കോളേജ് സുന്ദരിയെ വേണ്ടാന്ന് വെച്ചവൻ

കോളേജ്_സുന്ദരിയെ_വേണ്ടെന്ന്_വെച്ചവൻ

ഷാനുക്കാ..
ഒന്ന് നിൽക്കാവോ..

ഫുട്ബോൾ കിറ്റുമായി ഗ്രൗണ്ടിലേക്ക് ദൃതിയിൽ പായുന്നതിനിടയിലാണ് പിറകിൽ നിന്നും ഷാഹിനയുടെ വിളി..

(ഷാഹിന എന്റെ ക്ലാസ്മേറ്റ് ആണ്.. രണ്ടുവർഷത്തോളമായി പ്രേമം പറഞ്ഞു എന്റെ പിറകെ കൂടി ശല്യം ചെയ്യാൻ തുടങ്ങിയിട്ട്...
എനിക്കാണെങ്കിൽ ഈ പ്രേമം പറഞ്ഞു അടുത്ത് വരുന്ന പെൺകുട്യോളെ കാണുന്നതെ കലിയാണ്.)

ഡീ.. നിന്നോട് ഞാൻ ഒരായിരം വട്ടമെങ്കിലും പറഞ്ഞു കാണും എന്നെ ഇക്കാ ചേർത്ത് വിളിക്കരുതെന്ന്, നിനക്കെന്റെ പേര് വിളിച്ചാലെന്താ.
വെറുതെ ഓരോരുത്തരെക്കൊണ്ട് അതുമിതും പറയിക്കാൻ..

പിന്നെ..
ഞാനീ കോളേജ് ക്യാപ്റ്റനെ പ്രേമിക്കുന്ന കാര്യം ഇവിടുള്ള ഓരോ ഈച്ച കുഞ്ഞുങ്ങൾക്കുപോലും അറിയാം.പിന്നെയല്ലേ..

എടി ഊളെ..
നിന്റെ പിറകെ ഒരു പത്തമ്പത് ആൺകുട്യോളെങ്കിലും ഒലിപ്പിച്ചു നടക്കുന്നുണ്ടല്ലേ..
നിനക്ക് അവരെ ആരേലും പ്രേമിച്ചാൽ പോരെ.. നീയെന്തിനാ എന്റെ പുറകെ കൂടി ശല്യം ചെയ്യുന്നേ..

അതാണിക്കാ പടച്ചോൻ ഞമ്മക്ക് തന്ന കിസ്മത്ത്.
ഇക്ക പറഞ്ഞത് പോലെ എന്റെ പിറകെ കൂടിയ ഏതെങ്കിലും ഒരുത്തനോട് തിരിച്ച് ഐ ലവ് യു പറഞ്ഞിട്ടെന്താ.. എന്നേക്കാൾ കൂടുതൽ സുന്ദരി ആയ ഒരു പെണ്ണിനെ കണ്ടാൽ അവർ ഓൾടെ പിറകെ പോവൂലെന്ന് ആർക്കറിയാം..

പിന്നെ ഇക്ക എന്നോട് കാണിക്കുന്ന ഈ ദേഷ്യമൊക്കെ വെറുതെ ആണെന്ന് ക്കിറിയ ഒരിക്കൽ ഈ മൂടിക്കെട്ടിയ പ്രേമം എനിക്കുമാത്രമായി പെയ്യുമെന്നും.. അത് വരെ ഞാൻ കാത്തിരിക്കും..

പെയ്യുംപെയ്യും..
പക്ഷെ അത് നിന്റെ മൂക്കിൽ രണ്ട് പഞ്ഞി വെച്ച് പള്ളിക്കാട്ടിലേക്ക് എടുക്കുമ്പോഴാകും..

നിന്റെ സാഹിത്യം കേൾക്കാനുള്ള സമയം തല്ക്കാലം എനിക്കില്ല.
നിനക്കറിയാലോ നാളെയാണ് ഇന്റർ കോളേജ് ടൂർണമെന്റിന്റെ ഫൈനൽ.. അതും നമ്മുടെ കോളേജിൽ വെച്ച്. ഞങ്ങളുടെ ഒരുപാട് കാലത്തേ സ്വപ്നമാണ് കോളേജിന് ഒരു കപ്പ് നേടിക്കൊടുക്കുക എന്നത്.. നീയായിട്ടത് ഇല്ലാണ്ടാക്കരുത്..
മുന്നിൽ നിന്നും മാറിനിൽക്ക് എനിക്ക് പോയി പ്രാക്ടീസ് ചെയ്യണം..

അല്ലേലും ഞാൻ നിങ്ങടെ പ്രാക്ടീസ് മുടക്കാൻ വന്നതൊന്നല്ല..
ദേ ഇത് തരാൻ വന്നതാ..

ഒരു പെട്ടി നിറയെ മിഠായി അവൾ എനിക്ക് നേരെ നീട്ടി..
ഇതെന്താ.?

ഇന്നെന്റെ പിറന്നാളാണ്..
ഇക്ക ഇതൊക്കെ ഓർത്തുവെച് എനിക്ക് സർപ്രൈസ് തരൂന്നൊക്കെ ഞാൻ വെറുതെ മോഹിച്ചു..

പിന്നെ..
ഓർത്തുവെക്കാൻ നീ എന്റെ ഉമ്മയല്ലേ..

പറയുന്ന വർത്താനം കേട്ടാൽ തോന്നും മൂപ്പര് വർഷാവർഷം ഉമ്മാക്ക് സർപ്രൈസ് കൊടുക്കാറുണ്ടെന്ന്..

അതേടി ഞാൻ കൊടുക്കാറുണ്ട്.. നിനക്ക് വിശ്വാസമില്ലേൽ എന്റെ വീട്ടിൽ പോയി ചോദിച്ചോക്ക്..

അത് ഞാൻ ചോദിച്ചോളാം പക്ഷെ ഇപ്പോഴല്ല. ഞാനാ വീട്ടിലേക്ക് മരുമകളായി കയറിവന്നതിന് ശേഷം..

നടന്നത് തന്നെ.. അതിനേക്കാൾ ബേധം ബാച്ചിലാറായി കഴിയുന്നതാ..

എടാ കൊരങ്ങൻ ഇക്കൂസെ വർഷം രണ്ട് കഴിഞ്ഞില്ലെടാ ഞാൻ പിറകെ നടക്കാൻ തുടങ്ങീട്ട്.. ഒരിക്കലെങ്കിലും ഒന്ന് മൈൻഡ് ആക്കികൂടെ..
പിന്നേ ഇന്ന് ഞാൻ ഇക്കാക്ക് മാത്രം ഒരു ചെറിയ ട്രീറ്റ് ഒരുക്കീട്ടുണ്ട്.. കഴിഞ്ഞ വർഷം ഇക്ക വരാത്തത് ഞാൻ ശമിച്ചു. ഇന്ന് എന്തായാലും വരണം..

