നീലാംബരി
❤❤❤❤❤ നീലാംബരി ❤❤❤❤❤❤
ഫുൾ പാർട്ട്
"ഹരി ഉൽസവൊക്കെ കണ്ടിട്ടുണ്ടാവൂലോ ല്ലേ ?? അതോ ആദ്യായിട്ടാണോ ?"
"അമ്മേ.. ഇങ്ങനെ മണ്ടത്തരം പറയാതെ.. ഇവന്റെ നാട്ടിലും ഉണ്ട് ഉൽസവൊക്കെ.. നമ്മടെ കാവും കുളവൊന്നുല്ലന്നു മാത്രം.. ല്ലേ ഹരി !! "
"ഉൽസവൊക്കീണ്ട്.. പക്ഷെ ഇവിടത്തെ പോലെ അല്ല...
ഈ ഗ്രാമത്തിന്റെ ഭംഗിയൊന്നും അങ്ങ് ടൗണിൽ ഇല്ലാമ്മേ.. "
ഹരി കിതച്ചുകൊണ്ടാണ് പറഞ്ഞൊപ്പിച്ചത്.
വയൽ വരമ്പിലൂടെ ചുവടു തെറ്റാതെ ശ്രദ്ധയോടെ നടക്കുകയായിരുന്നു ഹരി.
എത്ര നടന്നിട്ടും ജയൻ നടക്കുന്നപോലെ വേഗത്തിൽ അങ്ങ് എത്തുന്നില്ല.
ജയൻ ഏറ്റവും മുന്നിലാണ്. കയ്യിലെ ഓലച്ചൂട്ടു വീശി അവൻ വഴികാണിക്കുന്നുണ്ട്. തൊട്ടുപിന്നാലെ ജയന്റെ അമ്മ. ശ്രീദേവി.
ഗ്രാമത്തിന്റെ എല്ലാ ഐശ്വര്യവും പേറി ഒരമ്മ.
ജോലി കിട്ടി ഈ നാട്ടിലേക്കു വന്നപ്പോൾ ഹരിയുടെ സന്തോഷം കുറച്ചൊന്നുമായിരുന്നില്ല..
പഠിത്തം ടൗണിലായിരുന്നു. അത്യാവശ്യം എല്ലാ കൊള്ളരുതായ്മകളും നഗരം അവനെ പഠിപ്പിച്ചിരുന്നു. പക്ഷെ ഹരി ആഗ്രഹിച്ച ആ relaxation അവനെ തേടിയെത്തിയത് ഒരു PSC നിയമനം വഴിയായിരുന്നു.
"നീ വേറെ എവിടേം നിക്കണ്ട. ഇങ്ങട്ട് വന്നോളൂ..
കുളത്തിൽ നീന്തിക്കുളിച്ചും, കാവില് ഉത്സവം കൂടിയും,, നമ്മടെ പൂവാലി പയ്യിന്റെ പാല് കുടിച്ചും ഇവിടെ അങ്ങനെ കഴിഞ്ഞു കൂടാം. എനിക്ക് ഒരു കൂട്ടാവുലോ.. ഇനി ഇങ്ങോടൊന്നും പറയണ്ട.. വേഗം ഇറങ്ങിക്കോ "
കോളേജിൽ ഹരിയുടെ ഏറ്റവും അടുത്ത ചങ്ങാതിയായിരുന്നു ജയൻ. ഒരു പാവം നാട്ടിൻപുറത്തുകാരൻ. ടൗണിൽ ജീവിച്ചു വളർന്ന ഹരിക്ക് ജയൻ പറയാറുള്ള കഥകളിലെ ഗ്രാമവും കുളവും നെൽപാടവും ഒക്കെ ഒരുപാടിഷ്ടമായിരുന്നു.
എന്നും ഒന്നര മണിക്കൂർ യാത്ര ചെയ്തായിരുന്നു ജയൻ കോളേജിൽ വരുമായിരുന്നത്.
വന്നാലുടൻ പറയാൻ ഒരുപിടി കഥകളും ഉണ്ടാവും അവന്..
* ** * ** * ** * ** * ** * ** * **
വയൽ നിറയെ മാക്രികളാണ്. അവയുടെ പേക്രോം വിളി കേൾക്കാൻ നല്ല രസം.
വയലിന്റെ ഒത്ത നടുക്കാണ് ജയന്റെ വീട്. ഓടുമേഞ്ഞ ഒരു പഴയ വീട്. പറമ്പ് നിറയെ തെങ്ങും മാവുമൊക്കെ ! എന്ത് ഭംഗിയാണ് ആ കാഴ്ച കാണാൻ തന്നെ.!!
വീട്ടിലെ വെളിച്ചം അങ്ങ് ദൂരെ റോഡിൽനിന്നും കാണാം..
"ആഹാ എന്താ വൈകിയേ.. ഞാൻ നോക്കിയിരിക്കാൻ തുടങ്ങീട്ട് നേരം എത്രയായി.. "
ജയന്റെ അച്ഛൻ. നാരായണൻകുട്ടി.
കയ്യിലൊരു റാന്തലുമായി അയാൾ മുറ്റം കടന്നു വയലിലേക്കുള്ള പടിയിൽ ഇരിക്കുകയാണ്.
"വിശന്നിട്ടു വയ്യ ദേവീ .. വേഗം ചെന്ന് വല്ലതും വിളമ്പിവെക്ക് നീയ്.."
"ചോറും കൂട്ടാനും ഇണ്ടാക്കി വെച്ചിട്ടുണ്ടല്ലോ.. അതൊന്നെടുത്തു കഴിക്കാനാ ഇത്ര പാട്..
ഇങ്ങനൊരു മടിയൻ.."
സ്റ്റെപ്പുകൾ കയറികൊണ്ട് അമ്മ ആവലാതി പറഞ്ഞു.
ഓലച്ചൂട്ട് മുറ്റത്തെക്കെറിഞ്ഞ്, കിണ്ടിയിലെ വെള്ളം ചരിച്ചു കാല് കഴുകി ജയൻ അകത്തേക്കുകയറി.
"ദേവീ.. എവിടെ ഹരി...?? "
"ഞാൻ ദാ ഇവിടെയുണ്ട്.. "
വയൽ വരമ്പിലൂടെ നടന്നു പരിജയം ഇല്ലാതിരുന്ന ഹരി അല്പം പിന്നിലായിപ്പോയിരുന്നു.
ചിരിച്ചുകൊണ്ട് അവൻ സ്റ്റെപ്പുകൾ കയറി..
"അവനെവിടെ പോവാനാ.. സ്ഥലം വശമില്ലാത്തോണ്ട് ന്റെ പിന്നാലെ തന്നെ വരും അവൻ.. "
ഷർട്ട് ഊരി വരാന്തയിലെ അയയിലേക്കു ചുരുട്ടിയിട്ടുകൊണ്ട് ജയൻ പറഞ്ഞു.
"എന്റെ ഉണ്ണ്യേ നീ ആ ഓലചൂട്ടു മിറ്റത്ത് വലിച്ചിട്ടു ല്ലേ.. ഇതെല്ലാം നാളെ അടിച്ചു വൃത്തിയാക്കാൻ ഞാൻ മാത്രേള്ളൂ ഇവിടെ. ഇങ്ങനെ ദ്രോഹം ചെയ്യല്ലേ നീ എന്നോട്.. "
കിണറ്റിൽ നിന്നും വെള്ളം കോരി ബക്കറ്റിലൊഴിച്ചുകൊണ്ട് അമ്മ ജയനെ വഴക്ക് പറയുന്നു.
"എന്റെ കുഴപ്പാ ?? പെണ്ണ് കെട്ടിച്ചു തരാൻ എത്ര കാലം കൊണ്ട് പറയുന്നതാ.. സമ്മതിച്ചില്ലല്ലോ.. അനുഭവിച്ചോ.. !!
ജയന്റെ മറുപടികേട്ടു ഹരിക്ക് ചിരിവന്നു.
"ജോലീം കൂലീം ഇല്ലാതെ, അമ്മേടെ സാരിത്തുമ്പിൽ തൂങ്ങി നടക്കണ നിനക്ക് ആരാടാ പെണ്ണ് തരുന്നേ.."
"വന്നേ.. വന്നീ വെള്ളം കോരിത്തന്നെ !! ഞാൻ ചോറ് വിളമ്പട്ടെ.. "
നല്ല രസമാണ് ഇവരുടെയൊക്കെ സംസാരം കേൾക്കാൻ തന്നെ. ഹരി വരാന്തയിലെ അരഭിത്തിയിൽ കാലു നീട്ടി വച്ചു ഇരിപ്പായിരുന്നു.
"കയ്യും മുഖോം കഴുകി വാ ഹരി.. ചോറെടുത്തുവച്ചിട്ടുണ്ട്."
അമ്മ അടുക്കളയിൽ നിന്നും വിളിച്ചുപറഞ്ഞു.
അരിച്ചാക്കുകൾ നിരത്തിവച്ച നീണ്ട മുറ്റത്തൂടെ ഹരി കിണറ്റിന്കരയിലേക്കു നടന്നു. കയ്യും മുഖവും കഴുകി.
നെല്ല് വിളഞ്ഞു നിൽക്കുന്ന പാടം.. മാക്രികളുടെയും ചീവീടുകയുടെയും നിർത്താതെയുള്ള ശബ്ദം.. നെൽക്കതിരിന്റെ സുഗന്ധം വീശിയെത്തുന്ന തണുത്ത കാറ്റ്. ആകാശം നിറയെ നക്ഷത്രക്കൂട്ടങ്ങൾ.
ഭൂമിയിലെ സ്വർഗത്തിലാണ് താനെന്നു തോന്നി ഹരിക്ക്.
** ** ** ** ** ** ** ** **
"എവിടെയാരുന്നു കുട്ട്യേ നീ മൂന്നാല് ദിവസായിട്ട്.. ഇങ്ങട്ട് കണ്ടേയില്ലല്ലോ.. "
രാവിലെതന്നെ അമ്മയുടെ സംസാരം കേട്ടുകൊണ്ടാണ് ഹരി ഉണർന്നത്.
വീടിനോടു ചേർന്ന് പുറത്ത് ഒരു ഒറ്റമുറി പണിഞ്ഞിട്ടുണ്ട്. അവിടെയാണ് ഹരിയുടെ താമസം. ഒരുമാസം മുന്നേവരെ വിറകുപുരയായിരുന്നു അവിടം. ഒരിക്കൽ ഒരു പാമ്പ് കയറി അവിടെ മുട്ടയിട്ടു. അതോടെ അത് പൊളിച്ചുകളഞ്ഞു. നിലം അല്പം ഉയർത്തി ഒരു വൃത്തിയുള്ള മുറി പണിഞ്ഞു. അവിടെ അന്തിയുറങ്ങാനുള്ള യോഗം ഹരിക്കായിരുന്നു എന്നുമാത്രം.
ചുമരിന്റെ അപ്പുറത്തെ മുറിയിലാണ് ജയന്റെ കിടത്തം. മുറി കൂട്ടി പണിഞ്ഞപ്പോ മരത്തടി വച്ചടച്ച ജനാല ഹരി വന്നതോടുകൂടി അവൻ ഇളക്കിമാറ്റി. നേരമിരുട്ടുംവരെ ജനലിന്റെ ഇരുപുറവും ഇരുന്നാണ് രണ്ടുപേരുടെയും കത്തിയടി.
ഹരി പുറത്തേക്കിറങ്ങി. നല്ല കുളിരുണ്ട്. വെള്ള തോർത്തുമുണ്ട് അവൻ ചുമലിലൂടെ പുതച്ചു. മുറ്റത്തെ വലതു വശത്ത് ഒരു ചെറിയ മാവുണ്ട്. അതിൽ നിന്നും ഒരു ഇല പറിച്ചെടുത്ത് ചുരുട്ടിവച്ച് അവൻപല്ലുതേച്ചു തുടങ്ങി.
