114

ഒബിറ്റ്യുറി
ഫുൾ പാർട്ട്‌
-----------------
പ്രിൻസി കണ്ണുകളടച്ചു കിടക്കുകയായിരുന്നു. റോയിയുടെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. കണ്ണുനീർ അനുവാദമില്ലാതെ പുറത്തേക്ക് ഒഴുകി. റോയിയുടെ കൂടെ ജീവിച്ച ഓരോ നിമിഷങ്ങളും ഒരു ചലച്ചിത്രം പോലെ അവളുടെ മനസ്സിൽ തെളിഞ്ഞു.

റോയ് വര്ഗീസ് എന്ന തന്റെ ഇച്ചായൻ... കഴുത്തിൽ മിന്ന് കെട്ടിയ അന്ന് മുതൽ താൻ പ്രാണനെ പോലെ സ്നേഹിച്ച ഇച്ചായൻ എന്നെന്നേക്കുമായി തന്നെ വിട്ട് പോയിരിക്കുന്നു. ഇനിയങ്ങോട്ട് ജീവിതം അവസാനിക്കുന്നിടം വരെ തനിച്ച്. കൂട്ടിനായിട്ട് ഒരു കുഞ്ഞിനെ പോലും ദൈവം തന്നില്ല. ഇപ്പോൾ ഇതാ ഒറ്റക്കാക്കുകയും ചെയ്തിരിക്കുന്നു. ഇതാണോ കർത്താവേ.. നീതി... എന്ത് തെറ്റ് ചെയ്തിട്ടാണിങ്ങനെ? പ്രിൻസിക്ക് ഒരുത്തരം കണ്ടു പിടിക്കാൻ കഴിഞ്ഞില്ല.

ഇന്നലെ റോയിച്ചായന്റെ നാല്പത്തൊന്നാം ചരമദിനം ആയിരുന്നു. എല്ലാ ചടങ്ങുകളും ഭംഗിയായി തന്നെ കഴിഞ്ഞു. ഇച്ചായന്റെ വിയോഗം പലരും മറന്നു തുടങ്ങിയെന്ന് തോന്നി. പലരുടെയും മുഖത്ത് തന്റെ നേർക്ക് നീളുന്ന സഹതാപം. എങ്ങോട്ടെങ്കിലും ഓടിയൊളിക്കാനാണ് തോന്നുന്നത്. ഇച്ചായാ... എന്തിനാ എന്നെ തനിച്ചാക്കിയെ....? അവൾ ആത്മഗതം പൂണ്ടു.

കണ്ണീർ ധാര ഒഴുകികൊണ്ടേ ഇരുന്നു. പക്ഷെ അവൾക്ക് അല്പം പോലും ആശ്വസിക്കാനായില്ല. റോയിക്കൊപ്പം ജീവിച്ച ആ വീട്, മുറി, മുറിയിലെ വസ്തുക്കൾ എല്ലാം.. എല്ലാം അവളെ റോയിയുടെ ഓർമ്മകളിൽ തന്നെ ബന്ധിച്ചു നിർത്തി. തീവ്രമായ മനോവേദന അവൾ അനുഭവിക്കുന്നുണ്ടായിരുന്നു.

റോയിയുടെ മരണം തനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ് എന്നവൾ ഓർത്തു. ഇനിയും ഈ നില തുടർന്നാൽ വല്ല കടുംകൈയും ചെയ്തു പോകുമോ എന്നവൾ ഭയന്നു. പ്രിൻസി മെല്ലെ എഴുന്നേറ്റ് ഹാളിൽ വന്നിരുന്നു. ശ്രദ്ധ തിരിക്കാൻ അവൾ ടേബിളിൽ കിടന്നിരുന്ന പുസ്തകങ്ങളിൽ തിരഞ്ഞു.

അപ്പോളാണ് തലേന്നത്തെ പത്രം കൈയിൽ തടഞ്ഞത്. റോയിയുടെ ഫോട്ടോ നോക്കാനായി അവൾ മരണപേജിലേക്ക് കണ്ണുകൾ പായിച്ചു.

റോയ് വര്ഗീസ്. 40  വയസ്സ്.

പ്രിൻസി ആ ചിത്രത്തിലേക്ക് കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. പുഞ്ചിരിയോടെ നില്കുന്നു തന്റെ ഇച്ചായൻ. അവൾ പിന്നെയും റോയിയുടെ ഓർമ്മകളിൽ ഇരുന്നു. വേദനയോടെ മെല്ലെ കണ്ണുകൾ അടച്ചു. നിറഞ്ഞു വന്ന കണ്ണുനീർ പുറത്തേക്കൊഴുകി.

അവൾ ആ പത്രം ടേബിളിലേക്കിട്ടു. അപ്പോളാണ് ആ മുഖം അവളുടെ ശ്രദ്ധയിൽ പെട്ടത്. എവിടെയോ കണ്ടു മറന്നത് പോലെ. സംശയത്തോടെ അവൾ വീണ്ടും പത്രം കൈയിലെടുത്തു.
******

കിടന്നിട്ട് ഉറക്കം വരാതെ പ്രിൻസി തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇച്ചായനില്ലാതെ, ആ ചൂട് പറ്റാതെ തനിക്കൊന്നുറങ്ങാൻ പോലും കഴിയുന്നില്ല. അവൾ സമയം നോക്കുന്നതിനായി മൊബൈൽ കൈയിലെടുത്തു. അതിലും റോയിയുടെ മുഖം. നിറഞ്ഞു വന്ന കണ്ണുനീരിൽ ആ മുഖം അവ്യക്തമായി. കണ്ണുനീർ തുടച്ചുമാറ്റി അവൾ സമയം നോക്കി.

പാതിരാത്രി കഴിഞ്ഞിരിക്കുന്നു. നേരം വെളുക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. ഇനിയും തനിക്ക് അൽപ്പം പോലും ഉറങ്ങാനായിട്ടില്ല. എന്ത് ചെയ്യണമെന്ന് അവൾക്ക് ഒരു പിടിയും കിട്ടിയില്ല. അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് ബാൽക്കണിയിൽ ചെന്നിരുന്നു.

നേരിയ മഞ്ഞിൻ തണുപ്പ്. പക്ഷെ ഉള്ളിലെ കനലെരിയുന്നതിന് ആ തണുപ്പ് ആശ്വാസമായില്ല. അവൾ റോയിയുടെ ഓർമ്മകളിൽ അലഞ്ഞു. മനസ്സ് അപ്പുപ്പൻ താടിപോലെ ഇച്ചായന്റെ ഓർമ്മകളിൽ തങ്ങി നിന്നു. ഇടയിൽ എപ്പോഴോ ഒന്ന് മയങ്ങി.

"മോളെ..."

ആ വിളി കേട്ടുകൊണ്ടാണ് ഉണർന്നത്. പ്രിൻസി കണ്ണ് മിഴിച്ചു. നേരം നന്നേ വെളുത്തിരിക്കുന്നു. മുമ്പിൽ ആനി ചേച്ചിയാണ്.

"ഇവിടെ കിടന്നാണോ ഉറങ്ങിയേ..?"

പ്രിൻസി ചുറ്റും നോക്കി. പിന്നെ പതിയെ ആനിചേച്ചിയെ നോക്കി പുഞ്ചിരിച്ചു.

"ഉറക്കം വരാതെ വെളുപ്പിന് ചുമ്മാ ഇവിടെ വന്നിരുന്നതാണ്. മയങ്ങി പോയി."

കണ്ണുനീർ ഉണങ്ങിയ പാടുകൾ അവളുടെ മുഖത്ത് കാണാമായിരുന്നു. ആനി ചേച്ചിക്ക് അവളുടെ വ്യഥ മനസ്സിലാക്കാൻ പെട്ടെന്ന് സാധിച്ചു. അവരുടെ മുഖത്തും ആ വിഷമം പ്രതിഫലിച്ചു.

റോയിയുടെയും പ്രിൻസിയുടെയും വീട്ടിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീ ആണ് ആനി. വർഷങ്ങൾ ആയിട്ടുണ്ട് അവർ ആ വീട്ടിൽ. ജോലിക്കാരിയെപ്പോലെ അല്ല രണ്ടുപേരും അവളോട് പെരുമാറിയിരുന്നത്. കല്യാണം കഴിക്കാത്ത ആനിചേച്ചിക്ക് അവർ അനുജനും അനുജത്തിയും പോലെ ആണ്. അവർ തിരിച്ചും ആ സ്നേഹം കൊടുത്തിരുന്നു. വീട്ടുവേലക്ക് നിൽക്കുന്നു എന്ന തോന്നൽ അവർക്കും ഉണ്ടായിരുന്നില്ല.

റോയിയുടെ അകാലത്തിൽ ഉണ്ടായ മരണം അവരെയും ഏറെ വേദനിപ്പിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ ഒരു ആക്സിഡന്റിൽ ആണ് റോയി മരണപ്പെടുന്നത്. പ്രിൻസിയും റോയിയും പരസ്പരം വല്ലാതെ സ്നേഹിച്ചിരുന്നു. അതുകൊണ്ട് തന്നെ റോയിയുടെ വിയോഗം അവളെ വല്ലാതെ തളർത്തി. അവരുടെ സ്നേഹത്തിൽ സന്തോഷിച്ച ആനിചേച്ചിക്ക് പ്രിൻസിയുടെ ദുഖവും താങ്ങാൻ കഴിയില്ലായിരുന്നു.

"മോള് എഴുന്നേറ്റ് റെഡി ആയി വാ. നമുക്കൊന്ന് പള്ളിയിൽ പോകാം. ഇവിടെ തന്നെ ഇങ്ങനെ ഇരിക്കേണ്ട."

ആനി ചേച്ചിയുടെ ആ അഭിപ്രായത്തോട് പ്രിൻസിയും യോജിച്ചു. അവൾ മെല്ലെ എഴുന്നേറ്റ് അകത്തേക്ക് നടന്നു. അധികം വൈകാതെ രണ്ടു പേരും പള്ളിയിലേക്ക് പുറപ്പെട്ടു.

പള്ളിയിൽ മാതാവിന്റെ തിരുസ്വരൂപത്തിനു മുൻപിൽ നിൽക്കുമ്പോൾ പ്രിൻസിക്ക് മാതാവിനോട് ചോദിക്കാൻ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു. എന്തിന് തന്റെ ജീവിതം ഇങ്ങനെ ഏകാന്തമാക്കി തീർത്തു എന്നവൾ പലവട്ടം ആ മുഖത്തേക്ക് നോക്കി ചോദിച്ചു. ദയനീയമായ കണ്ണുകളോടെ മാതാവ് അവളെ തന്നെ നോക്കി നിൽക്കുന്നപോലെ പ്രിൻസിക്ക് തോന്നി.