പിന്നെ... നിന്റെ ട്രീറ്റിന് വരാൻ വേറെ ആരേലും നോക്ക്.. എനിക്ക് പോയിട്ട് പണിയുണ്ട്.. ആ പൈസ കൊണ്ട് വല്ല അനാഥക്കുട്ടികൾക്കും ഭക്ഷണത്തെ വാങ്ങിക്കൊടുത്തോടെ പുണ്യമെങ്കിലും കിട്ടും.

ആ പുണ്യം തൽക്കാലം എനിക്ക് വേണ്ട.. ഇക്ക വരുവോ ഇല്ലയോ..?

ഇല്ല. ഞാൻ കനപ്പിച്ചു തന്നെ പറഞ്ഞു.

വേണ്ട.
എന്റെ കൂടെ വരണ്ട.. ഞാൻ ഇക്കാടെ കൂടെ ഗ്രൗണ്ടിലേക്ക് വന്നോളാം.
ഇപ്പൊ ഇത് കോളേജിലെ കുട്ടികൾക്ക് മാത്രം അറിയുള്ളു ഞാൻ ഇക്കാടെ കൂടെ വന്നാൽ നിങ്ങടെ കോച്ചും അറിയും.. പിന്നെ ഞാൻ പറയണ്ടല്ലോ..

പടച്ചോനെ.. കാര്യം നമ്മുടെ കോച്ചോക്കെ ആണെങ്കിലും രഹസ്യം പിടിച്ചുവെക്കാനുള്ള കഴിവ് പടച്ചോൻ മൂപ്പർക്ക് കൊടുത്തിട്ടില്ല.. ഈ വട്ട് പെണ്ണിന്റെ കാര്യം അയാളറിഞ്ഞാൽ നാളെയത് നോട്ടീസ് ബോർഡിൽ വരുന്നതിന് തുല്യമാകും. അനുവദിച്ചുകൂടാ.. ഒന്ന് വിരട്ടി നോക്കാം..

എങ്കിൽ എന്റെ കയ്യിന്റെ ചൂട് നീ അറിയും..

എന്നെ അടിച്ചാലും ഞാൻ വരുമെന്ന് പറഞ്ഞാൽ വരും..

ഏത് നേരത്താണോ പടച്ചോന്റെ ഇവളുടെ തന്തക്ക് ഈ അബദ്ധം പറ്റിയത്..
ഇനി നോക്കീട്ട് കാര്യമില്ല പോവുക തന്നെ..

ഓക്കേ ഞാൻ വരം നമ്മുടെ ക്യാന്റീനിൽ നിന്ന് എന്തേലും ഒന്ന് വാങ്ങിത്തന്നാൽ മതി..

അയ്യേ..
അവിടുത്തെ ഒണക്ക പഴംപൊരി ആർക്കുവേണം..
നമുക്ക് പുറത്തു പോകാം ഓരോ ബിരിയാണിയൊക്കെ കഴിച്ചു ഒരു സിനിമക്കൊക്കെ കയറി ഈവിനിംഗ് ആകുമ്പോഴേക്ക് തിരിച്ചു വരാം..

അതിന് നിന്റെ തന്ത മുരിങ്ങകോൽ മമ്മദിനെ കൂട്ടി പോയാൽ മതി. എനിക്കെ പോയിട്ട് വേറെ പണിയുണ്ട്..
അപ്പൊ ശരി മോൾ പോയി ഒരു ബിരിയാണി ഒക്കെ കഴിച്ചു വാ..
ഞാൻ പോട്ടെ മുന്നിൽ നിന്ന് മാറിനിൽക്ക്

അങ്ങനെ ചൂടായി പോകല്ലേ ഇക്ക..
കാന്റീൻ എങ്കിൽ കാന്റീൻ. വാ.
..............................................................
കൃഷ്ണേട്ടാ.. എന്താ ഇന്നത്തെ സ്പെഷ്യൽ..

ആരിത് സുന്ദരിക്കുട്ടിയോ വാ
ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ ഇപ്പൊ..

സൗന്ദര്യം ഉണ്ടായിട്ടൊന്നും ഒരു കാര്യോല്ല കൃഷ്ണേട്ടാ. നമ്മൾ പ്രേമിക്കു ആൾക്ക് കാറ്റ് നിറച്ച പന്തിനോടല്ലേ പ്രേമം..

എന്നെ ഇടംകണ്ണിട്ടു നോക്കി അവൾ ആരോടെന്നില്ലാതെ പറഞ്ഞു..

അതേയ് കൃഷ്ണേട്ടാ ഇങ്ങള് ഓളോട് കൊഞ്ചിക്കൊണ്ടിരിക്കാതെ എനിക്കൊരു സർബത് താരോ.. ?

വേഗം കൊടുത്തേക്കി കൃഷ്ണേട്ടാ. ക്യാപ്റ്റൻ ലേശം ചൂടിലാ. എന്റെ പിറന്നാളാണ് ഇന്ന്. എന്റടുത്തൂന്ന് എന്തേലും ചിലവ് കിട്ടാതെ വിടൂലാന്നും പറഞ് ഇങ്ങട് കൂട്ടികൊണ്ടു വന്നതാ എന്നെ.. ക്യാപ്റ്റൻ ഒരു ബിരിയാണി ഒക്കെ ആകും പ്രതീക്ഷിച്ചത് പക്ഷെ ഞാൻ ഒരു സർബത്തിൽ ഒതുക്കി അതിന്റെയ ഈ ചൂട്..

എന്ന് പറഞ്ഞു അവൾ ഒന്നൂടെ എന്നെ ഇടംകണ്ണിട്ട് നോക്കി..

കാലിന്റെ ചിന്നുവിരലിൽ നിന്നും ദേഷ്യം അരിച്ചുകയറി തലച്ചോറിൽ കിടന്ന് പുകയുമെന്നുണ്ട്. ഇതൊരു ആണാണെങ്കിൽ ഇപ്പൊ ആ ചുവരിൽ നിന്നും വടിച്ചെടുക്കേണ്ടി വന്നേനെ ഇവളെ. പരമാവധി എന്റെ ദേഷ്യം കടിച്ചമർത്തി ഞാൻ നിന്നു. അപ്പോഴേക്കും കൃഷ്ണേട്ടൻ സർബത്തുമായി വന്നു.

അത് ഒറ്റവലിക്ക് കുടിച്ചിറക്കി ഞാൻ വേഗം എന്റെ കിറ്റുമെടുത് ഗ്രൗണ്ടിലേക്കോടി..

ഗ്രൗണ്ടിലെത്തിയപ്പോഴേക്കും പ്രാക്ടീസ് തുടങ്ങിയിരുന്നു..
ആ തലതെറിച്ച പെണ്ണിനെക്കൊണ്ടു എടങ്ങേറായല്ലോ..

