ഏട്ടത്തി

❤ഏടത്തി❤
ഫുൾ പാർട്ട്‌

പാതിബോധത്തിൽ കരണത്തു കൈപതിഞ്ഞത് പൊള്ളലോടെയാണ് ഞാൻ അറിഞ്ഞത്.. മഴ നനഞ്ഞതിനാൽ നല്ല നീറ്റൽ ഉണ്ടായിരുന്നു .. നനഞ്ഞ ഉടുതുണികൾ ഊരിയെറിഞ്ഞു മെത്തയുടെ ചൂടിലേക്ക് ഊളിയിടുമ്പോൾ വാതിൽക്കൽ ആരൊക്കെയോ ദേഷ്യപ്പെടുന്നുണ്ടായിരുന്നു ...
മദ്യത്തിന്റെ ലഹരി ... കണ്ണുകളിൽ ഇരുട്ടുപടർത്തിയപ്പോൾ ഉന്മാദാവസ്ഥയിൽ അരുതാത്തതെന്തോ സംഭവിച്ചിരിക്കുന്നു .... നേരം വെളുത്തപ്പോൾ കവിളിലെ വിരല്പാടുകളിൽ നീലവർണ്ണം കലർന്നിരുന്നു ... വാ തുറക്കാനാവാത്ത രൂക്ഷഗന്ധം ... തലയിൽ കടന്നൽ കൂടിളകിയപോലെ ഭീകര ശബ്ദം...

കുളിയും കാര്യങ്ങളും കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ മേശയിൽ കട്ടൻചായ കാത്തിരിക്കുന്നുണ്ടായിരുന്നു ... തൊട്ടരികിൽ പത്രത്തിലേക്ക്‌ കണ്ണോടിച്ച്‌ അച്ഛനും ...

ചേട്ടന്റെ മുറിയിൽ നിന്നും എന്തൊക്കെയോ അടക്കിപ്പിടിച്ച സംസാരം കേൾക്കുന്നുണ്ട്... മുറിഞ്ഞുപോയ ഓർമ്മ പലതവണ ഓർത്തെടുത്തു ... കിട്ടുന്നില്ല... ഇന്നലെ മഴ പെയ്യുന്നത്, കൂട്ടുകാരുമായി മദ്യപിക്കുന്നത് ... കുറച്ചൊക്കെ ഓർമ്മ വരുന്നു ... പിന്നെ എങ്ങനെയാണ് എപ്പോഴാണ് വീട്ടിൽ വന്നത് ... എന്തൊക്കെയാണ് ഇവിടെ ഉണ്ടായത് ... ആരാണ് എന്നെ തല്ലിയത്.... ഒന്നും ഓർമ്മ കിട്ടുന്നില്ല ...

മഴ നനഞ്ഞു കുതിർന്ന ബൈക്ക് ചാവിപോലും ഓഫ് ചെയ്യാതെ ഇരിക്കുന്നുണ്ട്... കിക്കെർ അടിച്ചു സ്റ്റാർട്ട് ചെയ്യും നേരം ചേട്ടന്റെ കൈകൾ ചാവി വലിച്ചൂരി...

ഇന്നെങ്ങോട്ടാണാവോ ....

ഞാൻ ജോലിക്ക് പോകുന്നു

ഡാ... ഇന്നലെ ഇവിടെ എന്താ നടന്നതെന്ന് നിനക്കു വല്ല ബോധവും ഉണ്ടോ ... കവിളിലെ വിരൽപാടുകൾ നോക്കി ചേട്ടൻ ചോദിച്ചു ...

അത് ... ഞാൻ ...

നീ ഈ പോക്ക് പോകുകയാണെങ്കിൽ .... പറഞ്ഞത് മുഴുമിപ്പിക്കാതെ ചേട്ടൻ താക്കോൽ മുഖത്തേക്കെറിഞ്ഞു ..

പെണ്ണൊഴിഞ്ഞ വീട് ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ എന്ന് പറയുന്നതുപോലെ ആയിരുന്നു ആ വീട്... ചെറുപ്പത്തിലേ 'അമ്മ ഇല്ലാതായ രണ്ടു ആൺമക്കൾ ... എന്നെ പ്രസവിച്ചതോടെയാണത്രെ ഞങ്ങളുടെ 'അമ്മ മരിച്ചത് ... മീശമുളയ്ക്കും പ്രായമായപ്പോൾ എന്താ കാരണമെന്ന് അന്വേഷിച്ചു .. ആരും പറഞ്ഞുതന്നില്ല ഇതുവരെ...  പോസ്റ്റോഫിസിലെ ചെറിയ ജോലികൊണ്ട് പൊടികുഞ്ഞുങ്ങളെ വളർത്തി വലുതാക്കിയ അച്ഛൻ ... ഇടയ്ക് എപ്പോഴെങ്കിലും വരുന്ന അച്ഛൻ പെങ്ങൾ ആയിരുന്നു അമ്മയുടെ സ്നേഹം നൽകിയിരുന്നത് ..

ഒറ്റയ്ക്ക് നിൽക്കാറായപ്പോൾ അവരും വീടും കുടുംബവും പ്രാരാബ്ധവും പറഞ്ഞു വരവ് ഇല്ലാതെയായി ... പിന്നെ മൂന്നു ആണുങ്ങൾ മാത്രമായ വീട്... രാവിലെ വയ്ക്കുന്ന കഞ്ഞി ഉച്ചയ്ക്കും വൈകുന്നേരവും കുടിച്ചു ജീവിതം തള്ളിനീക്കി ..

പഠിക്കാൻ മിടുക്കനായ ചേട്ടൻ ... വലിയ ജോലിക്കാരനായപ്പോൾ വീടുപണികളും മറ്റുമായി ഞാൻ നാട്ടിലെ പണിയില്ലാത്ത കൂട്ടങ്ങളിൽ ഒരുവനായി ഞാൻ ... കിട്ടുന്ന പണിക്കെല്ലാം പോകും .. അത് ഇന്നത് എന്നൊന്നും ഇല്ല ... വൈകുന്നേരമായാൽ കൂലി കിട്ടണം എന്ന് മാത്രം ...

പതിയെ പതിയ കൂട്ടുകെട്ടുകളിൽ ചെറിയ രീതിയിൽ കള്ളുകുടിയും തുടങ്ങി ... ചില ദിവസങ്ങളിൽ ബോധമില്ലാതെ കൂട്ടുകാരുടെ വീട്ടിൽ കിടക്കും ....

വണ്ടി സ്റ്റാർട്ട് ആവാത്ത ദേഷ്യവും ഇന്നലെത്തേതിന്റെ ബാക്കി തലവേദനയുടെ ഉമ്മറത്തിണ്ണയിൽ ഇരുന്നു ...

ഇന്നെന്താ പോകുന്നില്ലേ ..

ചേട്ടൻ ജോലിക്ക് ഇറങ്ങാൻ നേരം ചോദിച്ചു ..

വണ്ടി ...

വാ ... ഞാൻ കൊണ്ടുവിടാം ...

ചേട്ടന്റെ ബൈക്കിൽ ഇരുന്നു പോകും നേരം ഉമ്മറത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കി .. പതിവ് കാഴ്ചയായ ചേട്ടത്തിയെ അവിടെയൊന്നും കണ്ടില്ല ...

ഡാ ... നീ എന്തിനാ ഇങ്ങനെ കുടിച്ചു നശിക്കുന്നത് ..

ഏട്ടാ .. അത്

നമ്മൾ തമ്മിൽ മൂന്നു വയസ്സിന്റെ വ്യത്യാസമേ ഉള്ളോ ... എനിക്കറിയാം നിന്റെ മാനസികാവസ്ഥ ...

എനിക്ക് ചിലനേരം ...

അതൊന്നും ഇനി ഓര്മിക്കേണ്ട ... മനഃപൂർവ്വം ഒന്നുമല്ലല്ലോ ...

ഏട്ടാ .. ഇന്നലെ എന്താ ...

ബൈക്ക് പതിയെ നിന്നു... റോഡിലേക്ക് ഇറങ്ങിയ രണ്ടുപേരും പരസ്പരം നോക്കി ...

നോക്ക് ശിവ... നമ്മുടെ വീട് ഒരു വീടാവാൻ വേണ്ടിയാണ് ഞാൻ ഇത്ര നേരത്തെ കല്യാണം കഴിച്ചത് ... അത് ഇങ്ങനെ ആവണം എന്ന് കരുതിയതല്ല ... എന്നാലും അവൾ ... അവൾ എന്റെ ഭാര്യ എന്നതിനേക്കാൾ ഉപരി അച്ഛന് മകളും നിനക്കു ചേച്ചിയും ആവണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു ...

ഏട്ടാ...

ഞാൻ പറഞ്ഞു എന്നേ ഉള്ളോ ... നീ അറിഞ്ഞോ അറിയാതെയോ എന്നെനിക്കറിയില്ല .... ഇന്നലെ ..

ഭൂമി പിളർന്നു പോകുന്നതുപോലെ ആയിരുന്നു.... ആ വാക്കുകൾ എന്റെ ചെവിയിലേക്ക് തുളച്ചുകയറുമ്പോൾ തലയിൽ പെരുമ്പറ മുഴങ്ങുന്നപോലെയായിരുന്നു ...

മദ്യത്തിന്റെ ലഹരിയിൽ ... ഇല്ല ... അവിവേകം ഒന്നും ഞാൻ ചെയ്തിട്ടില്ല ...

അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലെടാ ... നിന്നെ ആ കോലത്തിൽ കണ്ടപ്പോൾ .. അവൾക് ദേഷ്യം വന്നുകാണും ...അതാകും അടിച്ചത് ...

അന്ന് വൈകുന്നേരം ഊണുമേശയിൽ മൗനമായിരുന്നു .... അച്ഛൻ നേരത്തെ കഴിച്ചു എണീറ്റു... സാദാരണ ഏട്ടന്റെ കൂടെയാണ് ചേട്ടത്തി കഴിക്കാറുള്ളത് ... ഇന്നെന്തോ ... എനിക്കും ഒന്നും ഇറങ്ങുന്നുണ്ടായിരുന്നില്ല ... ചോർ കുഴച്ചു കുഴച്ചു അങ്ങനെ ഇരുന്നു ...

സ്മിതേ .. നീ കഴിക്കുന്നില്ലേ...

അടുക്കളയിലേക്ക് നോക്കി ചേട്ടൻ വിളിച്ചു ...

താൻ ഇരിക്കുന്നതുകൊണ്ടാകും ... കുറച്ചു കഴിച്ചെന്നു വരുത്തി ഞാൻ കൈകഴുകുവാൻ എണീറ്റു ..

ഡാ .. ശിവാ ... ഒന്നും കഴിച്ചില്ലല്ലോ ...

മതി ... വിശപ്പില്ല ..

കൈകഴുകും നേരം അടുക്കളയിലേക്കൊന്നു പാളിനോക്കി ... ചേട്ടത്തി അവിടെ നില്കുന്നുണ്ട് ... എന്തുപറയണം എന്നറിയാതെ ഞാൻ കുഴങ്ങി..

അകത്തുകയറി വാതിലടച്ചു ..

സ്മിതേ ... സ്മിതേ ... ചേട്ടന്റെ ശബ്ദം ഉച്ചത്തിൽ ആവാൻ തുടങ്ങി ...

പിന്നെ ശാന്തത... ഒന്നുകിൽ ചേട്ടത്തി വന്നു കാണും ... അല്ലെങ്കിൽ ചേട്ടൻ നിർത്തിക്കാണും...

നെഞ്ചിനകത് എന്തോ ഒരു ഭാരം പോലെ ... ഞാൻ എപ്പോഴാണ് ലഹരിയിൽ മുഴുകാൻ തുടങ്ങിയത് ... എന്തിനുവേണ്ടി ... ചോദ്യങ്ങൾ നിരന്നു തുടങ്ങി ...

ചേട്ടന് ജോലി കിട്ടി വീട്ടിൽ നിന്ന് താമസം മാറ്റാൻ ഒരുങ്ങിയപ്പോൾ ഞാനാണ് തടഞ്ഞത് ... രാവിലെ ചേട്ടൻ ഇറങ്ങും മുന്നേ ചായയും ചോറും എല്ലാം ഉണ്ടാക്കി ഉച്ചയ്ക്കുള്ളത് പാത്രത്തിലാക്കി ബാഗിൽ വച്ച് കൊടുക്കുന്നതുവരെ ഞാനായിരുന്നു ... അച്ഛൻ വിരമിച്ചപ്പോൾ കിട്ടിയ സഖ്യകൊണ്ട് വീടൊന്നു പുതുക്കിപ്പണിതു ... പിന്നെ അച്ഛനും വീടുപണികളിൽ സഹായിയായി ...