പ്രിൻസിയുടെ സമാധാനത്തിനും റോയിയുടെ ആത്മശാന്തിക്കും വേണ്ടി ആനിയും മുട്ടിപ്പായി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. റോയിയുടെ കല്ലറക്ക് മുൻപിലും അതെ അവസ്ഥ തന്നെ ആവർത്തിച്ചു.

തിരികെ വീട്ടിലേക്ക് വരുമ്പോഴേക്കും പ്രിൻസിക്ക് ഒരു നേരിയ ആശ്വാസം ലഭിച്ചിരുന്നു. വേഷം മാറി അവൾ ഹാളിൽ വന്നിരുന്നു. ആനി ചേച്ചി അവൾക്കായി ഭക്ഷണം എടുത്ത് വച്ചിരുന്നു. ഇത്രയും ദിവസമായി അവൾ നേരാംവണ്ണം ഒന്നും കഴിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പ്രിൻസിക്ക് ഇഷ്ടപെട്ട ഭക്ഷണം ഉണ്ടാക്കാൻ ആനി പ്രത്യേകം ശ്രദ്ധിച്ചു. അങ്ങനെയെങ്കിലും അവൾ എന്തെങ്കിലും കഴിക്കട്ടെ എന്നവർ നിനച്ചു.

അവൾ ഭക്ഷണം കഴിച്ച് തിരികെ ഹാളിലെ സെറ്റിയിൽ വന്നിരുന്നു. എന്തോ ആലോചനയിൽ ആണെന്ന മട്ടിൽ ആയിരുന്നു പ്രിൻസിയുടെ ഇരിപ്പ്. അവൾ മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചുകൊണ്ട് ഇരുന്നു. നാളെ മുതൽ ജോലിക്ക് പോയി തുടങ്ങണം. ഇനിയും ഈ അവസ്ഥ തുടർന്നാൽ മനസ്സിനെ ഒരിക്കലും തന്റെ വരുതിയിൽ എത്തിക്കാൻ കഴിയില്ലെന്ന് അവൾക്കറിയാമായിരുന്നു. ബാങ്കിൽ ആണ് പ്രിൻസിക്ക് ജോലി. ജോലി തിരക്കിൽ പെട്ട് കഴിയുമ്പോൾ മനസ്സ് പതിയെ ശാന്തമാകും എന്നവൾ ഓർത്തു. ഒരുറച്ച തീരുമാനം അവൾ എടുത്ത് കഴിഞ്ഞിരുന്നു.

ആനി ചേച്ചി അടുത്ത് വന്നപ്പോൾ അവളുടെ ചിന്തകൾ മുറിഞ്ഞു. അവരെ നോക്കി ചെറുതായൊന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ അവളുടെ മനസ്സിന്റെ ശാന്തത പ്രകടമായിരുന്നു. അത്കണ്ട് ആനിയും ആശ്വസിച്ചു.

ടേബിളിൽ കിടന്ന പഴയ പത്രങ്ങൾ എടുത്ത് മാറ്റുകയായിരുന്നു അവർ. അപ്പോഴാണ് പ്രിൻസി ആ പത്രം ഒരിക്കൽ കൂടി കണ്ടത്. റോയിയുടെ നാല്പത്തൊന്നാം ചരമദിനത്തിന്റെ അന്നത്തെ പത്രം അവൾ വീണ്ടും കൈയിലെടുത്തു. അതിൽ റോയിയുടെ ഫോട്ടോക്കടുത്തായി കണ്ട പെൺകുട്ടിയുടെ ഫോട്ടോയിലേക്ക് പ്രിൻസി സൂക്ഷിച്ചു നോക്കി.

ഇസബെല്ലാ തോമസ്. ഒന്നാം ചരമ വാർഷികം.

'ഇസബെല്ലാ' ആ പേര് താൻ കേട്ടിട്ടുണ്ടോ? പ്രിൻസി ഓർത്തു നോക്കി. ആ മുഖം എവിടെയാണ് കണ്ടു മറന്നത്. അവൾ പിന്നെയും ഓർത്തെടുക്കാൻ ശ്രമിച്ചു. പക്ഷെ സാധിച്ചില്ല. പ്രിൻസി ആ ഫോട്ടോയിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.

(തുടരും)

ഒബിറ്റ്യുറി ഭാഗം - 2
------------------------------

രാവിലെ തന്നെ എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞ് പ്രിൻസി ബാങ്കിലേക്ക് പോകാൻ ഇറങ്ങി. അതിന് മുമ്പ് അവൾ അല്പം നേരം ഇച്ചായന്റെ ഫോട്ടോക്ക് മുൻപിൽ ചെന്ന് നിന്നു. കണ്ണുനീർ അവളുടെ കൺപീലികളെ നനച്ചു.

'ഞാൻ നിന്റെ കൂടെ തന്നെ ഉണ്ട് ' എന്ന് ഇച്ചായൻ പറയും പോലെ തോന്നി. ആ തോന്നൽ പ്രിൻസിക്ക് ഒരു മനശക്തി നൽകി. ആ ഊർജ്ജത്തിൽ അവൾ ജോലിക്ക് പോകാൻ ഇറങ്ങി.

ബാങ്കിൽ എത്തിയപാടെ അവൾ മാനേജരെ ചെന്ന് കണ്ടു. തിരികെ ജോയിൻ ചെയ്യുകയാണെന്ന് അറിയിച്ചപ്പോൾ അദ്ദേഹം സന്തോഷത്തോടെ പ്രതികരിച്ചു. പ്രിൻസിക്കും അതൊരു ആശ്വാസമായിരുന്നു.

പക്ഷെ മറ്റു സഹപ്രവർത്തകരിൽ പലരും പ്രിൻസിയെ സഹതാപത്തോടെ ആണ് നോക്കിക്കണ്ടത്. അതവളിൽ ചെറിയ അലോസരം ഉണ്ടാക്കി. ജോലികൾ വ്യാപൃതയായി അവൾ മനസ്സിനെ നിയന്ത്രിച്ച് നിർത്താൻ ശ്രമിച്ചു.

ഏറെക്കുറെ അവളതിൽ വിജയിച്ചു. പക്ഷെ പലപ്പോഴും അവൾക്ക് വല്ലാതെ പാട് പെടേണ്ടി വന്നു. ഇച്ഛായൻ തന്റെ കൂടെ ഇല്ല എന്ന ചിന്ത അവളെ ഇടയ്ക്കിടെ തോല്പിച്ച്കൊണ്ടിരുന്നു. എരിതീയിൽ എണ്ണ എന്ന പോലെ പലരും അതോർമിപ്പിക്കുകയും ചെയ്തു. ആ സഹതാപവർഷത്തിൽ അവൾക്ക് വേദന തോന്നി.

തിരികെ വീട്ടിൽ എത്തുമ്പോഴേക്കും അവൾ ആകെ തളർന്നിരുന്നു. ശരീരത്തേക്കാൾ മനസ്സാണ് തളർത്തിയത് എന്ന് അറിയാമായിരുന്നു. പിടിച്ച് നിൽക്കാൻ പിന്നെയും ശ്രമിച്ചുകൊണ്ടിരുന്നു.

അവളുടെ മുന്നിലേക്ക് ആനി ചേച്ചി ചായയുമായി വന്നു. അത് കുടിച്ചപ്പോൾ അവൾക്ക് അല്പം ആശ്വാസം തോന്നി. ഒന്ന് ഫ്രഷ് ആയ ശേഷം രണ്ടു പേരും പ്രാർത്ഥനക്കിരുന്നു. അത് മാത്രമേ അവൾക്കാശ്വാസമായുണ്ടായുള്ളൂ.

പിന്നീടുള്ള ദിവസങ്ങളിലും ഇതേ അവസ്ഥ തുടർന്നു. പക്ഷെ തോറ്റ് പിന്മാറാൻ പ്രിൻസി തയ്യാറായില്ല. കുറെ കഴിഞ്ഞപ്പോൾ അവൾ അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. അത് മനസ്സിലാക്കിയവർ പഴയപ്പോലെ അവളോട് ഇടപഴകാൻ തുടങ്ങി. അതവൾക്ക് ആശ്വാസവും നൽകി.

ദിവസങ്ങൾ കൊഴിഞ്ഞു. പ്രിൻസി പതിയെ ജീവിതം പഴയ സ്ഥിതിയിലേക്ക് തിരികെ കൊണ്ട് വന്നു. പക്ഷെ റോയി ഇല്ലാത്തതിന്റെ ശൂന്യത മാത്രം അതേപടി നിലനിന്നു.

ഒരു ഞായറാഴ്ച പതിവ് പോലെ പള്ളിയിൽ പോയി ആനിയും പ്രിൻസിയും. പ്രിൻസിയുടെ നിഴല് പോലെ ആനി ഇപ്പോഴും കൂടെ കാണും. അവർക്ക് പ്രിൻസിയല്ലാതെ മറ്റൊരു ബന്ധുവില്ല. ഉണ്ടെങ്കിൽ പോലും അവരെ ആരെയും ബന്ധുവായി അവർ കരുതിയിട്ടുമില്ല.

പതിവ് പോലെ റോയിയുടെ കല്ലറക്ക് മുൻപിൽ നിൽക്കുമ്പോൾ പ്രിൻസിക്ക് ഒരുപാട് കാര്യങ്ങൾ തന്റെ ഇച്ചായനോട് പറയാൻ ഉണ്ടായിരുന്നു. എല്ലാ വിശേഷങ്ങളും അവൾ റോയിയോട് പറയുക മുൻപും പതിവായിരുന്നു. അതെല്ലാം ക്ഷമയോടെ അയാൾ കേട്ടിരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും അവൾ മനസ്സ്കൊണ്ട് വാചാലയാവുകയാണ്.

ഒരായിരം കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ മനസ്സ് യാഥാർഥ്യത്തിലേക്ക് തിരിച്ച് വന്നു. തന്റെ മുൻപിൽ വാക്കുകൾക്ക് കാതോർക്കാൻ ഇച്ചായൻ ഇല്ലെന്നും അദ്ദേഹം ഈ മണ്ണിൽ അലിഞ്ഞു ചേർന്നിട്ടുണ്ടെന്നും ഉള്ള ഓർമ്മകൾ അവളുടെ കണ്ണുനനയിച്ചു. ഏറെ നേരം അവൾ അവിടെത്തന്നെ നിന്നു.

