അറിയാൻ വൈകിയത്

❤അറിയാൻ വൈകിയത്❤
ഫുൾ പാർട്ട്‌

'ഗീതൂ, ഞാൻ കുറച്ചായി ശ്രദ്ധിക്കുന്നു, എന്താ നിനക്ക് കുഴപ്പം?'

'എനിക്കോ? ഒന്നൂല്ല്യ'

'അല്ല. നമ്മുടെ കല്യാണം കഴിഞ്ഞ് ആറ് മാസമായി, ഇതുവരെയും നിന്നെ പൂർണ്ണസന്തോഷത്തോടെ കാണാൻ എനിക്ക് പറ്റിയിട്ടില്ല. ഓരോ ദിവസവും പ്രതീക്ഷയായിരുന്നു എല്ലാം ശരിയാവുമെന്ന്. പറയ് എന്താ നിന്റെ പ്രശ്‍നം? എന്തായാലും തുറന്ന് പറയ്, ഇങ്ങനെ ജീവിതം കൊണ്ട് പോകുന്നതിൽ അർത്ഥമില്ല'

'എനിക്ക് ഇവിടെ സന്തോഷമാണ്, ഏട്ടന് തോന്നുന്നതാവും'

'അല്ല, ഈ കല്യാണത്തിൽ നിനക്ക് പൂർണ്ണസമ്മതമായിരുന്നോ എന്ന്പോലും എനിക്ക് സംശയമാണ്. പെണ്ണ്കണ്ട് ഇന്ന് ഈ നിമിഷം വരെ ഒരു കാമുകിയായോ ഒരു ഭാര്യയായോ നിന്നെ അനുഭവിക്കാൻ സാധിച്ചിട്ടില്ല. പലപ്പോഴും നീ എന്നിൽ നിന്നും ഒഴിഞ്ഞ് മാറുകയായിരുന്നു'

ഈശ്വരാ എന്താ അനിയേട്ടൻ ഈ പറയുന്നത്. ഏട്ടന് എന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ ആവോ.

കാലവർഷം പടികടന്നെത്തി, ഇന്ന് ഉച്ചയ്ക്ക് ശേഷം നല്ല കാറ്റും മഴയുമായിരുന്നു. മണ്ണും മാനവും തണുത്ത് തുടങ്ങി, പക്ഷെ അനിയുടെ മുന്നിൽ നിന്ന് ഗീതു വിയർക്കാൻ തുടങ്ങി.

'അനിയേട്ടാ...'

'ഗീതു, നിനക്ക് പറയാൻ ഞാൻ സമയം തരാം. അതിന് മുൻപ് എനിക്ക് കുറച്ച് പറയാൻ ഉണ്ട്. കുറേ ദിവസമായി മനസ്സിൽ കൊണ്ട് നടക്കുന്ന കാര്യമാണ്, പക്ഷേ ഇന്ന് എനിക്കത് നിന്നോട് പറഞ്ഞേ പറ്റൂ'

തുറന്ന് കിടക്കുന്ന ജനൽ വാതിലിലൂടെ തണുത്ത കാറ്റ് ഉള്ളിലേക്ക് വരുന്നുണ്ടായിരുന്നു. കട്ടിലിൽ ചുമരിനോട് ചേർന്നിരിക്കുന്ന അനിയുടെ നെഞ്ചിലെ രോമങ്ങളിൽ ആ ഇളം തെന്നൽ തഴുകിത്തലോടി കടന്നുപോയി. അവന് തണുപ്പ് തോന്നിയില്ല, ആ കാറ്റിന് അവന്റെ ശരീരത്തെ തണുപ്പിക്കാനേ കഴിയൂ, മനസ്സിനെ പറ്റില്ല. ചില ഉറച്ച തീരുമാനങ്ങൾ എടുത്തിട്ടാണ് അവൻ ഇരിക്കുന്നത്, പറയാൻ പോകുന്ന കാര്യത്തിന്റെ ഗൗരവം അവന്റെ മുഖത്ത് അലതല്ലുന്നുണ്ടായിരുന്നെങ്കിലും പതിവ് പോലെ സൗമ്യമായ ഭാഷയിൽ അവൻ തുടർന്നു,

'ഗീതുവിന് എന്നെപ്പറ്റി എന്തറിയാം? ഒന്നുമില്ല. എനിക്ക് നിന്നെപ്പറ്റിയും ഒന്നുമറിയില്ല. നമ്മൾ ഭാര്യാഭർത്താക്കന്മാരാണ്, അത് മറ്റുള്ളവർക്ക് മുന്നിൽ, നമുക്കുള്ളിൽ അങ്ങനെ ആണോ? അല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
അമ്മയുടെ നിർബന്ധവും മറ്റുചില കാരണങ്ങളുമാണ് എന്നെ ഒരു കല്യാണത്തിന് പ്രേരിപ്പിച്ചത്. കല്യാണം എന്നുള്ളത് ജീവിതത്തിന്റെ ഒരു അനിവാര്യത ആയത്കൊണ്ട് പതുക്കെ ഞാൻ അതിനോട് പൊരുത്തപ്പെട്ടു. അങ്ങനെയാണ് ഞാൻ നിന്നെ കാണാൻ വരുന്നത്. എനിക്ക് ആദ്യംതന്നെ നിന്നെ ഇഷ്ടമായി, മുൻപ് കണ്ടിരുന്ന പലരെയും എനിക്ക് ഇഷ്ടമായിരുന്നു എന്നതും അവർക്ക് എന്നെ ഇഷ്ടമായില്ല എന്നതും ഒരു സത്യമാണ്, അതുകൊണ്ട്തന്നെ നിന്റെ കാര്യത്തിലും വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എന്റെ കുറവുകളെ പറ്റി എനിക്ക് പൂർണ്ണമായ ബോധ്യം ഉണ്ടായിരുന്നു. പഠിപ്പില്ല, കറുത്തിട്ടാണ്, സ്വഭാവം അത്ര നല്ലതല്ല, എന്നിട്ടും പഠിപ്പും വെളുപ്പും ഉള്ള നീ സമ്മതിച്ചപ്പോൾ എനിക്ക് അത്ഭുതമായിരുന്നു. അന്ന് മുതൽ ഞാൻ സ്വപ്നം കാണാൻ തുടങ്ങി, കറുത്തവനാണ് എന്ന എന്റെ അപകർഷതാബോധം നീങ്ങിതുടങ്ങി. കറുത്ത ആണിന് കറുത്ത പെണ്ണിനെ മാത്രേ കിട്ടൂ എന്ന് പറഞ്ഞിരുന്നവരുടെ മുന്നിലൂടെ ഞാൻ നെഞ്ച് വിരിച്ച് നടക്കാൻ തുടങ്ങി. സന്തോഷമായിരുന്നു മനസ്സുനിറയെ.  മൂളിപ്പാട്ടുകൾ വന്നുതുടങ്ങി, വെളുക്കാനുള്ള ക്രീമുകൾ തേക്കാൻ തുടങ്ങി, വീട്ടിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങി, അങ്ങനെ നിന്നോടുത്തുള്ള ഒരു ജീവിതത്തിനായി എന്റെ മനസ്സിനെയും ശരീരത്തെയും ഞാൻ പാകപ്പെടുത്തി.
മനസ്സിലെ നിറഞ്ഞ സന്തോഷംകൊണ്ടാണോ എന്നറിയില്ല, അപ്പോൾ നിന്റെ മനസ്സിനെ ഞാൻ ശ്രദ്ധിച്ചില്ല. ഇപ്പൊ എനിക്ക് മനസിലാകുന്നു, അന്ന് നീ ഫോണിൽ അധികം സംസാരിക്കില്ല, പത്തോ പതിനഞ്ചോ മിനുട്ടുകൾ സംസാരിക്കുമ്പോഴേക്കും അമ്മ വിളിക്കുന്നു എന്ന് പറഞ്ഞോ ബാറ്ററി തീർന്നു എന്ന് പറഞ്ഞോ നീ ഫോൺ വെക്കുമായിരുന്നു.  എനിക്ക് നിന്നെപ്പറ്റി അറിയാൻ വല്ലാത്ത ആഗ്രഹമായിരുന്നു,  പക്ഷേ എന്റെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടിതരാതെ നീ ഒഴിഞ്ഞുമാറുകയായിരുന്നു. എനിക്ക് എന്നെപ്പറ്റി പറയണമെന്നുണ്ടായിരുന്നു, എന്നെപ്പറ്റി നീ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ടായിരുന്നു പക്ഷെ അതൊന്നും കേൾക്കാൻ നീ ഒരിക്കലും തയ്യാറായിരുന്നില്ല.  അതെല്ലാം മനസ്സിൽ ഒരു വിങ്ങലായി ഉണ്ടായിരുന്നെങ്കിലും അർഹിച്ചതിലും അധികം കിട്ടിയല്ലോ എന്നോർത്ത് ഞാൻ അതിനെ മനപ്പൂർവം മറന്നു'

'ഏട്ടാ...'

'നിൽക്ക്, ഞാൻ പറഞ്ഞ് തീർക്കട്ടെ, ഇന്ന് പറയാൻ പറ്റിയില്ലെങ്കിൽ പിന്നെ പറ്റിയെന്ന് വരില്ല. എനിക്ക് ഇന്ന് എന്റെ മനസിലുള്ളതെല്ലാം പറഞ്ഞേ പറ്റൂ, അത് നീ കേൾക്കണം. ഒരു ഭർത്താവിന്റെ അധികാരം ഉപയോഗിച്ചുകൊണ്ടുതന്നെയാണ് ഞാൻ ഈ പറയുന്നത്'

ഗീതുവിന്റെ മുഖം വാടിത്തുടങ്ങിയിരുന്നു, അവളുടെ കണ്ണുകൾ ഏത് നിമിഷവും പെയ്തൊഴിയാൻ തയ്യാറായി നിന്നു. പക്ഷേ അതൊന്നും അനിയെ സ്വാധീനിച്ചില്ല. കുറേ നാളുകളായി മനസ്സിൽ അടക്കിവച്ചിരുന്ന കാര്യങ്ങൾ ഇന്ന് തുറന്ന് പറയാൻ തയ്യാറായിട്ടാണ് അവന്റെ ഇരിപ്പ്.

'എല്ലാവരെയും പോലെ വിവാഹം ഉറപ്പിച്ച പെണ്ണിനോട് മണിക്കൂറുകൾ ശൃംഗരിക്കണം എന്നുണ്ടായിരുന്നു, അത് നടന്നില്ല, എന്നാലും വിവാഹം എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു. അതുകൊണ്ട്തന്നെ എന്റെ സ്വപ്നങ്ങൾക്ക് ചിതയൊരുക്കാൻ ഞാൻ തയ്യാറായില്ല. നല്ല രീതിയിൽത്തന്നെ നമ്മുടെ വിവാഹം നടന്നു. ആദ്യരാത്രി, ഏതൊരു ആണിന്റെയും മനസ്സിൽ ഒരുപാട് സ്വപ്‌നങ്ങൾ ഉള്ള രാത്രി. ഞാനും സ്വപ്നം കണ്ടിരുന്നു, ഒരുപാട്. പണ്ടത്തെപോലെയല്ല എല്ലാവരും ആദ്യരാത്രിയിലെ ഓരോ നിമിഷത്തെപ്പറ്റിയും മുൻകൂട്ടി ചർച്ചചെയ്യും, നമ്മുടെ കാര്യത്തിൽ അതുണ്ടായില്ല, നീ അതിന് സഹകരിച്ചില്ല എന്നതാണ് സത്യം. അതും ഞാൻ കാര്യമായെടുത്തില്ല, ഒരു പെണ്ണിന്റെ വികാരങ്ങൾ , നാണം അതൊക്കെ കൊണ്ടായിരിക്കും നീ സഹകരിക്കാത്തത് എന്ന് കരുതി ഞാൻ സമാദാനിച്ചു.

നമ്മുടെ ആദ്യരാത്രി ഓർമ്മയുണ്ടോ? നീ ഒന്ന് ഉമ്മവെക്കാൻ പോലും സമ്മതിക്കാതെയാണ് നമ്മൾ നേരം വെളുപ്പിച്ചത്. കല്യാണത്തിന്റെ ക്ഷീണം കൊണ്ടാണെന്ന് കരുതി അതും പോട്ടെ എന്ന് കരുതി. പിന്നീടും ഇത് തന്നെയല്ലേ തുടർന്നത്? ഒരു ആണെന്ന നിലയിലുള്ള എന്റെ വികാരങ്ങളെ പരമാവധി ഞാൻ അടക്കിനിർത്തി, എന്നിട്ടും പറ്റാത്തപ്പോൾ ആണ് നിന്നോട് അമിതസ്വാതന്ത്ര്യം കാണിച്ചത്. പക്ഷെ അവിടെയും നീയെന്നെ തോൽപ്പിച്ചു. ദമ്പതിമാർ തമ്മിലുള്ള കാമം എന്ന വികാരത്തെ ഉൾക്കൊള്ളാൻ നീ തയ്യാറായിരുന്നില്ല. എനിക്ക് മുന്നിൽ നിർവികാരയായി കിടന്നു തരുമ്പോൾ നീ ചിന്തിച്ച് കാണും ഞാൻ തൃപ്തിയടഞ്ഞു എന്ന്. ഇല്ല, ഇന്ന് ഈ നിമിഷം വരെ എനിക്ക് നിന്നിൽ നിന്ന് അത് കിട്ടിയിട്ടില്ല. അത് മാത്രമല്ല എന്റെ ആണത്വത്തിനെ തന്നെ നീ മുറിവേൽപ്പിച്ചു. കാമം തീർക്കാൻ മാത്രം വരുന്നവർക്ക് മുന്നിൽ നിർവികാരയായി കിടന്ന് കൊടുക്കുന്ന വേശ്യപ്പെണ്ണ് , ആ ഭാവത്തിൽ അല്ലേ നീ എന്നെ കണ്ടിരുന്നത്? നിന്റെ ശരീരം തേടിവരുന്ന ഒരു കാമപ്രാന്തൻ ലേ?'

'ഏട്ടാ, പ്ലീസ്...'

ഗീതുവിന് അത് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. വായ് പൊത്തിക്കൊണ്ട് അവൾ കരഞ്ഞു. പുറത്ത് പെയ്യുന്ന ശക്തമായ മഴയുടെ ആരവങ്ങൾക്കിടയിലും അവളുടെ തേങ്ങൽ ഉയർന്ന് കേട്ടു.
അത്രയും നേരം ചുമരിൽ ചാരിനിൽക്കുകയായിരുന്നു ഗീതു, തന്റെ ശരീരം തളരുന്നതായി അവൾക്ക് തോന്നി, ഒരു താങ്ങിനായി കൈ പരാതിയെങ്കിലും അവൾ പതുക്കെ നിലത്തേക്ക് ഊർന്നിറങ്ങി.

അനി അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു, മനസ്സിൽ സംഭരിച്ച് വച്ച ഊർജം ചോർന്ന് പോകുമോ എന്ന പേടികൊണ്ടാണോ എന്നറിയില്ല അവൻ ഇരുന്നിടത്ത് നിന്ന് അനങ്ങിയില്ല.

