നിന്നെയും തേടി

💓നിന്നെയും തേടി 💓
ഫുൾ പാർട്ട്‌
*************

‘മോളെ കാവേരി..  സാധനങ്ങളൊക്കെ എടുത്ത് ടെന്റിൽ അടുക്കി വയ്ക്ക്.. ചെറുക്കാൻ ഈയിടെയായി ഇത്തിരി ഉഴപ്പാ നീ അവനെ നന്നായിട്ട് പ്രാക്ടിസ് ചെയ്യിപ്പിക്ക്.. ജീവൻ വച്ചുള്ള കളിയാ അറിയാല്ലോ… അച്ഛനിപ്പോ വരാം..’

‘എനിക്കറിയാം അച്ഛനെവിടെപ്പോവാന്ന്.. കുടിക്കാനല്ലേ… ഞങ്ങൾ ഇവിടെന്നും അരപ്പട്ടിണിയാ.. അച്ഛൻ കിട്ടുന്ന കാശുമുഴുവൻ കുടിച്ചു തീർക്കും.. ‘

‘നിന്റെ തള്ള പറഞ്ഞു പഠിപ്പിച്ചതാകും ഇതൊക്കെ അല്ലെ.. പതിനാലു വയസ്സേയുള്ളൂ.. വായീന്ന് വല്യ വർത്താനമേ വരൂ..’

‘അതല്ല.. അച്ഛാ.. മൂന്നു നാലു ദിവസമായിട്ട് അമ്മക്ക് പനിയാ.. അമ്മേടെ കൂടെക്കിടന്ന് സെൽവനും പനിയായി.. മരുന്നെങ്കിലും വാങ്ങി കൊണ്ടു വരണേ..’

‘പിന്നെ മരുന്ന്.. നീ അവർക്കിത്തിരി കാപ്പി ഇട്ടു കൊടുക്ക് എന്നിട്ട് തുണി നനച്ചു നെറ്റിയിലും ശരീരത്തിലും ഒക്കെയിട്.. പനിയൊക്കെ മാറും.. അതൊക്കെയാ നമ്മൾ തെരുവ് സർക്കസ്സുക്കാരുടെ മരുന്ന്’

അയാൾ നടന്നകന്നു..

        ********

ആ നടപ്പ് ചെന്നു നിന്നത് ചാരായ ഷാപ്പിന് മുന്നിൽ ആയിരുന്നു.. അവിടെ അയാളെ കാത്തെന്നവണ്ണം കുറേപ്പേരുണ്ടായിരുന്നു..

‘അണ്ണാച്ചി.. നിങ്ങടെ സർക്കസ് റൊമ്പ നല്ലായിറുക്ക്.. എപ്പടി ഇതൊക്കെ പഠിച്ചു.. ‘

‘മലയാളത്തിൽ പറഞ്ഞാൽ പോതും..എന്നോട് അപ്പാ സർക്കസിൽ ആരുന്നു.. ഇപ്പടിയല്ല പെരിയത്.. അവിടുന്നു ഞാൻ ഈ നമ്പർ ഒക്കെ പഠിച്ചത്… എന്നോടെ ചിന്ന വയസ്സിലേ അപ്പാ മരിച്ചു.. പിണീ അവർ എന്നെയും അമ്മയെയും ഇറക്കി വിട്ടു..

ഒരു കുപ്പി കാലിയായി… അടുത്ത കുപ്പി വന്നു…

‘അയ്യോ ചേട്ടാ.. എന്റെ കയ്യിൽ പൈസ ഇല്ല.. ഒരു കുപ്പി മതി.. ബാക്കി പൈസക്ക് പൊണ്ടാട്ടിക്ക് മരുന്നു വാങ്ങണം അവള്ക്ക് പനി… അതാ..’

‘ഇതിന് പൈസ വേണ്ട.. അണ്ണാച്ചിക്ക് ഇഷ്ടമുള്ളത്ര കുടിച്ചോ.. അണ്ണാച്ചിയെപ്പോലെയുള്ള കലാകാരന്മാരെ സൽക്കാരിച്ചില്ലെങ്കിൽ ഞങ്ങളെന്തിനാ നാട്ടുകാരാണെന്നു പറഞ്ഞു നടക്കുന്നത്... അണ്ണാച്ചീടെ പെണ്ണിന് മരുന്ന് ഞങ്ങൾ വാങ്ങിത്തരാം.. കുടിച്ചോ… ‘

രണ്ടാമത്തെ കുപ്പി വന്നു.. കാലിയായി.. മൂന്നാമത്തെ കുപ്പി വന്നു കാലിയായി.. അങ്ങനെ കാലിക്കുപ്പികളുടെ എണ്ണം കൂടിക്കൂടി വന്നു..  അവസാനം അണ്ണാച്ചി കുഴഞ്ഞു ഷാപ്പിലെ ബെഞ്ചിൽ വീണു..

                    *******

‘അച്ഛൻ ഇതുവരെ വന്നില്ലേ മോളെ’

‘ഇല്ലാമ്മാ… അമ്മ ഉറങ്ങിക്കോ അച്ഛനിപ്പോ വരും.. ‘

പുഴക്കരയിലെ പുറമ്പോക്കിലായിരുന്നു ഇത്തവണ ടെന്റ് കെട്ടിയത്. കാവേരി വെള്ളം എടുക്കാൻ പുഴയിലേക്കിറങ്ങി.. പെട്ടെന്നാണ് ടെന്റിൽ എന്തൊക്കെയോ തട്ടിമറിയുന്ന ശബ്ദം കേട്ടത്.. അച്ഛനാകും എന്നാണ് ആദ്യം കരുതിയത്.. പെട്ടെന്ന് അമ്മയുടെ നിലവിളിയും കേട്ടു.. അവൾ ഓടി ടെന്റിൽ എത്തി.. ഒൻപത് വയസ്സുകാരൻഅനിയൻ പേടിച്ച് അവൾക്കരികിലേക്ക് ഓടിയെത്തി..   കുറേപ്പേർ കൂടി അമ്മയെ…  പെട്ടെന്ന് അതിലൊരുത്തന്റെ കണ്ണ് അവളിൽ പതിഞ്ഞു… അയാൾ അമ്മയെ വിട്ട് അവളുടെ അടുത്തേക്ക് നടന്നടുത്തു.. അമ്മ ഉറക്കെ വിളിച്ചു പറഞ്ഞു..
‘മക്കളെ… എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടോ….’

അവൾ അനിയന്റെ കൈപിടിച്ചോടി..

(തുടരും)

നിന്നെയും തേടി
****************

ഭാഗം :- 2

ഓടി ഓടി അവർ ഒരു ഗോഡൗണിന്റെ അരികിലെത്തി.. അവിടെ ലോഡ് നിറച്ച ഒരു ടെമ്പോ കണ്ടു. അതിന്റെ പുറകിൽ അവൾ അനിയനെ കയറ്റി വിട്ടു.. പുറകെ അവൾ കയറാൻ പോയപ്പോൾ ആക്രോശം കേട്ടു.. 

‘എടീ… ‘

അവൾ ടെംബോയിൽ കയറാതെ ഓടി.. തുറന്നു കിടന്ന ഗോഡൗണിലേക്ക്.. അവൾ പാഴ്സലുകളുടെ  ഇടയിൽ അഭയം പ്രാപിച്ചു.. അക്രമികൾ അവിടെ ഓടിക്കയറി…

‘എടീ പെണ്ണേ മര്യാദക്ക് ഇറങ്ങി വരുന്നതാ ബുദ്ധി.. കണ്ടു പിടിച്ചിട്ടുണ്ടെങ്കിൽ നിന്നെ ഞങ്ങൾ കൊന്നു കളയും.. ‘

അപ്പോളാണ് ബഹളം കേട്ട് ഗോഡൗണിന്റെ സെക്യൂരിറ്റി വന്നത്..

‘നിങ്ങൾക്കെന്താ ഗോഡൗണിൽ കാര്യം.. ഇറങ്ങി പൊയ്ക്കെ…’

അവർ തിരിഞ്ഞു നോക്കി നോക്കി ഇറങ്ങി.

‘അണ്ണാ ആ ചെറുക്കൻ ടെംബോയിൽ കാണും.. അവനെ പൊക്കാം..’

‘പോടാ.. ചെറുക്കനെ കിട്ടിയിട്ട് എന്തിനാ.. നീ വേഗം വാ അല്ലെങ്കിൽ അവന്മാരെല്ലാം കൂടി അവളെ തീർക്കും..’

അവർ പോയെന്ന് ഉറപ്പായതോടെ കാവേരി പതിയെ ഗോഡൗണിൽ നിന്നും ഇറങ്ങി.. അനിയനെ കയറ്റിവിട്ട ടെമ്പോ അവിടെ കാണാനില്ലായിരുന്നു.. അവൾ ഓടി സെക്യൂരിറ്റിയുടെ അടുത്തു ചെന്നു ചോദിച്ചു..

‘ചേട്ടാ..  ഇവിടെ ഒരു വാൻ കിടപ്പുണ്ടായിരുന്നല്ലോ.. അതെവിടെ..’

‘അതു പോയിട്ട് അഞ്ചു മിനിട്ടായല്ലോ കൊച്ചേ.. എന്താ കാര്യം..

‘അതെങ്ങോട്ടാ പോയെന്ന് അറിയാമോ...’

‘പിന്നില്ലാതെ..  അത് മലപ്പുറത്തേക്ക് ചരക്ക് കൊണ്ടുപോകുന്ന വണ്ടിയാ... അല്ലാ.. നിനക്കിതൊക്കെ അറിഞ്ഞിട്ട് എന്തിനാ..’

കാവേരിയുടെ കണ്ണിൽ നിന്നും കണ്ണീർ ധാര ധാരയായി ഒഴുകുന്നതല്ലാതെ അവൾ മറുപടി ഒന്നും പറഞ്ഞില്ല..  അവൾ നടന്നു പോയി .. അതേ അനിയനെ നഷ്ടപ്പെട്ടിരിക്കുന്നു…

പിന്നീടാണ് കാവേരി അമ്മയെപ്പറ്റി ഓർത്തത്...  അവൾ ചാരായ ഷാപ്പിന്റെ അടുത്തേക്ക് പോയി.. അച്ഛനോട് പറയാൻ..പക്ഷെ അവിടെയും അവരുടെ ആൾക്കാർ.. അവൾ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു.. അവർ ബോധമില്ലാത്ത അച്ഛനെ എടുത്തുകൊണ്ടു പോകുന്നത് അവൾ കണ്ടു… അവൾ ശബ്ദമുണ്ടാക്കാതെ അവരുടെ പിന്നാലെ പോയി.. അവർ ടെന്റിലേക്കാണ് പോയത്.. അവിടുത്തെ ബഹളം നിലച്ചിരുന്നു… അച്ഛനെ അവർ ടെന്റിനുള്ളിലേക്ക് കൊണ്ടുപോയി… ശേഷം പുറത്തു വന്നു ടെന്റിന് തീകൊളുത്തി…

അവൾ ഓടി… അടുത്തെങ്ങും വീടുകളില്ല… കൊറേ ദൂരം ചെന്നു ഒരു വീട്ടിൽ പറഞ്ഞു… തെരുവിൽ അലയുന്ന അവളെപ്പോലെയുള്ള കുട്ടികളെ ആരു സഹായിക്കാൻ…. വീണ്ടും കുറെ വീടുകളിൽ കയറി… ഒന്നോ രണ്ടോ പേര് സഹായിക്കാൻ സന്നദ്ധത കാട്ടി… പക്ഷെ തിരിച്ചു വന്നപ്പോഴേക്കും എല്ലാം ഒരു പിടി ചാരമായിരുന്നു..

ആരൊക്കെയോ ചേർന്ന് പോലീസിനെ വിളിച്ചു വരുത്തി.. അവൾ പറയുന്നതൊന്നും ആരും ചെവിക്കൊണ്ടില്ല... തുണികൊണ്ടുള്ള ടെന്റിൽ മണ്ണെണ്ണ വിളക്കുമറിഞ്ഞു.. അങ്ങനെ ഉണ്ടായ അപകടം... അല്ലെങ്കിൽ തന്നെ തെരുവ് സർക്കസുകാരുടെ കേസ് കണ്ടുപിടിച്ചാൽ എന്താണ് മേന്മ.. ഒരുപാട് പ്രമുഖർ നീതികിട്ടാതെ കഷ്ടപ്പെടുമ്പോഴാ..

അച്ഛനും അമ്മയും അനിയനും നഷ്ടപ്പെട്ട പതിനാലുകാരി   സഹായം തേടുന്നു.... ഒറ്റദിവസം കൊണ്ട്  സാമൂഹ്യ മാധ്യമങ്ങളിൽ സഹതാപ തരംഗം... പക്ഷെ തരംഗം മാത്രം.. ആരും സഹായിക്കാനില്ല.. .

കഷ്ടപ്പാടാണേലും ഒരു കുടുംബം ഉണ്ടായിരുന്നു… ഒറ്റ രാത്രി കൊണ്ട് എല്ലാം നഷ്ടമായി..... ഇനി ഒന്നും അവൾക്ക് സ്വന്തമായി ഇല്ല..  ഉണ്ട് ... അവളുടെ അനിയൻ എവിടെയോ ജീവിച്ചിരിപ്പുണ്ട്.... ഇന്ന് മലപ്പുറത്തേക്കുള്ള ചരക്കു വണ്ടിയിൽ കയറിപ്പറ്റണം.. അതായി അവളുടെ ചിന്ത മുഴുവൻ..

അന്നും വന്നു അവളുടെ കുഞ്ഞു ശരീരം തേടി മനുഷ്യർ... മൃഗങ്ങളെന്നു പറയാൻ പറ്റില്ലല്ലോ.. മൃഗങ്ങൾ തിരിച്ചറിവില്ലാത്ത  പാവങ്ങളല്ലേ.. മനുഷ്യർ തിരിച്ചറിവുള്ള ദുഷ്ടന്മാരും..

അതിനുമുന്നേ അവൾ അവിടം വിട്ടിരുന്നു  മലപ്പുറത്തേക്കുള്ള ടെമ്പോ വാനിൽ കയറി.. വണ്ടി വിട്ടു.. അവൾ മലപ്പുറത്തു എത്തുന്നതും നോക്കി ഉറക്കമില്ലാതെ  കാത്തിരുന്നു.. ഇന്നത്തെ ചരക്ക് തിരുവനന്തപുരത്തേക്കാണെന്നറിയാതെ.. ..

‘കുഞ്ഞനിയാ.. നിന്നെയും തേടി.. ‘

(തുടരും)

നിന്നെയും തേടി
****************

ഭാഗം :- 3

ടെമ്പോ എവിടെയോ ചെന്നു നിന്നു.. ആളുകളുടെ ബഹളം കേട്ടാണ് കാവേരി ഉണർന്നത്.. നേരം വെളുത്തു വരുന്നു.. അവൾ അവിടിരുന്നു തന്നെ ചെറിയ വിടവ് വഴി ഒളിഞ്ഞു നോക്കി.. ഡ്രൈവറും കൂടെ ഒരാളും  സംസാരിക്കുന്നു.. ആ സ്ഥലം ഒരു ചന്ത പോലെ തോന്നിച്ചു.. ഡ്രൈവറും മറ്റെയാളും അടുത്തുള്ള ചായക്കടയിലേക്ക് പോയ തക്കത്തിന് അവൾ ടെംബോയിൽ നിന്നും പണിപ്പെട്ടിറങ്ങി...

