ഒരു ഓജോ ബോർഡ്‌ പ്രണയം

❤ഒരു ഓജോ ബോർഡ് പ്രണയം ❤
ഫുൾ പാർട്ട്‌

ഭാഗം -1
----------------------------------------------------------------
ഒരു കഥ എഴുതാനാണ് അവൾ ഇരുന്നത്. എന്തിനെക്കുറിച്ചാവണം എന്ന ആശങ്ക ഇത് വരെ തീർന്നിട്ടില്ല. ഇത്തവണ പതിവ് പ്രമേയങ്ങൾ ഒന്നും വേണ്ട. വ്യത്യസ്തമായി എന്തെങ്കിലും ആവണം. ഒരു പ്രേത കഥ തന്നെ ആവട്ടെ എന്നവൾ നിശ്ചയിച്ചു.

ഇവൾ പ്രിയ. എഴുത്തിന്റെ ലോകത്ത് അനാഥത്വത്തെ ഉപേക്ഷിച്ചവൾ. തന്റെ ജന്മ നിയോഗം എഴുത്താണെന്ന് കണ്ടെത്തിയവൾ. പതിനഞ്ചാം വയസ്സിൽ മാതാപിതാക്കൾ ഒരാക്‌സിഡന്റിൽ മരിച്ചപ്പോൾ അനാഥമാക്കപ്പെട്ട ജീവിതമാണവളുടേത്. ഭാരിച്ച സ്വത്തുക്കൾ സ്വന്തമായി ഉണ്ടായിരുന്നത്കൊണ്ട് പലരും അവൾക്ക് കൂട്ടിരുന്നു. തനിക്ക് വേണ്ടത് ഇവരെയല്ല എന്ന തിരിച്ചറിവ് ഉണ്ടായപ്പോൾ എഴുത്തിന്റെ ലോകത്തേക്ക് കടന്നതാണവൾ. ഇപ്പോൾ അതാണവളുടെ ജീവിതം തന്നെ.

ഇന്നുവരെ അവൾ അവലംബിക്കാത്ത ഒരാശയമാണ് പ്രേതം. അതിലൊന്നും അവൾ വിശ്വസിച്ചിരുന്നില്ല. മരണത്തിനപ്പുറം ആർക്കും ഈ ഭൂമിയിൽ നിലനിൽക്കാൻ കഴിയില്ല. കഴിയുമായിരുന്നെങ്കിൽ തന്റെ അച്ഛനും അമ്മയും ഒരിക്കലും തന്നെ വിട്ടുപോകില്ല. എങ്കിലും മറ്റുള്ളവരുടെ വിശ്വാസങ്ങളെ അവളൊരിക്കലും വില കുറച്ച് കാണാറില്ല.

എങ്ങനെ എഴുതി തുടങ്ങണമെന്ന് ഒരു രൂപവും കിട്ടിയില്ല. നമുക്ക് പരിചിതമല്ലാത്ത ആശയങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ പ്രയാസം തന്നെ. പക്ഷെ, ഇത് വായിക്കുന്നവരാരും പ്രേതങ്ങളല്ലോ. അവര്ക്കും ഈ അവസ്ഥ അന്യം തന്നെ. എങ്കിലും ഒരു ചിന്താകുഴപ്പം അവളെ ബാധിച്ചു. ദിവസങ്ങളോളം അവൾ ചിന്തിച്ചുകൊണ്ടിരുന്നു. മരണശേഷം ആർക്കെങ്കിലും തന്നോട് സംസാരിക്കാൻ കഴിഞ്ഞെങ്കിൽ... വെറുതെ അവൾ ആശിച്ചു. പെട്ടെന്നാണ് ഓജോ ബോർഡിനെപ്പറ്റി അവളോർത്തത്. പലരും പറഞ്ഞു കേട്ടതല്ലാതെ അതിൽ സത്യമുണ്ടോ എന്നവൾക്കറിയില്ല. അനുഭവസ്ഥരെ ഒന്നും കണ്ടുമുട്ടിയതുമില്ല. എന്തായാലും ഒന്ന് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു.

അർദ്ധരാത്രിയിൽ മെഴുകുതിരി വെട്ടത്തിൽ പ്രിയ തന്റെ ഓജോ ബോർഡിന് മുന്നിൽ ഒരാത്മാവിനെ പ്രതീക്ഷിച്ചിരുന്നു. ആ വലിയ വീട്ടിൽ അവൾ തനിച്ചായിരുന്നത്കൊണ്ട് മറ്റു ശല്യങ്ങളൊന്നും തേടിയെത്തില്ലെന്ന് അവൾക്കുറപ്പുണ്ടായിരുന്നു. അവിശ്വാസത്തിനു മേൽ വിശ്വാസത്തിന്റെ നേർത്ത പാളി വിരിച്ച് പ്രതീക്ഷയോടെ അവൾ വിളിച്ചു.
ഗുഡ് സ്പിരിറ്റ് പ്ളീസ് കം...
ഗുഡ് സ്പിരിറ്റ് പ്ളീസ് കം...
ഗുഡ് സ്പിരിറ്റ് പ്ളീസ് കം...
ഒരു നേർത്ത കാറ്റ് അവളെ തഴുകി കടന്നു പോയി. ഇടിയും മിന്നലും ചേർന്ന മഴയോടും കൊടുങ്കാറ്റിനോടും കൂടി മാത്രമാണ് സിനിമകളിൽ പോലും പ്രേതത്തെ കണ്ടിരിക്കുന്നത്. ആ മുൻവിധികളെ പാടെ തകർത്തു കൊണ്ട് ഒരു ഇളം തെന്നലിന്റെ അകമ്പടിയോടെ ആ ആത്മാവ് നാണയത്തിനു മുകളിൽ വച്ചിരിക്കുന്ന അവളുടെ വിരലുകളെ ചലിപ്പിച്ചു.

പ്രിയക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. വിശ്വാസത്തിനും അവിശ്വാസത്തിനും ഇടയിൽപ്പെട്ട് അവളുഴറി. എങ്കിലും ആദ്യത്തെ ചോദ്യം ഉന്നയിക്കാൻ അവൾ മറന്നില്ല.
നിങ്ങൾ ആരാണ്?
കൈവിരലുകൾ നാണയത്തോടൊപ്പം ചലിക്കുന്നത് അത്ഭുതത്തോടെ നോക്കികാണുകയായിരുന്നു പ്രിയ. അക്ഷരങ്ങളിലൂടെ സഞ്ചരിച്ച് ഒടുവിൽ തുടങ്ങിയിടത്ത് വന്നു നിന്നു. കൂട്ടി വായിച്ചപ്പോൾ ഒരുത്തരം കിട്ടി.
ആര്യൻ.
നിങ്ങൾ കൊല്ലപ്പെട്ടതാണോ?
ചോദ്യത്തിൽ അല്പം ആവേശം കൂടിപ്പോയെന്നു പ്രിയക്ക് തോന്നാതിരുന്നില്ല. പക്ഷെ ചോദ്യം പിൻവലിക്കാനും അവൾക്കായില്ല. ഉത്തരത്തിനായി ക്ഷമയോടെ അവൾ കാത്തിരുന്നു.
അതെ.
അല്പം ഭയം കലർന്ന ആശങ്ക അവളുടെ മനസ്സിൽ ഉടലെടുത്തെങ്കിലും അത് മറച്ചുപിടിക്കാനായി. ആരാണ് കൊന്നതെന്ന ചോദ്യം ചോദിയ്ക്കാൻ മനസ്സ് വെമ്പിയെങ്കിലും നിയന്ത്രിക്കാൻ അവൾക്ക് കഴിഞ്ഞു. വളരെ ശ്രദ്ധാപൂർവം അവൾ ചോദ്യങ്ങൾ ഓരോന്നായി ഉന്നയിച്ചു.

അയാൾ ഒരു ബാങ്കുദ്യോഗസ്ഥനായിരുന്നു. വലിയ തറവാട്ടിലെ ഒരംഗം. ഉന്നതകുലജാതൻ. അച്ഛനും അമ്മയും സഹോദരനും ഉണ്ട്. എല്ലാവരും ചേർന്ന് സന്തുഷ്ടമായി ജീവിച്ചിരുന്നു. പിന്നെ ആരാണ് നിങ്ങളെ കൊന്നത് എന്ന് ചോദിയ്ക്കാൻ അവൾ തുനിഞ്ഞു. പക്ഷെ ചോദ്യം മറ്റൊരു രൂപത്തിലാണ് പുറത്തേക്ക് വന്നത്.
എനിക്ക് നിങ്ങളെ കാണാനോ കേൾക്കാനോ കഴിയുമോ?
ചോദ്യത്തിനൊരുത്തരം കിട്ടുമെന്ന പ്രതീക്ഷയിൽ അവൾ തന്റെ വിരലുകളെ ഉറ്റുനോക്കി.

ഒരു ഇളം കാറ്റ് ഒരിക്കൽ കൂടി തന്നെ തഴുകി കടന്നു പോയോ എന്നവൾ സംശയിച്ചു.
പ്രിയാ..
ആരാണ് എന്നെ വിളിക്കുന്നത്? എന്നെ അന്വേഷിച്ച് ഈ വഴി ആരും വരാറില്ല. അതും ഈ നേരത്ത് ആരെങ്കിലും വരാൻ ഒട്ടും സാധ്യത ഇല്ല. പിന്നെ ആരാണ് തന്റെ പേര് വിളിച്ചത്? ആത്മാവിന്റെ മറുപടിക്കായി കാത്തിരുന്ന അവൾ മുഖമുയർത്തി നോക്കാൻ മടിച്ചു. അടുത്ത നിമിഷം വീണ്ടും അതേ ശബ്ദം. ഇത്തവണ അവൾ മുഖമുയർത്തി നോക്കുക തന്നെ ചെയ്തു. തനിക്കഭിമുഖമായി ഒരാൾ ഇരിക്കുന്നു. സുന്ദരനും സുമുഖനും യോഗ്യനുമായ ഒരാൾ. ഞെട്ടലോടെ അവൾ കൈകൾ പിൻവലിച്ചു. അകാരണമായ ഒരു ഭയം അവളെ പൊതിഞ്ഞു. വിയർപ്പു തുള്ളികൾ ശരീരത്തിൽ അവിടവിടെ പ്രത്യക്ഷപ്പെടാൻ തുടങ്ങി. പക്ഷെ അയാളുടെ മുഖം ശാന്തമാണ്. തികച്ചും ശാന്തം...
എന്തിനാണെന്നെ കാണാൻ ആഗ്രഹിച്ചത്?
നിങ്ങൾ... നിങ്ങൾ ആര്യനാണോ?
അതേ. ഭയം തോന്നുന്നുണ്ടോ?
പെട്ടെന്നുള്ള ഞെട്ടലിൽ നിന്നും അല്പം വിമുക്തയായ ശേഷം പ്രിയ തുടർന്നു.
ഇല്ല.
എന്നോട് സത്യസന്ധമായി മാത്രമേ മറുപടി പറയാവൂ പ്രിയ.. ഞാൻ മനുഷ്യനല്ല. ആത്മാവാണ്. നിന്റെ മനസ്സിന്റെ ഓരോ ചലനങ്ങളും എനിക്ക് അറിയാൻ കഴിയും.
വല്ലാത്തൊരവസ്ഥയിൽ ചെന്ന് പെട്ട പോലെ പ്രിയ വിളറി. ഒരുത്തരം പറയാൻ പെട്ടെന്നവൾക്കായില്ല. എങ്കിലും ഒരു ദീർഘ നിശ്വാസത്തിലൂടെ അവൾ തന്റെ സമചിത്തത കൈവരിച്ചു.
എല്ലാം നിങ്ങൾക്കറിയാൻ സാധിക്കുമെങ്കിൽ എന്തിനീ ചോദ്യങ്ങൾ?
ഒരു പുഞ്ചിരിയോടെ അയാൾ തുടർന്നു.
നീ എന്നെ വിളിച്ചു വരുത്തിയതാണ്. എന്നെ കാണണമെന്ന് ആവശ്യപ്പെട്ടതും നീ ആണ്. നിന്നെക്കുറിച്ചു എല്ലാം എനിക്കറിയാൻ സാധിക്കും. എങ്കിലും ഞാൻ ചോദ്യങ്ങൾ ചോദിക്കും. നിന്റെ ആത്മാർത്ഥതയെ പരീക്ഷിക്കാനാണത്. എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരേണ്ട ബാധ്യതയും നിനക്കുണ്ട്. അതിന് നീ തയ്യാറാണോ?
പ്രിയ ഒരു നിമിഷം ചിന്താകുഴപ്പത്തിലായി. താനിപ്പോൾ ഏത് അവസ്ഥയിലാണെന്ന് നിർവചിക്കാൻ പോലും പറ്റാത്തത്ര ആശയകുഴപ്പം അവളെ വലയം ചെയ്തു. എന്റെ ചിന്തകളെ തിരിച്ചറിയാൻ ഇയാൾക്ക് കഴിയുമെങ്കിൽ എന്തിനു പിന്നെ മറച്ചു പിടിക്കണം. സത്യമറിയാനാണ് താൻ ഇത്രയും ദുർഘടം പിടിച്ച ഈ ഉദ്യമത്തിന് ഇറങ്ങി തിരിച്ചത്. അപ്പോൾ നുണ പറയേണ്ട ആവശ്യകത ഇല്ലെന്നവൾക്ക് തോന്നി. മറുപടി നൽകാനായി പ്രിയ മുഖമുയർത്തി. അപ്പോഴും ആര്യൻ ശാന്തമായ മുഖത്തോടെ അവളെ തന്നെ വീക്ഷിക്കുകയായിരുന്നു.
(തുടരും)

