പ്രണയ നിലാവ് (160)
. #പ്രണയനിലാവ്
"ഇക്കാക്കാ.... ഇക്കാക്കാ.... ഒന്ന് എണീക്കി ന്ന് "
പാതിയുറക്കത്തിലേക്ക് ചാഞ്ഞു തുടങ്ങുമ്പോൾ ആണ് റിഹു എന്തോ കണ്ട് പേടിച്ചിട്ടെന്നപോലെ കുലുക്കി വിളിക്കുന്നത് കണ്ട് ചാടി എണീറ്റത്...
കണ്ണ് തുറന്നു നോക്കിയപ്പോൾ റിഹുമോൾ പനങ്കുല പോലുള്ള മുടിയൊക്കെ അഴിച്ചിട്ട് ഒരു യക്ഷിയെപ്പോലെ മുന്നിൽ നിൽക്കുന്നു...
മുറിക്കുള്ളിലെ നേർത്ത വെളിച്ചത്തിൽ അവളുടെ ഉണ്ടക്കണ്ണുകൾ തിളങ്ങുന്നത് കണ്ടപ്പോൾ ആദ്യമൊന്ന് ഞെട്ടിപ്പോയി...
എന്നാലും പെട്ടെന്ന് തന്നെ മനഃസംയമനം വീണ്ടെടുത്തു....
"എന്താടി ഹമുക്കേ.. ഈ നട്ടപ്പാതിരാത്രിക്ക് നിനക്ക് ഉറക്കമൊന്നുമില്ലേ " എന്ന് ചോദിച്ചപ്പോൾ
"ഇങ്ങളൊന്ന് വേഗം എണീച്ചു വരീന്ന് മനുഷ്യാ" എന്നും പറഞ്ഞു അവൾ എന്നെയും പിടിച്ചു വലിച്ചു നേരെ ജനലരികിലേക്ക് കൊണ്ടുപോയി....
പാതി തുറന്ന ജനൽ എനിക്ക് മുന്നിൽ മുഴുവനായി തുറന്ന ശേഷം
"ഇങ്ങളൊന്ന് പുറത്തേക്ക് നോക്കി മനുഷ്യാ..എന്തേലും കാണുന്നുണ്ടോ " എന്ന് ചോദിച്ചു...
പാതിയുറക്കത്തിൽ ആയതുകൊണ്ടാവണം എനിക്ക് ഒന്നും കാണാൻ പറ്റിയില്ല...
ഇനി വല്ല കള്ളന്മാരും ആണോ എന്നൊരു തോന്നൽ വന്നപ്പോൾ കണ്ണ് നല്ലോണം ഒന്ന് തിരുമ്മി ശരിക്ക് ഒന്നുടെ നോക്കി എന്നിട്ടും എനിക്ക് മാത്രം ഒന്നും കാണാൻ പറ്റിയില്ല...
"അവിടെന്താ... ഞാൻ നോക്കിയിട്ട് ഒരു തേങ്ങയും കാണുന്നില്ലല്ലോ "
എന്ന് കുറച്ചു കടുപ്പത്തിൽ പറഞ്ഞപ്പോഴേക്കും പെണ്ണിന്റെ മുഖം വാടി...
ജനലിലൂടെ കടന്നുവന്ന നിലാവെളിച്ചത്തിൽ അവളുടെ മുഖം കണ്ടപ്പോൾ വാടിയ താമരപ്പൂ പോലെ മനോഹരം എന്ന് പറയാൻ പറ്റാത്തൊരു മനോഹാരിത തോന്നി...
ലേശം ഒന്ന് സോഫ്റ്റ് ആയില്ലെങ്കിൽ വാട്ടർടാങ്ക് പൊട്ടാൻ സാധ്യതയുള്ളതുകൊണ്ട്
വളരെ നിഷ്കളങ്കമായി
"ഞാൻ നോക്കിയിട്ട് ഒന്നും കാണുന്നില്ല മുത്തേ " എന്ന് മാറ്റിപ്പറയേണ്ടി വന്നു
അതോടെ "ഇത്രയും നല്ല നിലാവ് കാണാൻ പറ്റാത്ത ഇങ്ങളെ രണ്ടു കണ്ണും ഞാൻ കുത്തിപ്പൊട്ടിക്കും " എന്ന് അല്പം ദേഷ്യം അഭിനയിച്ചു പറഞ്ഞുകൊണ്ട് അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു....
നട്ടപ്പാതിരക്ക് മനുഷ്യനെ എടങ്ങേറാക്കി വിളിച്ചുണർത്തി കാണിച്ചു തരാൻ പറ്റിയ സംഗതി ഞമ്മക്ക് ഏതായാലും പെരുത്ത് ബോധിച്ചു...
അന്നേരത്തെ ഓളെ മട്ടും ഭാവവും ഒക്കെ കണ്ടാൽ തോന്നും ജീവിതത്തിൽ ആദ്യമായിട്ടാണ് നിലാവ് കാണുന്നതെന്ന്...