മുട്ടിൽ മുഖം ചേർത്ത് കുനിഞ്ഞിരുന്ന് അവൾ കണ്ണീർ വാർത്തു.
നിമിഷങ്ങൾ കടന്നുപോയി, ഇടയ്ക്കിടെ വരുന്ന ഇടിമുഴക്കമല്ലാതെ അവിടെ വേറെ ഒന്നും ശബ്ദിച്ചില്ല.
പുറത്ത് പെയ്യുന്ന മഴയുടെ ശക്തി കുറഞ്ഞു, എന്നാലും ചന്നം പിന്നം ചാറിക്കൊണ്ടിരുന്നു.
ഗീതു തലയുയർത്തി, കൈകൾകൊണ്ട് മുഖം അമർത്തിതുടച്ചു.നന്നായി കരഞ്ഞത് കൊണ്ടാവണം കൺപോളകൾക്ക് കനം വച്ചിരുന്നു, ആ മിഴികൾ ചുവന്നു. ഇടയ്ക്കിടെ ഒരു തേങ്ങൽ അവളിൽ നിന്ന് ഉയർന്ന് വന്നു. അപ്പോഴും യാതൊരു ഭാവഭേദവുമില്ലാതെ അനി അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.

'അനി..യേട്ടാ... എന്തി..നാ...'

ഗീതു മിണ്ടാൻ ശ്രമിച്ചുവെങ്കിലും ശബ്ദം തൊണ്ടയിൽ കുടുങ്ങി. തേങ്ങലിനൊപ്പം ഒരു ഗദ്ഗദവും അവളിൽ നിന്നുയർന്നുവന്നു. 
'ഗീതു... നീ ഓകെയായോ?'

'ഏട്ടാ... പ്ലീസ് മതി'

'ഇല്ല, എനിക്ക് മുഴുവൻ പറഞ്ഞേ പറ്റൂ. ഇന്നെങ്കിലും ഇത് പറഞ്ഞില്ല എങ്കിൽ എനിക്ക് എന്നിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടും, എനിക്ക് ചിലപ്പോൾ ഭ്രാന്ത് പിടിക്കും.
ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു ഭൂതകാലമുണ്ടെനിക്ക്, അതിനേക്കാൾ വെറുപ്പാണ് ഇപ്പോഴുള്ള എന്റെ ജീവിതത്തിനോട്. ജീവിതത്തിൽ തോറ്റ്പോകാതിരിക്കാൻ ആണ് ഞാൻ നിന്നെ കെട്ടിയത്, പക്ഷേ നീയെന്നെ തോൽപ്പിച്ചു.
ഗീതു, എനിക്ക് വയ്യ , ജയിച്ചില്ലെങ്കിലും ഇനിയും തോൽക്കാൻ വയ്യ. അതിനായി എനിക്ക് ചിലത് ചെയ്തേ പറ്റൂ.
ഇന്ന്, ഇപ്പോൾ മുതൽ ഞാൻ എന്റെ സ്വപ്നങ്ങളെ കുഴികുത്തി മൂടുകയാണ്. ഒരുപാട് സ്വപ്‌നങ്ങൾ ഉള്ളത് കൊണ്ട് ചിലപ്പോൾ കുറച്ച് സമയമെടുത്തേക്കും. എല്ലാത്തിന്റെയും അവസാനം ഞാൻ ഒരിക്കലും ആഗ്രഹിക്കാത്ത, ഒരിക്കലും ഇഷ്ടപ്പെടാത്ത ആ തീരുമാനം എടുക്കേണ്ടി വരും. അതിനായി ഞാൻ എന്റെ മനസ്സിനെ പാകപ്പെടുത്തുകയാണ്, നീയും നിന്റെ മനസ്സിനെ നിയന്ത്രിക്കണം. എന്ത്‌കൊണ്ടാണ് ഞാൻ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് ഇപ്പൊ നിനക്ക് മനസ്സിലായിക്കാണും'

'ഏട്ടാ പ്ലീസ്...'

ഗീതു പതുക്കെ കട്ടിലിനോട് ചേർന്നിരുന്നു, നിവർത്തിവച്ചിരുന്ന അനിയുടെ കാലിൽ പിടിച്ചു. കറുത്ത ആ കാലുകളിൽ മുഖം അമർത്തി അവൾ കരഞ്ഞു.
കാൽപത്തിയിലൂടെ കണ്ണീർ ഒളിച്ചിറങ്ങുമ്പോൾ അനി കാൽ വലിക്കാൻ ശ്രമിച്ചു, പക്ഷെ ഗീതുവിന്റെ കൈകളിൽ നിന്ന് വിടുവിക്കാനായില്ല.

'നോക്ക് ഗീതു, ഇത് വികാരങ്ങൾക്ക് അടിമപ്പെടേണ്ട സമയമല്ല, ചിന്തിച്ച് തീരുമാനമെടുക്കണം. എനിക്ക് പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞു, ഇനി നിനക്ക് പറയാം. പക്ഷെ അത് ഇപ്പോൾ വേണ്ട. അതിന് പറ്റിയ അവസ്ഥയല്ല നിനക്ക്, സമയമെടുത്ത് കാര്യങ്ങൾ നല്ലപോലെ ആലോചിക്ക്. ഈ വീട്ടിൽ ഞാനും നീയും അമ്മയും മാത്രമേ ഉള്ളൂ, തല്ക്കാലം അമ്മ ഒന്നുമറിയരുത്.
സ്റ്റോർ റൂമിൽ ബെഡും തലയിണയും ഉണ്ട്, നാളെ അമ്മ കാണാതെ അത് റൂമിൽ കൊണ്ട് വന്ന് വെക്ക്. അമ്മ കുളിക്കാൻ കയറുമ്പോഴോ പുറത്ത് പോകുമ്പോഴോ കൊണ്ടുവന്നാൽ മതി, എന്നിട്ട് ഈ കട്ടിലിനടിയിൽ വെക്ക്. ഇനി എങ്ങാനും അമ്മ കണ്ടിട്ട് ചോദിക്കുകയാണെങ്കിൽ പുറത്താകുന്ന സമയത്ത് കിടക്കാൻ ആണെന്ന് പറഞ്ഞാൽ മതി. നിന്റെ ഡേറ്റ് ആവാറായല്ലോ.
ഇന്ന് രാത്രി കൂടി നമുക്ക് ഈ കട്ടിലിൽ കിടക്കാം, നമ്മുടെ ആദ്യരാത്രിപോലെ ഒന്ന് തൊടുകപോലും ചെയ്യാതെ'

ഗീതു അപ്പോഴേക്കും അർധബോധാവസ്ഥയിലായിരുന്നു. അനി പറഞ്ഞത് മുഴുവൻ അവൾ കേട്ടോ എന്നറിയില്ല, ഇടയ്ക്കിടെ ഒരു മൂളൽ മാത്രം വന്നു. അനി അല്പം ബലം എടുത്തിട്ടാണെങ്കിലും ഗീതുവിന്റെ പിടി വിടുവിച്ചു. അനിയുടെ കൈ വിട്ടതും അവൾ നിലത്തേക്ക് വീണു. അവളെ ഒരു നിമിഷം നോക്കി നിന്ന് അനി തുറന്ന് കിടക്കുന്ന ജനലിലൂടെ പുറത്തേക്ക് നോക്കി. കാർമേഘങ്ങൾ നീങ്ങിത്തുടങ്ങിയിരിക്കുന്നു, ചന്ദ്രന്റെ വെളിച്ചം മേഘപാളികൾക്കിടയിലൂടെ ഭൂമിയിലേക്ക് ഊർന്നിറങ്ങുന്നു.
ജനൽകമ്പിയിൽ മുറുകെ പിടിച്ച് പെയ്തൊഴിഞ്ഞ ആകാശത്തേക്ക് നോക്കുമ്പോൾ തന്റെ മനസ്സിലെ നൊമ്പരം പെയ്യാൻ വെമ്പിനിൽക്കുന്നതായി അവൻ അറിഞ്ഞു. ആ പേമാരിയെ തടുത്ത് നിർത്താൻ തനിക്കാവില്ല, ആർക്കുമാവില്ല!!!!

         #തുടരും

'ഗീതു... മോളേ...'

അമ്മയുടെ വിളി കേട്ടാണ് ഗീതു ഉണർന്നത്.

'മോളേ... എന്തേ വയ്യേ? തലവേദന മാറിയോ?'

അവൾ കണ്ണ് തുറന്ന് ചുറ്റും നോക്കി, കട്ടിലിൽ ആണ് താൻ കിടക്കുന്നത്, അരികിൽ അമ്മ ഇരിക്കുന്നുണ്ട്.
എന്താണ് ഇന്നലെ സംഭവിച്ചത്? എല്ലാം സ്വപ്നമായിരുന്നോ? ഈശ്വരാ എല്ലാം എന്റെ തോന്നൽ മാത്രമായിരിക്കണേ...

'ഗീതൂട്ടി, എന്ത് പറ്റിയത്? ഒട്ടും വയ്യേ മോൾക്ക്? മുഖം ആകെ തളർന്നിരിക്കുന്നു. ആശുപത്രിയിൽ പോണോ?'

'വേണ്ട അമ്മേ. അനിയേട്ടൻ?'

'അവൻ കടയിലേക്ക് പോയി. നിനക്ക് വയ്യ തലവേദന ആണ്, കുറച്ച് കഴിഞ്ഞ് വിളിച്ചാൽ മതി എന്ന് അവനാ പറഞ്ഞത്'

'അമ്മേ സമയം എന്തായി?'

'ഒമ്പത് കഴിഞ്ഞിട്ടുണ്ടാകും. എന്തേ, ആശുപത്രിയിൽ പോണോ?'

'വേണ്ട അമ്മേ, ഇപ്പൊ കുഴപ്പല്ല്യ'

'എന്നാ കുട്ടി കുറച്ച് നേരം കൂടി കിടന്നോ. അമ്മ പശുവിനെ ഒന്ന് അഴിച്ച് കെട്ടിയിട്ട് വരാം'

അമ്മ പോയിക്കഴിഞ്ഞപ്പോൾ ഗീതു കട്ടിലിൽ ഇരുന്ന് രാത്രിയിലെ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു.

-ഈ കല്യാണത്തിൽ നിനക്ക് സമ്മതമുണ്ടായിരുന്നോ?
ഒരു ഭാര്യയായി നിന്നെ അനുഭവിക്കാൻ പറ്റിയിട്ടില്ല.
എന്നെ വെറുമൊരു കാമപ്രാന്തനായിട്ടാണല്ലേ നീ കാണുന്നത്?-

അനി പറഞ്ഞ വാക്കുകൾ തിരമാലകൾ കണക്കെ അവളുടെയുള്ളിൽ ആഞ്ഞടിച്ചു.
ശരിയാണ് അനിയേട്ടൻ ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ ഒന്ന് പോലും നുണ അല്ല. പക്ഷേ, ഇതെല്ലം അനിയേട്ടന്റെയുള്ളിൽ ഒരു കനലായി അവശേഷിക്കുന്നുണ്ടായിരുന്നോ? ഇന്നലെ അവസാനമായി ഏട്ടൻ പറഞ്ഞതിന്റെ അർത്ഥം ഒരു വേർപിരിയൽ അല്ലേ, ഈശ്വരാ ഒരിക്കലും മനസ്സ് കൊണ്ട് അങ്ങനെയൊരു കാര്യം ഞാൻ ചിന്തിച്ചിട്ടില്ല. എനിക്ക് അതിന് കഴിയുകയുമില്ല.
തെറ്റുകൾ സംഭവിച്ചിട്ടുണ്ട്, ചിലതെല്ലാം മനഃപൂർവമായിരുന്നു, പക്ഷെ അതിന് ഇങ്ങനെയൊരു അവസാനം....

ഗീതുവിന്റെ മനസ്സിലേക്ക് തന്റെ ഭൂതകാലത്തിന്റെ ഓർമ്മകൾ തെളിഞ്ഞ് വന്നു.

ഒരു ദരിദ്ര കർഷക കുടുംബമായിരുന്നു, അച്ഛൻ , അമ്മ, ചേച്ചി , അനിയൻ.
കുഞ്ഞുനാൾ മുതലേ പണത്തിന് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. ഞങ്ങൾ മക്കളെ പട്ടിണിക്കിടാതിരിക്കാൻ മാത്രമായിരുന്നു അച്ഛന്റെ ശ്രമം. അന്നത്തെ കൂലി കൊണ്ട് അന്നത്തെ നിത്യച്ചിലവുകൾ നടത്തിയിരുന്ന അച്ഛന് അതിനുമപ്പുറം ഒന്നും പറ്റില്ലായിരുന്നു. ഗവണ്മെന്റ് സ്‌കൂളിൽ പഠിക്കാൻ ചിലവില്ലാതിരുന്നത് കൊണ്ട് പഠിപ്പിന് മാത്രം മുടക്കം വന്നില്ല. മറ്റുള്ള കുട്ടികൾ ബ്രൗൺ പേപ്പർ കൊണ്ട് പുസ്തകം കൊണ്ട് പൊതിഞ്ഞപ്പോൾ ഞങ്ങൾ അത് ന്യൂസ് പേപ്പർ കൊണ്ടായിരുന്നു. എല്ലാവരും ബുധനാഴ്ച്ച നല്ല കളർ ഡ്രസ്സ് ഇടുമ്പോൾ ഞങ്ങൾ അന്നും യൂണിഫോം ആയിരുന്നു. സ്‌കൂളിൽ നിന്ന് വീഗാലാന്റിലേക്ക് ടൂർ പോയപ്പോൾ എന്റെ ക്ലാസിൽ നിന്നും പോകാഞ്ഞത് ഞാൻ മാത്രമായിരുന്നു. ടൂർ പോയി വന്ന കൂട്ടുകാർ അവിടുത്തെ റൈഡുകളെ പറ്റി പറയുമ്പോൾ എല്ലാം ആകാംഷയോടെ കേട്ടിരുന്നു എങ്കിലും വീട്ടിലെ തലയിണ മാത്രമേ എന്റെ സങ്കടം കണ്ടുള്ളു. മറ്റുള്ളവരെ പോലെ ഒരു ജീവിതം ഞാനും ആഗ്രഹിച്ചു എങ്കിലും എനിക്ക് അത് അപ്രാപ്യമായിരുന്നു. സ്വപ്നം കാണുന്നത് പോലെയുള്ള ഒരു ജീവിതം കിട്ടില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ പാഠപുസ്തകത്തെ മാത്രം കൂട്ടുകാരാക്കി.