ആരും അറിയാതെ ഒരു വിധം ഇറങ്ങി അവൾ ഒരു കടയിൽ ചെന്നു.. പൈസ എണ്ണിക്കൊണ്ട് കൗണ്ടറിലിരുന്ന പ്രായമായ ആൾ അവളെക്കണ്ടുടനെ കയ്യിലിരുന്ന കാശ് മേശവലിപ്പിലിട്ടു. അവൾ അത് ശ്രദ്ധിക്കാത്ത മട്ടിൽ ചോദിച്ചു..

‘സാറേ.. ഇതു മലപ്പുറം അല്ലേ...’

‘മലപ്പുറമോ.... ഹാ.. ഹാ.. ഹാ.. ഹാ..  നീയേതു പാതാളത്തീന്നാ.. എടി പെണ്ണേ... ഇത് തിരുവന്തോരമാ..’

‘ങേ... തിരുവന്തോരമോ...’

‘ഇവിടുന്നിനി കുറെ ദൂരം കാണും ഡ്രൈവർ ചായ കുടിക്കാനിറങ്ങിയതാകും..’

അവൾ മനസ്സിലോർത്തു...

അവൾ വേഗം  അവൾ വന്ന ടെമ്പോയുടെ അടുത്തേക്കോടി.. ഭാഗ്യം ടെമ്പോ അവിടെത്തന്നെയുണ്ട്.. പക്ഷെ അതിലെ ലോഡ് ഇറക്കുകയായിരുന്നു അപ്പോൾ.. ചിലപ്പോ ഇവിടുത്തെ ലോഡ് എടുത്തിട്ടാകും മലപ്പുറത്തേക്കു പോകുക..  അവൾ ആലോചിച്ചു.. പക്ഷെ വണ്ടിക്കാർ പോകുന്ന ലക്ഷണം ഒന്നുമില്ല.. അവൾ ആകെ വിഷമത്തിലായി.. നല്ല വിശപ്പ്.. കയ്യിൽ ഒറ്റ പൈസയുമില്ല.. അവൾ അവിടെക്കണ്ട  പൈപ്പിൽ നിന്നും വെള്ളം കുടിച്ചു.. നേരം സന്ധ്യയോടടുക്കുന്നു... കഥകളൊക്കെ പൂട്ടുന്നു.. പച്ചക്കറികൾ പ്ളാസ്റ്റിക് ഷീറ്റുകൊണ്ട് മൂടി വെക്കുന്നു.. അപ്പോഴേക്കും ടെംബോയിലെ ആളുകൾ വണ്ടി അവിടെനിന്നും എങ്ങോട്ടോ പോയിരുന്നു..

മറ്റൊരു വഴിയുമില്ലാതെ അവൾ ഒരു കടത്തിണ്ണയിൽ അഭയം പ്രാപിച്ചു.. നേരം ഇരുട്ടി തുടങ്ങി..  അവൾക്ക് പേടിയായിതുടങ്ങി..  എങ്ങും ചീവീടിന്റെ ശബ്ദം.. തെരുവ് വിളക്കുകൾ തെളിഞ്ഞു..  കുറച്ചു കഴിഞ്ഞപ്പോൾ  റോഡിൽ കൂടി പോകുന്ന വാഹനങ്ങളൊഴികെ മറ്റു മനുഷ്യരെ ഒന്നും കണ്ടില്ല.. ആകെ ക്ഷീണം കാരണം അവൾ ആ കടത്തിണ്ണയിൽ കിടന്നു.. അറിയാതെ ഒന്നു മയങ്ങി..

ശരീരത്തിൽ എന്തോ ഇഴയുന്നതുപോലെ തോന്നിയാണ് അവൾ കണ്ണുതുറന്നത്. ഒരാൾ അവളുടെ അടുത്തുണ്ടായിരുന്നു.. അയാളുടെ കൈ അവളുടെ ശരീരത്തിൽ പരതിനടക്കുന്നു... അവൾ വലിയ വായിൽ വിളിച്ചു കൂകി... അയാൾ അവളുടെ വാ പൊത്തിപിടിച്ചു.. അവൾ അയാളുടെ കയ്യിൽ ശക്തിയായി കടിച്ചു.. അയാൾ ഒന്നു പതറിയ നിമിഷത്തിൽ അവൾ ഓടി.. അയാൾ പുറകെയും... ഓടി അവൾ തുറന്നു കിടന്ന ഗേറ്റുള്ള വീടിന്റെ മുറ്റത്തു കയറി.. അവിടുത്തെ കൂട്ടിൽ കിടന്ന നായ കുരയ്ക്കാൻ തുടങ്ങി... അവൾ നായക്കൂടിനു പിന്നിൽ ഒളിച്ചു... അയാൾ  മതിലിനു വെളിയിൽ നിന്നു...

നായ കുരയ്ക്കുന്ന ശബ്ദം കേട്ടിട്ട് വീട്ടുകാർ ഇറങ്ങി വന്നു.. ഒരാൾ നായ്‌ക്കൂടിനടുത്തേക്ക് വന്നു.. പുറകിലേക്ക്‌നോക്കിയാണ് നായ കുരയ്ക്കുന്നതെന്നു കണ്ട അയാൾ പോയി പുറകിൽ നോക്കി.. അവിടെയിരുന്നു കാവേരിയെ കയ്യോടെ പിടികൂടി.. അവളുടെ കവിളിൽ ആഞ്ഞടിച്ചു..

‘എടി കള്ളി... നിനക്ക് ഈ വീട്ടിൽ തന്നെ കക്കാൻ കേറണം അല്ലെ... നിന്നെയൊക്കെ ഈ വീടിന്റെ പരിസരത്തു കേറ്റാതിരിക്കാനാ ഞാൻ പൈസ കൊടുത്തു പട്ടിയെ വാങ്ങിച്ചിരിക്കുന്നത്.. എടി അമ്മിണി...’

കൂട്ടത്തില്നിന്നും ഒരു സ്ത്രീ മുന്നിലേക്ക് നീങ്ങി

‘നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ.. സന്ധ്യയാകുമ്പോ ഗേറ്റ് അടക്കണമെന്നു..’
പരുങ്ങിനിന്ന അവർക്കും കിട്ടി അടി..

‘സാറേ.. ഞാൻ മോഷ്ടിക്കാൻ വന്നതല്ല.. ഒരാൾ എന്നെ ഉപദ്രവിക്കാൻ വന്നപ്പോൾ ഓടിക്കേറിയതാ..’

‘മിണ്ടരുത്.. നിനക്കൊക്കെ കാണും എപ്പോഴും ഓരോ ന്യായങ്ങൾ.. ഇറങ്ങിക്കോ..’

അവൾ പേടിച്ച് അവിടുന്നിറങ്ങി... എങ്ങോട്ടെന്നില്ലാതെ നടക്കാൻ തുടങ്ങി.. പെട്ടെന്നാണ് കാൽപ്പെരുമാറ്റം കേട്ടത്.. അത് അയാളായിരുന്നു.. അവൾ വീണ്ടും ഓടാൻ തുടങ്ങി.. ഓടി ഓടി അവൾ ചെന്നു വീണത് ഒരു കാറിന്റെ മുന്നിൽ.. ആ കാറിലിടിച്ച് അവൾ ഊർന്നു താഴേക്കു വീണു..

(തുടരും)

നിന്നെയും തേടി
****************

ഭാഗം :- 4

കാവേരി കണ്ണു തുറന്നപ്പോൾ കറങ്ങുന്ന ഫാനാണ് ആദ്യം കണ്ടത്.. ആദ്യമായിട്ടാണ് അവർ ഫാനിന്റെ ചോട്ടിൽ കിടക്കുന്നത്. കയ്യിൽ ചെറുതായി വേദന തോന്നി.. അവൾ കൈ പൊക്കി നോക്കിയപ്പോൾ എന്തൊക്കെയോ ഒട്ടിച്ചു വച്ചിട്ടുണ്ടായിരുന്നു കയ്യിൽ.. അതിൽ നിന്നും ഒരു ട്യൂബ് ആ ട്യൂബിന്റെ അറ്റം എവിടെയാണെന്നറിയാൻ നോക്കിയപ്പോൾ അതൊരു പ്ളാസ്റ്റിക് കുപ്പിയിൽ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു.. അവൾ ഓർത്തു അമ്മ ഗവണ്മെന്റ് ആശുപത്രിയിൽ സെൽവനെ പ്രസവിച്ചു കിടന്നപ്പോഴും ഇങ്ങനെ കയ്യിൽ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു.. ഗുൽകോസ് എന്നായിരുന്നു അന്ന് അതിനു അച്ഛൻ പേരു പറഞ്ഞു തന്നത്.. ചെറിയ ഓരോർമ്മയെയുള്ളൂ.. അമ്മയെയും അച്ഛനേയും സെൽവനെയും ഓർത്തപ്പോൾ അവൾക്ക് കരച്ചില് വന്നു.. തലേന്നത്തെ കാര്യങ്ങളൊക്കെ ഓർത്തു..

താനെങ്ങനെ ആശുപത്രിയിൽ വന്നു.. അതോർത്ത് അവൾ മറ്റേ വശത്തേക്ക് നോക്കി. അവിടെ ഒരു സുന്ദരിയായ സ്ത്രീ അവളെത്തന്നെ നോക്കി ഇരിപ്പുണ്ടായിരുന്നു.. അവൾ പെട്ടെന്ന് ചാടി എഴുന്നേൽക്കാൻ നോക്കി..

‘കുട്ടി.. കിടന്നോളൂ..’

അവർ മധുരമായ ശബ്ദത്തിൽ പറഞ്ഞു..

‘ഞാൻ... അത് .. ഇന്നലെ..  എന്താ പറ്റിയെ.. അയാള് പോയോ.. ഇവിടെ എവിടേലും ഒളിച്ചു നിപ്പുണ്ടോ...’

‘ഇവിടെ ആരുമില്ല.. കുട്ടി സമാധാനമായി കിടന്നോളൂ.. ഈ ബോട്ടില് തീരുമ്പോ പോവാം.. ‘

കാവേരി അനുസരണയോടെ കിടന്നു..

കുറച്ചു കഴിഞ്ഞപ്പോൾ കുപ്പിയിലെ വെള്ളം മുഴുവൻ തീർന്നു.. അപ്പോഴാണ് പ്രായമായ ഒരാൾ വന്നത്..

‘ശ്രീദേവിക്കുഞ്ഞേ.. പൈസ അടച്ചു.. നമുക്ക് പോകാം.. ഈ പെണ്ണിനെ എവിടാന്ന് വച്ചാൽ ഇറക്കിവിടാം..’

‘രാഘവേട്ടാ.. അതെന്താന്ന് വച്ചാൽ നമുക്ക് തീരുമാനിക്കാം... ആദ്യം ഇവളുടെ മരുന്നൊക്കെ വാങ്ങി വാ... എന്നിട്ട് നമുക്ക് എന്തെങ്കിലും കഴിക്കാം...’

രാഘവൻ വെറുപ്പോടെ അവളെ നോക്കി എന്നിട്ട് ഒന്നുമൂളിയിട്ടു മരുന്നു മേടിക്കാൻ ഇറങ്ങി.. ഇതിനിടെ ഒരു നഴ്‌സ് വന്ന് അവളുടെ ക്യാനുല ഊരി.. ശ്രീദേവി അവളുടെ കയ്യിൽ പിടിച്ചു..

‘വാ... നമുക്ക് എന്തെങ്കിലും കഴിക്കാം..’

‘അയ്യോ എന്നെ തൊടണ്ടാ.. എന്റെ മേല് മുഴുവൻ അഴുക്കാ..’

‘ അതെയോ... സാരമില്ല.. ഞാൻ പിന്നെ കുളിച്ചോളാം..കുട്ടി വരൂ.. അല്ലാ.. പേരു ചോദിച്ചില്ലല്ലോ.. എന്താ നിന്റെ പേര്... ‘

‘കാവേരി..’

‘കൊള്ളാല്ലോ.. നല്ല പേര്..’

ശ്രീദേവി കാവേരിയെ നോക്കി പുഞ്ചിരിച്ചു.. നല്ല അഴകായിരുന്നു ആ ചിരിക്ക്.. അറിയാതെ അവളും തിരിച്ചു  ചിരിച്ചു..

             ***********

ഒരു ഹോട്ടലിൽ കയറി കാവേരിക്ക് എന്താണ് വേണ്ടതെന്നന്വേഷിച്ചു.. അവൾ കൈമലർത്തി.. ശ്രീദേവി ഒരു ബിരിയാണി ഓർഡർ ചെയ്തു.. രാഘവൻ അസഹിഷ്ണുതയോടെ കാറിലിരുന്നതെയുള്ളൂ..

‘അല്ല.. ഒന്നും കഴിക്കുന്നില്ലേ..’

‘ആര്..’

കാവേരി മുഖം കൊണ്ട് ശ്രീദേവിയെ ഉദ്ദേശിച്ചാണെന്ന്ആംഗ്യം കാട്ടി..

‘വേണ്ട.  ഞാൻ പിന്നെ കഴിച്ചോളാം.. കുട്ടിയല്ലേ രണ്ടു ദിവസമായി ഒന്നും കഴിക്കാത്തത്.. വേണമെങ്കിൽ ഞാൻ കൂട്ടിന് ഒരു ചായ കുടിക്കാം.. ‘

അവൾ ഒരു ചായ ഓർഡർ ചെയ്തു..

‘ഞാൻ.... ഒന്നും കഴിച്ചില്ലാന്ന്.. എങ്ങനെ...?’

‘അതോ... അത് ഡോക്ടർ പറഞ്ഞു..’

ബിരിയാണിയും ചായയും വന്നു.. കാവേരി ആഹാരം പെട്ടെന്ന്  കഴിക്കാൻ തുടങ്ങിയതും അനിയനെ ഓർമ്മ വന്നു.. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി..

‘എന്താ കുട്ടി ഇത്.. എന്തൊക്കെ വന്നാലും ആഹാരത്തിന്റെ മുന്നിലിരുന്ന് കരയാൻ പാടില്ല.. ഉം.. വേഗം കഴിക്ക്‌..:

അവൾ പെട്ടെന്ന് തന്നെ ആഹാരം കഴിച്ചുതീർത്തു..

ബില്ലടച്ചശേഷം തിരികെ കാറിനടുത്തേക്ക് വന്നു.. 

‘നിനക്ക് എങ്ങോട്ടാണ് പോകേണ്ടതെന്ന് വച്ചാൽ കൊണ്ടുവിടാം.... പറയ് എങ്ങോട്ടാ പോകേണ്ടെ’

‘അത്.. എനിക്ക്... മലപ്പുറത്തേക്കാ പോകണ്ടേ..

‘മലപ്പുറത്തോ.. ‘ രാഘവൻ അവളെ കണ്ണുരുട്ടി നോക്കി...

‘അതേ... ഇവിടുന്ന് ഒത്തിരി ദൂരമാണോ....’

കാവേരി നിഷ്കളങ്കമായി ചോദിച്ചു..

‘കാവേരി എന്തിനാ.. മലപ്പുറത്ത് പോകുന്നേ..’

അതിന് അവൾ കണ്ണു നിറച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല..

‘രാഘവേട്ടാ.. ഞങ്ങളെ ആ പാർക്കിന്റവിടൊന്നു കൊണ്ടു വിട്ടോളൂ.. എന്നിട്ട് സ്കൂളീന്ന് കുട്ടികളെ വിളിച്ച് നേരെ വീട്ടിലേക്കു പൊയ്ക്കോ.. ഞാൻ ഇവളെ മലപ്പുറത്തേക്കുള്ള ബസിൽ കയറ്റി വിട്ടിട്ട് നേരെ അങ്ങെത്തിയേക്കാം.. ‘

‘കുട്ടികള് ചോദിച്ചാൽ എന്തു പറയണം കുഞ്ഞേ..’

