരുന്നു. അപ്പോഴാണ് വീണ്ടും...
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'ആള്‍ ആകെ മാറി പോയി... ന്നെ കണ്ട ഓര്‍മ്മ പോലും ഉണ്ടാവില്ല.... ഒന്നു സംസാരിച്ചാലോ... ചുമ്മാ ചോദിച്ചു നോക്കിയാലോ... ഇങ്ങനെ ഒരാള്‍ എന്നെങ്കിലും മനസ്സില്‍ കയറിയിട്ടുണ്ടായിരുന്നോ ന്നു... പിന്നേ... ഓര്‍ത്തിരിക്കാന്‍ ഞാനാരാ അങ്ങേരുടെ... നാലാം ക്ളാസ്സില്‍ പഠിക്കുന്ന ഒരു കൊച്ചു കുട്ടിയെ കൊഞ്ചിച്ചു... അതു തന്നെ... അതിപ്പോള്‍ ഞാനാണേലും അങ്ങനൊക്കെ പറയില്ലേ... അയ്യേ... ഞാന്‍ എന്താ ഇങ്ങനെ ആയി പോയേ... ന്‍റെ കണ്ണാ...'
അവള്‍ മനസ്സില്‍ ഓര്‍ത്തു കൊണ്ട് തലയ്ക്ക് സ്വയം ഒരു കിഴുക്കു കൊടുത്തു.
'ഹേയ്... യൂ... പച്ച ചുരിദാര്‍... എന്താ സ്വപ്നം കാണുവാണോ ക്ളാസ്സില്‍...??? ഉംംം...പറയൂ...'
അവളെ നോക്കി കൈകെട്ടി നില്‍ക്കുന്ന ജിതേന്ദ്രനെ കണ്ട് അവള്‍ അന്തം വിട്ടു.
'ഈശ്വരാ... ഇങ്ങേര്‍ ഇത് എപ്പോഴാ ക്ളാസ്സിലേക്ക് വന്നത്...??? ഞാന്‍ അറിഞ്ഞേ ഇല്ലല്ലോ... അല്ല... ഇപ്പോള്‍ എന്തു പറയാനാണ് ഈ പറയുന്നത് ന്‍റെ കൃഷ്ണാ...!!!'
ഉണ്ണിമായ മനസ്സില്‍ ഓര്‍ത്തു.
'എന്താടോ തനിക്കു പേരില്ലേ...???'
അത് ഒരു ആക്രോശം ആയിരുന്നു. അവള്‍ ശരിക്കും ഒന്നു ഞെട്ടി സീറ്റില്‍ നിന്നു എഴുന്നേറ്റു നിന്നു.
'ഉഉണ്ണിമായ ഗംഗാധരന്‍...'
'ഓക്കെ സിറ്റ്... ക്ളാസ്സില്‍ ഇരിക്കുമ്പോള്‍ എനിക്ക് ഇവിടെ മുഴുവന്‍ ശ്രദ്ധ വേണം അല്ലാതെ സ്വപ്നം കാണാന്‍ ആണേല്‍ ഐ വില്‍ കിക്ക് യൂ ഔട്ട് ഓഫ് മൈ ക്ളാസ്സ്... ടൂ യൂ അണ്‍ഡര്‍സ്റ്റാന്‍റ്...??'
അവള്‍ ഇരുന്നിടത്തു നിന്നു വീണ്ടും ഒന്നു പൊന്തി ഇരുന്നു.
'വെറുതെ അല്ല ഇങ്ങേരെ ഹിറ്റ്ലര്‍ എന്നു വിളിക്കുന്നത്... എന്നാലും എന്‍റെ അരവിന്ദനയനന്‍...'
ചിരിച്ചു കൊണ്ടിരുന്ന ആ പഴയ ജിതേന്ദ്രന്‍റെ ചിത്രം താഴെ വീണ് നൂറു നൂറു കഷ്ണങ്ങളായി നുറുങ്ങി വീഴുന്നതു പോലെ തോന്നി അവള്‍ക്ക്.
'ഹിറ്റ്ലര്‍...'
ആത്മഗതം പറയാന്‍ ഉദ്ദേശിച്ചതു കുറച്ചുശബ്ദം കൂടിയോ എന്നൊരു സംശയം. അതാ ഹിറ്റ്ലര്‍ തിരിഞ്ഞു നോക്കുന്നു.
'ഉണ്ണിമായ... മീറ്റ് മീ ആഫ്ട്ടര്‍ ദി ക്ളാസ്സ്...'
'ന്‍റെ കണ്ണാ... പെട്ടു പെട്ടു... ആ കാലമാടന്‍ കേട്ടു... ഉറപ്പാ...'
ക്ളാസ്സ് കഴിയുന്നതു വരെ മുള്ളിന്‍മേല്‍ ഇരിക്കുന്ന പ്രതീതി ആയിരുന്നു ഉണ്ണിമായയ്ക്ക്.
'മാളൂ... നീയും കൂടി വാടി... ഒറ്റയ്ക്ക് പോകാന്‍ ഒരു പേടി...'
'അയ്യോടി മോളെ... നിന്‍റെ ഹിറ്റ്ലര്‍ ആയി നീയായി... നിങ്ങടെ പാടായി... ഞാനില്ല മോളെ... എന്നെ കൊണ്ട് വയ്യ അങ്ങരുടെ വായിലിരിക്കുന്ന പൂരതെറി കേള്‍ക്കാന്‍... ക്ളാസ്സിലേക്ക് കയറിയപ്പോള്‍ മുതല്‍ സഹിക്കുവാരുന്നു... ഐ ആം ദ സോറി അളിയാ...'
'ഉവ്വാടി... യൂ ട്ടൂ ബ്രൂട്ടസീ... ഇനി നീ വാ എന്‍റടുത്ത്... ഞാന്‍ കാണിച്ചു തരാം...'
ക്ളാസ്സിലെ കുട്ടികളെല്ലാം അറുക്കാന്‍ കൊണ്ടു പോകുന്ന കുഞ്ഞാടിനെ പോലെ അവളെ നോക്കുന്നുണ്ട് ദയനീയമായ ഭാവത്തോടെ.
'ഈശ്വരാ... എന്തിനാണോ അങ്ങേര്‍ കാണാന്‍ വരാന്‍ പറഞ്ഞത്...???'
സ്റ്റാഫ് റൂമിനോട് അടുക്കും തോറും മുട്ടുകാല്‍ തമ്മില്‍ കൂട്ടിയിടിച്ചു തുടങ്ങി.
ഒരു പുസ്തകത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന ജിതേന്ദ്രനെ അവള്‍ ഒരു വിധം ധൈര്യം സംഭരിച്ചു വിളിച്ചു.
'സാര്‍....'
മധുരനൊമ്പരം - 2
******************
ജിതേന്ദ്രന്‍ തലപൊക്കി നോക്കി.
'സാസാര്‍ എന്താ വരാന്‍ പറഞ്ഞത്...???'
'വരാനോ...??? ഓ... യേസ്.... ഞാനതു വിട്ടു പോയി...'
'എന്നാല്‍ ഞാന്‍ പൊയ്ക്കോട്ടേ സാര്‍...'
ഉണ്ണിമായ തിടുക്കം കൂട്ടി.
'ഞാന്‍ പോകാന്‍ പറഞ്ഞോ...??'
ശബ്ദം വീണ്ടും ഉയര്‍ന്നപ്പോള്‍ ഉണ്ണിമായ നിന്നു വിറയ്ക്കാന്‍ തുടങ്ങി.
'സാര്‍... മമറന്നു എന്നു പറഞ്ഞപ്പോള്‍...!!!'
'മറന്നു എന്നു പറഞ്ഞാല്‍ പിന്നെ ഓര്‍ക്കില്ലെന്നാണോ...'
'ഈശ്വരാ... ഇങ്ങേര്‍ക്ക് സത്യത്തില്‍ വട്ടാണോ...??? വെറുതെ അല്ല ഹിറ്റ്ലര്‍ന്ന് പേര്...'
അവള്‍ തല കുനിച്ചു ശബ്ദം താഴ്ത്തി പറഞ്ഞു.
'വാട്ട്...??? ഡിഡ് യൂ സേ എനിതിങ്ങ്...???'
'നോ സാര്‍... ഞഞാന്‍ ഒന്നും പറഞ്ഞില്ല...'
അവള്‍ പരിഭ്രമത്തോടെ പറഞ്ഞു.
'പണ്ടാരക്കാലനു ഒടുക്കത്തെ കേള്‍വി ആണെന്നു തോന്നുന്നു...'
അവള്‍ മനസ്സില്‍ ചിന്തിച്ചു.
'ഹാ... ഞാന്‍ തന്നോടു വരാന്‍ പറഞ്ഞത്... താന്‍ ഗംഗാധരന്‍ മാഷിന്‍റെ മോള്‍ ആണോ...???'
'ഉംംംം...അതേ സാര്‍...'
'ഞാന്‍ സാറിന്‍റെ സ്റ്റുഡന്‍ഡ് ആണ്...'
'എനിക്കറിയാം...'
'ആണോ... ഞാന്‍ കഴിഞ്ഞ ദിവസം സ്കൂളില്‍ പോയി സാറിനെ കണ്ടിരുന്നു... അപ്പോള്‍ സാര്‍ ആണ് പറഞ്ഞത് മോള്‍ ഇവിടെ ജോയിന്‍ ചെയ്യുന്നുണ്ടെന്ന്... സാറിനോട് എന്‍റെ അന്വേഷണം പറഞ്ഞോളൂ...'
'ശരി സാര്‍...'
'ഓക്കെ... എന്നാല്‍ ഇയാള്‍ ക്ളാസ്സിലെക്ക് പോയ്ക്കോളൂ...'
'താങ്ക്യൂ സാര്‍...'
അവള്‍ തിരിച്ചു പോകാന്‍ ആഞ്ഞു.
'മായ... വണ്‍ മിനിറ്റ്...'
അവള്‍ തിരിഞ്ഞു നോക്കി.
'ഇപ്പോഴും പാട്ടൊക്കെ ഉണ്ടോ...??? താന്‍ പണ്ടു പാടിയ ഒരു കണ്ണന്‍റെ പാട്ട് എനിക്ക് ഇപ്പോഴും ഓര്‍മ്മ ഉണ്ട്...'
ഉണ്ണിമായയുടെ മനസ്സില്‍ ഒരായിരം ലഡ്ഡു ഒരുമിച്ചു പൊട്ടി. സന്തോഷം കൊണ്ട് കണ്ണുകാണാത്തതു പോലെ തോന്നി.
'ഉംംം... പാടാറുണ്ട് സാര്‍...'
'ഫ്രഷര്‍സ് ഡേയ്ക്ക് ഉറപ്പായും പാടണം കേട്ടോ... ആ... പിന്നെ അനദര്‍ തിങ്ങ്... നമ്മുടെ പരിചയം തനിക്ക് ക്ളാസ്സില്‍ എന്തു തോന്ന്യാസവും കാണിക്കാനുള്ള ലൈസന്‍സ് അല്ല... അണ്‍ഡര്‍സ്റ്റാന്‍റ്...???'
'ദേ... പിന്നെയും... ഇങ്ങേര്‍ എന്താ വല്ല ഓന്തിനു ഉണ്ടായതാണോ...?? നിന്ന നില്‍പ്പില്‍ നിറം മാറാന്‍...'
ജിതേന്ദ്രനെ നോക്കി ശരിയെന്ന രീതിയില്‍ തലയാട്ടി പുറത്തേക്കിറങ്ങി കൊണ്ട് ഉണ്ണിമായ ആത്മഗതിച്ചു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'എടി... മായമ്മേ... എന്തിനാ ആ ഹിറ്റ്ലര്‍ നിന്നെ വിളിച്ചത്...??? അറക്കാന്‍ ആയിരുന്നോടി...???'
'ഹേയ് ഒന്നുമില്ലെടി അച്ഛന്‍റെ കാര്യം ചോദിച്ചതാ... പിന്നെ...'
'പിന്നെ...??'
'പിന്നെ ഞാന്‍ പാട്ടു പാടിയത് അങ്ങേര്‍ക്കു ഓര്‍മ്മയുണ്ട് മോളേ... എന്നോടു ഫ്രഷര്‍സ് ഡേയ്ക്കും പാടണം എന്നു പറഞ്ഞു...'
'അമ്പടി കള്ളീ... അപ്പോള്‍...
അരവിന്ദനയന അമ്പാടി കണ്ണാ
അവിടുന്നറിയില്ലേ ഞാന്‍
അവിടുത്തെ അടിമയല്ലേ...
അടിമ ആക്കുമോടി നീ അങ്ങേരേ...'
'പോടി അലവലാതി...'
'ഉംംംം... ഉംംംം...'
'ദേ വരുന്നുണ്ടേല്‍ വാ... ഞാന്‍ പോകുവാ... ഇന്ന് ഹാഫ് ഡേ അല്ലേ ഉള്ളൂ...'
ഉണ്ണിമായ പെട്ടെന്ന് സ്കൂട്ടിയില്‍ കയറി സ്റ്റാര്‍ട്ട് ചെയ്തു.
'ദേ വരുന്നു മോളെ... ചതിക്കല്ലേ...'
മാളു ഓടി ചെന്നു പിന്‍സീറ്റില്‍ ഇരുന്നു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'അമ്മേ വിശക്കുന്നു ചോറു വിളമ്പിക്കോ...'
ബാഗ് ഊരി കസേരയിലേക്ക് വലിച്ചെറിഞ്ഞു ഉണ്ണിമായ മറ്റൊരു കസേരയില്‍ കയറി ഇരുന്നു.
'ഹാ... വന്നോ ന്‍റെ കാന്താരി... പോയി കുളിച്ചിട്ടു വാ പെണ്ണേ...'
'ഹയ്യോ... അമ്മേ... വിശന്നിട്ടു കണ്ണു കാണാന്‍ വയ്യ... ഭക്ഷണം കഴിച്ചിട്ടു കുളിക്കാം...'
'പോയി കുളിച്ചിട്ടു വാടി അസ്സത്തേ...'
'കോമ്പ്രമൈസ്... കോമ്പ്രമൈസ്.... ഞാന്‍ കുളിച്ചോളാമേ...'
അമ്മയുടെ കയ്യില്‍ ഇരിക്കുന്ന ചട്ടുകം തന്നെ ലക്ഷ്യമാക്കി വരുന്നത് കണ്ട് ഉണ്ണിമായ മുറിയിലേക്ക് ഓടി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'ന്നെ ഓര്‍മ്മയുണ്ട് ന്നു മനസ്സിലായി... ഇനി അതും ഓര്‍മ്മ ഉണ്ടാവുമോ...???'
കുളിച്ചിറങ്ങി മുറിയില്‍ ഉള്ള കൃഷ്ണവിഗ്രഹത്തെ നോക്കിയാണ് കഥ പറച്ചില്‍ എല്ലാം. ഇതു ഒരു സ്ഥിരം കാഴ്ച്ചയാണ്.
'ഇങ്ങനെ ഒരു പൊട്ടിപെണ്ണ് മനസ്സില്‍ കൊണ്ടു നടക്കുവാണെന്ന് അറിയാമോ കണ്ണാ...?? അറിയില്ലെങ്കില്‍ ഒന്നു അറിയിച്ചു കൊടുത്തേക്കണേ... ഞാന്‍... അല്ലേല്‍ വേണ്ട... ഉണ്ണിക്കുട്ടനെ കൊണ്ട് 101 ശയനപ്രദക്ഷിണം ചെയ്യിച്ചോളാം കേട്ടോ... ഞാന്‍ ചെയ്യാത്തതില്‍ വഴക്കു വേണ്ടാട്ടോ... ഞാന്‍ ഒരു പാവം ല്ലേ... ന്നെ കൊണ്ട് അങ്ങനൊക്കെ ചെയ്യിക്കാമോ... തല്‍ക്കാലം ഈ കൈക്കൂലി അങ്ങ് സ്വീകരിച്ചു ന്‍റെ അരവിന്ദനയനനെ എനിക്ക് ഇങ്ങട് തന്നേക്കണേ ന്‍റെ കള്ളക്കണ്ണാ...'
അവള്‍ ആ കൃഷ്ണവിഗ്രഹത്തില്‍ ചുണ്ടുകള്‍ ചേര്‍ത്തു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
മാധവിയുടെ മടിയില്‍ ഉമ്മറ കോലായില്‍ കിടക്കുകയായിരുന്നു ഉണ്ണിമായ. അവര്‍ അവളുടെ തലമുടിയില്‍ മൃദൂവായി തലോടി കൊണ്ടിരുന്നു.
'എങ്ങനെയിരുന്നു മോളെ ആദ്യത്തെ ദിവസം...???'
'ന്‍റെ മാധുവേ... ഇന്ന് ഒരു ഒന്നൊന്നര ദിവസം ആകേണ്ടതായിരുന്നു... തലനാരിഴയ്ക്കാണ് രക്ഷപെട്ടത്...'
'അതെന്താ ന്‍റെ കുഞ്ഞിന് വല്ല അപകടവും...'
മാധവി അവളുടെ ദേഹം മുഴുവന്‍ പരിശോധന തുടങ്ങി.
'ന്‍റെ മാധൂ... അപകടം ഒന്നൂണ്ടായില്ല...'
'അവള്‍ അപകടം വല്ലതും ഉണ്ടാക്കിയതാകുള്ളൂ... അവള്‍ക്ക് എന്തു അപകടം വരാനാ...??? വല്ല ബോംബ് വച്ചു കോളേജ് തന്നെ പൊട്ടി പൊളിച്ചോ എന്നു അന്വേഷിച്ചു നോക്കാന്‍ പറ അച്ഛനോട്...'
'ടാ... മോനെ ഉണ്ണിക്കുട്ടാ... നീ അപ്പച്ചട്ടിയില്‍ അരി വറുക്കല്ലേ... നീ എന്‍റെ കൈയ്യീന്നു നല്ലതു വാങ്ങുമേ...'
'നീ പോടി...'
'നീ പോടാ...'
'ഹോ... തുടങ്ങി രണ്ടും കൂടി... ന്‍റെ ഗുരുവായൂരപ്പാ... ഇതുങ്ങള്‍ രണ്ടും മുന്നാളാണോ... നീ കയറി പോയേടാ... നിനക്ക് പഠിക്കാന്‍ ഒന്നുമില്ലേ...'
'അല്ലേലും എനിക്ക് നന്നായി അറിയാം... അച്ഛനും അമ്മയ്ക്കും അവളെ മതി...'
അവന്‍ കെറുവിച്ചു അകത്തേക്ക് കയറി പോയി.
'അതിലൊരു സംശയവും വേണ്ട മോനേ...'
അകത്തേക്ക് നോക്കി ഉണ്ണിമായ വിളിച്ചു പറയുന്നതു കേട്ട് ഉണ്ണിക്കുട്ടന്‍ ഒന്നു കൂടി ചാടി തുള്ളി പോയി.
'എന്തിനാ മോളെ അവനെ ഇങ്ങനെ...'
'അവന്‍ എന്‍റെ മുത്തല്ലേ അമ്മേ... അവനോടല്ലാതെ ആരോടാ ഞാന്‍ വഴക്കു കൂടുക.... ന്‍റെ ഉണ്ണിക്കണ്ണന്‍ അല്ലേ അവന്‍...'
'ഹാ... അതൊക്കെ പോട്ടേ... നിനക്ക് എന്തു പറ്റി എന്നാ പറഞ്ഞേ...???'
'ഓ... അതു കുറെ സീനിയേഴ്സ് ചേട്ടന്‍മാര്‍ എന്നെയും മാളുവിനെയും ഒന്നു കുടയാന്‍ നോക്കി...'
'അയ്യോ എന്നിട്ട്...???'
'ഒരു എന്നിട്ടും ഇല്ല... അച്ഛന്‍റെ ഒരു പ്രിയ ശിഷ്യന്‍ ഞങ്ങളെ രക്ഷിച്ചു... അത്ര തന്നെ...'
'ശിഷ്യനോ... അതാരാ...???'
'ജിതേന്ദ്രന്‍... ജിതേന്ദ്രവര്‍മ്മ... ഞങ്ങളുടെ കോളേജില്‍ ലക്ചറര്‍ ആണ്...'
'ഓ... ജിത്തുവോ... നല്ല ഒരു പയ്യനാ ആ കൊച്ചന്‍... അച്ഛന്‍ എന്നും പറയും ഗുരുത്വം ഉള്ളവനാണെന്ന്... ജോലി കിട്ടിയപ്പോള്‍ അച്ഛനെ പോയി കണ്ടു അനുഗ്രഹം ഒക്കെ വാങ്ങിയത്രേ... ഈ കാലത്ത് അങ്ങനെയുള്ള സല്‍സ്വഭാവം ഉള്ള കുട്ട്യോള് കുറവാ... അച്ഛന് വല്ല്യ ഇഷ്ടാ...'
'എനിക്കും...'
അവള്‍ സ്വരം താഴ്ത്തി പറഞ്ഞു അമ്മയുടെ മടിയിലേക്ക് മുഖം ചേര്‍ത്തു വച്ചു. അവളുടെ ചുണ്ടുകളില്‍ ഒരു മന്ദസ്മിതം ഉരുവായി.
'എനിക്കും ഒത്തിരി ഇഷ്ടാ... ആ കൊച്ചനെ...'
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ഒരാഴ്ച്ച പെട്ടെന്ന് കടന്നു പോയി. വല്ലപ്പോഴും ക്ളാസ്സിനു വെളിയില്‍ വച്ച് മഴ കാത്തു നില്‍ക്കുന്ന വേഴാമ്പലിനു കിട്ടുന്ന നനുത്ത മഴ പോലെ ഒരു പുഞ്ചിരി ജിതേന്ദ്രനില്‍ നിന്ന് കിട്ടുന്നത് ഉണ്ണിമായയ്ക്ക് സ്വപ്നം പോലെ തോന്നിയിരുന്നു.
അല്ലാത്ത സമയങ്ങളില്‍ എല്ലാം ഹിറ്റ്ലര്‍ മസ്സില്‍ പിടുത്തം തുടര്‍ന്നു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'മായമോളെ... നീ ഇറങ്ങാറായോ...??? ഞാന്‍ ദാ വരുന്നു...'
ഞായറാഴ്ച്ച അതിരാവിലെ അമ്പലത്തിലേക്ക് ഇറങ്ങുകയായിരുന്നു ഉണ്ണിമായയും മാധവിയും.
'അമ്മേ... ഒന്നു വേഗാവട്ടെ... മാളു ആല്‍ത്തറയില്‍ കാത്തു നില്‍ക്കുന്നുണ്ടാവും... ഇന്ന് അവള്‍ടെ പിറന്നാള്‍ ആണെന്നു മറന്നു പോയോ...?? ഒരുമിച്ചു തൊഴാം ന്നു അവള്‍ ഇന്നലെ തന്നെ പറഞ്ഞതാ...'
ദാവണിയുടെ ഷോള്‍ പിടിച്ചു ഇട്ടു കൊണ്ട് ഉണ്ണിമായ ധൃതി കൂട്ടി.
'ദേ മാധൂ... വഴിയേ പോകുന്ന ആളുകളെ ഒക്കെ പിടിച്ചു നിര്‍ത്തി സംസാരിക്കാനാണേല്‍ ഞാന്‍ പോയ്ക്കളയൂട്ടോ... എനിക്ക് ന്‍റെ കൃഷ്ണനോട് ഒരുപാടു കാര്യങ്ങള്‍ പറയാനുണ്ട്...'
'ഓ...കണ്ണന്‍റെ രാധയല്ലേ...'
'അതേല്ലോ... ഒരു സംശയവും വേണ്ട... ന്‍റെ എല്ലാ കാര്യങ്ങളും അവിടെ അറിയാം... ന്‍റെ അമ്പാടി കണ്ണന്...'
'ശരി... ശരി... നടക്ക്... നടക്ക്....'
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'ന്‍റെ മാളൂട്ടീയേ... ഹാപ്പി ബര്‍ത്ത്ഡേ ടൂ യൂ...'
മാളവികയെ കണ്ടപാടെ ഉണ്ണിമായ അവളെ കെട്ടിപിടിച്ചു.
'എവിടേടി ന്‍റെ സമ്മാനം...??'
'തരാം മോളേ... ആദ്യം ന്‍റെ കണ്ണനെ ഒന്നു കാണട്ടേ... എന്നിട്ടുള്ളൂ നിനക്കുള്ളത്...'
'എന്നാല്‍ വാ...'
'അല്ലേ... കൂട്ടുകാരികള്‍ രണ്ടുപേരും കൂടിയപ്പോള്‍ നമ്മളെ ഒന്നും കണ്ണിനു പിടിക്കുന്നില്ല എന്നായോ...??'
'അയ്യോ... മാധുമ്മേ സോറി... വാ മാധൂമ്മയും വാ...'
മാളു മാധവിയുടെ കൈയ്യില്‍ കയറി വലിച്ചു അകത്തേക്ക് കയറി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
തൊഴുതിറങ്ങിയ ഉടനെ ഉണ്ണിമായ മാളവികയെ വലിച്ചു കൊണ്ട് അമ്പലകുളത്തിനടുത്തേക്ക് പോയി.
'ടീ മാളൂ കണ്ണടയ്ക്ക്...'
'ന്തിനാടി മായമ്മേ... ന്നെ കുളത്തില്‍ തള്ളി ഇടാനാണോ...'
'നീ കണ്ണടക്കുന്നുണ്ടോ...??'
'ഉംംംം... ശരി ദാ അടച്ചു...'
'ഇനി തുറന്നു നോക്കൂ...'
മാളുവിന്‍റെ കൈയ്യിലേക്ക് എന്തോ കൊടുത്തിട്ട് ഉണ്ണിമായ പറഞ്ഞു.
'തെന്താടി മായമ്മേ... മൂക്കുത്തിയോ...??? ത്... സ്വര്‍ണ്ണം ആണല്ലോ..??? ന്തിനാടി വെറുതെ...???'
'ന്‍റെ മാളൂന് ഈ ഒറ്റക്കല്‍ മൂക്കുത്തി നല്ല ഭംഗി ആയിരിക്കും... ഞാന്‍ പറഞ്ഞതല്ലട്ടോ... നിന്‍റെ കണ്ണേട്ടന്‍ പറഞ്ഞു തന്നു വിട്ടതാ...'
'കണ്ണേട്ടനോ...??? സത്യായിട്ടും...'
'അതേടി... അയ്യോ... ദേ നാണ്‍ വരുന്നു... മാളൂനു നാണ്‍ വരുന്നു...'
'ഒന്നു പോടി... അല്ല... അപ്പോള്‍ നിന്‍റെ സമ്മാനമോ...???'
'അതൊക്കെ ഉണ്ട്... സീക്രറ്റ് ആണ്...'
'ഹോ... അവള്‍ടെ ഒരു സീക്രറ്റ്...'
'വാ... മാധൂന് അവിടെ ചെവി കടിച്ചു തിന്നാന്‍ ആരെയോ കിട്ടിയിട്ടുണ്ട്... അവരുടെ ചെവിയില്‍ നിന്നു ചോര വരുന്നതിനു മുന്‍പ് ചെന്നു രക്ഷിക്കാം...'
അവര്‍ അവിടെ നിന്നു ആല്‍ത്തറയുടെ അടുത്തേക്ക് നടന്നു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
മാധവി ആരോടോ സംസാരിച്ചു കൊണ്ടു നില്‍ക്കുകയായിരുന്നു. തിരിഞ്ഞു നില്‍ക്കുന്നതു കൊണ്ട് മുഖം കാണാന്‍ സാധിച്ചില്ല.
'ദാ... വന്നല്ലോ... ഇതാണ് മോള്... ഉണ്ണിമായ...'
തിരിഞ്ഞു നോക്കിയ സ്ത്രീയുടെ മുഖം കണ്ട് ഉണ്ണിമായയുടെ മുഖം വിടര്‍ന്നു.
'ജിത്തേട്ടന്‍റെ അമ്മ...'
അവള്‍ അറിയാതെ പറഞ്ഞു പോയി.
'ആഹാ... മോള്‍ക്ക് എന്നെ ഓര്‍മ്മയുണ്ട് അല്ലേ...??? മായ മോള് വലുതായി സുന്ദരിക്കുട്ടി ആയല്ലോ... ജിത്തു പറഞ്ഞിരുന്നു അവന്‍റെ കോളേജില്‍ ആണ് പഠിക്കുന്നതെന്ന്...'
'ജിത്തേട്ടന്‍... അല്ല... സാര്‍ വന്നില്ലേ...???'
'അവന്‍ തൊഴുതു ഇറങ്ങിയില്ല... കുറച്ച് നേര്‍ച്ചകള്‍ ഉണ്ട് കഴിക്കാന്‍... ഞാന്‍ പിന്നെ മാധവിയെ കണ്ടതു കൊണ്ട് വേഗം ഇറങ്ങിയതാ... ഞങ്ങള്‍ പഴയ കൂട്ടുകാര്‍ ആണേ...'
'ഹേ... അതെപ്പോള്‍... ഇതു പുതിയ അറിവാണല്ലോ...'
'മോള്‍ക്ക് അറിയില്ലേ... ഞങ്ങള്‍ പ്രീഡിഗ്രി ഒരുമിച്ചു പഠിച്ചതാ... അല്ല... ഇയാള്‍ ആരാ... മനസ്സിലായില്ല...'
'ഇതു മാളു... മാളവിക... എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആണ്... ഞങ്ങള്‍ കോളേജിലും ഒരുമിച്ചാ...'
'ആഹാ... അതു കൊള്ളാല്ലോ...'
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'അമ്മ ഇവിടെ നില്‍ക്കുവാരുന്നോ...??? ഞാന്‍ ഒന്നു പേടിച്ചു...'
അമ്പലത്തില്‍ നിന്ന് ഇറങ്ങി വരുകയായിരുന്നു ജിതേന്ദ്രന്‍.
'ഞാന്‍ ഇവരെ കണ്ടപ്പോള്‍...'
'ഹാ... മോന് ഓര്‍മ്മ ഉണ്ടോ എന്നെ...??? വല്ല്യ ആള്‍ ആയല്ലോ...'
'ഓര്‍മ്മ ഇല്ലാതെ എവിടെ പോകാനാ...??? മാഷ് വന്നില്ലേ...???'
ഉണ്ണിമായ നില്‍ക്കുന്ന ഏരിയയില്‍ പോലും നോക്കാതെ ഉള്ള അവന്‍റെ സംസാരം കണ്ട് ചെറുതല്ലാത്ത ഒരു കുശുമ്പ് അവളില്‍ മൊട്ടിട്ടു.
'ഹിറ്റ്ലര്‍...'
അവള്‍ മനസ്സില്‍ പറഞ്ഞു. അവളുടെ മനസ്സില്‍ ഉള്ളതു മനസ്സിലാക്കിയ മാളുവിനു ചിരി അടക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.
'ഇല്ല... മാഷ് ഒന്നു തിരുവനന്തപുരം വരെ പോയതാ... മാഷ്ടെ പെങ്ങളുടെ വീട്ടില്‍... എന്നാല്‍ ഞങ്ങള്‍ അങ്ങട്...'
'ഓ ശരി... ഞങ്ങളും ഇറങ്ങുവാ... വഴിപാട് എല്ലാം നടത്തിയില്ലേ മോനേ...??'
'ഹാ... എല്ലാം കഴിഞ്ഞമ്മേ...'
അവര്‍ കാറിലേക്ക് കയറുന്നതും കാര്‍ പോകുന്നതുമെല്ലാം ഉണ്ണിമായ ഒളികണ്ണാലെ നോക്കി നടന്നു.
'എന്നാലും ഒന്നു നോക്കിയാല്‍ എന്താ...??? ഹും...'
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'എനിക്ക് പിറന്നാള്‍ സമ്മാനം വച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ട് നീ എനിക്ക് ഒന്നും തരാതെ പറ്റിച്ചല്ലേ മായമ്മേ...???
ഉണ്ണിമായയുടെ വീട്ടിലിരുന്നു അവളുടെ പിറന്നാള്‍ പ്രമാണിച്ചു ഉണ്ടാക്കിയ പാല്‍പായസം അകത്താക്കുകയായിരുന്നു മാളവിക.
എല്ലാ വര്‍ഷവും അത് ഒരു പതിവാണ്. പിറന്നാള്‍ ദിവസം ഉച്ചയ്ക്കുള്ള സദ്യയും കഴിഞ്ഞേ മാളു സ്വന്തം വീട്ടിലേക്ക് പോകാറുള്ളൂ.
'ഞാന്‍ തന്നാല്‍ പോരെ ന്‍റെ മാളൂട്ടിടെ സമ്മാനം...?? ആ സമ്മാനത്തിന്‍റെ കാര്യത്തിനു തന്നെയാ മാഷ് ഗായത്രീടെ അടുത്തു പോയെ... ഇപ്പോള്‍ മനസ്സിലായോ സമ്മാനം എന്താന്ന്...??'
മാധവി പറയുന്നതു കേട്ട് മാളു ഞെട്ടി ഉണ്ണിമായയുടെ മുഖത്തേക്ക് നോക്കി. അവിടെ 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്ന മട്ട്.
'ഉംംം... അവളെ നോക്കി ദഹിപ്പിക്കേണ്ട... പറഞ്ഞതു കണ്ണന്‍ തന്നെയാണ്... രണ്ടിന്‍റേയും കള്ളപ്രണയത്തിന്‍റെ കാര്യം... കുറച്ചു നാള്‍ കഴിഞ്ഞു നിന്നെ അവനു തന്നെ ഏല്‍പ്പിച്ചു കൊടുക്കാന്‍ ഞങ്ങള്‍ അങ്ങു തീരുമാനിച്ചു... മോള്‍ടെ അച്ഛനോടും മാഷ് ചെറുതായി ഒന്നു സൂചിപ്പിച്ചിട്ടുണ്ട്... മാഷ് ഇന്നു ഗായത്രിയെ കൂട്ടി വരും... ആചാരപ്രകാരം തന്നെ പെണ്ണുകാണാന്‍ ഒരാഴ്ച്ചക്കുള്ളില്‍ ഞങ്ങള്‍ അങ്ങ്ട് വരും...'
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ഗംഗാദരന്‍റെ രണ്ടാമത്തെ സഹോദരിയാണ് ഗായത്രി. അവരുടെ ഒരേ ഒരു മകനാണ് കൃഷ്ണകുമാര്‍ എന്ന കണ്ണന്‍.
