മീനാക്ഷി

❤മീനാക്ഷി❤
ഫുൾ പാർട്ട്‌
  

അവൾ വാച്ചിലേക്ക് നോക്കി. സമയം ഒന്പതരയോടടുക്കുന്നു. എല്ലാവരും കിടക്കേണ്ടമട്ടിലാണ്. ഒരേ ഇരിപ്പായിരുന്നു തിരുവന്തപുരം മുതൽ. അവൾ വാഷ് റൂം ലക്ഷ്യമാക്കി നടന്നു. ആരൊക്കെയോ വഴിയിൽ നില്പുണ്ട്. അവർ അവൾക്കു വഴിമാറികൊടുത്തു. മുഖത്തേക്ക് തണുത്ത വെള്ളം വീണപ്പോൾ വല്ലാത്ത കുളിർമ. വിൻഡോ സീറ്റിലിരുന്നു പുറത്തെ കാഴ്ചകൾക്കൊപ്പം പൊടിയും പുകയുമെല്ലാം കൊണ്ട് മുഖം അല്പം മങ്ങിപ്പോയതായി അവൾക്കു തോന്നി. കണ്മഷി പടർന്നിട്ടുണ്ട്. നന്നായി മുഖം കഴുകി അവൾ ഒന്നുകൂടി കണ്ണാടിയിലേക്കു നോക്കി. ഏയ്‌.. ഭംഗിക്കുറവൊന്നുമില്ല. അവൾ തിരിച്ചു നടന്നു. ഇരുവശങ്ങളിലും നിന്നു ഒരുപാടു കണ്ണുകൾ തന്നെ പിന്തുടരുന്നത് ഒളിക്കണ്ണുകൾ കൊണ്ട് അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചെരിപ്പുകൾ അഴിച്ചുവച്ചു സാവധാനം മുകളിലെ ബെർത്തിലേക്കു കയറി. ചുരിദാറിന്റെ വശങ്ങൾ ഒതുക്കിപിടിച്ചുകൊണ്ടിരുന്നു. ചില കണ്ണുകൾ തനിക്കുനേരെയാണ്. അവൾ ബാഗ് തുറന്നു. മൊബൈൽ, ഫയൽ, എല്ലാമുണ്ട്. ഫയൽ പുറത്തേക്കെടുത്തു വെറുതെ അവൾ തുറന്നുനോക്കി. "മീനാക്ഷി.." ഹാൾടിക്കറ്റിലെ തന്റെ പേര് വെറുതെ ഒന്നു വായിച്ചു. കഴിഞ്ഞ വർഷം എടുത്ത ഫോട്ടോ. അന്നത്തെക്കാൾ അല്പം തടികൂടിയിട്ടുണ്ടോ ഇപ്പോൾ??!! ഉണ്ട്, അല്പം കുറയ്ക്കണം. ഇത്രവേണ്ട. മനസിലുറപ്പിച്ചുകൊണ്ട് അവൾ ഫയൽ ബാഗിലേക്കു ഒതുക്കിവച്ചു. മൊബൈൽ തുറന്നുനോക്കി. ഇല്ല ആരുടെയും മിസ്സ്ഡ് കാൾ ഇല്ല.

                     ലൈറ്റുകൾ ഒന്നൊന്നായി അണഞ്ഞുതുടങ്ങുന്നുണ്ട്. ചിലരുടെ ആശങ്കകൾ മുഴങ്ങിക്കേൾക്കുന്നുണ്ട്.. സീറ്റ്‌ കൺഫേം ആകാത്തവർ ആയിരിക്കണം അത്. ഓപ്പോസിറ്റ് ബെർത്തുകൾ ഒഴിഞ്ഞു കിടക്കുന്നു. ആരൊക്കെയോ വരാനുണ്ടാവും ഇനിയും. തൊട്ടുതാഴെ ഒരാൾ കിടപ്പുണ്ടെന്നു അവൾ കണ്ടു. ഒരു ചെറുപ്പക്കാരനാണ്. ഇപ്പോൾ കയറിയതായിരിക്കും. ഇതുവരെ ഇരിക്കുന്നുണ്ടായവരൊക്കെ ട്രെയിൻ ഇറങ്ങി. മീനാക്ഷിക്ക് അല്പം പേടിതോന്നി. പത്രങ്ങളിലെ വാർത്തകൾ ഒരു മിന്നൽ പോലെ അവളുടെ മനസിലൂടെ കയറിയിറങ്ങി. ഹെൽപ് ലൈൻ നമ്പർ ഒന്നുകൂടി ഓർത്തുവച്ചു.  "ദൈവമേ രക്ഷിക്കണേ". അവൾ കണ്ണടച്ച് കിടന്നു.

"ഹലോ ബാലു.. ഞാൻ കയറി കേട്ടോ. നി സ്റ്റേഷനിൽ എത്തിയോ.. ?? S-5 ആണ്. മറക്കണ്ട.."

മീനാക്ഷി കണ്ണുതുറന്നു. ലൈറ്റുകൾ ഏതാണ്ട് എല്ലാം അണഞ്ഞുകഴിഞ്ഞു. നേരിയ വെളിച്ചം ഉണ്ട്. താഴെ നിന്നുമാണ് ഫോൺ സംസാരം. ഇനിയും ആരൊക്കെയോ  കയറാനുണ്ട്..  അവൾ  ഷാൾ എടുത്തു മുഖം മറച്ചു കിടന്നു. എന്തോ മനസ്സിൽ വല്ലാത്തൊരു ടെൻഷൻ പോലെ.. എക്സാം അത്യാവശ്യം എളുപ്പമായിരുന്നു. M.A കഴിയാൻ ഇനിയും സമയമുണ്ട്. പരീക്ഷ കഴിഞ്ഞാൽ വീട്ടിൽ പോകുന്നത് ഓർക്കുമ്പോൾ തന്നെ വെപ്രാളമാണ്. പെണ്ണുകാണൽ.. കല്യാണം.. വേണ്ട. മനസിന്‌ ഇഷ്ടമില്ലാതെ എന്തിനാ.. വീട്ടുകാരുടെ നിർബന്ധം എത്രകാലം ചെറുത്തു നില്കാൻ കഴിയുമെന്നറിയില്ല.   

                   അവൾ തിരിഞ്ഞുകിടന്നു. താഴെ ബെർത്തിൽ ഫോൺ വിളി തുടർന്നു.. അടുത്ത സ്റ്റേഷൻ എത്തിയെന്നുതോന്നുന്നു. ആരൊക്കെയോ കയറിയും ഇറങ്ങിയും ട്രെയിൻ വീണ്ടും നീങ്ങിത്തുടങ്ങി.

"കയറി വാടാ മക്കളേ.. "

താഴെ വീണ്ടും സംസാരം. മീനാക്ഷി കണ്ണുതുറന്നുനോക്കി. താഴെ രണ്ടുപേർ കൂടി വന്നു. ഒന്ന് നേരത്തെ പറഞ്ഞുകേട്ട ബാലു ആയിരിക്കും.. അവൾ ഊഹിച്ചു.

"എങ്ങനുണ്ടാർണേടാ അളിയാ കല്യാണം.. ??!! "

"ഓഹ്.. കിടിലം.. ഞങ്ങൾ മാക്സിമം അലമ്പുണ്ടാക്കിയാ വരുന്നേ. അവളുടെ വീട്ടുകാർ തല്ലിയില്ലെന്നേയുള്ളു.."

താഴെനിന്നുള്ള ചിരിയും സംസാരവുമൊക്കെ മീനാക്ഷിക്ക് അലോസരമായി തോന്നി. അവൾ മുകളിലേക്കു കണ്ണു നട്ട് വെറുതെ കിടന്നു. ഉള്ളിൽ അല്പം ഭയവും പേറി..

"നീ അവനെ വിളിച്ചാരുന്നോ ??.."

"ആ.. അവൻ എറണാകുളം സ്റ്റേഷനിൽ നിപ്പുണ്ട്.. സാഗർ കൂടി വേണാരുന്നു കല്യാണത്തിന്.. ല്ലേ ഡാ.. "

മീനാക്ഷി നടുക്കത്തോടെ കണ്ണുതുറന്നു.. സാഗർ..
ഒരുപാടു നാളുകൾക്കുശേഷമാണ് ആ പേര് വീണ്ടും കേൾക്കുന്നത്.. സാഗർ.. മീനാക്ഷി അസ്വസ്ഥയായി.. എന്തിനാണ് താൻ അസ്വസ്ഥയാവുന്നത്.. മറക്കാൻ ശ്രമിച്ച ആ പേര് വീണ്ടും കേട്ടപ്പോൾ.. ഇല്ല ഒന്നുമില്ല. ഏതോ ഒരു സാഗർ.. അയാൾ വരട്ടെ.. പോകട്ടെ.. തനിക്കെന്താ.. മീനാക്ഷി കണ്ണുകൾ മുറുക്കിയടച്ചു. ഫോൺ തുറന്നു മ്യൂസിക് ഓൺ ചെയ്ത് ഇയർഫോൺ വച്ചു.. "നദിയെ... നിയാനാൽ.. മഴൈ നാനെ... " അവൾ ഇയർഫോൺ വലിച്ചൂരി. മ്യൂസിക് ഓഫ് ചെയ്തു. റോജയിലെ പാട്ട്. നേരത്തെ കേട്ടുതുടങ്ങിയപ്പോൾ മനസ് 4 വർഷം പിന്നിലേക്ക് പോയി. അപ്പോൾ സ്റ്റോപ്പ്‌ ചെയ്തുവച്ചതായിരുന്നു. ഇപ്പോൾ വീണ്ടും പാടിത്തുടങ്ങിയത് അതേ പാട്ട്. എന്താ ഇങ്ങനെ..
അവൾ എഴുന്നേറ്റിരുന്നു. 

             എറണാകുളം എത്താൻ ഇനിയും കുറെ  സ്റ്റേഷൻ ഉണ്ട്. ഉറക്കം വരാൻ എന്തുചെയ്യണമെന്നറിയാതെ അവളിരുന്നു.

"സാഗറെ.. S-5 ആണേ.. ഞാൻ ഡോറിന്റെ അടുത്ത് വന്നു നിക്കാം.. എത്ര നാളായെടാ കണ്ടിട്ട്.. 2 വർഷം..  ഞങ്ങളെല്ലാരും വെയ്റ്റിംഗ്..."

താഴെ വീണ്ടും സംസാരം. ഫോൺ കൈമാറി എല്ലാരും സംസാരിക്കുന്നുണ്ട്.. മീനാക്ഷിക്ക് എന്തെന്നില്ലാത്ത വെപ്രാളമായി. ആരായിരിക്കും ആ സാഗർ. 2 വര്ഷമല്ല. 4 വർഷത്തിന്റെ കണക്കാണ് തനിക്കുപറയാനുള്ളത്. അല്ലെങ്കിൽ എന്തിനാ ഇനി അതൊക്കെ ഓർക്കുന്നത്.. ഏതോ ഒരു സാഗർ ആരെയോ കാണാനെത്തുന്നു.. പേരുപോലെതന്നെ ഈ കാത്തിരിപ്പും യാദൃശ്ച്‌കമാകാം. അവൾ സ്വയം സമാധാനിക്കാൻ നോക്കി..  അവൾക്കു വല്ലാതെ ദാഹം തോന്നി. വെള്ളം തീർന്നിരിക്കുന്നു. അരണ്ട വെളിച്ചത്തിൽ  കാലിയായ ബോട്ടിലിലേക്കു നോക്കി അവൾ നെടുവീർപ്പിട്ടു.