ചേച്ചി പഠിത്തത്തിൽ കുറച്ച് പിന്നിലായിരുന്നു, ചേച്ചിക്ക് അമ്മയും അടുക്കളയുമായിരുന്നു ഇഷ്ടം. പതിനെട്ട് വയസ്സ് തികഞ്ഞപ്പോൾ തന്നെ ചേച്ചിയെ കെട്ടിച്ച് വിട്ടു, അതിനായി വീടിന്റെ ആധാരം സഹകരണ ബാങ്കിൽ പണയം വച്ചു.
ആ ആധാരം തന്നെയാണ് എന്റെ കല്യാണം നടത്താനും ഉള്ളത് എന്ന് മനസ്സിലായി, അത് കടം തീർത്ത് എടുക്കാൻ കൊല്ലങ്ങൾ വേണ്ടിവരും അത് വരെ എന്തായാലും എന്റെ കല്യാണം നടക്കില്ല. അപ്പൊ ഇനി പഠിത്തം മാത്രേ മുന്നിലുള്ളൂ. നല്ല മാർക്കോടെയാണ് പ്ലസ് ടു പാസായത്, സ്‌കൂളിലെത്തന്നെ ഉയർന്ന മാർക്ക്. അത്കൊണ്ട് ഗവണ്മെന്റ് കോളേജിൽ തന്നെ അഡ്മിഷൻ കിട്ടി. വീട്ടിൽ എപ്പോഴും ഇല്ലായ്മയുടെ കണക്ക് മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളു, അത് കേൾക്കാതിരിക്കാൻ വേണ്ടിയാണ് ഹോസ്റ്റലിലേക്ക് താമസം മാറിയത്. അവിടെ കൂട്ടുകാർക്കിടയിൽ ലയിച്ച് ചേരുമ്പോൾ ചിലതൊക്കെ മനപ്പൂർവം മറക്കും. പണം അവിടെയും ചിലപ്പോഴെങ്കിലും വില്ലനായി വന്നെങ്കിലും എന്നെ സ്നേഹിക്കുന്ന കുറച്ച് കൂട്ടുകാർ ഉണ്ടായിരുന്നു.
അനിയൻ പ്ലസ് ടു കഴിഞ്ഞ് പണിക്ക് ഇറങ്ങിയപ്പോൾ വീട്ടിലെ കാര്യങ്ങൾ കുറച്ച് മെച്ചപ്പെട്ടു.
കോളേജും കൂട്ടുകാരുമായുള്ള ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് ഞങ്ങളുടെ കൂട്ടത്തിൽ ഓരോരുത്തരായി കുറഞ്ഞ് പോയത്. കല്യാണം, കൂട്ടത്തിലെ ഒരാളുടെ കല്യാണം ആണെന്ന് പറയുമ്പോൾ ഞങ്ങൾക്ക് വലിയ സന്തോഷമായിരുന്നു. ഒരുപാട് കളിയാക്കിയും ആഘോഷമാക്കിയും അവളെ പറഞ്ഞ് വിടുമ്പോൾ അറിഞ്ഞിരുന്നില്ല ഒരാൾ ഉണ്ടാക്കുന്ന വിടവ് എത്രയാണെന്ന്. ആ വിടവിന്റെ ആഴം മനസിലായത് എന്റെ ശക്തിയായി നിന്നിരുന്ന റെജിയും ലതികയും എന്നെ തനിച്ചാക്കി പോയപ്പോഴാണ്. രണ്ടാളുടെയും കല്യാണം അടുത്തടുത്തായിരുന്നു. അവർക്ക് ചേർന്ന ചെറുപ്പക്കാരൻ ചെക്കന്മാർ. ഒരാൾ ഐ.ടി പ്രൊഫഷണൽ ഒരാൾ പ്രവാസി. അവരുടെ കല്യാണപ്പന്തലിൽ നിന്നിറങ്ങുമ്പോൾ എന്റെയുള്ളിൽ സ്വപ്നങ്ങളുടെ മണ്ഡപം ഉയരുകയായിരുന്നു. സ്വപ്നങ്ങളിൽ മുഖം വ്യക്തമല്ലാത്ത നായകന്മാർ വന്നു. സുമുഖന്മാരും ജോലിയുള്ളവരും റൊമാന്റിക്കും ആയ ഭർത്താക്കന്മാരെ സ്വപ്നം കാണാൻ തുടങ്ങി. കോളേജിലെ പലരെയും തന്റെ സങ്കൽപ്പങ്ങൾക്കനുസരിച്ചുള്ള ആളാണോ എന്ന് നോക്കിയിട്ടുണ്ട്, ആരെയും കിട്ടിയില്ല. ഒടുവിൽ പഠിപ്പിക്കുന്ന സാർമാരെ നോക്കി, ഒന്നിലും ഒരു തൃപ്തി വന്നില്ല.
അങ്ങനെ അവസാന സെമസ്റ്ററും പൂർത്തിയാക്കി വീട്ടിലെത്തി. അപ്പോഴേക്കും ദാരിദ്ര്യത്തിൽ നിന്നും കര കയറാൻ തുടങ്ങിരുന്നു എന്റെ വീട്. പഴയതെങ്കിലും ഒരു ടി.വി വാങ്ങി. അടുക്കളയിലും പുതിയ ഉപകരണങ്ങൾ സ്ഥാനം പിടിച്ചു.

രാത്രി ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോഴാണ് അച്ഛൻ അത് പറഞ്ഞത്,
'നാളെ നിന്നെക്കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്. ശങ്കുണ്ണി പറഞ്ഞതാ. അവനാവുമ്പോ നമുക്ക് പറ്റിയത് തന്നെ കൊണ്ട് വരുമല്ലോ'

അന്നത്തെ രാത്രി ഉറങ്ങാൻ പറ്റിയില്ല, എന്റെ സ്വപ്‌നങ്ങൾ, അവയ്ക്ക് ചിറക് മുളയ്ക്കാൻ പോകുന്നു. ആദ്യത്തെ പെണ്ണുകാണൽ ചടങ്ങ് ആണ്, ടെൻഷൻ ഉണ്ട്. എന്നാലും വല്ലാത്തൊരു ആകാംഷ, സന്തോഷം.
ഈശ്വരാ , ഞാൻ ആഗ്രഹിക്കുന്ന പോലുള്ള ഒരാളെ എനിക്ക് തരണേ. ജീവിതത്തിൽ ഇന്ന് വരെ സുഖം എന്തെന്ന് അറിഞ്ഞിട്ടില്ല. വിവാഹത്തോടെ വേണം പുതിയൊരു ജീവിതം തുടങ്ങാൻ. ഉള്ളത്കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാനാണ് അമ്മ പറഞ്ഞിട്ടുള്ളത് , ഇതുവരെയും അങ്ങനെയാണ് ജീവിച്ചത്. ഇനി പറ്റില്ല, ഇനിയെങ്കിലും ജീവിതമെന്തെന്ന് അനുഭവിക്കണം,
ആസ്വദിക്കണം.

രാവിലെ അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് വന്നു, നന്നായി ഒന്ന് ഒരുങ്ങി. ജനലിലൂടെ പുറത്തേക്ക് നോക്കി എന്റെ ചെക്കനെ കാത്തിരുന്നു.

ഗേറ്റ് തുറന്ന് രണ്ടാണും ഒരു സ്ത്രീയും അകത്തേക്ക് വന്നു. സ്ത്രീ അമ്മായിയമ്മ ആയിരിക്കും, ആണുങ്ങളിൽ ഒന്ന് ബ്രോക്കർ ആണ്, മറ്റേത് കണ്ടിട്ട് ചെക്കന്റെ ഏട്ടൻ ആണെന്നാ തോന്നുന്നത്. മുപ്പതിനോടടുത്ത് പ്രായം തോന്നും, കറുത്ത നിറമാണ്, എന്നാലും ഒരു ചന്തമൊക്കെയുണ്ട്.  ഇനി ചെക്കനും കറുത്തിട്ടാകുമോ? സ്വത്തും പണവുമൊന്നും ഇല്ലെങ്കിലും ആകെയുള്ളത് കുറച്ച് പഠിപ്പും തൊലിവെളുപ്പും ആണ്. അതിന് ചേർന്ന ഒരാളെ മതി എനിക്ക്. ജീവിതത്തിൽ ഇത്രയും കാലം അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചു, ഇതിൽ പറ്റില്ല, ഇതിൽ മാത്രം. ഇത് എന്റെ ജീവിതത്തിന്റെ കാര്യമാണ്, ഇതിലെങ്കിലും എനിക്ക് വിജയിക്കണം.

അങ്ങനെ ആദ്യത്തെ ചായ കൊടുക്കൽ ചടങ്ങ് നടന്നു. കാരണവന്മാർ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, എന്റെ ചിന്ത അപ്പോഴും കല്യാണച്ചെക്കനെ പറ്റിയായിരുന്നു. ഒരു ഫോട്ടോ കിട്ടിയിരുന്നെങ്കിൽ എന്ന് ആലോചിച്ച് നിൽക്കുമ്പോൾ ആണ് അമ്മ അടുത്തേക്ക് വന്നത്.

'നിനക്ക് ആളെ ഇഷ്ടായോ?, ഇത്തിരി നിറം കുറവുണ്ടെന്നേയുള്ളു, നല്ല കുടുംബമാ'

അപ്പോഴാണ് ആ സത്യം മനസിലായത്, ആ വന്നിരിക്കുന്ന കറുമ്പൻ ആണ് കല്യാണച്ചെക്കൻ.
വന്നവർ പോകാൻവേണ്ടി ഞാൻ കാത്തിരുന്നു. അവർ പടി കടന്നതും ഉറപ്പിച്ചു പറഞ്ഞു എനിക്കയാളെ വേണ്ടെന്ന്.
പക്ഷേ അന്നെനിക്ക് മനസിലായി ഒരു പെണ്ണിന് തന്റെ വിവാഹക്കാര്യത്തിൽ അഭിപ്രായമൊന്നുമില്ലെന്ന്. അച്ഛന് അവരെ നന്നായി ബോധിച്ചിരിക്കുന്നു. ഒരുപക്ഷെ അച്ഛന്റെ സ്ഥാനത്ത് നിന്ന് നോക്കുമ്പോൾ അത് ശരിയായിരിക്കാം. ഉണ്ണാൻ അരിയുണ്ട്, കിടക്കാൻ വീടുണ്ട്, ചെയ്യാൻ ഒരു തൊഴിലുണ്ട്, നല്ല ആരോഗ്യമുണ്ട്. അച്ഛന് മകളെ കൈപിടിച്ചേൽപ്പിക്കാൻ ഈ കാരണങ്ങൾ മതിയായിരിക്കും. പക്ഷേ, എന്റെ ആഗ്രഹങ്ങൾ, പഠിപ്പ്, നല്ല ഭംഗി, ജോലി, പ്രായം ഇതിനൊന്നിനും ഒരു വിലയുമില്ലേ?

പെണ്ണുകാണൽ അല്ലേ നടന്നിട്ടുള്ളൂ, ഇനിയും ചടങ്ങുകൾ ഉണ്ടല്ലോ. ജാതകചേർച്ചയൊന്നും നോക്കിയിട്ടില്ല എന്ന് പറഞ്ഞ് അമ്മ സമാദാനിപ്പിക്കാൻ നോക്കി. എനിക്ക് വേണ്ടി അച്ഛനോട് സംസാരിച്ചതിന് ഒരുപാട് ചീത്തയും കേട്ടു.
സ്ത്രീധനമായി ഒന്നും വേണ്ട എന്നാണ് അവര് പറഞ്ഞിരിക്കുന്നത്, ആ വാക്കിലാണ് അച്ഛന്റെ പ്രതീക്ഷ. സ്ത്രീധനമായി ഒന്നും കൊടുക്കാനില്ല എന്നത് എനിക്കും അറിയാവുന്ന സത്യമാണ്, എന്നാലും... എന്റെ സ്വപ്‌നങ്ങൾ...
ചേച്ചിയുടെ കല്യാണത്തിന് വേണ്ടി എടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങി ജപ്തിയായപ്പോൾ അമ്മയുടെ താലിമാലപോലും വിൽക്കേണ്ടി വന്നു. ഇനിയും ലോൺ എടുത്ത് കടക്കെണിയിൽ വീഴാൻ അച്ഛന് പറ്റുമായിരുന്നില്ല. ലോണിന്റെ നല്ലൊരു ഭാഗവും വീട്ടിയത് അനിയനാണ്, ഇനിയും അവനെക്കൊണ്ട് ഭാരം വലിപ്പിക്കണോ.

ഒരാഴ്ച്ചക്ക് ശേഷം ശങ്കുണ്ണിയേട്ടൻ വന്നത് ജാതകങ്ങൾ തമ്മിൽ ചേർന്നതും അവർക്ക് ഈ ബന്ധത്തിൽ പൂർണ്ണ സമ്മതമാണെന്ന് അറിയിച്ചതും പറയാൻ ആയിരുന്നു.
എന്റെ വാക്കുകൾ കേൾക്കാതെ ഇവിടെയും സമ്മതമാണെന്ന് അച്ഛൻ പറയുമ്പോൾ തകർന്നത് എന്റെ സ്വപ്‌നങ്ങൾ ആയിരുന്നു. ഒരു ജീവിതമായിരുന്നു.
ഉറപ്പിച്ച കാര്യങ്ങളിൽ ഇനിയൊരു മാറ്റം ഉണ്ടാവില്ലെന്ന് ഉറപ്പായപ്പോൾ ആകെ തളർന്നുപോയി. പിന്നീടങ്ങോട്ട് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു.

ത്യാഗം, അതെ ഞാൻ ത്യാഗം ചെയ്യാൻ പോവുകയാണ്, എന്റെ കുടുംബത്തിന് വേണ്ടി. ഇ
എന്റെ ജീവിതം നശിപ്പിക്കാൻ പോവുകയാണ് എന്റെ കുടുംബത്തിന് വേണ്ടി.
എന്റെ സ്വപ്‌നങ്ങൾ കുഴികുത്തി മൂടുകയാണ് എന്റെ കുടുംബത്തിന് വേണ്ടി.
സിനിമകളിലും സീരിയലുകളിലും കുടുംബത്തിനായി സ്വന്തം ജീവിതം മറക്കുന്ന നായികയെപ്പോലെ ഞാൻ മാറുകയായിരുന്നു.

പിന്നീടങ്ങോട്ട് പക ആയിരുന്നു, എല്ലാവരോടും.
എന്റെ സ്വപ്നങ്ങളെ തല്ലിച്ചതച്ച അച്ഛനോട്, അച്ഛന്റെ ഭാഗത്ത് നിന്ന അമ്മയോട്, എനിക്ക് വേണ്ടി സംസാരിക്കാത്ത അനിയനോട്.
പിന്നെ എന്നെ കെട്ടാൻ പോകുന്ന ആളോട്, ഡോ, താൻ എന്റെ കഴുത്തിൽ താലികെട്ടുമായിരിക്കും, പക്ഷെ ഞാനൊരിക്കലും തന്റെ ഭാര്യയാവില്ല. ഞാൻ താൻ അർഹിക്കുന്നതിലും മുകളിൽ ആണ് അത് മനസിലാക്കി താൻ പിന്മാറണമായിരുന്നു. താൻ ചെയ്ത ആ തെറ്റിന് ഒരു ജീവിതകാലം മുഴുവൻ ഞാൻ തന്നെക്കൊണ്ട് പ്രായശ്ചിത്തം ചെയ്യിക്കും.
ഇനി എന്റെ പുന്നാര അമ്മായിയമ്മ, മൂത്ത മകൻ ഭാര്യവീട്ടിലാണ് താമസം എന്നാണ് ശങ്കുണ്ണിയേട്ടൻ പറഞ്ഞത്, അത് ഈ തള്ളയുടെ സ്വഭാവം കൊണ്ടായിരിക്കും. ആ സ്വഭാവം കൊണ്ട് എന്റെ അടുത്തേക്ക് വാ, കാണിച്ച് തരാം.