കണ്ണന്‍ എഞ്ചിനീയര്‍ ആണ്. ആ നാട്ടില്‍ തന്നെ. ഗായത്രിയുടെ ഭര്‍ത്താവിന്‍റെ മരണശേഷം ഗംഗാദരന്‍ ആണ് അവനെ പഠിപ്പിച്ചതും ജോലി വാങ്ങി കൊടുത്തതും എല്ലാം. തന്‍റെ ഭര്‍ത്താവിന്‍റെ അസ്ഥിത്തറയില്‍ എന്നും വിളക്കു വയ്ക്കണം എന്ന നിര്‍ബന്ധത്താല്‍ അവര്‍ എത്ര നിര്‍ബന്ധിച്ചിട്ടും തിരുവനന്തപുരത്ത് നിന്നു അവനോടൊപ്പം താമസിക്കാന്‍ വന്നിട്ടില്ല. സഹായത്തിനു ഒരു സ്ത്രീയും ഉണ്ട് കൂടെ.
മാളവികയും കണ്ണനും തമ്മില്‍ ഇഷ്ടത്തിലാണ്. ഉണ്ണിമായയ്ക്കു മാത്രം അറിയാമായിരുന്ന ഒരു രഹസ്യം. കാരണം അവള്‍ തന്നെ ആയിരുന്നു ഇരുവരുടെയും ഹംസവും.
എല്ലാ ആഴ്ച്ചയും കണ്ണന്‍ വീട്ടില്‍ പോകും. ഇത്തവണ പോയപ്പോള്‍ കൂടെ ഗംഗാദരനും പോയി. ഗായത്രിയെ ഒരാഴ്ച്ചത്തേയ്ക്ക് നാട്ടിലേക്ക് കൊണ്ടു വരാന്‍.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'അപ്പോള്‍ എന്‍റെ മാളൂട്ടിക്ക് ഇഷ്ടായോ ഞങ്ങടെ പിറന്നാള്‍ സമ്മാനം...??? ഇനി ന്‍റെ മാളൂട്ടി ന്‍റെ കണ്ണേട്ടനെ സ്വപ്നം കണ്ടു ഉറങ്ങിക്കോളൂട്ടോ...'
'ഈ സമയത്തോ...???'
'അത്... പിന്നെ ഞാനൊരു ഫ്ളോവില്‍ അങ്ങു പറഞ്ഞതല്ലേ...!!! നീ കിടന്നു ഉറങ്ങുമ്പോള്‍ കണ്ടാല്‍ മതി... ഇല്ലേലെ... ബോധമില്ലാത്തോളാ... എവിടേലും തട്ടി വീഴും...'
'ഉവ്വെടി മോളെ... ആക്കിക്കോ ആക്കിക്കോ...'
'ന്‍റെ നാത്തൂനെ ആക്കുക എന്നത് ന്‍റെ ജന്മാവകാശം ആണ് മോളെ നാത്തൂനെ...'
നാത്തൂന്‍ എന്ന ആ വിളി കേട്ടപ്പോള്‍ മാളവികയുടെ കണ്ണുകളില്‍ അവളുടെ കണ്ണേട്ടന്‍ നിറഞ്ഞു നില്‍ക്കുന്നതു പോലെ അവള്‍ക്ക് തോന്നി. അവളുടെ കവിളുകള്‍ നാണത്താല്‍ തുടുത്തു. അന്ന് മുഴുവന്‍ അവള്‍ ഒരു മായികലോകത്തായിരുന്നു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'നിന്‍റെ ജിത്തേട്ടന്‍ എന്താടി ഇങ്ങനെ നില്‍ക്കുന്നേ...??? ആരെയോ കാത്തു നില്‍ക്കുന്നതു പോലെ...!!! ന്‍റെ മായമ്മയെ ക്ളാസ്സിലേക്ക് ആനയിച്ചു കൊണ്ടു പോകാന്‍ നില്‍ക്കുവാണോ...???'
പിറ്റേന്ന് രാവിലെ തന്നെ കോളേജിന്‍റെ മുന്നില്‍ നില്‍ക്കുന്ന ജിതേന്ദ്രനെ നോക്കി ആയിരുന്നു മാളവികയുടെ കമന്‍റ്.
ഉണ്ണിമായ പ്രണയാതുരമായ ഒരു നോട്ടം ജിതേന്ദ്രന്‍റെ നേരെ പായിച്ചു നീങ്ങവേ ആണ് ഒരു ഓഡി കാര്‍ വന്നു അവനരികില്‍ നിര്‍ത്തിയത്.
മോഡേണ്‍ വേഷം ധരിച്ച സുന്ദരിയായ ഒരു പെണ്‍കുട്ടി ആ കാറില്‍ നിന്നിറങ്ങി ജിതേന്ദ്രനെ കെട്ടിപ്പുണര്‍ന്നു.
'ഹേയ് ജിത്ത്.... എത്ര നാള്‍ ആയി ഡിയര്‍... കാണാതെ വട്ട് പിടിക്കുവായിരുന്നു എനിക്ക്...'
ഉണ്ണിമായയും മാളവികയും പരസ്പരം നോക്കി.
'ആരാ അത്...????'
മധുരനൊമ്പരം - 3
******************
'ഡീ പെണ്ണേ... നീ വെറുതെ നാറ്റിക്കല്ലേ... ഇതു മുംബൈ അല്ല... കേരളം ആണ്... ഞാന്‍ ഇവിടുത്തെ അധ്യാപകനും....'
'ഓ പിന്നെ... ഒരു അധ്യാപകന്‍... ഈ എന്നോടോ ബാലാ... ഓക്കെ ഓക്കെ ഇനി ഞാനായിട്ടു നാറ്റിക്കുന്നില്ല... എന്‍റെ ക്ളാസ്സ്...??? കാന്‍ യൂ ഷോ മീ ദാറ്റ്...???'
'പോയി കണ്ടു പിടിക്കെടി...'
'ഞാനോ...??? ഒന്നു പറയെടാ പ്ളീസ്സ്...'
'ശരി ശരി നേരെ പോയി സ്റ്റെപ്പ് കയറി ഇടത്തോട്ടു തിരിഞ്ഞാല്‍ തേര്‍ഡ് റൂം... എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്...'
'യൂ ആര്‍ സോ സ്വീറ്റ്...'
അവള്‍ ജിതേന്ദ്രന്‍റെ കവിളില്‍ പിടിച്ചു വലിച്ചിട്ട് ക്ളാസ്സ് ലക്ഷ്യമാക്കി നടന്നു. അവള്‍ പോകുന്നതു നോക്കി പുഞ്ചിരിയോടെ നില്‍ക്കുന്ന ജിതേന്ദ്രനെ കണ്ട് ഉണ്ണിമായയുടെ നെഞ്ചു വിങ്ങി.
'നീ വിഷമിക്കേണ്ടടി... ആ ഇറക്കുമതി ആരാണെന്ന് ഞാന്‍ തപ്പി പിടിച്ചു തരാം... ചിലപ്പോള്‍ ബെസ്റ്റ് ഫ്രണ്ട് അങ്ങനെയെന്തേലും ആകുള്ളൂ...'
ഉണ്ണിമായയുടെ വിഷമം മനസ്സിലാക്കിയ മാളവിക അവളെ ചേര്‍ത്തു നിര്‍ത്തി.
'അല്ലേലും... എന്താ ഇത്ര വിഷമിക്കാന്‍...??? അങ്ങേര്‍ എപ്പോഴേലും എന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ...??? ഞാനല്ലേ എന്‍റെ പൊട്ടബുദ്ധിക്ക്...!!!'
അവളുടെ കണ്ണുകള്‍ നിറഞ്ഞു വന്നു.
'ന്നു പോയേടി പെണ്ണേ... വാ ക്ളാസ്സ് തുടങ്ങാറായി... വേഗം കയറാം... ഇല്ലേല്‍ ആ ഹിറ്റ്ലര്‍ വല്ല ആറ്റം ബോംബും ഇടും...'
മാളവിക പറയുന്നതു കേട്ട് ഉണ്ണിമായ പ്രയാസപ്പെട്ടു ഒന്നു ചിരിക്കാന്‍ ശ്രമിച്ചു. അവര്‍ ഒരുമിച്ചു ക്ളാസ്സിലേക്ക് പോയി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'വീ ആര്‍ നൗ ഗോയിങ്ങ് ടു സി വാട്ട് ഇസ് ആന്‍ ഒബ്ജക്റ്റ് ഓറിയെന്‍റഡ് ലാങ്വേജ്...'
ഹിറ്റ്ലര്‍ ക്ളാസ്സ് തകര്‍ക്കുകയാണ്.
ക്ളാസ്സില്‍ സൂചി ഇട്ടാല്‍ കേള്‍ക്കാവുന്ന നിശബ്ദതയാണ് കുട്ടികള്‍ക്കിടയില്‍.
കാരണം ആരെങ്കിലും അനങ്ങിയാല്‍ പിന്നെ അയാള്‍ ക്ളാസ്സില്‍ നിന്നു പുറത്താണെന്നും പിന്നെ ഹിറ്റ്ലര്‍ വക പൂരപ്പാട്ട് ഫ്രീ ആണെന്നും എല്ലാവര്‍ക്കും ഇപ്പോള്‍ തന്നെ ഏകദേശ ധാരണ ഉണ്ട്.
'സാര്‍... ഒരു നോട്ടീസ് ഉണ്ട്...'
ഒരു പേപ്പറുമായി വന്ന റപ്പായി ചേട്ടന്‍റെ (റപ്പായി ചേട്ടന്‍ അവിടുത്തെ പ്യൂണ്‍ ആണ്) കയ്യില്‍ നിന്ന് ജിതേന്ദ്രന്‍ അതു വാങ്ങി.
'സ്റ്റുഡന്‍ഡ്സ്... ദേര്‍ ഈസ് ആന്‍ അനൗണ്‍സ്മെന്‍റ്... നാളെ നിങ്ങളുടെ ഫ്രഷേര്‍സ് ഡേ ഫംങ്ഷന്‍ ഉണ്ടായിരിക്കുന്നതാണ്... സോ ഓള്‍ സ്റ്റുഡന്‍ഡ്സ് ഹാവ് ടു ബി പ്രസന്‍റ് ടുമാറോ... നിങ്ങളുടെ കഴിവുകള്‍ ഈ കോളേജില്‍ ഉള്ളവരുടെ മുന്‍പില്‍ കാണിച്ചു കൊടുക്കാന്‍ കിട്ടുന്ന അവസരം ആണ്... സോ ഡോണ്‍ഡ് മിസ്സ് ദിസ് ചാന്‍സ്...'
പേപ്പര്‍ റപ്പായി ചേട്ടനു തിരിച്ചു കൊടുത്തു കൊണ്ട് ജിതേന്ദ്രന്‍ പറഞ്ഞു കൊണ്ട് ഉണ്ണിമായയെ ഒന്നു ഇടംകണ്ണിട്ട് നോക്കി. എന്നാള്‍ അവള്‍ മറ്റേതോ ലോകത്ത് എന്നതു പോലെ ഇരിക്കുകയായിരുന്നു.
മാളവിക അവളുടെ കൈയ്യില്‍ ചെറുതായി ഒന്നു നുള്ളിയപ്പോള്‍ ആണ് അവള്‍ക്ക് ബോധം വന്നത്.
'എന്താടി മാളൂ...???'
അവള്‍ സ്വരം താഴ്ത്തി ചോദിച്ചു.
'നീ ഇത് ഏതു ലോകത്താ... നാളെ ഫ്രഷര്‍സ് ഡേ ആണെന്ന്...'
മാളു സ്വരം താഴ്ത്തിതന്നെ മറുപടി പറഞ്ഞു.
ബെല്‍ മുഴങ്ങുന്ന ശബ്ദം കേട്ട് ജിതേന്ദ്രന്‍ പുറത്തേക്കിറങ്ങി.
'എടി മോളെ... നിന്‍റെ ജിത്തേട്ടനെ പിന്നേയും കൈയ്യില്‍ എടുക്കാനുള്ള ഒരവസരം ആണ് നാളെ... നമുക്ക് കലക്കാടി...'
'അപ്പോള്‍.... ആ പെണ്ണ്...???'
'അവളോടു പോകാന്‍ പറയൂ... ഞാന്‍ ആദ്യം ഒന്നു അന്വേഷിക്കട്ടെ അത് ആരാണെന്ന്...'
'എങ്ങനെ അന്വേഷിക്കാന്‍ ആണെടി...???'
'അതിനൊക്കെ എനിക്ക് ആളുണ്ട് മോളേ ദിനേശീ... നീ തല്‍ക്കാലം അത് അറിയണ്ട... യൂ ഒണ്‍ലി അപ്പം തിന്നല്‍... നോ കുഴി എണ്ണല്‍ ഓക്കെ...???'
അവര്‍ ചായ കുടിക്കാനായി കാന്‍ഡീനിലേക്ക് പോയി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ദീപാരാധന കഴിഞ്ഞു വീട്ടിലേക്ക് പോവുകയായിരുന്നു മാളവിക. പോകും വഴി കാടു പിടിച്ചു കിടക്കുന്ന ഒരു പ്രദേശം ഉണ്ട്. നേരം ഇരുട്ടിതുടങ്ങിയാല്‍ അവിടെ മദ്യപന്‍മാരുടെ കേന്ദ്രം ആണ്.
'സാധാരണ ഒറ്റയ്ക്ക് വരാത്തതാണ്.... ഇന്ന് അമ്മയുടെ ഓര്‍മ്മദിവസം ആയതു കൊണ്ടാണ് ഒറ്റയ്ക്ക് ഇറങ്ങിയത്.... ഉണ്ണിമായയ്ക്ക് വരാന്‍ പറ്റാത്ത അവസ്ഥയും ആണ്.... അല്ലേല്‍ അവളെ കൂട്ടാര്‍ന്നു....'
ചെറിയൊരു ഭയം ഉള്ളില്‍ പൊതിയുമ്പോള്‍ അവള്‍ ചിന്തിച്ചു കൊണ്ട് നടന്നു.
ആരുടെയോ കാല്‍പെരുമാറ്റം അടുത്തു വരുന്നതു മനസ്സിലാക്കിയ അവള്‍ നടപ്പിനു വേഗത കൂട്ടി.
കാലടികള്‍ക്കും വേഗത കൂടുന്നത് ഞെട്ടലോടെ അവള്‍ ശ്രദ്ധിച്ചു.
പെട്ടെന്നാണ് ഒരു മരത്തിന്‍റെ വേരില്‍ തട്ടി അവള്‍ വീണു പോയത്.
കാലടി ശബ്ദം അപ്പോഴേക്കും തൊട്ടടുത്തെത്തി.
'നീ എന്തിനാടീ ഇങ്ങനെ ഓടുന്നത്...?? എത്ര നേരമായി വിളിക്കുന്നത്...??? നീ എന്തിനാ ഒറ്റയ്ക്ക് ഇതു വഴി വന്നത്...???'
ശബ്ദം കേട്ടപ്പോള്‍ ആണ് മാളുവിന് ആശ്വാസം ആയത്.
'കണ്ണേട്ടാ... ഞാന്‍ പേടിച്ചു പോയി...'
അവള്‍ കരഞ്ഞു കൊണ്ട് അവന്‍റെ നെഞ്ചിലേക്ക് വീണു.
'അയ്യേ... എന്‍റെ ഫൂലന്‍ ദേവീടെ ധൈര്യം ഇത്രേ ഉള്ളോ...??'
കുസൃതിയോടെ അവളുടെ മുടിയില്‍ തഴുകി കൊണ്ട് അവന്‍ ചോദിച്ചു.
'കണ്ണേട്ടന്‍ എന്താ ഇവിടെ...??'
'കവലയില്‍ നിന്നേ ഞാന്‍ കണ്ടു ഒരുത്തി മുട്ട് വിറച്ചോണ്ട് ഓടുന്നത്.. അതാ വീട്ടില്‍ കൊണ്ടു പോയി വിടാന്നു ഓര്‍ത്തേ...'
'ഹോ... ന്‍റെ നല്ല ജീവന്‍ അങ്ങു പോയി...'
'ശരി.. ശരി... വേഗം നടക്ക്...'
'അമ്മ... അമ്മ എന്തു പറഞ്ഞു... നമ്മുടെ കാര്യം...'
'അമ്മയ്ക്ക് ഇഷ്ടമല്ലാന്നു പറഞ്ഞു...'
അവള്‍ ഞെട്ടലോടെ അവന്‍റെ മുഖത്തേക്ക് നോക്കി.
'ഹി ഹി... അമ്മ അവിടെ കയര്‍ പൊട്ടിച്ചിരിക്കുവാ.. മരുമകളെ എത്രയും പെട്ടെന്ന് കാണണോന്നും സ്വന്തമാക്കണോന്നും പറഞ്ഞ്...എന്‍റെ പെണ്ണൊന്നു പേടിച്ചു അല്ലേ...???'
അവളുടെ തോളില്‍ കൈചേര്‍ത്ത് അവന്‍ പറഞ്ഞു.
'പിന്നല്ലാതെ... വേറെ എന്തും ഞാന്‍ സഹിക്കും കേട്ടോ... മറ്റൊരാളു ന്‍റെ കഴുത്തില്‍ താലി കെട്ടുന്നതൊഴികെ...'
'അപ്പോള്‍ ഞാനെങ്ങാന്‍ ചത്തു പോയാലോ...??'
'ദേ... വേണ്ടാധീനം പറഞ്ഞാലുണ്ടല്ലോ... ഞാന്‍ ദാ ഈ പായസം എടുത്ത് തലേലൂടെ അങ്ങ് ഒഴിക്കും...'
'ആഹാ പായസം കൈയ്യില്‍ വച്ചിട്ടു എനിക്കെന്താടി തരാഞ്ഞേ...???'
'അയ്യോ മറന്നു പോയി...'
അവള്‍ പാത്രം തുറന്നു കുറച്ച് അവന്‍റെ കൈയ്യിലേക്ക് ഇട്ടു കൊടുത്തു.
'ഉംംംം... ഇനി പോകാന്‍ നോക്കാം... നേരം നന്നായി ഇരുട്ടി തുടങ്ങി...'
അവള്‍ അവന്‍റെ കൈയ്യില്‍ തൂങ്ങി ഒരു കൊച്ചു കുഞ്ഞിനെ പോലെ നടന്നു.
വീടിന്‍റെ പടിക്കല്‍ എത്തിച്ച് അവള്‍ അകത്തേക്ക് കയറി പോകുന്നതു വരെ കണ്ണന്‍ അവളെ നോക്കി നിന്നു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
രാവിലെ കോളേജില്‍ പോകാന്‍ അത്ര ഉത്സാഹം തോന്നിയില്ല ഉണ്ണിമായയ്ക്ക്. പക്ഷേ ആ പെണ്‍കുട്ടി ആരാണെന്നു അറിയണം എന്നുണ്ടായിരുന്നതു കൊണ്ട് അവള്‍ ഒരു വിധം പോകാന്‍ റെഡിയായി.
'എന്താ മോളെ സുഖമില്ലേ...???'
ഭക്ഷണമേശയില്‍ വന്നിരുന്ന ഉണ്ണിമായയുടെ മുഖം കണ്ട് മാധവി തിരക്കി.
'ഒന്നുമില്ലമ്മേ... ചെറിയ ഒരു തലവേദന...'
'ഇന്നലെ മുതല്‍ ഞാന്‍ ശ്രദ്ധിക്കുവാ... ന്‍റെ കുഞ്ഞിന്‍റെ മുഖത്ത് ഒരു പ്രയാസം പോലെ...'
'ഹേയ് ഇന്നു ഫ്രഷര്‍സ് ഡേ ആണ് അമ്മേ... അതിന്‍റെ ഒരു ടെന്‍ഷന്‍... അത്രേ ഉള്ളൂ...'
അവള്‍ സങ്കടം മറച്ചു വച്ചു ഉഷാര്‍ ആയി.
'ഇവിടെ വേറെ ചില മക്കള്‍ കൂടി ഉണ്ട്... അവരുടെ പ്രയാസങ്ങള്‍ ഒന്നും ആരും കാണാത്തതെന്താണോ...??'
'മോനേ ഉണ്ണിക്കുട്ടാ... നിന്‍റെ പ്രയാസം നിന്നെ ക്ളാസ്സ് ടെസ്റ്റില്‍ കോപ്പിയടിച്ചതിനു ടീച്ചര്‍ പിടിച്ചതും അതിനു അച്ഛനെ വിളിപ്പിച്ചതും അല്ലേ... അതിനേ... ഇവിടെ നല്ല അസ്സല്‍ മരുന്നു അച്ഛന്‍ റെഡിയാക്കുന്നുണ്ട്... വയറു നിറയും വരെ കഴിച്ചോട്ടോ...'
'അമ്മേ... ഒരബദ്ധം ഒക്കെ ഏതു പോലീസുകാരനും പറ്റൂല്ലേ...'
'അവന്‍റെ ഒരു അബദ്ധം... അച്ഛന്‍ ടീച്ചര്‍നെ പോയി കണ്ടിട്ടു വരട്ടെ ബാക്കി അപ്പോള്‍...'
കൈയ്യില്‍ ഇരുന്ന ഇഡ്ലി വായിലേക്ക് കുത്തി നിറച്ച് ബാഗെടുത്ത് ഓടുന്ന ഉണ്ണിയെ നോക്കി ഇരുവര്‍ക്കും ചിരി പൊട്ടി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ഫ്രഷര്‍സ് ഡേ പരിപാടികള്‍ സ്റ്റേജില്‍ പൊടി പൊടിക്കുകയാണ്.
പുറത്തു ആരോടോ സംസാരിച്ചു നില്‍ക്കുകയായിരുന്നു മാളവിക. അവള്‍ തിരിച്ചു വന്നു ഉണ്ണിമായയുടെ അടുത്തിരുന്നു.
'എടി മോളെ... ഡീറ്റേല്‍സ് കിട്ടി... അവളുടെ ക്ളാസ്സില്‍ എനിക്കൊരു പരിചയക്കാരി ഉണ്ടായിരുന്നു... പക്കാ ന്യൂസ് പേപ്പര്‍ ആണ്... ഇന്നലെ ഉച്ചയ്ക്കു തന്നെ ഞാന്‍ ഇന്‍വെസ്റ്റിഗേഷനു ഏല്‍പ്പിച്ചിരുന്നു...'
'നീ വിവരം പറയെടി... മനുഷ്യന് ടെന്‍ഷന്‍ ആയിട്ടു വയ്യ...'
'അവളാണ് സാറാ ഫിലിപ്പ്... മുംബൈയിലെ വലിയ ബിസിനസ്സ് മാഗ്നറ്റ് ആയ ഫിലിപ്പിന്‍റേയും ഡോക്ടറായ എലിസബത്തിന്‍റെയും ഏകമകള്‍.... കോടീശ്വരി...'
അവള്‍ ഒന്നു നിര്‍ത്തി ഉണ്ണിമായയുടെ മുഖത്തേക്ക് നോക്കാതെ തുടര്‍ന്നു.
'അവള്‍ പഠിച്ചിരുന്ന കോളേജില്‍ സീനിയര്‍ ആയിരുന്നു നിന്‍റെ ജിത്തേട്ടന്‍... പിന്നെ മോളെ... മൂന്നു വര്‍ഷമായി അവര്‍ തമ്മില്‍ ഇഷ്ടത്തില്‍ ആണ്... തമ്മില്‍ കാണാനാണ് അവള്‍ ഈ കോളേജില്‍ തന്നെ ചേര്‍ന്നത്...'
ഒരു വെള്ളിടി വെട്ടുന്നതു പോലെ തോന്നി ഉണ്ണിമായക്ക്. പിന്നെ മാളു പറഞ്ഞതൊന്നും അവള്‍ കേട്ടില്ല. കണ്ണീര്‍ കാഴ്ച്ച മറയ്ക്കുന്നതു പോലെ തോന്നി.
'അല്ലേലും ഞാനല്ലേ മണ്ടി... വേണ്ടാത്ത ഓരോ... ഛേ... എന്തിനാ ഞാന്‍...??'
ഉണ്ണിമായയുടെ മനസ്സിലൂടെ പല ചിന്തകള്‍ ഓടിക്കളിച്ചു.
'എടി... മായമ്മേ... ദേ നിന്‍റെ പേര് വിളിക്കുന്നു... ചെല്ല്...'
ഉണ്ണിമായ ഒരു ശില പോലെ നടന്ന് സ്റ്റേജില്‍ കയറി.
'ന്‍റെ പേര് ഉണ്ണിമായ... ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ആണ്...'
'ഉണ്ണിമായ ഒരു നല്ല പാട്ടുകാരിയാണെന്നു അറിഞ്ഞു അപ്പോള്‍ പാടാതെ പോകാന്‍ പറ്റില്ല...'
'അയ്യോ... എനിക്കിപ്പോള്‍... പാടാന്‍ പറ്റിയ ഒരു മാനസ്സികാവസ്ഥ അല്ല... പ്ളീസ്സ്...'
'അതൊന്നും പറഞ്ഞാല്‍ പറ്റില്ല... പാടിയേ പറ്റൂ... ഇതാ മൈക്ക്...'
അവള്‍ മൈക്ക് കൈയ്യില്‍ എടുത്ത് തന്‍റെ ദുഃഖം മുഴുവന്‍ ആവാഹിച്ചു എടുത്തു പാടി തുടങ്ങി.
'എന്തേ നീ കണ്ണാ.....
എന്തേ നീ കണ്ണാ എനിക്കെന്തേ തന്നില്ല...
കൃഷ്ണ തുളസീ കതിരായീ ജന്മം...
എന്തേ നീ കൃഷ്ണാ കൃഷ്ണാ...
എന്തേ നീ കൃഷ്ണാ എന്നെ നീ കണ്ടില്ല
ഇങ്ങു കഴിയുന്നു പാവമീ ഗോപിക...
കര്‍പ്പൂരമായ് ഞാന്‍ എരിഞ്ഞു തീര്‍ന്നോളാം
ഇഷ്ട ദൈവത്തിന്‍ സുഗന്ധമായ് തീരാം
പുഷ്പമായ് മണ്ണില്‍ പിറന്നാല്‍ നിന്‍ പൂജയ്ക്ക്-
പൊട്ടിച്ച മന്ദാര പുഷ്പമായ് മാറീടാം...
മഞ്ഞള്‍ത്തുകിലാണെനിക്കു പുലരി തന്‍
സ്വര്‍ണ്ണത്തകിടും ഈ സന്ധ്യാ പ്രകാശവും
പാടും കുയിലിന്‍റെ പാട്ടില്‍ ഞാന്‍ കേട്ടതും
ഓടക്കുഴലിന്‍റെ നാദമാണല്ലോ...
പുഷ്പാഞ്ജലിക്കായ് ഇറുത്തു ചെത്തിയും-
ചെമ്പകപ്പൂക്കളും കണ്ണാ...
പുഷ്പങ്ങളെല്ലാം വിരിയുമീ ലോകത്തിന്‍-
ഉദ്യാനപാലകന്‍ നീയെന്നറിയാതെ...
എന്തേ നീ കണ്ണാ....
കൃഷ്ണാ...കൃഷ്ണാ...!'
പാടി തീര്‍ന്നതും നിര്‍ത്താത്ത കരഘോഷം മുഴങ്ങി കേട്ടു.
നിറഞ്ഞ മിഴികള്‍ക്കിടയിലൂടെ അവള്‍ കണ്ടു അവളുടെ മനസ്സില്‍ കുടിയിരുത്തിയിരുന്ന അവളുടെ കണ്ണന്‍ പ്രണയാതുരമായ നയനങ്ങളോടെ സാറായേ നോക്കി ഇരിക്കുന്നത്.
മധുരനൊമ്പരം - 4
******************
വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രശംസകള്‍ കൊണ്ട് മൂടുമ്പോഴും അവളുടെ മനസ്സ് ചഞ്ചലചിത്തമായിരുന്നു.
ഫ്രഷര്‍സ് ഡേ ഫംങ്ങ്ഷന്‍സ് കഴിഞ്ഞു പോകാന്‍ ഒരുങ്ങുമ്പോഴാണ് ഒരു പിന്‍വിളി കേട്ട് ഉണ്ണിമായയും മാളവികയും തിരിഞ്ഞു നോക്കിയത്.
തങ്ങളുടെ അടുത്തേക്ക് നടന്നടുക്കുന്ന സാറായെ കണ്ട് മാളവികയ്ക്ക് വല്ലാത്ത ദേഷ്യം തോന്നി.
'ടീ... മായേ... നീ എന്തിനാ അവളെ നോക്കി നില്‍ക്കുന്നത്... വേഗം നടക്കാന്‍ നോക്കു... വീട്ടിലെത്താന്‍ വൈകും...'
സാറായെ കാണുമ്പോള്‍ ഉണ്ണിമായയ്ക്ക് സങ്കടം നന്നായി ഉണ്ടെന്ന് മനസ്സിലായതു കൊണ്ടാണ് മാളവിക അങ്ങനെ പറഞ്ഞത്.
'അതു ശരിയല്ലെടി... ആ ചേച്ചി വിളിച്ചതല്ലേ... നമ്മള്‍ കാണാത്തതു പോലെ പോയ്ക്കളഞ്ഞാല്‍ അതു മോശം അല്ലേ...??? അവര്‍ക്കെന്തു തോന്നും...??'
'ഓ പിന്നെ... അവള്‍ടെ ഒരു മഹാമനസ്കത...'
അപ്പോഴേക്കും സാറാ അവരുടെ അടുത്തെത്തി ഷേക്ക് ഹാന്‍ഡിനായി കൈ നീട്ടി. ഉണ്ണിമായ അറിയാതെ തന്നെ കൈ മുന്നിലേക്ക് നീക്കി.
'ഒന്നു ചിരിക്കെടോ... താന്‍ എന്താ സ്വപ്നലോകത്താണോ...???'
സാറായുടെ ചോദ്യം കേട്ടപ്പോഴാണ് തന്‍റെ കൈകള്‍ അവളുടെ കൈകളില്‍ കോര്‍ത്തതു പോലും അവള്‍ അറിഞ്ഞത്.
'ഹേയ്... ഞാന്‍... നിക്ക് മനസ്സിലായില്ല... അതാ...'
'ഓ സോറി... എന്‍റെ പേര് സാറാ ഫിലിപ്പ്... മുംബൈ ആണ് വീട്... ഇവിടെ ഫസ്റ്റ് ഇയര്‍ എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ആണ്... ഞാന്‍ തന്‍റെ പാട്ടിന് ഒരു കോമ്ബ്ളിമന്‍റ് അറിയിക്കാനാ വന്നത്... യൂ ഹാവ് സച്ച് എ മാജിക്കല്‍ വോയിസ്... റിയലി ടാലന്‍റഡ്...'
'താങ്ക്യൂ... ചേച്ചി...'
'ഹേയ്... ചേച്ചി ഒന്നും വേണ്ടാ... യൂ കാന്‍ കോള്‍ മീ സാറാ... പിന്നെ താന്‍ ജിത്തിന്‍റെ ടീച്ചര്‍ടെ മോള്‍ ആണല്ലേ... ഞങ്ങള്‍ പരിചയപ്പെട്ടപ്പോള്‍ മുതല്‍ ജിത്ത് പറയാറുണ്ട്... അബൗട്ട് ഹിസ് ഫേവറിറ്റ് ടീച്ചര്‍... ഇന്നു തന്‍റെ പാട്ടിന്‍റെ കാര്യം പറഞ്ഞപ്പോള്‍ ആണ് താന്‍ മോള്‍ ആണ് എന്നു പറഞ്ഞത്...'
'ജിത്ത്...???'
'ഓ സോറി...മൈ ജിത്ത്... യുവര്‍ ജിതേന്ദ്രന്‍ സാര്‍... ഹീ ഈസ് മൈ വുഡ് ബീ...'
''മൈ ജിത്ത്'' അത് ഉണ്ണിമായയെ വല്ലാതെ മുറിവേല്‍പ്പിച്ചു.
സാറായുടെ ഓരോ വാക്കുകളും മാളവികയുടെ ക്ഷമ നശിപ്പിച്ചു കൊണ്ടിരുന്നു.
'അതേ... സാറാ... ഞങ്ങള്‍ക്ക് വീട്ടില്‍ പോണം... ഞങ്ങള്‍ ഈ നാട്ടുകാര്‍ നേരത്തും കാലത്തും വീട്ടില്‍ കയറുന്നവരാ... അല്ലാതെ...'
മാളു അവളെ ഒന്നു പുച്ഛിച്ചു നോക്കി.
'ഓക്കെ ഓക്കെ... യൂ കാന്‍ ഗോ... സോറി... ഞാന്‍ ഒരു കണ്‍ഗ്രാറ്റ്സ് പറയാന്‍ മാത്രമല്ലേ വന്നേ...'
മാളവിക ഉണ്ണിമായയെ കൈക്കു പിടിച്ചു വലിച്ചു കൊണ്ട് മുന്നോട്ടു നീങ്ങി. പെട്ടെന്ന് വെട്ടിത്തിരിഞ്ഞു നോക്കി പറഞ്ഞു.
'അതേ... കണ്‍ഗ്രാറ്റ്സ് അവള്‍ സ്വീകരിച്ചു കേട്ടോ...'
'ഈ കുട്ടികള്‍ എന്താ ഇങ്ങനെ...???'
സാറാ മനസ്സില്‍ ചിന്തിച്ചു ഒരു നിമിഷം നിന്നശേഷം തന്‍റെ കാര്‍ ലക്ഷ്യമാക്കി നടന്നു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
സ്കൂട്ടിയില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകാന്‍ തിരിഞ്ഞതാണ് മാളവിക.
'എന്തിനാടീ മാളൂ... ആ ചേച്ചിയോടു അങ്ങനെ...???'
'പിന്നെ... ഞാന്‍ എന്തു ചെയ്യണമായിരുന്നു...??? നീ ന്‍റെ കൂട്ടുകാരി മാത്രം അല്ല... ന്‍റെ കൂടപ്പിറപ്പു കൂടിയാ... നിന്‍റെ ഉള്ളു വിങ്ങിയാലെ അത് നിക്ക് പൊള്ളും... ന്‍റെ മായയ്ക്ക് ന്‍റെ മുഖത്തു നോക്കി... ഈ കണ്ണിലേക്ക് നോക്കി പറയാന്‍ പറ്റുമോ സങ്കടായില്ലാന്ന്...???'
ഉണ്ണിമായയുടെ കണ്ണുകള്‍ നിറഞ്ഞു വന്നു.
'ന്നാലും വേണ്ടീര്‍ന്നില്ല... ആ ചേച്ചിയും ജിത്തേട്ടനും ന്തു തെറ്റ് ചെയ്തിട്ടാ... ന്‍റെ മനസ്സില്‍ അങ്ങനൊരു മോഹം ണ്ടാര്‍ന്നുന്ന് അവര്‍ക്ക് അറിയ്യില്ല്യാല്ലോ...'
'ഉംംം... അതും ശരിയാ... എന്തായാലും പോട്ടെ... കഴിഞ്ഞതു കഴിഞ്ഞു... ഇനി ന്‍റെ കുട്ടി അതോര്‍ത്ത് വിഷമിക്കരുത്ട്ടോ...'