‘ഞാൻ അരമണിക്കൂറിനുള്ളിൽ അങ്ങെത്തുമെന്നു പറയ്.. അവിടെ രമണിയേച്ചി ഉണ്ടല്ലോ.. അവർക്ക് ഭക്ഷണം കൊടുത്തോളും.. ‘

എന്തായാലും രാഘവന് സമാധാനമായി..  മാരണത്തിനെ ഇപ്പൊത്തന്നെ പറഞ്ഞു വിടുമല്ലോ.. അയാൾ തിരിച്ചു നടന്നു..

‘രാഘവേട്ടാ.. ഒന്നു നിന്നെ.’

രാഘവൻ തിരിഞ്ഞു നിന്നു..

‘അതേ.. ഇന്നലെ എവിടാരുന്നെന്ന് വീട്ടിൽ ചോദിച്ചാൽ ഒന്നും പറയാൻ നിൽകണ്ട...’

‘ചോദിച്ചാൽ ഞാൻ എന്ത്  പറയണം...’

‘അത് ഞാൻ രാത്രി വിളിച്ചു പറഞ്ഞിരുന്നു.. സുമിത്രേടെ വീട്ടിലാന്ന്.. രാഘവേട്ടൻ ഒന്നും പറഞ്ഞു കൊളമാക്കാതിരുന്നാമതി.. ‘

അയാൾ ഒരു ചെറുപുഞ്ചിരിയോടെ തിരിച്ചു നടന്നു.. പിന്നെ കാറോടിച്ചു പോയി..

         **********

കാവേരിയുടെ കഥ മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ ശ്രീദേവിയുടെ കണ്ണും നിറയുന്നുണ്ടായിരുന്നു..

‘കാവേരി.. മലപ്പുറത്തുപോയാൽ തന്നെ സെൽവനെ കണ്ടുപിടിക്കാൻ പറ്റുമെന്ന് എന്താ ഉറപ്പ്.. അത് ഇവിടുന്ന് ഒരുപാട് ദൂരെയാ.. ഒരു വലിയ സ്ഥലം.. അവിടെ നിന്റെ അനിയനെ എങ്ങനെ കണ്ടെത്താനാവും.. അതുമല്ല.. അവിടെച്ചെല്ലുമ്പോളും ഇവിടെ ഉണ്ടായ അതേ അപകടങ്ങളാകും നിന്നെ കാത്തിരിക്കുന്നത്.. ഇവിടെ ആകസ്മികമായി ഞാൻ വന്നത് കൊണ്ട് നീ രക്ഷപെട്ടു.. പക്ഷെ അവിടെ ആരും നിന്നെ രക്ഷിക്കാൻ വരണമെന്നില്ല.. സെൽവനെ അന്വേഷിക്കേണ്ട എന്നല്ല ഞാൻ പറയുന്നത്.. സെൽവനെ നമുക്ക് അന്വേഷിക്കാം.. ഇപ്പൊ നീ എന്റെ കൂടെ വാ.. അല്ലാതെ നിന്നെ ഒറ്റക്ക് എങ്ങും വിടാൻ എനിക്ക് തോന്നുന്നില്ല.. ‘

‘അത്.. ഞാൻ.. എനിക്ക് ഈ ലോകത്ത് ഇനിയെന്റെ അനിയൻ മാത്രമേയുള്ളു.. അവനും കൂടി കൈവിട്ടുപോയാൽ..’

കാവേരി കരയാൻ തുടങ്ങി..

ശ്രീദേവി എങ്ങനൊക്കെയോ ആശ്വസിപ്പിച്ചു അവളെ കൂടെക്കൂട്ടി.. ഇതേ കോലത്തിൽ വീട്ടിൽ കൊണ്ടുപോയാലുള്ള സ്ഥിതി ശ്രീദേവിക്ക് ഊഹിക്കാവുന്നതെ ഉണ്ടായിരുന്നുള്ളു

അവർ ഒരു ടെസ്റ്റൈൽ ഷോപ്പിൽ കയറി.. കാവേരിക്ക് പറ്റുന്ന ഡ്രെസ്സുകൾ വാങ്ങി..

ഒരു ഹോട്ടലിൽ കയറി റൂമെടുത്തു..  കാവേരിയോട് കുളിക്കാൻ പറഞ്ഞ് ശ്രീദേവി പുറത്തു കാത്തിരുന്നു..

കുളിച്ചു ഡ്രസ് മാറി വന്ന കാവേരിയെ തനിക്കുനേരെ പിടിച്ചു നിർത്തി ശ്രീദേവി.. എന്നിട്ട് ബാഗിൽ സൂക്ഷിച്ച പൊട്ട് അവളുടെ നെറ്റിയിൽ തൊടുവിച്ചു..

                            **********

വീട്ടുമുറ്റത്ത് ഓട്ടോ വന്നു നിന്നു.. അതിൽ നിന്നും  ശ്രീദേവി ആദ്യം ഇറങ്ങി.. രാഘവൻ മുറ്റത്ത് നിൽപ്പുണ്ടായിരുന്നു.. കൂടെയിറങ്ങിയ ആളെ കണ്ടപ്പോൾ രാഘവന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.. ഇതവൾതന്നെയാണോ.. എന്തൊരു സൗന്ദര്യം..

ശ്രീദേവി രാഘവന്റടുത്തേക്ക് നടന്നു വന്നു..

‘രാഘവേട്ടാ.. ഇന്നലെ നടന്നതൊന്നും മിണ്ടിയില്ലല്ലോ അല്ലെ.. ‘

‘ഇല്ല കുഞ്ഞേ.. ഞാൻ ഒന്നും മിണ്ടിയില്ല..’

ശ്രീദേവി കാവേരിയുടെ കയ്യിൽ പിടിച്ചു വീട്ടിലേക്കു നടന്നു... . കാവേരി ആ വീട്ടിലേക്ക് വലതുകാൽ വച്ച് ആ വീടിന്റെ പാടി ചവിട്ടി.. അതവളുടെ രണ്ടാം ജന്മമായിരുന്നു.. അക്ഷരാർഥത്തിൽ രണ്ടാം ജന്മം..

(തുടരും)

നിന്നെയും തേടി
****************

ഭാഗം :- 5

ചേച്ചി കയറുന്നതിനു മുൻപ് ടെംബോ അനങ്ങിത്തുടങ്ങി... സെൽവന് ഉറക്കെ കരയാൻ തന്നെ പേടി തോന്നി.. കരച്ചില് കേട്ട് അവരെങ്ങാനും തിരിച്ചുവന്നാലോ..

‘ദൈവമേ എന്റെ ചേച്ചിയെ കാത്തോളണേ... ആ ദുഷ്ടന്മാരുടെ മുന്നിൽ ചേച്ചിയെ ഇട്ടുകൊടുക്കരുതേ... എനിക്ക് വീണ്ടും ചേച്ചിയേം അച്ഛനേം അമ്മേം കാണാൻ പറ്റണേ.. ‘

വണ്ടി വിട്ടുപോയാലും അടുത്ത സ്ഥലത്തു വണ്ടി നിർത്തുമ്പോ ഇറങ്ങാം എന്നുള്ള ധാരണയിൽ സെൽവൻ അവിടെ അനങ്ങാതെ കിടന്നു.. പക്ഷെ പനിയുടെ ക്ഷീണം കാരണം അവൻ ഉറക്കത്തിലേക്ക് വഴുതി വീണു..

ആരുടെയൊക്കെയോ ബഹളം കേട്ടാണ് അവൻ ഉണർന്നത്.. കണ്ണു തുറന്നപ്പോൾ  രണ്ടു പേർ അവൻറെ അടുത്ത് നിൽപ്പുണ്ടായിരുന്നു.. അതിലൊരാൾ അവനോട് ചോദിച്ചു

‘എടാ ചെറുക്കാ.. നീയെപ്പോഴാടാ എന്റെ വണ്ടിയിൽ വലിഞ്ഞു കയറിയത്.. അവന്റെ നോട്ടം കണ്ടില്ലേ ഉണ്ടക്കണ്ണും മിഴിച്ചു..’

അപ്പൊ മറ്റെയാൾ പറഞ്ഞു..

‘സാമണ്ണാ.. എനിക്ക് മനസ്സിലായി ഇവനെ.. ആ തെരുവ് സർക്കസ്‌കാരുടെ കൂടെയുള്ള ചെറുക്കനാ.. ഇവനെങ്ങനെ നമ്മടെ വണ്ടിയിൽ കയറിപ്പറ്റി..എടാ ചെറുക്കാ സത്യം പറഞ്ഞോ എന്തു കള്ളത്തരം കാണിക്കാനാ വണ്ടിയിൽ കയറിയെ..’

‘അത്.... ചേട്ടന്മാരെ... ഞാൻ...’

അവന്റെ ശരീരം കിടുകിടാ വിറക്കാൻ തുടങ്ങി.. വിറച്ചുവിറച്ച് അവൻ ബോധംകെട്ടു താഴെ വീണു..

‘അയ്യോ... എന്റെ അണ്ണാ.. പണിയായല്ലോ.. വാ നമുക്ക് ഇവനെ ഇവിടെ ഇറക്കി കിടത്തിയിട്ട് സ്ഥലം കാലിയാക്കാം..’

അവർ രണ്ടുപേരും കൂടി അവനെ വണ്ടിയിൽ നിന്ന് ഇറക്കിക്കിടത്തി.. അവനെ എടുത്തപ്പോൾ അവരുടെ കൈകൾ പൊള്ളി.. തിരിച്ചു പോകാനൊരുങ്ങുമ്പോൾ സാം വെറുതെ തിരിഞ്ഞു നോക്കി.. സെൽവൻ ബോധമില്ലാതെ വിറക്കുന്നുണ്ടായിരുന്നു.. അവന് ആ കൊച്ചു ശരീരം അവിടെ ഇട്ടിട്ടു പോകാൻ തോന്നിയില്ല.. അവൻ കയ്യിൽ സൂക്ഷിച്ചിരുന്ന പനിയുടെ ഗുളിക രണ്ടായി ഒടിച്ചു എന്നിട്ട് സെൽവനെ വായിൽ വെള്ളം കൂട്ടി ഒഴിച്ചുകൊടുത്തു.. എന്നിട്ട് സാം സെൽവനെ എടുത്ത്  വണ്ടിയിൽ കിടത്തി..

‘സാമണ്ണാ... വെറുതെ വേലിയിലിരിക്കുന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിട...’

സാം അവനെ കനൽ പാറുന്ന ഒരുനോട്ടം നോക്കി..

‘ബാബുവേ..’

‘അല്ല..  ഞാൻ ഒന്നും പറഞ്ഞില്ല.. തിരിച്ചു പോകുമ്പോ അവനെ അവന്റെ താവളത്തിൽ കൊണ്ടുകൊടുത്താൽ നമുക്കെന്തു നഷ്ട്ടം വരാനാ.. അല്ലെ.. പാവം അബദ്ധത്തിൽ കയറിപ്പോയതാകും....’

അവൻ വിവർണ്ണമായ  മുഖത്തോടുകൂടി പറഞ്ഞു.. അതുകണ്ടപ്പോൾ സാമിന് ചിരി വന്നു..

ഇടക്ക് സെൽവന്റെ പനി കുറഞ്ഞു.. അവർ അവനു ആഹാരം വാങ്ങിക്കൊടുത്തു.. അവൻ വണ്ടിയിൽ കയാറാനുണ്ടായ സാഹചര്യം പറഞ്ഞു കൊടുത്തു..

മലപ്പുറത്ത് എത്തി പെട്ടെന്നു ലോഡ് ഇറക്കി.. പോരാൻ തുടങ്ങിയ സാമിന്റെ അടുത്ത് കടയിലെ ബീരാനിക്ക ചോദിച്ചു..

‘അല്ല സാംകുട്ടി.. ഇന്നെന്താ ഇത്ര വേഗം പോകുന്നേ.. അല്ലെങ്കില് രണ്ടു ദിവസം കഴിഞ്ഞല്ലേ നീ പോക്കൊള്ളു.. അല്ലടാ.. ആരാ വണ്ടീല് പുതിയൊരു മോറ്.. അന്റെ മോനാ..’

‘അല്ല ബീരാനിക്ക.. പെണ്ണുകെട്ടാത്ത എനിക്കെവിടുന്നാ മോൻ.. പിന്നെ ഇവന്റെ കാര്യം...  അതൊരു വലിയ കഥയാ.. ഇപ്പോ സമയമില്ല... പിന്നെപ്പറയാം അടുത്ത വരവിന്.. ശരി ബീരാനിക്ക.. പോയിട്ട് വരാം..’

അവർ തിരിച്ചു പോയി.. ഗ്രാമത്തിൽ ചെന്നു.. സെൽവനെ പുറത്തിറക്കാതെ സാം അവന്റെ ടെന്റിന് മുന്നിലെത്തി.. അവിടെ ടെന്റിന്റെ സ്ഥാനത്തു കുറെ ചാരം മാത്രം കാണാൻ കഴിഞ്ഞു.. പിന്നെ അവൻ അടുത്തുള്ള കടകളിൽ ഒക്കെ അന്വേഷിച്ചപ്പോളാണ് സംഭവം അറിഞ്ഞത്.. അവന്റെ ചേച്ചിയെപ്പറ്റി ആർക്കും ഒന്നും അറിയില്ലായിരുന്നു..

സെൽവനെപ്പറഞ്ഞു സമാധാനിപ്പിക്കാൻ സാമും ബാബുവും കുറെ പാടുപെട്ടു.. അടുത്ത ലോഡ് എടുക്കുന്ന സമയം വരെ അവർ അവനെ അവർ താമസിക്കുന്ന ലോഡ്ജിൽ കൂടെ താമസിപ്പിച്ചു..

‘അണ്ണാ.. എന്താ ഇനിം നമ്മൾ ഇവനെക്കൊണ്ട്‌ ചെയ്യുക..’

‘മലപ്പുറത്ത് കന്യാസ്ത്രീ അമ്മമാർ നടത്തുന്ന ഒരു അനാഥാലയം ഉണ്ട്.. ഈ സാമിനെ വളർത്തിയ അനാഥാലയം.. അവിടെ നമുക്കിവനെ വിശ്വാസത്തോടെ ഏല്പിക്കാം.. സ്നേഹിക്കാൻ മാത്രമറിയാവുന്ന കുറെ അമ്മമാരും അവർ വളർത്തുന്ന കുറെ പാവം കുഞ്ഞുങ്ങളുമുള്ള സ്ഥലം.. ഡിഗ്രി കഴിഞ്ഞു ജോലി കിട്ടതായപ്പോ വണ്ടിയോടിക്കാൻ ഇറങ്ങിയതാ ഞാൻ.. എന്നെ ഇത്രേം അവര് പഠിപ്പിച്ചിട്ട് ഞാൻ ഒന്നുമായില്ലാന്ന് അറിയുമ്പോ അവര് വിഷമിക്കും.. അതുകൊണ്ട് ഞാൻ ആ വഴിക്കു പോയിട്ട് കുറേക്കാലമായി... ഇവനെ അവിടെകൊണ്ടു വിടും ഞാൻ.. നല്ല ഒരു മനുഷ്യനായി ഇവനും വളരട്ടെ.. അല്ലേടാ..’

രണ്ടു ദിവസത്തിനു ശേഷം ലോഡുമായി അവർ മലപ്പുറത്തേക്കു പുറപ്പെട്ടു..