ഒരു ഓജോ ബോർഡ് പ്രണയം - ഭാഗം -2
----------------------------------------------------------------
പുഞ്ചിരിയോടെ പ്രിയ തുടർന്നു.
തയ്യാറാണ് സുഹൃത്തേ..
എന്തിനാണ് നീ എന്നെ വിളിച്ചു വരുത്തിയത്?
ഒരു കഥ എഴുതാനാണ്. ആത്മാക്കളെ പറ്റി എഴുതണമെന്നു തോന്നി.
എന്നെ കാണാൻ ആഗ്രഹിച്ചത് എന്തിനാണ്?
കൂടുതൽ വിശദമായി ചോദിച്ചറിയാനാണ്.
അല്ല. നീ നുണ പറയുന്നു പ്രിയ..
അവൾ വല്ലാതെ ആയി.
നീ എന്നെ കാണാൻ ആഗ്രഹിച്ചിരുന്നില്ല. മറ്റെന്തോ ചോദിയ്ക്കാൻ തുനിഞ്ഞ നീ അറിയാതെ ആവശ്യപ്പെട്ടതാണ്, അല്ലെ?
ഒരു ചെറിയ നുണ പോലും കണ്ടുപിടിക്കപെടും എന്നവൾ തിരിച്ചറിഞ്ഞു. തെറ്റ് ചെയ്തപോലെ കുറ്റബോധത്തോടെ മൂകയായി ഇരുന്നതല്ലാതെ പ്രിയ ശബ്‌ദിച്ചില്ല.
ഒരിക്കൽ കൂടി ഞാൻ പറയുന്നു. എന്നോട് നുണ പറയരുത്. നീ എത്ര മാത്രം സത്യസന്ധ ആയിരിക്കുന്നുവോ അത്രയും നിനക്ക് ഗുണമേ ചെയ്യൂ. നിന്റെ ഓരോ നുണകളും ദോഷമായി ഭവിക്കുകയും ചെയ്തേക്കാം.
ഇല്ല ഇനിയാവർത്തിക്കില്ല. ക്ഷമിക്കൂ.
കുറച്ചു നേരം രണ്ടുപേരും മൗനമായി ഇരുന്നു. ഒടുവിൽ ആര്യനിലൂടെ അതിന് ഭംഗം വന്നു.
ഞാൻ ആത്മാവാണ്. മോക്ഷം കിട്ടാത്തതുകൊണ്ടാണ് ഞാൻ ഇപ്പോഴും ഈ ഭൂമിയിൽ അവശേഷിക്കുന്നത്. എന്റെ മരണത്തിനു തൊട്ട് മുൻപ് ഞാനാഗ്രഹിച്ച കാര്യം നടന്നു കഴിഞ്ഞാൽ എനിക്കീ ഭൂമിയിൽ നിന്നു വിട വാങ്ങാം.
പ്രിയ ആര്യന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കിയിരിക്കുകയാണ്. ഇപ്പോൾ ഭയം തെല്ലും അവളുടെ മനസ്സിലില്ല.
മരണ ശേഷം ആത്മാക്കൾക്ക് ഭൂമിയിൽ വാസമില്ല എന്ന് നീ വിശ്വസിക്കുന്നു അല്ലെ?
ഹും... പ്രിയ മൂളി.
ശരിയാണ്. പക്ഷെ ജീവിച്ചിരിക്കുമ്പോളത്തെയോ മരണത്തിനു തൊട്ടു മുന്പുള്ളതോ ആയ ആഗ്രഹങ്ങൾ സാധിച്ചുകിട്ടും വരെ ആത്മാക്കൾക്ക് ഭൂമിയിൽ സഞ്ചരിക്കാം. അതിന് വേണ്ടി ആരെയെങ്കിലും ഉപയോഗപ്പെടുത്താം. ആരുടെയെങ്കിലും ശരീരത്തിൽ ആവേശിക്കാം. അത് സാധിക്കും വരെ ഭൂമിയിൽ യഥേഷ്ടം സഞ്ചരിക്കാം.
പ്രിയ സംശയ ഭാവത്തിൽ ആര്യനെ നോക്കി.
നിന്റെ സംശയങ്ങൾ നിനക്കു ചോദിക്കാം. പക്ഷെ എല്ലാത്തിനും ഉത്തരം നൽകാൻ എനിക്ക് കഴിയില്ല. കാരണം നീ മനുഷ്യനാണ്.
ആര്യൻ പ്രിയയുടെ ചോദ്യത്തിനായി ക്ഷമയോടെ കാത്തിരുന്നു.
നിങ്ങൾ എന്നിൽ ആവേശിക്കുവാൻ ആഗ്രഹിക്കുന്നുവോ?
പുഞ്ചിരിയോടെ ആര്യൻ മറുപടി നൽകി.
ഇല്ല. പക്ഷെ, നീ എനിക്കൊരു ഉപകരണമാണ്. എന്റെ മോക്ഷപ്രാപ്തിക്ക് നീ എന്നെ സഹായിച്ചേ തീരൂ.
പറയൂ ആര്യൻ ഞാൻ എന്താണ് ചെയ്യേണ്ടത്?
പറയാം. പക്ഷെ, അതിന് മുൻപ് എനിക്ക് ചില നിബന്ധനകൾ ഉണ്ട്. നീ അതിന് സമ്മതിക്കുമെങ്കിൽ മാത്രം നമുക്കീ സംഭാഷണം തുടരാം.
എന്ത് നിബന്ധന?
എന്റെ കഥ നൂറു ശതമാനം സത്യസന്ധമായി നീ എഴുതാൻ പാടില്ല.
പ്രിയക്ക് അത്ഭുതമാണ് ആദ്യം തോന്നിയത്. എങ്കിലും സമ്മതിക്കാതെ തരമില്ല എന്നതുകൊണ്ട് അവൾ പറഞ്ഞു.
സമ്മതം.
നമ്മൾ തമ്മിലുള്ള കൂടിക്കാഴ്ചയെ പറ്റി ഒരിക്കലും ആരും അറിയാൻ പാടില്ല.
സമ്മതം
വാക്ക് തെറ്റിക്കുന്നത് നിനക്ക് ദോഷം ചെയ്യും. നല്ലവണ്ണം ആലോചിച്ച് വേണം മറുപടി പറയാൻ.
പക്ഷെ, പ്രിയക്ക് ആലോചിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. അവൾ ഒരിക്കൽ കൂടി സമ്മതം മൂളി.
ഇനി ചോദിക്കൂ. നിനക്കെന്താണ് അറിയേണ്ടത്?
ആര്യന്റെ ജീവിതമാണ് അറിയേണ്ടത്.
ഒരു നിമിഷം അയാൾ പ്രിയയെ ഉറ്റുനോക്കി. തെല്ലു നേരത്തെ ആലോചനക്കൊടുവിൽ അയാൾ തന്റെ കഥ പറഞ്ഞു തുടങ്ങി...

പാലക്കാട് കൊല്ലങ്കോടിനടുത്ത് കടുങ്ങല്ലൂർ മനയിൽ ജയന്തൻ വർമ്മയുടെയും രാധാ ദേവിയുടെയും മൂത്ത പുത്രനായാണ് ഞാൻ ജനിച്ചത്. അനുജൻ അനന്തൻ. എല്ലാംകൊണ്ടും സമ്പന്നമായിരുന്നു ജീവിതം. പണത്തിലും, സന്തോഷത്തിലും, ബന്ധുബലത്തിലും, അങ്ങനെ ഒന്നിലും കുറവുകളൊന്നും പറയാനില്ല. പഠനത്തിലും മികവ് പുലർത്തിയിരുന്നത് കൊണ്ട് ഒരു ജോലി പ്രയാസമുണ്ടായില്ല. ഉത്തരേന്ത്യയിൽ ജോലിക്കായി പോകുന്നത് വീട്ടിൽ വലിയ താല്പര്യമില്ലാത്ത വിഷയമായിരുന്നെങ്കിലും ഇഷ്ടങ്ങൾക്ക് എതിര് നിൽക്കാത്ത മാതാപിതാക്കൾ സമ്മതം മൂളി. ജോലി ഒരത്യാവശ്യമായിരുന്നില്ലെങ്കിലും സ്വന്തമായ ഒരു നിലനിൽപ്പ് ഞാൻ ആഗ്രഹിച്ചു. അത് മനസ്സിലാക്കിയ അച്ഛൻ അനുഗ്രഹിച്ചയച്ചു.