ജയൻ എണീറ്റില്ലെന്നു തോന്നുന്നു. അച്ഛൻ രാവിലെ എഴുന്നേറ്റു പാടത്തേക്കു പോകും. അവൻ നോക്കെത്താ ദൂരത്തോളം പറന്നു കിടക്കുന്ന വയലിലേക്ക് നോക്കി. നല്ല മഞ്ഞുണ്ട്. പക്ഷികൾ കൂടുവിട്ട് പറന്നിറങ്ങുന്നു. വയലിന്റെ അവിടെയുംഇവിടെയുമൊക്കെയായി ഓരോരുത്തർ നടക്കുന്നത് കാണാം. ഹരിക്ക് ആകെക്കൂടെ ഒരു ഉന്മേഷം തോന്നി.
വായ് കഴുകി അവൻ ജയന്റെ മുറിയിലേക്ക് ചെന്നു. ജയൻ നല്ല ഉറക്കം. ഉണർത്തണ്ട.. അവൻ തിരിച്ചിറങ്ങി.
"ആഹാ ഈ കുപ്പിവള നല്ലോണം ഇണങ്ങുന്നുണ്ട് പെണ്ണേ നിന്റെ കൈക്ക്.. "
അടുക്കളയിൽനിന്നാണ് ശബ്ദം.
"ചെറിയമ്മ വാങ്ങിത്തന്നതാ.. കാവിൽന്ന്.. "
കൊഞ്ചിക്കൊണ്ടുള്ള മറുപടി കേട്ട് ഹരി പതിയെ കാതു കൂർപ്പിച്ചു. ആരുടെയാണ് ആ ശബ്ദം. ഹരിക്ക് വല്ലാത്ത ആകാംക്ഷതോന്നി.
കാവിൽ ചെന്നപ്പോൾ ഹരിയുടെ നോട്ടം പതിഞ്ഞത് മുഴുവൻ അവിടെ ഉത്സവം കൂടാനെത്തിയ പെൺകിടാങ്ങളിലായിരുന്നു. ശെരിക്കും അദ്ഭുതമായിരുന്നു.. ഇറുകിപ്പിടിച്ച ജീൻസിനും ടോപ്പിനും ഇടയിൽ തിങ്ങിനിറഞ്ഞ യൗവനം കണ്ടുമടുത്ത അവന് ദാവണിയും പട്ടുപാവാടയുമൊക്കെ കണ്ടപ്പോൾ ശെരിക്കും വല്ലാത്ത ഒരു സന്തോഷമായിരുന്നു മനസ്സിൽ. എന്താ പറയുക.. എന്തോ ഒരു പ്രത്യേക ഫീലിംഗ്.
"ഇനി കുപ്പീടെ എണ്ണം ഒന്ന് കുറച്ചോളൂട്ടോ നീലാംബരി.. പാലിന് ഇത്തിരി ചിലവ് കൂടുതലാ ഇപ്പൊ ഇവിടെ.. അതോണ്ട് തരാൻ ഒത്തിരിയൊന്നും ബാക്കി ഇണ്ടാവില്ല.. ആരോടന്നുവച്ചാ നീ പറഞ്ഞേക്ക്ട്ടോ "
നീലാംബരി.. നല്ല അസ്സല് പേര്..
ഹരിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു..
ജയൻ പറയാറുള്ള കഥകളിൽ പണ്ടെപ്പോഴോ കേട്ടിട്ടുണ്ട് ഒരു നീലാംബരിയെക്കുറിച്ച്.. അപ്പൊ ഇതായിരിക്കണം ആള്..
അവൻ ഉമ്മറത്തേക്കിറങ്ങി.
ആളെ എങ്ങനെയാ ഒന്ന് കാണുക.
"ഞാൻ കേട്ടു.. ആരോ താമസത്തിനു വന്നിട്ടുണ്ടെന്ന്.. ആരാ.. ? "
"ജയന്റെ കൂടെ പഠിച്ചതാ.. നമ്മടെ ഇവിടെ ബാങ്കിൽ ജോലിയായി വന്നതാ. നല്ല മിടുക്കൻ ചെക്കൻ. എന്താ ഒരൈശ്വര്യം മുഖത്ത്..
അമ്മയുടെ ശബ്ദം അടുത്തടുത്ത് വന്നു.
ഹരി പെട്ടെന്ന് തന്നെ പുറത്തിറങ്ങി മുറിയിൽ കയറി. ബാക്കി കേൾക്കാൻനെന്നോണം ശ്വാസമടക്കി നിന്നു. അല്ലെങ്കിലും നമ്മളെ കുറിച്ച് മറ്റാരെങ്കിലും പൊക്കി പറയുന്നത് ഒളിഞ്ഞു കേൾക്കുമ്പോ കിട്ടുന്ന ആ സുഖം. ഹോ !!
"അത്രയ്ക്ക് സുന്ദരനാ പുതിയ ആള് ??"
മ്മ്. അതെന്നേ..
"അല്ലേലും ഇന്നാട്ടിൽ കാണാൻ കാണാൻ കൊള്ളാത്തതായി മ്മടെ ജയേട്ടൻ മാത്രേയ്ള്ളൂ .. "
ജയൻ കേൾക്കാനെന്നോണം അല്പം ഉറക്കെത്തന്നെയാ അവൾ പറഞ്ഞത്.
"ഞാൻ സത്യാ പറയണേ.. ആ നീളൻ മൂക്കും, നെരയില്ലാത്ത പല്ലും.. ആളെ തല്ലാൻ പോണപോലത്തെ നടത്തവും.. യ്യേ.. "
"ഇതും കേട്ടോണ്ട് വന്നിട്ട് വേണം ഇനി അവന്റെ കയ്യിൽന്ന് പൊതിരെ തല്ലുകിട്ടാൻ.. മിണ്ടാതെ പോ പെണ്ണേ.. "
ശ്രീദേവി അവളെ ശാസിച്ചു.
"നീ കുശുമ്പ് പറഞ്ഞു വെറുതെ എന്തിനാ പെണ്ണേ അവനെ എന്നും ഇങ്ങനെ ദേഷ്യം പിടിപ്പിക്കണെ.. തമ്മിൽകണ്ടാൽ കീരിയും പാമ്പും പോലെയാ രണ്ടും "
നീലാംബരി ഉറക്കെ ചിരിച്ചു.
മുറിക്കകത്തു കട്ടിലിൽ കുന്തം വിഴുങ്ങിയപോലെ മലർന്നു കിടന്നുറങ്ങുന്ന ജയനെ അവൾ കടക്കോണ്കൊണ്ടൊന്നു പാളിനോക്കി..
** ** ** ** *** ** ** ** ***
കിലുകിലെയുള്ള അവളുടെ ചിരി മുറിക്കുള്ളിൽ വച്ച് ഹരി കേൾക്കുന്നുണ്ടായിരുന്നു.
അവരുടെ മുന്നിലേക്ക് ചെല്ലാൻ ഹരിക്ക് അല്പം മടി തോന്നി.. അതുമല്ല.. അമ്മ വല്ലതും കരുതിയാലോ.. ??
ഇത്രയും ഇമേജ് ഉണ്ടാക്കിത്തന്ന സ്ഥിതിക്ക് അങ്ങോട്ടു കയറി അറ്റാക്ക് ചെയ്യണ്ട. അല്പം പതിയെയാവാം.
ഹരി മുറിക്കുള്ളിൽ തന്നെയിരുന്നു. പരിചയപെടുത്താനായി അമ്മ നീലാംബരിയെ തന്റെയടുത്തേക്കു കൊണ്ടു വരുമെന്ന് ഹരി വെറുതെ വിചാരിച്ചു. അൽപനേരം കാത്തുനിന്നിട്ടും ആരും വന്നില്ല.
ഹരി ചുമരിൽ തൂക്കിയിട്ട കണ്ണാടിയിലേക്കു നോക്കി..
താൻ അല്പം ഓവറാണോ ??!!
ഏയ്.. ഇല്ല..
ഒരിത്തിരി.. ??!!
ഹരിക്ക് ചിരി വന്നു.
***** ***** ***** **** **** ****
എങ്ങനെയുണ്ട് മോനെ ജോലിയൊക്കെ..
ചാരുകസേരയിൽ നീണ്ടുനിവർന്നിരുന്നു നാരായണൻകുട്ടി ചോദിച്ചു.
"ങ്ഹാ.. പഠിച്ചുവരുവാ അച്ഛാ.. 2 ദിവസല്ലേ ആയുള്ളൂ.. അതിന്റെ അല്പം പരിചയക്കുറവുണ്ട്.."
ബാഗ് കസേരയിലേക്ക് വച്ചുകൊണ്ട് ഹരി സോക്സ് ഊരി ഷൂവിലേക്കു തിരുകി.
"ജയനെവിടെ.. ??
"അവൻ കടയിൽ പോയേകുവാ.. കുറച്ച് അരി പൊടിക്കാനുണ്ടായിരുന്നു. "
"വീട്ടിലേക്കു വിളിച്ചോ ?? "
"ഇല്ല. ഇരുട്ടുമ്പോ ഒന്ന് വിളിക്കണം.."
"ഇങ്ങോട്ടേക്കു വരാൻ പറയു എല്ലാവരോടും.. രണ്ടീസം ഉള്ള സൗകര്യത്തിലൊക്കെ നിന്നിട്ടു പോയാമതീലോ എല്ലാർക്കും.. "
ഹരി പുഞ്ചിരിച്ചു.
ചായയുമായി അമ്മ ഉമ്മറത്തേക്ക് വന്നു.
"ഹരി..ദാ ചായ കുടിക്ക് "
"ഞാൻ ഒന്ന് കുളിച്ചിട്ടു വരാം അമ്മേ..
എന്നിട്ട് മതി ചായ "
"അപ്പോഴേക്കും ഇത് തണുക്കുലോ കുട്ട്യേ.. "
ശ്രീദേവി ചായയുമായി അടുക്കളയിലേക്ക് തിരിഞ്ഞു..
"ഇങ്ങോട്ട് തന്നോളൂ.. ഷുഗറിന്റെ പേരുമ്പറഞ്ഞു കുറെ ആയി നീ മര്യാദയ്ക്കെനിക്കൊരു ചായ തന്നിട്ട് .. "
ശ്രീദേവിയുടെ കയ്യിൽനിന്നും ഗ്ലാസ് പിടിച്ചുവാങ്ങി നാരായണൻ ചായ ഊതികുടിക്കാൻ തുടങ്ങി.
അത് കണ്ടു ഹരിക്ക് എന്തെന്നില്ലാത്ത സന്തോഷവും ഒപ്പം സങ്കടവും വന്നു.
അച്ഛന്റെയും അമ്മയുടെയും ഈ തമാശയും പരിഭവം പറച്ചിലുമൊക്കെ കേൾക്കുമ്പോൾ അവൻ അമ്മയെ ഓർത്തു. അമ്മ തീർത്ത ശൂന്യതയുടെ ആഴം വളരെ വലുതാണെന്ന് അവനുതോന്നി.
**** *** **** **** **** ****
കുളത്തിൽ നീന്തികുളിക്കുന്നത് എന്ത് സുഖമുള്ള ഏർപ്പാടാണ്. സമയം പോവണതറിയില്ല.
സന്ധ്യയായിതുടങ്ങി. കുളികഴിഞ്ഞു വയൽ വരമ്പിലൂടെ നടന്നുവരുമ്പോൾ സ്ഥിരം കേൾക്കാറുള്ള മാക്രികളുടെയും ചീവീടിന്റെയും പാട്ടുകച്ചേരി തകൃതിയായി നടക്കുന്നുണ്ട്.