ഉണ്ണിമായ പ്രയാസപ്പെട്ട് ഒന്നു ചിരിച്ച ശേഷം വണ്ടി സ്റ്റാര്‍ട്ട് ചെയ്തു പോയി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
പതിവു പോലെ തന്‍റെ മുറിയില്‍ ഉള്ള കൃഷ്ണവിഗ്രഹത്തിനു മുന്‍പില്‍ നില്‍ക്കുകയായിരുന്നു ഉണ്ണിമായ. എന്നാല്‍ അവള്‍ ഒന്നും സംസാരിച്ചില്ല.
ഒരുപാടു സമയം ആ വിഗ്രഹത്തിലേക്ക് നോക്കി നിന്നു. കണ്ണില്‍ മിഴിനീര്‍ പൊഴിഞ്ഞു കൊണ്ടിരുന്നു.
'ന്‍റെ കണ്ണാ... ന്തിനാ ന്‍റെ മനസ്സില്‍ ഇങ്ങനെ വേണ്ടാത്ത ചിന്തകള്‍ നിറച്ചത്... ഇങ്ങനെ വേദനിപ്പിക്കാനായിരുന്നോ... വേണ്ടീര്‍ന്നില്ല ഒന്നും... ഞാന്‍ എന്നും വിളിക്കുന്നതല്ലേ ന്‍റെ കണ്ണനെ... ന്‍റെ ജീവിതത്തില്‍ ന്തേലും ഒളിപ്പിച്ചിട്ടുണ്ടോ...???'
അവള്‍ പെട്ടെന്ന് കണ്ണുകള്‍ തുടച്ചു.
'ഇല്ല... ഇനി ഉണ്ണിമായ ഈ പേരും പറഞ്ഞു കരയില്ല... ന്‍റെ കണ്ണന്‍ നിക്ക് എല്ലാം നല്ലതിനു വേണ്ടിയേ ചെയ്യുള്ളൂന്ന് നിക്ക് അറിയാം... ഇച്ചിരി ബുദ്ധിമുട്ടി ആണേലും ഉണ്ണിമായ മറന്നോളാം ജിത്തേട്ടനെ... ജിത്തേട്ടന്‍ സാറായുടേയാ... അവര്‍ തമ്മില്‍ ഇഷ്ടമല്ലേ... അപ്പോള്‍ അവര്‍ തന്നെയാ ചേരേണ്ടത്... ഇനി ഈ പൊട്ടത്തരം ന്‍റെ മനസ്സില്‍ ഉണ്ടാവില്ലാട്ടോ... നിക്ക് വേണ്ടി ജനിച്ച കണ്ണന്‍ ന്‍റെ അടുത്ത് വന്നോളും സമയമാകുമ്പോള്‍... അതു വരെ കാത്തിരുന്നോളാം ഉണ്ണിമായ...'
അവള്‍ തന്‍റെ കണ്ണുകള്‍ കഴുകി കട്ടിലിലേക്ക് കിടന്നു. ഓരോന്നു ചിന്തിച്ചു എപ്പോഴൊ നിദ്രയിലേക്ക് വഴുതി വീണു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
പിന്നീടുള്ള ദിവസങ്ങളില്‍ അവള്‍ സ്വയം മനസ്സിനു ബലം നല്‍കി തുടങ്ങി.
ജിതേന്ദ്രനും സാറായും അവള്‍ക്ക് ഒരു വിഷയം അല്ലാതായി തുടങ്ങി.
മാളവികയോടൊത്ത് കോളേജിലെ ഓരോ നിമിഷങ്ങളിലും സന്തോഷം കണ്ടെത്താന്‍ അവള്‍ക്ക് സാധിച്ചു തുടങ്ങി.
ഇതിനിടയില്‍ മാളവികയും കൃഷ്ണകുമാറും ആയുള്ള വിവാഹം ഒന്നര വര്‍ഷത്തിനുള്ളില്‍ നടത്താന്‍ തീരുമാനം ആയി. കാരണം കണ്ണനു പുറത്തേക്ക് പോകാന്‍ ഒരു അവസരം ഒരുങ്ങി വരുന്നുണ്ടായിരുന്നു. പോകുന്നതിന്‍റെ പേപ്പര്‍സ് എല്ലാം ശരിയായി കഴിഞ്ഞാല്‍ പോകും മുന്‍പ് തന്നെ കല്ല്യാണം നടത്തി വയ്ക്കാം എന്നതായിരുന്നു എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനം.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ഒരു വര്‍ഷം കടന്നു പോയി. ഇപ്പോള്‍ ഉണ്ണിമായയും മാളവികയും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനികളാണ്.
അവരുടെ ട്യൂട്ടര്‍ ആയ ലളിത മാഡത്തിന്‍റെ ക്ളാസ്സ് ആയിരുന്നു അന്ന്. കുട്ടികളോട് വളരെയധികം ആത്മബന്ധം സൂക്ഷിച്ചിരുന്ന ഒരാള്‍ ആയിരുന്നു ലളിത മാഡം.
ക്ളാസ്സ് കഴിഞ്ഞു ഇറങ്ങാന്‍ നേരമാണ് റപ്പായി ചേട്ടന്‍ ലളിതയോട് എന്തോ പറഞ്ഞത്.
'ഉണ്ണിമായ ആന്‍ഡ് മാളവിക പ്ളീസ് കം വിത്ത് മീ...'
മാഡം വിളിക്കുന്നതു കേട്ട് അവര്‍ എഴുന്നേറ്റു മാഡത്തിന്‍റെ അടുത്തേക്ക് ചെന്നു. മാഡം അവരുമായി കുറച്ചു മാറി നിന്നു.
'നിങ്ങള്‍ ഞാന്‍ പറയുന്നതു ക്ഷമയോടെ കേള്‍ക്കണം... രണ്ടു പേരും സണ്‍ഷൈന്‍ ഹോസ്പിറ്റലിലേക്ക് ചെല്ലാന്‍ വീട്ടില്‍ നിന്നു ഫോണ്‍ ഉണ്ടായിരുന്നു...'
'എന്താ മാഡം...??? എന്താ പ്രശ്നം...??'
'പേടിക്കേണ്ട ആവശ്യം ഒന്നും ഇല്ല... നിങ്ങളുടെ രണ്ടുപേരുടെയും അച്ഛന്‍മാര്‍ക്ക് ചെറിയ ഒരു ആക്സിഡന്‍ഡ്... അവര്‍ സ്കൂളിലെ ആവശ്യത്തിനു എവിടേയ്ക്കോ പോകുമ്പോള്‍ ആയിരുന്നു...'
'അയ്യോ ആക്സിഡന്‍റോ...??'
'നിങ്ങള്‍ വെറുതെ ടെന്‍ഷന്‍ ആകണ്ട... അത്രയ്ക്ക് ഒന്നും ഇല്ലെന്നാണ് പറഞ്ഞത്... വിളിച്ചതു മാളവികയുടെ അച്ഛന്‍ തന്നെ ആയിരുന്നു... ഏതായാലും നിങ്ങള്‍ പോയ്ക്കോളൂ...'
അവര്‍ വേഗം കോളേജില്‍ നിന്നും ഇറങ്ങി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ മാധവിയും ഉണ്ണിയും നാരായണനും ഐസീയൂവിനു വെളിയില്‍ നില്‍ക്കുകയായിരുന്നു.
നാരായണന്‍റെ കൈ പ്ളാസ്റ്റര്‍ ചെയ്തിട്ടുണ്ട്. നെറ്റിയിലും കൈകാലുകളിലും ചെറിയ പരിക്കുകളും ഉള്ളതൊഴിച്ചാല്‍ മറ്റു പ്രശ്നങ്ങള്‍ ഒന്നും ഇല്ല.
'നാരായണമാമേ...??? അച്ഛന്‍ എവിടെ...??'
ഉണ്ണിമായ ഭയപ്പാടോടെ ചോദിച്ചു.
'അച്ഛന്‍ അകത്താണ് മോളെ...'
അയാള്‍ ഐ സീ യൂവിനു നേരെ വിരല്‍ ചൂണ്ടി.
'എന്താ പറ്റിയേ നിങ്ങള്‍ക്ക്...???'
'അത് മോളേ... എ ഇ ഒ യുടെ മീറ്റിംങ്ങ് ഉണ്ടായിരുന്നതു കൊണ്ട് മോള്‍ടെ അച്ഛനും ഞാനും എന്‍റെ സ്കൂട്ടറില്‍ പോകുവാരുന്നു... ബ്രേക്ക് നഷ്ടപ്പെട്ടു വന്ന ഒരു കാര്‍ ഞങ്ങളുടെ പിന്നില്‍ വന്നു ഇടിച്ചതാണ്.... ഹെല്‍മെറ്റ് ഉണ്ടായിരുന്നതു കൊണ്ട് എനിക്ക് കാര്യമായി ഒന്നും പറ്റിയില്ല... കൈ കുത്തി വീണതു കൊണ്ട് ഒരു ഒടിവ് അത്രേ ഉള്ളൂ... പക്ഷേ അച്ഛന്‍ തല ഇടിച്ചാണ് വീണത്... അപ്പോള്‍ ബോധം പോയതാ... ഇതു വരെ...ഡോക്ടര്‍മാര്‍ നോക്കി കൊണ്ടിരിക്കുവാണ്...'
'ന്താ പറഞ്ഞേ... ന്താ പറഞ്ഞേ ഡോക്ടര്‍...'
'ഇതു വരെ ഒന്നും പറയാറായിട്ടില്ലെന്നാണ് പറഞ്ഞത്... പിന്നെ ഇവിടത്തെ സര്‍ജന്‍ നമ്മുടെ സ്കൂളിലെ ജലജ ടീച്ചറുടെ മോന്‍ ആണ്... നല്ല കൈപുണ്യം ഉള്ള ആള്‍ ആണ് ന്നാ കേട്ടേ ... കുറച്ചു മുന്‍പ് ആ പയ്യന്‍ വന്ന് അകത്തേക്ക് കയറിയിട്ടുണ്ട്... അയാള്‍ വരട്ടെ... നമുക്ക് ചോദിക്കാം... മോള് സമാധാനമായിട്ടു ഇരിക്കു...'
അവള്‍ അമ്മയുടെ അടുത്തു പോയി ഇരുന്നു. മാളവിക രണ്ടു പേരെയും സമാധാനിപ്പിച്ചു കൊണ്ട് അവിടെ തന്നെ നിന്നു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
കുറച്ചു കഴിഞ്ഞ് സുമുഖനായ ഒരു ചെറുപ്പക്കാരന്‍ ഐ സീ യൂവിനു വെളിയിലേക്ക് വന്നു.
'ആരെങ്കിലും രണ്ടു പേര്‍ എന്‍റെ റൂമിലേക്ക് ഒന്നു വരാമോ..??'
അതു കേട്ട് എഴുന്നേല്‍ക്കാന്‍ പോയ മാധവിയെ ഉണ്ണിമായ തടഞ്ഞു.
'നമുക്ക് പോകാം നാരയണമാമാ...'
സാധാരണ കൊച്ചു കാര്യങ്ങള്‍ക്കു പോലും തളര്‍ന്നു പോകുന്ന ഉണ്ണിമായ ഇത്ര പെട്ടെന്ന് കൈവരിച്ച മനോധൈര്യം എല്ലാവരെയും അത്ഭുതപ്പെടുത്തി.പ്രത്യേകിച്ച് അവള്‍ക്ക് അച്ഛനോടു ഉണ്ടായിരുന്ന ആത്മബന്ധം വച്ച് അവള്‍ വിവരം കേള്‍ക്കുമ്പോള്‍ തന്നെ തളര്‍ന്നു പോകുമോ എന്നു പോലും അവര്‍ എല്ലാം ഭയന്നിരുന്ന സാഹചര്യത്തില്‍.
നാരായണനും ഉണ്ണിമായയും ഡോക്ടറിന്‍റെ റൂം ലക്ഷ്യമാക്കി നടന്നു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'എന്‍റെ പേര് ഗോപാലകൃഷ്ണന്‍... ഇവിടുത്തെ സര്‍ജന്‍ ആണ്... സീ മിസ്റ്റര്‍ നാരായണന്‍ ആന്‍ഡ് മിസ്സ് മായ... ഗംഗാധരന്‍ മാഷിന്‍റെ അവസ്ഥ കുറച്ചു മോശം ആണ്... സാറിന്‍റെ തലയില്‍ രക്തം കട്ട പിടിച്ചിട്ടുണ്ട്... എമര്‍ജെന്‍സി ആയി ഒരു സര്‍ജ്ജറി വേണ്ടി വരും...'
'സര്‍ജ്ജറിയോ...??'
'അതേ... സര്‍ജ്ജറി മാത്രമാണ് തല്‍ക്കാലം പോംവഴി... പിന്നെ കോംപ്ളിക്കെഷന്‍ എന്താണെന്ന് പറഞ്ഞാല്‍ സര്‍ജ്ജറിയുടെ എന്‍ഡ് റിസള്‍ട്ട് എന്താകും എന്നു പറയാന്‍ പറ്റില്ല എന്നുള്ളതാണ്... ഫോര്‍ ദ ടൈം ബീയിങ്ങ്... വീ ഹാവ് നോ അഥര്‍ ഓപ്ഷന്‍...'
'സാര്‍ സര്‍ജ്ജറിക്കുള്ള ഒരുക്കങ്ങള്‍ ചെയ്തോളൂ...'
ഉണ്ണിമായ കണ്ണു ഇറുക്കി തുടച്ചു കൊണ്ട് എഴുന്നേറ്റു. നാരായണന്‍ അത്ഭുതത്തോടെ അവളെ നോക്കി.
'മറ്റു വഴികളൊന്നും തല്‍ക്കാലം നമ്മുടെ മുന്നില്‍ ഇല്ലല്ലോ നാരായണമാമാ... എല്ലാം ന്‍റെ ഭഗവാന്‍ നോക്കിക്കോളും...'
അവള്‍ ആ മുറിയില്‍ നിന്നു പുറത്തേക്കിറങ്ങി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
സര്‍ജ്ജറി തുടങ്ങി. അപ്പോഴേക്കും കണ്ണനും അങ്ങോട്ടു എത്തി.
എല്ലാവരും പ്രാര്‍ത്ഥനയോടെ നിമിഷങ്ങള്‍ തള്ളി നീക്കി.
ഏകദ്ദേശം മൂന്നു മണിക്കൂറിനു ശേഷം ഡോക്ടര്‍ തീയെറ്ററില്‍ നിന്ന് പുറത്തേക്കിറങ്ങി.
'പേഷ്യന്‍റിന്‍റെ അവസ്ഥ ഇപ്പോഴും ക്രട്ടിക്കല്‍ തന്നെ ആണ്... എന്തെങ്കിലും പറയണമെങ്കില്‍ 24 മണിക്കൂര്‍ കഴിയണം... തല്‍ക്കാലം വെന്‍റിലേറ്ററിലേക്ക് ഷിഫ്റ്റ് ചെയ്യുകയാണ്... ലെറ്റ് അസ് ഹോപ്പ് ഫോര്‍ ദ ബെസ്റ്റ്...'
പ്രാര്‍ത്ഥനകളും നേര്‍ച്ചകളുമായി വീണ്ടും മണിക്കൂറുകള്‍ കടന്നു പോയി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'പേഷ്യന്‍റിന് ബോധം വന്നു...'
ഒരു സിസ്റ്റര്‍ പുറത്തേക്കിറങ്ങി വന്നു പറഞ്ഞു.
എല്ലാവരുടെയും മുഖത്ത് അല്‍പം ആശ്വാസം നിഴലിച്ചു.
'ആരാ ഉണ്ണിമായ...??? പേഷ്യന്‍റിന് കാണണം എന്നു പറഞ്ഞു...'
കേള്‍ക്കേണ്ട താമസം ഉണ്ണിമായ ചാടി എണീറ്റു അകത്തേക്ക് കയറി.
അകത്ത് ഉപയോഗിക്കുന്ന പ്രത്യേക ഡ്രസ്സ് ധരിച്ചു അവള്‍ അച്ഛനടുത്തേക്ക് നടന്നു.
'മിസ്സ് മായ... ഒരു മിനിറ്റ്...'
വിളികേട്ട് തിരിഞ്ഞു നോക്കിയപ്പോളാണ് ഡോക്ടറിനെ കണ്ടത്.
'വളരെ പ്രധാനപ്പെട്ട ഒരു കാര്യം ആണ് എനിക്ക് കുട്ടിയോടു പറയാന്‍ ഉള്ളത്... താന്‍ ക്ഷമയോടെ കേള്‍ക്കണം... തന്‍റെ അച്ഛന്‍ ഇനി അധികനാള്‍ നിങ്ങളോടൊപ്പം ഉണ്ടാവില്ല... അതു കൊണ്ട് തന്നെ നിങ്ങളെ കൊണ്ട് കൊടുക്കാന്‍ പറ്റുന്ന എല്ലാ സന്തോഷവും അദ്ദേഹത്തിനു കൊടുക്കുക... ഹോപ്പ് യൂ കാന്‍ അണ്‍ഡര്‍സ്റ്റാന്‍റ്...'
തന്‍റെ കാതുകള്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതാണ് ഇപ്പോള്‍ കേട്ടത്. അവള്‍ നേഴ്സ് പറഞ്ഞ വഴികളിലൂടെ ഒരു സ്വപ്നത്തില്‍ എന്ന പോലെ നടന്നു നീങ്ങി.
ദേഹം മുഴുവന്‍ ട്യൂബുകളുമായി കിടക്കുന്ന അവളുടെ അച്ഛന്‍റെ രൂപം അവള്‍ക്ക് സങ്കല്‍പത്തില്‍ പോലും ചിന്തിക്കാന്‍ പറ്റാത്തതായിരുന്നു.
'മോളെ...'
അവ്യക്തയോടെ അയാള്‍ വിളിച്ചതു കേട്ട് അവള്‍ അടുത്തേക്ക് ചെന്നു അരികില്‍ ഇരുന്നു.
'അച്ഛന്‍ ഇനി അധികം ഉണ്ടാവില്ല... ന്‍റെ മോള്‍ടെ കല്ല്യാണം... അതാ ന്‍റെ ഏറ്റവും വലിയ സ്വപ്നം... അതെനിക്കു കാണണം... ന്‍റെ കണ്ണടയുന്നതിന് മുന്‍പ്...'
'തന്‍റെ അച്ഛന്‍ ഇനി അധികനാള്‍ നിങ്ങളോടൊപ്പം ഉണ്ടാവില്ല... അതു കൊണ്ട് തന്നെ നിങ്ങളെ കൊണ്ട് കൊടുക്കാന്‍ പറ്റുന്ന എല്ലാ സന്തോഷവും അദ്ദേഹത്തിനു കൊടുക്കുക... '
ഡോക്ടറുടെ വാക്കുകള്‍ അവളുടെ ചെവികളില്‍ വീണ്ടും മുഴങ്ങികേട്ടു.
മധുരനൊമ്പരം - 5
******************
'അച്ഛാ... അച്ഛന്‍ എന്തൊക്കെയാ ഈ പറയുന്നേ...??? അച്ഛനു ഒരു കുഴപ്പവും ഇല്ലെന്നു ഡോക്ടര്‍ പറഞ്ഞല്ലോ... വെറുതെ ആവശ്യമില്ലാതെ...'
അണപൊട്ടി വന്ന വേദന കടിച്ചമര്‍ത്തി അവള്‍ പറഞ്ഞൊപ്പിച്ചു.
'മോള്‍ അച്ഛനെ ആശ്വസിപ്പിക്കാന്‍ നോക്കണ്ട... അച്ഛനറിയാം കാര്യങ്ങള്‍... സിസ്റ്റര്‍...'
ഗംഗാധരന്‍ അടുത്ത് നിന്ന നേഴ്സിനെ നോക്കി വിളിച്ചു.
'എന്‍റെ ഭാര്യയെ കൂടി ഒന്നു കയറ്റാമോ...???'
'അയ്യോ.... അങ്ങനെ അധികം പേരെ കയറ്റാന്‍ പറ്റില്ലല്ലോ അച്ഛാ... ഇനി അടുത്ത വിസിറ്റിങ്ങ് ടൈമില്‍ കയറ്റാം പോരെ...???'
നേഴ്സ് വളരെ സ്നേഹത്തോടെ പറഞ്ഞു.
'ന്‍റെ സിസ്റ്റര്‍... ഏറെ കുറേ തീരാറായ ഒരു ജന്മം ആണ് ഇത്... ന്‍റെ അവസാന ആഗ്രഹം നടത്തി തരാന്‍ നിങ്ങള്‍ എന്നെ സഹായിക്കണം...'
'ഞാന്‍ ഡോക്ടറോടു ഒന്നു ചോദിച്ചു നോക്കട്ടെ... അനുവാദം ഇല്ലാതെ എനിക്ക് അങ്ങനെ കയറ്റാന്‍ പറ്റില്ല... അതാ...'
നേഴ്സ് ഡോക്ടറിന്‍റെ അടുത്തേക്ക് പോയി.
'അച്ഛാ... അമ്മയെ കയറ്റണം എങ്കില്‍ മോള്‍ പുറത്തേക്ക് പോകണം... എന്നാലെ പറ്റു...'
ഉണ്ണിമായ അച്ഛനെ നോക്കി ഇറങ്ങുവാണ് എന്നു തലയാട്ടി പുറത്തേക്കിറങ്ങി.
ഉണ്ണിമായ മാധവിയെ ഡോക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ സമാധാനമായി പറഞ്ഞു മനസ്സിലാക്കി കൊടുത്തു.
അല്‍പ സമയം കഴിഞ്ഞു മാധവി അകത്തേക്ക് കയറി.
'ഏട്ടാ...'
ഗംഗാധരനെ കണ്ടതും അതു വരെ അടക്കി വച്ചിരുന്ന വിഷമം എല്ലാം ഇടതടവില്ലാതെ ഒഴുകി.
'അമ്മേ ഇങ്ങനെ ശബ്ദം ഉണ്ടാക്കരുത്... ഞാന്‍ സ്പെഷ്യല്‍ പര്‍മിഷന്‍ എടുത്താണ് നിങ്ങളെ കയറ്റിയത്... എന്നെ ബുദ്ധിമുട്ടില്‍ ആക്കരുത്...'
മാധവി കണ്ണുകള്‍ തുടച്ചു തന്‍റെ ദുഖം കടിച്ചു പിടിച്ചു നിന്നു.
'മാധവി, മായേടെ കല്ല്യാണം ഉടനെ നടത്തണം... ന്‍റെ അവസാന ആഗ്രഹം ആണത്...'
'ഏട്ടാ ഇപ്പോള്‍... ഇത്ര പെട്ടെന്ന്... ഏട്ടന് സുഖമായി വന്നിട്ട് പോരേ...??'
'എനിക്കിനി വരാന്‍ ആവില്ല മാധവി... അത് എനിക്കറിയാം... നീ ഞാന്‍ പറഞ്ഞതു കേട്ടാല്‍ മതി...'
'ഇപ്പോള്‍ എടുപിടീന്ന്... എങ്ങനെയാ...??? ചെറുക്കന്‍...???'
'എന്‍റെ സ്കൂളില്‍ പഠിപ്പിക്കുന്ന ജലജ ടീച്ചറുടെ മോന്‍ ഇവിടെ ഡോക്ടര്‍ ആണ്... എന്‍റെ ഓപ്പറേഷന്‍ നടത്തിയ ആ പയ്യന്‍... ജലജ ടീച്ചര്‍ അങ്ങനൊരാഗ്രഹം എന്നോടു മുന്‍പ് തന്നെ പറഞ്ഞതാണ്... മോള്‍ടെ പഠിത്തം കഴിഞ്ഞ് ആലോചിച്ചാല്‍ മതിയല്ലോ എന്നു കരുതി ഞാന്‍ അത് അന്ന് ഒഴിവു പറഞ്ഞു... നീ കണ്ണനോട് പറഞ്ഞ് ടീച്ചറിനോട് കാര്യങ്ങള്‍ സംസാരിക്കൂ... അവര്‍ക്ക് എതിര്‍പ്പ് ഉണ്ടാവില്ല... അവരായിട്ടു ഇങ്ങോട്ട് പറഞ്ഞതല്ലേ...'
'ഉംംം... ഞാന്‍ വേണ്ടതു പോലെ ചെയ്യാം...'
'എല്ലാം പെട്ടെന്ന് വേണം... പറ്റുമെങ്കില്‍ ഈ ആഴ്ച്ച തന്നെ...'
'ഞാന്‍ കണ്ണനോടു സംസാരിക്കാം...'
'അമ്മേ... അധികം സമയം ഇങ്ങനെ നില്‍ക്കാന്‍ പറ്റില്ല...'
നേഴ്സ് പറയുന്നതു കേട്ട് മാധവി ഒരു വട്ടം കൂടി ഭര്‍ത്താവിനെ ഒന്നു നോക്കിയിട്ടു കണ്ണു തുടച്ചു കൊണ്ട് പുറത്തേക്കിറങ്ങി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'ഒരാഴ്ച്ചയ്ക്കുള്ളിലോ...??? അതെങ്ങനെ...???'
കണ്ണന്‍ വെപ്രാളത്തോടെ ചോദിച്ചു.
'നമുക്ക് വേറെ വഴി ഇല്ല മോനെ... അദ്ദേഹത്തിന്‍റെ ആഗ്രഹം സാധിച്ചു കൊടുക്കാതെ എന്തെങ്കിലും സംഭവിച്ചു പോയാല്‍ ഈ ജന്മം സമാധാനത്തോടെ ജീവിക്കാന്‍ പറ്റുമോ നമുക്ക്...???'
'അതിനു അവര്‍ക്കും കൂടി സമ്മതം ആകണ്ടേ... ഇത്ര പെട്ടെന്ന് കാര്യങ്ങള്‍ നീക്കാന്‍...'
'മോനെ കണ്ണാ... നീ അത്രേടം വരെ ഒന്നു പോയി വാ... അവരോടു ചോദിച്ചിട്ടു മതിയല്ലോ മറ്റാരെയെങ്കിലും നോക്കുന്നത്...നമ്മുടെ ഭാഗത്തല്ലേ ഒരുക്കങ്ങള്‍ കൂടുതല്‍ വേണ്ടത്... അതിനുള്ള വക എല്ലാം ഗംഗാദരേട്ടന്‍ പണ്ടേ കണ്ടു വച്ചിട്ടുള്ളതാണ്...'
'ഉംംംം... ശരി ഞാന്‍ പോകാം...'
കണ്ണന്‍ അവിടെ നിന്നും ഇറങ്ങി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ഹോസ്പിറ്റല്‍ കാന്‍ഡീനില്‍ ചായ കുടിക്കാന്‍ പോയതാണ് ഉണ്ണിമായയും മാളവികയും.
'എന്നാലും മാളൂ... ഇത്ര പെട്ടെന്ന് മറ്റൊരാളേ...'
'മായേ... നീ പറഞ്ഞു വരുന്നത് ന്താ...??? നീ ഇപ്പോഴും...???'
'ന്താ ചെയ്യാ മോളെ... വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടക്കുന്ന രൂപം ആയിരുന്നില്ലേ... അതു മായ്ച്ചു കളയാന്‍ കുറച്ചു കൂടി സമയം കിട്ടിയിരുന്നെങ്കില്‍...'
'നീ തല്‍ക്കാലം അച്ഛനെ കുറിച്ചു മാത്രം ചിന്തിച്ചാല്‍ മതി...'
'എന്നാലും മനസ്സില്‍ നിന്ന് ഒരാള്‍ പൂര്‍ണ്ണമായി പോകാതെ... മറ്റൊരാളെ ചതിക്കുന്നതു പോലെ ആവില്ലേടി... അതോര്‍ക്കുമ്പോള്‍...'
'നീ അതൊന്നും ഓര്‍ത്തു വിഷമിക്കേണ്ട... ന്‍റെ മായയ്ക്ക് എല്ലാവരെയും മനസ്സു തുറന്നു സ്നേഹിക്കാനല്ലെ അറിയൂ... നീ സ്നേഹിച്ചോളും... ആരായാലും അയാളെ...'
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ഗംഗാധരനെ വെന്‍റിലേറ്ററില്‍ നിന്ന് ഐ സി യൂവിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു.
'ഗംഗാധരേട്ടാ... ജലജയുമായി കണ്ണന്‍ സംസാരിച്ചു... അവര്‍ക്ക് സമ്മതം ആണെന്നു പറഞ്ഞു... എന്തായാലും അവര്‍ തമ്മില്‍ ആശുപത്രിയില്‍ വച്ചു കണ്ട സ്ഥിതിക്ക് ഇനി പെണ്ണു കാണാന്‍ വേണ്ടി പ്രത്യേകിച്ച് വരുന്നില്ല എന്നാ പറഞ്ഞത്...'
'നീ പിന്നെ ആ പയ്യനെ കണ്ടായിരുന്നോ...??? ഇപ്പോള്‍ ഇങ്ങോട്ട് വരാറില്ലല്ലോ...'
'ഗോപാലകൃഷ്ണന്‍ ലീവില്‍ ആണ്... അതു കൊണ്ട് എനിക്കും പിന്നെ ഒന്നു കാണാന്‍ പറ്റിയില്ല... ജലജയോടു മാത്രമാ സംസാരിച്ചത്... അതും ഫോണില്‍...'
'വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം...???'
'അതിനെല്ലാം കുട്ടികള്‍ നാരായണേട്ടന്‍റെ കൂടെ പോയ്ക്കോളും... കണ്ണനും ഉണ്ടല്ലോ... പിന്നെ ഗായത്രിയെ വിവരം അറിയിച്ചു... അവളും പുറപ്പെട്ടിട്ടുണ്ട്... അത്യാവശ്യം ബന്ധുക്കളെയും നാട്ടുകാരെയും ക്ഷണിച്ചിട്ടും ഉണ്ട്...'
'കല്ല്യാണം നേരിട്ടു കാണാന്‍ പറ്റാത്തതിന്‍റെ സങ്കടം ഉണ്ട്.. പക്ഷേ എന്‍റെ മനസ്സില്‍ ഉണ്ടാകും... ആ കതിര്‍മണ്ഡപവും... മണവാട്ടിയായി അണിഞ്ഞൊരുങ്ങിയ ന്‍റെ മോളും... അവള്‍ടെ ചെക്കനും... എല്ലാം... ഒന്നിനും ഒരു കുറവില്ലാതെ നീ നോക്കിക്കോണം... ഞാന്‍ ഇല്ലേലും ആര്‍ഭാടമായ് തന്നെ എല്ലാം നടക്കണം...'
അയാള്‍ സമാധാനത്തോടെ കണ്ണുകള്‍ അടച്ച് ഉറക്കത്തിലേക്ക് വഴുതി വീണു. മരുന്നുകള്‍ നല്‍കിയ സെഡേഷന്‍ ആയിരുന്നു ആ മയക്കത്തിന്‍റെ കാരണം.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ഗംഗാധരന്‍റെ അഭാവത്തില്‍ അത്ര അധികം ആര്‍ഭാടം വേണ്ട എന്നു അവര്‍ തീരുമാനിച്ചിരുന്നു. അതു കൊണ്ട് കല്ല്യാണത്തലേന്ന് മറ്റു ചടങ്ങുകള്‍ ഒന്നും ഉണ്ടായിരുന്നില്ല.
കല്ല്യാണം നാടടച്ചു വിളിച്ചു തന്നെ നടത്തണം എന്ന അദ്ദേഹത്തിന്‍റെ ആഗ്രഹം പരിഗണിച്ചു വിവാഹത്തിനു മാത്രം എല്ലാവരേയും ക്ഷണിച്ചു.
ഒരു വൈന്‍ റെഡ് കളര്‍ കാഞ്ചീപുരം പട്ടു സാരി ആണ് ഉണ്ണിമായയ്ക്കു വേണ്ടി വാങ്ങിയത്. സാരിയും ആഭരണങ്ങളും എല്ലാം ഗംഗാധരന്‍റെ ആഗ്രഹപ്രകാരം ഹോസ്പിറ്റലില്‍ കൊണ്ടു പോയി കാണിച്ചു കൊടുത്തിരുന്നു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'അച്ഛന്‍റെ മോള്‍ അച്ഛനോട് പൊറുക്കണം... മോള്‍ടെ വിവാഹം ഇങ്ങനെ നടത്തുന്നതില്‍... അച്ഛന്‍ ഒരുപാടു സ്വപ്നം കണ്ടതാ... ന്‍റെ കുഞ്ഞിനെ കൈപിടിച്ചു ഏല്‍പ്പിക്കുന്നത്... ഇതിപ്പോള്‍ ഭാഗ്യം കെട്ടവനായി പോയി ഈ അച്ഛന്‍... ന്‍റെ മോള്‍ക്ക് എന്നും നല്ലതേ വരൂ... നാളെ നിന്‍റെ ചെറുക്കനേയും കൊണ്ട് നേരെ ഇങ്ങോട്ട് വരണം... ജലജയോട് അതും സംസാരിച്ചിട്ടുണ്ട് എന്നാണ് അമ്മ പറഞ്ഞത്...'
ഉണ്ണിമായ കട്ടിലിന്‍റെ കാല്‍ ഭാഗത്ത് ചെന്ന് അച്ഛന്‍റെ കാലില്‍ തൊട്ടു വന്ദിച്ചു. സകല ദൈവങ്ങളേയും വിളിച്ചു കൊണ്ട്, തന്‍റെ മനസ്സു തുറന്ന് അയാള്‍ മകളെ അനുഗ്രഹിച്ചു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
എത്ര ഉറങ്ങാന്‍ ശ്രമിച്ചിട്ടും ഉണ്ണിമായയ്ക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. അവള്‍ തന്‍റെ കൃഷ്ണന്‍റെ അടുത്ത് വന്നു കുറച്ചു നേരം നോക്കി നിന്നു.
'ങ്ങനെയാ കണ്ണാ... ന്‍റെ അച്ഛന്‍ ഇല്ലാതെ...?? പറ്റണില്ല്യാല്ലോ ഉണ്ണിമായയ്ക്ക്... ങ്ങനെ ഒരു കല്ല്യാണം സ്വപ്നത്തില്‍ പോലും നിരീച്ചിട്ടില്ല്യാ... ന്നാലും... ന്‍റെ കണ്ണനു ഇപ്പോള്‍ ന്നെ വേണ്ടാതായോ...??? ഉണ്ണിമായയ്ക്ക് ഇപ്പോള്‍ സങ്കടങ്ങള്‍ മാത്രാണല്ലോ തരണേ...??? അത്രയ്ക്ക് വെറുക്കപെട്ടവളായോ കണ്ണന്‍റെ ഈ രാധ...??? ന്തു പരീക്ഷണം വേണേലും നേരിട്ടോളാം ന്‍റെ കണ്ണാ... ന്‍റെ അച്ഛനെ ഇങ്ങ്ട് തന്നേക്കണേ... ഒരല്ലലും കൂടാതെ... പാവല്ലേ ന്‍റെ അച്ഛന്‍...??? ആര്‍ക്കും അറിഞ്ഞോണ്ടു ഒരു ദ്രോഹവും ചെയ്തിട്ടില്ല്യല്ലോ...!!!'