ബാങ്ക് ജോലി ഒഴിവ് സമയം കുറക്കുന്ന ഉദ്യോഗമാണെങ്കിലും ഞാനത് വളരെയധികം ആസ്വദിച്ചിരുന്നു. ഇതിനിടയിൽ ഉല്ലാസങ്ങൾക്കും ഞാൻ സമയം കണ്ടെത്തിയിരുന്നു. അങ്ങനെ ഒരു വേളയിലാണ് ഞാൻ അവളെ കണ്ടുമുട്ടുന്നത്. ബീച്ചിൽ തിരമാലകൾക്കൊപ്പം മനസ്സിനെ സഞ്ചരിക്കാൻ വിട്ടിരിക്കുമ്പോളാണ് അവളെന്റെ ശ്രദ്ധയിൽപ്പെടുന്നത്. വളരെയധികം ക്ഷീണിതയായിരുന്നു അവൾ. ഒരുപാടലഞ്ഞു നടന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണാമായിരുന്നു. കടലിന്റെ അനന്തതയിലേക്ക് കണ്ണുംനട്ട് അവളും ഒരിടത്തിരുന്നു. എന്തോ ഒരാകര്ഷണം തോന്നിയെങ്കിലും സംസാരിക്കാൻ ഞാൻ മുതിർന്നില്ല.

പിന്നീട് പലയിടങ്ങളിലും വച്ച് അവളെ കണ്ടു മുട്ടിയെങ്കിലും സംസാരിക്കാനോ പരിചയപ്പെടാനോ സാധിച്ചില്ല. പല ഭാവങ്ങളിൽ ആണവളെ കണ്ടുമുട്ടിയത്. ചിലപ്പോൾ ക്ഷീണിതയെങ്കിൽ മറ്റു ചിലപ്പോൾ ഊർജസ്വലയായിരുന്നു. ചിലപ്പോൾ വാചാലയായും ചിലപ്പോൾ മൗനിയായും കണ്ടു. പരിചയമില്ലാഞ്ഞിട്ടും എന്റെ ഓർമ്മകളിലും ചിന്തകളിലും പലപ്പോഴായി അവൾ കടന്നു വന്നു.

ഒരു ദിവസം താമസസഥലത്തേക്ക് ധൃതിയിൽ നടന്നു പോകുന്നതിനിടക്ക് അവളുമായി ഒരു കൂട്ടിയിടിയുണ്ടായി. ഞാൻ ക്ഷമാപണം നടത്തിയെങ്കിലും എന്നെ ഉറ്റുനോക്കിയതല്ലാതെ അവൾ മിണ്ടിയില്ല. അവളാണെന്നു തിരിച്ചറിഞ്ഞപ്പോൾ ഒന്ന് പരിചയപ്പെടണമെന്നു എന്റെ മനസ്സ് കൊതിച്ചു. പലപ്പോഴായി കണ്ടിരുന്നത്കൊണ്ടാവാം ഞാൻ ഒരു കോഫിക്ക് ക്ഷണിച്ചപ്പോൾ അവൾ എതിർത്തില്ല. ഒരു ചെറിയ കോഫീ ഷോപ്പിൽ ടേബിളിനു ഇരുവശവുമായി ഞങ്ങളിരുന്നു.

സുന്ദരമായ അവളുടെ മിഴികളാണ് എന്നെ ആദ്യം ആകർഷിച്ചത്. അല്ല, മൊത്തത്തിൽ അവൾ സുന്ദരി തന്നെ. ഒന്നിനും അഴകില്ലെന്നു പറയാൻ വയ്യ. പക്ഷെ ഗൗരവം വിടാത്ത മുഖം. എന്തെങ്കിലും ഒന്ന് ചോദിക്കാനായി മനം തുടിച്ചെങ്കിലും ശബ്ദം പുറത്തു വന്നില്ല. ആ മുഖത്തേക്ക് ഉറ്റുനോക്കി അൽപ നേരം ഞാൻ ഇരുന്നു. എന്റെ നോട്ടം അസഹ്യമായതുകൊണ്ടോ എന്തോ അവൾ തന്നെ ആ മൗനം ഭഞ്ജിച്ചു.
എന്തിനാണ് എന്നെ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്?
ആ ചോദ്യം എന്നിൽ ഒരു അത്ഭുതവും പുഞ്ചിരിയും വിടർത്തി. അവൾ മലയാളി ആണെന്നത് എന്നെ ഏറെ സന്തോഷിപ്പിച്ചു.
പലയിടത്തും ഈ നോട്ടം ഞാൻ ശ്രദ്ധിച്ചിരുന്നു. എന്തിനാണത്?
എന്തോ... നോക്കിയിരിക്കാൻ തോന്നുന്നു. പലതവണ കണ്ടതുകൊണ്ടാവാം ഏറെ പരിചയമുള്ളപോലെ. പേരെന്താണ്?
ഒരു നിമിഷം എന്റെ കണ്ണിലേക്ക് തന്നെ നോക്കിക്കൊണ്ടവൾ മറുപടി പറഞ്ഞു.
നീന
പലപ്പോഴും പലയിടത്തും വച്ച് കണ്ടല്ലോ. ഇവിടെ എന്ത് ചെയ്യുന്നു?
ഒന്നും ചെയ്യുന്നില്ല. ഒരു ജോലിക്ക് വേണ്ടിയുള്ള അലച്ചിൽ ആണ്.
പിന്നെയും പലതും ഞാനവളോട് ചോദിച്ചു. നാടും വീടും അവൾക്കില്ലെന്നവൾ പറഞ്ഞു. കോട്ടയത്ത് ഒരനാഥാലയത്തിലാണ് അവൾ വളർന്നതെന്നും ഡിഗ്രി വരെ പഠിച്ചിട്ടുണ്ടെന്നും, ജീവിക്കാൻ ഒരു ജോലി അത്യാവശ്യമാണെന്നും അവൾ പറഞ്ഞു. പിന്നെയും ഞാൻ എന്തൊക്കെയോ ചോദിച്ചു. പലതിനും മൗനമായിരുന്നു ഉത്തരം. അവളുടെ ചുണ്ടുകളേക്കാൾ അവളുടെ മിഴികൾ ഏറെ സംസാരിക്കുന്നുണ്ടായിരുന്നു.

ഒരു കോഫീ കുടിക്കുന്ന നേരത്തിനിടക്ക് എന്റെ ജീവിതം ഞാനവൾക്ക് കൈമാറുകയായിരുന്നു എന്നെനിക്ക് തോന്നി. എന്നെപ്പറ്റി ഞാനവളോട് പറഞ്ഞു. എന്റെ പരിചയത്തിൽ ജോലിക്ക് ശ്രമിക്കാമെന്നു പറഞ്ഞു അവളുടെ കോണ്ടാക്ട് നമ്പർ ഞാൻ വാങ്ങി. പ്രതീക്ഷയോടെ അവളെനിക്കാത്ത നൽകുമ്പോൾ നിനക്ക് നല്കാൻ പോകുന്ന ജോലി എന്നെ സ്നേഹിക്കലാണെന്നു എന്റെ മനസ്സ് അവളോട് മന്ത്രിക്കുന്നുണ്ടായിരുന്നു.
പക്ഷെ, അതവൾ കേൾക്കുന്നുണ്ടായിരുന്നില്ല.
*****
പ്രിയക്ക് വല്ലാതെ മടുത്തു തുടങ്ങിയിരുന്നു. കേൾക്കുന്നത് ഒരാളുടെ ജീവിതമാണ്. പച്ചയായ ജീവിതം. അതും സംഭവിച്ച് കഴിഞ്ഞതായിട്ടുള്ള കാര്യങ്ങൾ. പക്ഷെ, അവൾക്കതിൽ വലിയ താല്പര്യം  തോന്നിയില്ല. അതിനൊരു കാരണവും ഉണ്ടായിരുന്നു. ആരുടെയെങ്കിലും സ്നേഹത്തിൽ അവൾക്ക് വിശ്വാസമുണ്ടായിരുന്നില്ല. അവളുടെ അനുഭവങ്ങൾ അതായിരുന്നു.
എന്റെ കഥ കേൾക്കാനാഗ്രഹിച്ച നിനക്ക് ഇത്ര വേഗം മടുത്തുപോയോ പ്രിയാ..?
നിർവികാരയായി അവൾ ആര്യനെ നോക്കി.
ആര്യൻ നിങ്ങൾ പറയുന്നതൊക്കെയും നിങ്ങളുടെ മാത്രം കഥയാണ്. അല്ല, കഥയല്ല, അനുഭവങ്ങളാണ്. പക്ഷെ, എനിക്കതൊന്നും ഉൾകൊള്ളാൻ സാധിക്കുന്നില്ല.
ഇല്ല പ്രിയാ.. എനിക്കറിയാം. നിനക്കിതുൾക്കൊള്ളാനാവില്ല. കാരണം, കപടമായ സ്നേഹം മാത്രമേ നീ കണ്ടിട്ടുള്ളു. നിസ്വാർത്ഥമായ പ്രേമം നിനക്കാസ്വദിക്കാനായിട്ടില്ല.
ശരിയാണ് ആര്യൻ. എന്റെ ജീവിതം ഏകാന്തത മാത്രമേ എനിക്ക് പറഞ്ഞു തന്നിട്ടുള്ളു.
പക്ഷെ, പ്രിയാ.. നീ ഒരിക്കൽ മനസ്സിലാക്കും. നിർവ്യാജമായ പ്രണയം എന്താണെന്ന്. യാതൊരു ലാഭേച്ഛയും  കൂടാതെ ഒരാളെ സ്‌നേഹിക്കുമ്പോൾ നിനക്ക് മനസ്സിലാവും ഞാൻ അനുഭവിച്ച അവസ്ഥ എന്താണെന്ന്. അങ്ങനെയേ പ്രണയിക്കാവൂ. അത് ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ. പക്ഷെ ആ പ്രണയത്തീയിൽ വെന്തുരുകാതിരിക്കാൻ നിനക്ക് കഴിയണം എങ്കിൽ മാത്രമേ നീ വിജയിക്കൂ. അല്ലെങ്കിൽ നീ തോറ്റു പോകും. എന്നെപ്പോലെ തോറ്റുപോകും.
അതൊരലർച്ചയായിരുന്നു. അന്നേരം അയാളുടെ കണ്ണുകളിൽ അഗ്നി ജ്വലിക്കും പോലെ തോന്നി അവൾക്ക്.
(തുടരും)