തിരികെ വീട്ടിൽ വന്നിട്ടും അവൾക്ക് ഒരുന്മേഷവും തോന്നിയില്ല. ഉച്ച ഭക്ഷണം കഴിഞ്ഞ് അവൾ മുറിയിലേക്ക് പോയി. ഏകാന്തതയാണ് ഇപ്പോൾ പ്രിൻസിയുടെ കൂട്ടുകാരി.അവൾ ആ മുറിയിൽ തനിച്ചാണെന്ന് മറ്റുള്ളവർക്ക് തോന്നും. പക്ഷെ, അവൾക്ക് കൂട്ടിന് ഇച്ചായന്റെ ആത്മാവുണ്ടായിരുന്നു. അങ്ങനെയാണ് അവൾ വിശ്വസിച്ചത്.

ഓരോന്നോർത്തു കിടന്ന പ്രിൻസി അറിയാതെ മയക്കത്തിലേക്ക് വീണുപോയി. നിദ്രാ ദേവി അവളെ കടാക്ഷിക്കുന്നത് വല്ലപ്പോഴും ആയതിനാൽ പെട്ടെന്ന് തന്നെ അവൾ ഗാഢനിദ്രയിലാണ്ടു. ആ മയക്കത്തിൽ അവൾ ഒരു സ്വപ്നം കണ്ടു.

ഒരു പെൺകുട്ടി. അവൾ സുന്ദരമായി പുഞ്ചിരിച്ചുകൊണ്ട് വയലിൻ വായിക്കുന്നു. ആ മധുര സംഗീതം ആസ്വദിച്ചുകൊണ്ട് കുറെ പേർ നിൽക്കുന്നു. ആ കൂട്ടത്തിൽ റോയിയും ഉണ്ട്.

പെട്ടെന്ന് ആ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണരുകയായിരുന്നു അവൾ. ആകെ വിയർത്തിരുന്നു. ഒരു സുന്ദരമായ സ്വപ്നം പെട്ടെന്നെങ്ങനെ ദുസ്വപ്നമായി മാറി? പ്രിൻസിക്ക് ആകെ വല്ലായ്മ തോന്നി. ഒരു ഭീതി അവളെ പൊതിയുന്നത് അവളറിഞ്ഞു. പെട്ടെന്ന് തന്നെ അവൾ സ്ഥലകാലബോധം വീണ്ടെടുത്തു. കണ്ടത് വെറും സ്വപ്നമാണ്. അതിനെ ഭയക്കേണ്ടതില്ലെന്ന് അവൾ സ്വയം വിശ്വസിപ്പിച്ചു.

പക്ഷെ അവൾ സ്വപ്നത്തിൽ കണ്ട പെൺകുട്ടി. അതാരാണ്..? എവിടെയോ കണ്ടിട്ടുണ്ട്. പക്ഷെ എവിടെ എന്ന് ഓർത്തെടുക്കാൻ ആവുന്നില്ല. പെട്ടെന്ന് അവൾക്ക് ഓർമ്മ വന്നു. അവൾ ചെന്ന് പത്രക്കെട്ടുകൾക്കിടയിൽ നിന്നും റോയിയുടെ നാല്പത്തൊന്നാം ദിനത്തിലെ പത്രം തിരഞ്ഞെടുത്തു.

അവൾ അതിൽ നോക്കി. അതെ... ഇത് തന്നെ.. ഇസബെല്ല തോമസ്. അതെ താൻ സ്വപ്നത്തിൽ കണ്ടത് ഈ പെൺകുട്ടിയെ തന്നെ ആണ്. ഇവൾ വയലിൻ വായിക്കുന്നു. അത് കേൾക്കുന്നവരുടെ കൂട്ടത്തിൽ തന്റെ ഇച്ചായനും ഉണ്ട്. മാതാവേ... എന്താണിങ്ങനെ? എന്താണിതിന്റെ അർത്ഥം... ? ഇച്ചായൻ അവിടെ സന്തോഷിക്കുകയാണെന്ന് തനിക്ക് കാണിച്ചു തന്നതാണോ..? പക്ഷെ, ആ പെൺകുട്ടി?

അവൾ കരയുന്നതാണ് പിന്നീട് കണ്ടത്. പിന്നെ കണ്ടത് തൂങ്ങിയാടുന്ന രണ്ടു കാലുകൾ.. കർത്താവേ... അത് അവളുടേതാണോ? എന്താണവൾക്ക് സംഭവിച്ചത്...? പ്രിൻസിക്ക് ചിന്താകുഴപ്പമായി. അവൾ വീണ്ടും പത്രത്തിലേക്ക് നോക്കി. ആ മുഖം... അത് അവളുടെ ബോധമണ്ഡലത്തിൽ പറന്നു നടന്നു.

അറിയാവുന്ന മുഖങ്ങളിൽ ഒക്കെ അവൾ ഈ മുഖം തിരഞ്ഞു. പക്ഷെ കണ്ടെത്താൻ ആയില്ല. പതിനെട്ട് വയസ്സിൽ ജീവൻ വെടിഞ്ഞിരിക്കുന്നു. ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ പത്തൊൻപത് വയസ്സ് കാണും. പാവം. അവൾക്ക് തന്നോടെന്തോ പറയാനുണ്ടെന്ന് പ്രിൻസിക്ക് തോന്നി. പക്ഷെ, ഒരു പരിചയവുമില്ലാത്ത തന്നെ, ഈ മുഖം തിരഞ്ഞു വരുന്നതെന്തിനെന്ന് എത്ര ചിന്തിച്ചിട്ടും അവൾക്ക് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല.

ഇതിനിടയിൽ തന്റെ ഇച്ചായനെയും  കണ്ടു. പക്ഷെ അത്ര വ്യക്തമായി ഓർക്കാൻ കഴിയുന്നില്ല. തന്റെ മനസ്സിൽ ആ പെൺകുട്ടിയുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇസബെല്ല. ആ പേര് അവൾ മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു.

******

ബാങ്കിൽ തിരക്കിട്ട ജോലികളിൽ വ്യാപൃതയായിരുന്നു പ്രിൻസി. ഈയിടെയായി അവൾ അങ്ങിനെയാണ്. എത്ര ബുദ്ധിമുട്ടുള്ള ജോലിയും അവൾ ധൈര്യപൂർവ്വം ഏറ്റെടുത്തു. മനസ്സ് മുഴുവൻ അതിലേക്ക് സമർപ്പിച്ച് ഓരോ ജോലികളും അവൾ ചെയ്തുകൊണ്ടിരുന്നു. അത്രയും സമയം വേറൊന്നും ചിന്തിക്കാതിരിക്കാനും മനസ്സിനെ പിടിച്ച് നിർത്താനും അവൾ കണ്ടെത്തിയ മാർഗമായിരുന്നു അത്.

"കഴിക്കുന്നില്ലേ പ്രിൻസി..?"

പ്രിൻസി തലയുയർത്തി പുഞ്ചിരിച്ചു. നിഷ ചേച്ചിയാണ്. ഊണ് കഴിഞ്ഞ് കൈകഴുകി വരികയായിരുന്നു അവർ. കഴിക്കാൻ പോകുമ്പോൾ തന്നെയും വിളിച്ചതാണവർ. ജോലി തീരട്ടെ എന്ന് കരുതി പോയില്ല. വിശപ്പും തോന്നിയില്ല. പ്രിൻസി വാച്ചിലേക്ക് നോക്കി. ലഞ്ച് ടൈം തീരാറായിത്തുടങ്ങി. ഇനിയും ഇരുന്നാൽ ശരിയാവില്ല. അവൾ മെല്ലെ ബാഗുമെടുത്ത് പാൻട്രിയിലേക്ക് നടന്നു.

ഊണുകഴിക്കാൻ ഇരുന്നപ്പോളും അവൾക്ക് തീരെ വിശപ്പ് തോന്നിയില്ല. ആനിചേച്ചി ഇഷ്ടപെട്ടതൊക്കെ തയ്യാറാക്കിത്തരാൻ ശ്രമിക്കുന്നുണ്ട്. പാവം... ഒരുപാട് കഷ്ടപ്പെടുന്നുണ്ട് തനിക്ക് വേണ്ടി. പക്ഷെ ഇഷ്ടങ്ങളൊക്കെ മറന്നു പോയിരിക്കുന്നുവെന്ന് അവൾ വേദനയോടെ ഓർത്തു.
കൈകഴുകി മടങ്ങി വരുമ്പോൾ ചെയ്ത് തീർക്കേണ്ട ജോലിയെക്കുറിച്ചായിരുന്നു പ്രിൻസിയുടെ ചിന്ത. ലഞ്ച് ടൈം തീർന്നിരിക്കുന്നു. ബാങ്ക് വീണ്ടും പ്രവർത്തനക്ഷമമായി. തനിക്ക് നേരെ നടന്നടുക്കുന്ന സ്ത്രീയുടെ മുഖത്ത് അവളുടെ കണ്ണുകളുടക്കി. പിന്നെയും രണ്ടടി കൂടി അവൾ നടന്നു.

പെട്ടെന്നാണ് അവൾക്ക് സ്ഥലകാല ബോധം ഉണ്ടായത്. അവൾ തിരിഞ്ഞു നോക്കി. ആ സ്ത്രീ എൻട്രൻസ് കടന്ന് പോയിരിക്കുന്നു. ആ മുഖം... അത് ഇസബെല്ലയുടേതാണ്... ആ തിരിച്ചറിവ് അവളിൽ ഞെട്ടൽ ഉണ്ടാക്കി.

പലതും അവൾ ചിന്തിച്ച് കൂട്ടി. ഒരു വർഷം മുൻപ് മരിച്ചു പോയ പെൺകുട്ടി... ഇതാ കണ്മുന്നിൽ കൂടി കടന്ന് പോയിരിക്കുന്നു. തനിക്ക് തോന്നിയതാണോ..? ആ സംശയവും അവൾക്കുണ്ടായി. അത് തീർക്കാൻ അവൾ പുറത്തേക്കോടി. 

(തുടരും)

ഒബിറ്റ്യുറി ഭാഗം - 3

ആനി ചേച്ചി കൊണ്ട് വന്ന ചായ ചൂടോടുകൂടി കുടിക്കുകയായിരുന്നു പ്രിൻസി വല്ലാതെ തലവേദനിക്കുന്നുണ്ടായിരുന്നു അവൾക്ക്. ചിന്തകൾ ഇന്നത്തെ ദിവസത്തെ സംഭവങ്ങളിൽ അലഞ്ഞു നടന്നു. ആരാണാ സ്ത്രീ..? താൻ പുറകെ ഓടിച്ചെന്നിട്ടും അവരെ കണ്ടെത്താനായില്ലലോ.. ഇസബെല്ലയുടെ പോലെ ആണവരെന്ന് തനിക്ക് തോന്നിയതാണോ?