അപ്പോൾ വന്ന ദേഷ്യത്തിന് തലക്കിട്ടൊരു കുത്ത് കൊടുത്തിട്ട് തിരിച്ചു കട്ടിലിൽ പോയി ചുരുണ്ട് കിടക്കാനാണ് ആദ്യം തോന്നിയത്...
എന്തായാലും ഓള് അത്ര കാര്യമായിട്ട് വിളിച്ചുണർത്തിയ സ്ഥിതിക്ക് കുറച്ചു നേരം അവളോടൊപ്പം ജനലരികിൽ നിന്ന് നിലാവ് കണ്ടിരിക്കാം എന്ന് കരുതി ഞാനും മെല്ലെ അവളോടൊന്നു ചേർന്നു നിന്നു....
പുറത്തുനിന്നും ചീവീടുകൾ കരയുന്ന ശബ്ദം നിശബ്ദതയെ അലിയിച്ചില്ലാതെ ആക്കിക്കൊണ്ടിരിക്കുന്നതിനിടയിലും അവളുടെ ഹൃദയമിടിപ്പിന്റെ ശബ്ദം എനിക്ക് ശരിക്ക് കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു...
ആ ഹൃദയമിടിപ്പിന്റെ താളത്തിനൊപ്പം എന്നിലെ കാമുകൻ പതിയെ ഉണർന്നു....
ഞാൻ അങ്ങനെ അവളോട് ചേർന്ന് അലിഞ്ഞലിഞ്ഞില്ലാതെയാകാൻ തുടങ്ങുമ്പോൾ അവളുടെ അധരങ്ങൾ എന്റെ മുഖത്തിനു നേരെ നീണ്ടു...
ഒരു ചുംബനം പ്രതീക്ഷിച്ചു കണ്ണുകൾ അടച്ചുപിടിച്ചു നിന്നെങ്കിലും ആ ചുണ്ടുകൾ നേരെ പോയത് ചെവിയിലേക്കായിരുന്നു ...
"ഇക്കാക്കാ... നമുക്ക് പുറത്തിറങ്ങി കുറച്ചുനേരം നടന്നാലോ.... ന്നട്ട് ആ പാടവരമ്പിലൂടെ നടന്ന് കുളക്കടവിൽ പോയി ഇരിക്കാം.. " എന്ന് വളരെ പ്രണയാതുരമായി എന്റെ ചെവിയിൽ മൂളി....
"ഹാ... ബെസ്റ്റ്... ന്നട്ട് വേണം പോകുന്ന വഴിക്ക് വല്ല പാമ്പും കടിക്കാൻ... ഈ സമയത്ത് അന്റെ ബാപ്പ അടക്കക്കച്ചോടക്കാരൻ ബീരാൻ ഹാജി വരും അങ്ങോട്ടേക്കൊക്കെ മൂപ്പരെയും കൂട്ടി പൊയ്ക്കോ.... അനക്ക് തലക്ക് നല്ല സുഖമില്ലേ ഹിമാറെ "
എന്നും പറഞ്ഞു ഞാൻ അവളെയും തള്ളിമാറ്റി വീണ്ടും കട്ടിലിൽ ചെന്ന് കിടന്നു...
അല്ലേലും വല്ലാത്ത ജാതി സാധനം തന്നെ...
നട്ടപ്പാതിരാത്രിക്ക് വിളിച്ചുണർത്തി പെണ്ണിന്റെ ഓരോ പൂതി.. എന്നും മനസ്സിലോർത്ത് പുതപ്പെടുത്തു തലവഴി മൂടി നല്ല സ്റ്റൈലായി ഒറ്റ കിടത്തം വച്ച് കൊടുത്തു...
ചെറിയൊരു ഏങ്ങലടി കേട്ടാണ് പുതപ്പ് മാറ്റി നോക്കിയത്....
നോക്കുമ്പോൾ പെണ്ണ് അപ്പോഴും ജനലരികിൽ തന്നെ നിന്നിട്ട് കരച്ചിലോട് കരച്ചിൽ ആണ്....
അത് കണ്ടപ്പോൾ ഞാൻ പറഞ്ഞത് കുറച്ചു കൂടിപ്പോയോ എന്ന് മനസ്സിൽ ചെറിയൊരു കുറ്റബോധം....
പിന്നെ ഉറങ്ങാൻ തോന്നിയില്ല നേരെ എണീറ്റു അവളുടെ അടുത്തേക്ക് പോയി ചേർത്തു പിടിക്കാൻ ചെറിയൊരു ശ്രമം നടത്തിയെങ്കിലും കൂർത്ത നഖം കൊണ്ട് നെഞ്ചിൽ മാന്തിപ്പറിച്ചിട്ട് അവൾ പൂച്ചയെപ്പോലെ ഒന്ന് ചീറ്റി....
ന്നട്ട് "ഇങ്ങള് എന്നെ പറഞ്ഞു പറ്റിക്കുകയായിരുന്നല്ലേ വഞ്ചകാ "
എന്ന് പറഞ്ഞുകൊണ്ട് ആർത്തു കരയാൻ തുടങ്ങി....