ഒരു ഓജോ ബോർഡ് പ്രണയം - ഭാഗം -3
----------------------------------------------------------------
അടുത്ത നിമിഷം സമചിത്തത കൈവരിച്ച ആര്യൻ പ്രിയയോട് ചോദിച്ചു.
ഭയന്ന് പോയോ?
വിറങ്ങലിച്ച് നിൽക്കുകയായിരുന്നു അവൾ. ആര്യനിൽ നിന്നും അങ്ങനെ ഒരു നീക്കം അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല. അയാളൊരു മനുഷ്യനല്ല എന്നത് അവളെ കൂടുതൽ ഭയപ്പെടുത്തി. അവളുടെ മനസ്സ് വായിച്ചിട്ടെന്നപോലെ അവൻ പറഞ്ഞു.
പ്രിയാ.. ഭയപ്പെടേണ്ട. നിന്നെ ഞാൻ ഒന്നും ചെയ്യില്ല.
ആത്മാക്കൾക്ക് വികാരങ്ങളുണ്ടോ?
എന്തുകൊണ്ടില്ല. ഞാൻ മോക്ഷം കിട്ടാത്ത ആത്മാവാണ്. ശരീരമില്ല എന്ന് മാത്രമേ ഉള്ളു. എനിക്കും മനുഷ്യനെപ്പോലെ ചിന്തിക്കാനാവും.
ഒന്നും മനസിലാകാതെ നിൽക്കുകയാണ് പ്രിയ. അവൾക്കെന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ചോദിക്കാതെ തന്നെ ആര്യൻ എല്ലാം മനസ്സിലാകുന്നുണ്ടായിരുന്നു. ഒരു പുഞ്ചിരിയോടെ അയാൾ തുടർന്നു.
പ്രിയാ.. നീ എന്താണാലോചിക്കുന്നതെന്ന് എനിക്കറിയാം. പക്ഷെ, നിന്റെ ചോദ്യങ്ങൾക്ക് ഇപ്പോളെനിക്ക് ഉത്തരം തരാനാവില്ല. ക്ഷമയോടെ കാത്തിരിക്കൂ. നിന്റെ ആശങ്കകൾക്കെല്ലാം മറുപടി ലഭിക്കും.
കുറച്ച് നേരം അയാൾ മൗനിയായി ഇരുന്നു. അയാൾ പറഞ്ഞതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു പ്രിയ. പ്രണയം. അതെപ്പോഴെങ്കിലും തനിക്കാസ്വദിക്കാനാകുമോ? പലരും അതിന്റെ മധുരം രുചിച്ച് കഴിഞ്ഞിരിക്കുന്നു. തനിക്ക് മാത്രം അത് വിലക്കപ്പെട്ട കനിയായിരുന്നു. തന്നെ ആരെങ്കിലും പ്രണയിച്ചിട്ടുണ്ടോ? ഇല്ല, അല്ലെങ്കിൽ അതറിയാൻ താൻ ശ്രമിച്ചിട്ടില്ല. എല്ലാവരുടെയും സ്നേഹത്തിനെ കാപട്യമായി മാത്രമാണ് കണ്ടത്. എല്ലാർക്കും താൻ ഒരു അതിർവരമ്പ്‌ വരച്ചിരുന്നു. അതിനെ ആരും മറികടന്നില്ല. അല്ലെങ്കിൽ അതിനു അനുവദിച്ചില്ല. ഇനിയൊരാൾ ആ അതിർവരമ്പുകൾ ഭേദിച്ച് വരുമോ? ഇല്ലെന്ന് തന്നെയാണ് മനസ്സ് പറയുന്നത്. പക്ഷെ...
പ്രിയാ...
നിനക്കിപ്പോൾ ഒരുപാട് ചിന്തിക്കാൻ തോന്നും. അതെന്ത്കൊണ്ടാണെന്ന് എനിക്ക് വ്യക്തമായി അറിയാം. നിന്റെ ഉള്ളിൽ എവിടെയോ പ്രണയത്തിന്റെ വിത്തുകൾ വീണുകഴിഞ്ഞിരിക്കുന്നു. അത് മുളക്കാൻ ഇനി അധിക നേരം വേണ്ട.
ആര്യൻ നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്? പ്രണയത്തിന്റെ വിത്തുകൾ വീണുപോലും. ആരെ പ്രണയിക്കാൻ? ഞാൻ ഒറ്റയാളാണ്. എനിക്ക് കൂട്ടുകാർ പോലുമില്ല. നിങ്ങൾക്കെന്നെ പറ്റി ഒന്നുമറിയില്ല.
പുഞ്ചിരിയോടെ ആര്യൻ പ്രിയയെ നോക്കി.
പ്രിയാ... ഞാൻ നേരത്തെ നിന്നോട് പറഞ്ഞിരുന്നു. ഞാൻ മനുഷ്യനല്ല. എനിക്ക് നിന്റെ മനസ്സിന്റെ ഓരോ ചെറിയ ചലനങ്ങൾ പോലും വായിക്കാനാകും.
അവൾ അയാളെ ഉറ്റുനോക്കി. അവൾക്കൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.
വിട്ടു കളയൂ പ്രിയാ. നമുക്ക് തുടരാം.
അവൾ വീണ്ടും അവന്റെ ജീവിതകഥയിലേക്ക് കാതോർത്തു.

പിന്നീടുള്ള ദിവസങ്ങളിൽ പലപ്പോഴും അവളെ കണ്ടിരുന്നു. പലതും സംസാരിച്ചു. അവൾക്കൊരു ജോലിക്കായി ഞാനും പലവഴിക്ക് ശ്രമിച്ചിരുന്നു. ഒടുവിൽ അവളത് നേടുക തന്നെ ചെയ്തു. ആ സന്തോഷ വാർത്ത അറിയിക്കാൻ അവളോടി വന്നു. ആദ്യമായ് ഞാനവളെ നിറഞ്ഞ ചിരിയോടെ കാണുകയായിരുന്നു. കണ്ണെടുക്കാൻ തോന്നിയില്ല. എന്റെ ഹൃദയത്തിൽ അവളോടുള്ള പ്രണയം പതഞ്ഞു പൊങ്ങുകയായിരുന്നു. ആ കണ്ണുകളിൽ എന്തെന്നില്ലാത്ത സന്തോഷവും തിളക്കവും കാണാമായിരുന്നു. അവളെ ഹൃദയത്തോട് ചേർത്ത് വക്കാൻ കൊതിച്ചു പോയി. പ്രണയം... അതെത്ര മനോഹരമാണെന്ന് തിരിച്ചറിയുകയായിരുന്നു. പ്രണയം കൊണ്ട് ഞാൻ അന്ധനായ പോലെ തോന്നി എനിക്ക്. ഇനിയൊന്നും വേണ്ട, അവൾ മാത്രം മതി. അത്രക്കും ഞാനവളിൽ അനുരാഗപരവശനായികഴിഞ്ഞിരുന്നു.

ദിവസങ്ങൾ കൊഴിഞ്ഞുകൊണ്ടിരുന്നു. അവളിൽ കൂടുതൽ ആകൃഷ്ടനായി ഞാൻ മാറി. മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾ കാണുമായിരുന്നു. അതെന്റെ പ്രണയത്തെ കൂടുതൽ ശക്തിപ്പെടുത്തി. പക്ഷെ, ഒരിക്കൽ പോലും എന്റെ മനസ്സ് അവൾക്ക് മുന്നിൽ തുറന്ന് കാട്ടാൻ കഴിഞ്ഞില്ല. അവളറിയുന്നുണ്ടാകും എന്ന് ഞാൻ വിശ്വസിച്ചു. പക്ഷെ അവളത് ഭാവിച്ചില്ല. ഒടുവിൽ ഒരുനാൾ ഞാൻ തുറന്ന് പറയുക തന്നെ ചെയ്തു. പ്രതീക്ഷിച്ചതെന്തോ കേട്ട പോലെ അവളെന്നെ ഉറ്റുനോക്കി. ആ സമയത്ത് അവളുടെ കണ്ണുകളിലെ ഭാവമെന്താണെന്ന് എനിക്ക് വായിക്കാൻ കഴിഞ്ഞില്ല. ഏറെ നേരത്തെ നിശ്ശബ്ദതക്കുശേഷം ഞാൻ തന്നെ മൗനം വെടിഞ്ഞു.
നീന... എന്താണൊന്നും മിണ്ടാത്തത്?
എന്താണീ മൗനത്തിന്റെ അർത്ഥം? സമ്മതമോ അതോ...
നീന കുറെ നേരം കൂടി മിണ്ടാതെയിരുന്നു. അവളുടെ മൗനം എന്നെ കൂടുതൽ അക്ഷമനാക്കി. പിന്നെ പതിയെ അവൾ സംസാരിച്ചു തുടങ്ങി.
ആര്യൻ... എന്നെപ്പറ്റി നിങ്ങൾക്കൊന്നും അറിയില്ല. നമ്മൾ തമ്മിൽ കാണുന്നു സംസാരിക്കുന്നു എന്നല്ലാതെ പരസ്പരം അറിയാൻ നമ്മൾ ശ്രമിച്ചിട്ടില്ല. മാത്രമല്ല, ഞാൻ ഒരു അനാഥയാണ്. ആരോരുമില്ലാത്തവൾ. സമ്പത്തും ബന്ധുബലവും ഇല്ലാത്തവൾ. നിങ്ങൾ ഇതെല്ലാമുള്ളവനാണ്. നിങ്ങൾക്ക് എന്നെക്കാൾ നല്ല കുട്ടികളെ കണ്ടെത്താൻ കഴിയും. പിന്നെന്തിന് ഞാൻ?
നീന... ഇഷ്ടം തോന്നുന്നത് സമ്പത്തോ കുടുംബമോ കുലമോ ജാതിയോ ഒന്നും നോക്കിയല്ല. അത് ഹൃദയത്തിൽ തോന്നേണ്ടതാണ്. നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ എന്തോ ഒരു ഇഷ്ടം എനിക്ക് തോന്നിയിരുന്നു. ഓരോ തവണ കാണുമ്പോളും അത് കൂടി കൂടി വന്നു. നീ എനിക്ക് വേണ്ടി ജനിച്ചവളാണെന്നൊരു തോന്നൽ. ഇല്ലെങ്കിൽ നമ്മൾ തമ്മിൽ കാണേണ്ടതിന്റെയോ ഇത്രമേൽ പരിചയപ്പെടേണ്ടതിന്റെയോ ഒരാവശ്യകതയും ഇല്ല. എനിക്ക് നിന്നെ ഒരുപാടിഷ്ടമാണ്. ഒരു ജീവിതം മുഴുവൻ ഞാൻ നിന്റെ കൂടെയുണ്ടാകും എന്റെ മരണം വരെ.
*****
പ്രിയ അക്ഷമായാകാൻ തുടങ്ങിയിരുന്നു. എന്തൊക്കെയോ മാനസികാസ്വാസ്ഥ്യങ്ങൾ അവൾക്കുണ്ടായി. ആര്യന്റെ പ്രണയം അവളെ വല്ലാതെ അലോസരപ്പെടുത്തി.
പ്രിയാ...
ഞെട്ടലോടെ പ്രിയ ആര്യനെ നോക്കി. ശാന്തമായ മുഖത്തോടെ ഒരു ചെറു പുഞ്ചിരിയോടെ അവൾക്ക് മുന്നിൽ ഇരിക്കുകയായിരുന്നു ആര്യൻ.

എന്തിനാണിങ്ങനെ അസ്വസ്ഥയാകുന്നത്?
പ്രിയ എന്ത് പറയണമെന്ന് ആലോചിക്കുകയായിരുന്നു അവൾ. എന്ത് പറഞ്ഞാലും സത്യം എന്താണെന്ന് ആര്യൻ തിരിച്ചറിയും പിന്നെ ഉത്തരത്തിനെന്ത് പ്രസക്തി.

പ്രിയാ... നീ പോലും അറിയാതെ നിന്റെ മനസ്സ് പലതും ആഗ്രഹിക്കുന്നു.
ആര്യൻ നിങ്ങൾക്കെല്ലാം അറിയാൻ കഴിയുമല്ലോ. പറയൂ, എന്റെ മനോവ്യഥക്ക് കാരണമെന്തെന്ന്.
പുഞ്ചിരിയോടെ ആര്യൻ തുടർന്നു.
നിന്റെ മനസ്സ് സ്നേഹം കൊതിക്കുന്നു. അതാണ് നീ അസ്വസ്ഥയാകുന്നത്. നിനക്ക് സ്നേഹിക്കാൻ നിന്നെ സ്നേഹിക്കാൻ ഒരാൾ വേണമെന്ന് നിനക്ക് ആഗ്രഹമുണ്ട്.