നാല്പത് വയസ്സോളം ആ സ്ത്രീക്ക് പ്രായം ഉണ്ടാകണം. ഇസബെല്ല ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ പത്തൊൻപത് വയസ്സ് കാണുള്ളൂ. അപ്പോൾ ഒരു പക്ഷെ അവരുടെ മകൾ ആയിരുന്നിരിക്കും. ഇസബെല്ലക്ക് എന്താണ് സംഭവിച്ചതെന്നറിയണം. ഇനിയൊരിക്കൽ കൂടി അവരെ കണ്ടാൽ എല്ലാം ചോദിക്കണം. പക്ഷെ ഇനിയെങ്ങനെ കാണാൻ കഴിയും എന്നതിന് അവൾക്ക് ഒരു രൂപവുമുണ്ടായില്ല. ആ മുഖം മനസ്സിൽ നിന്നും മായാതിരിക്കാൻ അവൾ ഓർത്തുകൊണ്ടിരുന്നു.

"എന്താ മോളെ ഒരു ആലോചന...?"

ആനി ചേച്ചിയാണ്. തന്റെ ഓരോ ഭാവ ചലനങ്ങളും അവർ നിരീക്ഷിക്കുന്നുണ്ട്. മുഖം ഒന്ന് വാടുമ്പോളെക്കും എന്തെങ്കിലുമായി അവർ അരികിലെത്തും. ഓരോന്ന് പറഞ്ഞ് ചിരിക്കുകയും സന്തോഷിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും. അവൾ പലപ്പോഴും അവരെ സമാധാനിപ്പിക്കാൻ ചിരിച്ച് കൊടുത്തു.

"ഒന്നുമില്ല ചേച്ചി. വെറുതെ ഇങ്ങനെ..."

"വെറുതെ ഒന്നുമല്ല. ആ മുഖം കണ്ടാൽ അറിയത്തില്ല്യോ..."

പ്രിൻസി പുഞ്ചിരിച്ചു.

"ഓഫീസിലെ കാര്യങ്ങൾ ഓർക്കുവായിരുന്നു."

"അതിനാണോ ഇത്ര വലിയ ആലോചന..?"

"ഹ്മ്.. ഇന്ന് ഞാൻ അവിടെ ഒരാളെ കണ്ടു. അവരെ എവിടെയോ മുൻപ് കണ്ടിട്ടുണ്ട്. അതോർക്കുവായിരുന്നു. എവിടെയാണെന്ന് ഓർമ്മ കിട്ടുന്നില്ല."

"അത്രേ ഉള്ളോ.. അതിപ്പോ മോള് കുറെ പേരെ ദിവസോം കാണുന്നതല്ലേ. ബാങ്കിൽ ഒരുപാട് ആളുകൾ വരുന്നതല്ലേ...അതിൽ ആരെങ്കിലും ആകും. ഇല്ലേൽ അവരുടെ പോലെ തോന്നുന്ന വേറെ ആൾക്കാർ ആരെങ്കിലും ആവും."

ആനി ചേച്ചി പറഞ്ഞതിൽ കാര്യമുണ്ടെന്ന് പ്രിൻസിക്ക് തോന്നി. ഇസബെല്ലയെപോലെ ആ സ്ത്രീയുടെ മുഖം ഉണ്ടെന്നുള്ളതുകൊണ്ട് അവരെ തമ്മിൽ അറിയണമെന്നില്ല. ഒരുപോലെ ഒരുപാട് പേർ കാണുമല്ലോ. അവരെ കണ്ടു കിട്ടിയിരുന്നെങ്കിൽ വെറുതെയെങ്കിലും ഒന്ന് ചോദിക്കാമായിരുന്നു. ചിന്തിച്ച് ചിന്തിച്ച് അവൾക്ക് ആ മുഖം ഇസബെല്ലയുടേത് പോലെ തന്നെ ആണോ എന്ന് പോലും സംശയമായി.
******

പള്ളിയും പ്രാർത്ഥനയും ബാങ്കും വീടുമായി പ്രിൻസിയുടെ ജീവിതം നീങ്ങിക്കൊണ്ടിരുന്നു. അവൾക്കതിൽ മടുക്കാനും തുടങ്ങിയിരുന്നു. കുറച്ച് ദിവസം ലീവെടുത്ത് വീട്ടിൽ ഇരുന്നാലോ എന്ന് ആലോചിച്ചു. പക്ഷെ വീട്ടിലിരിക്കുംനേരം എന്തെങ്കിലും ചെയ്യാൻ മനം തുടിച്ചു. ഒറ്റക്കിരിക്കുന്ന നേരം മുഴുവൻ ഇച്ചായന്റെ ചിന്തകൾ ആയിരുന്നു. പതിയെ അത് അടക്കാനാവാത്ത വേദനയായി മാറും. അത്കൊണ്ട് ഒരു മാറ്റം അവൾക്ക് ആവശ്യമായി തോന്നി.

കുറച്ച് ദിവസം ലീവെടുത്ത് അവൾ അമ്മച്ചിയുടെ അടുത്തേക്ക് പുറപ്പെട്ടു. കൂടെ ആനിചേച്ചിയും ഉണ്ടായിരുന്നു. അമ്മച്ചി പ്രിൻസിയുടെ സഹോദരന്റെ കൂടെ ആണ് താമസം. അവിടെ സഹോദരന്റെ ഭാര്യയും മക്കളും കൂടി ഉണ്ട്.

അമ്മച്ചിയെ റോയിച്ചായന്റെ നാല്പത്തൊന്നിനു കണ്ടതാണ്. അന്ന് കൂടെ വരാൻ ഏറെ നിർബന്ധിച്ചതാണ് അമ്മച്ചി. പോയില്ല. പോകാൻ തോന്നിയില്ല. ഇച്ചായന്റെ സാന്നിധ്യമുള്ള വീട് വിട്ട് എങ്ങോട്ടും പോകാൻ തോന്നിയില്ല. ഇപ്പോൾ കാണുമ്പോൾ പരാതി പറഞ്ഞേക്കും. പണ്ടും അമ്മച്ചി അങ്ങനെയാ.. കാണാൻ കിട്ടുന്നില്ലെന്ന് എപ്പോഴും പരാതി പറയും. 'ഇങ്ങനെ പരാതി പറയാനാണേൽ എന്തിനാ എനിക്ക് കെട്ടിച്ച് തന്നത്' എന്ന് ഇച്ചായൻ കളിയായി ചോദിക്കുകയും ചെയ്യും. പ്രിൻസി ആ ഓർമ്മകളിൽ പുഞ്ചിരിച്ചു.

വീടിന്റെ ഗേറ്റ് കടന്നതും അമ്മച്ചി ഓടി വരുന്നത് പതിവുള്ളതാണ്. പക്ഷെ കണ്ടില്ല. കോളിംഗ് ബെല്ലടിച്ച് കാത്തു നിന്നപ്പോൾ ഷേബാ ചേച്ചി വന്ന് വാതിൽ തുറന്നു. പ്രിൻസി അവരെ നോക്കി പുഞ്ചിരിച്ചു.

"നീയോ...? എന്താ പെട്ടെന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ..?"

ആ ചോദ്യത്തിൽ എന്തോ ഒരു അലോസരം പ്രിൻസിക്ക് തോന്നാതിരുന്നില്ല. അവൾ ആനിചേച്ചിയെ നോക്കി. അവർക്കും അത് വ്യക്തമായി എന്ന് അവരുടെ മുഖം വിളിച്ച് പറയുന്നുണ്ടായിരുന്നു.

"ഞാൻ വെറുതെ വന്നതാ ചേച്ചി. അമ്മച്ചിയെ കണ്ടിട്ട് കുറച്ചായില്ലേ..ഒന്ന് കാണണം എന്ന് തോന്നി."

"അമ്മച്ചി കിടക്കുവാ.. പനിയാ..."

"പനിയോ..?"

ആധിയോടെ അവൾ അമ്മച്ചിയുടെ മുറിക്കകത്തേക്ക് ഓടി. തളർന്നമട്ടിൽ കിടക്കുകയായിരുന്നു അവർ. മകളെ കണ്ടപ്പോൾ ആ കണ്ണുകൾ തിളങ്ങി. എഴുന്നേൽക്കാൻ അവർ ശ്രമിച്ചു. അവരുടെ പ്രയാസം കണ്ട് പ്രിൻസി ഓടി ചെന്ന് അവരെ എഴുന്നേൽപ്പിച്ചിരുത്തി. അമ്മച്ചിയുടെ മുഖത്ത് നേരിയതായി ഒരു പുഞ്ചിരി അവൾ കണ്ടു.

അവൾ അമ്മച്ചിയെ നോക്കി. ഓടി നടന്ന് എല്ലാ ജോലികളും ചെയ്തിരുന്ന അമ്മച്ചിയാ... ഇപ്പോൾ ആകെ ക്ഷീണിച്ചിരിക്കുന്നു. വയസ്സ് ഒരുപാട് ആയതുപോലെ. ശരിക്കും വൃദ്ധയായ പോലെ. റോയിച്ചായൻ മരിക്കും മുൻപ് വരെ അമ്മച്ചി ഇങ്ങനെ ആയിരുന്നില്ലെന്ന് അവൾക്ക് തോന്നി. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. അമ്മച്ചി കാണാതെ അത് മറയ്ക്കാൻ അവൾ ശ്രമിച്ചു.

"അമ്മച്ചി..."

"എന്റെ മോള് വല്ലാണ്ടായി..."

"അമ്മച്ചിക്കിപ്പോ പനി എങ്ങനുണ്ട്..?"

അമ്മച്ചിയുടെ പരിഭവങ്ങൾക്ക് ഇടം കൊടുക്കാതെ അവൾ ചോദിച്ചു.

"അതൊന്നും അത്രക്കില്ല മോളെ.. അമ്മച്ചിക്ക് എത്രേം പെട്ടെന്ന് പോയാ മതിനായി... ഇങ്ങനെ ഓരോന്ന് കാണണ്ടല്ലോ.."

"വെറുതെ ഓരോന്ന് പറഞ്ഞ് എന്നെക്കൂടി കരയിക്കാതെ അമ്മച്ചി.."

"നീ വരണകാര്യം ആരും അമ്മച്ചിയോട് പറഞ്ഞില്ല മോളെ.."

"ഞാൻ ആരോടും പറഞ്ഞില്ല അമ്മച്ചി.. പെട്ടെന്ന് തോന്നിയതാ വരണമെന്ന്.. അപ്പൊ തന്നെ പുറപ്പെട്ടു."