കാര്യം ഞാൻ കോളേജ് ക്യാപ്റ്റനും കോച്ചിന്റെ പ്രിയ താരവും ഒക്കെ ആണെങ്കിലും. ചിട്ട മൂപ്പർക്ക് ചിട്ടയാണ്. ഇനിയങ്ങോട്ട് ചെന്നാൽ മൂപ്പരുടെ വായിലെ പച്ചതെറി ഞാൻ കേൾക്കേണ്ടി വരും. അല്ലേലും കോളേജ് ക്യാപ്റ്റൻ ഒരു ദിവസ്സം ക്യാമ്പ് അറ്റൻഡ് ചെയ്തില്ലെങ്കിലും വലിയ കുഴപ്പമൊന്നുമില്ല.

കോച്ചിന്റെ കണ്ണിൽപ്പെടാതെ അവിടെനിന്നും മുങ്ങിയിട്ട് പൊങ്ങിയത് വീട്ടിലാണ്..

ഉമ്മറത്തുതന്നെ ഇക്ക ഇരിപ്പുണ്ട്.

പടച്ചോനെ ഇനി ചോദ്യങ്ങളുടെ മലപ്പടക്കമാവും..
ഡാ നിനക്കിന്ന് ക്ലാസ്സില്ലേ.. ?

വന്നല്ലോ ഇക്കാടെ ആദ്യ ചോദ്യം..

അത് ഇക്ക നാളെയാണ് ഫൈനൽ. അപ്പൊ പ്രാക്ടീസ് കഴിഞ്ഞപ്പോൾ ഇങ്ങോട്ടുപോന്നു.

ഓ..
ഡീ ഫാത്തിമാ, നിന്നോട് കുടിക്കാൻ ഒരിത്തിരി വെള്ളം ചോദിച്ചിട്ട് നേരം എത്രയായി..

ഇതാ വരുന്നു.. അകത്തുനിന്നും ഇത്താത്ത വിളിച്ചു പറഞ്ഞു

എന്റെ കിറ്റ് പുറത്തുവെച്ചിട്ട് വീട്ടിലേക്ക് കയറി വരുമ്പോഴാണ് ഇക്കാക്ക് വെള്ളവുമായി ഇത്ത (ഇക്കാടെ ഭാര്യ ഫാത്തിമ) വരുന്നത്.

ഹ ഷാനു നീ വന്നോ.. പ്രാക്ടീസ് ഒക്കെ കഴിഞ്ഞോടാ
ന്ന ഈ വെള്ളം കുടിച്ചോ. ഇക്കാക്ക് ഞാൻ വേറെ കൊടുത്തോളം..

അതും വാങ്ങി ഇക്കാനെ നോക്കി ഒറ്റവലിക്ക് കുടിച്ചു.

സ്വന്തം കെട്യോന് ഒരിറ്റ് വെള്ളം തരരുത്.. കളിച്ചു വന്ന പുന്നാര അനിയന് തന്നെ കൊടുത്തോ..

ഓൻ കൊയങ്ങി വരല്ലേ ഇക്ക. ഇങ്ങക്ക് ഇപ്പം കൊണ്ടുത്തരാം
ഞാൻ നേരെ എന്റെ റൂമിൽ പോയി നല്ലൊരു ഉറക്കമിറങ്ങി.

രാവിലെ നേരത്തെ ഉണർന്നു.
ഇന്നത്തെ വിജയവും സ്വപ്നം കണ്ട് കുളിച്ചൊരുങ്ങി പോകാനിറങ്ങി എല്ലാവരോടും യാത്ര പറഞ്ഞു
പോകാൻ വേണ്ടി എന്റെ കിറ്റ് എടുക്കാനൊരുങ്ങുമ്പോഴാണ് പിറകിൽ നിന്നും ഇത്ത വിളിക്കുന്നത്.

ഡാ അത് എടുക്കണ്ട. നീ ഇത് കൊണ്ടുപോയ്‌ക്കോ..

തിരിഞ്ഞു നോക്കിയപ്പോൾ ഇത്തയുടെ കയ്യിൽ പുതിയ നൈക്കിന്റെ ബൂട്ട്.
ഞാൻ അത്ഭുദത്തോടെ ഇത്തയെ നോക്കി.

നിന്റെ ഇക്കാക്ക വാങ്ങിയതാ. പക്ഷെ ഞാൻ കൊടുത്താലേ നിനക്ക് സന്തോഷമാവുന്നും പറഞ് ഇന്നലെ എന്നെ ഏൽപ്പിച്ചതാ..

ഈ ഇക്കയുടെ ഒരു കാര്യം. പുറമെ കാണിക്കുന്ന ആ ദേഷ്യമൊന്നുമല്ല ഉള്ളിൽ. മൂപ്പര്ക്കിന്നെ വെല്യ ഇഷ്ടാണെന്നേ..

ഓടിച്ചെന്ന് ഇത്തയുടെ കയ്യിൽ നിന്നും അത് വാങ്ങുമ്പോൾ ഒന്നേ ഇത്ത എന്നോട് പറഞ്ഞോളു.
ജയിക്കണം ട്ടാ.. എന്ന്

അക്കാര്യം ഇത്താക്ക് ഉറപ്പുനൽകി ഞാൻ നേരെ കോളേജിലേക്ക് വിട്ടു.

ആഹാ
കോളേജ് ആകെ ഒന്ന് മിനുങ്ങിയിട്ടുണ്ട്. രണ്ടു ടീമുകളുടെയും ഫോട്ടോ വെച്ച ഫ്ലക്സുകൾ, ആശംസകൾ നിറച്ച പോസ്റ്ററുകൾ, തോരണങ്ങൾ... അങ്ങനെയങ്ങനെ ആകെ ഒരു ഉത്സവത്തിന്റെ പ്രതീതി.

ജയിക്കണം.
ഒരു നെടുവീർപ്പിട്ടുകൊണ്ട് മനസ്സിൽ പറഞ്ഞു. പക്ഷെ അതത്ര എളുപ്പമല്ല. കാരണം ബദ്ധവൈരികളായ രാജാസ് കോളേജ് ആണ് ഞങ്ങൾക്കെതിരെ കളിക്കുന്നത്. തുടർച്ചയായി രണ്ടു തവണ ഞങ്ങളെ തോൽപ്പിച്ചു കിരീടം ചൂടിയ ടീമാണ്. എന്നാലും ഞങ്ങൾക്ക് വളരെ പ്രതീക്ഷയുണ്ട്. കാരണം ഞങ്ങളുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. മാത്രമല്ല ഇത് ഞങ്ങളുടെ അഭിമാന പോരാട്ടം കൂടെയാണ്. അതുകൊണ്ടു തന്നെ ഞങ്ങൾ രണ്ടും കൽപ്പിച്ചാണ് ഇറങ്ങുന്നത്.

ഡ്രസിങ് റൂമിൽ ക്യാപ്റ്റൻ എന്ന നിലയിൽ  എല്ലാവരെയും നിയ്രന്തിച്ചു ഞാൻ കോച്ചിനെയും കാത്തിരിക്കുകയാണ്. ഒരു കോച്ചെന്ന നിലയിൽ സാറിന്റെ ഉപദേശങ്ങൾക്ക് ഞങ്ങളുടെ ഇതുവരെയുള്ള പ്രകടനത്തിൽ വലിയ മാറ്റം വരുത്താൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫൈനൽ കളിക്കുമുന്നെ സാർ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഷാഹിനയും അവളുടെ ഒരു കൂട്ടുകാരിയും അവിടേക്ക് വരുന്നത്..