പ്രിയ ആര്യനെ ഉറ്റു നോക്കി. സ്വന്തം മനസ്സിനെ അവളൊന്നു വിശകലനം ചെയ്തു നോക്കി. ഇയാൾ പറയുന്നതാണോ സത്യം? പെട്ടെന്നൊരുത്തരം കിട്ടിയില്ല അവൾക്ക്. ഒരു പ്രണയ കഥ, അല്ല ഒരാളുടെ ജീവിതം കേൾക്കുമ്പോൾ എന്റെ മനസ്സ് അസ്വസ്ഥമാകുന്നതെന്തിന്? ഇല്ല. തനിക്ക് കേൾക്കേണ്ടത് ഇയാളുടെ പ്രണയ കഥയല്ല. പ്രിയ ആര്യന്റെ മുഖത്തേക്ക് നോക്കി. അവളെ സസൂക്ഷ്മം നോക്കിയിരിക്കുകയായിരുന്നു അയാൾ.

പ്രിയ ഞാൻ പറയുന്നത് മുഴുവൻ കേൾക്കൂ. എന്റെ കഥ പൂർത്തിയാകുമ്പോൾ നിനക്ക് ഒരുത്തരം കിട്ടും. ക്ഷമയോടെ കാത്തിരിക്കൂ.

അവൾ വീണ്ടും അവന്റെ വാക്കുകൾക്ക് കാതോർത്തു

ദിവസങ്ങളെടുത്തു നീനയിൽ നിന്നൊരു അനുകൂല മറുപടി കിട്ടാൻ. അവളെ സ്വന്തമാക്കാൻ വേണ്ടി എന്തും ത്യാഗം ചെയ്യാൻ ഞാൻ തയ്യാറായിരുന്നു. അച്ഛനും അമ്മയും എന്റെ ഇഷ്ടങ്ങൾക്കിന്ന് വരെ എതിര് നിന്നിട്ടില്ല. അതുകൊണ്ട് ഇതും അവർ എതിർക്കില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ആ ധൈര്യത്തിലാണ് നീനയെയും കൊണ്ട് നാട്ടിലേക്ക് പുറപ്പെട്ടത്. പക്ഷെ, അവിടെ ഞാൻ പ്രതീക്ഷിച്ചതായിരുന്നില്ല സംഭവിച്ചത്. അച്ഛനും അമ്മയും നീനയെ സ്വീകരിക്കാൻ തയ്യാറായില്ല. മാത്രവുമല്ല, അവർ അവളെ വല്ലാതെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. നീനയെ ഉപേക്ഷിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. എന്നെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ എല്ലാവരും ശ്രമിച്ചെങ്കിലും ഞാൻ നീനക്കൊപ്പം തിരിച്ച് പോരുക തന്നെ ചെയ്തു. നീനയുടെ കൈയും പിടിച്ച് എന്റെ തറവാടിന്റെ പടിയിറങ്ങുമ്പോൾ ഞാനൊന്ന് തിരിഞ്ഞു നോക്കി. കണ്ണീരോടെ നിൽക്കുകയായിരുന്നു അമ്മയും അച്ഛനുമൊക്കെ. ഇനി ഈ പടി ചവിട്ടരുതെന്നു പറയുമ്പോളും അച്ഛൻ കരയുകയായിരുന്നു. നാടും വീടുമൊക്കെ അവിടെ എനിക്ക് നഷ്ടമാകുകയായിരുന്നു. പക്ഷെ, അതെന്റെ ജീവിതത്തിൽ ഞാൻ ചെയ്ത വലിയ തെറ്റാണെന്ന് മനസ്സിലാക്കാൻ ഒരുപാട് വൈകിപ്പോയി.
*****
ആര്യൻ അൽപനേരം മൗനമായി ഇരുന്നു. പ്രിയയുടെ മനസ്സിൽ പല വേലിയേറ്റങ്ങളും നടക്കുന്നുണ്ടായിരുന്നു. ഒരു പ്രണയത്തിന്റെ വിത്ത് അവളുടെ മനസ്സിൽ മുളക്കാൻ തുടങ്ങിയിരുന്നു. ആര്യൻ നീനയെ സ്നേഹിച്ചതുപോലെ തന്നെ സ്നേഹിക്കാൻ ആരുമില്ലെന്നവൾ പരിതപിച്ചു. വല്ലാത്ത വേദന തോന്നി. മാതാപിതാക്കളുടെ സ്നേഹം പോലും മതിയാവോളം ആസ്വദിക്കാൻ കഴിയാത്ത താൻ ഒരു ഭാഗ്യദോഷി ആണെന്നവൾക്ക് തോന്നി. പ്രിയ ആര്യനെ നോക്കി. അവളെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു അയാൾ. അവളുടെ ചിന്തകൾക്ക് അയാൾ ഒരു മറുപടിയും നൽകിയില്ല. അൽപനേരത്തിന് ശേഷം അയാൾ വീണ്ടും പറഞ്ഞു തുടങ്ങി.

തറവാട്ടിൽ നിന്നും ഇറങ്ങിപോരേണ്ടി വന്നതിൽ എനിക്ക് വല്ലാത്ത വിഷമമുണ്ടായിരുന്നു. ജീവിതത്തിൽ ആദ്യമായി ഞാനെന്റെ അച്ഛനെ ധിക്കരിക്കുകയായിരുന്നു. പക്ഷെ നീനയെ ഉപേക്ഷിക്കാനും എന്റെ മനസ്സനുവദിച്ചില്ല. നിനക്ക് സംഭവിച്ചതിലൊന്നും ഒരത്ഭുതവും ഉണ്ടായില്ല. പ്രതീക്ഷിച്ചതെന്തോ സംഭവിച്ച പോലെ അവൾ നിർവികാരയായിരുന്നു. അവളുടെ ആ മനോഭാവം എന്നെ ആശ്ചര്യപ്പെടുത്തി. അത് ഞാനവളോട് ചോദിക്കുകയും ചെയ്തു.
ആര്യൻ.. ഞാൻ ഇതൊക്കെ നേരത്തെ പറഞ്ഞതല്ലേ. ഇതൊക്കെ അങ്ങനെയേ വരൂ എന്നെനിക്ക് നേരത്തെ അറിയാമായിരുന്നു. ഞാൻ നിങ്ങൾക്ക് ഒരു ബാധ്യതയാവും.
നീനാ.. അങ്ങാനൊന്നും പറയരുത്. വീട് വിട്ടിറങ്ങേണ്ടി വന്നത് എന്നെ വേദനിപ്പിച്ചു എന്നുള്ളത് നേര് തന്നെ. പക്ഷെ ഞാനൊരിക്കലും നിന്നെ ഉപേക്ഷിക്കില്ല. എന്റെ ജീവനുള്ളിടത്തോളം ഞാൻ നിന്നെ സ്നേഹിക്കും. അങ്ങേയറ്റം സ്നേഹത്തോടെ ഞാൻ പറഞ്ഞതെങ്കിലും അവൾക്ക് എന്റെ സ്നേഹത്തിൽ അല്പം പോലും വിശ്വാസം തോന്നിയില്ല. അവളുടെ ജീവിതം അവളെ പഠിപ്പിച്ചത് അതായിരുന്നു. എന്റെ സ്നേഹംകൊണ്ട് ഞാനതിനെ മാറ്റിയെടുക്കും എന്നുറച്ച് തീരുമാനിച്ചു.
അധികം വൈകാതെ ഞാൻ നീനയെ രജിസ്റ്റർ വിവാഹം ചെയ്തു. 
(തുടരും)

ഒരു ഓജോ ബോർഡ് പ്രണയം - ഭാഗം -4
-----------------------------------------------------------------
പ്രിയയ്ക്ക് വല്ലാത്ത വേദന തോന്നി. ആര്യന്റെയും നീനയുടെയും പ്രണയത്തിൽ പ്രിയക്ക് അസൂയ തോന്നി. അതോടൊപ്പം ഒരുപാട് ആശങ്കയും സംശയങ്ങളും അവളുടെ മനസ്സിൽ ഉയർന്നു വന്നു. തന്റെ സംശയങ്ങളുടെ ഉത്തരങ്ങൾക്കായി അവൾ ആര്യനെ നോക്കി. അയാൾ ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു. ഏറെ നേരം ആ അവസ്ഥ തുടർന്നു. പ്രിയ വല്ലാതെ അസ്വസ്ഥയാകാൻ തുടങ്ങി. എന്തെങ്കിലും പറയാൻ അവൾ തുടങ്ങുമ്പോഴേക്കും ആര്യൻ പറയാൻ തുടങ്ങിയിരുന്നു.

വളരെ സന്തോഷത്തിലായിരുന്നു ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. ആദ്യമൊക്കെ നീന ഒരു നിർവികാരവസ്ഥയിലായിരുന്നു. പോകെ പോകെ അവൾ എന്നെ ഉൾകൊള്ളാൻ തുടങ്ങിയിരുന്നു. സ്നേഹവും സന്തോഷവും ഞങ്ങളുടെ ജീവിതത്തിൽ നിറഞ്ഞു നിന്നു. പരസ്പരം പിരിയാൻ കഴിയാത്ത വിധം ഞങ്ങൾ അടുത്തിരുന്നു. പക്ഷെ....

ആര്യൻ പിന്നെയും മൗനിയായി. ഇത്തവണ പ്രിയക്ക് തീരെ ക്ഷമ കിട്ടുന്നുണ്ടായില്ല.

ആര്യൻ... എന്താണ്? എന്താണൊരു പക്ഷെ? എന്താണ് സംഭവിച്ചതെന്ന് പറയൂ.

ആര്യൻ പ്രിയയെ നോക്കി.
എന്താണ്? എന്താണ് നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത്?

ആര്യൻ പ്രിയയുടെ കണ്ണുകളിലേക്ക് നോക്കി. പിന്നെ തുടർന്നു.

പ്രിയാ... ഞാൻ നിന്നോടൊരു കാര്യം ആവശ്യപ്പെടുന്നു. എന്നെ നീ സഹായിക്കുമോ?

തീർച്ചയായും സഹായിക്കും. എന്ത് വേണം?ഞാനെന്ത് ചെയ്തു തരണം നിങ്ങൾക്ക്?

ആവേശം കൂടിപോകുന്നു പ്രിയാ.. സമാധാനമായി ചിന്തിക്കൂ. എനിക്ക് വാക്ക് തരുമ്പോൾ രണ്ടു തവണ ചിന്തിക്കൂ.

ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
ഞാനെന്ത് ചിന്തിക്കാനാണ്. നിങ്ങൾക്കൊരു സഹായം ചെയ്തു തരുന്നത് കൊണ്ട് എനിക്കൊന്നും നഷ്ടപ്പെടാനില്ല. അല്ലെങ്കിലും എനിക്കെന്ത് നഷ്ടപെടാനാണ്. ഒന്നുമില്ല. ഒന്നും...

അത്രയും പറയുമ്പോഴേക്കും അവൾ കരഞ്ഞുപോയി. കണ്ണീരോടെ അവൾ പറഞ്ഞു.