                ആരായിരിക്കും വരാൻപോകുന്ന ആ സാഗർ. മനസുനിറയെ അതായിരുന്നു. ഒരു ഞരക്കത്തോടെ ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിട്ടു. ആകെ ബഹളം. കുറെ പേരുണ്ട് കയറാൻ. വെള്ളം വാങ്ങിയേ തീരൂ. മീനാക്ഷി കാത്തിരുന്നു. ആരും വന്നില്ല വെള്ളവുമായി. ട്രെയിൻ വിടുന്നവരെ വെയിറ്റ് ചെയ്യാനാകില്ല. അവൾ പേഴ്‌സുമെടുത്ത് മെല്ലെ താഴെയിറങ്ങി. താഴെയിരുന്നവർ പെട്ടെന്ന് അവളെ ശ്രദ്ധിച്ചു. ഇത്രയും നേരം മുകളിൽ ഇങ്ങനൊരു സുന്ദരിപ്പെണ്ണ് കിടന്നുറങ്ങിയത് ആരും ശ്രദ്ധിച്ചില്ല. ബാലുവും ഹരിയും ഒക്കെ പെട്ടെന്ന് നിശബ്ദരായി. മീനാക്ഷി അല്പം ചമ്മലോടെ ചെരിപ്പുമിട്ട് ഡോർ ലഷ്യമാക്കി വേഗത്തിൽ നടന്നു. "ചേട്ടാ.. ഒരു ബോട്ടിൽ വെള്ളം വേണം. "

                 കയറിയവരൊക്കെ കിടന്നുതുടങ്ങി. ചിലർ നല്ലയുറക്കത്തിൽ.. സീറ്റിനു സമീപം എത്തിയപ്പോൾ അവൾ ഒന്ന് പകച്ചു. ഒരാൾ വശം  തിരിഞ്ഞു നില്പുണ്ട്. അവളെ കണ്ടിട്ടെന്നോണം അയാൾ മുഖത്തുനോക്കാതെ അകത്തേക്ക് ഒതുങ്ങിനിന്നു. അവളുടെ നെഞ്ചുപിടച്ചു. സാഗർ ആയിരിക്കുമോ ??!! സാമീപ്യം കൊണ്ട് മനസിലാക്കിയെടുക്കാൻ പറ്റാത്തവിധം താൻ മാറിക്കഴിഞ്ഞോ??!
അതോ മറ്റാരെങ്കിലുമാണോ ഈ സാഗർ.. ആയിരം ചോദ്യങ്ങൾ അവളുടെ മനസിലേക്ക് ഇരച്ചു കയറി.. ഇല്ല. എറണാകുളം എത്തിയിട്ടില്ലല്ലോ. ഇത് അയാൾ ആകാൻ വഴിയില്ല. അവൾ മുകളിലേക്കു കയറി കണ്ണുകൾ ഇറുക്കിയടച്ചു കിടന്നു. ബെഡ്ഷീറ് വലിച്ചുമൂടി ഉറങ്ങാൻ ശ്രമിച്ചു.

* *     * *     * *     * *     * *     * *     **

              ആരോ വിളിക്കുന്നതുകേട്ടാണ് അവൾ ഉണർന്നത്. വെളിച്ചം കണ്ണുകളിലേക്കു തുളഞ്ഞുകയറി. ഇത് എവിടെയാണ്.. ഈശ്വരാ എറണാകുളം കഴിഞ്ഞോ.. പെട്ടെന്ന് അവൾ ബോധത്തിലേക്ക് തിരിച്ചു  വന്നു. ടിക്കറ്റ് ചെക്ക് ചെയ്യാൻ വന്നതാണ്. അവൾ ടിക്കറ്റ് എടുത്തു കാണിച്ചു. എതിരെയുള്ള സീറ്റുകളിൽ  എല്ലാം ആളുകൾ കിടന്നിരിക്കുന്നു. ഒന്ന് മാത്രം ഒഴിഞ്ഞുകിടപ്പുണ്ട്. ഏറ്റവും മുകളിൽ.. തനിക്കെതിരായി..!!

ലൈറ്റുകൾ വീണ്ടും അണഞ്ഞു. താഴെനിന്നും വീണ്ടും ബഹളം.  അവളുടെ നെഞ്ചിടിപ്പ് കൂടി. ഈശ്വരാ.. എന്താ തനിക്കിങ്ങനെ. അവൾ വീണ്ടും തിരിഞ്ഞുകിടന്നു. സാഗർ വന്നു. താഴെനിന്നുള്ള സംസാരത്തിൽനിന്നും അത് വ്യക്തമാണ്. അല്പം പതിയെയാണ് സംസാരം.എല്ലാവരും ഉറങ്ങിയതുകൊണ്ടാവണം..

                    അല്പം കഴിഞ്ഞ് അവൾ ഉയർന്ന നെഞ്ചിടിപ്പോടെ ചെരിഞ്ഞു നോക്കി. എതിരെയുള്ള ബെർത്തും ആളെത്തിയിരിക്കുന്നു. മങ്ങിയ വെളിച്ചത്തിൽ അയാൾ അവ്യക്തനാണ്. അവൾ നേരെ കിടന്നു. അല്പം കഴിഞ്ഞു വീണ്ടുമൊന്നു ചരിഞ്ഞു നോക്കി. ഇല്ല, അയാൾ  എതിർ വശത്തേക്ക് ചരിഞ്ഞു കിടപ്പാണ്. മൊബൈൽ നോക്കി കിടക്കുകയാണ്. അതിന്റെ  വെളിച്ചം നന്നായുണ്ട്.. അവൾ ആ സ്‌ക്രീനിലേക്കു ഏന്തിവലിഞ്ഞു നോക്കി. ഒരു ഫോട്ടോയാണ്. ഒരു പെൺകുട്ടിയുടെ. അവളുടെ ഉള്ളൊന്നാളി. തല അല്പം കൂടി ഉയർത്തിനോക്കി. ഇപ്പോൾ വ്യക്തം.. ഒരു പെണ്ണ്.. തന്നെക്കാൾ സുന്ദരിയാണോ.. അല്ലെന്ന് കരുതാനായിരുന്നു അവൾക്കിഷ്ടം. എന്തെന്നില്ലാതെ അവൾ വീണ്ടും അസ്വസ്ഥയായി. സാഗർ.. ആ പേര് വീണ്ടും മനസ്സിൽ ഉരുവിട്ടുകൊണ്ട് അവൾ കണ്ണുകളടച്ചു.

**    **    **    **    **    **    **    **    **    **

"ആരുമില്ലെന്ന തോന്നൽ വേണ്ട.. ഞാനുണ്ട്. എന്തൊക്കെ വന്നാലും ഞാനുണ്ട് കൂടെ..."

മീനാക്ഷിയിൽ നിന്ന് ആ മറുപടി സാഗർ പ്രതീക്ഷിച്ചതല്ല. കുടുംബപ്രാരാബ്ധത്തിന്റെ കെട്ടഴിച്ചുകഴിയുമ്പോൾ ഒന്നുപൊട്ടിക്കരഞ്ഞുകൊണ്ട് 'ചതിയൻ' എന്ന് വിളിച്ചു കൺവെട്ടത്തുനിന്നും ഓടിപ്പോകുന്ന സിനിമയിലെ കഥാപാത്രങ്ങളെ പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് വേദനയോടെ  മീനാക്ഷിയുടെ മുന്നിൽ ഒരുപാട് നാളത്തെ നുണക്കഥകൾക്കു അവൻ വിരാമമിട്ടത്.

പക്ഷെ വെറുമൊരു തുരുമ്പു തുലാസിലാണ് താൻ അവളെ അളന്നതെന്നു ഓർത്തപ്പോൾ സാഗറിന്റെ കണ്ണുകൾ നിറഞ്ഞു.

"ഈ ജീവിതം മുഴുവൻ ഞാൻ നിന്റെ കൂടെ ഉണ്ടാവും. ഇനിയൊരിക്കലും കള്ളം പറയില്ല മീനു ഞാൻ "

അവളുടെകൈകളിലേക്കു മുഖം ചേർത്ത് അവൻ വിങ്ങിക്കരഞ്ഞു.

"കരയണ്ട,  എനിക്ക് സ്നേഹം കൂട്ടിയിട്ടേയുള്ളൂ.. ഇപ്പോഴെങ്കിലും മാളികമുകളിൽനിന്നും നിന്നും  ഓലപ്പുരയിലേക്കു തിരിച്ചുവന്നതിന്.. "

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.. കൂടെ അവനും ചെറുതായി ചിരിച്ചു.. ആ ചിരിയുടെ നീളം ജനല്പാളികൾ കടന്നു പുറത്തേക്കു കടന്നു..
പുറത്തു മഴക്കാറുണ്ട്.. ആകാശം ഇരുണ്ടുതുടങ്ങി..

"മീനാക്ഷിക്ക് ഇരുട്ട് ഇഷ്ടമല്ലേ.."

അവൻ ജനൽ കർട്ടനുകൾ വിരിച്ചിട്ടു. മങ്ങിയ വെളിച്ചത്തിൽ അവരുടെ ഹൃദയമിടിപ്പുകളും നിശ്വാസങ്ങളും ഉയർന്നു കേട്ടു.. സ്പര്ശനങ്ങൾ കനലുകൾ പോലെ പൊള്ളി.. ഒരു നനുത്ത ചുംബനം അവളുടെ ചുണ്ടുകളിലേക്കു അമർന്നു..

                     ട്രെയിനിന്റെ ചൂളം വിളികേട്ടു മീനാക്ഷി ഞെട്ടിയുണർന്നു. എന്താണ്.. എവിടെയാണ്..താൻ. കഴിഞ്ഞുപോയത് സ്വപ്നമായിരുന്നു എന്ന് തിരിച്ചറിയാൻ കുറച്ചു സമയമെടുത്തു. സ്വപ്നമല്ല.. കഴിഞ്ഞുപോയ ഒരു കാലത്തിന്റെ ഓർമ്മകൾ ആയിരുന്നു സ്വപ്നമായി വന്നത്. വിയർത്തുപോയ മുഖം തുടച്ചുകൊണ്ട് അവൾ എതിർ ബെർത്തിലേക്കു നോക്കി.. സാഗർ ഉറക്കത്തിലാണ്.. തന്റെ സ്വപ്നങ്ങളിലെ സാഗർ ആകുമോ ഇത്.. ആ  മുഖം ഒന്ന് കാണാൻ അവൾ കണ്ണുതുറന്നു  കിടന്നു. 

                                               ( തുടരും )

‌                       മീനാക്ഷി                             
                          ----------------------

                           (ഭാഗം -- 2)

                     ഓരോ നിമിഷവും ഓരോ യുഗങ്ങളെ പോലെ തോന്നി മീനാക്ഷിക്ക് .
കണ്ണുകൾ തുറന്നു പിടിച്ചു അവൾ  കാത്തിരിപ്പു തുടർന്നു.  സമയം പുലർച്ചയോടടുത്തു. പെട്ടെന്നാണ് ഒരു ഞരക്കത്തോടെ അയാൾ തിരിഞ്ഞു കിടന്നത്. മീനാക്ഷിയുടെ അടഞ്ഞുതുടങ്ങിയ കണ്ണുകൾ ആകാംക്ഷയോടെ വിടർന്നു.. വെളിച്ചം കുറവാണ്.. എങ്ങനെയാ ഒന്നാ മുഖം കാണുക. അവൾ പ്രാർത്ഥനയോടെ കാത്തുനിന്നു.

                      ആകാംക്ഷയുടെ കുറച്ചു നിമിഷങ്ങൾ വീണ്ടും കടന്നുപോയി.. ട്രെയിൻ ഏതോ സ്റ്റേഷനിൽ എത്താറായപോലെ.. അല്പം വേഗത കുറഞ്ഞു.. പ്രാർത്ഥന ഫലിച്ചതുപോലെ... ആരോ അപ്പുറത്ത്  ലൈറ്റ് ഓൺചെയ്തു.. ഇറങ്ങാനുള്ളവരായിരിക്കണം.. മീനാക്ഷിയുടെ ഹൃദയമിടിപ്പ്  ട്രെയിനിന്റെ കിതപ്പുകളെക്കാൾ ഉയർന്നു.

'വലതുനെറ്റിയിലെ മുറിപ്പാടിന്റെ തിളക്കം..'

ഈശ്വരാ.. എന്റെ സാഗർ.. ഒരിക്കലും കാണില്ലെന്ന് കരുതിയ ആൾ ഇതാ തന്റെ മുന്നിൽ.. മീനാക്ഷിക്ക് കരയണമെന്നുതോന്നി.
തന്റെ ഇടതു കൈത്തണ്ടയിലെ  നീണ്ടമുറിപ്പാടിൽ വിരലുകൾ അമർത്തി മീനാക്ഷി അവനെത്തന്നെ നോക്കിക്കിടന്നു..

                   4 വർഷം സാഗറിനെ ഒരുപാട് മാറ്റിക്കളഞ്ഞു. താടിയും മീശയും കാതിലെ കടുക്കനും...  മാറ്റമില്ലാതെ നില്കുന്നത് നെറ്റിയിലെ ആ മുറിപ്പാട് മാത്രം. തന്നോടുള്ള സ്നേഹത്തിന്റെ അടയാളം.. ഇപ്പോഴുമുണ്ട് അത് മായാതെ ആ നെറ്റിയിൽ...