വീട്ടുഭരണം ഏട്ടന്റെ നിയന്ത്രണത്തിൽ ആയപ്പോൾ ഞങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ട് ഒന്നും തന്നെ ഇല്ലായിരുന്നു .. പക്ഷെ.,

കൂടെ ജോലിചെയ്തിരുന്ന പെണ്ണിനെ രജിസ്റ്റർ വിവാഹം കഴിച്ചു വീട്ടിൽ കൊണ്ടുവന്നപ്പോൾ ... അന്ന് ഏട്ടന്റെ അധികാര സ്വരത്തിൽ ഞാനും അച്ഛനും ഒതുങ്ങിപോയി ... ജോലിയില്ലാത്തവൻ, ജീവിക്കാൻ വരുമാനമില്ലാത്തവൻ ... അങ്ങനെ സ്വയം തോന്നലുകൾ അടുക്കളഭരണം വിട്ടൊഴിഞ്ഞു ... പതിയെ വീടിനോടുള്ള അടുപ്പവും കുറഞ്ഞു ...

അച്ഛനാണ് പൈസ തന്നു കമ്പ്യൂട്ടർ പഠിക്കാൻ സഹായിച്ചത് ... പിന്നെ കിട്ടുന്ന പണികൾക്കെല്ലാം പോകും ...

ചേട്ടത്തിയെ നേരെ കണ്ടതുപോലുമില്ല ... ആരാ .. പേരെന്താ എന്നൊന്നും അറിയില്ല ... ഒരു ദിവസം വീട്ടിയിൽ കയറി വന്നവൾ ചേട്ടനെ സ്വന്തമാക്കി കൊണ്ടുപോകുമോ ... ചിന്തകൾ കാടുകയറാൻ തുടങ്ങി ...

പുതുമോടിയിലെ ഒരു ദിവസം ഊണുമേശയിൽ ഞങ്ങൾ ഒത്തുകൂടി ... ആരും പരസ്പരം മുഖത്തേക്ക് നോക്കിയിരുന്നില്ല ... ആവശ്യത്തിന് ഭക്ഷണം എടുത്തുകഴിക്കുന്നുണ്ട് എല്ലാവരും ....

ശിവാ ....

മൗനം മുറിച്ചുകൊണ്ട് ചേട്ടൻ എന്നെ വിളിച്ചു ... അച്ഛനും മുഖത്തേക്ക് നോക്കി ...

ശിവാ ... ഇത് സ്മിത ... ഇവിടെ വന്നിട്ട് നാലുദിവസം കഴിഞ്ഞു ... നിങ്ങളോടു പറയാതെ എനിക്ക് ഇവളെ കല്യാണം കഴിക്കേണ്ടി വന്നു ... എല്ലാവരെ അറിയിച്ചു ബംഗിയായി നടത്തണം എന്നുണ്ടായിരുന്നു ... പക്ഷെ ...

ഏട്ടൻ പറഞ്ഞു നിർത്തിയപ്പോൾ ഏട്ടന്റെ തോളിൽ ഒരു കൈ അമരുന്നതുകണ്ടു ...

അച്ഛനെ ധിക്കരിക്കാൻ മനസ്സുവന്നിട്ടല്ല ... ഇവളെ ഞാൻ ഇപ്പോൾ ഇങ്ങോട് കൊണ്ടുവന്നില്ലെങ്കിൽ ...

ഏട്ടൻ മുറിഞ്ഞു മുറിഞ്ഞു സംസാരം തുടർന്നു... എന്തൊക്കെയോ പ്രശ്നമുണ്ടെന്നു എന്റെ മനസ്സ് പറഞ്ഞു ... ചേട്ടന്റെ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടുകൂടിയിരുന്നു ... എന്തുപറയണം എന്നൊന്നും അറിയുന്നില്ല ... കഴിച്ചെന്നു വരുത്തി എല്ലാവരും എഴുനേറ്റു ....

ഉറങ്ങാൻ നേരം അച്ഛൻ അകത്തുവന്നു ... എന്നെയുംകൊണ്ട് ചേട്ടന്റെ വാതിൽക്കൽ നിന്നു മുട്ടിവിളിച്ചു... വാതിൽ തുറന്നു വന്ന ചേട്ടന്റെ കണ്ണിൽ അപ്പോഴും നനവുണ്ടായിരുന്നു ...

മോളെവിടെ ....

മുഖം തുടച്ചുകൊണ്ട് ചേട്ടത്തി ചേട്ടന്റെ പിറകിൽ വന്നു ... അപ്പോഴാണ് ഞാൻ ആ രൂപം കാണുന്നത്... ചേട്ടന് ചേരുന്ന ആളുതന്നെ... ഇരുനിറത്തിൽ കാണാൻ നല്ല ഐശ്വര്യം ..

മോളെ ... നിങ്ങളുടെ ഇഷ്ടത്തിന് ഞാൻ ഒരിക്കലും എതിര് പറയുന്നില്ല ... തീരുമാനം എടുക്കാനുള്ള പ്രായമൊക്കെ നിങ്ങൾക്കായി ... ഇനി സന്തോഷമായി ജീവിക്കു ....

കയ്യിലുള്ള പൊതി അവർക്കു നീട്ടികൊണ്ട് അച്ഛൻ ഉത്സാഹത്തോടെ പറഞ്ഞു ... മൂത്ത മകന്റെ കല്യാണത്തിന് അച്ഛൻ കരുതിവച്ച സമ്മാനമാവും അത് ...

ഇത് ഇവരുടെ അമ്മയുടെ ആഭരണങ്ങളാണ് ... അച്ഛന്റെ ഒരു സമ്മാനമായി ഇത് മോൾക് ഇരിക്കട്ടെ ... ആരുമില്ല ഒന്നുമില്ല എന്നൊരു തോന്നൽ ഒന്നും വേണ്ട ... ഇനി മോളായിരിക്കണം ഈ വീടിന്റെ വിളക്ക്...

കൈനീട്ടിവാങ്ങുവാൻ മടിച്ച ചേട്ടത്തിയുടെ കൈകളിലേക്ക് സമ്മാനപ്പൊതി ഏൽപ്പിക്കുമ്പോൾ അവർ അച്ഛന്റെ കാലുകളിൽ വീണിരുന്നു ...

❤#ഏടത്തി
(ഭാഗം - 2)

പിന്നീടങ്ങോട് സന്തോഷത്തിന്റെ നാളുകളായിരുന്നു ... പഴയ കളിയും എല്ലാം താനേ ഒഴുകിവന്നു ... ശാസിക്കാനും ശിക്ഷിക്കാനും ഒരാൾകൂടെ കൂടി എന്ന് വേണമെങ്കിൽ പറയാം ... ചേട്ടത്തി.. അമ്മയോളം എന്നൊക്കെ പറയാം ആ സ്നേഹത്തിനും ശിക്ഷണത്തിനും ഒരു പ്രത്യേക സംരക്ഷണം ഉണ്ടായിരുന്നു ... അടുക്കളഭരണം ചേട്ടത്തി ഏറ്റെടുത്തപ്പോൾ തൊടിയിലെയും വീട്ടിലെ മറ്റു പണികളുമായി എനിക്ക് ..

അവരുടെ വീടിനെകുറിച്ചോ വീട്ടുകാരൊകുറിച്ചോ ഞങ്ങൾ ഒന്നുംതന്നെ ചോദിച്ചിട്ടില്ല.. ഞങ്ങളുടെ വീട്ടിലെ സന്തോഷം ഇരട്ടിയാക്കുവാൻ ഒരാൾകൂടി വരുന്നു എന്ന് ചേട്ടൻ പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്.. കുരുന്നിനെ വരവേൽക്കാൻ വീടൊരുങ്ങുന്നതുപോലെ ആയിരുന്നു ...

അഞ്ചാറു മാസംകൊണ്ട് ചേട്ടത്തിയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു ... അമ്മയില്ലാത്തതിന്റെ ബുദ്ധിമുട്ട് ഇടയ്ക്കൊക്കെ അവരും അനുഭവിക്കുവാൻ തുടങ്ങി.. ചേട്ടൻ പലപ്പോഴും ലീവ് എടുക്കുവാൻ തുടങ്ങി.. ഞാൻ ഒരു പരിഭവവും കൂടാതെ വീണ്ടും അടുക്കളയിലേക്ക് കയറി...

ആശുപത്രി വരാന്തയിൽ വച്ചാണ് ആദ്യമായി ചേട്ടത്തിയുടെ അമ്മയെ കാണുന്നത്. പളപളാ തിളങ്ങുന്ന സാരിയും സ്വർണാഭരണങ്ങളും അണിഞ്ഞ ഒരു പേക്കോലം... കൂടെ വാലുപോലെ രണ്ടാം ഭർത്താവും...

ചേട്ടത്തി ഇവരുടെ കയ്യിൽനിന്നു രക്ഷപെട്ടു വന്നതാണെന്ന് ഏകദേശം മനസ്സിലായി... ചേട്ടനുമായി കയർക്കുന്നതുകണ്ടപ്പോഴാണ് സംഗതിയുടെ കിടപ്പുവശം മനസ്സിലായത്... ഭർത്താവ് മരിച്ചപ്പോൾ മകൾ വളർന്നത് അറിഞ്ഞോ അറിയാതെയോ പുതിയ ആൺതുണ തേടിയ ഈ സ്ത്രീ... അവിടെ നടക്കാൻ പാടില്ലാത്ത വല്ലതും സംഭവിച്ചുകാണും .. അതാകും ചേട്ടൻ വിളിച്ചോണ്ടുവന്നത്...

അച്ഛന്റെ വിഹിതം ചേട്ടത്തിയിൽ നിന്ന് തിരുച്ചു ഒപ്പിട്ടുവാങ്ങാം എന്ന ഉദ്ദേശം മാത്രമായിരുന്നു അവർക്ക്.. കുഞ്ഞു ജനിച്ചാൽ അവകാശം കൂടുമല്ലോ.. ചേട്ടനുമായുള്ള സംസാരം ഉച്ചത്തിൽ ആവാൻ തുടങ്ങി..

"അച്ഛനും മക്കളും കൂടെ എന്റെ മോളെ വച്ചോണ്ടിരിക്കുകയല്ലേ .... ആരുടെ വിത്താണാവോ ഉള്ളിൽ ... പുറത്തുവരുമ്പോൾ അറിയാം ..."

പറഞ്ഞു തീരുമ്പോഴേക്കും കരണംപൊളിയുമാറ് അടികൊടുത്തു ... ചക്ക വെട്ടിയിട്ടപോലെ അവർ താഴെ വീണു... ചുവന്നു കലങ്ങിയ കണ്ണുകളോടെ അവർക്കുനേരെ കാലോങ്ങി ...

നിങ്ങടെ കെട്ടിയോന്റെ സ്വത്തുകണ്ടിട്ടൊന്നുമല്ല .... കൂടെ നടക്കുന്ന ഈ പുന്നാരമോന്റെ ശല്യം സഹിക്കാതെ തന്നെയാ എന്റെ ഏട്ടൻ ഏട്ടത്തിയെ പിടിചോണ്ടുവന്നത് .... ദേഷ്യം പിടിച്ചു നിർത്താനാവാതെ ഞാൻ എന്തൊക്കെ വിളിച്ചു പറഞ്ഞു എന്നൊന്നും ബോധമില്ലായിരുന്നു ...

ആരൊക്കെയോ പിടിച്ചു മാറ്റി.. ചേട്ടൻ ഒന്നും പറയാതെ അകത്തേക്ക് കയറി... ഇരുള് വീഴാൻ തുടങ്ങിയ ആ വരാന്തയിൽ എന്ത് ചെയ്യണമെന്നറിയാതെ കുറെ നേരം ഇരുന്നു ... ചേട്ടത്തിക്കുള്ള ഭക്ഷണവുമായി അച്ഛൻ വന്നപ്പോഴാണ് അകത്തേക്ക് കയറിയത്..

പ്രസവം കഴിയുന്നതുവരെ ചെറിയമ്മയെ കൊണ്ടുവരുവാനുള്ള ഏർപ്പാടുകൾ ചെയ്തു... ഞങ്ങൾ ആണുങ്ങൾ മാത്രമായാൽ ശരിയാവില്ല എന്ന് നേഴ്സ് നേരത്തെ പറഞ്ഞിരുന്നു..