സ്വയം ഒരു ബലിയാടായി മാറുകയാണ് എന്ന തോന്നലിനൊപ്പം എല്ലാവരോടുമുള്ള വെറുപ്പും കൂടി വന്നു. കാര്യങ്ങൾ പറഞ്ഞപ്പോൾ കൂട്ടുകാരികളും കുറച്ച് ബലംപിടിച്ച് നിൽക്കാൻതന്നെയാണ് പറഞ്ഞത്.

കല്യാണത്തിന് മുൻപ് അനിയേട്ടൻ ഫോൺ വിളിക്കുമായിരുന്നു, ഒരിക്കലും ഒരു കാമുകിയായോ കെട്ടാൻ പോകുന്ന പെണ്ണായോ അനിയേട്ടനോട് സംസാരിച്ചിട്ടില്ല. എന്തെങ്കിലും ഒഴികഴിവ് പറഞ്ഞ് ഫോൺ വെക്കുമ്പോൾ ഞാൻ ഉള്ളിൽ ചിരിക്കുകയായിരുന്നു. കല്യാണം കഴിഞ്ഞും അതുപോലെയാണ് അനിയേട്ടനോട് പെരുമാറിയത്.
ഒരിക്കലും ഞാൻ അനിയേട്ടന്റെ ഭാര്യയായിട്ടില്ല, ഒരു ഭാര്യയുടെ കടമ നിറവേറ്റിയിട്ടില്ല. ഒരു ഭർത്താവിന്റെ ആഗ്രഹങ്ങൾ നടത്തിക്കൊടുത്തിട്ടില്ല.
ഒരു മുറിയിൽ ഒരു കട്ടിലിൽ കിടക്കുമ്പോഴും ഞങ്ങൾ അപരിചിതരാണ്.
എന്റെ അമ്മ വാടീ പോടീ വിളിക്കുമ്പോൾ ഇവിടുത്തെ അമ്മ എപ്പോഴും മോളേ എന്നാ വിളിക്കാറ്, എന്നിട്ടും എനിക്ക് അവരോട് സ്നേഹം തോന്നിയില്ല.

ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും, എന്റെ വാശി, ദേഷ്യം തീർക്കുക എന്നല്ലാതെ ഏട്ടനെ പിരിയുന്നതിനെപ്പറ്റി ഒരിക്കലും ഞാൻ ആലോചിച്ചിട്ടില്ല.

ഈശ്വരന്മാരേ ഇന്നലെ ഏട്ടൻ പറഞ്ഞതെല്ലാം എന്നെ പറ്റിയ്ക്കാൻ ആവണേ.

ഗീതു പതുക്കെ എണീറ്റ് പുറത്തേക്കിറങ്ങി, അമ്മ അടുക്കളയിൽ എന്തോ പണിയിലാണ്.
'മോള് എണീച്ചോ? പല്ല് തേച്ചിട്ട് വാ, അമ്മ ചായ എടുക്കാം'

ചൂട് ചായ കുടിക്കുമ്പോഴും അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു.
'അമ്മയ്ക്ക് എല്ലാ പണിയും ചെയ്ത് ബുദ്ധിമുട്ടായോ?'

'ഏയ്, ഇതൊക്കെ ഞാൻതന്നെയല്ലേ മുൻപും ചെയ്തിരുന്നത്. കൂടെ ഒരാളുണ്ടെങ്കിൽ ഒരു ആശ്വാസം അത്രേ ഉള്ളു'

'അമ്മേ, അരുണേട്ടൻ എന്താ ചേച്ചിയുടെ വീട്ടിൽ നിൽക്കുന്നത്?'

'മോളത് അനിയോട് ചോദിച്ചില്ലേ?'

'ഇല്ല, ഏട്ടന് വിഷമം ആവോ എന്ന് കരുതി. അമ്മയും ദേവുചേച്ചിയും തമ്മിൽ എന്തെങ്കിലും...?'

         തുടരും

💚'അങ്ങനെ മോളോട് ആരെങ്കിലും പറഞ്ഞോ? അവള്, ദേവു, എനിക്ക് എന്റെ സ്വന്തം മകളാ. അരുൺ അവിടെ പോയി താമസിക്കുന്നത് ഞാൻ പറഞ്ഞിട്ടാ.
ദേവുമോൾക്ക് അമ്മ മാത്രേ ഉള്ളൂ, മോൾടെ അച്ഛൻ പണ്ട് വേറെ ഒരുത്തിയുടെ കൂടെ താമസമാക്കിയതാ. ദേവൂന്റെ അമ്മ പാവം സ്ത്രീ ആണ്, ആരോടും ഒരു പരാതിയും പറഞ്ഞില്ല, പല പല പണികൾ ചെയ്ത് മോളെ നന്നായി പഠിപ്പിച്ച് വളർത്തി വലുതാക്കി. പഠിക്കാൻ പോയി വരുന്ന മോളെ കണ്ടിട്ട് കണ്ണന് ഇഷ്ടായി, അപ്പൊ അവൻ ജോലിക്ക് കയറിയിട്ടേ ഉള്ളൂ. അവൻ പോയിട്ട് ഇഷ്ടാണെന്ന് പറഞ്ഞു, മോള് ഇഷ്ടല്ലാന്നും. എന്തോ ഇവന് ആ കുട്ടിയെ മറക്കാൻ പറ്റിയില്ല , അങ്ങനെയാണ് എന്നോട് പറഞ്ഞത്. കുട്ട്യോൾടെ ഇഷ്ടമല്ലേ വലുത്, ഞാൻ നേരിട്ട് പോയി അവരോട് പെണ്ണ് ചോദിച്ചു. കുട്ടീടെ പഠിപ്പ് കഴിഞ്ഞിട്ട് ആലോചിക്കാം എന്ന് അവരും'

'എന്നിട്ട്?'

'കാത്തിരിക്കാൻ കണ്ണൻ തയ്യാറായിരുന്നു, കണ്ണൻ വേണ്ടെന്ന് പറഞ്ഞാൽ മാത്രേ വേറെ ചെക്കനെ ആലോചിക്കൂ എന്ന ഒരു ഉറപ്പ് അവരിൽ നിന്ന് വാങ്ങി ഞാൻ ഇങ്ങോട്ട് പോന്നു. പിന്നെ എല്ലാം ദൈവനിശ്ചയം. ഒന്നര കൊല്ലം രണ്ടാളും കാത്തിരുന്നു. പക്ഷെ ഞങ്ങൾ അറിയാതെ അവര് ഇടയ്ക്കൊക്കെ കണ്ടിരുന്നു ട്ടോ.
നല്ല രീതിയിൽ തന്നെ അവരുടെ കല്യാണം നടന്നു. പക്ഷെ ഞങ്ങൾ എല്ലാവർക്കും സങ്കടം ആ അമ്മയെപറ്റിയായിരുന്നു. അവര് അവിടെ തനിച്ചായില്ലേ. ഇവിടെ വന്ന് താമസിക്കാൻ അവർക്ക് പറ്റില്ലായിരുന്നു. അവരുടെ വിയർപ്പിൽ നിന്നുണ്ടാക്കിയ മണ്ണാണ്. അതിൽ കിടന്ന് മരിക്കാനാ അവരുടെ ആഗ്രഹം.
എനിക്ക് രണ്ട് ആണ്മക്കളെയാണ് ദൈവം തന്നത്, അരികിൽ ഇല്ലെങ്കിലും അവർ എന്റെ മക്കൾ തന്നെയാണ്, ഞാൻതന്നെയാണ് അവനോട് അവിടെ പോയി നില്ക്കാൻ പറഞ്ഞത്. ഇപ്പൊ ആർക്കും ഒരു കുഴപ്പവുമില്ലല്ലോ. ഇവിടെ അടുത്തല്ലേ അത്കൊണ്ട് അവര് എല്ലാ ആഴ്ചയും വരുമായിരുന്നു. ഈയിടെ ദേവൂന്റെ അമ്മ ഒന്ന് വീണു, കാലിന് ഒരു പൊട്ടലുണ്ട്. അത്കൊണ്ട് ഇപ്പൊ ദേവൂന് എങ്ങോട്ടും പോകാൻ പറ്റാതായി. അതാ ഇപ്പൊ ഇങ്ങോട്ടൊന്നും വരാത്തത്'

'അമ്മയ്ക്ക് എന്നാ കുറച്ച് ദിവസം അവിടെ പോയി നിന്നൂടെ? ഇപ്പൊ ഇവിടെ ഞാനുണ്ടല്ലോ'

'പോകാൻ കൊതിയില്ലാഞ്ഞിട്ടല്ല. ഇവിടെ ഈ പശുവിനേം കോഴിയേം എല്ലാം മോള് ഒറ്റയ്ക്ക് നോക്കണ്ടേ'

'അതൊന്നും സാരല്ല്യ അമ്മേ. അമ്മ പോയി ഒരു പത്ത് ദിവസം അവിടെ നിന്നിട്ട് വാ'

'ഉം, അനിയോട് ചോദിക്കട്ടെ'

'അനിയേട്ടൻ ദേഷ്യക്കാരനാ ലെ അമ്മേ?'

'അനിയോ? അവൻ ആയിരുന്നു, പണ്ട്. ആ കഥയൊന്നും മോളോട് പറഞ്ഞില്ലേ?'

'ഇല്ല. എനിക്ക് ചോദിയ്ക്കാൻ പേടി ആണ്'

'ഈ കാണുന്നതൊന്നുമായിരുന്നില്ല എന്റെ കുട്ടി. ഒറ്റവാക്കിൽ തെമ്മാടി എന്ന് പറയണം. സകല തോന്നിയവാസങ്ങളും ഉണ്ടായിരുന്നു, കള്ള് കുടിയും ബീഡിവലിയും.
പഠിക്കാൻ കണ്ണനേക്കാൾ ബുദ്ധി ഉണ്ടായിരുന്നു, പക്ഷേ എന്താകാര്യം, കുരുത്തക്കേടുകൾക്കായിരുന്നു അവന് താല്പര്യം. പ്ലസ് വണ്ണിൽ പകുതിവരയെ പോയുള്ളു. പിന്നെ ഒരു വർക് ഷോപ്പിൽ പണിക്ക് കയറി. പണിയൊക്കെ പെട്ടന്ന് പഠിച്ചു, പക്ഷെ നാട്ടിലെ ചില താന്തോന്നികളുമായിട്ട് അവൻ കൂട്ടുകൂടാൻ തുടങ്ങി. ആ കൂട്ടാണ് അവന്റെ ജീവിതം നശിപ്പിച്ചത്. അവരുടെ കൂടെ അടിക്കും വഴക്കിനും മുന്നും പിന്നും നോക്കാതെ ഇറങ്ങും. പിന്നെ പോലീസ് കേസും ആശുപത്രിയും കോടതിയും ഒക്കെയായി ചുറ്റിത്തിരിയൽ ആണ്. അവന്റെ അച്ഛന് മരിക്കുന്നത് വരെയും നാട്ടിൽ നല്ല ഒരു പേരുണ്ടായിരുന്നു. അവനായി അത് കളഞ്ഞ് കുളിച്ചു. അവന് എല്ലാ പാർട്ടിയിലും കൂട്ടുകാർ ഉണ്ടായിരുന്നു. ഒരാൾ പറയുമ്പോൾ മറ്റേ ആളെ തല്ലാനും ഇയാൾ പറഞ്ഞാൽ അയാളെ തല്ലാനും അവൻ ഇറങ്ങും. അതിന്റെയൊക്കെ ദോഷം എന്റെ കുട്ടി ശരിക്കും മനസ്സിലാക്കി'

'എന്ത് പറ്റി അമ്മേ?'

'മോള് അവന്റെ ദേഹത്തെ മുറിപ്പാടുകൾ കണ്ടിട്ടില്ലേ? പുറമെയുള്ളവർക്ക് കയ്യിലെ മാത്രമേ കാണാൻ പറ്റൂ, നമുക്കല്ലേ അവനെ അറിയൂ'

'ആ കണ്ടിട്ടുണ്ട്

അനിയുടെ കയ്യിലെ മുറിപ്പാട് മാത്രമേ ഗീതുവും കണ്ടിട്ടുണ്ടായിരുന്നുള്ളു. കറുത്ത ശരീരത്തിലെ പാടുകൾ പെട്ടന്ന് ശ്രദ്ധിക്കപ്പെടില്ല എന്നാലും ഒരു ഭാര്യ അത് കണ്ടില്ലെന്ന് പറയാൻ പാടില്ല എന്നവൾക്ക് തോന്നി. ഭർത്താവിന്റെ ശരീരത്തിലെ ഒരോ മറുകിന്റെയും സ്ഥാനം ഭാര്യയ്ക്ക് അറിഞ്ഞിരിക്കണം.

അത് എങ്ങനെയാ അമ്മേ? ഞാൻ ചോദിച്ചപ്പോൾ മുറി ആയി എന്ന് മാത്രേ പറഞ്ഞുള്ളു. പിന്നെ കൂടുതൽ ചോദിച്ച് ഞാൻ ബുദ്ധിമുട്ടിച്ചില്ല'

താൻ അമ്മയോട് ഒരുപാട് കള്ളങ്ങളായി പറയുന്നു എന്ന് ഗീതുവിന് അറിയാമായിരുന്നു. പക്ഷേ അനിയെപ്പറ്റി അവൾക്ക് എല്ലാം അറിഞ്ഞേ മതിയായിരുന്നുള്ളു.

'കൊന്നു എന്ന് വേണമെങ്കിൽ പറയാം. കുറച്ച് ജീവൻ മാത്രേ ഉണ്ടായിരുന്നുള്ളു ഞങ്ങൾക്ക് കിട്ടുമ്പോൾ.
രാത്രി വീട്ടിലേക്ക് വരുമ്പോഴാ, അഞ്ചാറ് ആളുകൾ ഉണ്ടായിരുന്നുത്രെ, വെട്ടി നുറുക്കി എന്റെ കുട്ടിയെ...'

അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി, മുണ്ടിന്റെ തലപ്പ് കൊണ്ട് അവർ കണ്ണ് തുടച്ചു.

'ആള് മാറി വെട്ടിയതാ എന്ന് ചിലര് പറഞ്ഞു, പണ്ട് ഇവൻ ചെയ്തതിന് പകരം വീട്ടിയതാണെന്ന് ചിലർ. ദൈവം അവന്റെ ജീവൻ മാത്രം ഞങ്ങൾക്ക് ബാക്കി തന്നു'

'അപ്പൊ ഈ കൂട്ടുകാരൊന്നും വന്നില്ലേ?'