നിങ്ങളെന്താ ഇവിടെ..?

ഞാൻ അവളുടെ കൂടെയുള്ളവളെ നോക്കി ചോദിച്ചു..
ഷാഹിന പറഞ്ഞിട്ട് ഞാൻ വെറുതെ വന്നതാ.. അവൾ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.

ഞാൻ ഷാഹിനയെ ഒന്ന് തുറിച്ചുനോക്കി.

ഇങ്ങനെ നോക്കല്ലേ ഇക്ക.
ഞാൻ ഒരു ഓൾ ദി ബെസ്‌റ് പറയാൻ വന്നതാണ്.

എന്നാൽ വേഗം പറഞ്ഞു സ്ഥലം കാലിയാക്ക്.

അതേയ് മുത്തുമണികളെ.. അറിയാലോ എല്ലാർക്കും ഞമ്മളെ മുഖ്യ ശത്രുക്കളോടാണ് നമ്മടെ കളി.
അതോണ്ടന്നെ ജയമല്ലാതെ ഞമ്മക്കൊന്നും വേണ്ട. പുറത്തൂന്നുള്ള ഫുൾ സപ്പോർട്ടും ഞങ്ങൾ തരും ബാക്കി നിങ്ങടെ കയ്യിലാണ്. അപ്പൊ എല്ലാർക്കും ഒരു ഇമ്മിണി വലിയ ആശംസകൾ..

ടീമുകൾ ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യാനുള്ള അനോൺസ് വന്നു. എന്നിട്ടും സാറിനെ കണ്ടില്ല. ചിലപ്പോൾ വല്ല തിരക്കിലുമാവും.
എല്ലാവരും വട്ടത്തിൽ കൂടി നിന്നുകൊണ്ട് അല്പം പ്രാർത്ഥിച്ചു നേരെ ഗ്രൗണ്ടിലേക്ക്.

വലിയൊരു ആരവത്തോടെയാണ് ഞങ്ങളെ അവർ സ്വീകരിച്ചത്. ആർപ്പുവിളികൾക്കിടയിൽ പലരുടെയും പേരുകൾ ഉച്ചത്തിൽ ഗാലറിയിൽ നിന്നും വിളിച്ചുപറയുന്നത് കേൾക്കുന്നുണ്ട് കൂട്ടത്തിൽ എന്റെയും.

കളി തുടങ്ങി. തുല്യ ശക്തികൾ ആയതുകൊണ്ടുതന്നെ കളിയുടെ അവസാനമായിട്ടും രണ്ടു ടീമിനും ലക്‌ഷ്യം കണ്ടെത്താനായില്ല. നിരന്തരമായ ആക്രമണങ്ങളും പ്രതിരോധവും നിലക്കാത്ത കാണികളുടെ ആർപ്പുവിളികൾക്കുമൊടുവിൽ,

ഞങ്ങളുടെ ഹൃദയം പിളർത്തി കടന്നുവന്ന ഒരു ഫ്രീകിക്ക് ബോൾ പോസ്റ്റിന്റെ വലതുമൂലയിൽ ചെന്ന് പതിക്കുമ്പോൾ ഗാല്ലറി നിശ്ശബ്ദമായിരുന്നു. കളി തീരാൻ ഇനി നിമിഷങ്ങൾ മാത്രം. പ്രതീക്ഷയറ്റ എല്ലാകണ്ണുകളെയും മറന്ന് ബോളിനു വേണ്ടി ഞാൻ ഓടിനടക്കുന്നതിനിടയിൽ റഫറിയുടെ അവസാന മൂന്ന് വിസിൽ എന്റെ കാതിൽ മുഴങ്ങി കേട്ടു.

തോറ്റു.
ഇത്രയും നാളിലെ ഞങ്ങളുടെ പ്രാക്ടീസ്, കൂടി നിന്ന എല്ലാവരുടെയും സ്വപ്നം, ഞങ്ങളുടെ പ്രതീക്ഷ. എല്ലാം ഓർത്തപ്പോൾ കണ്ണ് ഈറനണിഞ്ഞു.
ഗ്രൗണ്ടിൽ മുട്ടിലിരുന്ന് മുഖം പൊത്തി കരഞ്ഞു.

പിന്നെ രണ്ടു ദിവസ്സം ഞാൻ കോളേജിൽ പോയില്ല. മഴക്കാർ മൂടിക്കെട്ടിയ വൈകുന്നേരം പോലെ മനസ്സ് തെളിച്ചമില്ലാതെ എന്റെ മുറിയിൽ മാത്രം ഞാൻ ഒതുങ്ങിക്കൂടി.
........................................
ഉമ്മാന്റെ കുട്ടി അനക്ക് കയ്യുന്നത് പോലെ ശ്രമിച്ചീലെ. പിന്നെ പടച്ചോന്റെ വിധി തോൽക്കാനാച്ച പിന്നെ എന്തുചെയ്തിട്ടെന്താ.. ആശ്വാസ വാക്കുകളുമായി ഉമ്മ കൂടെ നിൽക്കുന്നുണ്ട്..

കളിയാകുമ്പോൾ തോൽവിയും ജയവുമെല്ലാം സാധാരണയാടാ തോറ്റവർക്കേ ജയിക്കാനുള്ള വാശി ഉണ്ടാവൂ. പരീക്ഷ അടുക്കാറായില്ലേ നീ നാളെമുതൽ ക്ലാസ്സിൽ പോകാൻ നോക്ക്.

ഇപ്പോഴത്തെ പോലെയും ഇക്ക ധൈര്യം നൽകുന്നുണ്ട്.

ഇത്തയുടെ മുഖത്തു ഒരു ചിരി മാത്രം. പക്ഷെ അതിന് പഴയ ആ തിളക്കമില്ലാത്തത് പോലെ.

കോളേജിന്റെ മുഖച്ഛായ രണ്ടു ദിവസ്സം കൊണ്ട് ആകെ മാറി. പരീക്ഷ അടുത്തതിനാലാകാം ആകെ ഒരു നിശബ്ദത. എല്ലാവരും പഠനത്തിലേക്ക് ഊളിയിട്ടുകാണും,.
ഓരോന്നും ചിന്തിച്ചു പോകുമ്പോഴാണ് പിന്നിൽ നിന്നും ഒരു വിളി.
തിരിഞ്ഞു നോക്കിയപ്പോൾ കോച്ചാണ്.

സാറിന്റെ മുഖത്തുണ്ട് ഒരു നിഴലാട്ടം
,
എവിടായിരുന്നു നീ രണ്ടു ദിവസ്സം.

വീട്ടിൽ തന്നെയായിരുന്നു സർ. എന്തോ മനസ്സ് ഒന്നിനും പാകപ്പെടുന്നില്ല.

വാ നിന്നോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.