(തുടരും)

നിന്നെയും തേടി
****************

ഭാഗം :- 6

മലപ്പുറത്ത് ലിറ്റിൽ ഫ്‌ളവർ ഓർഫനേജിന്റെ ഗേറ്റ് കടന്നപ്പോൾ സാമിന് എന്തെന്നറിയാത്ത ഒരു അനുഭൂതിയുണ്ടായി... താൻ ഓടിക്കളിച്ച മുറ്റം.. തനിക്കു തണൽ നൽകിയ  ബദാം മരം.. എന്തെങ്കിലും വിഷമം ഉള്ളപ്പോഴോ അമ്മമാർ വഴക്കുപറയുമ്പോഴോ അല്ലെങ്കിൽ കൂട്ടുകാരുമായി വഴക്കുകൂടുമ്പോഴോ ഒക്കെ  താൻ ഈ മരത്തണലിൽ ഒറ്റക്ക് വന്നിരുന്നു കരഞ്ഞിരുന്നു..

പക്ഷെ ഇപ്പൊ മുറ്റത്തെങ്ങും ഒറ്റ കുട്ടിയെപ്പോലും അവന് കാണാൻ കഴിഞ്ഞില്ല. സ്കൂൾ സമയമായതുകൊണ്ട് എല്ലാരും സ്കൂളിൽ പോയിരിക്കാം എന്നവൻ ഊഹിച്ചു...  സാം ഓഫീസിന്റെ കവാടത്തിലേക്ക് ചെന്നു.. അത് താഴിട്ടു പൂട്ടിയിരിക്കുന്നു....  ചിലപ്പോ കുട്ടികളെയും കൂട്ടി ടൂറിന് പോയതാകും.. അല്ലെങ്കിൽ ഇനി ഇവർ വേറെ കെട്ടിടത്തിലേക്ക് മാറിക്കാണുമോ..

സാമും ബാബുവും സെൽവനും അടുത്ത കോംബൗണ്ടിലുള്ള പള്ളിയിലേക്ക് നടന്നു.. അവിടെ ചെടി നനച്ചുകൊണ്ട് ഒരാൾ നിൽപ്പുണ്ടായിരുന്നു..

‘ചേട്ടാ.. ഇവിടൊരു അനാഥാലയം ഉണ്ടായിരുന്നല്ലോ.. എന്താ അത് പൂട്ടിയിട്ടിരിക്കുന്നെ.. ‘

‘അത് രണ്ട് മാസം മുന്നേ പൂട്ടിപ്പോയി.. ദാരിദ്ര്യം ആയിരുന്നു... പള്ളിയിൽ നിന്നും പൈസ ഒന്നും കിട്ടാനില്ല.. ആരും ഒട്ടു സഹായിക്കാനുമില്ല.. കുട്ടികളെ ഒക്കെ പല പല സ്ഥലത്താക്കി.. ഒന്നു രണ്ടു കുട്ടികളെ ആരൊക്കെയോ ദത്തെടുത്തു.. കന്യാസ്ത്രീ അമ്മമാരൊക്കെ പല പല പള്ളികളിലേക്ക് പോയി..  ഇപ്പൊ ഈ കെട്ടിടത്തിൽ എന്തെങ്കിലും സ്ഥാപനം തുടങ്ങാൻ ആളെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.. ആരും പക്ഷെ അടുക്കുന്നില്ല.. ഈ ഓണംകേറാമൂലേൽ ആരു വരാനാ..’

അയാൾ തിരിഞ്ഞു നിന്ന് തന്റെ ജോലി തുടർന്നു.. ഇനിയെന്തു ചെയ്യും എന്നറിയാതെ അവർ നിന്നു

            ********

‘എടീ.. ശ്രീദേവി.. ഇതേതാ ഈ പെണ്ണ്’

‘അത് അമ്മേ.. സുമിത്രേടെ വീട്ടിൽ വേലക്ക് നിന്നതാ.. അവൾ അടുത്താഴ്ച്ച  ദുബായിലേക്ക് പോവല്ലേ.. ഇവിടെ കുട്ടികളുള്ളതുകൊണ്ട് നമുക്ക് ഒരാളെ വേണമല്ലോ.. അതാ.. ഞാൻ...’

‘അയ്യടാ.. കുട്ടികള്..  പറച്ചില് കേട്ടാൽ തോന്നും സ്വന്തമാണെന്ന്.. വല്ലവരുടേം പിള്ളാരെ കൊണ്ടു വച്ച് നോക്കാനിരുത്തും എന്നിട്ട്.. പറച്ചില് കേട്ടാലോ.. സ്വന്തമായിട്ടൊന്നിനെ എന്റെ മോന് കൊടുക്കാൻ പറ്റിയിട്ടില്ല... ഒരെണ്ണം ഉണ്ടായത് ആ വയറ്റിൽ നിന്നുമില്ല.. . ഒരുക്കിക്കെട്ടി കൊണ്ട് നടക്കാൻ കൊള്ളാം.. ഇതാ പറയുന്നത്.. അഴകുള്ള ചക്കയിൽ ചുളയില്ലാന്ന്.. ‘

ശ്രീദേവി കണ്ണുനിറച്ചു കൊണ്ട് അവിടുന്ന് ഓടി.. എന്താ ചെയ്യണ്ടതെന്നറിയാതെ കാവേരി നിന്നു..

‘എന്തുവാ പെണ്ണേ വായും പൊളിച്ച നോക്കി നിക്കുന്നെ.. ആ അടുക്കള ഭാഗത്തെങ്ങാനും പൊക്കോ..’

അടുക്കള ഏതാണെന്നു മനസ്സിലാകാതെ നിന്ന അവളെ രമണി കൂട്ടിക്കൊണ്ട് അടുക്കളയിലേക്ക് പോയി.. അന്ന് മുതൽ അവൾ അവിടെ ചെറിയ ചെറിയ പണികൾ എടുത്തു തുടങ്ങി.. 

അവിടുത്തെ കാര്യങ്ങൾ കാവേരിക്ക് മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല.. ആ വീട്ടിൽ ശ്രീദേവിയെക്കൂടാതെ അവരുടെ ഭർത്താവിന്റെ അമ്മ, രമണിചേച്ചി എന്നിവർ മാത്രമാണ് താമസിച്ചിരുന്നത്.. രാഘവേട്ടൻ എന്നും വീട്ടിൽ പോയി വരും...  ശ്രീദേവിയുടെ ഭർത്താവ് പുറത്തെവിടെയോ ആണ്... വർഷത്തിലൊരിക്കൽ മാത്രമേ വരൂ.. അമ്മയും ഇളയ മകനൊപ്പം അമേരിക്കയിലാണ്.. ഇപ്പൊ രണ്ടു മാസത്തേക്ക് വന്നതാണ്.. രണ്ടാഴ്ച കഴിയുമ്പോ പോകും..

ശ്രീദേവിക്ക് പറയത്തക്ക ബന്ധുക്കളൊന്നുമില്ല.. അച്ഛനും അമ്മയും ചെറുപ്പത്തിൽ മരിച്ചു പോയി..കൂടപ്പിറപ്പുകളും ഇല്ല.. .. ശ്രീദേവി ഇടക്ക് ഗർഭിണിയായിരുന്നു.. പക്ഷെ ഇടക്ക് തെന്നി വീണ് അത് അലസിപ്പോയി.. അന്ന് ഗർഭപാത്രത്തിൽ ക്ഷതം സംഭവിച്ചതുകാരണം ഇനി മക്കളുണ്ടാകില്ലന്ന് ഡോക്ടർമാർ വിധിയെഴുതി..

അതിനു ശേഷം ശ്രീദേവി സമാധാനം കണ്ടെത്തിയത് കുറെ കൊച്ചു കുട്ടികളെ കൂട്ടി വീട്ടിൽ തന്നെ ഒരു ഡേ കെയർ തുടങ്ങിയായിരുന്നു.. ആ കുഞ്ഞുങ്ങൾക്കും അവളെ ജീവനായിരുന്നു.

അമ്മയുണ്ടായിരുന്ന രണ്ടാഴ്ച്ച ശ്രീദേവി കാവേരിയോട് മിണ്ടിയതുകൂടിയില്ല.. 'അമ്മ പോയി കഴിഞ്ഞപ്പോൾ മുതൽ ശ്രീദേവി കാവേരിയുടെ ശ്രീയേച്ചിയായി.. അന്ന് മുതൽ ശ്രീദേവി അവളെ പഠിപ്പിക്കാൻ തുടങ്ങി.. വീട്ടിൽ തന്നെ.

വർഷങ്ങൾ കടന്നു പോയി.....  പഠിക്കാൻ മിടുക്കിയായിരുന്ന കാവേരി പതിനെട്ടാം വയസിൽ പത്താം ക്ലാസ്സും ഇരുപതാം വയസ്സിൽ പ്ലസ് ടൂവും  പാസ്സായി..  അതിനു ശേഷം ശ്രീദേവി അവളെ ബി എഡ് പഠിക്കാൻ വിട്ടു.. ഇടയ്ക്കിടെ അമ്മ സന്ദർശനത്തിന് വരുന്ന സമയത്ത് അവളെ ഹോസ്റ്റലിൽ ആക്കി.. ഇടക്കിടെ വരുന്ന അനിയന്റെ ഓർമകൾ മാറ്റിനിർത്തിയാൽ, വളരെ സ്നേഹത്തിടെയും സമാധാനത്തോടെയും കാവേരി അവിടെ കഴിഞ്ഞു..  ശ്രീദേവിയുടെ ഭർത്താവിനും കാവേരിയെ അവിടെ നിർത്തുന്നതിൽ വലിയ താൽപര്യമില്ലായിരുന്നു.. എന്നാലും ശ്രീദേവിയുടെ ഇഷ്ടത്തിന് അയാൾ ഒരിക്കലും എതിരും നിൽക്കില്ലയിരുന്നു...

പിന്നീടാണ് കാവേരിയുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ തക്കവണ്ണമുള്ള ആ സംഭവം ഉണ്ടായത്..

                       ************

സാം വന്നപ്പോൾ താടിക്ക് കയ്യും താങ്ങി ഇരിക്കുന്ന ബീരാനിക്കയെയാണ് കണ്ടത്..

‘എന്തുപറ്റി ബീരാനിക്ക’

‘കള്ള ഹമുക്കെ.. നിനക്കൊന്നും അറിയില്ല അല്ലെ.. നീ കാരണമാ എനിക്കീ ഗതി വന്നത്..’

‘എന്താന്നു വച്ചാൽ തെളിച്ചു പറയ് ബീരാനിക്ക.. അവൻ പിന്നേം എന്തേലും കുരുത്തക്കേട് ഒപ്പിച്ചോ’

‘ഓരോന്ന് പറഞ്ഞ് തന്ന് എന്റെ നല്ല മനസ്സ് മുതലെടുത്ത്‌ നീ എന്റെ തന്നെ തലേൽ അവനെ കെട്ടിവച്ച് തന്നല്ലോ... ഞാൻ സമാധാനത്തിന് ഇവിടെ കഴിഞ്ഞു വന്നതാ.. ഇപ്പൊ അതും പോയി..’

‘ദേ.  ഇല്ലാത്തത് പറയരുത് കേട്ടോ.. അന്ന് അവനെ ഓർഫനേജിൽ കൊണ്ടുവിടാൻ ഇവിടെ വന്നപ്പോ അതടച്ചു പോയിന്നറിഞ്ഞു ഞാൻ നിങ്ങടെ കടേൽ  വിഷമിച്ചിരുന്നപ്പോ അവന്റെ കഥയൊക്കെ കുത്തികുത്തി ചോദിച്ചത് നിങ്ങള് തന്നെയല്ലേ.. എന്നിട്ട് നിങ്ങള് തന്നെ പറഞ്ഞു എനിക്കും എന്റെ സുഹ്റാബിക്കും മക്കളില്ല എനിക്കിവനെ തന്നൂടെ സാംകുട്ടീന്ന്.. അങ്ങനെ കരഞ്ഞു പറഞ്ഞു അവനെപ്പിടിച്ചു നിർത്തി അവന്റെ സുന്നത്ത്കല്യാണോം നടത്തി സെൽവനെ അൻവർ ആക്കിയതും പോരാ.. ഇപ്പൊ എന്റെ മെക്കിട്ട് കേറുന്നോ..’

‘അന്നേരം ഞാൻ അറിഞ്ഞോ ഇത് ഇത്ര വലിയ പൊല്ലാപ്പാകുമെന്ന്.. ഇപ്പൊ സ്കൂളിലെ രക്ഷിതാക്കളുടെ എല്ലാം വായീന്ന് തന്തക്കുവിളി ഞാൻ കേൾക്കണം.. ഈ സ്കൂളിൽ അവസാന വർഷമാ.. നന്നായി പഠിക്കുന്നത്കൊണ്ടാ ഇതുവരെ അവര് പുറത്താക്കാഞ്ഞത്.. ഇനിയിപ്പോ .. പ്ലസ് ടു വിനുവേറെ സ്കൂള് നോക്കേണ്ടി വരും....അതുമല്ല വല്ല മനുഷ്യക്കോലവുമുണ്ടെങ്കിൽ വേണ്ടുകേലാരുന്നു.. ‘

‘അല്ല.. ഇപ്പൊ എന്താ പ്രശ്നം.. ‘

‘എന്തു പ്രശ്നമാ ഇല്ലാത്തത്.. അതെങ്ങാനാ തള്ള ഒരുത്തി കൊഞ്ചിച്ചു വഷളാക്കി തലേൽ കെട്ടി വച്ചേക്കുവല്ലേ..’

‘അവൻ വഷളൊന്നുമല്ല സാംകുട്ടി...’

‘ആഹാ.. ഇത്താത്ത ഇവിടെയുണ്ടായിരുന്നോ...’

‘ഞാൻ ഊണും കൊണ്ടു വന്നതാ..’

‘ഇപ്പൊ എന്തു പ്രശ്നമാ അവൻ ഉണ്ടാക്കിയെ..’

‘ദാ.. വരുന്നു സൽപ്പുത്രൻ.. അങ്ങോട്ടു തന്നെ ചോദിക്ക്’

നല്ല പൊക്കവും.. അതിനൊത്ത തടിയും ... പൊടിമീശയും... ഒരിക്കലും കത്രിക കണ്ടിട്ടില്ലാത്ത ചുരുണ്ട മുടിയുമായി സുമുഖനായ ഒരു ന്യൂ ജനറേഷൻ ഫ്രീക്കൻ യുവാവ് അങ്ങോട്ടേക്ക് നടന്നടുത്തു..

(തുടരും)

നിന്നെയും തേടി
****************

ഭാഗം :- 7

‘എന്റെ സെൽവാ’

ബീരാനിക്ക ഒരു മൂളലോടെ സാമിനെ തുറിച്ചു നോക്കി..

‘അല്ല.. എന്റെ അൻവറെ.. നീയെന്തിനാ ഓരോരോ പ്രശ്നം ഉണ്ടാക്കുന്നത് എപ്പോഴും.. ‘

‘അത്.. സാംചേട്ടായി കുറെ എണ്ണങ്ങളുണ്ട് സ്കൂളിൽ.. എന്നെ പാണ്ടീന്നു വിളിക്കും.. അതുമല്ല.. വാപ്പച്ചി എന്റെ വാപ്പ അല്ലാന്നും.. ഉമ്മച്ചി എന്റെ ഉമ്മയല്ലാന്നും പറയും.. ഇതൊക്കെ എനിക്ക് അറിയാവുന്ന കാര്യമല്ലേ.. അതുമല്ല സാം ചേട്ടായി.. വേറൊരു കാര്യവുമുണ്ട്..’

‘അതെന്നാടാ’

‘അത്.. ഞാൻ പറയാം... ലോകത്തിലുള്ള പെണ്പിള്ളാരുടെ മുഴുവൻ സംരക്ഷണം ഏറ്റെടുത്തേക്കുവാ എന്റെ മോൻ..’