ട്രെയിൻ വീണ്ടും ഓടിതുടങ്ങി. ലൈറ്റുകൾ വീണ്ടും അണഞ്ഞു. പിടയുന്ന മനസുമായി അവൾ എന്തുചെയ്യണമെന്നറിയാതെ കിടന്നു.
ഉറങ്ങാൻ കഴിയുന്നില്ല. മനസ്സിൽ പഴയൊരു പ്രണയം വിങ്ങിപ്പൊട്ടി നില്കുന്നു. സ്കൂളിന്റെ പടിക്കൽ കാത്തുനിന്ന തന്നെ അലോസരപ്പെടുത്തിയ രണ്ടു കണ്ണുകൾ പിന്നീട് ഹൃദയത്തിൽ പതിഞ്ഞതും,  പ്രണയമായതും എല്ലാം മനസിലേക്ക്  ഒന്നൊന്നായി വന്നു. കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോളാണ് അവൾ ഓർമകളിൽ നിന്നുമുണർന്നത്. എത്ര വെറുത്താലും മറക്കാൻ ശ്രമിച്ചാലും സാഗറിനെ ഇപ്പോഴും താൻ ഇഷ്ടപ്പെടുന്നുണ്ടെന്ന് അവൾക്കു തോന്നി.

സാഗറിന്റെ ഫോണിൽ അവൻ നോക്കിനിന്ന ആ ഫോട്ടോ ?? ആരാണത്.. ഭാര്യ ??!! അതോ കാമുകിയോ.. അവളുടെ സംശയങ്ങൾക്കു തീ പിടിച്ചു. ഒരിക്കൽ താൻ നിറഞ്ഞുനിന്നിടത്തേക്ക് മറ്റൊരുപെണ്ണ്.. ആ ഓർമ്മപോലും അവളെ തളർത്തുന്നതായി തോന്നി.

വിളിച്ചുണർത്തി സംസാരിക്കണോ ..??? അതോ കാണാതെ മറഞ്ഞുനില്ക്കണോ ??

എന്തുവേണം എന്നറിയാതെ അവൾ പതറി. അൽപനേരം ആലോചനകളായിരുന്നു മനസുനിറയെ. നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ച് അവൾ പതിയെ
താഴെയിറങ്ങി വാഷ്‌റൂമിൽ പോയി. മുഖം കഴുകി വന്നു.

                   കോഴിക്കോട് എത്താറായി. സാഗറിന് എവിടെയായിരിക്കും ഇറങ്ങേണ്ടത് ?? അറിയില്ല. അറിയണ്ട. ഒന്നും അറിയണ്ട. ഒന്നും പറയാതെ ഒരിക്കൽ കണ്മുന്നിലൂടെ തലകുനിച്ചു പോയവരോട് എന്തു ചോദിക്കണം ഇനി..

അവൾ ബാഗ് എടുത്തു  ശബ്ദമുണ്ടാക്കാതെ ഡോറിനടുത്തേക്കു നടന്നു. തിരിഞ്ഞു നോക്കാൻ ഭയമാണ്.. മുഖാമുഖം കാണേണ്ടിവന്നാൽ എന്തുപറയും എങ്ങനെ ഫേസ് ചെയ്യും എന്നൊന്നുമറിയില്ല. സ്റ്റേഷൻ എത്താൻ ഇനിയും അരമണിക്കൂർ കാണും. ഡോറിനടുത്തെ കണ്ണാടിയിലേക്കുനോക്കി അവൾ നിന്നു.

"ഡാ എഴുന്നേൽക്ക്.. ഇറങ്ങാറായി.."

ബാലുവാണ് സാഗറിനെ ഉണർത്തിയത്.. ഉറക്കം വിട്ടുമാറാതെ സാഗർ എഴുന്നേറ്റിരുന്നു.. താഴെ എല്ലാരും ഉണർന്നിരിക്കുന്നു.

"ഇന്നലത്തെ കെട്ട് ഇനിയും വിട്ടില്ലല്ലേ  സാറെ..?!!"

" എന്തേയ്.. TTR ഊതിച്ചു നോക്കുമോ ?? "

"നീ മിണ്ടാതെ ഇറങ്ങി വന്നേ ടാ.. "

***    ***   ***   ***   ***   ***   ***   ***   ***

"അവനു സ്ഥിരമായ നല്ലൊരു ജോലി ഇല്ലാതെ നിന്നെ എന്തു ധൈര്യത്തിലാ അവനു കല്യാണം കഴിപ്പിച്ചുകൊടുക്കുക.. നീ തന്നെ പറയ് മീനാക്ഷി....  "

അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും ആ ഒരു ചോദ്യത്തിന് മാത്രമാണ് മീനാക്ഷിക്ക് ഉത്തരം മുട്ടി നില്കേണ്ടിവന്നത്.

"ശെരി,,  നീ കുടുംബ മഹിമയൊന്നും നോക്കണ്ട.
നിന്റെ ഭാവി.. അതോർക്കുന്നുണ്ടോ നീ .. ???

അമ്മയുടെ ടെൻഷൻ അതാണ്‌..

"എല്ലാ സൗകര്യത്തോടെയും വളർന്ന നിനക്ക് ചെറിയൊരു വീട്ടിൽ കൂലിപ്പണിക്കാരന്റെ ഭാര്യയായി ജീവിക്കാൻ പറ്റില്ല.. അതിന്നുകഴിയുമെങ്കിൽ നീ നല്ലവളെന്നെ ഞാനും പറയു..."

"പക്ഷെ സ്വപ്നം കാണുന്നതുപോലെ എളുപ്പമല്ല ജീവിതം..  കുറ്റപെടുത്തുവല്ല അച്ഛൻ നിന്നെ.. നീ എന്താണെന്നു എനിക്കറിയാം.. എത്രത്തോളം പോകുമെന്നും എനിക്ക് നിശ്ചയമുണ്ട്.. അതുകൊണ്ട് അവനോട് നല്ല വല്ല ജോലിയും വാങ്ങിവരാൻ പറയ്.. അപ്പോൾ  സമ്മതിക്കാം നിന്റെ ആഗ്രഹം... "

അച്ഛന്റെ ആവശ്യം ന്യായമാണ്.. എന്തു ചെയ്യും.. എത്രയും വേഗം സാഗറിനോട് ഒരു നല്ല ജോലി കണ്ടുപിടിച്ചു വീട്ടിലേക്കു വരാൻ പറയണം. തന്നെ കൊണ്ടുപോകാൻ.

****    ****    ****     ****     ****    ****  ****

"Excuse me.."

ഓർമകൾക്ക് വിരാമമിട്ടുകൊണ്ട് ഒരു ശബ്ദം. അവൾ ചെരിഞ്ഞു നോക്കി. സാഗർ..!!

തന്റെ തൊട്ടരികിൽ.

ഈശ്വരാ.. മറഞ്ഞു നിന്നിടത്തേക്കു നീ അവനെ വീണ്ടും കൊണ്ടുവന്നതെന്തിനാ..

അവൾ ശ്വാസമടക്കിപ്പിടിച്ച് അല്പം മാറിനിന്നു. സാഗർ മുഖം കുനിച്ച് നിൽക്കുകയാണ്. ഉറക്കച്ചടവുണ്ട് മുഖത്ത്. സാഗർ അവളെ കടന്നു കണ്ണാടിക്കു മുന്നിലേക്ക്‌ നീങ്ങി.. അല്പം കുനിഞ്ഞുനിന്ന് ടാപ് തുറന്നു മുഖത്തേക്ക് വെള്ളം കുടഞ്ഞു. കണ്ണാടിയിലേക്കു നോക്കി മുടി കോതിവയ്ക്കുകയാണ് .

മീനാക്ഷി കണ്ടു ഒരു നോട്ടം... കണ്ണാടിയിൽ അവന്റെ മുഖം..തൊട്ടുപിന്നിൽ കരഞ്ഞു കലങ്ങിയ തന്റെ കണ്ണുകളും. 

പക്ഷെ  തൊട്ടരികിൽ ഉണ്ടായിട്ടും അവൻ അവളെ കണ്ടില്ല... അതോ കണ്ടില്ലെന്നു നടിച്ചതോ.. മീനാക്ഷിക്ക് ദേഹം തളരുന്നതുപോലെ തോന്നി.  ഒരിക്കൽ തന്നെ വാരിപ്പുണർന്നിരുന്ന ശരീരമാണ്.. ഇപ്പോൾ.. അറിയാതെ അപരിചിതരായി തൊട്ടരികിൽ ..
ഒഴുകിത്തുടങ്ങിയ കണ്ണീർ തുടച്ചുകൊണ്ട്  അവൾ മുഖം കൈകൊണ്ടു മറച്ചു..

തളർന്നു വീഴുമോ ?!! ഇടതു കൈ നീട്ടി അവൾ കമ്പിയിൽ മുറുകെപിടിച്ചുനിന്നു.

സാഗർ അവളെ തിരിച്ചറിഞ്ഞില്ല.. ശ്രദ്ധിച്ചുപോലുമില്ലെന്നുവേണം പറയാൻ.

               ട്രെയിനിനു നല്ല വേഗതയുണ്ട്. വേച്ചു വീഴാതിരിക്കാനെന്നോണം സാഗർ കമ്പിയിലേക്കു കയ്യെത്തി പിടിച്ചു. അവളുടെ കയ്യിലേക്ക് സ്പർശിക്കാതിരിക്കാൻ അവൻ ശ്രദ്ധിച്ചിരുന്നു .. അവൻ അകത്തേക്ക് പതിയെ ചുവടുകൾ വച്ചു.. കൈത്തണ്ടയിലെ ആ നീണ്ട മുറിപ്പാട്.. സാഗർ ഒരുനിമിഷം നിശ്ചലനായി. ആ മുറിപ്പാട്.. ഒരു ഓര്മയിലെന്നപോലെ അവൻ നിന്നു.. ലോകം മുഴുവനും ആ നിമിഷത്തിലേക്ക് ഒതുങ്ങുന്നതായി അവനുതോന്നി.. ഒരിക്കലും മറക്കാനാവാത്ത ആ മുറിപ്പാട്.. സാഗർ നെഞ്ചിടിപ്പോടെ  രണ്ടു ചുവടുകൾ പിന്നിലേക്ക് വച്ചു.. കമ്പിയിൽ മുറുകെ പിടിച്ച ആ കയ്യിലേ മുറിപ്പാടിലേക്കു അവൻ ഒരുനിമിഷം നോക്കി.. പിന്നെ പതുക്കെ അവളുടെ മുഖത്തേക്കും..!!
                
                                     ( തുടരും )

സാഗർ മീനാക്ഷിയെ തിരിച്ചറിയുമോ ?!😩😩

എന്തായിരിക്കും അവർക്കിടയിൽ സംഭവിച്ചത്.. ??!! 🤔😒😒

കാത്തിരിക്കുക.... 😜😜

                                       മീനാക്ഷി
                        ----------------------

                            (ഭാഗം 3)

'മീനാക്ഷി !!!'

ഭൂമി നിശ്ചലമായതുപോലെ.  കണ്ണുകളെ വിശ്വസിക്കാനാകാതെ സാഗർ അതേപടി നിന്നു.. 'മീനാക്ഷി..' അവന്റെ മനസ് പിടച്ചു..
അവൾ കണ്ണുകളടച്ചു നിൽക്കുകയാണ്.. കണ്ണീർ ചാലുകൾ കവിളിലേക്കിറങ്ങി നില്പുണ്ട്.

തന്നെ അവൾ കണ്ടുകാണും..ഈശ്വരാ.. എന്തായിരിക്കും അവളുടെ മനസ്സിൽ.. വെറുപ്പോ.. അതോ സ്നേഹമോ.. അവനവളുടെ സിന്ദൂര രേഖയിലേക്ക് നോക്കി. ഇനിയും ആർക്കോ വേണ്ടി കാത്തുവച്ചതുപോലെ അത് ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു..!!

അവൾ കണ്ണുകൾ തുറക്കുന്നതിനുമുന്നെ അവൻ   തളർന്ന കാലുകൾ മുന്നോട്ടുവച്ചു സീറ്റ്‌ ലക്ഷ്യമാക്കി നടന്നു.!

***   ***   ***   ***   ***   ***  ***   ***   *** 

"നീ ടെന്ഷനടിക്കാതിരിക്കു മീനു. നിന്റെ  അച്ഛൻ എനിക്ക് തന്ന 6 മാസത്തെ സമയം.. അതിനുള്ളിൽ ഞാൻ ജോലിയുമായി വന്നിരിക്കും നിന്റെ മുന്നിൽ.. നീ ധൈര്യമായിരിക്ക്.."

ആ ആശ്വാസവാക്കുകളിലായിരുന്നു ദിവസങ്ങളോരോന്നും അവൾ തള്ളിനീക്കിയത്. പക്ഷെ, അച്ഛന്റെ ക്ഷമ തകർത്തുകൊണ്ട് ആറല്ല,, എട്ടുമാസങ്ങൾ കടന്നുപോയി.. മീനാക്ഷിക്ക് ആരോടും മറുപടി പറയാൻ കഴിഞ്ഞില്ല..