ആഹാ.. എത്ര സംഗീതാത്മകമാണ് അവറ്റകളുടെ കരച്ചിൽ...
ഹരി മനസ്സിൽ ഓർത്തു.
വരമ്പിലൂടെ അടിതെറ്റാതെ നടക്കാൻ ഹരി പഠിച്ചുതുടങ്ങിയിരിക്കുന്നു..
ചെവിയിൽ കയറിക്കൂടിയ വെള്ളം ചുമലിൽ പുതച്ച തോർത്തിന്റെ തുമ്പുകൊണ്ടു ഹരി ഒപ്പിയെടുത്തു. നനഞ്ഞ മുടിത്തുമ്പ് മുഖത്തേക്ക് ചിതറുന്നു..
കയ്യിൽ സോപ്പുപെട്ടിയുമായി അവൻ നടത്തം തുടർന്നു. ദൂരെ വീട്ടിൽനിന്നും വെളിച്ചം കാണാം.. അവിടെനിന്നും നിന്നും ആരോ ഒരാൾ നടന്നു വരുന്നുണ്ട്. ജയനാകുമോ ? ഹരി മനസ്സിലോർത്തു.
നടന്നു ഏകദേശം പകുതിയെത്തി. അപ്പോഴാണ് ഹരി ശ്രദ്ധിച്ചത്.. അടുത്ത് വരുന്ന ഏതോ കൊലുസിന്റെ കിലുക്കം. അവൻ ആകാംക്ഷയോടെ മുന്നോട്ടു നോക്കി.
അല്പം മുന്നിൽ തന്റെ നേർക്കു ഓടിവരുന്ന ഒരു പെൺകിടാവ് !!
പച്ചനെൽകതിർപോലെ.. പച്ച ദാവണിയിൽ.. ഒരു സുന്ദരിക്കുട്ടി.. കയ്യിലെ തൂക്കു പത്രത്തിൽ നിന്നും തൂവെള്ള പാൽ പുറത്തേക്കു തുളുമ്പുന്നു..
ഹരി പെട്ടെന്ന് നടത്തം നിർത്തി. ഇവളിതെങ്ങോട്ടാ ഈ ഓടിക്കയറി വരുന്നത്. ഒറ്റവരമ്പാണ്. കാൽ ഇറക്കിവച്ചാൽ നെല്ലിലാവും വീഴുക.
വഴിയൊതുങ്ങി നിൽക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ? അവൻ പിന്നിലേക്ക് നോക്കി.
"അയ്യോ.. "
എല്ലാം പെട്ടെന്നായിരുന്നു. നടുപ്പുറത്തിനിട്ടുതന്നെ ഇടിച്ചു..
ഹരി ചാഞ്ഞു മറിഞ്ഞ നെൽക്കതിരുകൾക്കിടയിൽനിന്നും പതുക്കെ തലപൊക്കി. പിന്നെ മെല്ലെ എഴുന്നേറ്റു. ശരീരം മുഴുവൻ ചളി പുരണ്ടിരിക്കുന്നു. കുളിച്ചത് വെറുതെയായി.
അവൻ വരമ്പിലേക്കു നോക്കി.. ഒരു കാൽ ചെളിയിൽ പൂണ്ടു വരമ്പത്തു തന്റെ തൊട്ടടുത്തിരിക്കുകയാണവൾ.. കയ്യിൽ തൂക്കുപാത്രം മാത്രം..അതിലെ പാൽ മുഴുവൻ വരമ്പത്തെ മണ്ണിൽ അലിഞ്ഞു.
പേടിച്ച കണ്ണുകളോടെ അവൾ ഹരിയെ നോക്കി. ചുണ്ടുകൾ വിതുമ്പലിന്റെ വക്കിലാണ്..
താനൊന്നുറക്കെ സംസാരിച്ചാൽ തന്നെ അവൾ കരയുമെന്നു ഹരിക്കു തോന്നി.
അവന് മനസ്സിൽ ചിരി വന്നു. അല്പം കോപവും.
എങ്കിലും അവൻ പരമാവധി ഗൗരവം നടിച്ചു.
"എവിടെനോക്കിയാടി ഓടുന്നെ.. "
അവളുടെ മുഖത്ത് സങ്കടത്തിന്റെ കാർമേഘം ഇരുണ്ടുകൂടി.
"എന്നെ തള്ളിയിടാനായിത്തന്നെ ഓടിവന്നതല്ലേ നീ ?!"
ഹരി പുരികക്കൊടി പൊക്കി.
അവൾ ഒന്നും മിണ്ടിയില്ല.. അതെയിരിപ്പു തുടർന്നു.
അവന് നല്ല രസം തോന്നി. പെൺപിള്ളേരെ ഇങ്ങനെ അവസാനമായി വിരട്ടിയത് കോളേജിൽ പടിക്കുമ്പോഴാ.
ഹരി അവളുടെ മുഖത്തേക്ക് നോക്കി നിന്നു.
നിഷ്കളങ്കമായ ആ മുഖം അവന് ഒരുപാടിഷ്ടമായി. പിന്നിയിട്ട മുടിയും, നെറ്റിയിലെ വട്ടപ്പൊട്ടും, പടർന്നിറങ്ങിയ കണ്മഷിയും കഴുത്തിലെ കറുത്ത ചരടിൽ കോർത്ത ദേവിയുടെ ലോക്കറ്റും..
ഹരിക്ക് കൗതുകം തോന്നി..
"എന്താ നിന്റെ പേര്.. ?"
അപ്പോഴും മൗനമായിരുന്നു ഉത്തരം..
അവൾ പതിയെ എഴുന്നേറ്റു. ഉടുപ്പിൽ പുരണ്ട പൊടി തട്ടിക്കളഞ്ഞു. കാലിലും ദാവണിയിലുമെല്ലാം അഴുക്കു പുരണ്ടിരിക്കുന്നു.
"എന്താ നിനക്ക് പേരില്ലേ ??"
ഹരി വീണ്ടും ചോദിച്ചു.
അവൾ ഒന്നും മിണ്ടാതെ ഹരിയെ മറികടന്നു അപ്പുറത്തേക്ക് ചാടി.
പേര് പറഞ്ഞിട്ടു പോ കുട്ടി..
ഹരി തിരിഞ്ഞുനിന്നു വിളിച്ചു ചോദിച്ചു..
അവൾ പെട്ടെന്നൊരു നിമിഷം മൗനമായി പിന്തിരിഞ്ഞു നിന്നു. പിന്നെ അവന് മുഖം കൊടുക്കാതെ പറഞ്ഞു..
"നീലാംബരി.. "
പിന്നെ പാടവരമ്പിലൂടെ വീണ്ടും ധൃതിയിൽ ഓടി.. അവൾ കണ്ണിൽ നിന്നും മറയുന്നതുവരെ ഹരി ആ കാഴ്ച നോക്കി നിന്നു..
"നീലാംബരി.. നല്ലസ്സല് കുട്ടി.. "
താഴെ വീണ സോപ്പ്പെട്ടിയുമെടുത്ത് അവൻ വീട്ടിലേക്കു നടന്നു. അവന്റെ മനസുനിറയെ നീലാംബരിയുടെ നിലാവുദിച്ചപോലുള്ള മുഖം തെളിഞ്ഞുനിന്നു.. 😍😍
( തുടരും )
❤❤❤❤❤ നീലാംബരി ❤❤❤❤❤
ഭാഗം -- 2
"ന്നാലും സൂക്ഷിച്ചൊക്കെ നടക്കണ്ടേ ഹരി.. "
നാളെ മുതൽ സന്ധ്യയാവണെനു മുന്നേ കുളിച്ചിങ്ങു പോരേട്ടോ. ഇന്നത്തെ പോലെ കാല് വഴുതി വീഴാൻ നിക്കണ്ട.. "
ഹരി ഒന്നൂടെ കുളിച്ചു വസ്ത്രം മാറിയിരുന്നു. അഴുക്കുപറ്റിയ കാവി മുണ്ട് അയയിൽ വിരിച്ചിട്ടുകൊണ്ട് അവൻ ചിരിച്ചു.
മുറ്റത്തു ഒരു കസേരയുമിട്ടു ദൂരേക്ക് കണ്ണും നട്ടിരിക്കുമ്പോൾ മനസ്സിൽ നീലാംബരിയായിരുന്നു. അവളുടെ പച്ച ദാവണിയുടെ തുമ്പിൽ അവന്റെ ഹൃദയം കെട്ടിയിട്ട പട്ടം കണക്കെ പാറിപ്പറന്നു.
***** *** **** **** *** ****
ബാങ്കിലേക്കുള്ള ബസ് യാത്ര നല്ല രസമാണ്. മൂന്നു നാല് സ്റ്റോപ്പുകളുടെ ദൂരമേ ഉള്ളു. വല്ലപ്പോഴും കാൽനടയായി പോകുന്നതും ഹരിക്ക് ഇഷ്ടായിരുന്നു.
ഒറ്റനോട്ടത്തിൽ അത്യാവശ്യം ഒരു പരിഷ്കാരിയായിരുന്നു ഹരി. തേച്ചു മിനുക്കിയ ഷർട്ടും തോളിൽ തൂക്കിയ വിലകൂടിയ ലെതർ ബാഗും കൈതണ്ടയിൽ അയഞ്ഞു കിടക്കുന്ന സ്വർണ നിറമുള്ള വലിയ വാച്ചും അല്പം നീളമുള്ള, നെറ്റിയിലെക്കു വീണുകിടക്കുന്ന ചുരുൾമുടിയും.
കണ്ടവരൊക്കെ വഴിയരികിൽ നിന്നും പീടികത്തിണ്ണയിൽ നിന്നും കണ്ണെടുക്കാതെ ഹരിയെ നോക്കി.
മുഖം മറച്ചുപിടിച്ച പുസ്തകത്തിനപ്പുറത്തുനിന്നുകൊണ്ട് ഹരിയുടെ മീശയെയും ഇടതൂർന്ന താടിയെയുംകുറിച്ച് പെൺകിടാങ്ങൾ അടക്കം പറഞ്ഞു.
***** **** **** *** **** *****
ഡ്യൂട്ടി കഴിഞ്ഞിറങ്ങി അല്പം അടുക്കളളയിലേക്കുള്ള സാധനങ്ങൾ വാങ്ങി ഹരി റോഡിന്റെ ഓരം ചേർന്ന് നടന്നു. ഇരു വശത്തും പാടം. കുറുകെ ഒഴുകുന്ന ചെറിയ തോട്. ഇവിടെ എവിടെയോ ആണ് നീലാംബരിയുടെ വീട്. ഹരി ഓർത്തു..
അന്നും വീട്ടിൽ വച്ചു തന്നെ ഹരി കുളി പാസാക്കി. ജയൻ ഉമ്മറത്ത് ഇരിപ്പുണ്ട്. പഴയ കുറെ പുസ്തകങ്ങളുമുണ്ട് മുന്നിൽ.
" നീ വന്നേപിന്നെ എന്റെ സ്വസ്ഥത നശിച്ചുന്നു പറഞ്ഞാമതീലോ"
"അച്ഛനും അമ്മയും രണ്ട് വശത്തും നിന്ന് ഹരിയെ കണ്ടു പടീന്നും പറഞ്ഞ് ചെവി തല കേൾപ്പിക്കുന്നില്ല "
കുളിച്ചു തോർത്തി വരുന്ന ഹരിയെ നോക്കി ജയൻ പറഞ്ഞു.
"ഞാനപ്പഴേ പറഞ്ഞതാര്ന്നല്ലോ ബാങ്കിനടുത്തു എവിടേലും വാടകയ്ക്ക് താമസിച്ചോളാന്ന്.. നീയല്ലേ സമ്മതിക്കാഞ്ഞേ"
ഹരി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
"മ്മ്.. അവന് അസൂയയാ മോനെ..