‘അതൊരു തെറ്റാണോ സാംകുട്ടിയെ.. വെറുതെ എന്റെ കുട്ടീനെ വിഷമിപ്പിക്കാൻ ഇങ്ങേര് ഓരോന്ന് പറഞ്ഞോണ്ടിരിക്കും..’

‘അല്ല ഇത്താത്ത.. ബീരാനിക്ക പറഞ്ഞതിലും കാര്യമുണ്ട്.. എല്ലാത്തിലും കേറി ഇടപെടേണ്ട കാര്യമില്ലല്ലോ..’

‘അപ്പൊ ഇങ്ങള് രണ്ടുപേരും ഒരു സെറ്റ് ആയോ.. ഞാൻ പോവാ... എനിക്ക് വീട്ടിൽ പിടിപ്പത് പണിയൊണ്ട്’

‘അൻവറെ.. ഇങ്ങു വന്നേ ചോദിക്കട്ടെ.. എന്താ നീയങ്ങനെ.. നന്നായി പഠിച്ചാലും സ്വഭാവം ശരിയല്ലെങ്കില് ആർക്കും ഇഷ്ടപ്പെടൂല്ലാ....’

‘സാംചേട്ടായി.. ആരേലും പെണ്കുട്ടികളെ കളിയാക്കുന്നതോ ശല്യപ്പെടുത്തുന്നതോ.. ഉപദ്രവിക്കുന്നതോ കണ്ടാൽ എനിക്കെന്റെ ചേച്ചിയെം അമ്മേം  ഓർമ വരും..അതുകൊണ്ടാ.. ഞാൻ.. അന്ന് അങ്ങാനൊന്നും സംഭവിച്ചില്ലാരുന്നെങ്കിൽ എനിക്കെന്റെ അച്ചാനേം അമ്മേം ചേച്ചിയേം നഷ്ടപ്പെടില്ലായിരുന്നു..’

അതും പറഞ്ഞ് അവൻ പൊട്ടിക്കരഞ്ഞു..

ബീരാനിക്കയും വല്ലാതായി.. അതുകണ്ട് സാം പറഞ്ഞു..

‘എല്ലാത്തിനും ഒരു നല്ല വശവുമുണ്ട്.. അതുകൊണ്ടല്ലേ നിനക്ക് ഇങ്ങനൊരു വാപ്പച്ചിയേം ഉമ്മച്ചിയേം കിട്ടിയത്.. നിനക്ക് പഠിക്കാൻ പറ്റിയത്.. നന്നായി ജീവിക്കാൻ പറ്റിയത്..’

‘അതൊക്കെയെനിക്കറിയാം സാംചേട്ടായി.. ഉപ്പച്ചിയും അമ്മച്ചിയും എനിക്കെന്റെ ജീവനാ.. പക്ഷെ ചേച്ചിയെ.. ഓർക്കുമ്പോ... എവിടേക്കും നന്നായി ജീവിക്കുന്നുണ്ടെന്ന് അറിഞ്ഞാമതിയായിരുന്നു..’

ഇത്തവണ ബീരാനിക്ക അടുത്ത വന്നു അവനെ കെട്ടിപ്പിടിച്ചു.. അവന്റെ സങ്കടം കുറെ അങ്ങനെ കഴുകിക്കളഞ്ഞു..

                ***********

കാവേരിയുടെ പഠിപ്പ് കഴിഞ്ഞു.. അവൾ റിസൽറ്റിന് കാത്തിരിക്കുന്ന സമയം.. ശ്രീദേവിക്ക് ഹോസ്പിറ്റലിൽ പോകാൻ അവളെയും കൂടെക്കൂട്ടി..

ആശുപത്രിയിൽ ചെന്നു കാവേരിയെ കസേരയിൽ ഇരുത്തി ശ്രീദേവി ഡോക്ടറെ കാണാനുള്ള എടുത്തു ടോക്കൻ.. ഗൈനക്കോളജിസ്റ്റിന്റെ റൂമിനു വെളിയിൽ അവർ ഇരുന്നു.. ഓരോരുത്തരെയായി നമ്പർ അനുസരിച്ച് വിളിച്ചുകൊണ്ടിരുന്നു.. കുറെ കഴിഞ്ഞപ്പോൾ ഒരു നഴ്‌സ് വന്നു പേര് വിളിച്ചു..

‘കാവേരി...’

അവൾ ശ്രീദേവിയെ നോക്കി.. ശ്രീദേവി ചിരിച്ചു.. തന്റെ പേരിൽ മറ്റാരോ ഇവിടെയുണ്ട്.. വീണ്ടും പേരു വിളിച്ചു..

‘കാവേരി..  വന്നിട്ടില്ലേ..’

ശ്രീദേവി വിളറിയ ചിരിയോടെ അവളുടെ കൈപിടിച്ചു.. എന്നിട്ട് ഡോക്ടറുടെ റൂമിലേക്ക് നടന്നു.. കാവേരി യാന്ത്രികമായി അവളെ അനുഗമിച്ചു..

ഡോക്ടറും ശ്രീദേവിയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. കണ്ടിട്ട് അവർ വളരെ അടുത്ത സുഹൃത്തുക്കളാണ് എന്നു മനസ്സിലായി... കുറെ ബ്ലഡ് ടെസ്റ്റും സ്കാനിങ്ങും ഒക്കെ പറഞ്ഞു.. എല്ലാം നടത്തി..കാവേരിക്ക് ഒന്നും മനസ്സിലായില്ല.. ശ്രീദേവി ഒന്നും പറഞ്ഞതുമില്ല.. .

ടെസ്റ്റുകളൊക്കെകഴിഞ്ഞ് വീണ്ടും അവർ ഡോക്ടറുടെ മുറിയിലെത്തി.. ഡോക്ടർ പറഞ്ഞു

‘ശ്രീ... കൻഗ്രാറ്റ്‌സ്... ടെസ്റ്റ് എല്ലാം ഒക്കെയാണ്.. ഈ കുട്ടി ആപ്റ്റാണ്... ഇനി കുട്ടിയുടെ സമ്മതം മാത്രം മതി.. നിന്റെ ഭർത്താവിൻറേം’

കാവേരിയും ശ്രീദേവിയും തിരികെ വീട്ടിലേക്ക് പോന്നു.. വഴിയിൽ രണ്ടുപേരും തമ്മിൽ സംസാരമൊന്നും ഉണ്ടായില്ല.. വീട്ടിൽ വന്നു കായറിയപ്പോഴേ കാവേരി ശ്രീദേവിയെ ചോദ്യം ചെയ്യാൻ തുടങ്ങി..

‘ശ്രീയേച്ചി.. എന്താ ഇതിന്റെയൊക്കെ അർത്ഥം.. എനിക്കൊന്നും മനസ്സിലാകുന്നില്ല.. ഒന്നു പറഞ്ഞു താ.. ‘

‘അത് കാവേരി.. നിനക്കറിയാല്ലോ എനിക്കൊരു അമ്മയാകാൻ കഴിയില്ല.. പക്ഷെ എനിക്കുമില്ലേ ആഗ്രഹം.. ഒരു കുഞ്ഞിനെ വളർത്താൻ.. നീയെന്നെ സഹായിക്കണം’

‘ഒക്കെയെനിക്ക് മനസ്സിലാകും.. പക്ഷെ .. എന്തുകൊണ്ട് ഞാൻ.. വേറെ എത്രയോപേരെക്കിട്ടും.. ഞാൻ തന്നെയെന്തിന്.. ഒരുപാട് ആൾക്കാരുണ്ടല്ലോ ഇപ്പൊ വാടകക്ക് ഗർഭപാത്രം തരാൻ.. ഞാൻ തന്നെ എന്തിനാ.. എനിക്ക്.. എന്റെ ജീവിതം....’

‘എന്റെ കുഞ്ഞിനെ ചുമക്കാൻ അര്ഹതയുള്ളയാളെത്തന്നെ വേണമായിരുന്നു എനിക്ക്.. മറ്റൊരു ദുശ്ചിന്തകളും ഇല്ലാത്ത.. ഒരാൾ.. പക്ഷെ പ്രധാന കാരണം ഇതൊന്നുമല്ല ... എല്ലാവരും കരുതണം കുഞ്ഞിനെ പ്രസവിച്ചത് ഞാനാണെന്ന്.. അതുകൊണ്ടാ.. ഞാൻ.. ഒന്നുമില്ലെങ്കിലും നിന്ന്നെ ഇത്രമാത്രം നോക്കി വളർത്തി പഠിപ്പിച്ചില്ലേ.. നിന്റെ ജീവിതത്തിൽ ഒരു കുറവും വരാതിരിക്കാനുള്ളതെല്ലാം ഞാൻ ചെയ്യാം.. നിനക്കൊരു ജോലിയും വാങ്ങിത്തരാം.. ദയവുചെയ്ത് ഇതിനു സമ്മതിക്കണം.. ‘

‘ഓഹോ... അപ്പൊ എന്റെ ഗർഭപാത്രത്തിനുള്ള വാടകയായിരുന്നു ഇതെല്ലാം അല്ലെ.. നന്നായി ചേച്ചി..’

‘നിനക്ക് ഇഷ്ടമില്ലെങ്കിൽ ഞാൻ നിര്ബന്ധിക്കില്ല.. എന്റെ മനസ്സ് നീ മനസ്സിലാക്കുമെന്നു കരുതി.. സാരമില്ല.. നിന്റെ ഇഷ്ടം..’

ശ്രീദേവി കണ്ണീരുതുടച്ചു.. കാവേരി ഒന്നും പറയാതെ റൂമിൽ പോയി വാതിലടച്ചു കുറ്റിയിട്ടു..

ശ്രീദേവി കരഞ്ഞു കരഞ്ഞ് ഉറങ്ങിപ്പോയി.. അന്ന് രാത്രി ആരും ഒന്നും കഴിച്ചില്ല.. രാവിലെ തന്റെ കാലിൽ നനവനുഭവപ്പെട്ടതുകൊണ്ടാണ് ശ്രീദേവി ഉണർന്നത്.. കാൽക്കൽ കാവേരി ഉണ്ടായിരുന്നു.. ശ്രീദേവി എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ കാവേരി അവളുടെ കാലിൽ പിടിച്ചു കരഞ്ഞു....

‘ചേച്ചി.. എന്നോട് ക്ഷമിക്കണം.. പറയാൻ പാടില്ലാത്തതൊക്കെപറഞ്ഞു.. എല്ലാം മറന്നു ഞാൻ.. ചേച്ചിയില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഞാനിപ്പോ ജീവനോടെ ഉണ്ടാകുമായിരുന്നില്ല.. ആരുമല്ലാഞ്ഞിട്ടുകൂടി ചേച്ചി എന്നെ ഒരു കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ചു.. ചേച്ചി.. എല്ലാത്തിനും മാപ്പ്.. ചേച്ചി എന്തു പറയുന്നോ അതുപോലെ ഞാൻ ചെയ്യാം.. ചേച്ചിക്കുവേണ്ടി എന്റെ ഗർഭപാത്രമല്ല ജീവൻവരെത്തരാൻ എനിക്ക് സമ്മതം... എനിക്ക് സമ്മതമാ ചേച്ചി.. പൂർണ്ണസമ്മതം..’

രണ്ടുപേരും കെട്ടിപ്പിടിച്ചു കരഞ്ഞു.

         *******

പിന്നെ എല്ലാം വളരെപ്പെട്ടെന്നായിരുന്നു.. ശ്രീദേവിയുടെ ഭർത്താവ് വന്നു.. അവർ ആശുപത്രിയിൽ ഒന്നിച്ചുപോയി.. ശ്രീദേവിയുടെയും ഭർത്താവിന്റെയും ഭ്രൂണം കാവേരിയിൽ നിക്ഷേപിച്ചു..  അതു വിജയം കണ്ടെത്തിയതോടെ ശ്രീദേവിയും ഭർത്താവും കാവേരിയോടൊപ്പം ലണ്ടനിലേക്ക് പറന്നു..

ശ്രീദേവിയുടെ ഭർത്താവിന് അധികം സുഹൃത്തുക്കൾ ഇല്ലാത്തത് ഒരു തരത്തിൽ അനുഗ്രഹമായിരുന്നു.. വൈകാതെ ശ്രീദേവി താൻ ഗർഭിണിയാണെന്ന് എല്ലാവരെയും അറിയിച്ചു.. നാട്ടിലേക്ക് വരാൻ നിർബന്ധിച്ചു എല്ലാവരോടും അവൾ തീയതി അടുക്കുമ്പോൾ വരണമെന്ന ന്യായം പറഞ്ഞു..

കാവേരിയെ ഒരു രാജകുമാരിയെപ്പോലെ അവർ നോക്കി.. അമ്മയാകുന്നതിലുള്ള എല്ലാ അനുഭൂതികളും അവൾക്കും വന്നു തുടങ്ങി.. അതെല്ലാം ശ്രീദേവിയും കണ്ടാസ്വദിച്ചു..

നാട്ടിൽ പോകുമ്പോൾ നേരെ ആശുപത്രിയിൽ അഡ്മിറ്റ്  ആകാനായിരുന്നു തീരുമാനം.. അങ്ങനെ അവർ നാട്ടിലേക്ക് പുറപ്പെട്ടു.. ശ്രീദേവി അവിടെ വച്ചുതന്നെ തലയിണ വച്ച് വയറു വലുതാക്കിയിരുന്നു..  എയർപോർട്ടിൽ നിന്നും ഇറങ്ങാൻ നേരം ബാത്റൂമിൽ പോയി കാവേരി ഒരു പർദയിട്ട്..തലയും മൂടി നിഖാബ് വച്ചു മുഖവും  മറച്ചു പുറത്തേക്ക് നടന്നു..

ശ്രീദേവിയും ഭർത്താവും ഒരു കാറിലും കാവേരി മറ്റൊരു കാറിലുമായി  ആശുപത്രിയിലേക്ക് പുറപ്പെട്ടു.. ആശുപത്രിയിൽ സുഹറ എന്ന പേരോടുകൂടി കാവേരി അഡ്മിറ്റ് ആക്കപ്പെട്ടു.. അവളെ ഒറ്റക്ക് ഒരു  ഐസോലേഷൻ റൂമിലാണ് കിടത്തിയത്. ഇടക്കിടെ റെസ്റ്റുകൾക്ക് പുറത്തുപോകുമ്പോൾ ശ്രീദേവിയെ കാണും എങ്കിലും അമ്മയും മറ്റു ബന്ധുക്കളും ഉള്ളത് കാരണം  പരസ്പരം മിണ്ടിയില്ല.. എല്ലാ ടെസ്റ്റുകൾക്കും ശേഷം പിറ്റേന്ന് തന്നെ രണ്ടുപേരെയും പ്രസവമുറിയിൽ പ്രവേശിപ്പിച്ചു... ഡോക്ടറിന്റെ അടുപ്പമുള്ളതും വിശ്വാസമുള്ളതുമായ ചില നഴ്സുമാരെ അന്ന് ഓപ്പറേഷൻ തീയേറ്ററിലും പ്രസവമുറിയിലും ഡ്യൂട്ടിക്കിട്ടു..

കാവേരിയെ ഓപ്പറേഷൻ ചെയ്തു.. അവൾ ഒരാണ്കുഞ്ഞിന് ജന്മം നൽകി.. പാതി ബോധത്തിൽ അവൾ കാണുന്നുണ്ടായിരുന്നു.. നഴ്‌സ് എടുത്തുകൊണ്ടുപോകുന്ന തന്റെ ചോരക്കുഞ്ഞിനെ.. പിന്നീട് അവളുടെ ബോധം മറഞ്ഞു..