അവള്‍ ആ കൃഷ്ണവിഗ്രഹം കൈകളില്‍ എടുത്ത് അതില്‍ കെട്ടിപിടിച്ചു കിടന്നു എപ്പോഴോ ഉറങ്ങി പോയി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
രാവിലെ ഉണ്ണിമായയെ ഒരുക്കിയത് മാളവിക ആയിരുന്നു. ഒത്തിരി സ്ന്തോഷിക്കേണ്ട ദിവസം ആയിരുന്നിട്ടും എല്ലാവരുടെയും മുഖത്ത് ദു:ഖം തളം കെട്ടി നിന്നു.
ക്ഷണിക്കപ്പെട്ട അതിഥികള്‍ ഓരോരുത്തരായി വന്നു തുടങ്ങി. എല്ലാവരും പരസ്പരം വിഷമത്തോടെ പെണ്‍കുട്ടിയുടെ ദുരവസ്ഥയില്‍ പരിതപിച്ചു കൊണ്ടിരുന്നു.
വീട്ടുമുറ്റത്തു തന്നെയാണ് കതിര്‍മണ്ഡപം ഒരുക്കിയിരുന്നത്.
മുഹൂര്‍ത്തം അടുക്കാറായി.
ഉണ്ണിമായയ്ക്ക് അച്ഛനെ കാണാന്‍ അതിയായ ആഗ്രഹം തോന്നി. സാധിക്കില്ല എന്നറിവുള്ളതു കൊണ്ട് സ്വയം ദുഃഖം കടിച്ചമര്‍ത്തി.
കാരണവന്‍മാര്‍ക്കെല്ലാം അവള്‍ ദക്ഷിണ കൊടുത്തു കാല്‍ തൊട്ടു വന്ദിച്ചു. ഒരെണ്ണം അച്ഛനെ മനസ്സില്‍ ഓര്‍ത്ത് അമ്മയ്ക്ക് തന്നെ കൊടുത്തു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
അലങ്കരിച്ച ഒരു കാര്‍ വന്നു മുറ്റത്തു പന്തലിനു അടുത്തു നിര്‍ത്തിയതു കണ്ടപ്പോള്‍ തന്നെ പെണ്‍വീട്ടുകാര്‍ ചെറുക്കനെ സ്വീകരിക്കാന്‍ തയ്യാറായി പുറത്തേക്കിറങ്ങി.
എന്നാല്‍ അതില്‍ നിന്നു ജലജ ടീച്ചറും ഭര്‍ത്താവും മാത്രം ഇറങ്ങി വരുന്നതു കണ്ട് നാട്ടുകാര്‍ പരസ്പരം പലതും പറഞ്ഞു തുടങ്ങി.
ജലജയും ഭര്‍ത്താവും മാധവിയുടെ അടുത്തേക്ക് നടന്നടുത്തു. അവരുടെ മുഖത്തെ ഭാവം എന്താണെന്ന് ആര്‍ക്കും മനസ്സിലാകുന്നുണ്ടായിരുന്നില്ല.
'മാധവി ക്ഷമിക്കണം... ഈ കല്ല്യാണം നടക്കില്ല...'
ജലജയുടെ വാക്കുകള്‍ കേട്ട് മാധവിക്ക് സമനില തെറ്റുന്നതു പോലെ തോന്നി.
'എന്താ പറഞ്ഞേ...??? ടീച്ചറെ നിങ്ങളിപ്പോള്‍ എന്താ പറഞ്ഞേന്ന്...???'
'മാധവി... ഞങ്ങളുടെ മോന്‍... അവന്‍ ഞങ്ങളുടെ ഇഷ്ടത്തിന് എതിരായി ഒന്നും ചെയ്യില്ലെന്നാ കരുതിയത്... രാവിലെ തൊഴാന്‍ അമ്പലത്തിലേക്ക് എന്നും പറഞ്ഞു പോയവന്‍ ഒരു പെണ്ണിനേയും കൊണ്ടാണ് തിരിച്ചു വന്നത്... ഞങ്ങള്‍ അറിയാതെ അവനു അങ്ങനെ ഒരു ബന്ധം... സത്യായിട്ടും പ്രതീക്ഷിച്ചില്ല മാധവി...'
മുഴുവന്‍ കേള്‍ക്കുന്നതിനു മുന്‍പ് മാധവി തലചുറ്റി താഴെ വീണു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
പുറത്തെ ബഹളം കേട്ടാണ് ഉണ്ണിമായ വെളിയിലേക്ക് വന്നത്.
മാധവിയെ താങ്ങി പിടിച്ചു കൊണ്ട് കുറച്ചു പേര്‍ പോകുന്നതു കണ്ട് അവള്‍ കാര്യം മനസ്സിലാകാതെ നിന്നു.
'മോളെ...'
അവള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അവളെ നോക്കി തലകുമ്പിട്ടു നിന്ന ജലജയെ ആണ് കണ്ടത്.
'ഞങ്ങളോട് ക്ഷമിക്കണം...'
അവര്‍ അവളുടെ കൈയ്യിലേക്ക് ഒരു കത്തു വച്ചു കൊടുത്തു അവിടെ നിന്നു ഇറങ്ങി പോയി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
വിറയ്ക്കുന്ന കൈകളോടെ ഉണ്ണിമായ ആ കത്തു തുറന്നു വായിക്കാന്‍ തുടങ്ങി.
''മായയ്ക്ക്,
നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ മറ്റാരെക്കാളും എനിക്ക് നന്നായി മനസ്സിലാകും...
പക്ഷേ... ഞാന്‍ നിസ്സഹായന്‍ ആണ്... എന്നെ കാത്തിരിക്കുന്ന ഒരുവള്‍ ഉണ്ട്... അതു വീട്ടില്‍ പറയാന്‍ ഉള്ള സാവകാശമോ ധൈര്യമോ എനിക്ക് ഉണ്ടായിരുന്നില്ല...
അവളെ ചതിച്ചു കൂടെ നിന്നെയും ചതിക്കാന്‍ എനിക്കാവില്ല...
അതു കൊണ്ട് എന്നോടു ക്ഷമിക്കണം..
എന്ന്,
ഗോപാലകൃഷ്ണന്‍''
അവള്‍ ആ എഴുത്ത് കൈയ്യില്‍ ചുരുട്ടിക്കൂട്ടി പിടിച്ചു മുഖം പൊത്തികരഞ്ഞു.
'ന്‍റെ അച്ഛനോട് ഇത് എങ്ങനെ പറയും... ന്‍റെ ഈശ്വരാ... വേണാര്‍ന്നോ ഇതും കൂടി...???'
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
മാധവിക്ക് ബോധം വന്നപ്പോള്‍ അവര്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. ചുറ്റും ഒരുപാടു പേര്‍ കൂടി നിന്നു പരിഭവവും സങ്കടവും പറയുന്നുണ്ട്.
അടുത്ത് നിന്നവരെ നോക്കി അവള്‍ വിങ്ങി പൊട്ടി.
'ഗംഗാധരേട്ടനോട് ഞാന്‍ എന്തു പറയും...?? മോള്‍ടെ കല്ല്യാണം കഴിഞ്ഞു ചെല്ലുന്നതു നോക്കി ഇരിക്കുന്ന മനുഷ്യനെ ഞാന്‍ എന്തു പറഞ്ഞു സമാധാനിപ്പിക്കും...?? ഈ സമയത്ത് ഞാന്‍ ആരെ കണ്ടു പിടിച്ചു കൊണ്ട് വരും ന്‍റെ കുഞ്ഞിന്...??? അവളുടെ ജീവിതം... ന്‍റെ ഏട്ടന്‍റെ ജീവന്‍... ഈശ്വരാ...'
'ഉണ്ണിമായയെ എന്‍റെ മോന്‍ വിവാഹം കഴിക്കും... ഇതേ മുഹൂര്‍ത്തത്തില്‍ തന്നെ...'
അപ്രതീക്ഷിതമായ ആ വാക്കുകളുടെ ഉറവിടം എല്ലാവരെയും ഞെട്ടിച്ചു.
മധുരനൊമ്പരം - 6
******************
'ഞാന്‍ പറഞ്ഞത് വെറും വാക്കല്ല.... സഹതാപം ആണെന്നും തെറ്റിധരിക്കേണ്ട... എന്‍റെ മനസ്സില്‍ പണ്ടേ ഉണ്ടായിരുന്ന ഒരു ആഗ്രഹം തന്നെയാണ് ഇങ്ങനെ ഒരു ബന്ധം... ഉണ്ണിമായയെ എന്‍റെ മകന്‍ ജിതേന്ദ്രന്‍ താലി കെട്ടും... നിങ്ങള്‍ക്ക് കൂടി സമ്മതം ആണെങ്കില്‍ മാത്രം...'
ജിതേന്ദ്രന്‍റെ അച്ഛന്‍ മഹേന്ദ്രവര്‍മ്മയുടെ വാക്കുകള്‍ കേട്ട് മാധവി ഒന്നു സംശയിച്ചു.
'ജിതേന്ദ്രനും ഗൗരിക്കും അത് ഇഷ്ടമാവുമോ...???'
'ജിത്തന് എന്‍റെ വാക്കിനപ്പുറം മറ്റൊന്നില്ല... പിന്നെ ഗൗരി... അവളും ഒരുപാടു ആഗ്രഹിച്ചതാണ് ഉണ്ണിമായയെ അവളുടെ മരുമകളായി കാണാന്‍... ഉണ്ണിമായയ്ക്ക് സമ്മതക്കുറവ് വല്ലതും...???'
'അവള്‍ക്ക് ഇതിനേക്കാള്‍ വലിയ സന്തോഷം ഉണ്ടാവില്ല... അവള്‍ക്ക് ജീവനാണ് അവള്‍ടെ ജിത്തേട്ടനെ...'
മറുപടി പറഞ്ഞത് മാളവിക ആണ്. അവള്‍ അറിയാതെ വായില്‍ നിന്ന് വീണു പോയ വാക്കുകള്‍ കേട്ട് എല്ലാവരും അവളെ അത്ഭുതത്തോടെ നോക്കി.
പറ്റിയ അബദ്ധം മനസ്സിലായപ്പോള്‍ അവള്‍ ചെറുതായി ഒന്നു ഇളിച്ചു കൊണ്ട് അവിടുന്നു സ്ഥലം കാലിയാക്കി.
'എന്നാല്‍ പിന്നെ ഇനി ഒന്നും ആലോചിച്ചു സമയം പാഴാക്കണ്ട... ഞാന്‍ അവനോടും കൂടി ഒന്നു പറയട്ടേ...'
മഹേന്ദ്രന്‍ ജിതേന്ദ്രന്‍റെ അടുത്തേക്ക് പോയി.
മാധവി കണ്ണുകള്‍ തുടച്ചു പെട്ടെന്ന് തന്നെ ഉഷാറായി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
തന്‍റെ കട്ടിലില്‍ ഇരുന്നു കണ്ണനെ നോക്കി പരിഭവം പറയുകയായിരുന്നു ഉണ്ണിമായ. കണ്ണില്‍ നിന്നു ഇടതടവില്ലാതെ കണ്ണുനീര്‍ പെയ്തിറങ്ങി കൊണ്ടിരുന്നു.
'ന്തിനാ കണ്ണാ...??? ന്തിനാ ഇങ്ങനെ ന്നോട്...?? എന്നും പൂജിച്ചിട്ടല്ലേ ഉള്ളൂ... സന്തോഷവും സങ്കടവും എല്ലാം ആദ്യം പറഞ്ഞിട്ടുള്ളതും നിന്നോടല്ലേ... ഇപ്പോള്‍ ഉണ്ണിമായയ്ക്ക് പറയാന്‍ സങ്കടങ്ങള്‍ മാത്രം ഉള്ളല്ലോ... അത്രയ്ക്ക് വെറുപ്പാണോ ന്‍റെ കണ്ണന് ന്നോട്...?? ന്നെ ഇത്രയും വേദനിപ്പിക്കുന്നതെന്തിനാ...താങ്ങാന്‍ പറ്റുന്നില്ല ഇതൊന്നും... ന്‍റെ അച്ഛന്‍... അച്ഛനോടു ഇനി ന്താ പറയാ...???'
'അച്ഛനോടു പറയണം അച്ഛന്‍റെ മോള്‍ ഒരുപാടു നാള്‍ ആയി മനസ്സില്‍ കൊണ്ടു നടന്ന അവളുടെ ചെറുക്കന്‍ തന്നെ അവള്‍ക്ക് പുടവ തന്നു എന്ന്...'
മാളവികയുടെ ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞു നോക്കിയ ഉണ്ണിമായ കണ്ടത് ഒരു കള്ളച്ചിരിയോടെ വാതില്‍ പടിയില്‍ ചാരി നില്‍ക്കുന്നവളെയാണ്.
'എന്താ... എന്താ നീ പറഞ്ഞത്...???'
കണ്ണുകള്‍ തുടച്ചു കൊണ്ട് ഉണ്ണിമായ അവളോടു ചോദിച്ചു.
'ഹയ്യോ.... ന്‍റെ മായമ്മയ്ക്ക് ഇച്ചിരി മുന്‍പ് വരെ കേള്‍വിക്ക് തകരാര്‍ ഒന്നും ഉണ്ടാര്‍ന്നില്ലല്ലോ...??? ആ ഡോക്ടര്‍ പോയപ്പോള്‍ ന്‍റെ കൂട്ടുകാരീടെ ഡയഫ്രം ഊരി കൊണ്ടാണോ ഈശ്വരാ പോയത്...??? കരഞ്ഞ് ഗ്ളാമര്‍ മൊത്തം കളയാതെ കല്ല്യാണം കഴിക്കാന്‍ എഴുന്നേറ്റു വാടി...'
'എന്തൊക്കെയാ നീ ഈ പറയുന്നേ മാളൂ... കല്ല്യാണം കഴിക്കാനോ...??? ആര്...???'
'നിന്‍റെ സ്വപ്നനായകന്‍ തന്നെ... നിന്‍റെ ജിത്തേട്ടന്‍... അങ്ങേരുടെ അച്ഛന്‍ മാധുമ്മയ്ക്ക് വാക്കു കൊടുത്തു മുഹൂര്‍ത്തം കഴിയുന്നതിനു മുന്‍പ് നിങ്ങളുടെ കല്ല്യാണം അങ്ങ് നടത്താം എന്ന്...'
കാതില്‍ വീണ ആ വാക്കുകള്‍ ഹൃദയത്തില്‍ നൂറായിരം അലകള്‍ തീര്‍ത്തു. ദേഹം മുഴുവന്‍ മഞ്ഞു വീണു തണുക്കുന്നതു പോലെ തോന്നി അവള്‍ക്ക്.
ഏറെ കൊതിച്ച തന്‍റെ ജീവിതം... തന്‍റെ ജിത്തേട്ടന്‍...
അവള്‍ ഓടി ചെന്ന് മാളവികയെ കെട്ടിപിടിച്ചു. ഇപ്പോള്‍ കണ്ണുനീരിന് ഒരു മധുരം തോന്നി. ഒരു സുഖം ഉള്ള മധുരം.
'ന്‍റെ കണ്ണാ....'
അവള്‍ കണ്ണുകള്‍ കൂമ്പി അടച്ചു.
ഓടക്കുഴലൂതി കൊണ്ട് അവളെ നോക്കി ചിരിക്കുന്ന കണ്ണനെ അവള്‍ മനസ്സില്‍ കണ്ടു.
പെട്ടെന്നാണ് എന്തോ ചിന്തിച്ചതു പോലെ അവള്‍ മാളവികയുടെ ദേഹത്തു നിന്നു തെന്നി മാറിയത്.
'ജിത്ത്... ജിത്തേട്ടന്‍ സമ്മതിച്ചോടി...???'
'അതെനിക്കറിയില്ല... ജിത്തേട്ടന്‍റെ അച്ഛന്‍ ആണ് വാക്കു പറഞ്ഞത്...'
'സാറാ... സാറാ ചേച്ചി... ഇല്ലെടി ജിത്തേട്ടന്‍ സമ്മതിക്കില്ല... സമ്മതിച്ചാല്‍ തന്നെ എന്നെ മനസ്സു തുറന്നു സ്വീകരിക്കുമോ...??? സ്നേഹിക്കുമോ...???'
'ഉംംംം....ഏതായാലും നമുക്ക് നോക്കാം... കുറച്ചു സമയത്തിനുള്ളില്‍ എല്ലാം അറിയാല്ലോ...'
'ന്‍റെ കണ്ണാ... സ്നേഹിച്ചില്ലേലും വേണ്ട... ആ മനുഷ്യന്‍റെ ഭാര്യയായി... ആ താലി കഴുത്തില്‍ അണിയാന്‍ പറ്റിയാല്‍ മതി നിക്ക്...'
അവള്‍ മനസ്സില്‍ ചിന്തിച്ചു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'അച്ഛന്‍ എന്തൊക്കെയാ ഈ പറയുന്നത്...??? അച്ഛനോട് ഞാന്‍ പറഞ്ഞിട്ടുള്ളതല്ലേ സാറായുടെ കാര്യം...??? ആന്‍റ് ഉണ്ണിമായ... ഞാന്‍ അങ്ങനെ ചിന്തിച്ചിട്ട് പോലും ഇല്ല...'
'സാറായുടെ കാര്യം പറഞ്ഞപ്പോള്‍ തന്നെ അതിലുള്ള എതിര്‍പ്പും ഞാന്‍ പറഞ്ഞതാണല്ലോ...???'
'വൈ...??? അവള്‍ ക്രിസ്ത്യന്‍ ആയതു കൊണ്ടാണോ...???'
'ജാതിയും മതവും ഒന്നും എനിക്ക് പ്രശ്നം അല്ല മോനെ... പക്ഷേ അവള്‍ നിനക്ക് ചേര്‍ന്ന കുട്ടി അല്ല... ചെറുപ്പത്തിന്‍റെ ചോരത്തിളപ്പില്‍ നിനക്ക് പലതും തോന്നും... പക്ഷേ ജീവിതം... അതു വേറെ ആണ് മോനെ...'
'അപ്പോള്‍ ഉണ്ണിമായ എനിക്ക് ചേര്‍ന്നവള്‍ ആണെന്നു നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ പറ്റും...???'
'അവള്‍ നല്ല കുട്ടിയാണ് മോനെ... നിന്‍റെ അമ്മയുടെയും ആഗ്രഹം അതു തന്നെയാണ്... അവള്‍ പുറപ്പെട്ടിട്ടുണ്ട് ഡ്രൈവറുടെ കൂടെ... നമ്മുടെ കുടുംബത്തിനു ചേര്‍ന്ന ബന്ധം ആണ്... നീ സമ്മതിക്കൂ... നിന്‍റെ മാഷ്... അദ്ദേഹത്തിന്‍റെ കാര്യം നീ മറന്നോ...??? ജീവിക്കുമോ മരിക്കുമോ എന്നു ഉറപ്പില്ലാതെ കിടക്കുന്ന ആ മനുഷ്യന് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വല്ല്യ ഗുരു ദക്ഷിണ അല്ലേ ഇത്...?? നീ ആലോചിച്ചു നോക്കു... അദ്ദേഹത്തെ വിഷമത്തോടെ മരിക്കാന്‍ അനുവദിക്കണോ...???'
'അച്ഛാ... അത്... എന്നാലും...'
'ഒരു എന്നാലും ഇല്ല... നിന്‍റെ നന്മയ്ക്ക് അല്ലാതെ ഞാന്‍ ഒരു തീരുമാനം എടുക്കും എന്നു തോന്നുന്നുണ്ടോ...??? ഇതു എന്‍റെ തീരുമാനം ആണ്... മാറ്റം ഇല്ലാത്ത തീരുമാനം... നീ അതു ധിക്കരിക്കില്ലെന്നാണ് എന്‍റെ വിശ്വാസം...'
മഹേന്ദ്രന്‍ അതും പറഞ്ഞു നടന്നു നീങ്ങി. ഒരു തീരുമാനം എടുക്കാന്‍ ആവാതെ ജിതേന്ദ്രന്‍ തറഞ്ഞു നിന്നു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'മോളെ ഇതു കാരണവന്‍മാര്‍ ആയി വിവാഹദിവസം ഉപയോഗിക്കുന്ന ആഭരണങ്ങള്‍ ആണ്... ഇത് അണിഞ്ഞു വേണം ന്‍റെ മോള്‍ വിവാഹപന്തലില്‍ കയറാന്‍...'
ഉണ്ണിമായയ്ക്ക് ആഭരണങ്ങള്‍ അണിയിച്ചു കൊടുത്തു കൊണ്ട് ജിതേന്ദ്രന്‍റെ അമ്മ ഗൗരി പറഞ്ഞു.
'അതു പോലെ തന്നെ വര്‍ഷങ്ങളായി ഞാന്‍ കാത്തു വച്ച പുടവ ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്... ന്‍റെ ഭര്‍ത്താവ് എനിക്കു തന്നു... ന്‍റെ മകന്‍ അതു നിനക്ക് തരും... ഏതായാലും ഭഗവാന്‍ ന്‍റെ പ്രാര്‍ത്ഥന കേട്ടല്ലോ... അന്ന് അമ്പലത്തില്‍ വച്ചു കണ്ടപ്പോഴേ നിക്ക് ഇഷ്ടായിരുന്നു ന്‍റെ മോളെ... ഞങ്ങള്‍ക്ക് തന്നെ തന്നേക്കണേ എന്നു മനസ്സറിഞ്ഞു തന്നെ പ്രാര്‍ത്ഥിച്ചതും ആണ്...'
അവളുടെ നെറുകയില്‍ ഒന്നു ചുംബിച്ചിട്ട് അവര്‍ തുടര്‍ന്നു.
'വേറെ വിവാഹം ആയീന്നു അറിഞ്ഞപ്പോള്‍ കുറച്ച് സങ്കടം തോന്നി... വിധിച്ചിട്ടില്ലായിരിക്കും എന്നോര്‍ത്ത് സമാധാനിച്ചു... മോളെ വേറൊരുവന്‍ കൊണ്ടു പോകുന്നത് കാണാന്‍ ശക്തി ഇല്ലാഞ്ഞിട്ടാ ഞാന്‍ വരാതിരുന്നേ... ഇപ്പോള്‍ സന്തോഷായി ഈ അമ്മയ്ക്ക്...'
അവര്‍ അവളെ ചേര്‍ത്തു പിടിച്ചു.
ഗൗരിയുടെ ഓരോ വാക്കുകളും അത്ഭുതത്തോടെ ആണ് ഉണ്ണിമായ കേട്ടു കൊണ്ട് ഇരുന്നത്.
'അതേ... മുഹൂര്‍ത്തം കഴിയാറായി... കുട്ടിയെ ഇറക്കുക...'
പൂജാരി വിളിച്ചു പറയുന്നതു കേട്ട് മാധവിയും ഗൗരിയും ഗായത്രിയും മാളവികയും ചേര്‍ന്ന് അവളെ മണ്ഡപത്തിലേക്ക് കൊണ്ടു പോയി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
റോയല്‍ ബ്ളൂ നിറത്തിലെ ഷര്‍ട്ടും കസവു മുണ്ടും ഉടുത്ത് ജിതേന്ദ്രന്‍ കതിര്‍മണ്ഡപത്തില്‍ ഇരിക്കുന്നുണ്ടായിരുന്നു.
കൊട്ടും കുരവയ്ക്കും മന്ത്രജപങ്ങള്‍ക്കും ഇടയിലൂടെ മനോഹരമായ ഒരു ശില്പം പോലെ അണിഞ്ഞൊരുങ്ങി വന്ന ഉണ്ണിമായ മുന്നിലുള്ളവരെ നോക്കി കൈകൂപ്പിയശേഷം അവനരികില്‍ ഇരുന്നു.
'രണ്ടു പേരും നല്ല ചേര്‍ച്ച ഉണ്ടല്ലേ...??? കൃഷ്ണയും രാധയും പോലെ...'
'അതെ അതെ... നല്ല ജോഡി തന്നെ... ഓരോന്നു ദൈവനിശ്ചയം പോലെ അല്ലേ നടക്കൂ...'
കൂട്ടത്തില്‍ രണ്ടു ശബ്ദങ്ങള്‍ ഉയര്‍ന്നു കേട്ടു.
ഉണ്ണിമായ നാണത്താല്‍ നിറഞ്ഞ ഒരു ചിരിയോടെ അവളുടെ ജിത്തേട്ടനെ ഒന്നു തല ചരിച്ച് ഒളികണ്ണിട്ടു നോക്കി.
കോളേജില്‍ വച്ചു കാണാറുള്ള ആ ഹിറ്റ്ലര്‍ പരിവേഷം തന്നെ.
മുഖത്ത് ഒരു കൊട്ട ഗൗരവം എടുത്തണിഞ്ഞിരിക്കുന്നു.
'സാറാചേച്ചിയെ കുറിച്ച് ചിന്തിച്ചാകുമോ ഈ ഗൗരവം... ഹാ സാരമില്ല... ന്‍റെ കൈയ്യില്‍ ഒന്നു കിട്ടട്ടേ... പരിഭവം എല്ലാം ഞാന്‍ മാറ്റി കൊടുത്തോളാം...'
ചിന്തിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു മന്ദസ്മിതം അവളുടെ ചുണ്ടുകളില്‍ തത്തി കളിച്ചു.
മഹേന്ദ്രന്‍ താലി എടുത്ത് ജിതേന്ദ്രന്‍റെ കൈകളിലേക്ക് കൊടുത്തു.
'ചെറിയ വിറയല്‍ ഉണ്ടോ ന്‍റെ ഹിറ്റ്ലറുടെ കൈകള്‍ക്ക്...??'
അവള്‍ ആത്മഗതം പറഞ്ഞു ചിരിച്ചു.
ജിതേന്ദ്രന്‍ അവളെ മൂര്‍ച്ചയുള്ള ഒരു നോട്ടം നോക്കി.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ഉത്തരമായി അവളുടെ കണ്ണന്‍ അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് തന്നെ സമ്മാനമായി നല്‍കി.
മന്ത്രജപങ്ങള്‍ക്കും ചുറ്റുമുള്ളവരുടെയും അനുഗ്രഹങ്ങള്‍ക്കും നടുവില്‍ അവളുടെ ജിത്തേട്ടന്‍ അവളുടെ കഴുത്തില്‍ താലി ചാര്‍ത്തി....
അവളുടെ സിന്ദൂരരേഖ അവന്‍റെ പേരില്‍ ചുവപ്പിച്ചു...
അവള്‍ നന്ദിപൂര്‍വ്വം കൈകള്‍ കൂപ്പി കൊണ്ട് പറഞ്ഞു
'ന്‍റെ കണ്ണാ....'
മധുരനൊമ്പരം - 7
******************
മഹേന്ദ്രന്‍റേയും ഗൗരിയുടെയും മാധവിയുടെയും കാല്‍തൊട്ടു വന്ദിക്കുമ്പോള്‍ മായയ്ക്ക് അവളുടെ അച്ഛനെ ഓര്‍ത്ത് ആകെ വിഷമം ആയി.
'രാഹുകാലത്തിനു മുന്‍പ് വീട്ടിലേക്ക് കയറിക്കഴിഞ്ഞാല്‍ നമ്മുക്ക് നേരെ അച്ഛനടുത്തേക്ക് പോകാം... മോള്‍ വിഷമിക്കേണ്ടാട്ടോ...'
ഉണ്ണിമായയുടെ മനസ്സു വായിച്ചറിഞ്ഞതു പോലെ ഗൗരി പറഞ്ഞതു കേട്ട് അവള്‍ നന്ദിയോടെ അവളുടെ മുഖത്തേക്ക് നോക്കി.
അവളെ ചേര്‍ത്തു നിര്‍ത്തി അവളുടെ മൂര്‍ദ്ധാവില്‍ അവര്‍ ഒരു ചുംബനം നല്‍കി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ഊണ് കഴിഞ്ഞശേഷം അവര്‍ പോകാനായി ഇറങ്ങി.
ഉണ്ണിമായ മാധവിയുടെ അടുത്തേക്ക് ചെന്നു. അവര്‍ അവളെ മാറോടടക്കി പിടിച്ചു കരഞ്ഞു.
'ന്‍റെ മോള്‍ക്ക് നല്ലതു മാത്രേ വരൂ... ഗുരുവായൂരപ്പന്‍ ഒരിക്കലും കൈവിടില്ല... നല്ല ഒരു കുടുംബിനിയായി... നല്ലൊരു ഭാര്യയായി... അമ്മയായി... മകളായി... ആ വീടിന്‍റെ വിളക്കാകണം എന്നും... ന്‍റെ മോള്‍ടെ പേരില്‍ ആ കുടുംബം ദുഃഖിക്കാന്‍ ഒരിക്കലും ഇടവരുത്തരുത്... ന്‍റെ കുട്ടി അതെല്ലാം ശ്രദ്ധിച്ചോളും ന്ന് അമ്മയ്ക്ക് അറിയാം... ന്നാലും...'
'മാധവി... നീ ഇവളെ ഓര്‍ത്ത് വിഷമിക്കേണ്ട... അവളേ... ഇനി മുതല്‍ ഞങ്ങളുടെയും കൂടെ മോള്‍ ആണ്...'
'ഉംംംം... ന്‍റെ ഗൗരി അവളെ പൊന്നു പോലെ നോക്കുംന്ന് നിക്ക് അറിയാം... ന്നാലും അമ്മയായിട്ടു പറഞ്ഞു കൊടുക്കേണ്ടുന്ന ചിലതൊക്കെ ഉണ്ടല്ലോ...'
മാധവി സാരിത്തലപ്പ് കൊണ്ട് കണ്ണുകള്‍ തുടച്ചു.
'ടി ചേച്ചി... നീ ന്താ ന്നോട് ഒന്നും പറയാത്തെ...???'
'ന്‍റെ ഉണ്ണിക്കുട്ടനോട് ഞാന്‍ ന്താ പറയേണ്ടേ... ഇനി എന്നും നിന്നോട് അടി കൂടാന്‍ പറ്റില്ലല്ലോ...??'
ഉണ്ണിമായയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
'അതോര്‍ത്ത് ന്‍റെ പെങ്ങള്‍ വിഷമിക്കണ്ടാട്ടോ... നിക്ക് തല്ലുപിടിക്കാന്‍ തോന്നുമ്പോള്‍ ഞാന്‍ അങ്ങോടു വന്നു തല്ലു പിടിച്ചോളാം...'
'പോടാ ചെറുക്കാ...'
കണ്ണുകള്‍ തുടച്ചു ചെറുചിരിയോടെ അവള്‍ പറഞ്ഞൊപ്പിച്ചു.
'ഇനി നിന്നോട് ന്താ പറയാ ന്‍റെ മാളൂ...'
'അതേ ഗൗരിയമ്മേ... ന്‍റെ ഡ്രൈവറിനേയാ നിങ്ങള്‍ കൊണ്ടു പോകുന്നേട്ടോ... ഇനി ഞാന്‍ കോളേജില്‍ പോകാന്‍ ബസ്സിലെ ചവിട്ടും കുത്തും സഹിക്കുക തന്നെ...'
'അതോര്‍ത്ത് നീ വിഷമിക്കേണ്ട... നിന്‍റെ ഡ്രൈവര്‍ സ്ഥാനം ഞാന്‍ അങ്ങ് ഏറ്റെടുത്തോളാം...'
അവളുടെ തലയില്‍ കിഴുക്കിക്കൊണ്ടുള്ള കണ്ണന്‍റെ വാക്കുകള്‍ കേട്ട് എല്ലാവരും കൂട്ടച്ചിരിയായി.
മാളവികയുടെ മുഖം നാണത്താല്‍ ചുവന്നു.
'ഉംംം ഉംംം... അവസരം മുതലാക്കുവാണല്ലേ സജീ...???'
ഉണ്ണിമായയും വിട്ടു കൊടുത്തില്ല.
ഏതായാലും ആ ഒരു രംഗത്തോടെ ഉണ്ണിമായയുടെ വിഷമം ഒരു വിധം മാറി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ജിതേന്ദ്രന്‍ കാറിന്‍റെ ഡ്രൈവിങ്ങ് സീറ്റില്‍ കയറി ഇരിക്കുകയായിരുന്നു.
ഉണ്ണിമായയെ മുന്നിലെ സീറ്റില്‍ കയറ്റിയ ശേഷം മഹേന്ദ്രനും ഗൗരിയും മറ്റേ കാറിലേക്ക് കയറി പിന്‍ സീറ്റില്‍ ഇരുന്നു.
ഡ്രൈവര്‍ അവരുടെ കാര്‍ ആദ്യം എടുത്തു.
കാറിന്‍റെ ചില്ലു താഴ്ത്തി ഒരിക്കല്‍ കൂടി എല്ലാവരോടും ഉണ്ണിമായ യാത്ര പറഞ്ഞപ്പോഴേക്കും ജിതേന്ദ്രന്‍ കാര്‍ മുന്നോട്ടെടുത്തു.
യാത്രയില്‍ ഉടനീളം അവര്‍ തമ്മില്‍ ഒന്നും സംസാരിച്ചില്ല.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
കത്തിച്ച എഴുതിരി വിളക്കുമായി ഉണ്ണിമായ മാളികപ്പുരയിലെ മരുമകളായി വലതുകാല്‍ വച്ചു കയറി.
അകത്തെ സോഫയില്‍ ഇരുത്തി ഗൗരി അവര്‍ക്ക് പാലും പഴവും നല്‍കി.
ഉണ്ണിമായയെ ജിതേന്ദ്രന്‍റെ മുറിയിലേക്ക് കൊണ്ടു പോയി.
'ഹലോ ചേച്ചി... ന്‍റെ പേര് പ്രിയ... ജിത്തേട്ടന്‍റെ കസിന്‍ ആണ്... ഇവിടെ ചേച്ചിക്കുള്ള ഡ്രസ്സുകള്‍ എടുക്കുന്ന ചാര്‍ജ്ജ് അമ്മായി എന്നെ ഏല്‍പ്പിച്ചതു കൊണ്ട് കല്ല്യാണം കൂടാന്‍ പറ്റിയില്ല... ഏതായാലും ജിത്തേട്ടന്‍റെ കല്ല്യാണം അടിച്ചു പൊളിക്കണം എന്നു വിചാരിച്ചിരുന്നതാ... ഹാ സാരമില്ല... അടിപൊളി റിസെപ്ഷന്‍ തരാമെന്നു അമ്മാവന്‍ ഉറപ്പു തന്നിട്ടുണ്ട്... അതു കൊണ്ട് തല്‍ക്കാലം ക്ഷമിക്കുന്നു...'