"നന്നായി.. അമ്മച്ചിക്ക് നിന്നെ ഒന്ന് കാണണം എന്നുണ്ടായിരുന്നു."

"അതല്ലേ ഞാൻ ഓടി വന്നത്.."

പിന്നെയും അവർ എന്തൊക്കെയോ സംസാരിച്ചു. അമ്മച്ചിയെ സന്തോഷിപ്പിക്കാൻ പ്രിൻസി മനപ്പൂർവം സന്തോഷം അഭിനയിച്ചു. ആനിചേച്ചിയും അതിൽ പങ്കുകൊണ്ടു.

ഏറെ വൈകാതെ അവളുടെ ചേട്ടായി പ്രിൻസ് എത്തി. വന്നപാടെ അവൻ അമ്മച്ചിയുടെ മുറിയിലേക്ക് വന്നു. അമ്മച്ചിക്കുള്ള മരുന്നും കൊണ്ടായിരുന്നു അവന്റെ വരവ്. അപ്രതീക്ഷിതമായി പ്രിൻസിയെ കണ്ടപ്പോൾ അവന് സന്തോഷമായി.

"നീ എപ്പോ വന്നു..?"

"ഉച്ചക്ക്.."

"ആഹ്... ലീവാണോ.."

"ഹ്മ്.."

"ഇരിക്ക്. ഞാൻ വേഷം മാറിട്ട് വരാം."

ആ സമയം പ്രിൻസിന്റെ മുറിയിൽ ഒരു ചർച്ച നടന്നു. പ്രിൻസി എന്നെന്നേക്കുമായി ഇവിടെ നിൽക്കാനുള്ള വരവാണോ ഇത് എന്ന് ഷേബയ്ക്ക് സംശയം തോന്നി തുടങ്ങിയിരുന്നു.

"പെങ്ങളെ കണ്ടില്ലേ...?"

"ഹ്മ്.."

"എന്താ വന്നേ എന്ന് ചോദിച്ചോ.."

പ്രിൻസ് അത്ഭുതത്തിൽ ഷേബയെ നോക്കി.

"അതിപ്പോ എന്താ ചോദിക്കാൻ... അവൾ അമ്മച്ചിയെ കാണാൻ വന്നതല്ലേ..."

"ആവോ.."

"എന്താ ഒരു ആവോ..?"

"അറിഞ്ഞൂടാത്തോണ്ട് തന്നെ."

പ്രിൻസ് മറുപടിയൊന്നും പറഞ്ഞില്ല. ഷേബാ തുടർന്നു.

"ഒരു കാര്യം ഞാൻ ഇപ്പോൾ തന്നെ പറയാം. അവള് ഇവിടെ അധിക ദിവസം നിന്നാൽ അവൾക്ക് വെച്ചുവിളമ്പാൻ ഒന്നും ഞാൻ നിൽക്കില്ല. ഞാൻ എന്റെ വീട്ടിൽ പോകും. പിന്നെ അധികംനാൾ അവളെ ഇവിടെ നിർത്താത്തതാ നിങ്ങൾക്ക് നല്ലത്. കെട്ട്യോനില്ലാത്ത പെണ്ണാ.. മക്കളും ഇല്ല. ഒടുക്കം അവള് നിങ്ങൾക്ക് ബാധ്യത ആവും. വേറെ സഹോദരങ്ങൾ  ഇല്ലാത്തോണ്ട് ആർക്കും പങ്ക് വെക്കാനൊന്നും പറ്റത്തില്ല. അവള് വന്നപ്പോ ആ വേലക്കാരിയേംകൊണ്ടാ വന്നിരിക്കുന്നെ. ഇവിടെ സ്ഥിര താമസം ആക്കാൻ ആണ് പ്ലാൻ എങ്കിൽ ഞാൻ അപ്പൊ തന്നെ പെട്ടിയെടുക്കും പറഞ്ഞില്ല എന്ന് വേണ്ട.."

ആ തലയിണമന്ത്രം ശരിക്കും ഏറ്റു. അകത്തേക്ക് പോയ പ്രിൻസ് അല്ല തിരികെ വന്നത്. ഗൗരവക്കാരനായ പുതിയ പ്രിൻസ് ആണ് വന്നത്. അവന്റെ ഭാവമാറ്റത്തിന്റെ അർത്ഥം മനസ്സിലാക്കാൻ പ്രിൻസിക്ക് ഒരുപാട് ആലോചിക്കേണ്ടി വന്നില്ല. ഒളിഞ്ഞും തെളിഞ്ഞും ഉള്ള ചേടത്തിയുടെ സംഭാഷണത്തിൽ നിന്നും അവൾ കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു.

ഒരു രാത്രിയിൽ കൂടുതൽ അവിടെ നിൽക്കാൻ അവൾക്കായില്ല. പിറ്റേന്ന് പോകുകയാണെന്ന് പറയാൻ ചെല്ലുമ്പോളേക്കും അമ്മച്ചി ഉഷാറായിരുന്നു. പോകുകയാണെന്നറിഞ്ഞപ്പോൾ അവർ പിന്നെയും തളർന്നു. കൂടെ വരുന്നോ എന്നവൾ ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു മറുപടി. അതിനും കാരണം ഉണ്ടാകുമെന്ന് അറിയാമായിരുന്നത്കൊണ്ട് അവൾ നിർബന്ധിച്ചില്ല. മാത്രവുമല്ല, തന്റെ ദുഖത്തിലേക്ക് അമ്മച്ചി കൂടി വേണ്ട എന്നവൾ ഓർത്തു.

തിരികെ വീട്ടിലേക്ക് പോകുമ്പോൾ അവളുടെ മനസ്സ് ശൂന്യമായിരുന്നു. തനിക്ക് എന്ന് പറയാൻ ഇനി അമ്മച്ചിയും ആനിചേച്ചിയും മാത്രമേ ഈ ഭൂമിയിൽ ഉള്ളു എന്നവൾക്ക് തോന്നി.

വീട്ടിൽ എത്തിയിട്ടും അവൾക്ക് ആ ദുഃഖം അടക്കാൻ ആയില്ല. റോയിയുടെ ഫോട്ടോ കെട്ടിപ്പിടിച്ച് അവൾ ഏറെ നേരം കരഞ്ഞു. പിന്നെ അതും നിലച്ചു. ഒരുതരം മരവിപ്പായിരുന്നു പിന്നീട്. ആ അവസ്ഥ അവളിൽ വല്ലാത്തൊരു ഭീതി ഉണ്ടാക്കി. മനസ്സ് മാറ്റാൻ അവൾ ആ വീടിന്റെ ഓരോ മുറികളിലും കയറിയിറങ്ങി.

അതിനിടയിലാണ് പഴയ ആൽബങ്ങൾ കണ്ണിൽപെട്ടത്. അവൾ ഓരോന്നായി എടുത്ത് മറിച്ചു നോക്കി. കല്യാണ ആൽബത്തിൽ റോയിയുടെ മുഖത്ത് അവൾ വിരലോടിച്ചു, കണ്ണുനീർ ആ കാഴ്ചയെ മറക്കും വരെ.

പഴയ ആൽബങ്ങളിൽ അവൾക്ക് റോയിയുടെ കോളേജ് സമയത്തെ ഒരു ഫോട്ടോ കാണാൻ ഇടയായി. തന്റെ ഇച്ചായൻ എത്ര സുന്ദരനായിരുന്നു എന്നവൾ ഓർത്തു. കീറിത്തുടങ്ങിയ ആ പഴയ ഫോട്ടോയിൽ അവൾ ഉറ്റുനോക്കി. പെട്ടെന്നാണ് അത് ശ്രദ്ധയിൽ പെട്ടത്. ഇസബെല്ല...  ഇച്ചായന്റെ കോളേജ് ഗ്രൂപ്പ് ഫോട്ടോയിൽ അവൾ. ഇസബെല്ല... സംശയത്തെ തീർക്കാൻ അവൾ ആ പഴയ പത്രം എടുത്ത് കൊണ്ടുവന്ന് ഒത്തു നോക്കി. അതെ സംശയമില്ല. ഇതവൾ തന്നെ. രണ്ടു ചിത്രങ്ങളിലേക്കും മാറി മാറി നോക്കിയ പ്രിൻസിയുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു. ഒന്നിനും ഉത്തരമില്ലാതെ അവൾ ആ ചിത്രങ്ങളിലേക്ക് നോക്കി ഇരുന്നു.

(തുടരും)

ഒബിറ്റ്യുറി ഭാഗം - 4
------------------------------

ദിവസങ്ങൾ പോകും തോറും പ്രിൻസിക്ക് ആകെ അസ്വസ്ഥതയായി. എന്തിനാണ് ഇങ്ങനെ ആശങ്കപ്പെടുന്നതെന്ന് അവൾക്ക് പിടി കിട്ടിയില്ല. എപ്പോഴോ കണ്ട ഒരു സ്വപ്നം. അത് മറന്നു കളയേണ്ടതെ ഉള്ളു. ഫോട്ടോയിൽ കാണുന്ന മുഖങ്ങൾ മനസ്സിൽ കൊണ്ട് നടന്ന് വെറുതെ താൻ അനാവശ്യമായ ചിന്താകുഴപ്പം ഉണ്ടാക്കുകയാണ്. അവൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.

ഇതിനിടയിൽ ദിവസങ്ങൾ പോകുന്നതൊന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല. യാന്ത്രികമായി ഓരോരോ ജോലികൾ ചെയ്തു തീർക്കുന്നു എന്നല്ലാതെ മനസ്സ് മറ്റേതോ ലോകത്തിൽ എന്ന പോലെ അലഞ്ഞു നടന്നു.

അങ്ങനെ തിരക്കിട്ട് ജോലികൾ തീർക്കുന്ന ഒരു ദിവസം. ജോലിക്കിടയിൽ ആരോ വന്ന് പ്രിൻസിയോട് ചോദിച്ചു.

"ഈ അക്കൗണ്ട് ക്ലോസ് ചെയ്യാൻ എന്താ ചെയ്യണ്ടേ...?"

അത്യാവശ്യമായ ജോലികൾ ചെയ്യുന്നതിനാൽ പ്രിൻസി മുഖം പോലും ഉയർത്താതെ തൊട്ടടുത്ത സീറ്റിലേക്ക് വിരൽ ചൂണ്ടി. അവർ മെല്ലെ നടന്ന് അടുത്ത കൗണ്ടറിലേക്ക് ചെന്നു. അലസമായി അവരെ ഒന്ന് നോക്കിയ അവൾ ഞെട്ടി. ഇത്... ഇതാ സ്ത്രീ അല്ലെ...? അവൾ കണ്ണുകടച്ചു തുറന്ന് ഒന്ന് കൂടി നോക്കി. അതെ... ഇതവർ തന്നെ. അവൾ അവരെ അടുത്തേക്ക് വിളിച്ചു. ഒരു ചെറു മന്ദസ്മിതത്തോടെ അവർ അടുത്തേക്ക് വന്നു.