ആശുപത്രി രേഖകളിലെല്ലാം സുഹ്റയുടെ കുട്ടി മരിച്ചതായി വിധിയെഴുതി.. ബോധം വന്നപ്പോൾ കാവേരി ആദ്യം കണ്ടത് ശ്രീദേവിയുടെ ഭർത്താവിനെയാണ്.. പക്ഷെ അയാളുടെ കയ്യിൽ കുഞ്ഞിനു പകരം  ഒരു മുദ്രപ്പത്രം ആയിരുന്നു..
കാവേരി കുഞ്ഞിനെ ചോദിച്ചപ്പോൾ ആ മുദ്രപ്പത്രം അവൾക്ക് നേരെ അയാൾ നീട്ടി.. അവൾ അത് വാങ്ങിനോക്കി.. കുഞ്ഞിനു മേലെ തനിക്ക് അവകാശമൊന്നുമില്ലന്നായിരുന്നു അതിൽ.. അവൾ കുഞ്ഞിനെ ഒരു നോക്കു കാണാൻ കെഞ്ചി..  ഒപ്പിട്ടു തന്നാൽ ഒരു തവണ കുഞ്ഞിനെ കാണിക്കാം എന്ന ഉടമ്പടിയിൽ അയാൾ മുദ്രപ്പത്രം അവൾക്ക് നേരെ നീട്ടി.. ഗത്യന്തരമില്ലാതെ അവൾ ഒപ്പിട്ടുകൊടുത്തു.. അയാൾ ഒന്നും മിണ്ടാതെ മുറി വിട്ടു പോയി.. അവൾ കരഞ്ഞു തളർന്നു..

രാത്രിയായപ്പോൾ  ശ്രീദേവി കുഞ്ഞുമായി അവളുടെ റൂമിൽ എത്തി.. ഒന്നു കൊതിതീരെ കാണാൻ... മാറോടു ചേർക്കാൻ.. . മുലപ്പാലൂട്ടാൻ അവളുടെ മനസ്സ് വെമ്പി.. കുഞ്ഞിനെ ഒരു തവണ എടുക്കാൻ കാവേരി ചോദിച്ചപ്പോൾ  ഒരു ഫയൽ അവളുടെ കയ്യിൽ കൊടുത്തു... റോസാപ്പൂപോലെയുള്ള കുഞ്ഞുമുഖം മാത്രം ഒരു നോക്കു കാട്ടിയത്തിന് ശേഷം ശ്രീദേവി മുറിവിട്ടിറങ്ങി... മുകരാൻ ഇളംചുണ്ടുകളില്ലെന്നറിയാതെ മുലപ്പാൽ കിനിഞ്ഞു..

ഒരു വലിയതുക അച്ചടിച്ച പ്രമുഖ ബാങ്കിൽന്റെ പാസ്‍ബുക്കും എടിഎം കാർഡും..  ഡൽഹിയിലെ ഒരു വലിയ സ്കൂളിൽ സ്ഥിരമായ ജോലിക്കുള്ള അപ്പോയിന്മെന്റ് ലെറ്ററും അടങ്ങിയ ഫയൽ കാവേരിയുടെ കയ്യിലിരുന്നു വിറച്ചു.. 

(തുടരും)

നിന്നെയും തേടി
****************

ഭാഗം :- 8

ആശുപത്രിയിൽ നിന്നും പോന്നതിനു ശേഷം ഒരു  തവണ കാവേരി കുഞ്ഞിനേക്കാണാൻ ശ്രീദേവിയുടെ വീട്ടിൽപ്പോയി. പക്ഷെ  ചെന്നപ്പോൾ അയല്പക്കക്കാർ പറഞ്ഞു അവർ കുടുംബവീട്ടിലേക്ക് പോയെന്ന്.. അവൾ കുടുംബവീട്ടിൽ പോയിട്ടില്ല.. അതുകൊണ്ട് സ്ഥലം അറിയില്ല.... അടുത്താഴ്ച്ച അവർ തിരിച്ചവരും എന്ന അറിവിൽ അവൾ ഹോസ്റ്റലിലേക്ക് തിരികെപ്പോയി.. കുഞ്ഞിനെ ഒന്നു കണ്ടാൽ മാത്രം മതിയായിരുന്നു അവൾക്ക്.. അടുത്ത ആഴ്ച വന്നപ്പോൾ അവൾ അറിഞ്ഞു അവർ കുഞ്ഞിനെയും കൊണ്ട് തിരികെ ലണ്ടനിൽ പോയ വിവരം..

മറ്റൊരു മാർഗവുമില്ലാതെ അവൾ ഡൽഹിയിലേക്കുള്ള തീവണ്ടിയിൽ  കയറി.. സ്കൂളിൽ ഒന്നാം ക്ലാസ്സിലുള്ള കുട്ടികളുടെ ചുമതല ആയിരുന്നു അവൾക്ക്.. ആദ്യം കൂടെ മറ്റൊരു മലയാളി ടീച്ചറും ഉണ്ടായിരുന്നു.. ഭാഷ ഒക്കെ ഒരുവിധം പടിച്ചുവന്നപ്പോൾ അവൾ ഒറ്റക്ക് തന്നെ ക്ലാസ് കൈകാര്യം ചെയ്യാൻ തുടങ്ങി.

ഉടമസ്ഥൻ മലയാളിയായതുകൊണ്ട് ആ സ്കൂളിൽ കൂടുതലും ജീവനക്കാർ മലയാളികളായിരുന്നു.. അതിൽ ഹെഡ്മാസ്റ്റർ വർഗീസ് സാറും ഭാര്യ മോളി ടീച്ചറും അവളുമായി നന്നായി അടുത്തു.  അവരോടു മാത്രം പൂർവകാല കഥകൾ അവൾ പറഞ്ഞു...

ആയിടക്കാണ് സ്കൂളിൽ പുതിയ ഒരു ക്ലർക്ക് ജോലിക്ക് വന്നത്.. ജോസഫ്.. സുമുഖൻ.. രസികൻ.. എല്ലാവരോടും പെട്ടെന്ന് കൂട്ടുകൂടുന്നവൻ.. സൽസ്വഭാവി.. കൂടെ താമസിക്കുന്ന മറ്റ് അധ്യാപകർക്ക് അയാളെപ്പറ്റി പറയുമ്പോൾ നൂറുനാവാണ്.  വെള്ളമടിയില്ല .. പുകവലിയില്ല.. മറ്റുള്ളവരെ സഹായിക്കാൻ മുൻപന്തിയിൽ .. എല്ലാവരുമായും നല്ല സൗഹൃദം...

പക്ഷെ കാവേരി എന്തുകൊണ്ടോ അയാളോട് അടുത്തില്ല.. അയാളോടെന്നല്ല ആരോടും... പക്ഷെ ജോസഫ് കാവേരിയെ എന്നും ശ്രദ്ധിക്കുമായിരുന്നു. സ്വയം നിർമിച്ച ചട്ടക്കൂടിൽ ഒതുങ്ങി ജീവിക്കുന്ന ഒരു പാവം പെണ്ണ്.. അയാൾ മറ്റ് അധ്യാപകരോട് തിരക്കി..

‘ആ പെണ്ണിന് ഭയങ്കര ജാടയാ.. ഹെഡ്മാസ്റ്ററും ഭാര്യയുമായിട്ടെ കൂട്ടുകൂടൂ .’  കൂട്ടത്തിൽ കുശുമ്പത്തിയായ നീന പറഞ്ഞു

‘വെറുതെയാ ജോസഫേ.. ജാടയൊന്നുമല്ല.. പാവമാ.. കുറച്ചു കാശുള്ളിടത്തെയാണെന്നു തോന്നുന്നു.. ഇടക്കിടെ അമ്പലങ്ങളിലും പള്ളിയിലുമൊക്കെ അന്നദാനം നടത്തും.. പിന്നെ തെരുവുകളിലെ കുട്ടികൾക്ക് മിക്കപ്പോഴും ആഹാരം വാങ്ങിക്കൊടുക്കും.. ഇതൊക്കെ ഞാൻ കാണുന്നതാ കേട്ടോ.. ഇടക്ക് അമ്പലത്തിൽ ഞാനും കൂടെപ്പോകാറുണ്ട്.. പഴ്സണലായി ഒന്നും പറയാറില്ല.. എന്തായാലും കുട്ടികൾക്കൊക്കെ അവളെ ജീവനാ.. അവളുടെ ക്ലാസ്സിലെ കുട്ടികൾ മിടുക്കരാ.. ‘ അരുന്ധതി ടീച്ചർ പറഞ്ഞു..

‘എങ്ങനെയെങ്കിലും അവളെപ്പറ്റി കൂടുതൽ അറിയണം.. കണ്ടനാൾ മുതൽ തുടങ്ങിയതാ നെഞ്ചിലൊരു പിടപ്പ്.. അതിപ്പോൾ കണ്ടാലും ഉണ്ട്..’

‘എന്താ ജോസഫേ.. ഒരാലോചന’ നീന ചോദിച്ചു.

‘ഏയ്.. എന്താലോചിക്കാൻ നീന ടീച്ചറെ..’

അവർ ഓരോരോ കഥകൾ പറഞ്ഞു നടന്നു..

           *******

അങ്ങനെ ഒരു ദിവസം സ്കൂളിൽ നിന്നും എല്ലാവരും കൂടി ടൂർ പോകാൻ തീരുമാനിച്ചു.. കാവേരിക്ക് പോകാൻ താൽപര്യമില്ലായിരുന്നു.. അവൾ ഒഴിഞ്ഞുമാറി. പക്ഷെ പോകേണ്ട ദിവസം ആയപ്പോൾ ഒരു ടീച്ചറിന് സുഖമില്ലാതായി.. അതുകൊണ്ട് കാവേരിക്ക് വീണ്ടും ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ല.. അവൾ മനസ്സില്ലാ മനസ്സോടെ എല്ലാവരുടേം കൂടിപ്പോയി..

എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു..   കാവേരി മാത്രം ഒറ്റപ്പെട്ട് കുട്ടികളുടെ കാര്യം നോക്കി നിന്നു. ജോസഫ് ഒരുപാട് തവണ അവളോട് സംസാരിക്കാൻ ചെന്നെങ്കിലും ഫലമുണ്ടായില്ല..

പക്ഷെ ദൈവ നിശ്ചയം മറ്റൊന്നായിരുന്നു..  കാവേരി ബാത്‌റൂമിൽ തെന്നിവീണു.. കാലിന് സ്‌പ്രൈൻ ഉള്ളതുകൊണ്ട് നടക്കേണ്ട എന്നായിരുന്നു ഡോക്ടറുടെ നിർദേശം.. എല്ലാവരും കുട്ടികളുടെ കൂടെ പോകാൻ അവൾ നിർബന്ധിച്ചെങ്കിലും ഒറ്റക്ക് കിടക്കേണ്ട എന്ന നിർദ്ദേശത്തോടെ ജോസഫ് അവളുടെ കൂട്ടിനു നിന്നു.. ഹെഡ്മാസ്റ്ററും കൂട്ടരും അതു ശരിവച്ചു..  കുറച്ചെങ്കിലും സംസാരിക്കാമെന്ന ദുരുദ്ദേശവും അവനില്ലാതിരുന്നില്ല..

കുറെ നേരം കാവേരിയുടെ കട്ടിലിനടുത്ത് ഇരുന്നെങ്കിലും അവൾ ഒന്നും സംസാരിക്കാൻ കൂട്ടാക്കിയില്ല.. അവസാനം ജോസഫ് തന്നെ തുടക്കമിട്ടു..

‘കാവേരിടീച്ചേറെന്താ ഒന്നും മിണ്ടാത്തെ’

‘ഇപ്പൊ ഞാൻ എന്ത് മിണ്ടാനാ.. കാലിൽ വേദനയുണ്ട്’

‘ഇപ്പോഴല്ല.. കുട്ടികളും വർഗീസ് സാറും ടീച്ചറും അല്ലാതെ മറ്റാരോടും സംസാരിച്ചു കാണുന്നില്ല..  അതെന്താന്നാ ചോദിച്ചെ. എപ്പോഴും ഒരു വിഷാദ മൂകഭാവം..’

‘അങ്ങാനൊന്നുമില്ല.. ഞാൻ ആവശ്യത്തിന് സംസാരിക്കാറുണ്ടല്ലോ’

‘അതല്ലല്ലോ.. നമ്മൾ ഒരു സ്ഥാപനത്തിൽ ഒന്നിച്ചു ജോലി ചെയ്യുന്നവർ അല്ലെ.. അപ്പൊ എല്ലാരുമായും കൂട്ടുകൂടുന്നതിൽ എന്താ തെറ്റ്.. ‘

‘അങ്ങനെ ഒരു തെറ്റുമില്ല.. പക്ഷെ എനിക്ക് അങ്ങനെ സംസാരിക്കാൻ താൽപര്യമില്ല.. അതുകൊണ്ടാ’

‘അപ്പൊ ഞാനും സംസാരിക്കണ്ടാന്ന്.. ഓക്കെ.. ഞാൻ ഇനി മിണ്ടുന്നില്ല’

‘അങ്ങനല്ല.. ജോസഫ് സംസാരിച്ചോളൂ.. എനിക്ക് കേട്ടുകൊണ്ടിരിക്കാൻ ഇഷ്ടമാ..’

അവർ കുറെ നേരം സംസാരിച്ചു.. അവർ എന്നു പറഞ്ഞാൽ ജോസഫ്.. കാവേരി നല്ലൊരു കേൾവിക്കാരിയായി.. എന്തൊക്കെയോ സംസാരിച്ചു.. സംസാരിച്ചു സംസാരിച്ച് അവർ തമ്മിൽ നല്ല കൂട്ടായി...

എല്ലാവരും തിരികെ വന്നു. അങ്ങനെ കുറേശെ കുറേശ്ശെയായി കാവേരി എല്ലാവരോടും അടുത്തു പെരുമാറാൻ തുടങ്ങി.. പക്ഷെ വ്യക്തിപരമായ ഒന്നും ആരുമായും അവൾ പങ്കിട്ടിരുന്നില്ല..

ജോസഫും കാവേരിയും തമ്മിൽ ദൃഢമായ ഒരു സൗഹൃദം ഉടലെടുത്തു..  സ്വാഭാവികമായും മറ്റുള്ളവർ അവരെ ചേർത്ത് കഥകളുണ്ടാക്കി പറയാൻ തുടങ്ങി.. അങ്ങനെ അവരുടെ ചെവിയിലും അതെത്തി.. കാവേരി ജോസഫിനോട് അധികം മിണ്ടതെയായി.. എപ്പോൾ കണ്ടാലും ഒഴിഞ്ഞുമാറാൻ തുടങ്ങി..

അന്നുമുതൽ രണ്ടുപേർക്കും എന്തൊക്കെയോ നഷ്ടമായ പ്രതീതി ആയിരുന്നു.. ജോസഫ് സംസാരിക്കാൻ ശ്രമിക്കുമെങ്കിലും കാവേരി ഒഴിഞ്ഞു മാറി.. ഒരിക്കൽ ക്ഷേത്രത്തിൽ പോയ കാവേരിയേക്കാത്ത് ജോസഫ് പുറത്തുണ്ടായിരുന്നു.. കാവേരി ഇറങ്ങി വന്നപ്പോൾ ജോസഫിനെക്കണ്ട് മുഖം കൊടുക്കാതെ വേഗം നടന്നു.. ജോസഫ് അവളെ വിളിച്ചു

‘കാവേരി... ഒന്നു നിക്കുമോ’

കാവേരിക്ക് നിൽക്കാതിരിക്കാനായില്ല.. പിടിച്ചു നിർത്തിയത് പോലെ അവൾ നിന്നു..