പ്രിയ കുറച്ചു കവറുകള്‍ ഉണ്ണിമായയെ ഏല്‍പ്പിച്ചു.
'അമ്മായി അഴച്ചു തന്ന ഫോട്ടോ വച്ചു ഒരു ഏകദേശ കണക്കിനാണ് ഡ്രസ്സുകള്‍ എടുത്തത്... അളവു കറക്റ്റ് ആണോന്നു അറിയില്ലാട്ടോ...'
ഉണ്ണിമായ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു.
'അതു സാരമില്ല പ്രിയ... ഞാന്‍ അഡ്ജസ്റ്റ് ചെയ്തോളാം...'
'എന്നാല്‍ ചേച്ചി ഫ്രഷ് ആയി ഡ്രസ്സ് മാറിക്കോ... ഹോസ്പിറ്റലിലേക്ക് പോകാന്‍ ഉള്ളതല്ലേ...'
പ്രിയ പുറത്തേക്ക് പോയതും ഉണ്ണിമായ കവറില്‍ നിന്നു നീല നിറത്തിലെ ഒരു സല്‍വാര്‍ എടുത്ത് ബാത്ത്റൂമിലേക്ക് പോയി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'അച്ഛാ.... കണ്ണുതുറന്നു നോക്കിയേ...'
'ജിത്ത്... ജിതേന്ദ്രന്‍ എവിടെ...??? മാധവി എല്ലാം പറഞ്ഞു...'
'ജിത്തേട്ടന്‍ വെളിയില്‍ ഉണ്ട് അച്ഛാ... ഒരു സമയം ഒരാള്‍ക്കല്ലേ കയറാന്‍ പറ്റു അകത്തേക്ക്...'
അയാള്‍ മുഴുവന്‍ ട്യൂബുകള്‍ ഘടിപ്പിച്ചിരുന്ന വലത്തെ കൈ ഉയര്‍ത്തി അവളുടെ തലയില്‍ വച്ചു.
'ജിതേന്ദ്രന്‍... അവന്‍ നല്ലവനാ... ന്‍റെ മോള്‍ നന്നായി വരും... നിന്‍റെ വിവാഹം ഇങ്ങനെ ആയിപ്പോയതില്‍ ന്‍റെ മോള്‍ അച്ഛനോടു ക്ഷമിക്കണം...'
'അങ്ങനെ ഒന്നും പറയല്ലേ അച്ഛാ... ആഗ്രഹിച്ചു പ്രാര്‍ത്ഥിച്ചു കിട്ടിയതു തന്നെയാണ് എനിക്കിത്... അച്ഛന്‍ വെറുതെ ഓരോന്നു ചിന്തിക്കാതെ നല്ല കുട്ടിയായി വേഗം സുഖമായി വാ...'
അവള്‍ ഗംഗാധരന്‍റെ തലയില്‍ തലോടിയിട്ട് പുറത്തേക്കിറങ്ങി.
ജിതേന്ദ്രന്‍ അകത്തേക്ക് ചെന്നു.
'ഉണ്ണിമായ... അവള്‍ ഒരു പാവം ആണ്... ന്‍റെ മോന്‍ അവളെ നോക്കിയേക്കണെ...'
അവന്‍ തിരിച്ചു ഒരു മറുപടി നല്‍കാതെ ഒന്നു പുഞ്ചിരിച്ചു.
അവന്‍റെ മനസ്സില്‍ അപ്പോള്‍ സാറായുടെ മുഖം ആയിരുന്നു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
സെറ്റ് സാരിയുടുത്ത് പാല്‍ ഗ്ളാസ്സുമായി ജിതേന്ദ്രന്‍റെ മുറിയിലേക്ക് ചെന്നതാണ് ഉണ്ണിമായ.
'ജിത്തേട്ടാ...'
ഒരു കൈ കണ്ണില്‍ വട്ടം വച്ചു കട്ടിലില്‍ കിടക്കുന്ന അവനെ നോക്കി അവള്‍ വിളിച്ചു.
അവള്‍ പാല്‍ ഗ്ളാസ്സ് അവനു നേരെ നീട്ടിയെങ്കിലും അവന്‍ അത് നോക്കാതെ എഴുന്നേറ്റിരുന്നു.
'സീ... ഉണ്ണിമായ... എനിക്ക് നിന്നെ ഒരു ഭാര്യയായി ആക്സപ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ട്... നിനക്കും അറിയാവുന്നതല്ലേ എന്‍റെയും സാറായുടെയും റിലേഷന്‍... എനിക്ക് അവളെ മറക്കാന്‍ പറ്റില്ല... നാലു വര്‍ഷമായുള്ള ഇഷ്ടം... അത് അത്ര ചെറിയ കാലയളവ് ഒന്നും അല്ല... സോ... നമ്മുടേത് വെറും ഒരു അഡ്ജസ്റ്റ്മെന്‍റ് മാര്യേജ് ആയി കരുതിയാല്‍ മതി... നിന്‍റെ അച്ഛനു സുഖമായി കുറച്ചു നാള്‍ കഴിഞ്ഞാല്‍ നമ്മുക്ക് ജോയിന്‍റ് പെറ്റീഷന്‍ കൊടുക്കാം... ഡിവോഴ്സിന്... ഹോപ്പ് യൂ അണ്‍ഡര്‍സ്റ്റാന്‍റ്...'
ഉണ്ണിമായ മുഖം പൊത്തി കരയാന്‍ തുടങ്ങി.
'താന്‍ കരയാന്‍ വേണ്ടി പറഞ്ഞതല്ല...'
ജിതേന്ദ്രന്‍ ഗൗരവം വിടാതെ പറഞ്ഞു.
'അത്രയും കരഞ്ഞാല്‍ മതിയോ ഏട്ടാ...?? അല്ലേല്‍ കുറച്ചു കൂടി സ്റ്റ്രോങ്ങ് ആക്കണോ...?? ഈ കണ്ണീരിന്‍റെ ഒരു ഫ്ളോ...!!!'
ഉണ്ണിമായയുടെ പെട്ടെന്നുള്ള ഭാവപകര്‍ച്ചയില്‍ ജിതേന്ദ്രന്‍ ഒന്നു ഞെട്ടി.
'നീ... നീ എന്താ പറഞ്ഞത്...???'
'എങ്ങനേ...??? എത്ര വര്‍ഷം...??? ഓ... നാലു വര്‍ഷം ല്ലേ...??? എന്നാലേ... നാലാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ മുതലേ ഈ നെഞ്ചിനകത്തു കൊണ്ട് നടക്കുന്നതാ ഇയാളോടുള്ള സ്നേഹം... അപ്പോള്‍ സീനിയോരിറ്റി എനിക്കു തന്നെയാ... പിന്നെ സാറാ നിങ്ങളുടെ വെറും പ്രണയം മാത്രമാണ്... ഇനി മുതല്‍ നിങ്ങളുടെ പാസ്റ്റ്... അത്ര മാത്രം... അതു നിങ്ങള്‍ക്ക് അങ്ങനെ മാത്രം ആയതു കൊണ്ടാണ് നിങ്ങള്‍ക്ക് ഈ സാഹചര്യത്തില്‍ എന്നെ കെട്ടാന്‍ തോന്നിയത്... അല്ലേല്‍ ആ ഡോക്ടറിനെ പോലെ ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കിയേനെ... ഇതിപ്പോള്‍ ഈശ്വരന്‍ ന്‍റെ സൈഡ് ആണ്... അതു കൊണ്ടാണ് തന്നെക്കാള്‍ ന്‍റെ പ്രാര്‍ത്ഥന കേട്ടത്...'
അവള്‍ ആ പാല്‍ ഗ്ളാസ്സ് ഒന്നു കൂടി നീട്ടി. ജിതേന്ദ്രന്‍ വീണ്ടും മുഖം തിരിച്ചു.
'പിന്നെയെന്താ... അഡ്ജസ്റ്റ്മെന്‍റ്... ഡിവോഴ്സ്... ജിതേന്ദ്രന്‍ ഉണ്ണിമായയുടെ കഴുത്തില്‍ താലി കെട്ടിയിട്ടുണ്ടേല്‍ അത് ന്‍റെ മരണം വരെ ഈ കഴുത്തില്‍ തന്നെ ഉണ്ടാകും... അത് തട്ടിപ്പറിക്കാന്‍ ഒരു സാറായ്ക്കും പറ്റില്ല... അതിന് ശ്രമിച്ചാല്‍ ഈ ഉണ്ണിമായ ആരാണെന്ന് അവളും അറിയും താനും അറിയും... താനേ ഹിറ്റ്ലര്‍ ആണേല്‍ ഞാന്‍ മുസ്സോളിനിയാണ്... പാല്‍ കുടിക്കുന്നുണ്ടോ...???'
'ഇല്ല...'
അവന്‍റെ ശബ്ദം ഉയര്‍ന്നു.
'എന്നാലെ... ഞാന്‍ കുടിച്ചോളാം...'
അവള്‍ ഒറ്റവലിക്ക് പാല്‍ മുഴുവന്‍ കുടിച്ച് മുഖം തുടച്ചു സാരിയുടെ തുമ്പ് എടുത്ത് ഇടുപ്പില്‍ തിരുകി.
'അങ്ങോട്ടു നീങ്ങി കിടക്കെടോ ഹിറ്റ്ലറേ...'
ജിതേന്ദ്രന്‍ അറിയാതെ കട്ടിലിന്‍റെ ഒരറ്റത്തേയ്ക്ക് നീങ്ങി ഇരുന്നു.
ഉണ്ണിമായ നേരെ കട്ടിലില്‍ കയറി എതിര്‍ വശത്തേക്ക് ചരിഞ്ഞു കിടന്നു.
'ഇപ്പോള്‍ ഇവിടെ എന്താ സംഭവിച്ചത്...???'
ജിതേന്ദ്രന്‍ ഉണ്ണിമായയെ ഒന്നു നോക്കി എതിര്‍ഭാഗത്തു കിടന്നു.
'പഴശ്ശിയുടെ യുദ്ധങ്ങള്‍ കമ്പനി കാണാന്‍ പോകുന്നതേ ഉള്ളൂ... ഇനി ന്‍റടുത്ത് ഈ അടവുകളുമായി വന്നാല്‍ ന്‍റെ കൃഷ്ണാ ഈ ഉണ്ണിമായ ഒരു ഉണ്ണിയാര്‍ച്ച ആകുമേ...'
അവള്‍ ഒരു കള്ളച്ചിരിയോടെ സ്വരം താഴ്ത്തി പറഞ്ഞു.
മധുരനൊമ്പരം - 8
******************
'ഹാ... മോള് ഇത്ര നേരത്തെ എഴുന്നേറ്റോ...??? സമയം അഞ്ചു മണി ആകുന്നല്ലേ ഉള്ളൂ...???'
'ഞാന്‍ എന്നും ഈ സമയത്ത് എഴുന്നേല്‍ക്കാറുണ്ട് അമ്മേ... രാവിലെ തന്നെ അമ്പലത്തിലേക്ക് പോയില്ലെങ്കില്‍ വല്ലാത്ത ഒരു വിമ്മിഷ്ടം ആണ്...'
'ഓ... അതു ഞാന്‍ മറന്നു... കണ്ണന്‍റെ സ്വന്തം ആളാണെന്നു മാധവി പറഞ്ഞിട്ടുണ്ട്...'
'പിന്നല്ലാതെ... ന്‍റെ കണ്ണന്‍ എന്നും ന്‍റെ കൂടെ നിന്നിട്ടുണ്ട്... കൊച്ചു കൊച്ചു സങ്കടങ്ങള്‍ തന്നാലും അതിനേക്കാള്‍ വലിയ സന്തോഷങ്ങളും ഒപ്പം തരാറുണ്ട് കേട്ടോ...'
'ഉംംംം... ഒരു കൊച്ചു സങ്കടം ഉണ്ടായിരുന്നു ന്‍റെ മോള്‍ക്ക് എന്നു മാളു പറഞ്ഞു ന്നോട്... ഇപ്പോള്‍ അതും നിന്‍റെ കണ്ണന്‍ തീര്‍ത്തു തന്നില്ലേ...'
ഉണ്ണിമായ ചൂളി ഒന്നു നോക്കി. ഗൗരി കള്ളച്ചിരിയോടെ ആ നോട്ടം കണ്ടില്ലെന്നു ഭാവിച്ചു നിന്നു.
'എടി മാളൂ... ദുഷ്ടേ... നിനക്ക് ഞാന്‍ വച്ചിട്ടുണ്ടെടി...'
അവള്‍ മനസ്സില്‍ പറഞ്ഞു.
'മാളൂട്ടിയെ ഒന്നും പറയണ്ടാട്ടോ... അത് ഒരു പാവം കൊച്ചാ... ന്‍റെ മോള്‍ടെ ഭാഗ്യമാ അങ്ങനെ ഒന്നിനെ കൂട്ടുകാരി ആയി കിട്ടിയേ...'
'അല്ലാ... ഒരു സംശയം... അമ്മയ്ക്ക് വല്ല മഷിനോട്ടവും വശമുണ്ടോ...???'
'അതെന്താ ന്‍റെ മോള്‍ അങ്ങനെ ചോദിച്ചേ...??'
'അല്ലാ... ഞാന്‍ ന്തു എപ്പോള്‍ മനസ്സില്‍ ചിന്തിച്ചാലും അതെങ്ങനെയാ ഈ അമ്മയ്ക്ക് മനസ്സിലാകണേ...???'
'അതൊക്കെ ന്‍റെ രഹസ്യാ... പുറത്തു പറയില്ല്യാ... ന്തായാലും ന്‍റടുത്ത് സൂക്ഷിച്ചു നിന്നോളൂട്ടോ... മനസ്സില്‍ ചിന്തിക്കുന്ന കള്ളത്തരോക്കെ ഞാന്‍ കൈയ്യോടെ പിടിക്കുമേ.... ഹി ഹി ഹി... ന്‍റെ മോള്‍ ന്തായാലും അടുക്കളയില്‍ ഇന്നു പണിയൊന്നും എടുക്കണ്ടാ... അമ്പലത്തിലേക്ക് പോകാനുള്ള കാര്യങ്ങള്‍ കൂട്ടിക്കോളൂ... അവനേയും വിളിച്ചെഴുന്നേല്‍പ്പിച്ചു കൊണ്ടു പോയ്ക്കോളൂട്ടോ... ഉറക്കം എഴുന്നേല്‍ക്കാന്‍ ഇച്ചിരി മടി ഉണ്ട് അവന്...'
ഉണ്ണിമായ മുറിയിലേക്ക് പോകാന്‍ ഒരുങ്ങി.
'ഹാ മോളേ... ഒരു കാര്യം പറയാന്‍ മറന്നു...'
ഉണ്ണിമായ എന്താണ് എന്ന അര്‍ത്ഥത്തില്‍ പുരികം പൊക്കി.
'മോള്‍ക്ക് അറിയാല്ലോ... അവന്... ആ സാറായുമായി ഒരു ഇഷ്ടം ഉണ്ടായിരുന്നതാണ്... മുഴുവന്‍ സമ്മതത്തോടെ ഒന്നുമല്ല അവന്‍ നിങ്ങളുടെ വിവാഹത്തിനു തയ്യാറായത്... അതിന്‍റെ ഒരു വിരോധം ചിലപ്പോള്‍ കാണിച്ചു എന്നു വരും... പണ്ടേ ഇച്ചിരി വാശിക്കാരന്‍ ആണ്... മോള്‍ ഒന്നും മനസ്സില്‍ വയ്ക്കരുത് കേട്ടോ... എല്ലാം പതിയെ ശരിയാവും...'
'ഹേയ്... അതൊന്നും ഓര്‍ത്ത് അമ്മ വിഷമിക്കേണ്ട... ആ വാശിക്കാരന്‍റെ വാശിയൊക്കെ മാറ്റിയെടുക്കുന്ന കാര്യം ഈ എനിക്ക് വിട്ടേക്കൂ...'
അവള്‍ അതും പറഞ്ഞു കൊണ്ട് മുറിയിലേക്ക് നടന്നു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'എന്താ നിഷ്കു ലുക്ക്... വായില്‍ നിന്നു വരുന്നതാണേലോ... ഹിറ്റ്ലര്‍... അയാളും അയാള്‍ടെ ഒരു ഡിവോഴ്സും... മുതുകിനു നോക്കി ഒരു ചവിട്ടു വച്ചു കൊടുത്താലോ... വേണ്ട... എന്നെ എടുത്തിട്ടിടിച്ചാല്‍ താങ്ങില്ല... ഹാ... തല്‍ക്കാലം എന്‍റെ കുളി കഴിയട്ടേ... എന്നിട്ടു വിളിച്ചെഴുന്നേല്‍പ്പിക്കാം...'
ഉണ്ണിമായ ബാത്ത്റൂമിലേക്ക് കയറി. കുളിച്ചു ഈറനായി പുറത്തേക്കിറങ്ങി വരുമ്പോഴും ജിതേന്ദ്രന്‍ പുതച്ചു മൂടി കിടക്കുകയാണ്. തലമാത്രം വെളിയില്‍ കാണാം.
കുറുമ്പു തോന്നി അവള്‍ തന്‍റെ നനഞ്ഞ മുടിയിഴകളാല്‍ അവന്‍റെ മുഖത്ത് ഒന്നു തലോടി.
ഒരു ചെറുപുഞ്ചിരി അവന്‍റെ ചുണ്ടുകളില്‍ വിരിഞ്ഞു. അവന്‍ കണ്ണടച്ചു കൊണ്ട് തന്നെ അവളെ ചേര്‍ത്തു പിടിച്ചു.
അവള്‍ പെട്ടെന്ന് മറ്റൊരു ലോകത്തേക്ക് പോയി. അവന്‍റെ നെഞ്ചിലേക്ക് അവള്‍ തലചേര്‍ത്തു. അവന്‍ അവളെ ഇറുകെ പുണര്‍ന്നു കൊണ്ട് മന്ത്രിച്ചു.
'സാറാ...'
ഒരു നിമിഷം ആ വാക്കുകള്‍ അവളുടെ ഉള്ളില്‍ ചാട്ടുളി പോലെ തറച്ചു കയറി. അവള്‍ പെട്ടെന്ന് അവനില്‍ നിന്നു കുതറി മാറി. അവന്‍ അപ്പോഴും ഒന്നും അറിയാതെ ഉറക്കത്തില്‍ തന്നെ ആയിരുന്നു.
'സാറാ പോലും സാറാ... തന്‍റെ സാറായെ ഞാന്‍ ഇപ്പോള്‍ ശരിയാക്കി തരാടോ...'
അവള്‍ നേരെ ബാത്ത്റൂമില്‍ കയറി ഒരു ബക്കറ്റ് വെള്ളം നിറച്ചു കൊണ്ടു വന്നു അവന്‍റെ ദേഹത്തേക്ക് ഒഴിച്ചു, അടുത്ത നിമിഷം അവിടുന്നു ഓടി കളഞ്ഞു.
ജിതേന്ദ്രന്‍ ഞെട്ടി പിടഞ്ഞു എഴുന്നേറ്റു ചുറ്റും നോക്കി.
എന്താണ് സംഭവിച്ചതെന്നു ഒരു നിമിഷത്തേക്ക് അയാള്‍ക്ക് മനസ്സിലായില്ല.
'മായേ....'
അവന്‍ ദേഷ്യത്താല്‍ വിറച്ചു കൊണ്ട് വിളിച്ചു.
മുറിയുടെ കതകിന്‍റെ മറവില്‍ നിന്നു അവനെ ഒളിഞ്ഞു നോക്കി നിന്ന അവള്‍ പതിയെ വലിയാന്‍ ശ്രമിച്ചപ്പോഴേക്കും അവന്‍ അവളെ കണ്ടു.
'ടീ... ഇവിടെ വാടി...'
ഉണ്ണിമായ ഒന്നും അറിയാത്തതു പോലെ അകത്തേക്ക് കയറി.
'ഹയ്യോ ജിത്തേട്ടാ... ദെന്താ പറ്റിയേ...??? മഴ പെയ്തോ...??? ഇവിടൊക്കെ ആകെ വെള്ളമായിട്ടുണ്ടല്ലോ...??? അല്ല... മഴ പെയ്താല്‍ തന്നെ... ഈ വീട്ടില്‍ ഇങ്ങനെയാണോ...??? കിടക്കുന്ന കട്ടിലില്‍ വരെ വെള്ളം വീഴുമോ...??? ഹോ... കാലപ്പഴക്കം കൊണ്ടാവുംല്ലേ ഇങ്ങനെ ചോരുന്നത്...???'
അവള്‍ ഉത്തരത്തിലേക്ക് നോക്കി കൊണ്ടു പറഞ്ഞതു കേട്ട് ജിതേന്ദ്രന്‍ പല്ലിറുമ്മി.
'ചോര്‍ന്നതാണോടി... വെള്ളം ചോര്‍ന്നതാണോന്നു...???'
അവള്‍ ദൃഷ്ടി മേലേക്ക് പായിച്ചു അവന്‍ പറയുന്നതു കേള്‍ക്കാത്തതു പോലെ നിന്നു.
'നിനക്കെന്താടി ചെവി കേട്ടൂടേ...??? നീ അല്ലേടി എന്‍റെ ദേഹത്ത് വെള്ളം കോരി ഒഴിച്ചത്...???'
അവള്‍ ശ്രദ്ധിക്കുന്നില്ല എന്നു കണ്ടപ്പോള്‍ അവന്‍റെ ശബ്ദം വീണ്ടും ഉയര്‍ന്നു.
'ടീ... നിന്നോടല്ലേ ചോദിച്ചത്...??? എന്‍റെ ദേഹത്ത് വെള്ളം ഒഴിച്ചതു നീയല്ലേന്നു...???'
'അതേ... ഞാന്‍ തന്നെയാ... ന്നെ കെട്ടിപിടിച്ചു കൊണ്ട് കണ്ട പെണ്ണുങ്ങളുടെ പേരു വിളിക്കുന്നതു കേട്ടാല്‍... പിന്നെ... ഞാന്‍ എന്താ വേണ്ടേ... ഇനിയും ഇതു പോലെ എന്തേലും ചെയ്താല്‍ വെള്ളം അല്ല... പശൂനു കൊടുക്കാന്‍ വച്ചിരിക്കുന്ന കാടിവെള്ളം എടുത്തു കമിഴ്ത്തും ഞാന്‍ ആ തലയില്‍...'
അവള്‍ ചാടി തുള്ളി പുറത്തേക്കിറങ്ങി.
'കെട്ടിപ്പിടിച്ചോ... ഞാനോ...??? അതെപ്പോള്‍...??? എന്നാലും അവളെന്‍റെ തലയില്‍ വെള്ളം കോരി ഒഴിക്കാനായോ...??? ഞാന്‍ നിന്നെ വെറുതെ വിടില്ലെടി...'
അവന്‍ അടുത്തു കിടന്ന ടവല്‍ എടുത്ത് തലതോര്‍ത്തി കൊണ്ട് പറഞ്ഞു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'മോനേ... നീ ഇതുവരെ ഒരുങ്ങിയില്ലേ...???'
പത്രം വായിച്ചുകൊണ്ട് ഉമ്മറത്ത് ഇരിക്കുകയായിരുന്നു ജിതേന്ദ്രന്‍.
'എന്തിന്...?? എവിടെ പോകാന്‍...???'
'ഇന്നലെ വിവാഹം കഴിഞ്ഞതല്ലേ ഉള്ളൂ... മോളെയും കൂട്ടി അമ്പലത്തിലേക്ക് പോകാന്‍ നോക്കൂ... അവള്‍ എപ്പോഴെ ഒരുങ്ങി...'
'ഒരുങ്ങിയിട്ടുണ്ടേല്‍ ഒരുങ്ങിയവര്‍ പോയ്ക്കോട്ടേ... എന്നെ കൊണ്ടു വയ്യ... എനിക്ക് കോളേജില്‍ പോകാനുള്ളതാ...'
'കോളേജിലോ... ഒരാഴ്ച്ചത്തേക്ക് ലീവ് വിളിച്ചു പറഞ്ഞോളണം... ഇന്നലെ കല്ല്യാണം അങ്ങട് കഴിഞ്ഞതേ ഉള്ളൂ... അവന്‍ ഇപ്പോള്‍ കോളേജില്‍ പോണൂ... ടാ... നീ ഇപ്പോള്‍ ഞാന്‍ പറയുന്നതു കേട്ടാല്‍ മതി... വേഗം ലീവ് വിളിച്ചു പറഞ്ഞിട്ട് അമ്പലത്തിലേക്ക് പോകാന്‍ റെഡിയാകാന്‍ നോക്കൂ...'
ജിതേന്ദ്രന്‍ ദേഷ്യത്തോടെ പത്രം താഴേയ്ക്ക് എറിഞ്ഞ് മുറിയിലേക്ക് പോയി.
പോകും വഴി തന്നെ ഫോണ്‍ എടുത്ത് ലീവ് വിളിച്ചു പറയുന്നതെല്ലാം ഉണ്ണിമായ കൗതുകത്തോടെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. അതു കണ്ടു ഗൗരി അവളെ നോക്കി ഒന്നു കണ്ണിറുക്കി കാണിച്ചു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
കാറില്‍ അമ്പലത്തിലേക്ക് പോവുകയായിരുന്നു ജിതേന്ദ്രനും ഉണ്ണിമായയും.
അവളുടെ മുഖത്തേക്ക് നോക്കാതെ ബലം പിടിച്ചുള്ള ആ ഇരുപ്പ് കണ്ടിട്ടു ഉണ്ണിമായയ്ക്ക് ദേഷ്യം അരിച്ചു കയറുന്നുണ്ടായിരുന്നു.
'നിന്നെ... ഞാഞാന്‍ എപ്പോഴാ...???'
മുഖത്തേക്ക് നോക്കാതെ ഉള്ള അവന്‍റെ ചോദ്യം കേട്ടെങ്കിലും അവള്‍ കേള്‍ക്കാത്തതു പോലെ പുറത്തേക്ക് നോക്കി ഇരുന്നു.
'അല്ലേല്‍ വേണ്ടാ...'
ജിതേന്ദ്രന്‍ ചോദ്യം ചെയ്യല്‍ വേണ്ടെന്നു വച്ചു.
അവന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന ചോദ്യം എന്താണെന്ന് മനസ്സിലായതു കൊണ്ട് അവളുടെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി വിരിഞ്ഞു. അവന്‍ അതു കാണാതിരിക്കാന്‍ അതിവിദഗ്ധമായി അവള്‍ അതു മറച്ചു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'ആഹാ... രണ്ടെണ്ണവും കൂടി ഇവിടെ നിന്നു റൊമാന്‍സ് അടിക്കുവാണോ...???'
ആല്‍ത്തറയ്ക്ക് അടുത്തു നില്‍ക്കുന്ന കണ്ണനേയും മാളുവിനെയും കണ്ട് ഉണ്ണിമായ അങ്ങോട്ടു നീങ്ങി കൊണ്ടു ചോദിച്ചു.
'ഹാ... ഇതാര്...??? നവവധുവോ...??? എവിടെ മണവാളന്‍...???'
'കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോയതാണ്... ഇപ്പോള്‍ വരും... മാളൂ... നീ തൊഴുതാര്‍ന്നോ...???'
'ഇല്ല... ഞാന്‍ ഇപ്പോള്‍ വന്നതേ ഉള്ളൂ...'
'ഉവ്വ ഉവ്വ... രണ്ടും കൂടി രാവിലെ സൊള്ളാന്‍ ഇറങ്ങിയതല്ലേ... സത്യം പറഞ്ഞോ...'
'ഒന്നു പോടി... നീ വാ... നമ്മുക്ക് ഒരുമിച്ചു തൊഴാം...'
'കണ്ണേട്ടാ... ജിത്തേട്ടന്‍...'
'അവനെ ഞാന്‍ ഹാന്‍ഡില്‍ ചെയ്തോളാം... നീ പോയ്ക്കോളൂ...'
അവര്‍ രണ്ടുപേരുംകൂടി അമ്പലത്തിലേക്ക് കയറി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'താന്‍ പൂര്‍ണ്ണസമ്മതത്തോടെ ആണോ ഉണ്ണിമായയുടെ കഴുത്തില്‍ താലി കെട്ടിയത്...???'
അമ്പലത്തില്‍ നിന്ന് തൊഴുതു ഇറങ്ങവേ ഉള്ള കണ്ണന്‍റെ ആ ചോദ്യം ജിതേന്ദ്രന്‍ തീരെ പ്രതിക്ഷിച്ചില്ല.
'അത് പിന്നെ...'
'മാളു പറഞ്ഞ് നിക്ക് കാര്യങ്ങളൊക്കെ അറിയാം... അവള്‍... ഉണ്ണിമായ ഒരു പാവം ആണ്... കുറച്ചു കുറുമ്പ് ഉണ്ടെന്നേ ഉള്ളൂ... അവള്‍ക്കു തന്നെ ജീവനാടോ... വര്‍ഷങ്ങളായി തന്നെ മാത്രം മനസ്സില്‍ പ്രതിഷ്ഠിച്ചു കൊണ്ടു നടന്നവളാ അവള്‍... അവളെ മനസ്സുതുറന്നു സ്നേഹിക്കാന്‍ തനിക്ക് സമയം എടുക്കുമെന്നു അറിയാം... എന്നാലും... അവളുടെ സ്നേഹം തനിക്കു അധികം വൈകാതെ തന്നെ മനസ്സിലാകുമെടോ... അപ്പോള്‍ താന്‍ എത്ര ഭാഗ്യവാനാണെന്നു സ്വയം മനസ്സിലാക്കും...'
ജിതേന്ദ്രന്‍ കണ്ണന്‍റെ വാക്കുകള്‍ ഒരു ചെറുചിരിയോടെ കേട്ടു നിന്നു.
മാളുവിനോട് എന്തെല്ലാമോ വിശേഷങ്ങള്‍ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന ഉണ്ണിമായയെ ജിതേന്ദ്രന്‍ അറിയാതെ ഒരു നിമിഷം നോക്കി നിന്നു പോയി.
'പോകാം...'
കണ്ണനോടു യാത്ര പറഞ്ഞശേഷം വീണ്ടും ഗൗരവത്തിന്‍റെ മുഖംമൂടി എടുത്തണിഞ്ഞു ജിതേന്ദ്രന്‍ ഉണ്ണിമായയെ വിളിച്ചു.
അവള്‍ മാളുവിനെ കെട്ടിപിടിച്ചു യാത്ര പറഞ്ഞശേഷം കാറിലേക്ക് കയറി. ജിതേന്ദ്രന്‍ കാര്‍ മുന്നോട്ടു എടുത്തു.
വീട്ടില്‍ എത്തുന്നതുവരെ അവര്‍ പരസ്പരം ഒന്നും സംസാരിച്ചില്ല.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
വീടിനു വെളിയില്‍ ഒരു കാര്‍ കിടക്കുന്നതു കണ്ടു കൊണ്ടാണ് അവര്‍ കാറില്‍ നിന്നും ഇറങ്ങിയത്.
പെട്ടെന്ന് കാര്‍ തുറന്നു ഒരാള്‍ പുറത്തേക്കിറങ്ങി.
അവര്‍ ഇരുവരും ഒരുമിച്ചു പറഞ്ഞു
'സാറാ...'
മധുരനൊമ്പരം - 9
******************
സാറാ വെളിയിലേക്ക് ഇറങ്ങി കൈകെട്ടി നിന്ന് ഇരുവരുടെയും മുഖത്തേക്ക് ഒരു പുച്ഛഭാവത്തില്‍ നോക്കി നിന്നു.
ജിതേന്ദ്രന് അവളെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ട് തോന്നി. അവന്‍ സാവധാനം നടന്ന് അവളുടെ അടുത്ത് ചെന്നു.
തിരിഞ്ഞു ഒരു നോട്ടം ഉണ്ണിമായയെ നോക്കിയതും അവര്‍ക്ക് കുറച്ചു സമയം തനിച്ചു വേണം എന്ന അവന്‍റെ മനസ്സു വായിച്ചറിഞ്ഞതു പോലെ അവള്‍ വീടിന് അകത്തേക്ക് കയറി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'ഹാ... നിങ്ങള്‍ വന്നോ...??? ജിത്തന്‍ എവിടെ...???'
'അത്... ജിത്തേട്ടന്‍... അവിടെ.... പുറത്ത്...'
അവളുടെ കണ്ണുകള്‍ നിറഞ്ഞു വരുന്നതു കണ്ട് ഗൗരി അവള്‍ക്കരികിലേക്ക് വന്നു.
'എന്തിനാ ന്‍റെ കുഞ്ഞ് കരയുന്നത്...???'
'അമ്മേ...അത്... ജിത്തേട്ടന്‍റെ സാറാ... അവിടെ പുറത്ത്...'
'അവളോ...??? അവളെന്താ ഇവിടെ...??? ഞാന്‍ ഒന്നു നോക്കട്ടെ...'
'വേണ്ട അമ്മേ... അവര്‍ സംസാരിക്കട്ടെ...'
'അല്ല മോളെ... അതു പിന്നെ...'
'ഒന്നുമില്ല അമ്മേ... ഈ ഉണ്ണിമായ ഈ വീട്ടിലേക്ക് കയറി വന്നത് ജിതേന്ദ്രന്‍റെ ഭാര്യ ആയിട്ടാണെങ്കില്‍ ഒരു സാറായും വിചാരിച്ചാല്‍ ഈ താലി ന്‍റെ കഴുത്തില്‍ നിന്നു പൊട്ടിച്ചോണ്ട് പോകാന്‍ പറ്റില്ല... അതു കൊണ്ട്... അവര്‍ സംസാരിച്ചോട്ടെ... എത്ര വേണേലും...'
'ന്‍റെ മോളെ നിക്ക് പൂര്‍ണ്ണ വിശ്വാസമാ... അവന്‍റെ മനസ്സില്‍ നിന്ന് ആ സാറായെ എടുത്തു കളയാന്‍ നിന്നെ കൊണ്ട് പറ്റും... നിന്നെ കൊണ്ടേ അതു പറ്റൂ...'
അവര്‍ അവളുടെ നെറുകയില്‍ തലോടി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'സാറാ.... നീ ഇങ്ങനെ കരയല്ലേ... ഞാന്‍ പറയുന്നതു നീ ഒന്നു കേള്‍ക്കൂ...'
'വേണ്ട ജിത്ത്... എനിക്ക് ഒന്നും കേള്‍ക്കേണ്ട... യൂ വില്‍ ഹാവ് സം ഇഡിയോട്ടിക് എക്സ്ക്യൂസ്സസ്... നത്തിങ്ങ് എല്‍സ്...'