"എന്താ വേണ്ടത്..?"

"ഈ അക്കൗണ്ട് ക്ലോസ് ചെയ്യണമായിരുന്നു..."

"എന്താ ക്ലോസ് ചെയ്യുന്നത്..?"

"ഇത് ഹസ്ബന്റിന്റെ അക്കൗണ്ട് ആണ്. അദ്ദേഹം... ഇപ്പൊ ഇല്ല."

പ്രിൻസി ഒരു ഞെട്ടലോടെ മുഖമുയർത്തി നോക്കി. കൂടുതൽ എന്തൊക്കെയോ ചോദിയ്ക്കാൻ അവൾ ആഞ്ഞെങ്കിലും പിന്നെ വേണ്ടെന്ന് വച്ചു. അക്കൗണ്ട് ക്ലോസ് ചെയ്യാൻ വേണ്ടുന്ന ഫോര്മാലിറ്റിസ് അവൾ തന്നെ ചെയ്തുകൊടുത്തു. അതിനിടയിൽ അവൾ ഒരു സൗഹൃദ സംഭാഷണം എന്ന പോലെ അവരുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു.

അവരുടെ പേര് മെറീന എന്നാണെന്നവർ പറഞ്ഞു. അവരും തന്നെ പോലെ തനിച്ചാണെന്ന അറിവ് അവളെ കൂടുതൽ ചിന്താകുഴപ്പത്തിലാക്കി. ഇവർ ഇസബെല്ലയുടെ ആരെങ്കിലും ആണോ എന്ന്ചോദിച്ചറിയാൻ എന്തുകൊണ്ടോ അവൾക്ക് പറ്റുന്നുണ്ടായിരുന്നില്ല. എങ്കിലും അവൾ ചോദിക്കാൻ തന്നെ നിശ്ചയിച്ചു.

"ഇസബല്ലയുടെ ആരെങ്കിലും ആണോ..?"

അവർ അത്ഭുതത്തോടെ അവളെ നോക്കി. അടുത്ത നിമിഷം അത്ഭുതഭാവം വിഷാദത്തിന് വഴി മാറി കൊടുത്തു. പിന്നെ മെല്ലെ മറുപടി പറഞ്ഞു.

"അതെ. അമ്മയാ.. ഇസ മോളെ അറിയുമോ..?"

"ഹ്മ്...ഞാൻ പത്രത്തിൽ കണ്ടിരുന്നു."

മെറീന സംശയത്തിൽ പ്രിൻസിയെ നോക്കി. കൂടുതൽ ചോദ്യങ്ങൾക്ക് നില്കാതെ അവർ പോകാൻ ധൃതി കൂട്ടി.

"റോയ് വർഗീസിനെ അറിയുമോ..?"

അവർക്ക് വീണ്ടും അത്ഭുതം. പിന്നെ വീണ്ടും ആ ഭാവം മാറി. ഇപ്പോൾ എന്താണവരുടെ മനസ്സിൽ എന്ന് വായിച്ചെടുക്കാൻ പ്രിൻസി ആവുന്നതും ശ്രമിച്ചു. പക്ഷെ അവൾക്കതിനായില്ല. അടുത്ത നിമിഷം അവർ ചോദിച്ചു.

"ആരാ റോയ് വർഗീസ്..?"

നിരാശയും വിഷാദവും അവളുടെ മുഖത്ത് നിഴലിച്ചു.

"എന്റെ ഹസ്ബൻഡ് ആണ്. ബട്ട് ഹി ഈസ് നോ മോർ..."

തെല്ലു നേരം രണ്ടു പേരും നിശബ്ദരായി. പിന്നെ അവർ ധൃതിയിൽ പോകാൻ എഴുന്നേറ്റു. പ്രിൻസിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി കിട്ടിയിരുന്നില്ല. പക്ഷെ ഒന്നിനും മറുപടി തരാൻ തയ്യാറാവാതെ അവർ തിടുക്കപ്പെട്ട് പുറത്തേക്ക് പോയി. അവരുടെ പെരുമാറ്റത്തിൽ എന്തോ പന്തികേടുണ്ടെന്ന് അവൾക്ക് തോന്നി. അവരുടെ ഭാവവ്യത്യാസങ്ങളിൽ എന്തൊക്കെയോ നിഗൂഢത ഒളിഞ്ഞിരിക്കുന്നുണ്ടെന്ന സംശയത്തിൽ അവളിരുന്നു.
******

മെറീനയുടെ പെരുമാറ്റം പ്രിൻസി പലരീതിയിലും വിശകലനം ചെയ്തു നോക്കി. എന്തോ പന്തികേടുണ്ടെന്ന് തന്നെ അവളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. ഇസബെല്ലയെ കുറിച്ചും കൂടുതലൊന്നും അറിയാൻ കഴിഞ്ഞില്ല എന്നത് അവളെ നിരാശയാക്കി. അവരെ ഒരിക്കൽ കൂടി കണ്ട് വിശദമായി വിവരങ്ങൾ ചോദിച്ചറിയണം.

അന്ന് തന്നെ പ്രിൻസി അവരുടെ അഡ്രസ്സും ഫോൺ നമ്പറും കുറിച്ചെടുത്തിരുന്നു. അവൾ ആ നമ്പറിലേക്ക് ഡയൽ ചെയ്തു.

"ഹലോ.."

"ഹലോ.. മെറീനയല്ലേ...?"

"അതെ.ആരാണ്..?"

"ഞാൻ പ്രിൻസി. നമ്മൾ അന്ന് ബാങ്കിൽ വച്ച് കണ്ടിരുന്നു. ഓർക്കുന്നില്ലേ...?"

"ഹ്മ്.."

ഒരു മൂളലിൽ അവർ മറുപടി ഒതുക്കി. സംസാരത്തിൽ ആദ്യം ഉണ്ടായിരുന്ന സൗമ്യത കൈമോശം വന്ന പോലെ ആയിരുന്നു ആ മൂളൽ. പ്രിൻസിക്ക് ആകെ അലോസരം തോന്നി.

"എനിക്ക്... എനിക്കൊന്നു കാണണമായിരുന്നു."

"എന്തിന്..?"

ഒട്ടും മയമില്ലാത്ത രീതിയിൽ അവർ ചോദിച്ചു.

"ചില കാര്യങ്ങൾ അറിയാനാണ്."

"എന്ത് കാര്യങ്ങൾ..?"

"അത് ഇസബെല്ലയെകുറിച്ചാണ്... ആ കുട്ടിക്ക് എന്താണ് സംഭവിച്ചത്?"

അൽപ നേരം നിശബ്ദത ആയിരുന്നു മറുപടി. ഒരുത്തരത്തിനായി അവൾ കാതോർത്തു നിന്നു.

"എന്റെ മോൾ പോയിട്ട് വർഷം ഒന്ന് കഴിഞ്ഞു. ഇപ്പോൾ എന്തിനാണ് നിങ്ങൾ ഇതൊക്കെ അന്വേഷിക്കുന്നത്..?

"ഞാൻ പറയാം.. ഫോണിൽ കൂടി സംസാരിച്ചാൽ ശരിയാവില്ല. നേരിട്ട് കാണാം. ഞാൻ വീട്ടിലേക്ക് വന്നോട്ടെ..?"

അൽപ നേരം ആലോചിച്ച ശേഷമാണ് അവർ ഉത്തരം പറഞ്ഞത്. രണ്ടു കൂട്ടർക്കും സൗകര്യപ്രദമായ ഒരു സമയം നിശ്ചയിച്ച് അവർ ആ കോൾ അവസാനിപ്പിച്ചു. തെല്ലൊരാശ്വാസത്തോടെ പ്രിൻസി ഇരുന്നു.
******

മെറീന ആ ഫോൺ കൈയിൽ വച്ച് ഏറെ നേരം ഇരുന്നു. ഉള്ളിൽ പിടയുന്ന ഒരു വേദന അവൾക്കനുഭവപ്പെട്ടു. പ്രിൻസി... അവൾ തന്റെ അടുക്കലേക്ക് വരുന്നു. എന്തിന്..? ഇസമോളെ കുറിച്ച് അവൾ ചോദിക്കുന്നു. എന്തിനായിരിക്കും ഈ വരവ്..?

'അവൾ റോയിയുടെ ഭാര്യയാണ് എന്നറിയാതെ അവൾക്ക് മുൻപിൽ ചെന്ന് പെട്ടു. ഇസമോളെ അവൾ പത്രത്തിൽ കണ്ടിട്ടുണ്ടെന്ന് പറയുന്നു. അങ്ങനെ കണ്ട ഒരാളെക്കുറിച്ച് അന്വേഷിക്കാൻ തന്നെ തേടി വരുമോ...? അതോ ഈ വരവിനു മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോ..? റോയിയെ തനിക്കറിയാമെന്ന് അവൾ മനസ്സിലാക്കിയിരിക്കുന്നു. അപ്പോൾ ഈ വരവിൽ മറ്റെന്തെങ്കിലും ഉദ്ദേശം കാണും. അത് കണ്ടറിഞ്ഞ് വേണം അവളോട് ഇടപഴകുന്നത്.'

വല്ലാത്തൊരു ഭീതി മെറീനയുടെ ഉള്ളിൽ നിറഞ്ഞു. ഒന്നും പ്രിൻസി അറിയാതിരിക്കാൻ അവൾ മനസ്സ് കൊണ്ട് തന്ത്രങ്ങൾ മെനയാൻ തുടങ്ങി.

(തുടരും)

ഒബിറ്റ്യുറി ഭാഗം - 5 (അവസാന ഭാഗം)

പ്രിൻസി മെറീനയുടെ വീടിന്റെ കോളിംഗ് ബെല്ലടിച്ച് കാത്തു നിന്നു. അൽപ സമയത്തിന് ശേഷം വാതിൽ തുറന്നു. ഗൗരവം നിറഞ്ഞ ഒരു പുഞ്ചിരിയോടെ അവർ അവളെ അകത്തേക്ക് ക്ഷണിച്ചു. വിശാലമായ ഒരു ഹാളിന്റെ ഒരു ചുവരിൽ ഇസബെല്ലയുടെ ഫോട്ടോ തൂക്കിയിരിക്കുന്നു. അതിനടുത്തായി മറ്റൊരാളുടെയും. അത് അവരുടെ ഭർത്താവിന്റെ ആയിരിക്കും എന്ന് പ്രിൻസി ഊഹിച്ചു.