മൂന്നാം നാൾ ചേട്ടത്തി പ്രസവിച്ചു... തുടുതുടുത്തൊരു ചക്കരമോൾ... ലഡുവിന്റെ മധുരം നുണയുമ്പോലെ ഇടയ്ക്കിടെ കുഞ്ഞികാലുകൾ തൊട്ടുനോക്കും... ചോരപൊടിയുന്ന കൈകാലുകളിൽ .... തുടുത്ത കവിളിൽ ...ഞാനും ഒരു കുഞ്ഞിനെ പോലെ ആയെന്നു തോന്നിപോയി...

വീട്ടിലേക്ക് വന്നതും പിന്നീട് എന്തോ ഒരു അകൽച്ചയായിരുന്നു ... ചെറിയമ്മ എന്നെ മാത്രമല്ല ചേട്ടനെയും അങ്ങോട്ട് അതികം അടുപ്പിച്ചിരുന്നില്ല ... കാത്തിരുന്നു കാത്തിരുന്നു കുറെ ആകുമ്പോൾ പാൽമണമുള്ള ആ കുരുന്നിനെ ഒന്ന് എടുക്കാൻ തരും ... തുണികൾക്കിടയിൽ കൈകാലുകൾ പൂഴ്ത്തി അവൾ നല്ല ഉറക്കമാകും അപ്പോൾ ... പിന്നെ ആർക്കും കൊടുക്കാതെ എടുത്തോണ്ട് നടക്കും ... ഉറക്കമുണർന്നത് ചെറിയ മൂളലിൽ ആണേ അറിയുന്നത് ... കുഞ്ഞു വിരലുകൾ വായിലേക്ക് കൊണ്ടുപോകുമ്പോൾ മനസ്സിലാകും പാൽ കുടിക്കാൻ സമയമായെന്ന് ....

നൂലുകെട്ടും , കാതുകുത്തും കരിച്ചിലിൽ മുങ്ങിയപ്പോൾ കുഞ്ഞിക്കാലിൽ നിറയെ മണികളുള്ള കൊലുസ്സണിഞ്ഞു ഒറ്റടിവച്ചു നടക്കാൻ തുടങ്ങിയപ്പോൾ വീടിന്റെ സ്വരംതന്നെ മാറുകയായിരുന്നു ...

ഇടയ്‌ക്കൊരുനാൾ ചേട്ടത്തി ചോദിയ്ക്കുകയുണ്ടായി ... അന്ന് ആശുപത്രിയിൽ നടന്നത് ... ദേഷ്യത്തിൽ പറഞ്ഞതാണെന്ന് പറഞ്ഞപ്പോൾ അവരുടെ കണ്ണ് കലങ്ങുന്നുണ്ടായിരുന്നു ... അതായിരുന്നത്രെ സത്യം...

നടക്കാൻ തുടങ്ങിയപ്പോൾ പാടത്തും പറമ്പിലും അപ്പൂപ്പന്റെ കൂടെയായിരുന്നു മീനുകുട്ടി.. അമ്മയ്ക്ക് പിടികൊടുക്കാതെ ഒളിച്ചുകളിച്ചും ബഹളംകൂട്ടിയും വീടൊരു പൂരപ്പറമ്പാക്കിയിരുന്നു ... ബൈക്കിന്റെ മുന്നിലിരുന്നു കണ്ണില്കണ്ടവർക്കെല്ലാം റ്റാറ്റാ പറഞ്ഞു കുറച്ചുദൂരം യാത്ര ചെയ്യൽ എന്നത്തേയും പതിവായിരുന്നു ...

അന്നൊരു നശിച്ച സമയത്ത് ... റോഡിൽ ഇറങ്ങിയതും പുറകിൽ വന്ന കാർ വലിയശബ്ദത്തോടെ നിന്നതും കണ്ണിൽ ഇരുട്ട് നിറയുന്നതും പാതി ബോധത്തോടെയാണ് ഞാനറിഞ്ഞത് ... നെഞ്ചോടടക്കിപിടിച്ചിരുന്ന മീനുകുട്ടി ...

എന്നെ വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ വലിയ നിലവിളികൾ മാത്രമേ എന്റെ കാതിൽ കേട്ടിരുന്നുള്ളു .. മരവിച്ചു തുടങ്ങിയ കൈകാലുകൾക്ക് ഭാരം കൂടിവരുന്നതുപോലെ .. വെള്ളത്തുണിയിൽ ഉമ്മറത്ത് കണ്ട ആ രൂപം ... ദൈവമേ .....

പിന്നീട് ആഴ്ചകൾ കഴിഞ്ഞിരുന്നു ഞാൻ ആ വീട്ടിലേക്ക് എത്തുമ്പോൾ ... നടക്കാനാവാത്ത, ജീവശ്ശവമായി കട്ടിലിൽ... ചേട്ടനും അച്ഛനും കൂടെയുണ്ടായിരുന്നു .. പക്ഷെ., ചേട്ടത്തി ....

പിന്നെയൊരുനാൾ ചേട്ടത്തി എന്റെയടുത്തുവന്നു ... മൃദുവായ കൈകൾകൊണ്ട് നെറ്റിയിൽ തടവി ... വേദനകുറഞ്ഞോ എന്ന ചോദ്യത്തിന് എന്ത് ഉത്തരം പറയും എന്നറിയാതെ ... അവരുടെ വേദനയേക്കാൾ വലുതാവില്ലല്ലോ എനിക്ക് സംഭവിച്ചത്...

ഏടത്തിയുടെ വിരലുകൾ പിടിച്ചു കണ്ണോടുചേർക്കുമ്പോൾ അവരും കരയുന്നുണ്ടായിരുന്നു .... വാതിൽപ്പടിയിൽ ചേട്ടന്റെ തേങ്ങൽ കേട്ടാണ് കണ്ണുതുറന്നത് ...

ശിവാ... അവൾക് അത്രയേ ആയുസ്സുള്ളൂ... ഇനി നിയുംകൂടെ ഇങ്ങനെകിടന്നാൽ എങ്ങനെടാ ... വിക്കി വിക്കി ചേട്ടൻ എന്തൊക്കെയോ പറയുന്നുണ്ട് ...

പിന്നീട് ആയുർവേദ ചികിത്സയിലൂടെ എന്റെ കൈകാലുകൾക് ജീവൻ വച്ചപ്പോൾ ചേട്ടത്തി ശരിക്കും എന്റെ അമ്മയായി മാറുകയായിരുന്നു ... നടക്കാൻ തുടങ്ങിയപ്പോൾ കൂടെ നടക്കാനും കഞ്ഞി കോരിത്തരുവാനും എല്ലാം ചേട്ടത്തി കൂടെ ഉണ്ടായിരുന്നു...

പതിയെ പുറംലോകവുമായി ഇണങ്ങിച്ചേരുവാൻ തുടങ്ങി... വീട്ടിലിരിക്കുമ്പോൾ കൊലുസിന്റെ ശബ്ദം ചെവിയിലേക്ക് തുളച്ചുകയറുന്നതുപോലെ തോന്നിയിരുന്നു ... പൊട്ടിച്ചിരികളും ചിണുങ്ങികരച്ചിലും ഉറക്കം മുടക്കുവാൻ തുടങ്ങിയപ്പോഴാണ് മദ്യത്തിന്റെ ലഹരിയിൽ മയങ്ങാൻ തുടങ്ങിയത് ...

മദ്യപാനം പലതവണ ചേട്ടത്തി എതിർത്തതാണ് ... ഇടയ്ക്ക് ചട്ടുകംകൊണ്ട് ഒരെണ്ണം കിട്ടിയിട്ടുമുണ്ട് .. പിന്നെ ഒന്ന് ഒതുങ്ങിയതായിരുന്നു ... ഇപ്പോൾ വീണ്ടും ... ചിലപ്പോൾ വാക്കുതെറ്റിച്ചതിൽ അടിച്ചതാകും ....തിരിഞ്ഞും മറിഞ്ഞും കിടന്നുരുണ്ടു... കണ്ണുകളടച്ചു തുറക്കുമ്പോഴേക്കും നേരം വെളുത്തു ...

ഞാൻ കുട്ടന്റെ വീട്ടിൽ പോവാണേ...

കുളിച്ചൊരുങ്ങി ഇറങ്ങാൻ നേരം അകത്തേക്ക് നോക്കികൊണ്ട് പറഞ്ഞു ... ഞായറാഴ്ചകളിൽ ഉള്ള ഒരു സല്ലാപം ആണത് ... കൂട്ടുകാരന്റെ വീട്ടിൽ പോകും.. പിന്നെ രാത്രിയാകും തിരിച്ചുവരുവാൻ ...

ഡാ ... നിൽക്ക് ഞാനും ആ വഴിക്കാണ് ...ഇനി ഇന്നലത്തെപോലെ പൂസായി വരാൻ നോക്കേണ്ടാ.. ഇന്നലത്തെ പുകില് എൻറെ കുഞ്ഞനിയൻ മറന്നിട്ടില്ലല്ലോ... ?
കവിൾത്തടം തടവിക്കൊണ്ട് ഇല്ലെന്നു തലയാട്ടി.

കവലയിൽ നിന്നും വലത്തോട്ടു പോകുന്ന ചെമ്മൺ പാതയിലൂടെ കുട്ടന്റെ വീട് ലക്ഷ്യമാക്കി നടന്നു. പാതയുടെ ഇരുവശവും വയലുകളാണ്. പച്ചപ്പട്ടുടുത്തു നിൽക്കുന്ന വയലുകളിൽ നോക്കി നടന്നു..

വയൽ വരമ്പിലൂടെ കൊലുസിന്റെ താളത്തിനൊത്തു തുള്ളി വരുന്നുണ്ടായിരുന്നു അവൾ . ചുവപ്പു പട്ടുപാവാടയിൽ പാർവതി ഒന്നുകൂടി സുന്ദരിയായിരിക്കുന്നു. വയലിനക്കരെയുള്ള ക്ഷേത്ത്രതിൽ പോയിട്ടുള്ള വരവാണ് കക്ഷി. കയ്യിൽ പ്രസാദവുമുണ്ട്. കണ്ടില്ലെന്ന ഭാവം നടിച്ചു മുന്നോട്ട് നടന്നു. അപ്പോഴാണ് പുറകിൽ നിന്നും അവളുടെ വിളിവന്നത്.

ഹലോ... ജാടക്കാരാ... ഒന്ന്‌ നിൽക്കാവോ...

💙
(ഭാഗം - 3)

ഹലോ... ജാടക്കാരാ... ഒന്ന്‌ നിൽക്കാവോ... ?

തിരിഞ്ഞു നോക്കി കൊണ്ട് അവളോട് ആംഗ്യഭാവത്തിൽ എന്താ എന്നു ചോദിച്ചു. ...

ഒന്നുമില്ലേ... ആ തിരുമുഖം ഒന്ന്‌ ദർശിക്കാനാ ഈയുള്ളവൾക്കു.

വല്ലപ്പോഴുമല്ലേ ഈ ദർശന ഭാഗ്യം ലഭിക്കാറുള്ളു.. അതും പറഞോണ്ടവൾ എന്റെ നെറ്റിയിൽ കുറിതൊട്ടു തന്നു.

എൻറെ മാഷേ.. ഏത് നേരവും ഈ മരമോന്ത ഇങ്ങനെ വീർപ്പിക്കാതെ ഒന്ന്‌ ശ്വാസം വിട്ടൂടെ...

എന്റെ മുഖഭാവം കണ്ടിട്ടാവും അവൾ അങ്ങനെ ചോദിച്ചത് ..

എന്താടി.. നീ എന്നെ വിളിച്ചേ മരമോന്തനെന്നോ???

ഇനി നീ എന്നെ അങ്ങിനെ വിളിക്കോടി...
അവളുടെ കൈ പിടിച്ചൊന്നു ഞെരിച്ചു..

ശിവേട്ടാ കൈ വേദനിക്കുന്നു. കയ്യെന്നു വിട്. അവൾ വേദനയാലെ കെഞ്ചി.

മുറുക്കെയുള്ള പിടുത്തം കൊണ്ട് അവളുടെ കയ്യിലണിഞ്ഞ ചുവന്ന കുപ്പിവളകൾ പൊട്ടി താഴെ വീണുകൊണ്ടിരുന്നു. അതിനോടൊപ്പം അവളുടെ കൈത്തണ്ടയിലൂടെ രക്തവും പൊടിയുന്നുണ്ടായിരുന്നു. രക്തം കണ്ടപാടെ ഞാൻ കൈ വിട്ടു...