എനിക്കാരുമില്ല. ഞാൻ ഒറ്റക്കായവളാണ്. എന്നെ ആർക്കും വേണ്ട. എന്റെ മാതാപിതാക്കൾ പോലും എന്നെ തനിച്ചാക്കി മറ്റൊരു ലോകത്തേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു. പിന്നെ കൂടെയുണ്ടായിരുന്നവർക്ക് വേണ്ടത് എന്റെ പണം മാത്രമാണ്. എനിക്ക് വേണ്ടത് സ്നേഹവും. അതെനിക്ക് എവിടെ നിന്നും കിട്ടുന്നില്ല. ഞാൻ ഏകയാണ്. നിങ്ങളാണിപ്പോളെന്റെ സുഹൃത്ത്. നിങ്ങളുടെ കഥ കേൾക്കുമ്പോൾ എനിക്ക് അസൂയ തോന്നുന്നു. നീനയെ നിങ്ങൾ എത്രമാത്രം സ്നേഹിക്കുന്നു. ഭാഗ്യം ചെയ്തവൾ. നിങ്ങളുടെ വേർപാട് അവളെ ഏറെ വേദനിപ്പിക്കുന്നുണ്ടാവും. ആരോരുമില്ലാത്ത അവൾ മുമ്പത്തേതിനെക്കാൾ ഏറെ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടാവും അല്ലെ?

പെട്ടെന്നാണ് അയാളുടെ ഭാവം മാറിയത്. ജ്വലിക്കുന്ന കണ്ണുകളോടെ അയാൾ പ്രിയയെ നോക്കി. അയാളുടെ രൗദ്ര ഭാവം അവളെ വല്ലാതെ ഭയപ്പെടുത്തി. അങ്ങനൊരു അവസ്ഥ വന്നുചേരുമെന്ന് അവളൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവൾ വിറക്കാൻ തുടങ്ങി. എന്താണയാൾക്ക് സംഭവിച്ചതെന്ന് ചോദിക്കാൻ അവൾ ആഗ്രഹിച്ചെങ്കിലും അതിനുള്ള ധൈര്യം ഉണ്ടായില്ല. പലവിധ ചിന്തകളും ഭയവും കൂടികലർന്നു അവളാകെ വിഷമിച്ചു. അവളുടെ മനസ്സ് വായിക്കാനായതുകൊണ്ടോ എന്തോ അയാൾ പെട്ടെന്ന് തന്നെ ശാന്തനായി.

ഭയന്നുവോ? ഭയപ്പെടേണ്ട. ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ.. നിന്നെ ഞാൻ ഒന്നും ചെയ്യില്ല.

ഒരല്പം ആശ്വാസം കിട്ടിയപോലെ പ്രിയ ദീർഘ നിശ്വാസമയച്ചു. ഭയം മുഴുവനായിട്ടും അവളെ വിട്ടുപോയില്ല. എങ്കിലും അയാളുടെ ശാന്തമായ മുഖംകണ്ടപ്പോൾ എന്തൊക്കെയോ ചോദിയ്ക്കാൻ അവൾക്ക് തോന്നി.

എന്താണ് ഇപ്പോൾ സംഭവിച്ചത്? എന്തിനാണിത്രയും ദേഷ്യം? സത്യം പറയൂ. നിങ്ങൾക്കെന്താണ് സംഭവിച്ചത്?

ഒരു ചെറുപുഞ്ചിരിയാണ് അയാൾ മറുപടിയായി നൽകിയത്.

പറയൂ ആര്യൻ. നിങ്ങൾ... നിങ്ങൾ എങ്ങനെയാണ് മരിച്ചത്? ആരാണ് നിങ്ങളെ...?

അടുത്ത നിമിഷം അയാളുടെ മുഖം വീണ്ടും വലിഞ്ഞു മുറുകി. പക്ഷെ, ഇത്തവണ അലറിവിളിച്ചില്ല. നിയന്ത്രണം വിടാതെ അയാൾ അവളെ നോക്കി.

എന്നെ കൊന്നത്.... എന്നെ കൊന്നത്.... എന്നെ കൊന്നത് എന്റെ നീനയാണ്.

ഒരു ഞെട്ടലോടെയാണ് പ്രിയ ആ വാക്കുകളെ സ്വീകരിച്ചത്. വിശ്വസിക്കാനാവാതെ അവളയാളെ തുറിച്ചു നോക്കി. കോപം ജ്വലിച്ചിരുന്ന കണ്ണുകളിൽ ഇപ്പോൾ വേദനയാണ്. പ്രിയക്ക് ഒന്നും മനസ്സിലാക്കാനായില്ല. പക്ഷെ അവളുടെ മനസ്സ് വല്ലാതെ വേദനിച്ചു. കൂടുതൽ എന്തെങ്കിലും അയാൾ പറയണമെന്ന് അവളാഗ്രഹിച്ചു. ഒരക്ഷരം പോലും അയാൾ മിണ്ടിയില്ല. അവസാനം അവൾ തന്നെ സംസാരിക്കാൻ തുടങ്ങി.

എന്തൊക്കെയാണ് നിങ്ങളീ പറയുന്നത്? നീന... അവളെന്തിന് നിങ്ങളെ? ആയിരിക്കില്ല ആര്യൻ. നിങ്ങൾക്കെന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടാകും.

ഇല്ല പ്രിയ. എനിക്കറിയാം. ഒരു തെറ്റും എനിക്ക് സംഭവിച്ചിട്ടില്ല. ഞാൻ വ്യക്തമായി കണ്ടതാണ്. അവളെന്നെ...

നിറഞ്ഞ വേദനയോടെ ആര്യൻ പ്രിയയെ നോക്കി. ആ നോട്ടം പ്രിയക്ക് ഏറെ വിഷമം ഉണ്ടാക്കി. എന്തൊക്കെയാണ് സംഭവിച്ചിരിക്കുക എന്നവൾക്ക് ഒരു രൂപവും കിട്ടിയില്ല. എന്തിനായിരിക്കും അവൾ... ? ഒരായിരം ചിന്തകൾ അവളുടെ മനസ്സിൽ കടന്നു കൂടി. ഉത്തരങ്ങൾക്കായി അവൾ ആര്യൻ നോക്കി.

അവൾ.. എന്റെ നീന.. അവൾ ഞാൻ കരുതിയ പോലെ ഉള്ളൊരു പെണ്ണായിരുന്നില്ല പ്രിയാ... എനിക്ക് തെറ്റ് പറ്റിയിരുന്നു. അവളെ തിരഞ്ഞെടുത്തതിൽ എനിക്ക് തെറ്റുപറ്റിയിരുന്നു. അവൾക്കുവേണ്ടി ഞാൻ എല്ലാം ഉപേക്ഷിച്ചു. എന്റെ മാതാപിതാക്കളെ പോലും. പക്ഷെ അവൾ... അവൾക്ക് വേണ്ടിയിരുന്നത് എന്റെ സ്നേഹമായിരുന്നില്ല. അവളാഗ്രഹിച്ചത് എന്നെയായിരുന്നില്ല.

പിന്നെ....?

പണം. പണം മാത്രമായിരുന്നു അവളുടെ ലക്‌ഷ്യം. അതിനു വേണ്ടി മാത്രമാണവൾ ജീവിച്ചത്. അനാഥത്വം അവളെ ഒരു ദുരാഗ്രഹിയായി വളർത്തി. സാമ്പത്തില്ലായ്മ അവളെ അത്യാഗ്രഹിയാക്കി. എല്ലാ കാര്യങ്ങളിലും അവളത് പ്രകടമാക്കിയിരുന്നു. പക്ഷെ, ആദ്യമൊന്നും ഞാനതത്ര കാര്യമാക്കിയില്ല. പോകെ പോകെ എനിക്ക് മനസ്സിലായി, അവൾ എന്നിൽ നിന്നും ആഗ്രഹിച്ചത് പണം മാത്രമായിരുന്നു. എന്റെ ആത്മാർത്ഥമായ സ്നേഹത്തിനു അവൾക്കൊരു വിലയും തോന്നിയില്ല. പതിയെ ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങി. വഴക്കുകൾ സ്ഥിരം സംഗതിയായി മാറി. പക്ഷെ, എങ്കിലും ഞാനവളെ സ്നേഹിച്ചിരുന്നു പ്രിയാ.. അങ്ങേയറ്റം സ്നേഹിച്ചിരുന്നു.

അത്രയും പറയുമ്പോളേക്കും അയാൾ വല്ലാതെ വിങ്ങിപ്പൊട്ടി കരഞ്ഞു പോയി. പ്രിയക്ക് അയാളോട് വല്ലാത്ത സഹതാപവും അനുകമ്പയും സ്നേഹവുമൊക്കെ തോന്നി. പാവം ആര്യൻ. ഇയാൾ എത്ര നല്ല മനുഷ്യനാണ്. സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു മനസ്സുണ്ടിയാൾക്ക്. എന്നിട്ടും ഇതായിരുന്നല്ലോ വിധി. അവൾക്കേറെ വേദന തോന്നി. ആര്യന്റെ വേദന തന്റെയും വേദനയാണെന്നവൾക്ക് തോന്നി. അയാളെ ചേർത്തുപിടിച്ചു ആശ്വസിപ്പിക്കാൻ അവൾ വല്ലാതെ കൊതിച്ചു. ഓടിച്ചെന്നവൾ അയാളെ കെട്ടിപിടിച്ചു. പക്ഷെ... അപ്പോളാണവൾക്ക് സ്ഥലകാലബോധമുണ്ടായത്. ആര്യൻ.. ആര്യൻ ഒരു മനുഷ്യനല്ല. ഒരാത്മാവാണ്. അയാൾക്ക് ശരീരമില്ല. താൻ കാണുന്നതത്രയും ഒരു നിഴൽ പോലെ മിഥ്യയാണ്. താനിപ്പോഴും ഒരു മനുഷ്യനാണ്. അയാളുടെ വികാരങ്ങളെ നിയന്ത്രിക്കാനോ ആശ്വസിപ്പിക്കാനോ കഴിയില്ലെന്നതിൽ അവൾക്കൊരുപാട് സങ്കടം തോന്നി. അവളുടെ ചിന്തകളും ദുഖങ്ങളും കാടുകയറുന്നത് ആര്യൻ അറിയുന്നുണ്ടായിരുന്നു. അയാൾ അവളെത്തന്നെ ഉറ്റുനോക്കി. ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് അയാൾ വീണ്ടും പറയാനാരംഭിച്ചു.