'അവനെക്കൊണ്ട് ഇനി ഉപകാരമില്ലെന്ന് തോന്നിയത് കൊണ്ടാവും എല്ലാവരും ഒന്ന് വന്ന് കണ്ടിട്ട് പോയി. ഏതെങ്കിലും ഒരു പാർട്ടിയിൽ നിന്നിരുന്നെങ്കിൽ അവരെങ്കിലും സഹായിക്കുമായിരുന്നു. അവനെ ഇപ്പൊ കാണുന്നത് പോലെ ആക്കിയെടുക്കാൻ എത്ര കഷ്ടപ്പെട്ടു എന്നറിയോ. ഉള്ള സമ്പാദ്യം എല്ലാം വിൽക്കുകയും പണയം വെക്കുകയും ചെയ്തു. അതിലൊന്നും ഒരു സങ്കടം തോന്നിയില്ല ട്ടോ, എന്റെ കുട്ടിയെ എനിക്ക് തിരിച്ച് കിട്ടി. അവന്റെ രണ്ടാം ജന്മം അതും ഇരുപത്തിയഞ്ചാം വയസ്സിൽ. അവന് വേണ്ടി നഷ്ടപ്പെടുത്തിയതെല്ലാം അവൻതന്നെ തിരിച്ചെടുത്തു ട്ടോ. ആശുപത്രിയിൽ നിന്നിറങ്ങുമ്പോൾ അവൻ വേറെ ആളായിരുന്നു. കുറെ വേദന എന്റെ കുട്ടി സഹിച്ചു, എന്നാലും എന്റെ മകനായിട്ട് എനിക്കവനെ കിട്ടി. ഒരു കൊല്ലം വീട്ടിൽത്തന്നെ ഇരിക്കേണ്ടിവന്നു. അന്ന് മുതൽ അവൻ ജീവിതം എന്താണെന്ന് പഠിച്ചു. പതുക്കെ വർക്ക് ഷോപ്പിലെ ജോലിക്ക് പോകാൻ തുടങ്ങി,  രണ്ട് കൊല്ലം കൊണ്ട്തന്നെ അവൻ സ്വന്തമായി ഒരു കട ഇട്ടു. ഒരു രൂപ പോലും അനാവശ്യമായി കളയില്ല, കള്ളുകുടിയൊക്കെ അന്ന് നിർത്തിയതാ. എല്ലാ കടങ്ങളും വീട്ടി, നാലാളെകൊണ്ട് നല്ലത് പറയിച്ചു.

കല്യാണത്തിന്റെ കാര്യം വന്നപ്പോൾ മാത്രാ അവൻ ആകെ ഒഴിഞ്ഞ് മാറിയത്'

'അതെന്താ അമ്മേ? ഏട്ടന് നല്ല താല്പര്യം ഉള്ളപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നോട് എപ്പോഴും സ്നേഹത്തിൽ മാത്രേ സംസാരിച്ചിട്ടുള്ളു'

'അവൻ കല്യാണം വേണ്ടെന്ന് പറയാൻ ഞാനും ഒരു കാരണമാണ്. താന്തോന്നിയായ അവനെ ഒരു മനുഷ്യനാക്കിയത് അവളാണ്, എന്റെ ലക്ഷ്മിമോൾ'

'ലക്ഷ്മിയോ? അതാരാ?'

'അവൻ കിടന്നിരുന്ന ആശുപത്രിയിലെ നേഴ്സ് ആണ്, ശരിക്കും ഒരു മാലാഖ. ആ മോള് കാരണമാണ് അവന് ജീവനും ജീവിതവും തിരിച്ച് കിട്ടിയത്. മൂന്ന് മാസത്തോളം എന്റെ കുട്ടി ആശുപത്രിയിൽ കിടന്നു, അപ്പോൾ ഒരു മാലാഖയെപ്പോലെ അവനെ നോക്കിയത് ആ മോളാണ്.
അവന്റെ എല്ലാ കാര്യവും നോക്കും, അവന്റെ മാത്രമല്ല ആ വാർഡിലെ എല്ലാവരുടെയും. ലക്ഷ്മി മോളുടെ കൈപ്പുണ്യത്തെപറ്റി പറയാതെ വയ്യ. ആ കൈകൊണ്ട് പച്ചവെള്ളം എടുത്ത് തന്നാലും അത് മരുന്നാകും.
അത്യാവശ്യം ചുറ്റുപാടൊക്കെ ഉള്ള വീട്ടിലെ കുട്ടിയാണ്, പണ്ട് തൊട്ടേ നഴ്സിങ്ങിൽ ഇഷ്ടായിരുന്നുത്രേ. നല്ല ഒരു സുന്ദരിക്കുട്ടിയാണ്, എല്ലാ അമ്മമാരും ആഗ്രഹിക്കുന്ന സ്വഭാവവും. അങ്ങനെ ഒരു മോളെ ദൈവം എനിക്ക് തന്നില്ലല്ലോ എന്ന് ഞാൻ വിഷമിച്ചിട്ടുണ്ട്.

എപ്പോഴാണ് എങ്ങനെയാണ് എന്നറിയില്ല, മുറി കൂടുന്ന അനിയുടെ മനസ്സിൽ ലക്ഷ്മിമോളും കൂടി. എല്ലാവരോടും ഉള്ളപോലെയാണ് അവൾ അനിയോടും പെരുമാറിയത്, പക്ഷേ അവന് എന്തോ ഇഷ്ടം തോന്നിയിരുന്നതായി എനിക്ക് തോന്നി. അതൊക്കെ അവന്റെ പ്രായത്തിന്റെ ചാഞ്ചാട്ടമായിട്ടേ എനിക്ക് തോന്നിയുള്ളൂ. പിന്നെ അവർ രണ്ടാളും തമ്മിൽ ഒരു ചേർച്ചയും ഉണ്ടായിരുന്നില്ല. ഇവന്റെ കഥകളൊക്കെ ഞാൻ ആ മോളോട് പറയുകയും ചെയ്തിരുന്നു, അത്കൊണ്ട് ഇവനെ ഒരിക്കലും ഇഷ്ടപ്പെടാനും കഴിയില്ല'

'എന്നിട്ട്?'

'അനിയുടെ അച്ഛൻ കോണ്ട്രാക്റ്റ് വർക്കിന്‌ വന്ന് എന്നെക്കണ്ട് ഇഷ്ടപ്പെട്ട് കെട്ടിയതാണ്. കൂലിപ്പണിക്കാരായ എന്റെ വീട്ടുകാർക്ക് അത് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. കെട്ട് കഴിഞ്ഞ് ഞങ്ങളെ വിട്ട് പോകുന്നത് വരെയും അദ്ദേഹം എന്നെ വിഷമിപ്പിച്ചിട്ടില്ല, ഇത്തിരി മുൻകോപം ഉണ്ടെന്നേയുള്ളു. അത്കൊണ്ട് പ്രേമത്തെപ്പറ്റി എനിക്കൊരു ധാരണ ഉണ്ടായിരുന്നു. പക്ഷേ എന്റെ ധാരണകൾ തെറ്റിച്ചത് ലക്ഷ്മി മോളായിരുന്നു, അവൾക്കും അവനോട് ഇഷ്ടം തോന്നിയിരുന്നു, എങ്ങനെയാണ് അത് സംഭവിച്ചത് എന്നെനിക്ക് അറിയില്ല. മനസ്സിലോ ശരീരത്തിലോ എന്റെ മകന് വെളുപ്പ് ഉണ്ടായിരുന്നില്ല. ഇത് രണ്ടും ഉള്ളതാണ് ലക്ഷ്മിമോള്. രണ്ടാളും ഒരുമിച്ച് പോകുന്നത് കണ്ടാൽ ആളുകൾ കളിയാക്കും. എനിക്ക് ഒരു വിശ്വാസവും ഉണ്ടായിരുന്നില്ല മോൾക്ക് അവനെ ഇഷ്ടാവും എന്ന്.
പക്ഷേ അവന്റെ ഉള്ളിന്റെയുള്ളിൽ എവിടെയോ ഉള്ള വെളിച്ചം ആ കുട്ടി കണ്ടു, അതിനെ ആളിക്കത്തിച്ച് അവനെ ഒരു മനുഷ്യനാക്കി മാറ്റി. ലക്ഷ്മി മോള് തന്ന മരുന്നും, അവൾ പറഞ്ഞ വാക്കുകളുമാണ് അനിയെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. അവരുടെ കളികളൊക്കെ ഞാൻ ആരുമറിയാതെ കാണുന്നുണ്ടായിരുന്നു, ഒടുവിൽ രണ്ടാളും കൂടിയാണ് എന്നോട് അവരുടെ കാര്യം പറഞ്ഞത്. എനിക്ക് അതിൽ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. അർഹതയില്ലെങ്കിലും അനി മനസ്സിൽ കാണുന്നതിന് മുന്നേ എന്റെ മരുമകളായി അവളെ ഞാൻ ആഗ്രഹിച്ചിരുന്നു.
പിന്നെ അങ്ങോട്ട് അവിടം ആശുപത്രിയായിരുന്നില്ല, ഒരു പൂങ്കാവനം ആയിരുന്നു. എന്റെ കുട്ടികൾ അവിടെ ജീവിച്ച് തീർക്കുകയായിരുന്നു. അവിടെ എല്ലാവരും അവരുടെ കാര്യമൊക്കെയറിഞ്ഞു. അനിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് കൊണ്ടുവരുമ്പോൾ ലക്ഷ്മിയും കൂടെ വന്നു. ഈ മുറ്റത്ത് വരെയേ അവൾ വന്ന് നിന്നുള്ളൂ. അകത്തേക്ക് ഞാൻ വിളിച്ചതാ, അനിയുടെ താലി കഴുത്തിൽ ഇട്ടിട്ട് ഒരു നിലവിളക്കും പിടിച്ച് ഒരു ദിവസം ഈ പടി ചവിട്ടാം എന്ന് പറഞ്ഞാ മോള് പോയത്'

'എന്നിട്ട്? ആ കുട്ടിയെ എന്താ ഏട്ടൻ കെട്ടാഞ്ഞത്?'

      തുടരും...

💓💓
ഈ ഭാഗത്തോട് കൂടി 'അറിയാൻ വൈകിയത്' എന്ന കഥ അവസാനിക്കുകയാണ്. മാന്യ വായനക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ രണ്ട് ഭാഗങ്ങൾ ഒരുമിച്ച് പോസ്റ്റ് ചെയ്യുന്നു.
********************

'വിധി, അല്ലാതെന്ത് പറയാനാ. നമ്മൾ പെണ്ണുങ്ങളുടെ ജീവിതം പലപ്പോഴും നമ്മുടെ കയ്യിൽ അല്ല, മറ്റുള്ളവരുടെ കയ്യിലെ കളിപ്പാവയായി ചിലപ്പോൾ നമ്മൾ മാറും.
ഈ മുറ്റം വരെ എത്തിയിട്ടും എനിക്കെന്റെ മകളെ അകത്തേക്ക് കയറ്റാൻ യോഗമുണ്ടായില്ല.

ലക്ഷ്‌മിക്ക് ഒരു അനിയത്തി ഉണ്ടായിരുന്നു, ദീഷ്ണ,  പഠിപ്പൊക്കെ കഴിഞ്ഞ് ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ഉണ്ടായിരുന്നു. അവിടുത്തെ മാനേജരുമായി ആ കുട്ടി ഇഷ്ടത്തിലായി, പഠിപ്പും വിവരും ഉള്ള ആളുകൾക്ക് തെറ്റുകൾ ചിലപ്പോ പെട്ടന്ന് പറ്റും. ആ കുട്ടിയ്ക്കും തെറ്റ് പറ്റി, എന്തായാലും അവൻ ചതിച്ചില്ല, കെട്ടാം എന്ന് സമ്മതിച്ചു. അവര് വീട്ടുകാരുമായി പെണ്ണ്കാണാൻ വന്നു, അപ്പോഴാണ് ചെക്കന്റെ ഏട്ടൻ ലക്ഷ്മിമോളെ കണ്ടത്, ആൾക്ക് അവളെ ഒരുപാട് ഇഷ്ടായി. അവനാണെങ്കിൽ ജാതകപ്രശ്നം കൊണ്ട് കല്യാണമൊന്നും ശരിയാവാതെ ഇരിക്കുകയാ. അനിയത്തിയെ കാണാൻ വന്നവർ ചേച്ചിയെയും ചോദിച്ചു.
ലക്ഷ്മിമോള് അനിക്കുട്ടന്റെ കാര്യം പറഞ്ഞ് കുറേ എതിർത്തുനോക്കി, ആദ്യം വീട്ടുകാരും അവളുടെ ഇഷ്ടത്തിന് നിന്നു, പക്ഷേ കാണാൻ വന്നവർ ഒറ്റക്കാലിൽ ആയിരുന്നു. ലക്ഷ്മിയെയും തന്നാലേ ദീഷ്ണയുടെ കാര്യം നടക്കൂ എന്ന് അവർ ഉറപ്പിച്ച് പറഞ്ഞു. അതോടെ ലക്ഷ്മീടെ വീട്ടുകാർ എന്താ ചെയ്യേണ്ടത് എന്നറിയാതെ നിന്നു.  കല്യാണം മുടങ്ങിയാൽ ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് ദീഷ്ണ കൂടി പറഞ്ഞപ്പോൾ  അവളുടെ നല്ല ജീവിതത്തിനായി ലക്ഷ്മിയെ കൂടി കൊടുക്കുകയല്ലാതെ അവർക്ക് വേറെ മാർഗ്ഗമുണ്ടായിരുന്നില്ല.
നമ്മൾ പെണ്ണുങ്ങൾ ത്യാഗം ചെയ്യാൻ വിധിക്കപ്പെട്ടവർ ആണ്, എന്റെ കുട്ടി അവളുടെ അനിയത്തിയുടെ ജീവിതത്തിനായി അവളുടെ ജീവിതവും സ്വപ്നങ്ങളും ത്യാഗം ചെയ്തു. ഒരു പെണ്ണിന് മാത്രം കഴിയാവുന്ന ത്യാഗം.
അവൾ ഇവിടെ വന്നിരുന്നു, എന്താ പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു മോളേ. മനസ്സുകൊണ്ട് അത്രയും ആഗ്രഹിച്ചതാ ഞങ്ങൾ അവളെ. പോകാൻ ലക്ഷ്മിയോടും മറക്കാൻ അനിക്കുട്ടനോടും പറയുകയല്ലാതെ എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല.  പെണ്ണ് ഒരു അത്ഭുതമാണ്, അവളെ അറിയാൻ ആർക്കും പറ്റില്ല. അവളോളം സഹനശക്തി ആർക്കുമില്ല, അവളോളം മറക്കാനും പൊറുക്കാനും ആർക്കും കഴിയില്ല, അവളെ പോലെ ത്യാഗം ചെയ്യാൻ ആർക്കും കഴിയില്ല. പാവം എന്റെ കുട്ടി...'