കൈത്തണ്ടയിലെ മുറിവിലേക്കു നോക്കികൊണ്ട്‌ അവളെന്നെ ദേഷ്യത്തോടെ നോക്കി. അത്രയും നേരം ഗൗരവത്തിൽ നിന്നിരുന്ന ഞാൻ ആകെ വെപ്രാളം പൂണ്ടു. പാതയോരത്തു നിന്നിരുന്ന കമ്മ്യൂണിസ്റ്റപ്പയുടെ ഇല പറിച്ചെടുത്തു രണ്ടുകയ്യിലുംകൂടി കൂട്ടി തിരുമി അതിന്റെ നീരെടുത്തു അവളുടെ കൈത്തണ്ടയിൽ തേച്ചുകൊടുത്തു. അതിന്റെ നീറ്റൽ സഹിക്കാനാവാതെ എന്റെ കയ്യിലവൾ മുറുക്കെ പിടിച്ചമർത്തി.

കണ്ണുകളപ്പോഴും ചോരപൊടിയുന്ന അവളുടെ കൈത്തണ്ടയിലായിരുന്നു.

എന്തിനാടി പോത്തേ നീ എന്നെ വിളിച്ചു നിർത്തിയെ...
അതുകൊണ്ടല്ലേടി നിനക്കിപ്പോ ഈ വേദനകിട്ടിയെ...

കൈത്തണ്ടയിൽ പതിയെ ഊതിക്കൊടുത്തു. ഇന്നലെ കുടിച്ച കള്ളിന്റെ കെട്ടമണം അവളവനെ തള്ളിമാറ്റി. ദേഷ്യത്തോടെ ഞാൻ കണ്ണുരുട്ടി ...

ഡീ... ഉണ്ടക്കണ്ണി പാറു നീയെന്താ എന്നെ തള്ളിയിട്ടു പകരം വീട്ടാൻ നോക്കുകയാണോ.. ?

പോടാ... ദുഷ്ടാ..
നീ ഇന്നലെയും മൂക്കറ്റം കുടിച്ചല്ലേ ....
നീ നന്നാവില്ല...
വെറുതെയാ നിന്നെയൊക്കെ ഹൃദയത്തിൽ കൊണ്ട് നടക്കുന്നെ .
എങ്ങനേലും ഒരു ജോലി ശരിയാക്കാൻ നോക്കാതെ.. കള്ളും കുടിച്ചു നടന്നോ.. ഇനി നിനക്ക് പ്രാർത്ഥനയും, വഴിപാടും ഒന്നൂല്ല്യാ. നിൻറെ ഇഷ്ടം പോലെ ആയിക്കോ.. ഞാനെന്തിനാ വെറുതെ നിനക്ക് വേണ്ടി കണ്ണീർപൊഴിക്കുന്നേ.

അവളുടെ കണ്ണുകളിലൂടെ കരിമഷി കലർന്ന കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി.
ദുഷ്ടനാ... നീ.. ദുഷ്ടൻ. കുടിച്ചു കുടിച്ചു മരിക്ക്‌. ... ഇനി ഞാൻ പിറകെ നടന്ന് ശല്യപെടുത്തില്ല. അതും പറഞ്ഞവൾ കണ്ണ് തുടച്ചോണ്ട് ഓടിപോയി.

ഡീ.. പാറു.. നിക്കെടീ ...

അവളതു കേട്ടഭാവംപോലും വെക്കാതെ നടന്നുനീങ്ങി.
അവളുടെ കയ്യിലെ വളകൾ പൊട്ടിയ കഷ്ണങ്ങൾ പെറുക്കിയെടുത്തു പോക്കറ്റിലിട്ടു.....

പൊട്ടിപ്പെണ്ണ്..... പാവം ...

പാർവതി. ഒന്നുമുതൽ പത്തുവരെ തൻറെ കൂടെ പഠിച്ചവൾ. പഠിക്കാൻ മിടുക്കിയായിരുന്ന അവളായിരുന്നു ക്ലാസ്സിലെ പഠിപ്പിസ്റ്. ആ ജാഡയൊന്നും അവൾക്കുണ്ടായിരുന്നില്ല. എല്ലാവരോടും ഒരേപോലെയുള്ള പെരുമാറ്റം. എന്നോട് അവൾക്കെപ്പോഴും ഒരു പ്രത്യേക അടുപ്പം ഉണ്ടായിരുന്നു. അവൾക്കെന്തു കിട്ടിയാലും അതിലൊരു പങ്ക് എനിക്കായി മാറ്റിവെച്ചിരുന്നവൾ. അമ്മയില്ലാത്ത കുട്ടിയാണ് താണെന്നറിഞ്ഞത് കൊണ്ടാണോ തന്നോട് ഇവൾക്കിത്ര അടുപ്പം എന്ന തോന്നലായിരുന്നു എനിക്കെപ്പോഴും. അത് കൊണ്ട് തന്നെ അവളുടെ അടുപ്പത്തിന് അത്ര പ്രാധാന്യം കൊടുത്തിരുന്നുമില്ല.

പത്താം ക്ലാസ് പരീക്ഷയിൽ അവൾ നല്ല മാർക്കോടെ പാസായി.പ്ലസ് ടു വിനു വേറെ സ്കൂളിലോട്ടു മാറിയതോടെ ഞങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചകൾ വല്ലപ്പോഴും ഇതുപോലെ വഴിവക്കിലോ, അമ്പലത്തിലോ വെച്ചോ മാത്രമായിരുന്നു.

എവിടെ വെച്ച് കണ്ടാലും ഞാൻ മൈൻഡ് ചെയ്തില്ലേലും "ശിവേട്ടാ" എന്ന വിളിയുമായി കൊലുസിന്റെ കിലുക്കത്തോടെ അവൾ പിറകെ ഓടിയെത്തി വിശേഷങ്ങൾ ചോദിച്ചറിയുമായിരുന്നു. പക്ഷെ ഞാൻ ഒരിക്കൽ പോലും അവളുടെ വിശേഷങ്ങൾ തിരക്കാരില്ലായിരുന്നു. അതിലൊരിക്കലും അവൾ പരിഭവം പറയാറുമില്ല.

ശിവേട്ടന് നല്ലൊരു ജോലികിട്ടാൻ ഞാനെന്നും ദേവിയോട് പ്രാര്ഥിക്കുന്നുണ്ട്ട്ടോ.... എന്നവൾ കാണുമ്പോഴെല്ലാം പറയാറുണ്ടായിരുന്നു. അവളുടെ വാക്കുകളെല്ലാം ഒരു ചെവിയിലൂടെ കേട്ടു മറുചെവിയിലൂടെ വിടാറാണ് പതിവ്.

പാറുവിനെ കുറിച്ചോർത്തു കുട്ടന്റെ വീടിനു മുന്നിലെത്തിയതറിഞ്ഞില്ല ..
ഡാ.. മോനെ കുട്ടു ദാ... ശിവ വന്നിരിക്കുന്നു എന്നു വിളിച്ചു പറയുന്ന കുട്ടന്റെ അമ്മയുടെ ശബ്ദമാണ് ചിന്തയിൽ നിന്നുണർത്തിയത്.

ഡാ.. നിൻറെ മുഖമെന്താടാ അണ്ടിപോയ അണ്ണാനെപ്പോലെ

കുട്ടന്റെ ചോദ്യത്തിന് ഒരു ചിരിയിൽ മറുപടിയൊതുക്കി.

ഒന്നുമില്ലടാ നീ ഇന്ന് എങ്ങും പോകുന്നില്ലല്ലോ .. കുട്ടനോട് ചോദിച്ചുകൊണ്ട് സിറ്റ്ഔട്ടിലേക്കു കയറി.

ഇല്ലെടാ ഞാനിന്നു അമ്മയെ കൂട്ടി അമ്പലത്തിലൊന്നു പോയി. ഇപ്പൊ വന്നതേ ഉള്ളു ... അമ്മക്കെന്തൊക്കെയോ വഴിപാടുകളുണ്ടായിരുന്നു. ഇന്നിനി വേറെ ഒന്നും ഇല്ല ...

കുറച്ചു നേരം കുട്ടനുമൊത്തിരുന്നു സംസാരിച്ചിരുന്നു. ദൂരെ എവിടെയെങ്കിലും ജോലി ശരിയാക്കി തരാൻ പറഞ്ഞുകൊണ്ട് അവിടുന്നിറങ്ങി. എന്തോ മനസ്സ് അകെ കലങ്ങിയതുപോലെ ...

പാറുവിന്റെ ചോര പൊടിഞ്ഞ കൈകളും, നിറഞ്ഞു കലങ്ങിയ ആ ഉണ്ടക്കണ്ണുകളുമായിരുന്നു. കണ്ണിലപ്പോഴും ...
ഇത്രയും നാൾ അവളെ കണ്ടു മുട്ടുമ്പോളൊന്നുമില്ലാത്ത എന്തോ ഒരിത് മനസ്സിൽ വിങ്ങി നിറഞ്ഞു. അവൻ തൻറെ പോക്കറ്റിലുള്ള വളപ്പൊട്ടുകൾ ഒന്നുടൊന്നു എടുത്തു നോക്കി.

വീട്ടിലെത്തി ഊണും കഴിച്ചൊന്നുഷാറായി ഉറങ്ങി എഴുന്നേറ്റു. കുളികഴിഞ്ഞു ഷർട്ട് മാറുമ്പോഴാണ് പാറുവിന്റെ വളപ്പൊട്ടുകൾ ഓർത്തത്. അവൻ ഓടിച്ചെന്നു കഴുകാനിട്ടിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്നും അതെടുത്തു മേശയിൽ സൂക്ഷിച്ചു വെച്ചു.

വൈകിട്ടത്തെ സവാരിക്കായി ഇറങ്ങിയപ്പോൾ മനസ് വയൽക്കരയിലെ അമ്പലത്തിലായിരുന്നു. അമ്പലം ലക്ഷ്യമാക്കി നടന്നു. പോകുന്ന പോക്കിൽ കവലയിലുള്ള ഫാൻസി കടയിൽ നിന്നും ഒരു സെറ്റ് ചുവന്ന കുപ്പിവള വാങ്ങി പോക്കറ്റിൽ സൂക്ഷിച്ചു.

അമ്പലം ചുറ്റുമൊന്നു കണ്ണോടിച്ചു. കണ്ണുകൾ പാറുവിനെ തിരയുകയായിരുന്നു. നിരാശയോടെ മടങ്ങാനൊരുങ്ങുമ്പോഴാണ് അവന്റെ ഹൃദയതാളം തെറ്റിച്ച കൊലുസിന്റെ താളം.... നോക്കുമ്പോൾ മഞ്ഞ പട്ടുപാവാടയിൽ സുന്ദരിയായി പാറു തൊഴുതു നിൽക്കുന്നതാണ്. അവളുടെ അടുത്ത് തൊഴാനെന്ന രൂപേണ നിന്നു കൊണ്ട് അവളുടെ കൈപിടിച്ച് വലിച്ചു കൊണ്ട് അമ്പലക്കുളത്തിനടുത്തേക്കു നീങ്ങി. പെട്ടെന്നുള്ള ആ പിടിച്ചുവലിയിൽ അവളാകെ അമ്പരന്നിരിക്കുകയായിരുന്നു

പെട്ടെന്നവൾക്കു രാവിലത്തെ കാര്യം മനസ്സിൽ ഉള്ളതുകൊണ്ടാകും , എന്നെ തള്ളി മാറ്റി അവൾ പോകാനൊരുങ്ങി .. ഇരുകൈകൊണ്ടും ചേർത്തുപിടിച്ചു തന്നിലേക്കടുപ്പിച്ചു നിർത്തി. ബഹളം വെക്കാൻ തുനിഞ്ഞ അവളുടെ വായ് പൊത്തിപിടിച്ചു മിണ്ടരുതെന്നു ആംഗ്യം കാട്ടി. കൽവിളക്കുകളുടെ വെട്ടത്തിൽ അവളപ്പോൾ ഒന്നുകൂടി സുന്ദരിയായിരിക്കുന്നു . പെട്ടന്നാണവൾ വായ്പൊത്തി പിടിച്ച കൈക്ക് ശക്തിയായി കടിച്ചത് ...

കടിയുടെ വേദന എനിക്ക് സഹിക്കാൻ പറ്റിയില്ല .... കൈവലിച്ചു പെട്ടെന്ന് കൈകൾ കുടഞ്ഞു .... പല്ലിന്റെ പാടുകൾ നല്ല ആഴത്തിൽ തെളിഞ്ഞുകണ്ടു ...

നീയെന്താടി യക്ഷിയാണോ .... ഇങ്ങനെ കടിച്ചു പൊളിക്കാൻ

പിന്നെ .. എന്റെ വാ പൊത്തിപിടിച്ചാൽ എനിക്ക് ശ്വാസംമുട്ടില്ലേ ...

ഇപ്പോൾ എന്റെ ശ്വാസവും പോയേനെ ...