അതേയ്.. പഠിക്കേണ്ട പ്രായത്തിൽ പഠിച്ചു നല്ല മാർക്ക് വാങ്ങിയിരുന്നേൽ ഹരിയെ പോലെ നീയും ഉദ്യോഗത്തിനു പോയേനെ ഇപ്പൊ "
ജയനു നല്ലൊരു ജോലി ആവാത്തതിന്റെ വിഷമം അമ്മയ്ക്ക് നല്ലോണമുണ്ട്. ഹരി ഒന്നും മറുപടിപറഞ്ഞില്ല.
"പഠിക്കണത്തിന്റെ കാര്യോന്നും അമ്മ പറയണ്ട.. ഇവനേ.. കോപ്പിയടിച്ചാ പാസ്സായെക്കുന്നെ.. അമ്മയ്ക്കറിയോ "
"എപ്പഴാടാ ഞാൻ കോപ്പിയടിച്ചേ ??!"
ഹരി ജയന്റെ തലയ്ക്കിട്ടൊരു കിഴുക്ക് കൊടുത്തു.
"ദേ വരുന്നു അമ്മേടെ നീലാംബരി.. "
തലയുയർത്തി വയലിലേക്ക് നോക്കികൊണ്ട് ജയൻ പറഞ്ഞു.
ഹരിയുടെ മനസ്സിൽ ലഡ്ഡു പൊട്ടി. അവൻ പെട്ടെന്ന് തിരിഞ്ഞുനോക്കി.. കൽപടവു കയറി വരുന്ന നീലാംബരി.. കയ്യിൽ ഒരു കൂടയുണ്ട്.. നെറ്റിയിൽ ചന്ദനക്കുറിയും.
ഒരു കൊച്ചു ദേവതതന്നെ അവൾ.
ഹരി കണ്ണെടുക്കാതെ അവളെ നോക്കി.
"നിന്നെ കണ്ടില്ലല്ലോന്നു ഞാൻ ഓർത്തു.. അമ്പലത്തിൽ പോയോ നീയ്.. ? "
"മ്മ്.. പോയി.. "
നീലാംബരി അപ്പോഴാണ് ഹരിയെ കണ്ടത്. അവളുടെ മനസ്സിൽ ഒരു വെള്ളിടി വെട്ടി.
തന്നെ വഴക്ക് പറഞ്ഞ ആളിനോട് നാളിതുവരെയായിട്ടും നീലാംബരി മിണ്ടീട്ടില്ല. ഹരിയെ പരിജയം കാട്ടാതെ അവൾ അമ്മയെ നോക്കി ചിരിച്ചു.
"ഞാൻ അമ്പലത്തീന്ന് നേരെ ഇങ്ങട്ടാ വരുന്നേ.. "
അവൾ കയ്യിലെ കൂടയിൽ നിന്നും ഒരു ചരട് പുറത്തെടുത്തു.
ദാ.. ആ കയ്യൊന്ന് നീട്ടിയെ..
അവൾ ജയന്റെ നേർക്കുവന്നു അരഭിത്തിയിൽ ഇരുന്നു.
"ഇതെന്താടി.. ??"
"ഹാ.. കൈ നീട്ടെന്ന്.. "
അവൾ ജയന്റെ വലതു കൈ പിടിച്ചു നീട്ടിവച്ചു ആ ചരടെടുത്തു ചുറ്റിത്തുടങ്ങി.
"എന്നെ കൊല്ലാനുള്ള വല്ല പരിപാടിയുമാണോ ?!"
ജയൻ ചിരിച്ചുകൊണ്ടാണ് ചോദിച്ചതെങ്കിലും നീലാംബരിയുടെ മുഖം വാടി.
"അതിനെനിക്ക് ഈ ചരടിന്റെ ആവിശ്യൊന്നുല്ല ജയേട്ടാ..
ഇത് അമ്പലത്തിൽ പൂജിച്ചതാ.. വേഗം ജോലി കിട്ടാൻ "
നീലാംബരിയുടെ കണ്ണുകൾ തിളങ്ങി.
ശ്രീദേവിയുടെ മുഖത്തും പുഞ്ചിരി വിടർന്നു.
"നീ ഇരിക്ക് പെണ്ണേ..നല്ല ചൂടുള്ള ഇലയടയുണ്ട്..കഴിച്ചിട്ട് പോവാട്ടോ.. "
"വേണ്ട.. നേരം വൈകിയാ ചെറിയമ്മ പേടിക്കും.. "
"നീ ഇങ്ങടാ വർണെന്നു പറഞ്ഞിരുന്നില്ലേ "
ജയൻ ചോദിച്ചു
"മ്മ്.. അറിയാം.. "
"ന്നാ പേടിക്കണ്ട. വൈകിയാൽ ഞാൻ കൊണ്ടുവിടാം നിന്നെ.."
നീ ഹരിയെ കണ്ടില്ലേ.. എന്താ ഒന്നും മിണ്ടാത്തേ അവനോടു നീ ??"
അത് കേട്ടതും ഹരി പ്രതീക്ഷയോടെ നീലാംബരിയുടെ കണ്ണുകളിലേക്കു നോക്കി. ഒരുവെക്കെങ്കിലും തന്നോടവൾ മിണ്ടിയെങ്കിലെന്ന് അവൻ മോഹിച്ചു.
"മ്മ്..ഒന്നുല്ല.. "
അവൾ ഹരിയെ ഒന്ന് നോക്കിയെന്നു വരുത്തി.
ഹരിയുടെ മുഖം കുനിഞ്ഞു.
അവന് അല്പം നിരാശ തോന്നി. എങ്കിലും പ്രതീക്ഷയോടെ തന്നെ അവളെ ഒന്നുകൂടി നോക്കി.
നീലാംബരി ജയന്റെ നെറ്റിയിൽ ചന്ദനം തൊടുവിക്കുവാണ്. ഹരി പെട്ടെന്ന് തന്നെ നോട്ടം മാറ്റി, മുറിയിലേക്ക് നടന്നു.
*** **** **** **** **** **** ****
വരാന്തയിൽ വട്ടത്തിലിരുന്നു ചായ കുടിക്കുമ്പോളും ഹരിയുടെ നോട്ടം ഇടയക്കിടെ നീലാംബരിയിൽ തറച്ചു നിന്നു. അവൾ തന്നെ ഒരിക്കൽ പോലും നോക്കിയില്ലല്ലോ. അന്ന് അല്പം വിരട്ടിയത് തമാശയ്ക്കായിരുന്നു.. കളി കാര്യമായോ.. വേണ്ടീർന്നില്ല.. ഹരിയുടെ ചിന്തകൾ കാടുകയറി.
"വായാടിക്ക് എന്തുപറ്റി.. ഒന്നും അങ്ങോട്ട് മിണ്ടുന്നില്ലല്ലോ "
ശ്രീദേവി നീലാംബരിയെ ശ്രദ്ധിച്ചു..
"ഒന്നുല്ല.. ഇലയടക്കയ്ക്ക് നല്ല സ്വാദ്.. ആസ്വദിച്ചു കഴിക്കുമ്പോ മിണ്ടാൻ പറ്റില്ലാമ്മേ.. "
അവൾ സന്തോഷവതിയാണ്.. തെളിഞ്ഞ മുഖം. പിന്നെ എന്തായിരിക്കുംതന്നോട് മിണ്ടാത്തത് ?
ഹരിക്ക് അല്പം വിഷമം തോന്നി.
"ഇതുവരേം ഈ ജയേട്ടൻ തിന്നാൻ പഠിച്ചിട്ടില്ല.. ദേ.. നോക്കമ്മേ.. "
അവൾ കൈ നീട്ടി,, ജയന്റെ താടിയിലേക്ക് ഒഴുകിയിറങ്ങിയ ശർക്കരക്കൂട്ട് വിരലുകൊണ്ട് വടിച്ചെടുത്തു..
"താടിമേ തൊടാതെ പെണ്ണേ.."
ജയൻ അവളുടെ കൈ തട്ടിമാറ്റി.
അതുകണ്ടു നെഞ്ച് വല്ലാതെ പുകയുന്നപോലെ തോന്നി ഹരിക്ക്. എന്തോ മനസിന് വല്ലാത്തൊരു അസ്വസ്ഥതപോലെ. അവൻ നീണ്ടുകിടക്കുന്ന വയലിലേക്ക് നോട്ടം മാറ്റി.
"ചായ കുടിക്ക് മോനെ.. "
അമ്മയുടെ വാക്കുകൾ ഹരി വിദൂരതയിലെന്നപോലെ കേട്ടു.
***** ***** ***** **** ***** *****
സമയം ആറേമുക്കാലായി. നീലാംബരിയെ കൊണ്ടുവിടാനായി ഇറങ്ങുമ്പോഴാണ് മഴ പെയ്തു തുടങ്ങുന്നത്.
"നല്ല നേരത്താണല്ലോ മഴ പെയ്യുന്നേ"
ശ്രീദേവി പരാതിപറഞ്ഞു.
"അമ്മേ ആ കുട ഇങ്ങെടുത്തേ.. "
ജയൻ പുറത്തേക്കു നോക്കി. നല്ല ഇരുട്ട് പരന്നിരിക്കുന്നു.
നീലാംബരി നല്ല സന്തോഷത്തിലാണ്. അവൾക്കു മഴ ഒരുപാടിഷ്ട്ടാണ്.
" എന്ത് രസാ മഴ കാണാൻ.. "
അവൾ പുറത്തേക്കു കണ്ണുംനട്ട് പാവാട തുമ്പു പിടിച്ച് വെറുതെ ഇളക്കിക്കൊണ്ടിരുന്നു.
ഹരി അരഭിത്തിയിൽ കാലുംനീട്ടി ഇരിക്കുകയാണ്. അവന്റെ നോട്ടം അപ്പോഴും ആരും കാണാതെ നീലാംബരിയിലേക്കു നീണ്ടുകൊണ്ടിരുന്നു. ഹൃദയമിടിപ്പിന് വേഗത കൂടിവരുന്നെന്നു അവന് തോന്നി.
കോളേജ് ജീവിതത്തിനിടയിൽ ചിലർ തന്റെ പ്രണയത്തിനു വശപ്പെട്ടിട്ടുണ്ട്. ഒരിക്കലും പിരിയേണ്ടിവരില്ലെന്നോർത് ആർത്തിയോടെ പ്രണയിച്ചിട്ടുമുണ്ട്.. ജീവിതം ഇതൊന്നുമല്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ പാതിവഴിയിൽ മറന്നുവെച്ച പ്രണയങ്ങൾ.
അന്ന് പ്രണയാതുരമായ കൈമാറിയ ചുംബനങ്ങൾക്കുപോലും നൽകാൻ കഴിയാതിരുന്ന എന്തോ ഒരു വികാരം ഇന്നീ മുന്നിൽ നിൽക്കുന്ന പെണ്ണിന്റെ കണ്ണുകളിലേക്കു നോക്കുമ്പോൾ തനിക്കനുഭവപ്പെടുന്നെന്ന് ഹരിക്ക് തോന്നി.
അവന്റെ ഹൃദയം പെരുമ്പറകൊട്ടി. കിതപ്പുകൾ ഉയർന്നതും ശരീരം ചൂടുപിടിക്കുന്നതും ഹരി തിരിച്ചറിഞ്ഞു..
'പ്രണയമാണ് നിനക്കവളോട്..' അവന്റെ ഹൃദയം മന്ത്രിച്ചു..
കുടയുമെടുത്ത് ജയൻ മുറ്റത്തേക്കിറങ്ങി. കയ്യിൽ പൊതിഞ്ഞുപിടിച്ച ഇലയടയുമായി നീലാംബരി കുടയ്ക്കുള്ളിലേക്ക് നൂണുകയറി. അവൾ അവന്റെ കൈത്തണ്ടയിൽ പിടിച്ചു ചേർന്ന് നിന്നു..