അമ്മ കണ്ണ് തുടച്ച്കൊണ്ട് വിദൂരതയിലേക്ക് നോക്കി നിന്നു. ഗീതുവിന്റെ മനസ്സിലേക്ക് ഓടിവന്നത് അമ്മ പറഞ്ഞ ത്യാഗം എന്ന വാക്കാണ്.
ഇത്രയും നാൾ ഞാൻ വിചാരിച്ചത് ഞാൻ വലിയൊരു ത്യാഗം ചെയ്തിട്ടാണ് ഈ കല്യാണം കഴിച്ചത് എന്നാണ്. ആ ത്യാഗത്തിന്റെ പേരിലാണ് ഏട്ടനോടും അമ്മയോടും ദേഷ്യത്തോടെ പെരുമാറിയത്. തെറ്റി, എനിക്ക് തെറ്റിപ്പോയിരിക്കുന്നു. ഞാൻ ചെയ്തത് ത്യാഗമല്ല, അത് എന്റെ തെറ്റിദ്ധാരണയായിരുന്നു. എന്റെ അച്ഛൻ എടുത്ത ഒരു ശരിയായ തീരുമാനം, അതിനെ മനസ്സിലാക്കാൻ പറ്റാതെ പോയതാണ് എന്റെ തെറ്റ്. എന്താണ് ഞാൻ ത്യാഗം ചെയ്തത്, എന്റെ സ്വപ്നങ്ങളോ? യുവതിയായ ഒരു പെണ്ണ് ഒരായിരം സ്വപ്‌നങ്ങൾ കണ്ട്കൂട്ടും, അതല്ലാതെ വേറെന്താണ് എനിക്ക് നഷ്ടപ്പെട്ടത്?
ത്യാഗമെന്ന് ഇത്രയും ദിവസം കരുതിയത് ഒന്നുമല്ല, ലക്ഷ്മിയുടെ ത്യാഗത്തിന് മുന്നിൽ അതൊന്നും ഒന്നുമല്ല. തന്നേക്കാളേറെ തന്റെ കുടുംബത്തെ, തന്റെ അനിയത്തിയെയല്ലേ അവൾ സ്നേഹിച്ചത്? എനിക്ക് വേണ്ടി കഷ്ടപ്പെട്ട അനിയനെ എപ്പോഴെങ്കിലും ഞാൻ സ്നേഹിച്ചിട്ടുണ്ടോ? അവന്റെ വിയർപ്പുതുള്ളികൾ അല്ലേ എന്റെ കഴുത്തിൽ സ്വർണ്ണമാലയായി തിളങ്ങിയത്, എന്നിട്ടും അവനോട് ഞാൻ നന്ദി കാട്ടിയോ?
മനസ്സിന്റെ നിറം നോക്കാതെ തൊലിയുടെമാത്രം നിറംനോക്കി ആളുകളെ വിലയിരുത്താൻ പാടുണ്ടോ?
ഈശ്വരാ ചെയ്തതെല്ലാം തെറ്റായിരുന്നോ?

'ലക്ഷ്മിമോളുടെ കല്യാണത്തിന് ഞാൻ പോയിരുന്നു, അവൾക്ക് ചേർന്ന ഒരു ചെക്കൻതന്നെയായിരുന്നു. ആഗ്രഹിച്ചത് കിട്ടിയില്ലെങ്കിലും കിട്ടിയതിൽ സന്തോഷം ഉണ്ടാക്കാൻ പറഞ്ഞ് അവളെ അനുഗ്രഹിക്കാനേ എനിക്ക് കഴിഞ്ഞുള്ളു. അനിക്കുട്ടൻ കുറേ ദിവസം വിഷമിച്ചിരുന്നു, ആരോടും ഒന്നും മിണ്ടില്ല, ചിലപ്പോൾ കഴിക്കും, ചിലപ്പോൾ ഇല്ല. ഇടയ്ക്ക് രാത്രി ഈ ഉമ്മറത്ത് വന്നിരിക്കും. അവൻ വീണ്ടും കള്ള് കുടിയിലേക്ക് പോകുമോ എന്ന് ഞാൻ പേടിച്ചു.
വെറുതെയിരിക്കുമ്പോഴാണ് മനസ്സിൽ അനാവശ്യ ചിന്തകൾ വരുന്നതെന്ന് തോന്നിയത് കൊണ്ടാകണം അവൻ സ്വന്തമായി ഒരു വർക്ക് ഷോപ്പ് തുടങ്ങി. മുഴുവൻ സമയവും ജോലിയിൽ ആയിരിക്കും, ഉറങ്ങാൻ മാത്രേ ഇങ്ങോട്ട് വരൂ. പതുക്കെ പതുക്കെ എല്ലാം ശരിയായി. ഒരുവിധത്തിൽ ആണ് അവനെ ഞാൻ പെണ്ണ്കാണിക്കാൻ കൊണ്ടുപോയത്. മോളെ കണ്ടപ്പോൾ എനിക്ക് ലക്ഷ്മിമോളെയാണ് ഓർമ്മ വന്നത്, മോൾക്ക് ലക്ഷ്മിയുടെ ചെറിയൊരു സാദൃശ്യം ഉണ്ട്. ആദ്യം കണ്ടപ്പോഴേ അവനും അത് പറഞ്ഞിരുന്നു. അത്കൊണ്ട് മാത്രമല്ല ട്ടോ മോളെ കെട്ടിയത്. ചിലരെ കണ്ടാൽ നമുക്ക് മനസ്സിൽ എന്തൊക്കെയോ തോന്നില്ലേ, അത് പോലെ മോളെ കണ്ടപ്പോൾ അനിക്കുട്ടന് ഉള്ള പെണ്ണാണെന്ന് തോന്നി.
അമ്മ പറയുന്നത്കൊണ്ട് മോൾക്ക് വിഷമം തോന്നരുത് ട്ടോ..'

'ഇല്ല, അമ്മ പറഞ്ഞോ?'

'ലക്ഷ്മി ഞങ്ങൾക്ക് എല്ലാമായിരുന്നു. മോള് അവളുടെ സ്ഥാനത്താണ് വന്നത്, അവൾക്ക് പകരക്കാരിയല്ല. മോള് അവളെപ്പോലെ ആയാൽ പോരാ, അവൾക്കും മേലെ ആവണം. എന്റെ അനിക്കുട്ടന് ഒരിക്കലും തോന്നരുത് ലക്ഷ്മി ഒരു നഷ്ടമാണെന്ന്. അവനായി പിറന്നത് നീയാണെന്നും നിനക്ക് വേണ്ടിയാണ് ലക്ഷ്മിയെ തട്ടിപ്പറിച്ചത് എന്നും അവന് തോന്നണം.
നിങ്ങള്തമ്മിൽ എങ്ങനെയാണെന്ന് അമ്മയ്ക്കറിയില്ല, എന്നാലും പറയാ,  വഴക്കിടാതെ, സ്നേഹത്തോടെ , ഒരുമയോടെ എന്നും ജീവിക്കണം'

'ഈ കഥയൊന്നും എനിക്കറിയില്ലായിരുന്നു അമ്മേ. ഞാൻ ചോദിച്ചതുമില്ല ഏട്ടൻ പറഞ്ഞതുമില്ല. എന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ച്ച പറ്റിയിട്ടുണ്ടെങ്കിൽ ഞാൻ ഇനിമുതൽ നോക്കിക്കോളാം അമ്മേ'

'ഉം, നമ്മൾ പെണ്ണുങ്ങൾ ചിലപ്പോഴൊക്കെ ഒന്ന് താഴ്ന്ന് കൊടുക്കേണ്ടിവരും, അതിൽ സങ്കടപ്പെടണ്ട. സന്തോഷം നിറഞ്ഞ ജീവിതത്തിന് എന്താണോ വേണ്ടത് അത് ചെയ്യുക'

'ശരി അമ്മേ.
അമ്മേ ഉച്ചയ്ക്ക് ഉള്ളതൊക്കെ ആയോ?'

'ഇനി പപ്പടം കൂടി കാച്ചാൻ ഉണ്ട്. അവന് പപ്പടം ഇല്ലാതെ പറ്റില്ല'

'ഏട്ടന്റെ ഇഷ്ടങ്ങളൊക്കെ ഞാൻ പഠിച്ച് വരുന്നതേയുള്ളു, അമ്മ ഒക്കെ പറഞ്ഞ് തരണം ട്ടോ'

'അതിനെന്താ മോളേ, മോള് അധികം ഒന്നും മിണ്ടാത്തത് കൊണ്ടാ അമ്മയും മിണ്ടാഞ്ഞത്. ചിലർക്ക് അധികം സംസാരിക്കുന്നത് ഇഷ്ടവില്ല. എനിക്ക് എപ്പോഴും ആരോടെങ്കിലും എന്തെങ്കിലും മിണ്ടിയും പറഞ്ഞുമിരിക്കുന്നതാ ഇഷ്ടം'

'ഇനി അമ്മയ്ക്ക് മിണ്ടാൻ തോന്നുമ്പോൾ എന്നെ വിളിച്ചാൽ മതി'

ഗീതു എഴുന്നേറ്റ് അനിയുടെ തുണിയെല്ലാം അലക്കിയിട്ടു, അത് എന്നും ചെയ്യുന്നതാണെങ്കിലും ഇന്ന് സോപ്പിനൊപ്പം അവളുടെ സ്നേഹംകൂടി ഉണ്ടായിരുന്നു.
ബെഡ് കുടഞ്ഞ് വിരിക്കുമ്പോൾ ആണ് അനി പറഞ്ഞ കാര്യം അവൾക്ക് ഓർമ്മ വന്നത്, സ്റ്റോർ റൂമിൽ നിന്ന് ബെഡ് എടുക്കാൻ പറഞ്ഞിരുന്നു.
അവൾ കട്ടിലിൽ ഇരുന്ന് കുറേ ആലോചിച്ചു, ആ ബെഡ് എടുക്കണോ?
ഏട്ടനോടുള്ള ദേഷ്യമെല്ലാം പോയില്ലേ, ഇനി എന്തിനാ രണ്ട് ബെഡ്?
ഹൊ, എന്നാലും ഏട്ടനെ സമ്മതിക്കണം ഞാൻ പുറത്താവുന്ന ഡേറ്റ് വരെ ഓർത്തിരിക്കുന്നു. അപ്പോ  എന്നോട് സ്നേഹമുണ്ട്, വേറെ ബെഡ് എടുക്കാൻ ഇന്നലത്തെ ദേഷ്യത്തിൽ പറഞ്ഞതാകും. ഇന്നലെ രാത്രി നിലത്താണ് ഞാൻ കിടന്നത്, ഉണർന്നപ്പോൾ കട്ടിലിലും ഏട്ടൻതന്നെയാകും എന്നെ മുകളിലേക്ക് എടുത്ത് കിടത്തിയത്. ദേഷ്യം ഉണ്ടെങ്കിൽ അത് ചെയ്യില്ലല്ലോ.
അപ്പോ ഇനി ബെഡ് എടുക്കണ്ട.
അല്ലെങ്കിൽ എടുത്തേക്കാം, ഇനി പറഞ്ഞ കാര്യം അനുസരിച്ചില്ല എന്ന് കരുതി ചീത്ത പറഞ്ഞാലോ.

മാറിമറിഞ്ഞ ചിന്തകൾക്കൊടുവിൽ അവൾ ബെഡ് എടുത്ത് കട്ടിലിനടിയിൽ വച്ചു.

പണിയെല്ലാം തീർത്ത് കുളിക്കാൻ തുടങ്ങുമ്പോഴാണ് അനി കഴിക്കാൻ വന്നത്.
അന്നാദ്യമായി അവൾ വളരെയധികം സ്നേഹത്തോടെയും സന്തോഷത്തോടെയും അനിയ്ക്ക് ചോറ് വിളമ്പിക്കൊടുത്തു.
അനി കഴിച്ച പാത്രത്തിൽ ബാക്കി ചോറൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അതിന്റെ വക്കിൽ പറ്റിപ്പിടിച്ച നാലഞ്ച് ചോറ് വറ്റുകൾ അവൾ രുചിയോടെ കഴിച്ചു, ആ പാത്രത്തിൽത്തന്നെ ഒരുകയിൽ ചോറിട്ട് കഴിച്ചു.
അച്ഛൻ കഴിച്ച പാത്രത്തിൽ അമ്മ കഴിക്കുമ്പോൾ അനുഭവിച്ചിരുന്ന ആനന്ദം അവൾ അനുഭവിക്കുകയായിരുന്നു.

അനിയ്ക്ക് ഉച്ചക്ക് രണ്ട് മണിക്കൂറോളം റെസ്റ്റ് ഉണ്ട്, ചെറിയൊരു ഉച്ചമയക്കം കഴിഞ്ഞേ തിരിച്ച് പോകൂ.
ഇന്ന് അനിയേട്ടനെ ഉറക്കില്ല, എന്റെ തെറ്റുകൾ ഏറ്റുപറയണം, എന്നും ഏട്ടന്റെ നല്ല ഭാര്യയായി ആ കാൽച്ചുവട്ടിൽ ഉണ്ടാകുമെന്ന് പറയണം, എന്നൊക്കെ കരുതിയാണ് ഗീതു കുളിക്കാൻ കയറിയത്. പക്ഷെ തിരിച്ചിങ്ങുമ്പോഴേക്കും അനി പോയിരുന്നു. വല്ലാത്ത നിരാശയോടെ അവൾ കട്ടിലിൽ ഇരുന്നു. അനിയോട് സംസാരിക്കാനായി അവളുടെ മനസ്സ് തുടിച്ചു. വൈകുന്നേരം അനി വരുന്നത് വരെ കാത്തിരിക്കാൻ അവൾക്കാകില്ലയിരുന്നു.
ഗീതു ഫോൺ എടുത്ത് അനിയുടെ നമ്പർ ഡയൽ ചെയ്തു.

കല്യാണത്തിന് ശേഷം ജോലിക്ക് പോയാൽ ഇടയ്ക്ക് അനിയേട്ടന് വിളിക്കുമായിരുന്നു, പക്ഷെ മിക്കപ്പോഴും ഞാൻ ഫോൺ എടുക്കാറില്ല. ഫോൺ അടിക്കുന്നത് കണ്ടാലും എടുക്കില്ല, പിന്നെ ചോദിച്ചാൽ അടുക്കളയിലായിരുന്നു എന്നോ കുളിക്കുകയായിരുന്നു എന്നോ പറഞ്ഞ് ഒഴിഞ്ഞ് മാറും. എങ്ങാനും ഫോൺ എടുത്താലോ രണ്ട് മിനുട്ട് പോലും സംസാരിക്കില്ല.

ബെൽ പൂർത്തിയാക്കി കാൾ അവസാനിച്ചു. ഗീതുവിന് വല്ലാത്ത നിരാശ തോന്നി. എങ്കിലും തന്റെ ചെയ്തികൾക്ക് ഈശ്വരൻ തന്ന ശിക്ഷയായി അവൾ അതിനെ കരുതി.