ആകെയുണ്ടായിരുന്ന വീട് ജപ്തിയായ വിഷമവും പേറി അമ്മയെയും കൂട്ടി  വാടകവീടന്വേഷിച്ചു നടക്കുകയായിരുന്നു സാഗർ.. ദുരിതങ്ങൾ ഓരോന്നായി തന്റെ പിന്നാലെ തേടിയെത്തിയതോർത്തു ഉള്ളിൽ കരയാനും  പ്രാർത്ഥിക്കാനുമല്ലാതെ അവനു മറ്റൊന്നും കഴിയുമായിരുന്നില്ല.

ഒരു പാവംപെണ്ണിനു ആശ കൊടുക്കാനല്ലാതെ അത് നിറവേറ്റിയെടുക്കാൻ അവന്റെ ദാരിദ്ര്യം അനുവദിച്ചില്ല. ഓരോ നിമിഷവും മീനാക്ഷിയെ ഓർത്ത് അവൻ ഉരുകി.

അവളുടെ അവസ്ഥയും മറിച്ചൊന്നായിരുന്നില്ല. അച്ഛന്റെ ക്ഷമ നശിച്ചുകഴിഞ്ഞു. ചേട്ടന്റെ സ്നേഹം നിറഞ്ഞ സംസാരത്തിൽ പതിയെ ഗൗരവം കടന്നുവന്നു.
അമ്മയുടെ സംസാരം പരിഭവം പരിഭവം പറച്ചിലുകളായി ഒതുങ്ങി.

വീട്ടിൽ പലരും അവളെ പെണ്ണുകാണാൻ വന്നു. വന്നവരുടെ മുന്നിൽ നിർവികാരയായി അവൾ നിന്നു. കരഞ്ഞു ചുവന്ന കണ്ണുകളും വിളറിയ കവിൾത്തടങ്ങളും വരണ്ട ചുണ്ടുകളും അവളെ മറ്റാരോ ആക്കി മാറ്റി. ഇതുവരെ കാണാത്ത മറ്റേതോ മീനാക്ഷി...

***    ***    ***     ***    ***    ***    ***     ***

പിടിച്ചു നില്കാൻ കഴിയാതെ വന്നാൽ ഉറപ്പിച്ചതായിരുന്നു മരണം.. ഇടതുകൈത്തണ്ടയിലെ ഉണങ്ങാത്ത മുറിവിൽ വല്ലാത്ത വേദന..

ആശുപത്രി മുറിയിലെ ബെഡിൽ  എല്ലാം നഷ്ടപെട്ടതുപോലെ മീനാക്ഷി ഇരുന്നു. ട്യൂബിലൂടെ ഇറ്റുവീഴുന്ന  ഗ്ളൂക്കോസ് തുള്ളികളിൽ കണ്ണുംനട്ട് അവൾ സ്വയം ശപിച്ചു.. ജീവിതം മാത്രമല്ല.. മരണംപോലും തനിക്കൊരു പരാജയം ആയി.

അമ്മയുടെ ഏങ്ങലടികളിളും അച്ഛന്റെ ശകാരങ്ങളും ആ മുറിയിൽ അലയടിച്ചു നിന്നു..

***   ***    ***   ***   ***   ***   ***   ***   ***

"ടാ എന്റെ മീനു.. അവൾ എനിക്കുവേണ്ടിയാ ഇങ്ങനൊക്കെ... "

കരച്ചിലടക്കാൻ കഴിയാതെ സാഗർ വിഷ്ണുവിന്റെ പുറത്തേക്കു മുഖമമർത്തി വീണു..

"നീ ഒന്ന് പിടിച്ചിരിക്കെടാ എനിക്ക് പേടിയാവുന്നു.. സമാധാനത്തോടെ ഇരിക്ക്.. അവൾക്കൊന്നും പറ്റിയിട്ടില്ലാന്നു വിചാരിക്ക്.. "

"മതി.. ഒന്ന് വേഗം പോ..."

അലറിവിളിച്ചുകൊണ്ട് ഒരു ഭ്രാന്തനെപ്പോലെ സാഗർ കരഞ്ഞുകൊണ്ടേയിരുന്നു..

ആദ്യമായായിരുന്നു വിഷ്ണു അവനെ അത്തരം ഒരവസ്ഥയിൽ കാണുന്നത്. മീനാക്ഷി അവനുവേണ്ടി കൈത്തണ്ട മുറിച്ചെന്നു കേട്ടപ്പോൾ  ഒരു ഞെട്ടലോടെ തകർന്നിരുന്നുപോയി സാഗർ..

ഇപ്പോൾ ബൈക്കിനു പിറകിൽ തന്നെ ചുറ്റിപ്പിടിച്ച് സർവ്വവും നഷ്ടപെട്ടവനെപോലെ അലറിക്കരയുകയാണവൻ..  ചുറ്റുമുള്ള വണ്ടികളിൽ നിന്നും  സാഗറിലേക്കു  നോട്ടമെത്തുന്നത്  വിഷ്ണു കണ്ടു...

"നിർത്തെടാ.. വണ്ടി നിർത്താൻ.."

"എന്താടാ പറയുന്നേ.!!  ഈ നടുറോഡിൽ എങ്ങനെ നിർത്താനാ.. നീ ഒന്ന് സമാധാനത്തോടെ ഇരിക്ക് സാഗറെ.. പ്ലീസ് പറയുന്നകേൾക്ക്.."

"ഒന്നും പറയണ്ട നീ.  
വണ്ടി നിർത്തി ഇറങ്ങ്.. എനിക്കെത്രയും പെട്ടെന്ന് എന്റെ മീനുവിനെ കാണണം.. ജീവനോടെ തന്നെ വേണമെനിക്കവളെ .. "

സാഗർ പരിസരം മറന്നു.. 

"എനിക്ക് കാണണം എന്റെ മീനാക്ഷിയെ.. അവൾ.. അവളില്ലാതെ ഞാൻ എങ്ങനാടാ ..."

"ഇറങ്ങെടാ.. "

"ഇനി ഞാൻ എടുത്തോളാം വണ്ടി "

"നിർത്താൻ.. "

സാഗറിന്റെ കരച്ചിൽ കോപത്തിലേക്കു വഴിമാറി..

വിഷ്ണുവിന് മറ്റു വഴികൾ ഇല്ലായിരുന്നു. അവൻ ബൈക്ക്  സൈഡ് ഒതുക്കി.. വിഷ്ണുവിനെ തള്ളിമാറ്റി സാഗർ ഫ്രണ്ട് സീറ്റിലേക്കു കുതിച്ചു.. വിഷ്ണുവിന് കയറാൻ പോലും സമയം കിട്ടിയില്ല.. സാഗർ കുതിക്കുകയായിരുന്നു.. പിന്നിലിരുന്നു വിഷ്ണു അവനെ മുറുക്കെ പിടിച്ചു..

"ടാ.. പതിയെ പോ.. സാഗറെ.. പറയുന്നകേൾക്കെടാ.."

സാഗർ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല.. ഒന്നും കാണുന്നുമുണ്ടായിരുന്നില്ല.. മനസുനിറയെ മീനാക്ഷി മാത്രം..

ജീവനുണ്ടെന്നു  മാത്രം.. അതുമാത്രം കേട്ടാൽമതി എന്റീശ്വരാ..

അവൻ ഉറക്കെ കരഞ്ഞു.. ഉറക്കെയുറക്കെ..

കണ്ണീർ നിറഞ്ഞ് അവന്റെ കാഴ്ചകൾ മങ്ങി.. വിഷ്ണുവിന്റെ എതിർപ്പുകൾ വകവയ്ക്കാതെ സാഗർ മുന്നോട്ടു കുതിച്ചു.. വേഗതയ്ക്കു അതിരുകളില്ലാതെ അവൻ പറന്നുചെന്നത് മറ്റൊരു ദുരന്തത്തിലേക്കായിരുന്നു !!

***   ***   ***   ***   ***   ***   ***   ***   ***  

"ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചതാ.. പിറകിലിരുന്ന പയ്യന് കാര്യമായി പറ്റിയെന്നാ കേട്ടത്.."

"എന്തുപറയാനാ ഇപ്പഴത്തെ പിള്ളേരുടെ ഒരു കാര്യം.. ഹെൽമെറ്റും വെക്കാതെ പറക്കുവല്ലേ വണ്ടിയിൽ.. "

"പിള്ളേരാരാന്നു വല്ലോം അറിയുവോ ??."

"ഇല്ല.. ഒന്നും അറിയില്ല.. ഒരുത്തനു തലയ്ക്ക് നല്ല മുറിവുണ്ടെന്ന് കേട്ടു.. വേണ്ടപ്പെട്ടവർ ആരെങ്കിലുമൊക്കെ എത്തുന്നതുവരെ കാത്തിരിക്കാം ... "

ഗ്ളൂക്കോസ് തുള്ളികൾ അപ്പോഴും തുള്ളികളായി സിരകളിലേക്ക് പടരുകയായിരുന്നു..

ഈശ്വരാ എന്റെ  സാഗറിനെ ഒന്ന് കാണാൻ എന്താ വഴി..
അവൻ എന്താ വരാഞ്ഞത്.. ദിവസം രണ്ടുകഴിഞ്ഞു....

"നീയൊന്നെന്നെ  മനസ്സിൽ വിജാരിച്ചാൽമതി,,  ജീവനോടെ ഉണ്ടെങ്കിൽ ലോകത്തിന്റെ ഏതു കോണിലേക്കും ഞാൻ നിന്നെക്കാണാൻ പറന്നെത്തും.. "

കുസൃതിയോടെ  സാഗർ ഒരിക്കൽ പറഞ്ഞ  വാക്കുകൾ മീനാക്ഷിയുടെ മനസിൽ ശരങ്ങൾ പോലെ ആഴ്ന്നിറങ്ങി..

പക്ഷെ, അവളറിഞ്ഞില്ല,,   തൊട്ടപ്പുറത്തെ റൂമിൽ തുന്നിക്കെട്ടിയ മുറിവുകളിൽ നിന്നും ചോര കിനിഞ്ഞുകൊണ്ട് തന്റെ സാഗർ തീവ്രമായൊരു മയക്കത്തിൽ ആണെന്ന്...!!

***   ***   ***   ***   ***   ***   ***  ***  *** 

"മീനാക്ഷീ.."

അവ്യക്തമായി  അവൻ ആ പേര് ഉരുവിട്ടുകൊണ്ടിരുന്നു..

"മീനാക്ഷീ.."

അസ്ഥികൾ നുറുങ്ങുന്നതുപോലെ ശരീരമാസകലം വേദന പടർന്നു.. തലയിൽ കല്ലുകൾ വച്ചതുപോലെ അസഹ്യമായ ഭാരം..

ഈശ്വരാ താനിതെവിടെയാണ്.. പാതിതുറന്ന കണ്ണുകൾക്കുമുന്നിൽ കാഴ്ചകൾ ഒന്നും വ്യക്തമല്ല.. .. 

"മീനാക്ഷീ.. മീനാക്ഷീ.."

അവന്റെ വാക്കുകൾ  അവ്യക്തമായി തുടർന്നു.

ഇതെവിടെയാ താൻ.. എന്തുപറ്റിയതാ.. അൽപ നിമിഷങ്ങൾ വേണ്ടിവന്നു സാഗറിന്  ഓർമയിലെ അവസാന നിമിഷങ്ങൾ ചികഞ്ഞെടുക്കാൻ..

വിഷ്ണു.. വിഷ്ണുവെവിടെ.. ശബ്ദം ഉയരുന്നില്ല.. തല ചെരിച്ചുനോക്കാൻ കഴിഞ്ഞില്ല.. ശരീരമാസകലം  വേദനയാണ്.. നെറ്റിയിലെ തുന്നികെട്ടിയ മുറിവിൽനിന്നും ചോര കിനിഞ്ഞുകൊണ്ടേയിരുന്നു..

'മീനാക്ഷി'.. 'വിഷ്ണു'.. രണ്ട് പേരുകളും  അവന്റെ ഹൃദയത്തെ പൊള്ളിച്ചുകൊണ്ടിരുന്നു.. കണ്ണുനീർ ചാലുകളായി തലയിണയുടെ ആഴങ്ങളിലേക്ക് പടർന്നിറങ്ങി..

***   ***   ***   ***   ***   ***   ***   ***   ***

മീനാക്ഷി ജീവിതത്തിലേക്ക് തിരിച്ചുവന്നുവെന്ന വാർത്തയിൽ തന്റെ വേദനകളെല്ലാം സാഗർ മറന്നിരുന്നു.. പക്ഷെ ഹൃദയത്തിലെ  ഉണങ്ങാത്ത ഒരു മുറിവുപോലെ വിഷ്ണു..