'അത്.... ഇന്നലത്തെ സിറ്റ്വേഷനില്‍...'
'ഹും... വാട്ട് സിറ്റ്വേഷന്‍...??? ജിത്ത് നീ എന്നെ ആത്മാര്‍ത്ഥമായി തന്നെയാണ് സ്നേഹിച്ചിരുന്നതെങ്കില്‍... എന്തു സിറ്റ്വേഷന്‍ ഫേസ് ചെയ്യേണ്ടി വന്നാലും.... യൂ വുഡ് നോട്ട് ഹാവ് ഡണ്‍ ദിസ്...'
'സാറാ... ഞാന്‍... നീ ഒന്നു ക്ഷമിക്കൂ... ഞാന്‍ അവളെ ഒഴിവാക്കാം... ജസ്റ്റ് ട്രൈ ടൂ അണ്‍ഡര്‍സ്റ്റാന്‍റ്...'
അവരുടെ സംസാരം കേട്ടു കൊണ്ടാണ് ഉണ്ണിമായ അങ്ങോട്ടു വന്നത്.
'ഉവ്വ... ഉവ്വ... നിങ്ങള്‍ അങ്ങ് ഒഴിവാക്കാന്‍ വന്നാലേ ഞാന്‍ അങ്ങ് ഒഴിഞ്ഞു പോകും... അല്ലേല്‍ പിന്നെ എന്നെ കൊല്ലണം... അതും രക്ഷ ഉണ്ടാവില്ല... കാരണം ചാകുന്നതിനു മുന്‍പ് ഞാന്‍ രണ്ടിനേയും കുടുക്കാന്‍ ഉള്ള സകല വഴികളും ഉറപ്പാക്കിയിട്ടുണ്ടാവും... ഹാ... പിന്നെ... സാറാ ചേച്ചിയെ.... '
ഉണ്ണിമായ സാറായെ ഒന്നു ആക്കി കൊണ്ട് നോക്കി.
'നിങ്ങള്‍ വല്ല്യ കൊമ്പത്തെ കോടീശ്വരനായ.... ബിസിനസ്സ് ടൈക്കൂണ്‍ ആയ.... ഫിലിപ്പിന്‍റെ മകള്‍ ഒക്കെ ആണെന്നു പറഞ്ഞിട്ട്.... നിങ്ങള്‍ക്കു കെട്ടാന്‍ ഒരു രണ്ടാം കെട്ടുകാരനേയേ കിട്ടുള്ളോ... അല്ല... എന്തൊക്കെ ആയാലും നാട്ടുകാര്‍ അറിഞ്ഞു ഒരുത്തിയെ കെട്ടിയവന്‍... അവളെ എങ്ങനെയൊക്കെ ഒഴിവാക്കാം എന്നു പറഞ്ഞാലും രണ്ടാം കെട്ടുകാരന്‍ അല്ലാതാവില്ലല്ലോ...'
അവള്‍ ഒളികണ്ണിട്ടു ജിതേന്ദ്രന്‍റെ മുഖത്തേക്ക് ഒന്നു നോക്കി. ഹിറ്റ്ലര്‍ പല്ലു കടിച്ചു ഞെരിക്കുന്നുണ്ട്.
'അത്രയ്ക്ക് വിലയേ ഉള്ളോ ന്‍റെ സാറാ ചേച്ചിക്ക്...??? ഒന്നു മനസ്സിരുത്തി ആലോചിച്ചു നോക്കൂ...'
'ഉണ്ണിമായ....'
ജിതേന്ദ്രന്‍ ദേഷ്യത്തോടെ വിളിക്കുന്നതു കേട്ട് ഉണ്ണിമായ ഒരു പുച്ഛച്ചിരി അവനെ നോക്കി ചിരിച്ചു.
'എന്താ...??? ജിത്തേട്ടന് എന്തേലും കൂടുതല്‍ ആയി പറയാന്‍ ഉണ്ടോ...??? വേണേല്‍ ഒരു നല്ല ജീവിതം ഉണ്ടാവാന്‍ നല്ല ഒരു ഫ്രണ്ടിന്‍റെ... ഒരു ഫ്ര...ണ്ടി...ന്‍റെ സ്ഥാനത്ത് നിന്നു കൊണ്ട് ആശംസിച്ചോളൂട്ടോ...'
സാറായുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അവള്‍ ജിതേന്ദ്രന്‍റെ മുഖത്തേക്ക് ദയനീയമായി നോക്കി. അവന്‍ നിസ്സഹായനായി നില്‍ക്കുന്നത് കണ്ട് എന്തോ തീരുമാനിച്ചു ഉറപ്പിച്ചതു പോലെ മുഖം തുടച്ചു കാറിനടുത്തേക്ക് നടന്നു.
കാറില്‍ കയറുന്നതിനു മുന്‍പ് അവനെ നോക്കി വേദന കലര്‍ന്ന ഒരു പുഞ്ചിരി സമ്മാനിച്ചു.
കാര്‍ അകന്നു പോകുന്നതും നോക്കി അവര്‍ കുറച്ചു സമയം നിന്നു.
തിരിച്ചു വീട്ടിലേക്ക് കയറാന്‍ പോയതാണ് ഉണ്ണിമായ.
'ടീ...'
ഹിറ്റ്ലര്‍ അവളുടെ നേര്‍ക്ക് ചീറ്റിയടുത്തു.
'എന്താ ഹിറ്റ്ലറേട്ടാ... തല നന്നായി ചൂടാവുന്നുണ്ടേല്‍ ഫ്രിഡ്ജില്‍ നിന്നു കുറച്ചു ഐസ് എടുത്തു കിഴി വച്ചോ തലയ്ക്ക്... എന്നിട്ടും രക്ഷ ഇല്ലേല്‍ നമ്മുക്ക് നെല്ലിക്കാതളം ഒന്നു ട്രൈ ചെയ്യാം...'
'നെല്ലിക്കാതളം നിന്‍റെ അമ്മായിയപ്പനു കൊണ്ടു പോയി വെക്കടി...'
'ദേ... നിങ്ങടെ അച്ഛനു വിളിക്കുമ്പോള്‍ ഒന്നു മയത്തിലൊക്കെ വിളിച്ചൂടെ... നിങ്ങളെ പടച്ചുണ്ടാക്കി എന്നൊരു തെറ്റല്ലേ അങ്ങേര്‍ ആകെ ചെയ്തുള്ളൂ... അതിനു ഇങ്ങനെയൊക്കെ പറയാമോ... മോശം മോശം...'
അവള്‍ പറഞ്ഞു കൊണ്ട് പോകുന്നതു കണ്ട് അവന്‍ ഒരു നിമിഷം തറഞ്ഞു നിന്നു.
'ഇവള്‍ എന്‍റെ പുലവിളി കണ്ടിട്ടേ അടങ്ങുള്ളു എന്നാ തോന്നണേ... എന്നാലും... മഹേന്ദ്രവര്‍മ്മ എന്ന എന്‍റെ അച്ഛാ... എന്നോടു ഇത്രയ്ക്കും വിരോധം ഉണ്ടാര്‍ന്നോ... ഇങ്ങനത്തെ ഒരു ആറ്റംബോംബിനെ എന്‍റെ തലയില്‍ കെട്ടി വയ്ക്കാന്‍...'
അവന്‍ വീട്ടിലേക്ക് കയറുന്നതിനിടയില്‍ അറിയാതെ പറഞ്ഞു പോയി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'ജിത്തു... നമ്മുടെ ബന്ധുക്കളെയും ഫ്രണ്ട്സിനേയും മറ്റും ക്ഷണിച്ചു കൊണ്ട് വീ ഹാവ് ടു പ്ളാന്‍ എ ഫംങ്ങ്ഷന്‍... വിവാഹം പെട്ടെന്നായി പോയല്ലോ... സോ റിസെപ്ഷന്‍ ടാജില്‍ വെക്കാം എന്നാ എന്‍റെ ഒരു കാല്‍ക്കുലേഷന്‍... ടൂ യൂ ഹാവ് എനി സജെഷന്‍സ്...???'
മഹേന്ദ്രനും ജിതേന്ദ്രനും പ്രാതല്‍ കഴിക്കുകയായിരുന്നു. ഗൗരിയും ഉണ്ണിമായയും അവര്‍ക്കുള്ള ഭക്ഷണം വിളമ്പുന്നതിന്‍റെ തിരക്കിലും.
'എനിക്ക് പ്രത്യേകിച്ച് സജെഷന്‍ ഒന്നുമില്ല...'
വലിയ താല്‍പര്യം ഇല്ലാത്ത രീതിയില്‍ ഉള്ള ജിതേന്ദ്രന്‍റെ മറുപടി കേട്ട് മഹേന്ദ്രന്‍ അവന്‍റെ മുഖത്തേക്ക് നോക്കി.
'ജിത്തു ഫുഡ് കഴിഞ്ഞു നമുക്ക് ഒരു ഡ്രൈവിനു പോകാം... എനിക്ക് കുറച്ച് സംസാരിക്കാന്‍ ഉണ്ട്...'
'ശരിയച്ഛാ...'
അയാള്‍ക്കു മുഖം കൊടുക്കാതെ ജിതേന്ദ്രന്‍ മറുപടി പറഞ്ഞു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ...??? നിന്നോട് ഞാന്‍ ചെയ്തത് ഒരു തെറ്റാണെന്ന് നിനക്ക് തോന്നുന്നുണ്ടോ...???'
കാര്‍ ഓടിച്ചു കൊണ്ടിരിക്കുകയായിരുന്ന ജിതേന്ദ്രന്‍റെ നേരെ നോക്കി മഹേന്ദ്രന്‍ ചോദിച്ചു. ജിതേന്ദ്രന്‍ അതു ശ്രദ്ധിക്കാതെ ഡ്രൈവിങ്ങ് തുടര്‍ന്നു.
'ജിത്തു... ദാ അങ്ങോട്ടു കാര്‍ പാര്‍ക്ക് ചെയ്യൂ...'
ജിതേന്ദ്രന്‍, മഹേന്ദ്രന്‍ ചൂണ്ടികാണിച്ച ഗ്രൗണ്ടിലേക്ക് കയറ്റി കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങി ഡോറിനടുത്ത് ദൂരേയ്ക്ക് കണ്ണുകള്‍ പായിച്ചു നിന്നു.
മഹേന്ദ്രന്‍ അവനരികില്‍ വന്നു നിന്നു.
'ജിത്തു... നിനക്ക് ഉണ്ണിമായയെ ഇഷ്ടമല്ലേ...??'
മറുപടി പറയാതെ അവന്‍ ആ നില്‍പ്പ് തുടര്‍ന്നു.
'നീ ഒന്നും പറഞ്ഞില്ല...'
'അച്ഛാ... എനിക്കറിയില്ല... ഞാനൊരിക്കലും മായയെ അങ്ങനെ ഒരു കണ്ണില്‍...'
'ഇതു വരെ കണ്ടിട്ടില്ല... ബട്ട് നൗ... ഷീ ഇസ് യുവര്‍ വൈഫ്... ഇനി അങ്ങനെ കണ്ടേ മതിയാകൂ... നിന്‍റെ അമ്മ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്... ആ കുട്ടി വര്‍ഷങ്ങളായി നിന്നെ മനസ്സില്‍ കൊണ്ടു നടന്നിരുന്നവള്‍ ആണ്... സോ... ഷി ഡിസേര്‍വ്സ് യൂ... മോര്‍ ദാന്‍ എനി വണ്‍ എല്‍സ്... ആ കുട്ടിയുടെ സ്നേഹം സത്യം ആണ്... അതു കൊണ്ടാവണം ഇങ്ങനെയെല്ലാം...'
'അച്ഛന്‍ എന്തൊക്കെ പറഞ്ഞാലും എനിക്ക് സാറായെ മറക്കാന്‍ ആവില്ല... ആ സ്ഥാനം ഒരു ഉണ്ണിമായയ്ക്കും ഞാന്‍ കൊടുക്കില്ല...'
'സാറാ... എന്തറിയാം നിനക്ക് അവളെ കുറിച്ച്...???'
'അച്ഛന്‍ എന്താ പറഞ്ഞു വരുന്നത്...??? എന്നേക്കാള്‍ കൂടുതല്‍ അച്ഛനു അറിയാമോ അവളെ കുറിച്ച്...??? ടൂ യൂ നോ ഹൂ ഷീ ഇസ്... ഷീ ഇസ് മൈ ലൈഫ്... മൈ എവ് രി തിങ്ങ്...'
'അതേ... നിനക്ക് അവള്‍ എല്ലാം ആണ്...പക്ഷേ അവള്‍ക്ക് നീ അങ്ങനെ ആയിരുന്നു എന്നു നിനക്ക് ഉറപ്പുണ്ടോ...???'
'എന്താ... എന്താ അച്ഛന്‍ അങ്ങനെ പറഞ്ഞത്...??? അവള്‍ക്ക്...'
'ഹും... അവളുടെ അനേകം ബോയ്ഫ്രണ്ട്സില്‍ ഒരുവന്‍... അതു മാത്രമാണ് അവള്‍ക്ക് നീ...'
'നോ... ഐ വില്‍ നോട്ട് ബിലീവ് ദിസ്സ്... അവള്‍ എന്നോടു ഒരിക്കലും അങ്ങനെ... അച്ഛാ... യൂ ആര്‍ ലയ്യിങ്ങ്... അല്ലേ...'
'ഇല്ല ജിത്തൂ... സംശയം ഉണ്ടെങ്കില്‍ യൂ കാള്‍ മഹേഷ്... യുവര്‍ ബെസ്റ്റ് ഫ്രണ്ട്... അവനും ഇതെല്ലാം അറിയാം... ഞാന്‍ അവന്‍റെ ഒപ്പം പോയാണ് കാര്യങ്ങള്‍ എല്ലാം അന്വേഷിച്ചു മനസ്സിലാക്കിയത്... നിങ്ങള്‍ തമ്മില്‍ ഉള്ള റിലേഷന്‍ നീ എന്നോടു പറഞ്ഞപ്പോള്‍ മുതല്‍ ഐ വാസ് ബിഹൈന്‍റ് ഹേര്‍... നിന്‍റെ സെലെക്ഷന്‍ തെറ്റി പോകരുത് എന്ന നിര്‍ബന്ധം എനിക്ക് ഉണ്ടായിരുന്നതു കൊണ്ടു മാത്രം... നിനക്ക് ഞാന്‍ എന്നും ബെസ്റ്റ് മാത്രം അല്ലേ തന്നിട്ടുള്ളൂ...'
അയാള്‍ ഒന്നു നിര്‍ത്തി കലകുമ്പിട്ടു നില്‍ക്കുന്ന ജിതേന്ദ്രനെ ഒരു തലോടി.
'മോനെ... ഉണ്ണിമായ... ഷീ ഇസ് യുവര്‍ ബെസ്റ്റ്... അതു നിനക്ക് വൈകാതെ മനസ്സിലാകും... നീ മനസ്സിലാക്കും... കം... നമുക്ക് തിരിച്ചു പോകാം... ഞാന്‍ ഡ്രൈവ് ചെയ്യാം...'
'ഇല്ല... അച്ഛന്‍ എന്നെ കളിപ്പിക്കാന്‍ നോക്കുവാണ്... എന്‍റെ സാറാ...അവള്‍ എന്നെ ഒരിക്കലും... ഏതായാലും മഹേഷിനെ ഒന്നു വിളിക്കാം... ഐ വാണ്ട് ടു നോ വാട്ട് ഇസ് ദ ട്രൂത്ത്...'
കാറില്‍ ഇരുന്നു പുറത്തേക്ക് നോക്കി കൊണ്ട് ജിതേന്ദ്രന്‍ ചിന്തകളുടെ ഭാണ്ഡം അഴിച്ചു കൊണ്ടിരുന്നു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'മോളെ... മായേ... ആ ഫോണ്‍ ഒന്നു എടുക്കാമോ...??? ന്‍റെ കൈയ്യില്‍ മെഴുക്കാണ്...'
റിങ്ങ് ചെയ്യുന്ന ലാന്‍ഡ് ഫോണിലേക്ക് ചൂണ്ടി ഗൗരി പറഞ്ഞു.
'ഹലോ... അതെ... ഉണ്ണിമായ ആണ്... ഹോസ്പിറ്റലിലോ...??? എപ്പോള്‍...???'
മധുരനൊമ്പരം - 10
*******************
'കണ്ണേട്ടന്‍ ഇപ്പോള്‍ അവിടെ ഉണ്ടോ...??? ആ ശരി... ഞാന്‍ എത്രയും വേഗം വരാം...'
ഉണ്ണിമായ സന്തോഷത്തോടെ ഓടി ചെന്ന് ഗൗരിയമ്മയെ കെട്ടിപ്പുണര്‍ന്നു.
'എന്താ മോളെ ഇത്ര സന്തോഷം...??? ആരാ വിളിച്ചേ...???'
'അമ്മേ... ന്‍റെ അച്ഛനു നല്ല ഭേദോണ്ടെന്ന്... കണ്ണേട്ടനാ വിളിച്ചേ... ന്‍റെ മോബൈലില്‍ വിളിച്ചിട്ടു കിട്ടീല്ലെന്നു... വൈകിട്ട് റൂമിലേക്ക് മാറ്റാംന്ന് ഡോക്ടര്‍ പറഞ്ഞൂത്രേ... അച്ഛനു ന്നെ കാണണംന്ന് പറഞ്ഞൂന്ന്...'
'അതിനെന്താ... ജിത്തു വരുമ്പോള്‍ നിങ്ങള്‍ രണ്ടാളും കൂടി പോയ്ക്കോളൂ... ഏതായാലും സന്തോഷായില്ലേ ന്‍റെ കുട്ടിക്ക്...???'
'ഒത്തിരി ഒത്തിരി സന്തോഷായി...'
അവള്‍ ഗൗരിയമ്മയുടെ മുഖത്ത് ഒരു മുത്തം നല്‍കി പൂജാ മുറിയിലേക്ക് ഓടി കയറി.
'പാവം ന്‍റെ കുട്ടി...'
അവര്‍ അവള്‍ പോകുന്നതു നോക്കി നിന്നു മൃദുവായി ഒന്നു പുഞ്ചിരിച്ചു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'ന്‍റെ കണ്ണാ... കുറച്ചു സങ്കടങ്ങള്‍ തന്നപ്പോള്‍ ഞാന്‍ പിണങ്ങി കുറെ ചീത്ത വിളിച്ചു ല്ലേ... സോറിട്ടോ... ന്നെ നന്നായി അറിയാല്ലോ...??? ചുമ്മാ വായില്‍ തോന്നുന്നതു വിളിച്ചു പറയുമെന്നേ ഉള്ളൂ... സത്യത്തില്‍ ഞാന്‍ വെറുമൊരു പാവമാ... ന്‍റെ കണ്ണനോടല്ലാതെ ആരോടാ ഞാന്‍ ഇങ്ങനെ ദേഷ്യവും സങ്കടവും സന്തോഷവും എല്ലാം പറയാ... ല്ലേ... ഏതായാലും ന്‍റെ അച്ഛന്‍റെ അസുഖം കുറഞ്ഞതിന് ഞാന്‍ ഒരു പാല്‍പായസം ഉറപ്പായിട്ടും അങ്ങ് നേദിച്ചോളാട്ടോ...'
ഒരു കൊച്ചു വിളക്കില്‍ എണ്ണ ഒഴിച്ച് തിരി തെളിച്ചു കൃഷ്ണവിഗ്രഹത്തില്‍ നോക്കി സന്തോഷം പറഞ്ഞശേഷം തിരിഞ്ഞതാണ് ഉണ്ണിമായ.
തന്നെത്തന്നെ അത്ഭുതത്തോടെ നോക്കി പൂജാമുറിയുടെ വാതില്‍ക്കല്‍ നില്‍ക്കുന്ന ജിതേന്ദ്രനെ കണ്ട് അവള്‍ ഒന്നു ചമ്മി.
'ഈശ്വരാ... ഇവിടെ ഇരുന്നു പറഞ്ഞതെല്ലാം കേട്ടു കാണും... ആകെ ചമ്മിയല്ലോ...'
പുറം തിരിഞ്ഞു ഒരു കുസൃതിച്ചിരിയോടെ നടന്നു പോകുന്ന അവനെ നോക്കി പറഞ്ഞു കൊണ്ട് അവള്‍ സ്വയം തലയില്‍ ഒന്നു കൊട്ടി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'അതേ.... അച്ഛനു നല്ല വ്യത്യാസം ഉണ്ട്... വൈകിട്ട് റൂമിലേക്ക് മാറ്റും...'
'ഉംംംം...'
'ന്നെ ഒന്നു കാണണം എന്നു പറഞ്ഞൂത്രേ...'
'ഉംംംം...'
'എന്തു ഉംംം ഉംംം...??? നിക്ക് ഒന്നു പോണം... അമ്മ പറഞ്ഞു ജിത്തേട്ടന്‍റെ കൂടെ പോകാന്‍...'
'ഉംംംം....'
'ദേ... പിന്നെയും മൂളല്‍... ഇങ്ങേര്‍ക്ക് എന്താ അണ്ണാക്കില്‍ പിരി വെട്ടിക്കയറിയോ...???'
അവള്‍ ശബ്ദം താഴ്ത്തി പറഞ്ഞു.
'നിനക്ക് എന്നോടു പ്രണയം ആയിരുന്നോടീ...???'
പ്രതീക്ഷിക്കാത്ത സമയത്തുള്ള ആ ചോദ്യം കേട്ട് ഉണ്ണിമായ ഒന്നു പകച്ചു.
'പറയെടി... നിനക്ക് എന്നെ ഇഷ്ടമായിരുന്നോ എന്ന്...???'
അവളുടെ അടുത്തേക്ക് നീങ്ങി കൊണ്ട് അവന്‍ ചോദിച്ചു.
ഉണ്ണിമായയുടെ ഹൃദയമിടിപ്പുകളുടെ വേഗത കൂടി. നെറ്റിയില്‍ വിയര്‍പ്പു കണങ്ങള്‍ രൂപപ്പെട്ടു.
പുറകിലേക്ക് നീങ്ങിയ അവള്‍ ചുമരില്‍ തട്ടി നിന്നു.
അവന്‍ അവളുടെ തൊട്ടടുത്ത് വന്ന് വീണ്ടും ചോദിച്ചു.
'നീ എന്നെ സ്നേഹിച്ചിരുന്നോ...???'
അവന്‍റെ ഉച്ഛ്വാസ്സവായു അവളുടെ മുഖത്ത് തട്ടി.
ഉണ്ണിമായയ്ക്ക് ശ്വാസം നിലച്ചു പോകുന്നതു പോലെ തോന്നി.
അവള്‍ മിഴികള്‍ കൂമ്പി അടച്ചു തല താഴ്ത്തി.
'ഇഷ്ടമായിരുന്നോ നിനക്കെന്നെ...???'
അവളുടെ ചെവിയില്‍ അവന്‍ മൃദുവായി മന്ത്രിച്ചു.
ദേഹം മുഴുവന്‍ കുളിരു കോരി നില്‍ക്കുമ്പോള്‍ അവന്‍ അവളുടെ കഴുത്തില്‍ കൈ ഇറുക്കി കൊണ്ട് ചോദിച്ചു.
'പറയെടി നിനക്ക് എന്നെ ഇഷ്ടമായിരുന്നോ എന്ന്...???'
ഒരു നിമിഷത്തില്‍ ഉള്ള അവന്‍റെ ആ ഭാവമാറ്റം അവളില്‍ ഭയം ഉളവാക്കി.
പെട്ടെന്ന് സ്വബോധത്തിലേക്ക് തിരിച്ചു വന്ന അവള്‍ അവനെ തള്ളി മാറ്റി.
'നീ കാരണം എന്‍റെ സാറാ ഇപ്പോള്‍ എത്ര മാത്രം വിഷമിക്കുന്നുണ്ടാവും എന്നു നിനക്ക് അറിയാമോടീ...??? അവള്‍ കോളേജില്‍ നിന്ന് ടീ സി അപ്പ്ളൈ ചെയ്തെന്നു.... മാത്യൂ സാര്‍ ആണ് വിളിച്ചു പറഞ്ഞത്... അവളെ ഫോണില്‍ വിളിച്ചിട്ടു കിട്ടുന്നില്ല... അവളെ കുറിച്ച് പല കള്ളങ്ങളും എന്‍റെ അച്ഛന്‍ പടച്ചു ഉണ്ടാക്കുന്നുണ്ട്... പക്ഷേ അതൊക്കെ വിശ്വസിക്കാന്‍ ഈ ജിതേന്ദ്രന്‍ രണ്ടാമത് ഒന്നു കൂടി ജനിക്കണം...'
'ഹയ്യോ അതൊക്കെ ബുദ്ധിമുട്ട് ആവില്ലേ...???'
'എന്തു ബുദ്ധിമുട്ട്...???
'അല്ല... അറിയാവുന്നിടത്തോളം ഗൗരി അമ്മയ്ക്ക് അത്യാവശ്യം നല്ല പ്രായം ഉണ്ട്... നിങ്ങളെ ഇനി ഒന്നൂടി പ്രസവിക്കാനുള്ള ആരോഗ്യം ഉണ്ടാകുമോ ന്ന് സംശയം ഉണ്ട്... പിന്നെ നിങ്ങള്‍ ഇനി ചത്തു പണ്ടാാാാാറമടങ്ങി... വീണ്ടും ജനിച്ചു വരുമ്പോളേക്കും... നിങ്ങള്‍ ഈ പറഞ്ഞ ചാറായ്ക്ക് വയസ്സ് പത്തറുപത് ആകും... പിന്നെ എന്തിനാ ചേട്ടാ വെറുതെ റിസ്ക്ക് എടുക്കുന്നത്...??? തല്‍ക്കാലം ചേട്ടന്‍ ഞാനുമായുള്ള ഈ ജീവിതം അങ്ങ് അഡ്ജസ്റ്റ് ചെയ്യ്... പൊന്നു പോലെ നോക്കിക്കോളാം ഞാന്‍...'
'എടീ...'
'എടീ പോടീന്നൊക്കെ വിളിക്കാന്‍ വേറെ ആളെ നോക്കണം... ഇനി ഇതു പോലെ ന്‍റെ ദേഹം വേദനിപ്പിക്കാന്‍ നോക്കിയാല്‍ ഞാന്‍ വനിതാ കമ്മീഷനു കൊണ്ടു പോയ് പരാതി കൊടുക്കും... പിന്നെ ''ജാവ സിംപിള്‍ ആണെ''ന്നൊക്കെ ന്‍റെ കെട്ടിയോന്‍ വല്ല കള്ളന്‍മാരെയും കൊലപാതകികളേയും ഒക്കെ പഠിപ്പിച്ചു കൊടുക്കേണ്ടി വരും... മനസ്സിലായോ...???'
അവന്‍ അറിയാതെ കട്ടിലിലേക്ക് ഊര്‍ന്ന് ഇരുന്നു പോയി.
'അപ്പോഴെ... ചേട്ടന്‍ വേഗം റെഡി ആകാന്‍ നോക്ക്... നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം... ഗുരുനാഥന്‍ പ്രിയ ശിഷ്യനെ അവിടെ കാത്തിരിക്കുവാണ്...'
'മാഷേ ഓര്‍ത്ത് മാത്രാ അല്ലേല്‍ നിന്നെ ഞാന്‍...'
ജിതേന്ദ്രന്‍ ഇരുന്നേടത്തു ഇരുന്നു തന്നെ കൈ ഒന്നുയര്‍ത്തി.
'ജിത്തേട്ടാ... വനിത കമ്മീഷന്‍... വേണ്ട വേണ്ട...'
അവന്‍ മുഷ്ടി ചുരുട്ടി കട്ടിലില്‍ ഒന്നിടിച്ചു.
ഉണ്ണിമായ അതു കണ്ട് ഒരു കള്ളച്ചിരിയോടെ അലമാരയില്‍ നിന്നു ഡ്രസ്സ് എടുത്തു കുളിക്കാനായി ബാത്ത്റൂമിലേക്ക് കയറി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'നിങ്ങള്‍ എങ്ങോടേലും പോകുവാണോ...???'
'ഹായ് ഇതാരാത്...??? പ്രിയയോ...???'
'സോറി പെട്ടെന്ന് റൂമിലേക്ക് വന്നത് ബുദ്ധിമുട്ട് ആയോ...???'
'എന്തു ബുദ്ധിമുട്ട്...??? പ്രിയ വാ... നമുക്ക് താഴേയ്ക്ക് പോകാം... ജിത്തേട്ടന്‍ കുളിക്കുവാ...'
'അല്ല... നിങ്ങള്‍ വല്ല വിരുന്നിനോ മറ്റോ ഇറങ്ങിയതായിരുന്നോ...???'
'ഹേയ് ഇല്ല... അച്ഛനു കുറച്ചു കുറവുണ്ട്... ന്നെ കാണണം ന്നു പറഞ്ഞു... അതു കൊണ്ട് ആശുപത്രിയിലേക്ക് ഒന്നു പോകാനുള്ള തയ്യാറെടുപ്പ് ആയിരുന്നു....'
'അയ്യോ... ആണോ... ഞാന്‍ കുറച്ചു സമയം മായേച്ചിയുമായി കത്തിയടിച്ചിരിക്കാം എന്നു കരുതി വന്നതായിരുന്നു...'
'അതിനെന്താ...??? ജിത്തേട്ടന്‍ ഒരുങ്ങി ഇറങ്ങുന്നതു വരെ അടിക്കാല്ലോ കത്തി...'
'കത്തി വെക്കുന്നതൊക്കെ കൊള്ളാം... ന്‍റെ കുഞ്ഞിന്‍റെ ചെവിയില്‍ നിന്നു ചോര വരരുത് കേട്ടോടി...'
'ഓ ഗൗരിമ്മായിക്കു ഇനി നമ്മള്‍ ഒന്നും വേണ്ടല്ലോ... മരുമോളെ മതീല്ലോ...!!!'
'അതേടി... നിക്ക് ആറ്റുനോറ്റു കിട്ടിയ ന്‍റെ മരുമോള് ആണ്... അതിനെ മതി നിക്ക്... അതില്‍ നീ കുശുമ്പ് കുത്തണ്ട...'
'ഓ ആയിക്കോട്ടെ... അപ്പോള്‍.... ചേച്ചി... ഇനി എന്നാ കോളേജിലേക്ക് പോകുന്നത്...???'
'അത് പിന്നെ... കോളേജില്‍ ഇനി എങ്ങനെയാ...???'
'എന്തു എങ്ങനെയാണ് എന്ന്...?? അടുത്ത ആഴ്ച്ച മുതല്‍ കോളേജില്‍ പോയി തുടങ്ങുന്നു... മുന്‍പ് പോയിരുന്നത് എങ്ങനെയാണോ... അങ്ങനെ തന്നെ... എന്താ സംശയം...???'
'അതല്ല അമ്മേ... പെട്ടെന്ന് ഒരു ദിവസം സാറിന്‍റെ ഭാര്യയായി ചെല്ലുമ്പോള്‍... എല്ലാവരും കളിയാക്കില്ലേ...???'
'അതിന്...?? പഠിപ്പ് മതിയാക്കി വീട്ടില്‍ ഇരിക്കാന്‍ പോകുവാണോ...??? ന്നെ കൊണ്ട് വടി എടുപ്പിക്കുമോ...??? നീ തല്‍ക്കാലം ഒരു വിദ്യാര്‍ത്ഥി ആയി മാത്രം പോയാല്‍ മതി... വിവാഹത്തിനു മുന്‍പ് നീ ചെയ്തിരുന്ന എല്ലാ കാര്യങ്ങളും പൂര്‍ണ്ണസ്വാതന്ത്രത്തോടെ തന്നെ ന്‍റെ മോള്‍ ഇനിയും ധൈര്യമായി ചെയ്തോളൂ... എന്തിനും ഏതിനും ഈ അച്ഛനും അമ്മയും മോള്‍ക്ക് ഒപ്പം ഉണ്ടാവും...'
'ജിത്തേട്ടനു അങ്ങനെയൊക്കെ ഇഷ്ടാവുമോ അമ്മേ...???'
'കോളേജില്‍ നീ സ്റ്റുഡന്‍ഡ്... അവന്‍ സാര്‍... അത്രേ ഉള്ളൂ... ഭാര്യയും ഭര്‍ത്താവും ഒക്കെ അല്ലാത്ത സമയം മതി... മനസ്സിലായോ...???'
'ഹോ... ഇതു പോലെ തന്നെ ഒരു അമ്മായി അമ്മയെ നിക്കും തന്നേക്കണെ ന്‍റെ ഭഗവാനേ...???'
'ഉവ്വ... ഉവ്വ... നിന്‍റെ സ്വഭാവത്തിനു മിനിമം ഒരു ഫൂലന്‍ ദേവി എങ്കിലും വേണ്ടി വരും... എന്നാലെ നീയൊക്കെ നന്നാവൂ...'
'ഓ... ഒരു അമ്മായി അമ്മയും മരുമോളും...'
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'ഇറങ്ങാം...'
ഗൗരവത്തോടെ ഷര്‍ട്ടിന്‍റെ കൈയ്യിലെ ബട്ടന്‍ ഇട്ടൂ കൊണ്ടാണ് ജിതേന്ദ്രന്‍ താഴേയ്ക്ക് ഇറങ്ങി വന്നത്.
'ന്‍റെ ജിത്തേട്ടാ... ഇച്ചിരി മസ്സില്‍ ഒക്കെ വിടെന്നെ...'
'ഹാ... നീയെപ്പോ വന്നു...'
'ഞാന്‍ വന്നിട്ടു വര്‍ഷം കുറെ ആയി... അറിഞ്ഞില്ലാര്‍ന്നോ...???'
'ഞാന്‍ ഒന്നും ചോദിച്ചില്ല... നിന്‍റെ ചളി ഇതില്‍ കൂടുതല്‍ താങ്ങില്ല...'
'ഓരോരുത്തരുടെയും സ്റ്റാന്‍ഡാര്‍ഡ് അനുസരിച്ചുള്ള ചളി ആണ് സാധാരണയായി ഞാന്‍ അടിക്കാറു... ജിത്തേട്ടന്‍ പിന്നെ ''ലെവെല്‍ കൂതറ'' ആയതു കൊണ്ട് ഇത്രയും സ്റ്റാന്‍ഡേര്‍ഡ് ഒക്കെ മതി...'
'ടീ... ടീ വേണ്ടാട്ടോ... ഉണ്ണിമായ നമുക്ക് ഇറങ്ങാം...'
'ആരുടെ ഫോണ്‍ ആണ് റിങ്ങ് ചെയ്യുന്നത്... മായേച്ചിയുടെ ആണോ...???'