ആ കാഴ്ചകണ്ട് ഹരിയുടെ മനസ് പൊള്ളി. അവൻ കണ്ണുകൾ താഴ്ത്തി. എന്താ ദൈവമേ തനിക്കിങ്ങനെ..
"അച്ഛനെ കണ്ടാൽ വേഗം ഇങ്ങട്ട് വരാൻ പറയ്ട്ടോ ഉണ്ണി... "
ശ്രീദേവി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
"കുടയൊന്നുല്ലല്ലോ ആൾടെ കയ്യില്.."
അവർ അടുക്കളയിലേക്കു നടന്നു.
സ്റ്റെപ്പുകൾ ഇറങ്ങി വയലിലേക്ക് കാലെടുത്തുവച്ചതും ദാ മുന്നിൽ അച്ഛൻ.
"ജയാ.. വേഗം ചെന്നു ആ തൂമ്പയെടുത്ത് നീയ് ഇറങ്ങിയേ.. ചാലു കീറി വെള്ളം തിരിച്ചു വിട്ടില്ലേൽ നെല്ല് ചീഞ്ഞുനശിക്കും.. "
വേവലാതിയോടെ നാരായണൻ തിരിഞ്ഞോടി..
"ഈശ്വരാ നേരാണല്ലോ..
ഡി.. നീ ഒന്ന് കേറി നിന്നെ അകത്തേക്ക്.. ഞാൻ വയലിലേക്ക് പോവട്ടെ.. "
ജയൻ ധൃതിയിൽ വീടിന്റെ ചായ്പ്പിലേക്ക് ഓടി.. നീലാംബരി അന്തം വിട്ടു നിന്നു. അകത്തേക്ക് കയറാതെ അവൾ മഴയത്തുതന്നെ നിന്നു. അവളുടെ മേലേക്ക് മഴ ആർത്തിയോടെ പെയ്തിറങ്ങി..
നീലാംബരി മഴ നനയുകയാണ്.. ഹരി ഓടിച്ചെന്ന് അവളുടെ കൈത്തണ്ടയിൽ പിടിച്ചു.. പിന്നെ അവളെയും വലിച്ചുകൊണ്ട് ഉമ്മറത്തേക്ക് ഓടിക്കയറി.
നീലാംബരി പകച്ചുകൊണ്ട് ഹരിയുടെ മുഖത്തേക്കുതന്നെ നോക്കി. ഹരി എന്തുകൊണ്ടോ കിതയ്ക്കുകയായിരുന്നു..
"ഹരീ.. ഞാൻ അച്ഛന്റെ കൂടെ പോയിട്ട് വരാം.. "
"അമ്മേ ആ ടോർച്ചിങ്ങെടുത്തേ.. വേഗം വേണം.. "
തലയിൽ പാളതൊപ്പിയണിഞ്ഞുകൊണ്ട് തൂമ്പയുമായി ജയൻ തിടുക്കം കൂട്ടി..
ടോർച്ചുമായി ശ്രീദേവി വേഗം ഇറങ്ങിവന്നു..
"വേഗം ചെല്ല്.. അധികം വൈകാൻ നിക്കാതെ വേഗം വരണേ രണ്ടാളും "
"ഹാ ശെരി..
ടാ ഹരി.. നീയിവളെ കൊണ്ട് ഒന്ന് വീടുവരെ ആക്കണേ..
കേട്ടോ നീലു.. അവന്റെ കൂടെ പൊയ്ക്കോ നീ,, ഞാൻ വരണവരെ നിക്കണ്ട.."
ജയൻ ടോർച്ചുമടിച്ചു വയലിലേക്കിറങ്ങി..
"കുട ദാ ചായ്‌പിൽ വച്ചിട്ടുണ്ട്.. "
നടത്തിനിടെ ജയൻ വിളിച്ചുപറഞ്ഞു
"നീയ് നനഞ്ഞല്ലോ പെണ്ണേ.. ദാ.. തോർത്തീട്ടുപോയ്ക്കോളു.. ഇനി വൈകണ്ട.. "
അഴയിൽ കിടന്ന തോർത്ത് അവളുടെ ചുമലിലേക്ക് വച്ചിട്ട് ശ്രീദേവി അടുക്കളയിലേക്കു നടന്നു.
നീലാംബരി ഹരിയുടെ കണ്ണുകളിലേക്കു നോക്കി. അല്പം നീരസത്തോടെ..
ഹരി ഷോക്കടിച്ചപോലെ നിൽപ്പാണ്. സന്തോഷമാണോ അതോ മറ്റെന്തിങ്കിലുമാണോ ??!! നീലാംബരിയെ അഭിമുഖീകരിക്കാൻ പറ്റാത്തപോലെ.. തനിക്കെന്താണ് സംഭവിക്കുന്നത്.. ഹരിക്ക് ടെൻഷൻ തോന്നി. താൻ പോലും അറിയാതെ താൻ നീലാംബരിയെ സ്നേഹിച്ചുതുടങ്ങിയത് അവനറിഞ്ഞുതുടങ്ങി..
ചായ്പ്പിലെത്തി കുടയെടുത്ത് അവൻ മുറ്റത്തേക്കിറങ്ങി. കുടയിലേക്കു കയറാൻ കാത്തുനിന്നിട്ടെന്നോണം അവൻ നീലാംബരിയെ നോക്കി !!
" വരില്ലേ..കൂടെ ?"
മറുപടിക്കായി അവൻ കാത്തുനിന്നു.
( തുടരും )
❤❤❤❤❤ നീലാംബരി ❤❤❤❤ ഭാഗം -- 3
നീലാംബരി പതിയെ അവന്റെ നേർക്കു ചുവടുകൾ വച്ചു. കുടക്കീഴിലേക്ക് കയറി. ഹരിയുടെ ഹൃദയം പടപടാ മിടിച്ചു. നീലാംബരിയുടെ സാമീപ്യം തന്റെ ഞരമ്പുകളെ തളർത്തുന്നതും സിരകളിൽ കനൽ കോരിയിടുന്നതും അവൻ അറിഞ്ഞു.
ഹരിയുടെ ദേഹത്തു മുട്ടാതെ അവൾ പതിയെ നടന്നുതുടങ്ങി.
വരമ്പു വളരെ വീതികുറഞ്ഞതാണ്. തന്നിൽ നിന്നും അകന്നു നടന്ന് നീലാംബരി പകുതിയും മഴ നനഞ്ഞുകൊണ്ടിരിക്കുന്നു. ഹരി പെട്ടെന്ന് നടത്തം നിർത്തി. ഒപ്പം പിന്നിൽ അവളും.
"എന്നോടുള്ള ദേഷ്യത്തിന് നീ നനയണ്ട. ഇതാ പിടിക്ക്.. "
അവളുടെ കയ്യിലേക്ക് അവൻ കുട വച്ചുകൊടുത്തു.
പിന്നെ വേഗത്തിൽ മഴ നനഞ്ഞുനടന്നു.
"നിൽക്കു.. നിൽക്കൂന്നേ.. "
കുടയുമായി
അവൾ അവന് പിന്നാലെ ഓടിയെത്തി.
സങ്കടവും ദേഷ്യവും ഹരിയെ വല്ലാതെ ചൊടിപ്പിച്ചു. അവൻ വിളി കേൾക്കാൻ നിൽക്കാതെ നടപ്പ് തുടർന്നു.
**** *** ***** **** **** **** ***
ദിവസങ്ങൾ കടന്നുപോയി. പക്ഷെ
പ്രണയവും നിരാശയും ഹരിയെ പിന്തുടർന്ന്കൊണ്ടിരുന്നു.
നീലാംബരി ജയനോട് കാട്ടുന്ന അടുപ്പം ഹരിയുടെ മനസ്സിൽ ഒരു നെരിപ്പോടുപോലെ എരിഞ്ഞു.
വാടക വീട്ടിലേക്കു താമസം മാറാൻ ശ്രമിച്ചുവെങ്കിലും ജയന്റെയും വീട്ടുകാരുടെയും സ്നേഹപൂർവ്വമുള്ള നിർബന്ധം അവനെ തടഞ്ഞു.
ഒന്നുമില്ല എന്ന് സ്വയം വിശ്വസിക്കാൻ മനസിനെ പഠിപ്പിച്ചുകൊണ്ടിരുന്നു ഹരി.
നീലാംബരിയോടുള്ള പ്രണയത്തെ അവൻ മനസ്സിൽ തന്നെ കുഴിച്ചുമൂടി തുടങ്ങി.
ജോലിയിൽ വ്യാപൃതനായ ഹരി ജയന്റെ ജോലിക്ക് വേണ്ടിയുള്ള ശ്രമത്തിൽ പങ്കുചേർന്നു. രാത്രി ഇരുട്ടും വരെ ജയന്റെ പഠനം നീണ്ടു. കൂട്ടിനു ഹരിയുമുണ്ടായിരുന്നു.
ഒരുപാടു പരീക്ഷകൾ എഴുതി.. ഒടുവിൽ പ്രാർത്ഥനകൾ പോലെ ജയന് ജോലി കിട്ടി.
അന്ന് വീട്ടിൽ ഉത്സവമായിരുന്നു. ചോറും കറികളും പായസവുംഒക്കെയായി ആകെ ആഘോഷത്തിമിർപ്പ് ...
ജയൻ ഹരിയെ കെട്ടിപിടിച്ചു..
"നൻപൻ ഡാ.. "
അവനെ എടുത്തുപൊക്കി വട്ടം കറക്കി ജയൻ സന്തോഷംകൊണ്ടാർത്തുവിളിച്ചു.
ഏറെ സന്തോഷം നീലാംബരിക്കായിരുന്നു.
അവൾ അമ്പലത്തിൽ ചെന്നു. തന്റെ കൈകൊണ്ടു കോർത്ത പൂമാല ദേവനു മുന്നിൽ സമർപിച്ചു.
***** ***** ***** ***** **** ****
നൈവേദ്യവുമായി അവൾ പടികൾ ഓടിക്കയറി.
"അമ്മേ....
ജയേട്ടാ.. "
ആരെയും കാണാനില്ല..
വാതിൽ അടച്ചിരിക്കുവാണ്.
എല്ലാരും എങ്ങോട്ടാ പോയെ ??
അവൾ അരഭിത്തിയിൽ ഇരുന്നു. അഴയിൽ തൂക്കിയിട്ട ജയന്റെ മുഷിഞ്ഞ ഷർട്ടിൽ അവൾ വിരലോടിച്ചു.
"ന്റെ ജയേട്ടൻ.. "
അവളുടെ ഉള്ളം കുളിർത്തു. കണ്ണുകളടച്ചു അവൾ കിനാവു കണ്ടു.
എന്നും അടികൂടി നടക്കുമെങ്കിലും ജയേട്ടൻ അവളുടെ എല്ലാമായിരുന്നു.
അവന്റെ നടപ്പും, നോട്ടവും, നിരതെറ്റിയ പല്ലും, കറുത്തിരുണ്ട താടിയും, വിരിഞ്ഞ നെഞ്ചും അവളിൽ പ്രേമത്തിന്റെ മൊട്ടുകൾ വിടർത്തി. ഉള്ളിന്റെ ഉള്ളിൽ ആരും കാണാതെ അവനെ അവൾ കുടിയിരുത്തി. വഴക്കിന്റെയും കുറുമ്പിന്റെയും മറവിൽ അവൾ ജയനെ ആവോളം പ്രണയിക്കുകയായിരുന്നു...
**** **** **** **** **** **** ****
"എന്താ ഇവിടിരുന്നുറങ്ങുന്നേ.. "
ഹരിയുടെ ചോദ്യം കേട്ടുകൊണ്ടാണു അവൾ മയക്കത്തിൽനിന്നുമുണർന്നത്.