ഞാനും സാറും പ്രേമം പൂത്തു നിൽക്കുന്ന ഗുല്മോഹറിന് ചുവട്ടിലിരുന്നു.

ഷാനു നമ്മൾ നാന്നായി തന്നെ കളിച്ചു. പക്ഷെ ഒരു കുഴപ്പം പറ്റി. അവർ പതിനൊന്നുപേരുമായി കളിച്ചപ്പോൾ നമ്മൾ കളിച്ചത് പത്തുപേരുമായിട്ടാണ്.

മനസ്സിലായില്ലല്ലേ..
നമ്മളെ ടീമിൽ ഒരാൾ കളിയ്ക്കാൻ മറന്നുപോയി.. ആരാ അറിയോ അത്..

ഞാൻ ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി,

അത് നീ തന്നെയാണ്..

ഞാനൊന്ന് ഞെട്ടി.. സാർ ഞാൻ

നിനക്കെന്താ പറ്റിയെ ഷാനു.
പ്രാക്ടീസിന് വരാതെ ഗേൾഫ്രണ്ടുമായി സൊറപറഞ്ഞിരിക്കുന്നത് കണ്ടല്ലോ ഫൈനലിന്റെ തലേദിനം.
കളി നടക്കുന്ന അന്നും ഡ്രസിങ് റൂമിൽ പോലും അവൾ വന്നിരുന്നല്ലോ.
മറ്റാരിലും ആയിരുന്നു അതെങ്കിൽ ഞാൻ അവനെ ടീമിൽ നിന്നും തന്നെ മാറ്റി നിർത്തിയേനെ.
നിനക്കെതിരെ ഇപ്പോഴും ഒരേക്ഷനും എടുക്കാത്തത് എന്താ എന്നറിയോ. എനിക്ക് നിന്നെ അത്രക്കും ഇഷ്ടമായത് കൊണ്ടാ. ഞാൻ പരിശീലിപ്പിച്ചതിൽ വെച്ചേറ്റവും നല്ല കളിക്കാരൻ. പക്ഷെ നീ തകർത്തത് എന്റെ മാത്രം സ്വപ്നമല്ല. നമ്മുടെ കോളേജിന്റെ, രാവും പകലും കഷ്ടപ്പെട്ട പത്തിരുപത് കുട്ടികളുടെ.. അങ്ങനെ എല്ലാവരുടെയും സ്വപ്നം കൂടെയാണ്.
നിന്റടുത്തൂന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ലായിരുന്നു..

ഇത് പറഞ്ഞു സാർ പോയപ്പോൾ മനസ്സ് എരിഞ്ഞു കത്തുകയായിരുന്നു. ജയിക്കാൻ വേണ്ടിയല്ലാതെ ഇതുവരെ കളകിച്ചിട്ടില്ല. എന്നിട്ടും
മനസ്സിൽ നുരഞ്ഞു പൊന്തിയ ദേഷ്യം കടിച്ചമർത്തി ഞാൻ ക്ലാസ്സിലേക്ക് നടന്നു.

വരാന്തയിൽ നിൽക്കുന്ന ഷാഹിനയെ കണ്ടപ്പോൾ ദേഷ്യം ഒന്നൂടെ കനത്തു.

അടുത്തെത്തിയതും അവളെന്റെ കയ്യിൽ പിടിച്ചു ഇക്ക എവിടെ ആയിരുന്നു രണ്ടു ദിവസ്സം എന്ന് ചോദിച്ചുകൊണ്ട് എന്നെ ക്ലാസ്സിലേക്ക് വലിച്ചു.

കയ്യിൽനിന്നും വിടെടി എന്ന് പറഞ് മുഖം നോക്കി ഒരൊറ്റ അടിയായിരുന്നു.

കണ്ടുനിന്ന സകലരും ഒരു നിമിഷം നിശബ്ദമായി.

അതുവരെ പിടിച്ചുനിർത്തി എന്റെ സകല ദേഷ്യവും ഞാൻ അവളോട് തീർത്തു..

വായിൽ തോന്നിയ തെറി മുഴുവൻ പറഞ്ഞു ഞാൻ എന്റെ ബേഗുമെടുത്ത ഞാൻ പുറത്തേക്ക് പോയി

അടികിട്ടിയ കവിൾ പൊത്തിപ്പിടിച്ചുകൊണ്ട് എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൾ. അവളുടെ കണ്ണിൽ വെള്ളം നിറഞ് കരിമഷി കലങ്ങിപ്പോയിട്ടുണ്ട്.

തുടരും.

#കോളേജ്_സുന്ദരിയെ_വേണ്ടെന്നു_വെച്ചവൻ

ഭാഗം രണ്ട്      (അവസാനം)

ആരോടെന്നില്ലാത്ത ദേഷ്യമായിരുന്നു മനസ്സ് നിറയെ. സാറിന്റെ കുറ്റപ്പെടുത്തൽ മനസ്സിനെ വല്ലാതെ പൊള്ളിക്കുന്നുണ്ട്.  നേരെ ചെന്നിരുന്നത് ഗ്രൗണ്ടിലാണ്. മനസ്സിൽ എത്ര നീറുന്ന നൊമ്പരങ്ങളുണ്ടെങ്കിലും   ഇവിടെ വന്നിരുന്നാൽ ഒരു ശാന്തത ലഭിക്കും. നേരം പോകുന്നതൊന്നും ഞാൻ അറിയുന്നില്ല. ആ പൊള്ളുന്ന വെയിലിൽ ഗ്രൗണ്ടിലേക്ക് കണ്ണും നട്ട് ഞാനിരുന്നു ചിന്തകൾ പൂത്തപ്പോൾ കണ്ണ് നിറഞ്ഞു.

നോവുകളുടെ തിരയടങ്ങിയപ്പോൾ നേരെ വീട്ടിലേക്ക് പോയി. ഇനിയൊരിക്കലൂടെ കോളേജ് ടീമിന് വേണ്ടി ബൂട്ടുകെട്ടാനുള്ള അവസരം എനിക്കില്ല എന്നോർത്തപ്പോൾ ചെറിയൊരു ആശ്വാസം തോന്നി. കാരണം ഒരിക്കലൂടെ ഒരു കുറ്റപ്പെടുത്തൽ ഉണ്ടാവില്ലല്ലോ.

പിന്നീട് മനസ്  നിറയെ പഠിക്കണം, പാസ്സാവണം എന്ന ചിന്തയായിരുന്നു ഉമ്മക്കും ഇക്കാക്കും കൊടുത്ത വാക്കാണ് ഒരു മകനെന്ന നിലയിൽ ഇതെങ്കിലും എനിക്ക് സാധിച്ചു കൊടുക്കണം.