അയ്യോ ശിവേട്ടാ... നന്നായി വേദനിച്ചോ ... കൈകൾ തടവിക്കൊണ്ട് ആ പല്ലിന്റെ പാടുകളിൽ അവൾ വിരലോടിച്ചു .. വിജയീഭാവം വെടിഞ്ഞ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു...

അത് സാരല്യ പെണ്ണെ ...

ക്ഷമിക്കണം ശിവേട്ടാ ... ഞാൻ .. ചുവന്നു തുടങ്ങിയ പല്ലിന്റെ പാടുകളിൽ നനവെടുത്തപ്പോൾ ഞാനറിഞ്ഞു ... അവളുടെ കണ്ണീർകൊണ്ടാണ് ക്ഷമ പറയുന്നതെന്ന് ...

ഇതെന്താ പാറു ... ഇത്ര ധൈര്യമേ ഉള്ളു നിനക്ക് ... അയ്യേ ..

കളിയാക്കല്ലേ... ധൈര്യമൊക്കെയുണ്ട് .... ഇല്ലെങ്കിൽ ഇങ്ങനെ ഒരു ആണൊരുത്തന്റെ കൂടെ ഇങ്ങനെ ചേർന്ന് നിൽക്കുമോ ഞാൻ ...പിന്നെ ...

പിന്നെ എന്താ ...

ഈ ജാഡക്കാരന് വേദനിച്ചാൽ ... എനിക്ക് സഹിക്കാൻ പറ്റില്ല ...

അതെന്താ അങ്ങനെ ...

ആ .... പോയി ചോദിച്ചു നോക്ക് ... അല്ല മാഷെ ... എന്താ പതിവില്ലാതെ ഈ വഴിക്ക് ...

ഓഹ് ... ഒന്നുമില്ല ... അമ്പലമല്ലേ .. നല്ല ചെത്ത് പിള്ളേർസ് ഉണ്ടാവുമല്ലോ എന്ന് കരുതി വന്നതാ ..

ഓഹോ ... വായിനോക്കാൻ വന്നതാണല്ലേ ... എന്നിട്ടെന്തേ ആരെയും കണ്ടില്ലേ ... എന്തിനാ എന്നോട് മിണ്ടാൻ വന്നത് ...

നിന്നോട് എന്ത് മിണ്ടാൻ .... വേറെ ആരെയും കണ്ടില്ല അതോണ്ടല്ലേ നിന്റെ അടുത്തു വന്നത് ...

ദുഷ്ടാ.... ഇങ്ങനെയൊരു കോന്തനെയാണല്ലോ മനസ്സിൽ കൊണ്ടുനടന്നത് ദൈവമേ ....

ഹഹഹ ...

ഇളികേണ്ടാ ... എന്തോന്നാച്ചാ ചെയ്യ് ... ഞാൻ പോയിതരം ...

പരിഭവം പറഞ്ഞുകൊണ്ട് പോകാനൊരുങ്ങിയ അവളെ ഞാൻ എന്നോട് വലിച്ചടുപ്പിച്ചു ...

പാറു ....

മുഖം കനപ്പിച്ചു നിൽക്കുന്ന അവളുടെ കവിളുകൾ ദീപപ്രകാശത്തിൽ സ്വര്ണനിറമായിരുന്നു ... കയ്യിലെ വളപ്പൊട്ടു മുറിച്ച വരകളിൽ മുത്തം കൊടുക്കുമ്പോൾ അവൾ ഭയത്താൽ വിറകൊണ്ടു ...

വേദനിച്ചോ നിനക്ക് ....

ഒരു മൂളലിൽ മാത്രം ഒതുക്കിയ മറുപടി മനസ്സിൽ വല്ലാത്ത വിഷമം തോന്നി ...

പാറു ... എനിക്ക്... അപ്പോൾ എന്റെ മനസ്സ് ശരിയായിരുന്നില്ലെടാ ..

ശിവേട്ടാ .... ഈ വേദന എനിക്ക് കുഴപ്പമില്ല ... പക്ഷെ ... നേരത്തെ പറഞ്ഞത് എന്ത് ഉള്ളിലാണ് കൊണ്ടത് ...

എന്ത് ..

ശിവേട്ടൻ വേറെ ആരെയും നോക്കുന്നത് എനിക്കിഷ്ടമല്ല ...

ന്റെ പെണ്ണെ ... ഞാൻ അകലുംതോറും നീ എന്നിലേക്കടുക്കുകയാണലോ ... കയ്യിൽ കുപ്പിവളകൾ അണിഞ്ഞുകൊടുക്കുമ്പോൾ അവളുടെ ശ്വാസം എന്റെ കൈകളിൽ ചിത്രംവരയ്ക്കുന്നുണ്ടായിരുന്നു ... ഇനിയുമെന്തിന് അറിഞ്ഞില്ലെന്ന് നടിക്കണം ഈ സ്നേഹത്തെ ... ആരൊക്കെയോ കാതിൽ പറയുന്നതുപോലെ തോന്നി ....

എനിക്ക് ശിവേന്ട്ടന്റെ കൂടെ ... ശിവേട്ടന്റെ പെണ്ണായി ജീവിച്ചാൽ മതി ... കവിളുകളിലൂടെ തലോടിയ അവൾ ഒരു നിമിഷം സ്തബ്ധയായി...

ഇതെന്താ ... ഇവിടെ ഒരു തിണർപ്പ് .... അപ്പോൾ അടിയുണ്ടാക്കാനും തുടങ്ങിയോ ....ഹും..

വീണ്ടും പരിഭവം തുടങ്ങിയ അവളോട് തലേദിവസം നടന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ ... അവിടെ ഒരു പൊട്ടിചിരിയുയർന്നു .... ദീപപ്രകാശത്തിൽ മുത്തുമണിപല്ലുകൾ തിളങ്ങി ... ചിരിയാടാക്കാനാവാതെ ... വാ പൊത്തിപിടിച്ചു കുലുങ്ങി ചിരിച്ചു ....

അയ്യോ .... ആവൂ ... എനിക്ക് വയ്യ .... ഞാനിന്നു ചിരിച്ചു ചാവും ...

എന്താടി ഇത്ര ഇളിക്കാൻ...

അങ്ങനെ വേണം ... ഇനി കുടിച്ചാൽ ഞാനും അടിച്ചു ഷേപ്പ് മാറ്റും .... ആ ചേച്ചിയ്ക്ക് ഒരു കൈകൊടുക്കണം ...

അപ്പോൾ എനിക്ക് വേദനിച്ചത് ..

ശിവേട്ടാ ... ഈ വേദന നമ്മുടെ ജീവിതത്തിലെ സന്തോഷം കൂട്ടുകയേ ഉള്ളു ... ശിവേട്ടൻ കുടിച്ചിറക്കുന്ന ഓരോ കവിൾ മദ്യവും ഇല്ലാതെയാക്കുന്നത് നമ്മളോരുമിച്ചുള്ള നല്ല നാളുകളാകും ...

പാറു ... ഇനി ഞാൻ ഒരിക്കലും .... ചില നേരം എനിക്ക് ... മീനുട്ടീയെ ഞാൻ ..

എനിക്കറിയാം അതൊക്കെ .... ഞാൻ മാറ്റിയെടുത്തോളം എന്റെ ശിവേട്ടനെ ... എന്നെ വേണ്ട എന്ന് മാത്രം പറയരുത് ...

ഇല്ല പൊന്നെ ..... കൈകളിൽ കോരിയെടുക്കുമ്പോൾ അവിടെ അമ്പലമാണോ ആളുകളുണ്ടോ എന്നൊന്നും ഞങ്ങൾക്ക് ബോധമില്ലായിരുന്നു ... ഒരുപാട് കാലമായി മനസ്സിലൊളിപ്പിച്ച പ്രണയം അണപൊട്ടിയൊഴുകിയ നേരം .... ചുംബനങ്ങളിൽ ചുവന്ന അവളുടെ കവിളിന്റെ പ്രഭ പിന്നെയും കൂടിവന്നു ....

"ഡാ.. ശിവാ ....." ആ വിളിയിൽ കൈകാലുകൾ തളരുന്നതുപോലെ ഒരു ഉൾകിടിലം വന്നു ...

💗💗💗

ഏടത്തി
(അവസാന ഭാഗം )

ഡാ...  ശിവാ ....
വിളികേട്ടതും പാറു എന്റെ കയ്യിൽനിന്നു വഴുതി താഴേക്ക് വീണു ...

ഹൌ.. അമ്മേ.. അവൾ നിലത്തിരുന്നു നടു ഉഴിഞ്ഞുകൊണ്ടു ക്രൂരമായി നോക്കി

വിളികേട്ട ഭാഗത്തേക്ക് നോക്കി .. അടുത്തേക്ക് വരുന്ന രൂപത്തെ കണ്ട് ഞാൻ തരിച്ചുപോയി ...  ഏട്ടത്തി..

ഡീ.. പോത്തേ വേഗം എഴുന്നേറ്റെ...  പാറുവിന്റെ കൈപിടിച്ചെഴുനേൽപ്പിക്കാൻ തിടുക്കപ്പെട്ടു.

പോടാ... ദുഷ്ടാ.. മനുഷ്യന്റെ നടുവുളുക്കിയിരിക്ക.. എന്നും പറഞ്ഞവൾ കയ്യിലെല്ലാം പറ്റിപ്പിടിച്ച മണ്ണ് തടികുടഞ്ഞുകൊണ്ടെഴുനേറ്റു. അവൾ പറയുന്നതൊന്നും എന്റെ ചെവിയിൽ കയറുന്നുണ്ടായിരുന്നില്ല. ഇതെല്ലാം കണ്ടുകൊണ്ടു ഏട്ടത്തി എന്നെത്തന്നെ  നോക്കി നിൽപ്പുണ്ടായിരുന്നു.

ശിവേട്ടാ.. എനിക്ക് നടന്നുപോകാൻ പറ്റുമെന്ന് തോന്നുന്നില്ലാട്ടോ..

ഡീ... ഉണ്ടാകണ്ണീ.. മിണ്ടല്ലേ..  അവളുടെ കാലിലൊരു ചവിട്ടു കൊടുത്തു..

എന്തുപറ്റി ശിവേട്ടാ.. ശിവേട്ടന്റെ മുഖമെന്താ വല്ലാണ്ടിരിക്കുന്നേ... ആരെയാ ശിവേട്ടൻ നോക്കുന്നെ....  പാറു എന്റെ കൂടെ കണ്ണുകൾ പായിച്ചു .

ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ആ സുന്ദര രൂപത്തെ കണ്ടവൾ എന്റെ  പിറകിലോട്ടു മാറിനിന്നുകൊണ്ടു അതാരാണെന്ന് സ്വരം താഴ്ത്തി ചോദിച്ചു.

ഡീ.. പോത്തേ.. അതാണെന്റെ ഏട്ടത്തി.
അതുകേട്ടതും പിറകിൽ നിന്നും മാറി.. "ആണോ..."  എന്നും ചോദിച്ചോണ്ടു അവൾ ഏട്ടത്തി നിന്നിടത്തേക്കു ഞൊണ്ടികൊണ്ട് നടന്നു.

ഈശ്വരാ... ഇവളിതെന്തു ഭാവിച്ചാണാവോ ....

പാർവതി എന്തൊക്കെയോ പറയാൻ തുടങ്ങിയതും ഏടത്തി ദേഷ്യത്തോടെ തിരിച്ചുനടന്നു ...
**********

പോയി പോയി ചെക്കന് പെണ്ണുങ്ങളോടായി കളി...

ആര്... എന്ത്

കുന്തം .... ദേ... എന്നൊക്കൊണ്ടൊന്നും പറയിപ്പിക്കേണ്ട

സ്മിതേ ... നീ കാര്യം തെളിയിച്ചു പറ ..

രാത്രി ഭക്ഷണത്തിനു കൈകഴുകി വന്നപ്പോൾ അടുക്കളയിൽനിന്ന് കേട്ട ഡയലോഗുകൾ ആയിരുന്നു അത് ....

ഏടത്തി ഇപ്പോഴും കലിപ്പിലാണ് ... ഒന്നിന് പിറകെ മറ്റൊന്നായി പ്രശ്നങ്ങൾ ഇന്ന് എന്റെ പുക കണ്ടതുതന്നെ... ഇനി ഇതാകും അടുത്ത വിസ്താരവും വിചാരണയും ...