"എല്ലാരും എവിടെപ്പോയി ?"
മടിച്ചു മടിച്ച് അവൾ ചോദിച്ചു.
"ജയന് കൊണ്ട്പോകാനുള്ള സാധനങ്ങൾ വാങ്ങാൻ ടൗണിൽ പോയതാ.."
"എങ്ങോട്ട് കൊണ്ടുപോകാൻ ??"
നീലാംബരിയുടെ വാക്കുകളിൽ നിറഞ്ഞ ഉൽക്കണ്ഠയുടെ അർത്ഥം ഹരിക്കു മനസിലായിരുന്നു.
അവന് പോസ്റ്റിങ്ങ് അങ്ങ് ദൂരെയാ. ആലപ്പുഴ ജില്ലയിൽ. അവിടെ താമസിച്ചു ജോലി ചെയ്യേണ്ടിവരും.
ഒരു തകർച്ചയോടെയാണ് നീലാംബരി അത് കേട്ടുനിന്നത്.
ഈശ്വരാ.. ന്റെ കൺവെട്ടത്തുനിന്നും ഏട്ടനെ അകറ്റാൻ പോകുവാണോ നീ..
തുളുമ്പി വന്ന കണ്ണീരു മറയ്ക്കാൻ പാടുപെട്ടുകൊണ്ട് അവൾ പടവുകൾ ഇറങ്ങി ഓടി.
മുറിയിലെ തുറന്നിട്ട വാതിലിൽകൂടി ഹരി ആ കാഴ്ച ഒരു നെടുവീർപ്പോടെ നോക്കി നിന്നു.
***** **** ***** ****** **** ****
കണ്ണീരോടെയാണ് ശ്രീദേവിയും നാരായണനും ജയനെ യാത്രയാക്കിയത്.
"ഞാൻ പോയിട്ട് വരാം "
ജയന്റെ വാക്കുകൾ മുറിഞ്ഞു.
"നീ ഉണ്ടാവണം ഇവിടെ.. എനിക്ക് ഒരു മാറ്റം കിട്ടി വരുന്നതുവരെ നീ അച്ഛനേം അമ്മയേം നോക്കണം.. "
ഹരിയുടെ ചുമലിൽ മുഖം ചേർത്ത് അവന്റെ ഷർട്ടിലേക്ക് കണ്ണീരുതുടച്ചുകൊണ്ട് ജയൻ പറഞ്ഞു.
ആദ്യമായിട്ടാണ് വീട്ടിൽ നിന്നും മാറിനിൽക്കുന്നത്. വീടും തൊടിയും ഒക്കെയായി കഴിഞ്ഞു കൂടിയ നാളുകൾ ഇനി ഉറക്കം കെടുത്തുന്ന മധുരമായ സ്വപ്‌നങ്ങൾമാത്രമായി ഒതുങ്ങാൻ പോവുകയാണ്.
"നീലു നിനക്ക് തരാൻ ഏല്പിച്ചതാണ്.. മനപ്രയാസം മാറാൻ ദേവിയുടെ അമ്പലത്തിൽ പൂജിച്ച ചരട്.. ഇനി ഇത് എടുക്കാതെ പോയാൽ പിന്നെ അവൾക്കു അതുമതി.. "
സാരിയുടെ മുന്താണികൊണ്ട് മൂക്ക് പിഴിഞ്ഞ് ഒരു ഇടറിയ സ്വരത്തിൽ ശ്രീദേവി പറഞ്ഞു.
"എന്നിട്ടവളെവിടെ ??"
ചരട് വാങ്ങി ബാഗിലെ ചെറിയ അറയിലേക്ക് തിരുകിവച്ച് ജയൻ ചോദിച്ചു.
"അറീല്ല. നീ ഉച്ചയാവുമ്പോ ഇറങ്ങുന്നു പറഞ്ഞിരുന്നു ഞാനവളോട്.. "
"മ്മ്.. ഇനി വൈകിക്കണ്ട.. ട്രെയിൻ പോയാൽ ആകെ ബുദ്ധിമുട്ടാവും.."
നാരായണൻ ഗൗരവം നടിചെങ്കിലും വാക്കുകളിൽ നൊമ്പരം നിറഞ്ഞു.
അത് കണ്ടില്ലെന്നു നടിച് ജയൻ വേഗം ഇറങ്ങി. ഇനിയും നിന്നാൽ താൻ കരഞ്ഞുപോകുമെന്ന് അവന് അറിയാമായിരുന്നു.
ബാഗുമെടുത്ത് ഹരി മുന്നിൽ നടന്നു. പിന്നാലെ നാരായണനും. അമ്മയെ കെട്ടിപിടിച് ഒരു നിമിഷം ജയൻ നിന്നു. പിന്നെ മുഖം കൊടുക്കാതെ തിരിഞ്ഞു പടികളിറങ്ങി. കണ്ണീരു തുടച്ചുകൊണ്ട് ഏങ്ങലോടെ ശ്രീദേവി ആ പോക്ക് നോക്കി നിന്നു.
വയലോരത്തെ തെങ്ങിൻ തോപ്പിൽ ഒടിഞ്ഞു തൂങ്ങിയാടുന്ന ഓലയുടെ മറവിൽ നിന്നുകൊണ്ട് മറ്റ് രണ്ട് കണ്ണുകൾകൂടി ജയനെ നോക്കി നില്പുണ്ടായിരുന്നു..
*** **** ***** *** ***
നീലാംബരിക്ക് ഇരുപത് തികഞ്ഞതിന്റെ പിറ്റേന്ന് തന്നെ വീട്ടിൽ ചെറിയച്ഛൻ ചില ആലോചനകൾ കൊണ്ടുവന്നു തുടങ്ങി. അമ്മയും അച്ഛനും മരിച്ചശേഷം നീലാംബരിയെ സങ്കടം അറിയിക്കാതെ വളർത്തിയത് അവരും അമ്മാവനും ആയിരുന്നു.
ആലോചനകൾ ഓരോന്നായി അവൾ നിരസിച്ചു. മനസ്സിൽ ജയേട്ടനാണ്. ആദ്യമായി ഇഷ്ടം തോന്നിയത് ജയേട്ടനോടാണ്. ഏട്ടൻ അടുത്ത ലീവിന് വരട്ടെ.. എങ്ങനെയും പറയണം.. ജയേട്ടനെ മറക്കാൻ എനിക്ക് പറ്റില്ലെന്ന്.
അവൾ മനസ്സിൽ ഉറപ്പിച്ചു.
പാല് വാങ്ങിവരാനായി ഓരോ തവണ ചെല്ലുമ്പോഴും അവൾ ദേവമ്മയോടു ജയനെക്കുറിച്ചു ചോദിച്ചു.
ജയേട്ടൻ വിളിച്ചോ ??
ജയേട്ടന് സുഖാണോ ??
ജയേട്ടൻ എന്നാ ഇനി വര്വാ ??
അവളുടെ ആവലാതികൾ ചുമരുകൾക്കപ്പുറം മൗനമായി ഹരി കേട്ടുനിന്നു..
ഇടയ്ക്കിടെ വൈകുന്നേരങ്ങളിൽ അവൾ ഹരിയുടെ മൊബൈൽ ചോദിച്ചെത്തി..
" ജയേട്ടനെ ഒന്നുവിളിച്ചുതരുവോ ??"
ഹരി ജയന്റെ മൊബൈൽ നമ്പർ ഡയൽ ചെയ്ത് അവൾക്കു കൊടുക്കും. അപ്പുറത്തുനിന്നും "ഹലോ " കേൾക്കുമ്പോൾ നീലാംബരിയുടെ മുഖത്ത് ആയിരം നക്ഷത്രങ്ങളുടെ ശോഭയായിരുന്നു...
പതിയെ പതിയെ ഹരിയുടെ മനസ് പാകപ്പെട്ടുവന്നു..
നീലാംബരിയെക്കാൾ തനിക്കു വലുത് ജയനാണ്.. അവൻ സമാധാനിക്കാൻ ശ്രമിച്ചു.
**** **** ****** ****** ****
ലീവിന് നാട്ടിലെത്തിയശേഷം ജയൻ അമ്പലങ്ങളിലൊക്കെ പോയി തൊഴുതു.
വീടൊന്നു മോടി പിടിപ്പിക്കണം.
അതിനായി അവൻ പണിക്കാരെ ഏർപ്പാടാക്കി.
" സ്വന്തമായി കയ്യിൽ നാലു കാശ് വന്നു തുടങ്ങുമ്പോ ഉള്ള സുഖം ഇത്ര വലുതാന്ന് ഞാൻ കരുതിയേയില്ല ഹരി.. "
കുളപ്പടവിലിരുന്നുകൊണ്ട് ജയൻ പറഞ്ഞു. ആത്മവിശ്വാസം നിറഞ്ഞ അവന്റെ വാക്കുകൾ കേട്ടു ഹരി പുഞ്ചിരിച്ചുകൊണ്ട് അവന്റെ പുറത്ത് മെല്ലെ തട്ടി..
ജയൻ ഓരോ മാസവും ലീവിന് വന്നു തുടങ്ങി. വരുമ്പോൾ നീലാംബരി അവിടെത്തന്നെയായി കൂടുതൽ സമയവും. ജയനെ അവൾ അലോസരപ്പെടുത്തികൊണ്ടേയിരുന്നു.
അവൻ അവളെ ശാസിച്ചപ്പോഴൊക്കെ അവൾ കൊഞ്ഞനം കുത്തി..
"ഓ വെല്യ ജോലിക്കാരനായപ്പോ ഈ ജയേട്ടൻ ആകെ മാറി "
"പൊക്കോണം പെണ്ണെ മര്യാദയ്ക്ക്.. "
അവൻ കയ്യോങ്ങി അവളുടെ പിന്നാലെ ഓടി.
ജയൻ അമ്മയോടൊപ്പം ടൗണിൽ പോയിവന്നപ്പോൾ അവൾക്കു വാങ്ങിക്കൊടുത്ത ചുവന്ന കല്ലുവച്ച മൂക്കുത്തി അവൾ പിന്നെ അഴിച്ചു വച്ചില്ല. എന്നും കണ്ണാടിയിൽ അവളതിന്റെ ചന്തം നോക്കി നേരം കൂട്ടി.
***** ***** **** **** ***** *****
അമ്മയുടെ നാട്ടിൽ പോയി മടങ്ങിവരുമ്പോൾ അവൾ അമ്മാവനോട് ആ അനുവാദം വാങ്ങിയാണ് വന്നത്.. ഒരുപാടു കരഞ്ഞു.. ഒടുക്കം അമ്മാവന് സമ്മതിക്കേണ്ടി വന്നു..
അല്പം ദൂരെ നാട്ടിൽന്നു വന്ന നല്ലൊരു ആലോചന ഉറപ്പിക്കാൻപോകുന്ന മട്ടായിരുന്നു വീട്ടുകാർ. അമ്മാവനാണ് ഏറ്റവും തിടുക്കം.. നല്ല പയ്യൻ, സ്വന്തമായി കയർ ഫാക്ടറി ഉള്ള ആളാ. അവരുടെ സ്ഥിതിവച്ച് ഇതിലും നല്ല ബന്ധം കിട്ടാൻ പാടാണെന്നു അയാൾക്കറിയാമായിരുന്നു.
അപ്പോഴാണ് നീലാംബരിയുടെ വരവ്. തന്റെ മനസ്സിൽ ഒരാളുണ്ട്.. ആ ഇഷ്ടം തുറന്നു പറയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.. ഒരല്പം സമയം വേണം.. അതായിരുന്നു അവളുടെ ആവശ്യം. ജയേട്ടൻ തന്നെ തിരസ്ക്കരിക്കില്ലെന്ന വിശ്വാസം കൂടുപിടിച്ച് അവൾ നാട്ടിലേക്കു മടങ്ങി.