ഞാനാണെങ്കിൽ നീറുന്ന നെഞ്ചിൽ ചോര പൊടിയുന്നുണ്ടോ എന്ന് തപ്പുന്നതിനിടയിൽ ആകെ അന്തം വിട്ടു വായും പൊളിച്ചു നിന്നുപോയി....
"ഞാനോ... എപ്പാ... എങ്ങനെ എന്തിന്... "
എന്ന് ചോദിച്ചപ്പോൾ അവൾ കരച്ചിലു നിർത്തി കണ്ണും തുടച്ചു ഓടിപ്പോയി മൊബൈലും എടുത്തോണ്ട് വന്നു ഗാലറി ഓപ്പൺ ചെയ്ത് എന്റെ നേർക്ക് നീട്ടി...
ന്നട്ട് ചോദിച്ചു ഇത് ആരാ പറഞ്ഞതെന്ന്...
ഞാൻ കണ്ണും മിഴിച്ചു നോക്കിയപ്പോൾ കണ്ടത് പണ്ട് പ്രേമിച്ചു നടക്കുന്ന കാലത്തെന്നോ അവൾക്ക് വാട്ട്സാപ്പിൽ അയച്ച മെസേജിന്റെ സ്ക്രീൻഷോട്ട് ആണ്...
"നിലാവ് പൂക്കുന്ന രാവുകളിൽ നിന്നെയും ചേർത്തുപിടിച്ചു നടക്കണം...
പാടവരമ്പിലൂടെ ഏറെ ദൂരം നടന്ന് ക്ഷീണിക്കുമ്പോൾ കുളക്കടവിൽ ചെന്ന് നിന്നെയും ചേർത്തുപിടിച്ചു അൽപ്പനേരം ഇരിക്കണം...
അവിടെവച്ചു നിന്നോടെനിക്കെന്റെ ഒരിക്കലും തീരാത്ത പ്രണയം പറയണം "
എന്നായിരുന്നു അതിൽ ഉള്ളത്....
പെണ്ണല്ലേ ജാതി.... അവസാനം പറഞ്ഞപോലെ ചെയ്യേണ്ടി വന്നു...
പാടവരമ്പിലൂടെ നടക്കുമ്പോൾ ഓളുടെ കണ്ണിൽ പ്രണയവും എന്റെ നെഞ്ചിൽ വല്ല മൂർഖനും കൊത്തുമോന്നുള്ള പേടിയും ആയിരുന്നു....
പോരാത്തതിന് ആ നട്ടപ്പാതിരാക്ക് കൊടും തണുപ്പത്ത് കഴുത്തറ്റം വെള്ളമുള്ള കുളത്തിൽ ഇറങ്ങി ആമ്പലും പൊട്ടിച്ചു കൊടുക്കേണ്ടി വന്നു....
വല്ല നീർക്കോലിയും വന്നു കടിക്കാഞ്ഞത് എന്റെ ഭാഗ്യം... !!!!
ന്നട്ട് ആ ആമ്പലും തലയിൽ ചൂടി ചിരിച്ചുകൊണ്ട് അവൾ അടുത്ത മൂന്നാലു സ്ക്രീൻഷോട്ടുകൾ കൂടി കാണിച്ചു തന്നു...
"പെരും മഴയത്ത് ബുള്ളറ്റിൽ അവളെയും പുറകിൽ ഇരുത്തി പോയിട്ട് ഐസ്ക്രീം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞതും
നട്ടപ്പാതിരക്ക് ബീച്ചിൽ കൊണ്ടുപോകാം എന്ന് പറഞ്ഞതും
കൂടാതെ ഹിമാലയത്തിന്റെ നെറുകയിൽ കൊണ്ടുപോയി കട്ടൻചായ ഉണ്ടാക്കിക്കൊടുക്കാം എന്ന് പറഞ്ഞത് വരെ അതിൽ ഉണ്ടായിരുന്നു....
ഇതൊക്കെ കണ്ട് കണ്ണ് തള്ളിപ്പോയി.... കുളത്തിൽ കുറച്ചുടെ വെള്ളം ഉണ്ടായിരുന്നെങ്കിൽ ഞാൻ അപ്പൊ തന്നെ അതിൽ ചാടി ചത്തേനെ....
Nb:- പ്രേമിക്കുന്നു എന്ന് കരുതി എന്ത് തോന്ന്യാസവും വിളിച്ചു പറയാം എന്ന് കരുതരുത്...
അന്നേരത്തെ ഒരു ആവേശത്തിന് നമ്മള് പരിസരബോധമില്ലാതെ പലതും പറഞ്ഞെന്നു വരും പിന്നെ അത് മറന്നുപോവുകയും ചെയ്യും...
പക്ഷേ ഈ പെണ്ണുങ്ങൾ എന്ന് പറയുന്നത് വല്ലാത്ത ജാതി സാധനങ്ങളാണ് ചത്താലും ഇതൊന്നും മറക്കൂല 😭😭😭😭😭😭😭😭
___________________________________
.Saleelbinqasim
Comments
Post a Comment