ജീവനോടെ തിരിച്ചുകിട്ടിയത് ഭാഗ്യം എന്നാണ് എല്ലാവരും പറഞ്ഞത്..

ഒരു കുറ്റവാളിയെപോലെ സാഗർ വിഷ്ണുവിനരികിൽ ഇരുന്നു.. വെള്ളപൊതിഞ്ഞ അവന്റെ ഒടിഞ്ഞ കയ്യിലും കാലിലും സാഗർ പതിയെ ഒന്ന് തലോടി.. എന്തുപറയണമെന്നറിയില്ല.. തന്റെ അശ്രദ്ധയാണ് വിഷ്ണുവിനെ ഈ കട്ടിലിൽ ഈ അവസ്ഥയിൽ എത്തിച്ചത് .. സാഗർ വിങ്ങലടക്കാൻ പാടുപെട്ടു..

"നിന്റെ മീനു സുഖമായിരിക്കുന്നുണ്ടല്ലോ.. അതുമതി.. ഇതൊന്നും സാരമില്ല.. കുറച്ചുനാൾ റസ്റ്റ്‌ എടുത്താൽ മാറാവുന്നതേയുള്ളു.."

വിഷ്ണുവിന്റെ കണ്ണുകളും നിറഞ്ഞുതുളുമ്പിയിരുന്നു. അത് മറച്ചുപിടിക്കാൻ, ചിരിച്ചുകൊണ്ട് അവൻ ഒരു  പാഴ്ശ്രമം നടത്തി.

"അയാളെ അധികം സംസാരിപ്പിക്കണ്ട  കേട്ടോ.. സർജറി കഴിഞ്ഞ് അധികമായിട്ടില്ല.

ചുണ്ടിലും താടിയിലും  ഒക്കെ  സ്റ്റിച്ചുള്ളതാ.. ഇങ്ങനെ സംസാരിച്ചിരുന്നാൽ ഉടനെയെങ്ങും  അത് ഉണങ്ങിക്കിട്ടില്ല "

"ഇല്ല സിസ്റ്റർ.. ഞാൻ ഇറങ്ങുവായി.. "

സാഗർ എഴുന്നേറ്റു.. വിഷ്ണുവിന്റെ മുഖത്തേക്കു നോക്കി.. കണ്ണീരടക്കാൻ കഴിയുന്നില്ല..

" നിന്റെ നെറ്റിയിലെ വേദന കുറഞ്ഞോ.. ??"

വിഷ്ണുവിന് അപ്പോഴും അതുമാത്രമായിരുന്നു അറിയേണ്ടത് ..

മുറിവിനേക്കാൾ വലിയ നോവാണ് ചങ്ങാതി എനിക്ക്  നിന്റെ ഈ കിടപ്പ്..

അവന്റെ  വലതുകൈയിൽ പതിയെ ഒന്ന് പിടിച്ച്  ഒന്നും പറയാതെ സാഗർ പുറത്തേക്കിറങ്ങി.

***    ****   ****   ****   ****   ****   ****

"ഇറങ്ങിപ്പോടാ എന്റെ  വീട്ടീന്ന്.. എന്തിനാ ഇപ്പോ വന്നേ.. കൊന്നതല്ലേ ഒരിക്കൽ നീയവളെ.. കടന്നുപോവാനാ പറഞ്ഞെ.. കാണണ്ട എനിക്ക് നിന്നെ.."

മീനാക്ഷിയുടെ അച്ഛന്റെ മുന്നിൽ തലകുനിച്ചു നിന്നു സാഗർ.. നെറ്റിയിലെ ഇനിയുമുണങ്ങാത്ത  മുറിവും  അലസമായി പാറിപ്പറന്ന മുടിയും ഷേവ് ചെയ്യാതെ വളർന്നിറങ്ങിയ  താടിയുമെല്ലാം സാഗറിനെ തീർത്തും മറ്റൊരാളാക്കികഴിഞ്ഞിരുന്നു !!

"എന്താടാ നോക്കി നിക്കുന്നെ??
ഇനി ആരെ കൊലയ്ക്കുകൊടുക്കാനാ നീ വന്നെ.. അവൾ എന്റെ പെങ്ങളാ..  നിന്നെ വിശ്വസിച്ച് ഇറങ്ങിവരാൻ ഇനിയവളെ കിട്ടില്ല.. കടന്നു പോടാ മുന്നീന്ന്.. "

മഹേഷ്‌ അവനെ തള്ളി മാറ്റി..

"എനിക്ക് ഒന്ന് കണ്ടാൽ മതി പ്ലീസ്.. മീനാക്ഷിയെ ഒന്ന് വിളിക്ക്.. കണ്ടയുടനെ ഞാൻ പൊയ്ക്കോളാം.."

"സാഗർ.."

പടികളിറങ്ങി നിറഞ്ഞ കണ്ണുകളോടെ മീനാക്ഷി ഓടി വന്നു.

ഈശ്വരാ എത്ര നാളുകൾക്കു ശേഷമാണു എന്റെ മീനുവിനെ ഒന്ന് കാണുന്നത്..

സാഗറിനു  നേർക്കു ഓടിവന്ന മീനാക്ഷി മഹേഷിന്റെ കൈകളുടെ വിലങ്ങിനുള്ളിൽ കിടന്നു പിടഞ്ഞു..

"അവളെ വിടെടാ.. വിടാനാ പറഞ്ഞെ.. "

അവൻ ആക്രോശിച്ചു..
നെറ്റിയിലെ മുറിവിൽ നിന്നും അല്പമായി ചോര പൊടിഞ്ഞുകൊണ്ടിരുന്നു.. അത് കണ്ടുനിൽക്കാനാകാതെ മീനാക്ഷി  കണ്ണുകളടച്ചു.

"ദാ കണ്ടില്ലേ.. നിന്നെ സ്നേഹിച്ചതിനും കാത്തിരുന്നതിനും അവൾക്കു നീ കൊടുത്ത സമ്മാനം.. ഇതാ നോക്ക്.."

മീനാക്ഷിയുടെ മുറിവേറ്റ കൈത്തണ്ട സാഗറിന് നേരെ  പിടിച്ചുയർത്തി മഹേഷ്‌ വിറകൊണ്ടു..

ആ നീണ്ട മുറിവ് അവളുടെ ഒരുപാടു കാലത്തെ കാത്തിരിപ്പിന്റെയും കണ്ണീരിന്റെയും അടയാളമാണെന്നു സാഗറിനു തോന്നി.

"ഇനിയുമെന്താ നിനക്ക് വേണ്ടത്.."

  ദേഷ്യത്തോടെയായിരുന്നെങ്കിലും അച്ഛന്റെ ശബ്ദത്തിൽ സങ്കടവും നിരാശയും നിഴലിച്ചിരുന്നു.. അയാളുടെ ചുവന്നു കലങ്ങിയ കണ്ണുകളെ അഭിമുഖീകരിക്കാൻ കഴിയാതെ സാഗർ മുഖംകുനിച്ചു..

"ഒന്നും ആകാൻ പറ്റാതെപോയ ഒരു ഭാഗ്യംകെട്ടവനാണ് ഞാൻ...
  പക്ഷെ മീനാക്ഷി.. ഞാൻ വരും ഒരിക്കൽ.. നിനക്ക് വേണ്ടി.. നീ  കാത്തിരിക്കാൻ തയ്യാറാണെങ്കിൽ ഏതു പ്രശ്നത്തെയും  നേരിടാൻ ഞാനും തയ്യാറാണ്.. നിന്റെ അച്ഛനും ചേട്ടനുമൊന്നും എനിക്കതിന് തടസ്സമാവില്ല.. ഉറപ്പ്..  നീ എന്റെയാണ്.. ആരൊക്കെ പറഞ്ഞാലും.. കാത്തിരിക്കണം  നീ "

തിരിഞ്ഞു നോക്കാതെയാണ് സാഗർ നടന്നത്.. വേഗത്തിൽ.. മനസ്സിൽ നിറയെ ഒരു ലക്ഷ്യം മാത്രമായിരുന്നു.. മീനാക്ഷി !! ഇനിയൊരു വിധിക്കും  അവളെ വിട്ടുകൊടുക്കില്ല ഞാൻ. അവൻ മനസ്സിലുറപ്പിച്ചു.

***  ***  ***  ***  ***  ***   ***  ***  ***  ***

കാത്തിരിക്കണമെന്നും പറഞ്ഞ് സാഗർ പോയ ശേഷം ആകുലതകളുടെയും കണ്ണീരിന്റെയും മറ്റൊരുവർഷം കൂടി കടന്നുപോയിരിക്കുന്നു.. ഫോണിൽ വരുന്ന ഓരോ  കോളുകളും അവന്റേതാവാൻ മീനാക്ഷി  പ്രാർത്ഥിച്ചു.

ചില പ്രാർത്ഥനകൾ ദൈവം ചെവികൊള്ളാറിലല്ലല്ലോ...

ബാംഗ്ലൂരിൽ എവിടെയോ ആണെന്നൊരു അറിവ് മാത്രം.. ആ പ്രതീക്ഷയിലാണ് മീനാക്ഷി ബാംഗ്ലൂരിലേക്കുള്ള ടിക്കറ്റ് ബുക്ക്‌ ചെയ്തത്..

"ഇതിന്റെ പേരിൽ നീ ഇനി മരിച്ചാലും ഇവിടാരും വിഷമിക്കില്ല.. എവിടെയോ പോയൊരുത്തന് വേണ്ടി ഇങ്ങനെ കാത്തിരിക്കാൻ മാത്രം വിഡ്ഢിയാകരുത് നീ.."

അച്ഛന്റെ വാക്കുകൾക്ക് മൂർച്ചയേറി വരികയാണ്..

" വർഷം ഒന്നുകഴിഞ്ഞു .. ഒരു വിളിയെങ്കിലും ഉണ്ടായോ അവന്റെ ഭാഗത്തുനിന്ന്...എന്നിട്ടും എന്ത് ഉറപ്പിന്റെ പേരിലാ മോളെ നീയിങ്ങനെ.... "

അമ്മയ്ക്ക് വാക്കുകൾ മുഴുമിപ്പിക്കാനായില്ല.

എല്ലാ കുറ്റപ്പെടുത്തലുകളേയും തട്ടിയെറിഞ്ഞുകൊണ്ടാണ് മീനാക്ഷി അവസാന ശ്രമമെന്നോണം ബാംഗ്ലൂരിലേക്ക് തിരിക്കുന്നത് .

തന്റെ പഴയ കൂട്ടുകാരി ഷെറിന്റെ  ബാംഗ്ലൂരിലെ മേൽവിലാസം കുറിച്ചിട്ട ഡയറിയുടെ താൾ മീനാക്ഷി കൈകളിൽ മുറുക്കെപ്പിടിച്ചു...

രാത്രി 7 മണിക്കാണ് ബസ്. അവൾ ആറരയോടെ  സ്റ്റാൻഡിൽ എത്തി. ഒരുതരത്തിൽ  ഇതൊരൊളിച്ചോട്ടമാണ്.. മറ്റൊരു രീതിയിൽ ചിന്തിച്ചാൽ ,, ജീവിതത്തിലേക്കുള്ള തിരിച്ചുകയറ്റവും..!!!

ബസ് സ്റ്റാൻഡിൽ ആകെ ബഹളമായിരുന്നു. പതിവില്ലാതെ പോലീസും ആൾക്കൂട്ടവുമൊക്കെ. എന്താണെന്നു നോക്കാൻ പോലും മീനാക്ഷിക്ക് തോന്നിയില്ല. മനസുനിറയെ സാഗറിനു എന്തുപറ്റി എന്നും അവനെ എങ്ങനെ  കണ്ടെത്തുമെന്നുമുള്ള ചിന്തകൾ മാത്രം.

ബസ് വന്നു നിന്നു. അവൾ വേഗം ചുവടുകൾ വച്ചു.  ആൾക്കൂട്ടത്തെ കടന്നുവേണം ബസിലേക്ക് കയറാൻ.. അച്ഛനോ ചേട്ടനോ തന്നെ തടയാനെത്തുമോ എന്ന ഭയത്തോടെ അവൾ മുന്നോട്ടു നീങ്ങി..

ഒരുവിധം ബസിൽ കയറിപറ്റി. വിൻഡോ സീറ്റ്‌ തന്നെയായിരുന്നു.