‘കാവേരി ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ താൻ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ.. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.. വല്ലവരും വല്ലതും പറയുന്നതിന് ഞാൻ എന്തുപിഴച്ചു.. താൻ മിണ്ടാതിരിക്കുമ്പോൾ എനിക്ക് എന്തോപോലെ.. ‘

‘അത്.. ജോസഫ് എല്ലാവരും ഓരോന്നു പറയുമ്പോൾ.. ‘

‘ഞാൻ ഒരു കാര്യം പറഞ്ഞാൽ കാവേരി തെറ്റുധരിക്കുമോ..’

‘എന്താ.. പറയ്’

‘ഞാൻ തന്നെ വിവാഹം ചെയ്തോട്ടെ..’

കാവേരി ആ ചോദ്യം പ്രതീക്ഷിച്ചില്ല.. കണ്ണുനിറച്ച് അവൾ ജോസഫിനെ നോക്കി..

‘അത്.. ഞാൻ.. എനിക്ക്.. ജോസഫ്’

‘നന്നായി ആലോചിച്ച ശേഷം ഒരു തീരുമാനം പറഞ്ഞാൽ മതി...’

‘ജോസഫ്.. എനിക്ക്‌ തന്നോട് ഇഷ്ടക്കുറവൊന്നുമില്ല.. പക്ഷെ... തനിക്ക് എന്നെപ്പറ്റി എന്തറിയാം... ഞാൻ എല്ലാം പറയാം... അതിനുശേഷം താൻ തന്നെ ആലോചിക്ക്.. എന്നെ തനിക്ക് വേണോ വേണ്ടയോ എന്ന്..’

‘എനിക്കൊന്നും അറിയണമെന്നില്ല..  താൻ എങ്ങനെയാണോ.. അങ്ങനെ ഞാൻ സ്വീകരിക്കും തന്നെ.. തന്റെ ഇഷ്ടം മാത്രം നോക്കിയാൽ മതി എനിക്ക്.. ‘

‘അങ്ങനെയല്ല ജോസഫ്.. എനിക്ക് പറയാനുള്ളത് താൻ കേൾക്കണം.. ഇന്ന് വൈകിട്ട് സ്കൂൾ കഴിഞ്ഞ് താൻ പാർക്കിൽ വരണം.. ഞാൻ അവിടെക്കാണും..’

              ********
 
കാവേരി എല്ലാം തുറന്നു പറഞ്ഞതിനുശേഷം കുറച്ചു നേരത്തേക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല.. ജോസഫിന്റെ മുഖം വിളറിയിരുന്നു..

‘ഇപ്പോഴും തനിക്ക് എന്നെ കല്യാണം കഴിക്കണമെന്നുണ്ടോ.. ഒന്നു പ്രസവിച്ച എന്നെ.. ഗർഭപാത്രം വാടകക്ക് നൽകി ആ പൈസ കൊണ്ട് ജീവിക്കുന്ന എന്നെ.. തെരുവ് സർക്കസ്സുകാരന്റെ മകളായ എന്നെ.. അനാഥയായ ഈ എന്നെ തന്നെ ഇപ്പോഴും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ.. ഇല്ലെന്നെനിക്കറിയാം.. അതുകൊണ്ടാണ് ഞാൻ വലിയ ആശയൊന്നും തരാതിരുന്നത്..’

‘ഇപ്പൊ എനിക്ക് തന്നെ കെട്ടാൻ ആഗ്രഹമില്ലെന്ന് ആരാ പറഞ്ഞേ.. ഞാൻ പറഞ്ഞല്ലോ എങ്ങാനൊക്കെയായാലും തന്നെ മാത്രം മതിയെനിക്ക്..’

‘വിശ്വസിക്കാമോ എനിക്ക്..’

‘നൂറു ശതമാനം... എന്റെ ഇഷ്ടമാണ് വീട്ടുകാരുടെയും ഇഷ്ടം... പിന്നെ തന്റെ ഏറ്റവും വലിയ ആഗ്രഹമെന്താ..’

‘എനിക്ക്... എന്റെ അനിയനെ കണ്ടെത്തണം.. എന്റെ കയ്യിലുള്ള പൈസ കൊണ്ട് അനാഥ ജന്മങ്ങൾക്ക് സഹായം എത്തിക്കണം..’

ജോസഫ് ഒന്നു മൂളി

പിന്നീട് അവർ ശരിക്കു പ്രേമിച്ചു നടന്നു.. അവർ ഒരുപാട് അടുത്തു മനസ്സുകൊണ്ടു മാത്രം.. കാവേരി  തന്റെ കയ്യിലുള്ള പൈസയും ബാങ്കിലുള്ള പൈസയും ജോസഫ് ഓരോ ആവശ്യങ്ങൾ പറയുന്നതനുസരിച്ച് കൊടുത്തുകൊണ്ടിരുന്നു....

അങ്ങനെയൊരു ദിവസം  വീട്ടിൽ പറയുന്നതിന് വേണ്ടി ജോസഫ് ലീവ് എടുത്ത് നാട്ടിൽ പോകാനൊരുങ്ങി.. കണ്ണീരോടെയും പ്രാർത്ഥനയോടെയും കാവേരി അവനെ യാത്രയാക്കി..

നാട്ടിൽ ചെന്ന് ഒരാഴ്ച്ചയോളം ജോസഫിന്റെ ഫോൺ വന്നുകൊണ്ടിരുന്നു.. പിന്നീട് അത് കുറഞ്ഞു കുറഞ്ഞു വന്നു.. തിരക്കാണെന്ന ന്യായവും.. പിന്നീട് ഒരു നാൾ ആ ഫോൺ ഓഫായി..

വർഗീസ് സാറിന് അവരുടെ ബന്ധത്തെപ്പറ്റി അറിയാമായിരുന്നു.. അയാൾ ജോസഫിന്റെ ഫയൽ നോക്കി ഒരു നമ്പർ അവൾക്ക് പറഞ്ഞുകൊടുത്തു.. അവൾ അതിൽ വിളിച്ചു.. ആദ്യപ്രാവശ്യം അത് റിങ് ചെയ്തു.. ആരും എടുത്തില്ല.. രണ്ടാമത്തെ പ്രാവശ്യം ആരോ ഫോൺ എടുത്തു.. ജോസഫിന്റെ ശബ്ദമല്ല..

‘ഹ.. ഹ..ഹലോ... ജോസഫിന്റെ നമ്പർ ആണോ..’

‘അല്ലല്ലോ... ഇത് ജോസഫിന്റെ നമ്പർ അല്ല.. നിങ്ങൾക്ക് നമ്പർ മാറി... ‘

ഫോൺ കട്ടായി... ഇനിയെന്ത് എന്നറിയാതെ അവൾ നിന്നു..

‘ അതേ ഞാൻ ചതിക്കപ്പെട്ടിരിക്കുന്നു..  അയാൾ ഓഫീസിൽ പോലും നമ്പർ മാറ്റിയാണ് കൊടുത്തത്.. അപ്പൊ.. അറിഞ്ഞുകൊണ്ട് എന്നെ വഞ്ചിക്കുകയായിരുന്നു.. എന്റെ പൈസയും മുഴുവൻ എടുത്തു.. അയാൾ അറിഞ്ഞുകൊണ്ട് എന്നെ.. ആരോരും ഇല്ലാത്ത എന്നെ വഞ്ചിച്ചു.. ഇനി ജീവിച്ചിരുന്നിട്ട് എന്തു കാര്യം ആരോരും തുണയില്ലാതെ.. മരിക്കണം...’

ഇങ്ങനെയുള്ള ചിന്തകൾ മനസ്സിൽകൂടി പൊയ്ക്കൊണ്ടിരുന്നു.. പെട്ടെന്ന് ഒരു കൈ അവളുടെ തോളിൽ പതിഞ്ഞു..  ഹെഡ്മാസ്റ്ററായിരുന്നു..

‘മോളെ.. എനിക്ക് മനസ്സിലാകും എല്ലാം.. ഇപ്പൊ നിന്റെ ചിന്ത എന്താണെന്നും എനിക്കറിയാം.. ഇതൊക്കെ മറക്ക്.. നിന്റെ മനസ്സിൽ ഒരു വലിയ ലക്ഷ്യമില്ലേ.. നിന്റെ കൂടിപ്പിറപ്പ്.. അവനെക്കണ്ടെത്താൻ നോക്ക്.. ഞാൻ ഉണ്ട് നിന്റെ കൂടെ.. നിന്റെ മനസ്സൊന്നു ശാന്തമാകട്ടെ. .. ഒരു യാത്ര നല്ലതാ.. മലപ്പുറത്തേക്കുള്ള വണ്ടിയിലല്ലേ അവൻ പോയത്... അവിടെ എന്റെ അറിവിൽ ഒരു അനാഥാശ്രമമുണ്ട്.  കന്യാസ്ത്രീകൾ നടത്തുന്നത്.. അവിടെ അവനുണ്ടെങ്കിലോ.. .  നമുക്ക് അങ്ങോട്ടേക്ക് ഒരു യാത്രപോകാം .. ഞാനും ടീച്ചറും പിന്നെ കാവേരിമോളും.. മക്കളില്ലാത്ത ഞങ്ങൾക്ക് വയസ്സാം കാലത്ത് കിട്ടിയ ഞങ്ങടെ മോൾ.. ‘

അവൾ  പുഞ്ചിരിച്ചു.. പ്രതീക്ഷയുടെ ഒരു നറുതിരി വെളിച്ചം  ആ പുഞ്ചിരിയിൽ ഉണ്ടായിരുന്നു..

          ***********

ഈ സമയം മലപ്പുറത്ത് ഒരു വീട്ടിൽ ഫോണിൽ റോങ്ങ് നമ്പറിൽ നിന്നു വന്ന ശബ്ദം പരിചിതമാണല്ലോ എന്ന ചിന്തയിൽ വലയുകയായിരുന്നു അൻവർ..

(തുടരും)

നിന്നെയും തേടി
****************

ഭാഗം :- 9

ട്രെയിൻ ചൂളം വിളിച്ച് മലപ്പുറത്ത് റെയിൽവേ സ്റ്റേഷനിൽ ഒരു കിതപ്പോടെ നിന്നു.. വർഗീസ് സാറും ടീച്ചറും കാവേരിയും ഇറങ്ങി.. മൂന്നു ദിവസത്തെ ട്രെയിൻ യാത്ര അവരെ പാടെ തളർത്തിയിരുന്നു.. ഉച്ചഭക്ഷണം ട്രെയിനിൽ നിന്നും കഴിച്ചിട്ട് ഇറങ്ങിയതുകൊണ്ട് വിശപ്പു തോന്നിയില്ല.. അവർ നേരെ ഓട്ടോ സ്റ്റാന്റിലേക്ക് നടന്നു.. അടുത്തെവിടെയെങ്കിലും മുറിയെടുക്കാൻ കുറഞ്ഞ നിരക്കിൽ ഹോട്ടൽ ഉള്ളിടത്തേക്ക് അവർ ഓട്ടോക്കാരനോട് ചോദിച്ചു മനസ്സിലാക്കി.. ഓട്ടോക്കൂലിയും പറഞ്ഞുറപ്പിച്ചശേഷം അവർ ഒരു ഇടത്തരം ഹോട്ടലിലേക്ക് പോയി.. അനാഥാശ്രമത്തിലേക്കുള്ള വഴി ചോദിച്ചു.  ഓട്ടോ ഡ്രൈവർ അയാളുടെ നമ്പർ കൊടുത്തു.. പോകേണ്ട സമയത്തു വിളിച്ചാൽ കൊണ്ടുപോകാമെന്ന് ഏറ്റു..

എല്ലാവരും കുളിച്ചു ഫ്രഷ് ആയി..  ഓട്ടോ ഡ്രൈവറിനെ വിളിച്ചു വരുത്തി.. അവിടെ ചെന്നപ്പോൾ അവർ കണ്ടത് അനാഥാശ്രമത്തിന്റെ മുറ്റത്ത് ഒരു വലിയ പന്തലാണ്.. കുറച്ചു കുട്ടികൾ അവിടെ ഓടിക്കളിക്കുന്നു.. മുതിർന്നവർ ഓരോ ജോലികളിൽ മുഴുകി നടക്കുന്നു.. അടുത്തു കണ്ട ഒരാളോട് സാർ വിവരം അന്വേഷിച്ചു..

‘അതേ.. ചേട്ടാ.. ആരോട് ചോദിച്ചാലാ ഈ സ്ഥാപനത്തെപ്പറ്റി കൂടുതൽ അറിയാൻ കഴിയുക.. ‘

അയാൾ തിരിഞ്ഞു നോക്കി.. എന്നിട്ട് തിരിഞ്ഞു നിന്ന് തലയിൽ കെട്ടുള്ള ഒരു മുസലിയാരെ ചൂണ്ടിക്കാണിച്ചു പറഞ്ഞു..

‘ ദാ.. അങ്ങോട്ടു ചോദിച്ചാൽ മതി..’

‘അല്ല .. അദ്ദേഹത്തിന്റെ പേരെന്താ..’

‘ബീരാൻ’

അവർ അങ്ങോട്ടേക്ക് നടന്നടുത്തു

‘മിസ്റ്റർ ബീരാൻ..’

‘അതേ.. ഞമ്മള് തന്നെ.. എന്താണാവോ’

‘ഞങ്ങൾ ഒരു കാര്യം അന്വേഷിക്കാൻ വന്നതാ.. ഈ  അനാഥാശ്രമം..’

‘ആ അതുതന്നെ.. ഇത് ഒരു ഒൻപത് പത്തു കൊല്ലമായി പൂട്ടിക്കിടക്കുവാരുന്നു.. നാളെയാണ് രണ്ടാമത് തുറന്നു പ്രവർത്തിക്കുന്നതിന്റെ ഉത്ഘാടനം.. ഒന്നു രണ്ടു വിശിഷ്ടാഥിതികളൊക്കെയുണ്ട്.. പിന്നെ ഒരു സിനിമാനടനും ഉണ്ട്.. എല്ലാരും വല്യ വല്യ ആളുകളാണ്.. ‘

‘അതല്ല ഞങ്ങൾ ചോദിക്കാൻ വന്നത്..’

‘അതുതന്നെ.. പുതിയ കുട്ടികളുടെ അഡ്മിഷനും കാര്യങ്ങളും ഒക്കെ സാംകുട്ടിയും പിന്നെ എന്റെ മകൻ അൻവറും കൂടിയാ നോക്കുന്നെ.. അവരൊക്കെ തിരക്കിട്ട് ഓടിനടന്ന് ഓരോ ജോലിയിലാ’

‘അല്ല.. മൂപ്പിന്നെ.. ഞങ്ങള് വേറൊരു കാര്യം ചോദിക്കാൻ’

‘എന്നെ മൂപ്പീന്നെന്നോ.. എന്റെ മോനെങ്ങാനും കേട്ടൊണ്ട് വന്നാലുണ്ടല്ലോ..’

‘ദാ.. അവൻ വരുന്നുണ്ട്..’

‘എടാ മോനെ അൻവറെ.. നീ കേട്ടോ.. എന്നെ മൂപ്പീന്നെന്ന്..’

‘ഉപ്പച്ചീ... ആരാ ഇവരൊക്കെ.. എന്താ കാര്യം.. ‘

‘ആരാന്നറിയില്ലടാ മോനെ.. അനാഥാശ്രമത്തെപ്പറ്റി അന്വേഷിക്കാൻ വന്നതാ’

‘അനാഥാശ്രമത്തെപ്പറ്റിയല്ല.. ഇവിടെ ഞങ്ങളുടെ അറിവിലുള്ള ഒരു കുട്ടി താമസിച്ചിട്ടുണ്ടോന്ന് അറിയാൻ വന്നതാ..’