എന്റെ അനക്കം കേട്ടതും അവർ സംസാരം നിർത്തി .. ഊണ് വിളമ്പുമ്പോൾ തലതാഴ്ത്തി ഇടംകണ്ണിട്ടു ഞാനൊന്നു നോക്കി ... ഒരു രക്ഷയും ഇല്ല ... കട്ട കലിപ്പ് തന്നെ ... ഏടത്തി എന്നെ തുറിച്ചു നോക്കുന്നുണ്ട് ... ചേട്ടന്റെ മുഖത്ത് വലിയ ഭാവവ്യത്യാസങ്ങൾ ഒന്നും ഇല്ല ... കാര്യമായി ഒന്നും അറിഞ്ഞില്ലെന്ന് തോന്നുന്നു...

കുഴച്ചുരുട്ടി വായിൽ വയ്ക്കുന്നതിൽ മാത്രം ഞാൻ ശ്രദ്ധിച്ചു... എന്തൊക്കെയോ എന്നോട് ചോദിക്കുവാൻ അവർ ഒരുങ്ങുന്നുണ്ട് .. പിന്നെ സ്വയം പല്ലുകടിച്ചു നിൽക്കുന്നു...

ശിവാ ... ഒന്നവിടെ നിന്നേ...

ഊണും കഴിഞ്ഞു അവിടെന്നു രക്ഷപെടുവാൻ ശ്രമിച്ച എന്നെ ഏടത്തി ഷർട്ടിൽ പിടിച്ചു വലിച്ചു ...

എന്താടി സ്മിതേ ... തീർന്നില്ലേ ഇതുവരെ നിങ്ങടെ പ്രശ്‍നം...

ചേട്ടൻ ഇടയ്ക്കു കയറി ..

ഇത് ഒരടിയിൽ തീരുന്ന പ്രശ്‍നം ഒന്നുമല്ല ... ഇനി നാട്ടുകാരുടെ അടിയുംകൂടെ വാങ്ങിയാലേ ഇവന് തൃപ്തിയാവു ...

എങ്ങും തൊടാതെയുള്ള സംസാരം.. ചേട്ടന് ഒന്നും മനസിലായില്ല

എന്താ നിന്റെ ഭാവം... ഏട്ടനേയും അച്ഛനെയും നാണംകെടുത്തുമോ നീ ...

എന്ത് പറയണം മെന്നെനിക്ക് അറിയില്ലായിരുന്നു ... ഒരുപക്ഷെ ഈ ചോദിക്കുന്നത് എന്റെ അമ്മയാണെങ്കിലോ ... അങ്ങനെയൊരു തോന്നൽ ഉള്ളിൽ വന്നു ..

ഞാൻ ... അത്പിന്നേ....

കള്ളത്തരം പറയാനാണെങ്കിൽ വാ തുറക്കേണ്ട നീ ... ഞാൻ എല്ലാം നേരിൽ കണ്ടതാ... കുഴഞ്ഞാടാൻ പറ്റിയ സ്ഥലം...  ഇത്ര ചേർന്ന് നിന്ന് ശൃങ്കരിക്കാൻ നിന്റെ ആരാ അവൾ .... അഹങ്കാരി... ന്നിട്ട് ന്നോട് ചോദിയ്ക്കാൻ വന്നിരിക്കുന്നു ....

കള്ളമൊന്നുമല്ല ... കണ്ടതെല്ലാം സത്യം തന്നെയാ .... ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാ ... കെട്ടുവാണെങ്കിൽ അവളെ തന്നെ കെട്ടുള്ളു...

ശിവാ ... ആരാടാ അത് ...

ഒന്നും മനസ്സിലാവാതെ ചേട്ടൻ വാ പൊളിച്ചു ചോദിച്ചു ...

അത് .. ഏട്ടാ.. എന്റെ കൂടെ പഠിച്ചിരുന്ന കുട്ടിയാ പാർവതി ...

ഇഷ്ടം ... കല്യാണം .... ഒരു ജോലിയും കൂലിയും ഇല്ലാതെ നടക്കുന്ന നീയാണോ അവളെ കെട്ടാൻ നടക്കുന്നത് .... ഏടത്തി വിടാനുള്ള ലക്ഷണമില്ല ....

ജോലിയും കൂലിയും എല്ലാം ഞാൻ ഉണ്ടാക്കിക്കോളാം .... ശബ്ദം അല്പം കനത്തു ...

ഏടത്തിയുടെ മുഖം ചുവക്കുന്നതും ചേട്ടൻ അവരെ അകത്തേക്ക് തള്ളിവിടുന്നതും ഞാൻ നോക്കി നിന്നു... അവരും സ്നേഹിച്ചു വിവാഹം കഴിച്ചതല്ലേ .. പിന്നെന്താണാവോ പ്രേമം എന്ന് കേൾക്കുമ്പോൾ ഇത്ര വെറുപ്പ്.. ഇനി ഉമ്മ വച്ചതാകുമോ പ്രശ്‍നം ...

വീണ്ടും ഉറക്കംകെടുത്തുവാൻ ഓരോരോ പ്രശ്നങ്ങൾ... കുടിക്കില്ല എന്ന് പാറുവിന്റെ നനവുള്ള ശിരസ്സിൽ തൊട്ടു സത്യം ചെയ്തത് മറികടക്കുവാനാകില്ല എനിക്ക്.. ഇപ്പോൾ അവളെ എങ്ങനെയും സ്വന്തമാക്കണം എന്ന ചിന്തയും അതിലേറെ ഇഷ്ടവും കൂടിവന്നു...

ഉറക്കം വരാതെ അങ്ങനെ ഇരുന്നു ... ഏടത്തിയുടെ പരിഭവം ഇനിയും തീർന്നിട്ടില്ല ... എന്തൊക്കെയോ ഉറച്ചു സംസാരിക്കുന്നുണ്ട്... ഒളിഞ്ഞു നോക്കുന്നത് ശരിയല്ലല്ലോ ... എന്നാലും അവൾ അവൾ എന്നുള്ള വാക്കുകളിൽ നിന്നും മനസ്സിലായി സംസാരവിഷയം .... പിന്നെ അവിടെ ഇരിക്കാൻ സാധിച്ചില്ല... പതിയെ ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി ...

ഏട്ടാ ... അവനൊരു നല്ല ജോലി വേണ്ടേ ... പിന്നെ പ്രായം നോക്ക് ... ഒരുമിച്ചു പഠിച്ചതാണെങ്കിൽ ഇതുവരെ എന്താ അവളുടെ കല്യാണം നടക്കാഞ്ഞത് ... അപ്പോൾ കാര്യമായ എന്തെങ്കിലും കുഴപ്പം കാണും .... ഇനി അതുംകൂടി തലയിൽ വലിച്ചു കയറ്റണോ... നിവർന്നു നടക്കാൻ തുടങ്ങിയതേ ഉള്ളു അവൻ ..

സ്മിതേ ... നീ ആ കുട്ടിയെ ഇപ്പോഴല്ലേ കണ്ടത് ..

മ്മ്മ്

ഒറ്റ നോട്ടത്തിൽ ദോഷമുണ്ടെന്നു ഉറപ്പിക്കാൻ വരട്ടെ.. ഞാനൊന്നു അന്വേഷിക്കട്ടെ ... ചിലപ്പോൾ ഇതൊക്കെ അവരുടെ പ്രായത്തിന്റെ പ്രശ്നമാകും ... പക്വതയില്ലാത്ത പ്രായമല്ലേ...

അതന്നെ ഞാനും പറയുന്നത് ... പെൺകുട്ടികൾ ഇത്ര പ്രായമായിട്ടും കെട്ടാതെ നടക്കുന്നത് ...വല്ല ചൊവ്വ ദോഷമോ മറ്റോ ഉണ്ടെങ്കിലോ ... നമ്മുടെ ചെക്കന്റെ ഭാവിയും നോക്കേണ്ടേ ഏട്ടാ ...

നീയും രഹസ്യമായി അവളെ ഒന്ന് കണ്ടു സംസാരിക്കൂ.. എന്നിട്ട് നമുക്ക് തീരുമാനിക്കാം ... ശിവ ഇപ്പോൾ ഒന്നും അറിയേണ്ട ...

ഞാനും ഒന്ന് കാണാൻ തന്നെ തീരുമാനിച്ചിരിക്കുകയാ ... എന്താ പറയാൻ വന്നതെന്ന് അറിയണമല്ലോ ...

ജനലരികിൽ നിൽകുമ്പോൾ മനസ്സ് നിറയെ കുറ്റബോധമായിരുന്നു .... ഒളിഞ്ഞു കേൾക്കുന്നത് തന്റെ ഭാവിയെ സംബന്ധിക്കുന്ന കാര്യമായതിനാൽ അവിടെ കാലുകൾ ഉറച്ചു നിൽക്കുകയായിരുന്നു ...

ഏടത്തി അവളോട് എന്താണാവോ ചോദിക്കുക ... എങ്ങനെയാകും അവളുടെ പ്രതികരണം ... ഇനി കേട്ടതുപോലെ വല്ല കുഴപ്പവും ...

ഇല്ല .... എല്ലാവർക്കും ഇഷ്ടമാവും എന്റെ പാറുവിനെ .... എന്ത് ദോഷമുണ്ടെങ്കിലും അത് ഞാനല്ലേ സഹിക്കുന്നത് ....

വാതിലിൽ മുട്ടിവിളിക്കുന്നതു കേട്ടാണ് രാവിലെ കണ്ണ് തുറന്നത്. ഏഴുമണി ആയതേ ഉള്ളു ... ഏട്ടനും ഏടത്തിയും എങ്ങോട്ടോ പോകാൻ ഒരുങ്ങി നിൽക്കുകയാണ് ... അതെ .... അമ്പലം തന്നെ ലക്‌ഷ്യം ... വേഷം കണ്ടപ്പോൾ തന്നെ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി .... ഇവർ എല്ലാം കുളംതോണ്ടുമല്ലോ എന്നായിരുന്നു മനസ്സിലെ ചിന്ത...

ശിവാ ... ഞങ്ങൾ ഒന്ന് അമ്പലത്തിൽ പോയിട്ട് വരാം... ചായ എടുത്തു കുടിച്ചോളണം ... അച്ഛനും എടുത്തു കൊടുക്കണം. ഇന്ന് വേറെ പണിയൊന്നും ഇല്ലല്ലോ ...

ഏട്ടന്റെ വാക്കുകൾ എല്ലാം മൂളികേട്ടു .... പടികടന്നു പോകുന്ന അവരെ നോക്കി നിൽക്കുമ്പോൾ അകത്ത് അച്ഛന്റെ ചുമ എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവന്നു... ഒരു ചൂട് കട്ടൻചായ ആവി പറത്തിക്കൊണ്ട് അച്ഛന് കൊണ്ടുകൊടുത്തു... ശ്വാസംമുട്ടിന്റെ ക്ഷീണത്തിലുള്ള ചുമയിൽ അച്ഛൻ ചൂട് ചായ ഊതിയൂതി കുടിച്ചു...

മോനെ .... അച്ഛന്റെ ആ വിളിയിൽ നല്ല ക്ഷീണം ഉണ്ടായിരുന്നു... ശിവാ എന്നല്ലാതെ എന്നെ വിളിക്കുന്നത് കേട്ട ഓർമ്മയില്ല ...

ബഹുമാനത്തോടെ ഞാൻ അച്ഛന്റെ അടുത്തിരുന്നു.... ചുമയ്ക്കുമ്പോൾ നെഞ്ചിൽ തടവിക്കൊടുത്തു..

മോനെ... ഇന്ന് അമ്മയുടെ ഓർമ്മദിവസമാണ് .... മറന്നോ നീ ...

കണ്ണിൽ ഇരുട്ട് വന്നതുപോലെ തോന്നിപോയി... രണ്ടു ദിവസമായി അടിയും പിണക്കവും പിന്നെ ഇന്നത്തെ ഏടത്തിയുടെ കൂടിക്കാഴ്ചയും എല്ലാമായി തല പെരുക്കുന്നതുപോലെ ആയിരുന്നു... അതിനിടയിൽ ഒന്നും ഓർത്തെടുക്കാനായില്ലെനിക്ക് ....

സാരല്യ ... അവൾക് നിന്നെയായിരുന്നു കൂടുതൽ ഇഷ്ടം... ഇവിടെ ഇരുന്നു പ്രാർത്ഥിച്ചാലും മതി..

ഞാൻ ... എനിക്ക് പെട്ടെന്ന് ഓർമ്മ വന്നില്ല അച്ഛാ ..

മ്മ്... സാരല്യാട...

കട്ടിലിനടിയിൽ നിന്ന് അച്ഛൻ പഴയ തകരപെട്ടി എടുത്ത് അതിൽ എന്തൊക്കെയോ തിരയുവാൻ തുടങ്ങി .... ഒടുവിൽ ഒരു തുകൽ പേഴ്‌സ് തപ്പിയെടുത്തു...