'ഒരുപാടു പ്രതീക്ഷകളുമായുള്ള ഈ യാത്ര വെറുതെയവരുതേ ദൈവമേ..'
അവൾ പ്രാർത്ഥിച്ചു..

"മാറിനിക്ക് എല്ലാരും.. "

അവൾ പുറത്തേക്കു നോക്കി.. പോലീസുകാർ വലയം തീർത്തു  നടന്നു പോവുകയാണ്.. ബഹളത്തിനിടയിൽ അവൾ ഒരു നോക്ക് കണ്ടു,
വലതു നെറ്റിയിൽ  മുറിപ്പാടുമേന്തി   ആ രൂപം..
പോലീസുകാരുടെ ഇടയിൽ കയ്യിൽ വിലങ്ങുമായി തന്റെ സാഗർ.. അവൾ തേടിച്ചെല്ലാനൊരുങ്ങിയ അതേ സാഗർ.. കാത്തിരിക്കണമെന്നു പറഞ്ഞ് എങ്ങോ അകന്നുപോയ അതേ സാഗർ..

മുഖം കുനിച്ച് സാഗർ നടന്നകന്നു.. അവളുടെ മുന്നിലൂടെ.. 

കൂടിനിന്നവർ തമ്മിൽ തമ്മിൽ പറയുന്നുണ്ടായിരുന്നു 

"കഞ്ചാവും കൊണ്ടു വന്നതാത്രെ ബാംഗ്ലൂരിൽന്ന്.. ഏതാണ്ട് പത്തു പതിനഞ്ചു  ലക്ഷം രൂപയുടെ മൊതലാ ബാഗിൽന്നു പിടിച്ചെ..
ഇനി കുറെ കാലം അകത്തു കിടക്കേണ്ടിവരും !!!

മീനാക്ഷിയുടെ കണ്ണുകളിലേക്ക് ഇരുട്ടുകയറി !!!

                                              (   തുടരും   )

എന്തായിരിക്കും സാഗറിന്റെ ജീവിതത്തിൽ  സംഭവിച്ചത്.. ??!!!!😱😱

ഈ ദുരനുഭവങ്ങളെയൊക്കെ മീനാക്ഷി എങ്ങനെയാവും നേരിട്ടത്.. ??!!😒😒

മീനാക്ഷി
                            ------------------

                       (   ഭാഗം  4    )

3 വർഷത്തിനു ശേഷം ജയിൽ ജീവിതംഅവസാനിപ്പിച്ചു പുറത്തിറങ്ങിയ സാഗറിനെ  കൊണ്ടുപോകാൻ വിഷ്ണുവിനൊപ്പം ഷഹാനയും എത്തിയിരുന്നു. അവളുടെ നെഞ്ചിൽ ചാഞ്ഞുറങ്ങുന്ന കുഞ്ഞിനെ അവൻ വാരിയെടുത്തു കവിളിൽ ഉമ്മ വച്ചു..

അവരെ തന്റെ ഉമ്മയുടെ അടുത്തേക്കാണ്  ഷഹാന  കൂട്ടിക്കൊണ്ടുപോയത്.

കണ്ണീരുകലർന്ന പുഞ്ചിരിയോടെ ഉമ്മ അവനെ സ്വീകരിച്ചു. അവന്റെ നെഞ്ചോട് ചേർന്നുനിന്നു ഉമ്മ പൊട്ടിക്കരഞ്ഞു... അവൻ അവരെ ചേർത്തുപിടിച്ചു.

"എങ്ങനെ നന്ദി പറയണം മോനെ ഞാൻ നിന്നോട്.. നീ ഉള്ളതുകൊണ്ടാണ് ഇവൾക്കൊരു കുടുംബജീവിതം ഉണ്ടായത്.. "

സാഗർ ഷഹാനയെ നോക്കി.. നിറകണ്ണുകളോടെ അവൾ ചുമരിൽ ചാരിനിൽകുകയാണ്.

അൽപനേരം ആ മുറിയിൽ വിതുമ്പലുകൾ അലയടിച്ചു..

*****  *****  *****  *****  *****  ***

സാഗർ ഒരു തരം ഡിപ്രെഷനിലേക്കു കൂപ്പുകുത്തുകയായിരുന്നു.

ജയിലിൽ, തന്നെ കാണാനെത്തിയപ്പോഴൊക്കെ  വിഷ്ണുവിനോട് മീനാക്ഷിയെകുറിച്ചായിരുന്നു സാഗർ ചോദിച്ചുകൊണ്ടിരുന്നത്.

ആദ്യം ഒന്ന് മടിച്ചുവെങ്കിലും വിഷ്ണു പതിയെ സാഗറിനുമുന്നിൽ മനസ് തുറന്നു.

സാഗർ അറസ്റ്റിലായതിനു പിന്നാലെ
തന്നെ കാണാൻ മീനാക്ഷിയെത്തിയ വിവരം അവൻ അല്പംനിരാശയോടെ സാഗറിനു മുന്നിൽ അവതരിപ്പിച്ചു..

****  ****    ****    ***   *****   ****  ***

"ഇങ്ങനൊരു ചതിചെയ്യാൻ മാത്രം എന്ത് തെറ്റാണ് ഞാൻ അവനോടു ചെയ്തത്.. സ്നേഹിച്ചതോ.. അതോ അവനുവേണ്ടി മരിക്കാൻ വരെ തയ്യാറായതോ ?? "

"എന്നെ സ്വന്തമാക്കാൻ വേണ്ടി എന്തും ചെയ്യും എന്ന് അവൻ എനിക്ക്  വാക്കുതന്നുപോയപ്പോൾ ഞാൻ ഒരിക്കലും കരുതിയില്ല ഇങ്ങനെ ഒരു അവസ്ഥയിലാണ് തിരിച്ച് അവൻ എന്റെ മുന്നിൽ എത്തിച്ചേരുക എന്ന്..

മടുത്തു.. എനിക്കിനി വയ്യ..
പാഴായിപ്പോയത് എന്റെ ജീവിതമാണ്..
നഷ്ടപെട്ടുപോയത് എന്റെ കുടുംബത്തിന്റെ സന്തോഷമാണ്..

ഒരുപാടു വിശ്വസിച്ചതാ ഞാൻ അവനെ..
എന്നാലും..അവൻ ഇത്തരമൊരു....  "

ഒരു ഗദ്ഗദം അവളുടെ തൊണ്ടയിൽ കുരുങ്ങി..

സങ്കടവും നിരാശയും അണപൊട്ടിയിട്ടെന്നപോലെ മീനാക്ഷി മുഖംപൊത്തി..  മറുപടിക്ക് കാത്തുനിൽക്കാതെ അവൾ തിരിഞ്ഞോടി.

എന്ത് മറുപടിപറയണം.. എങ്ങനെ തിരിച്ചുവിളിക്കണം എന്നറിയാതെ  വിഷ്ണു നിർവികാരനായി നോക്കിനിന്നു.

***   ****    ***     ****     ***     ****     ***

വീട്ടിൽ സാഗറിനേപ്പറ്റിയുള്ള സംസാരം അവസാനിപ്പിച്ചെങ്കിലും  മീനാക്ഷി വല്ലാത്തൊരു  ഒറ്റപ്പെടലിലായിരുന്നു.

മറ്റൊരു കല്യാണത്തിന് തയ്യാറായില്ലെങ്കിലും  സാഗറിനെ എന്നെന്നേക്കുമായി  മറക്കണമെന്നു അവൾക്കു തോന്നി. പഠനം തുടരുക എന്നതു മാത്രമായിരുന്നു  സങ്കടങ്ങളിൽ സ്വയം നഷ്ടപെട്ടുപോകാതെ ജീവിതത്തെ മുന്നോട്ടു  കൊണ്ട്‌പോകാൻ  മീനാക്ഷി തിരഞ്ഞെടുത്ത മാർഗം. 

വീട്ടുകാർ എതിർത്തില്ല.അവളിൽ  ഒരുമാറ്റം അവരും അതിയായി ആഗ്രഹിച്ചിരുന്നു.

***  ***  ***  ***  ***  ***  ***  ***  ***  ***

ജാമ്യമില്ലാത്ത കുറ്റം ചുമത്തിയായിരുന്നു  സാഗറിന്റെ അറസ്റ്റ്.
രക്ഷപ്പെടണമെന്നും മീനാക്ഷിയെ കണ്ട് സംസാരിക്കണമെന്നും അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും,
മീനാക്ഷി തന്നെ  മറന്നുതുടങ്ങി എന്ന സത്യത്തോട്  പതുക്കെ വേദനയോടെ അവൻ പൊരുത്തപ്പെട്ടു. അവളെ പറഞ്ഞിട്ടും കാര്യമില്ല, അല്ലെങ്കിലും കണ്മുന്നിൽ കണ്ടത് സത്യമല്ലെന്നു വിശ്വസിക്കാൻ അവളെക്കൊണ്ട് സാധിച്ചുകാണില്ല.

ജയിലിലെ ഇരുണ്ട ജീവിതത്തേക്കാൾ ദുസ്സഹമായിരുന്നു അവനു  കഴിഞ്ഞുപോയ  ജീവിതത്തെക്കുറിച്ചുള്ള ഓർമ്മകൾ. അമ്മയുടെ മരണവും മീനാക്ഷിയുടെ ഓർമകളും  അവന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.

മറ്റേതോ ബന്ധുവീട്ടിലേക്കു മീനാക്ഷി  താമസം മാറിയെന്നു മാത്രം അവസാനമായി അറിയാൻ കഴിഞ്ഞു.  തന്റെ ജീവിതം അവിടെ അവസാനിച്ചെന്നു തോന്നി സാഗറിന്.  നെടുവീർപ്പോടെ അവൻ ലോക്കപ്പിലെ തണുത്ത തറയിലേക്ക് ഇരുന്നു.

പിന്നീട് വിഷ്ണു  ജയിലിൽ കാണാനെത്തിയപ്പോ ഒരിക്കൽ പോലും സാഗർ  മീനാക്ഷിയെക്കുറിച്ച് ചോദിച്ചതേയില്ല.

*** *** *** ****

"പോയിട്ട് ഉടനെ വിളിക്കണേ ഏട്ടാ.. "

ഷഹാനയും ഉമ്മയും അവനെ യാത്രയാക്കി. മരിച്ചുപോയ തന്റെ  മകൻ ഹബീബിനെക്കാളേറെ ഒരുപക്ഷെ ഉമ്മ അവനെ സ്നേഹിക്കുന്നുണ്ടാവണം.. സാഗർ നടന്നകലുമ്പോൾ പറഞ്ഞുവിടാൻ അല്പം പോലും മനസുണ്ടായിരുന്നില്ല അവർക്ക്.

"ഷഹാന പറഞ്ഞത് നീ സീരിയസായി എടുക്കണം സാഗർ..
എല്ലാം അറിഞ്ഞുകൊണ്ട് നിന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ തയ്യാറായവളാണ് കാർത്തിക.  ആ മനസ് നീ കണ്ടില്ലെന്നു നടിക്കരുത്.."

വിഷ്ണുവിന്റെ വാക്കുകളിൽ അധികാരം നിറഞ്ഞ സ്നേഹമായിരുന്നു..

വീട്ടിലേക്ക് കൊണ്ടുപോയതിനു ശേഷം ഒരുമിച്ചുണ്ടായിരുന്ന ആ  2 ദിവസങ്ങളിൽ  മുഴുവനും ഷഹാന  സാഗറിനോട്  പറഞ്ഞത് കാർത്തികയെപറ്റിയായിരുന്നു. അടുത്ത കൂട്ടുകാരിയോടുള്ള സ്‌നേഹംകൊണ്ടോ,, അതോ തന്നോടുള്ള കടപ്പാടുകൊണ്ടോ.. എന്തെന്നറിയില്ല,, തനിക്ക് ഒരു കുടുംബജീവിതം ഉണ്ടായിക്കാനാണ് അവരൊക്കെ ഇപ്പോൾ ഏറ്റവുമധികം ആഗ്രഹിക്കുന്നത്.

കല്യാണവും കുടുംബവുമൊന്നും ഇനി തന്റെ മനസിലിലെന്നു ഒരായിരം തവണ പറഞ്ഞിട്ടും ഷഹാന  ചെവികൊണ്ടില്ല.  വീട്ടിൽനിന്നും ഇറങ്ങാൻ നേരം അക്കാര്യം അവൾ ഒരിക്കൽകൂടി അവനെ ഓർമിപ്പിച്ചു..

"ഏട്ടാ.. കാർത്തികയോട് ഞാൻ സമ്മതമാണെന്ന് അറിയിക്കട്ടെ ?? "

ഒന്നുംമിണ്ടാതെ അവൻ  ഷഹാനയെ നോക്കി. അരുതെന്നു അവന്റ കണ്ണുകൾ വിളിച്ചുപറയുന്നുണ്ടായിരുന്നു.