'അതേ എന്‍റെയാ... കണ്ണേട്ടന്‍ ആണല്ലോ... ഹലോ കണ്ണേട്ടാ... എപ്പോള്‍... ഞങ്ങള്‍ ഇപ്പോള്‍ തന്നെ വരാം...'
മധുരനൊമ്പരം - 11
*******************
'അച്ഛനെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു...'
'അപ്പോള്‍ വൈകിട്ട് മാറ്റും എന്നല്ലേ പറഞ്ഞത്...???'
'അതേ... പക്ഷേ ഡോക്ടര്‍ വന്നപ്പോള്‍ ഷിഫ്റ്റ് ചെയ്തോളാന്‍ പറഞ്ഞൂത്രേ...'
'അതു നന്നായി... ഏതായാലും നിങ്ങള്‍ ചെല്ലൂ മക്കളെ... ഞാനും ഗൗരിയും കൂടി വൈകിട്ട് അങ്ങോട്ടു ഇറങ്ങാം... ഒന്നു ഓഫീസില്‍ വരെ പോകേണ്ട ആവശ്യം ഉണ്ട്...'
'ശരി അച്ഛാ... ഞങ്ങള്‍ പോയി വരാം...'
അവര്‍ കാറില്‍ കയറി യാത്രയായി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'ഞാനും ഇറങ്ങുവാ മാമാ... മായേച്ചീടെ കൂടെ കുറച്ചു നേരം ഇരിക്കാന്നു കരുതി വന്നതായിരുന്നു...'
'അയ്യോ... പ്രിയമോള്‍ ഇറങ്ങുവാണോ...??? ദേ നല്ല ചൂടന്‍ ജിലേബി ഉണ്ടാക്കിയിട്ടുണ്ട് ഞാന്‍...'
'ഈ അമ്മായി എന്നെ പ്രലോഭിപ്പിച്ചു നശിപ്പിക്കും... ഇന്നുമുതല്‍ ഡയറ്റ് ചെയ്തു തുടങ്ങാം എന്നു കരുതിയതാ... സമ്മതിക്കില്ലാല്ലേ...'
'അയ്യോ... മോള്‍ ഡയറ്റ് ആണോ...??? എന്നാല്‍ വേണ്ട...'
'പിന്നെ അമ്മായിയുടെ ചൂടന്‍ ജിലേബി ഇല്ലാതെ എന്തോന്നു ഡയറ്റ്... ഡയറ്റിങ്ങ് തല്‍ക്കാലം നാളത്തേയ്ക്ക് മാറ്റി വച്ചിരിക്കുന്ന കാര്യം ഇതിനാല്‍ ഞാന്‍ അറിയിച്ചു കൊള്ളുന്നു...'
'ന്‍റെ കൊതിച്ചി പാറുവേ... വാ... ഞാന്‍ എടുത്തു തരാം...'
'എടുത്തു തരണോന്നില്ല... ഞാന്‍ എടുത്തോളാം..'
പ്രിയ അടുക്കളയില്‍ നിന്ന് ജിലേബി മൂടി വച്ച പാത്രം മുഴുവനായി എടുത്തു കൊണ്ട് ഡൈനിങ്ങ് റൂമില്‍ വന്നിരുന്ന് തീറ്റ ആരംഭിച്ചു.
'ഹോ... നിന്നെ ഒരെണ്ണത്തിനെ തീറ്റി പോറ്റി ന്‍റെ പെങ്ങള്‍ കടക്കാരി ആകുമോ...???'
'ഹേയ്... ഇതു വരെ ആയിട്ടില്ല... പിന്നെ നാളെ മുതല്‍ ഞാന്‍ ഡയറ്റ് അല്ലേ...'
'ഉവ്വ ഉവ്വ... നീയല്ലേ ഡയറ്റ് ചെയ്യുന്നത്...'
'അയ്യോ... അപ്പോള്‍ നാളെ ഉണ്ടാക്കുന്ന പാലട പ്രഥമന്‍ മോള്‍ക്ക് കഴിക്കാന്‍ പറ്റില്ലല്ലേ...'
'ഹേ... പാലടയോ... എന്നാല്‍ ഡയറ്റിങ്ങ് മറ്റെന്നാളേയ്ക്ക് മാറ്റിയാലോ...???'
ഒരു വിരലിലെ നഖം കടിച്ചു കൊണ്ട് മുകളിലേക്ക് നോക്കി ചിന്തിച്ചു കൊണ്ടിരിക്കുന്ന പ്രിയയെ കണ്ട് അവര്‍ക്ക് രണ്ടു പേര്‍ക്കും ചിരി പൊട്ടി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ആശുപത്രിയില്‍ പാര്‍ക്കിങ്ങ് ഏരിയയില്‍ കാര്‍ പാര്‍ക്ക് ചെയ്തു ഒരുമിച്ചു അകത്തേക്ക് നടക്കുകയായിരുന്നു അവര്‍.
ദൂരെ നിന്നേ കണ്ടു ചായയും വാങ്ങി അകത്തേക്ക് പോകുന്ന കണ്ണനെ.
'കണ്ണേട്ടാ...'
അവളുടെ വിളി കേട്ട് അവന്‍ തിരിഞ്ഞു നോക്കി.
'ഹാ നിങ്ങള്‍ എത്തിയോ...??? ഇ ബ്ളോക്കില്‍ റൂം നമ്പര്‍ 112 ആണ്...'
'എങ്ങനെയുണ്ട് മാഷ്ക്ക് ഇപ്പോള്‍...???'
'ഭേദമുണ്ട്... അധികം തല അനക്കാതെ സൂക്ഷിക്കണം എന്നാ പറഞ്ഞിരിക്കുന്നത്.... അതു കൊണ്ട് കോളര്‍ ഇട്ടിട്ടുണ്ട്... ഭക്ഷണം ചവച്ചിറക്കാന്‍ ആയിട്ടില്ല... അതു കൊണ്ട് കഞ്ഞിയും മറ്റും മിക്സിയില്‍ അടിച്ചാ കൊടുക്കാന്‍ പറഞ്ഞിരിക്കുന്നത്... പിന്നെ... മനസ്സിനു വിഷമം ഉണ്ടാക്കുന്ന കാര്യങ്ങള്‍ ഒന്നും ഉണ്ടാവാതെ നോക്കണം എന്നു പ്രത്യേകം പറഞ്ഞു...'
'ഉംംം... ഇപ്പോള്‍ ആരാ ഉള്ളത് അവിടെ...???'
'ന്‍റെ അമ്മ ഉണ്ട്... അമ്മായി ഒന്നു കുളിച്ചു ഭക്ഷണം എടുത്തിട്ടു വരാം എന്നു പറഞ്ഞു വീട്ടിലേക്ക് പോയി...'
'അപ്പോള്‍ ഫുഡ് ഇവിടെ നിന്ന് കിട്ടില്ലേ...???'
'അമ്മാവനു ഉള്ളതു കിട്ടും... മറ്റുള്ളവര്‍ക്കുള്ള ഭക്ഷണം എടുക്കാനാണ് പോയത്... കാന്‍റീനില്‍ നിന്നു വാങ്ങാം എന്നു പറഞ്ഞിട്ടു അമ്മായി സമ്മതിച്ചില്ല... ഒന്നു ഫ്രഷ് ആയി വരട്ടെ എന്നു ഞാനും കരുതി...'
'അച്ഛനു വേറെ കുഴപ്പം എന്തേലും...???'
'അധികം സംസാരിപ്പിക്കേണ്ട എന്നു പറഞ്ഞു... കാരണം സംസാരത്തില്‍ തല അനങ്ങുമല്ലോ... നീ ശ്രദ്ധിച്ചേക്കണേ മായേ...'
'ഉംംംം...'
അവര്‍ സംസാരിച്ചു നില്‍ക്കേ ലിഫ്റ്റ് താഴെ എത്തി. അവര്‍ ലിഫ്റ്റിലേക്ക് ഒരുമിച്ചു കയറി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'അച്ഛാ....'
ഉണ്ണിമായയുടെ ശബ്ദം കേട്ട് ഗംഗാധരന്‍ സാവധാനം കണ്ണുതുറന്നു നോക്കി.
തലയിലെ കെട്ടും കഴുത്തിലെ കോളറും എല്ലാം ചേര്‍ന്ന് കുറച്ചധികം ബുദ്ധിമുട്ട് തോന്നുന്നുണ്ട് അയാള്‍ക്കു എന്നവള്‍ക്കു മനസ്സിലായി.
'മോളെ...'
'അച്ഛന്‍ ഒന്നും സംസാരിക്കണ്ട... ഉറങ്ങിക്കോളൂ... ഞങ്ങള്‍ ഇവിടെ ഉണ്ടാകും...'
അവള്‍ റൂമില്‍ ഉണ്ടായിരുന്ന കസേര വലിച്ചിട്ടു അയാള്‍ക്കരികില്‍ ഇരുന്നു കൈകളില്‍ മൃദുവായി തലോടി കൊണ്ടിരുന്നു.
ജിതേന്ദ്രന്‍ ഒന്നു അടുത്തു വന്നു കുറച്ചു നേരം നോക്കി നിന്നശേഷം കണ്ണനോടൊപ്പം പുറത്തേക്കിറങ്ങി.
'ഇഷ്ടമായോ മോള്‍ക്ക് അവിടോക്കെ...???'
'ന്‍റെ ഭാഗ്യാണ് അച്ഛാ ഇങ്ങനെയൊരു ബന്ധം... അവിടത്തെ അച്ഛനും അമ്മയ്ക്കും വല്ല്യ കാര്യാ ന്നെ...'
'ജിതേന്ദ്രനോ...???'
'ജിത്തേട്ടന്‍റെ കാര്യം പ്രത്യേകം ചോദിക്കണോ...??? ഒത്തിരി സ്നേഹമാ ന്നോട്... കല്ല്യാണത്തിനു അച്ഛന്‍ ഇല്ലാതെ പോയെന്‍റെ ഒരു സങ്കടം മാത്രേ ഉള്ളൂ...'
അവള്‍ നിറഞ്ഞു വന്ന കണ്ണുകള്‍ അയാള്‍ കാണാതെ വിദഗ്ധമായി ഒളിപ്പിച്ചു.
അയാള്‍ ആത്മസംതൃപ്തിയോടെ ഉറക്കത്തിലേയ്ക്ക് വഴുതി വീഴുന്നത് കണ്ടപ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍ തോന്നി.
'ആദ്യായിട്ടാ അച്ഛനോട് കള്ളം പറയുന്നത്... എങ്ങനെയാ കണ്ണാ ഞാന്‍ പറയാ... ജിത്തേട്ടന്‍റെ മനസ്സില്‍ ഈ ഉണ്ണിമായയ്ക്ക് ഒരു സ്ഥാനവും ഇല്ലെന്ന്...??? ഞാന്‍ വെറും അന്യയാണെന്ന്... വേണ്ട... അച്ഛന്‍ അറിയണ്ട... ആരും അറിയണ്ട... ഇത് ഞങ്ങള്‍ക്കിടയില്‍ ഒതുങ്ങുന്ന കൊച്ചു രഹസ്യം ആകട്ടെ...'
അവള്‍ ചിന്തിച്ചു കൂട്ടി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'ഗൗരി... അവന്‍റെ മനസ്സില്‍ ഇപ്പോഴും അവളു തന്നെയാണ്... ആ സാറാ...'
ഹോസ്പിറ്റലിലേക്ക് ഗംഗാദരനെ കാണാനായി പുറപ്പെട്ടതാണ് മഹേന്ദ്രനും ഗൗരിയും.
'അത്... അതിന് നമ്മള്‍ എന്താ ചെയ്യാ മഹിയേട്ടാ...???'
'ആ കുട്ടിയുടെ സ്നേഹം തികച്ചും ആത്മാര്‍ത്ഥത ഉള്ളതു തന്നെ ആയിരുന്നു... പക്ഷേ... അയാള്‍ ആ ഫിലിപ്പ്... നിനക്കറിയാല്ലോ എല്ലാം.. ഞാന്‍ അവനോട് ഇല്ലാത്ത പലതും അവളെ പറ്റി പറഞ്ഞിട്ടുണ്ട്... മഹേഷിനോടും പറഞ്ഞിരുന്നു... അവന്‍ ചോദിച്ചാല്‍ അതു തന്നെ പറയണം എന്ന്...'
'നമുക്ക് നമ്മുടെ മോന്‍റെ ജീവന്‍ തന്നെയല്ലേ മഹിയേട്ടാ വലുത്... അവന്‍ മാറിക്കോളും... എല്ലാം മറന്നോളും... ഉണ്ണിമായ മിടുക്കി ആണ്... സാറാ... അവള്‍ അവന്‍റെ മനസ്സില്‍ ആഴത്തില്‍ വേരുറപ്പിച്ച ഒരുവള്‍ ആണ്... എന്നാല്‍ ആ വേരോടെ തന്നെ സാറായെ പിഴുതു കളയാന്‍ അവളെ കൊണ്ടാകും... എനിക്ക് വിശ്വാസം ഉണ്ട് ഏട്ടാ...'
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'താന്‍ എപ്പോഴാടോ മായേടെ പാട്ട് കേട്ട് അതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞത്...???'
'ഞാനോ...??? എനിക്കോര്‍മ്മ ഇല്ല...'
'ഓര്‍മ്മ ഇല്ലേ...??? ഹ ഹ ഹ... എന്നിട്ടാണോ അവള്‍ തന്നെ ഇത്ര ഭ്രാന്തമായി പ്രണയിച്ചോണ്ട് നടന്നത്...???'
'എന്താ പറഞ്ഞത്...??? എനിക്കൊന്നും മനസ്സിലായില്ല... എല്ലാവരും തലയും വാലും ഇല്ലാതെ എന്തെല്ലാമോ പറയുന്നുണ്ട്... പക്ഷേ ഇതെന്താ സംഭവം എന്നു മാത്രം എനിക്കങ്ങട് മനസ്സിലാകണില്ല...'
'അത് ഒരു വലിയ കഥയല്ലേ മോനെ... ന്‍റെ ഉണ്ണിമായയ്ക്ക് സത്യത്തില്‍ വട്ടാണോ എന്നു പോലും ഞാന്‍ ചിന്തിച്ചു പോയിട്ടുള്ള കഥ...'
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ആ കൊച്ചു സംഭവവും, അത് ഇത്ര ആഴത്തില്‍ അവളെ സ്പര്‍ശിച്ചതും, അന്നു മുതല്‍ അവള്‍ അവനെ മനസ്സില്‍ കൊണ്ട് നടന്നതും എല്ലാം അവന്‍ അത്ഭുതത്തോടെ കേട്ടു നിന്നു.
തിരിച്ചു മുറിയിലേക്ക് കയറിയ അവന് അച്ഛന്‍റെ കൈകളില്‍ പിടിച്ചു കൊണ്ട് അയാളെ സ്നേഹപൂര്‍വ്വം പരിചരിച്ചു കൊണ്ടിരിക്കുന്ന ഉണ്ണിമായയെ കണ്ട് എന്തെന്നില്ലാത്ത വാത്സല്യം തോന്നി.
ഒരു കൊച്ചു കുഞ്ഞിനോട് തോന്നുന്നതു പോലുള്ള വാത്സല്യം.
'പൊട്ടി പെണ്ണ്...'
അയാള്‍ അറിയാതെ മനസ്സില്‍ പറഞ്ഞു ചിരിച്ചു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'ആഹാ... ഉഷാറായല്ലോ...!!!'
ഉണ്ണിമായ കോരി കൊടുത്തു കൊണ്ടിരുന്ന കുറുക്ക് കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന ഗംഗാധരനെ നോക്കി മുറിയിലേക്ക് കയറി വന്ന മഹേന്ദ്രന്‍ പറഞ്ഞു.
അവരെ കണ്ടതും ഉണ്ണിമായ ചാടി എഴുന്നേറ്റു.
'ഹേയ് മോള്‍ അവിടെ ഇരുന്നു കൊടുത്തോളൂ...'
അവള്‍ ഒന്നു ചിരിച്ചു കൊണ്ട് വീണ്ടും ജോലി തുടര്‍ന്നു.
'അപ്പോഴേ... പറയാതെയും ചോദിക്കാതെയും നിങ്ങളുടെ ഒരു സ്വത്ത് ഞങ്ങള്‍ അങ്ങ് എടുത്തിട്ടുണ്ടേ... പൊന്നു പോലെ നോക്കിക്കോളാം... കാക്കയ്ക്കും പൂച്ചയ്ക്കും ഒന്നും കൊടുക്കാതെ...'
'ആയിക്കോട്ടെ...'
'ഒരു റിസെപ്ഷന്‍ പ്ളാന്‍ ചെയ്യുന്നുണ്ട്... അത് താന്‍ കൂടി വന്നിട്ടു മതി... എല്ലാവരും സന്തോഷത്തോടെ അത് ഒരു ഉത്സവം ആക്കാം...'
ഗംഗാധരന്‍ ഒന്നു ചിരിച്ചു. പെട്ടെന്ന് തല വേദനിച്ചു അയാള്‍ തലയില്‍ കൈ വച്ചു.
'തല അനക്കരുതെന്ന് ഡോക്ടര്‍ പറഞ്ഞതല്ലേ അച്ഛാ...???'
'ഇനി അനക്കില്ല...'
'എന്നാല്‍ പിന്നെ ഞങ്ങള്‍ അങ്ങോട്ടു ഇറങ്ങുവാണ്... ഇനിയും ഇവിടെ നിന്നാല്‍ ഞാനും എന്തേലും ഒക്കെ സംസാരിച്ചു പോകും...'
ഇറങ്ങികൊണ്ട് മഹേന്ദ്രന്‍ പറഞ്ഞു. ഗംഗാധരന്‍ അവരെ നോക്കി മൃദുവായി ഒന്നു പുഞ്ചിരിച്ചു. പുറത്ത് നില്‍ക്കുകയായിരുന്നു ജിതേന്ദ്രന്‍.
'ജിത്തു നിങ്ങള്‍ എപ്പോഴാ ഇറങ്ങുന്നേ...?? കുറച്ചു കഴിഞ്ഞു ഇറങ്ങും അച്ഛാ...''
'എന്നാല്‍ ശരി... ഞങ്ങള്‍ പോകുവാണ്...'
'ഉംംംം'
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ഹോസ്പിറ്റലില്‍ നിന്നു തിരികെ വന്നു ഫ്രഷ് ആയി തിരിച്ചു ബാത്ത്റൂമില്‍ നിന്നു ഇറങ്ങിയതാണ് ഉണ്ണിമായ.
മുടിയിഴകളില്‍ നിന്നു വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.
കുളിക്കാനായി ബാത്ത്റൂമിലേക്ക് കയറാന്‍ നിന്ന ജിതേന്ദ്രന്‍ ടൈലില്‍ കിടന്നിരുന്ന ആ വെള്ളം ശ്രദ്ധിക്കാതെ പെട്ടെന്നാണ് തെന്നി മലര്‍ന്നടിച്ചു വീണത്.
വീഴ്ച്ചയില്‍ പെട്ടെന്ന് പിടുത്തം കിട്ടിയത് തൊട്ടടുത്ത് നില്‍ക്കുകയായിരുന്ന ഉണ്ണിമായയുടെ ദേഹത്തായിരുന്നു. അതോടെ ബാലന്‍സ് തെറ്റി അവളും അവന്‍റെ മേലേക്ക് വീണു...
മധുരനൊമ്പരം - 12
********************
ഒരു നിമിഷം ഇരുവരുടെയും കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞു.
ശ്വാസത്തിന്‍റെ ഗതിയില്‍ വേഗതയാര്‍ന്നു.
നെഞ്ചിന്‍റെ പെരുമ്പറഘോഷം പരസ്പരം കേള്‍ക്കാം എന്നായി.
ജിതേന്ദ്രന്‍ അറിയാതെ അവളുടെ ഇടുപ്പില്‍ കരങ്ങള്‍ അമര്‍ത്തി.
അവളും അറിയാതെ അവനിലേക്ക് ചേര്‍ന്നു കിടന്നു.
അവള്‍ കണ്ണുകള്‍ കൂമ്പി അടച്ചു.
അവന്‍റെ പിടുത്തത്തിന് ശക്തി കൂടി വരുന്നത് അവളിലെ പ്രണയത്തിന്‍റെ വികാരങ്ങളെ തഴുകി ഉണര്‍ത്തി.
അവളുടെ മനസ്സ് ഒരു മായികലോകത്തേക്ക് എന്നതു പോലെ സഞ്ചരിച്ചു.
അവനും സ്വയം മറന്നു അവളുടെ കണ്ണുകളുടെ പ്രണയത്തില്‍ മുങ്ങി നിവര്‍ന്നു.
പെട്ടെന്നാണ് ഉണ്ണിമായയ്ക്ക് എന്താണ് സംഭവിക്കുന്നതു എന്ന ബോധം ഉണ്ടായത്.
'ടോ... മനുഷ്യാ... ഇയാള്‍ക്കെന്താ കണ്ണു കണ്ടൂടെ...??? വീഴുന്നതോ പോട്ടെ... മറ്റുള്ളവരെയും വലിച്ചു താഴെ ഇടണോ...???'
ആ ഒരു നിമിഷം അവളോടു തോന്നി പോയ ആ ആകര്‍ഷണം ജിതേന്ദ്രനില്‍ ഒരു ചമ്മല്‍ നിറച്ചു.
'വലിച്ചു ഇട്ടതൊന്നുമല്ല... അറിയാതെ കൈ വലിച്ചു പോയതാ... ഹാ... പിന്നെ ചുള്ളിക്കമ്പു പോലെ അല്ലെ ഇരിക്കുന്നത്... അതു കൊണ്ട് തൊട്ടപ്പോഴേക്കും തന്നെ വീണല്ലോ... അല്ല... ഇനി നീ മനപ്പൂര്‍വ്വം എന്‍റെ ദേഹത്തേക്ക് വീണതാണോ...???'
'പിന്നെ... ഞാന്‍ ഇവിടെ നോക്കി നില്‍ക്കുവല്ലെ ഇയാളുടെ മേലെക്കയറി കിടക്കാന്‍... അതിന് ഉണ്ണിമായ വേറെ ജനിക്കണം...'
'പിന്നെന്തിനാടീ കുരുപ്പേ... നീ ഇപ്പോഴും ഇവിടെ തന്നെ കിടക്കുന്നത്... എഴുന്നേറ്റു മാറെടി...'
അപ്പോഴാണ് താന്‍ ഇപ്പോഴും അവന്‍റെ ദേഹത്തു തന്നെയാണ് കിടക്കുന്നത് എന്ന ബോധം ഉണ്ണിമായയ്ക്ക് വന്നത്.
'അതിനു... ഇയാള്‍ പിടി വിട്ടാലല്ലേ എനിക്ക് എഴുന്നേറ്റു മാറാന്‍ പറ്റൂ...'
അവന്‍റെ കൈകള്‍ അവന്‍ പെട്ടെന്ന് അയച്ചു.
അവള്‍ പെട്ടെന്ന് ഞെട്ടിപിടഞ്ഞു എഴുന്നേറ്റു വസ്ത്രം നേരെയാക്കി. ഒരു ചമ്മിയ ചിരിയോടെ ജിതേന്ദ്രനെ നോക്കി നിന്നു.
അവന്‍ വീണ്ടും മുഖത്ത് ഗൗരവം ഫിറ്റ് ചെയ്തു കുളിമുറിയിലേക്ക് കയറി.
ഉണ്ണിമായയ്ക്ക് അവന്‍റെ ആ പോക്കു കണ്ട് ചിരി പൊട്ടി.
'കള്ള ഹിറ്റ്ലര്‍... ഒന്നു അറിയാത്തതു പോലെ പോകുവാണ്... ഞാന്‍ കാണിച്ചു തരാട്ടോ...'
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'എന്താ... ഞാന്‍ ഇപ്പോള്‍ ഇങ്ങനെ...??? എനിക്ക് അവളെ ഇഷ്ടമാണോ...??? വര്‍ഷങ്ങളായി എന്നെ ഇങ്ങനെ മോഹിച്ചു നടക്കുകയായിരുന്നു എന്നറിഞ്ഞപ്പോള്‍ തോന്നിയ ഒരു... എന്താ അതിനെ വിളിക്കുക..??? പ്രണയം...??? ഹേയ് ഇല്ല... എന്‍റെ പ്രണയം... എന്‍റെ സാറാ... അവള്‍ മാത്രമാണ്... പിന്നെ ആരാണ് ഉണ്ണിമായ എനിക്ക്...??? ഒന്നും മനസ്സിലാകുന്നില്ലല്ലോ...!!! രണ്ടു ദിവസമായി എന്തൊക്കെയാ എന്‍റെ മനസ്സില്‍ നടക്കുന്നത്...???'
ചിന്തകളില്‍ മുഴുകി ബാല്‍ക്കണിയിലൂടെ നടക്കുകയായിരുന്നു ജിതേന്ദ്രന്‍.
'നീ എന്തേലും സീരിയസ്സ് ആയി ചിന്തിക്കുവാണോ...???'
'ഹേയ് ഒന്നുമില്ലച്ഛാ... എന്താ കാര്യം...???'
'മോനെ... ഞാന്‍ രാവിലെ പറഞ്ഞ കാര്യങ്ങള്‍ ഒന്നു കൂടി നിന്നെ ഒന്നു ഓര്‍മ്മിപ്പിക്കാന്‍ വന്നതാണ് ഞാന്‍... നിന്‍റെ ഇഷ്ടം എന്താണേലും... ഉണ്ണിമായ... അവള്‍ നിന്‍റെ ഭാര്യ ആണ്... അതു നീ അംഗീകരിച്ചേ മതിയാവൂ... ഈ വീട്ടില്‍ വച്ചു... നീ കാരണം... ആ കുട്ടിയുടെ കണ്ണുകള്‍ നിറയരുത്... അതു നീ എനിക്ക് വാക്കു തരണം...'
ജിതേന്ദ്രന്‍ പ്രത്യേകിച്ച് ഒരു ഭാവഭേദം ഇല്ലാതെ അതു കേട്ട് നടന്നു പോകുന്നതു അയാള്‍ വിഷമത്തോടെ നോക്കി നിന്നു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'ഞാന്‍ എടുത്ത തീരുമാനം തെറ്റിപ്പോയോ ഗൗരി...???'
'എന്തു പറ്റി മഹിയേട്ടാ...???'
'അവന്‍... ജിത്തന് മായയെ തീരെ ഇഷ്ടമല്ല... ആ കുട്ടിയെ വിഷമിപ്പിക്കേണ്ടി വരുമോ എന്നു എനിക്ക് ഭയമുണ്ട്...'
'എന്നാലെ... നിക്ക് ആ ഭയം തീരെ ഇല്ലാട്ടോ... അവളെ നിക്ക് വിശ്വാസമാ... അവള്‍ മാറ്റി എടുത്തോളും അവനെ... സാക്ഷാല്‍ ലക്ഷ്മീദേവി അല്ലേ ന്‍റെ കുട്ടി... പിന്നെ ജിത്തന്‍... അവന്‍ നമ്മുടെ കുഞ്ഞല്ലേ... അവന്‍ അറിഞ്ഞോണ്ട് ആരെയെങ്കിലും വേദനിപ്പിക്കൂന്നു മഹിയേട്ടന് തോന്നണുണ്ടോ...???'
മഹേന്ദ്രന്‍ വീണ്ടും ചിന്തയില്‍ മുഴുകി.
'മഹായേട്ടന്‍ ചുമ്മാ ഓരോന്നു ആലോചിച്ചു വിഷമിക്കേണ്ട... അവനെ വളര്‍ത്തിയത് നമ്മള്‍ അല്ലേ... നല്ലതു മാത്രല്ലേ ചൊല്ലി കൊടുത്തിട്ടുള്ളൂ... അവന്‍ തിരിച്ചറിഞ്ഞോളും... നല്ലതും ചീത്തയും... അവന് കുറച്ച് സമയം കൊടുക്കാം നമ്മുക്ക്...'
അവര്‍ ഉറങ്ങുവാനായുള്ള തയ്യാറെടുപ്പുകളിലേക്ക് കടന്നു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'കണ്ണേട്ടാ... മായേടെ അച്ഛനു ഇപ്പോള്‍ എങ്ങനെയുണ്ട്...??? ഏട്ടന്‍ ഇന്നും ഹോസ്പിറ്റലില്‍ തന്നെ ആയിരിക്കില്ലേ...???'
എന്നും രാത്രിയില്‍ ഫോണിലൂടെ ഉള്ള പ്രണയസല്ലാപങ്ങളില്‍ ആയിരുന്നു മാളുവും കണ്ണനും.
'ഉംംം... ഇപ്പോള്‍ വേറെ കുഴപ്പം ഒന്നും ഇല്ല... ഇന്നിനി ഞാന്‍ പോകുന്നില്ല... റൂമിലേക്ക് മാറ്റിയല്ലേ ഉള്ളൂ...'
'അതു ശരിയാ... പെട്ടെന്ന് ഒരു ആവശ്യം വന്നാല്‍ കണ്ണേട്ടന്‍ ഉള്ളതു നല്ലതാണ്...'
'നീ ഉറങ്ങാറായില്ലേ...??? ഇവിടെ നല്ല കൊതുകു കടിയാ... നല്ല സുഖമായി ഉറങ്ങാന്‍ പറ്റും അതു കൊണ്ട്... നല്ല മൂളിപ്പാട്ടൊക്കെ കേട്ട്...'
'അയ്യോ... ഒരു അവിഞ്ഞ കോമഡിയും കൊണ്ട് വന്നിരിക്കുന്നു... നിക്ക് മായമ്മയെ കുറിച്ച് ഓര്‍ത്ത് ആകെ വിഷമം...'
'അവള്‍ക്ക് എന്തു പറ്റി... ഇന്നു വൈകിട്ട് കണ്ടപ്പോഴും സന്തോഷമായി ഇരിക്കുവാര്‍ന്നല്ലോ... നിന്നോട് എന്തേലും പറഞ്ഞോ അവള്‍...???'
'ഉംംം... അവള്‍ കുറച്ചു മുന്‍പ് വിളിച്ചിരുന്നു... ജിത്തേട്ടന്... അവളെ അംഗീകരിക്കാന്‍ ബുദ്ധിമുട്ട് ആണെന്ന്... സാറാ...'
'ഓ... പിന്നെ... ഒരു കാറാ... നിങ്ങള്‍ക്കൊക്കെ എന്താ...??? എനിക്ക് നേരില്‍ അറിയാം ജിതേന്ദ്രനെ... അവന്‍ അവളെ സ്നേഹിക്കും... പൊന്നു പോലെ നോക്കും... ഇല്ലേലെ എന്‍റെ പേര് നിന്‍റെ പട്ടിക്കിട്ടോ...'
'പിന്നേ... ന്‍റെ പട്ടിക്ക് ഞാന്‍ വേറെ നല്ല അസ്സല്‍ പേര് ഇട്ടോളാം... ഇങ്ങേരുടെ പേര് ഇട്ടാല്‍ ആ പട്ടി ന്നേ ഓടിച്ചിട്ടു കടിക്കും...'
'ടീ... ടീ... ടീ... വേണ്ട... വേണ്ട... എന്നാല്‍ ശരി... എന്‍റെ പെണ്ണ് ഉറങ്ങിക്കോ... പതിവ് കിട്ടിയില്ലല്ലോ...'
'അത്... തരാന്‍ ചേട്ടന്‍റെ പട്ടിയോടു പറയാട്ടോ...'
'ചുമ്മാ കളിക്കാതെ താടീ മോളെ...'
'ഉംംംംമ്മ്മ്മ്ാഹ്ഹ്...'
'എന്നാല്‍ ശരി എന്‍റെ പെണ്ണ് എന്നെ സ്വപ്നം കണ്ടു കിടന്നോളൂട്ടോ...'
'പിന്നേ... എനിക്കൊന്നും വയ്യ ഇങ്ങേരെയും കണ്ടു കിടക്കാന്‍... അതിലും ഭേദം വല്ല ആനബെല്ലയേയും കണ്ടു കിടക്കുന്നതാ...'
'എടി മോളേ... മതിയെടി ഊതിയത്... ഉംംം... കിടന്ന് ഉറങ്ങിക്കോ... ശരിയെന്നാല്‍... കുറച്ച് മാസം കൂടി കഴിഞ്ഞാല്‍ എന്‍റെ കൈയ്യിലേക്ക് കിട്ടുമല്ലോ... അപ്പോള്‍ ഞാന്‍ കാണിച്ചു തരാം ഞാന്‍ ആനബെല്ലയാണോ അതോ ടോവിനോ ആണോ എന്നു...'
'ഈശ്വരാ... കൃത്രിമ ശ്വസോച്ഛ്വസത്തിന്‍റെ ഹോള്‍സെല്ലര്‍ ടോവിനോ...??? ഞാന്‍ ഇനി ഒന്നും പറയാന്‍ ഇല്ലേ... അപ്പോള്‍ ഗുഡ് നൈറ്റ്...'
മാളവിക ഫോണ്‍ കട്ട് ചെയ്ത് കുറച്ചു നേരം അവളുടെ ഫോണില്‍ ഉണ്ടായിരുന്ന കണ്ണന്‍റെ ഫോട്ടോയില്‍ നോക്കി അല്‍പനേരം കിടന്നശേഷം പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ഇരുവശങ്ങളിലും ചുവന്ന റോസപൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു റോഡിലൂടെ സാറായുടെ കൈപിടിച്ചു നടക്കുകയായിരുന്നു ജിതേന്ദ്രന്‍....
പെട്ടെന്നാണ് ആരോ അയാളുടെ കൈയ്യില്‍ നിന്നു അവളെ വേര്‍പെടുത്തി വലിച്ചു കൊണ്ട് പോയത്....
അയാള്‍ അലറിക്കരഞ്ഞു....
എന്നാല്‍ അവളുടെ ചുണ്ടുകളില്‍ ഒരു പുച്ഛച്ചിരി വിടരുന്നത് അവന്‍ പകപ്പോടെ നോക്കി നിന്നു....
പെട്ടെന്ന് അവന്‍റെ ദേഹത്തേക്ക് വെളുത്ത, സുഗന്ധമൂറുന്ന മുല്ലപൂക്കള്‍ വന്നു വീണു....
തൂവെള്ള ചിറകു വിടര്‍ത്തി ഒരു മാലാഖ അവന്‍റെ അടുത്തേക്ക് പറന്നടുത്തു....
കണ്ണു തുളയ്ക്കുന്ന പ്രകാശവലയത്തില്‍ അവളുടെ മുഖം അവനു വ്യക്തമായില്ല...
അവന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു...
ആ മുഖം അവനടുത്തേക്ക് വന്നു തുടങ്ങി...
'അത്... അത്... '
പെട്ടെന്ന് ജിതേന്ദ്രന്‍ ഞെട്ടി ഉണര്‍ന്നു.