വീണ്ടും ഞാൻ കോളേജിൽ പോയി തുടങ്ങി. എല്ലാവരിലും നല്ല മാറ്റം ഉണ്ട്. എപ്പോഴും പഠനത്തിൽ തന്നെയായി എല്ലാവരുടെയും ശ്രദ്ധ. ഷാഹിനക്കും നല്ല മാറ്റമുണ്ട്. ആ സംഭവത്തിനു ശേഷം പിന്നെ എന്നോട് മിണ്ടിയിട്ടില്ല. ഞാനും പഠനത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

പതിയെ പതിയെ കാര്യങ്ങൾ പഴയപോലെ തന്നെയായി. ഞാൻ പിന്നെയും കോച്ചിനോട് മിണ്ടിത്തുടങ്ങി. സാർ തിരിച്ചും. മനസ്സിൽ നിന്നും അന്നത്തെ തോൽവിയുടെ ഓർമ്മകൾ മെല്ലെ മങ്ങിത്തുടങ്ങിയിട്ടുണ്ട്. മറവി ഒരനുഗ്രഹമായ് തോന്നിയത് അപ്പോഴാണ്.
പരീക്ഷ കഴിഞ്ഞു

ഇന്നാണ് അവസാന ദിനം.
ബാഗും തൂക്കി ഇങ്ങോട്ടു വരാനുള്ള അധികാരം ഇന്നത്തോടെ അവസാനിക്കും. ഓർത്തപ്പോൾ ഇടനെഞ്ചിലൊരു മിന്നലേറ്റപോലെ.
മൂന്നു വർഷത്തെ കോളേജ് ജീവിതത്തിന് തിരശീല വീഴുന്നു.
പലരും വന്ന് ഔട്ടോഗ്രാഫ് വാങ്ങിപ്പോകുന്നുണ്ട്. ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞു കെട്ടിപ്പിടിക്കുന്നുണ്ട്. മൊബൈൽ ഫോണിൽ ചിത്രം പകർത്തുന്നുണ്ട്.   എല്ലാവര്ക്കും ആശംസകൾ എഴുതിക്കൊടുത്തു.

കണ്ണ് തിരയുന്നത് ഷാഹിനയെ ആണ്. അന്നത്തെ സംഭവത്തിനൊരു മാപ്പു പറയണം. അതാണ് മനസ്സിൽ.

പക്ഷെ ഷാഹിനയെ മാത്രം എങ്ങും കണ്ടില്ല.  ചിലപ്പോൾ വന്നിട്ടുണ്ടാവില്ല. ഒരർത്ഥത്തിൽ കാണാതിരിക്കുന്നതാണ് നല്ലത്. അന്നത്തെ സംഭവം ഓർത്തപ്പോൾ ചെറിയൊരു കുറ്റബോധം തോന്നി. അടിക്കേണ്ടിയിരുന്നില്ല.

ഞാൻ ക്ലാസ്സിൽ നിന്നും പുറത്തിറങ്ങി. ഞങ്ങളെ യാത്രയാക്കാൻ കോളേജ് ഒരുങ്ങി നിൽക്കുന്നുണ്ട്. പാട്ടും ഡാൻസും ഫോട്ടോഷൂട്ടും എല്ലാം തകൃതിയായി നടക്കുന്നുണ്ട്.

പെട്ടന്നാണ് തോളിലൊരാൾ കൈവെച്ചത്. ഷാഹിന.
അവളായിരിക്കുമെന്ന് കരുതി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് സാറിനെ ആയിരുന്നു.
തെളിഞ്ഞു നിന്ന എന്റെ മുഖം കാർമേഘം മൂടിയപോലെയായി.

സാറായിരുന്നോ.
എന്തെ നീ വേറെ ആരെയെങ്കിലും പ്രതീക്ഷിച്ചിരുന്നോ?

ഹേയ് ഇല്ല.

എങ്കിൽ വാ നമുക്കൊന്ന് നടക്കാം.

ഞാനും സാറും ഗ്രൗണ്ടിലേക്ക് നടന്നു. എന്റെ തോളിൽ കയ്യിട്ടു കൊണ്ടാണ് സാർ നടക്കുന്നത്.

ഷാനു. നിനക്കെന്നോട് ദേഷ്യമുണ്ടോഡാ.. ?

എന്താ സാർ ഈ പറയുന്നേ. ഇപ്പോഴും എന്റെ നന്മ മാത്രം ആഗ്രഹിച്ച, എല്ലാവരേക്കാൾ കൂടുതൽ എന്നെ സ്നേഹിച്ച സാറിനോട് എനിക്കെന്തിനാ സാർ ദേഷ്യം തോന്നുന്നേ.

അതെല്ലട. ഞാൻ അന്ന് നിന്നെ ഒരുപാട് കുറ്റപ്പെടുത്തിയില്ലേ.
കാര്യമറിയാതെ വെറുതെ.

ഷാഹിന എന്നെ കാണാൻ വന്നിരുന്നു. കാര്യങ്ങളെല്ലാം അവൾ പറഞ്ഞത് കേട്ടപ്പോൾ ഞാൻ ചെറുതായിപ്പോയെടാ. ഞാൻ നിന്നെ മനസ്സിലാക്കിയില്ല.  സോറി

ഇതും പറഞ്ഞു സാർ എന്നെ കെട്ടിപ്പിടിച്ചു.  മനസ്സിന് ഏറെ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. ആ ഒരു കെട്ടിപ്പിടിക്കൽ മുന്നേ ആകേണ്ടതായിരുന്നെന്ന് തോന്നി.
ഇതിന് വഴിയൊരുക്കിയ ഷാഹിനയോട് മനസ്സിൽ ഒരു ചെറിയ നന്ദി പറഞ്ഞു.

ആശംസകൾ തന്നുകൊണ്ട് സാർ പോയി.

ഇനി ഇത്തിരി നേരം ഇവിടെ ഒറ്റക്കിരിക്കണം. കാത് കൂർപ്പിച്ചിരുന്ന് ആ ആർപ്പുവിളികൾ വീണ്ടും കേൾക്കണം, മിഴിയടച്ചുകൊണ്ട് അകക്കണ്ണാൽ
ഒരിക്കലൂടെ ആ ആരവങ്ങൾ കാണണം. അതും കഴിഞ്ഞു മറ്റാരും കാണാതെ ഈ മണ്ണിലൊരു മൃതു ചുംബനം നൽകി എന്നന്നേക്കുമായൊരു യാത്രപറയണം.

ഇക്കാ.

പിറകിൽ നിന്നും പതിഞ്ഞ സ്വരം.

തിരിഞ്ഞു നോക്കിയപ്പോൾ ഷാഹിനായാണ്. മനസ്സിൽ നിറഞ്ഞ സന്തോഷം പുറത്തുകാണിക്കാതെ ഞാൻ അവളെ നോക്കി.
അവൾ വന്നു എന്റെ അടുത്തായി ഇരുന്നു. എന്തോ അവളുടെ സാമിപ്യം ഞാനപ്പോൾ കൊതിച്ചിരുന്നു.

അൽപനേരം മൗനമായിരുന്നു. എന്തെക്കൊയോ പറയാൻ മനസ്സ് വെമ്പുന്നുണ്ട്. പക്ഷെ വാക്കുകളൊക്കെ ഉരുണ്ടുകൂടി തൊണ്ടക്കുഴിയിൽ കുടുങ്ങിക്കിടക്കുന്നു.