** *** *** *** ***

"ഷഹാനാ..
ഷഹനാ... .ഞാൻ കണ്ടു.. എന്റെ  മീനാക്ഷിയെ.."

സാഗർ ജനാലയിലൂടെ പുറത്തേക്കു നോക്കി നിന്നു. പക്ഷികൾ കൂടുവിട്ടു പറന്നു പോകുന്നു.. ഫോൺ കാതോട് ചേർത്ത് പിടിക്കുമ്പോൾ അവന്റെ കൈകൾ വിറകൊണ്ടു.

"ഇന്ന് ട്രെയിനിൽ വച്ച്.. "

"പക്ഷെ ഒന്നും സംസാരിച്ചില്ല.. എന്താണ് സംസാരിക്കേണ്ടതെന്നും എനിക്കറിയില്ല.. അവളെ ഫേസ് ചെയ്യാനുള്ള ധൈര്യം എനിക്കില്ലായിരുന്നു..  "

"ഏട്ടന്റെ മനസ്സിൽ എന്താണ്... എന്തായാലും എന്നോട് പറയണം.. "

മറുപുറത്തുനിന്നുമുള്ള ചോദ്യത്തിന് സാഗറിനു കൃത്യമായൊരു മറുപടി ഉണ്ടായിരുന്നില്ല.

"ഞാൻ പിന്നെ വിളിക്കാം "

അവൻ കാൾ കട്ട്‌ ചെയ്തു.  ഫോൺ ബെഡിലേക്കിട്ടു.
ഷഹാന ചോദിച്ചതുപോലെ, എന്താണിപ്പോൾ തന്റെ മനസ്സിൽ. അവൻ വികാരാധീനനായി പുറത്തേക്കു നോക്കി.

******************

വാട്സ്ആപ്പ് തുറന്ന് സാഗർ വീണ്ടും ആ ഫോട്ടോയിലേക്കു നോക്കി.

കാർത്തിക !!

ഫോട്ടോയുടെ തൊട്ടുതാഴെ ഷഹാനയുടെ മെസ്സേജുകൾ കുമിഞ്ഞുകൂടിക്കിടപ്പുണ്ടായിരുന്നു.

'എന്തെങ്കിലും പറയ് ഏട്ടാ.. '

'സമ്മതിക്കു.. അവൾക്ക് അത്രയേറെ ഇഷ്ടമാണ് ഏട്ടനെ... '

ഷഹാനയുടെ മെസ്സേജുകൾ വീണ്ടും ഇൻബോക്സിലേക്ക് ഒഴുകിക്കൊണ്ടേയിരുന്നു...

'ഞാൻ നാളെ വിളിക്കാം.. എന്റെ മനസ് ഇപ്പോൾ തീരെ സ്വസ്ഥമല്ല.. എനിക്ക് ചിലതു സംസാരിക്കാനുണ്ട് നിന്നോട് '

മറുപടി അയച്ച് അവൻ കട്ടിലിലേക്ക് കിടന്നു..

**** *** *** 
രാവിലെതന്നെ സാഗറിന്റെ കോൾ  വന്നപ്പോഴാണ് ഷഹാന എഴുന്നേറ്റത്. 

" എരിഞ്ഞുകൊണ്ടിരിക്കുകയാണു ഷഹാനാ എന്റെ മനസ്... കാർത്തിക നല്ല കുട്ടിയായിരിക്കാം.. എന്നോട് സ്നേഹമായിരിക്കും അവൾക്ക്..

പക്ഷെ..
പക്ഷെ  ഒരിക്കൽ മീനാക്ഷിക്കു ഹൃദയം കൊടുത്തവനാണ് ഞാൻ. ഇപ്പോഴും മനസ്സിൽ മീനാക്ഷി മാത്രമേ ഉള്ളു.  ഇനിയൊരു പ്രണയവും കുടുംബവുമൊന്നും എനിക്ക് പറഞ്ഞിട്ടുള്ളതല്ല . വെറുതെ ആ കുട്ടിയുടെ ജീവിതം നശിപ്പിക്കാനായി ഇങ്ങനെയൊരു  ചടങ്ങിന്റെ ആവശ്യമുണ്ടോ ?!! "

വികാരാധീനനായികൊണ്ടാണു സാഗർ ഓരോ വാക്കുകളും പറഞ്ഞൊപ്പിച്ചത്

മറുപുറത്തു നിശബ്ദത പടർന്നു

"ഷഹനാ.. എല്ലാം അറിഞ്ഞുകൊണ്ട് നീ ഇനിയും എന്നെ നിർബന്ധിക്കരുത്.. എന്നോട് സ്നേഹമുണ്ടങ്കിൽ നീ ആ കുട്ടിയെ പറഞ്ഞ് മനസിലാക്കണം.. പ്ലീസ്... "

"ഏട്ടാ.."

ഷഹാനയുടെ ആ വിളിയിൽ സ്നേഹം നിറഞ്ഞ് തുളുമ്പി..

"ഇനി എന്തുവേണമെന്നു എനിക്കറിയാം "

ഷഹാനയുടെ വാക്കുകൾ ഉറച്ചതായിരുന്നു.

*************************

സാഗറിന്റെ ജയിൽ ജീവിതത്തിനിടയിൽ
മീനാക്ഷിയെ അന്വേഷിച്ചു ഷഹാന  ഒരുപാടുതവണ  അവളുടെ വീട്ടിലേക്കു ചെന്നു.
പക്ഷെ
ഒരിക്കൽ പോലും അവളെ കാണാൻ കഴിഞ്ഞില്ല.. എന്ന് മാത്രമല്ല അവളുടെ വിവാഹം ഉറപ്പിച്ചെന്നും ദയവായി അവളുടെ ജീവിതത്തിലേക്ക് കയറിചെല്ലരുതെന്ന അപേക്ഷയുമായിരുന്നു  വീട്ടുകാരിൽനിന്നും ഷഹനയ്ക്കു കേൾക്കേണ്ടിവന്നത്.

അപമാനിച്ചു ഇറക്കിവിടുകപോലും ചെയ്‌തു.. 
പക്ഷെ,  സാഗറിനു വേണ്ടി അവൾ അതെല്ലാം സഹിച്ചു. എന്തൊക്കെ സഹിച്ചാലും ചെയ്തുതന്നതിനൊക്കെ പകരമാകില്ലെന്ന പൂർണ ബോധ്യം  ഷഹാനയ്ക്കും ഉമ്മയ്ക്കും ഉണ്ടായിരുന്നു.... !!!

പക്ഷെ.. ഇപ്പോൾ എന്തോ മനസു പറയുന്നു.. ഒരിക്കൽകൂടി അവിടെ ചെല്ലണം.. ജയിലിൽ കിടന്നു തനിക്കുവേണ്ടി ജീവിതം ഹോമിച്ച ആ  മനുഷ്യനുവേണ്ടി അത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ താൻ ജീവിച്ചിരിക്കുന്നതിൽ എന്തർഥമാണുള്ളത്..

"ഒരു അവസാന ശ്രമമാണിത് ഉമ്മാ.. ഏട്ടനുവേണ്ടി ഇപ്പോളിത് ചെയ്തില്ലെങ്കിൽ പിന്നെ ഒരിക്കലും നമുക്ക് ഒന്നും ചെയ്തുകൊടുക്കാൻ പറ്റിയെന്നുവരില്ല..  അല്ലെങ്കിൽത്തന്നെ എന്ത് ചെയ്താണ് നമ്മൾ ആ കടങ്ങളൊക്കെ വീട്ടുക "

ഉമ്മ അപ്പോഴേക്കും വീണ്ടും കരച്ചിലാരംഭിച്ചിരുന്നു..

"മീനാക്ഷി മാത്രമാണ് ഇപ്പോഴും ഏട്ടന്റെ മനസ്സിൽ..  മറ്റൊരാൾ  ആ സ്ഥാനത്തേക്ക് വരുന്നത് നമ്മുടെ വെറും സ്വപ്നം മാത്രമാണെന്ന് എനിക്കിന്നു മനസിലായി ഉമ്മാ..

നമുക്ക് അവിടംവരെ ഒന്നുകൂടി പോയി നോക്കാം.."

*** *** ***

കോളിങ് ബെല്ലിൽ വിരലമർത്തി അൽപനേരം അവർ വരാന്തയിൽ കാത്തുനിന്നു.  മീനാക്ഷിയായിരുന്നു വാതിൽ തുറന്നത്.. പിന്നാലെ മഹേഷിന്റെ ഭാര്യയും വാതിൽക്കലേക്ക് എത്തി.

"ആരാണ്..?? "

"ഞാൻ ഷഹാന. കുറച്ചു ദൂരെനിന്നാ"

"മീനാക്ഷിയല്ലേ ??"

"അതേ "

"എനിക്ക്.. 
"എനിക്ക്... "

ഷഹാനയുടെ വാക്കുകൾ മുറിഞ്ഞു.

"ഞങ്ങൾ അകത്തേക്ക് വന്നോട്ടെ ??. "

"വരൂ.. കയറിയിരിക്കു "

മീനാക്ഷി അവരെ അകത്തേക്ക് ക്ഷണിച്ചു.

ശബ്ദം കേട്ടുകൊണ്ട് അടുക്കളയിൽനിന്നും അമ്മ ഇറങ്ങിവന്നു. 

ഷഹാനയെക്കണ്ട അവരുടെ നെഞ്ചിൽ തീയാളി.  ഈശ്വരാ ഇവളിതെന്തിനാ ഇപ്പോ വീണ്ടും വന്നത്..
നാളെ പറഞ്ഞുറപ്പിച്ചപ്രകാരം ഒരു കൂട്ടർ മീനാക്ഷിയെ കാണാനെത്തും..

അതിനിടയ്ക്ക് ഇവൾ വന്ന് എന്ത് പ്രശ്നമുണ്ടാകാനുള്ള പുറപ്പാടിലാ  ??  അമ്മ നെഞ്ചിൽ കൈവച്ചു..

"ഇതെന്റെ ഉമ്മയാണ്.."

സെറ്റിയിലേക്കിരുന്നുകൊണ്ട് ഷഹാന  ഉമ്മയെ പരിചയപ്പെടുത്തി.

ഉമ്മയെ നോക്കി മീനാക്ഷി കൈകൂപ്പി.

"എനിക്ക് നിങ്ങളെ മനസിലായില്ല.."

"എന്നെ അറിയില്ലായിരിക്കാം. പക്ഷെ എനിക്ക് മീനാക്ഷിയെ നന്നായിട്ടറിയാം "

മീനാക്ഷിക്ക് ഒന്നും മനസിലായില്ല.
അവൾ ചോദ്യഭാവത്തിൽ ഷഹാനയെ നോക്കി.

അടുക്കള വാതിലിൽ നിന്നുകൊണ്ട് അമ്മ ഏടത്തിയെ കൈകാട്ടി വിളിക്കുന്നത് മീനാക്ഷി ശ്രദ്ധിച്ചു. എന്തൊക്കെയോ പ്രശ്നങ്ങളുള്ളതുപോലെ അവൾക്കുതോന്നി. 

ഏടത്തി അടുക്കളയിലേക്കു നടന്നു. പിന്നെ ഫോണെടുത്തു ഡയൽ ചെയ്തുകൊണ്ട് പിന്നാമ്പുറത്തേക്കിറങ്ങി.

"പറയു എന്താണ് കാര്യം ??"

മീനാക്ഷിയുടെ വിവാഹം ??

"കഴിഞ്ഞിട്ടില്ല.. എന്തെ ??"

"അവളുടെ കല്യാണം ഉടനെയുണ്ട്.. നാളെ അവര് വന്ന് തീയതി നിശ്ചയിക്കും "

അടുക്കളയിൽനിന്ന് അതുംപറഞ്ഞുകൊണ്ട് അമ്മ കയറിവന്നു.

മീനാക്ഷി അമ്പരപ്പോടെ അമ്മയെ നോക്കി. അതൊരു പുതിയഅറിവായിരുന്നു മീനാക്ഷിക്ക്.
അവൾ ഒരുനിമിഷത്തേക്കു സ്തബ്ധയായി.

ഷഹാനയുടെ മുഖത്ത് അല്പം ആശ്വാസം നിഴലിച്ചു.. അവൾ പ്രതീക്ഷയോടെ ഉമ്മയെ നോക്കി.