താന്‍ കണ്ടത് ഒരു സ്വപ്നം ആയിരുന്നു എന്നു വിശ്വസിക്കാന്‍ അവനു ബുദ്ധിമുട്ട് തോന്നി.
എഴുന്നേറ്റു അല്‍പം വെള്ളം എടുത്ത് അടുത്തിരുന്ന ജഗ്ഗില്‍ നിന്നു പകര്‍ന്നു കുടിച്ച് അവന്‍ തിരികെ കിടക്കാന്‍ കട്ടിലിനടുത്തേക്ക് വന്നു.
നല്ല ഉറക്കത്തില്‍ ആയിരുന്ന ഉണ്ണിമായയുടെ മുഖത്തേക്ക് പതിഞ്ഞ ബെഡ് ലാമ്പിന്‍റെ വെട്ടത്തില്‍ അവന്‍ നോക്കി ഇരുന്നു.
അവളുടെ മുഖത്തേക്ക് വീണു കിടന്നിരുന്ന കുറുനിരകള്‍ അവന്‍ പതിയെ മാടി ഒതുക്കി.
'ആ മാലാഖ അവള്‍... അവള്‍ക്ക് ഈ മുഖം ആയിരുന്നില്ലേ...???'
അവന്‍ അറിയാതെ പറഞ്ഞു പോയി.
വീണ്ടും ഉറങ്ങാനായി കട്ടിലില്‍ കിടന്നിട്ടും അവന് ഉറക്കം വന്നില്ല.
സാവധാനം എഴുന്നേറ്റു ലാപ്പ്റ്റോപ്പ് എടുത്ത് മെയിലുകള്‍ തുറന്നു നോക്കിയ അവന്‍ ഒരു മെയില്‍ കണ്ടു ഞെട്ടി.
'സാറായുടെ മെയില്‍...'
മധുരനൊമ്പരം - 13
*******************
സാറായുടെ പേര് കണ്ടപ്പോള്‍ തന്നെ ജിതേന്ദ്രന്‍റെ ഉള്ളില്‍ ഒരു വിറയല്‍ അനുഭവപ്പെട്ടു.
സബ്ജക്റ്റ് ഇല്ലാത്ത ആ മെയില്‍ അയാള്‍ ഓപ്പണ്‍ ചെയ്തു.
'ജിതേന്ദ്രന്‍'
ആദ്യത്തെ ആ വാക്കുകള്‍ തന്നെ അയാളെ തളര്‍ത്തി കളഞ്ഞു. ''ജിത്ത്'' എന്ന അവളുടെ ആ വിളിയില്‍ അവള്‍ കൊണ്ടു നടന്നിരുന്ന സ്നേഹത്തിന്‍റെ അളവ് എത്രയാണെന്ന് അയാള്‍ക്കു സങ്കല്‍പ്പിക്കാന്‍ പോലും പലപ്പോഴും സാധിച്ചിരുന്നില്ല.
'ആ പെണ്ണ് തന്നെയാണോ ഇപ്പോള്‍ എന്നെ... ഇപ്പോള്‍... ഇങ്ങനെ...'
അയാള്‍ ബാക്കി വായിക്കാന്‍ ശക്തി സംഭരിച്ചു.
'സാറായ്ക്ക് ഇതു വരെ യൂസ്ഡ് ഐറ്റംസ് ഉപയോഗിക്കേണ്ടി വന്നിട്ടില്ല.... ഒരിടത്തും രണ്ടാം സ്ഥാനക്കാരിയായി ശീലവും ഇല്ല... ബിക്കോസ്... ഐ ആം സാറാ ഫിലിപ്പ്... ആഗ്രഹിക്കുന്നതിനു മുന്‍പ് എന്തും കൈയ്യില്‍ കിട്ടി ശീലിച്ചവള്‍... പക്ഷേ... അവയില്‍ ഒന്നും സെക്കന്‍ഡ് ഹാന്‍ഡ് പ്രോഡക്റ്റ്സ് ഉണ്ടായിരുന്നില്ല... സോ... ഇനി നമ്മള്‍ തമ്മില്‍ ഒരു ബന്ധവും ഉണ്ടാവില്ല... ആഫ്ട്ടര്‍ ആള്‍ നിങ്ങള്‍ക്കു എന്നെ പോലെ ഒരുവളെ കിട്ടാന്‍ ഉള്ള യോഗ്യത പോലും ഉണ്ടായിരുന്നില്ല... ഹോപ്പ് യൂ നോ ദാറ്റ്... ഇപ്പോള്‍... മറ്റൊരുവളെ താലി കെട്ടിയ നിങ്ങളെ ആക്സപ്റ്റ് ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്... എന്‍റെ ഡാഡി എനിക്കു വേണ്ടി മുന്‍പേ തന്നെ കണ്ടെത്തിയിരുന്ന ജോയലുമായുള്ള മാര്യേജിനു ഞാന്‍ ഓക്കെ പറഞ്ഞു... ദാറ്റ്സ് ഇറ്റ്... ബൈ... ഫ്രം സാറാ ഫിലിപ്പ്...'
മുഴുവന്‍ വായിച്ചു തീര്‍ന്നപ്പോഴേക്കും അവന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
എന്തോ ശബ്ദം കേട്ടതു പോലെ തോന്നിയപ്പോള്‍ ആണ് ഉണ്ണിമായ ഉണര്‍ന്നു നോക്കിയത്.
ലാപ്പ്ടോപ്പിലേക്ക് കണ്ണ് നിറഞ്ഞു നോക്കി ഇരിക്കുന്ന ജിതേന്ദ്രനെ കണ്ടു അവള്‍ ആകെ പരവശയായി കട്ടിലില്‍ എഴുന്നേറ്റിരുന്നു.
'എന്തു പറ്റി ജിത്തേട്ടാ...???'
അവളുടെ ചോദ്യം കേട്ട് അവന്‍ ഒന്നു രൂക്ഷമായി അവളെ നോക്കി.
അവന്‍റെ മുഖഭാവം കണ്ട് അവള്‍ ചെറിയ ഇടര്‍ച്ചയോടെ വീണ്ടും അവനടുത്തേക്ക് നീങ്ങി ഇരുന്നു.
'എഎന്തെങ്കിലും പ്രപ്രശ്നം ഉണ്ടോ...??'
'മിണ്ടരുത് നീ... നീ ഒറ്റ ഒരുത്തിയാ ഇതിനെല്ലാം കാരണം...'
'ഞാഞാനോ...??? ഞാനെന്തു ചെയ്തൂന്നാ പറയണേ...???'
'നീ കാരണമാ... എനിക്കെന്‍റെ സാറായെ നഷ്ടപ്പെട്ടത്...'
'ഓ അതിപ്പോള്‍ ഈ പാതിരാത്രി ആയപ്പോഴാണോ ഓര്‍മ്മ വന്നേ...??'
'നോക്കെടി... നോക്കെടി അവളുടെ മെയില്‍...'
അവന്‍ ലാപ്പ്ടോപ്പ് അവള്‍ക്ക് നേരെ തിരിച്ചു വച്ചു.
മെയില്‍ വായിച്ചു കഴിഞ്ഞ ഉണ്ണിമായ വലിയ വായില്‍ ചിരിച്ചു പോയി.
'ഹാ ഹാ ഹാ... അതു കലക്കി...'
അറിയാതെ വായില്‍ നിന്നു വീണു പോയ വാക്കുകള്‍ അവന്‍റെ കൂര്‍ത്ത നോട്ടം കണ്ട് അവള്‍ പിന്‍വലിച്ചു.
'ടീ...'
അവന്‍ അവള്‍ക്കു നേരെ ചീറി അടുത്തു.
'ടോ... ഹിറ്റ്ലറേ... തന്‍റെ ദേഷ്യമൊക്കെ അങ്ങ് കോളേജില്‍ പിള്ളേരുടെ അടുത്ത് എടുത്താല്‍ മതി... ന്‍റടുത്ത് ഇതു പോലെ വന്നാലെ... ന്‍റെ കെട്ടിയോന്‍ വിവരം അറിയും...'
'നീ എന്തു ചെയ്യുമെടി...???'
'ന്നെ തല്ലിയാല്‍ ഞാനും തല്ലും... ഞാന്‍ കുറച്ചു നാള്‍ കരാട്ടെ പഠിച്ചിട്ടുള്ളതാ... അറിയോ...??? അവള്‍ ഇട്ടേച്ചു പോയെങ്കില്‍ പോട്ടേന്ന് വെക്കണോന്നേ... നിങ്ങളെ ഞാന്‍ പൊന്നു പോലെ നോക്കിക്കോളാം...'
'ഹും നോക്കാന്‍ വരുന്ന ഒരു ചളുക്ക്... അവിടെ അടങ്ങി ഒതുങ്ങി കിടന്നോണം...'
'തന്നെ പോലെ ഒരു കാട്ടുമാക്കാനു ഞാന്‍ തന്നെ ആണ് ബെസ്റ്റ്... അയാളുടെ ഒരു കാറാ... എന്തായിരുന്നു...!!! ഇപ്പോള്‍ സമാധാനമായോ...??? ഇക്കണക്കിന് കല്ല്യാണം കഴിഞ്ഞിരുന്നേല്‍ അവള്‍ തന്‍റെ പുതുമ പോയീന്നു പറഞ്ഞൂ ഇട്ടോണ്ട് പോയേനേല്ലോ... പുതിയതു നോക്കി... പാതിരാത്രി ഇരുന്നു മോങ്ങാതെ കിടന്നു ഉറങ്ങാന്‍ നോക്കു മനുഷ്യാ...'
അവള്‍ അഴിഞ്ഞു വീണിരുന്ന തലമുടി ഒന്നു കൂടി ഉയര്‍ത്തി കെട്ടി കട്ടിലില്‍ കിടന്ന്, പുതപ്പ് തല വഴി മൂടി.
കുറച്ചു നേരം കൂടി സാറായുടെ ആ വാക്കുകളിലൂടെ കണ്ണോടിച്ചു അവന്‍ കട്ടിലിലേക്ക് ചാഞ്ഞു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
എത്ര സമയം അങ്ങനെ കിടന്നെന്നു അറിയില്ല.
നിദ്ര ദേവി കണ്ണുകളെ കടാക്ഷിക്കുന്നില്ല എന്നു മനസ്സിലായപ്പോള്‍ ജിതേന്ദ്രന്‍ പതിയെ എഴുന്നേറ്റു ചില്ലുവാതില്‍ തുറന്നു ബാല്‍ക്കണിയിലേക്ക് പോയി.
പുറത്തു പെയ്യുന്ന ചാറ്റല്‍മഴയില്‍ നോക്കി അവന്‍ അവിടെ ഉണ്ടായിരുന്ന ആട്ടുകട്ടിലില്‍ കുറേ നേരം കിടന്നു.
'അവള്‍ക്ക്... അവള്‍ക്ക് എന്നെ മനസ്സിലാക്കാന്‍ പറ്റിയില്ലേ...??? ഞാന്‍ എല്ലാം അവസാനിപ്പിക്കാം എന്നു പറഞ്ഞതല്ലേ...??? ഇത്ര പെട്ടെന്ന് ഞാന്‍ അന്യനായോ...??? പണം കൊടുത്തു വാങ്ങുന്ന വസ്തുക്കളോട് എന്‍റെ സ്നേഹം ഉപമിക്കാന്‍ അവള്‍ക്ക് എങ്ങനെ സാധിച്ചു...???'
പലവിധ ചിന്തകളാല്‍ അവന്‍റെ ഹൃദയം കുത്തിക്കീറുന്നതു പോലെ അവനു തോന്നി.
അവന്‍ പതിയെ കണ്ണുകള്‍ കൊട്ടി അടച്ചു കിടന്നു.
മൃദുവായ ഒരു തലോടല്‍ അവന്‍റെ മുടിയിഴകളില്‍ അനുഭവപ്പെട്ടപ്പോള്‍ അവന്‍ കണ്ണുകള്‍ തുറന്നു.
അവനെ അലിവോടെ നോക്കുന്ന ഉണ്ണിമായയെ കണ്ടു അവനു എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ ആയിരുന്നു.
'ജിത്തേട്ടാ... നിക്ക് മനസ്സിലാക്കാന്‍ പറ്റും ഏട്ടന്‍റെ മനസ്സ്... അതിന്‍റെ വേദന... ആത്മാര്‍ത്ഥമായ സ്നേഹം നഷ്ടപ്പെടുമ്പോള്‍ ഉള്ള വേദന എന്താണെന്ന് എനിക്കും മനസ്സിലാകും... ഞാന്‍ അത് അനുഭവിച്ചതാണ്... ഇപ്പോഴും അനുഭവിക്കുന്നു...'
അവള്‍ ഒന്നു നിര്‍ത്തി ജിതേന്ദ്രന്‍റെ മുഖത്തേക്ക് നോക്കി.
'മനസ്സു തുറന്നു സ്നേഹിച്ചിട്ടും അതു തിരിച്ചു കിട്ടാത്തത് ഹൃദയത്തില്‍ കത്തി കൊണ്ട് കുത്തി തുളയ്ക്കുന്ന വേദന ഉണ്ടാക്കും... നിക്ക് അത് നന്നായി തന്നെ അറിയാം... ജിത്തേട്ടന്‍റെ സ്നേഹം ആ കുട്ടിക്ക് മനസ്സിലാക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ എന്തിനാ വെറുതെ ഇങ്ങനെ സ്വയം ഉരുകുന്നത്...???'
'മായ... എനിക്ക് അവളെ അങ്ങനെ മറക്കാന്‍ പറ്റില്ല...'
അവന്‍ അവളുടെ വയറ്റില്‍ വട്ടം പിടിച്ചു കരഞ്ഞു. പെട്ടെന്നുള്ള ആ പ്രതികരണത്തില്‍ അവള്‍ ഒന്നു ഞെട്ടി.
ഒരു കരുതല്‍ ആ സമയം അവന്‍ കൊതിക്കുന്നു എന്നവള്‍ക്കു മനസ്സിലായി.
അവള്‍ അവന്‍റെ മുടി ഇഴകളില്‍ സാവധാനം തടവി കൊണ്ടിരുന്നു.
'അറിയാം... ജിത്തേട്ടാ... നിക്ക്... ഞാന്‍... എന്നെ ഒരു ഭാര്യയുടെ സ്ഥാനത്ത് കാണാന്‍ ബുദ്ധിമുട്ട് ആകൂന്നെല്ലാം നിക്ക് അറിയാം... ന്നാലും ഒരു നല്ല ഫ്രണ്ട് ആയി കാണാന്‍ പറ്റുവോ...??? അതു മതി ഉണ്ണിമായയ്ക്ക്...'
അവളുടെ മിഴികളില്‍ അശ്രു കണത്താല്‍ മൂടി.
'ജിത്തേട്ടന്‍ പറഞ്ഞോളൂ... എന്ന്... എവിടെ വരണം എന്നു... ഏതു പേപ്പര്‍ വേണേലും ഞാന്‍ ഒപ്പിട്ടു തരാം... എത്ര ഇഷ്ടക്കേട് ഉണ്ടേലും കുറച്ചു നാള്‍ കഴിയുമ്പോള്‍ ചിലപ്പോള്‍ ന്നോട് സ്നേഹം തോന്നുംന്നാ ഞാന്‍ കരുതിയേ... വേണ്ട ജിത്തേട്ടാ... നമുക്ക് പിരിയാം... ജിത്തേട്ടന്‍ പൊയ്ക്കോ... ആ കുട്ടീടെ അടുത്തേക്ക്...'
അവന്‍ പെട്ടെന്ന് അവളെ കെട്ടിപ്പുണര്‍ന്നു നിന്നിരുന്ന കൈകള്‍ പിന്‍വലിച്ചു.
'വേണ്ട മായ... അവള്‍ക്ക് ഇനി എന്നെ അംഗീകരിക്കാന്‍ കഴിയും എന്നു എനിക്ക് തോന്നുന്നില്ല... അവളുടെ മനസ്സില്‍ എന്‍റെ സ്ഥാനം എന്തായിരുന്നു എന്നത് ഇപ്പോള്‍ എന്നെ നന്നായി കുഴക്കുന്നുണ്ട്... അവള്‍ക്ക് ഞാന്‍ വെറും..... അറിയില്ല....'
പ്രതീക്ഷയോടെ തന്നെ നോക്കുന്ന അവളുടെ കണ്ണുകളില്‍ നോക്കി അവന്‍ തുടര്‍ന്നു.
'എനിക്ക് കുറച്ചു സമയം വേണം മായ... അത് എത്ര സമയം ആണെന്ന് എനിക്ക് അറിയില്ല... സാറാ എന്‍റെ മനസ്സില്‍ നിന്ന് എന്നു പൂര്‍ണ്ണമായി പടിയിറങ്ങി പോകുന്നോ... അന്നു വരെ തനിക്കു കാത്തിരിക്കാന്‍ പറ്റുമോ...???'
'കാത്തിരുന്നാല്‍...???'
അവളുടെ കണ്ണുകളില്‍ കുസൃതി നിറഞ്ഞു.
'കാത്തിരുന്നു നോക്കു... ഏതായാലും... ഇന്നു മുതല്‍ താന്‍ പറഞ്ഞതു പോലെ നമ്മള്‍ നല്ല സുഹൃത്തുക്കള്‍ ആയിരിക്കും... ഓക്കെ...???'
അവന്‍റെ ശബ്ദത്തിലും കുസൃതി കലര്‍ന്നു.
'ഹും... ഓക്കെ ഓക്കെ അവസാനം കാത്തിരുന്നു കാത്തിരുന്നു മൂക്കില്‍ പല്ലു മുളയ്ക്കാതിരുന്നാല്‍ മതി... ന്‍റെ ഹിറ്റ്ലറേ...'
'ടീ... ഹിറ്റ്ലര്‍ നിന്‍റെ...'
അവളെ അടിക്കാനായി അവന്‍ കൈ ഓങ്ങിയതും അവള്‍ കോക്കിരി കാട്ടി കൊണ്ട് ഓടിയതും ഒരുമിച്ചായിരുന്നു.
'നിനക്ക് ഞാന്‍ വച്ചിട്ടുണ്ടെടി മുസ്സോളിനി...'
അവന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
'ഓ... വെക്കാന്‍ ഇങ്ങോട്ട് വാ... ന്‍റെ കൈ മാങ്ങാ പറിക്കാന്‍ ഒന്നും പോവില്ല...'
അകത്തു നിന്ന് വന്ന മറുപടി കേട്ട് അവന് ചിരി പൊട്ടി പോയി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
അവന്‍ ആട്ടുക്കട്ടിലിലേക്ക് വീണ്ടും കിടന്നു.
'മനസ്സിന്‍റെ ഭാരം വല്ലാതെ കുറയുന്നതു പോലെ തോന്നുന്നു... എല്ലാ സങ്കടങ്ങളും ഒറ്റ നിമിഷം കൊണ്ടു മാറ്റുന്ന ഒരു മായിക ശക്തി അവള്‍ക്ക് ഉള്ളതു പോലെ... കുറുമ്പി ആണ്... പക്ഷേ...'
അവന്‍ പതിയെ കണ്ണുകള്‍ അടച്ചു.
'ഉണ്ണിമായ....'
അവന്‍റെ ചുണ്ടുകള്‍ അറിയാതെ ആ പേര് മൊഴിയുമ്പോള്‍ ഒരു പുഞ്ചിരി അതോടൊപ്പം വിരിയുന്നത് അവന്‍ അറിഞ്ഞു...
മധുരനൊമ്പരം - 14
*******************
[അവസാന ഭാഗം]
രാവിലെ ഉറക്കമെഴുന്നേറ്റപ്പോള്‍ എന്തെന്നില്ലാത്ത ഒരു ഉത്സാഹം തോന്നി ജിതേന്ദ്രന്.
കുളി കഴിഞ്ഞിറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ ഉണ്ണിമായ.
'ഹാ... ജിത്തേട്ടന്‍ എഴുന്നേറ്റോ... ഞാന്‍ ചായ എടുത്തോണ്ടു വരാട്ടോ...'
മുടി തോര്‍ത്തികൊണ്ട് അവനെ നോക്കി പറഞ്ഞിട്ട് മുറിയില്‍ നിന്നു ഇറങ്ങാന്‍ തുടങ്ങിയതാണ് അവള്‍.
പെട്ടെന്നാണ് അവന്‍ അവളെ പിടിച്ചു വലിച്ചു നെഞ്ചിലേക്ക് ഇട്ടത്.
സംഭവിക്കുന്നത് എന്താണെന്ന് ഓര്‍ത്ത് അവള്‍ ഒരു നിമിഷം സ്തംഭിച്ചു നിന്നു.
അവളുടെ മുഖത്തെ പരിഭ്രമം കണ്ട് അവനു ചിരി വന്നു.
'എന്തെടീ പേടിച്ചു പോയോ എന്‍റെ കെട്ടിയോള്‍...??'
'ഞാന്‍ പേടിച്ചൊന്നുമില്ല...'
അവളുടെ മുഖത്ത് കുസൃതി വിരിഞ്ഞു. കുതറി മാറാന്‍ ഉണ്ണിമായ ശ്രമിക്കുന്തോറും അവന്‍റെ പിടി മുറുകി കൊണ്ടിരുന്നു.
'ഞാന്‍ ഇത്രയൊക്കെ വിഷമിപ്പിച്ചിട്ടും നിനക്ക് എന്താടി എന്നോട് ദേഷ്യം തോന്നാത്തത്...???'
'അതേ... ഇങ്ങേര്‍ ന്തേലും പറഞ്ഞാല്‍ മാഞ്ഞു പോകുന്ന കള്ള സ്നേഹം അല്ലാത്തോണ്ട്... ന്‍റെ പ്രാണന്‍ ആയോണ്ട്...'
'ഞാന്‍ എത്ര ആത്മാര്‍ത്ഥമായി സ്നേഹിച്ചിട്ടും സാറായ്ക്ക് എന്നെ മനസ്സിലാക്കാന്‍ സാധിക്കാതെ ഒറ്റ നിമിഷം കൊണ്ട് എന്നെ വേണ്ടെന്നു വച്ചില്ലേ... നീയും അതു പോലെ എന്നെ വേണ്ടെന്നു വച്ചു പോകുമോ...???'
'ഹാ... മിക്കവാറും ഞാന്‍ ഇപ്പോള്‍ വേണ്ടെന്നു വച്ചു പോകും...'
അവന്‍റെ കൈകള്‍ ഒരു ഞെട്ടലോടെ അയഞ്ഞു.
'നാറിയിട്ടു വയ്യ... പോയി പല്ലു തേക്കെന്‍റെ ഹിറ്റ്ലറേ...'
അവള്‍ മുറിയില്‍ നിന്നു വെളിയിലേക്ക് ഓടും വഴി വിളിച്ചു പറയുന്നതു കേട്ട് അവന്‍റെ ചുണ്ടുകളില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.
അവന്‍ ഫ്രഷ് ആകാന്‍ ബാത്ത്റൂമിലേക്ക് കയറി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'നാട്ടുനടപ്പനുസരിച്ച് നിങ്ങള്‍ നാളെ കഴിഞ്ഞു ഉണ്ണിമായയുടെ വീട്ടിലേക്ക് പോകേണ്ടതല്ലേ...???'
നാലു പേരും ഒരുമിച്ചു പ്രാതല്‍ കഴിക്കുന്നതിനിടയില്‍ ആണ് മഹേന്ദ്രന്‍ അതു ചോദിച്ചത്.
'ന്‍റെ അഭിപ്രായത്തില്‍ മാഷ് ആശുപത്രിയില്‍ നിന്നു വന്നിട്ട് മതി അത് ന്നായിരുന്നു... ന്താ മോളേ...???'
മഹേന്ദ്രന്‍റെ പാത്രത്തിലേക്ക് ഒരു ദോശ ഇട്ടുകൊടുത്തു കൊണ്ട് ഗൗരി ഉണ്ണിമായയെ നോക്കി.
'എനിക്കും അതു തന്നെയാ തോന്നുന്നത് അമ്മേ... മായേടെ വീട്ടില്‍ ഇപ്പോള്‍ ആര് ഉണ്ടായിട്ടാ... ഏതായാലും ഞാന്‍ ഇന്നലെ ഡോക്ടറിനോട് സംസാരിച്ചപ്പോള്‍ മാഷ് വളരെ വേഗം റിക്കവര്‍ ആകുന്നുണ്ട്... ഇതേ രീതിയില്‍ മുന്നോട്ടു പോകുവാണേല്‍ ഒന്നോ രണ്ടോ ആഴ്ച്ചയ്ക്കുള്ളില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യാം എന്നാ... എന്താ മായേ... അതല്ലേ നല്ലത്...???'
'നിങ്ങള്‍ എല്ലാവരും പറയുന്നതു പോലെ...'
അവള്‍ മുഖം കുനിച്ചു പറഞ്ഞതു കേട്ട് ജിതേന്ദ്രന്‍ അവളുടെ വലത്തെകൈയ്യില്‍ ഇറുകെ പിടിച്ചു.
'താന്‍ വിഷമിക്കേണ്ട... എല്ലാ ദിവസവും നമുക്ക് ഹോസ്പിറ്റലില്‍ പോകാം പോരെ...???'
ഉണ്ണിമായ തലകുലുക്കി.
ഇതെല്ലാം കണ്ട് അന്തം വിട്ടു നില്‍ക്കുകയായിരുന്നു മഹേന്ദ്രനും ഗൗരിയും.
ഗൗരി എന്തോ ചോദിക്കാന്‍ പോയതും മഹേന്ദ്രന്‍ കണ്ണുകൊണ്ട് വേണ്ട എന്നു കാണിച്ചു.
പെട്ടെന്ന് ഭക്ഷണം കഴിച്ചു തീര്‍ത്ത് ജിതേന്ദ്രനും ഉണ്ണിമായയും മുറിയിലേക്ക് പോയതും മാതാപിതാക്കള്‍ രണ്ടുപേരും മുഖത്തോടു മുഖം നോക്കി ഇരുന്നു പോയി.
'അല്ല മഹിയേട്ടാ... വല്ല കാക്കയും മലര്‍ന്നു പറക്കുന്നുണ്ടോ എന്നൊന്നു നോക്കാമോ...???'
'എന്തേ ഗൗരി...???'
'അല്ല... ന്താ ഇവിടെ ഇപ്പോള്‍ നടന്നത്...??? ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും... ഉണ്ണിമായയെ കണ്ടാല്‍ അനിഷ്ടം മാത്രം കാണിച്ചിരുന്ന ജിത്തന്‍ തന്നെയാണോ അത്...???'
'ഹ ഹ ഹ... അത്രേ ഉള്ളോ... എല്ലാം ശരിയായി വരുമെടി ഭാര്യേ... അവര്‍ സന്തോഷത്തോടെ തന്നെ ജീവിക്കും... അതിന്‍റെ സൂചനകള്‍ തന്നെയാ ഇതൊക്കെ... ഇപ്പോഴാ ഒന്നു സമാധാനം ആയേ... എന്‍റെ തീരുമാനം തെറ്റിപോയോ എന്നോരു പേടി ഉണ്ടായിരുന്നു എനിക്ക്... ഇനി അതു വേണ്ടല്ലോ...'
'ഇതു എന്നും ഇങ്ങനെ തന്നെ ആയിരിക്കണേ ന്‍റെ അമ്പാടിക്കണ്ണാ...'
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
കണ്ണടച്ചു തുറക്കുമ്പോഴേക്കും രണ്ടാഴ്ച്ച കടന്നു പോയി.
ഗംഗാധരന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയി.
മാധവിയും ഗായത്രിയും കണ്ണനും ഉണ്ണിയും കൂടി ആണ് ജിതേന്ദ്രനെയും ഉണ്ണിമായയെയും കൂട്ടികൊണ്ടു പോകാന്‍ മഹേന്ദ്രന്‍റെ വീട്ടിലേക്ക് ചെന്നത്.
അവര്‍ ഇറങ്ങാന്‍ നില്‍ക്കുമ്പോഴാണ് ജിതേന്ദ്രന് ഒരു ഫോണ്‍ വന്നത്.
ഫോണില്‍ സംസാരിച്ചശേഷം ജിതേന്ദ്രന്‍ ആകെ അസ്വസ്ഥന്‍ ആണെന്നു ഉണ്ണിമായ ശ്രദ്ധിച്ചു. എന്താണ് എന്നു ചോദിച്ചിട്ടും മറുപടി കൊടുത്തില്ല.
അധികം വൈകാതെ തന്നെ അവര്‍ ഇറങ്ങി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ഉണ്ണിമായയുടെ വീട്ടില്‍ ഗംഭീരസ്വീകരണമാണ് ഒരുക്കിയിരുന്നത്.
തന്‍റെ മകള്‍ക്ക് അനുയോജ്യനായ ഒരു ഭര്‍ത്താവിനെ കിട്ടിയതിലുള്ള സന്തോഷം ഗംഗാധരന്‍ മറച്ചു വച്ചില്ല.
എല്ലാവരും ഒരുമിച്ചു ആ ദിവസം ആഘോഷമാക്കി.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
'എന്താ ജിത്തേട്ടാ പ്രശ്നം...???'
ഉറങ്ങാനായി മുറിയിലേക്ക് കയറിയതായിരുന്നു രണ്ടു പേരും
'ഒന്നുമില്ല മായേ...'
ജിതേന്ദ്രന്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നതു കണ്ട് ഉണ്ണിമായ അവനരികില്‍ ചെന്നിരുന്നു.
'ഈ മുഖം മാറുന്നതു കണ്ടാല്‍ നിക്കറിയില്ലേ... പറയൂ... ആരാ നേരത്തെ ഫോണില്‍ വിളിച്ചത്...??? നമ്മള്‍ ഇറങ്ങാന്‍ നിന്നപ്പോള്‍...'
'അത്... എന്‍റെ ഫ്രണ്ട് മഹേഷ് ആണ് വിളിച്ചത്... ഇന്ന് സാറായുടെ എന്‍ഗേജ്മെന്‍റ് ആയിരുന്നു എന്ന്... അവന്‍ ഇന്നലെ അവളെ കണ്ടു സംസാരിച്ചിരുന്നു... അവള്‍ക്ക് എന്നെ ഇത്ര സിംപിള്‍ ആയി മറക്കാന്‍ പറ്റുമോ എന്നു ചോദിച്ചു എന്ന്... അവള്‍ക്ക് അങ്ങനെയുള്ള സെന്‍റിമെന്‍റ്സ് വച്ചു അവളുടെ ജീവിതം കളയാന്‍ താല്‍പര്യം ഇല്ലെന്ന്... അവള്‍ കാര്യങ്ങള്‍ പ്രാക്റ്റിക്കല്‍ ആയി ആണ് എടുക്കുന്നതു പോലും... ഞാന്‍ ഇത്ര മണ്ടന്‍ ആയിരുന്നല്ലോ എന്നു ഓര്‍ത്തു ഇപ്പോള്‍ എന്നോടു തന്നെ പുച്ഛം തോന്നുന്നു...'
'ദേ... ഇങ്ങോട്ട് ഒന്നു നോക്കിയെ...'
അവന്‍ അവളുടെ മുഖത്തേക്ക് നോക്കി.
'ഈ താലി കിടക്കുന്നതേ ന്‍റെ നെഞ്ചില്‍ ആണ്... ആ നെഞ്ചു മുഴുവന്‍ ന്‍റെ ജിത്തേട്ടനോടുള്ള സ്നേഹവും... അതു പോരാതുണ്ടോ ജിത്തേട്ടന്...??? ന്തിനാ വെറുതെ സ്നേഹം ഇല്ലാത്തോരുടെ പിറകെ പോയി ജീവിതം നശിപ്പിക്കുന്നേ... ഞാന്‍ ഇല്ലേ ജിത്തേട്ടാ...'
ഉണ്ണിമായ ജിതേന്ദ്രന്‍റെ മുന്നില്‍ വന്നു നിന്നു പറഞ്ഞു.
ഒരു നിമിഷം അവന്‍ അവളുടെ വയറിനു ചുറ്റും കൈകള്‍ പിണഞ്ഞു വച്ചു.
പെട്ടെന്നുള്ള ആ പ്രതികരണം അവള്‍ പ്രതീക്ഷിച്ചില്ല.
'എന്നും ഉണ്ടാകുമോ...???'
'ന്‍റെ മരണം വരെ ഉണ്ടാകും...'
അവള്‍ അവനോടു ഒന്നു കൂടി ചേര്‍ന്നു നിന്നു.
കൈകളുടെ സ്ഥാനം മാറി വിരലുകള്‍ കുസൃതി കാട്ടി തുടങ്ങിയതും അവള്‍ നാണത്താല്‍ വിവശയായി.
പതിയെ, പുറത്തു പെയ്യുന്ന മഴയുടെ താളത്തില്‍ ലയിക്കുന്ന പ്രകൃതിയെ സാക്ഷി നിര്‍ത്തി അവളില്‍ ഒരു ചെറുനോവുണര്‍ത്തി അവര്‍ ഇരുവരും പ്രണയത്തിന്‍റെ പൂര്‍ണ്ണത കൈവരിച്ചു.
അവളെ തന്‍റെ നെഞ്ചിലേക്ക് കയറ്റി കിടത്തി അവന്‍ കാതോരം പറഞ്ഞു.
'എനിക്ക് ആ പാട്ടൊന്നു പാടി തരാമോ... അന്നു നീ സ്കൂളില്‍ വച്ചു പാടിയത്...!!!'
അവന്‍റെ ഹൃദയതാളം കേട്ടു കൊണ്ട് ഉണ്ണിമായ പാടി തുടങ്ങി.
''അരവിന്ദനയന അമ്പാടി കണ്ണാ
അവിടുന്നറിയില്ലേ ഞാന്‍
അവിടുത്തെ അടിമയല്ലേ
അറിയാതെ കാട്ടിലെ കാട്ടു ശിലപോലും
അനുരാഗ ചൂടിനാല്‍ ഉരുകിയെന്നോ
അറിയുന്നിടത്തൊക്കെ ഞാന്‍ തിരഞ്ഞു കണ്ണന്‍
അവിടുന്നു ജാലത്തില്‍ മറഞ്ഞു പോയി മറഞ്ഞു പോയി
അരവിന്ദനയനാ അമ്പാടി കണ്ണാ
അവിടുന്നറിയില്ലേ ഞാന്‍
അവിടുത്തെ അടിമയല്ലേ...''
ആ പാട്ടില്‍ വീണ്ടും അലിഞ്ഞു ചേര്‍ന്ന് അവര്‍ ഒരു മനമായ് മാറി....
പുതിയൊരു പുലരിക്കായ് കാതോര്‍ത്തു കൊണ്ട്....
അവസാനിച്ചു.
ദിപി ഡിജു
Comments
Post a Comment