വൈകുന്നേരം നാല്മണി പലഹാരം ഉണ്ടാക്കുന്നതിനിടയ്ക്കാണ് ഗീതുവിന്റെ ഫോൺ അടിച്ചത്, അവൾ ഓടിച്ചെന്ന് നോക്കി, അനി ആയിരുന്നു. അവൾ വളരെയധികം സന്തോഷത്തോടെ കാൾ എടുത്തു.

'ഹലോ...'

'ഹലോ, നീയെന്തിനാ വിളിച്ചത്?'

'ഞാൻ വെറുതെ...'

'ഉം, നീയൊരു കാര്യം ചെയ്യ്, നിന്റെ സാധനങ്ങളൊക്കെ പായ്ക്ക് ചെയ്ത് വെക്ക്'

'എന്തിനാ ഏട്ടാ...'
ഗീതുവിന്റെയുള്ളിൽ ഒരു കൊള്ളിയാൻ മിന്നി. അവളുടെ ചുണ്ടുകൾ വിറച്ചു.

'നീ നിന്റെ വീട്ടിലേക്ക് പൊയ്ക്കോ. അത്യാവശ്യം ഉള്ളത് ഒരു ബാഗിൽ ആക്കി വച്ചോ. ബാക്കിയുള്ളത് അടുക്കി വച്ചാൽ മതി. ഞാൻ പിന്നെ കൊണ്ടുവന്ന് തന്നോളാം.

'ഏട്ടാ...'

'അമ്മ ചോദിച്ചാൽ കുറച്ച് ദിവസം വീട്ടിൽ നില്ക്കാൻ പോകാ എന്ന് പറഞ്ഞാൽ മതി. അമ്മയ്ക്ക് സംശയം തോന്നാതിരിക്കാൻ എന്റെ ഒന്ന് രണ്ട് തുണി കൂടി എടുത്ത് വച്ചോ. വൈകുന്നേരം ഞാൻ വണ്ടിയുമായി വരും'

'ഹലോ, ഏട്ടാ...'
കാൾ കട്ടായിരുന്നു.

ഗീതുവിന് കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. ഈശ്വരന്മാരെ അറിവില്ലായ്‌മ കൊണ്ട് ചെയ്തുപോയ തെറ്റിന് എന്നെയിങ്ങനെ ശിക്ഷിക്കല്ലേ...
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ചുണ്ടുകൾ വിറച്ചു,   ഹൃദയമിടിപ്പിന്റെ താളം ഉയർന്നു.

സന്ധ്യയായപ്പോൾ ഉമ്മറത്ത് ഒരു കാറിന്റെ ശബ്ദം അവൾ കേട്ടു!!!!

ഗീതുവിന് ശരീരം തളരുന്നത് പോലെ തോന്നി. ഏട്ടൻ എല്ലാം തീരുമാനിച്ചുറപ്പിച്ചിട്ടാ വന്നിരിക്കുന്നത്. എങ്ങനെയാ ഞാൻ ഏട്ടനോട് എല്ലാം പറയാ?
എല്ലാം അമ്മയോട് പറഞ്ഞാലോ? വേണ്ട. പാവം ഒരുപാട് വിഷമിക്കും.
ഈശ്വരന്മാരേ എന്നെ കൈവിടല്ലേ.

അവൾ പ്രാർത്ഥനയുമായി കട്ടിലിൽ ഇരുന്നു. അനി അകത്തേക്ക് വന്നു.

'ഇന്നെന്താടാ നേരത്തേ? എന്തിനാ കാർ കൊണ്ടുവന്നിരിക്കുന്നത്?'

കാർ അനിയുടെ കൂട്ടുകാരന്റെയാണ്, ആള് ഇപ്പൊ ഗൾഫിൽ ആണ്. കാറിന്റെ മേൽനോട്ടം അനിക്കാണ്.

'ഗീതു കുറച്ച് ദിവസമായി അവളുടെ വീട്ടിൽ പോയി നിൽക്കണം എന്ന് പറയുന്നു. നാളെ ഞായറാഴ്ചയും അല്ലേ, എനിക്കും പോണ്ടല്ലോ'

'ആ, അത് എന്തായാലും നന്നായി. കല്യാണം കഴിഞ്ഞിട്ട് അവൾ വീട്ടിൽ നിന്നിട്ടില്ലല്ലോ'

'അവൾ റെഡിയായോ?'

'അറിയില്ല, റൂമിൽ ഉണ്ട്'

അവൻ റൂമിലേക്ക് നടന്നു.

'ഗീതു, നീ റെഡിയായോ?'

'ഏട്ടാ...'

'ഉം?'

'എനിക്കൊരു കാര്യം പറയാനുണ്ട്'

'അത് വണ്ടിയിൽ ഇരുന്ന് പറയാം. രണ്ട് മണിക്കൂർ സമയം ഉണ്ടല്ലോ നിന്റെ വീട്ടിലെത്താൻ'

'അതല്ല ഏട്ടാ...'

'പിന്നെ?'

'ഏട്ടൻ ഇന്നലെ പറഞ്ഞതിനെ പറ്റി ആണ്'

'അതിന്റെ ബാക്കി ആണല്ലോ ഇത്'

'എനിക്ക് പറയാനുള്ളത് കേൾക്കാമെന്ന് പറഞ്ഞല്ലോ'

'അത് വണ്ടിയിൽ വച്ച് പറഞ്ഞാൽ മതി. ചില തീരുമാനങ്ങൾ പെട്ടന്ന് എടുക്കേണ്ടി വരും'

'ഏട്ടാ, പ്ലീസ്...'

'ഞാനൊന്ന് കുളിച്ച് വരട്ടെ '

അനിയുടെ മുഖത്ത് യാതൊരു വ്യത്യാസവും ഇല്ലായിരുന്നു, എല്ലാം മനസ്സിലുറപ്പിച്ചപോലെ തോന്നിച്ചു.

എല്ലാം തകരുന്നതായി ഗീതുവിന് തോന്നി, ഏത് നിമിഷവും തന്റെ മനോനില തെറ്റാമെന്നും.

അവസാന ശ്രമമെന്നോണം കുളികഴിഞ്ഞിറങ്ങിയ അനിയെ അവൾ മുറുകെ കെട്ടിപ്പിടിച്ചു, അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിലൂടെ ഊർന്നിറങ്ങി.

'ഏയ്, എന്തായിത്? വിട്'

'ഏട്ടാ, പ്ലീസ്. എന്നോട് ക്ഷമിക്ക്, ഞാൻ പറയുന്നതൊന്ന് കേൾക്ക്'

'ആദ്യം നീ പിടിവിട്'

'ഏട്ടാ, പ്ലീസ്...'

ഗീതു അനിയുടെ ശരീരത്തിലൂടെ ഊർന്നിറങ്ങി അവന്റെ കാലിൽ വീണു.

'ഉം, ശരി നീ എണീക്ക്'

അവൻ ഗീതുവിനെ പിടിച്ച് എഴുന്നേൽപ്പിച്ചു. വീണ്ടും അവന്റെ മാറിൽ ചായാൻ ആഞ്ഞ ഗീതുവിനെ അവൻ കട്ടിലിൽ പിടിച്ചിരുത്തി.

'പറ,എന്താ നിനക്ക് പറയാനുള്ളത്?'

'ഏട്ടാ, എനിക്ക് തെറ്റ്പറ്റി, എന്നോട് ക്ഷമിക്ക്'

അവൻ ഒന്നും മിണ്ടിയില്ല. ഗീതു അനിയുടെ കയ്യിൽ പിടിച്ച് പറഞ്ഞു.
'പ്ലീസ് ഏട്ടാ, എന്നെ കൊണ്ട് വിടരുത്. എനിക്ക് എന്റെ തെറ്റ് മനസിലായി, ഞാനിനി പഴയപോലെ ആവില്ല'

'ഗീതു, ഞാൻ നിന്നോട് പറഞ്ഞില്ലേ ഒന്നും പെട്ടന്ന് പറയണ്ട എന്ന്. നീ ആവശ്യത്തിന് സമയം എടുത്തോ. എടുത്ത് ചാടി തീരുമാനം എടുത്ത് ജീവിതം നശിപ്പിക്കണ്ട. തല്ക്കാലം ഒരു അകലം എടുക്കാനാണ് ഞാൻ വേറെ ബെഡ് എടുക്കാൻ പറഞ്ഞത്. പിന്നെ എനിക്ക് തോന്നി അതിനേക്കാൾ നല്ലത് നീ നിന്റെ വീട്ടിൽ പോയി നിൽക്കുന്നതാണെന്ന്. അപ്പൊ നിനക്ക് സ്വസ്ഥമായി ആലോചിക്കാം'

'വേണ്ട ഏട്ടാ. ഞാൻ ആലോചിച്ചു. നന്നായി ആലോചിച്ചു. എനിക്ക് ഇവിടെ നിന്നാൽ മതി'

'ഞാൻ ഗിരീഷിനെ വിളിച്ചുപറഞ്ഞു നമ്മൾ ഇന്ന് വരും എന്ന്, ഇവിടെ അമ്മയോടും പറഞ്ഞു, അപ്പൊ നമുക്ക് പോയേ പറ്റൂ'

'പോയാലും ഞാൻ ഏട്ടന്റെ കൂടെ തിരിച്ച് വരും'

'ഞാൻ പറയുന്നത് കേൾക്ക്.  നീ കുറച്ച് ദിവസം നിന്റെ വീട്ടിൽ നിൽക്ക്. അപ്പൊ രണ്ടാളുടെയും മനസികാവസ്‌ഥ എന്താവും എന്നറിയാലോ. അത് കഴിഞ്ഞ് നമുക്ക് കാര്യങ്ങൾ തീരുമാനിക്കാം'

'എന്നെ തിരിച്ച് കൊണ്ടുവരാൻ ഏട്ടൻ വരില്ലേ?'

'അനിക്കുട്ടാ, സമയം വൈകുന്നു. സന്ധ്യക്ക് മുന്നേ ഇറങ്ങാൻ നോക്ക്'

'ദാ ഇറങ്ങി അമ്മാ.
ദേ അമ്മ വിളിക്കുന്നു, കണ്ണ് തുടച്ച് വാ'

'ഏട്ടാ, പ്ലീസ് എന്നെ ഉപേക്ഷിക്കില്ലെന്ന് പറ'

'നീ വാ, ഞാൻ പുറത്തുണ്ടാകും'

അനി പുറത്തേക്കിറങ്ങി. ഗീതുവിന് കണ്ണീർ തടുത്ത് നിർത്താനായില്ല, അവളുടെ കവിളിലൂടെ ചുടുചാലുകൾ ഒഴുകി.

'ഗീതുമോളേ...'

അമ്മയുടെ വിളി കേട്ടപ്പോൾ അവൾ കണ്ണ് തുടച്ച് എഴുന്നേറ്റു. ബാഗും തൂക്കി മുറിക്ക് പുറത്തിറങ്ങുമ്പിൽ അവളുടെയുള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു.
അമ്മയുടെ മുന്നിൽച്ചെന്ന് ഒരു കൃത്രിമ ചിരി വരുത്താൻ ശ്രമിച്ചു.
'മോള് പോയിട്ട് വാ ട്ടോ. അവിടെ എല്ലാവരോടും അമ്മ അന്വേഷിച്ചതായി പറയ്'

'ശരി അമ്മേ'

വീടിന്റെ പടികടക്കുമ്പോൾ അവൾ ഒരിക്കൽക്കൂടി തിരിഞ്ഞ് നോക്കി, ഇനി ഇവിടേക്ക് ഒരു മടങ്ങിവരവ് ഉണ്ടാകുമോ?

കാർ മുന്നോട്ട് നീങ്ങിയതും അവൾ പൊട്ടിക്കരയാൻ തുടങ്ങി. പക്ഷെ അനി അതൊന്നും ശ്രദ്ധിച്ചില്ല.

മുൻപ് അനിപറഞ്ഞത് അവൾക്ക് ഓർമ്മ വന്നു. 
ഈ കാറിൽ ഒരു ഹണിമൂൺ യാത്ര, എങ്ങോട്ട് വേണമെങ്കിലും പോകാം , എത്ര ദിവസം വേണമെങ്കിലും പോകാം. നമുക്ക് രണ്ടാൾക്കും അടിച്ച് പൊളിക്കാം.

അന്ന് താൻ അതിൽ താല്പര്യം കാണിക്കാത്തത്കൊണ്ടാണ് ആ യാത്ര നടക്കാതിരുന്നത്.
ഇന്നിതാ ഏട്ടന്റെയൊപ്പമുള്ള അവസാന യാത്ര അതേ കാറിൽ നടക്കുന്നു.
എന്റെ ചെയ്തികൾക്കുള്ള പ്രതിഫലമാണ് ഞാനിപ്പോൾ അനുഭവിക്കുന്നത്. എല്ലാം അനുഭവിച്ചേ തീരൂ.

സമയം ഇരുട്ടാൻ തുടങ്ങിയിരിക്കുന്നു. റോഡിൽ നല്ല തിരക്കുണ്ട്, എല്ലാവരും വീടണയാനുള്ള വെപ്രാളത്തിലാണ്.

ഗീതു കുറച്ച് നേരം കണ്ണടച്ച് കിടന്നു, അറിയാതെ മയങ്ങിപ്പോയി. പെട്ടന്ന് ഞെട്ടിയുണർന്ന് അവൾ ചുറ്റുമൊന്ന് നോക്കി. വീട്ടിലേക്കുള്ള വഴി ഇതല്ലല്ലോ, വഴി തെറ്റിയോ?

'ഏട്ടാ, ഇതേതാ സ്ഥലം? വീട്ടിലേക്കുള്ള വഴിയില്ലല്ലോ? വഴി തെറ്റിയോ?'

അനി കാർ ഒരു അരികിലേക്ക് ഒതുക്കിയിട്ടു.
'നിന്റെ വീട്ടിലേക്കുള്ള വഴി ഇതല്ല, പക്ഷെ എനിക്ക് വഴിതെറ്റിയിട്ടില്ല'

'ഏട്ടാ.. മനസിലായില്ല,,,'

അനി വാടിത്തളർന്ന ഗീതുവിന്റെ മുഖം തന്റെ കൈക്കുമ്പിള്ളിൽ എടുത്തു. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർച്ചാലിൽ ചുണ്ടുകളമർത്തി.
ഗീതു ശ്വാസമടക്കിപ്പിടിച്ച് നിന്നു.
എന്താണ് സംഭവിക്കുന്നതെന്ന് അവൾക്ക് മനസിലായില്ല.

'ഇത്രയുംദിവസം നമ്മുടെ യാത്ര വഴിതെറ്റിയായിരുന്നു. രണ്ട് വഴികളിലൂടെയായിരുന്നു. ഇനിമുതൽ നമ്മളൊന്നായി ശരിയായ വഴിയിലൂടെ നമ്മുടെ ജീവിതയാത്ര തുടരണം. ഇത് അതിന്റെ തുടക്കമാണ്'

'ഏട്ടാ... ഞാൻ., എനിക്ക് തെറ്റ്...'