"ഈ മഴയൊന്നു മാറട്ടെ..ഞാൻ വരുന്നുണ്ട്.. നിന്റെ മനസിലെ ആളെ ഞങ്ങൾക്ക് കൂടി ഒന്ന് ബോധ്യപ്പെടണമല്ലോ. വെല്യ ജോലി ഉണ്ടെന്നു പറഞ്ഞാലും പാവം പിടിച്ച നിന്നെ ജീവിതകാലം മുഴുവൻ പോറ്റുമോ എന്ന ഉറപ്പാ എനിക്ക് വേണ്ടത് മോളെ.. "
അമ്മാവന്റെ വാക്കുകളിൽ സ്നേഹംനിറഞ്ഞു..
***** ***** ***** ****** ***** ****
ഓരോ മാസവും ജയേട്ടൻ ലീവിനെത്തിയപ്പോൾ തുറന്നു പറയണമെന്ന് കരുതും.. പക്ഷെ എന്തോ ഒരു ഭയം അവളുടെ ഉള്ളിന്റെയുള്ളിൽ ഉണ്ടായിരുന്നു. തന്നെ ഇഷ്ടമാണെന്നു ജയൻ പറഞ്ഞുകേൾകാൻ അവൾ നേരാത്ത നേർച്ചകളില്ല..
*** *** *** **** **** *** ***
പതിവുപോലെ ആ മാസവും ജയൻ ലീവിന് നാട്ടിലെത്തി.
നീലാംബരി എന്നത്തേയും പോലെ കൊതിയോടെ അവനെ ഒളിച്ചും പാത്തും നോക്കി നടന്നു.. പക്ഷെ, ഈയിടെയായി ജയേട്ടൻ ആകെ മാറിയപോലെ.. സംസാരവും തമാശയുമൊക്കെ അല്പം കുറഞ്ഞു. അമ്മയോടും അച്ഛനോടും കൂടെയിരുന്നു ചൂടുപിടിച്ച ചർച്ചകൾ..
നാട്ടിൽ ലീവിന് പോയ ഹരി തിരിച്ചു വന്നപ്പോൾ വീട്ടിൽ പണിക്കാരുടെ ബഹളമായിരുന്നു. മഴക്കാലമായിരുന്നിട്ടും എന്തിനാ ഇപ്പൊ ഇതൊക്കെ എന്ന് അവനോർത്തു.
ഹരിയെ കണ്ടയുടനെ ജയൻ ചാടി മുറ്റത്തിറങ്ങി..
"എന്താടാ എന്തുപറ്റി.. വേഗം വരണംന്നു നീ വിളിച്ചു പറഞ്ഞപ്പൊ ഞാനാകെ പേടിച്ചു.. "
"കാര്യമുണ്ട്.. നീ വാ.. "
അവർ ഹരിയുടെ മുറിയിലേക്ക് നടന്നു.
"ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന രേഖയെപ്പറ്റി.. "
"മനസ്സിൽ ചെറിയൊരു ഇഷ്ടം തോന്നിയിരുന്നു.. അവൾക്കു കല്യാണാലോചനകൾ നടക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ രണ്ട് ദിവസം മുന്നെ ഒരുതമാശയായി ഞാൻ അവളോട് ഇഷ്ടം അവതരിപ്പിച്ചു.. അവൾ അന്നുതന്നെ വീട്ടിൽ ചെന്നു പറഞ്ഞു. അടുത്ത മാസം വന്നാൽ അവൾക്ക് 23 തികയും.. അതിനുമുന്നെ കല്യാണം നടന്നില്ലെങ്കിൽ പിന്നെ 4 വർഷം കാത്തിരിക്കണമെന്നു ജ്യോത്സൻ പറഞ്ഞത്രേ. ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല..വീട്ടിൽ വിളിച്ചു പറഞ്ഞു,, അമ്മയ്ക്കും അച്ഛനും സമ്മതം. അല്പം പ്രേമിച്ചുനടന്നു കെട്ടാനായിരുന്നു ഉദ്ദേശം.. ഇതാണ് വിധിയെങ്കിൽ ഇങ്ങനെ നടക്കട്ടെ.. "
ജയൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.
"എന്താടാ ഇങ്ങനെ.. ഒരുമാസത്തിനുള്ളിൽ എന്നൊക്കെ പറയുമ്പോ.."
ഹരി തപ്പിത്തടഞ്ഞു..
"നീ എന്റെ കൂടെ നിന്നാ മതി.. പിന്നെ എനിക്ക് ഒന്നും നോക്കാനില്ല.. വാ വന്നേ.. "
ജയൻ ആവേശത്തോടെ ചാടിയെഴുന്നേറ്റു.!!
ശരിയാണ്.. ജയൻ പറഞ്ഞിട്ടുണ്ട്.. ഒരു രേഖയെപറ്റി. പക്ഷെ അത് ഈ രീതിയിൽ കലാശിക്കുമെന്നു ഹരി കരുതിയില്ല.
അവന് പെട്ടെന്ന് നീലാംബരിയെ ഓർമ വന്നു. അവൾക്ക് ജയനോടുള്ള ഇഷ്ടം ഒരുപക്ഷെ മറ്റാരേക്കാളും കൂടുതൽ അറിഞ്ഞത് താൻ മാത്രമായിരിക്കും.
ഈശ്വരാ.. ആ കുട്ടി ഇതറിഞ്ഞാൽ എങ്ങനെ സഹിക്കും.
ഹരിയുടെ നെഞ്ച് പിടഞ്ഞു.
**** *** *** *** **** **** **** ***
അന്ന് അമ്പലത്തിൽനിന്നു പ്രസാദവുമായി നീലാംബരി നേരെ ചെന്നത് ജയന്റെ വീട്ടിലേക്കായിരുന്നു. ഇന്നെങ്കിലും പറയണം ജയേട്ടനോട്..
വേണ്ടിവന്നാൽ ഹരിയേട്ടനോട് അഭിപ്രായം ചോദിക്കണം.. ആ മനസ് എന്നെക്കാൾ നന്നായി അറിയാവുന്നത് ഹരിയേട്ടനായിരിക്കും. മനസ്സിൽ ഹരിയോടുള്ള അകൽച്ചയുടെ വേലിക്കെട്ട് അവൾ പതിയെ വകഞ്ഞു മാറ്റി.
"എന്താ ദേവമ്മേ ഇവിടിപ്പോ വിശേഷം .. വീടാകെ പുത്തൻ പുതിയത് പോലെ.."
അവൾ അകത്തേക്ക് കയറി ആകമാനം നോക്കി.
ജയേട്ടന്റെ മുറിയിൽ നല്ല തൂവെള്ള പെയിന്റടിച്ചിട്ടുണ്ട്. ബാക്കി മുറികൾക്കൊന്നും അത്രയും തിളക്കമില്ല. പുതിയ കർട്ടനുകൾ തുറക്കാത്ത പാക്കറ്റുകളിൽ വച്ചിരിക്കുന്നു. അവൾ ജയന്റെ മുറിക്കകത്തേക്കു കയറി. ആകെ മൊത്തം മാറ്റം..
"എടി പെണ്ണേ.. അവിടെയൊക്കെ പോയി തൊട്ട് അഴുക്കാക്കാതെ നീ ഇങ്ങോട്ടിറങ്ങിയേ.. "
ഓട്ടപാച്ചിലിനിടയ്ക്ക് ശ്രീദേവി അവളെ സ്നേഹപൂർവ്വം ശാസിച്ചു.
അവൾക്കു വല്ലാത്ത സങ്കടം വന്നു.
"എന്താ വിശേഷംന്നു പറയ്.. "
അവൾ ദേവീടെ പിന്നാലെ കൂടി.
"ഇനി അങ്ങോട്ട് വിശേഷങ്ങൾ തന്ന്യല്ലേ പെണ്ണേ.. പുതിയൊരാള് വരാൻപൂവ്വാ ഇങ്ങട്ട്.. "
വെള്ളം നിറച്ച കുടവുമേന്തി അവർ ധൃതിയിൽ നടന്നു..
"മോഹനാ.. പണിക്കാരെ വിളിച്ചോളൂ..അത്താഴം എടുത്തുവച്ചിട്ടുണ്ട്. ഇത്തിരി നേരത്തെ ആയാലും എല്ലാരും കഴിച്ചിട്ട് പോയാമതിട്ടോ.. വെള്ളം ഇവിടെ വച്ചിട്ടുണ്ട്.. "
ശ്രീദേവി തിരിച്ചു നടക്കുമ്പോൾ നീലാംബരി ആ നിൽപ് തുടരുകയായിരുന്നു.
"അന്തം വിട്ടു നിക്കാതെ വഴീന്ന് മാറ് പെണ്ണേ.. ജയൻ ദേ അപ്പുറത്തുണ്ട്.. അവന്റെ ഫോണിൽ പെണ്ണിന്റെ ഫോട്ടോയുണ്ട്.. നീയ് പോയൊന്നു നോക്കിയേ.. "
അതും പറഞ്ഞുകൊണ്ട് അവർ പോയി.
കേട്ടതൊന്നും വിശ്വസിക്കാൻ നീലാംബരിക്ക് കഴിഞ്ഞില്ല.
ജയേട്ടൻ.. കല്യാണം കഴിക്കാൻ പോകുവാ ??
ഒന്നും സത്യമാവരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അവൾ ചായ്പ്പിലേക്കിറങ്ങി.
"ജയേട്ടാ..."
അവൾ ഓടിക്കിതച്ചു ജയന്റെ അടുത്തുചെന്നു.
"എന്താടി.. കാന്താരി "
"ജയേട്ടൻ കല്യാണം കഴിക്കാൻ പോകുവാണോ ? ദേവമ്മ പറഞ്ഞല്ലോ അങ്ങനെ.
വെറുതെ എന്നെ പറ്റിക്കാൻ പറയണതല്ലേ എല്ലാരും .."
അവൾ കരച്ചിലിന്റെ വക്കിലെത്തി.
"പിന്നല്ലാതെ..ഇതൊക്കെ ആരേലും കള്ളം പറയുമോ.. !!? മ്മ്..
നീയല്ലേ പറയാറ് എന്നെ കാണാൻകൊള്ളില്ലാന്നും എനിക്ക് പെണ്ണ് കിട്ടില്ലെന്നുമൊക്കെ.. ദേ.. നോക്കിയേ.. "
അവൻ ഫോൺ അൺലോക്ക് ചെയ്തു രേഖയുടെ ഫോട്ടോ കാണിച്ചു.
"കണ്ടോടി എന്റെ പെണ്ണിനെ..മ്മ്... ???!!"
മീശ പിരിച്ചുകൊണ്ട് ജയൻ അവളുടെ മുന്നിൽ നെഗളിപ്പിൽ നിന്നു.
അവൾ ഒന്നും പറയാതെ തിരിഞ്ഞു നടന്നു. കണ്ണുകൾ നിറഞ്ഞ് നീർച്ചാലുകൾ അവളുടെ കവിളുകളെ പൊള്ളിച്ചു.
"ഡി.. നിന്നെ.. നീ പോകുവാണോ.. ഇഷ്ടയില്ലേ നിനക്ക് ?? കാണാൻ എങ്ങനുണ്ടെന്നു പറഞ്ഞിട്ട് പോ പെണ്ണേ... "
ജയൻ അവൾ പോവുന്നത് നോക്കി ഉച്ചത്തിൽ വിളിച്ചു ചോദിച്ചു.
"നീ ഇത്രേം നാൾ ഇക്കാര്യം ഒളിച്ചു വച്ചതുകൊണ്ടുള്ള പരിഭവമാടാ.. അവളു പൊയ്ക്കോട്ടേ. "
കണ്ടുകൊണ്ടുവന്ന ഹരി പറഞ്ഞു.