‘ഓഹ്.. ഇവിടെ കുട്ടികളെയൊക്കെ.. പല ആശ്രമത്തിന്ന് കൊണ്ടുവന്നതാ.. എത്ര പ്രായമുള്ള കുട്ടിയാ..’

‘ഒരു പത്തു പതിനെട്ട് വയസ്സു വരും.. ആണ്കുട്ടിയാണ്..’

‘ഏയ്.. അങ്ങനെ ഇവിടെക്കാണില്ല.. ഇത് പൂട്ടിപ്പോയിട്ട് പത്തു വർഷത്തോളമായി.. ഇപ്പൊ തുറന്നു പ്രവർത്തിക്കാൻ പോകുന്നതേയുള്ളൂ.. ‘

കാവേരിയുടെ മുഖം മ്ലാനമായി..

‘എന്നാൽ നമുക്ക് പോകാം സാറേ.. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലല്ലോ..’

അപ്പോഴാണ് അൻവർ അവരുടെ കൂടെയുണ്ടായിരുന്ന കാവേരിയെ ശ്രദ്ധിച്ചത്.. അവന്റെ നെഞ്ചിൽക്കൂടി ഒരു മിന്നാൽപ്പിണർ പാഞ്ഞു പോയി..

‘ഇത് ചേച്ചിയാണോ...’അവൻ ആലോചിച്ചു

‘ഒന്നു നിന്നെ..’

ബീരാനിക്ക അവരെ തിരികെവിളിച്ചു.. അവർ തിരിഞ്ഞു നിന്നു.. കാവേരി മാത്രം തിരിഞ്ഞില്ല.. അവളുടെ കണ്ണീരൊളിപ്പിക്കാൻ വേറെ മാർഗം ഇല്ലായിരുന്നു..

‘നിങ്ങൾ ആളെപ്പറ്റി വിശദമായിപ്പറയ്.. നമുക്ക് അന്വേഷിക്കാമല്ലോ.. ഏകദേശം മിക്ക അനാഥാലയങ്ങളുടെയും ലിസ്റ്റും കുട്ടികളുടെ പേരും ഞങ്ങളുടെ കയ്യിലുണ്ട്.. കുറച്ചു കുട്ടികളെ ഇങ്ങോട്ടു കൊണ്ടു വരാൻ വേണ്ടി ഞങ്ങൾ ലിസ്റ്റെടുത്തു വച്ചതാ.. നമുക്ക് നോക്കാം വരൂ..’

കാവേരി കണ്ണീര് ഷോളിന്റെ തുമ്പിൽ തുടച്ച് തിരിച്ചു മറ്റുള്ളവരുടെ കൂടെ  നടന്നു..  അകത്തുനിന്നും സുഹ്റയും വന്നു..

‘ഇനി വിശദമായി പറയൂ..’

കാവേരി ചെറുപ്പത്തിൽ നടന്ന സംഭവം അവരോട് പറഞ്ഞു..

ബീരാനും സുഹ്റാബിയും മുഖത്തോടുമുഖം നോക്കി.. ഒരു പൊട്ടിക്കരച്ചിൽ അവിടെ കേട്ടു.. അൻവറായിരുന്നു അത്..

‘ചേച്ചീ... അവൻ വാവിട്ടു നിലവിളിച്ചു.. ‘

‘മോളെ.. ഇതുതന്നെയാ നിന്റെ അനിയൻ സെൽവൻ.. എന്റെ മോനായിട്ട് ഞാൻ വളർത്തുകയായിരുന്നു.. ഞാൻ തന്നെയാ ഇവന് അൻവർ എന്ന പേരിട്ടതും.. ‘

കാവേരി സെൽവന്റെ അരികിലേക്ക് ചെന്നു.. രണ്ടുപേരും കെട്ടിപ്പിടിച്ചു കുറെ നേരം കരഞ്ഞു..

രംഗം ഒന്നു ശാന്തമായപ്പോൾ ബീരാൻ അവരോട് ചോദിച്ചു..

‘അപ്പോൾ മോൾ ഇത്രകാലം എവിടെയായിരുന്നു..’

കാവേരി അവളുടെ ജീവിതം ചുരുക്കിപ്പറഞ്ഞു.. കുഞ്ഞുണ്ടായതും.. ജോസഫിനെ കണ്ടുമുട്ടിയതും ഒഴികെ..

‘അപ്പൊ.. ഇത്രകാലം അനിയനെ കാണാൻ എന്തേ വരാഞ്ഞത്.. ഇത്രനാളും ഞങ്ങൾ നോക്കി വളർത്തിയിട്ട് ഇപ്പൊ ഇവനെ ഞങ്ങളിൽനിന്നും അകറ്റിയാൽ.. ഞങ്ങൾക്കത് സഹിക്കാൻ പറ്റില്ല..’

അൽപം നീരസം മുഖത്തുവരുത്തിയാണ് ബീരാനിക്ക അതു പറഞ്ഞത്..

‘അയ്യോ... എനിക്ക് ഇത്രനാളും സ്വന്തമെന്നു പറയാൻ ആരുമില്ലായിരുന്നു.. ജോസഫ് എന്നെ വിവാഹം കഴിച്ചിരുന്നെങ്കിൽ അദ്ദേഹത്തെകൂട്ടിവന്ന് അന്വേഷിക്കാൻ ആയിരുന്നു. പക്ഷെ... ‘

ജോസഫിന്റെ പേര് അറിയാതെ വായിൽനിന്നു വീണുപോയി

‘ഇതിപ്പോ ഏതാ.. പുതിയ അവതാരം..’

‘അതൊരു അടഞ്ഞ അധ്യായമാണ് ഇക്ക... അതിനി ഓർക്കേണ്ട.. ഇപ്പൊ എനിക്കൊരു അച്ഛനേം അമ്മേം കിട്ടി.. അതുകൊണ്ടാ ഇപ്പൊ വരാൻ പറ്റിയത്.. അവനെ നിങ്ങളിൽ നിന്നും അകറ്റില്ല ഞാൻ.. ഈ അനാഥാശ്രമത്തിൽത്തന്നെ എന്തെങ്കിലും ജോലി നോക്കാം ഞാൻ.. ഇതെന്റെ ഒരു ആഗ്രഹംകൂടിയാണ് ... അതുകൊണ്ട് ഇക്ക ഒന്നു കൊണ്ടും വിഷമിക്കണ്..’

‘ഇക്ക അല്ല.. വാപ്പച്ചി.. നിന്റെ അനിയന്റെ വാപ്പച്ചി ഇനി  നിന്റേം കൂടെയാ.. ‘

‘അപ്പൊ ഇനി ഞങ്ങളും പോകുന്നില്ല.. സമ്പാദിച്ചതൊക്കെ മതി.. ഇനി ഈ ആശ്രമത്തിൽ കുഞ്ഞുങ്ങളുടെ കൂടെ ശിഷ്ടകാലം ജീവിക്കാം.. ഞങ്ങടെ സമ്പാദ്യം അനുഭവിക്കാൻ ആരുമില്ല.. അതും ഈ കുഞ്ഞുങ്ങൾക്കു ഇരിക്കട്ടെ..’

വർഗീസ് സാർ പറഞ്ഞു

                *******

പിറ്റേദിവസം ഉത്ഘാടന ചടങ്ങ് എല്ലാവരും ആകാംഷയോടെ ഉറ്റുനോക്കി.. വേദിയിലെ രണ്ടു കസേരകൾ ഒഴിഞ്ഞു കിടക്കുന്നു.. ബീരാനിക്കയ്ക്കും കിട്ടി പ്രസംഗിക്കാൻ അവസരം..

‘ഇന്നത്തെ ഈ സുദിനത്തിൽ.. ഇവിടെയാർക്കും സുപരിചിതമല്ലാത്ത ഒരു വ്യക്തിത്വത്തെ ഞാൻ ക്ഷണിക്കുന്നു.. ഈ അനാഥാശ്രമത്തിന് സ്വന്തം അറിവോടെയല്ലെങ്കിലും ഏറ്റവും കൂടുതൽ സാമ്പത്തിക പിന്തുണ നൽകിയ വ്യക്തി.. ഇരുപാട് ഇരുൾ നിറഞ്ഞ വഴികളിലൂടെ നടന്ന വ്യക്തി.. ഞാൻ ക്ഷണിക്കുന്നു.. കാവേരി....’

വേദിയിൽ നിറഞ്ഞ കയ്യടികൾ മുഴങ്ങി.. കാവേരി ഒന്നും മനസ്സിലാകാതെ നിന്നു.. ഒന്നും മനസ്സിലായില്ലെങ്കിലും അൻവർ അവളെ കൈപിടിച്ചു വേദിയിലേക്ക് ആനയിച്ചു..

‘ഒരു അടഞ്ഞ അധ്യായവും ഇന്ന് തുറക്കാൻ പോകുകയാണ്.. സാം കുട്ടിയെ... ഇങ്ങു വാ’

കാവേരി തിരിഞ്ഞു നോക്കി... അവളുടെ മുഖം ചെന്താമരപോലെ വിടർന്നു..

‘ജോസഫ്.. ‘

അറിയാതെ അവൾ പറഞ്ഞു.. വീണ്ടും പ്രസംഗങ്ങൾ നടന്നു.. കാവേരി തൊട്ടടുത്തിരിക്കുന്ന ജോസഫിനെ നോക്കി മതിമറന്നിരുന്നു..

അവസാനം ബീരാനിക്കയുടെ വക ഒരു അറിയിപ്പും ഉണ്ടായിരുന്നു..

‘നാളെ ഇതേ പന്തലിൽ നമ്മുടെ സാംകുട്ടിയുടെയും നമ്മുടെ കാവേരിയുടെയും വിവാഹം നടക്കുന്നതായിരിക്കും.. എല്ലാവരും വരുക.. അനുഗ്രഹിക്കുക...’

       ******

എല്ലാവരും പിരിഞ്ഞു പോയി.. വേദിയിൽ സാമും കാവേരിയും മാത്രമായി..

‘ജോസഫ്... സാം..??’

‘സാം.. അതെന്റെ വിളിപ്പേരാ.. ജോസഫ് എന്നത് ഓഫീഷ്യലും.. അന്ന് നീ  ആ പാർക്കിൽ വച്ച നിന്റെ കഥകളൊക്കെ പറഞ്ഞത് ഓർക്കുന്നോ.. അന്ന് എനിക്ക് മനസ്സിലായതാ ഒരിക്കൽ ഞാൻ രക്ഷിച്ചുകൊണ്ടുവന്ന എട്ടു വയസ്സുകാരൻ നിന്റെ അനിയനാണെന്നു.. നിന്റെ ആഗ്രഹം നിറവേറ്റാനാ ഞാൻ ഓരോ തവണയും പൈസ ചോദിച്ചു വാങ്ങിയത്.. എല്ലാം നിനക്ക് ഒരു സർപ്രൈസ് ആകണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.. ‘

‘സെൽവന്റെ കാര്യമെങ്കിലും എന്നോട് പറയാമായിരുന്നു..’

‘അങ്ങാനാണേൽ ഞങ്ങൾക്ക് ഇന്നലത്തെ ആ മനോഹരമായ കാഴ്ച കാണാൻ പറ്റുമായിരുന്നോ.. ‘

വർഗീസ് സാറിന്റെ ശബ്ദമായിരുന്നു അത്..

‘അപ്പൊ സാറിനും എല്ലാം അറിയാമായിരുന്നല്ലേ..’

‘എനിക്ക് മാത്രമല്ല.. നീയും അൻവറും ഒഴികെ എല്ലാർക്കും അറിയാമായിരുന്നു.. ‘

അവൾ പരിഭാവത്തോടെ സാമിന്റെ കണ്ണുകളിൽ നോക്കി..

‘അതേ.. കല്യാണം നാളെയാണ്.. മതി.. മതി.. വാ പോകാം.. മോൾക്ക് വേണ്ടി സാംകുട്ടി വാങ്ങിവച്ച മന്ത്രകോടിയും മറ്റും വീട്ടിലുണ്ട്.. നാളെ ഉമ്മച്ചിയും ടീച്ചറമ്മേം കൂടെ മോളെ ഒരുക്കും.. ‘

എല്ലാവരും പിരിഞ്ഞു..

       ********

പിറ്റേ ദിവസം നാട്ടുകാരുടെയും വീട്ടുകാരുടെയും അന്തേവാസികളുടെയും സാന്നിധ്യത്തിൽ കാവേരിയും സാമും വിവാഹിതരായി.. ഉപ്പച്ചിയും വർഗീസ് സാറും ചേർന്ന് സാമിന്റെ കൈകളിൽ കാവേരിയുടെ കൈകൾ ചേർത്തുവച്ചു.. അൻവർ കണ്ണു നിറച്ച് ചേച്ചിയെ നോക്കി അരികിൽ തന്നെയുണ്ടായിരുന്നു..

ആദ്യരാത്രി അനാഥാശ്രമത്തിലെ അവർക്കായൊരുക്കിയ മുറിയിൽ തന്നെയായിരുന്നു.. സാമിന്റെ മാറിലെ ചൂടുപറ്റിക്കിടന്നവൾ പറഞ്ഞു തുടങ്ങി..

‘ജോസഫ്.. അല്ല .. സാമച്ചായാ.. ഇത്രനാളും ദൈവം എന്നെ പരീക്ഷിച്ചതെന്തിനാണെന്നറിയുമോ...?’

അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് സാം ചോദ്യഭാവത്തിൽ മൂളി..

‘അനിയനെത്തിരിച്ചു തരുന്നതിനൊപ്പം നിങ്ങളെപ്പോലെ ഒരു നല്ല ഭർത്താവിനെയും രണ്ടച്ചനെയും രണ്ടമ്മയെയും  എനിക്ക് തരാൻ.. ഇപ്പൊ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള പെണ്ണ് ഞാനാണെന്ന് തോന്നുവാ..’

അവളുടെ കണ്ണീരിന്റെ ചൂടുള്ള നനവ് സാമിന്റെ നെഞ്ചു പൊള്ളിച്ചു

‘മതി പെണ്ണേ.. കരഞ്ഞു മതിയായില്ലേ... ഇനിയീ കണ്ണു നിറയാൻ ഞാൻ അനുവദിക്കില്ല..’

സാം അവളുടെ കണ്ണുനീർ തുടച്ചു.. തന്നോട് ഒന്നൂടെ ചേർത്തുകിടത്തി..

            *********

ഇനി അവരായി അവരുടെ പാടായി..  നമുക്ക് പോകാം വാ.. വായിക്കുന്നവരോടാ പറയുന്നേ.  ഇനി അങ്ങോട്ട് നോക്കണ്ടാന്ന്..

ഈ തുടർക്കഥ ഇവിടെ അവസാനിക്കുന്നു.. അപ്പൊ.. ശരി.. പിന്നെ കാണാം കേട്ടോ.. വേറെ എന്തെങ്കിലും ഒക്കെ എഴുതിക്കൊണ്ട് വെറുപ്പീര് വീണ്ടും തുടരും.. 😜😜

ഒരു കാര്യം കൂടി എനിക്ക് ഒരുപാട് നല്ല കമന്റുകൾ തന്ന എല്ലാവർക്കും നന്ദി.. എല്ലാവർക്കും മറുപടി തരാതിരുന്നത് സമയം അനുവദിക്കാത്തതുകൊണ്ടാണ്.. സദയം ക്ഷമിക്കുമല്ലോ..

(തുടരില്ല)
ദീപാഷാജൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്