ഷാഹി. ഞാൻ പതുക്കെ വിളിച്ചു.

അത്ഭുദത്തോടെ അവൾ എന്നെ നോക്കി. കാരണം ഇതുവരെ എടി പോടീ എന്നല്ലാതെ ഞാൻ അവളെ വിളിച്ചിരുന്നില്ല. ആദ്യമായാണ് ഞാൻ സ്നേഹത്തോടെ അവളെയൊന്ന് നോക്കുന്നത് പോലും.

നിനക്കെന്നോട് ദേഷ്യം ഉണ്ടോ.?

എന്താ ഇക്കാ ഈ പറയുന്നേ..
ഞാൻ എന്തിനാ ഇക്കയോട് ദേഷ്യപ്പെടുന്നത്.
എനിക്കറിയാം. അന്നെനിക്ക് കിട്ടിയ അടി ഞാൻ അർഹിച്ചതാണെന്ന്. ഇക്കാക്ക് ഫുട്ബോൾ എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് അന്ന് കളി തോറ്റപ്പോൾ അത്രയും ആൾക്കാരുടെ മുന്നിൽ ഇക്കാ കരഞ്ഞപ്പോൾ ഞാൻ മനസ്സിലാക്കണമായിരുന്നു.

അതൊന്നും ഓർക്കാതെ എന്റെ പൊട്ടബുദ്ധിക്ക് ഞാൻ എന്തൊക്കെയോ കാണിച്ചു. അതിന് എന്നോടല്ലേ ദേഷ്യം തോന്നേണ്ടത്.

ഒന്ന് നിർത്തി അവൾ വീണ്ടും പറഞ്ഞു തുടങ്ങി

എനിക്ക് ഇക്കയോട് ശരിക്കും ഇഷ്ടായിരുന്നു. അത് കോളേജിൽ തൂങ്ങി നടക്കാൻ വേണ്ടി മാത്രം അല്ല. എന്റെ ജീവിതത്തിൽ സുഖത്തിലും ദുഃഖത്തിലും കൂടെ നിൽക്കാൻ. അതിനു വേണ്ടിയാ ഞാൻ..

ഞാൻ  ബോറാക്കുന്നുണ്ടല്ലേ ഇക്കാ.
ഒരു ആശംസ പറഞ്ഞു പിരിയുന്നതിനു പകരം പിന്നെയും മണ്ണടിഞ്ഞ പ്രണയത്തെ കുത്തിപ്പൊക്കി.  സോറി ഇക്കാ.

ഒരിക്കൽ ഇക്ക വലിയ കളിക്കാരനാകും. എനിക്കുറപ്പുണ്ട്
എപ്പോഴും എന്റെ പ്രാർത്ഥന ഉണ്ടാകും.
ഇനിയും ബോറാക്കുന്നില്ല ഇക്കാനെ. ഉപ്പ വന്നിട്ടുണ്ട് കൂട്ടിക്കൊണ്ടുപോകാൻ. ഞാൻ വരട്ടെ.

അവൾ ദൃതിയിൽ പോകാനൊരുങ്ങി.

ഷാഹി ഒന്ന് നിൽക്കോ..

ഞാൻ അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു.

ഒരു കുത്തഴിഞ്ഞ ജീവിതമാ എന്റേത്. കൃത്യമായ പ്ലാനിങ്ങുകളോ ലക്ഷ്യമോ ഇല്ല. ചിലപ്പോൾ അത് ഞാൻ ആഗ്രഹിച്ചതെല്ലാം എനിക്ക് കിട്ടിയത് കൊണ്ടതാവും.

ഉപ്പ മരിച്ചപ്പോൾ ഒത്തിരി കടങ്ങളുണ്ടായിരുന്നു ഞങ്ങൾക്ക് അതിന്റെയൊന്നും ഭാരം ഒരിക്കൽ പോലും ഞാൻ അറിഞ്ഞിട്ടില്ല. എന്റെ ഇക്ക എന്നെ അറിയിച്ചിട്ടില്ല. എല്ലാം ഇക്ക ഏറ്റെടുത്തു, എനിക്ക് വേണ്ടതെല്ലാം ചെയ്തുതന്നു. കടങ്ങളെല്ലാം തന്നെ വീട്ടി.

പക്ഷെ
ഇതിനിടയിൽ ഇക്ക ജീവനോളം പ്രേമിച്ച പെൺകുട്ടി ഇക്കയെ വിട്ടു ഏതോ ഒരു പണക്കാരന്റെ ജീവിത പങ്കാളി ആയി പോയി.
പ്രാരാബ്ദം നിറഞ്ഞ ഞങ്ങളുടെ കുടുംബത്തിലേക്ക് വരൻ അവൾക്ക് ആവില്ലത്രേ. അവിടെയും ഇക്ക തകർന്നില്ല.
അനാഥാലയത്തിൽ നിന്നും ഒരു പെണ്ണിനെ ഇക്കാക്ക് വേണ്ടി ഉമ്മ കണ്ടെത്തി.

അവിടെ തുടങ്ങുകയായിരുന്നു ഇക്കയുടെ വിജയം. ചെയ്യുന്ന ബിസിനസുകളെല്ലാം ഉയർച്ചയിലേക്ക്

ഉപ്പ മരിച്ചതിൽ പിന്നെ ഉമ്മയിൽ നിന്നും  വഴിമാറിപ്പോയ ചിരികളത്രയും ഇത്ത തിരിച്ചുകൊണ്ടുവന്നു. ഒരസുഖം വന്നാൽ എനിക്ക് കാവലിരുന്നു. ഇക്കാക്ക് താങ്ങായി എന്തിനും കൂടെ നിന്നു. ഇതുവരെ ഒരിക്കൽ പോലും ഒരു കാര്യത്തിനും അവരുടെ ഇടയിൽ ഒരു രണ്ടപിപ്രായം ഉണ്ടായിട്ടില്ല.

ഇപ്പം എന്റെ വീടൊരു സ്വർഗമാണ്, എപ്പോഴും സന്തോഷം എല്ലാരിലും ചിരി മാത്രം. ഇക്കാക്കയുടെ ഭാര്യയിൽ നിന്നും എന്റെ ഇത്താത്തയിലേക്കുള്ള ദൂരം വളരെ പെട്ടന്ന് തന്നെ ഇത്ത മറികടന്നു. ഇക്കാക്ക് നല്ലൊരു ഭാര്യയായി.  ഉമ്മാക്ക് മകളായി.
അന്ന് തീരുമാനിച്ചതാണ് എനിക്കും അതുപോലൊരു പെണ്ണിനെ മതിയെന്ന്. ഉമ്മയും ഇത്തയും കണ്ടെത്തുന്ന ഒരു പാവം പെണ്ണ്.

ഉം.
ഇക്കാക്ക് അതുപോലുരു നല്ലൊരു പെണ്ണിനെ കിട്ടും.
പോട്ടെ ഉപ്പ കാത്തിരിക്കുന്നുണ്ടാവും.