"ഇരിക്കൂ.."

പ്രിൻസി മെല്ലെ ഇരുന്നു. ഒട്ടും ഹൃദ്യമല്ലാതെയുള്ള അവരുടെ സംസാരം പ്രിൻസിക്ക് എന്തൊക്കെയോ അസ്വസ്ഥതകൾ തോന്നി. എങ്കിലും അവൾ അത് പുറമെ കാണിച്ചില്ല.

"എന്തിനാണ് എന്നെ കാണാൻ വന്നത്...?"

"ഞാൻ... ഇസബെല്ലക്ക് എന്താണ് സംഭവിച്ചത്...?"

"ഞാൻ അന്ന് തന്നെ നിങ്ങളോടിത് ചോദിച്ചതാണ്... എന്തിനാണിതൊക്കെ അന്വേഷിക്കുന്നത്..?"

"അത്... ഞാൻ... എനിക്ക് ആ കുട്ടിയെ അറിയില്ല. പക്ഷെ ആ മുഖം അതെന്നെ വേട്ടയാടുന്ന പോലെ തോന്നുന്നു. ഇടയ്ക്കിടെ സ്വപ്നത്തിൽ കാണുന്നു. നിങ്ങളെ പോലും ഞാൻ ഇസബെല്ലയുടെ ആരോ ആണെന്ന് തിരിച്ചറിഞ്ഞത് ആ മുഖം അത്രക്കും ആഴത്തിൽ എന്റെ മനസ്സിൽ പതിഞ്ഞതുകൊണ്ടാണ്. പറയൂ.. ആ കുട്ടിക്കെന്താണ് സംഭവിച്ചത്.."

അൽപനേരം മെറീന മൗനമായിരുന്നു. പിന്നെ മെല്ലെ ചുണ്ടുകൾ അനക്കി.

"എന്റെ മകൾ ഒരു ആസിഡന്റിൽ ആണ് മരിച്ചത്. ഇപ്പോൾ ഒരു വർഷം കഴിഞ്ഞിരിക്കുന്നു. അവൾ പോയതിൽ പിന്നെ അധികം വൈകാതെ അവളുടെ പപ്പയും പോയി. ഇപ്പോൾ ഞാൻ തനിച്ചായി."

അത്രയും പറയുമ്പോഴേക്കും അവർ പൊട്ടിക്കരഞ്ഞു പോയിരുന്നു. കരച്ചിൽ അടക്കാൻ അവർ ഏറെ പാടുപെട്ടു. ഭർത്താവിന്റെയും ഏക മകളുടെയും വിയോഗം എത്ര മാത്രം അവരെ വേദനിപ്പിക്കുന്നുവെന്ന് ആ കരച്ചിലിൽ നിന്നും വ്യക്തമായിരുന്നു. പക്ഷെ തന്റെ അവസ്ഥയും മറിച്ചല്ല എന്ന് തോന്നി അവൾക്ക്. രണ്ടുപേരും ഒരേപോലെ ദുഃഖം അനുഭവിക്കുന്നവരാണെന്ന് പ്രിൻസി ഓർത്തു.

കരച്ചിൽ തെല്ലൊന്ന് ശാന്തമായപ്പോൾ അവർ ചോദിച്ചു.

"ഇനിയെന്താണ് അറിയേണ്ടത്..?"

പ്രിൻസി ഒരു സംശയത്തോടെ ആണ് അടുത്ത ചോദ്യം ചോദിച്ചത്.

"ഇനി... എന്റെ റോയിച്ചായനെ നിങ്ങൾ അറിയില്ലേ...?"

"ഇല്ല.."

അവർ പറയുന്നത് കള്ളമാണെന്ന് അവൾക്ക് മനസ്സിലായി. പക്ഷെ അതെന്തിനെന്ന് മാത്രം അവൾക്ക് മനസ്സിലായില്ല.

"ഇല്ലേ..? നിങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. ഇച്ചായന്റെ കോളേജ് ഗ്രൂപ്പ് ഫോട്ടോയിൽ. എന്തിനാണ് നുണ പറയുന്നത്..?"

"ഞാൻ ആരെയും ഓർക്കുന്നില്ല..."

അതൊരു ഒഴുക്കൻ മറുപടി ആണെന്നവൾക്ക് മനസ്സിലായി. കൂടുതലൊന്നും അവർ പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് അവൾക്ക് ബോധ്യമായി.

"ഇച്ചായൻ പോയതിന്റെ നാല്പത്തൊന്നാം നാളിലെ പത്രത്തിൽ നിന്നാണ് ഞാൻ ഇസബെല്ലയുടെ മുഖം ആദ്യമായി കണ്ടത്. അപ്പോൾ മുതൽ എവിടെയോ കണ്ടത് പോലെ എനിക്ക് തോന്നി. പിന്നീട് ഞാൻ ആ കുട്ടിയെ സ്വപ്നത്തിൽ കണ്ടു. കരഞ്ഞു കലങ്ങിയ മുഖത്തോടെ അവൾ നിൽക്കുന്നുണ്ടായിരുന്നു. പിന്നെ തൂങ്ങിയാടുന്ന രണ്ടു കാലുകൾ ആണ് കണ്ടത്."

ഒരു നടുക്കം മെറീനയുടെ മുഖത്ത് ഉണ്ടായി. ഞെട്ടലോടെ അവർ പ്രിൻസിയെ നോക്കി.

"അന്ന് മുതൽ ആ കുട്ടിയെ കുറിച്ച് എന്തെങ്കിലും അറിയാൻ ഞാൻ അന്വേഷിക്കുകയായിരുന്നു. നിങ്ങളെ കണ്ടപ്പോൾ ആ സ്വപ്നം എന്നെ പിന്തുടർന്നതിന് എന്തെങ്കിലും ഒരു കാരണം പറഞ്ഞു തരാൻ സാധിക്കും എന്ന് കരുതി. അതുകൊണ്ടാണ് ഞാൻ തേടി വന്നത്."

മെറീന പിന്നെയും മൗനിയായിരുന്നു. അവളുടെ ഭാവവ്യത്യാസം കണ്ടില്ലെന്ന് നടിച്ച് പ്രിൻസി പിന്നെയും തുടർന്നു.

"ഇച്ചായന്റെ കൂടെ ആ ഗ്രൂപ്പ് ഫോട്ടോയിൽ നിങ്ങളെ കണ്ടപ്പോൾ ഇസബെല്ലയെ കുറിച്ച് എന്തെങ്കിലും അറിയാനാവും എന്ന പ്രതീക്ഷ ആയിരുന്നു എനിക്ക്. അതിനാണ് വന്നതും പക്ഷെ..."

ഒരു പൊട്ടിത്തെറിയായിരുന്നു പിന്നീട് മെറീനയുടെ ഭാഗത്തുനിന്നും ഉണ്ടായത്. പകയും കോപവും ജ്വലിക്കുന്ന കണ്ണുകളോടെ അവർ ആക്രോശിച്ചു.

"ഇച്ചായൻ... അവനാണ് എന്റെ മകളെ കൊന്നത്. നിന്റെ ഇച്ചായൻ ദുഷ്ടനാണ്. എന്റെ മകളെ ഞാൻ അവനെ പരിചയപ്പെടുത്തുമ്പോൾ ഒരിക്കലും കരുതിയില്ല അവൻ ഇങ്ങനെ ഒരു ചതി ചെയ്യുമെന്ന്. അവൻ കാരണമാ എന്റെ ഇസമോള് ആത്മഹത്യ ചെയ്തത്..."

ഒരു ഞെട്ടലോടെയാണ് പ്രിൻസി ആ വാക്കുകൾ കേട്ടത്. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അവൾക്ക് അല്പനേരത്തേക്കു മനസ്സിലായില്ല. തന്റെ ഇച്ചായനെ കുറിച്ചാണോ ഈ പറയുന്നത് അത്ഭുതഭാവത്തിൽ അവൾ മെറീനയെ നോക്കി. കോപം അടക്കാനാവാതെ ജ്വലിച്ച് നിൽക്കുകയാണവർ.

"എന്റെ ഇച്ചായൻ എന്ത് തെറ്റ് ചെയ്തു..? ഇസബെല്ലാ എന്തിന് ആത്മഹത്യ ചെയ്തു..?"

"അവൻ ഇത്ര ക്രൂരനാണെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ മകളെ അവൻ ചീത്തയാക്കി. ആരോടും ഒന്നും മിണ്ടാതെ അവൾ കുറെ ദിവസം തള്ളിനീക്കി. ഒടുവിൽ അവൾ എല്ലാം തുറന്നു പറഞ്ഞു. നാണക്കേട് ഭയന്ന് അവൾ ആത്മഹത്യ ചെയ്തു. അന്ന് വീണുപോയതാ അവളുടെ പപ്പാ. അധികം വൈകാതെ ഞാൻ തനിച്ചായി. എല്ലാം അവൻ കാരണമാ... എന്റെ കുടുംബം മുഴുവൻ അവൻ തകർത്തു."

അത്രയും പറയുമ്പോഴേക്കും കോപം കൊണ്ട് മെറീന കിതക്കാൻ തുടങ്ങിയിരുന്നു. പ്രിൻസിക്ക് ഒന്നും വ്യക്തമാവുന്നുണ്ടായിരുന്നില്ല. കേട്ടതൊന്നും വിശ്വസിക്കാൻ അവൾക്കായില്ല. ഇച്ചായനെ പറ്റി ഇന്ന് വരെ ആരും ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. ഒരു ചീത്തവാക്കുപോലും കേൾപ്പിക്കാത്ത ആളെക്കുറിച്ചാണ് ഇവർ ഇങ്ങനെയൊക്കെ പറയുന്നത്. പ്രിൻസിക്ക് സങ്കടം അടക്കാനായില്ല.

"നിങ്ങൾ എന്തൊക്കെയാണീ പറയുന്നത്. എന്റെ ഇച്ചായൻ ഒരു തെറ്റും ചെയ്യില്ല. ജീവിച്ചിരിപ്പില്ലാത്ത ഒരാളെക്കുറിച്ച് ഇങ്ങനൊക്കെ പറയാൻ നിങ്ങൾക്കെങ്ങനെ സാധിക്കുന്നു..?"