അവന് അറിയാമായിരുന്നു നീലാംബരിയുടെ മനസ്. പൊയ്ക്കോട്ടേ. പോയി മതിയാവോളം കരയട്ടെ അവൾ.
നടത്തിനിടെ അവൾ ഹരിയെ ഒന്ന് നോക്കി. ഒരുപാടു നിരാശയോടൊപ്പം നന്ദിയുടെ തിളക്കം അവൻ ആ കണ്ണുകളിൽ കണ്ടു.
പൊയ്ക്കോളൂ.. അവൻ കണ്ണുകൾ കൊണ്ട് അവളോട് പറഞ്ഞു..
***** **** ***** ****** ***** ****
പന്ത്രണ്ടു നാളുകൾ പെട്ടെന്ന് കൊഴിഞ്ഞുപോയി. പലതും ഓർത്തും കരഞ്ഞും നീലാംബരി തന്റെ മനസ് പാകപ്പെടുത്തിയെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
എല്ലാവരും കല്യാണം കാണാൻ അമ്പലത്തിലാണ്.
നീലാംബരിയും ചെന്നു. കണ്ടു,, ഒരുനോക്ക്. ജയേട്ടൻ താലി കെട്ടിയ ആ നിമിഷം.. ഓർക്കാൻ കൂടി വയ്യ. പക്ഷെ.. കാണണമായിരുന്നു അവൾക്കത്.. ഇത്രയും നാൾ കണ്ടതൊക്കെ പാഴ്ക്കിനാക്കളാണെന്ന് മനസിനെ പഠിപ്പിക്കാൻ അവൾക്ക് കണ്ടേ തീരുമായിരുന്നുള്ളു ആ കാഴ്ച. കണ്ണുകൾ തുളുമ്പുമെന്നായപ്പോൾ അവൾ ഹരിയെ നോക്കി. ജയന്റെ സമീപം നിന്ന അവന്റെ ശ്രദ്ധ നീലാംബരിയിൽ തന്നെയായിരുന്നു. കരയരുതെന്നു അവന്റെ കണ്ണുകൾ അവൾക്കു താക്കീത് നൽകി.
**** **** **** **** **** **** ****
ചെക്കനും പെണ്ണും വീട്ടിലെത്തി. എല്ലാവരുടെയും ഒപ്പം നീലാംബരിയും ഉണ്ടു ഒരിലച്ചോറ്. കുറച്ചാളുകൾ ഉണ്ട് വീട്ടിൽ. ഹരിയുടെ അച്ഛനും, ജയന്റെ ഓഫീസിലെ ചില സുഹൃത്തുക്കളും,, അങ്ങനെ ചിലരൊക്കെ.
"ഇനി നീലാംബരീടെ കല്യാണം കൂടി കണ്ടാൽ ഞങ്ങൾക്ക് സമാധാനമായി.. ല്ലേ നാരാണേട്ടാ.. "
ശ്രീദേവിയും നാരായണനും നീലാംബരിയുടെ അമ്മാവനോടും ചെറിയച്ഛനോടുമൊക്കെയായി സംസാരിച്ചു നിൽക്കുകയാണ്.
"അതിനു അവൾടെ മനസ്സിൽ ആരോ ഇണ്ടെന്നു പറഞ്ഞുലോ അവൾ. ആളാരാന്ന് ചോയിച്ചിട്ടൊട്ടു പറഞ്ഞൂല്ലാ കുട്ടി. ഇന്നാട്ടുകാരനാന്നാ പറഞ്ഞെ. ഞാനതു കാര്യാക്കീല്ല. ചെറിയ പ്രായല്ലേ... എന്തായാലും ഈ മഴ കഴിഞ്ഞാ ഞാനവളുടെ കല്യാണം നടത്തും. നല്ലൊരലോചനേം വന്നിട്ടുണ്ട്.. "
"ഉവ്വോ ?? പറഞ്ഞില്ലല്ലോ ഞങ്ങളോടാരോടും.. എവിടെ വിളിച്ചേ അവളെ.. ചോദിക്കട്ടെ.. കള്ളി !!!"
ശ്രീദേവിക്ക് ആശ്ചര്യമായി.
"നീലൂ.. ഇങ്ങട്ട് വന്നേ.. "
നാരായണൻ നീട്ടി വിളിച്ചു.
നീലാംബരി അടുക്കളയിൽനിന്നും ഇറങ്ങി വന്നു. ഉറക്കമിളച്ചും കരഞ്ഞും അവളുടെ കണ്ണുകൾ ചുവന്നിരുന്നു.
"എന്റെ കുട്ടി ആകെ ക്ഷീണിച്ചൂലോ.. പാവം ഇന്നലെ മുഴുവൻ എന്റെ കൂടെതന്നെയായിരുന്നു സഹായത്തിന്.. ഉറങ്ങാൻ പറ്റീല്ലല്ലേ നിനക്ക്.."
ശ്രീദേവി അവളെ ചേർത്തു പിടിച്ച് നെറ്റിയിൽ ഉമ്മവച്ചു.
"അതിരിക്കട്ടെ.. ആരാ നിന്റെ മനസിൽ കേറിക്കൂടിയ ആ ആള്.. ഞങ്ങളോടാരോടും പറയാതെ കൊണ്ട് നടന്നില്ലേ നീ ഇത്രേം നാൾ.. "
"പറയ്.. പറഞ്ഞിട്ടു പോയാമതി കാന്താരി നീ ഇവിടുന്ന്.."
ശ്രീദേവി അതീവ ആകാംക്ഷയോടെ അവളെ നോക്കി .
"പറയ് മോളെ.. "
ചെറിയച്ഛനും അവളെ നിർബന്ധിക്കുകയാണ്..
എന്താ ഞാൻ പറയുക ഈശ്വരാ.. അവൾ കരഞ്ഞുപോകാതിരിക്കാൻ പാടുപെട്ടു.
"പറയ് നീലാംബരി.. "
ശ്രീദേവി അവളെ ചേർത്തു പിടിച്ചു.
"ദേവമ്മേ.. ഞാൻ.. അറിയാതെ.."
അവൾ വിതുമ്പി.
അവൾക്ക് പിടിച്ചു നിൽക്കാനാവില്ല.. അടുത്തത് അവൾ പറയാൻ പോകുന്നത് ജയന്റെ പേരായിരിക്കും..
"ഞാനാണ് നീലാംബരിയെ സ്നേഹിച്ച ആൾ !! "
എല്ലാവരും ശബ്ദം കേട്ട ദിക്കിലേക്ക് നോക്കി.
"ഹരി !!!! "
"അതേ.. ഞാൻ തന്നെയാണ്. നിങ്ങൾക്കൊക്കെ സമ്മതമാണെങ്കിൽ നീലാംബരിയെ ഞാൻ കൊണ്ട്പോകും.
എനിക്ക് അച്ഛൻ മാത്രേയുള്ളു. ആ അച്ഛന്റെ സമ്മതം എന്നോടൊപ്പമുണ്ട്. "
അച്ഛന്റെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് ഹരി പറഞ്ഞു
നീലാംബരിയുടെ കണ്ണുകളിലേക്കു നോക്കിയാണ് ഹരി അത്രയും പറഞ്ഞത്.
ഈശ്വരാ എന്താ ഇത്.. അവൾക്കു എന്ത് പറയണമെന്ന് അറിയില്ല. അവൾക്കു മാത്രല്ല. ആർക്കും.
"ഡാ.. ഹരി.. "
ഈറനണിഞ്ഞ കണ്ണുകളോടെ ജയൻ മുറ്റത്തേക്കിറങ്ങിവന്നു.
"നീ..
എന്താടാ പറയുവ ഞാൻ..
ഇതിൽപ്പരം എന്ത് സന്തോഷാ ഞങ്ങൾക്കുള്ളെ.. "
ജയൻ അവനെ കെട്ടിപിടിച്ചു.
എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
**** **** ***** **** **** *****
"ഞാൻ ഇറങ്ങുവാ നീലാംബരി..ഇനി ഇവിടെ നില്കുന്നില്ല.. വാടകയ്ക്കൊരു വീട് തരപ്പെടുത്തിയിട്ടുണ്ട്.. അങ്ങോട്ടു മാറുവാ.. "
എല്ലാരോടും യാത്ര പറഞ്ഞു കഴിഞ്ഞു ഹരി നീലാംബരിയുടെ മുന്നിൽ വന്നുനിന്നു.
ഹരിയെ അഭിമുഖീകരിക്കാനാവാതെ കൂമ്പിയ താമരമൊട്ടുകൾ പോലെ അവളുടെ കണ്ണുകൾ അടഞ്ഞു.
"നീ സത്യം തുറന്നു പറയുമെന്ന് തോന്നിയതുകൊണ്ടാണ് പെട്ടെന്ന് എനിക്ക് അങ്ങനെ പറയേണ്ടിവന്നത്.
ജയന്റെ പേര് പറഞ്ഞാൽ ഇന്നീ വീട്ടിൽ ഉണ്ടാകാൻ പോകുന്നതൊക്കെ ഓർത്തപ്പോൾ അതല്ലാതെ വേറൊരു വഴിയും എനിക്ക് മനസ്സിൽ തോന്നിയില്ല.
പക്ഷെ,, നീലാംബരി.. ഉള്ളിൽ തട്ടിയാ ഞാൻ അത് പറഞ്ഞെ..കണ്ട അന്നുമുതൽ എനിക്ക് നിന്നെ ഇഷ്ടാണ്. പക്ഷെ എനിക്കറിയാം നിന്റെ മനസ്.. മറ്റാരേക്കാളും നന്നായി..
എന്തായാലും നിന്നെ ആർക്കങ്കിലും കൈ പിടിച്ചു കൊടുക്കും നിന്റെ അമ്മാവൻ..പക്ഷെ നീ ഒന്ന് സമ്മതം മൂളിയാൽ ആ ആൾ ഒരുപക്ഷെ ഞാനായിരിക്കും.."
അവൻ ഒന്ന് ദീർഘമായി നിശ്വസിച്ചു.
"നോക്കിക്കോളാം ഞാൻ നിന്നെ. പൊന്നുപോലെ നോക്കിക്കോളാം. മറ്റാരേക്കാളും നിന്റെ വേദന അറിഞ്ഞുകൊണ്ട് വിളിക്കുവാ ഞാൻ.. വരുവോ നീ എന്റെ കൂടെ ??"
അവൾ മറുപടി ഒന്നും പറഞ്ഞില്ല. ആ കണ്ണുകൾ ഒന്ന് ചലിക്കുകപോലും ചെയ്തില്ല.
മഴ കനത്തു. ഹരിയുടെ മനസുപോലെ ആർത്തിരമ്പി പെയ്യുകയാണത്.
കുടയുമെടുത്ത് അവൻ വയൽ വരമ്പിലൂടെ നടന്നു. തിരിഞ്ഞു നോക്കിയില്ല. അതിനുള്ള ശക്തിയില്ല അവന്.
പെട്ടെന്നാണ് പിന്നിൽനിന്നും രണ്ട് കൈകൾ അവനെ പൊതിഞ്ഞത്. ആ കുടയ്ക്കീഴിൽ അവന്റെ പുറത്തേക്കു മുഖമമർത്തി ഒരു സങ്കടക്കടൽ അലതല്ലുന്നത് അവൻ അറിഞ്ഞു. മഴത്തുള്ളികൾ ഒലിച്ചിറങ്ങുന്ന ആ നനഞ്ഞ കൈകളിലേക്ക് ഹരി നോക്കി.
"ഈശ്വരാ.. നന്ദി.. ഒരായിരം നന്ദി "
ഹരിയുടെ കണ്ണുകൾ ഏതോ നിർവൃതിയിൽ താനെയടഞ്ഞു.
( അവസാനിച്ചു )
അഖില
Comments
Post a Comment