അവളെ സ്നേഹിച്ച പോലെ ഞാൻ ഈ ഭൂമിയിൽ ഒന്നിനെയും സ്നേഹിച്ചില്ല. അത്രക്കും അവളെനിക്ക് വിലപ്പെട്ടതായിരുന്നു. എന്റെ സ്നേഹം കൊണ്ട് അവളെ മാറ്റിയെടുക്കാനാകും എന്ന് ഞാൻ വിശ്വസിച്ചു. അതിനു വേണ്ടി ഞാൻ പരിശ്രമിക്കുകയും ചെയ്തു. എന്റെ വീട്ടുകാർ അവളെ സ്വീകരിച്ചതിന്റെ പേരിൽ എന്നെ ഉപേക്ഷിച്ചെങ്കിലും എന്റെ പേരിൽ ഒരു വലിയ തുക ഡെപ്പോസിറ് ആയി നൽകി. ചില പ്രോപ്പർട്ടീസും എന്റെ പേരിൽ എഴുതി വച്ചു. അവളുടെ സ്വഭാവം മനസ്സിലാക്കിയതുകൊണ്ട് ഞാനത് മനപ്പൂർവ്വം അവളിൽ നിന്ന് മറച്ചു വച്ചു. പക്ഷെ എങ്ങിനെയോ അവളത് മനസ്സിലാക്കി. അന്ന് മുതൽ അവളെന്നോട് സ്നേഹം അഭിനയിക്കാൻ തുടങ്ങി. ആ കാപട്യം മനസ്സിലാകാതെ ഞാനവളെ വിശ്വസിച്ചു. ഒരു ദിവസം എല്ലാം അവളുടെ പേരിൽ ആക്കണമെന്ന ആവശ്യവുമായി അവൾ വന്നു. അന്ന് ഞാൻ മനസ്സിലാക്കി, വാളേ ഒരിക്കലും തിരുത്താൻ കഴിയില്ലെന്ന്. എന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ച ദിവസമായിരുന്നു അന്ന്. വലിയൊരു തർക്കം തന്നെ ഞങ്ങൾക്കിടയിലുണ്ടായി. ഒന്നും അവൾക്ക് കൊടുക്കില്ലെന്നും എല്ലാം തിരികെ കൊടുക്കാൻ പോകുകയാണെന്നും ഞാൻ തീർത്തു പറഞ്ഞു. അത് വരെ കാണാത്ത വേറൊരു മുഖമായിരുന്നു അപ്പോൾ നീനയ്ക്ക്. പകയോടെ അവളെന്നെ നോക്കി. പിന്നീട് ഒരക്ഷരം പോലും ഞങ്ങൾ തമ്മിൽ ഉരിയാടുകയുണ്ടായില്ല. ഒന്നും മിണ്ടാതെ ഞാനും വീട്ടിൽ നിന്നും ഇറങ്ങി. ഏറെ നേരത്തിനു ശേഷം അവളുടെ കാൾ വന്നതിന് പ്രകാരമാണ് ഞാൻ വീട്ടിലേക്ക് തിരിച്ചത്. പാതിവഴിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് അവളെനിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു, മരണത്തിന്റെ കയറുമായി. ഒന്നും അറിയാതെ വിഡ്ഢിയെപ്പോലെ ഞാൻ ഓടി ചെല്ലുകയായിരുന്നു മരണത്തിലേക്ക്. ഒരു ആക്സിഡന്റ് രൂപത്തിൽ എന്നെ ഇല്ലാതാക്കാൻ അവൾക്കെളുപ്പം സാധിച്ചു. പക തീരാത്ത പോലെ പിന്നെയും പിന്നെയും എന്നെ ഇടിച്ചു തെറിപ്പിക്കുമ്പോൾ ഞാൻ കണ്ടു അവളുടെ ചുണ്ടിൽ ക്രൂരമായ ഒരു പുഞ്ചിരി. എന്റെ മരണം ഒരു തീരാ വേദന പോലെ അവൾ മറ്റുള്ളവർക്കുമുമ്പിൽ അഭിനയിച്ചു ഫലിപ്പിച്ചു. ഇപ്പോളും എനിക്ക് കാണാം എല്ലാം നേടിയെടുത്ത സന്തോഷത്തിൽ അവൾ ജീവിക്കുന്നുണ്ട്. എന്റെ ഭാര്യ എന്ന അവകാശത്തിൽ എല്ലാം അവൾ സ്വന്തമാക്കിയിരുന്നു. ഒരിക്കലും ഒന്നും ആരും അറിയില്ലെന്ന സമാധാനത്തിൽ അവൾ ജീവിക്കുന്നു. സന്തോഷത്തോടെ ജീവിക്കുന്നു.

പ്രിയ ആകെ വല്ലാത്ത അവസ്ഥയിലായി. കെട്ടാത്തത്രയും വിശ്വസിക്കാൻ പറ്റാത്ത പോലെ അവൾ നിന്നു. ആരയന്റെ വേദനയെന്തെന്ന് അവൾക്കു മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു. ആര്യനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് മാത്രം അവൾക്കൊരു രൂപവും കിട്ടിയില്ല. അവളുടെ ഉള്ളിലെ അയാളറിയുന്നുണ്ടാകും എന്ന ആശ്വാസത്തിൽ അവൾ അയാളെ നോക്കി.

പ്രിയാ... നീ നെയ്‌ക്കൊരു സഹായം ചെയ്ത് തരാമെന്നു വാഗ്ദാനം ചെയ്തിരുന്നു.

തീർച്ചയായും ഞാൻ ചെയ്യും ആര്യൻ. നിങ്ങൾക്ക് വേണ്ടി ഞാനെന്തും ചെയ്യും. പറയൂ ആര്യൻ. ഞാനെന്താണ് നിങ്ങൾക്ക് ചെയ്തു തരേണ്ടത്?

ആര്യൻ അൽപനേരം പ്രിയ നോക്കിയിരുന്നു. അവൻെറ വാക്കുകൾക്കായി അവൾ കാതോർത്തിരുന്നു. അവനാവശ്യപ്പെട്ടാൽ ജീവൻ പോലും കൊടുക്കാൻ അവൾ തയ്യാറായിരുന്നു. അത്രക്കും അവളുടെ മനസ്സിനെ അവൻ കീഴ്‌പ്പെടുത്തി കഴിഞ്ഞിരുന്നു. അവളുടെ നൊമ്പരം മനസ്സിലാക്കിയിട്ടും അവൻ അതിനെപ്പറ്റി ഒരക്ഷരം പോലും ഉരിയാടിയില്ല.

നീ എനിക്ക് വേണ്ടി നീനയെ കാണണം. അവൾ ചെയ്താ തെറ്റിന് ഒരു തെളിവ് പോലും അവശേഷിക്കുന്നില്ല എന്ന ധൈര്യത്തിൽ ജീവിക്കുകയാണവൾ. നീ അവളെ കാണണം. എല്ലാം നിനക്കറിയാമെന്നും തെളിവുകൾ നിന്റെ പക്കലുണ്ടെന്നും നീ അവളെ ബോധ്യപ്പെടുത്തണം. ഒരു നിമിഷമെങ്കിലും ചെയ്തത് തെറ്റായിപ്പോയി എന്നവൾക്ക് തോന്നണം. ചെയ്യില്ലേ പ്രിയാ..?

ആര്യൻ... നിങ്ങൾക്ക് വേണ്ടി ഞാനെന്തും ചെയ്യാൻ തയ്യാറാണ്.

അത്രയും മാത്രം പറഞ്ഞവൾ ഏറെ നേരം മൗനിയായി. ആ മൗനത്തിലൂടെ അവളൊരായിരം കാര്യങ്ങൾ ആര്യനോട് പറയുന്നുണ്ടായിരുന്നു. പക്ഷെ എല്ലാം അറിഞ്ഞിട്ടും ആര്യൻ ഒന്നിനും മറുപടി നൽകിയില്ല. ആര്യന് വേണ്ടി ആ നീനയെ കാണാൻ തന്നെ പ്രിയ തീരുമാനിച്ചു.
*****
നീനയെ കാണാൻ ചെന്ന പ്രിയക്കൊപ്പം ആര്യനുമുണ്ടായിരുന്നു. അദൃശ്യനായി പ്രിയക്ക് മാത്രം ദൃഷ്ടിയിൽ തെളിയും വിധം അവൻ മറഞ്ഞു നിന്നു. പ്രിയ വാതിൽ മുട്ടി കാത്തു നിന്നു. അക്ഷമയോടെ ആര്യനും.

ആരാണ്?

നീന വാതിൽ തുറന്നപ്പോൾ പ്രിയ അൽപനേരം നീനയെ നോക്കി നിന്നു. സുന്ദരിയാണവൾ. ആര്യൻ പറഞ്ഞതത്രയും സത്യം. സുന്ദരമായ നീർമിഴികൾ. അതിനുള്ളിൽ നിഗൂഢതകൾ ഒളിഞ്ഞുകിടപ്പുണ്ടെന്ന സത്യം ഇപ്പോൾ തനിക്ക് മാത്രം അറിയാം.

ആരാണ് നിങ്ങൾ?

ഞാൻ പ്രിയ.. നീനയല്ലേ.

അതെ.

ഞാൻ നിങ്ങളെ കാണാനായി വന്നതാണ്. എനിക്കല്പം സംസാരിക്കാനുണ്ടായിരുന്നു. അകത്തേക്ക് വന്നോട്ടെ?

നീന അവളെ അകത്തേക്ക് ക്ഷണിച്ചു. പ്രിയ മെല്ലെ ആര്യനെ നോക്കി. നീനയെ തന്നെ നോക്കുകയാണയാൾ. ആ സമയത്ത് അയാളുടെ കണ്ണുകളിലെ ഭാവമെന്തെന്ന് വായിച്ചെടുക്കാൻ പ്രിയക്കായില്ല. അവൾ അതിനായി ശ്രമിക്കവേ നീനയുടെ ശബ്ദം അവളുടെ ചിന്തകളെ മുറിച്ചു.

നിങ്ങൾ ആരാണ്? എനിക്ക് നിങ്ങളെ മനസ്സിലായില്ല.

നിങ്ങൾക്കെന്നെ അറിയില്ല. പക്ഷെ ഞാൻ നിങ്ങളെ അറിയും അതിനേക്കാൾ നന്നായി ആര്യനെ അറിയും.

നീനയുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം പ്രിയ കണ്ടു. പക്ഷെ ഭാവവ്യത്യാസമൊന്നും മുഖത്തു പ്രതിഫലിക്കാതിരിക്കാൻ അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

നിങ്ങൾ എന്തിനാണ് വന്നത്? ആര്യനെ എങ്ങനെ അറിയാം?

പ്രിയ ഒരു പുഞ്ചിരിയോടെ പറഞ്ഞു തുടങ്ങി.

ആര്യനെ ഞാൻ നന്നായി അറിയും. ആര്യൻ നിങ്ങളെ വല്ലാതെ സ്നേഹിച്ചിരുന്നു അല്ലെ?

നീന സങ്കടം അഭിനയിക്കാൻ തുടങ്ങി. പക്ഷെ സംശയം കലർന്ന ഭാവം അവളുടെ കണ്ണുകളിൽ കളിയാടിയിരുന്നു. ആര്യൻ നീനയെത്തന്നെ നിരീക്ഷിക്കുകയായിരുന്നു.

നീന... ആര്യൻ എങ്ങനെയാണ് മരിച്ചത്?

അതൊരാക്സിഡന്റായിരുന്നു. വീട്ടിലേക്ക് വരികയായിരുന്നു. വഴിയിൽ വച്ച് ആര്യനെ... ഇടിച്ച കാർ നിർത്താതെ പോകുകയായിരുന്നു.

നീന മെല്ലെ കണ്ണ് തുടച്ചു. പ്രിയ രോഷത്തോടെ നീനയെ നോക്കി.

ആര്യനെ ഇടിച്ചത് കാർ ആണെന്ന് നിങ്ങൾക്കെങ്ങനെ അറിയാം?

ആ ചോദ്യം നീനയ്ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു. മറന്നു തുടങ്ങിയ വിഷയം വീണ്ടും കുത്തി പൊക്കിയ വ്യഗ്രതയിൽ അറിയാതെ അവളുടെ നാവിൻ തുമ്പിൽ നിന്നും വീണു പോയതാണ്.

അത്... പോലീസ്.. പോലീസ് പറഞ്ഞതാണ്.

പെട്ടെന്ന് പ്രിയ വികാരാവേശത്തിൽ നീനയോട് കയർത്തു.