'വേണ്ട, നീ ഒന്നും പറയണ്ട. നിനക്ക് പറയാറുള്ളതാണ് ഈ കണ്ണീർ, അത് ഞാൻ കണ്ടു. ഇനി എനിക്ക് ഒന്നും കേൾക്കണ്ട'

'എന്റെ പൊട്ടബുദ്ധിക്ക് തോന്നിയതാ ഏട്ടാ ...'

'അതൊന്നും ഇനി പറയണ്ട എന്ന് പറഞ്ഞില്ലേ. ഇനി നിനക്ക് പറഞ്ഞേ മതിയാകൂ എന്നുണ്ടെങ്കിൽ പിന്നെ ഒരിക്കൽ മതി. ഉറക്കമില്ലാതെയിരിക്കുന്ന ഏതെങ്കിലും ഒരു രാത്രിയിൽ'

'ഉം, ഏട്ടാ നമ്മൾ എങ്ങോട്ടാ പോകുന്നത്?'

'ഒരു യാത്ര, എങ്ങോട്ടാണെന്നറിയില്ല, എപ്പോ മടങ്ങിവരും എന്നറിയില്ല. എന്തേ പേടിയുണ്ടോ നിനക്ക്?'

'ഇല്ല. എനിക്കിനി ഒരു പേടിയും ഇല്ല'

'പഴയ ഒരു സ്വപ്നമാണ്, നിന്നെയും കൂട്ടിയൊരു യാത്ര. എങ്ങോട്ടാ പോകേണ്ടത്?  എങ്ങോട്ട് വേണമെങ്കിലും പോകാം. കാറുണ്ട്, കയ്യിൽ കാശുണ്ട്'

'എവിടെയെങ്കിലും ആളൊഴിഞ്ഞ സ്ഥലത്ത്, ആരും ശല്യം ചെയ്യാൻ വരരുത്. എനിക്ക് എന്റെ ഏട്ടന്റെ മടിയിൽ തല ചായ്ച്ച് കിടക്കണം'

'അത്രേ ഉള്ളോ? നമ്മൾ ഇപ്പൊ വാളയാർ എത്തി, കുറച്ച് ദൂരം കൂടിപ്പോയാൽ തമിഴ് നാട് എത്തി. ഈ ചെക്ക് പോസ്റ്റിനപ്പുറം ആർക്കും നമ്മളെ അറിയില്ല, നമുക്ക് പറന്ന് നടക്കാം. ഊട്ടി, കൊടൈക്കനാൽ, മേട്ടുപ്പാളയം, കോയമ്പത്തൂർ...'

'എവിടെയായാലും സന്തോഷം'

'എന്നാൽ നമുക്ക് പോകാം?'

അനിയുടെ ഫോൺ ബെല്ലടിച്ചു

'ഹലോ. ഞങ്ങൾ യാത്ര തുടങ്ങി'

അതുമാത്രം പറഞ്ഞ് അവൻ ഫോൺ കട്ടാക്കി.
ആരാ എന്ന ഭാവത്തിൽ ഗീതു അവനെനോക്കി

'ഫ്രണ്ട് ആണ്. പോകാം?'

'ഉം. പോകാം'

'വണ്ടി ഓടിക്കാൻ എന്തെങ്കിലും ഊർജം കിട്ടിയിരുന്നെങ്കിൽ...'

അനി ഗീതുവിനെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.
അവൾ അനിയുടെ മുഖം കൈകളിൽ എടുത്ത് തന്റെ മുഖത്തോട് അടുപ്പിച്ചു!!!!

         *ശുഭം*

'ഹലോ, അനിയല്ലേ?'

'അതേ, ആരാ?'

'ഞാൻ പ്രകാശ്. നമ്മൾതമ്മിൽ പരിചയം ഇല്ല. എന്റെ വൈഫിനെ അറിയും, ലക്ഷ്മി'

അനിയുടെ  ഓർമ്മകളിലേക്ക് ആ പേര് ഓടിവന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത പേര്.

'ലക്ഷ്മി ഇപ്പോൾ?'

'ഇപ്പൊ ഇവിടെയുണ്ട്. ഞങ്ങൾ നാട്ടിൽ സെറ്റിൽ ചെയ്യാനുള്ള പരിപാടിയിലാ. വീടിന്റെ പണി കഴിഞ്ഞു അതിന്റെ കുടിയിരുപ്പിന് വന്നതാ. ഞാൻ മാത്രേ തിരിച്ച് പോകുന്നുള്ളൂ, അവിടെ കുറച്ച് കൂടി ജോലിയുണ്ട്. അത് കഴിഞ്ഞാൽ തിരിച്ച് വരും.
മോളെ ഈ വർഷം നഴ്സറിയിൽ അയക്കണം, കുട്ടികളുടെ പഠിപ്പൊക്കെ നാട്ടിൽ മതിയെന്നാ അവൾ പറഞ്ഞത്. അല്ലെങ്കിലും ഗൾഫ്ഒന്നും അവൾക്ക് പറ്റിയതല്ല'

'എപ്പോ തിരിച്ച് പോകും?'

'ഒരു മാസം കൂടിയുണ്ട്. അനിയ്ക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ വീടുവരെ പോകാം?'

'അത്... ഉം, ശരി'

ലക്ഷ്മി എന്ന വാക്കുതന്നെ അനിയിൽ എന്തൊക്കെയോ തോന്നിച്ചു. ഒരു പരിഭ്രമം പോലെ. ആദ്യപ്രണയം, ഏകപ്രണയം അത് തന്ന സുഖം, അതുണ്ടാക്കിയ മുറിവ് അതെല്ലാം അവന്റെ മനസ്സിൽ മിന്നിമറഞ്ഞു.
കാറിൽ ഇരിക്കുമ്പോഴും അനിയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. എങ്ങനെയാ ലക്ഷ്മിയെ കാണാ, എന്താ അവളോട് പറയാ...

'അനീ, അനിയെപ്പറ്റി ലക്ഷ്മി എന്നോട് പറഞ്ഞിട്ടുണ്ട് ട്ടോ. കല്യാണത്തിന് മുൻപ് തന്നെ എല്ലാം പറഞ്ഞിരുന്നു, പക്ഷേ അന്ന് എനിക്ക് പിന്മാറാൻ പറ്റാത്ത അവസ്ഥയായിരുന്നു. അനിയോടുള്ള ഇഷ്ടത്തിന്റെ പേരിൽ ഞങ്ങൾ തമ്മിൽ ഇതുവരെയും ഒരു സംസാരം ഉണ്ടായിട്ടില്ല ട്ടോ. ഞാൻ ഒരു കാര്യം പറയട്ടെ? ദേഷ്യം തോന്നരുത് ട്ടോ, എന്റെ അഹങ്കാരമായും കരുതരുത്'

'ഇല്ല, പറഞ്ഞോ'

'എന്തിന്റെ പേരിലായാലും താൻ അവളെ വിട്ടുകളയാൻ പാടില്ലായിരുന്നു. അവളുടെ ഭർത്താവ് എന്ന നിലയിൽ ഞാൻ ഇത് തന്നോട് പറയാൻ പാടുള്ളതല്ല, എന്നാലും...
താങ്ക്സ്,എനിക്ക് നല്ലൊരു ജീവിതം തന്നതിന്'

അനിയുടെ ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു. എത്രയോ രാത്രികളിൽ ചിന്തിച്ച കാര്യമാണ്, എന്തിന്റെ പേരിലായാലും അവളെ നഷ്ടപ്പെടുത്താൻ പാടില്ലായിരുന്നു. ഒരുപക്ഷെ ഞാനന്ന് കുറച്ച് കൂടി ഉണർന്നിരുന്നെങ്കിൽ അവളെ വിളിച്ചിറക്കിക്കൊണ്ടുവരാമായിരുന്നു.

ഇല്ല. ഇനി അത് ആലോചിച്ചിട്ട് കാര്യമില്ല, ആലോചിക്കാൻ പാടില്ല. ഇന്ന് അവൾക്കും എനിക്കും വേറെ വേറെ കുടുംബമുണ്ട്.

'പ്രകാശ് , കാലം ശരിയായ തീരുമാനമെടുക്കും. അങ്ങനെയേ ഞാൻ കരുതുന്നുള്ളു'

'താങ്ക്സ്, തനിക്ക് അവളോട് ദേഷ്യമൊന്നുമില്ലല്ലോ. ഞങ്ങൾ രണ്ടാളുടെയും ആഗ്രഹമായിരുന്നു അനിയെ ഒന്ന് കാണണമെന്ന്. അതാ വിളിച്ചത്'

കാർ മനോഹരമായൊരു വീടിന്റെ പോർച്ചിൽ നിന്നു.
വാതിൽ തുറന്ന് വന്ന ആ രൂപത്തെ അനി നോക്കി നിന്നു.
ലക്ഷ്മി, അവൾക്ക് ഒരു മാറ്റവും വന്നിട്ടില്ല, അഞ്ച് കൊല്ലങ്ങൾക്ക് മുൻപുള്ള അതേ രൂപം. ഒക്കത്ത് ഒരു സുന്ദരി വാവ.
ലക്ഷ്മി ചിരിച്ച് കൊണ്ട് അനിയെ അകത്തേക്ക് ക്ഷണിച്ചു.

'അനിയേട്ട, ഏട്ടൻ ആകെ മാറിയല്ലോ?'

കഴിഞ്ഞുപോയ നാളുകളിലെ വിഷമിപ്പിക്കുന്ന ഓർമ്മകളെയെല്ലാം മറന്ന് അവൾ സംസാരിക്കുന്നത് കണ്ടപ്പോൾ അവന് അത്ഭുതം തോന്നി.

'ഇവിടെ നല്ല ചൂടും മഴയുമൊക്കെയല്ലേ, പോരാത്തതിന് ഒരു പെണ്ണും കെട്ടി'

അധികം വൈകാതെ തന്നെ അവർ മൂന്ന് പേരും അടുത്ത സുഹൃത്തുക്കൾ പോലെ സംസാരിച്ചു തുടങ്ങി. അനിയുടെ മനസ്സിലെ ഭാരം ആവിയായിപ്പോയി. ഇതാണ് ലക്ഷ്മി. ഇവൾക്ക് മാത്രേ ഇങ്ങനെ പറ്റൂ.

ഭക്ഷണമെല്ലാം കഴിഞ്ഞ് പ്രകാശ് അനിയുടെ വിവാഹത്തെപ്പറ്റി ചോദിച്ചു. ദാമ്പത്യത്തിൽ ആശ്വാസരസ്യങ്ങൾ ഉണ്ടെങ്കിലും പൂർവകാമുകിക്ക് മുന്നിൽ അത് പറയണോ എന്ന് അനി ഒരുപാട് ആലോചിച്ചു.
പക്ഷേ, ലക്ഷ്മിക്ക് മുന്നിൽ അവന് ഒന്നും മറച്ച് വെക്കാൻ കഴിയില്ലായിരുന്നു.
ഗീതുവിനെപറ്റി പറയുമ്പോൾ അനിക്ക് ചെറുതായി വിഷമവും തോന്നി. ഭാര്യയുടെ കുറ്റങ്ങൾ മറ്റുള്ളവരോട് പറയുന്ന ഒരു സാധാരണ ആളായി താൻ മാറിയോ എന്ന് അവൻ സംശയിച്ചു.
എങ്കിലും അവിടെ നിന്നിറങ്ങുമ്പോൾ നല്ല രണ്ട് സുഹൃത്തുക്കളെ കിട്ടിയ സന്തോഷത്തിലായിരുന്നു അവൻ.

രണ്ട് ദിവസത്തിന് ശേഷം പ്രകാശ് അനിയെ വീണ്ടും വിളിപ്പിച്ചു.

'അനിയേട്ടാ, ഏട്ടൻ സ്നേഹിച്ചിട്ടും ആ കുട്ടി അത് അറിയുന്നില്ലെങ്കിൽ വേറെ വഴി ഒന്ന് നോക്ക്'

'എന്ത് വഴി? അവളെ ഒഴിവാക്കാനോ വേറെ കല്യാണം കഴിക്കാനോ എനിക്ക് പറ്റില്ല. ഇനി ഒരാൾക്ക് കൂടി എന്റെ മനസ്സിൽ സ്ഥാനമില്ല'

'ഉം, നമുക്ക് ഒരു പരീക്ഷണം നടത്തിനോക്കാം. ബുദ്ധി എന്റെയല്ല, ഏട്ടന്റെയാ. ഏട്ടൻ എന്നെങ്കിലും ഗീതുവിനോട് ദേഷ്യപ്പെട്ടിട്ടുണ്ടോ?'

'ഇല്ല'

'എന്നാൽ ഒന്ന് ദേഷ്യപ്പെട്ട് നോക്ക്. കള്ള് കുടിച്ച് ഒച്ചയും ബഹളവും ഉണ്ടാക്കുകയില്ല വേണ്ടത്. ഏട്ടന്റെ മനസ്സിലുള്ള കാര്യങ്ങൾ അടിച്ച് പറയണം. ഒന്നോ രണ്ടോ ദിവസത്തേക്ക് അൽപ്പം ബലം പിടിക്കണം'

'എന്നിട്ട്?'

'ഇത്രയും ആയാൽ അവളുടെ നിലപാട് അറിയാം. അയഞ്ഞ് വന്നു എങ്കിൽ ഒന്ന്കൂടി മുറുക്കിപ്പിടിക്കുക. ചുരുക്കിപ്പറഞ്ഞാൽ ചെറുതായൊന്ന് പേടിപ്പിക്കുക. അവസാനം അവൾ അലിഞ്ഞ് വരും, ഏട്ടന്റെ സ്വന്തം ഭാര്യയായി'

'നടക്കുമോ? എനിക്കാണെങ്കിൽ ഇപ്പൊ ദേഷ്യം വരികയെ ഇല്ല'

'നടക്കും. താനൊന്ന് ശ്രമിക്ക് അനി'

'ഓക്കേ. എല്ലാം നടന്നാൽ ഞങ്ങളുടെ ഹണിമൂൺ കഴിഞ്ഞ് ഞങ്ങൾ ഇവിടെ വരും'

'അത് വേണ്ട അനിയേട്ടാ. അത് മോശമാണ്. എന്തായാലും അവൾ ഒരു പെണ്ണല്ലേ, ഭർത്താവിന്റെ ആദ്യ കാമുകിയെ കാണാൻ ഒരിക്കലും ഇഷ്ടപ്പെടില്ല'

'അതും ശരിയാ. പക്ഷേ അവൾ എന്റെ നിഴലായ ഭാര്യയായി എങ്കിൽ അവൾക്ക് നിന്നെ മനസിലാവും. അപ്പോൾ ഞങ്ങൾ വരും. ഓക്കേ?'

'ഓക്കേ. ഓൾ ദി ബെസ്റ്റ്'

'താങ്ക്സ് ലക്ഷ്മി'

         രജീഷ് കണ്ണമംഗലം

അനിയും ഗീതുവും അവരുടെ ജീവിതയാത്ര തുടരട്ടെ.

ഈ കഥ ഇവിടെ അവസാനിക്കുന്നു. തുടക്കം മുതൽ കൂടെ നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
*THE END*

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്