നാലുകെട്ട്
"കല്യാണം ഉറപ്പിച്ച നാളുകളിൽ ഒരുനാൾ
അവളുടെ ജന്മദിനമാണെന്നറിഞ്ഞപ്പോൾ പ്രണയസല്ലാപങ്ങൾക്കിടയിൽ ഞാൻ ചോദിച്ചു നിനക്കെന്താ അമ്മു ഞാൻ സമ്മാനം തരാ???
"എനിക്കൊരു നാലുകെട്ട് വാങ്ങിതന്നാൽ മതി ഏട്ടാ എന്ന് നിഷ്കളങ്കമായി അവൾ പറഞ്ഞപ്പോൾ രണ്ടു ബെഡ്‌റൂം ഉള്ള വീടിന്റെ ലോൺ എങ്ങനെ കല്യാണത്തിനുമുൻപ് അടച്ചു തീർക്കും എന്ന വേവലാതിയിലായിരുന്നു ഞാൻ.....
"അതൊക്കെ കല്യാണം കഴിഞ്ഞു നമുക്ക് പതുക്കെ വാങ്ങാം .... എന്ന് പറഞ്ഞപ്പോൾ എം ടി യുടെ നാലുകെട്ട് ആണ് ഞാൻ പറഞ്ഞതെന്നായി അവൾ..... നീ എന്റെ കൂടെ ഉണ്ടെങ്കിൽ നമ്മള് നാലുകെട്ടല്ല വരിക്കാശേരി മന പോലും വാങ്ങും എന്ന എന്റെ ഡയലോഗിൽ വീണതാണോ എന്തോ പിന്നെ അവളൊന്നും പറഞ്ഞില്ല.....
"കല്യാണം കഴിഞ്ഞു വന്നപ്പോൾ തന്നെ മുറിയിലെ കുഞ്ഞലമാരയിൽ അവളൊതുക്കി വച്ച പുസ്തകങ്ങൾ സ്ഥാനം പിടിച്ചിരുന്നു.... അമ്മിണി ടീച്ചറുടെ ക്ലാസ്സിലെ വൃത്തവും അലങ്കാരവും കൂടി വൃത്തികേടാക്കിയ പരീക്ഷാപേപ്പറുകൾ നശിപ്പിച്ച എന്റെ ഭാഷാസ്നേഹം ആ പുസ്തകങ്ങളെ ഒരിക്കൽപോലും തിരിഞ്ഞുനോക്കാൻ എന്നെ അനുവദിച്ചില്ല.....
" ബൈക്കിൽ നിന്നൊന്നു വീണു കാലിൽ ഒരു പ്ലാസ്റ്ററും കൊണ്ട് ഉമ്മറക്കോലായിൽ ചടഞ്ഞിരുന്ന ഒരു മഴയുള്ള ദിവസം കട്ടൻകാപ്പിക്കൊപ്പം .... നേരം പോക്കിന് വായിച്ചോളൂ എന്നും പറഞ്ഞ് അവളെനിക്കു നേരെ ഒരു പുസ്തകം നീട്ടി........
"ഇളം നീല നിറത്തിലെ പുറംചട്ടയിൽ വെളുത്ത അക്ഷരങ്ങളിൽ ഞാൻ വായിച്ചു "മഞ്ഞ് " . അവളോടുള്ള ഇഷ്ടം കൊണ്ടോ എന്തോ ഞാൻ അത് കൈനീട്ടി വാങ്ങി..... പക്ഷേ വെറുതെ മറിച്ചു നോക്കി തിണ്ണയിലേക്കു വെക്കാൻ വാങ്ങിയ ആ പുസ്തകം വായിച്ചു തീർക്കുമ്പോൾ എന്റെ മനസ്സിൽ പെയ്തിറങ്ങിയ മഞ്ഞിന് എം. ടി എന്നായിരുന്നു പേര്.......
"കാരംസ് കളിക്കാൻ മാത്രം വായനശാലയിലെത്തിയിരുന്ന ഞാൻ പുസ്തകങ്ങളുടെ അലമാരക്കിടയിൽ പരതിനിന്നപ്പോൾ പൊടിപിടിച്ച പുസ്തകകൂട്ടത്തിൽ നിന്നും നിരതെറ്റി നിലത്തുവീണ ജനൽചിത്രത്തിന് മുകളിൽ ഞാൻ കണ്ടു എന്റെ പ്രിയതമ ആവശ്യപ്പെട്ട എം ടി യുടെ നാലുകെട്ട്....
"ജനൽ പാളികൾക്കരികിലേക്കു ചേർത്തിട്ട മേശമേൽ അവൾ കാണാതെ പുസ്തകം കൊണ്ടുവച്ചു തിരിഞ്ഞപ്പോൾ കയ്യിലൊരു കട്ടൻ കാപ്പിയും കൊണ്ട് പൊട്ടിച്ചിരിച്ചു കൊണ്ടെന്റെ പെണ്ണ് ഒരു ചോദ്യം??? വരിക്കാശേരി മനയാണോ ഏട്ടാ ന്ന്........
"അവൾക്കു മുഖം കൊടുക്കാതെ പുറത്തേക്കിറങ്ങുമ്പോൾ ഉമ്മറത്തിണ്ണയിലിരുന്നു അമ്മ മാത്രം കണ്ണുനീർ നേര്യതിന്റെ തലപ്പുകൊണ്ടൊന്നു തുടച്ചു പുഞ്ചിരിച്ചു......
" അമ്മയെനോക്കി കണ്ണിറുക്കി തൂമ്പായും കൊണ്ട് പറമ്പിലേക്കിറങ്ങുമ്പോൾ എനിക്ക് വൃത്തവും അലങ്കാരവും ഇല്ലാത്ത പട്ടിണികവിതക്കു അടികുറുപ്പെഴുതിയ ഒരു എട്ടാംക്ലാസ്സുകാരന്റെ മുഖമായിരുന്നു....
Comments
Post a Comment