ശിവാ... നിന്റെ ഏടത്തിയെ പോലെ തന്നെയായിരുന്നു അമ്മയും... അതേ വാശിയും സ്വാഭാവവും തന്നെ.... ഭാഗ്യമില്ലാത്തവളായിരുന്നു .... ഏട്ടനേയും സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല ... നിന്നെയും...

പേഴ്സിനുള്ളിലെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ എന്റെ കയ്യിലേക് തന്നു അച്ഛൻ തുടർന്നു... നിറം മങ്ങിയ ഫോട്ടോയിൽ ഞാൻ
എന്റെ അമ്മയെ കണ്ടു... അച്ഛന്റെ വാക്കുകൾ ഒന്നും എന്റെ കാതുകളിൽ കയറുന്നില്ലായിരുന്നു .... 'അമ്മ .... 'അമ്മ മാത്രമായിരുന്നു കണ്മുന്നിൽ ....

അച്ഛാ ... അമ്മയ്ക്ക് .... അമ്മയ്ക്ക് എന്തുപറ്റിയതാ അച്ഛാ ... വാക്കുകൾ തൊണ്ടയിൽ നിന്ന് വരുവാൻ ഒരുപാട് വേദനിച്ചു ...

പഴയകാല ചിന്തകളിൽ അച്ഛന്റെ മുഖം വാടുന്നത് ഞാൻ കണ്ടു... കൂട്ടുകാരന്റെ മൂത്തപെങ്ങൾ അനുജത്തിമാർക്ക് വഴിതടസ്സമായി നിൽക്കുന്നതുകണ്ടപ്പോൾ തോന്നിയ സഹതാപം ... അത് പിന്നീട് ഇഷ്ടമായി വളർന്നു... കൂടെക്കൂട്ടി കൊണ്ടുവന്നപ്പോൾ പടിയിറക്കിവിട്ട വീട്ടുകാരും ബന്ധുക്കളും ശത്രുവിനെ പോലെ പിന്തുടർന്നപ്പോൾ നാടുവിട്ടോടി... പോസ്‌റ്റോഫീസിൽ ചെറിയ ജോലി ചെയ്തു ജീവിതം കെട്ടിപ്പടുക്കുമ്പോൾ... പിന്നെ വാശിയോടെയായിരുന്നു നാട്ടിലേക്ക് തിരിച്ചു വന്നത്...

വീട്ടുകാർ ഒരിക്കൽപോലും അവരെ കാണുവാനോ സംസാരിക്കുവാനോ തയ്യാറായിരുന്നില്ല... എല്ലാവരുടെയും മനസ്സിൽ 'അമ്മ ഒരു വഴിമുടക്കി ആയിരുന്നത്രേ... അതിലൊന്നും പരിഭവം കാണിക്കാതെ ജീവിതം സന്തോഷമായി മുന്നേറി ... ഏട്ടൻ ജനിച്ചു .... മൂന്നു വര്ഷം കഴിഞ്ഞു ഞാനും...

ഞാനായിരുന്നു അമ്മയെ കൂടുതൽ ചവിട്ടി മെതിച്ചതെന്നു 'അമ്മ പറയാറുണ്ടത്രെ.... ഗർഭപാത്രം കളിസ്ഥലം പോലെ... ഓട്ടവും ചാട്ടവും ചവിട്ടും കുത്തും എല്ലാം.....

എന്റെ തല വെളിച്ചം കണ്ടതോടെ 'അമ്മ .... നിലയ്ക്കാത്ത രക്തപ്രവാഹത്തോടെ 'അമ്മ ഞങ്ങളെ വിട്ടു പോകുമ്പോൾ... ഒന്നുമറിയാതെ തള്ളവിരൽ വായിലുട്ടു നുണഞ്ഞുകൊണ്ടിരുന്നത്രെ ഞാൻ ...

തള്ളയെ കൊന്നവൻ എന്ന പേരിൽ അന്നേ തീർത്തും ഒറ്റപ്പെട്ടിരുന്നു ... അച്ഛനും ഏട്ടനും ചെറിയമ്മയും സ്നേഹംതന്നു വളർത്തി... ഇപ്പോൾ അതേ സ്ഥാനത്തു തന്നെ ഏടത്തിയും ...

മോനെ ... ശിവാ ... നീ അവളോടൊന്നും മോശമായി പെരുമാറരുത് ...

ഇല്ലച്ഛാ ... ഏടത്തി എനിക്ക് അമ്മയാണ് ... പാതി മുറിഞ്ഞ എന്റെ ജീവൻ തിരിച്ചു തന്നത് ഏടത്തിയാണ്.. ഏടത്തിക്ക് ഇഷ്ടമില്ലാത്ത ഒന്നും ഞാൻ ചെയ്യില്ലച്ഛാ..

സൂര്യൻ ചൂടുപരത്തി തുടങ്ങും മുന്നേ ഏട്ടനും ഏടത്തിയും വിയർത്തു കുളിച്ചു വീട്ടിലെത്തി ....

ശിവാ ..... വാതിൽ തുറന്നു അകത്തേക്ക് വന്നുകൊണ്ട് ആക്രോശിച്ചത് ഏട്ടനായിരുന്നു .... അച്ഛനെ തോളിൽ ചാരികിടത്തികൊണ്ട് ഞാൻ അപ്പോഴും അമ്മയെ നോക്കി ഇരിക്കുകയായിരുന്നു ...

എടാ ... ചുവന്ന മുഖത്തോടെ ഏട്ടൻ എന്റെ നേർക്ക് വന്നു ...

അവൾ ... അവൾ ആരെന്നു അറിയോടാ നിനക്ക് .... നിനക്ക് അവളെ തന്നെ വേണം അല്ലെ ...

എന്താ ഏട്ടാ .... അമ്പരപ്പോടെ ഞാൻ ചോദിച്ചു ...

കൂടെ പഠിച്ചതാണ് നല്ല കുട്ടിയാണ് എന്നൊക്കെ നിങ്ങൾ തന്നല്ലേ പറഞ്ഞത് .... ഇനി ഏട്ടനും അനിയനും കൂടെ എന്താച്ചാ ചെയ്യ് ... ഏടത്തിയും ദേഷ്യപ്പെട്ടുകൊണ്ട് പുറത്തേക്ക് പോയി ....

ശിവാ ... ഇത് നമുക്ക് വേണ്ടടാ ... ആ കുട്ടിയുടെ രണ്ടു കല്യാണം മുടങ്ങിയതാ ... എന്തൊക്കെയോ ദോഷങ്ങൾ ഉണ്ട് എന്നൊക്കെ കേൾക്കുന്നു ... പിന്നെ...

എന്താ ഏട്ടാ... എന്താച്ചാ പറ ... ഞാൻ ...

ശിവാ ... അവൾ ആരെന്നു നിനക്ക് ശരിക്കും അറിയുമോ ??????

അറിയാം., പാർവതി., അവൾക്ക് എന്നെ ഇഷ്ടമാ ... ഞാൻ അറിഞ്ഞിരുന്നു കല്യാണങ്ങൾ മുടങ്ങിയത്.. എനിക്ക് ഒരു ജോലി കിട്ടുന്നതുവരെ പിടിച്ചു നില്ക്കാൻ വേണ്ടി ചെയ്യുന്നതാ അങ്ങനെയൊക്കെ അല്ലാതെ അവൾക്ക് ഒരു ദോഷവും ഇല്ല ... എന്നോടൊത്തു ജീവിക്കാൻ വേണ്ടിയാ അവൾ ... ഇല്ലെങ്കിൽ ജീവനൊടുക്കും എന്ന വാശിയിൽ തന്നെയാ അവളും...

പിന്നെ.. അവളുടെ അച്ഛനും അമ്മയും.... ഞാനെന്തിനാ അതൊക്കെ നോക്കുന്നത്... ഞങ്ങളെ സ്നേഹിക്കാൻ അച്ഛനും ഏട്ടനും ഏടത്തിയും ഉണ്ടെന്ന ധൈര്യം ഉണ്ടല്ലോ എനിക്ക്...

ശിവാ .... നിന്റെ ഭാവിയെ ഓർത്തു പറഞ്ഞതാടാ... ഏടത്തി എന്തൊക്കെയോ പറയുവാൻ തുടങ്ങി...

കുട്ടന്റെ ബൈക്കിന്റെ ശബ്ദം കേട്ടാണ് ഞങ്ങൾ പുറത്തേക്കിറങ്ങിയത്...

ശിവാ ... ഡാ ... വേഗം വാ ... ബൈക്കിൽ നിന്നിറങ്ങാതെ കുട്ടൻ വിളിച്ചു ...

എന്തോ പന്തികേടുണ്ടെന്ന് മനസ്സു പറഞ്ഞു... ഒന്നും ചോദിക്കാതെ ബൈക്കിനു പുറകിൽ കയറി ... അത് ചീറിപ്പാഞ്ഞു ... ജില്ലാ ആശുപത്രിയുടെ ഗേറ്റ് കടന്നപ്പോൾ ഉള്ളിൽ ഒരു വിറയലായിരുന്നു.... എന്റെ കൈപിടിച്ചുകൊണ്ട് കുട്ടൻ ഓടി...

അത്യാഹിതവിഭാഗത്തിൽ.......  പാതി ജീവനിൽ ... പാർവതി ..

ഒറ്റനോട്ടമേ കണ്ടുള്ളു...  തലകറങ്ങുന്നതുപോലെ തോന്നിയെനിക്ക് ... മുഖത്തേക്ക് നോക്കുവാനാകുന്നില്ല ... കൈയ്യിൽ രക്തക്കറ പുരണ്ട വലിയൊരു കെട്ട്.....  അവളുടെ കവിൾ ചുവന്നു തടിച്ചിരുന്നുവോ ... ആരൊക്കെയോ ക്രൂരമായി എന്നെ നോക്കുന്നുണ്ട് ...

പാർവതിയുടെ കൂടെവന്നവർ ആരാ .... അകത്തു നിന്നു നേഴ്സ് വിളിച്ചു ചോദിച്ചു... ആർക്കും ഒരു കുലുക്കവും ഇല്ല ... കുട്ടൻ വാതിൽക്കൽ പോയി വിവരം അന്വേഷിച്ചു... അത്യാവശ്യമായി രക്തം വേണം ... എളുപ്പം ലഭിക്കാത്ത എ നെഗറ്റീവ് ഗ്രൂപ് ആയതിനാൽ ആശുപത്രിയിൽ കിട്ടില്ലെന്ന്‌ പറഞ്ഞു ..

പിന്നെ കുട്ടനെ കണ്ടില്ല ... രക്തം ഏർപ്പാടുചെയ്യാൻ അവൻ ഓടുകയാണ്...

ശിവാ ... എന്താടാ ... ആരാ ഇവിടെ ... ഓടിക്കിതച്ചുകൊണ്ട് ഏട്ടനും എത്തി ... കൂടെ ഏടത്തിയും ...

ഏട്ടാ ... പാർവതി ... അവൾ ..

കേട്ടുനിൽക്കാതെ ഏടത്തി അകത്തേക്ക് ഓടി ... ഓപ്പറേഷൻ തീയേറ്ററിലേക് കൊണ്ടുപോകുമ്പോൾ ഏടത്തിയും കരയുകയായിരുന്നു .... പാതി ബോധത്തിൽ അവൾ എന്നെ വിളിക്കുന്നുണ്ടായിരുന്നു ... നെറ്റിയിൽ തലോടിക്കൊണ്ട് ഏടത്തിയും കൂടെ കയറി ...

ശിവാ ... ബ്ലഡ് കിട്ടാൻ വൈകുമെടാ ... എ നെഗറ്റീവ് എവിടേയും ഇല്ല ... കുട്ടൻ അവശനായി തിരികയെത്തി..

പേടിക്കണ്ടടാ ... ഏടത്തി നോക്കിക്കോളും ... ഏട്ടന്റെ വാക്കുകൾ എനിക്ക് വിശ്വസിക്കാനായില്ല ... ഏടത്തി ..

ഏട്ടാ ...
അതേടാ...  അവളുടെ എ നെഗറ്റീവ് രക്തമാണ് ...

ഏട്ടന്റെ കൈപിടിച്ച് ചില്ലുജാലകത്തിലൂടെ അകത്തേക്ക് നോക്കി .. ഏടത്തിയെ രക്തമെടുക്കാനുള്ള തയ്യാറെടുപ്പിൽ കണ്ടു.. അപ്പോഴും അവർ വിതുമ്പുകയായിരുന്നു ... ഒരുപക്ഷെ രാവിലെ വഴക്കു പറഞ്ഞതിലുള്ള പശ്ചാത്താപമാകുമോ ...