"നിനക്ക് റോയിയെ അറിയില്ല. ഞാൻ അവനെ വർഷങ്ങൾക്ക് മുൻപേ അറിഞ്ഞതാണ്. പല പെൺകുട്ടികളെയും പ്രണയിച്ച് വഞ്ചിച്ച ആളാണ് നിന്റെ റോയ്. പക്ഷെ അതൊക്കെ പ്രായത്തിന്റെ പ്രശ്നങ്ങൾ ആയിട്ടേ വർഷങ്ങൾക്കിപ്പുറം എനിക്ക് തോന്നിയുള്ളൂ. അതെന്റെ തെറ്റ്. അവൻ എന്റെ മകളെ ചതിക്കുമെന്ന് ഞാൻ കരുതിയതല്ല. നിനക്ക് തോന്നുന്നുണ്ടോ ഞാൻ നുണ പറയുകയാണെന്ന്. ജീവിച്ചിരിപ്പില്ലാത്ത എന്റെ മകളെയും നിന്റെ ഭർത്താവിനെയും കുറിച്ച് ഇല്ലാത്തത് പറഞ്ഞിട്ട് എനിക്കെന്ത് നേട്ടം.?"

പ്രിൻസി ഒരു നിമിഷം ചിന്തിച്ച് നോക്കി. കണ്ണുനീർ അനുസരണയില്ലാത്ത പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു. കേട്ടതൊന്നും സത്യമാവരുത് എന്ന് അവൾ മനമുരുകി പ്രാർത്ഥിച്ചു. അപ്പോഴേക്കും മെറീന അല്പം ശാന്തയായിരുന്നു. അവൾ മെല്ലെ പ്രിൻസിക്കരികിലേക്ക് വന്നു.

"നിന്റെ മനസ്സ് വേദനിക്കുന്നുണ്ടെന്നെനിക്കറിയാം. അതിനേക്കാൾ ആയിരം മടങ്ങ് വേദന ഞാൻ അനുഭവിക്കുന്നുണ്ട്. റോയി പോയത് ഞാൻ അറിഞ്ഞിരുന്നു. എന്റെ മോളോട് ചെയ്തതിന്റെ ശിക്ഷ ആയിട്ടാ എനിക്ക് തോന്നിയത്. ഒന്നും നിന്നെ അറിയിക്കേണ്ട എന്ന് കരുതിയാ ഞാൻ ഒഴിഞ്ഞു മാറിയത്. അപ്പോൾ നീ എന്നെ തേടി വന്നു."

പ്രിൻസിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. മെറീന കള്ളം പറയുകയല്ലെന്ന് അവൾക്ക് തോന്നി. പക്ഷെ ഇച്ചായനെക്കുറിച്ച് കേട്ടതൊന്നും വിശ്വസിക്കാനും അവളുടെ മനസ്സ് സമ്മതിച്ചില്ല. അധികനേരം അവിടെ നിൽക്കാൻ കഴിയാതെ അവൾ വേഗം വീട്ടിലേക്ക് പുറപ്പെട്ടു.

എങ്ങനെയാണ് വീട്ടിലേക്കെത്തിയതെന്ന് അവൾക്കൊരു രൂപവും ഉണ്ടായിരുന്നില്ല. അത്രക്കും മാനസികസംഘർഷം അവൾ അനുഭവിക്കുന്നുണ്ടായിരുന്നു. അതിവേഗത്തിൽ കാർ ബ്രെക്ക് ചെയ്യുന്ന ശബ്ദം കേട്ട് ആനി ചേച്ചി പുറത്തേക്ക് വന്നു. അവർക്ക് മുഖം കൊടുക്കാതെ അവൾ മുറിയിലേക്ക് പോയി ആവോളം പൊട്ടിക്കരഞ്ഞു.
******

മെറീന ആ ഫോട്ടോകൾക്ക് മുൻപിൽ നിൽക്കുകയായിരുന്നു. ഒന്നും മിണ്ടാതെ ഏറെ നേരമായി അവൾ ആ നിൽപ്പ് തുടങ്ങിയിട്ട്. കണ്ണുകൾ മാത്രം നിറഞ്ഞൊഴുകി കൊണ്ടിരുന്നു. പെട്ടെന്നെന്തോ ഓർത്തതുപോലെ അവൾ മുറിയിലേക്ക് നടന്നു.

സംഭവിച്ചതോരോന്നും അവൾ ഓർമ്മിച്ചെടുക്കുകയായിരുന്നു. തന്റെ വിവാഹം മുതൽ സുന്ദരമായ തന്റെ ജീവിതം. ഇസമോൾ ജനിച്ചപ്പോൾ മുതൽ തന്റെ ജീവിതത്തിൽ സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു. മോളും അവളുടെ പപ്പയും കഴിഞ്ഞേ തനിക്കെന്തും ഉണ്ടായിരുന്നുള്ളു. അച്ചായന് മോളെന്നാൽ ജീവനായിരുന്നു. അത്രക്കും മനോഹരമായ ജീവിതത്തിൽ കരിനിഴൽ പോലെ റോയി വന്നത്.

അവിടെ മുതൽ കഷ്ടകാലം തുടങ്ങി. ഇസമോൾ റോയി അങ്കിളിനെപ്പറ്റി പറഞ്ഞപ്പോഴൊന്നും ഒരു അപാകതയും തോന്നിയില്ല. പക്ഷെ അവൻ തക്കം പാർത്തിരിക്കുന്ന കഴുകനാണെന്ന് പിന്നീടാണറിഞ്ഞത്. അതും തന്റെ മകൾക്കെല്ലാം നഷ്ടപ്പെട്ട് കഴിഞ്ഞപ്പോൾ. നാണക്കേട് ഭയന്ന് ഒക്കെ വിട്ട് എങ്ങോട്ടെങ്കിലും പോകാമെന്നുള്ള തീരുമാനമായിരുന്നു അച്ചായന്റേത്. പക്ഷെ അപ്പോഴേക്കും മോളെ നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു.

മകളെ ജീവനേക്കാൾ സ്നേഹിച്ച ഇച്ചായൻ അന്ന് വീണ് പോയി. പിന്നെ എഴുന്നേൽക്കാനായില്ല. തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ താൻ ആവുന്നതും പരിശ്രമിച്ചതാണ്. പക്ഷെ തോറ്റുപോയി. ഇച്ചായനും കൂടി പോയപ്പോൾ പിന്നെ ജീവിക്കണം എന്നില്ലാതെയായി.

ഒന്നും സംഭവിക്കാത്ത മട്ടിൽ റോയി മുൻപിൽ വന്നു നിന്നപ്പോൾ അടങ്ങാത്ത പകയാണ് അവനോട് തോന്നിയത്. എത്ര ശ്രമിച്ചിട്ടും അതിനെ നിയന്ത്രിക്കാനായില്ല. ജീവനോടെയില്ലാത്ത തന്റെ മകളുടെ മുഖം മനസ്സിൽ നിൽക്കുംതോറും അവനോടുള്ള പക ഏറി വന്നു. പിന്നെ വൈകിച്ചില്ല. പണം
നൽകി അവനെ ഇല്ലാതാക്കാൻ ആളെ ഏർപ്പാടാക്കി.

അവന്റെ മരണവാർത്ത കേൾക്കുംവരെ തനിക്ക് സ്വസ്ഥത ഉണ്ടായിരുന്നില്ല. ഒരു മരണവാർത്ത കേട്ട് സന്തോഷിച്ച ജീവിതത്തിലെ ആദ്യത്തെ ദിവസമായിരുന്നു അന്ന്. ഇച്ചായനും ഇസമോളും പോയതിൽ പിന്നെ താൻ ചിരിച്ച ദിവസം.

ഇന്ന് വരെ കുറ്റബോധത്തിന്റെ ഒരു തരിമ്പും തന്നെ തീണ്ടിയിരുന്നില്ല. പക്ഷെ ഇപ്പോൾ... പ്രിൻസി.. അവൾ എന്ത് തെറ്റ് ചെയ്തു. തന്നെ പോലെ അവളും ഇപ്പോൾ തനിച്ചായിരിക്കുന്നു. ഇസമോളെ അവൾ സ്വപ്നത്തിൽ കണ്ടു എങ്കിൽ തന്റെ മകളുടെ ആത്മാവ് അവളെ തേടി ചെന്നതാകുമോ? ചെയ്തത് തെറ്റാണെന്ന് തന്റെ മകളും കരുതുന്നുണ്ടാകുമോ..? കുറ്റബോധം മെറീനയെ വിഴുങ്ങാൻ തുടങ്ങിയിരുന്നു.
******

പ്രിൻസിക്ക് എത്ര ശ്രമിച്ചിട്ടും മനസ്സ് ശാന്തമാക്കാൻ കഴിഞ്ഞില്ല. ജീവനോളം സ്നേഹിച്ച അയാളെക്കുറിച്ച് കേട്ടതൊന്നും വിശ്വസിക്കാൻ അവൾക്ക് തോന്നിയില്ല. പക്ഷെ മരിച്ചു പോയ സ്വന്തം മകളെക്കുറിച്ച് ഒരമ്മ ഒരിക്കലും കള്ളം പറയില്ലെന്നവൾക്ക് തോന്നി. ആ തോന്നൽ തന്റെ ഇച്ചായൻ തെറ്റുകാരൻ ആണെന്ന് വിശ്വസിക്കാൻ അവളെ പ്രേരിപ്പിച്ചു.

ദിവസങ്ങളോളം അവൾ കണ്ണീർ വാർത്തു. ആനി ചേച്ചിക്ക് കാര്യമറിയാതെ വല്ലാതെ മനസ്സ് നോവുന്നുണ്ടായിരുന്നു. പ്രിൻസി അവരോട് ഒന്നും പറയാൻ തയ്യാറായില്ല. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൾ ആ അവസ്ഥ ഉൾകൊള്ളാൻ പഠിച്ച് കഴിഞ്ഞിരിക്കുന്നു. നാളുകൾക്ക് ശേഷം അവൾ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി.

അലസമായി അവൾ ഏറെ നേരം നടന്നു. പക്ഷെ മനസ്സിനെ ആശ്വസിപ്പിക്കാൻ മാത്രം ആവുന്നില്ല. ഹാളിലെ ഇച്ചായന്റെ ചിത്രത്തിലേക്ക് നോക്കുമ്പോൾ മനസ്സ് പിടയുന്നപോലെ തോന്നി അവൾക്ക്. അവൾ തളർച്ചയോടെ ഇരുന്നു. എപ്പോഴത്തെയും പോലെ മനസ്സ് മാറ്റാൻ അവൾ ടേബിളിൽ കിടന്ന പത്രങ്ങളിൽ പരതി. 

ഓരോ പേജുകൾ മറിച്ചുകൊണ്ടിരിക്കെ ഒരു മരണ വാർത്ത അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു.

മെറീന തോമസ് (40)

(അവസാനിച്ചു)

-ശാമിനി ഗിരീഷ്-

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്