കള്ളം.. നിങ്ങൾ നുണ പറയുന്നു. ആര്യനെ കൊന്നതാണ്. നിങ്ങളാണാര്യനെ കൊന്നത്.  മരിക്കുന്നതിന് മുൻപ് ആര്യൻ അത് വ്യക്തമായി കണ്ടിരിക്കുന്നു. നിങ്ങളുടെ പണക്കൊതിയാണ് എല്ലാം ചെയ്തത്. ആര്യന്റെ കണക്കില്ലാത്ത സമ്പത്തിനും സ്വത്തിനും വേണ്ടി  നിങ്ങൾ അയാളെ കൊല്ലുകയായിരുന്നു. അല്ലെ?

പ്രിയയുടെ അപ്രതീക്ഷിതമായ പൊട്ടിത്തെറി നീനയെ ഞെട്ടിച്ചു. പെട്ടെന്നൊരുത്തരത്തിനായി നീന പരതി. നീനയ്ക്ക് വാക്കുകൾക്ക് ഇടം കൊടുക്കും മുമ്ബ് പ്രിയ തുടർന്നു.

നിങ്ങളെ അളവറ്റു സ്നേഹിച്ചിരുന്നില്ലേ ആര്യൻ. നിങ്ങളത് മനസ്സിലാക്കിയില്ല. പണത്തിൽ മാത്രമായിരുന്നു നിങ്ങൾക്ക് കണ്ണ്. ആര്യനിലെ സമ്പത്തിന്റെ അളവ് മാത്രമാണ് നിങ്ങളെ അയാളിലേക്ക് അടുപ്പിച്ചത്. ഒരു തരിമ്പും നിങ്ങളയാളെ സ്നേഹിച്ചിട്ടില്ല. പാവം ആര്യൻ സ്നേഹം മാത്രം പ്രതീക്ഷിച്ചാണ് അയാൾ ജീവിതം തുടങ്ങിയത്. നിങ്ങൾക്ക് വേണ്ടി എല്ലാം ഉപേക്ഷിക്കാൻ പോലും ആര്യൻ തയ്യാറായി. സ്നേഹം കൊണ്ട് നിങ്ങളെ തിരുത്താനാകുമെന്നും അയാൾ വിശ്വസിച്ചു. ആ മനുഷ്യനെയാണ് നിങ്ങൾ അതിദാരുണമായി കൊന്നുകളഞ്ഞത്. എന്നിട് ഒന്നും അറിയാത്ത പോലെ അഭിനയിച്ചു. നല്ലൊരു ഭാര്യപോലെ പെരുമാറി. വിഷമം നടിച്ചു. എല്ലാം പണത്തിനു വേണ്ടി അല്ലെ? ഒന്നിനും തെളിവില്ലെന്ന സമാധാനത്തിൽ ആരും ഒരിക്കലൂം തന്നെ കണ്ടു പിടിക്കില്ലെന്ന ആശ്വാസത്തിൽ ഇപ്പോഴും ജീവിക്കുന്നു. ഇല്ല നീന നിങ്ങളെ ഞാൻ വെറുതെ വിടില്ല. ആര്യനെ കൊന്നത്
നിങ്ങളാണെന്നതിന് വേണ്ട എല്ലാ തെളിവും എന്റെ കൈവശം ഉണ്ട്. ഞാൻ അതെല്ലാം നിയമത്തിനു മുന്നിൽ ഹാജരാക്കും. നിങ്ങളെ ശിക്ഷിക്കാൻ വേണ്ട നടപടികൾ എല്ലാം ഞാൻ കൈക്കൊള്ളും. അതിനിനി ഏതറ്റം വരെയും പോകാൻ ഞാൻ തയ്യാറാണ്. കാത്തിരുന്നോളു നീന എല്ലാത്തിന്റെയും ശിക്ഷ നിങ്ങളെ തേടിയെത്തുക തന്നെ ചെയ്യും.

നീന ആകെ വിളറി വിയർത്തിരിക്കുകയാണ്. ഒരക്ഷരം പോലും മിണ്ടാൻ അവൾക്കാവുന്നില്ല. തൊണ്ട വറ്റി നാക്കൊട്ടിയപോലെ നിന്നതല്ലാതെ ഒന്ന് ചലിക്കാൻ പോലും നീനയ്ക്ക് സാധിക്കുമായിരുന്നില്ല. കത്തി ജ്വലിക്കുമ്പോലെ നിൽക്കുകയായിരുന്നു പ്രിയ. നീനയുടെ മറുപടിക്ക് കാത്തു നില്കാതെ കൊടുങ്കാറ്റുപോലെ പ്രിയ പുറത്തിറങ്ങി. അൽപ നേരത്തിനു ശേഷം ആര്യന്റെ ശബ്ദം അവളെ തേടിയെത്തി.

പ്രിയാ...

പുഞ്ചിരിയോടെ അയാൾ അവളെ നോക്കി.

നന്ദിയുണ്ട് എല്ലാത്തിനും.. നിനക്കിനി കഥയെഴുതാം. ഞാൻ എന്റെ ജീവിതം മുഴുവൻ നിനക്കുമുന്നിൽ തുറന്നു വച്ചിരിക്കുന്നു. നീയിനി സ്വാതന്ത്രയാണ്. ഞാനും. എന്റെ അവസാന ആഗ്രഹവും സാധിച്ചിരിക്കുന്നു. ഈ ഭൂമിയിൽ എന്റെ ആത്മാവിന്റെ വാസവും അവസാനിച്ചിരിക്കുന്നു. മടങ്ങുകയാണ്. ഒരിക്കൽ കൂടി എല്ലാത്തിനും നന്ദി.

ആര്യൻ പ്രിയയെ നോക്കി.

എന്നെ ഉപേക്ഷിച്ചു പോകുകയാണോ ആര്യൻ? എന്റെ മനസ്സിന്റെ ചെറിയ ചലനങ്ങൾ പോലും മനസ്സിലാകും എന്ന് പറഞ്ഞിട്ട്, എന്റെ നൊമ്പരം നിങ്ങളറിയുന്നില്ലേ? ഒന്നും അറിയാത്തതായി ഭാവിക്കയാണ് അല്ലെ ആര്യൻ?
ഞാൻ ഈ ഭൂമിയിൽ തനിച്ചാണ് ആര്യൻ. സ്നേഹം മാത്രമേ ഞാൻ ആഗ്രഹിച്ചുള്ളു. അത് അര്ഹതപെടാത്തവൾക്ക് നൽകി ജീവൻ പോലും ബലി കൊടുത്തില്ലേ നിങ്ങൾ. എനിക്കിനി നിങ്ങളെ വിട്ട് ജീവിക്കാനാവില്ല ആര്യൻ..

പ്രിയാ.. വിഡ്ഢിത്തം പറയാതിരിക്കൂ. നിന്നെ സ്വീകരിക്കാൻ ഞാൻ മനുഷ്യനല്ല. ഈ ഭൂമിയിലെ വാസം അവസാനിച്ച ആത്മാവാണ്. നിനക്കിനിയും ജീവിതം ബാക്കിയാണ്. നിനക്ക് സ്നേഹിക്കാനും നിന്നെ സ്നേഹിക്കാനും ഇനിയും ആളുകളുണ്ടാകും. ഇപ്പോൾ എന്നെ പോകാനനുവദിക്കൂ.

ഇല്ല ആര്യൻ നിങ്ങൾക്കെന്നെ പിരിയാൻ കഴിയില്ല. നിങ്ങൾ പറഞ്ഞില്ലേ. ജീവിച്ചിരിക്കുമ്പോളത്തെ ഏറ്റവും വലിയ ആഗ്രഹം, അല്ലെങ്കിൽ മരിക്കുന്നതിന് തൊട്ടു മുമ്പത്തെ ആഗ്രഹം എന്തെങ്കിലുമൊന്ന് സാധിക്കുമെന്ന്. എന്റെ ആഗ്രഹം ഇതാണ്. ഞാൻ നിങ്ങളിൽ ചേരാൻ ആഗ്രഹിക്കുന്നു. അതീ ഭൂമിയിൽ സാധ്യമല്ലെങ്കിൽ മറ്റൊരു ലോകത്തേക്ക് വരാനും ഞാൻ തയ്യാറാണ്. എന്നെ കൂടാതെ നിങ്ങൾക്ക് പോകാനാവില്ല ആര്യൻ. ഞാൻ അത്രയും നിങ്ങളെ സ്നേഹിക്കുന്നു. എന്റെ മനസ്സിൽ പ്രണയത്തിന്റെ വിത്ത് പാകിയത് നിങ്ങളാണ്. അതിപ്പോൾ മുളച്ചു വളർന്ന് വലിയൊരു വടവൃക്ഷത്തിനോളം ആയിരിക്കുന്നു. ഇനിയത് പിഴുതു കളയാനാവില്ല.

പ്രിയാ... നീ പറയുന്നതത്രയും മണ്ടത്തരമാണ്. നിനക്കെന്നോട് ചേരാൻ സാധിക്കില്ല. ഞാൻ ശരീരമില്ലാത്തവനാണ്. ആത്മാവിനും ഇവിടെ ഇനി തുടരാനാവില്ല. എന്നെ മറന്നു കളയൂ. അതാണ് നിനക്ക് നല്ലത്.

വയ്യ. ഇനിയും വയ്യ. ആര്യനെ വിട്ടു പോകാതിരിക്കാൻ ഞാൻ എന്റെ ജീവൻ പോലും ഉപേക്ഷിക്കും. എന്നെ തനിച്ചാക്കരുതേ ആര്യൻ..

അത്രയും പറയുമ്പോഴേക്കും അവരുടെ വാഹനം നിയന്ത്രണം വിട്ടു പോയിരുന്നു. ഒരു വലിയ തകിടം മറച്ചിലിനൊടുവിൽ അവൾ റോഡിൽ വീണു. അവളുടെ ശരീരത്തിൽ നിന്നും ചോര വാർന്നു തുടങ്ങിയിരുന്നു. അപ്പോളും അവൾ അയാളുടെ കൈകൾക്കായി കൈകൾ നീട്ടി. ശരീരമില്ലാത്ത ആര്യന്റെ ആത്‌മാവിനെ സ്പര്ശിക്കാനായി. അടുത്ത നിമിഷം മറ്റൊരു വാഹനത്തിന്റെ ചക്രങ്ങൾ അവളുടെ ശരീരത്തെ ചതച്ചരച്ചു. വേദനയോടെ നിന്ന ആര്യൻ മെല്ലെ കൈകൾ നീട്ടി. പ്രിയ ആ കൈകൾ എത്തിപ്പിടിച്ചു. ഇപ്പോൾ അവൾക്കതിനാവുന്നുണ്ട്. ആര്യന്റെ കൈകളിൽ പിടിച്ച് അവൾ എഴുന്നേറ്റു നിന്നു. മെല്ലെ അവന്റെ മാറോടു ചേർന്നു. അവരിരുവരും ഒരുമിച്ച് മറ്റൊരു ലോകത്തേക്ക് യാത്രയായി. അപ്പോഴും കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ക്രൂരമായ പുഞ്ചിരിയോടെ ഇരിക്കുകയായിരുന്നു അവൾ, നീന.....

(അവസാനിച്ചു)

-ശാമിനി ഗിരീഷ്-

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്