"ഞങ്ങൾ ഒരു ആലോചനയുമായി വന്നതാണ്.. എന്റെ ഏട്ടനുവേണ്ടി.. "

" മീനാക്ഷി മറക്കാനിടയില്ല.  സാഗർ എന്നാണ് എന്റെ ഏട്ടന്റെ പേര് "

ഒരു ഞെട്ടലോടെ മീനാക്ഷി എഴുന്നേറ്റു !

                                   ( തുടരും )

                       
മീനാക്ഷി
                         --------------------

                          (ഭാഗം 5)

   " ബാംഗ്ലൂരിൽ ആയിരുന്നു എന്റെ ഇക്ക. അവിടെ  ഇക്കയുടെ കൂട്ടുകാരന്റെ കൂടെയായിരുന്നു ഏട്ടൻ താമസിച്ചിരുന്നത്..

തുടക്കത്തിൽ ചെറിയ ചെറിയ ജോലികൾ ചെയ്തു.. ഒരുപാടു കഷ്ടപ്പെട്ടു.. പിന്നീട് സ്വന്തം പ്രയത്നം കൊണ്ട് നല്ലൊരു ജോലിയും നേടിയെടുത്തു ഏട്ടൻ..."

ഒരു നെടുവീർപ്പോടെ ഷഹാന തുടർന്നു..

"മീനാക്ഷി മാത്രമായിരുന്നു ഏട്ടന്റെ മനസ്സിൽ. അമ്മയുടെയും മീനാക്ഷിയുടെയും ഒപ്പം സന്തോഷമായിട്ടൊരു ജീവിതം.. അതിനുവേണ്ടിയാണ് നല്ലൊരു സമ്പാദ്യം ആകുന്നതുവരെ ഏട്ടൻ കാത്തുനിന്നത്... "

കരയാതെ പിടിച്ചു നില്കാൻ മീനാക്ഷി ശ്രമിച്ചെങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു..

"ജീവിതം അല്പം മെച്ചപ്പെട്ടപ്പോ ഏട്ടൻ  അമ്മയെയും കൂടെ കൂട്ടി.. അവിടെവച്ച്  അപ്രതീക്ഷിതമായിട്ടായിരുന്നു അമ്മയുടെ മരണം. ഏട്ടൻ തകർന്നുപോയ സമയമായിരുന്നു അത്.. "

മീനാക്ഷിയുടെ ഓർമയിൽ സാഗറിന്റെ അമ്മയുടെ മുഖം തെളിഞ്ഞുവന്നു..

"ഇനി  വേഗം വന്നോളൂ ഇങ്ങോട്ടേക്ക്.. "

ഒരിക്കൽ,  തലയിൽ കൈവച്ചനുഗ്രഹിച്ചു തന്റെ മൂർദ്ധാവിൽ ഉമ്മവച്ച് അവർ ചെറുചിരിയോടെ  പറഞ്ഞതോർമ്മവന്നു..

മീനാക്ഷി നിറഞ്ഞ കണ്ണുകളോടെ  ഷഹാനയെ നോക്കി..

ഉമ്മ മെല്ലെ എഴുന്നേറ്റു മീനാക്ഷിയുടെ  അടുത്തേക്ക് നടന്നു.
അവളുടെ കയ്യിൽ മുറുകെപിടിച്ചു.

"എന്റെ മോനാണ്  സാഗറിനെ ചതിച്ചത്..
ഞാൻ കാരണാ.. എന്റെ സ്വാർത്ഥത കാരണാ അവൻ ജയിലിൽ കിടന്നത്.. !!  അല്ലാതെ അവൻ ഒരു തെറ്റും ചെയ്തിട്ടില്ല.. !!"

ഉമ്മയുടെ ശബ്ദം താഴ്ന്നുവന്നു.

മീനാക്ഷിക്കു ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല.

പുതിയ കഥകൾ കേട്ട് അമ്മയും ഏടത്തിയും അന്ധാളിച്ചു നിൽക്കുകയാണ്.

"എന്റെ ഹബീക്ക  ബാംഗ്ലൂരിൽ നല്ല രീതിയിൽ ജോലിചെയ്തു ജീവിക്കുകയാണ് എന്ന വിശ്വാസമായിരുന്നു ഞങ്ങൾക്കൊക്കെ. പക്ഷെ ആരുമറിയാതെ മറ്റു പല ബിസിനെസ്സുകളിലും ഇക്ക പങ്കാളിയായിരുന്നു.....

വിവാഹം സ്വപ്നം കണ്ട് ബാംഗ്ലൂരിൽ നിന്നും ഏട്ടൻ ബസ് കയറിയ അന്നാണ് ഇക്കയ്ക്ക് ചെറിയൊരു ആക്‌സിഡന്റ് പറ്റിയത്.. ഏട്ടൻ നാട്ടിലേക്കു വരികയാണെന്നറിഞ്ഞപ്പോ ഒരു കവർ ഏട്ടനെ ഏല്പിച്ചു..ഒപ്പം ഒരു അഡ്രസ്സും..  നാട്ടിലെത്തിയാലുടനെ അത് ആ അഡ്രസ്സിൽ ഏൽപ്പിക്കണമെന്നും പറഞ്ഞു..  "

ഷഹാനയുടെ വാക്കുകൾ ഇടറി..

കേൾക്കുന്നത് ഒന്നും   ഉൾക്കൊള്ളാനാകാതെ മീനാക്ഷി തരിച്ചുനിന്നു..

"എന്റെ മോൾടെ കല്യാണം ഉറപ്പിച്ച സമയമായിരുന്നു അത്.. പോലീസുകാർ ചോദിച്ചപ്പോൾ സാഗർ ന്റെ മോന്റെ  പേര് പറഞ്ഞു.. അന്വേഷണവുമായി പോലീസുകാർ എന്റെ വീട്ടിൽ കയറിയിറങ്ങി.. "

ഉമ്മ കണ്ണീരോടെ തുടർന്നു..

******   ****  *****     ******   *****   ****

"എന്ത് പറഞ്ഞാലും എന്നെകൊണ്ട് കഴിയില്ല..  എന്നെ കാത്തിരിക്കുന്ന  ഓരാളുണ്ട് നാട്ടിൽ.. നിങ്ങളുടെ മകളെപ്പോലെ അവളും ഒരു പെണ്ണാണ്.  അവൾക്കു വേണ്ടിയാണു ഞാനീ പാടുപെട്ടതൊക്കെ "

സാഗറിന്റെ ശബ്ദം അവിടമാകെ മുഴങ്ങി..

"എന്റെ പൊന്നു മോനെ.. എന്റെ ഷഹാനാന്റെ  ഈ കല്യാണം കൂടി മുടങ്ങിയാൽ പിന്നെ ഞാൻ  ജീവനോടെ ഉണ്ടാവില്ല.."

ഉമ്മ ഏങ്ങലടിച്ചു കരഞ്ഞു.

"എന്റെ ഹബീബിനെ രക്ഷിക്കണം .. മോന്റെ കാലു പിടിക്കാം ഞാൻ.. കോടതിയിൽ മോൻ കുറ്റം സമ്മതിക്കണം.. പടച്ചോനെ ഓർത്ത്.. എന്റെ..,, എന്റെ മോളെ ഓർത്ത്..
മോൻ രക്ഷിക്കണം ഞങ്ങളെ ..  "

മറുപടി പറയാതെ സാഗർ പിന്തിരിഞ്ഞു നടന്നു. അകമ്പടിയായി പോലീസും.

തൊഴുകൈകളോടെ ഉമ്മ ആ നില്പുതുടർന്നു.

*****     *****    *****    ******   *****

"മീനാക്ഷി തന്നെ വെറുത്തു തുടങ്ങിയെന്നറിഞ്ഞതുമുതൽ ഏട്ടൻ നിരാശയിലായിരുന്നു.. തനിക്കുവേണ്ടി കാത്തിരിക്കാൻ ഇനി ആരും ഇല്ലെന്ന ബോധം ഏട്ടനെ ഒരുപാടലട്ടി."

"പുറത്തിറങ്ങിയിട്ട് പ്രത്യേകിച്ചൊന്നും നേടാനില്ലെന്നോർത്തിട്ടാവണം,,  എന്റെ ജീവിതമെങ്കിലും രക്ഷപെടട്ടെ എന്ന് കരുതി ഏട്ടൻ കോടതിയിൽ കുറ്റം ഏറ്റുപറഞ്ഞു...എന്റെ ഇക്കായെ പോലീസ് കേസിൽ നിന്നും ഒഴിവാക്കി.. ഉറപ്പിച്ചപോലെതന്നെ എന്റെ നിക്കാഹ് നടന്നു..  "

അൽപ നേരത്തേക്ക് അവിടം ആകെ നിശബ്ദമായി..
തകർന്നു പോയിരുന്നു മീനാക്ഷി.. അവൾക്കു തലകറങ്ങുന്ന പോലെ തോന്നി.. വേച്ചു വീഴാൻ പോയ അവളെ അമ്മ ഓടിവന്നു താങ്ങി സെറ്റിയിലേക്ക് ഇരുത്തി..
ആർക്കും ഒന്നും പറയാൻ നാവു പൊങ്ങിയില്ല.

ഷഹാനയുടെ മടിയിലിരുന്ന് കുഞ്ഞ് കരഞ്ഞുതുടങ്ങി..

വാതിൽക്കൽ എല്ലാം കേട്ടുകൊണ്ട് ഏട്ടൻ നിൽക്കുന്നത് മീനാക്ഷി കണ്ടു..

"ഏട്ടാ.. " മീനാക്ഷി മഹേഷിനെ നോക്കി വിതുമ്പി..

"എന്റെ മോളെ.. "
മഹേഷ്‌ ഓടിവന്നു അവളെ നെഞ്ചോടു ചേർത്തു പിടിച്ചു..

ചുമരിൽ തൂക്കിയ അച്ഛന്റെ ഫോട്ടോയിലേക്ക് ഒരുനിമിഷം  മീനാക്ഷി നോക്കി.. 

പിന്നെ പതിയെ കണ്ണുകളടച്ചു...

അവളുടെ കണ്ണീരിന്റെ ചൂട് , ചാലുകളായി തന്റെ  നെഞ്ചിൽ പടരുന്നത് മഹേഷ്‌ അറിഞ്ഞു.

********************************

രാവിലെ പതിവിലും നേരത്തെ മീനാക്ഷി എഴുന്നേറ്റു.. കുളിച്ചു റെഡിയായി അമ്പലത്തിൽ പോയി തൊഴുതു.. 

എന്നും പരാതി പറഞ്ഞിരുന്ന ദൈവങ്ങളോട് പതിവ് തെറ്റിച്ചു അന്ന് അവൾ  ഒരുപാടു നന്ദി പറഞ്ഞു.

ഒരുപാടു കാലത്തിനു ശേഷം അവളുടെ കണ്ണുകളിൽ കണ്മഷി പതിഞ്ഞു.. നെറ്റിയിൽ ചുവന്ന പൊട്ടും ചന്ദനക്കുറിയും ചാർത്തി..
അലമാരയിൽ നിന്നും ഏറ്റവും ഇഷ്ടമുള്ള ചുവന്ന പട്ടുസാരി എടുത്തു അവൾ  ഭംഗിയായി ഞൊറിഞ്ഞുടുത്തു.

'താൻ ഇങ്ങനെ ഒരുങ്ങി നിൽക്കുന്നതായിരുന്നു അവനു  ഏറ്റവും പ്രിയം.. '
മീനാക്ഷി മനസ്സിൽ ഓർത്തു..

അവൾ കണ്ണാടിയിലേക്കു നോക്കി..

താൻ പുതിയൊരു മീനാക്ഷിയായതുപോലെ..

അല്ല.. പഴയ മീനാക്ഷിയിലേക്ക് തിരിച്ചു പോവുകയാണ് .. തന്റെ  പ്രിയപ്പെട്ടവന്റെ  മീനാക്ഷി !!!

താഴെ മുറ്റത്ത് ഒരു  കാറിന്റെ ശബ്ദം..

"ഈശ്വരാ.. "

മീനാക്ഷിയുടെ നെഞ്ചിടിപ്പുയർന്നു തുടങ്ങി.

ജനാലയിലൂടെ അവൾ താഴേക്കു നോക്കി..

കാറിൽ നിന്നും ഇറങ്ങുന്ന സാഗറിന്റെ നെറ്റിയിലെ മുറിപ്പാടിന്  അന്ന് പതിവില്ലാത്ത തിളക്കമുണ്ടായിരുന്നു.

     ( അവസാനിക്കുന്നില്ല..മീനാക്ഷിയുടെ ജീവിതം ഇവിടെ ആരംഭിക്കുകയാണ് 😍😍😍)

                                           ------ അഖില

ഉടൻ വരുന്നു...
                  ❤ """ നീലാംബരി """ ❤

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്