അതായിരുന്നു ഞങ്ങൾ തമ്മിലുള്ള അവസാന കൂടിക്കാഴ്ച. ഋതുക്കൾ മാറിമറിഞ്ഞു. ഒരിക്കൽ പിരിഞ്ഞുപോയ സഹപാഠികളെ പലയിടത്തും വെച്ച് കണ്ടു. പലരുടെയും കല്യാണത്തിൽ പങ്കെടുത്തു. പക്ഷെ അവിടെയൊന്നും ഷാഹിനയെ കണ്ടില്ല.

ചിലപ്പോൾ കല്യാണം കഴിഞ്ഞു കാണും. എവിടെ ആയിരുന്നാലും സന്തോഷത്തോടിരിക്കട്ടെ..
..................................................................................

അല്ല ഇക്ക ഇപ്പോഴും കിടന്നില്ലേ..? നാളെയല്ലേ ആദ്യ മത്സരം. ഉറക്കം തൂങ്ങിയാണോ കോച്ച് ഗ്രൗണ്ടിലേക്ക് പോകുന്നെ.

എന്റെ ഭാര്യയാണ്,
പേരുപറഞ്ഞാൽ ചിലപ്പോൾ നിങ്ങളറിയും,  ഷാഹിന...  അല്ല ഡോക്ടർ ഷാഹിന.,
.................................................................

ഉമ്മ നിങ്ങൾ കണ്ടതല്ലേ ഇത്തക്കും ഇഷ്ടമായി. പിന്നെ എന്തിനാ ഇനി ഞാനൂടെ കാണുന്നെ.

അതൊന്നും പറഞ്ഞാൽ പറ്റൂലാട്ടോ ഷാനു. ഇപ്പത്തെ കുട്യോൾക്കും ഡിമാണ്ട് ഒക്കെ ഉണ്ട് ചിലപ്പോൾ കുട്ടിക്ക് നിന്നെ പറ്റില്ലെങ്കിലോ.

അത് ശരിയാണ്, എന്നാൽ കണ്ടുകളയാം. ഉമ്മയും ഇത്തയും കണ്ടെത്തിയതോണ്ട് മനസ്സിൽ ടെൻഷൻ ഒന്നുമില്ല. എന്റെ ഫോട്ടോ അവൾ കണ്ടതുമാണ്. എന്നാലും ആദ്യമായാണ് ഒരു പെണ്ണുകാണൽ.

അതാ. ആ റൂമിലുണ്ട് പെണ്ണ്. അങ്ങോട്ട് ചെന്നോളു.
ഏതോ ഒരു പെൺകുട്ടി ചിരിച്ചുകൊണ്ട് ഒരു റൂമിനു നേരെ വിരൽ ചൂണ്ടി.

ഞാൻ ആ റൂമിനു നേരെ ചെന്നു. പെണ്ണ് പുറത്തേക്ക് നോക്കി ജനൽ ചാരി നിൽക്കുകയാണ്. ഞാനൊന്ന് തൊണ്ടയനാക്കി എന്റെ സാമിപ്യം അറീച്ചു.

അവൾ തിരിഞ്ഞതും എന്റെ കണ്ണ് രണ്ടും മുന്നോട്ട് തള്ളിപ്പോയി.

ഇവൾ.. അതെ ഷാഹിന തന്നെ..
നീ..?

എന്തേയ് ഇക്ക എന്നെ ആദ്യമായി കാണുന്നത് പോലെ.

അല്ല നീയാണോ കല്യാണപ്പെണ്ണ്.

അതെ..

അപ്പൊ ഇതുവരെ നിന്റെ കല്യാണം കഴിഞ്ഞില്ലേ..?

ഇല്ലല്ലോ..
ഇക്കയല്ലേ പറഞ്ഞത്, നിങ്ങടെ ഉമ്മയും ഇത്താത്തയും കണ്ടുപിടിക്കുന്ന ആളെ കേട്ടൂന്ന്. അതോണ്ട് ഞാൻ ഇക്കയെ വിട്ട് അവരെ പ്രേമിച്ചു.. പിന്നെ പിന്നെ പതിയെ നമ്മുടെ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ അവരങ് തീരുമാനിച്ചു. എന്നെ തന്നെ മതിയെന്ന്.

പിന്നെ ഇക്ക പറഞ്ഞപോലെ ഞാൻ പാവപ്പെട്ട വീട്ടിൽ ജനിച്ചിട്ടില്ല. അത് എന്റെ കുറ്റമല്ലല്ലോ. അനാഥയാകാൻ വേണ്ടി ഉപ്പാനെ കൊല്ലാനും പറ്റൂല.
പിന്നെ ഇപ്പൊ ഞാൻ പാവങ്ങളെ സഹായിക്കുന്നുണ്ട്. അവർക്കെല്ലാം സൗജന്യ ചികിത്സ. ഞാനിന്നൊരു ഡോക്ടർ ആണ്.

വളരെ സന്തോഷത്തോടെയാണ് അവൾ ഇതൊക്കെ പറഞ്ഞത്. പായസ ആ വായാടി പെണ്ണിന് ഒരു മാറ്റവുമില്ല.

ഇനിയിപ്പോ ഇക്ക ഇതിൽ നിന്നും എന്തേലും പറഞ്ഞു  ഊരിപ്പോയാൽ സത്യായിട്ടും ഞാൻ ഇങ്ങളെ വീട്ടിലെ ഉത്തരത്തിൽ കെട്ടിതൂങ്ങി ചാവും,

അതിന് എന്റെ വീട് വാർപ്പല്ലേ..?

ഇന്നേരത് വളിച്ച കോമഡി അടിക്കല്ലേ..

സമ്മതല്ലേ ഇക്ക..

അവൾ പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കി.

ഞാൻ അവളെ നോക്കിയൊന്ന് കണ്ണിറുക്കി.
.........................................................................................

ഇക്ക ഇനിയും കിടന്നില്ലേ.?
നാളെ രാജാസ് കോളേജുമായാണ് കളി പഴയ വെറും വാശിയുമൊക്കെ  ഇപ്പോഴും ഉണ്ടോ..?

ഇങ്ങെടുത്തു വാ കാട്ടിത്തരാം..

അയ്യാ ഇപ്പോൾ എട്ടാം മാസം ആണ്.
തൊട്ടുള്ള കളിയൊന്നും വേണ്ട.
ഇക്കൂസ്‌ നല്ല കുട്ടിയായി കിടന്നുറങ്ങാൻ നോക്ക്.

നാളെ എന്റെ കോളേജ് രാജാസിനെതിരെ വീണ്ടും മത്സരിക്കുകയാണ്. കാലിൽ ബൂട്ടില്ലെങ്കിലും  ഒരു പരശിലകനായി ഞാൻ ഗ്രൗണ്ടിന് പുറത്തുണ്ടാവും. പഴയ വെറും വാശിയുമായി.

ശുഭം
Unaisbinbasheer

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്