ആരാ ശിവ... ഒരു പോലീസുകാരൻ വന്നു വിളിച്ചു...

ഏട്ടൻ അയാളോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്... കുറച്ചകലെ കൂട്ടംകൂടി നിന്നവരിൽ ക്രൂരമായ നോട്ടവും കണ്ടു...

ശിവാ... ഞാനിപ്പോൾ വരാം.... അതും പറഞ്ഞു ഏട്ടൻ അവരോടൊപ്പം പോയി... കുട്ടന്റെ തോളിൽ പിടിച്ചുകൊണ്ട് ലോകത്തുള്ള സർവ്വ ദൈവങ്ങളെയും വിളിച്ചുകൊണ്ട് ഞാൻ പ്രാർത്ഥനയോടെ നിന്നു ...

രക്തം കൊടുത്തു പുറത്തുവന്ന ഏടത്തി എന്റെ കൈകളെ പിടിച്ചു..

ശിവാ ... അവൾക്ക് ഒരു കുഴപ്പവും ഉണ്ടാവില്ലടാ ... നിറഞ്ഞു തുളുമ്പിയ അവരുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം ഉണ്ടായിരുന്നു ... ദൈവം രക്ഷിക്കും...

ഏട്ടനെ സ്റ്റേഷനിൽ പിടിച്ചു വച്ചിരിക്കുകയാണെന്ന വിവരം പിന്നീടാണു് അറിഞ്ഞത്‌.. സ്റ്റേഷനിൽ എത്തിയപ്പോൾ അവിടെ പാർവതിയുടെ ബന്ധുക്കൾ നിറഞ്ഞിരുന്നു... അവൾ എഴുതി വച്ചിരുന്ന കത്ത് പോലീസുകാരൻ ഉറച്ചു വായിച്ചു... ക്രൂരമായി പീഡിപ്പിക്കപ്പെട്ട പാറുവിന്റെ അവസാന വാക്കുകൾ ... ദേഷ്യവും സങ്കടവും എനിക്ക് താങ്ങാനായില്ല ...

നിയാണോടാ ഇതിലെ ശിവ... മുതിർന്ന പോലീസുകാരന്റെ ക്രൂരമായ ചോദ്യം...
അതെയെന്ന് തലയാട്ടി ...
എന്താടാ നിനക്ക് നാവില്ലെ .... ചോദിച്ചതും ചെകിടത്ത് അടിവീണതും ഒരുമിച്ചായിരുന്നു ...

കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ വഴിതെറ്റിക്കലാണോടാ നിന്റെ പണി... തിരിച്ചു ഒന്നും സംസാരിക്കാൻ അനുവദിക്കാതെ അവർ തുടർന്നു .... വീട്ടുകാർ കൈമടക്ക് കൊടുത്തുകാണും ... അല്ലാതെ ഇങ്ങനെ ചെയ്യില്ല...

ഏമാൻ ഇങ്ങോട്ട് വരട്ടെ നിന്റെ അസുഖത്തിനുള്ള മരുന്ന് അവിടെന്നു തരും ... ഏതൊക്കെയോ പേപ്പറിൽ എഴുതി പിടിപ്പിച്ചുകൊണ്ടിരുന്നു...

വലിയ ശബ്ദത്തോടെ ജീപ്പ് സ്റ്റേഷനിൽ വന്നു നിന്നു... ഭീകര രൂപിയായ തടിമാടൻ പോലീസ് മുഷ്ടി ചുരുട്ടികൊണ്ട് അടുത്ത് വന്നു ..

സാർ....

വാതിൽകലെ സ്ത്രീശബ്ദം കേട്ട് എല്ലാവരും സ്തബന്ധിച്ചു... കയ്യിലെ മുറിവിൽ വലിയ കെട്ടുമായി പാർവതി ഏടത്തിയുടെ കൈകളിൽ ബലമുറപ്പിച്ചു നിൽക്കുന്നു... ആശുപത്രിയിൽനിന്നുള്ള വരവാണ്...

സാർ ഞാനാണ് പാർവതി... ശിവേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല ... വീട്ടുകാരാണ് എന്നെ ഉപദ്രവിച്ചത് ... എനിക്ക് ശിവേട്ടന്റെ കൂടെ ജീവിച്ചാൽ മതി... അവശതയോടെ അവൾ പറഞ്ഞു നിർത്തി ...

പോലീസുകാരൻ എഴുതിക്കൂട്ടിയ പേപ്പർ ചുരുട്ടിമടക്കികൊണ്ട് കുട്ടയിലേക്കിട്ടു .... തെറ്റുകാർ ഞങ്ങളല്ലെന്നു മനസ്സിലായ അവർ പൊയ്ക്കോളാൻ പറഞ്ഞു ...

ഇറങ്ങുന്ന സമയം ആർക്കൊക്കെയോ കരണം പൊളിയുന്നു അടി വീഴുന്ന ശബ്ദം കേൾക്കാമായിരുന്നു ....

വലതുകാൽ വച്ച് അകത്തേക്ക് കയറുമ്പോൾ കൈപിടിച്ച് ആനയിക്കാൻ അച്ഛൻ ഉമ്മറത്തുതന്നെ ഉണ്ടായിരുന്നു...  താലികെട്ടാത്ത എന്റെ പെണ്ണിനെ അച്ഛൻ സ്നേഹത്തോടെ അനുഗ്രഹിച്ചു...

നിലവിളക്ക് പിടിക്കാൻ വിഷമിച്ച അവൾക്ക് ഏടത്തി സഹായിയായി .... തൊഴുതു കാൽക്കൽ വീണു ഏടത്തിയെ കെട്ടിപ്പിടിച്ച പാർവതി കൊച്ചു കുഞ്ഞിനെ പോലെ വിതുമ്പുന്നുണ്ടായിരുന്നു ... മൂർദ്ധാവിൽ തലോടിക്കൊണ്ട് ആശ്വസിപ്പിക്കുന്ന ഏടത്തി ശരിക്കും ഞാൻ ഫോട്ടോയിൽ കണ്ട എന്റെ അമ്മയെപ്പോലെ തോന്നിപോയി...

വൈകുന്നേരം ആയപ്പോൾ കൂട്ടുകാരും അയൽവാസികളും വന്നുതുടങ്ങി... എല്ലാവര്ക്കും വിരുന്നൊരുക്കി... ക്ഷീണിതയാണെങ്കിലും ഏടത്തിയായിരുന്നു എല്ലാത്തിനും മുൻപന്തിയിൽ ..

ശിവാ ... പാർവതിയും ഞാനും നിന്റെ റൂമിലാണ് കിടക്കുന്നത് .... രാവിലെ നേരത്തെ എഴുനേറ്റു ഒരുങ്ങിക്കോളണം ...

ഒരു കവർ എന്നെ ഏല്പിച്ചുകൊണ്ട് ഏടത്തി പാർവതിയെ താങ്ങിപിടിച്ചുകൊണ്ട് അകത്തുകയറി വാതിലടച്ചു ....

തുറന്നു നോക്കിയപ്പോൾ കസവുമുണ്ടും ഷർട്ടും ഒരു കുഞ്ഞു താലിമാലയും ... ഏട്ടന്റെ ഏർപ്പാടുകളാണ് .... കല്യാണം കഴിക്കാതെ ഒരു പെണ്ണിനെ വീട്ടിൽ കൊണ്ടുവന്നതിന്റെ ടെൻഷനിൽ ആവണം മുറ്റത് ഏട്ടനും കൂട്ടുകാരും ഉറങ്ങാതെ കാവൽ ഇരിക്കുന്നുണ്ടായിരുന്നു ....

അമ്പലനടയിൽ വച്ച് പാറുവിനെ താലികെട്ടുമ്പോൾ... നെറുകയിൽ സിന്ദൂരം അണിയുമ്പോൾ... അവളൊരു നാണംകുണുങ്ങി പെണ്ണായി തോന്നിയെനിക്ക്... 

ഞങ്ങളുടെ കൈകൾ ചേർത്ത് തന്നത് ഏടത്തിയായിരുന്നു.... ആ കൺകളിൽ ആനന്ദത്തിന്റെ നനവ് അപ്പോഴും പടർന്നിരുന്നു...  നടക്കാൻ പ്രയാസപ്പെട്ട പാർവതിയെ കൈപിടിച്ച് നടത്തുന്ന ഏടത്തിയെ കണ്ടപ്പോൾ അവർ പർവതിയുടെയും അമ്മയായോ എന്നൊരു തോന്നൽ എന്നിൽ നിറഞ്ഞു... അതെ .... ഏടത്തിക്ക് അങ്ങനെയാവാൻ നിമിഷനേരം മതി...

മണിയറവാതിൽക്കലെ കാല്പെരുമാറ്റത്തിൽ നെഞ്ചിടിപ്പോടെ ഞാൻ പാറുവിനെ വരവേറ്റു....

വേദനയുടെ അവശതയിൽ ഇപ്പോഴും അവൾ മോചിതയായിട്ടില്ല ...

പാറു ... എന്നാലും നീ ... ഇന്നലെ ... എന്തിനാ പൊന്നെ ഇങ്ങനെ ....

കയ്യിലെ മുറിവ് നോക്കികൊണ്ട് അവൾ പുഞ്ചിരിച്ചു ...

ഇതല്ലേ ശിവേട്ടാ എന്നെ ഇവിടെ എത്തിച്ചത് ....  എന്നെ കാണാൻ വന്നിരുന്നു രണ്ടാളും ... കുറെ വഴക്കു പറഞ്ഞു... അതിൽ എനിക്ക് മനസ്സിലായി ആ ചേച്ചിയമ്മയുടെ സ്നേഹം ... പിന്നെ വീട്ടിലെ വാശിയും സങ്കടവും എല്ലാം കൂടെ ആയപ്പോൾ .. എനിക്ക് ... പിടിച്ചു നിലക്കാൻ....

പാറു ...

ഇന്നലെ ഞങ്ങൾ ഉറങ്ങിയിട്ടില്ല ശിവേട്ടാ .... മീനുവിന്റെ കാര്യവും ഏലാം ചേച്ചി എന്നോട് പറഞ്ഞു ... ശിവേട്ടനെ അത്രയ്ക്കു കാര്യമായതോണ്ടാണ് എന്നോട് ദേഷ്യപ്പെട്ടത് എന്നൊക്കെ പറഞ്ഞു ചേച്ചിയും കരച്ചിലായിരുന്നു ...

അതെനിക് രണ്ടിന്റെയും മോന്ത കണ്ടപ്പോൾ മനസ്സിലായി ...

ആണോ .... എന്നാൽ ഇനി ആ സ്നേഹം മോൻ ഒറ്റയ്ക്ക് അനുഭവിക്കേണ്ടാ .... എനിക്കും കൂടെ വേണം കുറച്ച്... പിന്നേ... ഈ മരമോന്തന്റെയും .....

കയ്യിലിക്കുന്ന പാൽഗ്ലാസ്സ് മേശയിൽ വച്ചുകൊണ്ട് അവൾ എന്റെ മൂക്കിൽ പിടിച്ചു കുലുക്കി.....

ഡും ഡും ഡും

വാതിലിൽ മുട്ട്കേട്ടു....

എഴുനേറ്റു വാതിൽ തുറന്നപ്പോൾ ഏടത്തി ... ഒരു കയ്യിൽ വെള്ളവും മറ്റേതിൽ മരുന്നുമായി നില്കുന്നു ....

"നിന്നോട് പറഞ്ഞിട്ടല്ലേ ഞാൻ പോയത് .... മോൾക്ക് മരുന്ന് എടുത്തു കൊടുക്കണം എന്ന് ...... എന്നിട്ട് ... ഇങ്ങനെ ഒരു .......

പാർവതീ ... മോളെ ...  മരുന്ന് കഴിക്കാൻ മറക്കല്ലേ .... ഇവന് ഒരു ബോധവും കാണില്ല ... ഇടയ്ക്ക് ഓരോന്ന് കൊടുത്താലേ ശരിയാകു ....

അത് ഞാൻ ശരിയാക്കിക്കോളാം ചേച്ചിയമ്മേ .... പാർവതിയുടെ ശബ്ദത്തിൽ ഏടത്തിയുടെ കണ്ണുകൾ നിറഞ്ഞു ...

ചേച്ചിയമ്മ ... ചേച്ചിയമ്മ .... അവർ പിറുപിറുത്തുകൊണ്ട് തിരിഞ്ഞു നടന്നു ....
അവസാനിച്ചു ..

കുട്ടൂസ്

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്